Pages

Friday, August 08, 2025

1921 പോരാളികൾ വരച്ച ദേശ ഭൂപടങ്ങൾ

ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് മമ്മുട്ടി നായകനായ 1921 എന്ന സിനിമ റിലീസായത്. അന്ന് എൻ്റെ സഹപാഠികളും മമ്മുട്ടി ആരാധകരുമായിരുന്ന സുനിലും നൗഫലും ഈ സിനിമ എത്ര തവണ കണ്ടു എന്ന് അവർക്ക് തന്നെ ഒരു നിശ്ചയവും ഇല്ലായിരുന്നു. ഞാനും ഒരു തവണ ഈ സിനിമ കണ്ടിട്ടുണ്ട്. എൻ്റെ നാടും പഠിച്ച് കൊണ്ടിരുന്ന നാടും 1921 ൻ്റെ സിരാ കേന്ദ്രങ്ങളിൽ പെട്ടതായതിനാൽ ആ സിനിമ കാണണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.

മാപ്പിള ലഹള എന്നും മലബാർ ലഹള എന്നും എല്ലാം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട, നിഷ്കളങ്കരായ ഒരു ജനതയുടെ ബ്രിട്ടീഷുകാർക്കെതിരെയുള്ള ഈ ധീര പോരാട്ടം കഴിഞ്ഞ് നൂറ് വർഷം പിന്നിട്ടപ്പോൾ പ്രസ്തുത സമരം സ്വാതന്ത്ര്യ സമര താളുകളിൽ നിന്ന് തന്നെ നീക്കം ചെയ്യാനുള്ള കരുനീക്കങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഈ അവസരത്തിലാണ് മക്കൾക്ക് ഈ സമരത്തെപ്പറ്റി അറിവ് പകരണം എന്ന് ഞാൻ നിശ്ചയിച്ചുറപ്പിച്ചത്. അത് പ്രകാരം ഒഴിവും അവസരവും ഒത്ത് വരുമ്പോൾ മലബാർ കലാപത്തിൻ്റെ രണഭൂമികൾ മക്കളോടൊപ്പം സന്ദർശിച്ച് വരുന്നു.

തികച്ചും യാദൃശ്ചികമായിട്ടാണ് ഇതേ സമയത്ത് എൻ്റെ സഹപ്രവർത്തകനായ സുമേഷ് ഒരു പുസ്തകം എനിക്ക് വായിക്കാൻ തന്നത്. 1921 പോരാളികൾ വരച്ച ദേശ ഭൂപടങ്ങൾ എന്ന പ്രസ്തുത പുസ്തകം എൻ്റെ മലബാർ കലാപ അന്വേഷണാത്മക സന്ദർശനങ്ങൾക്ക് മുതൽ കൂട്ടാകും എന്ന് എനിക്ക് ഉറപ്പായിരുന്നു.

ഇത്രയധികം പോരാട്ടങ്ങളും കൂട്ടക്കുരുതികളും നടന്ന ഒരു സംഭവമായിരുന്നു മലബാർ കലാപം എന്ന് ഈ പുസ്തകത്തിലൂടെയാണ് ഞാൻ തിരിച്ചറിഞ്ഞത്. കൂട്ടക്കുരുതികൾക്കും പലായനങ്ങൾക്കും സാക്ഷ്യം വഹിച്ച ദേശങ്ങളുടെ നിലവിളികളും തേങ്ങലുകളും ഗ്രന്ഥകാരൻ അതേപടി ഇതിൽ പകർത്തി വച്ചിട്ടുണ്ട്. വായനക്കാരന് അത് ശരിക്കും അനുഭവിക്കാനും ആവും. എൻ്റെ നാട്ടിലെ സംഭവങ്ങൾ അധികമൊന്നും ഇല്ലെങ്കിലും അയൽ പ്രദേശങ്ങളിലെയും മലപ്പുറം, കോഴിക്കോട് , പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലെയും അറിയപ്പെടാത്ത പോരാട്ടങ്ങളിലേക്ക് ഈ പുസ്തകം വെളിച്ചം വീശുന്നു. എൻ്റെ അറിവിൽ പെടാത്തതും ഞാൻ നേരത്തെ സൂചിപ്പിച്ച മലബാർ കലാപ ഭൂമി സന്ദർശനത്തിൽ ഉൾപ്പെടുത്തേണ്ടതുമായ സ്ഥലങ്ങളെക്കുറിച്ചും ഈ പുസ്തകം എന്നെ ഉത്ബോധിപ്പിച്ചു. 

മലബാർ കലാപത്തെപ്പറ്റിയും അതിൻ്റെ നായകരായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പറ്റിയും ആലി മുസ്‌ലിയാരെപ്പറ്റിയും എല്ലാം പല പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. വായിക്കാനായി കുറെ എണ്ണം വാങ്ങി വച്ചിട്ടുമുണ്ട്. എന്നാൽ, വായിച്ച പുസ്തകങ്ങളിൽ ഒന്നും തന്നെ കാണാത്ത ദേശങ്ങളും പോരാളികളും ഈ പുസ്തകത്തിൽ അനാവരണം ചെയ്യപ്പെടുന്നു എന്നതാണ് ഇതിൻ്റെ പ്രത്യേകത. തീർച്ചയായും ചരിത്രാന്വേഷികൾക്ക് ഈ പുസ്തകം ഏറെ ഉപകാരപ്പെടും.

പുസ്തകം: 1921 പോരാളികൾ വരച്ച ദേശ
ഭൂപടങ്ങൾ
രചയിതാവ് : പി.സുരേന്ദ്രൻ
പ്രസാധകർ: ടെൽബ്രെയിൻ ബുക്സ്
പേജ് : 403
വില : Rs 599/-

Wednesday, August 06, 2025

ഇന്ദിരാഗാന്ധി മെമ്മോറിയൽ & ഗാന്ധി സ്മൃതി (ഡൽഹി ദിൻസ് - 6)

ഡൽഹി ദിൻസ് - 5

ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ലോകത്തെ മുഴുവൻ നടുക്കിയ ഇന്ദിരാഗാന്ധി വധം നടന്നത്. ചാലിയാർ പുഴയുടെ മറുകരയിൽ സ്ഥിതി ചെയ്യുന്ന എൻ്റെ സ്കൂൾ അന്ന് നേരത്തെ വിട്ടതും കടത്തു തോണി പോലും സർവ്വീസ് നിർത്തിയതും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. മുപ്പത് വർഷങ്ങൾക്ക് ശേഷം ഇന്ദിരാഗാന്ധിയുടെ നാമധേയത്വത്തിലുള്ള നാഷണൽ സർവ്വീസ് സ്കീം ദേശീയ അവാർഡ് ഏറ്റുവാങ്ങാൻ ഡൽഹിയിൽ എത്തിയപ്പോഴാണ് ഇന്ദിരാ ഗാന്ധിയുടെ വീടായിരുന്ന സഫ്ദർജംഗ് റോഡിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ഞാൻ സന്ദർശിക്കുന്നത്. ഇന്ദിരാഗാന്ധിയുടെയും മകൻ രാജീവ് ഗാന്ധിയുടെയും ജീവിതത്തിലെ നിരവധി നിമിഷങ്ങൾ പ്രദർശിപ്പിക്കുന്ന പ്രസ്തുത മ്യൂസിയം മക്കളെ കാണിപ്പിക്കണം എന്ന് തോന്നാൻ കാരണം അന്നത്തെ സന്ദർശനം തന്നെയായിരുന്നു.

ഒരു കുടുംബത്തിൻ്റെ രാഷ്ട്രീയ ജീവിതം വിവരിക്കുന്ന ഒരു മ്യൂസിയമായി ഇന്ദിരാഗാന്ധി മെമ്മോറിയലിനെ വിശേഷിപ്പിക്കാം. ഇന്ദിരയുടെ ജീവിതത്തിലെ ഉയർച്ചകളും താഴ്ചകളും എല്ലാം വാർത്തകളായും ചിത്രങ്ങളായും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷയിലെ അന്നത്തെ പത്ര വാർത്തകൾ മ്യൂസിയത്തിൽ കാണാം. ഇന്ദിരാഗാന്ധി ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കളെപ്പറ്റിയും ദൈനംദിന ജീവിത ക്രമത്തെപ്പറ്റിയും എല്ലാം സന്ദർശകന് മനസ്സിലാക്കാം. മനോഹരമായി സെറ്റ് ചെയ്തിരിക്കുന്ന വീട്ടിലെ ലൈബ്രറി ഞങ്ങളെ ഏറെ ആകർഷിച്ചു.

വെടിയേറ്റ് മരിക്കുമ്പോൾ ഇന്ദിരാഗാന്ധി ധരിച്ചിരുന്ന സാരിയും പാദരക്ഷകളും കാണുമ്പോൾ 1984 ഒക്ടോബർ 31 ന് റേഡിയോയിലൂടെ ശ്രവിച്ച ആ മരണ വാർത്ത വീണ്ടും ഓർമ്മ വരും. ശേഷം, ചില്ലിട്ട് സംരക്ഷിച്ച ഇന്ദിരാഗാന്ധിയുടെ അവസാന പാദ ചലന സ്ഥലങ്ങൾ കൂടി കാണുമ്പോൾ ഗേറ്റിൽ നിൽക്കുന്ന സ്വന്തം അംഗരക്ഷകർ ഇന്ദിരാഗാന്ധിയെ വെടിവയ്ക്കുന്ന ചിത്രവും ഒരു നടുക്കത്തോടെ മനസ്സിൽ മിന്നി മറയും.

രാജീവ് ഗാന്ധിയുടെ ജീവിതത്തിലെ നിരവധി മുഹൂർത്തങ്ങളും ഞങ്ങളുടെ മുൻ എം.പി രാഹുൽ ഗാന്ധിയുടെയും നിലവിലുള്ള എം.പി. പ്രിയങ്കാ ഗാന്ധിയുടെയും ശൈശവകാല ചിത്രങ്ങളും കൂടി ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 1991 ൽ ശ്രീ പെരുമ്പത്തൂരിൽ ബോംബ് സ്ഫോടനത്തിൽ മരിക്കുമ്പോൾ രാജീവ് ഗാന്ധി ധരിച്ചിരുന്ന പൈജാമയുടെയും കുർത്തയുടെയും ഷൂസിൻ്റെയും കരിഞ്ഞ കഷ്ണങ്ങൾ കാണുമ്പോഴും മനസ്സിൽ ഒരു നൊമ്പരം അനുഭവപ്പെടും.

ഇന്ദിരാഗാന്ധി മെമ്മോറിയൽ കണ്ട ശേഷം ഞങ്ങൾ പോയത് ഗാന്ധി സ്മൃതിയിലേക്കാണ്. മുമ്പ് ബിർള ഹൗസ് എന്നറിയപ്പെട്ടിരുന്ന ഈ മ്യൂസിയം ഡൽഹിയിൽ എത്തുന്ന അധിക സഞ്ചാരികളും കാണാറില്ല. എൻ്റെ ഒന്നാമത്തെയോ രണ്ടാമത്തെയോ ഡൽഹി സന്ദർശന വേളയിൽ പോയ ഒരു മങ്ങിയ ഓർമ്മ മാത്രമേ എനിക്കും ഉണ്ടായിരുന്നുള്ളൂ. ഗാന്ധിജിയുടെ അവസാന കാലടികൾ അവിടെ സിമൻ്റിൽ തീർത്തത് ഓർമ്മയിൽ പച്ചപിടിച്ച് തന്നെ നിൽക്കുന്നുണ്ട്. 'ഗാന്ധിജി ആത്മഹത്യ ചെയ്തു' എന്ന റിപ്പോർട്ട് വരുന്നതിന് മുമ്പ് മക്കളെ ഇതൊക്കെ ബോധ്യപ്പെടുത്തൽ അനിവാര്യമാണ് എന്ന് ഒരു പിതാവെന്ന നിലക്ക് എൻ്റെ കടമയാണ് എന്ന ചിന്തയാണ് ഞങ്ങളെ വീണ്ടും ഗാന്ധി സ്മൃതിയിൽ എത്തിച്ചത്.

സബർമതി ആശ്രമത്തിൽ നിന്നും വിട്ടു പോന്ന ശേഷം ഡൽഹിയിൽ ഗാന്ധി താമസിച്ചിരുന്ന വീടാണ് ബിർള ഹൗസ്. വൃവസായ പ്രമുഖരായ ബിർള ഫാമിലിയുടെ വീടായിരുന്നതിനാലാണ് ഇതിനെ ബിർള ഹൗസ് എന്ന് വിളിച്ചിരുന്നത്. ഇന്ന് ബിർള ഹൗസ് എന്ന് പറഞ്ഞാൽ ബിർള മന്ദിറിലും ഗാന്ധി സ്മൃതി എന്ന് പറഞ്ഞാൽ രാജ്ഘട്ടിലും എത്തിച്ച് തരുന്നവരാണ് ഡൽഹിയിലെ മിക്ക ഓട്ടോ ഡ്രൈവർമാരും. ഗാന്ധിജിയെ അടുത്തറിയാൻ സഹായിക്കുന്ന ഈ മ്യൂസിയത്തെ അവർക്ക് അറിയാത്തതോ അതല്ല മനപ്പൂർവ്വം മറക്കുന്നതോ എന്ന് നിശ്ചയമില്ല.

ഗാന്ധിജി ദേശീയ നേതാക്കളോട് ഒപ്പം ഇരുന്ന് സംസാരിച്ചിരുന്ന ഇടങ്ങൾ അതേ പോലെ ഈ വീട്ടിൽ നിലനിർത്തിയിട്ടുണ്ട്. ഗാന്ധിജിയുടെ ജീവിതത്തിലെ നിരവധി മുഹൂർത്തങ്ങളും ഫോട്ടോകളായും വിവരണങ്ങളായും പ്രദർശിപ്പിച്ചിട്ടുണ്ട്. 2005 ൽ ആരംഭിച്ച ഒരു മൾട്ടിമീഡിയ മ്യൂസിയവും ബിർള ഹൗസിലെ രണ്ടാം നിലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ജീവിതത്തിലെ വിവിധ കാര്യങ്ങൾ എളുപ്പം മനസ്സിലാക്കാൻ പറ്റുമെങ്കിലും ചിലത് ഈ മൾട്ടിമീഡിയ പ്രദർശനത്തിലും വിട്ടുപോയിട്ടുണ്ട്. സബർമതി ആശ്രമത്തെക്കുറിച്ചോ പ്രസ്തുത ആശ്രമത്തിലെ ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ചോ വളരെ പരിമിതമായ അറിവേ ഇവിടെ നിന്ന് ലഭിക്കൂ.

മനുവിൻ്റെയും ആഭയുടെയും തോളിൽ പിടിച്ചു കൊണ്ട് ബിർളാ ഹൗസിൽ നിന്നും പ്രാർത്ഥനാ സ്ഥലത്തേക്ക് നടന്ന ഗാന്ധിജിയുടെ ഓരോ കാലടിയും ഇവിടെ ആലേഖനം ചെയ്ത് വച്ചിട്ടുണ്ട്. അവയെ പിന്തുടർന്ന് ഞങ്ങൾ എത്തിയത് തുറസായ ഒരു സ്ഥലത്തായിരുന്നു. നാഥുറാം ഗോഡ്സെ ഗാന്ധിജിയെ വെടി വച്ച് വീഴ്ത്തിയ സ്ഥലം അവിടെ മാർക്ക് ചെയ്ത് വച്ചിട്ടുണ്ട്. "ഹേ റാം" എന്നെഴുതിയ ആ സ്തൂപത്തിനടുത്ത് വിങ്ങുന്ന ഹൃദയവുമായി ഞങ്ങളും ഏതാനും നിമിഷം മൗനമായി നിന്ന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.


രണ്ട് മ്യൂസിയങ്ങളും തിങ്കളാഴ്ചയും ദേശീയ അവധി ദിവസങ്ങളും ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ സൗജന്യ പ്രവേശനം അനുവദിക്കും.

(തുടരും..)


Thursday, July 31, 2025

ബംഗ്ലാ സാഹിബ് ഗുരുദ്വാരയിലെ ലങ്കർ ( ഡൽഹി ദിൻസ് - 5)

ഡൽഹി ദിൻസ് - 4

2014 ൽ ലുധിയാനയിൽ വച്ച് നടന്ന നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ നാഷണൽ സർവ്വീസ് സ്കീം കേരള - ലക്ഷദ്വീപ് കണ്ടിജൻ്റ് ലീഡറായിരുന്നു ഞാൻ. അന്ന് അതിന് പോകുമ്പോൾ, തൊട്ടടുത്തുള്ള കാണാൻ പറ്റുന്ന സ്ഥലങ്ങൾ എല്ലാം കാണുക എന്ന ഉദ്ദേശ്യം കൂടി എൻ്റെ മനസ്സിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാനും എൻ്റെ പതിനൊന്ന് വളണ്ടിയർമാരും സിഖുകാരുടെ പുണ്യക്ഷേത്രമായ സുവർണ്ണ ക്ഷേത്രത്തിൽ എത്തിയത്. സമയക്കുറവും തിരക്കും കാരണം  അന്ന് ഞങ്ങൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാനോ ലംഗാർ എന്ന അന്നദാന പരിപാടിയിൽ പങ്കെടുക്കാനോ സാധിച്ചിരുന്നില്ല. കുടുംബത്തിനും ഈ കാര്യങ്ങൾ പരിചയപ്പെടുത്തണമെന്ന് മനസ്സിൽ ആഗ്രഹിച്ചെങ്കിലും പിന്നീട് ഒരു അമൃതസർ യാത്ര ഒത്ത് വന്നില്ല (ബട്ട്, ഞങ്ങൾ പോകും ഇൻഷാ അള്ളാഹ്).

ഡൽഹി യാത്ര പ്ലാൻ ചെയ്തപ്പോഴാണ് ബംഗ്ലാ സാഹിബ് ഗുരുദ്വാര എനിക്ക് ഓർമ്മ വന്നത്. ഞാനും ഈ ഗുരുദ്വാര കണ്ടിട്ടില്ലാത്തതിനാലും ലിദു മോനും ലൂന മോൾക്കും സ്കൂൾ ക്ലാസുകളിൽ പഠിക്കാനുള്ളതിനാലും ഗുരുദ്വാരാ സന്ദർശനം എൻ്റെ ടൂർ പ്ലാനിൽ ഞാൻ ഉൾപ്പെടുത്തി. പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിൽ നിന്ന് അധികം ദൂരമില്ല എന്നതും പ്ലാനിംഗിനെ എളുപ്പമാക്കി.അങ്ങനെ അഗ്രസെൻ കി ബാവോളി കണ്ട ശേഷം അവിടെ നിന്ന് ഒരു ഓട്ടോ പിടിച്ച് ഞങ്ങൾ ബംഗ്ലാ സാഹിബിൽ എത്തി.ഓട്ടോ ചാർജായി നൂറ് രൂപയും നൽകി.

സൂര്യൻ അതിൻ്റെ ഉഗ്ര പ്രതാപം കാണിക്കുന്ന സമയത്താണ് ഞങ്ങൾ ബംഗ്ലാ സാഹിബ് ഗുരുദ്വാരയിൽ എത്തിയത്. പാദരക്ഷകൾ അതിനായുള്ള കൗണ്ടറിൽ ഏല്പിച്ച ശേഷം തലയിൽ സ്കാർഫും കെട്ടി ഞങ്ങൾ ഗുരുദ്വാരയിലേക്ക് നടന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ നിലത്ത് വിരിച്ച കല്ലുകളും ചുട്ടു പഴുത്ത് തുടങ്ങിയിരുന്നു. സന്ദർശകർക്ക് കാല് പൊള്ളാതെ നടക്കാനായി കാർപ്പറ്റ് വിരിച്ചിരുന്നു. അത് ഇടക്കിടക്ക് നനയ്ക്കുന്നതും കണ്ടു. 

രജപുത്ര രാജാവായിരുന്ന രാജാ ജയ്സിംഗിൻ്റെ ബംഗ്ലാവായിരുന്നു ബംഗ്ലാ സാഹിബ്. ജയ്സിംഗപുര കൊട്ടാരം എന്നായിരുന്നു അന്ന് ഇതറിയപ്പെട്ടത്.എട്ടാമത്തെ സിഖ് ഗുരുവായ ഗുരു ഹർകിഷൻ ഡൽഹിയിലുണ്ടായിരുന്ന സമയത്ത് ഇവിടെ താമസിച്ചതായി ചരിത്രം പറയുന്നു. അതോടെ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇതൊരു പുണ്യഭവനമായി.

ഗുരുദ്വാരയുടെ അകത്ത് ധാരാളം പേർ ധ്യാനമിരിക്കുന്നുണ്ടായിരുന്നു. മുന്നിൽ മൂന്നാളുകൾ ചേർന്ന് ഗാനം പോലെ എന്തോ ഉറക്കെ ചൊല്ലുന്നുണ്ടായിരുന്നു. വെഞ്ചാമരം വീശുന്ന പോലെ ഒരാൾ എന്തോ ചെയ്യുന്നുണ്ട്. ധാരാളം പേർ അവിടെ വന്ന് സാഷ്ടാംഗം ചെയ്ത് കാണിക്ക അർപ്പിക്കുന്നുണ്ടായിരുന്നു. അൽപം കഴിഞ്ഞ് ഗായക സംഘം മാറി. പുതിയ സംഘം പാടാൻ തുടങ്ങി. എല്ലാം വീക്ഷിച്ച് ഞങ്ങളും ഒരു മൂലയിൽ ചെന്നിരുന്നു. അധിക സമയം ഞങ്ങളവിടെ ഇരുന്നില്ല. പുറത്തിറങിയപ്പോൾ എല്ലാവരും ഒരു ഹാളിൻ്റെ മുമ്പിലേക്ക് നീങ്ങുന്നത് കണ്ട് ഞങ്ങളും അങ്ങോട്ട് നീങ്ങി.

ഹാളിൻ്റെ മുൻഭാഗത്ത് സ്ത്രീകളും കുട്ടികളും അടക്കം എല്ലാവരും ഇടകലർന്ന് നിലത്ത് ഇരിക്കുന്നുണ്ടായിരുന്നു. ഇനിയൊരാൾക്കിരിക്കാൻ സ്ഥലമില്ല എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന ആ കൂട്ടത്തിലേക്ക് വളണ്ടിയർമാർ വീണ്ടും വീണ്ടും ആൾക്കാരെ കയറ്റിക്കൊണ്ടിരുന്നു. അങ്ങനെ ഞങ്ങളും അകത്ത് കയറി ചെറിയൊരു ഗ്യാപ്പിൽ ഇരുന്നു.

തൊട്ടുപിന്നാലെ മുമ്പിലെ ഇരുമ്പ് ഗേറ്റ് തുറന്നു. എല്ലാവരും ഹാളിനകത്തേക്ക് ഓടി. ഞങ്ങളും ഓടിച്ചെന്ന് അവിടെ വിരിച്ച പായയിൽ ചെന്നിരുന്നു. മദ്ധ്യത്തിൽ ഒഴിവിട്ട് ഒരു വരിക്ക് അഭിമുഖമായി അടുത്ത വരി എന്ന രൂപത്തിലായിരുന്നു ഇരുത്തത്തിൻ്റെ രൂപകല്പന. നിമിഷങ്ങൾക്കകം തന്നെ ഹാൾ നിറഞ്ഞു.

ഉച്ചത്തിൽ എന്തോ ഒന്ന് വിളിച്ച് പറഞ്ഞ് ഓരോ വരിയിലും വളണ്ടിയർമാർ സ്റ്റീൽ പ്ലേറ്റ് വിതരണം ചെയ്തു. പിന്നാലെ റൊട്ടി എന്ന് ഉത്തരേന്ത്യക്കാർ പറയുന്ന ചപ്പാത്തിയുമായി ഒരാൾ വന്നു. രണ്ട് ചപ്പാത്തി വീതം അയാൾ കയ്യിലേക്കിട്ട് തന്നു. ഇരു കൈകളും ചേർത്ത് പിടിച്ച് താഴ്മയോടെ വേണം ചപ്പാത്തി വാങ്ങാൻ. ശേഷം ഒരാൾ മമ്പയർ കറി ലാവിഷായി പാത്രത്തിലേക്ക് ഒഴിച്ചു. പിന്നാലെ ഒരാൾ പനീർ പട്ടാണിക്കടലക്കറിയും മറ്റൊരാൾ പച്ചക്കറി സാലഡും മൂന്നാമതൊരാൾ ഒരു വെള്ളപ്പായസവും മറ്റൊരാൾ രസഗുളയും കൊണ്ടുവന്നു. വീണ്ടും ഒരു ശബ്ദം പുറപ്പെടുവിച്ചപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി.

വിശപ്പിൻ്റെ വിളി കാരണമാകാം ഞാൻ ചപ്പാത്തി വീണ്ടും വാങ്ങി. പ്ലേറ്റിലെ എല്ലാ ഐറ്റംസും തീർക്കണം എന്നതാണ് അവർക്കുള്ള ഏക ഡിമാൻ്റ്. കഷ്ടപ്പെട്ടാണെങ്കിലും മക്കളും പ്ലേറ്റ് കാലിയാക്കി. ആവശ്യമുള്ളവർക്ക് വേണ്ടത്രയും സാധനങ്ങൾ വീണ്ടും വീണ്ടും നൽകുന്നുണ്ട്. പ്ലേറ്റ് തിരിച്ച് വാങ്ങുന്നയാൾ, ആരും ഭക്ഷണം പാഴാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നു.

ലംഗർ എന്നാണ് ഈ സമൂഹ ഭക്ഷണ പരിപാടിക്ക് പറയുന്ന പേര്. ഞങ്ങൾക്കെല്ലാവർക്കും ഇതൊരു പുതിയ അനുഭവം ആയിരുന്നു.

Next : ഗാന്ധി സ്മൃതി

Tuesday, July 29, 2025

അഗ്രസേൻ കി ബാവോലി (ഡൽഹി ദിൻസ് - 4 )

ഡൽഹി ദിൻസ് - 3

ഡൽഹിയിൽ എത്തി രണ്ടാം ദിവസം മുതൽ തിരക്കിട്ട ഷെഡ്യൂൾ ആയിരുന്നു ഞാൻ പ്ലാൻ ചെയ്തിരുന്നത്. കാണാത്ത കാഴ്ചകൾക്കൊപ്പം ചരിത്ര പാഠങ്ങൾ മക്കളെ പഠിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഉള്ളതിനാൽ അങ്ങനെയൊരു ഷെഡ്യൂൾ നിർബന്ധമായിരുന്നു. 

നേരത്തെ എണീറ്റ് പ്രഭാത കർമ്മങ്ങൾ നിർവ്വഹിച്ച ശേഷം ഞങ്ങളുടെ ഹോം സ്റ്റേയിലെ ആദ്യ ഭക്ഷണം കഴിച്ചു. ഇഡ്ലിയും സാമ്പാറും ആയിരുന്നു ഒരുക്കിയിരുന്നത്. ഇഷ്ടമുള്ളത്രയും എടുക്കാൻ അനുവാദം ഉണ്ടായിരുന്നതിനാൽ എല്ലാവരും നന്നായി തന്നെ ഭക്ഷിച്ചു. ശേഷം നേരെ ഒഖ്ല വിഹാർ മെട്രോ സ്റ്റേഷനിലെത്തി പട്ടേൽ ചൗക്കിലേക്ക് ടിക്കറ്റെടുത്തു. നാൽപത് രൂപയായിരുന്നു ഒരാൾക്ക് ടിക്കറ്റ്.

ഡൽഹി മെട്രോയിൽ ലിദു മോൻ്റെ കന്നിയാത്രയായിരുന്നു ഇത്. 2022 ൽ , കയ്യിലുണ്ടായിരുന്ന കളിത്തോക്ക് കാരണം ചുണ്ടിനും കോപ്പക്കുമിടയിൽ അവസരം നഷ്ടമാകുകയായിരുന്നു. ജയ്പൂർ മെട്രോയിൽ  (Click & Read 41) കയറിയതാണ് അവൻ്റെ ഏക മെട്രോ യാത്ര. ലൂന മോൾക്കും, സ്ഥലകാലബോധം വന്ന ശേഷമുള്ള ആദ്യ ഡൽഹി മെട്രോ യാത്ര ആയിരുന്നു ഇത്. അതിനാൽ രണ്ട് പേർക്കും ട്രെയിനിനകത്തെ ഡിസ്പ്ലേകളും അറിയിപ്പുകളും സ്റ്റേഷൻ വിവരങ്ങളും സാധാരണ ഉപയോഗിക്കുന്ന ഹിന്ദി വാക്കുകളും പഠിപ്പിച്ചു കൊണ്ടായിരുന്നു ആ യാത്ര.ഹൗസ് ഖാസിൽ നിന്ന് ലെയിൻ മാറിക്കയറാനുണ്ടായതിനാൽ അതും അവർക്ക് പഠിക്കാനായി.

നാൽപത്തിയഞ്ച് മിനുട്ട് യാത്ര ചെയ്ത് പതിനേഴ് സ്റ്റേഷനുകൾ പിന്നിട്ട് ഞങ്ങൾ പട്ടേൽ ചൗക്കിലെത്തി. സ്റ്റേഷന് പുറത്തിറങ്ങി ഒറ്റ ഓട്ടോയിൽ ആറ് പേരും കയറി നേരെ അഗ്രസേൻ കി ബാവോലിയിൽ എത്തി. നൂറ് രൂപയായിരുന്നു ഓട്ടോ ചാർജ്ജ്. 

ഡൽഹിയിൽ ഇങ്ങനെ ഒരു പടിക്കിണർ ഉള്ളത്  ആദ്യമായിട്ടറിയുന്നത് ലുഅ മോൾ കൂട്ടുകാരോടൊപ്പം ഇവിടം സന്ദർശിച്ചപ്പോഴാണ്. നഹാർ ഗഡ് കോട്ടയിലെ (Click & Read 84) പടിക്കിണർ ഞങ്ങളെല്ലാവരും കണ്ടിരുന്നെങ്കിലും അഹമ്മദാബാദിലെ അത്‌ലജ് പടിക്കിണർ (Click & Read 144) കണ്ടപ്പോഴാണ് എനിക്കതിൻ്റെ സൗന്ദര്യം മനസ്സിലായത്. ഡൽഹിയിൽ അത്തരം ഒന്ന് ഉണ്ട് എന്നറിഞ്ഞതോടെ അത് കുടുംബത്തെയും കാണിക്കണമെന്നാഗ്രഹിച്ചു. അങ്ങനെയാണ് ഞാനും ഇന്നു വരെ കാണാത്ത അഗ്രസേൻ കി ബാവോലിയിൽ ഞങ്ങളെത്തിയത്.

"നികാലോ....യഹ് ഹെ സർ  അഗ്രസേൻ കി ബാവോലി" ; ആളൊഴിഞ്ഞ സ്ഥലത്തുള്ള ഒരു കരിങ്കൽ ഭിത്തിക്ക് സമീപം നിർത്തിക്കൊണ്ട് ഓട്ടോക്കാരൻ പറഞ്ഞു.

തുറന്നിട്ട കവാടത്തിന് സമീപം ടിക്കറ്റ് കൗണ്ടർ ഉണ്ടെങ്കിലും അകത്ത് ആരും ഉണ്ടായിരുന്നില്ല. കവാടം കടന്ന് അകത്തെത്തിയപ്പോൾ കണ്ടത് മലയാളം സംസാരിക്കുന്ന ഒരമ്മയും രണ്ട് പെൺ മക്കളും മാത്രം!

ഈ പടിക്കിണർ ആര് നിർമ്മിച്ചതാണ് എന്നതിന് വ്യക്തമായ തെളിവുകളില്ല. അഗർവാൾ സമുദായത്തിൽ പെട്ടവരാണ് ഇത് നിർമ്മിച്ചത് എന്ന് പൊതുവെ കരുതപ്പെടുന്നു. കിണറിൻ്റെ വാസ്തു വിദ്യയിൽ നിന്ന് ഇത്  തുഗ്ലക്ക് ഭരണകാലത്തും ലോധി ഭരണകാലത്തും പുനർ നിർമ്മിച്ചതായും കണക്കാക്കപ്പെടുന്നു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചര വരെയാണ് സന്ദർശന സമയം.

മൂന്ന് നിലകളാണ് അഗ്രസേൻ കി ബാവോലി ക്കുള്ളത്. ദീർഘചതുരാകൃതിയിലുള്ള ഒരു കിണറിൽ നിന്നും പടുത്തുയർത്തിയ കരിങ്കൽ കൊട്ടാരം പോലെയാണ് ഒറ്റ നോട്ടത്തിൽ തോന്നുക. ഓരോ നിലയിലും ഇരുവശത്തും കമാനാകൃതിയിലുള്ള മാടങ്ങളും കാണാം. നൂറിലധികം സ്റ്റെപ്പുകൾ ഇറങ്ങിയാലേ വെള്ളത്തിലെത്തൂ. പക്ഷെ, അങ്ങോട്ട് ഇറങ്ങാൻ അനുവാദമില്ല.

ആമിർ ഖാൻ്റെ പി കെ , സൽമാൻ ഖാൻ അഭിനയിച്ച സുൽത്താൻ, ഷാറൂഖ് ഖാൻ്റെ കഭി അൽവിദ്ന കഹ്ന തുടങ്ങീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഇവിടെ നിന്ന് ചിത്രീകരിച്ചതായി പറയപ്പെടുന്നു. ഇതിലേതും ഞാൻ കണ്ടിട്ടില്ല എന്നതിനാൽ ഞാനത് മൂളിക്കേൾക്കുക മാത്രം ചെയ്തു.

ബെഹെൻസ് കി ബാവോലി എന്ന് കൂടി അറിയപ്പെടുന്ന അഗ്രസേൻ കി ബാവോലി ജന്തർ മന്തറിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ജന്തർ മന്തർ ആണെന് കരുതി കാണാൻ വന്ന ഒരു സഞ്ചാരിയെയും അവിടെ വച്ച് ഞാൻ കണ്ടു. ജയ്പൂരിലെ ജന്തർ മന്ത (Click & Read 46) കുടുംബ സമേതം കണ്ടിരുന്നതിനാൽ ഡൽഹിയിലേത് കാണാൻ ഞങ്ങൾക്ക് താല്പര്യം തോന്നിയില്ല. അര മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം ഞങ്ങൾ അടുത്ത കാഴ്ച കാണാൻ നീങ്ങി.

Next : ബംഗ്ലാ സാഹിബിലെ ലങ്കർ

Sunday, July 27, 2025

ഷഹീൻബാഗിൽ (ഡൽഹി ദിൻസ് - 3 )

ഡൽഹി ദിൻസ് - 2

നിസാമുദ്ദീൻ ദർഗ്ഗയിൽ നിന്ന് ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ തന്നെ തിരിച്ചെത്തി. ലഗേജുകൾ എടുത്ത ശേഷം, ഡൽഹിയിൽ പഠിക്കുന്ന എൻ്റെ രണ്ടാമത്തെ മകൾ ലുഅയെ കാത്തിരുന്നു.രണ്ടാം സെമസ്റ്റർ പരീക്ഷ നടക്കുന്നതിനാൽ ആദ്യ രണ്ടു ദിവസം പുറത്ത് റൂമെടുത്തും ശേഷം അവളുടെ റൂമിലും താമസിക്കാം എന്നായിരുന്നു പ്ലാൻ ചെയ്തിരുന്നത്.ഇതുപ്രകാരം ഞങ്ങൾ റൂമെടുത്തത് ഓഖ്‌ല യിൽ ആയിരുന്നു. താമസിയാതെ ലുഅ മോൾ എത്തി.ഞാൻ ഒഴികെ ബാക്കി എല്ലാവരും അവളെ കാണുന്നത് നാലു  മാസങ്ങൾക്ക് ശേഷമായിരുന്നു.ഊബർ ടാക്സി വിളിച്ച് ഞങ്ങൾ ഓഖ്‌ലയിലേക്ക് തിരിച്ചു.

ഓഖ്‌ലയിലെ അബുൽ ഫസൽ എൻക്ലേവിൽ ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്ര ഓഫീസിനടുത്ത്,   ഒരു മലയാളി സ്ത്രീ നടത്തുന്ന ഹോസ്റ്റലിൽ ആയിരുന്നു ഞങ്ങളുടെ താമസം.പ്രാതലും അത്താഴവും അടക്കം ആയിരത്തി അഞ്ഞൂറ് രൂപയായിരുന്നു പ്രതിദിന വാടക.ഞങ്ങൾ ആളെണ്ണം കൂടുതലായതിനാൽ രണ്ടായിരം രൂപയായി.മലയാളി വിദ്യാർത്ഥിനികൾ ആയിരുന്നു ഹോസ്റ്റലിലെ മറ്റ് അന്തേവാസികൾ.കഴിഞ്ഞ രണ്ട് ദിവസവും കുളിക്കാത്തതിനാലും ഡൽഹിയിലെ ചൂടും കാരണം റൂമിലെത്തിയ ഉടൻ തന്നെ എല്ലാവരും കുളിച്ചു വൃത്തിയായി.ശേഷം തൊട്ടടുത്ത തെരുവിൽ മലയാളികൾ നടത്തുന്ന റൂമി റസ്റ്റാറന്റിൽ പോയി സുഭിക്ഷമായി ഭക്ഷണം കഴിച്ചു.

ആമാശയത്തിന് ആശ്വാസം കിട്ടിയതോടെ അന്നത്തെ അടുത്ത പരിപാടികൾ ആസൂത്രണം ചെയ്യാൻ തുടങ്ങി. രാത്രി ആവാറായതിനാൽ ഏതെങ്കിലും മാർക്കറ്റിൽ പോകാം എന്ന് തീരുമാനിച്ചു.ഡ്രെസ് മെറ്റീരിയലുകൾ പ്രത്യേകിച്ചും ചുരിദാർ പീസുകൾ കിട്ടുന്ന ഷഹീൻബാഗ് മാർക്കറ്റ് അടുത്തുണ്ട് എന്ന് ലുഅയുടെ കൂട്ടുകാരികൾ പറഞ്ഞു.പൗരത്വ ബിൽ എന്ന കിരാത നിയമത്തിനെതിരെ കുടിൽ കെട്ടി സമരം നടന്ന ഷഹീൻബാഗ് ഇവിടെയാണെന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്. പരീക്ഷ ആയതിനാൽ ലുഅ അവളുടെ റൂമിലേക്കും ഞങ്ങൾ ഷഹീൻബാഗ് മാർക്കറ്റിലേക്കും പുറപ്പെട്ടു.

റിക്ഷ ഇറങ്ങി ഇടുങ്ങിയ ഒരു റോഡിലേക്ക് ഞങ്ങൾ പ്രവേശിച്ചു. ലുഅ അയച്ച് തന്ന ഗൂഗിൾ മാപ്പ് നോക്കി ഞങ്ങൾ നടക്കാൻ തുടങ്ങി.നടക്കുന്തോറും തെരുവ് കൂടുതൽ കൂടുതൽ ജനനിബിഢമാകാൻ തുടങ്ങി.പലതരം കച്ചവടങ്ങളും തെരുവിൽ പൊടി പൊടിക്കുന്നുണ്ട്.ഇതിനിടയിലൂടെ ഇരു ചക്ര വാഹനങ്ങൾ നുഴഞ്ഞും ഇഴഞ്ഞും പോയിക്കൊണ്ടിരുന്നു. മഴ പെയ്ത കാരണം തെരുവിൽ വെള്ളവും കെട്ടി നിൽക്കുന്നുണ്ട്. എല്ലാം തരണം ചെയ്ത് ഞങ്ങൾ മുന്നോട്ട് നടന്നു.

ഗൂഗിൾ മാപ്പ് കാണിച്ച് തന്ന പ്രകാരം കൂടുതൽ ഇടുങ്ങിയതും വളരെ തിരക്കേറിയതുമായ ഒരു ഗല്ലിയിലേക്ക് ഞങ്ങൾ പ്രവേശിച്ചു.വിവിധതരം വസ്ത്രങ്ങളുടെയും തുണികളുടെയും വിശാലമായ ഒരു ലോകമായിരുന്നു അത്. സാധനങ്ങൾ വാങ്ങാൻ വന്നവരിൽ കൂടുതലും സ്ത്രീകളായിരുന്നു. നാട്ടിൽ, വിവിധ ആഘോഷ സമയങ്ങളിൽ കാണുന്ന തിരക്ക് എല്ലാ കടകളിലും കണ്ടു.വിവിധ കടകളിൽ കയറി ഞങ്ങളും നിരവധി ഡ്രസ്സ് മെറ്റീരിയൽസ് വാങ്ങിക്കൂട്ടി.

പെൺകുട്ടികൾ മാത്രം താമസിക്കുന്ന ഹോസ്റ്റൽ ആയതിനാൽ പത്ത് മണിക്ക് ഗേറ്റ് അടക്കും എന്ന് ഞങ്ങൾക്ക് നിർദ്ദേശം ലഭിച്ചിരുന്നു.ആയതിനാൽ സമയം വൈകാതെ ഞങ്ങൾ ഷഹീൻബാഗിൽ നിന്നും തിരിച്ചു പോന്നു. റൂമിലെത്തി അടുത്ത ദിവസത്തെ സന്ദർശന സ്ഥലങ്ങളും സമയക്രമവും ഒന്ന് കൂടി ഉറപ്പു വരുത്തി. അത്താഴം ആർക്കും ആവശ്യം ഇല്ലാത്തതിനാൽ ഞങ്ങൾ പെട്ടെന്ന് തന്നെ നിദ്രയിലേക്ക് ഊളിയിട്ടു.

Next : അഗ്രസേൻ കി ബാവോലി 

Wednesday, July 23, 2025

ഹസ്രത്ത് നിസാമുദ്ദീൻ ദർഗ്ഗ (ഡൽഹി ദിൻസ് - 2)

ഡൽഹി ദിൻസ് - 1

ഈ യാത്രയുടെ മറ്റൊരു ലക്ഷ്യം, കഴിയുന്നത്ര പ്രാദേശിക ഭക്ഷണ രുചികൾ അറിയുക എന്നതായിരുന്നു.ഭാവി യാത്രകളിൽ മക്കൾക്കും അത് ഉപകരിക്കും എന്നാണ് ഞാൻ കരുതുന്നത്. ട്രെയിനിൽ വച്ച് തന്നെ ഈ അറിവിന് ഞാൻ തുടക്കമിട്ടു. കേരളവും കർണ്ണാടകയും ഗോവയും പിന്നിട്ട് മഹാരാഷ്ട്രയിൽ എത്തിയപ്പോഴും മഴ തോർന്നിരുന്നില്ല. 

ഏതോ ഒരു സ്റ്റേഷനിൽ എത്തിയതോടെ ചായ വിൽപനക്കാരുടെ ബഹളം കേട്ടു. 

"ബഡാ പാവ്..ബഡാ പാവ്.. "

മഹാരാഷ്ട്രക്കാരുടെ ഇഷ്ടപ്പെട്ട ഒരു ലഘു ഭക്ഷണമാണ് ബഡാ പാവ്. ഒരു കുഞ്ഞു റൊട്ടി നെടുകെ പൊളിച്ച് മസാല ബോണ്ട അകത്തു വച്ച് മുളക് ചമ്മന്തിയും കൂട്ടി തിന്നുന്നതാണ് ബഡാ പാവ്. ഉത്തരേന്ത്യക്കാർ ഇത് തിന്നുന്നതു കണ്ട് നമ്മൾ വാങ്ങിയാൽ പെട്ടു പോകും. കാരണം ബോണ്ടയുടെയും ചമ്മന്തിയുടെയും എരിവ് ദക്ഷിണേന്ത്യക്കാർക്ക് അത്ര പിടിക്കില്ല. മുൻ യാത്രകളിൽ ഇത് കഴിച്ച് പരിചയമുള്ളതിനാലും മക്കൾ ആവശ്യപ്പെട്ടതിനാലും രണ്ടെണ്ണം അടങ്ങുന്ന ഒരു പ്ലേറ്റ് മുപ്പത് രൂപ കൊടുത്ത് ഞാൻ വാങ്ങി. ലിദു മോനും ലൂന മോളും അത് പെട്ടെന്ന് തന്നെ ഫിനിഷാക്കുകയും ചെയ്തു. അങ്ങനെ മഹാരാഷ്ട്രയുടെ തനത് രുചിഭേദങ്ങളിൽ ഞങ്ങളുടെ രുചി തേടിയുള്ള യാത്രക്കും തുടക്കമായി.

മൂന്നാം ദിവസം ഉച്ചയോടെ ഞങ്ങൾ ഡൽഹിയിൽ എത്തി. ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവെ സ്റ്റേഷനിൽ ആണ് ഇതിന് മുമ്പും പല തവണ ട്രെയിൻ ഇറങ്ങിയത്. പക്ഷെ, ഒരിക്കൽ പോലും ആ പേരിൻ്റെ കാരണമായ നിസാമുദ്ദീൻ ദർഗ്ഗയിൽ ഞങ്ങൾ പോയിരുന്നില്ല. ദർഗ്ഗാ സന്ദർശനത്തിൽ വിശ്വാസമില്ലാത്തത് ആയിരുന്നു അതിൻ്റെ പ്രധാന കാരണം. 2002 ൽ ഭാര്യാ സമേതമുള്ള ആദ്യ ഡൽഹി സന്ദർശനത്തിൽ ഡൽഹി ദർശൻ പാക്കേജിൻ്റെ ഭാഗമായി ഒരു ടൂർ ഓപ്പറേറ്റിംഗ് ടീം ഞങ്ങളെ ഈ ദർഗ്ഗയിലും എത്തിച്ചിരുന്നു. അന്ന് കണ്ട വൃത്തിഹീനമായ സ്ഥലങ്ങളും നടവഴികളും ഭിക്ഷാടകരും ആയിരുന്നു പിന്നീടുള്ള ദർഗ്ഗ സന്ദർശനം തടഞ്ഞ രണ്ടാമത്തെ കാരണം.

ഇപ്രാവശ്യത്തെ യാത്ര വേറിട്ട കാഴ്ചകൾ തേടിയുള്ളതായതിനാൽ നിസാമുദ്ദീൻ ദർഗ്ഗ കാണണം എന്ന് മൂത്ത മോൾ ആഗ്രഹം പ്രകടിപ്പിച്ചു. ഈയിടെ വൈറലായി മാറിയ "കുൻ ഫ യകൂൻ" എന്ന ഹിന്ദി സിനിമാ ഗാനം ചിത്രീകരിച്ച സ്ഥലം ആയത് കൊണ്ടായിരിക്കാം ഈ താൽപര്യം തോന്നിയത്.ആദ്യ ദിവസം ഞങ്ങൾക്ക് മറ്റൊരു പരിപാടിയും ഇല്ലാത്തതിനാൽ ഞാനതിന് സമ്മതം മൂളി. ലഗേജുകൾ മുഴുവൻ റെയിൽവെ സ്റ്റേഷനിലെ ക്ലോക്ക് റൂമിൽ വെച്ച്, ടാക്സി പിടിച്ച് ഞങ്ങൾ ദർഗ്ഗയിലേക്ക് തിരിച്ചു. മൂന്ന് കിലോമീറ്റർ മാത്രം ദൂരമുള്ള ദർഗ്ഗയിലേക്ക് ടാക്സി കൂലി 200 രൂപയാണ്. ബസ്സിന് വെറും അഞ്ച് രൂപയും.

മെയിൻ റോഡിൽ നിന്നും ഉള്ളോട്ടുള്ള വഴിയിലൂടെ ഞങ്ങൾ നടന്നു. ആദ്യ സന്ദർശന വേളയിലെ ഇടുങ്ങിയതായിരുന്നില്ല ആ വഴികൾ. വഴി നീളെയുള്ള യാചകരെയും ഇത്തവണ കണ്ടില്ല. ദർഗ്ഗയിലെ ഖബർ മൂടാനുള്ള പച്ച വിരിപ്പും അർപ്പിക്കാനുള്ള റോസാപ്പൂ ഇതളുകളും വിൽക്കുന്ന കടകളായിരുന്നു റോഡിൻ്റെ ഇരു വശവും. ദർഗ്ഗയോട് അടുക്കുന്തോറും വഴി ഇടുങ്ങിക്കൊണ്ടിരുന്നു. പ്രവേശന കവാടത്തിന് പുറത്ത് ചെരുപ്പുകൾ അഴിച്ചു വച്ച് ഞങ്ങൾ അകത്ത് പ്രവേശിച്ചു.

ദർഗ്ഗാ സമുച്ചയത്തിലേക്ക് പ്രവേശിച്ച ഉടനെ നിരവധി ഖബറുകളാണ് കാണുന്നത്. ആരുടെതാണെന്ന് പ്രത്യേകിച്ച് അടയാളപ്പെടുത്തലുകൾ ഒന്നും തന്നെ ഇല്ല.

"പഹ് ലെ ഇധർ" ചെറിയ ഒരു കെട്ടിടത്തിനടുത്ത് നിന്ന്, നോട്ട് പുസ്തകവും കയ്യിലേന്തി നിൽക്കുന്ന ഒരു തൊപ്പിക്കാരൻ പറഞ്ഞു. ഞങ്ങൾ അങ്ങോട്ട് നീങ്ങി. ഡൽഹി ദർബാറിലെ കവിയായിരുന്ന അമീർ ഖുസ്രുവിൻ്റെ മഖ്ബറയായിരുന്നു ആ കെട്ടിടത്തിനകത്ത്. സന്ദർശകർ അകത്ത് കയറി പൂക്കളും മറ്റും അർപ്പിക്കുന്നത് കണ്ടു. ഞങ്ങൾ പുറത്ത് നിന്ന് നോക്കിക്കണ്ടു. നോട്ടുപുസ്തകം നീട്ടി എന്തെങ്കിലും സംഭാവന എഴുതാൻ തൊപ്പിക്കാരൻ പറഞ്ഞെങ്കിലും സംഭാവന നൽകാൻ എനിക്ക് തോന്നിയില്ല. ഷാജഹാൻ ചക്രവർത്തിയുടെ മകൾ ജഹനാരയുടെയും മുഗൾ ചക്രവർത്തി മുഹമ്മദ് ഷായുടെയും ഖബറുകളും ഇവിടെ ഉണ്ട്. ഞങ്ങളത് തെരഞ്ഞ് പോകാൻ നിന്നില്ല.

ശേഷം, ഹസ്രത്ത് നിസാമുദ്ദീൻ ഔലിയായുടെ മഖ്ബറയിലേക്ക് ഞങ്ങൾ നീങ്ങി.ചുട്ടു പൊള്ളുന്ന വെയിലിൽ തുണി വിരിച്ച് ഭക്തജനങ്ങൾ അവിടെ ധ്യാനിച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. നേരത്തെ കണ്ട പോലെ ഒരു തൊപ്പിക്കാരൻ ഇവിടെയും ഉണ്ടായിരുന്നു. കേരളത്തിൽ നിന്നുള്ളവരാണ് എന്നറിഞ്ഞപ്പോൾ ഞങ്ങളെ പ്രത്യേകം നോട്ടമിട്ട് നോട്ടുപുസ്തകം നീട്ടി. ഞാനതിലേക്ക് നോക്കി "നോ" എന്നാംഗ്യം കാണിച്ചു. തൊട്ടുമുമ്പ് വരെ തന്ന ആദരം ശകാര വാക്കുകളായി ഒഴുകാൻ തുടങ്ങി. എൻ്റെ തൊട്ടുമുമ്പിൽ വന്ന ഒരു ഹൈദരാബാദുകാരനും ശകാരങ്ങൾ ഏറ്റുവാങ്ങി. ഞങ്ങൾ മെല്ലെ അവിടെ നിന്ന് പുറത്തേക്ക് നീങ്ങി.

ഡൽഹി സുൽത്താനായിരുന്ന മുഹമ്മദ് ബിൻ തുഗ്ലക്ക് ആണ് 1325 ൽ നിസാമുദ്ദീൻ ദർഗ്ഗ പണിതത്. പിന്നിട് ഫിറോസ് ഷാ തുഗ്ലക്ക് അതിൽ ചില മാറ്റങ്ങൾ വരുത്തി. ദർഗ്ഗയോട് ചേർന്നുള്ള പള്ളി ഖിൽജി മോസ്ക് എന്നറിയപ്പെടുന്നു. വൈകുന്നേരങ്ങളിൽ വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന ഖവാലി സംഗീതമാണ് നിസാമുദ്ദീൻ ദർഗ്ഗയുടെ പ്രധാന സവിശേഷത.

നിസാമുദ്ദീൻ ദർഗ്ഗക്ക് സമീപം ഒരു സ്റ്റെപ്പ് വെൽ ഉണ്ട് എന്ന് പിന്നീടാണറിഞ്ഞത്. ദർഗ്ഗയിലേക്ക് പോകുന്ന വഴിയിൽ കോട്ടകവാടം പോലെ പുരാതനമായ ഒരു കവാടം ഞങ്ങൾ കണ്ടു. അകത്ത് കയറിയപ്പോൾ ഇഷ്ടിക പതിച്ച വിശാലമായ ഒരു നടുമുറ്റം. ധാരാളം കുട്ടികൾ അവിടെ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഏതോ സാമ്രാജ്യ ചരിത്രത്തിൻ്റെ ഭാഗമായ ആ നിർമ്മിതി എന്താണെന്ന് അവിടെ എങ്ങും ഒരു സൂചനയും കണ്ടില്ല.


या निज़ामुद्दीन औलिया

या निज़ामुद्दीन सलक़ा

कदम बढ़ा ले

हदों को मिटा ले

आजा ख़ालीपन में पी का घर तेरा

तेरे बिन ख़ाली, आजा, ख़ालीपन में

तेरे बिन ख़ाली, आजा, ख़ालीपन में

उ उ उ उ उ उ

ഏ ആർ റഹ്മാൻ്റെ ആ ഗാനം, നേർത്ത ശബ്ദത്തിൽ എൻ്റെ കർണ്ണപുടങ്ങളിൽ പതിക്കാൻ തുടങ്ങി.


Next : ഷഹീൻബാഗ്


Thursday, July 17, 2025

ഡൽഹി ദിൻസ് - 1

വേനലവധിക്കാലത്ത് കുടുംബ സമേതമുള്ള ഒരു വിനോദയാത്ര വളരെക്കാലമായി എൻ്റെ പതിവുകളിൽ ഒന്നാണ്. റംസാൻ വ്രതത്തിൻ്റെ ഒരു ഭാഗം വേനലവധിക്കാലത്തായതും ലൂന മോളെയും ലിദു മോനേയും നീന്തൽ പരിശീലനത്തിന് ചേർത്തതും  സർവ്വോപരി എൻ്റെ അവധിക്കാലം മെയ് - ജൂൺ ആയതും കാരണം 2024 ൽ ഒരു ദീർഘദൂര വിനോദയാത്ര സാധിച്ചിരുന്നില്ല. എങ്കിലും പുതിയ മരുമകനെയും കൂട്ടി രണ്ട് ദിവസത്തെ ഒരു ഊട്ടി യാത്ര നടത്തി.

മൂന്ന് വർഷത്തിനിടയിൽ മൂന്നാം തവണയും കാശ്മീരിൽ പോയി വന്നപ്പോൾ കുടുംബ സമേതം ഒരു യാത്ര നിർബന്ധമാണെന്ന് എൻ്റെ മനസ്സിൽ തോന്നി. പക്ഷേ,  ഈ വർഷവും എൻ്റെ അവധിക്കാലവും കുട്ടികളുടെ അവധിക്കാലവും വ്യത്യസ്തമായിരുന്നു. കൂടാതെ ഡൽഹിയിൽ പഠിക്കുന്ന മകൾക്ക് മെയ് 28 വരെ പരീക്ഷയും. എങ്ങനെയെങ്കിലും ഒരു യാത്ര വേണം എന്നതിനാൽ, മെയ് അവസാനത്തിൽ ഡൽഹിയിൽ എത്തുന്ന വിധത്തിൽ ജൂണിലെ ഏതാനും അധ്യയന ദിവസങ്ങൾ കൂടി കടമെടുത്ത് ഒരു പദ്ധതി ഞാൻ തയ്യാറാക്കി. പത്താം ക്ലാസ്കാരിയായി മാറിയ ലൂന മോളുടെ ആദ്യ അധ്യയന ദിനങ്ങൾ തന്നെ നഷ്ടപ്പെടും എന്നത് യാത്രകളുടെ ഹരം കാരണം എനിക്കും അവൾക്കും ഒരു പ്രശ്നമായി തോന്നിയില്ല.

ഇതുവരെ നടത്തിയ സർവ്വ യാത്രകളിൽ നിന്നും വ്യത്യസ്തമായി വളരെയധികം ഹോം വർക്ക് നടത്തിയാണ് ഈ യാത്ര ഞാൻ ആസൂത്രണം ചെയ്തത്. ഡൽഹിയിൽ ഇതുവരെ ഞങ്ങൾ ആരും കാണാത്ത കാഴ്ചകൾ കാണുക, വിവിധ  മാർക്കറ്റുകൾ സന്ദർശിക്കുക, മോളുടെ കൂടെ താമസിക്കുക, ഡൽഹിയിലെ ചരിത്ര പ്രസിദ്ധമായ ചില പ്രത്യേക സ്ഥലങ്ങൾ ലിദു മോനെയും ലൂന മോളെയും കാണിക്കുക,തിഹാർ ജയിൽ സന്ദർശിക്കുക, മണാലിയിൽ പോവുക തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികൾ. ഓരോ സ്ഥലത്തും പോകേണ്ട ദിവസവും സമയവും, സുഹൃത്തും ഡൽഹിയിൽ താമസക്കാരനുമായ ശ്രീജിത്തിൻ്റെയും മോളുടെയും സഹായത്തോടെ ഞാൻ ചാർട്ട് ചെയ്തു.

ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ എത്താൻ ടാക്സി വിളിക്കേണ്ട എന്നായിരുന്നു എൻ്റെ തീരുമാനം. ഓരോ സ്ഥലത്തും നമുക്ക് വേണ്ടത്ര സമയം ചെലവഴിക്കാൻ അത് തടസ്സമാകും എന്നത് തന്നെ കാരണം. പോകേണ്ട സ്ഥലത്തേക്ക് മെട്രോ ട്രെയിനും ബസ്സും ഓട്ടോയും ഉപയോഗപ്പെടുത്താം എന്നായിരുന്നു പ്ലാൻ. അതിനായി ഡൽഹി മെട്രോ റൂട്ടും ഞാൻ നന്നായി മനസ്സിലാക്കി. എങ്കിലും മുൻ കാശ്മീർ യാത്രയിൽ പരിചയപ്പെട്ട ഡൽഹി ടൂറിസം ഇൻഫർമേഷൻ ഓഫീസർ മൃദുല ടാക്കൂറിനോട് ഒരു ഉപദേശം ഞാൻ തേടി. ഒരു ടാക്സി ഡ്രൈവറുടെ നമ്പർ തന്ന് അവർ തടിതപ്പി. ഞങ്ങൾ നാല് ദിവസം കൊണ്ട് കാണണം എന്ന് കരുതിയ സ്ഥലങ്ങളും മറ്റ് ചില സ്ഥലങ്ങളും കൂടി ഒറ്റ ദിവസം കൊണ്ട് നാലായിരം രൂപക്ക് കാണിച്ച് തരാം എന്ന് അദ്ദേഹം പറഞ്ഞു. അതോട് കൂടി തന്നെ അതിൻ്റെ പരിമിതികളും എനിക്ക് ബോധ്യമായതിനാൽ അത് ഞാൻ വേണ്ടെന്ന് വച്ചു.

മണാലി പോകുന്നതും ഡൽഹിയിലെ ഒരു ടൂർ പാക്കേജ് മാനേജറുമായി സംസാരിച്ചു. ആളൊന്നിന് അദ്ദേഹം പറഞ്ഞതിനെക്കാളും ചുരുങ്ങിയത് രണ്ടായിരം രൂപ കുറവിൽ സ്വന്തം പ്ലാൻ ചെയ്തു പോകാം എന്ന് കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ എനിക്ക് ബോധ്യമായി. അങ്ങനെ മണാലിയിലേക്കുള്ള യാത്രയും സന്ദർശന സ്ഥലങ്ങളും എല്ലാം ഞാൻ തന്നെ സ്വയം ചാർട്ട് ചെയ്തു.

അങ്ങനെ മുഴുവൻ പ്ലാനും ഒരു കുഞ്ഞു പുസ്തകത്തിൽ കുറിച്ച് വച്ച് , മെയ് 25 ന് വൈകിട്ട് 5.45 ന് ഞങ്ങൾ കോഴിക്കോട് നിന്നും മംഗളാ ലക്ഷദ്വീപ് ട്രെയിനിൽ യാത്ര ആരംഭിച്ചു.

Next : നിസാമുദ്ദീൻ ദർഗ്ഗ

Saturday, July 12, 2025

അബിജു

2009 ൽ ഞാൻ സ്ഥലം മാറ്റം കിട്ടി കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജിൽ എത്തിയ സന്ദർഭം. കലാലയങ്ങളിലും സ്കൂളുകളിലും എല്ലാം ലോക പരിസ്ഥിതി ദിനം ആചരിക്കാനൊരുങ്ങുന്ന സമയം കൂടിയായിരുന്നു അത്. ജൂൺ അഞ്ചിനോ അതല്ല തൊട്ടടുത്ത ശനിയാഴ്ചയാണോ എന്നോർമ്മയില്ല, കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജിലും എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കാമ്പസിൽ തൈ നടുന്ന പരിപാടി ഉണ്ടായിരുന്നു.

പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അരീക്കോട് എം.ഇ.എ.എസ്.എസ് കോളേജിലെ അദ്ധ്യാപകനുമായ ഡോ.നുജും സർ ആയിരുന്നു അന്നത്തെ മുഖ്യാതിഥി. പരിസ്ഥിതി സംരക്ഷണ പ്രഭാഷണം കഴിഞ്ഞ് അടുത്ത പരിപാടിയായ വൃക്ഷത്തൈ നടലിലേക്ക് കടന്നു. ഒരു പയ്യൻ്റെ കൈകളിലേക്ക് വൃക്ഷത്തൈ നൽകിക്കൊണ്ട് സാർ ചോദിച്ചു.
"ഇതിൻ്റെ പേരെന്താ?'

"കൊന്ന" 

"നിൻ്റെ പേരോ?"

"അഫ്നാസ്"

"എങ്കിൽ നീ നടുന്ന ഈ മരം ഇനി അഫ്നാസ് മരം എന്നറിയപ്പെടും. നോക്കി വളർത്തി പരിപാലിക്കുക"

അഫ്നാസ് പഠനം പൂർത്തിയാക്കി കാമ്പസിൽ നിന്നും എന്നോ ഇറങ്ങിപ്പോയി. ഡിപ്പാർട്ട്മെൻ്റിൻ്റെ തൊട്ടടുത്ത് വളർന്ന് വരുന്ന ആ മരത്തിൽ ഇപ്പോൾ എല്ലാ വർഷവും നിറയെ പൂക്കൾ വിരിയുന്നു.

എൻ്റെ രണ്ടാമത്തെയും മൂന്നാമത്തെയും മക്കളുടെ ജന്മദിനം ഒരേ ദിവസമായതിനാൽ ഒരു തൈ ആണ് ഈ വർഷം വയ്ക്കാൻ തീരുമാനിച്ചത്. വീട്ടിൽ ഇല്ലാത്ത ഒരു ഫലവൃക്ഷത്തൈ ആകട്ടെ എന്ന് കരുതി അബിയു ആണ് ഇത്തവണ വാങ്ങിയത്. മൂന്നാമത്തെ മകളുടെ പേര് അബിയ്യ ഫാത്തിമ എന്നും രണ്ടാമത്തവളുടെ പേര് ആതിഫ ജുംല എന്നുമാണ്. അതിനാൽ വൃക്ഷത്തൈ നൽകിക്കൊണ്ട്, അന്ന് നുജും സാർ പറഞ്ഞ പോലെ ഞാനും പറഞ്ഞു. ഇത് 'അബിജു' എന്ന പേരിൽ അറിയപ്പെടും. ഇപ്പോൾ ഫലങ്ങൾ തന്ന് കൊണ്ടിരിക്കുന്ന വീടിന് ചുറ്റുമുള്ള മിക്ക മരങ്ങളെയും പോലെ അബിജുവും രണ്ടോ മൂന്നോ വർഷത്തിനകം ഫലം തരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ഒമ്പതാം ജന്മദിനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞാണെങ്കിലും മകനും ഇതോടൊപ്പം ഒരു തൈ നട്ടു. ഫലവൃക്ഷത്തൈ എന്ന പതിവ് തെറ്റിച്ച് മംഗള ഇനത്തിൽ പെട്ട കുള്ളൻ കമുകാണ് ഇത്തവണ നട്ടത്. മൂന്ന് വർഷം കൊണ്ട് സ്വന്തമായി ഒരു വരുമാനം കണ്ടെത്താനുള്ള പ്രചോദനം അവനും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.



Tuesday, July 08, 2025

ദ ലാൻ്റിംഗ്

ഹസ്രത്ത് നിസാമുദ്ദീൻ ദർഗ്ഗക്ക് സമീപമുള്ള ബസ് സ്റ്റോപ്പിൽ ഏറെ നേരം കാത്ത് നിന്നിട്ടും ഞങ്ങൾക്കുള്ള ബസ് മാത്രം വരാതായപ്പോൾ മനസ്സ് അസ്വസ്ഥമാവാൻ തുടങ്ങി. മോളുടെ ഫ്ലാറ്റിൽ നിന്ന് ലഗേജെടുത്ത് തിരിച്ച് മെട്രോ സ്റ്റേഷനിൽ എത്തി ട്രെയിൻ കയറി അര മണിക്കൂറിലധികം യാത്ര ചെയ്താലേ എയർപോർട്ടിലെ മെട്രോ സ്റ്റേഷനിൽ എത്തുകയുള്ളൂ. സ്റ്റേഷൻ ടെർമിനൽ 1 ലാണ്; എൻ്റെ ഫ്ലൈറ്റ് ടെർമിനിൽ 2 ൽ നിന്നും. ഒന്നാം ടെർമിനലിൽ നിന്ന് ബസ്സിൽ കുറച്ചധിക സമയം സഞ്ചരിച്ചാലേ രണ്ടാം ടെർമിനലിൽ എത്തൂ എന്ന് മോളുടെ ഒരു കൂട്ടുകാരി പറഞ്ഞു. അതിനാൽ സമയ നഷ്ടം ആധിയായി പടരാൻ തുടങ്ങി.

അപ്പോഴേക്കും ഒരു ബസ് എത്തി.നല്ല തിരക്കാണെങ്കിലും, അടുത്ത ബസ്സിന് കാത്ത് നിൽക്കുന്നത് ബുദ്ധിക്ക് നിരക്കാത്തതായതിനാൽ ഞങ്ങൾ വേഗം കയറി. അങ്ങനെ ഞങ്ങൾ മകൾ താമസിക്കുന്ന ഹാജി കോളനിയിൽ എത്തി.  ഹുമയുൺ ടോംബിൽ നിന്ന് ഞങ്ങൾ പുറത്തിറങ്ങിയിട്ട്  അപ്പോഴേക്കും ഒരു മണിക്കൂറോളം പിന്നിട്ടിരുന്നു. അധിക സമയം ചെലവാക്കാൻ ഇല്ലാത്തതിനാൽ നോമ്പ് തുറക്കാനുള്ള ഏതാനും കാരക്കകൾ മോളുടെ റൂമിൽ നിന്നും കൈപ്പറ്റി ഞാൻ മടങ്ങി. മെട്രോ സ്റ്റേഷൻ വരെ മോളും എന്നെ അനുഗമിച്ചു.

ഞാൻ മെട്രോയിൽ കയറുന്ന ജാമിയ മില്ലിയ സ്റ്റേഷനും എയർപോർട്ട് ടെർമിനൽ 3 സ്റ്റേഷനും ഒരേ ലൈനിൽ (മജൻ്റ) ആയതിനാൽ ഇടയ്ക്ക് ഒരു മാറിക്കയറൽ വേണ്ട എന്നത് മാത്രമായിരുന്നു എൻ്റെ സമാധാനം. ഏഴ് മണിക്കുള്ള ഫ്ലൈറ്റിന് ആറ് മണിക്ക് റിപ്പോർട്ട് ചെയ്യണം എന്നായിരുന്നു ടിക്കറ്റിലെ നിർദ്ദേശം. അഞ്ചേ കാലോടെ ടെർമിനൽ 1 മെട്രോ സ്റ്റേഷനിൽ ഇറങ്ങിയതിനാൽ എനിക്ക് സമാധാനമായി. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി ടെർമിനൽ 2 ലേക്ക് പോകാനായി ഞാൻ ബസ് കാത്ത് നിന്നു. എൻ്റെ ടിക്കറ്റ് ഇൻഡിഗോയുടെത് ആയതിനാൽ അവരുടെ ബസാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷെ, മുന്നിൽ വന്ന് നിന്നത് ഡെൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ സർവ്വീസ് നടത്തുന്ന ഒരു ബസ്സായിരുന്നു.

ടെർമിനൽ 2 ലേക്കും 3 ലേക്കും പോകേണ്ട യാത്രക്കാർ എല്ലാം അതിൽ കയറി.ബസ് എയർപോർട്ട് വിട്ട് ഏതൊക്കെയോ തെരുവുകളിലൂടെ സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ എൻ്റെ സമാധാനം വീണ്ടും വിട പറഞ്ഞു.കുറെ ചുറ്റിത്തിരിഞ്ഞ് ബസ് ആദ്യം എത്തിയത് ടെർമിനൽ 3 ൽ ആയിരുന്നു ! ഇൻ്റർനാഷനൽ യാത്രക്കാരെ അവിടെ ഇറക്കിയ ശേഷം ബസ് വീണ്ടും ഏതൊക്കെയോ വഴിയിലൂടെ സഞ്ചരിക്കാൻ തുടങ്ങി. അവസാനം ടെർമിനൽ 2 ൽ എത്തുമ്പോൾ സമയം 6.15 കഴിഞ്ഞിരുന്നു. ബോർഡിംഗ് അപ്പോഴും ആരംഭിച്ചിരുന്നില്ല.

മുമ്പ് രണ്ട് തവണ ഡൽഹിയിലേക്ക് ഫ്ലൈറ്റിൽ വന്നിട്ടുണ്ട്. ഇതിന് തൊട്ടു മുമ്പത്തെ വരവ് 2018 ൽ ആയിരുന്നു.അതുകൊണ്ട് തന്നെ ഫ്ലൈറ്റിൽ കയറുന്നതിന് മുമ്പുള്ള നടപടിക്രമങ്ങൾ മറന്ന് പോയിരുന്നു. ഏകദേശ ധാരണ വച്ച് ഞാൻ ഇൻഡിഗോയുടെ കൗണ്ടറിലെത്തി ടിക്കറ്റ് കാണിച്ച് ലഗേജ് ബാഗുകൾ നൽകി ബോർഡിംഗ് പാസ് എടുത്തു. കാശ്മീരിൽ നിന്നും വാങ്ങിയ ബാറ്റ് ബാഗിൽ നിന്നും പുറത്തേക്ക് തള്ളി നിന്നിരുന്നു. അത് മറ്റൊരു കൗണ്ടറിൽ നൽകണം എന്ന് പറഞ്ഞപ്പോൾ ഞാൻ വീണ്ടും പരവശനായി. ചെക്ക് ചെയ്ത സ്റ്റിക്കർ ഒട്ടിച്ച്, ദൂരെ ഒരിടത്ത് മാറി ഇരിക്കുന്ന ഒരാളെ ചൂണ്ടിക്കാണിച്ച് അവിടെ നൽകാൻ പറഞ്ഞു.ബാഗ് ഏതോ വഴിയിൽ യാത്രയായി.

കൗണ്ടറിൽ നിന്നും കാണിച്ച് തന്ന ആളുടെ അടുത്ത് ഞാൻ ബാറ്റ് നൽകി. അയാളത് തിരിച്ചും മറിച്ചും നോക്കി ഒരു മൂലയിൽ പോയി ഇരുന്നു. മറ്റൊരു സാധനവും അയാളുടെ കയ്യിൽ കാണാത്തതിനാലും അയാളുടെ ഉദാസീനമായ ഇരിപ്പും കണ്ട ഞാൻ ബാറ്റ് കോഴിക്കോട്ട് എത്തില്ല എന്ന് മനസ്സിൽ പറഞ്ഞു. ഒരു മുൻകരുതൽ എന്ന നിലയിൽ ബാറ്റിൽ ഒട്ടിച്ച സ്റ്റിക്കർ ഞാൻ ഫോട്ടോ എടുത്തിരുന്നു. മഗ്രിബ് ബാങ്കിൻ്റെ സമയം ആയപ്പോൾ കാരക്കയും വെള്ളവും കുടിച്ച് ഞാൻ നോമ്പ് തുറന്നു.

7.15 നാണ് ബോർഡിംഗ് ഗേറ്റ് തുറന്നത്.മറ്റു യാത്രക്കാരൊടൊപ്പം ഞാനും അങ്ങോട്ട് നീങ്ങി. നീളമേറിയ ഒരു ഇടനാഴിയിലൂടെ നടന്ന് ഞാനും വിമാനത്തിലേക്ക് പ്രവേശിച്ചു. എൻ്റെ സീറ്റ് കണ്ടെത്തി അതിൽ ഇരിപ്പുറപ്പിച്ചു. രാത്രി ആയതിനാൽ കാഴ്ചകൾ കാണാൻ കഴിയില്ല എന്നതിനാൽ വിൻ്റോ സീറ്റ് കിട്ടാത്തത് ഒരു പ്രശ്നമായി എനിക്ക് തോന്നിയില്ല. കൃത്യം 7.27 ന് വിമാനം ടേക്ക് ഓഫ് ചെയ്തതോടെ എൻ്റെ അഞ്ചാം വിമാനയാത്ര ആരംഭിച്ചു.

രണ്ട് ദിവസം മുമ്പായിരുന്നു എൻ്റെ യഥാർത്ഥ ടിക്കറ്റ്. കാശ്മീരിൽ കുടുങ്ങിയത് കാരണം അന്ന് എത്താൻ സാധിക്കാത്തതിനാൽ എൻ്റെ ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യുകയായിരുന്നു. എണ്ണായിരത്തി ചില്ലാനം രൂപ ടിക്കറ്റ് ചാർജും രണ്ടായിരത്തി ചില്ലാനം രൂപ റീ ഷെഡ്യൂൾ ചാർജും അടക്കം പതിനായിരം രൂപയിൽ കൂടുതൽ എൻ്റെ പേരിൽ എന്നെ പറഞ്ഞ് വിട്ട സണ്ണി സാറിന് ചെലവ് വന്നു. എൻ്റെ തൊട്ടടുത്തിരുന്ന മണ്ണാർക്കാടുകാരൻ രാകേഷ് അന്ന് ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ ആകെ ചെലവായത് ആറായിരത്തിൽ താഴെയും! 

എൻ്റെ ടിക്കറ്റിൽ ഭക്ഷണം കൂടി ഉണ്ടായിരുന്നു. ഫ്ലൈറ്റ് പൊങ്ങി ഏതാനും സമയം കഴിഞ്ഞപ്പോൾ ഹൈദരബാദി ബിരിയാണി എൻ്റെ മുന്നിലെത്തി. നോമ്പ് കാരണം വിശപ്പുണ്ടായിരുന്നതിനാൽ അത് പെട്ടെന്ന് തന്നെ കാലിയായി. രാത്രി 10.28 ന് വിമാനം കോഴിക്കോട് എയർപോർട്ടിൽ ലാൻ്റ് ചെയ്തു.

പുറത്തിറങ്ങി ബാഗേജ് കിട്ടാൻ ഞാൻ കൺവെയർ ബെൽറ്റിന് അടുത്തെത്തി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ബാഗേജിന് മുമ്പേ ആദ്യം വന്നത് ആ ബാറ്റ് ആയിരുന്നു. പിന്നാലെ വന്ന ബാഗേജ് രാകേഷ് എടുത്തു. നേരത്തെ അറേഞ്ച് ചെയ്തിരുന്ന ടാക്സിയിൽ കയറി രാകേഷിനെ അവൻ പറഞ്ഞ സ്ഥലത്ത് ഡ്രോപ് ചെയ്തു. രാത്രി പതിനൊന്നരക്ക് വീട്ടിൽ എത്തിയതോടെ സംഭവബഹുലമായതും എൻ്റെ യാത്രകളിൽ ഏറ്റവും നീളമേറിയതുമായ ഒരു യാത്രക്ക് അവസാനമായി.

Friday, July 04, 2025

യെസ്... നോ....

"അ അ ആ .... ഇതെന്താ ഇങ്ങനെ ഒരു കിടത്തം " സോഫയിൽ കിടന്നുറങ്ങുന്ന ആബു മാസ്റ്ററെ കണ്ട് ഭാര്യ കുഞ്ഞിമ്മു ചോദിച്ചു.

"അത്... ഉറക്കം വന്നപ്പോൾ ഒന്ന് കിടന്നതാ...."

 "ഈ നട്ടുച്ച നേരത്ത് ഉറക്കം വരേ ?"

"ഉറക്കത്തിന് സമയം നോക്കാനറിയലുണ്ടാവില്ല..."

"അപ്പോ അതിനാണോ ഈ വാച്ചും കെട്ടി കിടക്കുന്നത്?"

"അത്... അത്... "

"ങും?"

"ഈ വാച്ച് സി.കെ ആണെടീ..'' വാച്ചിലേക്ക് നോക്കിക്കൊണ്ട് ആബു മാസ്റ്റർ പറഞ്ഞു.

"ഫൂ...സീ.കെ യോ? ടൈറ്റാൻ എന്നും സൊണാറ്റ എന്നും ഒക്കെ കേട്ടിട്ടുണ്ട്.. ഇതേതാ  ഈ സി.കെ ?"

"ഈ സി കെ അല്ല .... വെറും സി.കെ.... സി.കെ എന്ന് വച്ചാൽ ... " ബാക്കി ആബു മാസ്റ്റർക്ക് പെട്ടെന്ന് കിട്ടിയില്ല.

"സി.കെ എന്ന് വച്ചാൽ ചക്കാല കൂത്തിൽ എന്നാ ഞാൻ കേട്ടത്" കുഞ്ഞിമ്മു പറഞ്ഞു.

"ആ..... അത് നിൻ്റെ ലോക്കൽ സി.കെ ... ഇത് കെൽവിൻ....... സോറി...കാൾവിൻ ക്ലീൻ എന്ന സി.കെ .... "

"അതാരാ ?"

"അത് ഐസക് ന്യൂട്ടൻ്റെ കാക്ക.." 

"ങേ.... ഐസക് ന്യൂട്ടൻ്റെ കാക്കാക്ക് വാച്ചുണ്ടാക്കലായിരുന്നോ പണി ?"

"അത് എന്തേലും ആവട്ടെ... ഇതിൻ്റെ വില എത്രയാന്നറിയോ നിനക്ക്?"

"നിങ്ങൾ വാങ്ങിയതായത് കൊണ്ട് ആയിരം രൂപയുടെ താഴെ..."

"ഫൂ... ആയിരം രൂപയ്ക്ക് നിനക്ക് ഇത് കണ്ട് പോരാം.."

"പിന്നെ എത്രയാ വില?"

"പതിനായിരം രൂപ ..."

"പത്തെണ്ണത്തിനായിരിക്കും..."

"നോ... ഒരെണ്ണത്തിന് ..."

"എൻ്റെ റബ്ബേ ..... ആരാ നിങ്ങളെ ഇങ്ങനെ പറ്റിച്ചത്?"

"ആരും പറ്റിച്ചതല്ല... എനിക്ക് സമ്മാനമായി കിട്ടിയതാ.."

"എന്തിന്?"

"അനുസരണ കാട്ടിയതിന്..."

"ങേ??"

"അതേടീ... അനുസരണയോടെ കേട്ടിരുന്നതിന് ..."

"ഒന്ന് തെളിയിച്ച് പറ മന്സാ..''

"അത്.... അത് എനിക്ക് ഒരു ഫോൺ കോൾ വന്നു..... "

"ആണോ പെണ്ണോ?"

"അതിപ്പം .." ആബു മാസ്റ്റർ തല ചൊറിഞ്ഞു.

"ങാ... മനസ്സിലായി ... ബാക്കി പറയ്.."

"അവള് ഇംഗ്ലീഷിൽ ഒരു ചോദ്യം .....എനിക്ക് ഒന്നും മനസ്സിലായില്ല .... പക്ഷേ ആപു എന്നോ മറ്റോ അതിൽ ഉണ്ടായിരുന്നതിനാൽ എൻ്റെ പേര് ചോദിച്ചതായിരിക്കും എന്ന് കരുതി ഞാൻ യെസ് പറഞ്ഞു "

"എന്നിട്ട്..?"

"അപ്പോൾ അടുത്ത ചോദ്യം..."

"എന്ത്?"

"എന്തോ....ബട്ട്, ഞാൻ അതിനും യെസ് പറഞ്ഞു..... "

"ഓ.കെ.."

"ഓ.കെ അല്ല .... യെസ്...വീണ്ടും അവളുടെ ഒരു ചോദ്യം "

"അതിനും നിങ്ങൾ യെസ് പറഞ്ഞു ..."

"യെസ്... പിന്നെ ഓള് എന്തൊക്കെയേ കൊറേ കാര്യങ്ങൾ വിവരിച്ചു... ഞാൻ അതെല്ലാം അനുസരണയോടെ കേട്ടിരുന്നു ... അവസാനം എൻ്റെ അഡ്രസ് പറഞ്ഞു..... അതിനും ഞാൻ യെസ് പറഞ്ഞു.."

"എന്നിട്ട് ?"

"എന്നിട്ടെന്താ... മൂന്നാം ദിവസം എനിക്ക് ഒരു പാർസൽ വന്നു ... തുറന്ന് നോക്കിയപ്പോൾ ഒന്നാം തരം ഒരു വാച്ച്...!!"

"വെറും യെസ് മാത്രം പറഞ്ഞതിന് പതിനായിരം രൂപയുടെ വാച്ചോ?"

"യെസ് ... അതാ പറഞ്ഞത്, ചില സമയങ്ങളിൽ നമ്മള് അനുസരണയോടെ കേട്ട് കൊടുക്കണം... പറയുന്നത് എന്തെങ്കിലും വട്ട് കാര്യങ്ങളായിരിക്കും...ബട്ട്, കേട്ട് ഇരിക്കുക... സമ്മാനം പിന്നാലെ വരും... "

"വന്നില്ലെങ്കിലോ?"

"സമ്മാനം വന്നില്ലെങ്കിൽ സമാധാനം വരും...അതു കൊണ്ടല്ലേ നീ പറയുന്നത് മുഴുവൻ ഞാനിങ്ങനെ കേട്ട് ഇരിക്കുന്നത്..."

"ങാ... സമ്മാനം ഒക്കെ ഓ.കെ ...ഇനി ആ പെണ്ണ് വിളിച്ചാൽ യെസ് പറഞ്ഞാലുണ്ടല്ലോ....?"

"എന്താ?"

"മര്യാദക്ക് ഡിക്ഷണറി നോക്കി അർത്ഥം മനസ്സിലാക്കീട്ട് നോ എന്ന് പറയണം... ഇല്ലെങ്കി വാച്ച് വന്ന അഡ്രസിൽ തന്നെ ഓളും ഇങ്ങോട്ട് വരും.."

"യെസ് "

"യെസ് അല്ല മനുഷ്യാ.. നോ..."

"നോ..."

"നോ എന്നോ...ഇപ്പോൾ യെസ്..."

"യെസ്... അല്ല.... നോ..." ആബു മാസ്റ്റർ സോഫയിൽ നിന്നും എണീറ്റ് ഓടുന്നതിനിടയിൽ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

Monday, June 30, 2025

ഹുമയൂൺ ടോംബ്

2021 ആഗസ്റ്റിൽ, മൂത്ത മകൾ ലുലുവിൻ്റെ ജാമിയ മില്ലിയ യൂ: സിറ്റി പ്രവേശന പരീക്ഷാർത്ഥം ഡൽഹിയിൽ കുടുംബ സമേതം പോയിരുന്നു. പരീക്ഷ കഴിഞ്ഞ് രാത്രി ജയ്പൂരിലേക്ക് പോകാനായിരുന്നു എൻ്റെ പ്ലാൻ.അത് അങ്ങനെ തന്നെ നടക്കുകയും ചെയ്തു. പരീക്ഷ കഴിഞ്ഞ് രാത്രി വരെയുള്ള സമയം എന്ത് ചെയ്യും എന്ന ചോദ്യത്തിന് മറുപടിയായി അടുത്തുള്ള സ്ഥലങ്ങൾ കാണാൻ പോകാം എന്ന് ഞാൻ പറഞ്ഞു. അപ്രകാരം ഞാൻ തെരഞ്ഞെടുത്തത് ഹുമയൂൺ ടോംബ് ആയിരുന്നു.

ഫാമിലി സഹിതം പോകാൻ പറ്റുന്ന ഒരു സ്ഥലമല്ല അത് എന്നായിരുന്നു ടാക്സി ഡ്രൈവർ ദീപ് സിങിൻ്റെ പെട്ടെന്നുള്ള പ്രതികരണം.മുമ്പ് പാലക്കാട് ശിലാവാടിയിൽ പോയപ്പോൾ കണ്ട കാഴ്ചകൾ പോലെയുള്ളവ  ആയിരിക്കും ഇവിടെയും എന്നാണ് പ്രസ്തുത സംസാരത്തിൽ നിന്ന് ഞാൻ കരുതിയത്. അതിനാൽ ഹുമയൂൺ ടോംബ് ഒഴിവാക്കി, പല തവണ കണ്ടതും ദീപ് സിംഗ് നിർദ്ദേശിച്ചതുമായ കുതബ് മിനാർ (Click to Read) വീണ്ടും കാണാൻ ഞങ്ങൾ പുറപ്പെട്ടു .

ആഗ്രയിൽ പല തവണ പോയിട്ടും മേൽ പറഞ്ഞ പോലെയുള്ള ചില അഭിപ്രായങ്ങൾ കേട്ട് ഫത്തേപൂർ സിക്രി ഇപ്പോഴും എനിക്ക്  കാണാൻ കഴിഞ്ഞിട്ടില്ല. അതിൽ നിന്നുള്ള പാഠം ഉൾക്കൊണ്ട് ഇത്തവണത്തെ ഡൽഹി കാഴ്ചകളിൽ ഹുമയൂൺ ടോംബ് കാണണം എന്ന് ഞാൻ തീരുമാനിച്ചു. ലുഅ മോളും ഹുമയൂൺ ടോംബ് ആദ്യമായിട്ടാണ് കാണുന്നത്.

യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ഒരു സ്മാരകമാണ് ഹുമയൂൺ ടോംബ്. നിസാമുദ്ദീൻ ദർഗ്ഗക്ക് വളരെ അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത് എന്ന് ഈയിടെയാണ് ഞാൻ മനസ്സിലാക്കിയത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണെങ്കിലും തിങ്കളാഴ്ചയും ഇവിടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. മുപ്പത്തിയഞ്ച് രൂപയാണ് ഓൺ ലൈനിൽ ടിക്കറ്റ് വില. നേരിട്ട് എടുത്താൽ നാൽപത് രൂപയും. 

                                        

ഗേറ്റ് കടന്ന് മുന്നോട്ട് നീങ്ങുമ്പോൾ വലത് വശത്ത് ആദ്യത്തെ സമുച്ചയം കാണാം. ഏതാനും സ്റ്റെപ്പുകൾ കയറി ഒരു കോട്ട വാതിൽ പോലെയുള്ള കവാടത്തിലൂടെ വേണം  അകത്തേക്ക് കയറാൻ.ഡൽഹി സുൽത്താനായിരുന്ന ഷേർ ഷാ സൂരിയുടെ കൊട്ടാരത്തിലെ പ്രമുഖനായിരുന്ന ഈസാഖാൻ്റെ ശവകുടീരമാണ് അത്.എട്ട് വശങ്ങളുള്ള മനോഹരമായ ഒരു കല്ലറയാണിത്. തൊട്ടടുത്ത് തന്നെ ഒരു നമസ്കാര പള്ളിയും കാണാം. 

                                                            
ഈസാഖാൻ ടോംബിൽ നിന്ന് പുറത്തിറങ്ങി മുന്നോട്ട് നടന്നാൽ കോട്ട പൊളിച്ചു വഴിയുണ്ടാക്കിയ പോലെ ഒരു നേർവഴി കാണാം. അത് ചെന്നെത്തുന്നത് അതി മനോഹരമായ ഒരു കെട്ടിടത്തിന് മുന്നിലാണ്. വെള്ള മാർബിളും റെഡ് സ്റ്റോണും സമ്മിശ്രമായി ഉപയോഗിച്ച് നിർമ്മിച്ച ആ കെട്ടിടം താജ്മഹലിനെ അനുസ്മരിപ്പിക്കും. താജ്മഹലിന് എഴുപത്തി അഞ്ച് വർഷം മുമ്പേ നിർമ്മിക്കപ്പെട്ട ഹുമയൂൺ ടോംബ് ആണ് പ്രസ്തുത നിർമ്മിതി.

ഹുമയൂണിന്റെ മരണശേഷം, അദ്ദേഹത്തിന്റെ ഭാര്യ ഹമീദ ബാനു ബീഗമാണ് ഈ ശവകുടീരം നിർമ്മിച്ചത്. ഹുമയൂണിന്റെ കല്ലറക്കു പുറമേ പ്രധാന കെട്ടിടത്തിലും അനുബന്ധ കെട്ടിടങ്ങളിലുമായി ഹുമയൂണിൻ്റെ ക്ഷുരകൻ്റെതടക്കം നൂറോളം കല്ലറകൾ വേറെയുമുണ്ട്. അതിനാൽ ഈ ശവകുടീരത്തിനെ മുഗളരുടെ കിടപ്പിടം (Dormitory of Mughals) എന്നും പറയാറുണ്ട്. 

വിശാലമായ ചാർ ബാഗിൻ്റെ (നാല് പൂന്തോട്ടങ്ങൾ) മധ്യത്തിലായാണ് ഹുമയൂൺ ടോംബ് നിർമ്മിച്ചിരിക്കുന്നത്. മധ്യത്തിൽ വിശാലമായ ഒരു മുറിയും ചുറ്റും എട്ട് മുറികളും കാണാം. ഹഷ്ട് ബിഹിഷ്ട് എന്നാണ് ഈ നിർമ്മാണരീതിയുടെ പേര്. വിശാലമായ മുറിയിൽ വെണ്ണക്കല്ലിൽ തീർത്തതാണ് ഹുമയൂണിൻ്റെ കല്ലറ. മറ്റു മുറികളിൽ ഹുമയൂണിൻ്റെ പത്നി ഹമീദാ ബാനു, ഷാജഹാൻ ചക്രവർത്തിയുടെ മക്കളിൽ ഒരാളായ ദാരാ ഷിക്കോ എന്നിവരുടെ കല്ലറകളും കാണാം.

                                 

കാഴ്ച്ചകൾ കണ്ട ശേഷം പുറത്തിറങ്ങുമ്പോഴാണ് ഇടത് ഭാഗത്ത് ഒരു വലിയ ഗേറ്റ് എൻ്റെ ശ്രദ്ധയിൽ പെട്ടത്. അതിനകത്ത് എന്തെങ്കിലും ഉണ്ടോ എന്ന ജിജ്ഞാസ എന്നെ അതിൻ്റെ മുന്നിലെത്തിച്ചു. അറബ് സെറായി ഗേറ്റ് എന്നാണ് ആ കവാടത്തിൻ്റെ പേര്. ഹുമയൂൺ ടോംബിൻ്റെ കരകൗശല വിദഗ്ധരുടെ താമസ സ്ഥലമായിരുന്നു അതിനകത്ത് എന്ന് ഗേറ്റിനടുത്തുള്ള സൂചനാ ഫലകം പറയുന്നു.

                                                              

 മെയിൻ ഗേറ്റ് കടന്ന് പുറത്തിറങ്ങിയാൽ നീല മകുടത്തോട് കൂടിയ ഒരു നിർമ്മിതി റോഡിൽ കാണാം. സബ്സ് ബുർജ് എന്ന ആ സ്മാരകവും മുഗൾ കാലഘട്ടത്തിലേതാണ്. രണ്ട് വർഷം മുമ്പ് നവീകരിച്ച ഇതും ആരുടെയോ ശവക്കല്ലറയാണെന്ന് പറയപ്പെടുന്നു. അതിനകത്തേക്ക് ആരും പ്രവേശിക്കുന്നത് കണ്ടില്ല. എനിക്കാണെങ്കിൽ മോളെ ഫ്ലാറ്റിൽ പോയി ലഗേജ് എടുത്ത് എയർപോർട്ടിലേക്ക് പോകുകയും വേണമായിരുന്നു. അതിനാൽ ഞങ്ങൾ വേഗം ബസ് സ്റ്റോപ്പിലേക്ക് നീങ്ങി.

                                                       


Next : ദ ലാൻ്റിംഗ്





Saturday, June 28, 2025

ലോധി ഗാർഡൻസ്

പിറ്റേ ദിവസം രാവിലെ തന്നെ ഞാൻ റൂം വെക്കേറ്റ് ചെയ്ത് ലഗേജുമായി മകളുടെ ഫ്ലാറ്റിലേക്ക് പോയി.എൻ്റെ കൂടെയുണ്ടായിരുന്നവരെല്ലാം പുലർച്ചെ മൂന്ന് മണിക്ക് തന്നെ റൂം കാലിയാക്കിയിരുന്നു. എൻ്റെ ഫ്ലൈറ്റ് രാത്രി എട്ട് മണിക്ക് ആയിരുന്നു. ഞാനും മോളും അന്ന് വ്രതത്തിലായിരുന്നു. തിങ്കളാഴ്ച ആയതിനാൽ ഡൽഹിയിലെ പല സ്മാരകങ്ങളും അവധിയിലായിരുന്നു. ഞാൻ ഇതുവരെ കാണാത്ത ലോധി ഗാർഡനും ഹുമയൂൺ ടോമ്പും തിങ്കളാഴ്ചയിലും തുറക്കും എന്ന് മോൾ പറഞ്ഞ പ്രകാരം അന്ന് അവ രണ്ടും കാണാൻ പോകാം എന്ന് തീരുമാനിച്ചു.

പതിനൊന്നര മണിയോടെ ഞങ്ങൾ ലോധി ഗാർഡനിലെത്തി. തൊണ്ണൂറ് ഏക്കറിൽ പരന്നു കിടക്കുന്ന ഡൽഹിയിലെ ഏറ്റവും വലിയ ഉദ്യാനങ്ങളിൽ ഒന്നാണ് ലോധി ഗാർഡൻസ്. രാവിലെയും വൈകിട്ടും വ്യായാമം ചെയ്യുന്നവരുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കൂടിയാണിത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിലും പതിനാറാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലും ഡൽഹി ഭരിച്ച ലോധി സുൽത്താൻമാരുടെ പേരിലാണ് ഈ ഉദ്യാനം അറിയപ്പെടുന്നത്. ബ്രിട്ടിഷുകാരാണ് ഈ ഉദ്യാനം ഇന്നത്തെ നിലയിൽ സുന്ദരമാക്കിയത്.  ലേഡി വില്ലിങ്ഡൺ പാർക്ക് എന്നായിരുന്നു അവർ നൽകിയിരുന്ന പേര്.

ലോധി ഗാർഡനിലേക്ക് പ്രവേശിച്ച ഉടനെ കാണുന്ന സ്മാരകം ഒറ്റ നോട്ടത്തിൽ രണ്ട് നിലയാണെന്ന് തോന്നും.ബഡാ ഗുംബഡ് (Bara Gumbad) എന്നാണ് ഇതിൻ്റെ പേര്. ഇത് ഒരു ശവകുടീരമാണെന്നും അതല്ല സിക്കന്തർ ലോധിയുടെ പള്ളിയിലേക്കുള്ള കവാടമാണ് എന്നും പറയപ്പെടുന്നു. കൊത്തു പണികളാൽ അലംകൃതമായ ഇതിനകത്ത് ശവകുടീരം ഒന്നും ഇല്ല. എന്നാൽ പുറത്ത് പള്ളിക്ക് മുമ്പിലായി നശിച്ച് കൊണ്ടിരിക്കുന്ന ചില കല്ലറകൾ കാണാം.


സിക്കന്തർ ലോധി നിർമ്മിച്ച പള്ളി ബഡാ ഗുംബഡ് ൻ്റെ ഇടത് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. മൂന്ന് കുംഭങ്ങളോട് കൂടിയ ഈ പള്ളിയുടെ ചുവരിലും അറബി ലിപിയിലുള്ള ധാരാളം കൊത്തുപണികളും ചിത്രങ്ങളും കാണാം. ഖുർആനിലെ സൂക്തങ്ങളാണ് അവ എന്ന് പറയപ്പടുന്നുവെങ്കിലും വായിച്ചിട്ട് എനിക്ക് അങ്ങനെ തോന്നിയില്ല. പള്ളിയുടെ നേരെ എതിർ ഭാഗത്ത് കാണുന്ന ഹാൾ മഹ്മാൻ ഘാന എന്ന അന്നത്തെ അതിഥി മന്ദിരമാണ്.



ബഡാ ഗുംബഡിൽ നിന്നും നേരെ പുറത്തേക്ക് നോക്കിയാൽ അതേ പോലെ തന്നെയുള്ള മറ്റൊരു നിർമ്മിതി കാണാം. ശീഷ് ഗുംബഡ് എന്നാണ് ഇതിൻ്റെ പേര്. അതിനകത്ത് കയറിയപ്പോഴാണ് നിരവധി കല്ലറകൾ കണ്ടത്. ഓരോന്നും ആരുടെതാണ് എന്ന് കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല. സിക്കന്തർ ലോധിയുടെ പിതാവ് ബഹ്ലുൽ ലോധിയുടെ മഖ്ബറയും അതിൽ ഉണ്ട് എന്ന് ചിലർ വാദിക്കുന്നു.ലോധി വംശത്തിൽ പെട്ടതും സിക്കന്തർ ലോധിയുടെ സഭയിൽ അംഗങ്ങളുമായ ഏതോ ഒരു കുടുംബത്തിൻ്റെ മഖ്ബറകളാണ് അവ എന്നും പറയപ്പെടുന്നു.

ബഹ്‌ലുൾ ലോധി, സിക്കന്ദർ ലോധി, ഇബ്രാഹിം ലോധി എന്നിങ്ങനെ മൂന്ന് സുൽത്താൻമാരായിരുന്നു ലോധി രാജവംശത്തിൽ ഉണ്ടായിരുന്നത്. ലോധി ഗാർഡൻ എന്നാണു പേരെങ്കിലും സിക്കന്തർ ലോധിയുടെ ശവകുടീരം മാത്രമേ ഈ ഉദ്യാനത്തിലുള്ളൂ. ലോധികൾക്ക് തൊട്ടുമുൻപു ഡൽഹി ഭരിച്ചിരുന്ന സയ്യിദ് സുൽത്താൻമാരിലെ മുഹമ്മദ് ഷായുടെ ശവകുടീരവും ലോധി ഗാർഡനിൽ ഉണ്ട്.ഇവ രണ്ടും ഞങ്ങൾ സന്ദർശിച്ചില്ല.

മനോഹരമായി പരിപാലിച്ച് വരുന്ന പൂന്തോട്ടങ്ങളും ഈ നിർമ്മിതികളുടെ വിവിധ ഭാഗങ്ങളിലായിട്ട് കാണാൻ സാധിക്കും. ഏതാനും സമയം ഞങ്ങൾ അവിടെയും ചെലവഴിച്ചു. ജോർബാഗ് ആണ് ലോധി ഗാർഡൻ്റെ ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ.ലോധി ഗാർഡനിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ രാവിലെ 5 മുതൽ രാത്രി 8 വരെയും ഒക്ടോബർ മുതൽ മാർച്ച് വരെ രാവിലെ 6 മുതൽ വൈകിട്ട് 8 വരെയുമാണ് സന്ദർശന സമയം. ഒരു മണിക്കൂറിലേറെ ചെലവഴിച്ച ശേഷം ഞങ്ങൾ അടുത്ത കേന്ദ്രമായ ഹുമയൂൺ ടോമ്പിലേക്ക് ഓട്ടോ പിടിച്ചു.

Next : ഹുമയൂൺ ടോംബ്


Wednesday, June 25, 2025

ബട്ല ഹൗസ്

ദരിയാഗഞ്ചിൽ നിന്നും ഞങ്ങൾ മടങ്ങുമ്പോൾ സമയം അഞ്ചര മണിയോട് അടുത്തിരുന്നു. അപ്പോഴേക്കും പല കച്ചവടക്കാരും അവരുടെ സാധനങ്ങൾ പേക്ക് ചെയ്യാൻ തുടങ്ങിയിരുന്നു. ഈ സമയത്ത് കുറെ പുസ്തകങ്ങൾ ഒരുമിച്ച്  ചെറിയ സംഖ്യക്ക് കിട്ടും.പക്ഷെ ഞങ്ങൾക്ക് അതിന് സമയമുണ്ടായിരുന്നില്ല.ലുഅ മോൾക്ക് നോമ്പായതിനാൽ ഞങ്ങൾക്ക്  അവളുടെ റൂമിൽ എത്തേണ്ടതുണ്ടായിരുന്നു.  അവളുടെ താമസ സ്ഥലം കണ്ട ശേഷം എനിക്കും തിരിച്ച് ഹോട്ടൽ റൂമിലും എത്തേണ്ടതുണ്ടായിരുന്നു.

ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിക്കടുത്തുള്ള ഹാജി കോളനിയിൽ ആയിരുന്നു ലുഅയുടെ ഫ്ലാറ്റ്. അവളും അതേ കോളജിലെ അഞ്ച് പേരും കൂടിയാണ് അവിടെ താമസം.എല്ലാ ദിവസവും എന്ന പോലെ വീഡിയോ കാൾ ചെയ്യുന്നതിനാൽ ഫ്ലാറ്റും താമസ സൗകര്യങ്ങളും എനിക്ക് ഏതാണ്ട് ധാരണയായിരുന്നു. എങ്കിലും ഒന്ന് നേരിട്ട് കാണുക എന്നത് എൻ്റെ കടമയായതിനാൽ അന്ന് തന്നെ അവിടെ പോകാൻ തീരുമാനിച്ചു.

ജാമിയ മെട്രോ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ടുക്ടുക്കിൽ (ഇലക്ട്രിക് റിക്ഷ) കയറി വേണം ഹാജി കോളനിയിൽ എത്താൻ.പത്ത് രൂപയാണ് ഒരാൾക്ക് ചാർജജ് .യാത്ര തുടങ്ങി അൽപം കഴിഞ്ഞതും റോഡിൻ്റെ ഇരു ഭാഗത്തും കാറുകളുടെ നീണ്ട നിര കണ്ടു. എല്ലാം പൊടി പിടിച്ചു കിടക്കുന്നു. ഫ്ലാറ്റിലേക്ക് കയറ്റാൻ കഴിയാത്തതിനാൽ റോഡ് സൈഡിൽ പാർക്ക് ചെയ്യുന്നതാണ് പോലും. സെക്യൂരിറ്റി ഗാർഡ് ഒരു ചെറിയ ഷെഡിൽ സി സി ടി വി ദൃശ്യങ്ങൾ ശ്രദ്ധിച്ച് ഇരിപ്പുണ്ട്. 

കാറുകൾ നിർത്തിയിട്ട ഇടത്ത് തന്നെ മാലിന്യങ്ങളുടെ കൂമ്പാരവും കണ്ടു. സിംഹഭാഗവും പ്ലാസ്റ്റിക് മാലിന്യങ്ങളാണ് . ഫ്ലാറ്റുകളിൽ നിന്ന് സംഭരിച്ച് കൊണ്ടു വന്ന് ഇവിടെ തട്ടുന്നതാണ്. വർഷങ്ങൾക്ക് മുമ്പ് ഇതേ ഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സ്വച്ഛ് ഭാരത് അഭിയാൻ എന്ന പദ്ധതിയുടെ ഇന്നത്തെ അവസ്ഥ കണ്ട് എനിക്ക് സങ്കടം തോന്നി. കാരണം ഞാനും ഒരു കാലത്ത് എൻ്റെ എൻ.എസ്.എസ് മക്കളെയും കൊണ്ട് ഇതിന് വേണ്ടി പ്രവർത്തിച്ചിരുന്നു. തുടർ പ്രവർത്തനങ്ങൾ നടത്താൻ ബന്ധപ്പെട്ടവർക്ക് താൽപര്യം ഇല്ലാത്തതിനാൽ ഇവിടെയും അതെല്ലാം മുടങ്ങിപ്പോയി.

ഹാജി കോളനി ഒരു ഇടുങ്ങിയ ഗല്ലിയാണ്. ഞങ്ങളെത്തുമ്പോൾ മഗ്രിബ് ബാങ്ക് വിളിച്ചിരുന്നു. ആളുകൾ കൂട്ടം കൂട്ടമായി പള്ളിയിലേക്ക് ഓടുന്നത് കണ്ട് ഞാനും അവരുടെ കൂടെ കൂടി. പള്ളിയുടെ മൂന്നാം നിലയിലാണ് നമസ്കരിക്കാൻ എനിക്ക് സ്ഥലം കിട്ടിയത്. അത്രയും അധികം ആൾക്കാർ ആ നമസ്കാരത്തിനായി അവിടെ ഒത്തു ചേർന്നത് എന്നിൽ അത്ഭുതം ഉളവാക്കി. നമസ്കാരത്തിന് ശേഷം ഞാൻ മോളെ ഫ്ലാറ്റിലെത്തി.പുട്ടും ചിക്കൻ കറിയും നോമ്പ് തുറ വിഭവങ്ങളും പഴങ്ങളും കൊണ്ട് നല്ലൊരു ഇഫ്താർ വിരുന്ന് തന്നെ മോളെ കൂട്ടുകാരികൾ  അവിടെ ഒരുക്കിയിരുന്നു.

ഭക്ഷണ ശേഷം ഞങ്ങൾ ബട്ല ഹൗസ് മാർക്കറ്റ് ഒന്ന് കാണാനിറങ്ങി. റംസാൻ രാവിൽ ബട്ല ഹൗസ് ജന നിബിഡമായിരുന്നു.2008 ൽ ഇവിടെ നടന്ന കുപ്രസിദ്ധമായ ഒരു ഏറ്റുമുട്ടലിൻ്റെ കഥ പറയുന്ന "ബട്ല ഹൗസ്" എന്ന ഒരു സിനിമ 2019 ൽ റിലീസ് ചെയ്തിരുന്നു.സിനിമ ഞാൻ കണ്ടിട്ടില്ല. പ്രസ്തുത സിനിമ ബോക്ലാഫീസിൽ നൂറ് കോടി കളക്ഷൻ നേടിയിട്ടുണ്ട് എന്നാണറിവ്. വിവിധതരം വസ്തുകൾ വാങ്ങാൻ വന്നവരെക്കൊണ്ടും ഇരുചക്ര വാഹനങ്ങളെക്കൊണ്ടും വീർപ്പു മുട്ടുന്ന ഒരു മാർക്കറ്റാണ് ബട്ല ഹൗസ്.

കാഴ്ചകൾ കണ്ട് ഞങ്ങൾ ബട്ല ഹൗസിലെ ഭക്ഷണത്തെരുവായ സാക്കിർ നഗറിൽ എത്തി. വിളക്കുകളാൽ അലങ്കരിച്ച തെരുവിൽ പലതരം ഭക്ഷണ വിഭവങ്ങളും ഉണ്ടായിരുന്നു. എല്ലായിടത്തും നല്ല തിരക്കും. നഗോരി ടീ ഷോപ്പിൽ എത്തിയപ്പോൾ അത് കുടിക്കണം എന്ന് മോള് പറഞ്ഞു. രാജസ്ഥാനിലെയും ഗുജറാത്തിലെയും നാഗോരി സമുദായക്കാർ ഉണ്ടാക്കുന്ന ഒരു തരം ചായയാണ് നഗോരി ചായ. ഉയർന്ന കൊഴുപ്പും കട്ടിയുമുള്ള പാലിൽ ഉണ്ടാക്കുന്നതാണ് ഇത്. ഒരു കപ്പ് കുടിച്ചപ്പോൾ വീണ്ടും കുടിക്കാൻ തോന്നി. പക്ഷേ, തിരക്ക് കാരണം ഒഴിവാക്കി. പ്രശസ്തമായ ജ്യൂസുകളും മാംസ വിഭവങ്ങളും ബേക്കറി വിഭവങ്ങളും എല്ലാം സാക്കിർ നഗറിൽ ലഭ്യമാണ്. ഒഴിഞ്ഞ വയറും നിറഞ്ഞ കീശയുമായി പോയാൽ നിറഞ്ഞ വയറും ഒഴിഞ്ഞ കീശയുമായി മടങ്ങാം😆.

വീട്ടിലേക്കാവശ്യമായ പലഹാരങ്ങൾ വാങ്ങിയ ശേഷം ഞാൻ എൻ്റെ റൂമിലേക്കും മോൾ അവളുടെ ഫ്ലാറ്റിലേക്കും തിരിച്ചു പോയി.


Next : ലോധി ഗാർഡൻസ് 

Monday, June 23, 2025

ഡൽഹി ഗേറ്റും ദരിയാഗഞ്ച് മാർക്കറ്റും

"എത്ര തവണ ഡൽഹി സന്ദർശിച്ചിട്ടുണ്ട്?" എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ അത് തിട്ടപ്പെടുത്താൻ  ഇരു കൈകളിലെയും വിരലുകൾ തികയില്ല എന്ന് എനിക്കുറപ്പാണ്.എന്നിട്ടും ഞാൻ ഇതുവരെ കാണാത്ത നിരവധി കാഴ്ചകൾ ഡൽഹിയിൽ ഉണ്ട്താനും.കോളേജ് കുട്ടികളോടോപ്പമുള്ള ഐ വി ക്ക് ഡൽഹിയിൽ വച്ച് ഞാൻ വിരാമമിട്ടപ്പോൾ ഈ കാണാക്കാഴ്ചകൾ തേടി പുറപ്പെടുക എന്നതായിരുന്നു എൻ്റെ പ്രഥമ പദ്ധതി. രണ്ടാമത്തെ മകൾ ലുഅ പഠനാവശ്യാർത്ഥം ഡൽഹിയിൽ താമസം തുടങ്ങിയിട്ട് എട്ട് മാസത്തോളമായിരുന്നു.അതിനാൽ സ്ഥലങ്ങൾ ഏറെക്കുറെ അവൾക്ക് പരിചിതമായി കഴിഞ്ഞിരുന്നു.

ഞങ്ങളുടെ ഹോട്ടൽ കരോൾബാഗിന് തൊട്ടടുത്തായിരുന്നു.മെട്രോയിൽ വരുമ്പോൾ ഇറങ്ങേണ്ടത് കരോൾബാഗ് മെട്രോ സ്റ്റേഷനിൽ ആണ്.അതിനാൽ തന്നെ ആദ്യം കരോൾബാഗിലൂടെ ഒന്ന് കറങ്ങാം എന്ന് എനിക്ക് തോന്നി.കരോൾബാഗ് മുമ്പ് കണ്ടതാണെങ്കിലും ചെറിയ ചില ഷോപ്പിംഗുകൾ കൂടി ബാക്കിയുള്ളതിനാലും ലുഅ മോള് ഇതുവരെ കരോൾബാഗ് കാണാത്തതിനാലും ആ തീരുമാനത്തെ ഡബിൾ ഓ കെ ആക്കി.കരോൾ ബാഗിൽ പല സ്ഥലത്തും ചുറ്റിക്കറങ്ങി ആവശ്യമായ സാധനങ്ങളും വാങ്ങിയ ശേഷമാണ് മോള് ദരിയാഗഞ്ചിനെപ്പറ്റി എന്നോട് പറഞ്ഞത്.അന്ന് ഞായറാഴ്ച കൂടി ആയതിനാൽ ദരിയാഗഞ്ച് ബുക്ക് മാർക്കറ്റിൽ പോകണം എന്നും അതൊന്ന് അനുഭവിച്ചറിയണമെന്നും അവൾ പറഞ്ഞു.അങ്ങനെ ഞങ്ങൾ ദരിയാഗഞ്ച് ലക്ഷ്യമാക്കി യാത്ര തിരിച്ചു.

ട്രെയിൻ ഇറങ്ങി മാർക്കറ്റിലേക്ക് നടക്കുന്നതിനിടയിലാണ് എതിർഭാഗത്ത് റോട്ടിൽ തന്നെയുള്ള ഒരു നിർമ്മിതി എന്റെ ശ്രദ്ധയിൽ പെട്ടത്.കോട്ടയുടെ വാതിലിന് സമാനമായി കല്ലുകൾ കൊണ്ട് പടുത്തുണ്ടാക്കിയ ഒരു ഗേറ്റ് ആയിരുന്നു അത്.ഗേറ്റിന്റെ മറുഭാഗവും തുറന്നു കിടന്നതിനാൽ അത് മറ്റെങ്ങോട്ടും ഉള്ള കവാടമല്ല എന്ന് മനസ്സിലായി.ഗൂഗിളിനോട് ചോദിച്ചപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായി.

ന്യൂ ഡൽഹിയെയും ഓൾഡ് വാൾഡ് (Old Walled) ഡൽഹി അഥവാ ഷാജഹാനാബാദിനെയും ബന്ധിപ്പിക്കുന്ന കവാടമായ ഡൽഹി ഗേറ്റ് ആയിരുന്നു അത്. മുഗൾ ചക്രവർത്തിയായ ഷാജഹാൻ 1638 ൽ നിർമ്മിച്ചതാണ് പ്രസ്തുത ഗേറ്റ്.ചക്രവർത്തി ജുമാ മസ്ജിദിലേക്ക് പ്രാർത്ഥനയ്ക്ക് പോകാൻ ഉപയോഗിച്ചിരുന്നത് ഈ വഴി ആയിരുന്നു എന്ന് ചരിത്രം പറയുന്നു.റോഡിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇത്തരം നിർമ്മിതികൾ ജയ്പൂരിലും കണ്ടിരുന്നു.പക്ഷെ ഡൽഹിയിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന് എന്റെ ശ്രദ്ധയിൽ പെടുന്നത്.

ഡൽഹി ഗേറ്റ് മെട്രോ സ്റ്റേഷന് പകരം ചാന്ദ്നി ചൗക്ക് സ്റ്റേഷനിലോ ചോരി ബസാർ സ്റ്റേഷനിലോ ആണ് ഞങ്ങൾ ഇറങ്ങിയത്. അതിനാൽ തന്നെ അത്യാവശ്യം ദൂരം നടക്കേണ്ടി വന്നു. റംസാൻ വ്രതം ആരംഭിച്ചതിനാൽ ലുഅ നോമ്പ് എടുത്തിരുന്നു. യാത്രക്കാരനായതിനാൽ എനിക്ക് നോമ്പ് ഇല്ലായിരുന്നു. ഏകദേശം നാലര മണിയോടെ ഞങ്ങൾ ദരിയാഗഞ്ച് ബുക്ക് മാർക്കറ്റിൽ എത്തി. കച്ചവടക്കാർ തന്നെ ഒരുക്കിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഞങ്ങൾ അസർ നമസ്കാരം നിർവ്വഹിച്ചു. കച്ചവടക്കാർ സംഘം ചേർന്ന് നമസ്കരിക്കുന്നതും ഹൃദ്യമായ കാഴ്ചയായി. 

രാജ്യത്തെ തന്നെ ഏറ്റവും വലിയ പുസ്തക വിപണികളിലൊന്നാണ് ഓള്‍ഡ് ഡല്‍ഹിയിലെ ദരിയാഗഞ്ചിലെ ഈ സണ്‍ഡേ ബുക്ക് മാര്‍ക്കറ്റ്. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്.പഠന പുസ്തകങ്ങള്‍, നോവലുകള്‍, മാസികകള്‍, മത്സര പരീക്ഷകള്‍ക്കുള്ള പുസ്തകങ്ങള്‍, ചിത്രകഥകള്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള പുസ്തകങ്ങൾ ഇവിടെ ലഭിക്കും. ഇംഗ്ലീഷ് പുസ്തകങ്ങൾ മാത്രമേ ലഭിക്കൂ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 

നാം തിരയുന്ന ഒരു പുസ്തകം കിട്ടിയില്ലെങ്കിൽ കച്ചവടക്കാരനോട് പറഞ്ഞാൽ അടുത്ത ആഴ്ച ആ പുസ്തകം എത്തിച്ച് തരും. വാങ്ങുന്ന പുസ്തകങ്ങളുടെ അവസ്ഥ അത് മറിച്ച് നോക്കി ബോധ്യപ്പെട്ടതിന് ശേഷമേ കാശ് കൊടുക്കാവൂ. കാരണം പുറം ചട്ട പുതിയതും അകം പഴയതുമായ പുസ്തകങ്ങളും തുഛമായ വിലക്ക് ഇവിടെ ലഭിക്കും.

ലോകത്തിലെ ഏത് പ്രസാധകരുടെയും പുസ്തകങ്ങൾ 20 രൂപ മുതൽ 500 രൂപ വരെ വിലയിൽ ലഭിക്കുന്ന വലിയൊരു പുസ്തക ചന്തയാണിത്. കൂടുതൽ പുസ്തകങ്ങൾ വാങ്ങി വില പേശിയാൽ നിരക്ക് പിന്നെയും താഴും. അൽപം ക്ഷമയും സമയവും ഉണ്ടെങ്കിൽ നിരവധി ലോക ക്ലാസിക്ക് കൃതികൾ തന്നെ തുഛമായ സംഖ്യക്ക് നമ്മുടെ ശേഖരത്തിൽ വരുത്താൻ ഈ മാർക്കറ്റിലെ സന്ദർശനം ഉപകരിക്കും. 

ഒരു മണിക്കൂറോളം കറങ്ങി പല കച്ചവടക്കാരിൽ നിന്നായി ഒരു സഞ്ചി നിറയെ പുസ്തകങ്ങൾ ഞാനും വാങ്ങി. അടുത്ത ഡൽഹി സന്ദർശന വേളയിൽ കുടുംബാംഗങ്ങളെ കൂടി ഈ അത്ഭുതലോകം കാണിക്കണമെന്ന് മനസ്സിൽ തീരുമാനിച്ച് ഞങ്ങൾ അവിടെ നിന്നും മടങ്ങി.


Next : ബട്ല ഹൗസ്


Thursday, June 19, 2025

വായനയാണ് ലഹരി

ഈ വർഷത്തെ വേനലവധിക്ക് തൊട്ട് മുമ്പ്, മുമ്പില്ലാത്ത വിധം പല സ്കൂൾ കാമ്പസുകളിലും നടന്ന സംഭവങ്ങൾ വേദനാജനകവും ഭീതിപ്പെടുത്തുന്നതുമായിരുന്നു. അതു കൊണ്ട് തന്നെ സ്കൂൾ പൂട്ടുന്ന ദിവസം കുട്ടികളെ രക്ഷിതാക്കൾ വന്ന് കൂട്ടിക്കൊണ്ടുപ്പോകണം എന്ന വിചിത്ര നിർദ്ദേശം വരെ നൽകപ്പെട്ട വർഷമായിരുന്നു ഇത്. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന കൗമാരപ്രായക്കാരുടെ എണ്ണം അത്രയും ഭയാനകമായ തോതിൽ ഉയർന്നിരിക്കുന്നു എന്ന് മലയാളികൾ തിരിച്ചറിഞ്ഞ ഒരു സന്ദർഭം കൂടി ആയിരുന്നു അത്.

അവധിക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഒഴിവ് ദിവസങ്ങൾ ക്രിയാത്മകമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് പല രക്ഷിതാക്കളെയും പോലെ ഞാനും ആലോചിച്ചിരുന്നു. അപ്പോഴാണ് ഒരു വാട്സാപ്പ്  ഗ്രൂപ്പിൽ "കുട്ടികൾ ലഹരികളിൽ നിന്നും നവസാമൂഹിക പ്രശ്നങ്ങളിൽ നിന്നും മുക്തമാകണമെങ്കിൽ വായന ശീലമാകണം" എന്ന ടാഗ് ലൈനോട് കൂടി "വായനയാണ് ലഹരി" എന്ന ടൈറ്റിലിൽ പുസ്തക പ്രസാധകരായ ഹരിതം ബുക്സ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല വായനാ ചാലഞ്ച് പരിപാടിയുടെ അറിയിപ്പ് കണ്ടത്. എൽ.പി, യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി ഇരുപത് മുപ്പത്, നാൽപത് പുസ്തകങ്ങൾ വരെ വായിച്ച് അതിൻ്റെ വായനാക്കുറിപ്പും തയ്യാറാക്കി അയച്ച് കൊടുക്കുക എന്നതാണ് ടാസ്ക്. മാർച്ച് 30 മുതൽ മെയ് 31 വരെ രണ്ട് മാസക്കാലമായിരുന്നു ചലഞ്ച് കാലാവധി.

ചലഞ്ച് കണ്ട ഉടനെ ഒമ്പതാം ക്ലാസ് കഴിഞ്ഞ എൻ്റെ മൂന്നാമത്തെ മകൾ ലൂനയോടും മൂന്നാം ക്ലാസ് കഴിഞ്ഞ നാലാമത്തെ കുട്ടി ലിദുവിനോടും ഞാൻ വിഷയം അവതരിപ്പിച്ചു. കഴിഞ്ഞ വർഷം രണ്ട് പേരെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നീന്തൽ പരിശീലനത്തിന് ചേർത്ത് കൊണ്ടായിരുന്നു അവധിക്കാലം ഉപയോഗപ്പെടുത്തിയത്. ലൂന നീന്തൽ നന്നായി വശമാക്കുകയും ലിദു വെള്ളത്തിൽ ഇറങ്ങി മുങ്ങിക്കുളിക്കാനും  അൽപസ്വല്പം നീന്താനും ധൈര്യം കരസ്ഥമാക്കുകയും ചെയ്തതിനാൽ അത് പൂർണ്ണ വിജയമായി ഞാൻ കരുതുന്നു.കഴിഞ്ഞ വർഷത്തെപ്പോലെ ഈ ചാലഞ്ചിനും അവർ രണ്ട് പേരും "യെസ് " മൂളിയപ്പോൾ ശരിക്കും ഞെട്ടിയത് ഞാനായിരുന്നു.

ചാലഞ്ച് തുടങ്ങിയ ദിവസം തന്നെ എൻ്റെ ഹോം ലൈബ്രറിയിലെ ഒരു കുഞ്ഞു ഇംഗ്ലീഷ് പുസ്തകം വായിച്ചു തീർത്ത് കൊണ്ട് അതിനെപ്പറ്റി സ്വന്തം ശൈലിയിൽ ഒരു ചെറുകുറിപ്പും എഴുതി ലിദു മോൻ എന്നെ വീണ്ടും വിസ്മയിപ്പിച്ചു. അങ്ങനെ എൻ്റെ സ്വന്തം ലൈബ്രറിയിലെ ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള ബാലകൃതികൾ എല്ലാം അവൻ്റെ വായനയിലൂടെ കടന്നു പോയി. ലൂന മോളും അവളുടെ പ്രായത്തിനനുസരിച്ചുള്ള പുസ്തകങ്ങൾ ഹോം ലൈബ്രറിയിൽ നിന്നും എടുത്ത് വായിച്ചു. 

ലിദു മോന് വായന ശരിക്കും ലഹരിയായി മാറുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു. എൻ്റെ ശേഖരത്തിലെ ബാല സാഹിത്യ കൃതികൾ കഴിഞ്ഞതോടെ അവൻ അനിയൻ്റെ വീട്ടിലെ പുസ്തകശേഖരം തേടി ഇറങ്ങി. അവിടെ നിന്നും ഓരോ ആഴ്ചയും എട്ടും പത്തും പുസ്തകങ്ങൾ വീതം വായനക്കെടുത്ത് കൊണ്ടുവന്നു. ഇതിനിടയിൽ എൻ്റെ ഭാര്യാ വീട്ടിൽ വിരുന്ന് പോയപ്പോൾ അവിടെയുള്ള ബാലകൃതികളും അവൻ വായിച്ചു. വായിച്ചറിഞ്ഞ പല പുതിയ പദങ്ങളുടെയും അർത്ഥം ചോദിക്കാനും വായിച്ചതിനനുസരിച്ചുള്ള കഥാപാത്രങ്ങളെ വരയ്ക്കാനും ചില സംഭാഷണ ശകലങ്ങൾ സ്വയം രചിക്കാനും തുടങ്ങിയതോടെ ചലഞ്ച് കുറിക്ക് കൊണ്ടതായി എനിക്ക് ബോധ്യപ്പെട്ടു.

മെയ് 31 വരെയായിരുന്നു ചലഞ്ച്. മെയ് 25 മുതൽ ഞാൻ കുടുംബ സമേതം ഒരു ഡൽഹി - മണാലി യാത്ര പ്ലാൻ ചെയ്തിരുന്നു. അതിനാൽ തന്നെ രണ്ട് പേരും ചലഞ്ച് നേരത്തെ പൂർത്തിയാക്കി. ലൂന മോൾ ചലഞ്ച് ചെയ്ത ഇരുപത് പുസ്തകങ്ങൾ തന്നെ വായിച്ച് കുറിപ്പ് തയ്യാറാക്കി. എന്നാൽ ലിദു മോൻ ശരിക്കും ഞങ്ങളെ അമ്പരപ്പിച്ചു ; ഇരുപത് പുസ്തകങ്ങൾ ചലഞ്ച് ചെയ്ത അവൻ അമ്പത്തിയഞ്ച് ദിവസം കൊണ്ട് നൂറ് പുസ്തകങ്ങൾ വായിച്ചു പൂർത്തിയാക്കി കുറിപ്പും തയ്യാറാക്കി കഴിഞ്ഞിരുന്നു !

എൻ്റെ സ്കൂൾ പഠന കാലത്ത് ഹൈസ്കൂൾ ക്ലാസുകളിൽ എത്തിയ ശേഷമാണ് ഞാൻ സാഹിത്യ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയത്. ഇടയ്ക്ക് വച്ച് ആ ശീലം  നഷ്ടപ്പെട്ടെങ്കിലും ഇപ്പോൾ ഞാൻ അത് തിരിച്ചു പിടിച്ചു കഴിഞ്ഞു. മക്കളും സാഹിത്യ വായനാ കുതുകികളാണ് എന്നത് സന്തോഷം നൽകുന്നു. ഇംഗ്ലീഷ് പുസ്തകങ്ങളോടുള്ള അവരുടെ പ്രണയം നിരവധി ക്ലാസിക് കൃതികളെ എൻ്റെ ഷോകേസിൽ എത്തിച്ചിട്ടുണ്ട്. അഞ്ഞൂറിൽ പരം പുസ്തകങ്ങൾ ഉള്ള ഒരു ഹോം ലൈബ്രറിയും എൻ്റെ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. 

"Today a Reader Tomorrow a Leader " എന്നാണ് ഇംഗ്ലീഷിലെ ഒരു പഴമൊഴി പറയുന്നത്. ഈ വായനാദിനത്തിൽ എല്ലാവർക്കും വായന പുനരാരംഭിക്കാം.

ഇന്ന് പത്രത്തിൽ വന്നത് 

Monday, June 16, 2025

ടയർ പത്തിരി അഥവാ ഒറോട്ടി

കുട്ടിക്കാലത്തെ വേനലവധിക്കാലം ശരിക്കും ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി ഓർമ്മകളുടെ കാലം കൂടിയാണ്. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള വിവിധ തരം കളികൾ, പുഴയിലെ നീരാട്ട്, വിരുന്നു പോക്ക് അങ്ങനെ അങ്ങനെ ഓർമ്മകളുടെ ഒരു സുനാമി തന്നെ ഓരോ വേനലവധിക്കാലവും മനസ്സിലേക്ക് കൊണ്ടു വരുന്നുണ്ട്.

എൻ്റെ കുട്ടിക്കാല വേനലവധിക്കാലത്തെ മറക്കാത്ത ഓർമ്മകളിൽ ഒന്നാണ് ബാപ്പയുടെ നാടായ നൊച്ചാട്ടേക്കുള്ള വിരുന്നു പോക്ക്. കേവലം മൂന്ന് ദിവസത്തെ പരിപാടി ആണെങ്കിലും അതിനുള്ള ഒരുക്കങ്ങൾ ഉമ്മയും ബാപ്പയും ഒരാഴ്ച മുമ്പ് തന്നെ ആരംഭിക്കും. മൂന്ന് ദിവസത്തേക്ക് പല്ല് തേക്കാൻ വേണ്ട ഉമിക്കരിപ്പൊതി തയ്യാറാക്കലാണ് കുട്ടികളായ ഞങ്ങൾക്ക് സ്ഥിരം കിട്ടാറുള്ള പണി. പേസ്റ്റ് സർവ്വ വ്യാപകമായിരുന്നില്ലെങ്കിലും പൽപൊടി ഉണ്ടായിരുന്നു.പക്ഷെ, അത് വായിലേക്ക് വയ്ക്കുമ്പോഴുള്ള എരിവ് പലർക്കും ഇഷ്ടമില്ലായിരുന്നു. ഉമിക്കരിക്ക് ഉപ്പ് രസത്തോടൊപ്പം ഒരു കയ്പ്പും ഉണ്ടായിരുന്നു. എൻ്റെ ഉമ്മ തയ്യാറാക്കുന്ന ഉമിക്കരിയിൽ വേപ്പിൻ്റെ ഇല ഉണക്കിപ്പൊടിച്ചത് കൂടി ചേർക്കുന്നത് കൊണ്ടാണ് ഈ കയ്പ് എന്ന് പിന്നീടാണ് മനസ്സിലായത്. ഉമ്മയുടെ ഉമിക്കരി പോലെ സോഫ്റ്റ് ആയിരുന്നില്ല മറ്റ് വീടുകളിലെ ഉമിക്കരി എന്നതും എടുത്ത് പറയേണ്ടതാണ്.

രാവിലെ കോഴിക്കോട്ടേക്കുള്ള ആദ്യ ബസ്സായ സി.ആർ.ഡബ്യു ആറ് മണിക്കാണ് പുറപ്പെടുന്നത്. കോഴിക്കോട് നിന്ന് ബസ്സ് മാറിക്കേറിയും ബസ്സിറങ്ങി കുറെ നടന്നും അവസാനം ബാപ്പയുടെ തറവാട്ട് വീട്ടിലെത്തുന്നത് ഉച്ചയോടെ ആയിരിക്കും. അക്കാലത്ത് ഉച്ച ഭക്ഷണം കഴിച്ചതിൻ്റെ ഒരു ഓർമ്മയും എൻ്റെ മനസ്സിലില്ല. എന്നാൽ രാത്രി കിട്ടിയിരുന്ന ഭക്ഷണം ഇന്നും എൻ്റെ മനസ്സിൽ പച്ച പിടിച്ച് തന്നെ നിൽക്കുന്നുണ്ട്. ടയർ പത്തിരി എന്ന കട്ടി കൂടിയ ഒരു തരം പത്തിരിയും അന്ന് വൈകുന്നേരം വരെ ആ മുറ്റത്ത് ഓടിക്കളിച്ചിരുന്ന കോഴിയെ പിടിച്ചുണ്ടാക്കിയ കോഴിക്കറിയും ആയിരുന്നു അത്. കോഴിക്കാല് മുഴുവൻ വയറ്റിലെത്തിയാലും ടയർ പത്തിരിയുടെ കാൽ ഭാഗം പോലും തീർന്നുട്ടുണ്ടാകില്ല എന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ പ്രശ്നം. കുട്ടികളായ ഞങ്ങൾക്ക് ടയർ പത്തിരി ശരിക്കും ഒരു തീറ്റ ശിക്ഷ തന്നെയായിരുന്നു.

അന്നത്തെ ഫിഫ്റ്റീൻ കാരൻ ഇന്ന് ഫിഫ്റ്റിയിൽ എത്തി നിൽക്കുമ്പോഴാണ് ടയർ പത്തിരി ഒന്ന് കൂടി തിന്നണം എന്ന മോഹം മനസ്സിലുദിച്ചത്. ബട്ട്, അന്ന് അത് ഉണ്ടാക്കിത്തന്നിരുന്ന മൂത്തുമ്മ കാലയവനികക്കുള്ളിൽ മറഞ്ഞിരുന്നു. പുതിയ തലമുറക്ക് ഇത് തിന്നാൻ സമയമുണ്ടെങ്കിലും തയ്യാറാക്കാൻ സമയം ഇല്ല പോലും. എങ്കിലും എൻ്റെ ആശ ഞാൻ അന്നത്തെ കളിക്കൂട്ടുകാരനും മൂത്തുമ്മയുടെ മകനുമായ മജീദിനെ അറിയിച്ചു.

എന്നാൽ എന്റെ പദ്ധതികൾ പോലെ ഇപ്രാവശ്യത്തെ സന്ദർശന പരിപാടി നടക്കില്ല എന്ന് മനസ്സിലായതോടെ ടയർ പത്തിരി രുചിക്കാൻ ഈ വർഷം യോഗമില്ല എന്ന് തീരുമാനമായി. എങ്കിലും വേനലവധിക്കാല വിരുന്നുപോക്ക് അനുസ്മരിക്കാൻ കുടുംബ സമേതം മജീദിനെ സന്ദർശിച്ച് പോരാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം വൈകിട്ടോടെ മജീദിൻ്റെ വീട്ടിൽ ഞങ്ങളെത്തി. അൽപ സമയത്തെ സംസാരത്തിനിടയിൽ തീൻമേശയിൽ ചായ സൽക്കാരത്തിനുള്ള വിഭവങ്ങൾ ഉരുണ്ട് കൂടാൻ തുടങ്ങി. പെട്ടെന്ന് ഒരു വാസന എൻ്റെ മൂക്കിലടിച്ച് കയറി.

"ങും... മൂത്തുമ്മ പണ്ട് ഉണ്ടാക്കിയിരുന്ന അതേ കോഴിക്കറിയുടെ മണം... " ഓർമ്മകൾക്ക് ഒന്ന് കൂടി നിറം ചാർത്താനായി ഞാൻ നാസാരന്ധ്രങ്ങൾ വൈഡ് ഓപ്പണാക്കി ആഞ്ഞ് വലിച്ചു. ചായ കുടിക്കാനായി ടേബിളിൽ എത്തിയപ്പോൾ അതാ പഴയ ആ ടയർ പത്തിരിയും!!

ഏതോ പെണ്ണുങ്ങളെ വിളിച്ച് വരുത്തി ടയർ പത്തിരിയും കോഴിക്കറിയും ഞങ്ങൾക്കായി പ്രത്യേകം തയ്യാറാക്കി മജീദും ഭാര്യ ലൈലയും ഞങ്ങളെ ശരിക്കും വിസ്മയിപ്പിച്ചു. മൂന്നെണ്ണം കഴിച്ച് ഞാൻ പഴയ കാലത്തിലൂടെ അങ്ങനെ ഒഴുകി. മക്കളും ആദ്യമായി ടയർ പത്തിരിയുടെ രുചി അന്നറിഞ്ഞു.

വാൽ: ഡിഗ്രിക്ക് ഒപ്പം പഠിച്ച എറണാകുളം സ്വദേശി ഖൈസ് എൻ്റെ വീട്ടിൽ വന്നു. വയനാട് പടിഞ്ഞാറത്തറയിലേക്ക് പോകേണ്ട അവന് ഞാൻ കൽപറ്റയിലൂടെയുള്ള വഴി പറഞ്ഞു കൊടുത്തു. അവന് കുറ്റ്യാടി വഴി തന്നെ പോകണം പോലും. അതെന്താ കാര്യം എന്നന്വേഷിച്ചപ്പോൾ ഒറോട്ടി അഥവാ ടയർ പത്തിരി കിട്ടുന്ന ഒരു ഹോട്ടൽ ആ റൂട്ടിൽ ഉണ്ട് എന്ന് ! കുട്ടിക്കാലത്ത് ഒറോട്ടി തിന്ന അവനും അമ്പത് കഴിഞ്ഞപ്പോ ഒന്ന് തിന്ന് നോക്കാനാശ!!

Friday, June 13, 2025

ഈശ്വരാ വഴക്കില്ലല്ലോ

2025 മെയ് 30 രാത്രി. മണാലിയിലെ ഹോട്ടൽ കെനിൽ വർത്ത് ഇൻ്റർനാഷണലിൽ, ആ ദിവസത്തെ മണാലി കാഴ്ചകൾക്ക് ശേഷം ഞാനും കുടുംബവും വിശ്രമിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴാണ് ഒരു സിനിമ കാണാം എന്ന് എല്ലാവർക്കും ആഗ്രഹം മുളച്ചത്. സിനിമ കണ്ട് സമയം കളയാൻ എനിക്ക് മടിയാണ്.അംഗുലീ പരിമിതമായ എണ്ണം സിനിമകളേ ഞാനിതുവരെ കണ്ടിട്ടുള്ളൂ. നല്ല ചുമ കൂടി പിടിപെട്ടിരുന്നതിനാൽ ഞാൻ കിടക്കയിലേക്കും ബാക്കി എല്ലാവരും സിനിമയിലേക്കും ചരിഞ്ഞു.

".....ഉടുതുണിക്ക് മറുതുണിയില്ലാതെ ഞാൻ മുംബൈ തെരുവുകളിൽ തേരാപാരാ നടക്കുകയാണ്. കള്ളവണ്ടി കയറാനുള്ള കാശ് പോലും എൻ്റെ കയ്യിലില്ല...... "ഇത്രയും കരഞ്ഞു കൊണ്ടും "അത് കൊണ്ട് ഞാൻ ഒരു ടാക്സി വിളിച്ചു വരികയാണ്. ടാക്സി കൂലി നീ തന്നെ കൊടുക്കണം...." എന്ന ബാക്കി ഭാഗം സീരിയസായും പറയുന്ന ഡയലോഗ് കേട്ടാണ് ഞാൻ പെട്ടെന്നെണീറ്റത്. സലീം കുമാർ ആണ് മൊബൈൽ സ്ക്രീനിൽ നിന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നത്. ഞാൻ കാണാത്ത "അച്ഛനുറങ്ങാത്ത വീടും" ഞാൻ കണ്ട  "ആദാമിൻ്റെ മകൻ അബുവും" മലയാളികൾക്ക് മുമ്പിൽ അവതരിപ്പിച്ച സലീം കുമാറിന് മാത്രമേ തേരട്ട ചുരുണ്ട് എണീക്കുന്ന ലാഘവത്തോടെ ഹാസ്യ - സീരിയസ്  ഡയലോഗുകൾ ഒരുമിച്ച് കൈകാര്യം ചെയ്യാൻ സാധിക്കൂ എന്ന എൻ്റെ ആത്മഗതം കൃത്യമായി.

യാത്ര കഴിഞ്ഞ് വീട്ടിലെത്തി രണ്ടു നാൾ കഴിഞ്ഞാണ് എൻ്റെ ലൈബ്രറിയിലെ മേശപ്പുറത്ത് സലീം കുമാറിന്റെ കാരിക്കേച്ചർ മുഖച്ചിത്രമായി 'ഈശ്വരാ വഴക്കില്ലല്ലോ' എന്നൊരു പുസ്തകം ഞാൻ കാണുന്നത്. എൻ്റെ ശേഖരത്തിൽ ഇല്ലാത്ത പുസ്തകം വായനക്കായി മകൾ എവിടെ നിന്നോ കൊണ്ടു വന്നതായിരുന്നു. മുമ്പ് ഇന്നസെൻ്റ് കഥകളും   മുകേഷ് കഥകളും   വായിച്ച് രസിച്ചിരുന്നതിനാൽ ഇതും ഞാൻ കയ്യിലെടുത്തു. ഒറ്റ ഇരുപ്പിന് തന്നെ വായിച്ചു തീർത്തു.

ആകെയുള്ള ഇരുപത്തി ഒന്ന് അധ്യായങ്ങൾ വായിച്ചു കഴിയുമ്പോൾ പറവൂരിനടുത്തുള്ള ചിറ്റാറ്റുകര എന്ന ഗ്രാമം വായനക്കാരൻ്റെ മനസ്സിൽ കൊത്തി വയ്ക്കപ്പെടും എന്ന് തീർച്ചയാണ്. അത്ര കണ്ട് ആ ഗ്രാമത്തിലെ അനുഭവങ്ങൾ സലീം കുമാർ ഈ പുസ്തകത്തിൽ പറയുന്നുണ്ട്. സിനിമാഭിനയം എന്ന ജീവിതാഭിലാഷം കൊണ്ടു നടന്നതും അതിനായി താണ്ടിയ കനൽ പാതകളും അതിന് പൂർണ്ണ പിന്തുണ നൽകിയ അമ്മയുടെ കരുതലും എല്ലാം നർമ്മത്തിൽ ചാലിച്ച് പറഞ്ഞ് പോകുമ്പോഴും ഹൃദയത്തിൽ ചെറിയ ഒരു നോവ് അനുഭവപ്പെടും. 

വ്യക്തി ജീവിതത്തിലെയും സിനിമാ ജീവിതത്തിലെയും നിരവധി അനുഭവങ്ങൾ വളച്ചു കെട്ടില്ലാതെ പറയുന്ന സലീം കുമാർ ശൈലി എനിക്കേറെ ഇഷ്ടപ്പെട്ടു. രചയിതാവിൻ്റെ കുറിപ്പിൽ പറയുന്ന പോലെ ജനനമെന്ന സ്റ്റാർട്ടിംഗ് പോയിൻ്റിൽ നിന്നും മരണം എന്ന ഫിനിഷിംഗ് പോയിൻ്റിലേക്ക് നടത്തുന്ന ഒരു എസ്കർഷൻ ആണ് ഈ പുസ്തകം.

ഹാസ്യം ഇഷ്ടപ്പെടുന്നതിനാലാവാം ഒരു ഹാസ്യ നടൻ്റെ ജീവിതാനുഭവങ്ങൾ ഒറ്റ ഇരുപ്പിന് വായിച്ച് തീർക്കാൻ എന്നെ പ്രേരിപ്പിച്ചത്. പ്രതീക്ഷിച്ച പോലെ ഇത് മുഴുവൻ ഹാസ്യമല്ല. ചോര കിനിയുന്ന ചില അനുഭവങ്ങളും ഈ പുസ്തകത്തിലുണ്ട്. എങ്കിലും വായനക്കാരൻ്റെ ചുണ്ടിൽ അവസാനം വിരിയുന്നത് ഒരു പുഞ്ചിരി തന്നെയായിരിക്കും എന്നാണ് എന്റെ അനുഭവം.

പുസ്തകം: ഈശ്വരാ വഴക്കില്ലല്ലോ
രചയിതാവ്: സലീം കുമാർ
പ്രസാധകർ: മനോരമ ബുക്സ് 
Page: 179
വില: 270 രൂപ