Pages

Thursday, March 09, 2017

കൊച്ചിന്‍-മുസ്‌രിസ് ബിനാലെ 2016 - ആസ്പിന്‍ വാള്‍ 1

           ബിനാലെയുടെ പ്രധാന വേദി  ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍ വാള്‍ ആണ്. ഒഴിഞ്ഞ് കിടക്കുന്ന ധാരാളം സ്ഥലം ഉള്ളതിനാലും ഫോര്‍ട്ട് കൊച്ചിയുടെ പൌരാണികതയും ആകാം, ബിനാലെയുടെ പ്രധാന വേദി എന്നും ആസ്പിന്‍ വാള്‍ ആകുന്നതിന് കാരണാം. പ്രകൃതി സൌന്ദര്യവും ബിനാലെയുടെ സൌന്ദര്യവും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്ന അനുഭൂതിയും ഒന്ന് വേറെത്തന്നെയാണ്.
           ടാക്സി ആസ്പിന്‍ വാള്‍ എന്ന് ലേബല്‍ ചെയ്ത ഒരു വലിയ മതിലിന് മുന്നില്‍ നിര്‍ത്തി. ചെറിയ ഒരു വാതില്‍ വഴി അകത്ത് കയറിയപ്പോള്‍ തന്നെ സ്ഥലം മാറിപ്പോയോ എന്ന് സംശയിച്ചു. ആസ്പിന്‍ വാള്‍ ആണ് ബിനാലെ ടിക്കറ്റ് ലഭിക്കുന്ന മറ്റൊരു സ്ഥലം എന്ന് അറിയിച്ചിരുന്നതിനാല്‍ സ്വാഭാവികമായും അല്പമെങ്കിലും തിരക്ക് പ്രതീക്ഷിച്ചതിനാലാണ് ഈ സംശയം ഉണ്ടായത്. പിന്നീടാണ് ഞങ്ങള്‍ എത്തിയത് കബ്രാള്‍ യാര്‍ഡ് എന്ന വേദിയിലാണ് എന്നറിഞ്ഞത്.

              പനയോലകൊണ്ട് പ്രത്യേക ആകൃതിയില്‍ ഉണ്ടാക്കിയ വലിയൊരു കൂടാരമാണ് ഞങ്ങളെ സ്വാഗതം ചെയ്തത്.മൂന്നോ നാലോ വീഡിയോ ഇന്‍സ്റ്റലേഷനുകള്‍ ആയിരുന്നു അതിനുള്ളില്‍ ഒരുക്കിയിരുന്നത്. അവയില്‍ ഉരുണ്ട് കളിക്കുന്ന ഒരു വെള്ളത്തുള്ളി എല്ലാവര്‍ക്കും ഇഷ്ടമായി.

              കബ്രാള്‍ യാര്‍ഡില്‍ കൂടുതല്‍ ഇന്‍സ്റ്റലേഷനുകള്‍ ഒന്നും തന്നെയില്ല. ബിനാലെയോട് അനുബന്ധിച്ചുള്ള സിനിമാ പ്രദര്‍ശനങ്ങളും യോഗങ്ങളും ചര്‍ച്ചകളും ഒക്കെ നടത്താനുള്ള വേദിയാണ് കബ്രാല്‍ യാര്‍ഡ്.അവിടെക്കണ്ട ഹാളിന് പിന്നിലെ ഒരു ഇന്‍സ്റ്റലേഷനില്‍ കുട്ടികള്‍ കയറി നോക്കി.അവിടെ കൂട്ടിയിട്ട പൊട്ടിയ കസേരകളില്‍ ഒന്നില്‍ വിശ്രമിക്കാനായി ഞാന്‍ അല്പ സമയം ഇരുന്നു. അതു വഴി വരുന്നവരെല്ലാം എന്നെ തുറിച്ച് നോക്കാനും അഭിപ്രായം പറയാനും തുടങ്ങിയപ്പോഴാണ് ഞാന്‍ കയറി ഇരിക്കുന്നതും ഒരു ഇന്‍സ്റ്റലേഷന്‍ ആണെന്ന് മനസ്സിലായത്!!

            കബ്രാള്‍ യാര്‍ഡിന്റെ തൊട്ടടുത്ത് തന്നെയാണ് ആസ്പിന്‍ വാള്‍. ഇവിട് എത്തിയപ്പോഴാണ് ബിനാലെയുടെ ഒരു പ്രതീതി തോന്നിയത്. ടിക്കറ്റ് പഞ്ച് ചെയ്ത് ഞങ്ങള്‍ അകത്ത് കയറി. ഒരു വെര്‍ട്ടിക്കല്‍ സപ്പോര്‍ട്ടും ഇല്ലാതെ നില്‍ക്കുന്ന സ്റ്റെപ്പുകള്‍, കണ്ണാടികള്‍ തുടങ്ങിയവയാണ് ഇവിടെ ആദ്യം കണ്ടത്.
              പല ഹാളുകളിലൂടെയും കയറി ഞങ്ങള്‍ വലിയ ഒരു ഇരുട്ട് മുറിയിലേക്ക് പ്രവേശിച്ചു. ഇരുട്ടിലെ ബെഞ്ചില്‍ ചിലര്‍ ഇരിക്കുന്നുണ്ടായിരുന്നു. മുന്നിലെ സ്ക്രീനില്‍ കടലിലെ വെള്ളം നുരഞ്ഞ് പതഞ്ഞ് കൊണ്ടിരിക്കുന്നു. ഒരു യാത്രാ കപ്പലിന്റെയും കടലിന്റെയും ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു. അപ്പോഴാണ് ഞങ്ങള്‍ പ്രവേശിച്ച സ്ഥലത്തുള്ള ഒരു നിര്‍മ്മിതി എന്റെ ശ്രദ്ധയില്‍ പെട്ടത്. ഒഴുകി നീങ്ങുന്ന ഒരു മുറിയുടെ ആവിഷ്കാരമായിരുന്നു അത്.മുറിക്കുള്ളില്‍ എരിയുന്ന ഒരു പുകയിലച്ചുരുട്ടുമുണ്ട്.കാപ്പിരി മുത്തപ്പനുള്ള വഴിപാടാണത് പോലും.ഗബ്രിയേല്‍ ലെസ്റ്റര്‍ എന്ന നെതര്‍ലന്റുകാരന്റെ “ഡ്വെല്ലിംഗ് കാപ്പിരി സ്പിരിറ്റ്സ്‌“ എന്ന ഇന്‍സ്റ്റലേഷനാണിത്. ദൃശ്യവും ശബ്ദവും ക്രമീകരണവും എല്ലാം കൂടി നല്ല ഒരു അനുഭവം നല്‍കുന്ന ഈ ആവിഷ്കാരം ആസ്പിന്‍ വാളിലെ വലിയ ഇന്‍സ്റ്റലേഷനുകളില്‍ ഒന്നാണ്.


           മറ്റൊരു ഗോവണി കയറി ഞങ്ങള്‍ എത്തിയത് മഞ്ഞ നിറഞ്ഞ ഒരു മുറിയില്‍ ആയിരുന്നു. നൂല്‍ നൂല്പിന്റെ യന്ത്രങ്ങള്‍ മുഴുവന്‍ മരത്തില്‍ തീര്‍ത്ത് ക്രമീകരിച്ച് വച്ചതാണെന്ന് തോന്നുന്നു. കുറച്ച് കോട്ടുകളും അടുത്ത് തന്നെ തൂക്കിയിട്ടിട്ടുണ്ട്.അധിക സമയം കളയാതെ ഒന്ന് വലം വച്ച് ഞങ്ങള്‍ പുറത്തെത്തി.
              അടുത്ത മുറികളില്‍ പലതിലും കയറി ഇറങ്ങിയെങ്കിലും പ്രത്യേകിച്ച് ഒന്നും തന്നെ മനസ്സിലായില്ല.താടിയും മുടിയും പ്രത്യേക രീതിയില്‍ വളര്‍ത്തിയവരും വെട്ടിയവരും അവിടവിടെയൊക്കെ കറങ്ങുന്നുണ്ട്.ചെറിയ ഒരു വിശ്രമത്തിനായി ഞാന്‍ പുറത്തെ മരത്തണലിലേക്ക് നീങ്ങി.

(തുടരും...) 

3 comments:

Areekkodan | അരീക്കോടന്‍ said...

ആസ്പിന്‍ വാളിലെ കാഴ്ചകളിലൂടെ...

© Mubi said...

ഡ്വെല്ലിംഗ് കാപ്പിരി സ്പിരിറ്റ്സ്‌" ഇതൊരു നല്ല അനുഭവമായിരിക്കുമല്ലോ? വായിച്ചിട്ട് ഞാനൊന്ന് സങ്കല്‍പ്പിച്ചു നോക്കിട്ടോ... നന്ദി മാഷേ

Areekkodan | അരീക്കോടന്‍ said...

മുബീ...അതെ, നല്ല അനുഭവം തന്നെ.

Post a Comment

നന്ദി....വീണ്ടും വരിക