Pages

Thursday, August 25, 2016

“ടീം PSMO" സംഗമം 2016 - ഭാഗം 2

ഭാഗം 1
               തേയില തോട്ടത്തിന് നടുവിലെ കുഞ്ഞ് വീടും പരിസരവും എനിക്കേറെ ഇഷ്ടപ്പെട്ടു. അല്ലെങ്കിലും സ്വപ്ന ലോകത്തൊരു വീട് പണിയുമ്പോള്‍ ഞാന്‍ അതെപ്പോഴും മുള കൊണ്ടാണ് പണിയാറ്.അതിന്റെ മുന്നില്‍ ഒരു റാന്തല്‍ അതിന്റെ കുഞ്ഞുവെട്ടം പരത്തും.ആ വെട്ടത്തോട് മത്സരിക്കാന്‍ അല്പമകലെ ഒരു മിന്നാമിന്നി വട്ടമിട്ട് പറന്നുകൊണ്ടിരിക്കും.മരങ്ങളും ചെടികളും ആ വീടിന് ചുറ്റും പരവതാനി വിരിക്കും.എന്റെ സ്വപ്നത്തിലെ വീടിന് സമാനമായ ഒരു വീട് ഇതാ കണ്മുന്നില്‍ യഥാര്‍ത്ഥമായി !
           റിസോര്‍ട്ടിന്റെ പിന്നില്‍ ഒരു പേരക്കമരം അതിഥികളെയും കാത്ത് നിന്നിരുന്നു.പഴുത്ത് മഞ്ഞ നിറത്തിലായവയും പഴുക്കാന്‍ തുടങ്ങുന്നവയും പക്ഷികള്‍ രുചി നോക്കിയവയും എല്ലാം അക്കൂട്ടത്തിലുണ്ട്.  പേരക്ക വേണോ എന്ന മെഹ്‌റൂഫിന്റെ ചോദ്യം മുഴുവന്‍ കേള്‍ക്കുന്നതിന് മുമ്പെ സഫറുള്ള മതിലിന് മുകളില്‍ കയറി പേരക്ക പറിക്കാന്‍ തുടങ്ങിയിരുന്നു. സഫറുള്ളയും മെഹ്‌റൂഫും താഴേക്കെറിഞ്ഞ് തന്ന പേരക്കകള്‍ ഞാന്‍ കൃത്യമായി പിടിച്ച് പാന്റിന്റെ കീശയിലേക്ക് താഴ്ത്തികൊണ്ടിരുന്നു.കീശ രണ്ടും നിറഞ്ഞതോടെ പറിക്കലും നിര്‍ത്തി.
           സുനിലിന്റെ മനസ്സില്‍ ‘മസിനഗുഡിയില്‍ ഒരു രാത്രി’ എന്ന സ്വപ്നം ഉണ്ടായിരുന്നതിനാല്‍ മെഹ്രൂഫിന്റെ റിസോര്‍ട്ടില്‍ നിന്നും വേഗം സ്ഥലം വിടാന്‍ തീരുമാനമായി.കലശലായ ആനപ്പേടി കാരണം എത്രയും പെട്ടെന്ന് വനാതിര്‍ത്തി താണ്ടണമെന്നും സുനില്‍ നിര്‍ദ്ദേശിച്ചു.റോഡിന്റെ ശോചനീയാവസ്ഥ സമയം വൈകിക്കും എന്നും അത് കൂടുതല്‍ റിസ്കിലേക്ക് നയിക്കുമെന്നും സുനില്‍ ഓര്‍മ്മപ്പെടുത്തി.അതിനാല്‍  അഞ്ച്  മണിയോടെ ഞങ്ങള്‍ അവിടെ നിന്നും വണ്ടി വിട്ടു.
           ഗൂഡലൂര്‍ നിന്നും മൈസൂര്‍ റോഡിലേക്ക് കയറി ഞങ്ങള്‍ യാത്ര തുടര്‍ന്നു.വഴിക്കെവിടെ വച്ചോ ഒരു ‘സമോവര്‍’ ചായ കുടിക്കനുള്ള മോഹം ബാസിലിന്റെ മനസ്സില്‍ മൊട്ടിട്ടു.ഞങ്ങള്‍ അതിന് വെള്ളമൊഴിച്ചതോടെ അത് പൂവായി വിരിഞ്ഞു.തുറപ്പള്ളിയില്‍ റോഡ്‌സൈഡില്‍ തന്നെ “സമോവറ്” കണ്ടതോടെ വണ്ടി നിര്‍ത്തി.ഈ രണ്ട് ചായയും പക്കുവടയും പരിപ്പ് വടയും വീതം എല്ലാവരും അകത്താക്കി!സമയം വൈകുന്നതിനനുസരിച്ച് സുനിലിന്റെ ചങ്കിടിപ്പ് ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ തുടങ്ങി. മസിനഗുഡിയില്‍ റിസോര്‍ട്ട് കിട്ടാന്‍ പ്രയാസപ്പെടുമെന്ന ഭീഷണി ഉയര്‍ത്തി സുനില്‍ ഞങ്ങളെ ഒന്ന് വിരട്ടാന്‍ ശ്രമിച്ചു.വണ്ടി വീണ്ടും കുതിക്കാന്‍ തുടങ്ങി.
             അല്പം കഴിഞ്ഞതോടെ തന്നെ മാന്‍‌കൂട്ടങ്ങള്‍ പാതയോരത്ത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
മാനുകള്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നതിനിടെ ഒരാനയെയും കണ്ടു. അത് ചങ്ങലക്കിട്ടതാണെന്നറിഞ്ഞതോടെ സുനിലിന് സമാധാനമായി.പക്ഷെ സമാധാനം അധിക നേരം നീണ്ടു നിന്നില്ല.റോഡില്‍ നിന്നും അല്പം മാറി ഒരു കൊമ്പന്‍ നില്‍ക്കുന്നു !

“നിര്‍ത്ത് നിര്‍ത്ത്....ഒരു ഫോട്ടോ എടുക്കട്ടെ...” ഞാന്‍ പറഞ്ഞു.

“വിട് വിട്....ഇത് കൊമ്പനാനയാ....” സുനില്‍ അറിയിച്ചു.

കിട്ടിയ ഗ്യാപിലൂടെ ഞാന്‍ ഒരു ഫോട്ടോ എടുത്തെങ്കിലും അവനെ മുഴുവനായും കിട്ടിയില്ല.
തെപ്പക്കാട് എത്തിയതോടെ സുനില്‍ ശ്വാസം നേരെ വിട്ടു.  വലത്തോട്ട് തിരിഞ്ഞ് അല്പം മുന്നോട്ട് നീങ്ങിയതോടെ തന്നെ മയിലുകള്‍ സൈഡില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
ആറ് മണി കഴിഞ്ഞതോടെ ഞങ്ങള്‍ മസിനഗുഡി ടൌണിലെത്തി.അല്പം കൂടി മുന്നോട്ട് പോയി വലത്തോട്ട് തിരിഞ്ഞ് കാട്ടിനകത്തേക്ക് നീളുന്ന പാതയിലൂടെ ഞങ്ങളുടെ വണ്ടി നീങ്ങി - വൈല്‍ഡ് ഇന്‍ എന്ന റിസോര്‍ട്ട് തേടിക്കൊണ്ട്. ഇവിടെ താമസിച്ച കഥയും രാവിലെ മാനുകള്‍ കൂട്ടമായി എത്തിയതും എല്ലാം സുനില്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കും അല്പം ആവേശം കയറി.
ഓഫ് സീസണ്‍ ആയതിനാല്‍ വൈല്‍ഡ് ഇന്നില്‍ റിസോര്‍ട്ടുകള്‍ യഥേഷ്ടം കാലിയായിരുന്നു.പക്ഷെ രണ്ട് പേര്‍ക്ക് താമസിക്കാവുന്നവയായിരുന്നു അവയെല്ലാം.ഒരു ദിവസത്തിന് 3000 രൂപ വാടകയും.അഞ്ച് പേര്‍ക്ക്  താമസിക്കാവുന്നതും ഉണ്ട് എന്നറിഞ്ഞ് ഞങ്ങള്‍ പോയി നോക്കി.ഭക്ഷണം ഇല്ലാതെ ഒരു ദിവസത്തിന് 5000 രൂപ വാടക നല്‍കണം !അവിടെ വരുന്നവരുടെ കയ്യില്‍ ഗ്ലാസ്സുകളും കുപ്പികളും കണ്ടതോടെ “വൈല്‍ഡ് ഇന്‍“ ഞങ്ങള്‍ക്ക് പറ്റിയതല്ല എന്ന് മനസ്സിലായി.

സമയം ആറര കഴിഞ്ഞതിനാല്‍ ഗൂഡല്ലൂരിലേക്ക് തിരിച്ചുപോക്ക് സാധ്യമായിരുന്നില്ല.മസിനഗുഡിയില്‍ താമസിക്കാന്‍ നിര്‍വ്വാഹവുമില്ല.ഇനി ഏക മാര്‍ഗ്ഗം ഊട്ടിയിലേക്ക് കയറുക എന്നതായിരുന്നു.കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ താമസിച്ച മൂഞ്ഞില്‍ ഇല്ലം നടത്തിപ്പുകാരന്‍ ആനന്ദിനെ വിളിച്ചപ്പോള്‍ വില്ല കാലിയാണെന്നറിഞ്ഞു.അങ്ങനെ 36ഹെയര്‍പിന്‍ വളവുകളുള്ള, അപകടം പതിയിരിക്കുന്ന കല്ലട്ടി ചുരത്തിലൂടെ ഊട്ടിയിലേക്ക് തിരിക്കാന്‍ തീരുമാനമായി.സുനിലിന്റെ ഹൃദയം പെരുമ്പറ കൊട്ടുന്നത് വീണ്ടും  ഞങ്ങള്‍ കേട്ടു.

(തുടരും....)

4 comments:

Areekkodan | അരീക്കോടന്‍ said...

“നിര്‍ത്ത് നിര്‍ത്ത്....ഒരു ഫോട്ടോ എടുക്കട്ടെ...” ഞാന്‍ പറഞ്ഞു.

“വിട് വിട്....ഇത് കൊമ്പനാനയാ....” സുനില്‍ അറിയിച്ചു.

വിനുവേട്ടന്‍ said...

സുനിലിന്റെയൊപ്പം എന്റെയും ഹൃദയം പെരുമ്പറ കൊട്ടുന്നു... എന്നിട്ട്...?

Cv Thankappan said...

പേരയ്ക്കാ പൊട്ടിക്കല്‍...
ബാല്യകാലസ്മരണകള്‍ ഉണര്‍ത്തി.

ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

വിനുവേട്ടാ...ഞാന്‍ ബാക്കിയായിട്ടുണ്ട്!!

തങ്കപ്പേട്ടാ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക