ഏറെ നേരം ബ്ലോക്കിൽ ആയതിനാൽ ഞാനടക്കം പലരും ബസ്സിൽ നിന്നും പുറത്തിറങ്ങി. പെട്ടെന്നാണ് ഒരു ട്രെയിനിൻ്റെ ചൂളം വിളി എവിടെ നിന്നോ ഞാൻ കേട്ടത്. നിമിഷങ്ങൾക്കകം തന്നെ ഞങ്ങളുടെ ഇടത് ഭാഗത്ത് ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ ഒരു ട്രെയിൻ പാഞ്ഞു പോയി. ബാനിഹാൾ - ശ്രീനഗർ റൂട്ടിലെ ഈ ട്രെയിനിൽ യാത്ര ആസ്വാദ്യകരമാണെന്ന് പലരും പറഞ്ഞത് കേട്ടിട്ടുണ്ട്. കഴിഞ്ഞ കാശ്മീർ യാത്രയിൽ ഞാൻ അത് ലക്ഷ്യം വച്ചിരുന്നെങ്കിലും സാധിച്ചില്ല. മഞ്ഞ് കാലത്തെ ബാനിഹാൾ റെയിൽവെ സ്റ്റേഷൻ്റെ ദൃശ്യം തന്നെ വളരെ മനോഹരമാണ്.
ചില വാഹനങ്ങൾ കടത്തി വിടുന്നത് കണ്ടതിനാൽ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസ്കാരൻ്റെ അടുത്തെത്തി ഞാൻ ഞങ്ങളുടെ ദയനീയാവസ്ഥ അറിയിച്ചു.ഉടൻ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞതിനാൽ സമാധാനം വീണ്ടുകിട്ടി. അൽപസമയത്തിനകം തന്നെ വാഹനങ്ങൾ കടത്തി വിടാൻ തുടങ്ങി. എല്ലാവരും ബസ്സിൽ ഓടിക്കയറി.ഓരോ സ്പോട്ടിനും ശേഷം യാത്ര തുടരുന്നതിന് മുമ്പ് സ്റ്റുഡൻ്റ് കോർഡിനേറ്റർമാർ അംഗങ്ങളുടെ എണ്ണം എടുക്കൽ സാധാരണമായിരുന്നു. ഇത് വരെ എല്ലാ പ്രാവശ്യവും എണ്ണം കൃത്യവുമായിരുന്നു. പക്ഷേ, ഇത്തവണ ഒരാൾ കുറവ് ! മുന്നിൽ നിന്ന് പിന്നിലേക്കും പിന്നിൽ നിന്ന് മുന്നിലേക്കും എല്ലാം എണ്ണി നോക്കിയിട്ടും ഒരാൾ മിസ്സിംഗ് തന്നെ !
കോർഡിനേറ്റർമാർ പെട്ടെന്ന് പുറത്തിറങ്ങി പല ഭാഗത്തേക്കായി തിരിഞ്ഞ് തെരച്ചിൽ തുടങ്ങി. അവസാനം ആളെ കണ്ടെത്തി. റെയിൽവെ സ്റ്റേഷൻ കാണാൻ പോയതായിരുന്നു പോലും ! വഴിയിൽ കണ്ട ഒരു പോലീസ് കാരനോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് മനസ്സിലാവാത്തതിനാൽ തിരിച്ച് പോന്നു. അത് കാരണം ഞങ്ങൾക്ക് ആളെ കണ്ടെത്താനും സാധിച്ചു. ഇല്ലായിരുന്നെങ്കിൽ എത്ര സമയം ഇനിയും കുടുങ്ങിക്കിടക്കേണ്ടി വരുമായിരുന്നു എന്ന് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല.
ഒന്നര മണിയോടെ ഞങ്ങൾ യാത്ര പുനരാരംഭിച്ചു. ചെങ്കുത്തായ മലമ്പാതകളും തുരങ്കങ്ങളും താണ്ടി രാത്രി ഏഴ് മണിയോടെ ഞങ്ങൾ പഞ്ചാബി ഹവേലിയിൽ എത്തി. കഴിഞ്ഞ യാത്രയിലെ ഓർമ്മകൾ പുതുക്കി ഞാൻ ആ ബൈക്കിൽ വീണ്ടും കയറി ഇരുന്നു.അന്ന് ഭക്ഷണം കഴിച്ചിരുന്ന തൊട്ടപ്പുറത്തുള്ള തട്ടു കടയിൽ കയറി ഞാനും വിനോദൻ മാഷും ലഘുഭക്ഷണവും കഴിച്ചു. അവിടെ കണ്ട ഒരു മുള്ളങ്കിയുടെ വലിപ്പം ഞങ്ങളെ അത്ഭുതപ്പെടുത്തി.
ആമാശയം നിറഞ്ഞതോടെ എല്ലാവരും വീണ്ടും ഊർജ്ജസ്വലരായി. യാത്ര പുനരാരംഭിച്ചതോടെ ഓരോരുത്തരായി അനുഭവങ്ങൾ പങ്കുവച്ചു.രാത്രി പന്ത്രണ്ട് മണിയോടെ ഞങ്ങൾ ജമ്മു അതിർത്തി പിന്നിട്ടു. ഫോൺ ആക്ടീവായതോടെ എല്ലാവരുടെയും ജീവിതം പഴയ ട്രാക്കിലായി.
ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് ഞങ്ങൾ ഡൽഹിയിൽ എത്തിയത്. കരോൾബാഗിലെ മെട്രോ ഹൈറ്റ്സ് ഹോട്ടലിലായിരുന്നു താമസം ഒരുക്കിയിരുന്നത്. ടൂർ ഷെഡ്യൂൾ പ്രകാരം ആഗ്രയും കൂടി കവർ ചെയ്യാനുണ്ടായിരുന്നു. സമയം ഇല്ലാത്തതിനാൽ ആഗ്ര ക്യാൻസലാക്കി ഡൽഹി കാഴ്ചകൾ കാണാൻ തീരുമാനിച്ചു. ഡൽഹിയിൽ പഠിക്കുന്ന മകളെ കാണേണ്ടതിനാലും എൻ്റെ മടക്കം ഒറ്റക്കായതിനാലും ഞാൻ മകളുടെ അടുത്തേക്കും ബാക്കി എല്ലാവരും ഡൽഹി കാഴ്ചകൾ കാണാനും തിരിച്ചു.
കാഴ്ചകൾ കണ്ടും ഷോപ്പിംഗ് നടത്തിയും രാത്രി വീണ്ടും എല്ലാവരും ഹോട്ടലിൽ ഒരുമിച്ചു. പിറ്റേന്ന് രാവിലെ അഞ്ച് മണിക്കായിരുന്നു നാട്ടിലേക്കുള്ള ട്രെയിൻ. പുലർച്ചെ മൂന്നു മണിയോടെ എല്ലാവരും സ്ഥലം വിട്ടു. ഡൽഹിയിൽ ഇത് വരെ കാണാത്ത ചില കാഴ്ചകൾ കാണാനുള്ളതിനാൽ ഞാൻ അവിടെ തന്നെ തങ്ങി.
ഓരോ യാത്രയും വ്യത്യസ്ത അനുഭവങ്ങളാണ്. അതിൽ കയ്പും മധുരവും ഉണ്ടാകും. ഗാന്ധിജിയുടെ മണ്ണിൽ തുടങ്ങി രാജസ്ഥാനിലെ മരുക്കാറ്റ് ഏറ്റുവാങ്ങി ഗുൽമാർഗ്ഗിലെ മഞ്ഞിലുരുണ്ട് പഹൽഗാമിലെ മഞ്ഞു വീഴ്ച ആസ്വദിച്ച് ഈ യാത്രയും ഇവിടെ അവസാനിക്കുന്നു. രണ്ടാം കാശ്മീർ യാത്രയുടെ അവസാനത്തിൽ കുറിച്ചിട്ട പോലെ (click & read) കാശ്മീർ എന്നെ ഇനിയും മാടി വിളിക്കുന്നുണ്ട്. മണാലിയിലേക്ക് കുടുംബ സമേതമുള്ള യാത്രയിലാണ് ഈ യാത്രാകുറിപ്പെഴുത്ത്. യാത്രകൾ തുടരും, തുടർന്ന് കൊണ്ടേയിരിക്കും.
വായിച്ചും പങ്ക് വച്ചും എൻ്റെ ഒപ്പം കൂടിയ എല്ലാവർക്കും ശുഭയാത്ര നേരുന്നു.
(തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
(അവസാനിച്ചു)
ശുഭയാത്ര നേരുന്നു
ReplyDeleteThank you
ReplyDeleteയാത്രകൾ തുടരും .... തുടർന്നുകൊണ്ടേയിരിക്കും .... good 👍👍 യാത്ര അവസാനിച്ചപ്പോൾ ആണ് വായനയ്‌ക്കെത്തിയത് . സോറി മാഷേ . കുറിപ്പ് ഹൃദ്യം . ആശംസകൾ
ReplyDeleteഅടുത്ത യാത്രാ കുറിപ്പ് ഉടൻ വരുന്നു.
Delete