Pages

Wednesday, July 10, 2013

മാനന്തവാടിയിലൂടെ.....1

2009 ജൂണിലായിരുന്നു അഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷം ഞാന്‍ മാനന്തവാടി വിട്ടത്.പിന്നീട് ഒരു തവണ ഒറ്റക്കും ഒരു തവണ കുട്ടികളെ കൂട്ടിയും 2011 ഡിസംബറില്‍ കുടുംബസമേതവും ഞാന്‍ മാനന്തവാടിയില്‍ എത്തി.2013 ജൂണ്‍ 24ന് ഒരു കോഴ്സില്‍ പങ്കെടുക്കുന്നതിനായി ഞാന്‍ വീണ്ടും മാനന്തവാടിയില്‍ എത്തി.കൊല്ലങ്ങളുടെ ഇടവേള ഉണ്ടായിട്ടും അരീക്കോട് നിന്നും ബസ്സില്‍ കയറിയ ഉടനേ കണ്ടക്ടര്‍ക്ക് എന്നെ മനസ്സിലായി.അതൊരു തുടക്കം മാത്രമായിരുന്നു എന്ന് പിന്നീടുള്ള ഓരോ പരിചയപ്പുതുക്കലുകളും അറിയിച്ചുക്കൊണ്ടിരുന്നു.

പതിവ് പോലെ ഞങ്ങള്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ ഇത്തവണയും ഞാന്‍ പോയി.എല്ലാവര്‍ക്കും വിതരണം ചെയ്യാനുള്ള പലഹാരങ്ങളുമായിട്ടാണ് ഇത്തവണയും പോയത്.പഴയ അയല്‍വാസികളായിരുന്ന ഗ്രീറ്റി ആന്റിയും വര്‍ഗ്ഗീസ് ചേട്ടനും മകന്‍ റിനുവും എന്നെ കണ്ട ഉടനെ അവരുടെ വീട്ടിലേക്ക് വിളിച്ചു കയറ്റി.കുറേ നേരം കുശലാന്വേഷണങ്ങള്‍ നടത്തി അവരുടെ നിര്‍ബന്ധപ്രകാരം ചായയും കുടിച്ച് ക്വാര്‍ട്ടേഴ്സിലേക്ക് പ്രവേശിച്ചു. അച്ചമ്മയും അച്ചാച്ചനും കുടുംബവും, മഹാരാഷ്ട്രക്കാരായ രേഖേച്ചിയും  കുടുംബവും മാത്രമേ ഞങ്ങള്‍ താമസിച്ചിരുന്ന സമയത്തുള്ളവരായി അവിടെ ഉണ്ടായിരുന്നുള്ളൂ.അവരുടെ കൂടെയും ഒരു മണിക്കൂറോളം ഞാന്‍ ചെലവഴിച്ചു.

ക്വാര്‍ട്ടേഴ്സില്‍ നിന്ന് യാത്ര പറഞ്ഞ് ഇറങ്ങിയപ്പോഴാണ് കഴിഞ്ഞ സന്ദര്‍ശനങ്ങളില്‍ ഒന്നും ചെയ്യാതിരുന്ന ഒരു സംഗതി പരീക്ഷിച്ചു നോക്കാന്‍ എനിക്ക് തോന്നിയത്.അഞ്ച് വര്‍ഷം മുമ്പ് ഞാന്‍ സ്ഥിരം സന്ദര്‍ശിക്കാറുണ്ടായിരുന്ന ചില കച്ചവടക്കാരെ വെറുതെ ഒന്ന്  സന്ദര്‍ശിക്കുക എന്നതായിരുന്നു ആ പരിപാടി.

തലശ്ശേരി റോഡിലെ പലവ്യഞ്ജനക്കടയില്‍ നിന്ന് അന്ന് ഇടക്കിടക്ക് ഞാന്‍ സാധനങ്ങള്‍ വാങ്ങാറുണ്ടായിരുന്നു.പിന്നീട്, എന്റെ മൂത്തുമ്മായുടെ മകന്റെ ഗള്‍ഫിലെ സുഹൃത്തായിരുന്നു അദ്ദേഹം എന്ന് മനസ്സിലായി.നാല് വര്‍ഷം മുമ്പത്തെ മുഖം അദ്ദേഹം ഓര്‍മ്മിക്കുമോ ഇല്ലേ എന്ന സംശയം നില നില്‍ക്കേ ഞാന്‍ റോഡ് ക്രോസ് ചെയ്ത് അദ്ദേഹത്തിന്റെ കടയിലേക്ക് നടന്നു.

“എന്താ വേണ്ടത്?” - കടയിലേക്ക് വരുന്ന ഒരു കസ്റ്റമറെ സ്വാഗതം ചെയ്യുന്ന ചോദ്യം ഞാന്‍ പ്രതീക്ഷിച്ചെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു.
“ആരിത്..? മാഷോ?എപ്പോ എത്തി??”
അദ്ദേഹത്തിന്റെ സ്വീകരണം എന്നെ അത്ഭുതപ്പെടുത്തി. കുടുംബത്തെപറ്റിയും മൂത്തുമ്മായുടെ മകനെപറ്റിയും ഇപ്പോഴത്തെ ജോലിയെപറ്റിയും എല്ലാം അദ്ദേഹം ആരാഞ്ഞു.മാനന്തവാടിയില്‍ തന്നെ കച്ചവടം നടത്തുന്ന അദ്ദേഹത്തിന്റെ പിതാവ് ഹംസക്കയേയും എനിക്ക് പരിചയമുണ്ടായിരുന്നു. ഹംസക്കക്ക് ഇടക്ക് അറ്റാക്ക് വന്നെന്നും ചികിത്സ തുടരുന്നു എന്നും ഇപ്പോള്‍ മാനന്തവാടിയില്‍ തന്നെ ഉണ്ടെന്നും അറിഞ്ഞു.ഹംസക്കെയേയും സന്ദര്‍ശിക്കാനുള്ള തീരുമാനത്തോടെ ഞാന്‍ അവിടെ നിന്നിറങ്ങി.

(ബാക്കി അടുത്ത പോസ്റ്റില്‍....)

4 comments:

  1. “എന്താ വേണ്ടത്?” - കടയിലേക്ക് വരുന്ന ഒരു കസ്റ്റമറെ സ്വാഗതം ചെയ്യുന്ന ചോദ്യം ഞാന്‍ പ്രതീക്ഷിച്ചെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു.

    ReplyDelete
  2. മാനന്തവാടിക്കഥകള്‍ പോരട്ടെ. എനിക്ക് ഒട്ടും പരിചയമില്ലാത്ത സ്ഥലമാണ്.

    ReplyDelete
  3. അതെ കഥ വരട്ടെ... അനുഭവകഥകള്‍ വരട്ടെ...

    ReplyDelete
  4. ഗ്രാമത്തിന്‌ ഓര്‍മ്മശക്തി കൂടും. നഗരവല്‍ക്കരണത്തിനൊപ്പം നമുക്ക്‌ നഷ്ടപ്പെടുന്നത്‌ മറ്റ്‌ പലതിനുമൊപ്പം ഓര്‍മ്മകളുമാണ്‌.

    ReplyDelete

നന്ദി....വീണ്ടും വരിക