Pages

Tuesday, November 18, 2014

ബാക്ക് ടു കേരള (ആദ്യ വിമാനയാത്ര – 16)


ഡെൽഹിയിൽ നിന്ന് ആഗ്ര വരെയും തിരിച്ചുമുള്ള ബസ് യാത്രയും നട്ടുച്ചക്കുള്ള ആഗ്രയിലെ കറക്കങ്ങളും പലരേയും വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു.പക്ഷേ റിട്ടേൺ വിമാനത്തിന്റെ അന്തമില്ലാത്ത സമയം ആലോചിച്ചപ്പോൾ ആർക്കും ഉറക്കം വന്നില്ല. രാത്രി വളരെ വൈകി ഞങ്ങൾ റൂമിൽ തിരിച്ചെത്തി.

പിറ്റേന്ന് രാവിലെ നാല് മണിക്കുള്ള വിമാനത്തിൽ ആയിരുന്നു ഞങ്ങളുടെ ടിക്കറ്റ്.അതിനാൽ തന്നെ ഉറക്കം എന്റെ കണ്ണിൽ ഊഞ്ഞാൽ കെട്ടിയില്ല.എന്നാൽ ചിലർ കൂർക്കം വലിച്ചുറങ്ങിയപ്പോൾ ഇവരൊന്നും നാട്ടിലേക്ക് പോരുന്നില്ലേ എന്ന സംശയം ഉടലെടുത്തു.അപ്പോഴാണ് മടക്കം രണ്ട് വിമാനങ്ങളിലായിട്ടാണെന്ന് മനസ്സിലായത്.

ഹോട്ടൽ മുറിയിൽ നിന്നും ഡെൽഹി വിമാനത്താവളത്തിൽ എത്താൻ വേണ്ടി ഞങ്ങൾ നേരത്തെ ഒരു വാഹനം ഏർപ്പാട് ചെയ്തിരുന്നു.അർദ്ധരാത്രി കൃത്യം 3 മണിക്ക് തന്നെ, തണുപ്പിൽ മരവിച്ച് കിടന്ന ഇന്ദ്രപ്രസ്ഥവീഥിയിലൂടെ ഞങ്ങളേയും വഹിച്ച് ഒരു മാരുതി ഒംനി വാൻ വിമാനത്താവളം ലക്ഷ്യമാക്കി കുതിക്കാൻ തുടങ്ങി.റോഡ് വിജനമായിരുന്നതിനാൽ പഹാർഗഞിൽ നിന്നും എയർപോർട്ടിൽ എത്താൻ അര മണിക്കൂർ സമയം മാത്രമേ ആവശ്യമായി വന്നുള്ളൂ.ഞാനും നിസാം സാറും സുരേഷ് സാറും മൂന്ന് വനിതാ രത്നങ്ങളും അടങ്ങുന്നതായിരുന്നു ആദ്യ റിട്ടേൺ സംഘം.

ടേക് ഓഫിന് ഇനിയും സമയം ബാക്കിയുള്ളതിനാൽ നിസ്സാം സാറും ഞാനും ലോബിക്കുള്ളിൽ തന്നെ ഒന്ന് നടന്നു നോക്കാൻ തീരുമാനിച്ചു.തണുപ്പ് ഞങ്ങളെ അടിമുടി വിറപ്പിച്ചിരുന്നതിനാൽ ‘ഹോട്ട്’‘ എന്തെങ്കിലും കഴിക്കണം എന്ന കലശലായ ആഗ്രഹം എന്നിൽ ഉടലെടുത്തു. കൃത്യ സമയത്ത് തന്നെ നിസാം സാർക്കും അങ്ങനെ തോന്നിയതിനാൽ തൊട്ടടുത്ത് കണ്ട ഒരു കോഫി ഷോപ്പിലേക്ക് ഞങ്ങൾ കയറി.

“അരെ ഭായ്...ദൊ കോഫീ....” നിസാം സാർ ഡെൽഹിയിലെ അവസാനത്തെ ഹിന്ദി പ്രയോഗം നടത്തി. അല്പ സമയം കഴിഞ്ഞ് സാമാന്യം നല്ല വലിപ്പമുള്ള ഒരു പേപ്പർ കപ്പിൽ നിറയെ കോഫീ മുന്നിലെത്തി.നല്ല തണുപ്പ് അനുഭവപ്പെട്ടിരുന്നതിനാൽ കോഫിയിൽ നിന്നും പറക്കുന്ന ആവി മുഴുവൻ കൈ വച്ചും മൂക്കിലൂടെയും ഞങ്ങൾ അകത്താക്കി.ഏതോ ഒരു അമേരിക്കൻ കമ്പനിയുടെതാണെന്ന് ഈ കോഫി എന്ന് നിസാം സാർ പറഞ്ഞു.ഞാൻ അത് മൂളിക്കേട്ട് കോഫി മെല്ലെ മെല്ലെ നുണഞ്ഞ് കുടിച്ചു.എന്തോ കാരണത്താൽ കോഫിയുടെ കൂടെ മറ്റൊന്നും വാങ്ങാൻ ഞങ്ങൾക്ക് തോന്നിയില്ല.മറ്റൊന്നും വേണ്ട എന്ന് പറഞ്ഞതോടെ തന്നെ ബിൽ കിട്ടി – 180 രൂപ!!

“ദൊ കോഫി കെലിയെ എക് സൌ അസ്സി?” ചുടുകാപ്പിക്ക് ശേഷം വന്ന ബില്ലും കൂടി എന്റെ രക്തം തിളപ്പിച്ചതിനാൽ ഞാൻ ചോദിച്ചു.

“ഹാം സാബ്...” തണുത്ത് മരവിച്ച ഷോപ്കീപ്പറുടെ മറുപടി എന്നെയും തണുപ്പിച്ചു.

കാശ് കൊടുത്ത് പുറത്തിറങ്ങിയപ്പോഴാണ് കൂടെയുള്ള മൂന്ന് നാരികൾ അങ്ങോട്ട് വരുന്നത് കണ്ടത്. “കയറേണ്ട മക്കളേ...ഒരു കോഫിക്ക് നൂറ് രൂപയാ വില...” അവരെ കണ്ട പാടേ നിസാം സാർ പറഞ്ഞു. കോഫീ മോഹം തൽക്കാലം അടക്കി അവർ തിരിഞ്ഞ് നടന്നു.

കൃത്യ സമയത്ത് തന്നെ ഞങ്ങൾ വിമാനത്തിൽ കയറി. മുംബൈ വഴിയുള്ള വിമാനമായിരുന്നതിനാൽ അല്പനേരം മുംബൈ വിമാനത്താവളത്തിൽ ‘വെയ്റ്റിംഗ് ‘ ഉണ്ടായിരുന്നു (അന്ന് അജ്മൽ കസബിനെ തൂക്കിക്കൊന്ന ദിവസമായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്).പറഞ്ഞ സമയത്ത് തന്നെ ഞങ്ങളേയും വഹിച്ച് സ്പൈസ്ജെറ്റ് വിമാനം നെടുംബാശ്ശേരിയിൽ ലാന്റ് ചെയ്തു. ഒരു മണിക്കൂർ വ്യത്യാസത്തിൽ ബാക്കിയുള്ളവർ കൂടി എത്തിയതോടെ ഞങ്ങൾ എല്ലാവരും ചേർന്ന് പുറത്തേക്കിറങ്ങി.എറണാകുളം ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള എൻ.എസ്.എസ് വളണ്ടിയർമാരുടെ ഊഷ്മള സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ഞങ്ങൾ ഓരോരുത്തരായി പല വഴിയെ പിരിഞ്ഞു.




അങ്ങനെ രണ്ടര ദിവസത്തെ(!!) സംഭവബഹുലമായ ഡെൽഹിയാത്രക്കും വിരാമമായി.

(അവസാനിച്ചു)

ഈ യാത്ര നടന്നിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു.തുടക്കം മുതലുള്ള ‘കഥ ‘ ഓരോ അദ്ധ്യായങ്ങളായി താഴെ.

15.താജ്മഹലിന്റെ മുന്നിൽ....

3 comments:

Areekkodan | അരീക്കോടന്‍ said...

രണ്ട് വർഷത്തിന് ശേഷം ആദ്യ വിമാനയാത്ര അവസാനിക്കുന്നു...

Akbar said...

അങ്ങിനെ ആ അദ്ധ്യായം തീർത്തുവല്ലേ.. :)

ajith said...

യാത്രാചരിതം ആദ്യാവസാനം വായിച്ചിരുന്നു. നന്നായി എഴുതി, അഭിനന്ദനങ്ങള്‍

Post a Comment

നന്ദി....വീണ്ടും വരിക