Pages

Friday, August 08, 2025

1921 പോരാളികൾ വരച്ച ദേശ ഭൂപടങ്ങൾ

ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് മമ്മുട്ടി നായകനായ 1921 എന്ന സിനിമ റിലീസായത്. അന്ന് എൻ്റെ സഹപാഠികളും മമ്മുട്ടി ആരാധകരുമായിരുന്ന സുനിലും നൗഫലും ഈ സിനിമ എത്ര തവണ കണ്ടു എന്ന് അവർക്ക് തന്നെ ഒരു നിശ്ചയവും ഇല്ലായിരുന്നു. ഞാനും ഒരു തവണ ഈ സിനിമ കണ്ടിട്ടുണ്ട്. എൻ്റെ നാടും പഠിച്ച് കൊണ്ടിരുന്ന നാടും 1921 ൻ്റെ സിരാ കേന്ദ്രങ്ങളിൽ പെട്ടതായതിനാൽ ആ സിനിമ കാണണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.

മാപ്പിള ലഹള എന്നും മലബാർ ലഹള എന്നും എല്ലാം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട, നിഷ്കളങ്കരായ ഒരു ജനതയുടെ ബ്രിട്ടീഷുകാർക്കെതിരെയുള്ള ഈ ധീര പോരാട്ടം കഴിഞ്ഞ് നൂറ് വർഷം പിന്നിട്ടപ്പോൾ പ്രസ്തുത സമരം സ്വാതന്ത്ര്യ സമര താളുകളിൽ നിന്ന് തന്നെ നീക്കം ചെയ്യാനുള്ള കരുനീക്കങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഈ അവസരത്തിലാണ് മക്കൾക്ക് ഈ സമരത്തെപ്പറ്റി അറിവ് പകരണം എന്ന് ഞാൻ നിശ്ചയിച്ചുറപ്പിച്ചത്. അത് പ്രകാരം ഒഴിവും അവസരവും ഒത്ത് വരുമ്പോൾ മലബാർ കലാപത്തിൻ്റെ രണഭൂമികൾ മക്കളോടൊപ്പം സന്ദർശിച്ച് വരുന്നു.

തികച്ചും യാദൃശ്ചികമായിട്ടാണ് ഇതേ സമയത്ത് എൻ്റെ സഹപ്രവർത്തകനായ സുമേഷ് ഒരു പുസ്തകം എനിക്ക് വായിക്കാൻ തന്നത്. 1921 പോരാളികൾ വരച്ച ദേശ ഭൂപടങ്ങൾ എന്ന പ്രസ്തുത പുസ്തകം എൻ്റെ മലബാർ കലാപ അന്വേഷണാത്മക സന്ദർശനങ്ങൾക്ക് മുതൽ കൂട്ടാകും എന്ന് എനിക്ക് ഉറപ്പായിരുന്നു.

ഇത്രയധികം പോരാട്ടങ്ങളും കൂട്ടക്കുരുതികളും നടന്ന ഒരു സംഭവമായിരുന്നു മലബാർ കലാപം എന്ന് ഈ പുസ്തകത്തിലൂടെയാണ് ഞാൻ തിരിച്ചറിഞ്ഞത്. കൂട്ടക്കുരുതികൾക്കും പലായനങ്ങൾക്കും സാക്ഷ്യം വഹിച്ച ദേശങ്ങളുടെ നിലവിളികളും തേങ്ങലുകളും ഗ്രന്ഥകാരൻ അതേപടി ഇതിൽ പകർത്തി വച്ചിട്ടുണ്ട്. വായനക്കാരന് അത് ശരിക്കും അനുഭവിക്കാനും ആവും. എൻ്റെ നാട്ടിലെ സംഭവങ്ങൾ അധികമൊന്നും ഇല്ലെങ്കിലും അയൽ പ്രദേശങ്ങളിലെയും മലപ്പുറം, കോഴിക്കോട് , പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലെയും അറിയപ്പെടാത്ത പോരാട്ടങ്ങളിലേക്ക് ഈ പുസ്തകം വെളിച്ചം വീശുന്നു. എൻ്റെ അറിവിൽ പെടാത്തതും ഞാൻ നേരത്തെ സൂചിപ്പിച്ച മലബാർ കലാപ ഭൂമി സന്ദർശനത്തിൽ ഉൾപ്പെടുത്തേണ്ടതുമായ സ്ഥലങ്ങളെക്കുറിച്ചും ഈ പുസ്തകം എന്നെ ഉത്ബോധിപ്പിച്ചു. 

മലബാർ കലാപത്തെപ്പറ്റിയും അതിൻ്റെ നായകരായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പറ്റിയും ആലി മുസ്‌ലിയാരെപ്പറ്റിയും എല്ലാം പല പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. വായിക്കാനായി കുറെ എണ്ണം വാങ്ങി വച്ചിട്ടുമുണ്ട്. എന്നാൽ, വായിച്ച പുസ്തകങ്ങളിൽ ഒന്നും തന്നെ കാണാത്ത ദേശങ്ങളും പോരാളികളും ഈ പുസ്തകത്തിൽ അനാവരണം ചെയ്യപ്പെടുന്നു എന്നതാണ് ഇതിൻ്റെ പ്രത്യേകത. തീർച്ചയായും ചരിത്രാന്വേഷികൾക്ക് ഈ പുസ്തകം ഏറെ ഉപകാരപ്പെടും.

പുസ്തകം: 1921 പോരാളികൾ വരച്ച ദേശ
ഭൂപടങ്ങൾ
രചയിതാവ് : പി.സുരേന്ദ്രൻ
പ്രസാധകർ: ടെൽബ്രെയിൻ ബുക്സ്
പേജ് : 403
വില : Rs 599/-

Wednesday, August 06, 2025

ഇന്ദിരാഗാന്ധി മെമ്മോറിയൽ & ഗാന്ധി സ്മൃതി (ഡൽഹി ദിൻസ് - 6)

ഡൽഹി ദിൻസ് - 5

ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ലോകത്തെ മുഴുവൻ നടുക്കിയ ഇന്ദിരാഗാന്ധി വധം നടന്നത്. ചാലിയാർ പുഴയുടെ മറുകരയിൽ സ്ഥിതി ചെയ്യുന്ന എൻ്റെ സ്കൂൾ അന്ന് നേരത്തെ വിട്ടതും കടത്തു തോണി പോലും സർവ്വീസ് നിർത്തിയതും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. മുപ്പത് വർഷങ്ങൾക്ക് ശേഷം ഇന്ദിരാഗാന്ധിയുടെ നാമധേയത്വത്തിലുള്ള നാഷണൽ സർവ്വീസ് സ്കീം ദേശീയ അവാർഡ് ഏറ്റുവാങ്ങാൻ ഡൽഹിയിൽ എത്തിയപ്പോഴാണ് ഇന്ദിരാ ഗാന്ധിയുടെ വീടായിരുന്ന സഫ്ദർജംഗ് റോഡിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ഞാൻ സന്ദർശിക്കുന്നത്. ഇന്ദിരാഗാന്ധിയുടെയും മകൻ രാജീവ് ഗാന്ധിയുടെയും ജീവിതത്തിലെ നിരവധി നിമിഷങ്ങൾ പ്രദർശിപ്പിക്കുന്ന പ്രസ്തുത മ്യൂസിയം മക്കളെ കാണിപ്പിക്കണം എന്ന് തോന്നാൻ കാരണം അന്നത്തെ സന്ദർശനം തന്നെയായിരുന്നു.

ഒരു കുടുംബത്തിൻ്റെ രാഷ്ട്രീയ ജീവിതം വിവരിക്കുന്ന ഒരു മ്യൂസിയമായി ഇന്ദിരാഗാന്ധി മെമ്മോറിയലിനെ വിശേഷിപ്പിക്കാം. ഇന്ദിരയുടെ ജീവിതത്തിലെ ഉയർച്ചകളും താഴ്ചകളും എല്ലാം വാർത്തകളായും ചിത്രങ്ങളായും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷയിലെ അന്നത്തെ പത്ര വാർത്തകൾ മ്യൂസിയത്തിൽ കാണാം. ഇന്ദിരാഗാന്ധി ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കളെപ്പറ്റിയും ദൈനംദിന ജീവിത ക്രമത്തെപ്പറ്റിയും എല്ലാം സന്ദർശകന് മനസ്സിലാക്കാം. മനോഹരമായി സെറ്റ് ചെയ്തിരിക്കുന്ന വീട്ടിലെ ലൈബ്രറി ഞങ്ങളെ ഏറെ ആകർഷിച്ചു.

വെടിയേറ്റ് മരിക്കുമ്പോൾ ഇന്ദിരാഗാന്ധി ധരിച്ചിരുന്ന സാരിയും പാദരക്ഷകളും കാണുമ്പോൾ 1984 ഒക്ടോബർ 31 ന് റേഡിയോയിലൂടെ ശ്രവിച്ച ആ മരണ വാർത്ത വീണ്ടും ഓർമ്മ വരും. ശേഷം, ചില്ലിട്ട് സംരക്ഷിച്ച ഇന്ദിരാഗാന്ധിയുടെ അവസാന പാദ ചലന സ്ഥലങ്ങൾ കൂടി കാണുമ്പോൾ ഗേറ്റിൽ നിൽക്കുന്ന സ്വന്തം അംഗരക്ഷകർ ഇന്ദിരാഗാന്ധിയെ വെടിവയ്ക്കുന്ന ചിത്രവും ഒരു നടുക്കത്തോടെ മനസ്സിൽ മിന്നി മറയും.

രാജീവ് ഗാന്ധിയുടെ ജീവിതത്തിലെ നിരവധി മുഹൂർത്തങ്ങളും ഞങ്ങളുടെ മുൻ എം.പി രാഹുൽ ഗാന്ധിയുടെയും നിലവിലുള്ള എം.പി. പ്രിയങ്കാ ഗാന്ധിയുടെയും ശൈശവകാല ചിത്രങ്ങളും കൂടി ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 1991 ൽ ശ്രീ പെരുമ്പത്തൂരിൽ ബോംബ് സ്ഫോടനത്തിൽ മരിക്കുമ്പോൾ രാജീവ് ഗാന്ധി ധരിച്ചിരുന്ന പൈജാമയുടെയും കുർത്തയുടെയും ഷൂസിൻ്റെയും കരിഞ്ഞ കഷ്ണങ്ങൾ കാണുമ്പോഴും മനസ്സിൽ ഒരു നൊമ്പരം അനുഭവപ്പെടും.

ഇന്ദിരാഗാന്ധി മെമ്മോറിയൽ കണ്ട ശേഷം ഞങ്ങൾ പോയത് ഗാന്ധി സ്മൃതിയിലേക്കാണ്. മുമ്പ് ബിർള ഹൗസ് എന്നറിയപ്പെട്ടിരുന്ന ഈ മ്യൂസിയം ഡൽഹിയിൽ എത്തുന്ന അധിക സഞ്ചാരികളും കാണാറില്ല. എൻ്റെ ഒന്നാമത്തെയോ രണ്ടാമത്തെയോ ഡൽഹി സന്ദർശന വേളയിൽ പോയ ഒരു മങ്ങിയ ഓർമ്മ മാത്രമേ എനിക്കും ഉണ്ടായിരുന്നുള്ളൂ. ഗാന്ധിജിയുടെ അവസാന കാലടികൾ അവിടെ സിമൻ്റിൽ തീർത്തത് ഓർമ്മയിൽ പച്ചപിടിച്ച് തന്നെ നിൽക്കുന്നുണ്ട്. 'ഗാന്ധിജി ആത്മഹത്യ ചെയ്തു' എന്ന റിപ്പോർട്ട് വരുന്നതിന് മുമ്പ് മക്കളെ ഇതൊക്കെ ബോധ്യപ്പെടുത്തൽ അനിവാര്യമാണ് എന്ന് ഒരു പിതാവെന്ന നിലക്ക് എൻ്റെ കടമയാണ് എന്ന ചിന്തയാണ് ഞങ്ങളെ വീണ്ടും ഗാന്ധി സ്മൃതിയിൽ എത്തിച്ചത്.

സബർമതി ആശ്രമത്തിൽ നിന്നും വിട്ടു പോന്ന ശേഷം ഡൽഹിയിൽ ഗാന്ധി താമസിച്ചിരുന്ന വീടാണ് ബിർള ഹൗസ്. വൃവസായ പ്രമുഖരായ ബിർള ഫാമിലിയുടെ വീടായിരുന്നതിനാലാണ് ഇതിനെ ബിർള ഹൗസ് എന്ന് വിളിച്ചിരുന്നത്. ഇന്ന് ബിർള ഹൗസ് എന്ന് പറഞ്ഞാൽ ബിർള മന്ദിറിലും ഗാന്ധി സ്മൃതി എന്ന് പറഞ്ഞാൽ രാജ്ഘട്ടിലും എത്തിച്ച് തരുന്നവരാണ് ഡൽഹിയിലെ മിക്ക ഓട്ടോ ഡ്രൈവർമാരും. ഗാന്ധിജിയെ അടുത്തറിയാൻ സഹായിക്കുന്ന ഈ മ്യൂസിയത്തെ അവർക്ക് അറിയാത്തതോ അതല്ല മനപ്പൂർവ്വം മറക്കുന്നതോ എന്ന് നിശ്ചയമില്ല.

ഗാന്ധിജി ദേശീയ നേതാക്കളോട് ഒപ്പം ഇരുന്ന് സംസാരിച്ചിരുന്ന ഇടങ്ങൾ അതേ പോലെ ഈ വീട്ടിൽ നിലനിർത്തിയിട്ടുണ്ട്. ഗാന്ധിജിയുടെ ജീവിതത്തിലെ നിരവധി മുഹൂർത്തങ്ങളും ഫോട്ടോകളായും വിവരണങ്ങളായും പ്രദർശിപ്പിച്ചിട്ടുണ്ട്. 2005 ൽ ആരംഭിച്ച ഒരു മൾട്ടിമീഡിയ മ്യൂസിയവും ബിർള ഹൗസിലെ രണ്ടാം നിലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ജീവിതത്തിലെ വിവിധ കാര്യങ്ങൾ എളുപ്പം മനസ്സിലാക്കാൻ പറ്റുമെങ്കിലും ചിലത് ഈ മൾട്ടിമീഡിയ പ്രദർശനത്തിലും വിട്ടുപോയിട്ടുണ്ട്. സബർമതി ആശ്രമത്തെക്കുറിച്ചോ പ്രസ്തുത ആശ്രമത്തിലെ ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ചോ വളരെ പരിമിതമായ അറിവേ ഇവിടെ നിന്ന് ലഭിക്കൂ.

മനുവിൻ്റെയും ആഭയുടെയും തോളിൽ പിടിച്ചു കൊണ്ട് ബിർളാ ഹൗസിൽ നിന്നും പ്രാർത്ഥനാ സ്ഥലത്തേക്ക് നടന്ന ഗാന്ധിജിയുടെ ഓരോ കാലടിയും ഇവിടെ ആലേഖനം ചെയ്ത് വച്ചിട്ടുണ്ട്. അവയെ പിന്തുടർന്ന് ഞങ്ങൾ എത്തിയത് തുറസായ ഒരു സ്ഥലത്തായിരുന്നു. നാഥുറാം ഗോഡ്സെ ഗാന്ധിജിയെ വെടി വച്ച് വീഴ്ത്തിയ സ്ഥലം അവിടെ മാർക്ക് ചെയ്ത് വച്ചിട്ടുണ്ട്. "ഹേ റാം" എന്നെഴുതിയ ആ സ്തൂപത്തിനടുത്ത് വിങ്ങുന്ന ഹൃദയവുമായി ഞങ്ങളും ഏതാനും നിമിഷം മൗനമായി നിന്ന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.


രണ്ട് മ്യൂസിയങ്ങളും തിങ്കളാഴ്ചയും ദേശീയ അവധി ദിവസങ്ങളും ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ സൗജന്യ പ്രവേശനം അനുവദിക്കും.

(തുടരും..)