Pages

Thursday, March 27, 2014

ജാലിയൻ‌വാലാബാഗിൽ…( ലുധിയാന – 5)

ന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിലെ നടുക്കുന്ന അദ്ധ്യായമായ ജാലിയൻ‌വാലാബാഗ് പഞ്ചാബിൽ ആണെന്ന് മാത്രം അറിയാമായിരുന്നു.എന്റെ സ്വന്തം പിതാവ് ഹൈസ്കൂൾ ചരിത്രപുസ്തകത്തിൽ പഠിപ്പിച്ച് തന്ന  ആ കറുത്ത മണ്ണിൽ എത്തിപ്പെടും എന്ന് ഞാൻ സ്വപ്നേപി നിനച്ചിരുന്നില്ല.

സുവർണ്ണക്ഷേത്രത്തിൽ നിന്നും അഞ്ചു മിനുട്ട് മാത്രം നടക്കാനുള്ള ദൂരമേ ഉള്ളൂ ജാലിയൻ‌വാലാബാഗിലേക്ക്. ഒരു കൂട്ടം നിരപരാധികളുടെ നിണമണിഞ്ഞ് ചുവന്ന ആ ചരിത്രമൈതാനത്തേക്ക് ഞങ്ങൾ നടന്നു.ഗേറ്റിന് മുന്നിൽ നിന്ന സെക്യൂരിറ്റിക്കാരൻ വെറും കാഴ്ചക്കാരൻ മാത്രമാണെന്ന് അവിടെയും ഇവിടെയും എല്ലാം നിന്ന് ഫോട്ടോ എടുക്കുന്നവർ വിളിച്ചോതി.
   മൈതാനത്തേക്കുള്ള ഇടുങ്ങിയ വഴിയിൽ നിലയുറപ്പിച്ച ജനറൽ ഡയർ എന്ന കാട്ടാളന്റെ കിരാതരൂപം മനസ്സിൽ പതിഞ്ഞത് ഞങ്ങൾ ആ വഴിയിലൂടെ ആ മൈതാനത്തിലേക്ക് പ്രവേശിച്ചപ്പോഴാണ്. മൂന്നാൾക്ക് കയറാൻ മാത്രം വീതിയുള്ള ഒരു ഇടുങ്ങിയ പ്രവേശന കവാടം !!പ്രവേശിച്ച ഉടനെ ഒരു സ്ഥലം മാർക്ക് ചെയ്തത് കാണാം - ജനറൽ ഡയർ ജനക്കൂട്ടത്തിന് നേരെ വെടിവച്ച സ്ഥലമാണത്. അതിന്റെ തൊട്ടടുത്തായി ഒരു ജ്യോതി – അമർ ജ്യോതി കത്തിക്കൊണ്ടേ ഇരിക്കുന്നു.അന്ന് മരിച്ചു വീണ നിഷ്കളങ്കരായ ഇന്ത്യൻ മക്കളുടെ ഓർമ്മക്കായി സ്ഥാപിച്ചതാണത്.
  ഒരു സാധാരണ പ്രൈമറി സ്കൂളിന്റെ ഗ്രൌണ്ടിനോളം മാത്രമേ ജാലിയൻ‌വാലാബാഗ് മൈതാനത്തിനും വലിപ്പമുള്ളൂ. അമർ ജ്യ്യൊതിയിൽ നിന്നും അല്പം മുന്നോട്ട് പോയാൽ ഉയരത്തിൽ ഉണ്ടാക്കിയിരിക്കുന്ന ഒരു ഗ്രാനൈറ്റ് സ്തൂപവും ഗ്രാനൈറ്റ് തറയും കാണാം.ഇതും 1919-ലെ ആ കിരാതനടപടിയിൽ പിടഞ്ഞുമരിച്ചവരുടെ ഓർമ്മക്കായി ഉണ്ടാക്കിയതാണ്. ഇതിനടുത്തും ഇടുങ്ങിയ ഒരു കവാടം ഉണ്ടായിരുന്നു.
  മൈതാനത്തിന്റെ ഇടതുഭാഗത്തായി കുപ്രസിദ്ധമായ ആ കിണർ സ്ഥിതി ചെയ്യുന്നു. ഇന്ന് അതിന് ചുറ്റും ഒരു കെട്ടിടം പണിതുയർത്തി കിണർ അകത്താക്കി സംരക്ഷിച്ചിരിക്കുന്നു.ഈ ഭാഗത്തും ഒരു ചെറിയ കവാടം ഉണ്ടായിരുന്നു.ജനറൽ ഡയർ , തടിച്ചു കൂടിയ ജനക്കൂട്ടത്തിന് നേരെ പിന്നിൽ നിന്ന് വെടിവച്ചപ്പോൾ പ്രാണരക്ഷാർത്ഥം ഈ കവാടത്തിനടുത്തേക്ക് ഓടിയവരിൽ പലരും പ്രസ്തുത കിണറ്റിൽ വീണു എന്ന് ചരിത്രം പറയുന്നു.ഏകദേശം 120-ഓളം മൃതദേഹങ്ങൾ കിണറ്റിൽ നിന്നും ലഭിച്ചതായി അവിടെ രേഖപ്പെടുത്തിയിരിക്കുന്നു.
   സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് കേട്ട് പഠിച്ച ചരിത്രവും അത് നടന്ന സ്ഥലങ്ങൾ കാണുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിവരുന്ന ചരിത്രവും തികച്ചും ഭിന്നമാണ്. ജാലിയൻ‌വാലാബാഗിലെ രക്തം പുരണ്ട മണ്ണിൽ നിൽക്കുമ്പോൾ എന്റെ മക്കൾ ഒമ്പതിൽ പഠിക്കുന്ന ലുലുവും അഞ്ചിൽ പഠിക്കുന്ന ലുഅയും കൂടി എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി. കാരണം പുസ്തകത്താളിൽ അച്ചടിച്ച ചരിത്രത്തിന്റെ മണ്ണിൽ നിന്നുകൊണ്ട് അതേ ചരിത്രം കേൾക്കുമ്പോൾ മനസ്സിൽ പതിയുകയല്ല പകരം കൊത്തിവയ്ക്കപ്പെടുകയാണ് ചെയ്യുന്നത്.

  രക്തസാക്ഷിത്വം വരിച്ച ധീര യോദ്ധാക്കളുടെ മണ്ണിൽ നിന്നും ഞങ്ങൾ പുറത്തിറങ്ങുമ്പോൾ സമയം നാല് മണി കഴിഞ്ഞിരുന്നു.നേരെ അതിർത്തി രക്ഷാഭടന്മാരുടെ കരുത്ത് കാണിക്കുന്ന 30 കിലോമീറ്റർ അകലെയുള്ള വാഗയിലെ റിട്രീറ്റ് സെറിമണി കാണാനായി പുറപ്പെട്ടു.(വാഗയിൽ നിന്ന് ലാഹോറിലേക്ക് 23 കിലോമീറ്റർ ദൂരമേയുളൂ എന്നത് ഞങ്ങളിൽ കൌതുകമുണർത്തി). നിർഭാഗ്യവശാൽ ഞങ്ങളെത്തുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. പിരിഞ്ഞ് പോകുന്ന ജനങ്ങളെയാണ് ഞങ്ങൾക്ക് കാണാൻ സാധിച്ചത്.വന്ന സ്ഥിതിക്ക് അതിർത്തി വരെ പോയി നോക്കാം എന്ന് കരുതി തിരിച്ചു വരുന്ന ജനങ്ങൾക്കിടയിലൂടെ ഞങ്ങൾ മുന്നോട്ട് നടന്നു.പക്ഷേ മഹാത്മാഗാന്ധി ഗേറ്റ് വരെയേ പോകാൻ സാധിച്ചുള്ളൂ.അവിടെ നിന്നും ജനങ്ങളെ തിരികെ തെളിച്ചു കൊണ്ടുവരുന്ന ഭടന്മാരെ മറികടക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. റിട്രീറ്റ് സെറിമണി കാണാതെ പഞ്ചാബിന്റെ മണ്ണിൽ നിന്നും മടങ്ങുന്നത് ഒരു പക്ഷേ ജീവിതത്തിൽ എന്നെന്നും വേട്ടയാടും എന്ന തോന്നൽ കാരണം മറ്റൊരു ദിവസം ലുധിയാനയിൽ നിന്നും ഇത്രയും ദൂരം വീണ്ടും താണ്ടാൻ ഞങ്ങൾ തീരുമാനിച്ചു.
 അമൃതസറിൽ നിന്നും തിരിച്ച് ലുധിയാനയിൽ എത്തുമ്പോൾ രാത്രി 10 മണി കഴിഞ്ഞിരുന്നു. അന്നും കുറേ കലാകാരന്മാർ വണ്ടി ഇറങ്ങാനുണ്ടായിരുന്നതിനാൽ ബസ് കാത്തുനിൽ‌പ്പുണ്ടായിരുന്നു. കേരളത്തിൽ നിന്നുള്ള വളണ്ടിയർമാരാണ് എന്ന് അറിയിച്ചപ്പോൾ ബസ്സിൽ കയറാൻ അധികൃതർ സമ്മതം നൽകി.താമസിച്ചെങ്കിലും സുഭിക്ഷമായ ഭക്ഷണം മറ്റുള്ളവരോടൊപ്പം ഞങ്ങളും സുന്ദരമായി തട്ടി.

 ജനുവരി 14ന് എൻ.എസ്.എസ് വളണ്ടിയർമാർക്ക് അഡ്വെഞ്ചർ സ്പോർട്ട്സിനും മറ്റുമുള്ള ദിവസമായിരുന്നു.അന്നേ ദിവസം വീണ്ടും വാഗയിലേക്ക് തിരിക്കാൻ ഞങ്ങൾ തീരുമാനിച്ചു.മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വളണ്ടിയർമാർ അഡ്വെഞ്ചർ സ്പോർട്ട്സ് നടക്കുന്ന മൈതാനത്തേക്ക് അണിയായി നീങ്ങിയപ്പോൾ ഞാൻ എന്റെ മക്കളേയും കൊണ്ട് നേരെ എതിർവശത്തേക്ക് തിരിഞ്ഞു. കിട്ടിയ ഓട്ടോയിൽ കയറി ലുധിയാന റെയില്വേ സ്റ്റേഷനിൽ എത്തി.ട്രെയിൻ സമയം ആകാത്തതിനാൽ തൊട്ടടുത്തുള്ള ചോട്ട മാർക്കറ്റിൽ ഒന്ന് ചുറ്റിയടിച്ചു.തിരിച്ച് സ്റ്റേഷനിൽ എത്തിയപ്പോൾ മിസോറാം ടീമും,ആന്ധ്രാ ടീമും , മണിപ്പൂർ ടീമും , സിക്കീം ടീമും,ഗുജറാത്ത് ടീമും വാഗയിലേക്ക് പോകാനായി നിൽക്കുന്നു!!!അതായത് എല്ലാവരും ഞങ്ങളെപ്പോലെ ക്യാമ്പിൽ നിന്നും മുങ്ങി എന്ന് സാരം.

വാഗ അതിർത്തിയിൽ..... (ഇവിടെ ക്ലിക്ക് ചെയ്യുക)

(തുടരും.....)

3 comments:

Areekkodan | അരീക്കോടന്‍ said...

ജാലിയൻ‌വാലാബാഗിലെ രക്തം പുരണ്ട മണ്ണിൽ നിൽക്കുമ്പോൾ എന്റെ മക്കൾ ഒമ്പതിൽ പഠിക്കുന്ന ലുലുവും അഞ്ചിൽ പഠിക്കുന്ന ലുഅയും കൂടി എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി. കാരണം പുസ്തകത്താളിൽ അച്ചടിച്ച ചരിത്രത്തിന്റെ മണ്ണിൽ നിന്നുകൊണ്ട് അതേ ചരിത്രം കേൾക്കുമ്പോൾ മനസ്സിൽ പതിയുകയല്ല പകരം കൊത്തിവയ്ക്കപ്പെടുകയാണ് ചെയ്യുന്നത്.

ajith said...

അവര്‍ നേടിത്തന്ന സ്വാതന്ത്ര്യം!!

Areekkodan | അരീക്കോടന്‍ said...

ഇന്ന് വര്‍ഷത്തില്‍ ഒന്നോ രണ്ടോ ദിവസം നാം അവരെ ഓര്‍മ്മിച്ചാലായി....

Post a Comment

നന്ദി....വീണ്ടും വരിക