Pages

Friday, March 31, 2017

കൊച്ചിന്‍-മുസ്‌രിസ് ബിനാലെ 2016

              കൊച്ചിന്‍-മുസ്‌രിസ് ബിനാലെ 2016  ലെ അവസാന കാഴ്ചകള്‍ക്ക് വിരാമമിട്ട് ഞങ്ങള്‍ കായല്‍കരയില്‍ അല്പ നേരം വിശ്രമിച്ചു. ദൂരെ വല്ലാര്‍പ്പാടം കണ്ടൈനര്‍ ടെര്‍മിനല്‍ കാണാമായിരുന്നു. പത്രത്തില്‍ വായിച്ചറിഞ്ഞ വല്ലാര്‍പ്പാടമാണ് കണ്‍‌മുന്നില്‍ കാണുന്നതെന്ന് ഞാന്‍ മക്കള്‍ക്ക് പറഞ്ഞുകൊടുത്തു.
              ഇതിനിടയില്‍ അന്ന് നാട്ടിലേക്ക് മടങ്ങേണ്ട എന്നും, രാത്രി ഖൈസിന്റെ ഫ്ലാറ്റില്‍ തങ്ങാം എന്നും പ്ലാന്‍ ചെയ്തു കഴിഞ്ഞിരുന്നു. ആ വിവരം ഖൈസിനെ വിളിച്ച് അറിയിക്കുകയും ഞങ്ങള്‍ എത്തേണ്ട സ്ഥലം അവന്‍ കൃത്യമായി പറഞ്ഞ് തരികയും ചെയ്തു.          
           അല്പ നേരത്തെ കാറ്റുകൊള്ളലിനാണ് ഇരുന്നതെങ്കിലും കൂടുതല്‍ കൊതുക് കടിയാണ് കൊള്ളുന്നത് എന്ന് മനസ്സിലായതോടെ ഞങ്ങള്‍ ആസ്പിന്‍ വാളിന്റെ ഗേറ്റിലേക്ക് നീങ്ങി. വഴിയില്‍ ഒരു ഇന്‍സ്റ്റലേഷന്‍ പോലെ കണ്ട സോഫയില്‍ എല്ലാരും കൂടി ഒന്നുകൂടി വിശ്രമിച്ചു. ഇവിടെയും അധിക നേരം ഇരിക്കാന്‍ ബിനാലെ അധികൃതര്‍ സമ്മതിച്ചില്ല. അല്പമകലെ ഭൂമി കുലുക്കത്തില്‍ വീണ പോലെ ഒരു വലിയ സ്ലാബ് മറിഞ്ഞ് കിടക്കുന്നത് കണ്ടു.അടുത്ത് പോയി നോക്കിയപ്പോള്‍ അതും ഒരു ഇന്‍സ്റ്റലേഷന്‍ ആയിരുന്നു!!!
           മട്ടാഞ്ചേരി സിനഗോഗ് കാണാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഞായറാഴ്ച അവധിയാണെന്ന ഊബറ് ഡ്രൈവറുടെ തെറ്റായ വിവരണത്തില്‍ അത് നഷ്ടമായി. വെള്ളി, ശനി ദിവസങ്ങളിലാണ് സിനഗോഗിന് അവധി(കൂടുതല്‍ വിവരങ്ങള്‍ ഇവിടെ) . ഇനിയും വൈകിയാല്‍ ബോട്ട് യാത്രയും നഷ്ടമാകും എന്നതിനാല്‍  ഞങ്ങള്‍ ഫെറി ലക്ഷ്യമാക്കി നടത്തം തുടങ്ങി. പൌരാണികതയുടെ ഗതകാല സ്മരണകള്‍ പേറുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെയുള്ള ആ നടത്തം വളരെ ഹൃദ്യമായിത്തോന്നി.
         നാല് രൂപ ബോട്ട് ടിക്കറ്റ് എടുക്കാന്‍ അരമണിക്കൂര്‍ ക്യൂവില്‍ നിന്ന് വീണ്ടും കൊതുകു കടി കൊണ്ടു. അപ്പോഴേക്കും കായലില്‍ സന്ധ്യ പരന്ന് തുടങ്ങിയിരുന്നു. വല്ലാര്‍പാടത്ത് ദീപനാളങ്ങള്‍ കണക്കെ ലൈറ്റുകള്‍ മിന്നിത്തുടങ്ങി.ഇരുട്ടും പ്രകാശവും ചേര്‍ന്ന് കായലില്‍ മനോ‍ഹര ചിത്രങ്ങള്‍ വരക്കാനും തുടങ്ങി.

              ബോട്ടില്‍ കയറിയപ്പോഴേക്കും കായല്‍ ഇരുട്ടില്‍ മുങ്ങി. കായലിന്റെ എല്ലാ ഭാഗത്തും നിയോണ്‍ ബള്‍ബുകള്‍ മഞ്ഞപ്രകാശം പരത്തി. ലിദുമോന്റെ ആദ്യത്തെ ബോട്ട് സവാരിയും ഈ യാത്രയിലൂടെ സാധ്യമായി.
              പത്തോ പതിനഞ്ചോ മിനുട്ട് യാത്രക്ക് ശേഷം ബോട്ട് എറണാകുളം ജെട്ടിയില്‍ എത്തി.ഊബറ് ടാക്സി വിളിച്ച് നേരെ എന്റെ ആതിഥേയന്‍ ഖൈസിനൊപ്പം ചേര്‍ന്നതോടെ ഈ വര്‍ഷത്തെ ഞങ്ങളുടെ ബിനാലെ യാത്രക്കും സമാപനമായി. ഇനിയും കാ‍ണാനുള്ള ബിനാലെ വേദികളില്‍ ഇതേ ടിക്കറ്റ് ഉപയോഗിച്ച് മാര്‍ച്ച് 29 വരെ കയറാമെന്നതിനാല്‍ ടിക്കറ്റുകള്‍ ഖൈസിന് നല്‍കി പിറ്റേ ദിവസം ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങി. 


             “അടുത്തത് ഇനി ആലപ്പുഴയിലേക്ക്” - മടക്ക യാത്രക്കിടയില്‍ മക്കള്‍ അവരുടെ ആഗ്രഹം പ്രകടിപ്പിച്ചു. 
“ഇന്‍ഷാ അല്ലാഹ്” ഞാന്‍ സമ്മതം മൂളി.


1 comments:

Areekkodan | അരീക്കോടന്‍ said...

അല്പ നേരത്തെകാറ്റുകൊള്ളലിലും കൂടുതല്‍ കൊതുക് കടിയാണ് കൊള്ളുന്നത് എന്ന് മനസ്സിലായതോടെ ഞങ്ങള്‍ ആസ്പിന്‍ വാളിന്റെ ഗേറ്റിലേക്ക് നീങ്ങി.

Post a Comment

നന്ദി....വീണ്ടും വരിക