Pages

Sunday, November 09, 2014

താജ്മഹലിന്റെ മുന്നിൽ....(ആദ്യ വിമാനയാത്ര - 15)


താജ്മഹലിന്റെ അടുത്ത്  ബസ് പാർക്കിംഗ് ഏരിയയിൽ ഞങ്ങളുടെ ബസും എത്തി.എല്ലാവരും ബസ്സിൽ നിന്നിറങ്ങി.പാർക്കിംഗ് ഏരിയയിൽ നിന്ന് താജ് ഗേറ്റിലേക്ക് കുറച്ചധികം ദൂരമുണ്ട് .മുമ്പ് രണ്ട് തവണ വന്നപ്പോഴും നേരെ ഗേറ്റിൽ എത്തിയതായിട്ടായിരുന്നു ഓർമ്മ.അപ്പോൾ താജ് കുറേ പിന്നോട്ട് നീങ്ങി എന്ന് സാരം.വാസ്കോഡഗാമ കപ്പലിറങ്ങിയ സ്ഥലം എന്ന് കാപ്പാ‍ട് കടപ്പുറത്ത് രേഖപ്പെടുത്തിയ സ്ഥലവും കടലും തമ്മിൽ ഏകദേശം അരക്കിലോമീറ്റർ ദൂരമുള്ള പോലെ ഇവിടേയും എന്തോ സംഭവിച്ചിരിക്കാം.

താജിനടുത്തേക്ക് യാ‍ത്രക്കാരെ എത്തിക്കാൻ പലതരം വാഹനങ്ങൾ കാത്ത് നിൽ‌പ്പുണ്ട്.അഞ്ചോ ആറോ പേർക്ക് കയറാവുന്ന പെട്ടി ഓട്ടോകളും കുതിരവണ്ടികളും (കാശ് എത്ര വാങ്ങും എന്നറിയില്ല) നിരനിരയായി നിർത്തിയിട്ടിരുന്നു.



ആഗ്ര ഡവലപ്മെന്റ് അതോറിറ്റിയുടെ ശബ്ദമില്ലാത്ത ഒരു വാഹനം ഇടക്കിടെ ധാരാളം പേരെ കയറ്റിക്കൊണ്ട് പോകുന്നതും കണ്ടു.വെറും പത്ത് രൂപ മാത്രം ഈടാക്കുന്നതിനാൽ അതിൽ നല്ല തിരക്കും ഉണ്ടായിരുന്നു.സൌരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങളായിരുന്നു അവ.അത്തരം ഒന്നിൽ ഞങ്ങൾ എല്ലാവരും കയറി.



താജ് ഗേറ്റിൽ നല്ല തിരക്കായിരുന്നെങ്കിലും ജമാൽ ക ദോസ്ത് പോലെ പണിക്കേഴ്സ് ട്രാവത്സ് എന്ന ലേബൽ അവിടേയും ഞങ്ങളുടെ രക്ഷക്കെത്തി.ചെങ്കല്ല് കൊണ്ടുണ്ടാക്കിയ താജ് ഗേറ്റും അനുബന്ധ കെട്ടിടങ്ങളും മുഗൾ കാലഘട്ടത്തിലെ ശില്പചാതുരി വിളിച്ചോതി.

ബി.എസ്.സി ഫിസിക്സ് ഡിഗ്രി പരീക്ഷ എഴുതിയ ശേഷം അലീഗർ സർവ്വകലാശാലയിൽ പി.ജി പ്രവേശനത്തിനായുള്ള പരീക്ഷ എഴുതാൻ ചില സുഹൃത്തുക്കൾക്കൊപ്പം പോയപ്പോഴാണ് താജ്മഹൽ ആദ്യമായി സന്ദർശിച്ചത്.പ്രീഡിഗ്രിക്ക് എന്റെ റൂം മേറ്റ് ആയിരുന്ന അഷ്‌റഫ് ഡിഗ്രിക്ക് പഠിക്കുമ്പോൾ കൊടൈക്കനാലിൽ ടൂർ പോയപ്പോൾ ഒരു കാർഡിൽ “ഈ കത്തെഴുതുന്നത് കൊടൈക്കനാലിൽ നിന്ന്” എന്ന് എഴുതി വിട്ടതിന് ‘പ്രതികാരം’ എന്ന നിലയിൽ ആദ്യ താജ് സന്ദർശന വേളയിൽ ഞാൻ അവനും ഒരു കാർഡ് എഴുതി ‘ഇത് എഴുതുന്നത് ലോകാൽഭുതങ്ങളിൽ ഒന്നായ താജ്മഹലിന്റെ മുമ്പിൽ നിന്ന്’ !അന്ന് ആ കാർഡ് പോസ്റ്റ് ചെയ്ത പോസ്റ്റ് ബോക്സ് അതേ സ്ഥാനത്ത് ഇന്നും നിലനിൽക്കുന്നത് കണ്ടപ്പോൾ ഓർമ്മ പഥത്തിലൂടെ സുനാമികൾ അനവധി കടന്നുപോയി.

ദൂരെ, താജ്മഹൽ എന്ന വെണ്ണക്കല്ലിലെ കാവ്യശില്പം ഞങ്ങൾക്ക് മുമ്പിൽ ദൃശ്യമായി.



സന്ദർശകരെ അവിടെയും ഇവിടെയും എല്ലാം നിർത്തി കൈ പൊക്കിയും താഴ്ത്തിയും മറ്റും എല്ലാം ഫോട്ടോഗ്രാഫർമാർ പടം പിടിക്കുന്നത് കണ്ട് അഫ്നാസ് പറഞ്ഞു –
“കക്ഷം കാട്ട്യാണോ ഫോട്ടോക്ക് പോസ് ചെയ്യുന്നത്?”

“കക്ഷം കാണിക്കുന്നതല്ല, അവർ താജ്മഹലിന്റെ ടിപ്പിൽ ടച്ച് ചെയ്യുകയാണ്...” ഞാൻ അഫ്നാസിന് മനസ്സിലാക്കിക്കൊടുത്തു.

“ഓ..മുംതാസ് മഹലിന്റെ ടിപ്പിൽ ഒരു ടച്ച്...നടക്കട്ടെ.... നടക്കട്ടെ....“ ചിരിച്ചുകൊണ്ട് അഫ്നാസ് പറഞ്ഞു.

“താജ് ക അന്തർ ജാനെ കൊ സബ് ജൂത ബാഹർ രഖ്ന ഹെ.ലേകിൻ ആപ് സബ്കൊ എക് സഫേദിജേബ് ദിയ ഹെ...വഹ് ജൂത കെ ഊപർ പഹൻ‌കർ ആപ് അന്തർ ചലേം....” ഞങ്ങളുടെ ഗൈഡ് പറഞ്ഞു.

“സാറെ...ജൂതന്മാർക്ക് പ്രവേശനം ഇല്ല എന്നാണോ പറഞ്ഞത്?” അഫ്നാസ് സംശയമുയർത്തി.

“അകത്ത് കയറാൻ ഉറ ഇടണം എന്ന്...” ഷാജഹാൻ സാർ പറഞ്ഞു.

“ഉറയോ?”

“കാലിലിടാൻ ഒരു ഉറ തന്നില്ലേ, അതു തന്നെ....ഇതാ ഇങ്ങനെ അങ്ങ് കയറ്റുക..” ഷാജഹാൻ സാർ ഡെമോ കാണിച്ചതും ഉറയുടെ മുൻഭാഗം തുളഞ്ഞ് കാൽ പുറത്ത് വന്നതും ഒരുമിച്ചായിരുന്നു.

‘എല്ലാ ഉറയും ഇങ്ങനെത്തന്നെയാ...’ ആരുടെയോ ആത്മഗതം പുറത്തുചാടി.ബസ്സിൽ നിന്നും തന്ന വെള്ള കാലുറ ഷൂവിനും ചെരിപ്പിനും മുകളിൽ ഞങ്ങൾ കുത്തിക്കയറ്റി.മിക്കവാറും എല്ലാവരുടേയും  അവസ്ഥ ഷാജഹാൻ സാറിന്റെ ഡെമോ പോലെ തന്നെയായി.

വലതുഭാഗത്തെ ഒരു ചുവന്ന കെട്ടിടത്തിലേക്കായിരുന്നു(പേരറിയില്ല) ആദ്യം കയറിച്ചെന്നത്.





ശേഷം താജിന്റെ പിൻഭാഗത്തെത്തി.ശാന്തമായി ഒഴുകുന്ന യമുന, താജിനോട് പറയുന്ന കിന്നാരങ്ങൾ പതിയിരുന്ന് കേൾക്കുന്ന ഷാജഹാൻ ചക്രവർത്തിയെപറ്റിയാണ് ഞാൻ അപ്പോൾ ചിന്തിച്ചത്. ടൂറിസത്തിന്റെ ഉപോല്പന്നമായ മലിനീകരണവും ആ മാലിന്യക്കൂമ്പാരത്തിൽ എന്തോ തിരയുന്ന രണ്ട് പിഞ്ചു ബാലന്മാരും എന്നെ ആ ചിന്തയിൽ നിന്ന് പെട്ടെന്ന് തന്നെ മുക്തനാക്കി. താജിന്റെ ഇടതുഭാഗത്തുള്ള പള്ളിയിൽ കയറി ഞാൻ ളുഹറൂം അസറും നമസ്കരിച്ചു.




ഈ കാഴ്ചകൾക്ക് ശേഷം എല്ലാവരും താജ്മഹലിനകത്തേക്ക് പ്രവേശിച്ചു.പരിശുദ്ധ ഖുർ‌ആനിലെ സൂക്തങ്ങൾ മുഴുവനായി ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് പറയപ്പെടുന്നതിനാൽ ഞാൻ താജിന്റെ ചുമരുകളും മേൽക്കൂരയും എല്ലാം പ്രത്യേകം ശ്രദ്ധിച്ചു.അകത്ത് ഹെക്സഗൺ പോലെയുള്ള മറക്കകത്ത് മുംതാസ് രാജ്ഞിയുടേയും ഷാജഹാൻ ചക്രവർത്തിയുടേയും ഖബറിടങ്ങൾ സംരക്ഷിച്ചിരുന്നു.അവിടേയും കാശ് എറിയുന്ന ചിലരെ കണ്ടു.തിരക്ക് കാരണം അതിനകത്ത് അധികനേരം ഞങ്ങൾ തങ്ങിയില്ല.പുറത്തിറങ്ങി താജിന്റെ പുറം ഭാഗങ്ങളും കണ്ട ശേഷം ഞങ്ങൾ താജ്മഹലിനോട് വിട പറഞ്ഞു.





തിരിച്ച് ബസ്സിൽ കയറുമ്പോൾ ആകാശത്ത് ഇരുൾ മൂടിത്തുടങ്ങിയിരുന്നു.ഡൽഹിയിൽ എത്തി അല്പ സമയത്തിനകം തന്നെ വിമാനം കയറണം എന്നതിനാൽ ഈ യാത്രയിൽ കിട്ടുന്ന ഉറക്കിനായി ഞങ്ങൾ കാത്തിരുന്നു.


(തുടരും...)


5 comments:

Areekkodan | അരീക്കോടന്‍ said...

“കാലിലിടാൻ ഒരു ഉറ തന്നില്ലേ, അതു തന്നെ....ഇതാ ഇങ്ങനെ അങ്ങ് കയറ്റുക..” ഷാജഹാൻ സാർ ഡെമോ കാണിച്ചതും ഉറയുടെ മുൻഭാഗം തുളഞ്ഞ് കാൽ പുറത്ത് വന്നതും ഒരുമിച്ചായിരുന്നു.

ajith said...

Nice reading!!

Sudheer Das said...

രസകരമായ അനുഭവങ്ങള്‍.

വിനുവേട്ടന്‍ said...

തുടരട്ടെ യാത്രാ വിശേഷങ്ങൾ... ഒപ്പമുണ്ട്...

Sathees Makkoth said...

നല്ല അനുഭവം

Post a Comment

നന്ദി....വീണ്ടും വരിക