Pages

Sunday, April 30, 2017

പന്തളം എന്ന് കേട്ടാല്‍ ....

ഈ വര്‍ഷത്തെ എന്‍.എസ്.എസ് മാനവീയം അവാര്‍ഡ് സ്വീകരിക്കാനായി ഞാനും എന്റെ കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍ സെക്രട്ടറിമാരും ആലപ്പുഴ ജില്ലയിലെ പാറ്റൂരിലുള്ള ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളേജില്‍ പോയിരുന്നു.എനിക്ക് അന്ന് തന്നെ തിരിച്ചുപോരേണ്ടതിനാല്‍ രാത്രി ഏതെങ്കിലും ബസ്സിന് കയറാമെന്ന് തീരുമാനിച്ചു. പെട്ടെന്നാണ് വൈകിട്ട് 6 മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന “താമരശ്ശേരി സൂപ്പര്‍ഫാസ്റ്റ് “ നിയന്ത്രണം വിട്ട് എന്റെ മനസ്സില്‍ ഓടിക്കയറിയത്.

പ്രസ്തുത ബസ് ആലപ്പുഴ വഴി ആയിരിക്കും എന്ന നിഗമനത്തില്‍, ദിവസങ്ങള്‍ക്ക് മുമ്പ് എന്റെ സഹമുറിയന്‍ അലി അക്ബര്‍ സാര്‍ പരിചയപ്പെടുത്തിയ ‘ആനവണ്ടി’ എന്ന ആപ്പില്‍ കയറി ഞാന്‍ സമയം നോക്കി.ബസ് കോട്ടയം വഴിയാണെന്നും രാത്രി 8.30ന് പന്തളത്ത് കൂടി കടന്നു പോകുമെന്നും മനസ്സിലാക്കി.പാറ്റൂര്‍ നിന്നും വെറും അര മണിക്കൂര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പന്തളം എന്ന് കൂടി അറിഞ്ഞപ്പോള്‍ ദൈവനിശ്ചയങ്ങള്‍ക്ക് ഞാന്‍ വീണ്ടും സ്തുതി പാടി.

എന്‍.എസ്.എസ് വേദികളില്‍ ആവശ്യത്തിലധികം ബഹുമാനം കിട്ടുന്നു എന്ന് എനിക്ക് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്.ഇവിടെയും കാറില്‍ എന്നെ പന്തളത്ത് എത്തിക്കാന്‍ ഒരു വളണ്ടിയറെ ഏല്‍പ്പിച്ചിരുന്നു. കാറിലായതിനാല്‍ ഞാന്‍ ബസ് സ്റ്റാന്റില്‍ നേരത്തെ എത്തുകയും ചെയ്തു. നമസ്കാരം നിര്‍വ്വഹിക്കാനുള്ളതിനാല്‍  പള്ളി അന്വേഷിക്കാന്‍ ഞാന്‍ തൊട്ടടുത്ത് കണ്ട കടയില്‍ കയറി. പള്ളി അല്പം കൂടി മുമ്പിലെ മുക്കട(?) സ്റ്റോപ്പിലാണെന്ന് അദ്ദേഹം അറിയിച്ചു. സ്വന്തം സ്കൂട്ടറില്‍ എന്നെ അവിടെ ആക്കാം എന്നും ചെറുപ്പക്കാരനായ അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ അന്തം വിട്ടു പോയി.

കടയില്‍ നിന്നും പുറത്തേക്കിറങ്ങുന്നതിനിടക്ക് ഞാന്‍ കീശയില്‍ നിന്നും ഫോണ്‍ എടുത്തു. കീശയില്‍ മടക്കി സൂക്ഷിച്ചിരുന്ന 2000 രൂപയുടെ നോട്ട് ഫോണില്‍ പറ്റിപ്പിടിച്ച് നിലത്ത് വീണത് എന്റെ ശ്രദ്ധയില്‍ പെട്ടില്ല. കടക്കാരനെ കാത്ത് പുറത്ത് നിന്ന എനിക്ക് നേരെ 2000 രൂപയും നീട്ടി അദ്ദേഹം വന്നപ്പോള്‍ ഞാന്‍ വീണ്ടും ഞെട്ടി !ആ മനുഷ്യന്റെ നല്ല മനസ്സിനെ ഞാന്‍ നമിച്ചു.എന്നെ സ്കൂട്ടറില്‍ കയറ്റി പള്ളിയിലേക്ക് പോകും വഴി യാത്രയില്‍ പണം സൂക്ഷിക്കേണ്ടതിന്റെ പറ്റി അദ്ദേഹം പറഞ്ഞു തന്നു.പള്ളിക്ക് മുമ്പില്‍ എന്നെ ഇറക്കി അദ്ദേഹം തിരിച്ചു പോകുകയും ചെയ്തു.

നമസ്കാരം നിര്‍വ്വഹിച്ച ശേഷം ഒരു ഓട്ടോയില്‍ കയറി ഞാന്‍ വീണ്ടും പന്തളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ എത്തി.യൂണിഫോമിട്ട ഒരു കണ്ടക്ടറും രണ്ട് യാത്രക്കാരും മറ്റൊരു ഓട്ടോറിക്ഷക്കടുത്ത് എന്തോ സംസാരിക്കുന്നതിനടുത്താണ് ഞാന്‍ ഓട്ടോ ഇറങ്ങിയത്.സ്റ്റാന്റ് അപ്പോഴേക്കും വിജനമായിരുന്നു. എന്റെ ബസ്സിന്റെ സമയം ആവുകയും ചെയ്തിരുന്നു. പെട്ടെന്ന് ആ കണ്ടക്ടര്‍ എന്റെ നേരെ തിരിഞ്ഞു അല്പം ഉച്ചത്തില്‍ ചോദിച്ചു - “നിങ്ങളെവിടേക്കാ?”

“താമരശ്ശേരി ബസിന് കാത്ത് നില്‍ക്കുകയാണ്?”

“അതിന് ഇവിടെയാണോ നില്‍ക്കുന്നത് ? ബസ് ഒന്നും ഇനി ഇവിടെ വരില്ല!!”

“ങേ!! പിന്നെ എവിടെ പോകണം?”

“ജങ്ക്ഷനില്‍....”

“ഇവിടെ നിന്ന് അധികം പോകാനുണ്ടൊ?”എന്റെ ബസ് കടന്ന് പോകുന്ന സമയം ആയതിനാല്‍ ഞാന്‍ ആകെ പരവശനായി.

“അല്പം കാത്ത് നില്‍ക്കൂ...ഇവരുടെ പ്രശ്നം പരിഹരിച്ചിട്ട് ഞാന്‍ നിങ്ങളെ കൊണ്ടു വിടാം....!!”
ശേഷം അദ്ദേഹം ബാഗില്‍ നിന്നും ചെറിയ ഒരു പുസ്തകമെടുത്ത് അതില്‍ നിന്നും ഏതോ ഒരു കെ.എസ്.ആര്‍.ടി.സി സ്റ്റേഷനിലെ നമ്പര്‍ മറ്റെ യാത്രക്കാര്‍ക്ക് നല്‍കി.അവര്‍ ആ നമ്പറില്‍ വിളിച്ച് എന്തൊക്കെയോ ചോദിച്ച് മനസ്സിലാക്കി.ശേഷം തൊട്ടടുത്ത് നിര്‍ത്തിയിട്ട ഓട്ടോയില്‍ കയറി.ഡ്രൈവറായി ഈ കണ്ടക്ടറും!!എന്നോടും അതില്‍ കയറാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

സ്റ്റാന്റില്‍ നിന്നും അര കിലോമീറ്റര്‍ ദൂരത്തുള്ള ഒരു ജങ്ക്ഷനില്‍ അദ്ദേഹം എന്നെ ഇറക്കി.ബസ് കാത്ത് നില്‍ക്കേണ്ട സ്ഥലവും കാണിച്ച് തന്നു.പ്രതിഫലമായി ഒന്നും വാങ്ങിയില്ല. പിന്നെയും അര മണിക്കൂര്‍ കഴിഞ്ഞ് താമരശ്ശേരി സൂപ്പര്‍ഫാസ്റ്റ്ല്‍ കയറി ഞാന്‍ യാത്ര തുടരുമ്പോള്‍ അല്പം മുമ്പ് സംഭവിച്ചതെല്ലാം എന്റെ മനസ്സിലൂടെ പിന്നെയും പിന്നെയും ഓടിക്കൊണ്ടിരുന്നു.അത്യുന്നതങ്ങളില്‍ ദൈവത്തിന് വീണ്ടും വീണ്ടും സ്തുതി.

പന്തളം എന്ന് കേള്‍ക്കുമ്പോള്‍ പണ്ട് മുതലേ ഓര്‍മ്മ വന്നിരുന്നത് ‘പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തി പട’ എന്ന ചൊല്ലായിരുന്നു.അത് കഴിഞ്ഞ് വണ്ടൂരില്‍ നിന്നും സ്ഥിരം നിയമസഭയില്‍ എത്തിയിരുന്ന പന്തളം സുധാകരന്‍ എന്ന നേതാവും.പിന്നീട് എന്റെ കൂടെ ഡല്‍ഹിയില്‍ അവാര്‍ഡ് വാങ്ങാന്‍ വന്ന ഷിജിന്‍ വര്‍ഗ്ഗീസ് എന്ന എന്‍.എസ്.എസ് വളണ്ടിയര്‍ ആണ് പന്തളം എന്ന പേര് മനസ്സില്‍ സജീവമാക്കിയിരുന്നത്.ഇപ്പോള്‍ ഈ രണ്ട് അനുഭവങ്ങളും എന്നെ പന്തള പ്രിയനാക്കുന്നു.

Saturday, April 29, 2017

ഇ- ഡിസ്ട്രിക്റ്റിലൂടെ ഒരു സര്‍ട്ടിഫിക്കറ്റ്

      ഇ-ഗവേണന്‍സ് ഫോര്‍ ഗുഡ് ഗവേണന്‍സ് എന്ന പേരില്‍ എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്‍,  വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഏതൊക്കെയെന്നും അത് ലഭിക്കുന്നത് എങ്ങനെയെന്നും പരിചയപ്പെടുത്തുന്ന ഒരു ക്യാമ്പയിന്‍ 2-3 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയിരുന്നു. അതോടനുബന്ധിച്ച് നടത്തിയ ഒരു ട്രെയ്നിംഗ് പ്രോഗ്രാമില്‍ നിന്ന് കിട്ടിയ അറിവിലൂടെ സര്‍ക്കാറിന്റെ ഇ- ഡിസ്ട്രിക്റ്റ് പോര്‍ട്ടലില്‍ (https://edistrict.kerala.gov.in) ഞാനും ഒരു യൂസര്‍ ഐഡി ഉണ്ടാക്കിയിരുന്നു.കൂടുതല്‍ ഉപയോഗിക്കാത്തത് കാരണം അതിന്റെ ബാക്കി കാര്യങ്ങള്‍ എല്ലാം ഞാന്‍ മറന്നു പോവുകയും ചെയ്തു.
     ഇക്കഴിഞ്ഞ ദിവസം മൂത്ത മോള്‍ ലുലുവിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഡിഗ്രിക്ക്  പ്രവേശനത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കാനായി ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നു. തിങ്കളാഴ്ച തന്നെ അത് ലഭിക്കുന്നതിനായി അവളെയും കൂട്ടി ഞാന്‍ വില്ലേജ് ഓഫീസിലെത്തി. വില്ലേജ് ഓഫീസര്‍ സ്ഥലത്ത് ഇല്ലായിരുന്നു.ഉച്ചയോടെ എത്തും എന്നറിഞ്ഞു.പക്ഷെ മോളുടെ അപേക്ഷയുടെ കൂടെ എന്റെ വരുമാനം അറിയാനായി സാലറി സര്‍ട്ടിഫിക്കറ്റും വേണം എന്ന് പറഞ്ഞതോടെ അന്നത്തെ ശ്രമം നിര്‍ത്തി വച്ചു.പിറ്റെ ദിവസം ഞാന്‍ കോളേജില്‍ പോയി അത് വാങ്ങാനും തീരുമാനിച്ചു.പക്ഷെ അന്ന് എനിക്ക് കോളേജില്‍ പോകാന്‍ സാധിച്ചില്ല.

     നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന് ശമ്പളവരുമാനം പരിഗണിക്കില്ല എന്ന് അറിഞ്ഞതിനാല്‍, പെട്ടെന്നാണ് എനിക്ക് ഇ-ഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍ വഴി ഒരു ശ്രമം നടത്താനുള്ള ഉള്‍വിളി വന്നത്.അതു പ്രകാരം ലോഗിന്‍ ചെയ്ത് നോക്കിയപ്പോള്‍ ജാതി സര്‍ട്ടിഫിക്കറ്റ് അക്കൂട്ടത്തില്‍ കണ്ടു. ഉടന്‍ മകളുടെ വിവരങ്ങള്‍ കൊടുത്ത് രെജിസ്റ്റര്‍ ചെയ്തു.അടുത്ത സ്റ്റെപ്പില്‍ ചോദിച്ചത് ചില പ്രമാണങ്ങള്‍ ആയിരുന്നു. ഒന്ന് റേഷന്‍ കാര്‍ഡ് , ജാതി തെളിയിക്കുന്നതിനുള്ള എന്തെങ്കിലും രേഖ (ഞാന്‍ എന്റെ എസ്.എസ്.എല്‍.സി ബുക്കിന്റെ ഒന്നാം പേജ് സ്കാന്‍ ചെയ്ത് വച്ചു). പിന്നെ ഒരു അഫിഡവിറ്റും. ഇത് എന്ത് എന്ന് അറിയാത്തതിനാല്‍ വെള്ളക്കടലാസില്‍ എഴുതി ഉണ്ടാക്കിയ ‘മേല്‍ വിവരങ്ങള്‍ എന്റെ അറിവില്‍ പെട്ടിടത്തോളം സത്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു’ എന്ന സത്യവാങ്മൂലവും സ്കാന്‍ ചെയ്തു കയറ്റി.

     ഫീസടക്കാനുള്ള അടുത്ത സ്റ്റേജില്‍ ഞാന്‍ വെറുതെ ഒന്ന് നോക്കി.അപേക്ഷ ഫീസ് 5 രൂപ , സര്‍വീസ് ചാര്‍ജ്ജ് 10 രൂപ! അതെ വാതിലിനെക്കാളും വലിയ ഉമ്മറപ്പടി.15 രൂപ നെറ്റ് ബാങ്കിംഗ് വഴി അടച്ചപ്പോഴാണ് അവിടെയും എന്തോ ചാര്‍ജ്ജ് അധികമെടുത്തതായി മനസ്സിലായത്. ഏതായാലും എല്ലാം അപ്‌ലോഡ് ആയപ്പോള്‍ എനിക്കും ഒരു സംശയം.ഈ ചെയ്തത് തന്നെയോ ഇതിന്റെ രീതി(അത് തന്നെയായിരുന്നു രീതി)!! അധികം ആലോചിക്കാതെ അതിനെ വിട്ട് ഞാന്‍ എന്റെ മറ്റു ജോലികളില്‍ മുഴുകി.

     പിറ്റെ ദിവസം 10 മണിയോടെ ഞാന്‍ കോളേജിലേക്ക് ബസ് കയറി.ചുരം കയറി ബസ് കല്പറ്റ എത്താന്‍ നേരത്ത്, കാസ്റ്റ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ അംഗീകരിച്ചതായി ഒരു എസ്.എം.എസ് വന്നു.ഉടന്‍ ഇ-ഡിസ്ട്രിക്ടില്‍ ഞാന്‍ ലോഗിന്‍ ചെയ്തു.അത്ഭുതം - അതാ ലുലുവിന്റെ കാസ്റ്റ് സര്‍ട്ടിഫിക്കറ്റ് !! (നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അല്ല). അപേക്ഷയില്‍ തല്‍ക്കാലം അപ്‌ലോഡ് ചെയ്യാനുള്ള സര്‍ട്ടിഫിക്കറ്റ് കിട്ടിയ സന്തോഷത്തോടെ ഞാന്‍ യാത്ര തുടര്‍ന്നു.

    നമ്മുടെ മിക്ക സര്‍ട്ടിഫിക്കറ്റുകളും കിട്ടാനുള്ള നടപടിക്രമങ്ങള്‍ മിക്കപ്പോഴും ഇത്രയേ ഉള്ളൂ.നമ്മില്‍ പലര്‍ക്കും അറിയാത്തത് കാരണം അത് നീണ്ടു പോകുന്നു എന്ന് മാത്രം.ഇ-ഡിസ്ട്രിക്റ്റ് പോര്‍ട്ടലില്‍ ഒരാളുടെ രെജിസ്റ്റ്രേഷന്‍ വഴി അയാളുടെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും മാസത്തില്‍ 10 സര്‍ട്ടിഫിക്കറ്റിന് വരെ അപേക്ഷിക്കാം. ഏതൊക്കെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകും എന്നത് സൈറ്റില്‍ കയറി നോക്കുക തന്നെ വേണം. 

അപ്പോള്‍ വേഗം ഇ-ഡിസ്ട്രി‌ക്ടില്‍ ഒരു യൂസര്‍ ഐഡി ഉണ്ടാക്കിയിട്ടോളൂ. ആവശ്യമുളപ്പോള്‍ ഉപയോഗപ്പെടുത്താം.


വീണ്ടും എന്‍.എസ്.എസ് അവാര്‍ഡ്

             2012  ഫെബ്രുവരി മാസം... ടെക്നിക്കല്‍ സെല്‍ എന്‍.എസ്.എസ് യൂണിറ്റുകളുടെ അവാര്‍ഡ് പ്രഖ്യാപനം വന്നു.കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് നാല് അവാര്‍ഡുകളോടെ മികവ് പുലര്‍ത്തിയപ്പോള്‍ അത് അവാര്‍ഡ് പെരുമഴയുടെ ഒരു തുടക്കമായിരുന്നു എന്ന് ആരും നിനച്ചില്ല....പിന്നീട് നടന്നത് ഒരു ചരിത്രപ്രയാണം

             ടെക്നിക്കല്‍ സെല്‍ എന്‍.എസ്.എസ് യൂണിറ്റുകളുടെ ഈ വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനം രണ്ട് ദിവസം മുമ്പ് നടന്നു.മൂന്ന് അവാര്‍ഡുകളുമായി വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് മികവ് കാണിക്കുമ്പോള്‍ മറ്റൊരു യൂണിറ്റിനെയും നല്ലവരായ കുറെ സോഷ്യല്‍ എഞ്ചിനീയര്‍മാരെയും വാര്‍ത്തെടുക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു.അഞ്ച് വര്‍ഷത്തിന് ശേഷം, കേരളത്തിലെ മികച്ച പ്രോഗ്രാം ഓഫീസര്‍മാരില്‍ ഒരാളായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതില്‍ സര്‍വ്വശക്തനായ ദൈവത്തിന് സ്തുതി നേരുന്നു.എന്നും പ്രോത്സാഹനം നല്‍കിയ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

വാല്‍ : എല്ലാ സ്വീകരണങ്ങളും കഴിഞ്ഞ ശേഷമേ ചെലവ് ചെയ്യൂ (വരുമാനം അറിഞ്ഞിട്ടല്ലേ ചെലവ് തീരുമാനിക്കാന്‍ പറ്റൂ) !!

Monday, April 24, 2017

അരിപ്പാറ വെള്ളച്ചാട്ടം - 2

             അരിപ്പാറ വെള്ളച്ചാട്ടത്തിനടുത്തേക്ക് നീങ്ങുമ്പോള്‍ മഞ്ഞ നിറത്തിലുള്ള ഒരു ബോര്‍ഡില്‍ കറുത്ത അക്ഷരങ്ങളില്‍ ഒരു കുറിപ്പ് കാണാം - "പുഴയില്‍ ഇറങ്ങരുത്.പാറ വഴു വഴുപ്പുള്ളതാണ്.ഏതു സമയ്ത്തും മലവെള്ളം വരാം....പുഴയിലെ പാറയില്‍ അപകടം പതിയിരിക്കുന്നു”. സാധാരണ എല്ലാ വെള്ളച്ചാട്ടങ്ങളിലും കാണുന്ന പോലെ പഴകിത്തുരുമ്പിച്ച ആ ബോഡ് വായിച്ചുപോകാനേ ഏതു സഞ്ചാരിയും മിനക്കെടൂ. പക്ഷെ ഈ മാര്‍ച്ച് മാസത്തിലെ കൊടും വേനലില്‍ പോലും ഇവിടെ വീവന്‍ പൊലിഞ്ഞിട്ടുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ അശ്രദ്ധയുടെ ആഴം കൂടി അത് വെളിവാക്കുന്നു.

            നീണ്ട് പറന്ന് കിടക്കുന്ന പാറകളും അതില്‍ വെള്ളത്തിന്റെ കുത്തൊഴുക്ക് ഉണ്ടാക്കിയ ചെറിയ കുഴികളും ആണ് ഞങ്ങളെ വരവേറ്റത്. കുഴികളില്‍ എല്ലാം മലിന ജലം തളം കെട്ടി നില്‍ക്കുന്നുണ്ട്. കെട്ടി നില്‍ക്കുന്നത് കാരണം മലിനമായതാണവയില്‍ പലതും.പ്ലാസ്റ്റിക് ഇട്ട് നശിപ്പിച്ചതായി ഒന്നും ശ്രദ്ധയില്‍ പെട്ടില്ല. അധികം സന്ദര്‍ശകര്‍ ഇല്ലാത്തതിനാലും പാറയുടെ വലിപ്പവും ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു.
            മിനുസമേറിയ പാറയിലൂടെ “വെള്ളച്ചാട്ടം” കാണാന്‍ നീങ്ങിയെങ്കിലും ചെറിയ ഒരു നീരൊഴുക്ക് മാത്രമേ അവിടെ കാണാന്‍ സാധിച്ചുള്ളൂ. അത് ഒരു വെള്ളച്ചാട്ടമാണെന്ന് പറയാന്‍ ഞങ്ങളുടെ ഇക്കഴിഞ്ഞ മൂന്ന് യാത്രകളിലും കണ്ട വെള്ളച്ചാട്ടങ്ങള്‍ സമ്മതിച്ചില്ല. 20-25 വയസ്സിനിടക്കുള്ള കുറച്ച് പേര്‍ അല്പം മുകളില്‍ കുളിക്കുന്നത് കണ്ടു. അല്പം താഴെ വെള്ളത്തില്‍ ഇറങ്ങാന്‍ പറ്റുന്ന ഒരു സ്ഥലം നോക്കി ബിന്‍ഷിദ് ഞങ്ങളെ നയിച്ചു. കുളിക്കാന്‍ എനിക്ക് പദ്ധതി ഇല്ലാതിരുന്നതിനാല്‍ അവിടെ ഇറങ്ങി ഞങ്ങള്‍ ഒന്ന് പോസ് ചെയ്തു.
            2015ലെ വേനലവധിക്ക് കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ പോയപ്പോള്‍ പറ്റിയ അബദ്ധം ഇവിടെയും ഉണ്ടാകരുത് എന്ന് കരുതി കുട്ടികള്‍ എക്സ്ട്ര ഡ്രെസ്സും തോര്‍ത്തും കരുതിയിരുന്നു. കുളിക്കാന്‍ പറ്റിയ ഇടം കണ്ടതോടെ വെള്ളത്തിലിറങ്ങാന്‍ ഞാന്‍ തന്നെ അവരെ നിര്‍ബന്ധിച്ചു. അവര്‍ അല്പം ഭയം കാണിച്ചപ്പോള്‍ ഞാനും അവരുടെ കൂടെ ഇറങ്ങി. അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന് തന്നെ പറയാം ഞാന്‍ വെള്ളത്തില്‍ മുങ്ങിക്കുളിച്ചു !
             ഞാന്‍ ഇറങ്ങിയതോടെ മക്കള്‍ക്ക് കൂടുതല്‍ സ്ഥലങ്ങളിലേക്കും പോകാനും അനിയന്റെ മക്കള്‍ക്ക് നീന്താനും ഒക്കെ ഉള്‍വിളികള്‍ ഉണ്ടായി. മാക്സിമം എന്റെ നെഞ്ചിന്റെ ഉയരത്തില്‍ വെള്ളമുള്ള സ്ഥലങ്ങളില്‍ മാത്രം ഞാന്‍ അവരെ  അനുവദിച്ചു (എന്റെ മേല്‍നോട്ടത്തില്‍ തന്നെ).പാറക്ക് മുകളില്‍ നിന്നും ചാടുമ്പോള്‍ വെള്ളത്തിനടിയിലെ പാറ ശ്രദ്ധിച്ചില്ലെങ്കില്‍ പരിക്ക് പറ്റാന്‍ സാധ്യത വളരെക്കൂടുതലാണ്.
             മുങ്ങിക്കുളി തുടങ്ങിയതോടെ ചാലിയാറില്‍ കുട്ടിക്കാലത്ത് ഞങ്ങള്‍ കുളിച്ചിരുന്ന കാലത്ത് നടത്തിയിരുന്ന ഒരു കുഞ്ഞു മത്സരവും ഞാനും എന്റെ മക്കളും കൂടി നടത്തി.വെള്ളത്തില്‍ ശരിക്കും മുങ്ങാന്‍ പോലും അറിയാത്ത ലൂന മോളും സ്പോര്‍റ്റ്സ്മാന്‍ സ്പിരിറ്റില്‍ അതില്‍ പങ്കെടുത്തു.

             വയനാട്ടിലെ എടക്കല്‍ ഗുഹയെ അനുസ്മരിക്കുന്ന ഒരു പാറ ഇവിടെയും ഉണ്ട്. രണ്ട് പാറകള്‍ക്ക് ഇടയില്‍ കുടുങ്ങി നില്‍ക്കുന്ന പാറ അഥവാ എടക്കല്ല്. വെള്ളത്തില്‍ ഒരു വസ്തുവിന് ഭാരം കുറയും എന്നത് ആ ഭീമന്‍ പാറ ‘തലയിലേറ്റി’ ഞാന്‍ തെളിയിച്ചു.

             അഞ്ചര വരെയാണ് സമയം എന്ന് പ്രവേശിക്കുമ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അറിയിച്ചിരുന്നു.വെറും അര മണിക്കൂറേ ആസ്വദിക്കാന്‍ സാ്ധിക്കുകയുള്ളൂ എന്നായിരുന്നു എന്റെ ധാരണ. പക്ഷെ അഞ്ചരക്കും അവിടെ ആളുകള്‍ വരുന്നുണ്ടായിരുന്നു. അവസാനം ആറേ കാലിനാണ് ആ വിസില്‍ മുഴങ്ങിയത്.ഗൈഡ് ബിന്‍ഷിദിന്റെ കൂടെ ഒരു ഫോട്ടോ എടുത്ത് ഞങ്ങള്‍ തിരിച്ച് നടന്നു.

           അരീക്കോട് നിന്നും 30 കിലോമീറ്ററോളം ദൂരമുണ്ട് അരിപ്പാറ വെള്ളച്ചാട്ടത്തിലേക്ക്.മുക്കം കഴിഞ്ഞ് അഗസ്ത്യന്‍മുഴിയില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് തിരുവമ്പാടി നിന്ന് പുല്ലൂരാം‌പാറ വഴി ആനക്കാം‌പൊയില്‍ പോകുന്ന വഴിയിലാണ് ഇത്. മാര്‍ച്ച് - ഏപ്രിലില്‍ പോയാല്‍ വെള്ളച്ചാട്ടം കാണില്ല പകരം വെള്ളത്തില്‍ ചാടാം !!പ്രത്യേകം ശ്രദ്ധിക്കേണ്ടത് അപ്രതീക്ഷിത മഴ മാത്രം.മഴ പെയ്യുമ്പോഴും തൂങ്ങി നില്‍ക്കുമ്പോഴും ഒരു വെള്ളച്ചാട്ടവും സുരക്ഷിതമല്ല എന്ന് എന്നും ഓര്‍മ്മിക്കുക.
ഫെസിലിറ്റേഷന്‍ സെന്റര്‍ ഫോണ്‍ നമ്പര്‍ :9447278388

Sunday, April 16, 2017

അരിപ്പാറ വെള്ളച്ചാട്ടം - 1

              മധ്യവേനല്‍ അവധിക്കാലം തുടങ്ങിയത് മുതല്‍ എന്റെ മക്കളും അയല്പക്കത്തെ കുട്ടികളും പല തരത്തിലുള്ള കളികളില്‍ ഏര്‍പ്പെട്ടു വന്നിരുന്നു. എന്നാല്‍ അവധിക്കാലം ആദ്യത്തെ പത്ത് ദിവസം പിന്നിട്ടതോടെ വിരുന്ന് പോക്ക് തുടങ്ങി , അതോടെ കളിയാരവവും കുറഞ്ഞ് വന്നു.പലരും കുടുംബ സമേതം വിനോദയാത്രക്കും പോകാന്‍ തുടങ്ങിയതോടെ എന്റെ മക്കളും എന്നെ നിര്‍ബന്ധിക്കാന്‍ തുടങ്ങി.ഫെബ്രുവരി അവസാനമാണ് കൊച്ചിന്‍-മുസ്രിസ് ബിനാലെ കാണാന്‍ കുടുംബ സമേതം പോയതും ആതിരപ്പിള്ളി അടക്കം പല വിനോദ സഞ്ചാരകേന്ദ്രങ്ങളും സന്ദര്‍ശിച്ചതും.പക്ഷെ കഴിഞ്ഞത് കഴിഞ്ഞു , ഈ അവധിക്കാലത്ത് എന്ത് ചെയ്തു എന്നതാണ് സ്കൂള്‍ തുറക്കുമ്പോഴുള്ള ബില്ല്യണ്‍ ഡോളര്‍ ചോദ്യം പോലും!!

                   കോളേജില്‍ വെക്കേഷന്‍ ഡ്യൂട്ടി ഉള്ളതിനാലാണ് എനിക്ക് യാത്ര പോകാന്‍ തരമാകാതിരുന്നത്. എന്റെ വെക്കേഷന്‍ ഡ്യൂട്ടി കഴിയുമ്പോഴേക്കും ലുഅ മോള്‍ക്ക് ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാമിന്റെ ക്യാമ്പ് തുടങ്ങും.പിന്നെ മെയ് മാസത്തിലേ ടൂര്‍ നടക്കൂ.മെയ് ആദ്യവാരത്തില്‍ എം.എസ്.സി സൈക്കോളജി പരീക്ഷയും അവസാ‍ന വാരത്തില്‍ നോമ്പും.ചുരുക്കി പറഞ്ഞാല്‍ മെയ് മാസത്തില്‍ കിട്ടുന്ന ചുരുങ്ങിയ ദിവസത്തില്‍ ഏതെങ്കിലും ഒന്നിലേ ഒരു ടൂര്‍ പോകാന്‍ സാധിക്കൂ.

            അനിയന്മാരുടെ മക്കളും പെങ്ങളുടെ മോനും അവധി ആഘോഷിക്കാനായി എന്റെ വീട്ടില്‍ എത്തിയതോടെ എന്റെ മേലുള്ള ലുഅ മോളുടെ സമര്‍ദ്ദം കൂടി വന്നു - എല്ലാവരും ഓരോ സ്ഥലത്തേക്ക് പോകുന്നു, നമുക്കും എങ്ങോട്ടെങ്കിലും ഒന്ന് പോയി വരണം. അത് ആനക്കയം കൃഷിത്തോട്ടത്തിലേക്കായാലും മതി!!

            പെട്ടെന്നാണ്  ബ്ലോഗിണി കൂടിയായ ശബ്‌ന പൊന്നാടിന്റെ അരിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള ഒരു യാത്രാവിവരണം ആഴ്ചകള്‍ക്ക് മുമ്പ് വാരാദ്യമാധ്യമത്തില്‍ വായിച്ചത് ഓര്‍മ്മ വന്നത്.അപ്പോഴേക്കും സമയം രണ്ട് മണിയോട് അടുത്തിരുന്നു. ഞാന്‍ ഉടന്‍ ഗൂഗിളില്‍ കയറി ഒന്ന് അരിച്ച് പെറുക്കി.കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ നിന്നും ആനക്കാം‌പൊയിലിലേക്ക് പോകുന്ന വഴിയിലാണ് അരിപ്പാറ വെള്ളച്ചാട്ടം എന്ന് ഗൂഗിള്‍ വിവരം തന്നു.

                ഉടന്‍ എന്റെ മനസ്സില്‍ ഒരു ബള്‍ബ് മിന്നി.അതുപ്രകാരം, ഇപ്പോള്‍ എന്റെ കോളേജിലെ എൻ.എസ്.എസ് വളണ്ടിയറും തിരുവമ്പാടി സ്വദേശിയുമായ ബിന്‍ഷിദ് ഉമ്മറിനെ ഞാന്‍ വിളിച്ചു വിവരങ്ങള്‍ പറഞ്ഞു. അവന്‍ ഞങ്ങള്‍ക്ക് വഴികാട്ടിയായി വരാം എന്ന് പറഞ്ഞതോടെ, മൂന്ന് മണി കഴിഞ്ഞ് ഞാനും എന്റെ മൂന്ന് മക്കളും,പെങ്ങളും അവളുടെ മകനും,രണ്ട് അനിയന്മാരുടെയും മൂന്ന് മക്കളും അടങ്ങുന്ന ഒമ്പതംഗ സംഘം ഒരു മാരുതി ആൾട്ടോ കാറിൽ അരിപ്പാറ ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങി.
              അരീക്കോട് നിന്നും മുക്കം അഗസ്ത്യന്മുഴിയിൽ എത്തി വലത്തോട്ട് തിരിഞ്ഞ് നാലോ അഞ്ചോ കിലോമീറ്റർ പിന്നിട്ട് ഞങ്ങൾ തിരുവമ്പാടിയില്‍ എത്തി.പ്രതീക്ഷിച്ചപോലെ ബിൻഷിദ് ഒരു സ്കൂട്ടറിൽ അവിടെ കാത്തിരുന്നിരുന്നു. ഇനിയും 12 കിലോമീറ്ററോളം യാത്രയുണ്ട് എന്നും അത്യാവശ്യം നല്ല കയറ്റമാണെന്നും പറഞ്ഞപ്പോൾ ഞാൻ ഒന്ന് പിൻ സീറ്റിലേക്ക് നോക്കി. പിന്നെ ബിൻഷിദിന്റെ പിന്നാലെ വണ്ടി വിട്ടു.

                    പറഞ്ഞ ദൂരം അത്രയും ഓടിയ ശേഷം ബിൻഷിദ് പെട്ടെന്ന് ഒരു ഇടവഴിപോലെയുള്ള ഒരു ചെമ്മൺ പാതയിലേക്ക് തിരിഞ്ഞു. ഇളകിപ്പറിഞ്ഞ കല്ലുകളും കുഴിയും നിറഞ്ഞ ഒരു ഇറക്കത്തിലെത്തി. കാറിന് മുന്നോട്ട് പോകാൻ സാധിക്കുമോ എന്ന സംശയം ഉയർന്നതിനാൽ എല്ലാവരെയും അവിടെ ഇറക്കി. സംശയം തീർക്കാൻ കൃത്യം ഒരു വണ്ടി തൊട്ടടുത്ത വീട്ടിൽ നിന്നും ഇറങ്ങി വന്നു. താഴെ പാർക്കിംഗ് ഉണ്ടെന്നും വണ്ടി പോകുമെന്നും പറഞ്ഞതോടെ ഞാൻ സൂക്ഷിച്ച് ഇറക്കം ഇറങ്ങി.

                   തിരിച്ച് പോകാൻ നല്ല വഴി ഉണ്ടെന്നും അതു വഴി പോകാമെന്നും ടിക്കറ്റ് കൌണ്ടറിൽ ഇരിക്കുന്നയാൾ പറഞ്ഞു.മുതിർന്നവർക്ക് 10 രൂപ ടിക്കറ്റും കുട്ടികൾക്ക് സൌജന്യമായും അരിപ്പാറയിലേക്ക് പ്രവേശനം നൽകുന്നു. ടിക്കറ്റെടുത്ത് ഞങ്ങൾ മുന്നോട്ട് നീങ്ങി. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളാണ് വെള്ളച്ചാട്ടത്തിലേക്കുള്ള പാതയുടെ ഇരു വശവും.

(തുടരും...)

Friday, April 14, 2017

എന്റെ വിഷു അനുഭവം

ദു:ഖ വെള്ളിയും വെള്ളിയാഴ്ചയും എല്ലാ വര്‍ഷവും ഒരുമിക്കാറുണ്ട് !! പക്ഷെ വിഷു അതിലേക്ക് എത്തിച്ചേരുന്നത് എന്റെ ശ്രദ്ധയില്‍ ആദ്യമായാണ് വരുന്നത്. ഇന്നലെ യേശു കൃഷ്ണന്‍ എന്ന് മോളുടെ നാക്ക് പിഴ്ച്ചപ്പോള്‍ കേട്ടത് എനിക്ക് ഏറെ ഹൃദ്യമായി തോന്നുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇഹലോകവാസം വെടിഞ്ഞ എന്റെ പ്രിയ പിതാവിന്റെ ഒരു കര്‍മ്മം ഈ ദിനത്തില്‍ ഞാന്‍ ഓര്‍മ്മിക്കുന്നു.

വര്‍ഷങ്ങളായി ഞങ്ങളുടെ വീട്ടില്‍ പറമ്പിലെ പണികള്‍ എടുക്കുന്നത് ഗോപാലേട്ടന്‍ ആയിരുന്നു. കുഞ്ഞന്‍ കാക്ക  മരിച്ചതോടെയാണ് ഗോപാലേട്ടന്‍ ആ സ്ഥാനം ഏറ്റെടുത്തത്. ഇപ്പോഴും ഒരു സഹായിയെയും കൂട്ടി ഗോപാലേട്ടന്‍ ആ കാര്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നു.

വിഷുപ്പുലരിയില്‍ അല്ലെങ്കില്‍ തലേ ദിവസം ബാപ്പയുടെ അടുത്ത് ചെറിയ ഒരു പൊതി ഉണ്ടാകും. ഗോപാലേട്ടനുള്ള വിഷുക്കോടി ആണ് അതിനുള്ളില്‍ ഉണ്ടാകുക. ബാപ്പക്ക് ആരോഗ്യമുള്ള കാലത്ത് ബാപ്പ തന്നെയായിരുന്നു അത് വാങ്ങിയിരുന്നത്. പിന്നീട് വിഷുവിന് ഒരാഴ്ച മുമ്പെ ഞങ്ങളോട് ആരോടെങ്കിലും വാങ്ങിപ്പിക്കും.വിഷു ദിനത്തില്‍ ഉപ്പാക്ക് ഒരു വാഴക്കുലയോ പച്ചക്കറികളോ പായസമോ കൊണ്ട് ഗോപാലേട്ടന്‍ എത്തും. ഗോപാലേട്ടനുള്ള ഓണക്കോടി ബാപ്പയും നല്‍കും.

 ബാപ്പ മരിച്ചതിന്റെ തൊട്ടടുത്ത വര്‍ഷത്തില്‍ ഉമ്മ ആ പതിവ് തെറ്റിക്കാതെ തുടര്‍ന്നു.അന്ന് ഗോപാലേട്ടന്റെ കണ്ണുകള്‍ നിറഞ്ഞത് ഇന്ന് ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണും നിറയുന്നു. പിന്നീട് എല്ലാ വര്‍ഷവും മുടങ്ങാതെ ആ ചടങ്ങ് ഉമ്മ തുടര്‍ന്നു വരുന്നു. ഇന്ന് രാവിലെയും എന്റെ കുഞ്ഞുമോനും അനിയന്റെ മോനും ഉമ്മയും ചേര്‍ന്ന് ഗോപാലേട്ടനുള്ള ആ സമ്മാനം കൈമാറി.
വിഷു ഞങ്ങള്‍ ആഘോഷിക്കാറില്ല.പക്ഷെ അവരുടെ സന്തോഷത്തില്‍ പങ്കുചേരാറുണ്ട്. വിഷു ആശംസകള്‍ നേരാറുണ്ട്. കുട്ടികളുടെ വാരികയായ ബാലഭൂമി കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ‘വിഷുക്കണി ഒരുക്കല്‍ ‘ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഇതുവരെ യഥാര്‍ത്ഥ വിഷുക്കണി ഒരുക്കിയിട്ടില്ലാത്ത എന്റെ രണ്ടാമത്തെ മോള്‍ ആതിഫ ജും‌ല ആയിരുന്നു.

ഹിന്ദു,മുസ്‌ലിം,കൃസ്ത്യന്‍ എന്ന വേര്‍തിരിവില്ലാതെ  കേരളത്തിലെങ്കിലും ജീവിക്കാന്‍ സാധിക്കാന്‍ എല്ലാ മതവിശ്വാസികളും പരസ്പരം ബഹുമാനിക്കട്ടെ.

ശ്രീ വൈലോപ്പിള്ളിയുടെ വരികള്‍ കൂടി കുറിക്കട്ടെ.
“ഏത് ധൂസര സങ്കല്പങ്ങളില്‍
വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍
പുലര്‍ന്നാലും
മനസ്സിലുണ്ടാകട്ടെ
ഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും
ഇത്തിരി കൊന്നപ്പൂവും....”

എല്ലാവര്‍ക്കും വിഷു ആശംസകള്‍ നേരുന്നു.
(ഒരു പഴയ വിഷു ഓര്‍മ്മ ഇവിടെ)


Thursday, April 06, 2017

ഒരു സക്ഷന്‍ മെഷീനിന്റെ കഥ

2016ലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി ഞങ്ങൾ ഏറ്റെടുത്ത വർക്ക് മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഉപകരണങ്ങളുടെയും ഫർണ്ണീച്ചറുകളുടെയും അറ്റകുറ്റപ്പണികൾ ആയിരുന്നു. ഇത് ചെയ്യാൻ ഞങ്ങൾക്ക് അറിയുമോ എന്ന് ചോദിച്ചാൽ ഉത്തരം ഉത്തരത്തിലേക്കുള്ള നോട്ടമാകും. എങ്കിലും ആ വെല്ലുവിളി ഞങ്ങൾ ഏറ്റെടുത്തു.

കേടായി കിടക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് മുൻ‌കൂട്ടി ഞങ്ങൾ വാങ്ങിയിരുന്നു.പക്ഷെ ക്യാമ്പിന് ചെന്നപ്പോഴാണ് അതിലൊന്നും കൈ വയ്ക്കാൻ ഞങ്ങൾക്ക് അനുവാദമില്ല എന്ന് മനസ്സിലായത്.പക്ഷെ ഞങ്ങളുടെ കപ്പാസിറ്റി മനസ്സിലാക്കിയ ഒരു ഹെഡ് നഴ്സ്  കാഷ്വാലിറ്റിക്ക് മുകളിലെ ഉപകരണങ്ങളുടെ ‘അത്യാഹിത വിഭാഗം’ ഞങ്ങൾക്ക് കാണിച്ചു തന്നു.

“ഇതിൽ നിന്ന് നിങ്ങൾക്ക് നന്നാക്കാൻ പറ്റുന്നത് ഏത് നന്നാക്കിയാലും ഏറെ ഉപകാരമായിരിക്കും...” ലക്ഷക്കണക്കിന് രൂപയുടെ കേടായ സാധനങ്ങൾ കാണിച്ചു തന്നു കൊണ്ട് അവർ പറഞ്ഞു.

ആദ്യത്തെ അമ്പരപ്പിൽ നിന്നും മുക്തരായ ഞങ്ങൾ ഓരോ ഉപകരണത്തെയും കൌതുകത്തോടെ നോക്കി.അവയുടെ ഊരും പേരും ഉപയോഗവും അറിയാത്തതിനാൽ കൂടുതൽ ഒന്നും ആലോച്ചില്ല.കഴിയുന്നത് എല്ലാം റിപ്പയർ ചെയ്തിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു.

“മാഡം....ആ സാധനം എന്താ ?” നിഷാദിന്റെ കണ്ണ് ഉടക്കിയത് കാണാൻ അത്യാവശ്യം വലിപ്പമുള്ള ഒരു ഉപകരണത്തിൽ ആയിരുന്നു.

“അതാണ് സക്ഷൻ മെഷീൻ...” നഴ്സ് മറുപടി കൊടുത്തു.

“ഓ...ഇതാണ് അത് അല്ലെ...എടാ നമുക്ക് എഞ്ചിനീയറിംഗ് ഗ്രാഫിക്സിൽ പഠിക്കാനുണ്ട്...” അവൻ ആരോടോ പറഞ്ഞു.

“അത്...ഒറിജിനലി കേട് ആയത് തന്നെയാണോ?” നിഷാദിന്റെ അടുത്ത ചോദ്യം.

“സാധനം ഒറിജിനൽ തന്നെയായിരുന്നു...പക്ഷെ റിപ്പയർ ചെയ്യാൻ ആരെയും കിട്ടിയില്ല...” നഴ്സ് അല്പം വിഷമത്തോടെ പറഞ്ഞു.

“മാഡം കരയണ്ട...അത് ഞാൻ ഏറ്റു...ഇപ്പോ ശരിയാക്കിത്തരാ....ടൂൾ കമ്മിറ്റീ... ആ സ്പാനറും സ്ക്രൂ ഡ്രൈവറും വരട്ടെ....” നിഷാദിന്റെ ആവശ്യം കേൾക്കേണ്ട താമസം ആരോ അതെടുക്കാൻ ഓടി.

“ഇതിന് ഏകദേശം എത്ര രൂപ വില വരും...?”  നിഷാദിന്റെ അടുത്ത സംശയം.

“അതെന്തിനാ? നന്നാക്കിയിട്ട് കൊണ്ടു പോകാനോ?”

“ഏയ്...ആബിദ് സാറിന് ലിസ്റ്റ് കൊടുക്കാനാ...”

“പതിനായിരം രൂപക്കടുത്ത്...”

“പതിനാ......യിരം....രൂവാ....!!എങ്കി ഇത് ശര്യാക്കീട്ട് തന്നെ കാര്യം....എന്താ പെങ്കുട്ട്യേളെ....ഇങ്ങൾ എല്ലാരും നോക്കി നിക്ക്ണത്...അഴിക്ക് വേഗം...”

“എന്ത്?”

“സ്ക്രൂ...ഈ മെഷീനിന്റെ ...ഞാൻ പിടിച്ച് തരാം....” നിഷാദ് മെഷീനിന്റെ ചുറ്റും കയ്യിട്ട് പിടിച്ചു. മറ്റുള്ളവർ സ്ക്രൂ ഓരോന്നായി അഴിക്കാൻ തുടങ്ങി.

“എന്താ...ഒരു ഒരു...” നിഷാദിന് ഒരു പന്തികേട് തോന്നി.”ഏയ്...ഒരു പ്രശ്നവും ഇല്ല...കമോൺ...കണ്ടിന്യൂ....”

“സ്ക്ര്യൂ മുഴുവൻ അഴിച്ചു....”

“ഓകെ...ഇനി അതിനകത്തെ ആ കുഞ്ഞിപ്പാത്രം എടുക്കണം...അത് ഞാൻ തന്നെ എടുക്കാം...” നിഷാദ് ഉപകരണത്തിന്റെ മുകളിലത്തെ ടോപ് മാറ്റി.ഉടൻ അവിടെയാകെ ഒരു ദുർഗന്ധം പരന്നു. ചുറ്റും നിന്നവരെല്ലാം ഗന്ധം സഹിക്കാനാകാതെ ഒഴിഞ്ഞ് മാറി. നിഷാദ് ആ പാത്രത്തിൽ തൊട്ടതും കൈ വലിച്ചു - കൊഴുത്ത ഒരു ദ്രാവകം ആയിരുന്നു അതിനകത്ത്.

“ഇങ്ങളെല്ലാരും എന്താ നായ തൊട്ട കലം പോലെ മാറി നിക്ക്ണത്....ആ ചേച്ചിനെ ബേഗം വിളിക്ക്...ഹൊ... ഇതെന്തൊരു ഹലാക്കിലെ മണമാ....” നിഷാദും മൂക്ക് പൊത്തിപ്പിടിച്ചു. അല്പ സമയത്തിനകം തന്നെ നഴ്സ് സ്ഥലത്തെത്തി.

“ചേഛീ...ഇതെന്താ ഇതിൽ സ്റ്റോക്ക് ചെയ്തു വച്ചത്....മണത്ത്ട്ട് നിക്കാൻ വയ്യ...” നിഷാദ് പറഞ്ഞു.

“അയ്യേ....അതിൽ കയ്യിട്ടോ?” നഴ്സ് ആശ്ചര്യത്തോടെ ചോദിച്ചു.

“ആ...കൈ ഇട്ടതല്ല...കൈ വിട്ടതാ....എന്താ പ്രശ്നം?”

“അത്....ഈ ഉപകരണം ശരീരത്തിനകത്തെ രക്തം,ചലം,കഫം തുടങ്ങീ അനാവശ്യ ദ്രാവകങ്ങളെ വലിച്ചെടുക്കാൻ ഉപയോഗിക്കുന്നതാ.... ഗർഭിണികളുടെയും മറ്റും....”

“മതി....മതി....ഇതൊക്കെ ഒന്ന് ആദ്യം പറഞ്ഞ് തന്നൂടെയ്ന്യോ ന്റെ ചേച്ചീ....ഇഞ്ഞി അതല്ല പ്രശ്നം...”

“കൈ നല്ലവണ്ണം സോപ്പും ഡെറ്റോളും ഇട്ട് കഴുകണം...”നഴ്സ് പറഞ്ഞു.

“അത് നമ്മൾ നൂറ്റൊന്ന് വട്ടം കഴുകിട്ടേ ചോറ് തിന്നൂളൂ....അതല്ല പ്രശ്നം...”

“പിന്നെന്താ പ്രശ്നം....ഇനി അതങ്ങ് അടച്ചോളൂ....”

“അത് തന്നെയാ പ്രശ്നം....ആകെ ണ്ടായിന്യ ഒരു സ്ക്രൂ ഡ്രൈവർ ഇതിന്റുള്ളിലെ ആ കുഞ്ഞിപ്പാത്രത്തിലെ ചോരേക്ക് വീണ്...ഇഞ്ഞി അത്‌ട്ക്കാൻ ആര് അയില് കയ്യിടും?”

😌😕😕

Sunday, April 02, 2017

എസ്.ബി.ടി – ചില ഓര്‍മ്മക്കുറിപ്പുകള്‍

       സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍‌കൂര്‍ 2017 മാര്‍ച്ച് 31 ആം തീയ്യതി ചരിത്രത്തിന്റെ ഭാഗമായി. ഞാന്‍ ബാങ്കിംഗ് മേഖലയുമായി ബന്ധം സ്ഥാപിച്ചത് എസ്.ബി.ടിയിലൂടെ ആയതിനാല്‍ അതിന്റെ അകാല വിയോഗം ചില ഓര്‍മ്മകളെ ഉണര്‍ത്തുന്നു.
       അരീക്കോട് പോസ്റ്റ് ഓഫീസിനെ സമീപത്ത് ഇന്ന് കാണുന്ന ഷോപ്പിംഗ് കോം‌പ്ലക്സുകള്‍ നിന്നിടത്ത് ഒരു പഴയ വീടിന്റെ മുമ്പിലെ തെങ്ങില്‍ ഒരു മൂലയും, നിലത്തുറപ്പിച്ച ഒരു മരത്തൂണില്‍ മറ്റേ മൂലയും ഉറപ്പിച്ച ‘റ’ ചിഹ്നമുള നീലയില്‍ വെള്ള എഴുത്തുള്ള ഒരു ബോര്‍ഡ് ഇന്നും എന്റെ മനസ്സില്‍ തെളിയുന്നു - സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍‌കൂര്‍ , അരീക്കോട്. ഈ ബാങ്ക് ഇതിന് മുമ്പ് എവിടെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്ന് എനിക്ക് അറിയില്ല.
       വീടിന്റെ ഏറ്റവും സമീപത്തെ ബാങ്ക് എന്നതും പരിചയമുള്ള ചിലരൊക്കെ അവിടെ ഏതൊക്കെയോ തസ്തികയില്‍ ജോലി ചെയ്യുന്നു എന്നതും പിന്നെ കേരളത്തിലുടനീളം ശാഖകള്‍ ഉണ്ട് എന്നതും, ഒരു സേവിംഗ്സ് ബാങ്ക് അക്കൌണ്ട് തുടങ്ങാനുള ചിന്ത ആരംഭിച്ചതോടെ എന്നെ അങ്ങോട്ട് നയിച്ചു.
      ബിരുദ പഠനം കഴിഞ്ഞ് വിവിധ മത്സര പരീക്ഷകള്‍ക്കും കോളേജ് പ്രവേശനത്തിനും ഡിമാന്റ് ഡ്രാഫ്റ്റ് എടുക്കാന്‍ വേണ്ടിയായിരിക്കും 23/9/1992ന് ഞാന്‍ ഈ അക്കൌണ്ട് തുടങ്ങിയത്. P 5273 എന്ന അക്കൌണ്ട് നമ്പര്‍ കാലക്രമേണ മാറി മാറി ഇന്ന് മനസ്സില്‍ നില്‍ക്കാത്ത ഒരു പത്തക്ക നമ്പറായി. അക്കൌണ്ട് നമ്പറിലെ ഡിജിറ്റ് കൂടുന്നതിനനുസരിച്ച് ബാങ്കിന്റെ വലിപ്പം കൂടി , ജീവനക്കാരുടെ സ്വഭാവവും മാറി.
      മേല്‍ പറഞ്ഞ സ്ഥലത്ത് നിന്നും ബാങ്ക് ശാഖ അരീക്കോട് ബസ്‌സ്റ്റാന്‍റ്റിലെ കെ.പി.എം ബില്‍ഡിങ്ങിലേക്കും അവിടെ നിന്ന് മുക്കം റോഡിലെ ഗോള്‍ഡന്‍ സ്ക്വയറിലേക്കും മാറിയപ്പോഴേക്കും സാധാരണക്കാര്‍ പലരും ബാങ്കില്‍ നിന്ന് അകന്ന് പോയി. ഒരു ലോണ്‍ ആവശ്യത്തിന് ചെന്ന സുഹൃത്തിനെ മാനേജര്‍ ചില ചോദ്യങ്ങളിലൂടെ വെറുപ്പിച്ചതും ‘ഇനി ഈ ജീവിതത്തില്‍ ആ ബാങ്കിലേക്ക് ഞാന്‍ ഇല്ല’ എന്ന് തീരുമാനം എടുത്തതും എനിക്കറിയാം. എന്നാല്‍ നല്ലൊരു മറുവശം എന്ന് പറയാം ഇവിടെ അക്കൌണ്ട് ഉളത് കാരണം, ബാപ്പയും ഉമ്മയും ഹജ്ജിന് പോകുന്ന സമയത്ത് ദേശസാല്‍കൃത ബാങ്കില്‍ നിന്ന് ഒരു ഡിഡി എടുക്കാന്‍ എനിക്ക് പ്രയാസപ്പെടേണ്ടി വന്നില്ല. ബാപ്പ അതിന് എന്നെ പ്രശംസിച്ചത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു.
       ഡിഗ്രി കഴിഞ്ഞ ഉടനെ വിവിധ മത്സരപ്പരീക്ഷകള്‍ എഴുതി നടക്കുന്ന കാലത്ത്, എന്റെ അയല്‍‌വാസിയായിരുന്ന തിരുവനന്തപുരം ഏ.ജീസ് ഓഫീസില്‍ ജോലി ചെയ്തിരുന്ന എം.പി.ശരീഫിന്റെ തിരുവനന്തപുരത്തെ റൂമില്‍ ഒരു ദിവസം ഞാന്‍ എത്തിയിരുന്നു.അന്ന് അവന്റെ റൂം മേറ്റ് ആയിരുന്ന എസ്.ബി.ടി ക്രിക്കറ്റ് ടീമിലെ സന്ദീപിനെ (ഇന്നും അതേ പേരില്‍ ഒരാളെ കാണുന്നു) പരിചയപ്പെട്ടത് ഓര്‍ക്കുന്നു. കേരള മറഡോണ മലപ്പുറം മമ്പാട് സ്വദേശി ആസിഫ് സഹീറും സഹോദരന്‍ ഷബീറും എസ്.ബി.ടിക്ക് വേണ്ടി കളം നിറഞ്ഞ് കളിച്ച ഫുട്ബാള്‍ മത്സരങ്ങളും, പെട്ടെന്ന് എസ്.ബി.ടി ഇല്ലാതാകുമ്പോള്‍ മനസ്സില്‍ പാഞ്ഞ് വരുന്നു.

      ഇന്ന് ഈ ബാങ്കിലേക്ക് ഞാനും പോകുന്നത് വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ്. അത്രക്കും തിരക്കേറിയതായി മാറി ഈ ബാങ്ക്. മേല്‍ സൂചിപ്പിച്ച പോലെ ജീവനക്കാര്‍ കൂടുതല്‍ പരുക്കന്‍ സ്വഭാവക്കാരും ആയി. സ്വാഭാവികമായും നല്ല പെരുമാറ്റം പ്രദാനം ചെയ്യുന്ന ഫെഡറല്‍ ബാങ്ക് പോലെയുള ബാങ്കുകളില്‍ ഞാന്‍ അടക്കം അക്കൌണ്ട് തുറന്ന് ഇടപാടുകള്‍ അങ്ങോട്ട് മാറ്റി. അതുകൊണ്ട് തന്നെയാകാം എസ്.ബിടി, എസ്.ബി.ഐ യില്‍ ലയിക്കുമ്പോള്‍ അത് സാധാരണക്കാരില്‍ ഒരു മനോവിഷമവും ചര്‍ച്ചയും സൃഷ്ടിക്കാതെ പോയത്. ഇനി ആ "A Long Tradition of Trust" എന്താകുമോ ആവോ?