Pages

Friday, August 19, 2016

ഉണ്ടനും നൂലനും - ഒരനുഭവക്കുറിപ്പ്

               പതിവ് പോലെ ഒരു തിങ്കളാഴ്ച.ഞാന്‍ നാട്ടില്‍ നിന്നും മാനന്തവാടിയിലേക്ക് ബസ് കയറി.എന്റെ ബാഗില്‍ പല സാധനങ്ങള്‍ക്കും പുറമെ രണ്ട് പുസ്തകങ്ങള്‍ കൂടി ഉണ്ടായിരുന്നു. ശ്രീ.വീരാന്‍‌കുട്ടി എഴുതിയ “ഉണ്ടനും നൂലനും“,പിന്നെ കോഴിക്കോട് മുന്‍ കളക്ടര്‍ ശ്രീ.കെ.വി.മോഹന്‍‌കുമാര്‍ എഴുതിയ “അപ്പൂപ്പന്‍ മരവും ആകാശപ്പൂക്കളും”.യാത്രയില്‍ സാധിക്കുമെങ്കില്‍ വായിക്കാനായാണ് ഈ പുസ്തകങ്ങള്‍ കരുതിയിരുന്നത്.അതും ഒന്ന് മടുപ്പിച്ചാല്‍ മറ്റേത് തുടങ്ങാനും അതല്ലെങ്കില്‍ വല്ല സഹയാത്രികനും ചോദിച്ചാല്‍ നല്‍കാനുമായിരുന്നു.

              യാത്രയില്‍ എവിടെവച്ചോ ഞാന്‍ “ഉണ്ടനും നൂലനും“ കയ്യിലെടുത്തു വായന തുടങ്ങി.  ഓമശ്ശേരിയില്‍ നിന്നാണെന്ന് തോന്നുന്നു എന്റെ അടുത്ത് ഒരു മാന്യന്‍ വന്നിരുന്നു.ഞാന്‍ വായന തുടര്‍ന്നു.താമരശ്ശേരി കഴിഞ്ഞപ്പോള്‍ ഉറക്കം വന്നതിനാല്‍ ഞാന്‍ പുസ്തകം പൂട്ടി ബാഗില്‍ വച്ചു. ഉടന്‍ എന്റെ സഹയാത്രികന്‍ പുസ്തകം വായിക്കാന്‍ തരാമോ എന്ന് ചോദിച്ചു. പുസ്തകം കൊടുത്ത് ഞാന്‍ ഉറങ്ങാന്‍ തുടങ്ങി.

                കല്പറ്റ കഴിഞ്ഞപ്പോഴേക്കും എന്റെ ഉറക്കം വിട്ടു. സഹയാത്രികന്‍ പുസ്തകത്തിന്റെ അവസാന പേജുകളിലേക്ക് എത്തിയിട്ടുണ്ട്.അല്പ സമയത്തിനകം തന്നെ വായന തീര്‍ത്ത് അദ്ദേഹം പുസ്തകം ഒന്ന് തിരിച്ചും മറിച്ചും നോക്കി തിരിച്ച് തന്നു.ശേഷം എന്നെപ്പറ്റി ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.എഞ്ചിനീയറിംഗ് കോളേജിലാണ് എന്നറിഞ്ഞപ്പോള്‍ എന്റെ സഹപ്രവര്‍ത്തകരില്‍ ചിലരെ അന്വേഷിച്ചു.കമ്പളക്കാട്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്ന ഇദ്ദേഹം അവരെ എങ്ങനെ അറിഞ്ഞു എന്ന സ്വാഭാവിക സംശയം എന്നിലുണ്ടായി.അതും അദ്ദേഹം ക്ലിയര്‍ ചെയ്തു തന്നു.

               പിന്നെ പുസ്തകത്തെപ്പറ്റിയായി ചര്‍ച്ച.ലളിതമായ ഭാഷയില്‍ അവതരിപ്പിച്ച പുസ്തകം അദ്ദേഹത്തിന് വളരെ ഇഷ്ടമായി എന്ന് ആ സംസാരത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി.തന്റെ കുട്ടികള്‍ക്കും വായിക്കാനായി ഇത്തരം പുസ്തകങ്ങള്‍ എവിടെ നിന്ന് കിട്ടുമെന്നും മറ്റും അദ്ദേഹം ചോദിച്ചറിഞ്ഞു.ഞാന്‍ അംഗമായിരുന്ന ഡി.സി.ബുക്സിന്റെ വി.ഐ.പി ബുക്ക് ക്ലബ്ബിന്റെ കാര്യവും അതില്‍ അംഗമായാല്‍ ലഭിക്കുന്ന ഗുണങ്ങളും ഇപ്പോള്‍ അത് നിര്‍ത്തിവച്ച കാര്യവും ഡി.സി.ബുക്സിന്റെ വയനാട്ടിലെയും കോഴിക്കോട്ടെയും ശാഖകളെയും പറ്റി ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു.പുസ്തകങ്ങള്‍ ഇഷ്ടമാണെങ്കിലും കുട്ടികള്‍ക്ക് ഏത് വാങ്ങി കൊടുക്കണം എന്നറിയാത്ത വിഷമം അദ്ദേഹം എന്നോട് പങ്ക് വച്ചു.ഈ പുസ്തകം കുട്ടികള്‍ക്ക് വാങ്ങികൊടുക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.ബസ് കമ്പളക്കാട് എത്തിയപ്പോള്‍ എന്നോട് യാത്ര പറഞ്ഞ് ഇറങ്ങി.ഞാന്‍ എന്റെ ലോകത്തേക്കും അയാള്‍ അയാളുടെ ലോകത്തേക്കും ഊളിയിട്ടു.

         അഞ്ച് ദിവസം കഴിഞ്ഞ് ആ ശനിയാഴ്ച രാത്രി എനിക്ക് ഒരു ഫോണ്‍ വന്നു.
“ഹലോ സര്‍, ഞാന്‍ പ്രവീണ്‍.ദിവസങ്ങള്‍ക്ക് മുമ്പ് ബസ്സില്‍ വച്ച് പുസ്തകത്തെപ്പറ്റി ചോദിച്ചയാള്‍.സാര്‍ പറഞ്ഞ പ്രകാരം ഞാന്‍ ഡി.സി ബുക്സിന്റെ കോഴിക്കോട് ശാഖയില്‍ എത്തി അന്വേഷിച്ചു.പക്ഷെ പുസ്തകം കിട്ടിയില്ല.എല്ലാ ശാഖയിലും അവര്‍ അന്വേഷിച്ചെങ്കിലും പുസ്തകം ലഭ്യമല്ല എന്നറിയിച്ചു.ഞാനാണെങ്കില്‍ കുട്ടികളോട് പുസ്തകത്തെപ്പറ്റി പറയുകയും കൊണ്ടുവരാമെന്ന് ഏല്‍ക്കുകയും ചെയ്തു. സാറുടെ നമ്പര്‍ കിട്ടാന്‍ സാറിന്റെ ഓഫീസിലെ റോയിയുടെ നമ്പര്‍ മറ്റൊരാളില്‍ നിന്നും വാങ്ങി റോയിയെ വിളിച്ചു (ഇതേ സമയം തന്നെ റോയിയുടെ നമ്പര്‍ ഞാന്‍ എന്റെ ഒരു സുഹൃത്തിനും നല്‍കിയത് യാദൃശ്ചികമായി).ആ പുസ്തകം എനിക്ക് തരുമോ?സാര്‍ പറഞ്ഞ സ്കീം നിര്‍ത്തി എങ്കിലും നിലവിലുള്ളവര്‍ക്ക് പുതിയ ഒരു പദ്ധതി തുടങ്ങുന്നതായും അറിഞ്ഞു.”

          “ഓ.കെ....അടുത്ത തിങ്കളാഴ്ച ബസ്സില്‍ കാണാം...”
           ഒരു യഥാര്‍ത്ഥ വായനക്കാരെന്റെ അപേക്ഷക്ക് മുന്നില്‍ ഞാന്‍ ആ പുസ്തകം അദ്ദേഹത്തിന് നല്‍കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച അദ്ദേഹം കയറുമ്പോള്‍ ഞാന്‍ ഉറക്കമായിരുന്നതിനാല്‍ എന്നെ അയാള്‍ ശല്യപ്പെടുത്തിയില്ല.അദ്ദേഹം കയറിയോ ഇല്ലേ എന്നറിയാന്‍ അങ്ങോട്ട് വിളിച്ചപ്പോഴാണ് ഈ വിവരം ഞാന്‍ അറിഞ്ഞത്.അങ്ങനെ “ഉണ്ടനും നൂലനും“ ഞാന്‍ സന്തോഷപൂര്‍വ്വം ആ മാന്യസുഹൃത്തിന് കൈമാറി.പുസ്തകത്തിന്റെ വില തരാന്‍ അദ്ദേഹം തയ്യാറായെങ്കിലും ഞാന്‍ അത് സ്നേഹപൂര്‍വ്വം നിരസിച്ചു.


5 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങനെ “ഉണ്ടനും നൂലനും“ ഞാന്‍ സന്തോഷപൂര്‍വ്വം ആ മാന്യസുഹൃത്തിന് കൈമാറി.

സുധി അറയ്ക്കൽ said...

നല്ലൊരനുഭവം പങ്കുവെച്ചതിനു നന്ദി സർ.കുറച്ച്‌ യാദൃശ്ഛികതൾ അല്ലേ??

വിനുവേട്ടന്‍ said...

ഈ പോസ്റ്റ് വായിച്ചിട്ട് വല്ലാത്ത സന്തോഷം തോന്നുന്നു... വായന ഇനിയും അന്യമായിട്ടില്ല എന്ന അറിവിലും മാഷ്ടെ ആ നല്ല മനസ്സിലും...

Cv Thankappan said...

പരോപകാരം പുണ്യം.
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

സുധീ,വിനുവേട്ടാ, തങ്കപ്പേട്ടാ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക