Pages

Saturday, April 19, 2025

ജയ്‌സാൽമീർ കോട്ടയിലൂടെ....( ദ ഐവി - 12 )

ഇവിടം വരെ എത്തിയ വഴികൾ 

എൻ്റെ ചെവിയിലൂടെ ജയ്‌സാൽമീർ കോട്ടയുടെ ചരിത്രത്തിന്റെ ഏടുകൾ കയറി ഇറങ്ങാൻ തുടങ്ങി. ഹിന്ദിയിലായതിനാൽ എനിക്ക് മനസ്സിലാകാത്തതെല്ലാം ഞാൻ മറ്റേ ചെവിയിലൂടെ പുറത്ത് വിട്ടു.സമീപത്ത്  വാ പൊളിച്ച് നിൽക്കുന്ന വിനോദൻ മാഷെ കണ്ടപ്പോൾ അദ്ദേഹം എല്ലാം വായിലൂടെയാണ് കേൾക്കുന്നത് എന്ന് തോന്നിപ്പോയി.

രാജസ്ഥാനിലെ രണ്ടാമത്തെ ഏറ്റവും പഴയ കോട്ടയാണ് AD 1156 ൽ രജപുത്ര രാജാവായ റാവു ജൈസാൽ പണികഴിപ്പിച്ച ഈ കോട്ട (ഏറ്റവും പഴയ ഒന്നാമത്തെ കോട്ട ഏത് എന്ന് കാശ് കൊടുത്ത് കേട്ടു നിൽക്കുന്ന ഒരു പൊട്ടനും ചോദിക്കാത്തതിനാൽ ഓസിന് കേൾക്കുന്ന ഞാനും മിണ്ടാതിരുന്നു).മഞ്ഞ നിറത്തിലായതിനാൽ ഈ കോട്ട ഗോൾഡൻ ഫോർട്ട് എന്നും അറിയപ്പെടുന്നു. എന്നാൽ 'സോനാർ കില' എന്നാണ് കൂടുതൽ പ്രസിദ്ധമായ പേര്.പ്രമുഖ സിനിമാ സംവിധായകനായിരുന്ന സത്യജിത്ത് റേ ഈ കോട്ടയിൽ വച്ച് ചിത്രീകരിച്ച സോനാർ കില എന്ന ബംഗാളി സിനിമയാണ് അതിന് കാരണം പോലും.താർ മരുഭൂമിയിലെ ത്രികൂട എന്ന കുന്നിന്മേലാണ് ഈ കോട്ട നിർമിച്ചിരിക്കുന്നത് എന്ന് കേട്ടപ്പോൾ എനിക്കങ്ങ് ദഹിച്ചില്ല.കേൾവി ഓസിനാണെന്നതിനാൽ ഞാൻ സ്വയം നിയന്ത്രിച്ചു (സംഗതി ശരിയാണെന്ന് ഗൂഗിളമ്മായിയോട് ചോദിച്ചപ്പോൾ മനസ്സിലായി).

                                           

അലാവുദ്ദീൻ ഖിൽജിയുടെയും ഏതോ ഒരു അഫ്‌ഗാൻ രാജാവിന്റെയും ഹുമയൂണിന്റെയും എല്ലാം പേര് ഗൈഡ് പറഞ്ഞതിൽ നിന്നും കോട്ട ജൈസാലിൽ നിന്നും കൈവിട്ടു പോയതായി ഞാൻ ചുരുക്കി മനസ്സിലാക്കി(ഹല്ല പിന്നെ).രാജ ഭരണ കാലത്ത് രാജാവിന്റെ തൊഴിലാളികളായിരുന്ന ബ്രാഹ്മണന്മാരുടെയും  രജപുത്രന്മാരുടെയും പിന്മുറക്കാരായ നാലായിരത്തോളം പേരാണ് ഇന്ന് കോട്ടയിൽ താമസിക്കുന്നത്. ബാക്കിയുള്ളവർ താമസം കോട്ടയ്ക്ക് പുറത്തേക്ക് മാറ്റിയതുകൊണ്ട് സഞ്ചാരികൾക്ക് അൽപമെങ്കിലും കൈവീശി നടക്കാം.കോട്ടയ്ക്കകത്ത് നിരവധി ഹവേലികൾ ഉണ്ട്. സമ്പന്നരായ വ്യാപാരികളുടെ വീടിനാണ് ഹവേലി എന്ന് പറയുന്നത്.

"സാറേ പോകാം..."  

ഇത്രയും കേട്ടു കഴിഞ്ഞപ്പോൾ വിനോദൻ മാഷ് പറഞ്ഞു. ഗൈഡും തന്റെ പരിവാര സമേതം മുന്നോട്ട് നീങ്ങി.പെട്ടെന്നാണ് 'സൂരജ് പോൾ' എന്ന വലിയ കവാടം എൻ്റെ ശ്രദ്ധയിൽപെട്ടത്.ജയ്‌പൂരിലെ ആമ്പർ ഫോർട്ടിലും ഇതേപോലെ കണ്ടിരുന്നതും അതിന്റെ കഥയും ഞാൻ വിനോദൻ മാഷിന് പറഞ്ഞുകൊടുത്തു.

ജയ്സാൽമീർ കോട്ടയ്ക്കകത്ത് രാജ ക പാലസ് ,ലക്ഷ്മിനാഥ് ജി ക മന്ദിർ എന്നിങ്ങനെ വിവിധ നിർമ്മിതികളും കണ്ടു.അതിൽ ചിലതിലേക്ക് കയറാൻ ടിക്കറ്റ് എടുക്കേണ്ടതുണ്ട്.അതിനാൽ ഞങ്ങൾ മറ്റൊരു ഗല്ലിയിലേക്ക് കയറി.നടന്ന് നടന്ന് ലേക്ക് വ്യൂ പോയിന്റിലാണ് ഞങ്ങൾ എത്തിച്ചേർന്നത്.അവിടെ കോട്ട മതിലിൽ കയറിയും സഞ്ചാരികൾ ഫോട്ടോ എടുക്കുന്നുണ്ട്.അതിനാൽ തന്നെ കഠിനമായ വെയിലിലും അവിടെ നല്ല തിരക്കായിരുന്നു. ഞങ്ങളും ചില ഫോട്ടോകൾ എടുത്ത് തിരിച്ചു പോന്നു.

വഴിയിൽ വീണ്ടും ഗൈഡും സംഘവും ഒരു ടെമ്പിളിന് മുമ്പിൽ നിൽക്കുന്നത് കണ്ടു. ഗൈഡിന്റെ വാക്കുകൾ ഞാൻ വീണ്ടും ശ്രദ്ധിച്ചു.ജയ്‌സാൽമീർ കോട്ടയ്ക്കകത്ത് ഏഴ് ജൈന ക്ഷേത്രങ്ങൾ ഉണ്ട്.അതിൽ ഏറ്റവും വലിയ ക്ഷേത്രമാണ് നേരെ മുന്നിൽ കാണുന്നത്. ക്ഷേത്രത്തിനകത്ത് കയറാൻ ഫീസില്ല.പക്ഷെ മൊബൈൽ ഫോൺ കൊണ്ട് പോകണമെങ്കിൽ അമ്പത് രൂപ അടക്കണം എന്ന് കവാടത്തിൽ ഇരിക്കുന്ന ഒരു പയ്യൻ പറഞ്ഞു കൊണ്ടിരുന്നു.

എനിക്ക് താല്പര്യമില്ലാത്തതിനാൽ മൊബൈൽ എന്നെ ഏൽപിച്ച് അകത്ത് കയറാൻ ഞാൻ വിനോദൻ മാഷോട് പറഞ്ഞു.ചെരിപ്പൂരി ക്ഷേത്രപ്പടികൾ കയറി വിനോദൻ മാഷ് അകത്തേക്ക് ഒന്ന് എത്തി നോക്കി.അകത്തെ കൊത്തുപണികൾ മനോഹരമാണെന്നും അമ്പത് രൂപ കൊടുക്കുന്നത് നഷ്ടമാകില്ലെന്നും പറഞ്ഞ് നേരെ എതിർ വശത്തെ കെട്ടിടത്തിന്റെ മൂലയിലിരിക്കുന്ന ആളിൽ നിന്ന് വിനോദൻ മാഷ് ടിക്കറ്റെടുത്തു.ഒറ്റ ടിക്കറ്റിൽ വിനോദൻ മാഷിൻറെ രണ്ട് ഫോണും എൻ്റെ ഒരു ഫോണും അകത്ത് കയറിയപ്പോഴാണ് അതൊന്നും പരിശോധിക്കുന്നില്ല എന്ന് ഞങ്ങൾക്ക് മനസ്സിലായത്. അമ്പത് രൂപ കൊടുത്ത സ്ഥിതിക്ക് കയറാവുന്നിടത്തൊക്കെ കയറി ഞങ്ങൾ മൂന്ന് ഫോണിലും ചിത്രങ്ങൾ പകർത്തി.

കോട്ടയ്ക്കകത്ത് പലയിടത്തും കണ്ട ഗായകരിൽ ഒരാൾ പുറത്തേക്കുള്ള വഴിയിലും ഇരിക്കുന്നുണ്ടായിരുന്നു. ഹാർമോണിയം വായനക്കൊപ്പം ഗാസി ഖാന്റെയും സവായി ഖാനിന്റെയും നാടോടി ശീലുകൾ അയാളിൽ നിന്നും ഒഴുകാൻ തുടങ്ങി.പ്രധാന കവാടത്തിലെ കൽത്തിണ്ണയിൽ ഇരുന്ന്  അൽപനേരം ഞാൻ അതിൽ  ലയിച്ചു. 


രണ്ട് മണിക്കൂർ നേരത്തെ ചുറ്റിക്കറക്കത്തിന് ശേഷം കോട്ടയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ സമയം രണ്ടര മണിയായിരുന്നു.നാല് മണിക്കാണ് ബസ്സിനടുത്ത് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നത്.അപ്പോഴാണ് അല്പം അകലെ വെളുത്ത ഷർട്ടണിഞ്ഞ് വളരെ പരിചിതമായ ഒരു മുഖം ഞാൻ കണ്ടത്.

"ഗണേഷ്..." ഞാൻ ഉറക്കെ വിളിച്ചു.

(തുടരും...) 

Monday, April 14, 2025

മലപ്പുറം രാജ്യത്തെ വിഷു

1971 മുതലാണ് ഞാൻ മലപ്പുറം രാജ്യത്തെ പൗരനായത്. എന്ന് വച്ചാൽ അമ്പത് വർഷത്തിലധികമായി ഞാൻ ഈ രാജ്യത്ത് വിരാജിക്കുന്നു. ഇത്രയും കാലത്തിനിടക്ക് ഒരിക്കൽ പോലും ഞാൻ അനുഭവിച്ചിട്ടില്ലാത്തതും നേരിട്ടിട്ടില്ലാത്തതും ആയ ഒരു മഹാ സംഭവമാണ് പറയാൻ പോകുന്നത്. ഹൃദയാഘാതമുള്ളവർ അത് കഴിഞ്ഞ ശേഷം ഇത് വായിക്കുന്നതാണ് നല്ലതെന്ന് ഒരു മുന്നറിയിപ്പ് ആദ്യമേ നൽകട്ടെ.

ആരോഗ്യം നിലനിർത്താൻ യോഗ ഒരു ശീലമാക്കണമെന്ന് പ്രധാനമന്ത്രി അടയ്ക്കം പലരും പറഞ്ഞതിനാൽ എൻ്റെ ഭാര്യയെ ഞാൻ യോഗാസനം ചെയ്യാൻ പ്രോത്സാഹിപ്പിച്ചു. കാരണം കുടുംബാരോഗ്യം നിലനിൽക്കാൻ ഭാര്യ ആരോഗ്യവതിയായിരിക്കണം എന്ന് ഒരു പ്രസിഡണ്ടും പ്രധാനമന്ത്രിയും പറയാതെ തന്നെ എനിക്കറിയാമായിരുന്നു. ഭാര്യ യോഗാസനം ചെയ്യുമ്പോൾ, ഞാൻ യോഗയും ധ്യാനവും വ്യായാമവും എല്ലാം അടങ്ങിയ മെക് സെവൻ കസർത്തിനും പോയിത്തുടങ്ങി.

വ്യായാമത്തിന് പെരുന്നാളും വിഷുവും ഒന്നും ബാധകമല്ലാത്തതിനാൽ വിഷുപ്പുലരിയിലും ഞാൻ കവാത്ത് മറന്നില്ല. അവധി ദിനമായതിനാൽ കവാത്ത് കഴിഞ്ഞ് ഞാൻ സിയാറത്തിന് ( ഖബർ സന്ദർശനം ) പോയി തിരിച്ചു വരുമ്പോൾ സുഹൃത്ത് നസ്റുവിനെ വെറുതെ ഒന്ന് വിളിച്ചു നോക്കി.

താഴത്തങ്ങാടിയിലെ മാനുപ്പയുടെ ചായക്കടയിൽ ഉണ്ടെന്നും ചായ കുടിക്കാൻ വരണമെന്നും അവൻ പറഞ്ഞതോടെ ഞാൻ അങ്ങോട്ട് നീങ്ങി. ആവി പറക്കുന്ന ചായയും ചൂടുള്ള പത്തിരിയും കഴിച്ച് കുറെ നേരം ആ മക്കാനിയിൽ ഞങ്ങൾ സംസാരിച്ചിരുന്നു. എൻ്റെ ഒരു പഴയ കാല വിദ്യാർത്ഥിയെയും അവിടെ വച്ച് കണ്ടുമുട്ടി. (അദ്ധ്യാപകനെങ്കിലും കയ്യിലുള്ള പുഴുങ്ങിയ കോഴിമുട്ട അവൻ മുറുക്കിപ്പിടിച്ചു). നസ്റു ഓർഡർ ചെയ്ത ചായക്ക് കാശ് കൊടുക്കാൻ "തീറ്റപണ്ടാരങ്ങൾ" ഗ്രൂപ്പ് അഡ്മിൻ ഇൻതിസാർ എവിടെ നിന്നോ പൊട്ടിവീണു !

തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് സംഭവങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. സിറ്റൗട്ടിൽ ഇരുന്ന് പത്രത്തിലെ ഒന്നാം പേജിലെ പരസ്യങ്ങൾക്കിടയിൽ നിന്ന് വാർത്ത തപ്പിക്കൊണ്ടിരുന്ന എൻ്റെ മുമ്പിൽ ഒരു കാർ വന്നു നിന്നു. ഏതാനും ബംഗാളികൾ കാറിൽ നിന്നിറങ്ങി.

"ഗേറ്റ് ഫിറ്റിംഗ് കെ ലിയെ ആയാ ഹെ ..." 

"അച്ചാ... ഫിറ്റ് കരൊ .. " നാല് മാസത്തോളമായി അയൽവാസിയുടെ വീടിൻ്റെ തൂണിൽ കെട്ടിയിട്ട എൻ്റെ ഗേറ്റ് ഇന്നാദ്യമായി അതിൻ്റെ ജീവിത ധർമ്മം നിർവ്വഹിക്കാൻ പോകുന്നതിൽ ഞാൻ സന്തോഷ പുളകിതനായി.ഗേറ്റും രോമാഞ്ചകഞ്ചുകമണിഞ്ഞിട്ടുണ്ടാകും. ഇന്ന് കണി കണ്ടത് ആരെയായിരുന്നു എന്ന് ഞാൻ എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. 

"അതേയ്... ആരെങ്കിലും വിഷുവിന് വിളിച്ചിട്ടുണ്ടോ?" അനിയനെ ആരോ സദ്യക്ക് ക്ഷണിച്ചതറിഞ്ഞ ഭാര്യ എന്നോട് ചോദിച്ചു. 

"നോക്കട്ടെ.."

"നോക്കട്ടെ ന്നോ... ക്ഷണിച്ചിട്ടുണ്ടോ എന്ന് ഓർമ്മയും ഇല്ലേ ?"

"നിൻ്റെ അമ്മാവൻ നോമ്പ് തുറക്ക് എന്നെ ക്ഷണിച്ചത് എങ്ങനാ?"

"വാട്സാപ്പ് വഴി "

"ആ... അത് തന്നെയാ നോക്കട്ടെ എന്ന് പറഞ്ഞത് " 

ഞാൻ വാട്സാപ്പിൽ പരതി. അഞ്ഞൂറോളം വിഷു ആശംസകൾ ഉണ്ട് എന്നല്ലാതെ ഒരുത്തനും വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ല.😧

"ങാ... ഞാൻ ചോറിന് ഉണ്ടാകും.." ഞാൻ ഭാര്യയോട് പറഞ്ഞു.

"പിന്നെ ... ഇന്ന് ചോറിന് താളിപ്പാ കറി.." മലപ്പുറം രാജ്യത്തെ ചോറിൻ്റെ ദേശീയ കറിയായ താളിപ്പ് ഉണ്ടാക്കുന്നതിനെപ്പറ്റി ഭാര്യ സൂചിപ്പിച്ചു.

'വിഷു ദിവസത്തിലും താളിപ്പോ' എന്ന് തോന്നിയെങ്കിലും ഞാൻ സമ്മതിച്ചു.

"എങ്കിൽ വേഗം ചീര ഒടിച്ച് കൊണ്ടുവാ.." ചോറിന് കറി നിർബന്ധമായതിനാൽ ഞാൻ അനുസരണയുള്ള ഭർത്താവായി. ചീര അടുക്കളയിൽ കൊണ്ട് വച്ചതും പുറത്ത് നിന്ന് ഒരു വിളി കേട്ടു.

"താത്തേ..." വീട്ടിൽ പാല് കൊണ്ട് വരുന്ന അമ്മിണിച്ചേച്ചിയാണ്.പാൽ പാത്രത്തിന് പകരം മൂന്നാല് വലിയ പാത്രങ്ങൾ ചേച്ചി ഓട്ടോറിക്ഷയിൽ നിന്നിറക്കി. മലപ്പുറം രാജ്യത്തെ മുസൽമാനായ എൻ്റെ വീട്ടിൻ്റെ മുറ്റത്ത് ഹിന്ദുവായ അമ്മിണിച്ചേച്ചി ഇതെന്തിൻ്റെ പുറപ്പാടിനാണ് എന്ന് നോക്കി നിൽക്കെ ഒന്നാമത്തെ പാത്രം തുറക്കപ്പെട്ടു.

"താത്തേ... ഒരു പാത്രം എടുക്ക്...'' വലിയ പാത്രത്തിൽ നിന്ന് ചോറ് കോരി എടുത്ത് കൊണ്ട് അമ്മിണിച്ചേച്ചി പറഞ്ഞു. ബി നിലവറ പോലെ പാത്രങ്ങൾ ഇനിയും തുറക്കാനുള്ളതിനാൽ ഭാര്യ  ഒന്നിന് പകരം നാലഞ്ച് പാത്രങ്ങളുമായി വന്നു. അമ്മിണിച്ചേച്ചി ചോറും സാമ്പാറും അവിയലും പായസവും ഓരോരോ പാത്രത്തിലേക്ക് വിളമ്പുന്നത് എന്നെപ്പോലെ മുറ്റത്തെ ബംഗാളികളും വാ പൊളിച്ചു നോക്കി നിന്നു.

"ആജ് ബിഹു ഹെ..." ബംഗാളിയുടെ വായ ഒന്ന് അടയാൻ വേണ്ടി ഞാൻ പറഞ്ഞു. അവൻ്റെ വായ കൂടുതൽ വിസ്താരത്തിൽ തുറന്നതിനാൽ ഞാൻ ഒന്ന് കൂടി പറഞ്ഞു.

"ആജ് വിഷു ഹെ... ഹിന്ദു ലോഗോം ക എക് ത്യോഹാർ...."

"ഹാം..." അവരപ്പോഴും മിഴിച്ച് നിന്നു.

"യെ ആസ് പാസ് കെ ഹിന്ദു ലോഗ് ഹമേം ഉൻകെ ഘർ ബുലാകർ ഭോജൻ ദേതാ ഹെ..."

മലപ്പുറം രാജ്യത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നത് ബംഗാളികൾ അത്ഭുതത്തോടെ നോക്കി നിന്നു.എല്ലാം നൽകി എന്ന് ഉറപ്പാക്കിയ ശേഷം അമ്മിണിച്ചേച്ചി സ്ഥലം വിടുകയും ചെയ്തു. അപ്പോഴാണ് പുറത്ത് നിന്ന് അടുത്ത വിളി കേട്ടത്.

"ടീച്ചറേ..." അയൽവാസിയായ അച്ചുതേട്ടനായിരുന്നു വിളിച്ചത്.

ഞാൻ മാസ്റ്റർ ആയതിനാൽ ഭാര്യയെ പലരും ടീച്ചർ എന്നാണ് വിളിക്കാറ്. ബി.എഡ് കഴിഞ്ഞ് ആറ് മാസം ടീച്ചറായി പ്രവർത്തിച്ചത് കൊണ്ടാണ് ഈ വിളി എന്ന് അവൾ പറയുമെങ്കിലും അനുസരണയുള്ള ഭർത്താവായതിനാൽ ഞാൻ അത് മൈൻഡ് ചെയ്യാറില്ല. 

"ഇതാ... പായസം " അച്ചുതേട്ടൻ ഒരു പാത്രം നീട്ടുന്നത് കണ്ട് മലപ്പുറം രാജ്യത്ത് വന്ന് താമസിക്കുന്ന ബംഗാളികൾ വീണ്ടും വാ പൊളിച്ചു. അവരുടെ വായ അടക്കാനായി ഭാര്യ നാല് ഗ്ലാസ് പായസം അവർക്ക് നൽകി.

അങ്ങനെ അമ്മിണിച്ചേച്ചിയും അച്ചുതേട്ടനും തന്ന വിഭവങ്ങളുമായി മലപ്പുറം രാജ്യത്തെ പൗരനായ ഞാൻ വയറ് നിറയെ ഊണ് കഴിച്ചു. 

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.



Thursday, April 10, 2025

ജയ്സാൽമീർ കോട്ട ( ദ ഐവി - 11 )

 യാത്ര ഇതു വരെ

കൃത്യം പന്ത്രണ്ടര മണിക്ക് ഞങ്ങൾ ജയ്സാൽമീർ കോട്ടക്ക് മുന്നിലെത്തി. ഭക്ഷണം കഴിക്കേണ്ടവർക്ക് അത് കഴിച്ചും അല്ലാത്തവർക്ക് കോട്ട കണ്ടതിന് ശേഷം കഴിക്കാനുമുള്ള അനുവാദം ടൂർ മാനേജർ ലെനിൻ നൽകിയപ്പോൾ ഞാൻ കൺഫ്യുഷനിലായി. കൊറെ പേർ കോട്ടക്കകത്തും കൊറെ എണ്ണം പുറത്തുമായി ടിക്കറ്റ് എങ്ങനെ വിഭജിക്കും എന്നതായിരുന്നു എന്റെ ശങ്ക. അപ്പോഴാണ് ജയ്സാൽമീർ കോട്ട ഒരു ലൈവ് കോട്ടയാണെന്ന് ലെനിൻ പറഞ്ഞത്. അതായത് ജനങ്ങൾ ഇപ്പോഴും താമസിച്ച് കൊണ്ടിരിക്കുന്ന ഒരു കോട്ട. അതിനാൽ തന്നെ അകത്ത് കയറാൻ ടിക്കറ്റ് ആവശ്യമില്ല! നാളിതു വരെ കയറിയ കോട്ടയിൽ ഏതിലും ടിക്കറ്റ് ഇല്ലാതെ കയറിയതായി എൻ്റെ ഓർമ്മയിൽ ഇല്ല.

കോട്ടയുടെ ചുറ്റുമതിൽ വളരെ ദൂരെ നിന്ന് തന്നെ കാണാമെങ്കിലും പ്രവേശന കവാടം കണ്ടു പിടിക്കാൻ അൽപം ബുദ്ധിമുട്ടാണ്. കോട്ട മതിലിനെ ചുറ്റിയുള്ള റോഡിലൂടെ ഇരുനൂറ് മീറ്റർ മുന്നോട്ട് നടന്നാൽ പ്രവേശന കവാടം കാണാമെന്ന് തദ്ദേശീയനായ ഒരാൾ പറഞ്ഞ് തന്നതനുസരിച്ച് ഞാനും വിനോദൻ മാഷും നടത്തം തുടങ്ങി. പരിചയ സമ്പന്നന്നായ ഒരു ഗൈഡിന്റെ സഹായം തേടാൻ ഒരു മെഗാഫോണിലൂടെ പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ട്. സഞ്ചാരികൾ ആരും തന്നെ അത് ഗൗനിക്കുന്നില്ല എന്ന് മാത്രം.

കോട്ടയുടെ കവാടത്തിൽ എത്തിയപ്പോൾ ലെനിൻ പറഞ്ഞ ലൈവ് കോട്ട എന്താണെന്ന് കൃത്യമായി ബോധ്യമായി. കോട്ട കവാടത്തിലൂടെ കാറും ബൈക്കും ഓട്ടോയും എല്ലാം യഥേഷ്ടം കടന്നു പോകുന്നു. കോട്ടക്കകത്തും പുറത്തും ഉള്ള പാതയോരം മുഴുവൻ വിവിധ തരത്തിലുള്ള കച്ചവടക്കാർ കയ്യടക്കിയിരിക്കുന്നു. നഗരങ്ങളിലെ ഗല്ലികൾ പോലെ പല ഭാഗത്തേക്കും നീണ്ടു പോകുന്ന ഇടുങ്ങിയ വഴികളിലൂടെ ജനങ്ങൾ കുത്തി ഒഴുകുന്നു. അതിൽ സഞ്ചാരികളുണ്ട്, കോട്ടയ്ക്കകത്തെ താമസക്കാരുമുണ്ട്. ടൂറിസ്റ്റുകൾക്കും കോട്ടയ്ക്കകത്ത് താമസിക്കാം എന്ന് അസ്‌ലം പറഞ്ഞത് വെറും "കട്ട" യല്ലെന്ന് ചിലയിടങ്ങളിൽ കണ്ട "റൂം അവൈലബിൾ" ബോർഡുകൾ വിളിച്ച് പറഞ്ഞു.
ഏത് ഗല്ലിയിലേക്ക് നീങ്ങണം എന്നറിയാത്തതിനാൽ കാലുകൾ നയിച്ച വഴിയിലൂടെ ഞങ്ങൾ നീങ്ങി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലത്താണ് ഞങ്ങൾ എത്തിയത്. കോട്ടയ്ക്ക് അകത്താണ് ആ സ്ഥലം എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു. വീടിന് മുന്നിലിരിക്കുന്ന ഒരാളോട് ചോദിച്ചപ്പോൾ അല്പം കൂടി മുന്നോട്ട് പോയി വലത്തോട്ട് തിരിഞ്ഞാൽ സിറ്റി വ്യൂ പോയിന്റിൽ എത്തും എന്നറിഞ്ഞു. ഇടുങ്ങിയ വഴിയിലൂടെ നടന്ന് മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി ഞങ്ങൾ വ്യൂ പോയിന്റിൽ എത്തി. ഞങ്ങളുടെ ടീമിലെ ജിൻസിയും ആകാശും മറ്റ് ചിലരും അവിടെ നേരത്തെ എത്തി ഫോട്ടോകൾ എടുത്തു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. .
നഹാർഗഡ് കോട്ടയിൽ നിന്ന് ജയ്പൂർ നഗരം കാണുന്ന പോലെ ഇവിടെ നിന്നാൽ കെട്ടിട സമൃദ്ധമായ ജയ്സാൽമീർ പട്ടണം മുഴുവനായും കാണാം. പട്ടണ ഭാഗത്തെ കോട്ട മതിലിൽ കയറി നിന്ന് ഫോട്ടോ എടുക്കാനുള്ള ശ്രമം അവിടെ കച്ചവടം നടത്തുന്ന ആൾ തടഞ്ഞു. വൻ പിഴ ഈടാക്കാവുന്ന കുറ്റമാണതെന്ന് കൂടി പറഞ്ഞതോടെ ഞങ്ങൾ ആ ശ്രമത്തിൽ നിന്ന് പിൻമാറി.അല്ലാതെ അത്ര ഉയരത്തിൽ കയറി ഫോട്ടോ എടുക്കാൻ പേടിയുള്ളത് കൊണ്ടല്ല😊.

സിറ്റി വ്യൂ പോയിന്റിൽ അധിക സമയം നിന്നാൽ എൻ്റെ തലയിൽ ഓംലറ്റ് അടിയ്ക്കാം എന്ന് വിനോദൻ മാഷിൻ്റെ മുന്നറിയിപ്പ് വന്നു. അത് സത്യമായി തോന്നിയതിനാൽ ഞാൻ താഴേക്കിറങ്ങി. വീടുകളുടെ വരാന്തയിലൂടെ നടക്കുന്ന പോലെയായിരുന്നു പിന്നീട് തോന്നിയത്.തെന്നി വീണാൽ ഏതെങ്കിലും വീടിൻ്റെ ഉള്ളിലായിരിക്കും എന്നതായിരുന്നു അവസ്ഥ.

കറങ്ങിത്തിരിഞ്ഞ് ഞങ്ങൾ വീണ്ടും നടത്തം തുടങ്ങിയ സ്ഥലത്ത് തന്നെ തിരിച്ചെത്തി. തുണിത്തരങ്ങൾ വിൽക്കുന്ന ഒരു ചെറിയ കടയുടെ മുമ്പിൽ പച്ച മലയാളത്തിൽ എഴുതിയ ഒരു കുഞ്ഞു ബോർഡ് കണ്ടു - 'കേറി വാടാ മക്കളേ !' ഈ കോട്ടക്കകത്തും മലയാളികൾ ധാരാളം എത്തുന്നതായി അതിൽ നിന്നും ഞാൻ മനസ്സിലാക്കി. അപ്പോഴാണ് ഒരു ഗൈഡ് ചില കാര്യങ്ങൾ വിശദീകരിക്കുന്നത് ഞാൻ കേട്ടത്. ഒരു ചെവി ഞാൻ  മെല്ലെ അവിടെ കൊണ്ടു വച്ചു.

(തുടരും...)

Saturday, April 05, 2025

പ്രേത ഗ്രാമത്തിൽ ( ദ ഐവി - 10 )

യാത്ര ഇവിടം വരെ...

മണലാരണ്യത്തിൽ മറഞ്ഞ സൂര്യൻ പടിഞ്ഞാറാണോ കിഴക്കാണോ വീണത് എന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. അറബിക്കടൽ കേരളത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തായതിനാലും നമ്മുടെ നാട്ടിലെ സൂര്യൻ എന്നും വൈകിട്ട് അറബിക്കടലിൽ തന്നെ പതിക്കുന്നതിനാലും പടിഞ്ഞാറ് മാത്രമേ നാട്ടിലെ സൂര്യൻ അസ്തമിക്കു എന്ന് എൻ്റെ കോമൺസെൻസ് മനസ്സിലാക്കി വച്ചിരുന്നു. എന്തായാലും പിറ്റേന്ന് രാവിലെ സൂര്യൻ പൊങ്ങി വരുന്നതും കാത്ത് ഞാൻ ഞങ്ങളുടെ ക്യാമ്പ് ഓഫീസിൻ്റെ ടെറസിൽ കയറിയിരുന്നു.

ഞാൻ പ്രതീക്ഷിച്ചതിലും അല്പം ലേറ്റായിട്ടാണെങ്കിലും, അരുണൻ പൊങ്ങി വരുന്നത് കണ്ടപ്പോൾ വീണ്ടും ഒരു സംശയം ഉയർന്നു. ഇവിടെ തന്നെയല്ലേ പ്രകാശ വിതരണം നിർത്തി ഇന്നലെ വൈകിട്ട് പുള്ളി മറഞ്ഞത്🤔? മരുഭൂമിയിൽ അകപ്പെട്ടാൽ സൂര്യനും ഒരു പക്ഷേ വഴി തെറ്റുമായിരിക്കും. എൻ്റെ ടീമിലെ ആരും കാണാത്ത മരുഭൂമിയിലെ സൂര്യോദയം ക്യാമറയിൽ പകർത്തി ഞാൻ താഴെ ഇറങ്ങി. 

അല്പ സമയത്തിനകം തന്നെ പ്രാതൽ റെഡിയായതായി അറിയിപ്പ് ലഭിച്ചു. ചപ്പാത്തിയും പുലാവും അവലോസ് പൊടി പോലെ മധുരമുള്ള ഒരു പൊടിയും എല്ലാവരും പ്ലേറ്റിലേക്ക് വാരിയിട്ടു. പലരും കറി ഒഴിച്ചത് അവലോസ് പൊടിയിലായിരുന്നു എന്ന് ഭക്ഷണ ശേഷം വേസ്റ്റ് ബക്കറ്റിൽ നോക്കിയപ്പോൾ മനസ്സിലായി. 

പ്രാതൽ കഴിച്ച ഉടൻ തന്നെ ഞങ്ങൾ ക്യാമ്പിനോട് വിട ചൊല്ലി. നമ്മുടെ ഫോണിൽ നിന്ന് ക്യാമ്പ് വെബ് സൈറ്റിൽ കയറി ക്യാമ്പധികൃതർ തന്നെ അവർക്ക് ഫൈവ് സ്റ്റാർ റേറ്റിംഗ് നൽകി; പാരിതോഷികമായി ഓരോ ബോട്ടിൽ വെള്ളവും തന്നു. പലരും അവിടെ നിന്ന് ഇറങ്ങിയ ഉടൻ തന്നെ റേറ്റിംഗ് ഡിലീറ്റ് ചെയ്തത് ആ പാവങ്ങൾ അറിഞ്ഞില്ല.

പത്തര മണിയോടെ ഞങ്ങൾ പ്രേത ഗ്രാമമായ കുൽദാരയിൽ എത്തി. മുപ്പത് രൂപയാണ് ഈ ഊഷരഭൂമി കാണാനുള്ള ഫീസ്. സൂര്യൻ നിർദാക്ഷിണ്യം തലക്ക് മുകളിൽ കത്തിക്കാളുന്നുണ്ടായിരുന്നു. ആ വെളിച്ചത്തിൽ ഒരു പ്രേതവും കാണില്ല എന്ന ധൈര്യത്തിൽ അമ്പിളി ടീച്ചർ കുൽദാരയിലെ ശ്മശാനത്തിൽ വരെ പോയി. അപ്പോഴും തടിമിടുക്കുള്ള ചിലരെ ഒപ്പം കൂട്ടാൻ ടീച്ചർ മറന്നിരുന്നില്ല.

പഴയ രീതിയിൽ പണിതു കൊണ്ടിരിക്കുന്ന ഏതാനും ചില കെട്ടിടങ്ങളാണ് പ്രവേശന കവാടം പിന്നിട്ട ഉടനെ കാണാൻ സാധിക്കുക. കൊട്ടാരം പോലെയുള്ള ഒരു നിർമ്മിതി, ഇവിടെ താമസിച്ചിരുന്നത് രാജാക്കന്മാർ ആയിരുന്നോ എന്ന് സംശയമുണർത്തി.പക്ഷേ, പാലി ബ്രാഹ്മിൺസ് ആയിരുന്നു കുൽദാരയിലെ എമ്പത്തിയേഴോളം വില്ലേജുകളിലെ താമസക്കാർ എന്നും അവിടെ ഇൻസ്ക്രൈബ് ചെയ്തത് കണ്ടു. 

പാലി ബ്രാഹ്മിൺസ് കുൽദാര വിടാനുള്ള കാരണം ഇന്നും അജ്ഞാതമാണ്. പരമ്പരാഗതമായ അവരുടെ തൊഴിൽ മേഖലക്കേറ്റ അപ്രതീക്ഷിത തിരിച്ചടിയോ പ്രദേശത്തെ വരൾച്ചയോ ഭൂകമ്പമോ ആകാം ഈ ഗ്രാമങ്ങൾ മുഴുവൻ വിജനമാകാൻ കാരണം എന്ന് പറയപ്പെടുന്നു. എന്നാൽ ഒരു വിചിത്ര കഥയും ഇവിടെ പ്രചാരത്തിലുണ്ട്.

ജയ്സാൽമീർ രാജസഭയിലെ മന്ത്രിയായിരുന്ന സലീം സിംഗ് ഗ്രാമത്തിലെ ഒരു പെൺകുട്ടിയിൽ അനുരക്തനായി,അവളെ വിവാഹം കഴിക്കാൻ  ആഗ്രഹിച്ചു. പക്ഷേ, പെൺകുട്ടിയും അവളുടെ കുടുംബവും അതിന് വഴങ്ങിയില്ല. അതിൻ്റെ പേരിൽ സലിം സിംഗ് വിവിധ രൂപത്തിൽ ഗ്രാമവാസികളെ പീഢിപ്പിച്ചു. പീഢനം സഹിക്കാൻ കഴിയാതെ, ഒരൊറ്റ രാത്രിയിൽ മുഴുവൻ വീടുകളും ഉപേക്ഷിച്ച് എല്ലാവരും എങ്ങോട്ടോ പലായനം ചെയ്തു എന്നാണ് ഐതിഹ്യം. ഇന്നും രാത്രി സമയത്ത് ആരും കുൽദാരയിൽ പോകാറില്ല പോലും. ഭീതിജനകമായ പല അപശബ്ദങ്ങളും രാത്രിയിൽ അവിടെ മുഴങ്ങാറുണ്ട് പോലും (എന്നെങ്കിലും ഒന്ന് പോയി ഉറപ്പ് വരുത്തണം🤩).

തകർന്ന് പോയ വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഞാനും വിനോദൻ മാഷും തേരാ പാരാ നടന്നു. മിക്ക വീടുകളും രണ്ട് മുറികൾ മാത്രമുള്ളതായി തോന്നി. അപൂർവ്വം ചില വലിയ വീടുകളുടെ അവശിഷ്ടങ്ങളും കണ്ടു. സിമൻ്റോ മണ്ണോ ചാന്തോ ഒന്നും ഉപയോഗിക്കാതെ കല്ലുകൾ വെറുതെ അടുക്കി വെച്ച രൂപത്തിലായിരുന്നു അവയെല്ലാം. അതുകൊണ്ട് തന്നെ, ഒരു ഭൂകമ്പത്തിൽ ഇടിഞ്ഞ് പൊളിഞ്ഞ് നശിച്ചു പോയതായിരിക്കും ഈ ഗ്രാമമെന്ന് എൻ്റെ മനസ്സ് പറഞ്ഞു.

നോക്കെത്താ ദൂരത്തോളം കാണാനുള്ളത് ഈ അവശിഷ്ടങ്ങൾ മാത്രമായിരുന്നു. സൂര്യനാണെങ്കിൽ തൻ്റെ ഉഗ്രപ്രതാപം മുഴുവൻ പുറത്തെടുത്ത് കഴിഞ്ഞിരുന്നു. നഗ്ന ശിരസ്സിന് ഏറ്റുവാങ്ങാവുന്ന ചൂടിൻ്റെ പരിധി വിടുന്നതായി ചിലർക്കൊക്കെ തോന്നി. ഒരു മണിക്കൂർ കൊണ്ട് പര്യടനം പൂർത്തിയാക്കി എല്ലാവരും ബസ്സിൽ തിരിച്ചെത്തി. ഉച്ച ഭക്ഷണത്തിനും ജയ്സാൽമീർ കോട്ടയിലെ കാഴ്ചകൾക്കുമായി ഞങ്ങൾ യാത്ര തുടർന്നു.

(തുടരും...)

Wednesday, April 02, 2025

മൂത്രശങ്ക

"കാദറേ... എടാ കാദറേ..." തൂറ്റല് പിടിച്ച ചന്തി പോലെ, ആരുടെയോ നിലക്കാത്ത വിളി കേട്ടാണ് കാദർ ഉറക്കമുണർന്നത്.

"എടീ...ആരാ അവിടന്ന് അങ്ങനെ മുക്ര ഇടുന്നത്? കാദറിൻറെ ചെവിക്ക് ഒരു കുഴപ്പോം ഇല്ലാന്ന് ഒന്ന് പറഞ്ഞക്ക്..." കാദർ ഭാര്യയോട് നിർദ്ദേശിച്ചു.

"കാദറേ... എടാ... കാദറേ..." വിളി വീണ്ടും തുടർന്നു.

"ഞാൻ തന്നെയാ കാദർ...ഏത് പോത്തിനാ ഇന്നെ കാണാനിത്ര തിടുക്കം?" അഴിഞ്ഞ മുണ്ട് ഒരു വിധം കുത്തി,  കിടക്കയിൽ നിന്നുമെണീറ്റ് വന്ന കാദർ ചോദിച്ചു.

"ഞാൻ തന്നെ ..." വാതിൽ തുറന്നപ്പോൾ കണ്ട ആളെക്കണ്ട് കാദർ ഒന്ന് പരുങ്ങി.

"വാപ്പച്ചി!! എന്താ രാവിലെത്തന്നെ?ഇന്നും ആസ്പത്രീക്ക് പോകണോ?" ഭാര്യാ പിതാവിനെ കണ്ട കാദർ സൗമ്യനായി.

"ങാ...പോകണം..."

"യാ കുദാ... ഇന്നും എറണാകുളത്ത് പോകണം ന്നോ...??" ഇന്നലെ എറണാകുളത്ത് പോയതിന്റെ ദുരിതം ഓർത്തപ്പോൾ കാദർ ഒന്ന് ഞെട്ടി.

"ഉം ഉം...ഇവടെ മുക്കത്ത് വരെ പോയാ മതി... ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്..." വാപ്പച്ചി പറഞ്ഞു.

"അതെന്തേ... ? കൊതുക് കടിച്ച് തണർത്തതിന് വരെ ഇന്നലെ ഇങ്ങള് മരുന്ന് എഴുതിച്ച്ണല്ലോ..?" വീണ്ടും ഡോക്ടറെ കാണാൻ പോകുന്നതിന്റെ ആവശ്യം മനസ്സിലാകാത്തതിനാൽ കാദർ ചോദിച്ചു.

"അത്...എനിക്കല്ലേ?"

"ആ...ഇങ്ങക്കല്ലാതെ പിന്നെ ആർക്കാ ഇന്നും ഡോക്ടറെ കാണാൻ പോകുന്നത്?"

"പറയാം...നീ വേഗം റെഡിയാക്...." വാപ്പച്ചി പറഞ്ഞപ്പോൾ കാദർ ഭാര്യയുടെ നേരെ ഒന്ന് നോക്കി.അവൾ ഉടൻ തല താഴ്ത്തി.

'ങേ!! കഴിഞ്ഞ ഒരു മാസം ഞാനും ഓളും വെവ്വേറെ മുറീലാണല്ലോ കെടക്കുന്നത്... വയസ്സാണെങ്കി പത്തയിമ്പത് കഴിഞ്ഞും ചെയ്ത്... ' ആത്മഗതം ചെയ്തു കൊണ്ട് കാദർ ഭാര്യയെ ഒന്ന് കൂടി നോക്കി.അവൾ അപ്പോൾ കാലിന്റെ പെരുവിരൽ കൊണ്ട് നിലത്ത് വട്ടം വരയ്ക്കാൻ തുടങ്ങിയിരുന്നു.

"എന്നിട്ടെന്താ... നീ വരുന്നില്ലെടീ...?" കാദർ ഭാര്യയോട് ചോദിച്ചു.

"ഞാൻ വരണ്ടാ ന്നാ വാപ്പച്ചി പറഞ്ഞത്..."

'ങേ! ടെക്‌നോളജി അത്രയ്ക്കും എത്തിയോ? ഭാര്യയുടെ ഗർഭം അറിയാൻ ഭർത്താവിനെ പരിശോധിക്കുകയോ?' കാദറിന് ഒന്നും മനസ്സിലായില്ല.

"അല്ല വാപ്പച്ചീ..ശരിക്കും എന്താ പ്രശനം?" രണ്ടും കൽപ്പിച്ച് കാദർ ഭാര്യാപിതാവിനോട് ചോദിച്ചു.

"അത്...ഞാൻ മെഡിക്കൽ കോളേജിലെ നല്ല ഒരു ഡോക്ടറെ ബുക്ക് ചെയ്തിട്ടുണ്ട്..."

"ഇന്നലെ പത്തിരുനൂറ് കിലോമീറ്റർ ഓടിച്ച് പോയിട്ട് കണ്ടത് പിന്നെ പാരലൽ കോളേജിലെ ഡോക്ടറെ ആയിന്യോ?" കാദർ ചോദിച്ചു.

"അതും ഉഷാറ് ഡോക്ടർ ..ആ പോക്ക് കൊണ്ടല്ലേ ഇതിപ്പോളെങ്കിലും അറിഞ്ഞത്..." വാപ്പച്ചി പറഞ്ഞു.

"അതിനി രണ്ടാഴ്ച കഴിഞ്ഞ് ഇനിയും അവിടെ പോകുമ്പോ കാണിച്ചാൽ പോരേ... ഇന്ന് തന്നെ വേറെ ഒരു ഡോക്ടറെ കാണിച്ച് എന്തിനാ അഞ്ഞൂറ് അയാൾക്കും ആയിരം മരുന്ന് ഷോപ്പിലും കൊട്ക്ക്ണത്?" കാദറിന് ഒന്നും മനസ്സിലായില്ല.

"അത്...എന്നെയല്ലേ കാണിച്ചത്?" 

"നിങ്ങളെയല്ലാതെ ഇനി ആരെ കാണിക്കുന്നതാ ഈ പറയുന്നത്?ഓൾക്കും ഇൻക്കും വയസ്സ് കൊറേ ആയി... ഇങ്ങള് ഇഞ്ഞും ബല്യാപ്പ ആകണ കാലം ഒക്കെ കഴിഞ്ഞു പോയി..." ഒരു  ചിരിയോടെ കാദർ പറഞ്ഞു.

"ഇന്ന് അന്നെയാ കാണിക്കാൻ പോകണത്.."

"ങേ!!! എന്നെയോ??" കാദർ ഞെട്ടിത്തരിച്ച് പോയി.

"ആ.. അന്നെത്തന്നെ.." പുറത്ത് നിന്നിരുന്ന ഭാര്യാ സഹോദരീ ഭർത്താവ് ആയ കുഞ്ഞാണി ആണ് മറുപടി പറഞ്ഞത്.

"അതെന്തിനാ വാപ്പച്ചീ?" സംഗതി മനസ്സിലാകാതെ കാദർ ചോദിച്ചു.

"അത്...ഇന്നലെ വീട്ടിൽ തിരിച്ചെത്തിയ ഉടനെ ഞങ്ങൾ എടുത്ത തീരുമാനമാ..."  കുഞ്ഞാണി പറഞ്ഞു.

"എന്തിനാ ന്നും കൂടി പറയ് കുഞ്ഞാണ്യ.." കാദർ കുഞ്ഞാണിയുടെ അടുത്തെത്തി ചോദിച്ചു.

"അത്...ഇന്നലെ അങ്ങോട്ടുള്ള യാത്രയിൽ എത്ര തവണയാ നീ മൂത്രമൊഴിക്കാൻ കാർ നിർത്തിച്ചത്?" കുഞ്ഞാണി പറഞ്ഞു.

"അതേ മാതിരി ഒരസുഖം ഞമ്മളെ പാറക്കലെ കൈസാത്താന്റെ അയമുവിന് ണ്ടായീനി..." വാപ്പച്ചി പറഞ്ഞു.

"അയമു അതാരോടും മുണ്ടീല...ഓൻ അങ്ങനങ്ങട്ട് മരിച്ച്.." കുഞ്ഞാണി വാപ്പച്ചിയെ പിന്താങ്ങി.

"ഓ... അതാണോ കാര്യം...." കാദറിന്റെ ചുണ്ടിൽ ഒരു ചിരി പടർന്നു.

"ആ...അത് ഇപ്പൊ അറിഞ്ഞത് കൊണ്ട് രക്ഷപ്പെട്ടു.." വാപ്പച്ചി എന്തോ വലിയ ഒരു കാര്യം കണ്ടെത്തിയ രൂപത്തിൽ പറഞ്ഞു.

"അതെന്നെ...നീ പതിമൂന്ന് പ്രാവശ്യാ മൂത്രിക്കാൻ എറങ്ങിയത്.." കുഞ്ഞാണി പറഞ്ഞു.

"തിരിച്ച് പോരുമ്പം നീ ഉറങ്ങിയത് കൊണ്ട് അങ്ങനെ ഉണ്ടായില്ല.." വാപ്പച്ചി പറഞ്ഞു.

"ആ...ശരി തന്നെ...കുഞ്ഞാണ്യ...ഒന്നിങ്ങട്ട് ബാ.." കാദർ കുഞ്ഞാണിയെ വിളിച്ച് അല്പം ദൂരേയ്ക്ക് നീങ്ങി. വാപ്പച്ചി അകത്തേക്കും പോയി.

"അത്...ഇരുന്നൂറ് കിലോമീറ്റർ യാത്ര ചെയ്തിട്ട് ഞാൻ പതിമൂന്ന് പ്രാവശ്യല്ലേ മൂത്രമൊഴിക്കാൻ നിർത്താൻ പറഞ്ഞത്?"

"അത്രയാണ് ഞാൻ എണ്ണിയത്.." 

"ആ..ഒരഞ്ച് കൊല്ലം മുമ്പായീനി ഈ പോക്ക് എങ്കില് ഒരു മുപ്പത് പ്രാവശ്യം ഞാൻ മൂത്രമൊഴിക്കാൻ എറങ്ങീനി..."

"അള്ളോ ന്റെ റബ്ബേ... ഇപ്പം കൊറഞ്ഞ് ന്നാ പറയണത്..." കുഞ്ഞാണി ആശ്ചര്യത്തോടെ ചോദിച്ചു.

"ആ... നേർ പകുതിയിലേറെ കുറഞ്ക്ക്ണ് ... അതേയ്... ഞാൻ ആ എറങ്ങിയതിൽ രണ്ട് പ്രാവശ്യാ ശരിക്കും മൂത്രമൊഴിക്കാൻ നിർത്തിച്ചത് .. "

"ങേ!! അപ്പോ ബാക്കിയൊക്കെ?"

"അതാ പോത്തേ പറയണത്... ഓരോ പതിനഞ്ച് മിനുട്ട് കഴിയുമ്പളും എനിക്കൊന്ന് പുക വലിയ്ക്കണം... അത് പറഞ്ഞാ വാപ്പച്ചിക്കും വലിയ്ക്കണ്ടി വരും..."

"ങാ.." കുഞ്ഞാണി മൂളിക്കേട്ടു.

"അപ്പൊ പിന്നെ...മൂത്രിക്കാൻ ഉണ്ട് ന്ന് പറഞ്ഞ് ഇറങ്ങല്ലാതെ വേറെ ഒരു വഴിയും ഇല്ലാത്തോണ്ടാ... അയമു മരിച്ചത് അങ്ങനാണെങ്കി കാദർനും അതാ ഇഷ്ടം..." കാദർ പറഞ്ഞു നിർത്തി.

"വാപ്പച്ച്യേ... വാപ്പ...ച്ച്യേ... വിട്ടോളിം ബേം കുടീയ്ക്ക്..." കാദറിന്റെ പോക്ക് കണ്ട് കുഞ്ഞാണി അകത്തേയ്ക്ക് വിളിച്ച് പറഞ്ഞു.പന്തികേട് തോന്നിയ വാപ്പച്ചി അടുക്കള വാതിലിലൂടെ പെട്ടെന്ന് സ്ഥലം കാലിയാക്കി.


Monday, March 31, 2025

മരുഭൂമിയിലെ സൂര്യാസ്തമയം (ദ ഐവി - 9 )

യാത്ര ഇവിടം വരെ .....

ശോഭ ക്രമേണ കുറഞ്ഞ് കുറഞ്ഞ് സൂര്യൻ അരുണ നിറം പൂണ്ട് മനോഹരമായ ഒരു കാൻവാസ് സൃഷ്ടിച്ചു . ഒട്ടകപ്പുറത്തേറിയ സഞ്ചാരികൾ ആ കാൻവാസിലേക്ക് പ്രവേശിക്കുന്നതും കാത്ത് ഞാൻ ക്യാമറ റെഡിയാക്കി കാത്തിരുന്നു. അല്പമകലെ വിനോദൻ മാഷും രണ്ട് മൊബൈലുമായി കാത്ത് നിന്നു. പ്രതീക്ഷിച്ച പോലെ രണ്ട് സഞ്ചാരികൾ ഒട്ടകപ്പുറത്ത് എത്തി. അർക്കൻ അവരുടെ രണ്ട് പേരുടെയും മദ്ധ്യത്തിൽ വരുന്ന നിലയിൽ എൻ്റെ സ്ഥാനം ക്രമീകരിച്ച് ഞാൻ ആ രംഗം ക്യാമറയിൽ പകർത്തി. മൺകൂനയിൽ വീണു പോയ സൂര്യനെയും എനിക്ക് ക്യാമറയിൽ കിട്ടി. 

സൂര്യൻ അസ്തമിച്ചിട്ടും മരുഭൂമി വിടാൻ സഞ്ചാരികൾക്ക് താല്പര്യമില്ലാത്ത പോലെ തോന്നി. മരുഭൂമിയിൽ ചായയും നൂഡിൽസും കച്ചവടം നടത്തുന്ന അഹമ്മദ് ബായിയുടെ തട്ടുകടയിലേക്ക് ഞങ്ങൾ നീങ്ങി. സൂര്യനസ്തമിച്ചിട്ടും പ്രകാശം അപ്പോഴും മങ്ങിയിരുന്നില്ല. ഓരോ ചായയും വാങ്ങി കടയുടെ മുമ്പിലിട്ട കയറ് കട്ടിലിൽ ഇരുന്ന് ഞങ്ങൾ ആസ്വദിച്ചു കുടിച്ചു. ഒരു മേൽക്കൂര പോലുമില്ലാത്ത ആ കടയിൽ, ജീവിതത്തിൻ്റെ മേൽക്കൂര പണിയാൻ പൊരി വെയിലത്ത് പോലും പണിയെടുക്കാൻ അഹമ്മദ് നിർബന്ധിതനാവുന്നു. ഇങ്ങനെ എത്ര എത്ര അഹമ്മദ്മാർ ?

ഏഴ് മണിയോടെ ഞങ്ങൾ ക്യാമ്പിലേക്ക് തന്നെ മടങ്ങി. ക്യാമ്പിൽ, വാദ്യഘോഷങ്ങളോടെ തിലകം ചാർത്തി ഞങ്ങൾ സ്വീകരിക്കപ്പെട്ടു. ചായയും ലഘുകടിയും അവിടെ തയ്യാറായിരുന്നു. നാട്ടിലെ പക്കുവടയ്ക്ക് സമാനമായ ഒരു സാധനവും കചരി എന്ന സാധനവും കൂടി ആയിരുന്നു വിളമ്പിയിരുന്നത്. അവ കയ്യിൽ എടുത്ത്  ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച സീറ്റുകളിൽ ചാരിക്കിടന്ന് ഞങ്ങളത് ആസ്വദിച്ച് കഴിച്ചു. അൽപ സമയത്തിനകം തന്നെ നാടോടി നൃത്തമടക്കമുള്ള രാജസ്ഥാനി കലകളുടെ പ്രകടനവും അരങ്ങേറി. ശേഷം  വിഭവസമൃദ്ധമായ നോൺവെജ് ഡിന്നറും ഒരുക്കിയിരുന്നു.

ഡിന്നറിന് ശേഷം രാത്രി പത്ത് മണിക്ക് വീണ്ടും ഡെസർട്ട് സഫാരി ഉണ്ടെന്ന് ടൂർ ഓപ്പറേറ്റർ ലെനിൻ അറിയിച്ചു. തുറന്ന ജീപ്പിലായതിനാൽ പൊടിയിൽ നിന്നും രാത്രി ആയതിനാൽ മരുഭൂമിയിലെ തണുപ്പിൽ നിന്നും രക്ഷ നേടാനുള്ള മുൻകരുതലുകൾ എടുക്കാനും ലെനിൻ നിർദ്ദേശിച്ചു. ഏതൊക്കെയോ സ്ഥലത്ത് കൂടെ അതിവേഗത്തിൽ കുത്തിക്കുലുങ്ങിയുള്ള യാത്രയിൽ ജീപ്പിൽ നിന്ന് തെറിച്ച് പോകും എന്ന് വരെ തോന്നി. മരുഭൂമിയിലും ഇത്തരം ഓഫ് റോഡ് ഉള്ളത് പുതിയൊരു അറിവും കൂടിയായിരുന്നു.

നന്നായി ഇരുട്ട് മൂടിയ ഒരു സ്ഥലത്ത് ഞങ്ങളെയും വഹിച്ചുള്ള നാല് ജീപ്പുകൾ പല വഴിയിലൂടെ എത്തിച്ചേർന്നു. ജീപ്പിൽ കരുതിയിരുന്ന വിറക് കൂട്ടി വെച്ച്  മരുഭൂമിയിൽ ഒരു ക്യാമ്പ് ഫയർ ക്യാമ്പധികൃതർ തന്നെ ഒരുക്കിത്തന്നു. ക്യാമ്പ് ഫയറിൽ കുട്ടികളും അദ്ധ്യാപകരും അവരുടെ മനസ്സ് തുറന്നു. മരുഭൂമിയിൽ രാത്രി മാനും മയിലും കുറുക്കനും എല്ലാം തൻ്റെ മകൻ കണ്ടിരുന്നു എന്ന് പ്രീഡിഗ്രി സുഹൃത്ത് അസ് ലം പറഞ്ഞു. അവസാനം വരെ ശ്രദ്ധിച്ച് നോക്കിയിട്ടും ഞാൻ ഒന്നും കണ്ടില്ല. "കട്ട" വിടുന്ന അസ് ലമിൻ്റെ പഴയ സ്വഭാവം ഇപ്പോഴും മാറിയിട്ടില്ല എന്ന് മനസ്സിലായി.

പിറ്റേ ദിവസം കാണാൻ പോകുന്ന, ഉപേക്ഷിക്കപ്പെട്ട ഗ്രാമമായ കുൽദാരയെപ്പറ്റി ലെനിൻ വിശദീകരിച്ചു.ഇപ്പോഴും പല അപശബ്ദങ്ങളും കേൾക്കുന്നതിനാൽ രാത്രി അങ്ങോട്ട് പോകാൻ പ്രദേശവാസികൾക്കെല്ലാം ഭയമാണെന്നും ലെനിൻ പറഞ്ഞു. ജീപ്പ് ഉള്ളതിനാൽ ഒന്ന് പോയി ഉറപ്പ് വരുത്താം എന്ന് ഞാൻ അഭിപ്രായപ്പെട്ടു. പക്ഷേ, സ്ഥലം അത്ര അടുത്ത് അല്ലാത്തതിനാൽ ആ ശ്രമം ഉപേക്ഷിക്കപ്പെട്ടു. കുൽദാരയുടെ കെട്ടുകഥകളിൽ മുഴുകിയിരിക്കെ ഒരു നായ ഞങ്ങളുടെ അടുത്തെത്തി ഒന്ന് കുരച്ചു. എല്ലാവരും നന്നായൊന്ന് ഞെട്ടി. 

നിഗൂഢതകൾ നിറഞ്ഞ കുൽദാരയെയും മനസ്സിൽ പേറി രാത്രി പന്ത്രണ്ട് മണിക്ക് ഞങ്ങൾ മരുഭൂമിയിൽ നിന്നും തിരിച്ചു പോന്നു.

(തുടരും...)

Friday, March 28, 2025

പാതിരാ സൂര്യൻ്റെ നാട്ടിൽ

ജീവിതത്തിൽ നിരവധി യാത്രകൾ ഞാൻ നടത്തിയിട്ടുണ്ട്.  2010 ന് ശേഷമുള്ള മിക്ക യാത്രകളെപ്പറ്റിയും ഇവിടെ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഒരു യാത്രാ വിവരണം വായിച്ച ശേഷം എഴുതിയതല്ല അവയൊന്നും. മറിച്ച് യാത്രയിൽ എനിക്കുണ്ടായ കുഞ്ഞു കുഞ്ഞു അനുഭവങ്ങളും മേമ്പൊടിയായി ചില പ്രയോഗങ്ങളും ചില ഊഹങ്ങളും  എല്ലാം നിറഞ്ഞതാണ് ആ വിവരണങ്ങൾ.

ദീർഘദൂര യാത്രകളിൽ ഏതാനും പുസ്തകങ്ങൾ കൂടി ഞാൻ കൂടെ കരുതാറുണ്ട്. യാത്രയുടെ വിരസത അസ്വസ്ഥമാക്കുന്ന ഘട്ടത്തിൽ പുസ്തകങ്ങൾ നല്ല കൂട്ടാണ്. അപ്രതീക്ഷിതമായി മൂന്നാം കാശ്മീർ യാത്രക്ക് അവസരം കിട്ടിയപ്പോൾ രണ്ട് പുസ്തകങ്ങളും ഞാൻ ബാഗിൽ കരുതി. യാദൃശ്ചികമായി അതിലൊന്ന് ഒരു യാത്രാ വിവരണം ആയിരുന്നു. സഞ്ചാര സാഹിത്യത്തിൻ്റെ കുലപതിയായ ശ്രീ. എസ്.കെ.പൊറ്റക്കാട് എഴുതിയ പാതിരാ സൂര്യൻ്റെ നാട്ടിൽ എന്ന പുസ്തകം.

പാതിരാ സൂര്യൻ്റെ നാടായി ഞാൻ പഠിച്ചതും മനസ്സിലാക്കിയതും നോർവെ ആണ്.പക്ഷെ, ഈ പുസ്തകത്തിൽ വിവരിക്കുന്നത് ഹെൽസിങ്കിയിലെ കാഴ്ചകളാണ്. ഹെൽസിങ്കി ഫിൻലൻ്റിൻ്റെ തലസ്ഥാനമാണ്. സംശയം തീർക്കാൻ ഗൂഗിൾ ചെയ്തപ്പോഴാണ് നോർവെക്ക് പുറമെ ഫിൻലാൻ്റ്, ഐസ്ലാൻ്റ്, അലാസ്ക , കാനഡ തുടങ്ങീ ആർട്ടിക് മേഖലയിലെ രാജ്യങ്ങളിലെല്ലാം പാതിരാ സൂര്യനെ കാണാറുണ്ട് എന്ന് മനസ്സിലായത്. അതിനാൽ ഇവയെല്ലാം പാതിരാ സൂര്യന്റെ നാടാണ് പോലും.

ലോക സമാധാന സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ സംഘത്തിലെ ഒരംഗമായാണ് ഗ്രന്ഥകർത്താവ് ഹെൽസിങ്കിയിൽ എത്തുന്നത്. ഫിൻലൻ്റിൻ്റെ ഉൾനാടുകളിൽ നടക്കുന്ന അനുബന്ധ യോഗങ്ങളിലേക്ക് പോകുമ്പോഴുള്ള കാഴ്ചകളും സ്വന്തം നിലയിൽ നാടു കാണാൻ പോയ അനുഭവങ്ങളും സ്ഥല ചരിത്രങ്ങളും കൊണ്ട് സമ്പന്നമാണ് ഈ പുസ്തകം. മുൻ ധാരണകളില്ലാതെ യാത്രാവിവരണങ്ങൾ എഴുതിയ എൻ്റെ ശൈലിയും ഇത് തന്നെയായതിനാൽ അവ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എന്നാൽ ഫിന്നിഷ് സാഹിത്യകാരന്മാരെപ്പറ്റിയുള്ള നെടുനീളൻ കുറിപ്പുകൾ വായനയുടെ രസച്ചരട് ഇടക്ക് വെച്ചൊന്ന് മുറിച്ച് കളയുന്നു എന്നാണ് എന്റെ അഭിപ്രായം. 

ഇന്ത്യക്കാരെ കാണാനും തൊടാനും ഫിൻലൻ്റുകാർ കാണിക്കുന്ന ഔൽസുക്യം വായിച്ചപ്പോൾ പണ്ട് മൈസൂരിൽ ടൂർ പോയി വെള്ളക്കാരെ കണ്ട് നോക്കി നിന്നത് ഓർമ്മ വന്നു. അതേപോലെ സൗന സ്നാനം എന്ന വിചിത്രകുളി രീതിയും ഒരു കുളിര് കോരിയിട്ടു. ദ്വിഭാഷിയായി പ്രവർത്തിച്ച കായൃ യും വായനക്കാരൻ്റെ മനസ്സിൽ സ്ഥാനം പിടിക്കും.

പുസ്തകം: പാതിരാ സൂര്യൻ്റെ നാട്ടിൽ
രചയിതാവ്: എസ്.കെ.പൊറ്റക്കാട്
പ്രസാധകർ: ഡിസി ബുക്സ്
പേജ്: 119
വില : Rs 110

Monday, March 24, 2025

താർ മരുഭൂമിയിൽ (ദ ഐവി - 8 )

 യാത്ര ഇത് വരെ .....

ഡെസർട്ട് ക്യാമ്പിൽ ഞങ്ങൾക്കനുവദിച്ച ടെൻ്റിലേക്ക് ഞാനും വിനോദ് മാഷും വേഗം നീങ്ങി. നന്നായിട്ടൊന്ന് കുളിക്കണം എന്നതായിരുന്നു പ്രധാന ഉദ്ദേശം. അധികം വൈകാതെ മരുഭൂമിയിലെ സൂര്യാസ്തമയം കാണാൻ പോകേണ്ടതുണ്ട് എന്നതും എല്ലാവരെയും ധൃതിയുള്ളവരാക്കി. നാളെ രാവിലെ തന്നെ ക്യാമ്പ് വിടും എന്നതിനാൽ, കടലിലെ സൂര്യാസ്തമയം മാത്രം കണ്ട് പരിചയമുള്ള ഞങ്ങൾക്ക് ഇത് ഇന്ന് തന്നെ കാണൽ നിർബന്ധമായിരുന്നു. സാധാരണ ഫാമിലി പാക്കേജ് ആണെങ്കിൽ അസ്തമയവും ഉദയവും കാണാൻ സൗകര്യമൊരുക്കും. എന്നാൽ ജംബോ ഗ്രൂപ്പുകൾക്ക് ഏതെങ്കിലും ഒന്നിനേ പോകാൻ പറ്റൂ.

മരുഭൂമി എന്തെന്ന് അറിയാനും ആസ്വദിക്കാനും ഒട്ടക സവാരി നടത്താനും എല്ലാം അല്പം നേരത്തെ അവിടെ എത്തൽ നിർബന്ധമായിരുന്നു. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ സാം സാൻഡ് ഡ്യൂൺസിലായിരുന്നു ഞങ്ങളും ചെന്നെത്തിയത്. കാറ്റ് സൃഷ്ടിക്കുന്ന കുന്നുകളും അതിലെ പാറ്റേണുകളും എന്നാണ് സാൻഡ് ഡ്യൂൺസ് എന്നത് കൊണ്ടുദ്ദേശിക്കുന്നത്. ജയ്സാൽമീർ ജില്ലയിലെ സാം എന്ന സ്ഥലത്തായതിനാൽ അതിന്  സാം സാൻഡ് ഡ്യൂൺസ് എന്ന കിടിലൻ പേര് കിട്ടി എന്ന് മാത്രം. സത്യം പറയാമല്ലോ, ജയ്സാൽമീറിൽ എത്തുന്ന സഞ്ചാരികളുടെ വാക്കുകളിൽ നിന്ന് സാം സാൻഡ് ഡ്യൂൺസ് എന്നാൽ എന്തോ ഒരു കിടിലൻ സ്ഥലമാണെന്നായിരുന്നു ഞാൻ കരുതിയത്.

അഞ്ച് മണിയോടെ ഞങ്ങളുടെ ബസ്സിൽ തന്നെ ഞങ്ങൾ താർ മരുഭൂമിയിലെത്തി. പഹൽഗാമിൽ പോണി വാലകൾ കുതിര സവാരിക്കായി ക്ഷണിച്ചത് പോലെ ഇവിടെ ഊംഡ് വാലകൾ ഒട്ടക സവാരിക്കായി ഞങ്ങളെ പൊതിഞ്ഞു. വലിയ ഒരു ഏരിയ ചൂണ്ടിക്കാട്ടി അത് വഴിയൊക്കെ കറങ്ങി വരാൻ രണ്ട് പേർക്ക് നൂറ് രൂപയാകും എന്നും പറഞ്ഞു. ഒട്ടക സവാരി ഞങ്ങളുടെ പാക്കേജിൽ ഉള്ളതായതിനാൽ ടൂർ മാനേജർ ലെനിൻ്റെ നിർദ്ദേശത്തിനായി ഞങ്ങൾ കാത്ത് നിന്നു. എല്ലാവർക്കും കയറാൻ പാകത്തിൽ പെട്ടെന്ന് തന്നെ ഒരു കൂട്ടം ഒട്ടകങ്ങളെ ഒരുമിച്ച് കിട്ടി. ഈരണ്ട് പേരായി ഒട്ടകപ്പുറത്തേറി. 

വിമാനത്തിൻ്റെ ടേക്ക് ഓഫ് സമയത്ത് അടിവയറ്റിൽ മിന്നുന്ന കൊള്ളിയാൻ പോലെ ഒന്ന് നിലത്ത് കിടക്കുന്ന ഒട്ടകം എണീക്കുമ്പോഴും എനിക്ക് അനുഭവപ്പെട്ടു. ഒട്ടകത്തിൻ്റെ മൂക്കു കയർ പിടിച്ചവനെ കണ്ടപ്പോൾ വിനോദൻ മാഷിന് ഇറങ്ങണം എന്നായി. കാരണം ഒട്ടകത്തിൻ്റെ മുട്ടിൻകാൽ ഉയരം പോലും ഇല്ലാത്ത കുഞ്ഞ് മക്കളായിരുന്നു എല്ലാത്തിൻ്റെയും നിയന്ത്രണക്കാർ. അതും ചിലരുടെ കയ്യിൽ രണ്ടെണ്ണത്തിൻ്റെ കടിഞ്ഞാൺ !!

പേടിക്കാനൊന്നുമില്ല എന്നും, വീഴുമ്പോൾ കണ്ണും മൂക്കും വായും അടച്ച് പിടിച്ച് വീണാൽ ഒന്നും പറ്റില്ല എന്നുമുള്ള എൻ്റെ വാക്കുകൾ വിനോദൻ മാഷിന് ധൈര്യം പകർന്നു. കണ്ണിലും മൂക്കിലും വായിലും മണൽ കയറാതിരിക്കാനായിരുന്നു ഞാൻ അങ്ങനെ പറഞ്ഞത്. ഒട്ടകങ്ങൾ അടുത്ത് വന്നു തൊട്ടുരുമ്മുന്നതും പിടിക്കാൻ ഒരു പിടിവള്ളി പോലും ഇല്ലാത്തതും (മുന്നിൽ ഇരിക്കുന്നയാൾക്ക് മരക്കൊമ്പ് പോലെ ഒരു സാധനത്തിൽ പിടിച്ചിരിക്കാം) സവാരി പെട്ടെന്ന് തീർക്കാൻ വിനോദൻ മാഷെ പ്രേരിപ്പിച്ചു. 

മാഷിൻ്റെ മനോഗതം പോലെ,  ചൂണ്ടിക്കാണിച്ച ഏരിയയുടെ അകത്ത് ഒരു കുഞ്ഞു വൃത്തം വരച്ച് സവാരി അവസാനിച്ചു. ഒട്ടകപ്പുറത്ത് നിന്നിറങ്ങിയ ഞങ്ങൾ, മരുഭൂമിയിലൂടെ ഒന്ന് നടന്ന് നോക്കാൻ തീരുമാനിച്ചു. അങ്ങനെ നടക്കുന്നതിനിടയിൽ വീണ്ടും ഒരു ഊംഡ് വാല ഞങ്ങളെ സമീപിച്ചു. വിനോദൻ മാഷിന് താല്പര്യമില്ലാത്തതിനാൽ അമ്പത് രൂപക്ക് ഞാൻ ഒറ്റക്ക് ഒട്ടകപ്പുറത്തേറി. അല്പം കൂടി വേഗതയിൽ മറ്റൊരു കുഞ്ഞു വൃത്തം വരച്ച് അയാളും ഫിനിഷ് ചെയ്തു.

പൊടിപ്പറത്തിക്കൊണ്ട് കുതിച്ച് പായുന്ന സഫാരി ജീപ്പുകളും ബൈക്കുകളും കാൽനട ദുരിതത്തിലാക്കി. കണ്ണും മൂക്കും ഇല്ലാതെ പല വഴിയെ വരുന്ന സഫാരി വണ്ടികൾ ഞങ്ങളെ ഇടിച്ച് തെറുപ്പിക്കുമോ എന്ന് പോലും ഒരു വേള ഭയന്നു. അതുകൊണ്ട് തന്നെയാകാം ഞങ്ങളെപ്പോലെ അതിലൂടെ നടക്കുന്നവർ വിരലിൽ എണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളൂ. സാൻഡ് ഡ്യൂൺസ് എല്ലാം ഇവരുടെ ചീറിപ്പായലിൽ അലങ്കോലമായിരുന്നു. നടന്ന് നടന്ന് ഞങ്ങൾ ദൂരെ ഒരു സ്ഥലത്തെത്തി. അതിനപ്പുറത്തേക്ക് പ്രവേശനം അനുവദിക്കാത്തതിനാൽ ഞങ്ങൾ തിരിച്ച് പോന്നു.

സൂര്യാസ്തമയത്തിൻ്റെ ലക്ഷണങ്ങൾ വാനിൽ കണ്ട് തുടങ്ങി. മണൽ കൂനയുടെ പിറകിൽ നിന്ന് ഒട്ടകങ്ങളുടെ പശ്ചാത്തലത്തിലുള്ള അസ്തമയ സൂര്യന്റെ ഭംഗി ഞാൻ മനസ്സിൽ ഒന്ന് കോറിയിട്ടു. പ്രകൃതി വരയ്ക്കാൻ പോകുന്ന ആ ചിത്രം കാണാനും ക്യാമറയിൽ പകർത്താനുമായി ഞാനും വിനോദ് മാഷും കാത്തിരുന്നു.

(തുടരും...)


Sunday, March 23, 2025

റംസാൻ നിലാവിലെ പുഞ്ചിരി

2004 ലാണ് എൻ്റെ വീടിൻ്റെ പണി ആരംഭിക്കുന്നത്. തറവാട് വീടിൻ്റെ പിന്നിലായി പട്ടിയും കുറുക്കനും ഓരിയിട്ടിരുന്ന പറമ്പിൻ്റെ  അങ്ങേ മൂലയിലായിരുന്നു വീടിനായി ബാപ്പ എനിക്ക് അനുവദിച്ച് തന്ന സ്ഥലം. വീട് പണി ആരംഭിക്കുമ്പോൾ തന്നെ എൻ്റെ പ്രിയപ്പെട്ട പിതാവ് ഒരു നാടൻ മാവിൻ തൈയും അതിരിൽ നട്ടു.  വീടിൻ്റെ പടവ് തുടങ്ങി ഏതാനും ദിവസങ്ങൾക്കകം 2008 ജൂൺ 29 ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

വീടിൻ്റെ പണിക്കായി കല്ലും മെറ്റലും മണലും കമ്പിയും സിമൻ്റും മറ്റും എല്ലാം കൊണ്ടു വരുമ്പോൾ പ്രസ്തുത മാവിൻ തൈ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. സൈറ്റിൽ മാറി മാറി വരുന്ന പണിക്കാരോടും ആ മാവിൻ തൈ ശ്രദ്ധിയ്ക്കാൻ ഞാൻ നിർദ്ദേശം നൽകി. വീട് പണി പുരോഗമിച്ചതിനൊപ്പം മാവിൻ തൈയും വളർന്ന് വന്നു. 2010ൽ ഞാൻ പുതിയ വീട്ടിൽ കുടിയിരിക്കുമ്പോൾ മുറ്റത്ത് ആ മാവും നെഞ്ച് വിരിച്ച് നിന്നു.

ബാപ്പ കാണിച്ച് തന്ന, ഫലവൃക്ഷത്തൈകൾ നടുന്ന ഈ മാതൃക ഞാൻ മറ്റൊരു രൂപത്തിൽ പ്രാവർത്തികമാക്കി. വീട്ടിലെ വിശേഷ ദിവസങ്ങളായ മക്കളുടെയും ഞങ്ങളുടെയും ജന്മദിനങ്ങളിലും വിവാഹ വാർഷിക ദിനത്തിലും വീടിന് ചുറ്റും ഓരോ തരം ഫലവൃക്ഷത്തൈ ഞാൻ വച്ച് പിടിപ്പിച്ചു.  സ്വന്തം ജന്മദിന മരങ്ങളായതിനാൽ മക്കൾ അവയെ നന്നായി പരിപാലിക്കുകയും ചെയ്തു. "മൈ ബർത്ത് ഡേ ആൻ എർത്ത് ഡേ" എന്ന പേരിൽ ഞാൻ ഈ പരിപാടി എൻ്റെ കോളേജില എൻ.എസ്.എസ് യൂണിറ്റിലും നടപ്പിലാക്കി.

നമുക്കാവശ്യമായ വിവിധ പഴങ്ങൾ രാസ വളങ്ങളും കീടനാശിനികളും പ്രയോഗിക്കാതെ നമ്മുടെ വീട്ടുവളപ്പിൽ നിന്നും ലഭ്യമാക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. വേനലവധിയിൽ വീട്ടിൽ കളിക്കാൻ വരുന്ന കുട്ടികൾക്ക് പറിച്ച് കഴിക്കാനും അതുവഴി അവരിൽ ഒരു പരിസ്ഥിതി ബോധം വളർത്താനും കൂടി ഇത് ഗുണകരമാകും എന്നും എനിക്ക് തോന്നി. പഴങ്ങൾ കൂടുതലായി കഴിക്കുന്ന റംസാൻ വ്രതക്കാലത്ത് എൻ്റെ സ്വന്തം വളപ്പിൽ നിന്നുള്ള പഴങ്ങൾ ഉപയോഗിക്കാം എന്നതും ഞാൻ സ്വപ്നം കണ്ടു.മാവ് മാങ്ങ തരാൻ തുടങ്ങിയതോടെ അത് ഭാഗികമായി സാക്ഷാൽക്കരിക്കുകയും ചെയ്തു.

എന്നാൽ ഈ വർഷത്തെ റമസാനിൽ സർവ്വ ശക്തനായ ദൈവം എൻ്റെ ലക്ഷ്യ സാക്ഷാൽക്കരണ ദിവസമായി ഒരു ദിനം കരുതി വച്ചിരുന്നു. ലോക ജലദിനമായ മാർച്ച് 22 ന് റംസാൻ മാസത്തിലെ 21-ാം ദിനത്തിൽ വൈകിട്ട് എൻ്റെ മേശയിൽ നിരന്ന പഴങ്ങൾ അതിന് തെളിവായി.


(ഓരോന്നിലും ക്ലിക്ക് ചെയ്ത് ആ സ്റ്റോറി കൂടി വായിക്കുക)

1. മുന്തിരി  : 2019 ലെ ഞങ്ങളുടെ വിവാഹ വാർഷിക തൈയിൽ നിന്ന് 
2. മാങ്ങ : ബാപ്പ നട്ട തൈയിൽ നിന്ന്
3. സീതപ്പഴം : ഫോട്ടോയിൽ കാണുന്ന മോളുടെ രണ്ടാം ജന്മദിനത്തിൽ നട്ട തൈയിൽ നിന്ന് 
4. ചക്ക : 2020 ലെ ഞങ്ങളുടെ വിവാഹ വാർഷിക തൈയിൽ നിന്ന് 
5. പീനട്ട് ബട്ടർ: ഫോട്ടോയിൽ കാണുന്ന മോൻ്റെ    ആറാം ജന്മദിനത്തിൽ നട്ട തൈയിൽ നിന്ന്
6. റോസാപ്പിൾ : എൻ്റെ ഈ ഭ്രാന്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഏതോ പക്ഷി ഇട്ട കുരു മുളച്ച തൈയിൽ നിന്ന് 

വിദൂരമല്ലാത്ത ഭാവിയിൽ വീട്ടുമുറ്റത്ത് നിന്ന് കാശ്മീരി ആപ്പിൾ പറിക്കുന്നതും ഞാൻ സ്വപ്നം കാണുന്നു ! ഈ പിരാന്ത് മൂത്തപ്പോൾ ഇരുപത്തിയഞ്ചാം വിവാഹ വാർഷികത്തിന് ഒരു ആപ്പിൾ തൈയും വെച്ചിട്ടുണ്ട്.

ഈ റംസാൻ നിലാവിൽ മാനത്തെ നക്ഷത്രങ്ങൾക്കിടയിൽ നിന്ന് എൻ്റെ പ്രിയ പിതാവ് ഇതെല്ലാം കണ്ട് പുഞ്ചിരി തൂകുന്നുണ്ടാകും. ദൈവത്തിന് സ്തുതി.

Friday, March 21, 2025

യെല്ലോ സിറ്റിയിൽ ... ( ദ ഐവി - 7)

യാത്ര ഇവിടെ വരെ (click & read)

ജയ്സാൽമീറിൽ ഞങ്ങൾ ട്രെയിൻ ഇറങ്ങുമ്പോൾ സമയം ഉച്ചക്ക് പന്ത്രണ്ട് മണിയായിരുന്നു. ഇന്ത്യയിലെ വിവിധ റെയിൽവെ സ്റ്റേഷനുകളെപ്പോലെ ജയ്സാൽമീർ സ്റ്റേഷനിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ട്രെയിൻ ഇറങ്ങിയത് പൊരി വെയിലിൽ പൊടി നിറഞ്ഞ് കിടക്കുന്ന പ്ലാറ്റ്ഫോമിലേക്കായിരുന്നു. ടൂർ മാനേജർ ലെനിൻ, സ്റ്റേഷന് പുറത്ത് ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. എല്ലാവരും എത്തിയതോടെ ജയ്സാൽമീറിലെ ഞങ്ങളുടെ രഥമായ "ഹനുമാനി"ൽ കയറി.

ഉച്ച ഭക്ഷണം കഴിച്ച ശേഷം ജയ്സാൽമീർ കോട്ടയും കണ്ട് ഡെസർട്ട് ക്യാമ്പിലേക്ക് നീങ്ങും എന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചത്.

അത്യാവശ്യം നല്ലൊരു ഹോട്ടൽ ആണെന്ന് ലെനിൻ പറഞ്ഞ് ഞങ്ങളെത്തിയത് കോട്ടക്കടുത്തുള്ള ഹോട്ടൽ മിലനിൽ ആയിരുന്നു. ജയ്സാൽമീർ കോട്ടക്കൊപ്പം തന്നെ പണി കഴിപ്പിച്ച ഒരു തൊഴുത്ത് ഒന്ന് മിനുക്കി കുറെ മേശയും കസേരയും ഇട്ടത് പോലെയാണ് ആദ്യ      കാഴ്ചയിൽ  എനിക്ക് തോന്നിയത്. ഞങ്ങൾക്ക് തന്നെ എല്ലാവർക്കും  ഇരിക്കാൻ സൗകര്യമില്ലാത്ത അവിടെ CET യിലെ കുട്ടികൾ കൂടി എത്തിയിരുന്നു. ബട്ടർ നാനും ദാൽ ഫ്രൈയും കഴിച്ച് ഞങ്ങൾ വേഗം പുറത്തിറങ്ങി.

കുട്ടികൾ പലരും പല വഴിക്ക് നീങ്ങുന്നത് കണ്ട ഞാൻ അടുത്ത പരിപാടി അറിയാനായി സ്റ്റുഡൻ്റ് കോർഡിനേറ്റർ അഭയിനെ വിളിച്ചു. കോട്ടക്കകത്ത് ഇന്ന് കയറുന്നില്ല എന്നും പരിസരം ഒന്ന് നടന്ന് കണ്ട് പരിചയപ്പെടാൻ അൽപസമയം അനുവദിച്ചിട്ടുണ്ടെന്നും അഭയ് അറിയിച്ചു. പൊരി വെയിലത്ത് അലഞ്ഞ് തിരിയേണ്ട എന്ന തീരുമാനത്തിൽ ഞാൻ സമീപത്ത് എവിടെയെങ്കിലും പള്ളിയുണ്ടോ എന്ന് ഗൂഗിളമ്മായിയോട് ചോദിച്ചു. നൂറ് മീറ്റർ അടുത്ത് തന്നെ ഒരു ഗൂഗിളമ്മായി  പള്ളി കാണിച്ച് തന്നപ്പോൾ എനിക്കും സന്തോഷമായി. അമ്മായി കാണിച്ച വഴിയേ ഞാൻ നടന്നു.

പള്ളി കണ്ടെത്തിയെങ്കിലും അകത്തേക്ക് കയറാനുള്ള വഴികൾ എല്ലാം പൂട്ടിക്കിടന്നത് എന്നെ നിരാശനാക്കി. ചോദിച്ച് നോക്കാൻ ഒരാളെപ്പോലും കാണാത്തതിനാൽ ഞാൻ തിരിച്ചു പോരുകയായിരുന്നു. അപ്പോഴാണ് ഏതാനും കുട്ടികളുടെ ശബ്ദം എൻ്റെ ചെവിയിൽ വന്നലച്ചത്. പള്ളിയുടെ മുമ്പിലേക്കെത്തുന്ന ഒരു ഇടുങ്ങിയ വഴിയിലൂടെ എന്തൊക്കെയോ സംസാരിച്ച് വരുന്ന കുട്ടിക്കൂട്ടത്തോട് പ്രതീക്ഷയില്ലാതെ, പള്ളിയിൽ കയറാനുള്ള വഴി ഞാൻ ചോദിച്ചു. എൻ്റെ ചോദ്യം മനസ്സിലായ കുട്ടികളിലൊരാൾ പൂട്ടിക്കിടന്ന വാതിലിൻ്റെ മുന്നിൽ വന്ന് ഒന്ന് ചാടി മുകളിൽ തപ്പിക്കൊണ്ട് എനിക്ക് താക്കോൽ എടുത്ത് തന്നു! അങ്ങനെ ജയ്സാൽമീറിലെ പള്ളി സ്വയം തുറന്ന് കൊണ്ട് ഞാൻ നമസ്കാരം നിർവ്വഹിച്ചു. തിരിച്ചിറങ്ങുമ്പോഴേക്കും പ്രാർത്ഥനയ്ക്കായി നിരവധി പേർ വന്നതിനാൽ എനിക്കത് പൂട്ടേണ്ടി വന്നില്ല.

തിരിച്ച് വിനോദൻ മാഷുടെ അടുത്തെത്തിയപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്. ജയ്പൂരിലെ കെട്ടിടങ്ങൾക്ക് പിങ്ക് നിറം എന്ന പോലെ ജയ്സാൽമീറിലെ കെട്ടിടങ്ങൾക്കെല്ലാം മഞ്ഞ നിറമായിരുന്നു. കോട്ട മതിലടക്കം മഞ്ഞ നിറത്തിൽ കണ്ടപ്പോൾ ഞാൻ ഗൂഗിളിൽ വീണ്ടും തപ്പി. ജയ്പൂരിനെ പിങ്ക് സിറ്റി എന്ന് വിളിക്കുന്ന പോലെ ജയ്സാൽമീറിനെ യെല്ലോ സിറ്റി എന്നും വിളിക്കുന്നു എന്ന് ഗൂഗിൾ പറഞ്ഞ് തന്നു. കെട്ടിടങ്ങളിൽ സൂര്യകിരണങ്ങൾ പതിക്കുമ്പോൾ സ്വർണ്ണ നിറം ആകുന്നതിനാൽ ഗോൾഡൻ സിറ്റി എന്നും ജയ്സാൽമീർ അറിയപ്പെടുന്നുണ്ട്.

രണ്ട് മണിയോടെ കോട്ട പരിസരത്തെ കറക്കം അവസാനിപ്പിച്ച് ഞങ്ങൾ ഡെസർട്ട് ക്യാമ്പിലേക്കുള്ള യാത്ര ആരംഭിച്ചു. മരുഭൂമിയുടെ സാമീപ്യം അറിയിച്ചു കൊണ്ട് റോഡിനിരുവശവും മണലാരണ്യങ്ങൾ കണ്ട് തുടങ്ങി.

വിവിധ റിസോർട്ടുകളിലേക്കുള്ള ടാക്സികൾ സഞ്ചാരികളെയും വഹിച്ച്  ഇടതടവില്ലാതെ പോയിക്കൊണ്ടിരിക്കുന്നുണ്ട്. നാല്പതും അമ്പതും ടെൻ്റുകളുമായി (റിസോർട്ടുകൾ) സഞ്ചാരികളെ കാത്തിരിക്കുന്ന നിരവധി ഡെസർട്ട് ക്യാമ്പുകൾ വഴി നീളെ കാണാം. ഡെസർട്ട് ക്യാമ്പിൽ റൂം കിട്ടാത്തത് കാരണം ആരും തിരിച്ച് പോകും എന്ന് എനിക്ക് തോന്നുന്നില്ല. ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ ബുക്ക് ചെയ്ത 'വെൽകം ഡെസർട്ട് ക്യാമ്പിൽ' എത്തിച്ചേർന്നു.

(തുടരും...)

Thursday, March 20, 2025

വവ്വാലുകൾ ഹാപ്പിയാണ്

ഒക്ടോബർ മാസത്തിലാണ് കേരളത്തിൽ സാധാരണ മാവ് പൂക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കുട്ടിക്കാലത്ത്, ഡിസംബറിൻ്റെ കുളിരാകുമ്പഴേക്കും ചമ്മന്തി അരക്കാൻ പാകത്തിൽ പുളിയാകുന്ന മാങ്ങകൾ എറിഞ്ഞ് വീഴ്ത്താനും വേനലവധിയിലെ ഇളം കാറ്റിൽ പഴുത്ത മാങ്ങകൾ വീഴുന്നത് ഓടിച്ചെന്ന് പെറുക്കി എടുക്കാനും ഈ പൂവിടലാണ് സഹായകരമായിരുന്ന്ത്. കഴിഞ്ഞ നാലഞ്ച് വർഷമായി എനിക്ക് നോമ്പ് കാലത്ത് മുറ്റത്ത് നിന്നുള്ള മാങ്ങ ലഭിക്കുന്നതും ഈ രീതിയിൽ മാവ് പൂക്കുമ്പോഴാണ്.

കാലാവസ്ഥാ വ്യതിയാനം കാരണമാണോ എന്നറിയില്ല കഴിഞ്ഞ വർഷവും അതിൻ്റെ മുമ്പത്തെ വർഷവും മാവ് പൂത്തത് പല ഘട്ടങ്ങളിലായാണ്. ജനുവരിയിൽ മാവ് പൂത്താൽ പിന്നാലെ വരുന്ന വേനൽ മഴയിൽ ഉണ്ണിമാങ്ങകൾ ധാരാളം എണ്ണം നിലം പൊത്തും. ബാക്കി വരുന്നവ പഴുത്ത് പാകമാകാൻ ജൂൺ കഴിയും. മഴ കൊണ്ട മാങ്ങകൾ കറുത്ത നിറത്തിലായിരിക്കും അപ്പോൾ ലഭിക്കുന്നത്.

ഇത്തവണ എൻ്റെ മുറ്റത്തെ നാടൻ മാവ് ആദ്യ ഘട്ടം പൂത്തത് നവംബർ മദ്ധ്യത്തിലാണ്.  കുട്ടികളെക്കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്ന് പറയുന്നത് അക്ഷരാർത്ഥത്തിൽ ശരിവച്ച് കൊണ്ട് രണ്ട് കുല മാങ്ങ മാത്രം ബാക്കിയായി.മീലിബഗ്ഗിൻ്റെ അനിയന്ത്രിതമായ കൂട് കൂട്ടൽ കാരണം ഫെബ്രുവരിയിൽ ചമ്മന്തി പ്രായത്തിൽ  ഞാനത് പറിച്ചു. 

                                                         
ഞാനും മീലി ബഗ്ഗും വവ്വാലും കാണാതെ ഒരുവൻ ഇലകൾക്കടിയിൽ സ്വയം ഒളിച്ചിരുന്ന് ജീവിത ചക്രം പൂർത്തിയാക്കി പഴുത്ത് ഇക്കഴിഞ്ഞ ദിവസം താഴെ വീണു. അങ്ങനെ ഈ വർഷത്തെ ആദ്യത്തെ പഴുത്ത മാങ്ങ നോമ്പിന് തന്നെ കിട്ടി. 

അതേ മാവ് തന്നെ രണ്ടാം ഘട്ടം ഡിസംബർ അവസാനത്തിൽ പൂത്തു. ആ പൂക്കളിൽ നിന്നുള്ള മാങ്ങകൾ കയ്യെത്തും ഉയരത്തിൽ ഏവരെയും കൊതിപ്പിച്ച് തൂങ്ങി നിൽക്കുന്നു. 

മൂന്നാം ഘട്ടമായി ജനുവരി അവസാനത്തിൽ മാവ് വീണ്ടും നന്നായി പൂത്തു. അത് ഉണ്ണിമാങ്ങകളും കണ്ണിമാങ്ങകളുമായി വിഹരിക്കാൻ തുടങ്ങിയപ്പോൾ അങ്ങകലെ  ബംഗ്ലാദേശിൽ ആർക്കോ അസൂയ വന്നു. അസൂയ മൂത്ത് ന്യൂനമർദ്ദമായി.അത് വളർന്ന് കാറ്റായി , കാറായി , മഴയായി ഇങ്ങ് കേരളത്തിൽ എത്തി. പൊരിവെയിലിൻ്റെ ചൂടേറ്റ് തളർന്ന ഉണ്ണികളും കണ്ണികളും ആവേശത്തോടെ ആ മഴയിൽ കുളിച്ചു.കുറെ എണ്ണം ജലദോഷം പിടിച്ച് ഇപ്പോൾ നിലം പതിക്കാൻ തുടങ്ങി. 

മാവമ്മ അപ്പോഴും സന്തോഷം കൊണ്ട് ചിരിച്ചു!  പോയ ഉണ്ണികൾക്ക് പകരമാകാൻ അതാ മാർച്ച് മദ്ധ്യത്തിൽ വീണ്ടും പൂവിടുന്നു!! വിഷു കുളിച്ച് വരുന്ന മഴയിൽ ഇനി എത്ര മാങ്ങകൾ നിലനിൽക്കുമോ ആവോ? നില നിന്നാലും ജൂൺ - ജൂലായ് മാസങ്ങളിൽ കരിങ്കുട്ടൻമാരായി വീണ് കിടക്കുമ്പോൾ ആരെങ്കിലും മൈൻഡ് ചെയ്യുമോ എന്ന് പാവം മാവമ്മ ആലോചിച്ചിട്ടുണ്ടാവില്ല.

ഏതായാലും വീട്ടിലെ വവ്വാലുകൾ ഹാപ്പിയാണ്, മാർച്ച് മുതൽ ആഗസ്റ്റ് വരെ ഇനിയുള്ള ആറ് മാസം മാങ്ങയും ചക്കയും പേരക്കയും മുന്തിരിയും സപ്പോട്ടയും ചാമ്പക്കയും പപ്പായയും റമ്പൂട്ടാനും നിറഞ്ഞ ഒരു സീസൺ! വവ്വാലുകളേ... നിങ്ങളെന്തും തിന്നോളൂ, നിപ മാത്രം പകരം തന്ന് പോകരുത് - പ്ലീസ്.

Monday, March 17, 2025

പൊക്രാനിലെ ചിരി ( ദ ഐവി - 6 )

യാത്ര ഇതുവരെ ...

സബർമതിയിൽ നിന്നും ജയ്സാൽമീറിലേക്കുള്ള യാത്ര ആ റൂട്ടിലുള്ള എൻ്റെ ആദ്യത്തെ യാത്രയായിരുന്നു. യാത്രയുടെ സിംഹഭാഗവും രാത്രിയായതിനാൽ  വഴിയോരക്കാഴ്ചകളെപ്പറ്റി ഞാൻ ആലോചിച്ചതേയില്ല. ഒന്നാം കാശ്മീർ യാത്രയുടെ മടക്കത്തിൽ പാനിപ്പത്തിൽ ഇറങ്ങേണ്ട ഒരു ഫാമിലിയെ പരിചയപ്പെട്ടതിനാൽ മാത്രം അപ്രതീക്ഷിതമായി ആ ചരിത്ര ഭൂമിയിൽ കാല് കുത്താൻ കഴിഞ്ഞത് ഇത്തരം യാത്രകളിലെ വഴിത്തിരിവുകളാണ്. അത്തരം ഒരു ചരിത്ര കാലൊപ്പ് ഈ യാത്രയിലും ദൈവം ഒളിപ്പിച്ച് വച്ചിരുന്നു.

പകൽ മുഴുവൻ ഗുജറാത്തിലെ പൊരി വെയിലിൽ അലഞ്ഞ് നടന്നതിനാൽ ശരീരം നന്നായി ക്ഷീണിച്ചിരുന്നു. അതിനാൽ തന്നെ ട്രെയിനിൽ ബർത്ത് കിട്ടിയ ഉടനെ നമസ്കാരം നിർവ്വഹിച്ച് ഞാൻ കിടന്നു. പെട്ടെന്ന് തന്നെ ഉറക്കം എന്നെ അതിൻ്റെ ലോകത്തേക്ക് കൊണ്ടു പോയി. അലാറം വച്ചിരുന്നതിനാൽ പുലർച്ചെ എണീറ്റ് സുബഹി നമസ്കാരം നിർവ്വഹിച്ച് വീണ്ടും ഉറങ്ങി. എട്ട് മണിയോടെ ഉണർന്നെണീറ്റ ഞാൻ പുറം കാഴ്ചകളിലേക്ക് കണ്ണ് നട്ടു തുടങ്ങി. ഏതാനും ചിലർ ജയ്സാൽമീറിലെ ഹോട്ടലുകളുടെ കാർഡുകൾ തന്ന് പരിചയപ്പെടുത്തി.

പാഠ പുസ്തകങ്ങളിൽ പഠിച്ച രാജസ്ഥാൻ, മരുഭൂമികൾ നിറഞ്ഞ പ്രദേശമാണ്. ഇന്ത്യയിലെ ഏക മരുഭൂമിയായ താർ മരുഭൂമി മുഴുവനായും സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിൽ ആണെന്നായിരുന്നു എൻ്റെ ധാരണ പക്ഷെ, അതിൻ്റെ ബാക്കി ഭാഗം പാകിസ്ഥാനിലും ഉണ്ടെന്ന് മൂന്ന് വർഷം മുമ്പ് നടന്ന ഒരു ഓസോൺ ഡേ ക്വിസിലെ ചോദ്യത്തിൽ നിന്നാണ് മനസ്സിലാക്കിയത്. മരുഭൂമി ഇല്ലാത്ത രാജസ്ഥാൻ, നല്ലൊരു കൃഷിയിടം കൂടിയാണ് എന്ന് തിരിച്ചറിഞ്ഞത് എൻ്റെ വീടിൻ്റെ മാർബിൾ പണി ചെയ്ത രാജസ്ഥാൻ സ്വദേശി അബ്ദുറഹ്മാനിൽ നിന്നാണ്. ട്രെയിൻ ഇപ്പോൾ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത് അത്തരം ഒരു കൃഷിയിടത്തിൻ്റെ മദ്ധ്യത്തിലൂടെയാണ്.

ഗോതമ്പും ചോളവും കടുകും വിവിധ വയലുകളിൽ മാറി മാറി പ്രതൃക്ഷപ്പെട്ടു ക്കൊണ്ടിരുന്നു. സൂര്യൻ്റെ സുവർണ്ണ രശ്മികളേറ്റ് ആ ഹരിതഭംഗി കൂടുതൽ ഹൃദ്യമായി തോന്നി.

സമയം ഒമ്പതര കഴിഞ്ഞതോടെ ട്രെയിൻ കിതച്ച് കിതച്ച് ഒരു സ്റ്റേഷനിൽ എത്തി നിന്നു. ആളും ആരവവും ഇല്ലാത്ത ആ സ്റ്റേഷനിൽ പതിവിലും കവിഞ്ഞ സമയം ട്രെയിൻ നിർത്തിയപ്പോൾ ഞാൻ മെല്ലെ വാതിലിനടുത്തേക്ക് നീങ്ങി. നാലഞ്ച് കോച്ചുകൾക്ക് മുന്നിലായിട്ടാണ് എഞ്ചിൻ. പുറകോട്ടും ഒട്ടനവധി കോച്ചുകൾ ഉണ്ട്. പ്ലാറ്റ്ഫോമിൽ ഒരൊറ്റ കച്ചവടക്കാരൻ പോലുമില്ല. സ്റ്റേഷൻ ഏതെന്നും എവിടെയും എഴുതി വച്ചതും കണ്ടില്ല. പെട്ടെന്നാണ് എഞ്ചിനിൻ്റെ അടുത്തായി ഒരു ബോർഡ് ഞാൻ കണ്ടത്.

"പോക്കരാൻ" ആരോ അപ്പോഴേക്കും അതിലെ ഇംഗ്ലീഷ് എഴുത്ത് വായിച്ചു.

"ങ്ങേ!!" എന്റെ മനസ്സിൽ ഒരിടിത്തീ വെട്ടി. വിനോദൻ മാഷിനെയും വിളിച്ച് പുറത്തിറങ്ങി ഞാൻ പ്ലാറ്റ്ഫോമിലൂടെ മുന്നോട്ട് നടന്നു.

"സർ, ട്രെയിൻ എടുക്കും... എങ്ങോട്ടാ ?" വിനോദൻ മാഷ് ചോദിച്ചു.

"ട്രെയിനിൻ്റെ അടിയിലേക്ക് ഒരാൾ പോയിട്ടുണ്ട്. വാ ..... ആ ബോർഡിനടുത്ത് നിന്ന് ഒരു ഫോട്ടോ വേണം.." ഞാൻ എന്റെ ആവശ്യം പറഞ്ഞു.

"അത് ഇവിടന്ന് എടുക്കാം..." എന്റെ ഉദ്ദേശ്യം അറിയാതെ വിനോദൻ മാഷ് പറഞ്ഞു.

"അത് പോരാ ... ഇത് പണ്ട് 'ബുദ്ധൻ ചിരിച്ച' സ്ഥലമാണ്.... " ഞാൻ പറഞ്ഞപ്പോൾ വിനോദൻ മാഷ് ബോർഡിലേക്ക് സൂക്ഷിച്ചു നോക്കി.

"പൊക്രാൻ !!"

"അതെ... പൊക്രാൻ തന്നെ." സ്ഥലനാമം സൂചിപ്പിക്കുന്ന ആ ബോർഡിനടുത്ത് നിന്ന് കൊണ്ട് ഞങ്ങൾ നിരവധി ഫോട്ടോകൾ പകർത്തി. അപ്പോഴേക്കും കുട്ടികൾ ഒരു പോർട്ടബിൾ സ്പീക്കറിൽ ഉച്ചത്തിൽ പാട്ട് വച്ച് കൊണ്ട് പ്ലാറ്റ്ഫോമിലേക്കിറങ്ങി ഡാൻസ് തുടങ്ങി. 

കുട്ടികളുടെ ആഘോഷം കണ്ട തൊട്ടടുത്ത കമ്പാർട്ട്മെൻ്റിലെ ഒരാൾ അയാളുടെ മകനെയും കൊണ്ട് എന്റെ അടുത്ത് വന്നു.

"സാബ്, കഹാം സെ?" അയാൾ ചോദിച്ചു.

"കേരള സെ" ഞാൻ പറഞ്ഞു.

"ജയ്സാൽമീർ ഘൂം നെ ജാ രഹാ ഹെ?" 

"ഹാം...മേര കോളേജ് കെ ചാത്രോം കെ സാഥ് ...."

"ടീക്... മേര നാം ഗണേഷ്... മേം ജയ്സാൽമീർ ഫോർട്ട് മേം ഗൈഡ് ഹും.." അയാൾ സ്വയം പരിചയപ്പെടുത്തി.

"അഛാ... ആപ് ക കാർഡ് ഹേം ന? " ഞാൻ വെറുതെ അയാളുടെ കാർഡ് ചോദിച്ചു.

"അബ് മേം ചുട്ടീ മേം ഹും.." ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു. ശേഷം മകനെയും ഞങ്ങളുടെ ആഘോഷത്തിൽ പങ്ക് ചേർക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ അവനും ഞങ്ങളുടെ കൂടെ കൂടി.

ഒരു മണിക്കൂറിന് ശേഷം വണ്ടി വീണ്ടും യാത്ര തുടങ്ങി. 1974 ൽ 'ബുദ്ധൻ ചിരിക്കുന്നു' എന്ന പേരിലും 1998 ൽ 'ശക്തി' എന്ന പേരിലും ഇന്ത്യ നടത്തിയ ആണവ വിസ്ഫോടന പരീക്ഷണങ്ങളുടെ വേദിയായ പൊക്രാനിൻ്റെ ഒരു ഭാഗത്ത് കൂടിയാണ് ഞങ്ങൾ കടന്നു പോകുന്നത് എന്നത് മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഞങ്ങൾ ജയ്സാൽമീറിലെത്തി.


(തുടരും...)

Friday, March 14, 2025

അടൽ ബ്രിഡ്ജിലെ "സാൾട്ട് ആന്റ് കാംഫർ" (ദ ഐവി - 5 )

കഥ പറയുമ്പോൾ .....( Click & Read )

സബർമതി ആശ്രമത്തിൽ നിന്ന് തിരിച്ചു പോരുന്നതിന് മുമ്പ് സബർമതി നദിയുടെ അവസ്ഥ അറിയാനായി ഞാൻ നദീ തീരത്തേക്ക് എത്തി നോക്കി.എൻ്റെ കുട്ടികാലത്ത് ചാലിയാർ പുഴയിൽ പോയി കുളിക്കുന്നതും കളിക്കുന്നതും ഞങ്ങളുടെ ഒരു പതിവായിരുന്നു. റെഗുലേറ്റർ കെട്ടി പുഴയുടെ ഒഴുക്ക് തടഞ്ഞതോടെ പുഴയിലെ കളിസ്ഥലങ്ങൾ ഇല്ലാതായി. ഒഴുക്ക് നിലച്ച പുഴ ക്രമേണ വൃത്തിഹീനമായി. ഇരുട്ടിൻ്റെ മറവിൽ പുഴകൾ മാലിന്യം തള്ളാനുള്ള ഇടം കൂടിയായി മാറിയതോടെ പുഴയിലെ കുളിയും നിലച്ചു. ഇത്  തന്നെയാണോ സബർമതി പുഴയുടെയും അവസ്ഥ എന്നതറിയുക എന്നതായിരുന്നു എന്റെ ലക്ഷ്യം.

നീർ പക്ഷികൾ നിര നിരയായി നീന്തിത്തുടിക്കുന്ന കാഴ്ചയാണ് ആദ്യം എൻ്റെ ശ്രദ്ധയിൽ പെട്ടത്. അത്രയും പക്ഷികൾ നീന്തുന്നത് അവയുടെ ഇരകളായ മത്സ്യങ്ങളെ തേടിയിട്ടായിരിക്കും എന്നതിൽ സംശയമില്ല. അങ്ങനെയെങ്കിൽ പുഴ മത്സ്യ സമ്പന്നമാണ്. മത്സ്യസമ്പത്തുള്ള പുഴയുടെ മലിനീകരണ തോത് വളരെ കുറവായിരിക്കും എന്ന് എൻ്റെ കോമൺസെൻസ് പറഞ്ഞു.

പുഴയുടെ കര നല്ല രീതിയിൽ കെട്ടി ഉയർത്തിയിട്ടുണ്ട്. ഇരിക്കാനായി ധാരാളം സീറ്റുകളും ഒരുക്കി വച്ചിട്ടുണ്ട്. പെട്ടെന്നാണ് ടൂറിലെ സബർമതി റിവർഫ്രണ്ട് വിസിറ്റ് എൻ്റെ മനസ്സിൽ വന്നത്. ബട്ട്, ആശ്രമത്തിൽ നിന്നും അങ്ങോട്ട് ഇറങ്ങാനുള്ള ഗേറ്റ് അടച്ചു പൂട്ടിയിരിക്കുകയാണ്.

"സർ, പോകാം" ടൂറിൻ്റെ സ്റ്റുഡൻ്റ് കോർഡിനേറ്റർ അഭയ് വിളിച്ചപ്പോഴാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്.

എല്ലാവരും ബസ്സിൽ തിരിച്ചു കയറി. രാത്രി ഒമ്പത് മണിക്ക്, തൊട്ടടുത്തുള്ള സബർമതി റെയിൽവെ സ്റ്റേഷനിൽ നിന്നുള്ള ട്രെയിനിന് ജയ്സാൽമീറിലേക്കാണ് ഇനി യാത്ര. അതിന് അഞ്ചര മണിക്കേ തിരിക്കുന്നതിൻ്റെ ആവശ്യകത എനിക്ക് പിടികിട്ടിയില്ല. ബസ് ഞങ്ങളെയും വഹിച്ചുകൊണ്ട് നഗരവീഥിയിലൂടെ ഓടാൻ തുടങ്ങി. അൽപ സമയം കഴിഞ്ഞ് ആളൊഴിഞ്ഞ ഒരു സ്ഥലത്ത് നിർത്തി എല്ലാവരെയും ഇറക്കി.

"എട്ട് മണി വരെ നമുക്കിവിടെ സമയമുണ്ട്. സബർമതി റിവർ ഫ്രണ്ട് ആണ് എക്സ്പ്ലോർ ചെയ്യാനുള്ളത്. അടൽ ബ്രിഡ്ജിലേക്ക് അൽപം കഴിഞ്ഞ് കയറാം. താഴെ സൈക്കിൾ സവാരി ചെയ്യാം. ഭക്ഷണവും ആവശ്യമുള്ളവർക്ക് കഴിക്കാം.." ടൂർ മാനേജറായ സൂര്യ പറഞ്ഞപ്പോഴാണ് ആശ്രമത്തിൽ നിന്നും നേരത്തെ സ്ഥലം വിട്ടതിൻ്റെ ഗുട്ടൻസ് എനിക്ക് പിടികിട്ടിയത്.

നേരം ഇരുട്ടിയ ശേഷം ബ്രിഡ്ജിലെ ലൈറ്റുകൾ തെളിയുമ്പോഴാണ് പാലത്തിനും അതിൽ നിന്നുള്ള ഫോട്ടോകൾക്കും രസം കിട്ടൂ എന്നതിനാൽ ഞങ്ങളിൽ പലരും സൈക്ലിംഗിന് താഴേക്കിറങ്ങി. അര മണിക്കൂർ റൈഡിന് നൂറ് രൂപയായിരുന്നു ചാർജ്ജ്. ഞാനും വിനോദൻ മാഷും സൈക്കിൾ എടുക്കാൻ ചെല്ലുമ്പോഴേക്കും ടൂറിലെ ലേഡി സ്റ്റാഫായ അമ്പിളി ടീച്ചറും ഏതാനും കുട്ടികളും സൈക്കിൾ സവാരി തുടങ്ങിയിരുന്നു.

  കൊടൈക്കനാലിലെ സൈക്കിൾ സവാരി  (ക്ലിക്ക് ചെയ്ത് വായിക്കുക)  പോലെ ഒന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. പക്ഷെ, നദിയുടെ കരയിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ പോയി തിരിച്ചു വരുന്നതാണ് ഇവിടത്തെ റൈഡിംഗ്. ഒരു വ്യായാമം എന്നതിലുപരി മറ്റൊന്നും അതിൽ ആസ്വദിക്കാൻ ഇല്ല. ബ്രിഡ്ജിൽ ലൈറ്റ് തെളിയാൻ സമയമായതോടെ സൈക്കിൾ തിരിച്ചേല്പിച്ച് ഞങ്ങൾ മുകളിലേക്ക് കയറി.

അടൽ ബ്രിഡ്ജ് പെട്ടെന്ന് കണ്ടാൽ വളഞ്ഞ് പുളഞ്ഞ് നിൽക്കുന്നത് പോലെ തോന്നും. നടക്കാൻ മാത്രമുള്ള ഒരു പാലമാണിത്. പാലത്തിൽ പ്രവേശിക്കാൻ അമ്പത് രൂപയാണ് ഫീസ്. ചെറിയ ഒരു കയറ്റം കയറി ഇറങ്ങുന്ന പോലെയാണ് പാലത്തിൻ്റെ ഘടന. പട്ടത്തിൻ്റെ ആകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടുള്ള ഒരു നിർമ്മിതിയാണ് ഇത്. മദ്ധ്യ ഭാഗത്തേക്ക് എത്തുമ്പോൾ പാർക്കിലെപ്പോലെ ഇരിക്കാനുള്ള സൗകര്യങ്ങളും കഫെ സ്റ്റാളുകളും ഉണ്ട്. സബർമതി പുഴയിൽ നിന്നും ഉയരുന്ന ഇളംതെന്നലേറ്റ് കാപ്പിയും ചായയും കുടിക്കാം. വില കേട്ടാൽ ഞെട്ടുമെന്ന് മാത്രം - ഒരു പേപ്പർ കപ്പ് സാദാ ചായക്ക് നാല്പത് രൂപ ! ഒരു തവണ ഒരാസ്വാദനത്തിന് ആവാം എന്നതിനാൽ ഞങ്ങൾ ഓരോ ചായ കുടിച്ചു.

ബ്രിഡ്ജിൻ്റെ മറുവശം വരെ നടന്ന് പോയി ഞങ്ങൾ തിരിച്ചു പോന്നു.നേരത്തെ ചായ കുടിച്ച കഫേക്കടുത്ത് മലയാളികളെപ്പോലെ ഏതാനും കുട്ടികളെ കണ്ടപ്പോൾ ഞങ്ങൾ ഒന്ന് പരിചയപ്പെടാൻ ചെന്നു.

"സാൾട്ട് ആന്റ് കാംഫർ ചാനലിലെ സാർ അല്ലേ?" എന്നെ കണ്ടതും അവർ പെട്ടെന്ന് തിരിച്ചറിഞ്ഞു. സി.ഇ.ടിയിലെ ആറാം സെമസ്റ്റർ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ആയിരുന്നു അവർ.

അsൽ ബ്രിഡ്ജിൽ നിന്നും എല്ലാവരും തിരിച്ചെത്തിയതോടെ ഞങ്ങൾ വീണ്ടും നഗര മദ്ധ്യത്തിലേക്ക് നീങ്ങി. ഭക്ഷണം കഴിച്ച ശേഷം സബർമതി റെയിൽവെ സ്റ്റേഷനിൽ എത്തി. രാത്രി പത്ത് മണിക്ക് ഞങ്ങൾ ജയ്സാൽമീറിലേക്കുള്ള യാത്ര ആരംഭിച്ചു. അൽപമൊന്ന് മയങ്ങിയപ്പോൾ എൻ്റെ കാതിൽ ആരോ വന്ന് പാടാൻ തുടങ്ങി.
"തലയ്ക്കുമീതേ ശൂന്യാകാശം
താഴെ മരുഭൂമീ
തപസ്സു ചെയ്യും വേഴാമ്പൽ ഞാൻ
ദാഹജലം തരുമോ ദാഹജലം തരുമോ "

(തുടരും...)

Wednesday, March 12, 2025

സബർമതി ആശ്രമം ( ദ ഐവി - 4 )

കഥ തുടരുന്നു... (മുൻ ഭാഗങ്ങൾ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം )

മഹാത്മജി അന്ത്യ വിശ്രമം കൊള്ളുന്ന ഡെൽഹിയിലെ രാജ്ഘട്ടിൽ (Click & Read ) ഞാൻ നിരവധി തവണ പോയിട്ടുണ്ട്. ഏതോ ഒരു തവണ ബാപ്പുജി വെടിയേറ്റ് മരിച്ചു വീണ ഡൽഹി ബിർള ഹൗസും (ഇന്നിത് ഗാന്ധി സ്മൃതി മ്യൂസിയം എന്നറിയപ്പെടുന്നു) സന്ദർശിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ജന്മനഗരമായ പോർബന്തറും ഗാന്ധിജിയുടെ നിരവധി സമരങ്ങളുടെ ആസൂത്രണ കേന്ദ്രമായ സബർമതിയും ഗുജറാത്തിൽ ആയതിനാൽ ഇതുവരെ ഒരു സന്ദർശനം തരമായിരുന്നില്ല. ഉത്തരേന്ത്യയിലേക്കുള്ള യാത്രകളിൽ കടന്നു പോകുന്ന ഒരിടം ആയിരുന്നില്ല ഇവ രണ്ടും എന്നതായിരുന്നു ഇതിനുള്ള പ്രധാന കാരണം.

1917 മുതൽ 1930 വരെയുള്ള കാലയളവിൽ മഹാത്മാഗാന്ധി കസ്തൂർബയോടൊപ്പം താമസിച്ച ആശ്രമമാണ് സബർമതി ആശ്രമം. 1930 മാർച്ച് 12 ന് എഴുപത്തിഎട്ട് പേരുമായി ഉപ്പ് സത്യാഗ്രഹത്തിനുള്ള ദണ്ഡി മാർച്ച് ആരംഭിച്ചത് ഇവിടെ നിന്നായിരുന്നു. നെഹ്റുവും പട്ടേലും മറ്റനേകം നേതാക്കളും സബർമതിയിലെ സ്ഥിരം സന്ദർശകർ ആയിരുന്നു. 

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ അഹിംസാ മാർഗ്ഗത്തിലൂടെ പോരാട്ടം നയിച്ച ഇതിഹാസ നായകൻ്റെ മണ്ണിലേക്ക് നടന്നടുക്കുമ്പോൾ എൻ്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. കാരണം ചരിത്ര പുസ്തകങ്ങളിൽ വായിച്ച് മാത്രം അറിഞ്ഞ സബർമതി ആശ്രമവും ഗാന്ധിജിയുടെ സ്വന്തം മുറികളും ഗസ്റ്റ് റൂമുകളും എല്ലാം നേരിൽ കാണാൻ പോവുകയാണ്. നടന്ന് നടന്ന്    സബർമതിയുടെ മണ്ണിൽ കാല് കുത്തുമ്പോൾ എൻ്റെ പാദങ്ങൾക്ക് ചെറിയ ഒരു വിറയൽ അനുഭവപ്പെട്ടുവോ എന്നൊരു സംശയം. ബ്രിട്ടീഷുകാരെ വിറപ്പിച്ച ആ മെലിഞ്ഞ മനുഷ്യൻ്റെ ഗനഗംഭീര പാദ സ്പർശങ്ങൾ ഇപ്പോഴും ആ മണ്ണിൽ നില നിൽക്കുന്നുണ്ടാവാം.

പാദരക്ഷകൾ അഴിച്ചു വച്ച ശേഷം "ഹൃദ്യകുഞ്ച്" എന്ന ഓട് മേഞ്ഞ ചെറിയൊരു വീട്ടിലേക്ക് ഞങ്ങൾ പ്രവേശിച്ചു. വിശാലമായ വരാന്തയിൽ മദ്ധ്യവയസ്കരായ രണ്ട് സ്ത്രീകൾ ഇരിക്കുന്നുണ്ട്. ഒരാൾ ഏതോ ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നു, മറ്റെയാൾ ചെറിയൊരു ചർക്കയിൽ എന്തോ ചെയ്തും കൊണ്ടിരിക്കുന്നു. കുറെയധികം പേർ എത്തിയപ്പോൾ അവരെണീറ്റ് ഗാന്ധിജിയുടെ ആശ്രമ ജീവിതത്തെപ്പറ്റി വിശദീകരിക്കാൻ തുടങ്ങി. സന്ദർശകരിലെ ആഫ്രിക്കക്കാരനായ ഒരാൾ വളരെ ഭവ്യതയോടെ ആരാധനാപൂർവ്വം നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

വരാന്തയുടെ ഇടത് ഭാഗത്തായാണ് ഗാന്ധിജിയുടെ മുറി. അത് പുറത്ത് നിന്ന് വീക്ഷിക്കാനേ പറ്റൂ. ഗാന്ധിജിയുടെ ചർക്ക അതേ രൂപത്തിൽ അവിടെ പ്രദർശിപ്പിച്ചത് കാണാം. കാണാമറയത്ത് ഗാന്ധി അവിടെ ഇരിക്കുന്നതായി എനിക്ക് തോന്നി. 

പിന്നീട് ഞങ്ങൾ കസ്തൂർബയുടെ മുറിയിലേക്ക് നീങ്ങി. ഒരു കട്ടിലിട്ടാൽ പിന്നെ രണ്ടാൾക്ക് നിന്ന് തിരിയാൻ അവിടെ ഇടമില്ല. ചെറിയൊരു നടുമുറ്റത്തിനപ്പുറം ഒരു അടുക്കളയുണ്ട്. അതിൻ്റെ വലിപ്പവും തഥൈവ.

ഹൃദ്യ കുഞ്ചിനോട് ചേർന്ന് ചെറിയ ഒരു ഒറ്റമുറി കുടിൽ കൂടി കാണാം. ഗാന്ധിജി പൂർണ്ണ സത്യാഗ്രഹി എന്ന് വിശേഷിപ്പിച്ച ആചാര്യ വിനോബ ഭാവെ താമസിച്ച കുടിലാണത്. വിനോബ ഭാവെക്ക് ശേഷം, ഗാന്ധിജിയുടെ ശിഷ്യയായ മീര എന്ന മാഡ്ലിൻ സ്ലൈഡ് താമസിച്ചതും ഈ കുടിലിൽ ആയിരുന്നു. അതിനാൽ ഈ കുടിലിനെ വിനോബ കുടീർ എന്നും മീര കുടീർ എന്നും വിളിക്കപ്പെടുന്നു.

തൊട്ടടുത്ത് തന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു കെട്ടിടം കൂടിയുണ്ട്. അതായിരുന്നു സബർമതിയിലെ അതിഥി മന്ദിരം എന്ന് പറയപ്പെടുന്നു. ഗാന്ധിജിയുടെ ജീവചരിത്രം വരച്ച് കാട്ടുന്ന ഒരു മ്യൂസിയവും ആശ്രമത്തിൽ സ്ഥാപിച്ചിട്ടുണ്ട്.

പലർക്കും പ്രചോദനത്തിന്റെയും മാർഗനിർദ്ദേശത്തിന്റെയും ഉറവിടമായി ഇന്ന് സബർമതി ആശ്രമം വർത്തിക്കുന്നു, കൂടാതെ ഗാന്ധിജിയുടെ ജീവിത ദൗത്യത്തിന്റെ സ്മാരകമായും സമാനമായ പോരാട്ടം നടത്തിയ മറ്റുള്ളവർക്ക് സാക്ഷ്യമായും ആശ്രമം നിലകൊള്ളുന്നു.

വിട പറയുന്നതിന് മുമ്പ്, ആശ്രമത്തിൻ്റെ മുന്നിലൂടെ ശാന്തമായി ഒഴുകുന്ന സബർമതി നദിയുടെ തീരത്തേക്ക് ഞാൻ നീങ്ങി. നദിയിൽ നിന്നും ഉയർന്നു വന്ന ഒരു ഇളം കാറ്റ് എന്നെ തഴുകിത്തലോടി കടന്നു പോയി. കാറ്റിൻ്റെ മന്ത്രം കേൾക്കാനായി ഞാൻ ചെവി കൂർപ്പിച്ചു.

"രഘുപതി രാഘവ രാജാറാം

പതിത പാവന സീതാറാം

ഈശ്വര അള്ളാ തേരേ നാം

സബ്കോ സന്‍മതി ദേ ഭഗവാന്‍ "

അതെ, സബർമതിയിലെ മണ്ണും കല്ലും പുല്ലും കാറ്റും എല്ലാം ആ മഹാത്മാവിൻ്റെ കഥകൾ നമ്മോട് പറഞ്ഞു കൊണ്ടേ ഇരിക്കുന്നു.


(തുടരും...)

Monday, February 24, 2025

അക്ഷർധാം ക്ഷേത്രവും അഡലജ് പടിക്കിണറും ( ദ ഐവി - 3)

കഥ തുടരുന്നു.... ( For Previous episodes Click Here )

എൻ്റെ ഹൃദയത്തിൻ്റെ തുടി കൊട്ടലിനെക്കാളും പവർഫുൾ ആയിരുന്നു അക്ഷർധാം ക്ഷേത്രത്തിലെ മണിനാദം എന്ന് അൽപ സമയത്തിനകം തിരിച്ചറിഞ്ഞു.ടൂർ ചാർട്ടിൽ ഇല്ലാതിരുന്ന അക്ഷർധാം ക്ഷേത്രം കാണാം എന്ന് പെട്ടെന്നാണ് അറിയിപ്പ് വന്നത്. അതനുസരിച്ച് "ഷഹജാനന്ദ്" അക്ഷർധാമിനെ ലക്ഷ്യമാക്കി നീങ്ങി.

2013 - ൽ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള  ഇന്ദിരാഗാന്ധി എൻ.എസ്.എസ് നാഷണൽ അവാർഡ്  (Click n Read) സ്വീകരിക്കാൻ രാഷ്ട്രപതി ഭവനിൽ എത്തുന്നതിൻ്റെ തലേ ദിവസം ഞാൻ , കുടുംബ സമേതം ഡൽഹി അക്ഷർധാം ക്ഷേത്രം സന്ദർശിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം കാണാം എന്ന ആഗ്രഹത്തിലാണ് ഞാനവിടെ എത്തിയത്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനായി പൊരിവെയിലത്ത് കാത്ത് നിൽക്കുന്ന ഭക്തജനങ്ങളെ കണ്ടപ്പോൾ എനിക്ക്  അത്ഭുതം തോന്നി. ഞങ്ങളുടെ വേഷ വിധാനങ്ങൾ കണ്ട് അന്ന് പലരും ഞങ്ങളെ തുറിച്ച് നോക്കി. പത്ത് കിലോമീറ്ററിലധികം കുതിര വണ്ടിയിൽ കുലുങ്ങി കുലുങ്ങി എത്തിയതിനാൽ ക്ഷേത്രം കണ്ട് തന്നെ മടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. അന്നത്തെപ്പോലെയുള്ള തിരക്ക് പ്രതീക്ഷിച്ചാണ് ഞാൻ അഹമ്മദാബാദ് അക്ഷർധാമിലും എത്തിയത്.

കണക്കിൽ പണ്ടേ ഞാൻ മോശമായിരുന്നതിനാൽ, എൻ്റെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റി. ഒഴിഞ്ഞ് കിടക്കുന്ന പ്രവേശന കവാടത്തിൽ ഞങ്ങൾ എല്ലാവരും ദേഹ പരിശോധനക്ക് വിധേയരായി. ക്ഷേത്ര സമുച്ചയത്തിലേക്ക് പ്രവേശിക്കുമ്പോൾ ഒരു തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും അനുവദനീയമല്ല. ബെൽറ്റടക്കം അഴിച്ച് പരിശോധിക്കും. 

പാദരക്ഷകൾ അഴിച്ചുവച്ച് എല്ലാവരും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചു. ഏറ്റവും അടുത്ത രണ്ട് അനുയായികൾക്ക് ഒപ്പമുള്ള സ്വാമി നാരായണിൻ്റെ പ്രതിമയാണ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. ആ രണ്ട് അനുയായികളിൽ ഒരാളാണ് ഷഹജാനന്ദ് എന്നും സ്വാമിയുടെ തന്നെ മറ്റൊരു പേരാണ് ഷഹജാനന്ദ് എന്നും പറയപ്പെടുന്നുണ്ട്. സ്വാമി നാരായണിൻ്റെ ജീവ ചരിത്രം ക്ഷേത്രത്തിൻ്റെ മുകൾത്തട്ടിൽ ക്രമീകരിച്ച ചിത്ര സഹിതമുള്ള വിശദീകരണത്തിൽ നിന്ന് മനസ്സിലാക്കാം.

പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്വാമിനാരായൺ എന്ന സന്യാസിയുടെ പേരിലുള്ള  Bochasanwasi Akshar Purushottam Swaminarayan Sanstha എന്ന trust ൻ്റെ കീഴിലാണ് ലോകമാകമാനമുള്ള അക്ഷർധാം ക്ഷേത്രങ്ങൾ. ശില്പഭംഗി കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റുന്ന വിധത്തിലാണ് എല്ലാ ക്ഷേത്രങ്ങളും നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിൽ ന്യൂഡൽഹിക്കും അഹമ്മദാബാദിനും പുറമെ ഗാന്ധിനഗറിൽ കൂടി ഒരു അക്ഷർധാം ക്ഷേത്രം ഉണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ക്ഷേത്ര സമുച്ചയത്തിലെ കഫറ്റീരിയയിൽ നിന്ന് തന്നെ ഉച്ചഭക്ഷണവും കഴിച്ച് ഞങ്ങൾ അടുത്ത സന്ദർശന സ്ഥലമായ അഡ്‌ലജ്  സ്റ്റെപ് കിണറിലേക്ക് നീങ്ങി.

സിന്ധു നദീതട സംസ്കാരത്തിന്റെ തനത് മുദ്രകളിൽ ഒന്നാണ് സ്റ്റെപ് കിണറുകൾ. കോട്ടകളും കൊട്ടാരങ്ങളും കൊണ്ട് സമൃദ്ധമായ രാജസ്ഥാനിൽ നിരവധി പടിക്കിണറുകൾ ഉണ്ട്. 2020 ലെ ജയ്‌പൂർ സന്ദർശന വേളയിൽ നഹാർഗർഹ് കോട്ടയ്ക്കുള്ളിൽ (click & read) വലിയ ഒരു Step Well ഞാൻ കണ്ടിരുന്നു. അപൂർവ്വമായി ലഭിക്കുന്ന മഴയുടെ സിംഹഭാഗം വെള്ളവും ശേഖരിച്ച് വയ്ക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയതാണ് പടിക്കിണറുകൾ. കൂടാതെ തീർത്ഥാടകർക്കും വാണിജ്യ സംഘങ്ങൾക്കും വിശ്രമ കേന്ദ്രമായും ഇവ ഉപയോഗപ്പെടുത്തിയിരുന്നു.

വാസ്കോഡ ഗാമ കോഴിക്കോട്ട് കാല് കുത്തിയ 1498ൽ തന്നെയാണ് അഡ്ലെജ് സ്റ്റെപ്പ് വെല്ലും നിർമ്മിതമായത്.നാട്ടു രാജാവായിരുന്ന റാണാ വീർ സിംഗ് ആണ് ഈ അഞ്ച് നില സ്റ്റെപ്പ് വെൽ നിർമ്മാണം തുടങ്ങിയത്. എങ്കിലും ഇതിൻ്റെ മറ്റൊരു പേര് രുധാബായി സ്റ്റെപ്പ് വെൽ എന്നാണ്. അതിൻ്റെ പിന്നിൽ ഒരു ചരിത്രമുണ്ട്.

സ്റ്റെപ്പ് വെൽ നിർമ്മാണം പൂർത്തിയാക്കുന്നതിന് മുമ്പ് മെഹ്മൂദ് ബഗോഡയുമായുള്ള യുദ്ധത്തിൽ റാണാ വീർ സിംഗ് കൊല്ലപ്പെട്ടു.  വീർ സിംഗിൻ്റെ ഭാര്യയായ രുധാബായിയുമായി ബഗോഡ പ്രണയത്തിലായി. വിവാഹം കഴിക്കാൻ രുധാബായി മുന്നോട്ട് വച്ച വ്യവസ്ഥകളിൽ ഒന്ന് ഈ സ്റ്റെപ്പ് വെൽ നിർമ്മാണം പൂർത്തിയാക്കണം എന്നായിരുന്നു. ബഗോഡ അത് അംഗീകരിച്ചു. നിർമ്മാണം പൂർത്തിയായ സ്റ്റെപ്പ് വെൽ പുണ്യാഹം നടത്താനായി ഏതാനും വിശുദ്ധ സന്യാസിമാരോട് അതിൽ സ്നാനം ചെയ്യാൻ രുധാബായി കൽപിച്ചു. അങ്ങനെ  പുണ്യമാക്കിയ കിണറിൽ വീണ് രുധാബായി മരിച്ചു. 

ശില്പചാതുരി കൊണ്ട് ആകർഷണീയമായ സ്റ്റെപ്പ് വെല്ലിനകത്തേക്ക് ഇറങ്ങുന്തോറും തണുപ്പ് കൂടിക്കൂടി വരുന്നത് അനുഭവിച്ചറിയാം. ചുറ്റും ബാരിക്കേഡ് കെട്ടിയതിനാൽ വെള്ളത്തിലേക്ക് ഇറങ്ങാൻ സാധിക്കില്ല. ഇനി ഇതുപോലെ ഒരു സ്റ്റെപ്പ് വെൽ എവിടെയും നിർമ്മിക്കരുത് എന്നതിനാൽ ഈ സ്റ്റെപ്പ് വെല്ലിൻ്റെ ആറ് ശിൽപികളെയും മഹ്മൂദ് ബഗോഡ വധിച്ചതായി പറയപ്പെടുന്നു. അവരുടെ ശവകുടീരങ്ങളും സമീപത്ത് കാണാം.

ഗുജറാത്തിൻ്റെ തലസ്ഥാന നഗരിയായ ഗാന്ധിനഗറിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ അകലെയാണ് Adalaj Step Well സ്ഥിതി ചെയ്യുന്നത്. അഹമ്മദാബാദിൽ നിന്ന് പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട്. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണി വരെ പ്രവേശനമുണ്ട്. പ്രവേശന ഫീസ് ഇല്ല.

ടൂർ ഇറ്റിനറി പ്രകാരം അഹമ്മദാബാദിൽ ഇനി കാണാനുള്ളത് രാഷ്ട്രപിതാവ് ബാപ്പുജിയുടെ കാലടികളാൽ ധന്യമായ സബർമതി ആശ്രമം ആണ്. അവിടം കാണാനായി ഞങ്ങൾ യാത്ര തിരിച്ചു.

(തുടരും...)

Sunday, February 23, 2025

അമുലിൻ്റെ മുറ്റത്ത് (ദ ഐവി - 2)

കഥ ഇതുവരെ

അഹമ്മദാബാദ് സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ ഞങ്ങളെയും കാത്ത് "ഷഹജാനന്ദ് " പുറത്ത് കാത്ത് നിൽക്കുന്നുണ്ടായിരുന്നു.ബസ്സിൻ്റെ ഈ പേരിൻ്റെ പൊരുൾ അറിഞ്ഞത് അക്ഷർധാം ടെമ്പിൾ സന്ദർശിച്ചപ്പോഴാണ്. അഹമ്മദാബാദിലെ ടൂർ മാനേജറായ സൂര്യയും റെയിൽവെ സ്റ്റേഷനിൽ എത്തിയിരുന്നു.

ബസ് നീങ്ങാൻ തുടങ്ങിയപ്പോൾ തെരുവിലേക്ക് നോക്കുന്നതിന് പകരം എൻ്റെ കണ്ണ് പോയത് ആകാശത്തേക്കാണ്. അഹമ്മദാബാദിൻ്റെ ആകാശത്ത് അന്ന് ഞാൻ ആദ്യമായി കണ്ട കാഴ്ച കുതിച്ച് പൊങ്ങുന്ന ഒരു ജെറ്റ് വിമാനമായിരുന്നു. അതൊരു സിമ്പോളിക് കാഴ്ചയായിരുന്നു എന്ന് ഉച്ചയോടെ തിരിച്ചറിഞ്ഞു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കേരളം ഗുജറാത്തിനെ പിന്തള്ളി ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിൻ്റെ ഫൈനലിലേക്ക് കുതിച്ചതിൻ്റെ ഒരു മുന്നറിയിപ്പായിരുന്നു രാവിലെ കണ്ടത്.

അഹമ്മദാബാദ് മെട്രോയുടെ തൂണുകളിൽ കണ്ട ഗാന്ധിജിയുടെ ഏറ്റവും സിമ്പിളായ വരയായിരുന്നു തെരുവിൽ എനിക്ക് ഇഷ്ടപ്പെട്ട കാഴ്ച. 

സ്റ്റേഷനിൽ നിന്നും ഏറെ അകലെയല്ലാത്ത ഹോട്ടൽ ക്രൗണിൽ ആയിരുന്നു ഞങ്ങൾക്ക് ഫ്രഷ് അപ്പും ബ്രേക്ക് ഫാസ്റ്റും ഒരുക്കിയത്. വൃത്തിയിലും വെടിപ്പിലും സ്വാദിലും ഹോട്ടൽ എനിക്കിഷ്ടപ്പെട്ടു. പക്ഷെ,ചില്ല് കൂട്ടിനകത്ത് ഒരു കർട്ടനിട്ട് ടോയ്ലറ്റിൽ ഇരിക്കാൻ അൽപം ലജ്ജ തോന്നി. സമയം പാഴാക്കാതെ പെട്ടെന്ന് തന്നെ ഞങ്ങൾ അവിടെ നിന്ന് പാക്കപ്പ് ചെയ്തു.

ഈ യാത്രയുടെ പേരിനോട് നീതി പുലർത്തിക്കൊണ്ട് ഞങ്ങളുടെ ആദ്യത്തെ സന്ദർശനം ഇന്ത്യയിലെ നമ്പർ വൺ ക്ഷീര വ്യവസായമായ അമുൽ ഇൻഡസ്ട്രീസിലേക്കായിരുന്നു. 'അമുൽ - ദ ടേസ്റ്റ് ഓഫ് ഇന്ത്യ' എന്ന് കുട്ടിക്കാലത്ത് നിരവധി തവണ കേട്ടിരുന്നു. അന്ന് മിൽമ പാൽ ഇല്ലാത്തതിനാൽ അമുലിൻ്റെ പാൽപൊടിയായ 'അനിക് സ്പ്രേ' വാങ്ങിയതും സൈക്കിളിൽ നിന്ന് വീണ് അതിൻ്റെ അടപ്പ് പൊട്ടിപ്പോയതും എല്ലാം ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു. "പൊടി പോലുമില്ല കണ്ടുപിടിക്കാൻ" എന്ന പരസ്യം അക്ഷരാർത്ഥത്തിൽ അറം പറ്റി അനിക് സ്പ്രേ നമ്മുടെ നാട്ടിൽ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു.

മലയാളിയായ വർഗ്ഗീസ് കുര്യന്റെ നേതൃത്വത്തിൽ നടന്ന ധവള വിപ്ലവത്തിലൂടെ മുളച്ച് വൻമരമായി വളർന്ന് നിൽക്കുന്ന അമുലിൻ്റെ തണലിൽ എത്തിയപ്പോൾ ശരിക്കും അഭിമാനം തോന്നി. ട്രെയിനിംഗ് ഓഫീസർ കങ്കണബെൻ അമുലിൻ്റെ ചരിത്രം ഒരു ഡോക്യുമെൻ്ററിയായി പ്രദർശിപ്പിച്ചു. ഇതിനിടയിൽ തന്നെ വെൽകം ഡ്രിങ്കായി അമുൽ ട്രൂ (ഓറഞ്ച് ഫ്ലേവർ) എല്ലാവരുടെയും മുന്നിലെത്തി. 

പിന്നീട് പാൽ-പാലനുബന്ധ ഉൽപന്നങ്ങളുടെ ഉൽപാദനത്തിൻ്റെ വിവിധ ഘട്ടങ്ങളും കങ്കണ ഞങ്ങൾക്ക് കാണിച്ച് തന്നു. നാട്ടിലെ മിൽമ പ്ലാൻ്റിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഒരു മെഗാരൂപം ആയിട്ടാണ് എനിക്ക് ഇതനുഭവപ്പെട്ടത്.എന്നാൽ ആദ്യമായിട്ട് കാണുന്നവർക്ക് വിസ്മയം ജനിപ്പിക്കുന്ന കാഴ്ചകളാണ് എന്നതിൽ സംശയമേതുമില്ല. തിരിച്ചിറങ്ങുമ്പോൾ ഒരു സംഭാരം കൂടി പ്രതീക്ഷിച്ചെങ്കിലും അത് പ്രതീക്ഷ മാത്രമായി അസ്തമിച്ചു. ഈ യാത്രയിലെ ഏക ഇൻഡസ്ട്രിയൽ വിസിറ്റിനും അതോടെ പരിസമാപ്തിയായി.

"അഗല കാഴ്ച സബർമതി ആശ്രമം ഹെ". സൂര്യ ഞങ്ങൾക്ക് അറിയിപ്പ് തരും എന്ന് ഞാൻ പ്രതീക്ഷിച്ചു. ഗാന്ധിജിയുടെ പാദസ്പർശം പതിഞ്ഞ ആ മണ്ണും പരിസരവും കാണാൻ എൻ്റെ ഹൃദയം തുടികൊട്ടി.


(തുടരും...)