അന്ന് രാത്രി പത്തരക്ക് ഞങ്ങൾക്ക് ഡൽഹിയിൽ നിന്നും ജമ്മുവിലേക്കുള്ള പോകേണ്ട ട്രെയിൻ റദ്ദാക്കിയിരിക്കുന്നു എന്നും റീഫണ്ട് കിട്ടാനായി കൗണ്ടറിൽ അപേക്ഷ നൽകണമെന്നും അറിയിച്ചുകൊണ്ടുള്ള മെസേജ് ആയിരുന്നു അത്.ബാക്കിയുള്ളവരെ അവിടെത്തന്നെ നിർത്തി ഞാനും ഗോവിന്ദനും കൗണ്ടറിലേക്ക് ഓടി.ഒരു ട്രെയിൻ റദ്ദാക്കിയാൽ അതിൽ സീറ്റ് റിസർവ് ചെയ്ത യാത്രക്കാർക്ക് റെയിൽവേ തന്നെ മറ്റെന്തെങ്കിലും സൗകര്യം ചെയ്തു കൊടുക്കും എന്നായിരുന്നു എൻ്റെ ധാരണ.കാരണം അതാണല്ലോ സാമാന്യ മര്യാദ.
കൗണ്ടറിൽ എത്തിയപ്പോൾ ഈ പ്രശ്‍നം പരിഹരിക്കേണ്ട കൗണ്ടർ അതേ ബിൽഡിംഗിന്റെ മറ്റേതോ ഭാഗത്താണെന്ന് പറഞ്ഞു.അതനുസരിച്ചു ഞങ്ങൾ അപ്പറഞ്ഞ കൗണ്ടറിൽ എത്തി.മെസേജ് കാണിച്ചപ്പോൾ ടിക്കറ്റ് കാൻസൽ ചെയ്യണമെന്നും മുഴുവൻ സംഖ്യയും റീഫണ്ട് ചെയ്യുമെന്നും കൗണ്ടർവാല പറഞ്ഞു.കാൻസൽ ചെയ്യാതെ അടുത്ത ട്രെയിനിലേക്ക് മാറ്റാൻ എന്തെങ്കിലും വകുപ്പ് ഉണ്ടോ എന്ന് ഞാൻ വെറുതെ ചോദിച്ചു.ട്രെയിൻ മൂന്ന് ദിവസം മുമ്പ് തന്നെ റദ്ദാക്കിയതാണെന്നും, അതിനാൽ കയ്യിലുള്ള ടിക്കറ്റ് കാൻസൽ ചെയ്ത ശേഷം ജനറൽ ടിക്കറ്റ് എടുത്ത് രാത്രി എട്ടരക്കുള്ള ട്രെയിനിൽ പോകാനുമായിരുന്നു അയാളുടെ നിർദ്ദേശം.
ഇയാൾ പറഞ്ഞത് സത്യമാണോ എന്നറിയാൻ എനിക്ക് ഒരാകാംക്ഷ തോന്നി.കാരണം ടിക്കറ്റ് കാൻസൽ ചെയ്ത് കഴിഞ്ഞാൽ പിന്നെ നമുക്ക് ഒരു അവകാശവാദവും ഉന്നയിക്കാൻ സാധ്യമല്ല.അതിനാൽ റെയിൽവേയിൽ ടിക്കറ്റ് ക്ലർക്ക് കം ടി.ടി.ആറും എൻ്റെ പഴയ എൻ.എസ്.എസ് വളണ്ടിയറും ആയ അമലിനെ വിളിച്ചു. അപ്പോഴാണ് നാട്ടിൽ നിന്നും പോസ്റ്റ് പെയ്‌ഡ് ആക്കി പോന്ന ജിയോ കണക്ഷൻ വർക്ക് ചെയ്യുന്നില്ല എന്ന സത്യവും കൂടി മനസ്സിലാക്കിയത്.BSNL കണക്ഷൻ കൂടി ഉണ്ടായിരുന്നതിനാൽ അതിന്റെ പേരിലുള്ള ടെൻഷൻ തല്ക്കാലം ഒഴിവായെങ്കിലും അമലിനെ കിട്ടിയില്ല.അങ്ങനെ ആ ടിക്കറ്റ് മുഴുവൻ കാൻസൽ ചെയ്തു. റീഫണ്ട് നേരിട്ട് അക്കൗണ്ടിലേക്ക് വരും എന്ന മെസേജിൽ ഞങ്ങൾ തൃപ്തരായി.
ഈ വട്ടം കറക്കങ്ങൾ ഒന്നും അറിയാതെ ഞങ്ങളുടെ കൂടെയുള്ള ബാക്കി എട്ടു പേരും, നേരത്തെ തീരുമാനിച്ചിരുന്ന ഡൽഹിയിലെ ഒരു ചെറിയ കറക്കത്തിന് റെഡിയായി നിൽക്കുകയായിരുന്നു.പുതിയ ടിക്കറ്റ് എടുക്കാൻ മറ്റൊരു കൗണ്ടറിലേക്ക് നീങ്ങവേ റിസർവ്വ് ടിക്കറ്റ് തരാമെന്ന് പറഞ്ഞ് ചിലർ ഞങ്ങളെ സമീപിച്ചു.ഓഫർ എന്നെ കൊതിപ്പിച്ചെങ്കിലും ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് പ്രിൻറ് ചെയ്ത തരാനുള്ള സാദ്ധ്യത ഞാൻ മണത്തു.കൃത്യ സമയത്ത് തന്നെ അമലിന്റെ വിളി വന്നതിനാൽ ആ അപകടത്തിൽ നിന്ന് ഞങ്ങൾ രക്ഷപ്പെട്ടു. ടൂറിസ്റ്റു ബസ്സുകാരും പിന്നാലെ കൂടിയെങ്കിലും രണ്ടും കല്പിച്ച് ഞങ്ങൾ ജനറൽ ടിക്കറ്റ് തന്നെ എടുത്തു.
മേൽ പൊല്ലാപ്പുകൾ എല്ലാം കഴിഞ്ഞപ്പോഴേക്കും സമയം വൈകിയതിനാൽ ഇനി കറങ്ങാൻ പോകേണ്ട എന്ന് തീരുമാനമായി. ജമ്മുവിലേക്കുള്ള ട്രെയിൻ സെറായി റോഹില്ല സ്റ്റേഷനിൽ നിന്നായതിനാൽ ക്ളോക്ക് റൂമിൽ ഏൽപ്പിച്ച ലഗേജുകൾ എല്ലാം ഞങ്ങൾ തിരിച്ചെടുത്തു.ഏതാനും മണിക്കൂറുകൾക്ക് മൊത്തം 510 രൂപ നൽകി.ഒരാൾക്ക് പത്ത് രൂപ നിരക്കിൽ നിസാമുദ്ദീനിൽ നിന്നും റോഹില്ലയിലേക്ക് കയറിയ ട്രെയിനിന്റെ കമ്പാർട്ട്മെന്റിൽ യാത്രക്കാരായി ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.വരാനിരിക്കുന്ന ഒരു തിരക്കിൻറെ മുന്നോടിയായുള്ള ശൂന്യതയായിരുന്നു അത് എന്ന് അപ്പോൾ മനസ്സിലായില്ല.
സെറായി റോഹില്ല സ്റ്റേഷനിൽ ട്രെയിൻ വരാനായി കാത്തിരിക്കെ കയ്യിൽ ഒരു വടിയും ചുണ്ടിൽ ഒരു വിസിലുമായി ഒരാൾ എന്നെ സമീപിച്ചു.ജമ്മുവിലേക്കാണ് എന്നറിഞ്ഞതോടെ സീറ്റ് റെഡിയാക്കി തരാം എന്നയാൾ പറഞ്ഞു.ഞങ്ങൾ പത്ത് പേര് ഉണ്ടെന്ന് പറഞ്ഞപ്പോൾ രണ്ടായിരം രൂപ അയാൾ ആവശ്യപ്പെട്ടു. സ്ലീപ്പർ തരമാകുമോ എന്ന ചോദ്യത്തിന് മറുപടി അയാൾ ഒരു ചിരിയിൽ ഒതുക്കി.ജനറൽ കമ്പാർട്ട്മെന്റിൽ ഞങ്ങൾ പത്ത് പേർക്കും സീറ്റ് ഒപ്പിച്ച് തരാം എന്നും സീറ്റിൽ ഇരുന്ന ശേഷം മാത്രം കാശ് നൽകിയാൽ മതി എന്നും പറഞ്ഞപ്പോൾ എനിക്ക് അതിഷ്ടപ്പെട്ടു.ആയിരം രൂപക്ക് അത് ഉറപ്പിക്കുക കൂടി ചെയ്തതോടെ അയാൾ ഞങ്ങളെ മറ്റൊരു സ്ഥലത്തേക്ക് ആനയിച്ചു.
ജനറൽ കമ്പാർട്ട്മെന്റ് കോച്ചിന്റെ പൊസിഷനിൽ ആയിരുന്നു ഞങ്ങൾ നിന്നിരുന്നത്.അങ്ങോട്ട് വരുന്ന മറ്റുള്ളവരെയും മുന്നോട്ട് കയറാൻ ശ്രമിക്കുന്നവരെയും മുഴുവൻ അയാൾ വിസിലടിച്ചും വടി കൊണ്ട് തെളിച്ചും അകറ്റി നിർത്തി.ഒരു ഐഡന്റിറ്റി കാർഡും ഇല്ലാത്ത അയാൾ, അത് വഴി കടന്നുപോയ പോലീസുകാരനോട് കുശലം പറഞ്ഞതും ഞാൻ ശ്രദ്ധിച്ചു. പതിയെ വന്ന വണ്ടിയിലേക്ക് യാത്രക്കാർ ഓടിക്കയറാൻ തുടങ്ങി.
പെട്ടെന്ന്,ആരും ശ്രദ്ധിക്കാത്ത ഒരു കോച്ചിന്റെ വാതിൽ തുറന്ന് അദ്ദേഹം അതിലേക്ക് ഓടിക്കയറി.അതൊരു പോലീസുകാരൻ തുറന്നു കൊടുത്തതാണോ എന്ന് എനിക്ക് സംശയമുണ്ട്.തൊട്ടടുത്തുള്ള കാബിൻ മുഴുവനായും കൈ വിരിച്ച് നിന്ന് അങ്ങോട്ട് വന്നവരെ തിരിച്ചുവിട്ട് ഞങ്ങളോട് വേഗം കയറി വരാൻ അയാൾ ആവശ്യപ്പെട്ടു.ഇതിനിടയിൽ ലഗ്ഗേജ് റാക്കിൽ കയറിപ്പറ്റിയ രണ്ടു പേരെ അയാൾ എണീപ്പിച്ച് വിടുകയും ചെയ്തു.അങ്ങനെ പത്ത് പേരെയും ഒരു കാബിനിലെ പത്ത് സീറ്റിൽ ഇരുത്തി റാക്കിൽ ഞങ്ങളുടെ ലഗേജുകളും വച്ച ശേഷം അയാൾ എന്നെ നോക്കി.ആയിരം രൂപ ഞാൻ അയാൾക്ക് നൽകി.സീറ്റ് കിട്ടിയതോടെ ദുരിതം പ്രതീക്ഷിച്ച ആ യാത്ര സമാധാനപൂർണ്ണമായി.
അല്പം കഴിഞ്ഞ് തിരക്ക് ക്രമാതീതമാകാൻ തുടങ്ങി.ഞങ്ങളുടെ ലഗേജുകൾ മാറ്റണം എന്ന് ചിലർ വാദിച്ചു. അവസാനം ഒന്നിന് മുകളിൽ മറ്റൊന്ന് എന്ന രൂപത്തിൽ അട്ടിയിട്ട് ലഗ്ഗേജ് റാക്കിൽ പലരും സ്ഥാനമുറപ്പിച്ചു. നാല് പേർ ഇരിക്കുന്ന സീറ്റിലും ചിലർ മെല്ലെ മെല്ലെ തിരുകിക്കയറി.സീറ്റുകൾക്കിടയിലെ സ്ഥലവും നടക്കാനുള്ള സ്ഥലവും വാതിൽപടികളും ടോയ്‌ലെറ്റിന്റെ ഭാഗവും എല്ലാം ക്രമേണ ഇരിപ്പിടമായി മാറിയതോടെ ഇരുന്നിടത്ത് നിന്ന് എണീക്കാൻ പറ്റാത്ത അവസ്ഥയായി. അപ്പോഴാണ് നല്ല നിലയിൽ വേഷം ധരിച്ച സുന്ദരിയായ ഒരു യുവതി ഗോവിന്ദന്റെ അടുത്തേക്ക് വന്നത്.
"ഭയ്യാ...ധോടാ സീറ്റ് ...."
പറഞ്ഞത് മനസ്സിലായില്ലെങ്കിലും അവിടെ ഇരിക്കാനുള്ള അപേക്ഷയാണെന്ന ധാരണയിൽ ബാക്കിയുള്ളവരെ ഒന്ന് തള്ളി ഗോവിന്ദൻ അവിടെ സ്ഥലമുണ്ടാക്കി.അപ്പുറം മാറി നിന്നിരുന്ന കറുത്ത് മെലിഞ്ഞ ഒരു വൃദ്ധയെ ആ യുവതി അവിടെ കൊണ്ടുപോയി ഇരുത്തി.ഗോവിന്ദന്റെ മനസ്സിലെ ലഡു ചിന്നഭിന്നമാകുന്നത് കണ്ട് ഞങ്ങളെല്ലാവരും ഊറിച്ചിരിച്ചു.വണ്ടി ഏതോ സ്റ്റേഷനിൽ എത്തിയപ്പോൾ യുവതി ഇറങ്ങിപ്പോയി,വൃദ്ധ ഗോവിന്ദനെ ചാരി ഉറങ്ങുകയും ചെയ്തു.നാരായണൻ അപ്പോൾ രണ്ട് പെൺ 'തലയിണ'കൾക്കിടയിൽ കുടുങ്ങി വീർപ്പുമുട്ടി.
ഇതിനിടയിൽ,വിൻഡോ സീറ്റിലിരുന്ന എൻറെയും ഫൈസലിന്റെയും ഇടയിലെ സ്ഥലത്ത് ഒരു പെൺകുട്ടി സ്ഥലം പിടിച്ചിരുന്നു.ഉറക്കം വന്നതോടെ അവൾ എന്റെ മടിയിലേക്ക് തല ചായ്ച്ചു.പിന്നീട് കുറെ നേരം ഫൈസലിന്റെ മടിയിലേക്കും തല ചായ്ച്ചുറങ്ങി.ഇടക്ക് അങ്ങോട്ടും ഇടക്ക് ഇങ്ങോട്ടും മാറി മാറി അവൾ ഉറങ്ങി.ഞങ്ങളുടെ കൂടെയുള്ള മറ്റുള്ളവർക്ക് അതോടെ ഉറക്കവും പോയി.
ഡൽഹിയിൽ നിന്നും ജമ്മുവിലേക്കുള്ള അതൊരു യാത്ര തന്നെയായിരുന്നു. ജനറൽ കമ്പാർട്ട്മെൻ്റിലെ ഇരുന്നുള്ള യാത്ര ആണെങ്കിലും ഞാൻ അത്യാവശ്യം നന്നായി തന്നെ ഉറങ്ങി. പുറം കാഴ്ചകൾ ഒന്നും തന്നെ കാണാൻ സാധിക്കാത്തതും ഉറക്കത്തിന് ആക്കം കൂട്ടി. രാവിലെ എട്ടര മണിയോടെ ഞങ്ങൾ കത്രയിൽ എത്തി. വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് വരുന്നവരുടെയും പോകുന്നവരുടെയും ശബ്ദകോലാഹലങ്ങൾ കൊണ്ട് മുഖരിതമായിരുന്നു റെയിൽവേ സ്റ്റേഷൻ. കുളിയും ഭക്ഷണവും കഴിഞ്ഞ ശേഷം അടുത്ത ട്രെയിനും കാത്ത് ഞങ്ങളും അതിൽ അലിഞ്ഞു ചേർന്നു.
(തുടരും..)


































