Pages

Sunday, February 19, 2017

ആതിരപ്പിള്ളി വെള്ളച്ചാട്ടം

             രണ്ടാം ശനിയാഴ്ച ആയതിനാല്‍ അതിരപ്പിള്ളിയില്‍ അന്ന് അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു.കൂടുതല്‍ സമയം പുറത്ത് കളഞ്ഞാല്‍ ദൈവം ഒരുക്കിയ ബിനാലെ കാണാതെ മടങ്ങേണ്ടി വരുമോ എന്ന സംശയം ഉയര്‍ന്നതിനാല്‍ കൊടും വെയിലിനെ അവഗണിച്ച് ഞങ്ങള്‍ അകത്ത് കയറി.ഇരു ഭാഗത്തും ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ ഏകദേശം എല്ലാം തന്നെ എന്റെ തലപോലെ ആയിരുന്നു. വെള്ളച്ചാട്ടത്തിലേക്ക് നീളുന്ന കോണ്‍ക്രീറ്റ് പാതയിലൂടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങി.
              വെള്ളച്ചാട്ടത്തിന്റെ ശബ്ദം ദൂരെ നിന്ന് തന്നെ കേള്‍ക്കുന്നുണ്ടെങ്കിലും അത് നേരിട്ട് കാണാന്‍ താഴെ വരെ ഇറങ്ങി എത്തേണ്ടതുണ്ട്. മക്കള്‍ മുന്നിലും ഞാന്‍ പിന്നിലുമായി ഇറക്കം ആരംഭിച്ചു. "Breath taking waterfall may take your breath...." എന്ന് തുടങ്ങുന്ന ഒരു മുന്നറിയിപ്പ് ബോര്‍ഡ് താഴേക്ക് ഇറങ്ങുന്നവര്‍ക്കുള്ള സൂചന തന്നെയാണ്.എന്നിട്ടും കാലിന് വയ്യാത്തവരും തടി കൂടിയവരും എല്ലാം താഴേക്ക് ഇറങ്ങുന്നത് കണ്ടു.മുകളിലേക്ക് കയറി വരല്‍ അത്ര എളുപ്പമല്ല എന്ന് ഇറങ്ങുന്നവര്‍ അറിയുന്നില്ല. ആരോഗ്യപരമായി താരതമ്യേന ഒരു പ്രശ്നവും ഇല്ലാത്ത ഞാന്‍ അനുഭവിച്ച പ്രയാസങ്ങള്‍ ,താഴേക്ക് ഇറങ്ങാന്‍ ശ്രമിച്ച ചിലരോടെങ്കിലും ഷെയര്‍ ചെയ്തു.നല്ലൊരു വഴി ഉണ്ടായിരുന്നെങ്കില്‍ എല്ലാവര്‍ക്കും ഈ മനോഹര വെള്ളച്ചാട്ടം അനുഭവിക്കാന്‍ സാധിക്കുമായിരുന്നു എന്ന് എന്റെ മനസ്സ് പറഞ്ഞു.”ഗ്രീന്‍ കാര്‍പറ്റ്” എന്ന പദ്ധതിയിലൂടെ എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്‍ ലക്ഷ്യമിടുന്നതും അത് തന്നെയാണ്.
               ശരാവതി നദിയിലെ മനോഹരമായ വെള്ളച്ചാട്ടമാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ജോഗ് വെള്ളച്ചാട്ടം. ഏകദേശം അതുപോലെ തന്നെ കുറെ പാറക്കെട്ടുകളിലൂടെ മന്ദം മന്ദം ഒഴുകിയെത്തി പിന്നെ വലിയൊരു പാറക്കെട്ടില്‍ നിന്നും താഴേക്ക് മൂക്കും കുത്തി വീഴുന്നതാണ് ചാലക്കുടി പുഴയിലെ അതിരപ്പിള്ളി വെള്ളച്ചാട്ടവും. 24 മീറ്റര്‍ മാത്രമേ ഉയരമുള്ളൂ എന്ന് മാത്രം.
            നിരവധി സിനിമാ രംഗങ്ങള്‍ ഈ സ്ഥലത്ത് വച്ച് ഷൂട്ട് ചെയ്തതായി പറയപ്പെടുന്നു. ഞാന്‍ അവിടെ നില്‍ക്കുമ്പോള്‍ തന്നെ ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി ‘ബാഹുബലി’ ഇവിടെ ഷൂട്ട് ചെയ്തതല്ലേ എന്നൊരു ചോദ്യവും എന്നോട് ചോദിച്ചു.സിനിമയെപ്പറ്റി എനിക്ക് അധികം വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ എനിക്കതിന് ഉത്തരം പറയാന്‍ സാധിച്ചില്ല. ഷാറൂഖ് ഖാന്റെ ‘ദിത്സെ’ അടക്കം ഹിന്ദി,തമിഴ്,മലയാളം ചിത്രങ്ങളിലെ പാട്ട് രംഗങ്ങള്‍ പലതും ഇവിടെയാണ് ചിത്രീകരിച്ചത് എന്ന് ഞാന്‍ പിന്നീട് വായിച്ചറിഞ്ഞു.    
              അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ഇരുവശവും നല്ല വനങ്ങളാണ്. ഈ വനവും ജലപാതവും സമീപ ഭാവിയില്‍ തന്നെ സഞ്ചാരികളുടെ അതിക്രമം കാരണം ഇല്ലാതാകും എന്ന് തീര്‍ച്ചയാണ്. അത്രയും അധികം പ്ലാസ്റ്റിക് ഉല്പ‍ന്നങ്ങളാണ് ദിനേന അവിടെ നിക്ഷേപ്പിക്കപ്പെടുന്നത്. അധികൃതരും ഈ പ്രകൃതി ദാരുണ വധത്തെ എതിര്‍ക്കുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി.
              വെള്ളച്ചാട്ടം താഴെ എത്തി ആസ്വദിക്കുന്നത് തന്നെയാണ് ഏറെ രസകരം. ചാടുന്ന വെള്ളത്തില്‍ നിന്ന് ഉതിരുന്ന ജലകണങ്ങള്‍ ദേഹത്ത് വന്ന് വീഴുമ്പോള്‍ ലഭിക്കുന്ന പ്രത്യേക അനുഭൂതി അനുഭവിച്ചറിയുക തന്നെ വേണം. എല്ലാം ആവോളം ആസ്വദിച്ച് ഞങ്ങള്‍ മേലേക്ക് തന്നെ കയറി.
            പരന്നൊഴുകുന്ന ചാലക്കുടി പുഴയിലെ പാറക്കെട്ടുകളില്‍ അല്പ സമയം ചെലവഴിക്കാന്‍ ഞങ്ങള്‍ പുഴയിലേക്ക് ഇറങ്ങി. കുളിക്കാനുള്ള സൌകര്യവും ഇവിടെയെ ഉള്ളൂ. വെള്ളച്ചാട്ടത്തിന് താഴെ കുളിക്കാന്‍ സാധിക്കില്ല. കരയില്‍ ബാഗും മറ്റ് വസ്തുക്കളും വച്ച് പുഴയില്‍ ഇറങ്ങിയാല്‍ വാനരന്മാര്‍ അവ തട്ടിക്കൊണ്ടു പോകും.ആട്ടിയോടിക്കാന്‍ ശ്രമിച്ചാല്‍ ശബ്ദമുണ്ടാക്കി മറ്റു വാനരന്മാരെയും എത്തിക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യും.ഞാന്‍ നോക്കി നില്‍ക്കെ ഒരു കുരങ്ങ് അവിടെ ഇരിക്കുന്ന സ്ത്രീകളില്‍ ഒരാളെ പിന്നില്‍ നിന്നും കയറിപ്പിടിച്ചു. അവന്‍ ‘വാ’നരന്‍ ആയതിനാല്‍ സ്ത്രീപീഢന കേസില്‍ നിന്നും രക്ഷപ്പെട്ടു.
            സമയം ഇരുട്ടാന്‍ തുടങ്ങി.സൂര്യന്‍ ചക്രവാളത്തില്‍ നിന്ന് മായുന്നതും ഇവിടെ നിന്നും കാണുന്നതിന് ഒരു പ്രത്യേക മാനോഹാ‍രിതയുണ്ട്. പാറക്കൂട്ടങ്ങള്‍ കറുത്തിരുണ്ട് തുടങ്ങി.സൂര്യന്‍ വെള്ളത്തില്‍ വരക്കുന്ന പ്രകാശ ചിത്രം അതിമനോഹരമാണ്.
             പുഴയില്‍ നിന്നും കയറി ഞങ്ങള്‍ പുറത്തേക്ക് നീങ്ങുമ്പോള്‍ വഴിയരികില്‍ തന്നെ ഒരു ഇലയനക്കം.ദൂരെ നിന്നും കണ്ടപ്പോള്‍ ഒരു കഴുതയാണെന്ന് എനിക്ക് തോന്നി,മറ്റുള്ളവര്‍ക്ക് പശുവായും. അടുത്തെത്തിയപ്പോഴാണ് ആ കാട്ടില്‍ വസിക്കുന്ന കേഴമാനുകളാണ് അവ എന്ന് മനസ്സിലായത്.
              വാഴച്ചാലിലേക്ക് ഇതേ ടിക്കറ്റ് ഉപയോഗിച്ച് തന്നെ പ്രവേശിക്കാം. അതിരപ്പിള്ളിയില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരമുണ്ട്. വഴിയില്‍ ചെര്‍പ്പ എന്നൊരു വെള്ളച്ചാട്ടം കൂടി ഉണ്ട്. പക്ഷെ 5 മണി വരെയേ പ്രവേശനം അനുവദിക്കൂ. ഇപ്പോള്‍ തന്നെ സമയം 6 മണിയായി. ഗേറ്റിന് പുറത്ത് കണ്ട ആദ്യത്തെ ബസ്സില്‍ തന്നെ ഞങ്ങള്‍ ചാലക്കുടിയിലേക്ക് തിരിച്ച് കയറി.

ഇനി ബിനാലെ കാണണം...അതിന് മുമ്പ് മറ്റു ചിലതും...പറയാം, അടുത്ത പോസ്റ്റില്‍.

4 comments:

Areekkodan | അരീക്കോടന്‍ said...

ഞാന്‍ നോക്കി നില്‍ക്കെ ഒരു കുരങ്ങ് അവിടെ ഇരിക്കുന്ന സ്ത്രീകളില്‍ ഒരാളെ പിന്നില്‍ നിന്നും കയറിപ്പിടിച്ചു. അവന്‍ ‘വാ’നരന്‍ ആയതിനാല്‍ സ്ത്രീപീഢന കേസില്‍ നിന്നും രക്ഷപ്പെട്ടു.

സുധി അറയ്ക്കൽ said...

ചിത്രങ്ങൾ കൊതിപ്പിക്കുന്നു.സത്യത്തിൽ നിങ്ങൾ ഭാഗ്യവാനാണ്.

© Mubi said...

കോളേജില്‍ പഠിക്കുമ്പോള്‍ പോയ വിനോദയാത്രയുടെ ഓര്‍മ്മ പുതുക്കി ഈ പോസ്റ്റ്‌... :)

Areekkodan | അരീക്കോടന്‍ said...

സുധീ...ഭാഗ്യവാനാണ് എന്നല്ല ഞാന്‍ വിശ്വസിക്കുന്നത്, ദൈവം അനുഗ്രഹിച്ചതാണ് എന്നാണ്.

മുബീ...കോളേജില്‍ നിന്ന് ഡെല്‍ഹി,ആഗ്ര ഒക്കെയല്ലേ പോകാറ്‌ ?

Post a Comment

നന്ദി....വീണ്ടും വരിക