Pages

Sunday, April 02, 2017

എസ്.ബി.ടി – ചില ഓര്‍മ്മക്കുറിപ്പുകള്‍

       സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍‌കൂര്‍ 2017 മാര്‍ച്ച് 31 ആം തീയ്യതി ചരിത്രത്തിന്റെ ഭാഗമായി. ഞാന്‍ ബാങ്കിംഗ് മേഖലയുമായി ബന്ധം സ്ഥാപിച്ചത് എസ്.ബി.ടിയിലൂടെ ആയതിനാല്‍ അതിന്റെ അകാല വിയോഗം ചില ഓര്‍മ്മകളെ ഉണര്‍ത്തുന്നു.
       അരീക്കോട് പോസ്റ്റ് ഓഫീസിനെ സമീപത്ത് ഇന്ന് കാണുന്ന ഷോപ്പിംഗ് കോം‌പ്ലക്സുകള്‍ നിന്നിടത്ത് ഒരു പഴയ വീടിന്റെ മുമ്പിലെ തെങ്ങില്‍ ഒരു മൂലയും, നിലത്തുറപ്പിച്ച ഒരു മരത്തൂണില്‍ മറ്റേ മൂലയും ഉറപ്പിച്ച ‘റ’ ചിഹ്നമുള നീലയില്‍ വെള്ള എഴുത്തുള്ള ഒരു ബോര്‍ഡ് ഇന്നും എന്റെ മനസ്സില്‍ തെളിയുന്നു - സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍‌കൂര്‍ , അരീക്കോട്. ഈ ബാങ്ക് ഇതിന് മുമ്പ് എവിടെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്ന് എനിക്ക് അറിയില്ല.
       വീടിന്റെ ഏറ്റവും സമീപത്തെ ബാങ്ക് എന്നതും പരിചയമുള്ള ചിലരൊക്കെ അവിടെ ഏതൊക്കെയോ തസ്തികയില്‍ ജോലി ചെയ്യുന്നു എന്നതും പിന്നെ കേരളത്തിലുടനീളം ശാഖകള്‍ ഉണ്ട് എന്നതും, ഒരു സേവിംഗ്സ് ബാങ്ക് അക്കൌണ്ട് തുടങ്ങാനുള ചിന്ത ആരംഭിച്ചതോടെ എന്നെ അങ്ങോട്ട് നയിച്ചു.
      ബിരുദ പഠനം കഴിഞ്ഞ് വിവിധ മത്സര പരീക്ഷകള്‍ക്കും കോളേജ് പ്രവേശനത്തിനും ഡിമാന്റ് ഡ്രാഫ്റ്റ് എടുക്കാന്‍ വേണ്ടിയായിരിക്കും 23/9/1992ന് ഞാന്‍ ഈ അക്കൌണ്ട് തുടങ്ങിയത്. P 5273 എന്ന അക്കൌണ്ട് നമ്പര്‍ കാലക്രമേണ മാറി മാറി ഇന്ന് മനസ്സില്‍ നില്‍ക്കാത്ത ഒരു പത്തക്ക നമ്പറായി. അക്കൌണ്ട് നമ്പറിലെ ഡിജിറ്റ് കൂടുന്നതിനനുസരിച്ച് ബാങ്കിന്റെ വലിപ്പം കൂടി , ജീവനക്കാരുടെ സ്വഭാവവും മാറി.
      മേല്‍ പറഞ്ഞ സ്ഥലത്ത് നിന്നും ബാങ്ക് ശാഖ അരീക്കോട് ബസ്‌സ്റ്റാന്‍റ്റിലെ കെ.പി.എം ബില്‍ഡിങ്ങിലേക്കും അവിടെ നിന്ന് മുക്കം റോഡിലെ ഗോള്‍ഡന്‍ സ്ക്വയറിലേക്കും മാറിയപ്പോഴേക്കും സാധാരണക്കാര്‍ പലരും ബാങ്കില്‍ നിന്ന് അകന്ന് പോയി. ഒരു ലോണ്‍ ആവശ്യത്തിന് ചെന്ന സുഹൃത്തിനെ മാനേജര്‍ ചില ചോദ്യങ്ങളിലൂടെ വെറുപ്പിച്ചതും ‘ഇനി ഈ ജീവിതത്തില്‍ ആ ബാങ്കിലേക്ക് ഞാന്‍ ഇല്ല’ എന്ന് തീരുമാനം എടുത്തതും എനിക്കറിയാം. എന്നാല്‍ നല്ലൊരു മറുവശം എന്ന് പറയാം ഇവിടെ അക്കൌണ്ട് ഉളത് കാരണം, ബാപ്പയും ഉമ്മയും ഹജ്ജിന് പോകുന്ന സമയത്ത് ദേശസാല്‍കൃത ബാങ്കില്‍ നിന്ന് ഒരു ഡിഡി എടുക്കാന്‍ എനിക്ക് പ്രയാസപ്പെടേണ്ടി വന്നില്ല. ബാപ്പ അതിന് എന്നെ പ്രശംസിച്ചത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു.
       ഡിഗ്രി കഴിഞ്ഞ ഉടനെ വിവിധ മത്സരപ്പരീക്ഷകള്‍ എഴുതി നടക്കുന്ന കാലത്ത്, എന്റെ അയല്‍‌വാസിയായിരുന്ന തിരുവനന്തപുരം ഏ.ജീസ് ഓഫീസില്‍ ജോലി ചെയ്തിരുന്ന എം.പി.ശരീഫിന്റെ തിരുവനന്തപുരത്തെ റൂമില്‍ ഒരു ദിവസം ഞാന്‍ എത്തിയിരുന്നു.അന്ന് അവന്റെ റൂം മേറ്റ് ആയിരുന്ന എസ്.ബി.ടി ക്രിക്കറ്റ് ടീമിലെ സന്ദീപിനെ (ഇന്നും അതേ പേരില്‍ ഒരാളെ കാണുന്നു) പരിചയപ്പെട്ടത് ഓര്‍ക്കുന്നു. കേരള മറഡോണ മലപ്പുറം മമ്പാട് സ്വദേശി ആസിഫ് സഹീറും സഹോദരന്‍ ഷബീറും എസ്.ബി.ടിക്ക് വേണ്ടി കളം നിറഞ്ഞ് കളിച്ച ഫുട്ബാള്‍ മത്സരങ്ങളും, പെട്ടെന്ന് എസ്.ബി.ടി ഇല്ലാതാകുമ്പോള്‍ മനസ്സില്‍ പാഞ്ഞ് വരുന്നു.

      ഇന്ന് ഈ ബാങ്കിലേക്ക് ഞാനും പോകുന്നത് വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ്. അത്രക്കും തിരക്കേറിയതായി മാറി ഈ ബാങ്ക്. മേല്‍ സൂചിപ്പിച്ച പോലെ ജീവനക്കാര്‍ കൂടുതല്‍ പരുക്കന്‍ സ്വഭാവക്കാരും ആയി. സ്വാഭാവികമായും നല്ല പെരുമാറ്റം പ്രദാനം ചെയ്യുന്ന ഫെഡറല്‍ ബാങ്ക് പോലെയുള ബാങ്കുകളില്‍ ഞാന്‍ അടക്കം അക്കൌണ്ട് തുറന്ന് ഇടപാടുകള്‍ അങ്ങോട്ട് മാറ്റി. അതുകൊണ്ട് തന്നെയാകാം എസ്.ബിടി, എസ്.ബി.ഐ യില്‍ ലയിക്കുമ്പോള്‍ അത് സാധാരണക്കാരില്‍ ഒരു മനോവിഷമവും ചര്‍ച്ചയും സൃഷ്ടിക്കാതെ പോയത്. ഇനി ആ "A Long Tradition of Trust" എന്താകുമോ ആവോ?


1 comments:

Areekkodan | അരീക്കോടന്‍ said...

അതുകൊണ്ട് തന്നെയാകാം എസ്.ബിടി, എസ്.ബി.ഐ യില്‍ ലയിക്കുമ്പോള്‍ അത് സാധാരണക്കാരില്‍ ഒരു മനോവിഷമവും ചര്‍ച്ചയും സൃഷ്ടിക്കാതെ പോയത്.

Post a Comment

നന്ദി....വീണ്ടും വരിക