Pages

Sunday, April 24, 2016

മുറ്റത്തെ മാവുകള്‍ അഥവാ എന്റെ പിരാന്തുകള്‍

       അങ്ങനെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു മാങ്ങക്കാലത്ത് പവിത്രേട്ടന്റെ വീട്ടില്‍ നിന്നും കുറെ മാങ്ങകള്‍ എനിക്ക് തന്നു.അത് കറിയിലും അച്ചാറിലുമായി മുങ്ങിക്കുളിച്ചു ചത്തു. അല്പദിവസം കഴിഞ്ഞ് പവിത്രേട്ടന്‍ തന്നെ കുറച്ച് പഴുത്ത മാങ്ങകളും തന്നു.അവ ഓരോന്നും തിന്ന ശേഷം അതിന്റെ അണ്ടികള്‍ ഞാന്‍ ഒരു കവറിലാക്കി മുളപ്പിച്ചു.മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോള്‍ വീടൊഴിഞ്ഞ സമയത്ത് അവശേഷിച്ചിരുന്ന ഒരേ ഒരു മാവിന്‍ തൈ ഞാന്‍ അരീക്കോട്ടെത്തിച്ചു. ബാപ്പയുടെ മൂവാണ്ടന്‍ മാവിന്റെ അല്പമകലെയായി അവനും ഒരിടം നല്‍കി.ആറ് വര്‍ഷം കഴിഞ്ഞപ്പോള്‍ അവന്‍ എന്നെക്കാളും പൊക്കക്കാരനായി.ഈ മാവിന്റെ ഇല നുള്ളി വാസനിച്ചാല്‍ വായില്‍ നിന്ന് വെള്ളമൂറും !!

       കാലം പിന്നെയും കടന്നുപോയി.കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആയിരിക്കെ ഒരു പരിസ്ഥിതി ദിനത്തില്‍ നടാനായി മനോരമ ദിനപത്രം ഞങ്ങള്‍ക്ക് ധാരാളം വൃക്ഷത്തൈകള്‍ തന്നു.പൂമരങ്ങളും ഔഷധസസ്യങ്ങളും ഫലവൃക്ഷങ്ങളും എല്ലാം അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. കോളേജിലെ ചില ജീവനക്കാര്‍ക്ക് അവയില്‍ ചില തൈകള്‍ വീട്ടില്‍ നടാന്‍ ആഗ്രഹം.മരം എവിടെ വച്ചുപിടിപ്പിച്ചാലും അത് ഭൂമിക്ക് തണലാകും എന്ന് വിശ്വസിക്കുന്ന ഞാന്‍ അവരുടെ ആഗ്രഹം സഫലീകരിച്ചുകൊടുത്തു.തൈ കൊണ്ടുപോയതില്‍, നേരത്തെ എന്റെ കൂടെ ജോലിചെയ്തിരുന്ന കിഷോര്‍ എന്റെ മുമ്പില്‍ ഒരാശയം അവതരിപ്പിച്ചു.

      കിഷോറിന്റെ വീട്ടില്‍ ധാരാളം നാടന്‍ മാവിന്‍ തൈകളും പ്ലാവിന്‍ തൈകളും ഉണ്ട്.കൊണ്ടുപോയ തൈകള്‍ക്ക് പകരമായി അവ ഇങ്ങോട്ടും തരട്ടെ എന്ന് ചോദിച്ചു.ഞാന്‍ സമ്മതം മൂളി.ഒരാഴ്ച കഴിഞ്ഞ് കിഷോര്‍ കുറെ “സേലന്‍” മാവിന്റെ തൈകള്‍ കൊണ്ടു വന്നു.അതില്‍ മൂന്നെണ്ണം എഞ്ചിനീയറിംഗ് കോളേജ് കാമ്പസ്സില്‍ വലുതായി വരുന്നു.ഒന്ന് എന്റെ വീടിന്റെ സൈഡിലും ഉയരത്തിലേക്ക് കുതിക്കുന്നു.

      കഴിഞ്ഞ വര്‍ഷം കുടുംബസമേതം ബാംഗ്ലൂരില്‍ വിനോദയാത്ര  പോയപ്പോള്‍ അഷ്‌‌റഫിന്റെ ഫ്ലാറ്റില്‍ നിന്നും ഒരു മാങ്ങ തിന്നാനിടയായി.അവന്റെ നാടായ ചാവക്കാട് നിന്നും കൊണ്ടുവന്നതാണ് ഈ മാങ്ങ എന്നറിയിച്ചു.മാങ്ങ തിന്ന ശേഷം അതിന്റെ അണ്ടി ഞാന്‍ പൊതിഞ്ഞെടുത്ത് വീട്ടിലെത്തി ഒരു ഗ്രൊബാഗില്‍ കുഴിച്ചിട്ടു.അത് മുളച്ച് ഇതാ ഇത്രയായി.ഈ വര്‍ഷക്കാലത്ത് അവനെയും ഭൂമിയിലേക്ക് മാറ്റണം എന്ന് ഉദ്ദേശിക്കുന്നു.

     പഞ്ചാരമാങ്ങ എന്ന കുഞ്ഞുമാങ്ങയുണ്ടാകുന്ന വലിയ വലിയ മാവുകള്‍ എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ പറമ്പിലും തൊട്ടടുത്ത പറമ്പിലും ധാരാളം ഉണ്ടായിരുന്നു.അതില്‍ നിന്നും വീഴുന്ന മാങ്ങകള്‍ ഓടിച്ചെന്ന് പെറുക്കുന്ന ആ ട്രൌസര്‍ കാലം ഇന്നും മധുരം കിനിയുന്ന ഓര്‍മ്മകളാണ്. ഇക്കഴിഞ്ഞ ദിവസം ബാപ്പയുടെ കബറിടം സന്ദര്‍ശിക്കാനായി പോയപ്പോള്‍ പള്ളിക്കാടിനടുത്ത് ഒരു മാവില്‍ പഞ്ചാരമാങ്ങകള്‍ തൂങ്ങി നില്‍ക്കുന്നു.അണ്ണാന്‍ ഊമ്പിയിട്ട മാങ്ങയുടെ അണ്ടികള്‍ താഴെയും.കൂടെയുണ്ടായിരുന്ന മോളോട് അതില്‍ രണ്ടെണ്ണം എടുത്ത് കയ്യില്‍ പിടിക്കാന്‍ പറഞ്ഞു.ഇനി അവയും മുളപ്പിക്കണം (ഇന്‍ഷാ അല്ലാഹ്)

പിരാന്തുകള്‍ തുടരുന്നു...

7 comments:

Areekkodan | അരീക്കോടന്‍ said...

പിരാന്തുകള്‍ തുടരുന്നു...

© Mubi said...

മാഷ്‌ വീണ്ടും മാങ്ങാകാര്യം പറഞ്ഞ് കൊതിപ്പിക്ക്യാല്ലേ..

Areekkodan | അരീക്കോടന്‍ said...

മുബീ...മത്സ്യക്കഥ പറഞ്ഞ് നമ്മെ മുഴുവന്‍ കൊതിപ്പിച്ചില്ലേ? വീട്ടുമുറ്റത്ത് മാങ്ങ തൂങ്ങി നില്‍ക്കുമ്പോ അതിനെപറ്റി രണ്ട് പോസ്റ്റെങ്കിലും ഇടണ്ടേ?

സുധി അറയ്ക്കൽ said...

വായില്‍ കൊതിയൂറുന്നു.

Areekkodan | അരീക്കോടന്‍ said...

സുധീ...അടുത്ത മാങ്ങ തിന്നുമ്പോ ഓര്‍ക്കാം.

ഫൈസല്‍ ബാബു said...

എനിക്കും വേണം ഒരു ഗ്രോ ബാഗ് നാട്ടില്‍ വരട്ടെ കാണിച്ചു തരാം :)

Areekkodan | അരീക്കോടന്‍ said...

ഫൈസല്‍...ഗ്രോബാഗ് എന്നാല്‍ എന്ത് ബാഗാണെന്നാ കരുത്യേത്?

Post a Comment

നന്ദി....വീണ്ടും വരിക