Pages

Monday, June 16, 2025

ടയർ പത്തിരി അഥവാ ഒറോട്ടി

കുട്ടിക്കാലത്തെ വേനലവധിക്കാലം ശരിക്കും ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി ഓർമ്മകളുടെ കാലം കൂടിയാണ്. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള വിവിധ തരം കളികൾ, പുഴയിലെ നീരാട്ട്, വിരുന്നു പോക്ക് അങ്ങനെ അങ്ങനെ ഓർമ്മകളുടെ ഒരു സുനാമി തന്നെ ഓരോ വേനലവധിക്കാലവും മനസ്സിലേക്ക് കൊണ്ടു വരുന്നുണ്ട്.

എൻ്റെ കുട്ടിക്കാല വേനലവധിക്കാലത്തെ മറക്കാത്ത ഓർമ്മകളിൽ ഒന്നാണ് ബാപ്പയുടെ നാടായ നൊച്ചാട്ടേക്കുള്ള വിരുന്നു പോക്ക്. കേവലം മൂന്ന് ദിവസത്തെ പരിപാടി ആണെങ്കിലും അതിനുള്ള ഒരുക്കങ്ങൾ ഉമ്മയും ബാപ്പയും ഒരാഴ്ച മുമ്പ് തന്നെ ആരംഭിക്കും. മൂന്ന് ദിവസത്തേക്ക് പല്ല് തേക്കാൻ വേണ്ട ഉമിക്കരിപ്പൊതി തയ്യാറാക്കലാണ് കുട്ടികളായ ഞങ്ങൾക്ക് സ്ഥിരം കിട്ടാറുള്ള പണി. പേസ്റ്റ് സർവ്വ വ്യാപകമായിരുന്നില്ലെങ്കിലും പൽപൊടി ഉണ്ടായിരുന്നു.പക്ഷെ, അത് വായിലേക്ക് വയ്ക്കുമ്പോഴുള്ള എരിവ് പലർക്കും ഇഷ്ടമില്ലായിരുന്നു. ഉമിക്കരിക്ക് ഉപ്പ് രസത്തോടൊപ്പം ഒരു കയ്പ്പും ഉണ്ടായിരുന്നു. എൻ്റെ ഉമ്മ തയ്യാറാക്കുന്ന ഉമിക്കരിയിൽ വേപ്പിൻ്റെ ഇല ഉണക്കിപ്പൊടിച്ചത് കൂടി ചേർക്കുന്നത് കൊണ്ടാണ് ഈ കയ്പ് എന്ന് പിന്നീടാണ് മനസ്സിലായത്. ഉമ്മയുടെ ഉമിക്കരി പോലെ സോഫ്റ്റ് ആയിരുന്നില്ല മറ്റ് വീടുകളിലെ ഉമിക്കരി എന്നതും എടുത്ത് പറയേണ്ടതാണ്.

രാവിലെ കോഴിക്കോട്ടേക്കുള്ള ആദ്യ ബസ്സായ സി.ആർ.ഡബ്യു ആറ് മണിക്കാണ് പുറപ്പെടുന്നത്. കോഴിക്കോട് നിന്ന് ബസ്സ് മാറിക്കേറിയും ബസ്സിറങ്ങി കുറെ നടന്നും അവസാനം ബാപ്പയുടെ തറവാട്ട് വീട്ടിലെത്തുന്നത് ഉച്ചയോടെ ആയിരിക്കും. അക്കാലത്ത് ഉച്ച ഭക്ഷണം കഴിച്ചതിൻ്റെ ഒരു ഓർമ്മയും എൻ്റെ മനസ്സിലില്ല. എന്നാൽ രാത്രി കിട്ടിയിരുന്ന ഭക്ഷണം ഇന്നും എൻ്റെ മനസ്സിൽ പച്ച പിടിച്ച് തന്നെ നിൽക്കുന്നുണ്ട്. ടയർ പത്തിരി എന്ന കട്ടി കൂടിയ ഒരു തരം പത്തിരിയും അന്ന് വൈകുന്നേരം വരെ ആ മുറ്റത്ത് ഓടിക്കളിച്ചിരുന്ന കോഴിയെ പിടിച്ചുണ്ടാക്കിയ കോഴിക്കറിയും ആയിരുന്നു അത്. കോഴിക്കാല് മുഴുവൻ വയറ്റിലെത്തിയാലും ടയർ പത്തിരിയുടെ കാൽ ഭാഗം പോലും തീർന്നുട്ടുണ്ടാകില്ല എന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ പ്രശ്നം. കുട്ടികളായ ഞങ്ങൾക്ക് ടയർ പത്തിരി ശരിക്കും ഒരു തീറ്റ ശിക്ഷ തന്നെയായിരുന്നു.

അന്നത്തെ ഫിഫ്റ്റീൻ കാരൻ ഇന്ന് ഫിഫ്റ്റിയിൽ എത്തി നിൽക്കുമ്പോഴാണ് ടയർ പത്തിരി ഒന്ന് കൂടി തിന്നണം എന്ന മോഹം മനസ്സിലുദിച്ചത്. ബട്ട്, അന്ന് അത് ഉണ്ടാക്കിത്തന്നിരുന്ന മൂത്തുമ്മ കാലയവനികക്കുള്ളിൽ മറഞ്ഞിരുന്നു. പുതിയ തലമുറക്ക് ഇത് തിന്നാൻ സമയമുണ്ടെങ്കിലും തയ്യാറാക്കാൻ സമയം ഇല്ല പോലും. എങ്കിലും എൻ്റെ ആശ ഞാൻ അന്നത്തെ കളിക്കൂട്ടുകാരനും മൂത്തുമ്മയുടെ മകനുമായ മജീദിനെ അറിയിച്ചു.

എന്നാൽ എന്റെ പദ്ധതികൾ പോലെ ഇപ്രാവശ്യത്തെ സന്ദർശന പരിപാടി നടക്കില്ല എന്ന് മനസ്സിലായതോടെ ടയർ പത്തിരി രുചിക്കാൻ ഈ വർഷം യോഗമില്ല എന്ന് തീരുമാനമായി. എങ്കിലും വേനലവധിക്കാല വിരുന്നുപോക്ക് അനുസ്മരിക്കാൻ കുടുംബ സമേതം മജീദിനെ സന്ദർശിച്ച് പോരാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം വൈകിട്ടോടെ മജീദിൻ്റെ വീട്ടിൽ ഞങ്ങളെത്തി. അൽപ സമയത്തെ സംസാരത്തിനിടയിൽ തീൻമേശയിൽ ചായ സൽക്കാരത്തിനുള്ള വിഭവങ്ങൾ ഉരുണ്ട് കൂടാൻ തുടങ്ങി. പെട്ടെന്ന് ഒരു വാസന എൻ്റെ മൂക്കിലടിച്ച് കയറി.

"ങും... മൂത്തുമ്മ പണ്ട് ഉണ്ടാക്കിയിരുന്ന അതേ കോഴിക്കറിയുടെ മണം... " ഓർമ്മകൾക്ക് ഒന്ന് കൂടി നിറം ചാർത്താനായി ഞാൻ നാസാരന്ധ്രങ്ങൾ വൈഡ് ഓപ്പണാക്കി ആഞ്ഞ് വലിച്ചു. ചായ കുടിക്കാനായി ടേബിളിൽ എത്തിയപ്പോൾ അതാ പഴയ ആ ടയർ പത്തിരിയും!!

ഏതോ പെണ്ണുങ്ങളെ വിളിച്ച് വരുത്തി ടയർ പത്തിരിയും കോഴിക്കറിയും ഞങ്ങൾക്കായി പ്രത്യേകം തയ്യാറാക്കി മജീദും ഭാര്യ ലൈലയും ഞങ്ങളെ ശരിക്കും വിസ്മയിപ്പിച്ചു. മൂന്നെണ്ണം കഴിച്ച് ഞാൻ പഴയ കാലത്തിലൂടെ അങ്ങനെ ഒഴുകി. മക്കളും ആദ്യമായി ടയർ പത്തിരിയുടെ രുചി അന്നറിഞ്ഞു.

വാൽ: ഡിഗ്രിക്ക് ഒപ്പം പഠിച്ച എറണാകുളം സ്വദേശി ഖൈസ് എൻ്റെ വീട്ടിൽ വന്നു. വയനാട് പടിഞ്ഞാറത്തറയിലേക്ക് പോകേണ്ട അവന് ഞാൻ കൽപറ്റയിലൂടെയുള്ള വഴി പറഞ്ഞു കൊടുത്തു. അവന് കുറ്റ്യാടി വഴി തന്നെ പോകണം പോലും. അതെന്താ കാര്യം എന്നന്വേഷിച്ചപ്പോൾ ഒറോട്ടി അഥവാ ടയർ പത്തിരി കിട്ടുന്ന ഒരു ഹോട്ടൽ ആ റൂട്ടിൽ ഉണ്ട് എന്ന് ! കുട്ടിക്കാലത്ത് ഒറോട്ടി തിന്ന അവനും അമ്പത് കഴിഞ്ഞപ്പോ ഒന്ന് തിന്ന് നോക്കാനാശ!!

2 comments:

  1. ചില ഭ്രാന്തൻ ചിന്തകളും അനന്തര ഫലങ്ങളും

    ReplyDelete
  2. Old is gold പഴമയിലേക്ക് ഒരു എത്തി നോട്ടം

    ReplyDelete

നന്ദി....വീണ്ടും വരിക