"അതേയ് ... ഡൽഹിയിലേക്ക് പോകുന്നതിൻ്റെ മുമ്പെ എന്റെ ചെരുപ്പ് ഒന്ന് മാറ്റണം" കുഞ്ഞിമ്മു ഭർത്താവ് ആബു മാസ്റ്ററോടായി പറഞ്ഞു.
"അതെന്താ ഡൽഹിയിലെ വഴികളും ഇവിടത്തെ വഴികളും ഒരു പോലെ തന്നെയല്ലേ?" ആബു മാസ്റ്റർക്ക് സംശയമായി.
"അതറിയില്ല... പക്ഷെ, നിലവിലുള്ള ചെരുപ്പിൻ്റെ ലൈഫ് ടൈം കഴിഞ്ഞിട്ടുണ്ടോ എന്നൊരു സംശയം.... പിന്നെ ഡൽഹിയിൽ വെച്ച് വാറ് പൊട്ടിയ ചെരിപ്പ് കയ്യിൽ പിടിച്ച് നടക്കുന്നത് പ്രധാനമന്ത്രിയും പ്രസിഡണ്ടും ഒക്കെ കണ്ടാൽ ഒരു നാണക്കേടാ..."
"ആര് കണ്ടാൽ ന്നാ പറഞ്ഞെ ?"
"ആര് കണ്ടാലും.."
"ചെരിപ്പ് എന്നൊക്കെ പറഞ്ഞാൽ തേഞ്ഞ് തേഞ്ഞ് നിലം പറ്റണം...എന്നിട്ടേ മാറ്റാവൂ..."
"അതങ്ങ് പള്ളീ പറഞ്ഞാ മതി..."
"ഗാന്ധിജിയുടെ ചെരിപ്പ് കണ്ടിട്ടില്ലേ നീ.."
"അതൊന്നും ഞാൻ കണ്ടിട്ടില്ല... ഡൽഹി പോകുന്നതിൻ്റെ മുമ്പ് എനിക്ക് പുതിയ ചെരിപ്പ് കിട്ടണം.."
"ങാ...ശരി...ശരി... ഇന്ന് നിനക്ക് എവിടെയോ പോകണം എന്ന് പറഞ്ഞിരുന്നല്ലോ?..."
"നാത്തൂനെ കാണാൻ..... "
"അതെന്തിനാ.... ഡൽഹിക്ക് പോകാൻ പിരി കേറ്റാനോ?"
"ങും... ഒന്ന് മൂളിയാ അങ്ങട്ട് പിരി കയറുന്ന ആളല്ലേ ഇങ്ങളെ പുന്നാര പെങ്ങള് ...."
"ആ... മതി ... മതി ... വൈകിട്ട് പോകാം .... ഇരുട്ട് മൂടിയാൽ അപ്പോ അവിടന്ന് സ്ഥലം വിട്ടേക്കണം. "
"അതെന്താ.. അവിടെ വല്ല പിശാചും ഇറങ്ങോ..."
"ആ... അത് കണ്ടറിയാ..."
അങ്ങനെ വൈകിട്ട് ആബു മാസ്റ്ററും ഭാര്യ കുഞിമ്മുവും മാസ്റ്ററുടെ പെങ്ങളുടെ വീട്ടിലെത്തി. അളിയൻ മാസ്റ്ററെ ഹൃദ്യമായി തന്നെ സ്വാഗതം ചെയ്തു. നാട്ടു വർത്തമാനങ്ങളും കുടുംബ കാര്യങ്ങളും എല്ലാം വർത്തമാനത്തിലൂടെ കടന്ന് പോയി. ഇതിനിടയിൽ തന്നെ വിഭവ സമൃദ്ധമായ ചായ സൽകാരവും നടന്നു. അകത്ത് കുഞ്ഞിമ്മുവും നാത്തൂനും ആരുടെയൊക്കെയോ കല്യാണ കാര്യങ്ങളും സൽക്കാര വിശേഷങ്ങളും പങ്ക് വച്ചു.
"ദേ... ഇരുട്ടായി ..." ആബു മാസ്റ്റർ ഭാര്യയെ ഓർമ്മിപ്പിച്ചു.
"ങാ... ഓർമ്മയുണ്ട് " കുഞ്ഞിമ്മു മറുപടി കൊടുത്തു.
"അതേയ് ... ഇനി ഞങ്ങളിറങ്ങട്ടെ .... വൈകിയാൽ ബസ് കിട്ടില്ല.." ആബു മാസ്റ്റർ അളിയനോട് പറഞ്ഞു.
"ഇന്നിവിടെ കൂടീട്ട് നാളെ പോകാം ന്നേ...''
"ഊ ഉം ... ചെന്നിട്ട് കൊറേ പണികൾ ഉണ്ട്... ഡീ... കുഞ്ഞിമ്മു... വാ.... പോകാം..." ആബു മാസ്റ്റർ ഭാര്യയെ വിളിച്ചു. നാത്തൂനോട് യാത്ര പറഞ്ഞ് കുഞ്ഞിമ്മുവും അളിയനോട് യാത്ര പറഞ്ഞ് ആബു മാസ്റ്ററും ഇറങ്ങി. മൊബൈൽ ഫോണിന്റെ അരണ്ട വെളിച്ചത്തിൽ അവർ റോഡിലേക്ക് നീങ്ങി.ആദ്യം വന്ന ബസ്സിൽ തന്നെ അവർ കയറി.
വീട്ടിലെത്താൻ ഒന്നൊന്നര മണിക്കൂർ യാത്രയുള്ളതിനാൽ കുഞ്ഞിമ്മു സീറ്റിലിരുന്ന് ഉറങ്ങാൻ തുടങ്ങി. ഇതിനിടയിൽ പിൻ സീറ്റിലിരുന്ന ആളുടെ കാല് സീറ്റിനടിയിലൂടെ കുഞ്ഞിമ്മുവിൻ്റെ നേരെ ഇഴഞ്ഞ് വരാൻ തുടങ്ങി. രണ്ട് തവണ ആവർത്തിച്ചപ്പോൾ കുഞ്ഞിമ്മു അയാളെ ഒന്ന് രൂക്ഷമായി നോക്കി. പിന്നീട് അയാളത് ആവർത്തിച്ചില്ല. വഴിയിലെവിടെയോ അയാൾ ഇറങ്ങി പോവുകയും ചെയ്തു.സമയം പിന്നെയും കടന്നു പോയി.
"വാ... അടുത്ത സ്റ്റോപ്പിൽ ഇറങ്ങാം ... ചില സാധനങ്ങൾ വാങ്ങാനുണ്ട് ..." ആബു മാസ്റ്റർ വിളിച്ചപ്പോഴാണ് ബസ് ടൗണിൽ എത്തിയ വിവരം കുഞ്ഞിമ്മു അറിഞ്ഞത്. ഉറക്കത്തിൽ അഴിച്ച് വച്ച ഷൂ കുഞ്ഞിമ്മു കാല് കൊണ്ടൊന്ന് തിരഞ്ഞു. ഒരു ഷൂ കാലിൽ തടഞ്ഞെങ്കിലും രണ്ടാമത്തെത് കിട്ടിയില്ല. വീണ്ടും തപ്പിയിട്ടും ഫലം കാണാത്തതിനാൽ കുഞ്ഞിമ്മു സീറ്റിനടിയിലേക്ക് കുനിഞ്ഞ് നോക്കി.
'യാ കുദാ.!!.' കുഞ്ഞിമ്മു ഞെട്ടിപ്പോയി. ഒരു ഷൂവിന് പകരം അതാ ഒരു ചെരുപ്പ് ! അതും ഒരു പുരുഷൻ്റേത് !! ഇനി അത് ഇടുകയല്ലാതെ നിവൃത്തിയില്ല.
രാത്രി ആയതിനാൽ ആരും കാണില്ല എന്ന ധാരണയിൽ കുഞ്ഞിമ്മു ഒരു കാലിൽ സ്വന്തം ഷൂസും മറ്റേ കാലിൽ ചെരുപ്പും ധരിച്ചു. പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽ പെടാതിരിക്കാനായി ചുരിദാർ പാൻ്റ് നന്നായിട്ട് താഴ്ത്തി ഇടുകയും ചെയ്തു. ബസ്സിറങ്ങി ആബു മാസ്റ്റർ നേരെ ഒരു ഓട്ടോയുടെ അടുത്തേക്ക് നടന്നു. കാല് പരമാവധി മൂടി കുഞ്ഞിമ്മുവും പിൻതുടർന്നു.
"മാഡം... ചെരുപ്പ് മാറിയിട്ടുണ്ടല്ലോ.." കുഞ്ഞിമ്മുവിൻ്റെ കാലിലേക്ക് നോക്കി ആദ്യത്തെ ഓട്ടോ ഡ്രൈവർ തന്നെ പറഞ്ഞു.
"മാഡം അല്ലടാ പൊട്ടാ ... അയാം കുഞ്ഞിമ്മു... പിന്നെ ചെരിപ്പല്ല, ഷൂ ആണ് മാറിയത് " അത്രയൊക്കെ ശ്രമിച്ചിട്ടും കള്ളി വെളിച്ചത്താക്കിയ അരിശത്തിൽ കുഞ്ഞിമ്മു പറഞ്ഞു. അപ്പോഴാണ് ആബു മാസ്റ്ററും കുഞ്ഞിമ്മുവിൻ്റെ കാലിലേക്ക് ശ്രദ്ധിച്ചത്.
"അയ്യയ്യേ... ഇതെന്ത് കോലം? ബാഗ്ദാദിലെ കാസിമിൻ്റെ ചെരുപ്പ് പോലെയുണ്ട് അത്..." ആബു മാസ്റ്റർ വാ പൊത്തി ചിരിച്ചു.
"ചിരിക്കണ്ട .... നിങ്ങൾ പോകുന്നിടത്തൊക്കെ ഞാൻ ഈ വേഷത്തിൽ വരും .. ഹും ..... നടക്ക്..."
"അയ്യോ വേണ്ട ... എനിക്കത് നാണക്കേടാണ്.."
"ഹും... എങ്കിൽ പുതിയ ചെരുപ്പ് വാങ്ങി താ ... "
ഗത്യന്തരമില്ലാതെ ആബു മാസ്റ്റർ കുഞ്ഞിമ്മുവിനെയും കൂട്ടി തൊട്ടടുത്ത് കണ്ട ചെരിപ്പ് കടയിൽ കയറി.
പുതിയ ചെരുപ്പും ധരിച്ച് പുറത്തിറങ്ങിയ കുഞ്ഞിമ്മുവിൻ്റെ മനസ്സിൽ പെൺ ഷൂ ഇട്ട് വീട്ടിലെത്തിയ പുരുഷൻ്റെ വീട്ടിലെ ബഹളങ്ങളായിരുന്നു. ആബു മാസ്റ്ററുടെ മനസ്സിലാകട്ടെ, ഒരു കാര്യം സാധിക്കാനുള്ള പെൺ ബുദ്ധിയുടെ കഴിവും.
അങ്ങനെ കുഞ്ഞിമ്മുവിൻ്റെ ചെരുപ്പ് ചരിത്രത്തിൽ ....
ReplyDelete