Pages

Thursday, June 19, 2025

വായനയാണ് ലഹരി

ഈ വർഷത്തെ വേനലവധിക്ക് തൊട്ട് മുമ്പ്, മുമ്പില്ലാത്ത വിധം പല സ്കൂൾ കാമ്പസുകളിലും നടന്ന സംഭവങ്ങൾ വേദനാജനകവും ഭീതിപ്പെടുത്തുന്നതുമായിരുന്നു. അതു കൊണ്ട് തന്നെ സ്കൂൾ പൂട്ടുന്ന ദിവസം കുട്ടികളെ രക്ഷിതാക്കൾ വന്ന് കൂട്ടിക്കൊണ്ടുപ്പോകണം എന്ന വിചിത്ര നിർദ്ദേശം വരെ നൽകപ്പെട്ട വർഷമായിരുന്നു ഇത്. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന കൗമാരപ്രായക്കാരുടെ എണ്ണം അത്രയും ഭയാനകമായ തോതിൽ ഉയർന്നിരിക്കുന്നു എന്ന് മലയാളികൾ തിരിച്ചറിഞ്ഞ ഒരു സന്ദർഭം കൂടി ആയിരുന്നു അത്.

അവധിക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഒഴിവ് ദിവസങ്ങൾ ക്രിയാത്മകമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് പല രക്ഷിതാക്കളെയും പോലെ ഞാനും ആലോചിച്ചിരുന്നു. അപ്പോഴാണ് ഒരു വാട്സാപ്പ്  ഗ്രൂപ്പിൽ "കുട്ടികൾ ലഹരികളിൽ നിന്നും നവസാമൂഹിക പ്രശ്നങ്ങളിൽ നിന്നും മുക്തമാകണമെങ്കിൽ വായന ശീലമാകണം" എന്ന ടാഗ് ലൈനോട് കൂടി "വായനയാണ് ലഹരി" എന്ന ടൈറ്റിലിൽ പുസ്തക പ്രസാധകരായ ഹരിതം ബുക്സ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല വായനാ ചാലഞ്ച് പരിപാടിയുടെ അറിയിപ്പ് കണ്ടത്. എൽ.പി, യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി ഇരുപത് മുപ്പത്, നാൽപത് പുസ്തകങ്ങൾ വരെ വായിച്ച് അതിൻ്റെ വായനാക്കുറിപ്പും തയ്യാറാക്കി അയച്ച് കൊടുക്കുക എന്നതാണ് ടാസ്ക്. മാർച്ച് 30 മുതൽ മെയ് 31 വരെ രണ്ട് മാസക്കാലമായിരുന്നു ചലഞ്ച് കാലാവധി.

ചലഞ്ച് കണ്ട ഉടനെ ഒമ്പതാം ക്ലാസ് കഴിഞ്ഞ എൻ്റെ മൂന്നാമത്തെ മകൾ ലൂനയോടും മൂന്നാം ക്ലാസ് കഴിഞ്ഞ നാലാമത്തെ കുട്ടി ലിദുവിനോടും ഞാൻ വിഷയം അവതരിപ്പിച്ചു. കഴിഞ്ഞ വർഷം രണ്ട് പേരെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നീന്തൽ പരിശീലനത്തിന് ചേർത്ത് കൊണ്ടായിരുന്നു അവധിക്കാലം ഉപയോഗപ്പെടുത്തിയത്. ലൂന നീന്തൽ നന്നായി വശമാക്കുകയും ലിദു വെള്ളത്തിൽ ഇറങ്ങി മുങ്ങിക്കുളിക്കാനും  അൽപസ്വല്പം നീന്താനും ധൈര്യം കരസ്ഥമാക്കുകയും ചെയ്തതിനാൽ അത് പൂർണ്ണ വിജയമായി ഞാൻ കരുതുന്നു.കഴിഞ്ഞ വർഷത്തെപ്പോലെ ഈ ചാലഞ്ചിനും അവർ രണ്ട് പേരും "യെസ് " മൂളിയപ്പോൾ ശരിക്കും ഞെട്ടിയത് ഞാനായിരുന്നു.

ചാലഞ്ച് തുടങ്ങിയ ദിവസം തന്നെ എൻ്റെ ഹോം ലൈബ്രറിയിലെ ഒരു കുഞ്ഞു ഇംഗ്ലീഷ് പുസ്തകം വായിച്ചു തീർത്ത് കൊണ്ട് അതിനെപ്പറ്റി സ്വന്തം ശൈലിയിൽ ഒരു ചെറുകുറിപ്പും എഴുതി ലിദു മോൻ എന്നെ വീണ്ടും വിസ്മയിപ്പിച്ചു. അങ്ങനെ എൻ്റെ സ്വന്തം ലൈബ്രറിയിലെ ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള ബാലകൃതികൾ എല്ലാം അവൻ്റെ വായനയിലൂടെ കടന്നു പോയി. ലൂന മോളും അവളുടെ പ്രായത്തിനനുസരിച്ചുള്ള പുസ്തകങ്ങൾ ഹോം ലൈബ്രറിയിൽ നിന്നും എടുത്ത് വായിച്ചു. 

ലിദു മോന് വായന ശരിക്കും ലഹരിയായി മാറുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു. എൻ്റെ ശേഖരത്തിലെ ബാല സാഹിത്യ കൃതികൾ കഴിഞ്ഞതോടെ അവൻ അനിയൻ്റെ വീട്ടിലെ പുസ്തകശേഖരം തേടി ഇറങ്ങി. അവിടെ നിന്നും ഓരോ ആഴ്ചയും എട്ടും പത്തും പുസ്തകങ്ങൾ വീതം വായനക്കെടുത്ത് കൊണ്ടുവന്നു. ഇതിനിടയിൽ എൻ്റെ ഭാര്യാ വീട്ടിൽ വിരുന്ന് പോയപ്പോൾ അവിടെയുള്ള ബാലകൃതികളും അവൻ വായിച്ചു. വായിച്ചറിഞ്ഞ പല പുതിയ പദങ്ങളുടെയും അർത്ഥം ചോദിക്കാനും വായിച്ചതിനനുസരിച്ചുള്ള കഥാപാത്രങ്ങളെ വരയ്ക്കാനും ചില സംഭാഷണ ശകലങ്ങൾ സ്വയം രചിക്കാനും തുടങ്ങിയതോടെ ചലഞ്ച് കുറിക്ക് കൊണ്ടതായി എനിക്ക് ബോധ്യപ്പെട്ടു.

മെയ് 31 വരെയായിരുന്നു ചലഞ്ച്. മെയ് 25 മുതൽ ഞാൻ കുടുംബ സമേതം ഒരു ഡൽഹി - മണാലി യാത്ര പ്ലാൻ ചെയ്തിരുന്നു. അതിനാൽ തന്നെ രണ്ട് പേരും ചലഞ്ച് നേരത്തെ പൂർത്തിയാക്കി. ലൂന മോൾ ചലഞ്ച് ചെയ്ത ഇരുപത് പുസ്തകങ്ങൾ തന്നെ വായിച്ച് കുറിപ്പ് തയ്യാറാക്കി. എന്നാൽ ലിദു മോൻ ശരിക്കും ഞങ്ങളെ അമ്പരപ്പിച്ചു ; ഇരുപത് പുസ്തകങ്ങൾ ചലഞ്ച് ചെയ്ത അവൻ അമ്പത്തിയഞ്ച് ദിവസം കൊണ്ട് നൂറ് പുസ്തകങ്ങൾ വായിച്ചു പൂർത്തിയാക്കി കുറിപ്പും തയ്യാറാക്കി കഴിഞ്ഞിരുന്നു !

എൻ്റെ സ്കൂൾ പഠന കാലത്ത് ഹൈസ്കൂൾ ക്ലാസുകളിൽ എത്തിയ ശേഷമാണ് ഞാൻ സാഹിത്യ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയത്. ഇടയ്ക്ക് വച്ച് ആ ശീലം  നഷ്ടപ്പെട്ടെങ്കിലും ഇപ്പോൾ ഞാൻ അത് തിരിച്ചു പിടിച്ചു കഴിഞ്ഞു. മക്കളും സാഹിത്യ വായനാ കുതുകികളാണ് എന്നത് സന്തോഷം നൽകുന്നു. ഇംഗ്ലീഷ് പുസ്തകങ്ങളോടുള്ള അവരുടെ പ്രണയം നിരവധി ക്ലാസിക് കൃതികളെ എൻ്റെ ഷോകേസിൽ എത്തിച്ചിട്ടുണ്ട്. അഞ്ഞൂറിൽ പരം പുസ്തകങ്ങൾ ഉള്ള ഒരു ഹോം ലൈബ്രറിയും എൻ്റെ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. 

"Today a Reader Tomorrow a Leader " എന്നാണ് ഇംഗ്ലീഷിലെ ഒരു പഴമൊഴി പറയുന്നത്. ഈ വായനാദിനത്തിൽ എല്ലാവർക്കും വായന പുനരാരംഭിക്കാം.

ഇന്ന് പത്രത്തിൽ വന്നത് 

Monday, June 16, 2025

ടയർ പത്തിരി അഥവാ ഒറോട്ടി

കുട്ടിക്കാലത്തെ വേനലവധിക്കാലം ശരിക്കും ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി ഓർമ്മകളുടെ കാലം കൂടിയാണ്. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള വിവിധ തരം കളികൾ, പുഴയിലെ നീരാട്ട്, വിരുന്നു പോക്ക് അങ്ങനെ അങ്ങനെ ഓർമ്മകളുടെ ഒരു സുനാമി തന്നെ ഓരോ വേനലവധിക്കാലവും മനസ്സിലേക്ക് കൊണ്ടു വരുന്നുണ്ട്.

എൻ്റെ കുട്ടിക്കാല വേനലവധിക്കാലത്തെ മറക്കാത്ത ഓർമ്മകളിൽ ഒന്നാണ് ബാപ്പയുടെ നാടായ നൊച്ചാട്ടേക്കുള്ള വിരുന്നു പോക്ക്. കേവലം മൂന്ന് ദിവസത്തെ പരിപാടി ആണെങ്കിലും അതിനുള്ള ഒരുക്കങ്ങൾ ഉമ്മയും ബാപ്പയും ഒരാഴ്ച മുമ്പ് തന്നെ ആരംഭിക്കും. മൂന്ന് ദിവസത്തേക്ക് പല്ല് തേക്കാൻ വേണ്ട ഉമിക്കരിപ്പൊതി തയ്യാറാക്കലാണ് കുട്ടികളായ ഞങ്ങൾക്ക് സ്ഥിരം കിട്ടാറുള്ള പണി. പേസ്റ്റ് സർവ്വ വ്യാപകമായിരുന്നില്ലെങ്കിലും പൽപൊടി ഉണ്ടായിരുന്നു.പക്ഷെ, അത് വായിലേക്ക് വയ്ക്കുമ്പോഴുള്ള എരിവ് പലർക്കും ഇഷ്ടമില്ലായിരുന്നു. ഉമിക്കരിക്ക് ഉപ്പ് രസത്തോടൊപ്പം ഒരു കയ്പ്പും ഉണ്ടായിരുന്നു. എൻ്റെ ഉമ്മ തയ്യാറാക്കുന്ന ഉമിക്കരിയിൽ വേപ്പിൻ്റെ ഇല ഉണക്കിപ്പൊടിച്ചത് കൂടി ചേർക്കുന്നത് കൊണ്ടാണ് ഈ കയ്പ് എന്ന് പിന്നീടാണ് മനസ്സിലായത്. ഉമ്മയുടെ ഉമിക്കരി പോലെ സോഫ്റ്റ് ആയിരുന്നില്ല മറ്റ് വീടുകളിലെ ഉമിക്കരി എന്നതും എടുത്ത് പറയേണ്ടതാണ്.

രാവിലെ കോഴിക്കോട്ടേക്കുള്ള ആദ്യ ബസ്സായ സി.ആർ.ഡബ്യു ആറ് മണിക്കാണ് പുറപ്പെടുന്നത്. കോഴിക്കോട് നിന്ന് ബസ്സ് മാറിക്കേറിയും ബസ്സിറങ്ങി കുറെ നടന്നും അവസാനം ബാപ്പയുടെ തറവാട്ട് വീട്ടിലെത്തുന്നത് ഉച്ചയോടെ ആയിരിക്കും. അക്കാലത്ത് ഉച്ച ഭക്ഷണം കഴിച്ചതിൻ്റെ ഒരു ഓർമ്മയും എൻ്റെ മനസ്സിലില്ല. എന്നാൽ രാത്രി കിട്ടിയിരുന്ന ഭക്ഷണം ഇന്നും എൻ്റെ മനസ്സിൽ പച്ച പിടിച്ച് തന്നെ നിൽക്കുന്നുണ്ട്. ടയർ പത്തിരി എന്ന കട്ടി കൂടിയ ഒരു തരം പത്തിരിയും അന്ന് വൈകുന്നേരം വരെ ആ മുറ്റത്ത് ഓടിക്കളിച്ചിരുന്ന കോഴിയെ പിടിച്ചുണ്ടാക്കിയ കോഴിക്കറിയും ആയിരുന്നു അത്. കോഴിക്കാല് മുഴുവൻ വയറ്റിലെത്തിയാലും ടയർ പത്തിരിയുടെ കാൽ ഭാഗം പോലും തീർന്നുട്ടുണ്ടാകില്ല എന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ പ്രശ്നം. കുട്ടികളായ ഞങ്ങൾക്ക് ടയർ പത്തിരി ശരിക്കും ഒരു തീറ്റ ശിക്ഷ തന്നെയായിരുന്നു.

അന്നത്തെ ഫിഫ്റ്റീൻ കാരൻ ഇന്ന് ഫിഫ്റ്റിയിൽ എത്തി നിൽക്കുമ്പോഴാണ് ടയർ പത്തിരി ഒന്ന് കൂടി തിന്നണം എന്ന മോഹം മനസ്സിലുദിച്ചത്. ബട്ട്, അന്ന് അത് ഉണ്ടാക്കിത്തന്നിരുന്ന മൂത്തുമ്മ കാലയവനികക്കുള്ളിൽ മറഞ്ഞിരുന്നു. പുതിയ തലമുറക്ക് ഇത് തിന്നാൻ സമയമുണ്ടെങ്കിലും തയ്യാറാക്കാൻ സമയം ഇല്ല പോലും. എങ്കിലും എൻ്റെ ആശ ഞാൻ അന്നത്തെ കളിക്കൂട്ടുകാരനും മൂത്തുമ്മയുടെ മകനുമായ മജീദിനെ അറിയിച്ചു.

എന്നാൽ എന്റെ പദ്ധതികൾ പോലെ ഇപ്രാവശ്യത്തെ സന്ദർശന പരിപാടി നടക്കില്ല എന്ന് മനസ്സിലായതോടെ ടയർ പത്തിരി രുചിക്കാൻ ഈ വർഷം യോഗമില്ല എന്ന് തീരുമാനമായി. എങ്കിലും വേനലവധിക്കാല വിരുന്നുപോക്ക് അനുസ്മരിക്കാൻ കുടുംബ സമേതം മജീദിനെ സന്ദർശിച്ച് പോരാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം വൈകിട്ടോടെ മജീദിൻ്റെ വീട്ടിൽ ഞങ്ങളെത്തി. അൽപ സമയത്തെ സംസാരത്തിനിടയിൽ തീൻമേശയിൽ ചായ സൽക്കാരത്തിനുള്ള വിഭവങ്ങൾ ഉരുണ്ട് കൂടാൻ തുടങ്ങി. പെട്ടെന്ന് ഒരു വാസന എൻ്റെ മൂക്കിലടിച്ച് കയറി.

"ങും... മൂത്തുമ്മ പണ്ട് ഉണ്ടാക്കിയിരുന്ന അതേ കോഴിക്കറിയുടെ മണം... " ഓർമ്മകൾക്ക് ഒന്ന് കൂടി നിറം ചാർത്താനായി ഞാൻ നാസാരന്ധ്രങ്ങൾ വൈഡ് ഓപ്പണാക്കി ആഞ്ഞ് വലിച്ചു. ചായ കുടിക്കാനായി ടേബിളിൽ എത്തിയപ്പോൾ അതാ പഴയ ആ ടയർ പത്തിരിയും!!

ഏതോ പെണ്ണുങ്ങളെ വിളിച്ച് വരുത്തി ടയർ പത്തിരിയും കോഴിക്കറിയും ഞങ്ങൾക്കായി പ്രത്യേകം തയ്യാറാക്കി മജീദും ഭാര്യ ലൈലയും ഞങ്ങളെ ശരിക്കും വിസ്മയിപ്പിച്ചു. മൂന്നെണ്ണം കഴിച്ച് ഞാൻ പഴയ കാലത്തിലൂടെ അങ്ങനെ ഒഴുകി. മക്കളും ആദ്യമായി ടയർ പത്തിരിയുടെ രുചി അന്നറിഞ്ഞു.

വാൽ: ഡിഗ്രിക്ക് ഒപ്പം പഠിച്ച എറണാകുളം സ്വദേശി ഖൈസ് എൻ്റെ വീട്ടിൽ വന്നു. വയനാട് പടിഞ്ഞാറത്തറയിലേക്ക് പോകേണ്ട അവന് ഞാൻ കൽപറ്റയിലൂടെയുള്ള വഴി പറഞ്ഞു കൊടുത്തു. അവന് കുറ്റ്യാടി വഴി തന്നെ പോകണം പോലും. അതെന്താ കാര്യം എന്നന്വേഷിച്ചപ്പോൾ ഒറോട്ടി അഥവാ ടയർ പത്തിരി കിട്ടുന്ന ഒരു ഹോട്ടൽ ആ റൂട്ടിൽ ഉണ്ട് എന്ന് ! കുട്ടിക്കാലത്ത് ഒറോട്ടി തിന്ന അവനും അമ്പത് കഴിഞ്ഞപ്പോ ഒന്ന് തിന്ന് നോക്കാനാശ!!

Friday, June 13, 2025

ഈശ്വരാ വഴക്കില്ലല്ലോ

2025 മെയ് 30 രാത്രി. മണാലിയിലെ ഹോട്ടൽ കെനിൽ വർത്ത് ഇൻ്റർനാഷണലിൽ, ആ ദിവസത്തെ മണാലി കാഴ്ചകൾക്ക് ശേഷം ഞാനും കുടുംബവും വിശ്രമിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴാണ് ഒരു സിനിമ കാണാം എന്ന് എല്ലാവർക്കും ആഗ്രഹം മുളച്ചത്. സിനിമ കണ്ട് സമയം കളയാൻ എനിക്ക് മടിയാണ്.അംഗുലീ പരിമിതമായ എണ്ണം സിനിമകളേ ഞാനിതുവരെ കണ്ടിട്ടുള്ളൂ. നല്ല ചുമ കൂടി പിടിപെട്ടിരുന്നതിനാൽ ഞാൻ കിടക്കയിലേക്കും ബാക്കി എല്ലാവരും സിനിമയിലേക്കും ചരിഞ്ഞു.

".....ഉടുതുണിക്ക് മറുതുണിയില്ലാതെ ഞാൻ മുംബൈ തെരുവുകളിൽ തേരാപാരാ നടക്കുകയാണ്. കള്ളവണ്ടി കയറാനുള്ള കാശ് പോലും എൻ്റെ കയ്യിലില്ല...... "ഇത്രയും കരഞ്ഞു കൊണ്ടും "അത് കൊണ്ട് ഞാൻ ഒരു ടാക്സി വിളിച്ചു വരികയാണ്. ടാക്സി കൂലി നീ തന്നെ കൊടുക്കണം...." എന്ന ബാക്കി ഭാഗം സീരിയസായും പറയുന്ന ഡയലോഗ് കേട്ടാണ് ഞാൻ പെട്ടെന്നെണീറ്റത്. സലീം കുമാർ ആണ് മൊബൈൽ സ്ക്രീനിൽ നിന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നത്. ഞാൻ കാണാത്ത "അച്ഛനുറങ്ങാത്ത വീടും" ഞാൻ കണ്ട  "ആദാമിൻ്റെ മകൻ അബുവും" മലയാളികൾക്ക് മുമ്പിൽ അവതരിപ്പിച്ച സലീം കുമാറിന് മാത്രമേ തേരട്ട ചുരുണ്ട് എണീക്കുന്ന ലാഘവത്തോടെ ഹാസ്യ - സീരിയസ്  ഡയലോഗുകൾ ഒരുമിച്ച് കൈകാര്യം ചെയ്യാൻ സാധിക്കൂ എന്ന എൻ്റെ ആത്മഗതം കൃത്യമായി.

യാത്ര കഴിഞ്ഞ് വീട്ടിലെത്തി രണ്ടു നാൾ കഴിഞ്ഞാണ് എൻ്റെ ലൈബ്രറിയിലെ മേശപ്പുറത്ത് സലീം കുമാറിന്റെ കാരിക്കേച്ചർ മുഖച്ചിത്രമായി 'ഈശ്വരാ വഴക്കില്ലല്ലോ' എന്നൊരു പുസ്തകം ഞാൻ കാണുന്നത്. എൻ്റെ ശേഖരത്തിൽ ഇല്ലാത്ത പുസ്തകം വായനക്കായി മകൾ എവിടെ നിന്നോ കൊണ്ടു വന്നതായിരുന്നു. മുമ്പ് ഇന്നസെൻ്റ് കഥകളും   മുകേഷ് കഥകളും   വായിച്ച് രസിച്ചിരുന്നതിനാൽ ഇതും ഞാൻ കയ്യിലെടുത്തു. ഒറ്റ ഇരുപ്പിന് തന്നെ വായിച്ചു തീർത്തു.

ആകെയുള്ള ഇരുപത്തി ഒന്ന് അധ്യായങ്ങൾ വായിച്ചു കഴിയുമ്പോൾ പറവൂരിനടുത്തുള്ള ചിറ്റാറ്റുകര എന്ന ഗ്രാമം വായനക്കാരൻ്റെ മനസ്സിൽ കൊത്തി വയ്ക്കപ്പെടും എന്ന് തീർച്ചയാണ്. അത്ര കണ്ട് ആ ഗ്രാമത്തിലെ അനുഭവങ്ങൾ സലീം കുമാർ ഈ പുസ്തകത്തിൽ പറയുന്നുണ്ട്. സിനിമാഭിനയം എന്ന ജീവിതാഭിലാഷം കൊണ്ടു നടന്നതും അതിനായി താണ്ടിയ കനൽ പാതകളും അതിന് പൂർണ്ണ പിന്തുണ നൽകിയ അമ്മയുടെ കരുതലും എല്ലാം നർമ്മത്തിൽ ചാലിച്ച് പറഞ്ഞ് പോകുമ്പോഴും ഹൃദയത്തിൽ ചെറിയ ഒരു നോവ് അനുഭവപ്പെടും. 

വ്യക്തി ജീവിതത്തിലെയും സിനിമാ ജീവിതത്തിലെയും നിരവധി അനുഭവങ്ങൾ വളച്ചു കെട്ടില്ലാതെ പറയുന്ന സലീം കുമാർ ശൈലി എനിക്കേറെ ഇഷ്ടപ്പെട്ടു. രചയിതാവിൻ്റെ കുറിപ്പിൽ പറയുന്ന പോലെ ജനനമെന്ന സ്റ്റാർട്ടിംഗ് പോയിൻ്റിൽ നിന്നും മരണം എന്ന ഫിനിഷിംഗ് പോയിൻ്റിലേക്ക് നടത്തുന്ന ഒരു എസ്കർഷൻ ആണ് ഈ പുസ്തകം.

ഹാസ്യം ഇഷ്ടപ്പെടുന്നതിനാലാവാം ഒരു ഹാസ്യ നടൻ്റെ ജീവിതാനുഭവങ്ങൾ ഒറ്റ ഇരുപ്പിന് വായിച്ച് തീർക്കാൻ എന്നെ പ്രേരിപ്പിച്ചത്. പ്രതീക്ഷിച്ച പോലെ ഇത് മുഴുവൻ ഹാസ്യമല്ല. ചോര കിനിയുന്ന ചില അനുഭവങ്ങളും ഈ പുസ്തകത്തിലുണ്ട്. എങ്കിലും വായനക്കാരൻ്റെ ചുണ്ടിൽ അവസാനം വിരിയുന്നത് ഒരു പുഞ്ചിരി തന്നെയായിരിക്കും എന്നാണ് എന്റെ അനുഭവം.

പുസ്തകം: ഈശ്വരാ വഴക്കില്ലല്ലോ
രചയിതാവ്: സലീം കുമാർ
പ്രസാധകർ: മനോരമ ബുക്സ് 
Page: 179
വില: 270 രൂപ 

Monday, June 09, 2025

കുഞ്ഞിമ്മുവിൻ്റെ ചെരിപ്പ്.

"അതേയ് ... ഡൽഹിയിലേക്ക് പോകുന്നതിൻ്റെ മുമ്പെ എന്റെ ചെരുപ്പ് ഒന്ന് മാറ്റണം"  കുഞ്ഞിമ്മു ഭർത്താവ് ആബു മാസ്റ്ററോടായി പറഞ്ഞു.

"അതെന്താ ഡൽഹിയിലെ വഴികളും ഇവിടത്തെ വഴികളും ഒരു പോലെ തന്നെയല്ലേ?" ആബു മാസ്റ്റർക്ക് സംശയമായി.

"അതറിയില്ല... പക്ഷെ, നിലവിലുള്ള ചെരുപ്പിൻ്റെ ലൈഫ് ടൈം കഴിഞ്ഞിട്ടുണ്ടോ എന്നൊരു സംശയം.... പിന്നെ ഡൽഹിയിൽ വെച്ച് വാറ് പൊട്ടിയ ചെരിപ്പ് കയ്യിൽ പിടിച്ച് നടക്കുന്നത് പ്രധാനമന്ത്രിയും പ്രസിഡണ്ടും ഒക്കെ കണ്ടാൽ ഒരു നാണക്കേടാ..." 

"ആര് കണ്ടാൽ ന്നാ പറഞ്ഞെ ?"

"ആര് കണ്ടാലും.."

"ചെരിപ്പ് എന്നൊക്കെ പറഞ്ഞാൽ തേഞ്ഞ് തേഞ്ഞ് നിലം പറ്റണം...എന്നിട്ടേ മാറ്റാവൂ..."

"അതങ്ങ് പള്ളീ പറഞ്ഞാ മതി..."

"ഗാന്ധിജിയുടെ ചെരിപ്പ് കണ്ടിട്ടില്ലേ നീ.."

"അതൊന്നും ഞാൻ കണ്ടിട്ടില്ല... ഡൽഹി പോകുന്നതിൻ്റെ മുമ്പ് എനിക്ക് പുതിയ ചെരിപ്പ് കിട്ടണം.."

"ങാ...ശരി...ശരി... ഇന്ന് നിനക്ക് എവിടെയോ പോകണം എന്ന് പറഞ്ഞിരുന്നല്ലോ?..."

"നാത്തൂനെ കാണാൻ..... "

"അതെന്തിനാ.... ഡൽഹിക്ക് പോകാൻ പിരി കേറ്റാനോ?"

"ങും... ഒന്ന് മൂളിയാ അങ്ങട്ട് പിരി കയറുന്ന ആളല്ലേ ഇങ്ങളെ പുന്നാര പെങ്ങള് ...."

"ആ... മതി ... മതി ... വൈകിട്ട് പോകാം .... ഇരുട്ട് മൂടിയാൽ അപ്പോ അവിടന്ന് സ്ഥലം വിട്ടേക്കണം. "

"അതെന്താ.. അവിടെ വല്ല പിശാചും ഇറങ്ങോ..."

"ആ... അത് കണ്ടറിയാ..."

അങ്ങനെ വൈകിട്ട് ആബു മാസ്റ്ററും ഭാര്യ കുഞിമ്മുവും മാസ്റ്ററുടെ പെങ്ങളുടെ വീട്ടിലെത്തി. അളിയൻ മാസ്റ്ററെ ഹൃദ്യമായി തന്നെ സ്വാഗതം ചെയ്തു. നാട്ടു വർത്തമാനങ്ങളും കുടുംബ കാര്യങ്ങളും എല്ലാം വർത്തമാനത്തിലൂടെ കടന്ന് പോയി. ഇതിനിടയിൽ തന്നെ വിഭവ സമൃദ്ധമായ ചായ സൽകാരവും നടന്നു. അകത്ത് കുഞ്ഞിമ്മുവും നാത്തൂനും ആരുടെയൊക്കെയോ കല്യാണ കാര്യങ്ങളും സൽക്കാര വിശേഷങ്ങളും പങ്ക് വച്ചു.

"ദേ... ഇരുട്ടായി ..." ആബു മാസ്റ്റർ ഭാര്യയെ ഓർമ്മിപ്പിച്ചു.

"ങാ... ഓർമ്മയുണ്ട് " കുഞ്ഞിമ്മു മറുപടി കൊടുത്തു.

"അതേയ് ... ഇനി ഞങ്ങളിറങ്ങട്ടെ .... വൈകിയാൽ ബസ് കിട്ടില്ല.." ആബു മാസ്റ്റർ അളിയനോട് പറഞ്ഞു.

"ഇന്നിവിടെ കൂടീട്ട് നാളെ പോകാം ന്നേ...''

"ഊ ഉം ... ചെന്നിട്ട് കൊറേ പണികൾ ഉണ്ട്... ഡീ... കുഞ്ഞിമ്മു... വാ.... പോകാം..." ആബു മാസ്റ്റർ ഭാര്യയെ വിളിച്ചു. നാത്തൂനോട് യാത്ര പറഞ്ഞ് കുഞ്ഞിമ്മുവും അളിയനോട് യാത്ര പറഞ്ഞ് ആബു മാസ്റ്ററും ഇറങ്ങി. മൊബൈൽ ഫോണിന്റെ അരണ്ട വെളിച്ചത്തിൽ അവർ റോഡിലേക്ക് നീങ്ങി.ആദ്യം വന്ന ബസ്സിൽ തന്നെ അവർ കയറി.

വീട്ടിലെത്താൻ ഒന്നൊന്നര മണിക്കൂർ യാത്രയുള്ളതിനാൽ കുഞ്ഞിമ്മു സീറ്റിലിരുന്ന് ഉറങ്ങാൻ തുടങ്ങി. ഇതിനിടയിൽ പിൻ സീറ്റിലിരുന്ന ആളുടെ കാല് സീറ്റിനടിയിലൂടെ കുഞ്ഞിമ്മുവിൻ്റെ നേരെ ഇഴഞ്ഞ് വരാൻ തുടങ്ങി. രണ്ട് തവണ ആവർത്തിച്ചപ്പോൾ കുഞ്ഞിമ്മു അയാളെ ഒന്ന് രൂക്ഷമായി നോക്കി. പിന്നീട് അയാളത് ആവർത്തിച്ചില്ല. വഴിയിലെവിടെയോ അയാൾ ഇറങ്ങി പോവുകയും ചെയ്തു.സമയം പിന്നെയും കടന്നു പോയി.

"വാ... അടുത്ത സ്റ്റോപ്പിൽ ഇറങ്ങാം ... ചില സാധനങ്ങൾ വാങ്ങാനുണ്ട് ..." ആബു മാസ്റ്റർ വിളിച്ചപ്പോഴാണ് ബസ് ടൗണിൽ എത്തിയ വിവരം കുഞ്ഞിമ്മു അറിഞ്ഞത്. ഉറക്കത്തിൽ അഴിച്ച് വച്ച ഷൂ കുഞ്ഞിമ്മു കാല് കൊണ്ടൊന്ന് തിരഞ്ഞു. ഒരു ഷൂ കാലിൽ തടഞ്ഞെങ്കിലും രണ്ടാമത്തെത് കിട്ടിയില്ല. വീണ്ടും തപ്പിയിട്ടും ഫലം കാണാത്തതിനാൽ കുഞ്ഞിമ്മു സീറ്റിനടിയിലേക്ക് കുനിഞ്ഞ് നോക്കി.

'യാ കുദാ.!!.' കുഞ്ഞിമ്മു ഞെട്ടിപ്പോയി. ഒരു ഷൂവിന് പകരം അതാ ഒരു ചെരുപ്പ് ! അതും ഒരു പുരുഷൻ്റേത് !! ഇനി അത് ഇടുകയല്ലാതെ നിവൃത്തിയില്ല.

രാത്രി ആയതിനാൽ ആരും കാണില്ല എന്ന ധാരണയിൽ കുഞ്ഞിമ്മു ഒരു കാലിൽ സ്വന്തം ഷൂസും മറ്റേ കാലിൽ ചെരുപ്പും ധരിച്ചു. പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽ പെടാതിരിക്കാനായി ചുരിദാർ പാൻ്റ് നന്നായിട്ട് താഴ്ത്തി ഇടുകയും ചെയ്തു. ബസ്സിറങ്ങി ആബു മാസ്റ്റർ നേരെ ഒരു ഓട്ടോയുടെ അടുത്തേക്ക് നടന്നു. കാല് പരമാവധി മൂടി കുഞ്ഞിമ്മുവും പിൻതുടർന്നു.

"മാഡം... ചെരുപ്പ് മാറിയിട്ടുണ്ടല്ലോ.." കുഞ്ഞിമ്മുവിൻ്റെ കാലിലേക്ക് നോക്കി ആദ്യത്തെ  ഓട്ടോ ഡ്രൈവർ തന്നെ പറഞ്ഞു.

"മാഡം അല്ലടാ പൊട്ടാ ... അയാം കുഞ്ഞിമ്മു... പിന്നെ ചെരിപ്പല്ല, ഷൂ ആണ് മാറിയത് " അത്രയൊക്കെ ശ്രമിച്ചിട്ടും കള്ളി വെളിച്ചത്താക്കിയ അരിശത്തിൽ  കുഞ്ഞിമ്മു പറഞ്ഞു. അപ്പോഴാണ് ആബു മാസ്റ്ററും കുഞ്ഞിമ്മുവിൻ്റെ കാലിലേക്ക് ശ്രദ്ധിച്ചത്.

"അയ്യയ്യേ... ഇതെന്ത് കോലം? ബാഗ്ദാദിലെ കാസിമിൻ്റെ ചെരുപ്പ് പോലെയുണ്ട് അത്..." ആബു മാസ്റ്റർ വാ പൊത്തി ചിരിച്ചു.

"ചിരിക്കണ്ട .... നിങ്ങൾ പോകുന്നിടത്തൊക്കെ ഞാൻ ഈ വേഷത്തിൽ വരും .. ഹും ..... നടക്ക്..."

"അയ്യോ വേണ്ട ... എനിക്കത് നാണക്കേടാണ്.."

"ഹും... എങ്കിൽ പുതിയ ചെരുപ്പ് വാങ്ങി താ ... "
ഗത്യന്തരമില്ലാതെ ആബു മാസ്റ്റർ കുഞ്ഞിമ്മുവിനെയും കൂട്ടി തൊട്ടടുത്ത് കണ്ട ചെരിപ്പ് കടയിൽ കയറി. 

പുതിയ ചെരുപ്പും ധരിച്ച് പുറത്തിറങ്ങിയ കുഞ്ഞിമ്മുവിൻ്റെ മനസ്സിൽ പെൺ ഷൂ ഇട്ട് വീട്ടിലെത്തിയ പുരുഷൻ്റെ വീട്ടിലെ ബഹളങ്ങളായിരുന്നു. ആബു മാസ്റ്ററുടെ മനസ്സിലാകട്ടെ, ഒരു കാര്യം സാധിക്കാനുള്ള പെൺ ബുദ്ധിയുടെ കഴിവും.

Monday, June 02, 2025

ശുഭയാത്ര (ദ ഐവി 21)

 കഥ ഇതുവരെ

ഏറെ നേരം ബ്ലോക്കിൽ ആയതിനാൽ ഞാനടക്കം പലരും ബസ്സിൽ നിന്നും പുറത്തിറങ്ങി. പെട്ടെന്നാണ് ഒരു ട്രെയിനിൻ്റെ ചൂളം വിളി എവിടെ നിന്നോ ഞാൻ കേട്ടത്. നിമിഷങ്ങൾക്കകം തന്നെ ഞങ്ങളുടെ ഇടത് ഭാഗത്ത് ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ ഒരു ട്രെയിൻ പാഞ്ഞു പോയി. ബാനിഹാൾ - ശ്രീനഗർ റൂട്ടിലെ ഈ ട്രെയിനിൽ യാത്ര ആസ്വാദ്യകരമാണെന്ന് പലരും പറഞ്ഞത് കേട്ടിട്ടുണ്ട്. കഴിഞ്ഞ കാശ്മീർ യാത്രയിൽ ഞാൻ അത് ലക്ഷ്യം വച്ചിരുന്നെങ്കിലും സാധിച്ചില്ല. മഞ്ഞ് കാലത്തെ ബാനിഹാൾ റെയിൽവെ സ്റ്റേഷൻ്റെ ദൃശ്യം തന്നെ വളരെ മനോഹരമാണ്.

ചില വാഹനങ്ങൾ കടത്തി വിടുന്നത് കണ്ടതിനാൽ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസ്കാരൻ്റെ അടുത്തെത്തി ഞാൻ ഞങ്ങളുടെ ദയനീയാവസ്ഥ അറിയിച്ചു.ഉടൻ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞതിനാൽ സമാധാനം വീണ്ടുകിട്ടി. അൽപസമയത്തിനകം തന്നെ വാഹനങ്ങൾ കടത്തി വിടാൻ തുടങ്ങി. എല്ലാവരും ബസ്സിൽ ഓടിക്കയറി.ഓരോ സ്പോട്ടിനും ശേഷം യാത്ര തുടരുന്നതിന് മുമ്പ് സ്റ്റുഡൻ്റ് കോർഡിനേറ്റർമാർ അംഗങ്ങളുടെ എണ്ണം എടുക്കൽ സാധാരണമായിരുന്നു. ഇത് വരെ എല്ലാ പ്രാവശ്യവും എണ്ണം കൃത്യവുമായിരുന്നു. പക്ഷേ, ഇത്തവണ ഒരാൾ കുറവ് ! മുന്നിൽ നിന്ന് പിന്നിലേക്കും  പിന്നിൽ നിന്ന് മുന്നിലേക്കും എല്ലാം എണ്ണി നോക്കിയിട്ടും ഒരാൾ മിസ്സിംഗ് തന്നെ !

കോർഡിനേറ്റർമാർ പെട്ടെന്ന് പുറത്തിറങ്ങി പല ഭാഗത്തേക്കായി തിരിഞ്ഞ് തെരച്ചിൽ തുടങ്ങി. അവസാനം ആളെ കണ്ടെത്തി. റെയിൽവെ സ്റ്റേഷൻ കാണാൻ പോയതായിരുന്നു പോലും ! വഴിയിൽ കണ്ട ഒരു പോലീസ് കാരനോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് മനസ്സിലാവാത്തതിനാൽ തിരിച്ച് പോന്നു. അത് കാരണം ഞങ്ങൾക്ക്  ആളെ കണ്ടെത്താനും സാധിച്ചു. ഇല്ലായിരുന്നെങ്കിൽ എത്ര സമയം ഇനിയും കുടുങ്ങിക്കിടക്കേണ്ടി വരുമായിരുന്നു എന്ന് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല.

ഒന്നര മണിയോടെ ഞങ്ങൾ യാത്ര പുനരാരംഭിച്ചു. ചെങ്കുത്തായ മലമ്പാതകളും തുരങ്കങ്ങളും താണ്ടി രാത്രി ഏഴ് മണിയോടെ ഞങ്ങൾ പഞ്ചാബി ഹവേലിയിൽ എത്തി. കഴിഞ്ഞ യാത്രയിലെ ഓർമ്മകൾ പുതുക്കി ഞാൻ ആ ബൈക്കിൽ വീണ്ടും കയറി ഇരുന്നു.അന്ന് ഭക്ഷണം കഴിച്ചിരുന്ന തൊട്ടപ്പുറത്തുള്ള തട്ടു കടയിൽ കയറി ഞാനും വിനോദൻ മാഷും ലഘുഭക്ഷണവും കഴിച്ചു. അവിടെ കണ്ട ഒരു മുള്ളങ്കിയുടെ വലിപ്പം ഞങ്ങളെ അത്ഭുതപ്പെടുത്തി. 

ആമാശയം നിറഞ്ഞതോടെ എല്ലാവരും വീണ്ടും ഊർജ്ജസ്വലരായി. യാത്ര പുനരാരംഭിച്ചതോടെ ഓരോരുത്തരായി അനുഭവങ്ങൾ പങ്കുവച്ചു.രാത്രി പന്ത്രണ്ട് മണിയോടെ ഞങ്ങൾ ജമ്മു അതിർത്തി പിന്നിട്ടു. ഫോൺ ആക്ടീവായതോടെ എല്ലാവരുടെയും ജീവിതം പഴയ ട്രാക്കിലായി.

ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് ഞങ്ങൾ ഡൽഹിയിൽ എത്തിയത്. കരോൾബാഗിലെ മെട്രോ ഹൈറ്റ്സ് ഹോട്ടലിലായിരുന്നു താമസം ഒരുക്കിയിരുന്നത്. ടൂർ ഷെഡ്യൂൾ പ്രകാരം ആഗ്രയും കൂടി കവർ ചെയ്യാനുണ്ടായിരുന്നു. സമയം ഇല്ലാത്തതിനാൽ ആഗ്ര ക്യാൻസലാക്കി ഡൽഹി കാഴ്ചകൾ കാണാൻ തീരുമാനിച്ചു. ഡൽഹിയിൽ പഠിക്കുന്ന മകളെ കാണേണ്ടതിനാലും എൻ്റെ മടക്കം ഒറ്റക്കായതിനാലും ഞാൻ മകളുടെ അടുത്തേക്കും ബാക്കി എല്ലാവരും ഡൽഹി കാഴ്ചകൾ കാണാനും തിരിച്ചു.

കാഴ്ചകൾ കണ്ടും ഷോപ്പിംഗ് നടത്തിയും രാത്രി വീണ്ടും എല്ലാവരും ഹോട്ടലിൽ ഒരുമിച്ചു. പിറ്റേന്ന് രാവിലെ അഞ്ച് മണിക്കായിരുന്നു നാട്ടിലേക്കുള്ള ട്രെയിൻ. പുലർച്ചെ മൂന്നു മണിയോടെ എല്ലാവരും സ്ഥലം വിട്ടു. ഡൽഹിയിൽ ഇത് വരെ കാണാത്ത ചില കാഴ്ചകൾ കാണാനുള്ളതിനാൽ ഞാൻ അവിടെ തന്നെ തങ്ങി.

ഓരോ യാത്രയും വ്യത്യസ്ത അനുഭവങ്ങളാണ്. അതിൽ കയ്പും മധുരവും ഉണ്ടാകും. ഗാന്ധിജിയുടെ മണ്ണിൽ തുടങ്ങി രാജസ്ഥാനിലെ മരുക്കാറ്റ് ഏറ്റുവാങ്ങി ഗുൽമാർഗ്ഗിലെ മഞ്ഞിലുരുണ്ട് പഹൽഗാമിലെ മഞ്ഞു വീഴ്ച ആസ്വദിച്ച് ഈ യാത്രയും ഇവിടെ അവസാനിക്കുന്നു. രണ്ടാം കാശ്മീർ യാത്രയുടെ അവസാനത്തിൽ കുറിച്ചിട്ട പോലെ  (click & read) കാശ്മീർ എന്നെ ഇനിയും മാടി വിളിക്കുന്നുണ്ട്. മണാലിയിലേക്ക് കുടുംബ സമേതമുള്ള യാത്രയിലാണ് ഈ യാത്രാകുറിപ്പെഴുത്ത്. യാത്രകൾ തുടരും, തുടർന്ന് കൊണ്ടേയിരിക്കും.

വായിച്ചും പങ്ക് വച്ചും എൻ്റെ ഒപ്പം കൂടിയ എല്ലാവർക്കും ശുഭയാത്ര നേരുന്നു.


(തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)


(അവസാനിച്ചു)


Monday, May 26, 2025

മഞ്ഞ് തടഞ്ഞ വഴി (ദ ഐവി - 20)

യാത്രയുടെ നാൾ വഴികൾ

പഹൽഗാമിൽ നിന്നും ജമ്മുതാവി എത്തി അവിടെ നിന്ന് ട്രെയിൻ കയറി ഡൽഹിയിൽ എത്തി ആഗ്രയിലേക്ക് പോകാനായിരുന്നു ഞങ്ങളുടെ ടൂർ ഷെഡ്യൂൾ. റംസാൻ വ്രതം ആരംഭിക്കുന്നതിനാൽ ഡൽഹിയിൽ നിന്നും ഞാൻ വേർപിരിയും എന്നതായിരുന്നു ഞാൻ മുന്നോട്ട് വച്ച നിബന്ധന. ജമ്മു ടു ഡൽഹി ട്രെയിൻ റദ്ദാക്കിയതിനാൽ ഒരു ദിവസം അധികമായി ലഭിച്ചതിനാൽ അമൃതസർ കാണാം എന്ന് ടൂർ മാനേജർ ലെനിൻ അറിയിച്ചു. അതനുസരിച്ചായിരുന്നു പഹൽഗാമിൽ നിന്നും ഞങ്ങൾ യാത്ര തിരിച്ചത്. ഭക്ഷണം കഴിച്ച് കഴിഞ്ഞതിനാലും പുറത്തേ കാഴ്ചകൾ മറഞ്ഞതിനാലും ഞാൻ വേഗം ഉറക്കത്തിലേക്ക് വഴുതി.

"ബ്രിട്ടീഷ് രാജ് മുർദ്ദാബാദ് ..... ഹിന്ദുസ്ഥാൻ സിന്ദാബാദ്....." ദൂരെ നിന്നും നേർത്ത മുദ്രാവാക്യം എൻ്റെ കാതിൽ വന്നലച്ചു.

"ബോലോ ഗാന്ധീ കീ... ജയ് " ജനം ആർത്തു വിളിച്ചു.

"ഠോ..ഠോ...." പെട്ടെന്ന് എവിടെ നിന്നോ വെടി പൊട്ടുന്ന ശബ്ദം കേട്ടു. ജാലിയൻ വാലാബാഗിൽ തടിച്ചു കൂടിയ ജനങ്ങൾ നാലുപാടും ചിതറി ഓടി. സ്വപ്നം കണ്ടു കൊണ്ടിരുന്ന ഞാൻ ഞെട്ടി എണീറ്റു ചുറ്റും നോക്കി. ബസ്സിൽ എൻ്റെ തൊട്ടടുത്ത് ഉറക്കം വരാതെ വിനോദൻ മാഷ് ഇരിക്കുന്നു!

"സാർ.... കുറച്ചു സമയമായി ബസ്സിവിടെ നിർത്തിയിട്ട്....." വിനോദൻ മാഷ് പറഞ്ഞു.

" എന്തു പറ്റി?" സ്വപ്നത്തിൽ വെടിയൊച്ച കേട്ടതിനാൽ തെല്ലൊരാശങ്കയോടെ ഞാൻ ചോദിച്ചു. വാച്ചിലേക്ക് നോക്കിയപ്പോൾ സമയം രാത്രി ഒമ്പതര മണിയേ ആയിരുന്നുള്ളൂ.

"മഞ്ഞ് വീഴ്ച്ച തന്നെ കാരണം..." വിനോദൻ മാഷ് പറഞ്ഞു.

"ങേ.... ഇവിടെയും ?" ഞാൻ സംശയിച്ചു പോയി.

"റോഡ് മൂടി കിടക്കുകയാണെന്നും ലാൻ്റ് സ്ലൈഡിംഗ് കൂടി സംഭവിച്ചിട്ടുണ്ടെന്നും വണ്ടികൾ വിടാൻ സമയമെടുക്കുമെന്നും പറയുന്നു..." 

"ഓ മൈ ഗോഡ്..."

"അയാളെയൊന്നും വിളിക്കണ്ട .... ഈ തണുപ്പും സഹിച്ച് ഇരുന്നുറങ്ങാനാണ് ഇന്നത്തെ വിധി..." വിനോദൻ മാഷ് പറഞ്ഞു.

" മണ്ണിടിഞ്ഞിട്ടുണ്ടെങ്കിൽ പെട്ടെന്ന് ശരിയാകും എന്ന പ്രതീക്ഷ വേണ്ട.." ഞാനും പറഞ്ഞു.

"ഒരു ടൂറിസ്റ്റ് ബസ് അതിൽ പെട്ടിട്ടുണ്ട് എന്നും നാലഞ്ച് പേർ മർഗയ എന്നും കേൾക്കുന്നുണ്ട് "

ജമ്മു - ന്യൂ ഡൽഹി ഹൈവേ ആയതിനാൽ എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ ഞങ്ങൾ ഇരുന്നു. ഞാൻ വീണ്ടും ഇരുന്നുറങ്ങാൻ തുടങ്ങി. എൻ്റെ സമയം പാഞ്ഞും ഉറങ്ങാത്തവരുടെ സമയം ഇഴഞ്ഞും നീങ്ങി. പുലർച്ചെ നാലര മണിയോടെ റോഡ് പെട്ടെന്ന് റെഡിയാകാനുള്ള സാധ്യത ഇല്ല എന്ന സത്യം പുറത്ത് വന്നു. അതോടെ പലരുടെയും പല ശങ്കകളും വയറിളകി. എത്രയും പെട്ടെന്ന് റൂമോ ഹോം സ്റ്റേയോ റെസ്റ്റ് ഹൗസോ കണ്ടെത്തൽ നിർബന്ധമായി. സ്റ്റുഡൻ്റ് കോർഡിനേറ്റർമാർ തക്ക സമയത്ത് ഉണർന്നതിനാൽ (അവർ ഉറങ്ങിയിരുന്നില്ല) ഒരു കിലോമീറ്റർ അകലെ ഒരു റെസ്റ്റ് ഹൗസ് ഉണ്ടെന്ന് ഗൂഗിൾ വഴി കണ്ടെത്തി. അങ്ങനെ ഭട്ട് ഹൗസ് എന്ന റെസ്റ്റ് ഹൗസിൽ പുലർച്ചെ അഞ്ചര മണിക്ക് ഞങ്ങളെത്തി. സുബഹ് നമസ്കരിച്ച് എത്രയും പെട്ടെന്ന് ഞാൻ ബ്ലാങ്കറ്റിനകത്തേക്ക് നുഴഞ്ഞ് കയറി.

സമയം വീണ്ടും പാഞ്ഞ് പതിനൊന്നിൽ എത്തിയപ്പോഴാണ് ഭട്ട് ഹൗസ് ഉടമ മുഹമ്മദ് ഭട്ടും ഭാര്യയും കൂടി ബ്രേക്ക് ഫാസ്റ്റ് റെഡിയായതായി അറിയിച്ചത്. ഞങ്ങളെപ്പോലെ തലേ ദിവസം രാത്രി എത്തിയ ഒരു കർണ്ണാടക ടീമും അവിടെ ഉണ്ടായിരുന്നു. നൂഡിൽസ് ആയിരുന്നു പ്രഭാത ഭക്ഷണം. തണുപ്പിൽ തിന്നാൻ പറ്റുന്ന ഏക ഭക്ഷണം ഇതാണ് എന്ന്  ഇതോടെ ഞാൻ മനസ്സിലാക്കി. അടുക്കളയിൽ ഒരുക്കിയ മജ്ലിസിൽ ഇരുന്നുള്ള തീറ്റ എനിക്കിഷ്ടമായി.

പതിനൊന്ന് മണിക്ക് വാഹനങ്ങൾ വിടും എന്ന് പറഞ്ഞിരുന്നത് അന്ന് വിടില്ല എന്നായി. അതോടെ ഭട്ട് ഹൗസിൽ തുടരൽ നിർബന്ധമായി.അമൃതസർ സന്ദർശനം അതോടെ ഉപേക്ഷിക്കപ്പെട്ടു. മഞ്ഞ് മൂടി കിടക്കുന്ന റോഡ് കാണാൻ ഭംഗിയുണ്ടെങ്കിലും അനുഭവിക്കാൻ അത്ര രസകരമല്ല എന്നും തിരിച്ചറിഞ്ഞു.

നാല് മണിക്ക് ഭട്ട് ഹൗസിലെ ഉച്ചഭക്ഷണം കഴിച്ചതോടെ ഞാനടക്കം പലർക്കും രാത്രി ഭക്ഷണം വേണ്ട എന്നായി.പിറ്റേ ദിവസം രാവിലെ ഞാനും വിനോദൻ മാഷും അൽപം മുന്നോട്ട് നടന്നു നോക്കി. ചെറിയ ഒരു ഷെഡിൽ എന്തോ ഒരു സാധനം ചുട്ടെടുക്കുന്നതും പലരും അത് വാങ്ങിപ്പോകുന്നതും ഞങ്ങൾ കണ്ടു. 

ആട്ട കുഴച്ച് ചെറുതായൊന്ന് പലകയിൽ പരത്തി പാലിൽ മുക്കി ബട്ടർ പുരട്ടി ചുട്ടെടുത്ത സാധനം അതേ പോലെ തന്നെ തിന്നാൻ വളരെ രുചി തോന്നി. കചൗരി എന്നായിരുന്നു അതിൻ്റെ പേര്. അഞ്ച് രൂപയായിരുന്നു ഒന്നിൻ്റെ വില. കുറച്ചെണ്ണം വാങ്ങി ഞങ്ങൾ അവിടെ വെച്ച് തന്നെ കഴിച്ചു. മറ്റുള്ളവർക്ക് രുചി നോക്കാനായി കുറച്ചെണ്ണം വാങ്ങുകയും ചെയ്തു. രാവിലെ ഏതാനും മണിക്കൂറുകൾ മാത്രമുള്ള കച്ചവടത്തിൽ അറുനൂറോളം കചൗരി ഉണ്ടാക്കുമെന്നും മുഴുവൻ ചൂടോടെ വിറ്റ് തീരുമെന്നും കടയുടമ ജാഫർ ഖാൻ പറഞ്ഞു.

"ആപ് ചായ് ചാഹ്തെ ഹെ?" കടക്കാരൻ ചോദിച്ചു.

"വേണം സർ" വിനോദൻ മാഷ് മറുപടി പറഞ്ഞത് എന്നോടായിരുന്നു. എങ്കിലും ഒരു കവർ പാല് പൊട്ടിച്ച് പാത്രത്തിലൊഴിച്ച് അവർ ആ തന്തൂരി അടുപ്പിനകത്ത് ഇറക്കി വച്ചു. വളരെ നേരം കഴിഞ്ഞിട്ടും പാല് തിളച്ച് പൊന്തിയില്ല.

"സാർ അവർ പൊടി ഇട്ടില്ലെങ്കിൽ നമുക്ക് പോകാ..." വിനോദൻ മാഷ് പറഞ്ഞു.
പക്ഷേ, എന്തോ എനിക്ക് പോകാൻ തോന്നിയില്ല.

അൽപം കഴിഞ്ഞ് പാൽ തിളച്ചു. പൊടിയും പഞ്ചസാരയും ചേർത്ത് ഗ്ലാസ് കപ്പിൽ ഒഴിച്ച് ഞങ്ങൾക്ക് തന്നു. ആ ചായക്ക് എന്തോ ഒരു പ്രത്യേക രുചി തോന്നി.

"കിത് ന ഹേ?" കുടിച്ച് കഴിഞ്ഞ ശേഷം ഞാൻ ചോദിച്ചു.

"ചായ് കൊ?" അയാൾ തിരിച്ച് ചോദിച്ചു.

"ഹാം ..."

"ഹമാര ഖുഷി കെ ബനായ, ആപ് കെ ലിയേ..."

ആ പാവങ്ങൾ അവർക്ക് ചായ ഉണ്ടാക്കിയപ്പോൾ ഞങ്ങൾക്ക് കൂടി ഉണ്ടാക്കിയതാണെന്ന് അപ്പോഴാണ് മനസ്സിലായത്. കാശ്മീരികൾ അങ്ങനെയാണ്. നിമിഷ നേരത്തെ പരിചയം മതി, സ്നേഹം കൊണ്ട് അവർ നമ്മെ പൊതിയും.

പതിനൊന്ന് മണിക്ക് ബസ് വിടും എന്ന് അറിയിപ്പ് കിട്ടിയതിനാൽ ഞങ്ങൾ എല്ലാവരും റെഡിയായി. കൃത്യം പന്ത്രണ്ട് മണിക്ക് വാഹനങ്ങൾ കടത്തി വിടാൻ തുടങ്ങി. ഞങ്ങളും മുഹമ്മദ് ഭട്ടിനോടും കുടുംബത്തോടും വിട പറഞ്ഞു. അൽപ നേരം കഴിഞ്ഞതോടെ വാഹനങ്ങൾ വീണ്ടും തടയപ്പെട്ടു. സൈന്യത്തിൻ്റെ കോൺവോയ് വാഹനങ്ങൾ കടന്നു പോകുന്നുണ്ടായിരുന്നു. പന്ത്രണ്ടരയോടെ യാത്ര പുനരാരംഭിച്ചു. ഇനി ഒരു തടസ്സം എല്ലാ പരിപാടികളും താറുമാറാക്കും എന്ന ഭീതി ഞങ്ങളിൽ പടരാൻ തുടങ്ങി.

Next : ശുഭയാത്ര


Tuesday, May 20, 2025

ബേതാബ് വാലിയിൽ (ദ ഐവി - 19 )

 ഇവിടം വരെ എത്തിയ കഥ 

ആരുവാലിയിൽ നിന്നും ബേതാബ് വാലിയിലേക്ക് പോകാൻ പഹൽഗാമിൽ തിരിച്ചെത്തണം എന്നാണ് ഞാൻ മനസ്സിലാക്കിയത്. നേരത്തെ കണ്ട പല കാഴ്ചകളും വീണ്ടും കാണാൻ തുടങ്ങിയതോടെ എൻ്റെ ഊഹം ശരിയാണെന്ന് തെളിഞ്ഞു. പക്ഷേ,മഞ്ഞ് വീഴ്ച തുടർന്നതിനാൽ വഴികളുടെ രൂപവും ഭാവവും എല്ലാം മാറിയിരുന്നു.

പഹൽഗാമിൽ നിന്നും ഏഴര കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ബേതാബ് വാലിയിൽ എത്തും. കഷ്ടിച്ച് പതിനഞ്ച് മിനുട്ട് സമയം മതി .പക്ഷെ ഞങ്ങൾ അല്പം കൂടി സമയം എടുത്തു എന്ന് മാത്രമല്ല വാലിയിൽ എത്തുന്നതിന് അല്പം മുമ്പുള്ള ഒരു സ്ഥലത്ത് വച്ച് യാത്ര അവസാനിപ്പിക്കുകയും ചെയ്തു. മഞ്ഞു വീഴ്ച അത്രയും രൂക്ഷമായതിനാൽ മുമ്പോട്ടുള്ള ഗമനം സുരക്ഷിതമല്ല എന്നതും പ്രത്യേകിച്ച് പറയാവുന്ന കാഴ്ചകൾ ഇല്ല എന്നതും ആയിരുന്നു പ്രസ്തുത തീരുമാനത്തിനുള്ള കാരണം.

ഹാഗൻ വാലി എന്നായിരുന്നു ഈ താഴ്വരയുടെ യഥാർത്ഥ പേര്. 1983 ൽ ബേതാബ് എന്ന ഹിന്ദി സിനിമ ഷൂട്ട് ചെയ്തതോടെ ഈ സ്ഥലം ബേതാബ് വാലി എന്നറിയപ്പെട്ടു.മഞ്ഞു കാലത്തേക്കാളും ഈ താഴ്വരകൾക്ക് ഭംഗി കൂടുന്നത് വേനൽ കാലത്താണെന്ന് നസാഖത്ത് ഖാൻ പറഞ്ഞപ്പോൾ ചെറിയ ഒരു സങ്കടം തോന്നി. കാരണം ആദ്യ തവണ കുടുംബത്തോടൊപ്പം പഹൽഗാമിൽ വന്നപ്പോൾ എ ബി സി വാലികളിൽ ഒന്നിലും ഞങ്ങൾ പോയിരുന്നില്ല.അന്ന്, ബൈസരൺ വാലി മാത്രം കണ്ട് ബാക്കി സമയം ലിഡർ നദീ തീരത്ത് ചെലവഴിക്കുകയാണ് ചെയ്തത്. രണ്ടാം തവണ  പഹൽഗാമിൽ എത്തിയപ്പോഴും എ ബി സി വാലികളെപ്പറ്റി ആരും പറയാതിരുന്നത് എന്തുകൊണ്ട് എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.

ബേതാബ് വാലിയിൽ നിന്നും പത്ത് കിലോമീറ്റർ കൂടെ മുന്നോട്ട് സഞ്ചരിച്ചാൽ മൂന്നാമത്തെ വാലിയായ ചന്ദൻവാരി വാലിയിൽ എത്തും.ആ യാത്രയും മഞ്ഞു വീഴ്ച കാരണം ഞങ്ങൾ ഉപേക്ഷിച്ചു. അര മണിക്കൂറോളം മാത്രമേ ബേതാബ് വാലിയിൽ ഞങ്ങൾ ചെലവഴിച്ചുള്ളൂ.പെട്ടെന്ന് തന്നെ ഞങ്ങൾ പഹൽഗാമിലേക്ക് തിരിച്ചു പോന്നു.ലിഡർ നദിയും നൂർ മസ്‌ജിദും പഹൽഗാം പാലവും ശ്രീ ഗൗരി ശങ്കർ ജി ക്ഷേത്രവും പഹൽഗാം ജുമാ മസ്‌ജിദും  എല്ലാം മഞ്ഞിൽ കുളിച്ച് നിൽക്കുന്നത് കാണാൻ അതി മനോഹരമായിരുന്നു.


ടൗണിൽ തിരിച്ചെത്തിയ ഉടനെ നമസ്കാരം നിർവ്വഹിക്കാനായി ഞാൻ, കഴിഞ്ഞ വർഷം കണ്ടു വച്ചിരുന്ന പഹൽഗാം ജുമാ മസ്‌ജിദിലേക്ക് നീങ്ങി.പള്ളി പരിസരത്തെ കുറ്റിച്ചെടികളിൽ തങ്ങി നിൽക്കുന്ന മഞ്ഞു കണങ്ങൾ വെള്ളപ്പൂക്കളായി തോന്നി.ചൂടുവെള്ളം കൊണ്ട് അംഗസ്നാനം ചെയ്ത് ഞാൻ നമസ്കാരം നിർവ്വഹിച്ചു. പള്ളിയിൽ നിന്നും തിരിച്ചിറങ്ങാൻ ഒരുങ്ങുമ്പോൾ, വുദുഖാനയുടെ ഒരു വശത്ത് കൂട്ടമായിരിക്കുന്നവരിൽ ഒരാൾ എന്നെ അവിടെ ഇരിക്കാൻ ക്ഷണിച്ചു.ഞാൻ അങ്ങോട്ട് നീങ്ങി.

കരിങ്കല്ല് നിർമ്മിതമായ തറയിലായിരുന്നു അവർ എല്ലാവരും ഇരുന്നിരുന്നത്.ശൈത്യം കാരണം നല്ല തണുപ്പ് അനുഭവപ്പെടേണ്ട കരിങ്കല്ലിൽ ചവിട്ടിയ എനിക്ക് ചെറിയ ചൂടാണ് അനുഭവപ്പെട്ടത്.തറയിൽ ഇരുന്നതോടെ ഇളം ചൂട് എൻ്റെ ശരീരമാകെ പടരാൻ തുടങ്ങി.തറക്കടിയിൽ എന്ത് സംവിധാനമാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.

ശരീരം അൽപമൊന്ന് ചൂടായതോടെ ഞാൻ എണീറ്റു.എന്നെ ക്ഷണിച്ച വ്യക്തിയും എണീറ്റു. മുഹമ്മദ് യൂസഫ് എന്നാണ് പേരെന്നും കാശ്മീർ സ്വദേശിയാണെന്നും ടാക്സി ഡ്രൈവറാണെന്നും പരസ്പര സംസാരത്തിലൂടെ ഞാൻ മനസ്സിലാക്കി.ഒരു ഫോട്ടോ എടുത്ത് തരാനുള്ള എൻ്റെ അഭ്യർത്ഥന സ്വീകരിച്ച് തിരിച്ചും മറിച്ചും അനവധി ഫോട്ടോ എടുത്ത് യൂസുഫ് എന്നെ അത്ഭുതപ്പെടുത്തി.

കാശ്മീരി വസ്‌വാൻ ഐറ്റംസ് കിട്ടുന്ന ഒരു ചെറിയ കടയെപ്പറ്റി ലെനിൻ പറഞ്ഞു തന്നിരുന്നു.ഞാനും വിനോദൻ മാഷും കൂടി അത് തെരഞ്ഞു പിടിച്ചു.കടക്കാരനും സൊറ പറയാൻ വന്ന മറ്റൊരാളും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.റോഗൻ ജോഷ് എന്ന ഡിഷ് ആയിരുന്നു ഞങ്ങൾ ഓർഡർ ചെയ്തത്. ആട്ടിറച്ചി അരച്ച് ഉരുട്ടി എടുത്ത് കറിയിൽ ഇട്ടു തരുന്നതാണ് റോഗൻ ജോഷ് എന്ന് മനസ്സിലാക്കാൻ വേണ്ടി പറയാം.ഒറ്റ കടിയോടെ വിനോദൻ മാഷ് സുല്ലിട്ടെങ്കിലും ഞാനത് പൂർത്തിയാക്കി.രണ്ട് പേർക്കുള്ള ചോറും റോഗൻ ജോഷും കൂടി മുന്നൂറ് രൂപയായി(താരതമ്യേന വളരെ കുറഞ്ഞ വിലയേ ആയുള്ളൂ).

ഭക്ഷണം കഴിഞ്ഞ ശേഷം ഞങ്ങൾ തെരുവിലേക്കിറങ്ങി.മൈനസിലായിരുന്നു അപ്പോൾ ടെമ്പറേച്ചർ.മഞ്ഞു പുതച്ച തെരുവിനെ ഇരുട്ട് കൂടി മൂടാൻ തുടങ്ങിയിരുന്നു.അതിനാൽ തന്നെ അങ്ങാടി ഏകദേശം ശൂന്യമായി കഴിഞ്ഞിരുന്നു.പാർക്കിംഗ് ഏരിയയിൽ ഞങ്ങളുടെ ബസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരൊക്കെയോ ചിലർ ഷോപ്പിങ്ങിന് പോയിരുന്നതിനാൽ ഞങ്ങൾ അവരെയും കാത്തിരുന്നു.അവസാനം രാത്രി ഏഴുമണിക്ക് ഞങ്ങൾ അമൃതസർ ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങി.എന്നാൽ വഴിയിൽ ഞങ്ങളെയും കാത്ത് മറ്റൊരു അപകടം പതിയിരിക്കുന്നുണ്ടായിരുന്നു.

Next : മഞ്ഞ് വീഴ്ച വരുത്തിയ ദുരന്തം

Saturday, May 17, 2025

ആരുവാലിയിലെ മഞ്ഞു പൂക്കൾ (ദ ഐവി - 18)

യാത്ര ഇതുവരെ....

സംഭവ ബഹുലമായ യാത്രക്ക് ശേഷം പഹൽഗാമിൽ ഞങ്ങളെത്തുമ്പോൾ സമയം ഉച്ച കഴിഞ്ഞ് രണ്ട് മണി ആയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഞങ്ങളെ വിടാതെ പിന്തുടരുന്ന മഴ പഹൽഗാമിൽ ഞങ്ങളെ സ്വാഗതം ചെയ്യാനും എത്തിയിരുന്നു. അതിനാൽ തന്നെ ടൂറിസ്റ്റുകളെ കാത്ത് നിൽക്കുന്ന കുതിരക്കാരെ ഇത്തവണ കണ്ടില്ല. മഴക്കോട്ടുമായി കച്ചവടക്കാർ വളഞ്ഞെങ്കിലും കാശ്മീരിലെ മഴ ഒന്നു കൊണ്ട് നോക്കാം എന്ന് തോന്നി.ടൂർ മാനേജർ ലെനിൻ എല്ലാവരോടും ടാക്സി സ്റ്റാൻ്റിലേക്ക് എത്താൻ നിർദ്ദേശം നൽകി മുന്നിൽ നടന്നു. കഴിഞ്ഞ രണ്ട് തവണ വന്നപ്പോഴും കണ്ട ബൈസരൺ വാലിയിലേക്കല്ല ഇത്തവണ യാത്ര എന്ന് അതോടെ എനിക്ക് മനസ്സിലായി.

എ ബി സി വാലീസ് എന്നറിയപ്പെടുന്ന ആരു വാലി, ബേതാബ് വാലി, ചന്ദൻ വാലി എന്നീ  മൂന്ന് താഴ്‌വരകൾ കാണാനാണ് യാത്ര എന്ന് ടാക്സിയിൽ കയറി ഇരുന്നപ്പോഴാണ് മനസ്സിലായത്.  ഈ മഴയത്ത് വാലിയിൽ പോയി എന്ത് ചെയ്യാനാണ് എന്ന് ഒരു നിമിഷം ആലോചിച്ചെങ്കിലും ടാക്സി ഡ്രൈവർ നസാഖത്ത് ഖാൻ ആരു വാലിയിലെ അന്നത്തെ അവസ്ഥകൾ വിവരിച്ച് ഞങ്ങളെ ആവേശം കൊള്ളിച്ചു.

പഹൽഗാമിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ അകലെയാണ് ആരു വാലി. പോകുന്ന വഴിയിൽ "വെൽകം ടു ആരു വൈൽഡ് ലൈഫ് സാങ്ച്വറി" എന്ന് കണ്ടപ്പോഴാണ് അതൊരു വന്യജീവി സങ്കേതം കൂടിയാണെന്ന് അറിഞ്ഞത്. ഏഷ്യൻ കരടികളും ഹിമാലയൻ കരടികളും പുള്ളിപ്പുലികളും സ്വൈരവിഹാരം നടത്തുന്ന ഏരിയയിലേക്കാണ് പോകുന്നത് എന്ന് ആദ്യം അറിഞ്ഞിരുന്നെങ്കിൽ സത്യമായും ആ ടാക്സി അപ്പോൾ തന്നെ റിവേഴ്സ് അടിപ്പിക്കുമായിരുന്നു. തിരിച്ച് വരുമ്പോൾ റോഡരികിൽ ഉയർത്തി കെട്ടിയ കമ്പി വേലികളുടെ ഉദ്ദേശം ചോദിച്ചപ്പോഴാണ് നസാഖത്ത് ഖാൻ ആ രഹസ്യം പറഞ്ഞത്. അത് തന്നെ ഹിന്ദിയിൽ ആയതിനാൽ മറ്റാർക്കും തിരിഞ്ഞതുമില്ല (ഭാഗ്യം).

പഹൽഗാമിൽ നിന്നും ഏതാനും കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ തന്നെ മനം കവരുന്ന കാഴ്ചകൾ ആരംഭിച്ചു. കുട്ടിക്കാലത്ത് വായിച്ച റഷ്യൻ കഥകളിലെ ചിത്രങ്ങളെപ്പോലെ റോഡിനിരുവശവും വേലികൾ ; വേലിക്കപ്പുറത്ത് ഇലകൾ മുഴുവൻ പൊഴിച്ച് ഉണങ്ങിയ പോലെ നിൽക്കുന്ന മരങ്ങൾ; അവയുടെ ശിഖരങ്ങൾ നിറയെ പെയ്തിറങ്ങിയ മഞ്ഞു കണങ്ങൾ; മേൽക്കൂര മുഴുവൻ മഞ്ഞ് പുതച്ച പല വർണ്ണങ്ങളിലുമുള്ള കെട്ടിടങ്ങൾ:   ആകാശത്ത് നിന്ന് അപ്പോഴും പൊഴിഞ്ഞു കൊണ്ടിരിക്കുന്ന മഞ്ഞു പൂക്കൾ. മുമ്പ് സോനാമാർഗ്ഗിൽ പോയപ്പോൾ സ്നോഫാൾ എന്താണെന്ന് അറിഞ്ഞിരുന്നെങ്കിലും അതിത്രയും മനോഹരമാണെന്ന് പ്രതീക്ഷിച്ചതേയില്ല.


ഏതാനും സമയത്തിനകം തന്നെ ഞങ്ങൾ ആരുവാലിയിൽ എത്തി. തൂ മഞ്ഞിൽ ഉറങ്ങിക്കിടക്കുന്ന താഴ് വരയിൽ വളരെ കുറച്ച് സഞ്ചാരികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പഞ്ഞി പോലെ പാറി പറന്നു വരുന്ന മഞ്ഞിൻ കണങ്ങൾ കയ്യിൽ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും വളരെ കുറച്ച് മാത്രമാണ് പിടിയിൽ കിട്ടിയത്. ഒരുപദ്രവവും ചെയ്യാത്ത ഈ മഞ്ഞു കണങ്ങൾ വീണുറച്ച് പോയതാണ് താഴ്‌വരയിൽ മുഴുവൻ പരന്ന് കിടക്കുന്ന ഐസ് എന്ന്  വിശ്വസിക്കാൻ കഴിഞ്ഞില്ല. തൊട്ടടുത്ത് ലിഡർ നദി അപ്പോഴും നാണം കുണുങ്ങി ഒഴുകിക്കൊണ്ടിരുന്നു.

മഞ്ഞ് വീഴ്ച്ച പൂർവ്വാധികം ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ എല്ലാവരെയും വേഗം വണ്ടിയിലേക്ക് തിരിച്ച് കയറ്റി.മഞ്ഞ് കാരണം റോഡ് കൂടുതൽ തെന്നാൻ സാധ്യത ഉണ്ടെന്നും മറ്റു വാലികളിലേക്ക് പോകാൻ ബുദ്ധിമുട്ട് നേരിടുമെന്നും അറിയിപ്പ് ലഭിച്ചു. പ്രതീക്ഷിച്ച പോലെ, പഹൽഗാമിൽ നിന്നും ആരുവാലിയിലേക്കുള്ള വാഹനങ്ങൾ പിന്നീട് വിട്ടില്ല. ഞങ്ങളുടെ ടാക്സിയുടെ ടയറിൽ ചങ്ങല ഘടിപ്പിച്ചിരുന്നില്ല. അതിനാൽ ഇടയ്ക്കിടക്ക് തെന്നിക്കൊണ്ടിരുന്നു. മുമ്പിൽ പോയിക്കൊണ്ടിരുന്ന ഒരു പ്രൈവറ്റ് കാറിന് അപ്പോഴും ഞങ്ങളുടെ ഡ്രൈവർ നസാഖത്ത് ഖാൻ ആത്മധൈര്യം നൽകിക്കൊണ്ടിരുന്നു. ഞങ്ങളുടെ ഗ്രൂപ്പിലെ ഒരു കാർ തെന്നി തെന്നി റോഡിൻ്റെ അതിർത്തി കല്ലിനടുത്തെത്തി. അതിലുള്ളവർ അന്ന് സ്വർഗ്ഗവും നരകവും ഒരുമിച്ച് കണ്ടിരിക്കുമെന്ന് തീർച്ച. അവർ രക്ഷപ്പെട്ട് വരും എന്ന് നസാഖത്ത് ഖാൻ അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറഞ്ഞപ്പോൾ ഞങ്ങൾക്ക് സമാധാനമായി.

മഞ്ഞിൽ തെന്നിയും നീന്തിയും നസാഖത്ത് ഖാൻ ഞങ്ങളെയും വണ്ടിയെയും സുരക്ഷിതമായി താഴെ എത്തിച്ചു. ആവി പറക്കുന്ന ഒരു ബ്രഡ് ഓംലറ്റ് കഴിച്ച് ഞാനും വിനോദൻ മാഷും ആമാശയം ഒന്ന് ചൂടാക്കി. മഞ്ഞ് വീഴ്ചയിൽ വഴിയിൽ കുടുങ്ങിയവർ കൂടി താഴെ എത്തിയതോടെ ഞങ്ങൾ ബേതാബ് വാലിയിലേക്ക് പുറപ്പെട്ടു.


Next : ബേതാബ് വാലിയിൽ

Tuesday, May 13, 2025

പഹൽഗാമിലേക്ക് ... ( ദ ഐവി - 17 )

യാത്ര തുടരുന്നു..... 

കാശ്മീരിലെ മൂന്നാം ദിവസത്തിൽ ഞങ്ങൾക്ക് സന്ദർശിക്കാനുള്ളത് പഹൽഗാം ആയിരുന്നു. പഹൽഗാം കണ്ട ശേഷം രാത്രി ജമ്മു വഴി അമൃതസറിലേക്ക് നീങ്ങാനായിരുന്നു ഉദ്ദേശം. നേരത്തെ പ്ലാനിൽ ഇല്ലാതിരുന്ന അമൃതസർ , ട്രെയിൻ കാൻസൽ ചെയ്ത കാരണം കിട്ടിയ അധിക സമയം ചെലവഴിക്കാൻ വേണ്ടിയായിരുന്നു. പക്ഷേ സമയം ഞങ്ങൾക്കായി കാത്ത് വച്ചത് മറ്റൊന്നായിരുന്നു.

ഇനി ശ്രീനഗറിലേക്ക് മടക്കം ഇല്ലാത്തതിനാൽ രാവിലെ 9 മണിക്ക് തന്നെ ഞങ്ങൾ ബാഗും ഭാണ്ഡവും എല്ലാം എടുത്ത് ഹോട്ടലിൽ നിന്നും പുറത്തിറങ്ങി. ശ്രീനഗറിൽ നിന്നും തൊണ്ണൂറ് കിലോമീറ്ററോളം സഞ്ചരിച്ചാലേ പഹൽഗാമിൽ എത്തൂ. പ്രാതൽ വഴിയിൽ ഏതെങ്കിലും ഹോട്ടലിലോ ധാബയിലോ കയറി കഴിക്കാം എന്നായിരുന്നു പദ്ധതി ഇട്ടിരുന്നത്. മഴയോ മഞ്ഞോ എന്നറിയാത്ത വിധം റോഡ് നനഞ്ഞ് കിടന്നിരുന്നു.

മൂന്ന് വർഷത്തിനിടയിലെ മൂന്നാമത്തെ യാത്രയായതിനാൽ സഞ്ചരിച്ച് കൊണ്ടിരിക്കുന്ന സ്ഥലങ്ങൾ എനിക്ക് ഏറെക്കുറെ പരിചിതമായിരുന്നു. വിളവെടുപ്പ് കഴിഞ്ഞ കുങ്കുമപ്പാടങ്ങൾ പിന്നിട്ട് ഞങ്ങൾ ബിജ്ബഹാരയിൽ എത്തി. വീടുകളുടെ മുകളിൽ അടുക്കി വച്ച വില്ലോമരത്തടികളുടെ പിന്നിലെ കഥ ഞാൻ വിനോദൻ മാഷിന് പറഞ്ഞു കൊടുത്തു. ആ തടി കൊണ്ടുണ്ടാക്കിയ ഒരു ക്രിക്കറ്റ് ബാറ്റ് മോന് വേണ്ടി വാങ്ങാമായിരുന്നു എന്ന് ഇരു വശങ്ങളിലും കടകൾ കണ്ടപ്പോൾ എനിക്ക് തോന്നി. സമയം പത്ത് മണിയും കഴിഞ്ഞതിനാൽ അടുത്ത് എവിടെയെങ്കിലും ചായ കുടിക്കാനായി നിർത്തും എന്ന് മനസ്സ് പറഞ്ഞു.

ബസ്സിൻ്റെ വേഗത ക്രമേണ കുറഞ്ഞു. ഹൈവേയുടെ ഓരത്ത് വിശാലമായ പാർക്കിംഗ് സ്ഥലം പോലെ തോന്നിക്കുന്ന ഒരു സ്ഥലവും സമീപം തട്ടുകടകൾ പോലെയുള്ള കടകളും കണ്ടു. രാവിലെ ഒന്നും കഴിക്കാത്തതിനാൽ ഗ്യാസ് കയറിയവർക്ക് ഇടക്കാലാശ്വാസമായി എന്തെങ്കിലും ഭക്ഷിക്കാനായിട്ടായിരുന്നു ബസ് സൈഡാക്കിയത്. തലേ ദിവസം പെയ്ത മഴയിൽ റോഡ് സൈഡിലെ മണ്ണ് കുതിർന്നിരുന്നെങ്കിലും ഉറച്ച പ്രതലമാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കാമായിരുന്നു. അതനുസരിച്ച് ഡ്രൈവർ സുഖ്‌വീന്ദർ സിംഗ് ബസ്സ് മെല്ലെ ആ മണ്ണിലേക്ക് ഇറക്കി.

ഞങ്ങളെ ഇറക്കുന്നതിന് മുമ്പെ ബസ് അല്പമൊന്ന് മുന്നോട്ട് നീക്കാനായി ഡ്രൈവർ ആക്ലിലറേറ്ററിൽ കാലമർത്തി. ചക്രം വട്ടം കറങ്ങിയതല്ലാതെ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. സുഖ്‌വീന്ദർ സിംഗ് ഒരിക്കൽ കൂടി ആക്ലിലറേറ്ററിൽ കാലമർത്തി. ബസ്സിൻ്റെ പിൻ ചക്രം ചെളിയിൽ അല്പം കൂടി പൂണ്ടു. 'കളി എന്നോടാ " എന്ന മട്ടിൽ സുഖ്‌വീന്ദർ സിംഗ് ആക്ലിലറേറ്ററിൽ വീണ്ടും കാലമർത്തി. ബസ്സിൻ്റെ പിൻഭാഗം അൽപം തെന്നി മാറിയതല്ലാതെ ചെളിയിൽ നിന്ന് കരകയറിയില്ല. അതോടെ ഞങ്ങളെ എല്ലാവരെയും ബസ്സിൽ നിന്ന് ഇറക്കി.

വിശപ്പിൻ്റെ വിളി അറിഞ്ഞ പലരും അടുത്ത് കണ്ട തട്ടു കടയിലേക്ക് ഇടിച്ചു കയറി. നിമിഷങ്ങൾക്കകം അവിടെ ഉണ്ടായിരുന്ന മുട്ടയും ബ്രഡും മുഴുവൻ കാലിയായി. തൊട്ടടുത്ത കടയും അന്ന് നേരത്തെ പൂട്ടേണ്ടി വന്നു. തോൽക്കാൻ മനസ്സില്ലാത്ത പഞ്ചാബി സിങ്ങിൻ്റെ മനസ്സുമായി സുഖ്‌വീന്ദർ സിംഗ് അപ്പോഴും ബസ്സിനെ ചെളിയിൽ നിന്നും കയറ്റാൻ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു. റോഡിന് പാരലൽ ആയി നിർത്തിയിരുന്ന ബസ് തെന്നി തെന്നി അവസാനം റോഡിന് ലംബമായി. ഇനി തെന്നിയാൽ തൊട്ടടുത്ത കുഴിയിൽ വീഴും എന്ന അവസ്ഥയിൽ സിംഗ് അടിയറവ് പറഞ്ഞു.

തൊട്ടടുത്ത് ക്രിക്കറ്റ് ബാറ്റുകൾ വിൽക്കുന്ന ഒരു കട കണ്ടതിനാൽ ഞാനും വിനോദൻ മാഷും അങ്ങോട്ട് കയറി. ഞാൻ ഇഛിച്ച പോലെ, നാനൂറ് രൂപ കൊടുത്ത് കാശ്മീരി വില്ലോ കൊണ്ടുണ്ടാക്കിയ ഒരു ബാറ്റ് മോന് വേണ്ടി വാങ്ങി. അതിൻ്റെ സാദാ ടൈപ്പ് മുന്നൂറ് രൂപ നൽകി വിനോദൻ മാഷും വാങ്ങി. ഇതിനിടയിൽ ഞങ്ങൾ കാലിയാക്കിയ കടക്കാരനും നാട്ടുകാരായ ചിലരും ചേർന്ന് ഒരു ക്രെയിൻ സർവ്വീസ് കാരനെ വിളിച്ച് വരുത്തിയിരുന്നു. ക്രെയിൻ ഉപയോഗിച്ച് ബസ്സിനെ അനായാസം ചെളിയിൽ നിന്ന് കയറ്റുമ്പോൾ സമയം പതിനൊന്നേ കാൽ ആയിരുന്നു. 

അപ്പോഴാണ് ആൾക്കൂട്ടത്തിൽ ഒരു 'കൈ ഇല്ലാത്ത' നിരവധി പേരെ വിനോദൻ മാഷ് കണ്ടത്.

"സാറെ ... ഇവരൊക്കെ ഒറ്റക്കൈയ്യന്മാരായത് എങ്ങനാ?" വിനോദൻ മാഷ് എന്നോട് ചോദിച്ചു.

" ഒറ്റക്കൈയ്യൻമാർ മാത്രമല്ല , ഗർഭണന്മാരുമാണ്... വയറ് നോക്ക് ..." ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

"ങാ... ശരിയാണല്ലോ..." 

"അവരുടെ കോട്ടിനകത്ത് കാംക്രി എന്നൊരു നെരിപ്പോടുണ്ട്. കനലിട്ട് പുകയ്ക്കുന്ന ഒരു തരം കൊട്ട... കോട്ടിനുള്ളിൽ സദാ ചൂട് നിലനിർത്താൻ അത്  സഹായിക്കും" ഞാൻ പറഞ്ഞു.

"കാംക്രി..? കൊള്ളാലോ ഐഡിയ... ഒന്ന് കാണാൻ പറ്റുമോ?"

കൂട്ടത്തിൽ ഒരാളെ സമീപിച്ച് ഞാൻ ആവശ്യം അറിയിച്ചു. അയാൾ പുഞ്ചിരിയോടെ കാംക്രി എനിക്ക് കൈമാറി;ഞാൻ വിനോദൻ മാഷിനും.

അൽപ സമയം കഴിഞ്ഞ് ബസ് ഞങ്ങളുടെ മുന്നിലെത്തി. കാംക്രി ഉടമസ്ഥന് തിരിച്ച് നൽകി നന്ദി പറഞ്ഞ് ഞങ്ങൾ ബസ്സിൽ കയറി. ബസ്സ് വീണ്ടും പഹൽഗാം ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.

Next : ആരുവാലിയിലെ മഞ്ഞു പൂക്കൾ

Friday, May 09, 2025

ഗുൽമാർഗ്ഗിലെ മഞ്ഞു പാടങ്ങൾ (ദ ഐവി - 16)

 യാത്ര വന്ന വഴി

പിറ്റേ ദിവസം കാലത്തേ യാത്ര തിരിക്കണമെന്ന് ടൂർ മാനേജർ ലെനിൻ അറിയിച്ചിരുന്നു.പൂക്കളുടെ താഴ്‌വരയായ ഗുൽമാർഗ്ഗിലേക്കായിരുന്നു അന്നത്തെ യാത്ര. ഫസ്റ്റ് സ്റ്റേജ് ഗൊണ്ടോല റൈഡ് (കേബിൾ കാർ) അടയ്ക്കമായിരുന്നു ടൂർ പാക്കേജ്.അത് തന്നെ പോകണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു ഞാൻ.കാരണം ഗുൽമാർഗ്ഗ് അടുക്കുന്തോറും തലേ ദിവസം രാത്രി ഉണ്ടായ മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങൾ പ്രകടമായിരുന്നു. വീടുകളുടെ മേൽക്കൂരയും വണ്ടികളുടെ മുകൾ ഭാഗവും വൃക്ഷത്തലപ്പുകളും എല്ലാം മഞ്ഞിൻ്റെ ഭാരവും പേറി നിൽക്കുന്നു. പോരാത്തതിന് മഴയും.

പതിവ് പോലെ ടാങ് മാർഗ്ഗിൽ നിന്ന് ഞങ്ങൾ  ജാക്കറ്റ് വാടകക്കെടുത്തു. വില പേശാൻ ഒരവസരവും നൽകാതെ 280 രൂപയ്ക്ക് ആയിരുന്നു ഡീൽ. കളർഫുൾ ആയ ജാക്കറ്റുകൾ ആർക്കും കിട്ടിയതുമില്ല. മഴയും തണുപ്പും കാരണം ഒരു വിധം സ്യൂട്ടബിൾ ആയി കിട്ടിയവർ എല്ലാം അവ ധരിച്ച് പുറത്തിറങ്ങി. ഏഴെട്ട് പേർ അടങ്ങിയ ഗ്രൂപ്പുകളായി വിവിധ ടാക്സികളിലായിരുന്നു ഗുൽമാർഗ്ഗിലേക്കുള്ള തുടർയാത്ര. റോഡ് മുഴുനീളം മഞ്ഞ് പുതച്ച് കിടക്കുന്നതിനാൽ ടയറിൽ ചെയിൻ ഘടിപ്പിച്ചായിരുന്നു യാത്ര. ചെയിൻ പൊട്ടുന്നതും വണ്ടി തെന്നുന്നതും ഭയം അങ്കുരിപ്പിച്ചെങ്കിലും ആ യാത്ര അനുഭവിച്ചറിയാൻ തന്നെ തീരുമാനിച്ചു.

മുന്നിൽ ഒരാൾക്ക് മാത്രമേ ഇരിക്കാൻ പറ്റൂ എന്ന് വണ്ടിയിൽ കയറുമ്പോൾ തന്നെ ഡ്രൈവർ പറഞ്ഞതിനാൽ വിനോദൻ മാഷ് മുന്നിലും ഞാനടക്കം ബാക്കിയുള്ളവർ പിന്നിലും ഇരുന്നു. വഴിയിൽ വെച്ച് ഏതോ ഒരാളെ ഡ്രൈവർ മുൻ സീറ്റിൽ തന്നെ കയറ്റി (തിരിച്ചു പോരുമ്പോൾ അവൻ ഇതേ ഡയലോഗ് അടിച്ചെങ്കിലും ഞങ്ങൾ രണ്ട് പേരും മുൻസീറ്റിൽ തന്നെ കയറി ഇരുന്നു). പാർക്കിംഗ് ഏരിയയിൽ നിന്നും ഗൊണ്ടോല സ്റ്റേഷൻ വരെ വളരെ ദൂരമുണ്ടെന്നും മഞ്ഞിലൂടെ നടക്കാൻ പ്രയാസമായിരിക്കുമെന്നും അഞ്ഞൂറ് രൂപ നൽകിയാൽ അവിടെ കൊണ്ടു വിടാമെന്നും ഡ്രൈവർ എന്നോട് പറഞ്ഞു. അവൻ്റെ സ്വഭാവം നല്ലതായി തോന്നാത്തത് കൊണ്ടും അവൻ പറഞ്ഞ ദൂരത്തെ സംബന്ധിച്ച് അറിയാമെന്നതിനാലും ഞാൻ അത് മൈൻഡ് ചെയ്തില്ല.

പാർക്കിംഗ് പോയിൻ്റിൽ ഇറങ്ങിയ ഞാൻ കണ്ടത് നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മഞ്ഞ് പുതച്ച സ്ഥലങ്ങൾ മാത്രമാണ്. പള്ളിയും അമ്പലവും മറ്റ് കടകളും എല്ലാം മഞ്ഞിൽ നിന്നും തല ഉയർത്തി നോക്കുന്നുണ്ട്. അങ്ങോട്ട് എത്താനുള്ള വഴി ഇല്ല എന്ന് മാത്രം. വണ്ടികൾ പലതും മഞ്ഞിൽ ഉറച്ച് പോയ പോലെയായി കിടക്കുന്നുണ്ട്. റോഡിൽ  വണ്ടികൾ ഓടുന്ന ഭാഗം മാത്രം ചെളി പുരണ്ട മഞ്ഞായി രൂപാന്തരം പ്രാപിച്ചിട്ടുണ്ട്. തൊട്ടടുത്ത കടയിൽ കയറി നൂഡിൽസ് കഴിച്ച് ഞങ്ങൾ വിശപ്പിന്  താൽക്കാലികാശ്വാസം നൽകി.

പലരും പല വണ്ടികളിൽ ആയതിനാൽ ബ്രേക്ക് ഫാസ്റ്റ് കഴിച്ച ശേഷം സെൽഫി പോയിൻ്റിൽ ഒത്തു കൂടി ഒരുമിച്ച് ഗൊണ്ടോല സ്റ്റേഷനിലേക്ക് നീങ്ങാം എന്നായിരുന്നു പ്ലാൻ . ചെയ്തിരുന്നത്. ഡ്രൈവർ പറഞ്ഞ പോലെ മഞ്ഞിലൂടെ നടക്കുക എന്നത് അത്ര എളുപ്പമല്ല എന്ന് പെട്ടെന്ന് മനസ്സിലായി. മഞ്ഞിൽ കുളിച്ച I Love Gulmarg ൽ പല സംഘങ്ങളായി ഞങ്ങളത്തി. പിന്നാലെ ശക്തമായ മിന്നലും ഇടിയും വെട്ടാൻ തുടങ്ങി. ഓപ്പൺ സ്പേസ് ആയതിനാൽ ഇടി പേടിപ്പിച്ചെങ്കിലും ഞാനത് പ്രകടിപ്പിച്ചില്ല. പണ്ടേതോ കഥയിൽ വായിച്ച  മഞ്ഞ് മനുഷ്യനെ ഉണ്ടാക്കിയും മഞ്ഞ് വാരി എറിഞ്ഞും മഞ്ഞിൽ കുത്തി മറിഞ്ഞും ഞങ്ങൾ ആവോളം ആസ്വദിച്ചു.

പെട്ടെന്നാണ്, പ്രതികൂല കാലാവസ്ഥ കാരണം ഗൊണ്ടോല റൈഡ് നിർത്തി വെച്ചതായി വാർത്ത പരന്നത്. മുമ്പ് രണ്ട് തവണയും കയറിയതിനാൽ എനിക്കത് വലിയ നഷ്ടമായി തോന്നിയില്ല. എങ്കിലും ഗൊണ്ടോല സ്റ്റേഷൻ വരെ പോയി വരാം എന്ന് തീരുമാനിച്ചു. മുമ്പ് വന്നപ്പോൾ നടന്ന സ്ഥലങ്ങളും ഇരുന്ന സീറ്റുകളും എല്ലാം മഞ്ഞിനടിയിലായിരുന്നു. അവിടവിടെ ഉയർന്ന് നിൽക്കുന്ന ചില ചൂണ്ടുപലകകളും ബോർഡുകളും പഴയ ഓർമ്മകളെ തൊട്ടുണർത്തി(ഗുൽമാർഗ്ഗിലെ സമ്മർ സീസൺ കാണാൻ ഇവിടെയും വിൻ്റർ സീസൺ കാണാൻ ഇവിടെയും ക്ലിക്ക് ചെയ്യുക).

കേബിൾ കാർ കാൻസൽ ചെയ്തതിനാൽ എല്ലാവർക്കും സ്കീയിംഗിനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് കോർഡിനേറ്റർ അഭയ് പറഞ്ഞു. അതനുസരിച്ച് വലതു ഭാഗത്തെ വിശാലമായ സ്ഥലത്ത് ഞങ്ങളെത്തി. മഞ്ഞ് പാടമായി മാറിയ പ്രസ്തുത സ്ഥലത്ത് നിരവധി സഞ്ചാരികൾ സ്കീയിംഗ് പരീക്ഷിക്കുന്നുണ്ടായിരുന്നു. അവരുടെ അഭ്യാസങ്ങൾ കണ്ട് ഞങ്ങൾ പൊട്ടിച്ചിരിച്ചു.

ഇത് വരെ ചെയ്യാത്തതായതിനാൽ ഒരു പരീക്ഷണത്തിനായി ഞാനും ആ ബൂട്ടണിഞ്ഞു. നീങ്ങാൻ തുടങ്ങിയതും കാല് രണ്ടും രണ്ട് ദിശയിൽ നീങ്ങി പധോം എന്ന് ഞാൻ നിലം പൊത്തി. സ്കീയിംഗ് മാസ്റ്ററുടെ സഹായത്തോടെ എണ്ണീറ്റതും കാല് വീണ്ടും അതിൻ്റെ വഴിക്ക് പോയതും ഒരുമിച്ചായിരുന്നു. സ്വയം കാലുറപ്പിച്ച് നിർത്താൻ കഴിയാത്തതിനാൽ മാസ്റ്റർ വീണ്ടും എന്നെ എങ്ങനെയൊക്കെയോ പൊക്കി നിർത്തി, ഒന്ന് അനങ്ങുമ്പോഴേക്കും ഞാൻ വീണ്ടും മഞ്ഞിൽ മൂട് കുത്തി വീണു. ചുരുക്കിപ്പറഞ്ഞാൽ കിലുക്കത്തിലെ ജഗതിയെപ്പോലെയായി എൻ്റെ അവസ്ഥ. തുടങ്ങുന്നതിന് മുമ്പ് പത്ത് മിനിട്ട് മുഴുവൻ സമയവും വേണം എന്ന് കരുതിയിരുന്ന ഞാൻ അഞ്ച് മിനിട്ട് ആവുന്നതിന് മുമ്പേ ബൂട്ടഴിച്ച് സുല്ലിട്ടു.

മഞ്ഞിലെ മൂട് കുത്തി വീഴ്ച പൂർത്തിയാക്കിയവർ ഓരോരുത്തരായി സെൽഫി പോയിൻ്റിലേക്ക് തന്നെ മടങ്ങി. ഞങ്ങളും അധിക നേരം അവിടെ നിന്നില്ല. സെൽഫി പോയിൻ്റിലെ ഹോട്ടലിൽ കയറി കത്തിക്കാളുന്ന വയറിന് ആലു പൊറോട്ട നൽകി വീണ്ടും സമാധാനിപ്പിച്ചു.രാവിലെ ഇങ്ങോട്ട് എത്തിച്ച്  തന്ന ടാക്സിക്കാരെ വിളിച്ച് വരുത്തി ഓരോ ടീമും സ്ഥലം വിടാനും തുടങ്ങി. ഞങ്ങളുടെ വണ്ടി മാത്രം അപ്പോഴും എത്തിയില്ല. ആദ്യമാദ്യം ഉടൻ എത്തും എന്ന് മറുപടി കിട്ടിയെങ്കിലും പിന്നീട് മറ്റൊരാളാണ് വരുന്നത് എന്നായി. കഥയറിയാതെ ഞങ്ങൾ മഞ്ഞിൽ വിറങ്ങലിച്ച് നിന്നു.

അര മണിക്കൂർ കഴിഞ്ഞിട്ടും വണ്ടി കാണാത്തതിനാൽ വീണ്ടും വിളിച്ചു നോക്കി. ഇത്തവണ ഡ്രൈവർ ഫോൺ എടുത്തതേ ഇല്ല.മുമ്പേ പോയ ടീമിലുള്ളവരെ വിളിച്ചപ്പോൾ അത് സ്വിച്ച് ഓഫും ആയിരുന്നു. തണുപ്പിൻ്റെ കാഠിന്യം കൂടിക്കൂടി വരാനും തുടങ്ങി. ഞങ്ങളുടെ ടാക്സിക്കാരൻ മറ്റെവിടെയോ പോയതാണെന്ന് ഏകദേശം ഉറപ്പായി. ഒന്നര മണിക്കൂറിലധികം നീണ്ട കാത്തിരിപ്പിന് ശേഷം അയാൾ വണ്ടിയുമായി എത്തി. ഡ്രൈവർ വിലക്കിയെങ്കിലും ഞാനും വിനോദൻ മാഷും മുൻ സീറ്റിൽ തന്നെ കയറിയിരുന്നു.

തിരിച്ചു പോകുന്നതിനിടക്ക് ഓരോരുത്തരോടും വണ്ടിക്കൂലി എടുക്കാൻ ഡ്രൈവർ പറഞ്ഞു. ടാക്സി ചാർജ്ജ് പാക്കേജിൽ ഉൾപ്പെടുന്നതായതിനാൽ ആരും നൽകിയില്ല. ഉടനെ മറ്റെന്തോ ഇനത്തിൽ അഞ്ഞൂറ് രൂപ ആവശ്യപ്പെട്ടു. അതു നൽകാനും ആരും തയ്യാറായില്ല. അഞ്ഞൂറ് രൂപ അടച്ച റസീപ്റ്റ് കാണിച്ചായി പിന്നെ അയാളുടെ ഡിമാൻ്റ്. അത് ഞങ്ങൾ സഞ്ചരിച്ച സമയത്തേതല്ലാത്തതിനാൽ തരാൻ പറ്റില്ല എന്ന് ഞങ്ങളും പറഞ്ഞു. ഫോണിന് റേഞ്ചില്ലാത്ത ഒരു സ്ഥലത്ത് നിർത്തി ഞങ്ങളെ ഇറക്കി വിടും എന്ന ഭീഷണിയായി പിന്നെ.  മഞ്ഞും മഴയും ഇരുട്ടും ഔട്ട് ഓഫ് റേഞ്ചും ഹൈറേഞ്ചും കൂടി സൃഷ്ടിച്ച കുരുക്കിൽ കുടുങ്ങിയതിനാൽ അഞ്ഞൂറ് രൂപ നൽകി ഞങ്ങൾ ഒരു വിധം താഴെ എത്തി. ഇത്രയൊക്കെ ചെയ്തിട്ടും ഉളുപ്പില്ലാതെ ടിപ്പ് ചോദിക്കാനും അവൻ മറന്നില്ല. രാത്രി ഒമ്പത് മണിയോടെ ഞങ്ങൾ ശ്രീനഗറിൽ തിരിച്ചെത്തി.


Next : പഹൽഗാമിലേക്ക്

Tuesday, May 06, 2025

ഖയാം സ്ട്രീറ്റിലെ കബാബുകൾ... ( ദ ഐവി -15)

 യാത്ര തുടരുന്നു...

എൻ്റെ ആദ്യ കാശ്മീർ യാത്രയിൽ ശ്രീനഗറിൽ താമസിക്കാൻ എനിക്ക് അവസരം കിട്ടിയിരുന്നില്ല. നാല് ദിവസം ഗുൽമാർഗ്ഗിലെ ഇഷ്ഫാഖിൻ്റെ വീട്ടിലും ഒരു ദിവസം പഹൽഗാമിലും ആയിരുന്നു അന്ന് താമസിച്ചത്. അതിനാൽ തന്നെ കാശ്മീരിലെ സ്ട്രീറ്റുകളിലൂടെ ഒന്ന് നടന്നാസ്വദിക്കാൻ സാധിച്ചിരുന്നില്ല. 

രണ്ടാം വരവ് വിൻ്റർ സീസണായ ഡിസംബറിൽ ആയിരുന്നു. അന്ന് മൂന്ന് രാത്രി കഴിച്ചു കൂട്ടിയത് ശ്രീനഗറിൽ തന്നെയായിരുന്നു. ബട്ട്, രാത്രി ഊഷ്മാവ് (തണുപ്പ് ) മൈനസിലേക്ക് പോകുന്നതിനാൽ അന്നും കാശ്മീരി ഭക്ഷണങ്ങളുടെ രുചി ഏറെയൊന്നും ആസ്വദിക്കാൻ സാധിച്ചിരുന്നില്ല. 

എന്നാൽ മൂന്നാം വരവിൽ അതിനെല്ലാം പ്രായശ്ചിത്തം ചെയ്തു എന്ന് തന്നെ പറയാം, മട്ടൺ തുജ്ജ് അടക്കം പലതും എൻ്റെ ആമാശയം കണ്ടു.

സത്യം പറഞ്ഞാൽ കഴിഞ്ഞ രണ്ട് സന്ദർശനത്തിലും ഖയാം ചൗക്കിനെപ്പറ്റി അറിയില്ലായിരുന്നു. ഭക്ഷണ പ്രിയരായ പലരും ഉണ്ടായിട്ടും രണ്ടാം കാശ്മീർ സന്ദർശന വേളയിൽ ഇതിനെപ്പറ്റി അറിയാതെ പോയത് കഷ്ടമായിപ്പോയി. കൗമാരക്കാരുടെ ഒപ്പമുള്ള യാത്രയായതിനാലാകാം ഇത്തവണത്തെ ആദ്യ രാത്രിയിൽ തന്നെ ഞങ്ങൾ ഈ ചൗക്കിൽ എത്തിയത്.കാശ്മീരിലെ "ബാർബിക്യൂ " താഴ് വര എന്നാണ്   ഈ പ്രദേശം അറിയപ്പെടുന്നത്.

പകൽ സമയത്ത് ഖയാം ചൗക്ക് ഉറങ്ങിക്കിടക്കുന്ന ഒരു സാധാരണ തെരുവ് മാത്രമാണ്. എന്നാൽ സൂര്യാസ്തമയത്തോട് കൂടി ഖയാം ചൗക്കിന് വരുന്ന മാറ്റം അത്ഭുതാവഹമാണ്. റോഡിൻ്റെ ഇരുവശത്തും നിരന്നിരിക്കുന്ന ഭക്ഷണശാലകളിൽ നാട്ടുകാരും വിനോദസഞ്ചാരികളും അപ്പോൾ തിങ്ങിനിറയും. മസാലകൾ ചേർത്ത മാംസത്തിന്റെയും ബാർബിക്യൂവിന്റെയും പുകയുന്ന സുഗന്ധത്താൽ ഖയാം ചൗക്കിലെ വായു സഞ്ചാരികളുടെ സർവ്വ ഇന്ദ്രിയങ്ങളെയും ത്രസിപ്പിക്കും.കബാബുകളും വിവിധതരം മട്ടൺ, ചിക്കൻ വിഭവങ്ങളും രുചിക്കാതെ പിന്നെ ഒരാളും ആ സ്ട്രീറ്റിൽ നിന്ന് പുറത്ത് കടക്കില്ല.

1990 ൽ സായുധ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ പൂട്ടിപ്പോയ ഖയാം സിനിമാസ് എന്ന സിനിമ ഹാളിൻ്റെ പേരിലാണ് ഈ തെരുവ് അറിയപ്പെടുന്നത്. ഏതാനും ചില ചായക്കടകൾ മാത്രമായിരുന്നു സ്ട്രീറ്റിലെ ആദ്യകാല കച്ചവട സ്ഥാപനങ്ങൾ. ക്രമേണ അത് വികസിച്ച് ഇന്ന് കാണുന്ന രൂപത്തിൽ കാശ്മീർ താഴ്‌വരയിലെ പ്രധാന ഫുഡ് സ്ട്രീറ്റുകളിൽ ഒന്നായി മാറി.

കബാബിന് ഏറ്റവും പ്രശസ്തമായത് ഇംറാൻ കഫറ്റീരിയ ആണെന്ന് ടൂർ മാനേജർ ലെനിൻ പറഞ്ഞിരുന്നു. സ്ട്രീറ്റിൻ്റെ തുടക്കത്തിൽ തന്നെയുള്ള പ്രസ്തുത കടയിൽ കയറി ഞാൻ ഒരു മട്ടൻ കബാബും (Rs 250) വിനോദൻ മാഷ് ഒരു ചിക്കൻ കബാബും (Rs 150) കഴിച്ചു. റോട്ടിയും ചട്ട്ണിയും കബാബിനൊപ്പം സൗജന്യമാണ്.


സ്ട്രീറ്റിലെ എല്ലാ കടകൾക്ക് മുന്നിലും ഞങ്ങളുടെ ടീമംഗങ്ങൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്. തോരാതെ പെയ്യുന്ന മഴ അവർക്ക് ഒരു തടസ്സമായില്ല. വിലപേശി ഓർഡർ നൽകി മിക്കവാറും എല്ലാതരം വിഭവങ്ങളും എല്ലാവരും രുചിച്ച് നോക്കി. "ഒരു മനുഷ്യന്റെ ഹൃദയത്തിലേക്കുള്ള വഴി അവന്റെ വയറ്റിലൂടെയാണ്" എന്ന പഴഞ്ചൊല്ല് ഈ ഭക്ഷണ തെരുവിൽ സത്യമായി പുലരുന്നു.

രാത്രി ഒമ്പതരയോടെ ഞങ്ങൾ ഗാട്ട് നമ്പർ നാലിലേക്ക് തിരിച്ച് പോന്നു. അസാധാരണ വേഗത്തിലായിരുന്നു ഞങ്ങളുടെ ഡ്രൈവർ ഓട്ടോ ഓടിച്ചിരുന്നത്. ഞങ്ങൾ പറഞ്ഞ സ്ഥലം എത്തുന്നതിന് തൊട്ടുമുമ്പെ ഒരു കടയുടെ മുന്നിൽ അയാൾ ഓട്ടോ തിരിച്ച് നിർത്തി.

"ജൽദി ജാവൊ ... മെം യഹാം ഹോഗ" 

പൈസ പോലും വാങ്ങാതെ ഞങ്ങളോട് വേഗം പോകാനും അയാൾ അവിടെ തന്നെ ഉണ്ടാകും എന്ന് പറയാനും കാരണം എന്തെന്ന് പെട്ടെന്ന് ഞങ്ങൾക്ക് പിടി കിട്ടിയില്ല. ഓട്ടോ കൂലിയായി പറഞ്ഞ നാൽപത് രൂപ നൽകിയപ്പോൾ തിരിച്ച് പോരുന്നില്ലേ എന്നും അയാൾ ചോദിച്ചു. ഗാട്ട് നമ്പർ നാല് എന്ന് പറഞ്ഞപ്പോൾ ഒമ്പതരക്ക് പൂട്ടുന്ന ഗാട്ട് നമ്പർ നാലിന് സമീപമുള്ള ബിയർ ഷോപ്പിൽ നിന്നും 'സാധനം' വാങ്ങാനാണ് ഞങ്ങൾ വന്നതെന്ന് ആ പാവം തെറ്റിദ്ധരിച്ച് പോയി പോലും. മറ്റാരെങ്കിലും കണ്ട് കൂടുതൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കപ്പെടും മുമ്പ് ഞങ്ങൾ ആ കടയുടെ മുമ്പിൽ നിന്നും രക്ഷപെട്ടു.

Next : ഗുൽമാർഗ്ഗിലെ മഞ്ഞു പാടങ്ങൾ

Monday, May 05, 2025

കെ വി റാബിയ എന്ന വിളക്കുമാടം

മലയാളത്തിൻ്റെ അക്ഷര പുത്രി കെ.വി.റാബിയ വിട വാങ്ങി എന്ന വാർത്ത കേട്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു. റാബിയയെ ഒരു തവണ കണ്ടിരുന്നു എന്ന മുൻ പരിചയം മാത്രമുള്ള ഞാനും ഒട്ടും പരിചയമില്ലാത്ത എൻ്റെ ഭാര്യയും മക്കളും അവരെ സന്ദർശിച്ചത് ഈ ജനവരിയിൽ ആയിരുന്നു. മലബാർ കലാപ ഭൂമികൾ മക്കൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ലക്ഷ്യത്തോടെ തിരൂരങ്ങാടിയിൽ പോയപ്പോഴാണ്, ചക്ര കസേരയിൽ ഇരുന്ന് നാടിൻ്റെ വെളിച്ചമായി രാഷ്ട്രപതി ഭവൻ വരെ എത്തിയ റാബിയയെ കുടുംബത്തിന് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടെ വെള്ളിലക്കാട്ട് എത്തിയത്.

തിരൂരങ്ങാടിയിൽ നിന്നും റാബിയയുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചാൽ ഏത് ചെറിയ കുട്ടിയും പറഞ്ഞ് തരും. ആ ഇടുങ്ങിയ വഴി പിന്നിട്ട് ആ വീട്ടിൽ എത്തുമ്പഴാണ് പത്മശ്രീ പുരസ്കാരം വരെ ആ കുഗ്രാമത്തിൽ എത്തിയതിൻ്റെ കാരണം ശരിക്കും മനസ്സിലാവുക. 

ഞങ്ങൾ എത്തുമ്പോൾ ഉച്ച സമയം കഴിഞ്ഞിരുന്നു. അസുഖം അലട്ടുന്നത് അറിയുന്നതിനാൽ അനുവാദം കിട്ടിയ ശേഷം മാത്രമാണ് ഞങ്ങൾ വീട്ടിലേക്ക് കയറിയത്. സഹോദരിയുടെ മരുമകൾ ആയിരുന്നു അപ്പോൾ റാബിയയുടെ കൂടെ ഉണ്ടായിരുന്നത്. റൂമിൽ ബെഡിൽ കിടക്കുന്ന അവസ്ഥയിലാണ് ഞങ്ങളോട് അകത്തേക്ക് കയറാൻ പറഞ്ഞത്. ഞാനെഴുതിയ മൂന്ന് പുസ്തകങ്ങളും റാബിയക്ക് സമ്മാനിച്ച ശേഷം അൽപ സമയം മാത്രമേ ഞാനവിടെ ഇരുന്നുള്ളൂ. ആ അവസ്ഥയിൽ ഫോട്ടോ എടുക്കുന്നത് ശരിയായി തോന്നിയില്ല. അതിനാൽ റാബിയയുടെ കൂടെ ഞങ്ങളാരും ഫോട്ടോ എടുത്തില്ല.

ഞാൻ പുറത്തിറങ്ങിയെങ്കിലും എൻ്റെ ഭാര്യയെ റാബിയ സംസാരത്തിൽ കുരുക്കി. മാരകമായ കാൻസർ കാർന്ന് തിന്നുമ്പോഴു രോഗം ഉള്ളതായി താൻ ഇതുവരെ കരുതിയിട്ടേ ഇല്ല എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന റാബിയയുടെ മനക്കരുത്ത് വളരെ വലുതായിരുന്നു. ദേഹേഛകളെ വെടിയുക എന്നതായിരുന്നു റാബിയ എൻ്റെ ഭാര്യക്ക് നൽകിയ ഉപദേശം. നേരത്തെ പരിചയമുള്ള പോലെ ദീർഘ നേരം അവർ സംസാരിച്ചിരുന്നപ്പോൾ ഞാനും പോകാൻ തിരക്ക് കൂട്ടിയില്ല. സ്വീകരണ മുറിയിൽ മനോഹരമായി അടുക്കി വെച്ച പത്മശ്രീ പുരസ്കാരം മുതൽ യു.എൻ ഇന്റർനാഷണൽ അവാർഡ്, നാഷണൽ യൂത്ത് അവാർഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്കാരം,സംസ്ഥാന സർക്കാർ 'വനിതാരത്‌നം' അവാർഡ്  തുടങ്ങീ പുരസ്കാരങ്ങളിലൂടെ ഞാനും മക്കളും കണ്ണോടിച്ചു.

അവസാനം യാത്ര പറയാൻ നേരത്ത് പറഞ്ഞ രണ്ട് കാര്യങ്ങൾ മനസ്സിനെ ഇപ്പോഴും വിഷമിപ്പിക്കുന്നു. ഉച്ചക്ക് മുമ്പ് വന്നിരുന്നെങ്കിൽ കസേരയിൽ ഇരിക്കുന്ന എന്നെ കാണാനും ഫോട്ടോ എടുക്കാനും പറ്റുമായിരുന്നു എന്നായിരുന്നു അതിലൊന്ന്. രണ്ടാമത്തേത് അവരുടെ പ്രയാസത്തിൻ്റെ മനോവേദനയായിരുന്നു - അവാർഡുകൾ കൊണ്ടൊന്നും ജീവിതം മുന്നോട്ട് നീക്കാൻ സാധിക്കില്ല.എൻ്റെ കയ്യിലുള്ള ചെറിയൊരു സംഖ്യ നൽകിയപ്പോൾ അവരത് സന്തോഷത്തോടെ സ്വീകരിച്ചതിൽ നിന്നും സാമ്പത്തികമായി അവർ നന്നായി പ്രയാസപ്പെട്ടിരുന്നു എന്നും എന്നാൽ അഭിമാനം കാരണം ആരോടും അത് പറഞ്ഞിരുന്നില്ല എന്നും എനിക്ക് മനസ്സിലായി.

രണ്ടായിരാമാണ്ടിൻ്റെ തുടക്കത്തിൽ ആയിരുന്നു ഞാൻ റാബിയയെ ആദ്യമായി സന്ദർശിച്ചത്. ചക്രക്കസേരയിലിരുന്ന് കേരളത്തിൻ്റെ സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിൽ പങ്കെടുത്ത് വെള്ളിലക്കാട് എന്ന തൻ്റെ സ്വന്തം ഗ്രാമത്തിൽ അക്ഷരത്തിൻ്റെ വെളിച്ചം വിതറിയും പിന്നീട് അംഗപരിമിതരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾക്കായി ‘ചലനം’ എന്ന സംഘടനയുണ്ടാക്കിയും റാബിയ ഒരു വിളക്കുമാടമായി പ്രഭ ചൊരിഞ്ഞ കാലമായിരുന്നു അത്. കൊല്ലം ജില്ലക്കാരനായ എൻ്റെ സുഹൃത്ത് ഷാജഹാൻ റാബിയയെക്കുറിച്ചുള്ള ഒരു ഫീച്ചർ പത്രത്തിൽ വായിച്ച് അവരെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. മറ്റൊരു സുഹൃത്തായ കൊടുവള്ളിക്കാരൻ ബഷീറിനെയും കൂട്ടിയായിരുന്നു അന്ന് ഞങ്ങൾ റാബിയയെ സന്ദർശിച്ചത്.

ഇഛാശക്തിയുണ്ടെങ്കിൽ ഏത് പരിമിതികളെയും മറി കടക്കാം എന്നതിന് നിരവധി തെളിവുകൾ നമുക്ക് മുന്നിൽ ഇട്ടു കൊണ്ട് കെ.വി.റാബിയ വിടവാങ്ങി. സർവ്വ ശക്തനായ ദൈവം അവരുടെ പ്രവർത്തനങ്ങൾക്ക് അർഹമായ പ്രതിഫലം നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Wednesday, April 30, 2025

ശ്രീനഗറിലെ മൂന്നാമൂഴം ( ദ ഐവി - 14 )

ശ്രീനഗർ വരെ... 

2022 മെയ് മാസത്തിലാണ് ഞാൻ ആദ്യമായി കാശ്മീരിൽ എത്തുന്നത്. സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത കാശ്മീരിൽ ഞാൻ എത്താനുള്ള പ്രഥമ കാരണം എൻ്റെ കോളേജിൽ പഠിച്ചിരുന്ന ഗുൽമാർഗ്ഗ് സ്വദേശി ഇഷ്ഫാഖ് പരി ആയിരുന്നു. മൂത്ത മകൾ ലുലുവിന് എം.എസ്.സി (Maths)ക്ക് ജമ്മു സെൻട്രൽ യൂനിവേഴ്സിറ്റിയിൽ അഡ്മിഷൻ കൂടി ലഭിച്ചതോടെ കശ്മീർ എന്നെ മാടി വിളിക്കാൻ തുടങ്ങി. 2022 മെയിന് ശേഷം 2023 ഡിസംബറിലും ഇപ്പോൾ 2025 ഫെബ്രുവരിയിലും ശ്രീനഗറിൽ എത്തിയതോടെ മൂന്ന് വർഷത്തിനിടക്ക് മൂന്നാം തവണയാണ് ഒരു സഞ്ചാരിയായി ഞാൻ ഭൂമിയിലെ ഈ സ്വർഗ്ഗത്തിൽ എത്തുന്നത്. ഇതുവരെയുള്ള എൻ്റെ യാത്രാ ചരിത്രത്തിൽ ഇങ്ങനെ ഒരു ഹാട്രിക് സംഭവിച്ചിട്ടില്ല.

സൂര്യൻ ഉദിച്ചുയരും തോറും തണുപ്പ് മെല്ലെ മെല്ലെ അകന്നു തുടങ്ങി.എങ്കിലും ജാക്കറ്റ് ഊരിയെറിയാൻ ശരീരം സമ്മതിക്കുന്നുണ്ടായിരുന്നില്ല.പത്ത് മണിയോടെ എല്ലാവരും ഹോട്ടലിൽ നിന്നും പുറത്തിറങ്ങി.മഴയുടെ സൂചനകൾ ആകാശത്ത് കാണുന്നുണ്ടായിരുന്നു.ഭൂമി നനഞ്ഞത് രാത്രിയിലെ മഴ കാരണമാണോ അതല്ല മഞ്ഞു  വീണതാണോ അതുമല്ല തെരുവിലെ കൂറ്റൻ പട്ടികൾ കൂട്ടത്തോടെ മൂത്രമൊഴിച്ചതാണോ എന്ന് നിശ്ചയിക്കാൻ പ്രയാസമായിരുന്നു.ഏത് തന്നെയായാലും ഒരു സഞ്ചാരിയെ സംബന്ധിച്ച് അവ അല്പം പ്രയാസങ്ങൾ ഉണ്ടാക്കുന്നതാണ്.എങ്കിലും അതിൽ ഒരു ഗവേഷണം നടത്താൻ ഞാൻ തുനിഞ്ഞില്ല.

സവാരി ആരംഭിക്കാനായി ഞങ്ങൾ ദാൽ തടാകത്തിലെ ഗാട്ട് നമ്പർ നാലിന്റെ മുന്നിലെത്തി.അപ്പോഴേക്കും ഒരു കൂട്ടം തെരുവ് കച്ചവടക്കാർ ഞങ്ങളെ പൊതിഞ്ഞു.തണുത്ത് വിറയ്ക്കുന്ന ഞങ്ങൾക്ക് നേരെ ജാക്കറ്റും മഫ്ളറും ക്യാപ്പും ഗ്ലൗസും കണ്ണടയും നെക്ക് കവറും ഇയർ കവറും പഷ്മിന ഷാളും റബ്ബർ സോക്‌സും അങ്ങനെ അങ്ങനെ നിരവധി സാധനങ്ങൾ നീട്ടി പ്രലോഭിപ്പിച്ചു.ചിലതെല്ലാം ആവശ്യമുണ്ടായിരുന്നെങ്കിലും അവർ പറയുന്ന വില നൽകാൻ ഞാൻ തയ്യാറായിരുന്നില്ല,ഞാൻ പറയുന്ന വിലയ്ക്ക് തരാൻ അവരും തയ്യാറായിരുന്നില്ല.അവസാനം ഒരു ജോഡി ഗ്ലൗസും രോമത്തൊപ്പിയും നെക്ക് കവറും കൂടി നൂറ് രൂപയ്ക്ക് കച്ചവടമാക്കി.മൂന്നാം ദിവസം തന്നെ ഗ്ലൗസ് വേസ്റ്റ് കുട്ടയിൽ എറിയേണ്ടി വന്നു.

കൃത്യം പതിനൊന്ന് മണിക്ക് തന്നെ ഞങ്ങൾ കാഴ്ച കാണാൻ ഇറങ്ങി. കഴിഞ്ഞ തവണ പാക്കേജിൽ വന്നപ്പോഴുള്ളത് പോലെ ഹസ്രത്ത് ബാൽ മോസ്കായിരുന്നു പ്രഥമ സന്ദർശന സ്ഥലം.എല്ലാ ടൂർ പാക്കേജ് കാരും ഇവിടം മുതൽ ആരംഭിക്കാനുള്ള കാരണം ഞാൻ ആലോചിച്ച് നോക്കി. വിശക്കുന്നവന് സമാധാനം നൽകാനാണ് ഈ പരിപാടി എന്നാണ് എനിക്ക് മനസ്സിലായത്. മോസ്കിൻ്റെ തൊട്ടടുത്തുള്ള സ്ട്രീറ്റിൽ സാമാന്യം ഭേദപ്പെട്ട ഭക്ഷണം ചുരുങ്ങിയ നിരക്കിൽ കിട്ടും. മനം കവരുന്ന ഒരു ഭക്ഷണത്തിനുള്ള അവസരം നൽകി 'ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് ദ ബെസ്റ്റ് ഇമ്പ്രെഷൻ' എന്ന ചെറിയ ബിസിനസ് തന്ത്രം ആയിരിക്കാം ഹസ്രത്ത്ബാലിൽ ആദ്യം എത്താനുള്ള കാരണം. 

ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് ഞങ്ങൾ ഹസ്രത്ത് ബാൽ പള്ളിയുടെ പരിസരത്ത് എത്തിയത്. പള്ളിയുടെ മിനാരത്തെ വളം വെച്ച് പറക്കുന്ന ദിക്‌റ് പാടി പ്രാവുകൾ എല്ലാം തൊട്ടെതിർവശത്തുള്ള തേയ്ക്കാത്ത കെട്ടിടത്തിന്റെ മുകളിൽ വിശ്രമത്തിലായിരുന്നു.ചോളവും ഗോതമ്പും തിന്ന് മടുത്തത് കൊണ്ടാവാം തീറ്റ ഇട്ടു കൊടുത്തിട്ടും ഒന്ന് പോലും അനങ്ങിയില്ല!

പള്ളിയുടെ പുറം ഭാഗത്തിലൂടെ ഞാനും വിനോദ് മാഷും നടന്നു കണ്ടു.ളുഹർ നമസ്കാരത്തിന് സമയമായിരുന്നതിനാൽ അംഗശുദ്ധി വരുത്തി ഞാൻ പള്ളിക്കകത്ത് കയറി.വിനോദൻ മാഷ് പള്ളിക്ക് പിന്നിലെ ഗാർഡനിൽ ഇരുന്ന് ദാൽ തടാകത്തിലെ ഓളങ്ങൾ എണ്ണിക്കൊണ്ടിരുന്നു.

അന്ത്യ പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ മുടി സൂക്ഷിച്ച പള്ളി എന്ന പേരിലാണ് ഹസ്രത്ത് ബാൽ പള്ളി പ്രസിദ്ധമെന്ന് ഞാൻ എൻ്റെ വിദ്യാർത്ഥികളോട് പറഞ്ഞിരുന്നു.അത് കാണിച്ച് കൊടുക്കാനായി പള്ളിക്കകത്ത് കയറിയ ഞാനും ഒരു വേള കൺഫ്യൂഷനിലായി.കഴിഞ്ഞ തവണ കണ്ടിരുന്നതുപോലെയല്ല ഇത്തവണ പള്ളിയുടെ ഉൾഭാഗം.റംസാനിനെ വരവേൽക്കാൻ പള്ളി പുനഃരുദ്ധാരണം നടന്നു കൊണ്ടിരിക്കുകയായിരുന്നു. മുടി സൂക്ഷിച്ച് അകം പള്ളി പൂട്ടിയിട്ടു എന്ന് മാത്രമല്ല ഷീറ്റ് ഇട്ട് മറക്കുകയും ചെയ്തിരുന്നു.ഒരു നിലയ്ക്കും അകത്തേക്ക് പ്രവേശനം അനുവദിക്കാത്തതിനാൽ കുട്ടികൾക്ക് അത് കാണിച്ചു കൊടുക്കാൻ സാധിച്ചില്ല. ആഗസ്റ്റിൽ ഡൽഹിയിൽ പോകരുത് എന്ന് അനുഭവത്തിലൂടെ മനസ്സിലാക്കിയ പോലെ റംസാനിന് തൊട്ടുമുമ്പ് ഇത്തരം പള്ളികളിലും വിനോദയാത്രയ്ക്ക് പോകരുത് എന്ന് ഞാൻ മനസ്സിലാക്കി.ളുഹറും അസറും നമസ്കരിച്ച് ഞാൻ പുറത്തിറങ്ങി.

വിനോദൻ മാഷെയും കൂട്ടി നേരെ പോയത് ഹസ്രത്ത്ബാൽ മാർക്കറ്റിലേക്കായിരുന്നു.കഴിഞ്ഞ സന്ദർശനത്തിൽ കയറിയ അതേ തട്ടുകടയിൽ കയറി അന്ന് കഴിച്ചപോലെ ചോള ബട്ടൂരയും ചന്ന അണ്ഡ കറിയും ഭക്ഷിച്ചു.ശേഷം മാർക്കറ്റ് മുഴുവൻ കറങ്ങി വിവിധതരം കച്ചവടങ്ങൾ നോക്കിക്കണ്ടു.പഴങ്ങളും പച്ചക്കറികളും തീർക്കുന്ന വർണ്ണ വൈവിദ്ധ്യവും വിവിധ ആഹാരസാധനങ്ങൾ അന്തരീക്ഷത്തിൽ പടർത്തുന്ന ഗന്ധവും കണ്ണിനും മൂക്കിനും വിശ്രമമനുവദിച്ചില്ല. 

ഹസ്രത്ത് ബാൽ പള്ളിയിൽ നിന്നും മടങ്ങുമ്പോഴാണ് ടൂർ മാനേജർ ലെനിൻ ബസ്സിൽ വെച്ച് ഏതോ ഒരു ഉല്പന്നത്തിൻ്റെയും അത് വിൽക്കുന്ന കടയെയും പറ്റി സൂചിപ്പിച്ചത് ഓർമ്മ വന്നത്. വാൾനട്ട് ഫഡ്ജ് എന്ന പ്രത്യേക തരം പലഹാരവും അത് വിൽക്കുന്ന മൂൺലൈറ്റ് എന്ന കടയുമായിരുന്നു അത്. 1896 മുതൽ ഈ പലഹാരം മാത്രം വിൽക്കുന്ന ഒരു കടയാണ് അതെന്ന് വിശ്വസിക്കാൻ പ്രയാസമായിരുന്നു. കടയിലാണെങ്കിൽ തൃശൂർ പൂരത്തിൻ്റെ അത്രയും ആൾക്കാരും. അവർക്കിടയിലൂടെ നുഴഞ്ഞ് കയറി വില അന്വേഷിച്ചപ്പോൾ ഞെട്ടിപ്പോയി - കിലോ 1250 രൂപ !! ഏറ്റവും ചെറിയ പെട്ടിക്ക് 450 രൂപയായിരുന്നു വില. ടേസ്റ്റ് അറിയാൻ വേണ്ടി ഞാനത് വാങ്ങി. വീട്ടിലെത്തി രുചിച്ച് നോക്കിയപ്പോൾ വലുത് തന്നെ വാങ്ങാമായിരുന്നു എന്ന് തോന്നിപ്പോയി.

രണ്ട് മണിയോടെ എല്ലാവരും ബസ്സിൽ തിരിച്ചെത്തി. മുഗൾ ഗാർഡനിലേക്കായിരുന്നു അടുത്ത യാത്ര. മൂന്ന് മണിയോടെ ഞങ്ങൾ അവിടെ എത്തി. പുറത്ത് മഴ പെയ്യാൻ തുടങ്ങിയിരുന്നു. എങ്കിലും നിശാത്ത് ഗാർഡനിൽ ഒന്ന് കയറാം എന്ന് തീരുമാനിച്ചു. കഴിഞ്ഞ സന്ദർശനത്തിൽ കണ്ട ജാവേദ് അക്തർ എന്ന കഹ് വ വില്പനക്കാരൻ അവിടെ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു. ഗാർഡനിൻ്റെ അറ്റം വരെ പോയെങ്കിലും മഞ്ഞ് വീഴ്ച കാരണം ശുഷ്കിച്ച് പോയ ഒരു പൂന്തോട്ടമാണ് കാണാൻ കഴിഞ്ഞത്. ജാവേദ് അക്തറിനെ കണ്ടില്ലെങ്കിലും മുഹമ്മദ് യൂസഫ് എന്ന ഗാർഡ്നറെ കണ്ടു. പല ആംഗിളുകളിലും നിർത്തി അദ്ദേഹം ഞങ്ങളുടെ ഫോട്ടോയും വീഡിയോയും പകർത്തി തന്നു. മഴ ശക്തി കൂടാൻ തുടങ്ങിയതിനാൽ പെട്ടെന്ന് തന്നെ ഞങ്ങൾ തിരിച്ചിറങ്ങി.

ഇന്നത്തെ കാഴ്ചകളിൽ അവസാനത്തെത് ദാൽ തടാകവും അതിലൂടെയുള്ള ശിക്കാര യാത്രയും ആയിരുന്നു. പാക്കേജിൻ്റെ ഭാഗമായി ഒരു മണിക്കൂർ യാത്രയായിരുന്നു സെറ്റ് ചെയ്തത് (അറുന്നൂറ് രൂപയായിരുന്നു ഇതിന് ബോട്ടുകാർ പറഞ്ഞ തുക).പതിവ് പോലെ തടാകത്തിലെ 'തെരുവ് കച്ചവടക്കാർ' പലതരം സാധനങ്ങളുമായി ഞങ്ങളുടെ ബോട്ടിനെ വളഞ്ഞു. എവിടെയും ഇറങ്ങാതെ ഒരു പോയിൻ്റും കാണിക്കാതെ അമ്പത് മിനുട്ട് തടാകത്തിലൂടെ ശിക്കാര വലിച്ചിഴച്ച് ആ യാത്ര പൂർണ്ണമായപ്പോൾ എന്താണ് സംഭവിച്ചത് എന്ന് പോലും പലർക്കും മനസ്സിലായില്ല. ആറ് മണിയോടെ എല്ലാവരും ദാൽ തടാകത്തിൽ നിന്നും കരയിലേക്ക് കയറി.


Next : ഖയാമിലെ കബാബുകൾ


Saturday, April 26, 2025

സൗഹൃദം പൂക്കുന്ന വഴികൾ - 28

അങ്ങ് കാശ്മീരിൽ മതം ചോദിച്ച് വെടി വെച്ച് കൊന്നു എന്നതിൻ്റെ പുകിലും അക്രമികളിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീയുടെ, ആരോപണ വിധേയമായ മതത്തിൽ പെട്ട രണ്ട് പേർ തന്നെ അകമഴിഞ്ഞ് സഹായിച്ചതിൻ്റെ വിവരണവും പലതരം ചർച്ചകൾക്ക് കാരണഭൂതമാകുമ്പോഴാണ് ഇന്ന് രാവിലെ അപ്രതീക്ഷിതമായി പഴയ സഹപാഠിയും സുഹൃത്തുമായ കൃഷ്ണകുമാർ എൻ്റെ വീട്ടിലെത്തുന്നത്.

1993 ലാണ് ഞാൻ കൃഷ്ണകുമാറിനെ പരിചയപ്പെടുന്നത്. ബി.എസ്.സി ഫിസിക്സ് കഴിഞ്ഞ് പി.ജി പ്രവേശനം കിട്ടാതെ ഞാനും ഊട്ടിയിൽ നിന്ന് ഫിസിക്സിൽ ഡിഗ്രി കഴിഞ്ഞ് മറ്റൊരു വഴിയുമില്ലാതെ കൃഷ്ണകുമാറും അലയുമ്പോൾ, കോഴിക്കോട് ഐ.എച്ച്.ആർ.ഡി.ഇ യിൽ കിട്ടിയ പി.ജി.ഡി.സി എ പ്രവേശനമാണ് ഞങ്ങളെ കൂട്ടുകാരാക്കിയത്. നല്ലളം ബസാറിലെ എളാമയുടെ വീട്ടിൽ നിന്ന് വരുന്ന അരീക്കോട്ടുകാരനായ ഞാനും ബേപ്പൂരിലെ അമ്മായിയുടെ വീട്ടിൽ നിന്ന് വരുന്ന നിലമ്പൂരുകാരനായ കൃഷ്ണകുമാറും എം.ഇ.എസ് ഹോസ്റ്റലിൽ താമസിച്ചിരുന്ന പെരിന്തൽമണ്ണക്കാരൻ ശബീറും കൂട്ടാകാൻ അധിക സമയം വേണ്ടി വന്നില്ല.

അന്ന് കൃഷ്ണകുമാർ ഊണ് കൊണ്ടു വരാറായിരുന്നു പതിവ്. ഞാൻ ഊണ് കൊണ്ടു പോകാറുണ്ടായിരുന്നില്ല.കൃഷ്ണകുമാർ കൊണ്ടു വരുന്ന ഊണിൻ്റെ ഒരു ഭാഗം അവൻ എനിക്ക് തരാറായിരുന്നു പതിവ്. ഞങ്ങളുടെ സൗഹൃദത്തിൻ്റെ അടിവേര് ഉറച്ചത് പ്രസ്തുത പങ്കിടലിൽ നിന്നാണ് എന്നാണ് എന്റെ വിശ്വാസം.

കോഴ്സ് മുന്നോട്ട് പോകവെ തന്നെ അവൻ എൻ്റെ എളാമയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. കോഴ്സ് കഴിഞ്ഞ ശേഷവും ഒരു കൗമാര പ്രതിസന്ധി ഘട്ടത്തിൽ അഭിപ്രായം തേടാനായി  കൃഷ്ണകുമാർ എന്നെത്തേടി വീട്ടിൽ വന്നു. മറ്റൊരിക്കൽ ഞാൻ താൽക്കാലികമായി ജോലി ചെയ്തിരുന്ന അരിമ്പ്ര ഗവ. ഹൈസ്കൂളിലും വിദഗ്ദോപദേശത്തിനായി കൃഷ്ണകുമാർ വന്നു.

1996-ലെ എൽ.ഐ.സി. അസിസ്റ്റൻ്റ് പരീക്ഷയിൽ ഞങ്ങൾ രണ്ട് പേരും വിജയിച്ചു. എൻ്റെ ഇൻ്റർവ്യൂവിൻ്റെ പിറ്റേ ദിവസമായിരുന്നു അവൻ്റെ ഇൻ്റർവ്യൂ. ചോദ്യങ്ങളുടെ രീതി ഞാൻ അവനുമായി പങ്കിട്ടു. ഫലം വന്നപ്പോൾ ഞാൻ പുറത്തും അവൻ അകത്തുമായി. 1996 ൽ തന്നെ ഞാനും കേരള സർക്കാർ സർവ്വീസിൽ കയറി. 

1998-ൽ എൻ്റെ വിവാഹം കഴിഞ്ഞു. ഊട്ടിയായിരുന്നു ഹണിമൂൺ ആഘോഷിക്കാനായി അന്ന് കേരളീയർ തെരഞ്ഞെടുക്കുന്ന ഏക സ്ഥലം. ഊട്ടിയിൽ ബന്ധുക്കളുള്ള കൃഷ്ണകുമാർ അന്ന് എന്നെയും ഭാര്യയെയും ഊട്ടിയിലേക്ക് ക്ഷണിച്ചു. ഭാര്യക്ക് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയായതിനാൽ കൃഷ്ണകുമാറിന്റെ ക്ഷണം സ്വീകരിച്ച് ഞാൻ ഒറ്റയ്ക്ക് പോയി. 'കിലുക്കം' ഷൂട്ട് ചെയ്ത വീടിനടുത്തായിരുന്നു അന്ന് താമസിച്ചത്. വർഷങ്ങൾക്ക് ശേഷം കിലുക്കത്തിലെ നായികയായ രേവതിയും ഞാനും ഒരേ വേദി പങ്കിട്ടു. അപ്രതീക്ഷിതമായി എൻ്റെ ഭാര്യയുടെ മുമ്പിൽ വച്ച് രേവതി എനിക്ക് ഒരു റോസാപ്പൂവ് സമ്മാനിക്കുകയും ചെയ്തു (ആ കഥ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക).

ഇരുപത്തി ഒമ്പത് വർഷത്തെ സേവനത്തിന് ശേഷം മാസങ്ങൾക്ക് മുമ്പ് കൃഷ്ണകുമാർ വളണ്ടിയർ റിട്ടയർമെൻ്റ് വാങ്ങി. ഞാനിപ്പോഴും സർവ്വീസിൽ തുടരുന്നു. ഇന്ന് വീട്ടിൽ വന്നപ്പോഴും പതിനേഴ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയ എൻ്റെ പിതാവിനെപ്പറ്റിയുള്ള ഓർമ്മകൾ കൃഷ്ണകുമാർ അയവിറക്കി.

നിരവധി സാമൂഹ്യ പരിഷ്കർത്താക്കളുടെ നാടായ ഉത്തരേന്ത്യയിൽ മാത്രമല്ല, ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൽ പോലും മതം മനുഷ്യരെ മദമിളക്കിക്കൊണ്ടിരിക്കുമ്പോൾ ഇത്തരം സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. യഥാർത്ഥ സൗഹൃദങ്ങൾക്കിടയിൽ മതവും ജാതിയും വേഷവും വർണ്ണവും ഒന്നും മതിലുകൾ തീർക്കില്ല എന്നതാണ് സത്യം. കാലം അത് എക്കാലത്തും തെളിയിച്ചു കൊണ്ടേയിരിക്കും. അത്തരം സൗഹൃദങ്ങൾ ഇനിയും പൂത്തുലയട്ടെ എന്നാഗ്രഹിക്കുന്നു, ആശംസിക്കുന്നു.

Wednesday, April 23, 2025

ലിഡർ നദി ചുവയ്ക്കുമ്പോൾ

ആട്ടിടയന്മാരുടെ താഴ്വര എന്നാണ് പഹൽഗാം അറിയപ്പെടുന്നത്. ആടുകളെപ്പോലെ തന്നെ നിഷ്കളങ്കമായ മനസ്സുള്ള ഒരു പറ്റം ജനങ്ങളാണ് ഇവിടത്തെ താമസക്കാർ.മിക്കവരുടെയും ജോലി ആടുമേക്കൽ തന്നെയാണ്.  പച്ച പുതച്ച് നിൽക്കുന്ന കുന്നുകളും പൈൻ മരങ്ങളും ദേവദാരു മരങ്ങളും ആപ്പിൾ തോട്ടങ്ങളും ഡെയ്സി പൂക്കൾ നിറഞ്ഞ് നിൽക്കുന്ന പുൽമേടുകളും മഞ്ഞ് പുതച്ച മലകളും ക്രിസ്റ്റൽ ക്ളീൻ ലിഡർ നദിയും ചേർന്ന്  സൃഷ്ടിച്ചെടുക്കുന്ന പ്രകൃതിയുടെ നിറക്കൂട്ട് സഞ്ചാരികളുടെ മനസ്സിൽ പഹൽഗാമിനോട് പെട്ടെന്ന് തന്നെ പ്രണയം ജനിപ്പിക്കും. പൈൻ മരങ്ങൾക്കിടയിൽ ചുറ്റിത്തിരിഞ്ഞെത്തുന്ന മഞ്ഞ് കാറ്റും മഞ്ഞുരുകി ഒലിച്ചിറങ്ങി വരുന്ന ലിഡർ നദിയുടെ തണുപ്പും കൂടിയായാൽ സഞ്ചാരികളുടെ മനസ്സ് ഉന്മാദ നൃത്തമാടും.

പതിവ് പോലെ ഇന്നലെയും ആടുകളെ മേയ്ച്ചു കൊണ്ട് ആട്ടിടയന്മാർ കുടുംബ സമേതം ആ നദീ പരിസരത്ത് ഉണ്ടായിരുന്നു.അവരുടെ കുട്ടികൾ സഞ്ചാരികളെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു .ഈ പുഴക്കും നാടിനും അപ്പുറമുള്ള ലോകം അവർക്ക് അറിയുകയേ ഇല്ല.സ്കൂളുകളോ പാഠപുസ്തകങ്ങളോ അലട്ടാത്ത മനസ്സുമായി ആ കുഞ്ഞുങ്ങൾ ആ നദീതടത്തിൽ അലഞ്ഞു നടക്കുന്ന കാഴ്ച മനസ്സിനെ നീറിപ്പുകയ്ക്കുന്നു.ഇങ്ങനെ  ഒരു വിഭാഗം ലോകത്തെല്ലായിടത്തുമുണ്ട്.വലിയ വലിയ ആഗ്രഹങ്ങളില്ലാത്ത, ഒന്നോ രണ്ടോ കുതിരപ്പുറത്തൊതുങ്ങുന്ന സമ്പാദ്യങ്ങൾ മാത്രമുള്ള, ഒരു നൊമാഡിക് അഥവാ നാടോടി ജനത.

ആ ജനതയുടെ നെഞ്ചിലേക്ക് കൂടിയാണ് ബൈസരൺവാലിയിൽ ഭീകരർ ഇന്നലെ വെടിയുതിർത്തത്.വർഷങ്ങളായി പ്രയത്നിച്ചിട്ടും ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ പ്രയാസപ്പെടുന്ന ബകരീ വാലകളും ഘോഡ വാലകളും ചോര ചിന്തിയ വാലിയെ നോക്കി കണ്ണീരുതിർക്കുന്നു.ഒരു മാസം മുമ്പ് പഹൽഗാമിലെ ടാക്സി ഡ്രൈവർ നസാഖത്ത് ഖാൻ എന്നോട് പങ്കു വെച്ച സ്വപ്‌നങ്ങൾ മരീചികകളായി മാറിയിരിക്കുന്നു. എമറാൾഡ് ഗ്രീൻ നിറത്തിലുള്ള അതി സുന്ദരിയായ ലിഡർ നദി ചുവന്നു തുടുത്തിരിക്കുന്നു. നദിയിലെ വെള്ളത്തിന്റെ മരവിപ്പിക്കുന്ന തണുപ്പ് ബൈസരൺ വാലിയിൽ ചലനമറ്റുപോയവരുടെ രക്തത്തിന്റേത് കൂടിയാണ് എന്ന് ഞാൻ തിരിച്ചറിയുന്നു. ഉരുളൻ പാറക്കല്ലുകൾ ചിതറിക്കിടക്കുന്ന ആ നദീ തടത്ത് എത്ര നേരമിരുന്നാലും മതി വരാറില്ല. പക്ഷേ,ഇന്നലെ മുതൽ ആ നദിയിലേക്ക് നോക്കാൻ പോലും  മനസ്സിന് കരുത്തില്ല.

സ്വന്തം ഭർത്താവിന്റെ ചേതനയറ്റ ശരീരത്തിനടുത്തിരുന്ന് വിതുമ്പുന്ന ആ സ്ത്രീയുടെ കാഴ്ച ഹൃദയമുള്ള എല്ലാവരുടെയും കണ്ണിൽ വെള്ളം നിറയ്ക്കും.എത്ര എത്ര സ്വപ്‌നങ്ങൾ നെയ്തിട്ടായിരിക്കും അവർ സ്വന്തം വീട്ടിൽ നിന്നും ഭൂമിയിലെ ഈ സ്വർഗ്ഗത്തിൽ എത്തിയിട്ടുണ്ടാവുക.അതിന്റെ വേദന അറിയാൻ ആ നിസ്സഹായത നമുക്കാണ് വന്നത് എന്ന് ഒരു വേള ചിന്തിച്ചാൽ മാത്രം മതി.മറ്റേതോ നാട്ടിൽ നിരപരാധിയായി മരിച്ചു വീണ ആ യുവാവിന്റെ കുടുംബത്തിന്റെ അവസ്ഥ ആലോചിച്ചാലും മതി.

നിരപരാധികൾക്ക് നേരെയുള്ള ആക്രമണം, അത് എന്തിന്റെ പേരിലാണെങ്കിലും അങ്ങേയറ്റം ക്രൂരമാണ്. അക്രമികൾ  മാതൃകാപരമായി തന്നെ ശിക്ഷിക്കപ്പെടണം.ലിഡർ നദി ചുവയ്ക്കുമ്പോൾ,ചില മുൻ ഭീകരാക്രമണങ്ങൾ നടന്ന സമയവുമായി ഇതിനെ താരതമ്യം ചെയ്താൽ ഒരു സംശയം കൂടി ബലപ്പെടുന്നു. രാജ്യത്തെ പ്രമുഖ ന്യൂനപക്ഷത്തിന്റെ അവകാശങ്ങളിൽ കടന്നുകയറ്റം നടത്തുന്ന വഖഫ് ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ ഒരു ശ്രദ്ധ തിരിക്കൽ ശ്രമം ഇതിന്റെ പിന്നിലുണ്ടോ? "ഇല്ല... ഒരിക്കലും ഇല്ല" എന്നായിരിക്കട്ടെ അതിന്റെ ഉത്തരം.

ബൈസരൺ വാലിയിൽ വെടിയേറ്റു മരിച്ചവർക്ക് മുമ്പിൽ നമ്രശിരസ്കനായി കൈകൂപ്പുന്നു;ആദരാജ്ഞലികൾ അർപ്പിക്കുന്നു.


Tuesday, April 22, 2025

പട് വാൻ കി ഹവേലി ( ദ ഐവി - 13 )

കഥ തുടരുന്നു... (മുൻ ഭാഗങ്ങൾ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം )

"ഗണേഷ്..." എന്റെ വിളി കേൾക്കാത്തതിനാൽ ഞാൻ ഉച്ചത്തിൽ വീണ്ടും വിളിച്ചു. ഇതാരപ്പയാ ഈ വിളിക്കുന്നത് എന്ന സംശയത്തിൽ വിനോദൻ മാഷ് നോക്കി നിന്നു. രണ്ടാമത്തെ വിളി കേട്ട ഗണേഷിന്റെ കൂടെയുള്ള ആൾ ഗണേഷിനെ തോണ്ടി.

"ഹലോ സാർ..." എന്നെ കണ്ട ഗണേഷ് ഹസ്തദാനം ചെയ്തു.

"കിലാ പൂരാ ദേഖാ??" കോട്ട മുഴുവനായും കണ്ടോ എന്ന ചോദ്യത്തിന് ഉത്തരം എന്ത് പറയണം എന്നറിയാതെ ഞാൻ നിൽക്കുമ്പോൾ വിനോദൻ മാഷ് ആരാണീ ഗണേഷ് എന്ന ആലോചനയിൽ ആയിരുന്നു.

"ഇന്നലെ പൊക്രാനിൽ വണ്ടി നിർത്തിയപ്പോൾ..." ഞാൻ വിനോദൻ മാഷെ നോക്കി പറഞ്ഞു.

"വണ്ടി നിർത്തിയപ്പോൾ..??" വിനോദൻ മാഷ് പിന്നെയും എന്നെ നോക്കി.

"...നമ്മുടെ കുട്ടികളുടെ കൂടെ ഡാൻസ് ചെയ്ത പയ്യനെ ഓർമ്മയില്ലേ?" ഞാൻ ചോദിച്ചു.

"ഓ...ഓർമ്മയുണ്ട്.."

"ഇത് അവന്റെ...."

"ങാ...പിടികിട്ടി....പയ്യന്റെ അച്ഛൻ... ടൂറിസ്റ്റ് ഗൈഡ് ഗണേഷ്..." വിനോദൻ മാഷ് പറഞ്ഞു.

കോട്ടയ്ക്കകത്ത് ഞങ്ങൾ കണ്ട കാഴ്ചകൾ ഞാൻ ഗണേഷിനോട് പറഞ്ഞു.ജയ്‌സാൽമീർ കോട്ടയിലെ അംഗീകൃത ഗൈഡായ ഗണേഷ് എല്ലാം കേട്ടു.കോട്ടയ്ക്കകത്തെ പ്രധാന സ്ഥലങ്ങൾ എല്ലാം ഞങ്ങൾ കണ്ടതിനാലാവാം ഗണേഷ് കൂടുതൽ ഒന്നും പറഞ്ഞില്ല.

"അച്ചാ... പക്വാല ഹവേലി ദേഖാ?"

"നഹീം.." ഞാൻ മറുപടി പറഞ്ഞു.

"സിർഫ് പാഞ്ച് മിനുട്ട് പൈദൽ മേം...ദേഖ്ന ഹെ... " അഞ്ച് മിനുട്ട് നടക്കാവുന്ന ദൂരത്തിലുള്ള നിർബന്ധമായും കാണേണ്ട എന്തോ സാധനമാണ് അതെന്ന് ഗണേഷിന്റെ സംസാരത്തിൽ നിന്നും ബോധ്യമായി.

"ടിക്കറ്റ് ഹോ?"

"ഹാം...ഏക് സൗ പച്ചാസ് ... ഏക് ഖണ്ഡ കോ ദേഖ്ന ഹേ..." നൂറ്റമ്പത് രൂപ ഒരാൾക്ക് എന്നത് അല്പം അധികമാണെങ്കിലും സമയം ഉള്ളതിനാൽ ഒന്ന് പോയി നോക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു.തലേന്നത്തെ ഒറ്റ കാഴ്ചയിൽ പരിചയപ്പെട്ട ഗണേഷ് ഞങ്ങളെ അത്ഭുതപ്പെടുത്തി.

ഗണേഷ് പറഞ്ഞ പ്രകാരം കോട്ടമതിലും കഴിഞ്ഞ് മറ്റൊരു റോഡിലേക്ക് ഞങ്ങൾ പ്രവേശിച്ചു. സഞ്ചാരികളുടെ തിരക്കില്ലെങ്കിലും പലതരം കച്ചവടക്കാർ റോഡിനിരുവശവും ഉണ്ടായിരുന്നു. തുകൽ ഉത്പന്നങ്ങൾ മാത്രം വിൽക്കുന്ന ഒരു കടയിൽ തൊപ്പിക്ക് വില ചോദിക്കാൻ ഞങ്ങൾ കയറി.അവസാനം, ഒട്ടകത്തോല്  കൊണ്ട് നിർമ്മിച്ച ഒരു പേഴ്‌സ് 250 രൂപ കൊടുത്ത് ഞാൻ വാങ്ങി.അദ്ദേഹം കാണിച്ച് തന്ന പ്രകാരം കെട്ടിടങ്ങൾക്കിടയിലൂടെയുള്ള ഒരു ഇടവഴിയിലേക്ക് ഞങ്ങൾ പ്രവേശിച്ചു.

ഹവേലി കാണാൻ പോകുന്നവരോ കണ്ട് തിരിച്ചു വരുന്നവരോ ആരും തന്നെ ആ വഴിയിൽ ഇല്ലായിരുന്നു എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി.പല വഴിക്കും തിരിഞ്ഞു പോകുന്ന ഇട വഴികൾ ഒരു വേള ഞങ്ങളുടെ വഴി തെറ്റിക്കുമോ എന്ന് പോലും ഞങ്ങൾ ഭയന്നു. അതിനാൽ ചില അടയാളങ്ങൾ മനസ്സിൽ കുറിച്ചിട്ടായിരുന്നു ഞങ്ങൾ നടന്നത്.ഒരേ സമയം രണ്ടു പേർക്ക് തോളോട് തോൾ ചേർന്ന് നടന്നുപോകാൻ പറ്റാത്ത ആ വഴി അവസാനിച്ചത് വിശാലമായ ഒരു സ്ഥലത്തായിരുന്നു.കൊട്ടാരം പോലെ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങൾക്കിടയിലെ ഒരു നടുമുറ്റം.

ഞങ്ങൾ തേടി നടന്ന ഹവേലി വലതു ഭാഗത്താണെന്ന് ഒരു ചൂണ്ടുപലക കാണിച്ച് തന്നു. കൊട്ടാര സമാനമായ ഒരു വീടിന്റെ പ്രധാന കവാടത്തിലാണ് ഞങ്ങൾ എത്തിച്ചേർന്നത്.'പട് വാൻ കി ഹവേലി' ("Patwaon Ki Haveli") ആണ് ഇതിന്റെ യഥാർത്ഥ പേരെന്ന് അപ്പോൾ മനസ്സിലായി.

പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖ രത്ന വ്യാപാരികളായിരുന്ന പട് വ സഹോദരന്മാരുടെ വീടാണ് 'പട് വാൻ കി ഹവേലി'.കൊത്തുപണികളാൽ മനോഹരമാക്കിയ വീട് കണ്ടാൽ ശരിക്കും പഴയ ഒരു കൊട്ടാരം തന്നെയാണ്.എൻട്രി ഫീ ഇരുപത് രൂപ എന്ന് തൊട്ടടുത്ത ബോർഡിൽ കണ്ടതിനാൽ ഞാൻ പ്രവേശന കവാടത്തിലേക്ക് കയറി.അവിടെ നൽകിക്കൊണ്ടിരിക്കുന്ന ടിക്കറ്റ് നൂറ്റമ്പത് രൂപയുടേത് തന്നെയായിരുന്നു. 

അഞ്ച് പട് വാൻ സഹോദരങ്ങളുടെ മണി മാളികകൾ ചേർന്നതാണ് പട് വാൻ കി ഹവേലി. പണത്തിൻ്റെ പളപളപ്പ് വ്യക്തമാക്കുന്ന രീതിയിൽ ഇരുനൂറോളം കൊല്ലങ്ങൾക്ക് മുമ്പ് നിർമ്മിച്ച ആ വീടിൻ്റെ ഉൾഭാഗത്തെ കാഴ്ചകൾ ഇന്നും ഒരു വാസ്തുവിദ്യാ വിസ്മയം തന്നെയാണെന്ന് കണ്ടവർ സാക്ഷ്യപ്പെടുത്തുന്നു. നിർഭാഗ്യവശാൽ അത് മുഴുവൻ കാണാനുള്ള അത്രയും സമയം ഞങ്ങൾക്കില്ലായിരുന്നു. മാത്രമല്ല, ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് ഞങ്ങൾ രണ്ട് പേർ മാത്രമേ ഹവേലിയിൽ എത്തിയിരുന്നുള്ളൂ. ഏതാനും ഫോട്ടോകൾ പകർത്തിയ ശേഷം ഞങ്ങൾ തിരിച്ചു നടന്നു. പ്രതീക്ഷിച്ചത് പോലെ ഒരിടവഴി തെറ്റിപ്പോയി. എങ്കിലും ബുദ്ധിമുട്ടില്ലാതെ മെയിൻ റോഡിൽ എത്തി.

സമയം നാല് മണിയോട് അടുത്തിരുന്നു. ഉച്ചഭക്ഷണം ലഭിക്കാത്ത വിവരം വയറ് ഓർമ്മിപ്പിച്ചുക്കൊണ്ടിരുന്നു.ഇന്നലെ ഭക്ഷണം കഴിച്ച ഹോട്ടൽ മിലനിൽ ചെന്നെങ്കിലും അവരുടെ പകൽ സമയ സർവ്വീസ് സമാപിച്ചിരുന്നു. അവർ പറഞ്ഞതനുസരിച്ച് മറ്റൊരു ഹോട്ടലിൽ എത്തി. അവരും അടുക്കള പൂട്ടിക്കഴിഞ്ഞിരുന്നു. മൂന്നാമത് കയറിയ ഹോട്ടലിൽ ഓണറും കസ്റ്റമറും തമ്മിൽ പൊരിഞ്ഞ തർക്കവും. എങ്കിലും ഞങ്ങൾക്ക് വിശപ്പടക്കാനുള്ളത് കിട്ടി. ഭക്ഷണം കഴിച്ച്, തലേ ദിവസം കണ്ടെത്തിയ പള്ളിയിൽ കയറി നമസ്കാരവും നിർവഹിച്ച ശേഷം ഞങ്ങൾ ബസ്സിനടുത്തേക്ക് ഓടി.

ജമ്മുവിലേക്കായിരുന്നു അടുത്ത യാത്ര. ജയ്സാൽമീറിൽ നിന്നും മുന്നൂറ്റി മുപ്പത് കിലോമീറ്റർ അകലെയുള്ള ബിക്കാനീറിൽ നിന്ന് രാത്രി പന്ത്രണ്ട് മണിക്കായിരുന്നു ജമ്മുതാവിയിലേക്കുള്ള ട്രെയിൻ.അഞ്ച് മണിയോടെ ഞങ്ങളുടെ 'ഹനുമാൻ' ജയ്സാൽമീർ വിട്ടു. പതിനൊന്ന് മണിയോടെ ഞങ്ങൾ ബിക്കാനീർ സ്റ്റേഷനിലെത്തി.

നവീകരണം നടന്ന് കൊണ്ടിരിക്കുന്ന ബിക്കാനീർ സ്റ്റേഷൻ (മെയിൻ സ്റ്റേഷൻ അല്ല) ഏറെക്കുറെ വിജനമായിരുന്നു. അപ്പോഴാണ് ഞങ്ങളെ ഞെട്ടിച്ച് കൊണ്ടുള്ള അറിയിപ്പ് വന്നത് - ട്രെയിൻ നാല് മണിക്കൂർ ലേറ്റ് !! പകലിലെ നടത്തം ഉറക്കത്തെ മാടി വിളിച്ചെങ്കിലും പൊടി നിറഞ്ഞ തറയും തണുപ്പും പ്രതിബന്ധമായി. പെൺകുട്ടികൾക്കായി ഒരു റൂം തുറന്ന് കൊടുക്കാമെന്ന് ഡ്യൂട്ടിയിലുള്ള പോലീസുകാരൻ അറിയിച്ചെങ്കിലും പൊടി അവിടെയും വില്ലനായി.

പുലർച്ചെ നാല് മണിക്ക് ഞങ്ങളുടെ ട്രെയിൻ എത്തി. ജമ്മു റൂട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പത്താൻകോട്ട് വരെയേ പ്രസ്തുത ട്രെയിൻ ഉണ്ടായിരുന്നുള്ളൂ. വിളവെടുത്ത ഉരുളക്കിഴങ്ങ് കളങ്ങളും പൂത്ത് നിൽക്കുന്ന കടുക് വയലുകളും വളർന്ന് വരുന്ന ചോളപ്പാടങ്ങളും പിന്നിട്ട് വൈകിട്ട് നാലര മണിയോടെ ഞങ്ങൾ പത്താൻകോട്ടിലെത്തി.

അടുത്ത രഥമായ NGK എന്ന ബസ് അവിടെ റെഡിയായിരുന്നു.ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ യാത്ര പുനരാരംഭിച്ചു. രാത്രി ഒമ്പതരക്ക് ഞങ്ങൾ ജമ്മു അതിർത്തിയായ ലഖൻപൂർ കടന്നു. രാവിലെ ഏഴ് മണിക്ക് ശ്രീനഗറിലും എത്തി. അസ്ഥി കുത്തിത്തുളക്കുന്ന തണുപ്പിലേക്ക് ഞങ്ങൾ മെല്ലെ കാലെടുത്ത് വെച്ചു.

Next : ശ്രീനഗറിൽ വീണ്ടും

Saturday, April 19, 2025

ജയ്‌സാൽമീർ കോട്ടയിലൂടെ....( ദ ഐവി - 12 )

ഇവിടം വരെ എത്തിയ വഴികൾ 

എൻ്റെ ചെവിയിലൂടെ ജയ്‌സാൽമീർ കോട്ടയുടെ ചരിത്രത്തിന്റെ ഏടുകൾ കയറി ഇറങ്ങാൻ തുടങ്ങി. ഹിന്ദിയിലായതിനാൽ എനിക്ക് മനസ്സിലാകാത്തതെല്ലാം ഞാൻ മറ്റേ ചെവിയിലൂടെ പുറത്ത് വിട്ടു.സമീപത്ത്  വാ പൊളിച്ച് നിൽക്കുന്ന വിനോദൻ മാഷെ കണ്ടപ്പോൾ അദ്ദേഹം എല്ലാം വായിലൂടെയാണ് കേൾക്കുന്നത് എന്ന് തോന്നിപ്പോയി.

രാജസ്ഥാനിലെ രണ്ടാമത്തെ ഏറ്റവും പഴയ കോട്ടയാണ് AD 1156 ൽ രജപുത്ര രാജാവായ റാവു ജൈസാൽ പണികഴിപ്പിച്ച ഈ കോട്ട (ഏറ്റവും പഴയ ഒന്നാമത്തെ കോട്ട ഏത് എന്ന് കാശ് കൊടുത്ത് കേട്ടു നിൽക്കുന്ന ഒരു പൊട്ടനും ചോദിക്കാത്തതിനാൽ ഓസിന് കേൾക്കുന്ന ഞാനും മിണ്ടാതിരുന്നു).മഞ്ഞ നിറത്തിലായതിനാൽ ഈ കോട്ട ഗോൾഡൻ ഫോർട്ട് എന്നും അറിയപ്പെടുന്നു. എന്നാൽ 'സോനാർ കില' എന്നാണ് കൂടുതൽ പ്രസിദ്ധമായ പേര്.പ്രമുഖ സിനിമാ സംവിധായകനായിരുന്ന സത്യജിത്ത് റേ ഈ കോട്ടയിൽ വച്ച് ചിത്രീകരിച്ച സോനാർ കില എന്ന ബംഗാളി സിനിമയാണ് അതിന് കാരണം പോലും.താർ മരുഭൂമിയിലെ ത്രികൂട എന്ന കുന്നിന്മേലാണ് ഈ കോട്ട നിർമിച്ചിരിക്കുന്നത് എന്ന് കേട്ടപ്പോൾ എനിക്കങ്ങ് ദഹിച്ചില്ല.കേൾവി ഓസിനാണെന്നതിനാൽ ഞാൻ സ്വയം നിയന്ത്രിച്ചു (സംഗതി ശരിയാണെന്ന് ഗൂഗിളമ്മായിയോട് ചോദിച്ചപ്പോൾ മനസ്സിലായി).

                                           

അലാവുദ്ദീൻ ഖിൽജിയുടെയും ഏതോ ഒരു അഫ്‌ഗാൻ രാജാവിന്റെയും ഹുമയൂണിന്റെയും എല്ലാം പേര് ഗൈഡ് പറഞ്ഞതിൽ നിന്നും കോട്ട ജൈസാലിൽ നിന്നും കൈവിട്ടു പോയതായി ഞാൻ ചുരുക്കി മനസ്സിലാക്കി(ഹല്ല പിന്നെ).രാജ ഭരണ കാലത്ത് രാജാവിന്റെ തൊഴിലാളികളായിരുന്ന ബ്രാഹ്മണന്മാരുടെയും  രജപുത്രന്മാരുടെയും പിന്മുറക്കാരായ നാലായിരത്തോളം പേരാണ് ഇന്ന് കോട്ടയിൽ താമസിക്കുന്നത്. ബാക്കിയുള്ളവർ താമസം കോട്ടയ്ക്ക് പുറത്തേക്ക് മാറ്റിയതുകൊണ്ട് സഞ്ചാരികൾക്ക് അൽപമെങ്കിലും കൈവീശി നടക്കാം.കോട്ടയ്ക്കകത്ത് നിരവധി ഹവേലികൾ ഉണ്ട്. സമ്പന്നരായ വ്യാപാരികളുടെ വീടിനാണ് ഹവേലി എന്ന് പറയുന്നത്.

"സാറേ പോകാം..."  

ഇത്രയും കേട്ടു കഴിഞ്ഞപ്പോൾ വിനോദൻ മാഷ് പറഞ്ഞു. ഗൈഡും തന്റെ പരിവാര സമേതം മുന്നോട്ട് നീങ്ങി.പെട്ടെന്നാണ് 'സൂരജ് പോൾ' എന്ന വലിയ കവാടം എൻ്റെ ശ്രദ്ധയിൽപെട്ടത്.ജയ്‌പൂരിലെ ആമ്പർ ഫോർട്ടിലും ഇതേപോലെ കണ്ടിരുന്നതും അതിന്റെ കഥയും ഞാൻ വിനോദൻ മാഷിന് പറഞ്ഞുകൊടുത്തു.

ജയ്സാൽമീർ കോട്ടയ്ക്കകത്ത് രാജ ക പാലസ് ,ലക്ഷ്മിനാഥ് ജി ക മന്ദിർ എന്നിങ്ങനെ വിവിധ നിർമ്മിതികളും കണ്ടു.അതിൽ ചിലതിലേക്ക് കയറാൻ ടിക്കറ്റ് എടുക്കേണ്ടതുണ്ട്.അതിനാൽ ഞങ്ങൾ മറ്റൊരു ഗല്ലിയിലേക്ക് കയറി.നടന്ന് നടന്ന് ലേക്ക് വ്യൂ പോയിന്റിലാണ് ഞങ്ങൾ എത്തിച്ചേർന്നത്.അവിടെ കോട്ട മതിലിൽ കയറിയും സഞ്ചാരികൾ ഫോട്ടോ എടുക്കുന്നുണ്ട്.അതിനാൽ തന്നെ കഠിനമായ വെയിലിലും അവിടെ നല്ല തിരക്കായിരുന്നു. ഞങ്ങളും ചില ഫോട്ടോകൾ എടുത്ത് തിരിച്ചു പോന്നു.

വഴിയിൽ വീണ്ടും ഗൈഡും സംഘവും ഒരു ടെമ്പിളിന് മുമ്പിൽ നിൽക്കുന്നത് കണ്ടു. ഗൈഡിന്റെ വാക്കുകൾ ഞാൻ വീണ്ടും ശ്രദ്ധിച്ചു.ജയ്‌സാൽമീർ കോട്ടയ്ക്കകത്ത് ഏഴ് ജൈന ക്ഷേത്രങ്ങൾ ഉണ്ട്.അതിൽ ഏറ്റവും വലിയ ക്ഷേത്രമാണ് നേരെ മുന്നിൽ കാണുന്നത്. ക്ഷേത്രത്തിനകത്ത് കയറാൻ ഫീസില്ല.പക്ഷെ മൊബൈൽ ഫോൺ കൊണ്ട് പോകണമെങ്കിൽ അമ്പത് രൂപ അടക്കണം എന്ന് കവാടത്തിൽ ഇരിക്കുന്ന ഒരു പയ്യൻ പറഞ്ഞു കൊണ്ടിരുന്നു.

എനിക്ക് താല്പര്യമില്ലാത്തതിനാൽ മൊബൈൽ എന്നെ ഏൽപിച്ച് അകത്ത് കയറാൻ ഞാൻ വിനോദൻ മാഷോട് പറഞ്ഞു.ചെരിപ്പൂരി ക്ഷേത്രപ്പടികൾ കയറി വിനോദൻ മാഷ് അകത്തേക്ക് ഒന്ന് എത്തി നോക്കി.അകത്തെ കൊത്തുപണികൾ മനോഹരമാണെന്നും അമ്പത് രൂപ കൊടുക്കുന്നത് നഷ്ടമാകില്ലെന്നും പറഞ്ഞ് നേരെ എതിർ വശത്തെ കെട്ടിടത്തിന്റെ മൂലയിലിരിക്കുന്ന ആളിൽ നിന്ന് വിനോദൻ മാഷ് ടിക്കറ്റെടുത്തു.ഒറ്റ ടിക്കറ്റിൽ വിനോദൻ മാഷിൻറെ രണ്ട് ഫോണും എൻ്റെ ഒരു ഫോണും അകത്ത് കയറിയപ്പോഴാണ് അതൊന്നും പരിശോധിക്കുന്നില്ല എന്ന് ഞങ്ങൾക്ക് മനസ്സിലായത്. അമ്പത് രൂപ കൊടുത്ത സ്ഥിതിക്ക് കയറാവുന്നിടത്തൊക്കെ കയറി ഞങ്ങൾ മൂന്ന് ഫോണിലും ചിത്രങ്ങൾ പകർത്തി.

കോട്ടയ്ക്കകത്ത് പലയിടത്തും കണ്ട ഗായകരിൽ ഒരാൾ പുറത്തേക്കുള്ള വഴിയിലും ഇരിക്കുന്നുണ്ടായിരുന്നു. ഹാർമോണിയം വായനക്കൊപ്പം ഗാസി ഖാന്റെയും സവായി ഖാനിന്റെയും നാടോടി ശീലുകൾ അയാളിൽ നിന്നും ഒഴുകാൻ തുടങ്ങി.പ്രധാന കവാടത്തിലെ കൽത്തിണ്ണയിൽ ഇരുന്ന്  അൽപനേരം ഞാൻ അതിൽ  ലയിച്ചു. 


രണ്ട് മണിക്കൂർ നേരത്തെ ചുറ്റിക്കറക്കത്തിന് ശേഷം കോട്ടയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ സമയം രണ്ടര മണിയായിരുന്നു.നാല് മണിക്കാണ് ബസ്സിനടുത്ത് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നത്.അപ്പോഴാണ് അല്പം അകലെ വെളുത്ത ഷർട്ടണിഞ്ഞ് വളരെ പരിചിതമായ ഒരു മുഖം ഞാൻ കണ്ടത്.

"ഗണേഷ്..." ഞാൻ ഉറക്കെ വിളിച്ചു.