Pages

Friday, October 28, 2016

നാഗര്‍ഹോളെയിലേക്ക്

                   കുട്ടയിൽ നിന്നും നാഗർഹോളെയിലേക്കുള്ള 12 കിലോമീറ്റർ ദൂരം പാട്ടും പാടി അര മണിക്കൂർ കൊണ്ട് എത്താം എന്നായിരുന്നു എന്റെ ധാരണ. പക്ഷേ റോഡിന്റെ സ്ഥിതി അതീവ ഗുരുതരാ‍വസ്ഥയിലായിരുന്നു.ഹുൻസൂർ വഴി മൈസൂരിലേക്ക് സഞ്ചാരികൾ നിരന്തരം ഉപയോഗപ്പെടുത്തുന്ന റോഡ് ഇതു തന്നെയോ എന്ന് സംശയം ജനിക്കും.

              ഉരുണ്ട ടയർ മുന്നോട്ട് തന്നെ (വച്ച കാൽ എന്ന പ്രയോഗം നിലവിലില്ലാതായല്ലോ) എന്ന തീരുമാനത്തിൽ അഞ്ചോ ആറോ കിലോമീറ്റർ താണ്ടിയപ്പോൾ വാഹനങ്ങളുടെ ഒരു ക്യൂ മുന്നിൽ പ്രത്യക്ഷപ്പെട്ടു.ഞാനും ക്യൂവിൽ അരിച്ചരിച്ച് ഒരു ചെക്ക് പോസ്റ്റിലെത്തി.

           നാഗർഹോളെ നാഷണൽ പാർക്കിലേക്കുള്ള പ്രവേശന കവാടമായിരുന്നു അത്.ഇവിടെ പേരും വാഹനത്തിന്റെയും സഞ്ചാരികളുടെയും വിവരങ്ങളും ഒരു രെജിസ്റ്ററിൽ ചേർക്കണം.ഒപ്പും ഇട്ട് കൊടുക്കണം.

 “എങ്ങോട്ട് പോകുന്നു?” ചെക്ക് പോസ്റ്റിലെ ‘ഏമാൻ‘ കാറിലേക്ക് നോക്കി ഒരു ചോദ്യം

“നാഗർഹോളെ വരെ...” ഞാൻ നിഷ്കളങ്കമായി മറുപടി പറഞ്ഞു.

“എന്തിന്..?”

“വെറുതേ ഒന്ന് കാട് കാണാൻ...”

“വെറുതെ കാട്ടിലൂടെ ഡ്രൈവ് ചെയ്യാൻ പറ്റില്ല...പോകുന്നെങ്കിൽ അവിടെ സഫാരിക്ക് കയറണം...തിരിച്ച് വരുമ്പോൾ ഇതാ ഇതുപോലെ ടിക്കറ്റ് കാണിക്കണം...” ചുവന്ന ഒരു കാഷ് ബിൽ പോലെ എന്തോ സാധനം കാണിച്ച് അയാൾ പറഞ്ഞു.

“എത്രയാ അവിടെ എൻ‌ട്രി ഫീസ്?”

“ഒരാൾക്ക് 300 രൂപ!!”

“യാ കുദാ‍ാ‍ാ‍ാ‍!!!“ ആരവം ഉയർന്നത് വണ്ടിക്കകത്ത് നിന്നായിരുന്നു.

              തോല്പെട്ടിയിൽ  400 രൂപ സ്വാഹ ആക്കേണ്ട എന്ന് കരുതി വന്നപ്പോൾ 300രൂപ പ്രകാരം ആറ് പേര്‍ക്ക് ഇവിടെ 1800 രൂപ ഗോപി!!പിന്നിലെ വണ്ടികൾക്ക് കടന്നു പോകാനുള്ളതിനാൽ പെട്ടെന്ന് തീരുമാനിക്കാൻ ‘ഏമാൻ‘ വക നിർദ്ദേശം വന്നു. ആ കണ്ടീഷനിൽ മുന്നോട്ട് പോകേണ്ട എന്ന തീരുമാനത്തിൽ ഞാൻ കാർ അല്പം കൂടി മുന്നോട്ടെടുത്ത് തിരിച്ചു നിർത്തി സൈഡാക്കി.പക്ഷേ ഇന്ത്യാ രാജ്യത്ത് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ഈ നടപടി എന്തിന്റെ പേരിൽ എന്ന് ഒന്നറിയണം എന്ന് തന്നെ ഞാൻ തീരുമാനിച്ചു.

            കുടുംബത്തെ കാറിൽ ഇരുത്തി ഞാൻ കാറിൽ നിന്നും ഇറങ്ങി ആ ഉദ്യോഗസ്ഥന്റെ നേരെ നീങ്ങി.സിനിമയിലായിരുന്നു ഈ രംഗമെങ്കിൽ ഇപ്പോൾ കേൾക്കുന്ന പശ്ചാത്തല സംഗീതം എന്റെ മനസ്സിൽ ആർത്തിരമ്പി.പേഴ്സിൽ നിന്നും എന്റെ പഴയ ഒരു ഐഡന്റിറ്റി കാർഡും ഞാൻ വലിച്ചെടുത്തു.

             എന്റെ പിന്നിൽ വന്ന ഓട്ടോക്കാരൻ (നാല് ചക്ര ഓട്ടോ) ഏതോ ഒരു സ്ഥലം പറഞ്ഞ് രക്ഷപ്പെട്ടു.മലയാളികളിൽ പലരും ഒപ്പമുള്ള  കന്നടക്കാരുടെ (അതോ കന്നട പറയുന്ന മലയാളിയോ) സഹായത്തോടെ രക്ഷപ്പെട്ടു. അപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് എനിക്ക് പിടി കിട്ടിയത്- ഒന്നുകിൽ നുണ പറയണം , അല്ലെങ്കിൽ അവിടെ വല്ലതും തടയണം.

“ഇതിന്റെ വകുപ്പ് എന്താണെന്ന് എനിക്കറിയണം...”കൌണ്ടറിൽ യൂണിഫോം ഇട്ട് ഇരിക്കുന്ന ആളോട് ഞാൻ പറഞ്ഞു

“അത് പറഞ്ഞ് തരാം...വെയിറ്റ്...”
മലയാളം നന്നായി സംസാരിക്കുന്ന നേരത്തെ എന്നെ തടഞ്ഞ ‘ഏമാൻ’ ആയിരുന്നു മറുപടി പറഞ്ഞത്.ശേഷം അയാൾ അവിടെ നിന്നും എങ്ങോട്ടോ മറഞ്ഞു.

അല്പനേരം കൂടി ഞാൻ അവിടെ കാത്ത് നിന്നു. എനിക്ക് അവസരം തരില്ല എന്ന് മനസ്സിലായപ്പോള്‍ കൌണ്ടറിൽ നില്‍ക്കുന്ന ആളോട് ഞാന്‍ അല്പം ഉച്ചത്തില്‍ തന്നെ ചോദിച്ചു : “എനിക്ക് മാത്രം പോകാന്‍ പറ്റാത്തതെന്താണെന്ന് പറയൂ?”

എന്റെ ശബ്ദത്തിലെ വ്യത്യാസമാണോ അതല്ല കേരള ഗവണ്മെന്റിന്റെ ആന ചിഹ്നമുള്ള കോളേജ് ഐഡന്റിറ്റി കാര്‍ഡ് കണ്ടാണോ എന്നറിയില്ല അയാള്‍ എന്റെ വിവരങ്ങളും രെജിസ്റ്ററില്‍ ചേര്‍ത്തു ഒപ്പിട്ട് വാങ്ങി !ആകാംക്ഷയോടെ കാത്ത് നില്‍ക്കുന്ന കുടുംബത്തിനടുത്തേക്ക് വിജയശ്രീലാളിതനായി ചെന്ന് ഞാന്‍ കാര്‍ വീണ്ടും തിരിച്ചു....ഇനി സഞ്ചാരം നാഗര്‍ഹോളെ രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിലൂടെ !!!

6 comments:

Areekkodan | അരീക്കോടന്‍ said...

തോല്പെട്ടിയിൽ 400 രൂപ സ്വാഹ ആക്കേണ്ട എന്ന് കരുതി വന്നപ്പോൾ 300രൂപ പ്രകാരം ആറ് പേര്‍ക്ക് ഇവിടെ 1800 രൂപ ഗോപി!!

ഫൈസല്‍ ബാബു said...

അല്ലേലും ഇങ്ങള് മാഷന്‍മാര് ഭയങ്കര പിശുക്കന്‍മാരാ എന്ന് പൊതുവേ പറയാറുണ്ട്‌ :) ഇനി നാഗര്‍ ഹോളില്‍ വെച്ച് കാണാം അല്ലെ :)

Areekkodan | അരീക്കോടന്‍ said...

ഫൈസലേ...മാഷന്മാര്‍ അങ്ങനെത്തന്നെയാ (ഞാന്‍ ഒഴികെ!!)

Cv Thankappan said...

ഇനി നാഗര്‍ ഹോളില്‍ എത്തിയാല്‍ അവിടെ ഒരു സഫാരി കൂടി ആവാം അല്ലേ!
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...കാത്തിരുന്ന് കാണാം.

© Mubi said...

സഫാരി നടക്കോ അതോ ഇനി അയാള്‍ പിന്നാലെ കൂടിയോ മാഷേ?

Post a Comment

നന്ദി....വീണ്ടും വരിക