Pages

Tuesday, April 07, 2026

ഹോം വോട്ടിംഗ്

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് എന്നെ സംബന്ധിച്ചിടത്തോളം ഒരു കാലഘട്ടത്തിൻ്റെ അവസാനം കൂടിയാണ്. 1998 മുതൽ 2026 വരെ നടന്ന തെരഞ്ഞെടുപ്പുകളിൽ രണ്ടോ മൂന്നോ ഒഴികെ എല്ലാറ്റിലും എനിക്ക് ഡ്യൂട്ടി കിട്ടിയിരുന്നു. വിരമിക്കാൻ രണ്ട് വർഷം മാത്രം ബാക്കിയിരിക്കെ ഇനി ഒരു തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല. അതിനാൽ തന്നെ ഇലക്ഷൻ ഡ്യൂട്ടി ലിസ്റ്റ് പ്രതീക്ഷയോടെയായിരുന്നു ഞാൻ കാത്തിരുന്നത്.

ബട്ട്, ഡ്യൂട്ടി ലിസ്റ്റ് വന്നു എന്നറിഞ്ഞ് അതിൽ തലങ്ങും വിലങ്ങും പരതി നോക്കിയിട്ടും എൻ്റെ പേര് കാണാതായപ്പോൾ എനിക്ക് ഒട്ടും സന്തോഷം തോന്നിയില്ല. രണ്ടാം ലിസ്റ്റ് വരുമ്പോൾ അതിലുണ്ടാകും എന്ന് ഞാൻ മനസ്സിനോട് പറഞ്ഞു. ആദ്യ ലിസ്റ്റിൽ ഉണ്ടായിരുന്നവരിൽ പലരെയും ഒഴിവാക്കിയാണ് രണ്ടാം ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അപ്പോൾ പിന്നെ അതിൽ ആദ്യമേ ഇല്ലാത്ത എൻ്റെ കാര്യം പറയാനുമില്ലായിരുന്നു. അതോടെ മറ്റെന്തോ ഡ്യൂട്ടി എന്നെ കാത്തിരിക്കുന്നതായി വെറുതെ ഒന്ന്  മനസ്സിൽ തോന്നി.

വെള്ളിയാഴ്ച സന്ധ്യക്ക്, കോളേജിൽ നിന്ന് വീട്ടിലെത്തി ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് ഒരു ഫോൺ കോൾ വന്നു. ഹോം വോട്ടിംഗ് ഡ്യൂട്ടി ഉണ്ടെന്നും പിറ്റേ ദിവസം രാവിലെ ലോ കോളേജിൽ നടക്കുന്ന പരിശീലന ക്ലാസിൽ പങ്കെടുക്കണമെന്നും അറിയിച്ചു കൊണ്ടുള്ള വിളിയായിരുന്നു അത്. ഓർഡർ പേപ്പർ ഒന്നും ഇല്ലാതെ ഫോൺ വിളിയിലൂടെ മാത്രം ഒരു ഇലക്ഷൻ ഡ്യൂട്ടിക്ക് ഞാൻ ഹാജരാകുന്നത് ആദ്യമായിട്ടായിരുന്നു. അതും എൻ്റെ അനുജൻ അമ്മാർ റിട്ടേണിംഗ് ഓഫീസറായ കുന്ദമംഗലം നിയമസഭാ മണ്ഡലത്തിൽ.

രണ്ട് വർഷം മുമ്പ് നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇതേ ഡ്യൂട്ടി ചെയ്തിരുന്നതിനാൽ അതിൻ്റെ ഹരം എനിക്ക് അറിയാമായിരുന്നു. പരിചയ സമ്പന്നൻ എന്ന നിലക്ക് മറ്റ് ഓഫീസർമാർക്ക് ഇതേപ്പറ്റി പറഞ്ഞു കൊടുക്കാനും അനിയൻ എനിക്ക് അവസരം തന്നു. സസ്പെൻഷൻ കിട്ടാൻ വളരെ സാദ്ധ്യതയുള്ള ജോലി ആണിതെന്ന ട്രെയിനറുടെ വാക്കുകളിൽ ഭയം നിറഞ്ഞ മുഖങ്ങളുമായി നിന്നവർക്ക് വീടുകളിൽ നിന്ന് കിട്ടുന്ന എൻ്റെ ചക്ക മാങ്ങ ജ്യൂസ് ഓഫറുകൾ ആശ്വാസം നൽകി.

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ കാരന്തൂരിൽ 85 വയസ്സ് കഴിഞ്ഞ 31 പേരുടെയും അംഗപരിമിതരായ 19 പേരുടെയും വീട്ടിൽ ചെന്നുള്ള വോട്ട് ചെയ്യിപ്പിക്കൽ ആയിരുന്നു 30.3.26 മുതൽ 4.4.26 വരെയുള്ള ആറ് ദിവസത്തേക്ക് എനിക്ക് കിട്ടിയ ഡ്യൂട്ടി. ഇടക്ക് വെച്ച് ഒളവണ്ണ പഞ്ചായത്തിലെ 31 വോട്ടർമാരെ കൂടി തന്നതിനാൽ മൊത്തം 81 വോട്ടർമാരായി. അതിൽ സ്ഥലത്തില്ലാത്ത രണ്ട് പേർ ഒഴികെ മൊത്തം 79 പേരെ BLO മാരുടെ സഹായത്തോടെ ഞങ്ങൾ വോട്ടു ചെയ്യിപ്പിച്ചു.

ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥനായ ശ്രീജിത്ത്, കേരള ബാങ്ക് ഉദ്യോഗസ്ഥനായ മുരുകദാസ് , മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ബിനോയ് സാമുവൽ, വീഡിയോ ഗ്രാഫർ മുക്കം സ്വദേശി മുഹമ്മദ് ഫെമിൻ, ഡ്രൈവർ ഓമശ്ശേരി സ്വദേശി രാജേഷ് എന്നിവരായിരുന്നു എൻ്റെ ടീമംഗങ്ങൾ. ഇന്നോവ ക്രിസ്റ്റയുമായി പൂനൂർ സ്വദേശി മുജീബ് റഹ്മാൻ ആയിരുന്നു ആദ്യ മൂന്ന് ദിവസത്തെ ഡ്രൈവർ. വീതി കുറഞ്ഞ വഴികളിലൂടെ ഇന്നോവക്ക് പോകാനുള്ള ബുദ്ധിമുട്ട് കാരണം നാലാം ദിവസം മുതൽ ഞങ്ങളുടെ യാത്ര ബൊലീറോ ജീപ്പിലാക്കി മാറ്റി.

അഞ്ച് ദിവസം കൊണ്ട് മുഴുവൻ വോട്ടർമാരെയും ഞങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ ഹോം വോട്ടിംഗ് പോലെ വിവിധ വീടുകളിൽ നിന്ന് ഹൃദ്യമായ വരവേൽപ്പ് തന്നെ ഞങ്ങൾക്ക് ലഭിച്ചു. ചക്കക്കും മാങ്ങക്കും പകരം പൂവൻ പഴവും പപ്പായയും ആയിരുന്നു ഇത്തവണ ലഭിച്ച പഴങ്ങൾ. മുൻ ബേപ്പൂർ എം.എൽ എ ആയിരുന്ന വി കെ സി മമ്മദ് കോയയുടെ വീടും ഞങ്ങൾ സന്ദർശിച്ചു. ആദ്യ സന്ദർശനത്തിൽ സ്ഥലത്തില്ലാതിരുന്ന വോട്ടർമാരെ ആറാം ദിവസം വീണ്ടും സന്ദർശിച്ച് ഉച്ചയോടെ ഞങ്ങളുടെ ദൗത്യം പൂർത്തിയാക്കി.

2024 ലെ ഹോം വോട്ടിംഗ് ടീമംഗങ്ങൾക്ക് ഓർമ്മക്കായി ഞാൻ എൻ്റെ ആദ്യ പുസ്തകമായ "അമ്മാവൻ്റെ കൂളിംഗ് എഫക്ട് " നൽകിയിരുന്നു. ഇത്തവണ എല്ലാവർക്കും സ്നേഹ സമ്മാനമായി എൻ്റെ മൂന്നാം പുസ്തകമായ "പാഠം ഒന്ന് ഉപ്പാങ്ങ" യും  നൽകി. അങ്ങനെ 2026 നിയമസഭാ തെരഞ്ഞെടുപ്പിലും ഞാൻ എൻ്റെ കയ്യൊപ്പ് ചാർത്തി.

1 comment:

  1. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് എന്നെ സംബന്ധിച്ചിടത്തോളം ഒരു കാലഘട്ടത്തിൻ്റെ അവസാനം കൂടിയാണ്.

    ReplyDelete

നന്ദി....വീണ്ടും വരിക