Pages

Tuesday, February 20, 2018

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 13

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 12

             കുറെയധികം പേപ്പറുകളില്‍ ഒപ്പിടാനുള്ളതിനാല്‍ വെയിലും കൊണ്ട് ബോണറ്റില്‍ വച്ച്  ഒപ്പിടുവിക്കേണ്ട എന്ന് കരുതി പോലീസുകാര്‍ എന്നെ ജീപ്പില്‍ കയറ്റുകയായിരുന്നു. ദേശീയ ഗെയിംസിന്റെ സംഘാടനത്തിലുള്ള അഴിമതിക്കഥകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നതിനാലും ഞങ്ങളുടെ കോളേജില്‍ നിന്ന് ഗെയിംസ് നടത്തിപ്പില്‍ പങ്കെടുത്ത ഏക ഉദ്യോഗസ്ഥന്‍ ഞാന്‍ ആയതിനാലും കണ്ട് നിന്നവര്‍ എല്ലാം കൂടി കൂട്ടി വായിച്ചപ്പോള്‍ ഞാന്‍  “അറസ്റ്റ്ല്‍” ആയി. അറിഞ്ഞവര്‍ ഓടി എത്തുമ്പോഴേക്കും ഞാന്‍ ഒപ്പിട്ട് കഴിഞ്ഞിരുന്നു. കാമ്പസില്‍ പടര്‍ന്ന വാര്‍ത്തയറിയാതെ ഞാന്‍ ജീപ്പില്‍ നിന്ന് ഇറങ്ങുകയും ചെയ്തു. ഓടി വന്നവര്‍ കാണുന്നത് പോലീസ് ജീപ്പില്‍ നിന്നും ഇറങ്ങുന്ന എന്നെയാണ് !!

“സാര്‍....എന്തെങ്കിലും പറ്റിയോ?” ആരോ ചോദിച്ചു. ചോദ്യത്തിന്റെ പൊരുള്‍ അറിയാത്തതിനാല്‍ ഞാന്‍ മറുപടി പറഞ്ഞില്ല. പക്ഷെ കാമ്പസില്‍ പലരും ഒരു സംശയത്തോടെ നോക്കുന്നത് കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് ഞാന്‍ “അറസ്റ്റിലായ” വിവരം ഞാന്‍ തന്നെ അറിഞ്ഞത്!

ദിവസങ്ങള്‍ വീണ്ടും കടന്നു പോയി. ഒരു ദിവസം കോളെജില്‍ നിന്നും മടങ്ങി വീട്ടില്‍ എത്തുന്നതിന് തൊട്ടുമുമ്പ് എനിക്ക് ഒരു ഫോണ്‍കാള്‍ വന്നു.
“ഹലോ....ആബിദ് അല്ലെ? ഇത് ദൂരദര്‍ശനില്‍ നിന്നാ....!”

ദൂരദര്‍ശന്‍ എന്ന് പറയുന്നത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ കേന്ദ്രത്തിനാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ‘ദൂരദര്‍ശനില്‍ നിന്നും എന്നെ വിളിക്കാന്‍ മാത്രം ഞാന്‍ എന്ത് ചെയ്തു ?അതല്ല ഞാന്‍ കേട്ടത് മറ്റെന്തോ ആണോ?’ എന്ന ചിന്ത കാരണം ഞാന്‍ ചോദിച്ചു - “എവിടെ നിന്ന്?”

പക്ഷെ മറുപടി കിട്ടുന്നതിന് മുമ്പ് ഫോണ്‍ കട്ടായി. പിന്നെ വിളി വന്നത് രണ്ട് ദിവസം കഴിഞ്ഞാണ്. എന്തോ ഒരു റസീപ്റ്റ് അയക്കുന്നതായും അതില്‍ റവന്യൂ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട് തിരിച്ചയക്കണമെന്നും അവര്‍ അറിയിച്ചു. പല തരത്തിലുള്ള ഉടായിപ്പുകള്‍ നടക്കുന്ന കാലമായതിനാലും എന്നെപ്പോലെ വെന്യൂ മാനേജര്‍മാരായിരുന്ന എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് ആര്‍ക്കെങ്കിലും ഇങ്ങനെ വല്ല ഫോണ്‍ കാളും വന്നിട്ടുണ്ടോ എന്നറിയാനും വേണ്ടി ഞാന്‍ എറണാകുളത്തെ വെന്യൂ മാനേജര്‍ ആയ നിസാം സാറെ വിളിച്ചു. ദാരിദ്ര്യം പിടിച്ച ഗെയിംസ് കമ്മിറ്റി യൂനിഫോം പോലും ഇതുവരെ അവര്‍ക്ക് നല്‍കിയിട്ടില്ല എന്നും മേല്‍ പറഞ്ഞ പോലെ ഒരു പേപ്പറിലും അഡ്വാന്‍സ് ഒപ്പിട്ട് നല്‍കരുതെന്നും നിസാം സാര്‍ എനിക്ക് വിവരം തന്നു.

ദിവസങ്ങള്‍ക്കകം തന്നെ എന്റെ വീട്ടഡ്രസ്സില്‍ ദൂരദര്‍ശനില്‍ നിന്നും ഒരു കവര്‍ വന്നു. അപ്പോഴാണ് വിളിച്ചത് അവര്‍ തന്നെ എന്ന് എനിക്കുറപ്പായത്. കവറിനകത്ത്  6000 രൂപ കിട്ടിബോധിച്ചു എന്ന് ഒപ്പിട്ട് തിരിച്ചയക്കാനുള്ള ചെക്ക് നമ്പറ് രേഖപ്പെടുത്തിയ ഒരു പേപ്പറായിരുന്നു. ഇതില്‍ ഒരു തട്ടിപ്പും പ്രത്യക്ഷത്തില്‍ തോന്നാത്തതിനാല്‍ ഒപ്പിട്ട് ഞാന്‍ തിരിച്ചയച്ചു. ദിവസങ്ങള്‍ക്കകം എനിക്ക് 6000 രൂപയുടെ ചെക്ക് കിട്ടി ! ഗെയിംസില്‍ സേവനമനുഷ്ടിച്ചതിന്റെ ആദ്യ പ്രതിഫലം.
പക്ഷെ ദൂരദര്‍ശനും ഇതും തമ്മിലുള്ള ബന്ധം എനിക്ക് മനസ്സിലായില്ല. പിന്നീടാണ് അറിഞ്ഞത്, എന്റെ വേദിയിലെ സ്കോര്‍ അറിയാന്‍ അവര്‍ വിളിച്ചപ്പോഴെല്ലാം കൃത്യമായി അറിയിച്ചതിന്റെ ഹോണറേറിയമാണ് ആ കിട്ടിയിരിക്കുന്നത് എന്ന് !!ഒരു നല്ല ശ്രോതാവായതിന്റെ രണ്ടാമത്തെ അനുഭവം (ആദ്യ അനുഭവം ഇതാ ഇവിടെ ക്ലിക്കുക). ഈ ഗെയിംസില്‍ പങ്കെടുക്കാന്‍ എനിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ തന്ന ഭാര്യക്ക് ഞാന്‍ ആ ചെക്ക് നല്‍കി. ഒരു മാസം കഴിഞ്ഞ് ഏകദേശം ആറായിരം രൂപ തന്നെ വെന്യൂ മാനേജര്‍ സേവനത്തിനും ഹോണറേറിയം ലഭിച്ചു.

ഗെയിംസില്‍ സേവനമനുഷ്ടിച്ചതിന്റെ ഔദ്യോഗിക രേഖ ഏതെങ്കിലും കാലത്ത് കാണിക്കാനുള്ളത് അതിന്റെ സർട്ടിഫിക്കറ്റ് തന്നെയാണ്. പക്ഷെ മാസങ്ങള്‍ കഴിഞ്ഞിട്ടും എനിക്കത് കിട്ടിയില്ല. കോഴിക്കോട് നിന്നും സ്ഥലം മാറി ഞാന്‍ വയനാട്ടില്‍ എത്തി. ദേശീയ ഗെയിംസും അതിന്റെ സര്‍ട്ടിഫിക്കറ്റും എന്റെ മറവിയുടെ കോണിലേക്ക് നീങ്ങിത്തുടങ്ങുമ്പോഴാണ് 2017 ഫെബ്രുവരിയില്‍ ഒരു വലിയ കവര്‍ എന്നെത്തേടി എത്തിയത്. കവര്‍ പൊട്ടിച്ച ഞാന്‍ ദൈവത്തെ വീണ്ടും വീണ്ടും സ്തുതിച്ചു - എന്റെ ദേശീയ ഗെയിംസ് സംഘാടന പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് !!

അങ്ങനെ സംഭവ ബഹുലമായ ഒരു അനുഭവ പരമ്പരക്ക് കൂടി വിരാമമായി.

(അവസാനിച്ചു)

1 comments:

Areekkodan | അരീക്കോടന്‍ said...

ഒരു നല്ല ശ്രോതാവായതിന്റെ രണ്ടാമത്തെ അനുഭവം

Post a Comment

നന്ദി....വീണ്ടും വരിക