Pages

Thursday, March 05, 2026

ടീം 87 SSC @ കാശ്മീർ - 4

ടീം 87 SSC @ കാശ്മീർ  - 3

അന്ന് രാത്രി പത്തരക്ക് ഞങ്ങൾക്ക് ഡൽഹിയിൽ നിന്നും ജമ്മുവിലേക്കുള്ള പോകേണ്ട ട്രെയിൻ റദ്ദാക്കിയിരിക്കുന്നു എന്നും റീഫണ്ട് കിട്ടാനായി കൗണ്ടറിൽ അപേക്ഷ നൽകണമെന്നും അറിയിച്ചുകൊണ്ടുള്ള മെസേജ് ആയിരുന്നു അത്.ബാക്കിയുള്ളവരെ അവിടെത്തന്നെ നിർത്തി ഞാനും ഗോവിന്ദനും കൗണ്ടറിലേക്ക് ഓടി.ഒരു ട്രെയിൻ റദ്ദാക്കിയാൽ അതിൽ സീറ്റ് റിസർവ് ചെയ്ത യാത്രക്കാർക്ക് റെയിൽവേ തന്നെ മറ്റെന്തെങ്കിലും സൗകര്യം ചെയ്തു കൊടുക്കും എന്നായിരുന്നു എൻ്റെ ധാരണ.കാരണം അതാണല്ലോ സാമാന്യ മര്യാദ.

കൗണ്ടറിൽ എത്തിയപ്പോൾ ഈ പ്രശ്‍നം പരിഹരിക്കേണ്ട കൗണ്ടർ അതേ ബിൽഡിംഗിന്റെ മറ്റേതോ ഭാഗത്താണെന്ന് പറഞ്ഞു.അതനുസരിച്ചു ഞങ്ങൾ അപ്പറഞ്ഞ കൗണ്ടറിൽ എത്തി.മെസേജ് കാണിച്ചപ്പോൾ ടിക്കറ്റ് കാൻസൽ ചെയ്യണമെന്നും മുഴുവൻ സംഖ്യയും റീഫണ്ട് ചെയ്യുമെന്നും കൗണ്ടർവാല പറഞ്ഞു.കാൻസൽ ചെയ്യാതെ അടുത്ത ട്രെയിനിലേക്ക് മാറ്റാൻ എന്തെങ്കിലും വകുപ്പ് ഉണ്ടോ എന്ന് ഞാൻ വെറുതെ ചോദിച്ചു.ട്രെയിൻ മൂന്ന് ദിവസം മുമ്പ് തന്നെ റദ്ദാക്കിയതാണെന്നും, അതിനാൽ കയ്യിലുള്ള ടിക്കറ്റ് കാൻസൽ ചെയ്ത ശേഷം ജനറൽ ടിക്കറ്റ് എടുത്ത് രാത്രി എട്ടരക്കുള്ള ട്രെയിനിൽ പോകാനുമായിരുന്നു അയാളുടെ നിർദ്ദേശം.

ഇയാൾ പറഞ്ഞത് സത്യമാണോ എന്നറിയാൻ എനിക്ക് ഒരാകാംക്ഷ തോന്നി.കാരണം ടിക്കറ്റ് കാൻസൽ ചെയ്ത് കഴിഞ്ഞാൽ പിന്നെ നമുക്ക് ഒരു അവകാശവാദവും ഉന്നയിക്കാൻ സാധ്യമല്ല.അതിനാൽ റെയിൽവേയിൽ ടിക്കറ്റ് ക്ലർക്ക് കം ടി.ടി.ആറും എൻ്റെ പഴയ എൻ.എസ്.എസ് വളണ്ടിയറും ആയ അമലിനെ വിളിച്ചു. അപ്പോഴാണ് നാട്ടിൽ നിന്നും പോസ്റ്റ് പെയ്‌ഡ്‌ ആക്കി പോന്ന ജിയോ കണക്ഷൻ വർക്ക് ചെയ്യുന്നില്ല എന്ന സത്യവും കൂടി മനസ്സിലാക്കിയത്.BSNL കണക്ഷൻ കൂടി ഉണ്ടായിരുന്നതിനാൽ അതിന്റെ പേരിലുള്ള ടെൻഷൻ തല്ക്കാലം ഒഴിവായെങ്കിലും അമലിനെ കിട്ടിയില്ല.അങ്ങനെ ആ ടിക്കറ്റ് മുഴുവൻ കാൻസൽ ചെയ്തു. റീഫണ്ട് നേരിട്ട് അക്കൗണ്ടിലേക്ക് വരും എന്ന മെസേജിൽ ഞങ്ങൾ തൃപ്തരായി.

ഈ വട്ടം കറക്കങ്ങൾ ഒന്നും അറിയാതെ ഞങ്ങളുടെ കൂടെയുള്ള ബാക്കി എട്ടു പേരും, നേരത്തെ തീരുമാനിച്ചിരുന്ന ഡൽഹിയിലെ ഒരു ചെറിയ കറക്കത്തിന് റെഡിയായി നിൽക്കുകയായിരുന്നു.പുതിയ ടിക്കറ്റ് എടുക്കാൻ മറ്റൊരു കൗണ്ടറിലേക്ക് നീങ്ങവേ റിസർവ്വ് ടിക്കറ്റ് തരാമെന്ന് പറഞ്ഞ് ചിലർ ഞങ്ങളെ സമീപിച്ചു.ഓഫർ എന്നെ കൊതിപ്പിച്ചെങ്കിലും ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് പ്രിൻറ് ചെയ്ത തരാനുള്ള സാദ്ധ്യത ഞാൻ മണത്തു.കൃത്യ സമയത്ത് തന്നെ അമലിന്റെ വിളി വന്നതിനാൽ ആ അപകടത്തിൽ നിന്ന് ഞങ്ങൾ രക്ഷപ്പെട്ടു. ടൂറിസ്റ്റു ബസ്സുകാരും പിന്നാലെ കൂടിയെങ്കിലും രണ്ടും കല്പിച്ച്  ഞങ്ങൾ ജനറൽ ടിക്കറ്റ് തന്നെ എടുത്തു.

മേൽ പൊല്ലാപ്പുകൾ എല്ലാം കഴിഞ്ഞപ്പോഴേക്കും സമയം വൈകിയതിനാൽ ഇനി കറങ്ങാൻ പോകേണ്ട എന്ന് തീരുമാനമായി. ജമ്മുവിലേക്കുള്ള ട്രെയിൻ സെറായി റോഹില്ല സ്റ്റേഷനിൽ നിന്നായതിനാൽ ക്ളോക്ക് റൂമിൽ ഏൽപ്പിച്ച ലഗേജുകൾ എല്ലാം ഞങ്ങൾ തിരിച്ചെടുത്തു.ഏതാനും മണിക്കൂറുകൾക്ക്  മൊത്തം 510 രൂപ നൽകി.ഒരാൾക്ക് പത്ത് രൂപ നിരക്കിൽ നിസാമുദ്ദീനിൽ നിന്നും റോഹില്ലയിലേക്ക് കയറിയ ട്രെയിനിന്റെ കമ്പാർട്ട്മെന്റിൽ യാത്രക്കാരായി ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.വരാനിരിക്കുന്ന ഒരു തിരക്കിൻറെ മുന്നോടിയായുള്ള ശൂന്യതയായിരുന്നു അത് എന്ന് അപ്പോൾ മനസ്സിലായില്ല.

സെറായി റോഹില്ല സ്റ്റേഷനിൽ ട്രെയിൻ വരാനായി കാത്തിരിക്കെ കയ്യിൽ ഒരു വടിയും ചുണ്ടിൽ ഒരു വിസിലുമായി ഒരാൾ എന്നെ സമീപിച്ചു.ജമ്മുവിലേക്കാണ് എന്നറിഞ്ഞതോടെ സീറ്റ് റെഡിയാക്കി തരാം എന്നയാൾ പറഞ്ഞു.ഞങ്ങൾ പത്ത് പേര് ഉണ്ടെന്ന് പറഞ്ഞപ്പോൾ രണ്ടായിരം രൂപ അയാൾ ആവശ്യപ്പെട്ടു. സ്ലീപ്പർ തരമാകുമോ എന്ന ചോദ്യത്തിന് മറുപടി അയാൾ ഒരു ചിരിയിൽ ഒതുക്കി.ജനറൽ കമ്പാർട്ട്മെന്റിൽ ഞങ്ങൾ പത്ത് പേർക്കും സീറ്റ് ഒപ്പിച്ച് തരാം എന്നും സീറ്റിൽ ഇരുന്ന ശേഷം മാത്രം കാശ് നൽകിയാൽ മതി എന്നും പറഞ്ഞപ്പോൾ എനിക്ക് അതിഷ്ടപ്പെട്ടു.ആയിരം രൂപക്ക് അത് ഉറപ്പിക്കുക കൂടി ചെയ്തതോടെ അയാൾ ഞങ്ങളെ മറ്റൊരു സ്ഥലത്തേക്ക് ആനയിച്ചു.

ജനറൽ കമ്പാർട്ട്മെന്റ് കോച്ചിന്റെ പൊസിഷനിൽ ആയിരുന്നു ഞങ്ങൾ നിന്നിരുന്നത്.അങ്ങോട്ട് വരുന്ന മറ്റുള്ളവരെയും മുന്നോട്ട് കയറാൻ ശ്രമിക്കുന്നവരെയും മുഴുവൻ അയാൾ വിസിലടിച്ചും വടി കൊണ്ട് തെളിച്ചും അകറ്റി നിർത്തി.ഒരു ഐഡന്റിറ്റി കാർഡും ഇല്ലാത്ത അയാൾ, അത് വഴി കടന്നുപോയ പോലീസുകാരനോട് കുശലം പറഞ്ഞതും ഞാൻ ശ്രദ്ധിച്ചു. പതിയെ വന്ന വണ്ടിയിലേക്ക് യാത്രക്കാർ ഓടിക്കയറാൻ തുടങ്ങി.

പെട്ടെന്ന്,ആരും ശ്രദ്ധിക്കാത്ത ഒരു കോച്ചിന്റെ വാതിൽ തുറന്ന് അദ്ദേഹം അതിലേക്ക് ഓടിക്കയറി.അതൊരു പോലീസുകാരൻ തുറന്നു കൊടുത്തതാണോ എന്ന് എനിക്ക് സംശയമുണ്ട്.തൊട്ടടുത്തുള്ള കാബിൻ മുഴുവനായും കൈ വിരിച്ച് നിന്ന് അങ്ങോട്ട് വന്നവരെ തിരിച്ചുവിട്ട് ഞങ്ങളോട് വേഗം കയറി വരാൻ അയാൾ  ആവശ്യപ്പെട്ടു.ഇതിനിടയിൽ ലഗ്ഗേജ് റാക്കിൽ കയറിപ്പറ്റിയ രണ്ടു പേരെ അയാൾ എണീപ്പിച്ച് വിടുകയും ചെയ്തു.അങ്ങനെ പത്ത് പേരെയും ഒരു കാബിനിലെ പത്ത് സീറ്റിൽ ഇരുത്തി റാക്കിൽ ഞങ്ങളുടെ ലഗേജുകളും വച്ച ശേഷം അയാൾ എന്നെ നോക്കി.ആയിരം രൂപ ഞാൻ അയാൾക്ക് നൽകി.സീറ്റ് കിട്ടിയതോടെ ദുരിതം പ്രതീക്ഷിച്ച ആ യാത്ര സമാധാനപൂർണ്ണമായി.

അല്പം കഴിഞ്ഞ് തിരക്ക് ക്രമാതീതമാകാൻ തുടങ്ങി.ഞങ്ങളുടെ ലഗേജുകൾ മാറ്റണം എന്ന് ചിലർ വാദിച്ചു. അവസാനം ഒന്നിന് മുകളിൽ മറ്റൊന്ന് എന്ന രൂപത്തിൽ അട്ടിയിട്ട് ലഗ്ഗേജ് റാക്കിൽ പലരും സ്ഥാനമുറപ്പിച്ചു. നാല് പേർ ഇരിക്കുന്ന സീറ്റിലും ചിലർ മെല്ലെ മെല്ലെ തിരുകിക്കയറി.സീറ്റുകൾക്കിടയിലെ സ്ഥലവും നടക്കാനുള്ള സ്ഥലവും വാതിൽപടികളും ടോയ്‌ലെറ്റിന്റെ ഭാഗവും എല്ലാം ക്രമേണ ഇരിപ്പിടമായി മാറിയതോടെ ഇരുന്നിടത്ത് നിന്ന് എണീക്കാൻ പറ്റാത്ത അവസ്ഥയായി. അപ്പോഴാണ് നല്ല നിലയിൽ വേഷം ധരിച്ച സുന്ദരിയായ ഒരു യുവതി ഗോവിന്ദന്റെ അടുത്തേക്ക് വന്നത്.

"ഭയ്യാ...ധോടാ സീറ്റ് ...." 

പറഞ്ഞത് മനസ്സിലായില്ലെങ്കിലും അവിടെ ഇരിക്കാനുള്ള അപേക്ഷയാണെന്ന ധാരണയിൽ ബാക്കിയുള്ളവരെ ഒന്ന് തള്ളി ഗോവിന്ദൻ അവിടെ സ്ഥലമുണ്ടാക്കി.അപ്പുറം മാറി നിന്നിരുന്ന കറുത്ത് മെലിഞ്ഞ ഒരു വൃദ്ധയെ ആ യുവതി അവിടെ കൊണ്ടുപോയി ഇരുത്തി.ഗോവിന്ദന്റെ മനസ്സിലെ ലഡു ചിന്നഭിന്നമാകുന്നത് കണ്ട് ഞങ്ങളെല്ലാവരും ഊറിച്ചിരിച്ചു.വണ്ടി ഏതോ സ്റ്റേഷനിൽ എത്തിയപ്പോൾ യുവതി ഇറങ്ങിപ്പോയി,വൃദ്ധ ഗോവിന്ദനെ ചാരി ഉറങ്ങുകയും ചെയ്തു.നാരായണൻ അപ്പോൾ രണ്ട് പെൺ 'തലയിണ'കൾക്കിടയിൽ കുടുങ്ങി വീർപ്പുമുട്ടി.

ഇതിനിടയിൽ,വിൻഡോ സീറ്റിലിരുന്ന എൻറെയും ഫൈസലിന്റെയും ഇടയിലെ സ്ഥലത്ത് ഒരു പെൺകുട്ടി സ്ഥലം പിടിച്ചിരുന്നു.ഉറക്കം വന്നതോടെ അവൾ എന്റെ മടിയിലേക്ക് തല ചായ്ച്ചു.പിന്നീട് കുറെ നേരം ഫൈസലിന്റെ മടിയിലേക്കും തല ചായ്ച്ചുറങ്ങി.ഇടക്ക് അങ്ങോട്ടും ഇടക്ക് ഇങ്ങോട്ടും മാറി മാറി അവൾ ഉറങ്ങി.ഞങ്ങളുടെ കൂടെയുള്ള മറ്റുള്ളവർക്ക് അതോടെ ഉറക്കവും പോയി. 

ഡൽഹിയിൽ നിന്നും ജമ്മുവിലേക്കുള്ള അതൊരു യാത്ര തന്നെയായിരുന്നു. ജനറൽ കമ്പാർട്ട്മെൻ്റിലെ ഇരുന്നുള്ള യാത്ര ആണെങ്കിലും ഞാൻ അത്യാവശ്യം നന്നായി തന്നെ ഉറങ്ങി. പുറം കാഴ്ചകൾ ഒന്നും തന്നെ കാണാൻ സാധിക്കാത്തതും ഉറക്കത്തിന് ആക്കം കൂട്ടി. രാവിലെ എട്ടര മണിയോടെ ഞങ്ങൾ കത്രയിൽ എത്തി. വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് വരുന്നവരുടെയും പോകുന്നവരുടെയും ശബ്ദകോലാഹലങ്ങൾ കൊണ്ട് മുഖരിതമായിരുന്നു റെയിൽവേ സ്റ്റേഷൻ. കുളിയും ഭക്ഷണവും കഴിഞ്ഞ ശേഷം അടുത്ത ട്രെയിനും കാത്ത് ഞങ്ങളും അതിൽ അലിഞ്ഞു ചേർന്നു.

(തുടരും..)


Saturday, February 28, 2026

ടീം 87 SSC @ കാശ്മീർ - 3

ടീം 87 SSC @ കാശ്മീർ  - 2

പുറത്ത് വെയില് മുറുകും തോറും ട്രെയിനിനകത്ത് ഞങ്ങളുടെ ചർച്ചകളും മുറുകി. ജീവിതത്തിരക്കുകൾ മാറ്റിവെച്ച് ഓരോരുത്തരും ഈ ടൂറിന് ഇറങ്ങിപ്പുറപ്പെട്ട സാഹചര്യങ്ങൾ വിശദീകരിച്ചു. സർവ്വതന്ത്ര സ്വതന്ത്രനായി ഒരുങ്ങിപ്പുറപ്പെട്ടത് ഞാൻ മാത്രമേ ഉള്ളൂ എന്ന് ചർച്ചയിൽ നിന്നും മനസ്സിലായി. പന്ത്രണ്ട് ദിവസം കഴിയട്ടെ, ഇവർ ഇല്ലാത്തതോണ്ട് അവരുടെയൊക്കെ നാട്ടിലോ വീട്ടിലോ ഭൂമി കുലുക്കം ഉണ്ടായോ എന്ന് ചെക്ക് ചെയ്യാൻ ഞാനും തീരുമാനിച്ചു (ഒരു ചുക്കും സംഭവിച്ചില്ല).

പെട്ടെന്നാണ് അടുത്ത കാബിനിലെ രാമചന്ദ്രൻ മാസ്റ്റർ ഞങ്ങളുടെ ചർച്ചയിലേക്ക് കയറി വന്നത്. ഭാര്യയും റിട്ടയേർഡ് അധ്യാപികയുമായ മല്ലിക ടീച്ചറോടൊപ്പം കാശിയിലേക്കുള്ള യാത്രയിലായിരുന്നു രാമചന്ദ്രൻ മാസ്റ്റർ. ടീച്ചർ സ്വന്തം കാബിനിൽ വിശ്രമത്തിലായിരുന്നു.

"ഞാൻ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ദിവസം.....'' മാഷ് പറഞ്ഞു തുടങ്ങി. ഞങ്ങൾ "പത്താം ക്ലാസ് കുട്ടികൾ" ആയതിനാൽ ശ്രദ്ധിച്ചിരുന്നു. നിന്ന് സംസാരിച്ചിരുന്ന മാഷിന് ആരോ ഒരു ചന്തി സ്ഥലം കൊടുത്തു.ചർച്ച ആവേശം കയറിയപ്പോൾ മാഷ് ഫുൾ സീറ്റിംഗായി .മെഹ്ബൂബ് സീറ്റിൻ്റെ അറ്റത്ത് നിന്നും തെറിച്ചു പോയത് ആരും കണ്ടതുമില്ല.

ചർച്ചക്കിടയിൽ ഏതോ ഒരു പാട്ട് എഴുതിയ ആളുടെ പേര് നുസൈബ പരാമർശിച്ചു. ഉടനെ രാമചന്ദ്രൻ മാഷ് പറഞ്ഞു.
"ഞാൻ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ദിവസം.....''

'ഈ ലോകം ഉണ്ടായതും ഇയാൾ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ദിവസം ആണെന്ന് ഇയാൾ പറയും' നാരായണൻ ആത്മഗതം ചെയ്തു.

ഞങ്ങൾ വീണ്ടും മറ്റൊരു വിഷയമെടുത്ത് ചർച്ച ആരംഭിച്ചു.
"ഞാൻ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ദിവസം.....'' രാമചന്ദ്രൻ മാഷ് ആ ചർച്ചയിലേക്കും കയറാൻ തുടങ്ങി.

"ആബ്യേ... നമ്മളെ ഒരു ടീച്ചറുണ്ടായിരുന്നല്ലോ ..... ?" മാസ്റ്റർക്ക് ഒരു ബ്രേക്കിടാനായി നാരായണൻ ചോദിച്ചു.

"ആനി ടീച്ചർ... നുള്ളി നുള്ളി എൻ്റെ കയ്പലയിൽ  രണ്ടാം വസൂരിക്കല ഉണ്ടാക്കിയ ടീച്ചർ " നുസൈബ ചാടിക്കയറി പറഞ്ഞു.

"അതല്ല... ഫൂമിയുടെ ഫാരം ഫൂഗുരുത്വത്തെ.... എന്ന് പറഞ്ഞിരുന്ന.... ഒരു പൂവിൻ്റെ പേരുള്ള ....."

"ലിസി ടീച്ചർ..."
നിശീധിനിയും ഫാത്തിമ കുട്ടിയും ഒരുമിച്ച് പറഞ്ഞു.

"പൂവിൻ്റെ പേരുള്ളത് എൻ്റെ ഭാര്യ.... മല്ലിക ടീച്ചർ ....." രാമചന്ദ്രൻ മാഷ് അവിടെയും ഇടപെട്ടു.

"ആഹ..... എന്നിട്ടെവിടെ.... മല്ലിക ടീച്ചറെ വിളിക്കൂ മാഷേ ...."  മാഷെ എണീപ്പിക്കാനായി നാരായണൻ ഒരു തന്ത്രം പയറ്റി. ടീച്ചറെ വിളിക്കാനായി മാഷ് എണീറ്റു. മാഷ് പോയ ഉടൻ നാരായണൻ മുജീബിനെ പിടിച്ച് അവിടെ ഇരുത്തി. മാഷ് ടീച്ചറെയും വിളിച്ച് തിരിച്ചു വന്ന് സീറ്റിനടുത്ത് നിന്നു..

"നിനക്കറിയോ.... ഞാൻ ഹെഡ്മാസ്റ്ററായ ...." രാമചന്ദ്രൻ മാഷ് മല്ലിക ടീച്ചർക്ക് ഞങ്ങളെ പരിചയപ്പെടുത്താൻ തുടങ്ങി.

"1987 ലെ SSC ബാച്ചിലെ സഹപാഠികളാണ് ഞങ്ങൾ..." നാരായണൻ ഇടക്ക് കയറി പറഞ്ഞു.

"ആ... ഞാൻ ഇന്നലെ മുതൽ നിങ്ങളെ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു... എന്താ ഒരു പോസിറ്റീവ് എനർജി...." ടീച്ചർ മനസ്സിലുള്ളത് തുറന്നു പറഞ്ഞു.

"വാഹ് ... ടീച്ചറുടെ വീട് എവിടെയാ ? " ഞങ്ങൾക്കും ആവേശമായി.

"ഷൊർണ്ണൂർ ... ഞങ്ങൾ കാശിയിലേക്കാണ്.... ഉച്ചയോടെ നാസിക്കിൽ ഇറങ്ങും. തുടർ യാത്ര അവിടെ നിന്നുള്ളവരുടെ കൂടെയാണ് ... "

'ഹാവൂ.... "ഞാൻ ഹെഡ്മാസ്റ്ററായ സമയത്ത് " അപ്പോൾ ഉച്ചവരെ കേട്ടാൽ മതി' നാരായണൻ വീണ്ടും  ആത്മഗതം ചെയ്തു.

"മുപ്പത്തിയേഴ് വർഷം മുമ്പുള്ള സൗഹൃദം ഇത്രയും നന്നായി നിലനിർത്തുന്ന നിങ്ങളുടെ ബാച്ച് ഒരു അത്ഭുതം തന്നെ...... " സൈക്കോളജിയിൽ ഡോക്ടറേറ്റ് എടുത്ത ടീച്ചർ പറഞ്ഞു. ശേഷം ഞങ്ങളുടെ കൂടെ ഏതാനും ചിയറിംഗ് ഫോട്ടോകൾ കൂടി എടുത്തു. ഉച്ചയോടെ അവർ ഞങ്ങളോട് വിട പറഞ്ഞു.

ചിരിച്ചും കളിച്ചും ഞങ്ങൾ യാത്ര തുടർന്നു. രാത്രിയായതോടെ കമ്പാർട്ട്മെൻ്റ് വീണ്ടും 'മോർച്ചറി' ആകാൻ തുടങ്ങി. മഹ്ബൂബ് കിടക്കുന്ന ബെർത്ത് ഞാൻ ഒന്ന് കൂടി ഉറപ്പ് വരുത്തി. ഒരു കാരണവശാലും മാറിക്കിടക്കരുത് എന്ന് ഞാൻ നിർദ്ദേശവും നൽകി. പാതിരാക്ക് മുജീബ് നിർബാധം മീൻ കച്ചവടം തുടർന്നു. ഗോവിയുടെ ഫാർഗോ ലോറിയുടെ കൂർക്കം വലിക്കൊപ്പം ഫൈസലിൻ്റെ ഡോൾബി ഡിജിറ്റൽ സൗണ്ട് ചുമയും കൂടി ആയപ്പോൾ എൻ്റെ ഉറക്കം ഇടതടവില്ലാതെ മുറിഞ്ഞു കൊണ്ടിരുന്നു.

മൂന്നാം ദിവസം പുലർന്നത് സിദ്ദീഖ് ഗ്രൂപ്പിൽ ഇട്ട ഫോട്ടോയുടെ "ഗ്ലും" ശബ്ദത്തോടെയാണ്. കോഴിക്കോട് നിന്നും വിമാനം കയറി ഡൽഹിയിൽ എത്തി പുലർച്ചെയോടെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിയതിൻ്റെ ഫോട്ടോ ആയിരുന്നു അത്. അടുത്തെവിടെയോ റൂമെടുത്ത് അവൻ സുഖമായുറങ്ങി.
ഉച്ചയോടെ ഞങ്ങളുടെ വണ്ടിയും ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ എത്തി.

സിദ്ദീഖിൻ്റെ റൂമിൽ പോയി ഫ്രഷ് ആയ ശേഷം രാത്രി ഏഴ് മണി വരെ ഡൽഹിയിൽ കറങ്ങാം എന്നായിരുന്നു ഞങ്ങളുടെ പ്ലാൻ. ഡൽഹിയിലുള്ള എൻ്റെ മകൾക്ക് ചില സാധനങ്ങൾ കൈമാറാനുള്ളതിനാൽ, ഞങ്ങളെ അവിടെ നിർത്തി സംഘത്തിലെ സ്ത്രീകളെയും കൂട്ടി സിദ്ദീഖ് റൂമിലേക്ക് പോയി. പതിനഞ്ച് കിലോയോളം വരുന്ന ഈറ്റബിൾസ് പെട്ടി  സ്റ്റേഷനിൽ എത്തിയ മോൾക്ക് ഞാൻ കൈമാറി. 

ലഗേജുമായി മൂന്നാം നിലയിലുള്ള സിദ്ദീഖിൻ്റെ റൂമിലേക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടാണ് എന്ന് സിദ്ദീഖിൻ്റെ കൂടെ പോയവർ അറിയിച്ചതിനാൽ ഞങ്ങൾ എ സി വെയ്റ്റിംഗ് ഹാളിൽ കയറി ഫ്രഷാകാൻ തീരുമാനിച്ചു.രണ്ട് മണിക്കൂറിന് നാല്പത് രൂപയായിരുന്നു ചാർജ്ജ്.

നിശ്ചിത സമയത്തിനുള്ളിൽ തന്നെ എല്ലാവരും ഫ്രഷായി വസ്ത്രങ്ങൾ മാറി. റൂമിൽ പോയവരും പറഞ്ഞ സമയത്ത് തന്നെ സ്റ്റേഷനിൽ തിരിച്ചെത്തി. 

ലഗേജുകൾ എല്ലാം ക്ലോക്ക് റൂമിൽ ഏൽപ്പിച്ച ശേഷം ഹസ്രത്ത് നിസാമുദ്ദീൻ ദർഗ്ഗയും ഹുമയൂൺ ടോംബും സന്ദർശിക്കാനായി ഞങ്ങളിറങ്ങുമ്പോൾ ഗോവിന്ദൻ്റെ ഫോണിലേക്ക് ഒരു എസ്.എം.എസ് വന്നു. സാധാരണ ഗതിയിൽ മെസേജ് നോക്കാത്ത അവൻ, അറിയാതെ അത് ഓപ്പൺ ചെയ്തു.

"ആബ്യേ.... ഇതാ അടുത്ത ട്രെയിനിനെപ്പറ്റിയുള്ള മെസേജ്... " വായിച്ചിട്ട് ഒന്നും തിരിയാത്തതിനാൽ  ഫോൺ എൻ്റെ നേരെ നീട്ടി ഗോവിന്ദൻ പറഞ്ഞു. 

മെസേജ് വായിച്ചതും ഞാൻ ഒന്ന് ഞെട്ടി. ഉറപ്പ് വരുത്താനായി ഞാൻ വീണ്ടും അത് വായിച്ചു. സംഗതി സത്യമാണ്!!


Next : ടീം 87 SSC @ കാശ്മീർ  - 4


Wednesday, February 25, 2026

ടീം 87 SSC @ കാശ്മീർ - 2

 ടീം 87 SSC @ കാശ്മീർ  - 1

ബൾക്ക് ബുക്കിംഗ് ചെയ്തിട്ടും ഏഴ് പേർക്ക് ഒരേ ക്യാബിനിലും മൂന്ന് പേർക്ക് അതേ കമ്പാർട്ട്മെൻ്റിൽ മറ്റൊരു ക്യാബിനിലും ആയിരുന്നു സീറ്റ് കിട്ടിയത്. ഇതിൽ തന്നെ സിദ്ദീഖ് വരാത്തതിനാൽ ആ സീറ്റ് ഒഴിവായിരുന്നു. ഞങ്ങളുടെ ക്യാബിനിലെ എട്ടാമൻ ആർ.എ.സി ടിക്കറ്റുള്ള രണ്ട് പേരായിരുന്നു. അവർക്ക് രണ്ടു പേർക്കും ബെർത്ത് നൽകി മറ്റേ ക്യാബിനിലേക്ക് മാറ്റി ഞങ്ങളിൽ ഒരാൾ കൂടി ഈ കാബിനിലെത്തി. മെഹ്ബൂബ് മാത്രം ആ കാബിനിൽ ഒറ്റക്കായി. അവനത് പ്രശ്നമില്ല എന്ന് പറഞ്ഞതിനാൽ ഞാനും പിന്നീട് അതിലേക്ക് ശ്രദ്ധ കൊടുത്തില്ല. എങ്കിലും മെഹബൂബിന് ട്രെയിൻ യാത്ര പരിചയമില്ലാത്തതിനാലും ഡോറിൻ്റെ തൊട്ടടുത്തായതിനാലും എനിക്ക് ഉള്ളിൻ്റെയുള്ളിൽ ഒരു ഭയം ഉണ്ടായിരുന്നു.

സമയം രാത്രിയായി. മെഹ്ബൂബ് തയ്യാറാക്കി കൊണ്ടുവന്ന ബിരിയാണി കഴിച്ച് എല്ലാവരും വീണ്ടും ചാർജ്ഡ് ആയി. ഞങ്ങളുടെ അന്താക്ഷരിയും പാട്ടും ട്രെയിനിനെ മൊത്തം മറ്റൊരു വൈബിലേക്ക് എത്തിക്കുന്നത് മറ്റു ക്യാബിനിലെ യാത്രക്കാർ കൂടി പാട്ട് മൂളുന്നതിലൂടെയും ഞങ്ങളോടൊപ്പം ചേരുന്നതിലൂടെയും ഞങ്ങൾ തിരിച്ചറിഞ്ഞു. മെഹ്ബൂബ് ഇതിനിടക്ക് എപ്പഴോ ഉറങ്ങാൻ പോയി. ലോവർ ബെർത്തിലായിരുന്നു അവൻ കിടന്നിരുന്നത്.

പതിനൊന്ന് മണിയായതോടെ ഓരോരുത്തരായി അവനവൻ്റെ ബെർത്തിലേക്ക് കയറിക്കൂടി ഉറക്കം തുടങ്ങി. മെഹ്ബൂബ് അവിടെ തന്നെ ഉണ്ടെന്ന് കിടക്കുന്നതിന് മുമ്പ് ഞാൻ ഒരിക്കൽ കൂടി ഉറപ്പ് വരുത്തി. കേരളം വിട്ടു കഴിഞ്ഞതിനാൽ ട്രെയിൻ അതിൻ്റെ വിശ്വരൂപം പുറത്തെടുക്കാനും തുടങ്ങി.

അൽപ സമയം കഴിഞ്ഞപ്പോഴേക്കും പഴയ ഫാർഗോ ലോറി കയറ്റം കയറി വരുന്ന പോലെ ഒരു ശബ്ദം കേൾക്കാൻ തുടങ്ങി.

"ങ്ർർർ......ങ്ർർർർ......ങ്ർർർർർ...... " 

കൂട്ടത്തിലെ ഫാർഗോ ആയ ഗോവിന്ദനാണ്. അൽപം വിക്സ് പഞ്ഞിയിലാക്കി മൂക്കിൽ വച്ചതോടെ അവൻ ഞെട്ടി എഴുന്നേറ്റു.

"ജലദോഷം ഉണ്ടാകുമ്പോഴുള്ള പ്രശ്നമാ..." ക്ഷമാപണം നടത്തി ഗോവിന്ദൻ തിരിഞ്ഞു കിടന്നു.

"അയല പൊരിച്ചതുണ്ട്...." പെട്ടെന്നുള്ള ഒരു പാട്ടു കേട്ട് ഞാൻ ഞെട്ടിയുണർന്ന് വീണ്ടും ഗോവിന്ദനെ നോക്കി. അന്താക്ഷരിയിൽ അവൻ്റെ വായിൽ നിന്ന് വന്നതെല്ലാം 1960 മോഡൽ പാട്ടുകൾ ആയിരുന്നതിനാലാണ് ഇത്തവണ അവനെ നോക്കിയത്. ബട്ട്, അപ്പോഴേക്കും പാട്ട് നിന്നു. ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വീഴാൻ തുടങ്ങി.

"അയല പൊരിച്ചതുണ്ട്.... കരിമീൻ വറുത്തതുണ്ട്......" പാട്ട് കേട്ട് ഞാൻ വീണ്ടും ഞെട്ടിയുണർന്നു. അപ്പോഴേയ്ക്കും മുജീബ് ഫോൺ എടുത്തു.

"ഹലോ...നിയാസ് അഞ്ച് അയല ... രണ്ട് മത്തി .... കുഞ്ഞാപ്പു മൂന്ന് കാതറ..... അളിയന് അഞ്ച് കിലോ മാന്തള് .." മുജീബ് വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു.

'എൻ്റമ്മേ... അഞ്ച് കിലോ മാന്തളടിക്കുന്ന അളിയനോ.... ബല്ലാത്ത അളിയൻ തന്നെ ...' ഉറക്കത്തിൽ ഫൈസൽ ആത്മഗതം ചെയ്തു.

"ഒന്ന് മുണ്ടാതെ കടക്ക് പൊട്ടാ.." താഴെ ബർത്തിൽ നിന്നും നുസൈബയുടെ ശബ്ദമുയർന്നു. ഞാനും ഒന്ന് തിരിഞ്ഞ് കിടന്ന് വീണ്ടും ഉറങ്ങാൻ തുടങ്ങി.

"അയല പൊരിച്ചതുണ്ട്...." കൂടുതൽ പാടുന്നതിന് മുമ്പേ മുജീബ് വേഗം ഫോൺ എടുത്തു.
വിവിധ തരം മീനുകളുടെ കണക്ക് വീണ്ടും ഒഴുകി. ഞാൻ മെല്ലെ എണീറ്റ് ടോയ്ലെറ്റിലേക്ക് നീങ്ങി. 

എ.സിയുടെ തണുപ്പ് കാരണം മിക്ക ബെർത്തുകളിലും വെള്ള പുതപ്പ് കൊണ്ട് തലയടക്കം മൂടിപ്പുതച്ച് കിടക്കുന്നവരായിരുന്നു. അതിനാൽ തന്നെ മോർച്ചറിയിലൂടെ നടക്കുന്ന പോലെയായിരുന്നു എനിക്ക് മനസ്സിൽ തോന്നിയത്.പോകുന്ന സമയത്ത് മെഹ്ബൂബ് കിടന്ന ബെർത്തിലേക്ക് വെറുതെ ഒന്ന് ഞാൻ നോക്കി.ബെർത്ത് കാലിയായതിനാൽ എന്നെപ്പോലെ അവനും ടോയ്ലെറ്റിലേക്ക് പോയിട്ടുണ്ടാകും എന്ന് ഞാൻ കരുതി. ഞാൻ ടോയ്ലറ്റിൽ നിന്ന് തിരിച്ച് വരുമ്പോഴും ബെർത്ത് കാലിയായിരുന്നു. മറ്റു ബെർത്തുകളിൽ ഉള്ളവർ എല്ലാവരും മൂടിപ്പുതച്ച് ഉറങ്ങുന്നുണ്ടായിരുന്നു. പെട്ടെന്ന് എൻ്റെയുള്ളിൽ ഒരു കൊള്ളിയാൻ മിന്നി. ഞാൻ എൻ്റെ സീറ്റിൽ പോയി ഇരുന്നു. ഉറക്കം എന്നെ വീണ്ടും തഴുകാൻ തുടങ്ങിയതോടെ വീണ്ടും ബെർത്തിൽ കയറിക്കിടന്നു.

സുബഹ് നമസ്കരിക്കാനായി എണീറ്റപ്പോൾ ഞാൻ വീണ്ടും മെഹ്ബൂബിനെ പോയി നോക്കി. ബെർത്ത് അപ്പോഴും കാലിയായിരുന്നു. മെഹ്ബൂബിൻ്റെ അതേ കാബിനിൽ ഞങ്ങൾ ബെർത്ത് അഡ്ജസ്റ്റ് ചെയ്തു കൊടുത്തവരോട് ചോദിച്ചപ്പോൾ, അവരും ഒരുറക്കം കഴിഞ്ഞ് എണീറ്റപ്പോൾ കണ്ടിട്ടില്ല എന്നറിയിച്ചു. പല ബെർത്തുകളിലും ലേഡീസ് ആയിരുന്നതിനാൽ പുതപ്പ് പൊക്കി നോക്കാൻ ധൈര്യവും തോന്നിയില്ല. ഞാൻ വീണ്ടും ഞങ്ങളുടെ കാബിനിലേക്ക് നീങ്ങി. സുബഹ് നമസ്കാര കഴിഞ്ഞപ്പഴേക്കും നാരായണൻ എണീറ്റു. നാരായണനോട് ഞാൻ വിവരം പറഞ്ഞു. മെഹ്ബൂബ് കിടന്നതൊഴികെ ബാക്കി എല്ലാ ബെർത്തുകളിലും ആളുണ്ട് എന്ന് അവനും  പറഞ്ഞു.

എൻ്റെ ചിന്തകൾ പല റെയിൽവെ സ്റ്റേഷനുകളിയുടെയും കൂകിപ്പായാൻ തുടങ്ങി. മെഹ്ബൂബിന് ഹിന്ദി സംസാരിക്കാൻ അറിയും എന്നുള്ളത് മാത്രമായിരുന്നു എൻ്റെ ഏക ആശ്വാസം. ഇത്രയും കാലത്തെ യാത്രയിലൊന്നും നേരിടാത്ത ഒരു പ്രശ്നമായതിനാൽ അടുത്ത സ്റ്റേഷൻ എത്തുന്നത് വരെയോ ടി.ടി.ആർ വരുന്നത് വരെയോ കാത്തിരിക്കാം എന്ന് ഞാൻ തീരുമാനിച്ചു. മറ്റെന്തോ തീരുമാനമെടുത്ത് നാരായണനും പോയി. മറ്റുള്ളവരെല്ലാം സുഖ സുഷുപ്തി തുടർന്നു.

"ആബ്യേ.... ആളെ കണ്ടെത്തി ട്ടോ..." അൽപ സമയത്തിന് ശേഷം, മെഹ്ബൂബിനെ എൻ്റെ മുന്നിൽ ഹാജരാക്കിക്കൊണ്ട് നാരായണൻ പറഞ്ഞു.

"എവിടെയായിരുന്നു..?" ഞാൻ ചോദിച്ചു.

"അതാ സ്ത്രീ കിടന്ന ബെർത്തിൽ, പുതപ്പിനുള്ളിലൂടെ കഷണ്ടിയിൽ വച്ച നിലയിൽ ഒരു കണ്ണട കണ്ടപ്പോൾ ഞാൻ പുതപ്പ് പൊക്കി നോക്കി..."

"എന്താ മെഹ്ബു....? സീറ്റ് മാറി കിടക്കുമ്പോൾ നിനക്ക് ഒന്ന് പറഞ്ഞൂടെ?" ഞാൻ മെഹ്ബൂബിനോടായി പറഞ്ഞു.

"ങേ! അതും ചെയർമാനോട് പറയണോ?"

"അങ്ങനെയല്ല... ട്രെയിൻ യാത്ര അധികം പരിചയമില്ലാത്തത് കൊണ്ട് പറഞ്ഞതാ.."

"അത്.... ആ സ്ത്രീ ഇറങ്ങിപ്പോയപ്പോ ഞാനങ്ങോട്ട് മാറിക്കിടന്നതാ ..."

"ആ... നിന്നെ കാണാത്തതോണ്ട് എൻ്റെ ഉറക്കവും പോയിക്കിട്ടി.. ഏതായാലും ഇനി ശ്രദ്ധിച്ചാൽ മതി"

അരുണൻ്റെ കിരണങ്ങൾ മെല്ലെ മെല്ലെ മുഖപടം നീക്കിത്തുടങ്ങി. 'മോർച്ചറി' ക്രമേണ ജനറൽ വാർഡായി മാറി.


Next :  ടീം 87 SSC @ കാശ്മീർ  - 3



Monday, February 23, 2026

ടീം 87 SSC @ കാശ്മീർ - 1

ഈ വർഷം ഫെബ്രുവരിയിൽ നടത്തിയ എൻ്റെ മൂന്നാം കാശ്മീർ യാത്രയുടെ ചിത്രങ്ങളും വിവരണങ്ങളും (Click & Read) സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയപ്പോഴാണ്, പത്താം ക്ലാസ് ബാച്ച് മേറ്റായിരുന്ന നാരായണൻ കാശ്‌മീർ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.എന്നെങ്കിലും പോകാം എന്ന ഉദ്ദേശ്യത്തിൽ ഞാനത് ഓ.കെ യും പറഞ്ഞു.മെയ് അവസാനത്തിൽ കുടുംബ സമേതം നടത്തിയ എൻ്റെ മണാലി യാത്രയുടെ ഫോട്ടോകൾ (Click & Read) കണ്ടതോടെ നാരായണൻ വീണ്ടും അവൻ്റെ കാശ്മീർ യാത്രാ സ്വപ്നം ഓർമ്മിപ്പിച്ചു.അപ്പോഴും ഞാൻ ഒരു അഴകൊഴമ്പൻ യെസ് മൂളി.ഇനി ഒരു കാശ്‌മീർ യാത്ര ആപ്പിൾ സീസണിൽ മാത്രം എന്ന് തീരുമാനിച്ചതിനാലും ഈ വർഷം രണ്ട് ദീർഘദൂര യാത്രകൾ കഴിഞ്ഞതിനാലും ആയിരുന്നു ഞാൻ അങ്ങനെ മറുപടി കൊടുത്തത്. ബട്ട്,എൻ്റെ 'യെസ്' നാരായണൻറെ പ്രതീക്ഷകളിൽ വസന്തം വിരിയിക്കുന്നത് ഞാൻ അറിഞ്ഞിരുന്നില്ല.

പത്താം ക്ലാസ്സിലെ സഹപാഠികളുടെ ഒരു ടൂർ എന്ന ആശയം വളരെ നല്ലതായിരുന്നെങ്കിലും ചെറിയ ടൂറുകൾക്ക് പോലും ശുഷ്കമായ പ്രതികരണങ്ങളായതിനാൽ ഗ്രൂപ്പ് ചെയർമാൻ എന്ന നിലയിൽ ഞാനതിൽ വലിയ താല്പര്യം കാണിച്ചില്ല.മാത്രമല്ല ലോക്കൽ ടൂറുകളെപ്പോലെ ഒന്നോ രണ്ടോ ദിവസം കൊണ്ട് തീർക്കാൻ പറ്റുന്നതുമല്ല ഇത്.അത്യാവശ്യം നല്ല പണച്ചിലവും വരും എന്നതിനാൽ ഗ്രൂപ്പിൽ നിന്ന് അഞ്ചിലേറെ പ്രതികരണം പ്രതീക്ഷിക്കുകയും വേണ്ട എന്നായിരുന്നു എൻ്റെ മനസ്സിന്റെ മന്ത്രണം. 

മണാലിയിൽ നിന്നും ഞാൻ തിരിച്ചെത്തിയ ശേഷം ഏതോ ഒരു ചർച്ചാ വേളയിൽ, നാരായണൻ വീണ്ടും കാശ്‌മീർ യാത്ര എടുത്തിട്ടപ്പോഴാണ് ആ മോഹത്തിന്റെ വേരോട്ടം ഞാൻ മനസ്സിലാക്കിയത്.എങ്കിൽ ഗ്രൂപ്പിൽ തന്നെ ടൂർ പ്രഖ്യാപിച്ച് താൽപര്യമുള്ളവരെ സംഘടിപ്പിക്കാം എന്ന് തീരുമാനിച്ചു.പിന്നീട് ഓരോ ദിവസവും കാശ്‌മീരിലെ  കാഴ്ചകളുടെ ഫോട്ടോ സഹിതമുള്ള പോസ്റ്ററുകൾ തയ്യാറാക്കിക്കൊണ്ട് ഗ്രൂപ്പിൽ നിരന്തരം അറിയിപ്പ് ഇട്ടു.സ്ത്രീകൾ ചിലർ താല്പര്യം പ്രകടിപ്പിച്ചെങ്കിലും കൂട്ടിനൊരാളെങ്കിലും ഇല്ലാതെ പറ്റില്ല എന്നതിനാൽ ഫാമിലിയെ കൂട്ടാം എന്നാക്കി.അത് മറ്റു ചിലർക്ക് ഇഷ്ടപ്പെടാത്തതിനാൽ ഉടൻ തന്നെ തീരുമാനം മാറ്റുകയും ചെയ്തു.

ഞാനടക്കമുള്ള ചിലർക്ക് ലീവ് ഒരു പ്രശ്നമായതിനാൽ തിരുവോണ ദിവസത്തിലോ പൂജാ അവധിയോടനുബന്ധിച്ചോ പോകാം എന്നായിരുന്നു ഉദ്ദേശം.കാശ്മീർ യാത്ര, നാരായണൻറെ ആഗ്രഹമായതിനാൽ തീയ്യതി തീരുമാനവും നാരായണന് തന്നെ ഞാൻ വിട്ടു കൊടുത്തു.അങ്ങനെ ഒക്ടോബർ ഒന്നിന് പുറപ്പെടാൻ തീരുമാനമായി.ജൂലൈ മുഴുവൻ വീണ്ടും പരസ്യം തുടർന്നെങ്കിലും വലിയ പ്രതികരണം അപ്പോഴും ലഭിച്ചില്ല. അവസാനം, ആഗസ്ത് രണ്ടിന് അത് വരെ പേര് തന്ന പത്ത് പേരെ വെച്ച് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ തീരുമാനിച്ചു. രണ്ട് തവണയായി കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നേരിട്ട് പോയി അപ് & ഡൗൺ തേർഡ് എ.സി ടിക്കറ്റുകൾ ബുക്ക് ചെയ്തതോടെ യാത്ര ഉറപ്പായി.

കെ.എസ്.ഇ.ബി.യിൽ നിന്നും റിട്ടയർ ചെയ്ത ഞങ്ങളുടെ എല്ലാം കാരണവർ ഗോവിന്ദൻ ഇട്ടപ്പാടൻ,പള്ളിക്കമ്മിറ്റി സെക്രട്ടറി സിദ്ധീക്ക്, ഓട്ടോറിക്ഷാ തൊഴിലാളി നാരായണൻ, മൽസ്യവില്പനക്കാരൻ മുജീബ്, പലചരക്ക് കച്ചവടക്കാരൻ മെഹബൂബ്, പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്ത ഫൈസൽ, സ്കൂൾ ടീച്ചറായ നിശീഥിനി, സഹകരണ സംഘം ജീവനക്കാരിയായിരുന്ന ഫാത്തിമക്കുട്ടി,ടൂർ ഒരു ഹോബിയാക്കിയ നുസൈബ എന്നിവരായിരുന്നു ഈ ടൂറിലെ എൻ്റെ സഹയാത്രികർ.ഞാനൊഴികെ ഒമ്പത് പേരും കാശ്മീരിലേക്ക് പോകുന്നത് ആദ്യമായിട്ടായിരുന്നു. ചിലർ സംസ്ഥാനത്തിന് പുറത്തേക്ക് വിനോദ യാത്ര നടത്തുന്നതും ആദ്യമായിട്ടായിരുന്നു.

അങ്ങനെ ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് എൻ്റെ വീട്ടിൽ നിന്ന് സംഭവ ബഹുലമായ ആ യാത്രയുടെ പച്ചക്കൊടി ഉയർന്നു.

ഞങ്ങളെയും ഞങ്ങളെക്കാളധികമുള്ള ഞങ്ങളുടെ ലഗേജുകളും റെയിൽവെ സ്റ്റേഷനിൽ എത്തിക്കാനായി വണ്ടി ഏർപ്പാടാക്കിയിരുന്നു. വണ്ടിയിൽ കയറിയതും, കൊറോണക്കാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ നുസൈബ മൂക്കും വായും മൂടിക്കെട്ടി! റേഡിയോ ജോക്കികളെപ്പോലെ കലപിലാ ന്ന് സംസാരിക്കുന്ന നുസൈബ ഒരക്ഷരം ഉരിയാടാതായി. എല്ലാവരെയും പൊട്ടൻ എന്ന് വിളിച്ചവൾ പെട്ടെന്ന് ആംഗ്യം കാണിച്ചു കൊണ്ട് പൊട്ടൻ കളി തുടങ്ങി.

"ആഹാ... ഇത് നമ്മളെ മാനു ആണല്ലോ ഡ്രൈവർ ... നുസൈബാ,അനക്കറീലെ മാനൂനെ ?"

മെഹ്ബൂബിൻ്റെ ചോദ്യം കേട്ട് നുസൈബ കണ്ണുരുട്ടി.ഡ്രൈവർ അവളുടെ തറവാട് വീടിൻ്റെ അയൽവാസിയാണെന്നും ആളെ തിരിച്ചറിയാതിരിക്കാനാണ് വായ മൂടിക്കെട്ടിയത് എന്നും നുസൈബ മന്ത്രിച്ചു.

"നുസു ഇല്ലേ വണ്ടീല്..?" വണ്ടിക്കകത്തെ നിശബ്ദത കണ്ട് വഴിയിൽ നിന്ന് കയറിയ നാരായണൻ ചോദിച്ചു.

'മുണ്ടല്ലെട പൊട്ടാ..." പറഞ്ഞത് നാരായണനോടാണെങ്കിലും കേട്ടത് ഞാനായിരുന്നു.

ഒന്നരയോടെ ഞങ്ങൾ റെയിൽവെ സ്റ്റേഷനിൽ എത്തി. കോച്ച് പൊസിഷൻ നോക്കി ഞാൻ എല്ലാവരെയും അങ്ങോട്ട് നയിച്ചു.

"13 ഇതാ ഇവിടെയാ...'' പിന്നിൽ നിന്നും പെട്ടെന്ന് മെഹബൂബ് വിളിച്ചു പറഞ്ഞു.

"ങാ... നമ്മുടെ 13 ഇവിടെയാ.... ഇങ്ങോട്ട് വാ.." ഞാൻ മെഹ്ബൂബിനോട് പറഞ്ഞു.

"ങേ!! കുറച്ച് പേർക്ക് ഇവിടെയും... കുറച്ച് പേർക്ക് അവിടെയും...?? ഇതെന്ത് ടെക്നോളജിയാ?" മെഹ്ബുവിന് സംശയമായി.

"ആ 13 ന് താഴെയുള്ളത് വായിച്ചിരുന്നോ?" ഞാൻ ചോദിച്ചു.

"ഷൊർണ്ണൂർ ഭാഗത്തേക്ക്..."

"ങാ...ഇനി ഇത് വായിച്ചു നോക്കൂ...."

"മംഗലാപുരം ഭാഗത്തേക്ക് ..."

"അപ്പോൾ മനസ്സിലായില്ലേ?"

"ഇല്ല....നമ്മുടെ വണ്ടി ന്യൂഡൽഹി ഭാഗത്തേക്കല്ലേ? അത് എങ്ങോട്ടാ?" 

ഞാൻ തൽക്കാലം മൗനം പാലിച്ചു.

"യാത്രികോം, കൃപയാ ധ്യാൻ ദീജിയെ.... ഗാഡി സംഖ്യ എക് ചെഹ് ശൂന്യ ശൂന്യ് ആട്ട് എറണാകുളം സെ ഹസ്രത്ത് നിസാമുദ്ദീൻ തക് ജാനെ വാല മംഗളാ ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പ്ലാറ്റ്ഫോം നമ്പർ ചാർ പർ ആനെ  ക സംഭാവന ഹേ.." വണ്ടി വരുന്നതിൻ്റെ അനൗൺസ്മെൻ്റ് മുഴങ്ങി.

"ആബ്യേ... ലക്ഷദ്വീപിലേക്ക് ട്രെയിൻ പോകുമോ?" അറിയിപ്പ് കേട്ട മെഹ്ബൂബ് വീണ്ടും സംശയവുമായി എണീറ്റു.

'ഹും... ഇവനെ വേഗം എവിടേലും പിടിച്ചിരുത്തേണ്ടി വരും ... ഇല്ലെങ്കിൽ ഉത്തരം പറഞ്ഞു പറഞ്ഞ് എൻ്റെ കിളി പോകും..' ഞാൻ മനസ്സിൽ കരുതി.

കൃത്യ സമയത്ത് തന്നെ വണ്ടി എത്തി. ഓരോരുത്തരും അവനവൻ്റെ ലഗേജും കൊണ്ട് വണ്ടിയിൽ കയറി സീറ്റ് കണ്ടെത്തി. വണ്ടി കോഴിക്കോട് സ്റ്റേഷൻ വിട്ടതോടെ ഞങ്ങളുടെ കാശ്മീർ യാത്ര ഔദ്യോഗികമായി ആരംഭിച്ചു.


Next : ടീം 87 SSC @ കാശ്മീർ  - 2


Thursday, February 19, 2026

റംസാൻ ഹദിയ

എൻ്റെ പ്രിയപ്പെട്ട പിതാവ് മരിച്ചിട്ട് പതിനെട്ട് വർഷമായി (പടച്ചവൻ അദ്ദേഹത്തിന് മഗ്ഫിറത്ത് നൽകട്ടെ, ആമീൻ). ബാപ്പ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിൻ്റെ സ്വന്തം കസ്റ്റഡിയിൽ ഉണ്ടായിരുന്ന തിന്നാൻ പറ്റുന്ന ചില സാധനങ്ങൾ ആയിരുന്നു കൽക്കണ്ടവും കാരക്കയും കൊപ്രയും. വീട്ടിൽ വരുന്ന കുട്ടികൾക്ക് നൽകാനായിരുന്നു കൽക്കണ്ടം (Click & Read). കാരക്ക ബാപ്പാക്ക് തിന്നാനും. അത് മക്കളായ ഞങ്ങൾക്കും തരും. 

പരസ്പരം ഒട്ടിപ്പിടിച്ച് മണലും മറ്റും പറ്റിയ ഒരു തരം കാരക്കയായിരുന്നു അന്ന് മാർക്കറ്റിൽ കിട്ടിയിരുന്നത്. ബാപ്പ അത് വാങ്ങി നന്നായി കഴുകി ഉണക്കി എടുത്ത് പാത്രത്തിൽ സൂക്ഷിച്ച് വെയ്ക്കും. കാരക്ക തിന്നാൻ തരുമ്പോൾ ഒരു കൊപ്രാക്കഷ്ണം കൂടി തരും. ആ കോമ്പിനേഷൻ്റെ രുചി അന്നാണ് ഞാൻ ആദ്യമായി അറിഞ്ഞത്.

കാലമേറെ കഴിഞ്ഞു. ആഗോളവൽക്കരണം, ഉദാരവൽക്കരണം എന്നിങ്ങനെ ചില പദങ്ങൾ കേൾക്കാൻ തുടങ്ങി. അതെന്താണെന്ന് മനസ്സിലായില്ലെങ്കിലും പഴം വിൽക്കുന്ന കടകളിൽ നേന്ത്രപ്പഴത്തിനും മുന്തിരിക്കും കൈതച്ചക്കക്കും പുറമെ പല തരത്തിലുള്ള ആപ്പിളും മുസമ്പിയും പേരക്കയും സ്ഥാനം പിടിച്ചു. ഒട്ടിച്ചേർന്ന ഈത്തപ്പഴം മാറി കറുത്തതും വൈവിധ്യമാർന്ന രുചികളോടും കൂടിയവ വിപണിയിൽ ലഭ്യമായി.

പരമ്പരാഗത ഈത്തപ്പഴം രുചി പോര എന്ന് തോന്നിയതിനാൽ ഞാനും പുതിയ ഈത്തപ്പഴത്തിലേക്ക് മാറി. നാട്ടിലെ വിവിധ കടകളിൽ നിന്ന് വിവിധ തരത്തിലുള്ള ഈത്തപ്പഴങ്ങൾ പല സമയങ്ങളിലായി  ഞാനും കുടുബാംഗങ്ങളും  വാങ്ങിക്കഴിച്ച് കൊണ്ടിരുന്നു.ഗൾഫിൽ നിന്ന് വരുന്നവർ കൊണ്ടു വരുന്ന ഈത്തപ്പഴങ്ങൾ രുചിയിൽ ഏറെ മുന്നിലാണ് എന്നും ഞാൻ മനസ്സിലാക്കി. നാട്ടിൽ അവ വിലയിലും ഏറെ മുന്നിലാണെന്ന് തിരിച്ചറിയുകയും ചെയ്തു.

ഇതിനിടെയാണ് കോളേജിലെ ചില സഹപ്രവർത്തകർ ശമ്പളം കിട്ടുന്ന ദിവസത്തിലോ പിറ്റേന്നോ ആയി ഡ്രൈഫ്രൂട്സ് വാങ്ങാൻ കോഴിക്കോട് വലിയങ്ങാടി പോകാൻ തുടങ്ങിയത്. ഇക്കഴിഞ്ഞ ഡിസംബർ മുതൽ ഞാനും അവർ വഴി ഈത്തപ്പഴവും മറ്റും വാങ്ങാൻ തുടങ്ങി. ഫെബ്രുവരിയിൽ റംസാൻ നോമ്പ് ആരംഭിക്കുന്നതിനാൽ കൂടുതൽ ആവശ്യം വരും എന്നതിനാലും മധുരം കുറഞ്ഞതും എന്നാൽ രുചി കൂടിയതുമായ ഇനം വേണം എന്നതിനാലും ഞാൻ ഓർഡർ നൽകിയില്ല. യഥാർത്ഥത്തിൽ അത് ഒരു ഉൾവിളി ആയിരുന്നു എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

ഒരാഴ്ച മുമ്പ് ഉച്ച സമയത്ത്, അറിയാത്ത ഒരു നമ്പറിൽ നിന്ന് എനിക്കൊരു ഫോൺ കോൾ വന്നു. സൗദിയിൽ നിന്നുള്ള ഒരു ഗിഫ്റ്റ് ഉണ്ടെന്നും വീട് എവിടെയാണെന്ന് അന്വേഷിച്ചുമായിരുന്നു ആ വിളി. സൗദിയിൽ നിലവിൽ ജോലി ചെയ്യുന്ന ബന്ധു, ഭാര്യാ സഹോദരൻ മാത്രമാണ്. അവൻ അങ്ങനെ ഒരു ഗിഫ്റ്റ് അയക്കാൻ യാതൊരു സാദ്ധ്യതയും ഇല്ലാത്തതിനാൽ ഞാൻ ആകെ അങ്കലാപ്പിലായി. അതിനാൽ തന്നെ ഫോൺ വിളിച്ചയാൾ ലൊക്കേഷൻ ഇടാൻ പറഞ്ഞപ്പോൾ ഞാൻ നൽകിയില്ല. അരീക്കോട് എത്തിയിട്ട് വിളിച്ചാൽ പറഞ്ഞു തരാം എന്ന് പറഞ്ഞു കൊണ്ട് കട്ട് ചെയ്തു.

വൈകിട്ട് ആറ് മണി കഴിഞ്ഞിട്ടും ഗിഫ്റ്റുകാരൻ വിളിക്കാത്തതിനാൽ എൻ്റെ ധാരണ തെറ്റിദ്ധാരണയല്ല എന്ന് എനിക്ക് തോന്നി. തൊട്ടടുത്ത പള്ളിയിൽ നിന്നും മഅ്രിബ് ബാങ്ക് വിളി ഉയരുമ്പോഴാണ് പിന്നീട് അയാൾ വിളിച്ചത്. വഴി പറഞ്ഞു കൊടുത്തു അല്പ സമയത്തിനകം തന്നെ ഒരു കാർ എൻ്റെ ഗേറ്റിലെത്തി. കാറിൽ നിന്നും അത്യാവശ്യം കനമുള്ള ഒരു കിറ്റ് എടുത്ത് എന്നെ ഏല്പിച്ചു. തിരിച്ച് പോകാൻ ഒരുങ്ങുമ്പോൾ, ആള് മാറി തന്നതല്ല എന്ന് ഉറപ്പു വരുത്താൻ വേണ്ടി ഞാൻ ഗിഫ്റ്റ് അയച്ച ആളുടെ പേര് ചോദിച്ചു. കയ്യിലുള്ള ലിസ്റ്റ് നോക്കി അയാൾ പേര് പറഞ്ഞു തന്നു.എൻ്റെ ഒരു മുൻ എൻ.എസ്.എസ് വളണ്ടിയർ ആയിരുന്നു അതയച്ചത് (പേര് തൽക്കാലം രഹസ്യമായി നിൽക്കട്ടെ).


ഓരോ കിലോ തൂക്കം വരുന്ന സഫാവി, സെഗായി, മബ്റൂം എന്നീ തരം ഈത്തപ്പഴങ്ങളും അരക്കിലോ തൂക്കമുള്ള മറ്റൊരു തരം ഈത്തപ്പഴവും (സുക്കരി) ആയിരുന്നു പ്രസ്തുത കിറ്റിൽ ഉണ്ടായിരുന്നത്. റംസാൻ അനുബന്ധിച്ചുള്ള  ഈത്തപ്പഴ ചലഞ്ചിൻ്റെ ഭാഗമായിട്ടാണ് എനിക്കുള്ള അവൻ്റെ റംസാൻ ഹദിയയായി (സമ്മാനമായി) ഇതയച്ചത്. 

എല്ലാ റംസാനിലും ചെറിയ ഒരു പാക്കറ്റ് ഈത്തപ്പഴം ആരെങ്കിലുമായി ഹദിയ തരാറുണ്ടെങ്കിലും റംസാൻ മാസം മുഴുവൻ നോമ്പെടുക്കാനും (ഞാനും ഭാര്യയും ഈത്തപ്പഴവും വെള്ളവും ആണ് പുലർച്ചെ കഴിക്കാറ്) നോമ്പ് തുറക്കാനുമുള്ള അത്രയും ഈത്തപ്പഴം ലഭിക്കുന്നത് ആദ്യമായിട്ടാണ്. സർവ്വശക്തൻ അവന് അർഹമായ പ്രതിഫലം നല്കട്ടെ, ആമീൻ.

മൂന്ന് ദിവസം കഴിഞ്ഞ് എൻ്റെ സുഹൃത്ത് കൊണ്ടോട്ടി നൗഷാദ് (Click & Read) എന്നെ വിളിച്ചു കൊണ്ട് അവൻ്റെ ചില ആവശ്യങ്ങൾക്കായി രാത്രി എന്നെ കാണാൻ വരാൻ അനുവാദം ചോദിച്ചു. മുൻ പിൻ ആലോചിക്കാതെ ഞാൻ യെസ് മൂളി. രാത്രി വൈകി എത്തിയ അവൻ ചില പ്രവൃത്തികൾ എന്നെ ഏല്പിച്ചു.ഭക്ഷണം കഴിച്ച് തിരിച്ചു പോകാൻ ഇറങ്ങിയപ്പോൾ, അന്ന് വലിച്ച ഒരു പഴുത്ത വിയറ്റ്നാം ഏർളി ചക്ക അവന് നൽകാം എന്ന് എനിക്ക് തോന്നി.ചെറിയ ചക്ക ആയതിനാൽ അവന് കൊണ്ടു പോകാനും സൗകര്യമായിരുന്നു. അത് വയ്ക്കാനായി സ്കൂട്ടറിൻ്റെ സീറ്റ് ഉയർത്തിയപ്പോഴാണ് എനിക്ക് തരാൻ അവൻ കൊണ്ടു വന്ന സാധനത്തെപ്പറ്റി അവന് ഓർമ്മ വന്നത്. നോമ്പ് തുറക്കാനുള്ള ഒരു കിലോ മുന്തിയ ഇനം ഈത്തപ്പഴം ആയിരുന്നു അവൻ തന്ന റംസാൻ ഹദിയ. പടച്ച റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ, ആമീൻ.

ദാനധർമ്മങ്ങൾ അധികരിപ്പിക്കുക, നിൻ്റെ നാഥൻ നിനക്കത് ഇരട്ടിയായി തിരിച്ചു നൽകും എന്ന ദൈവിക വചനം എൻ്റെ ജീവിതത്തിൽ പലപ്പോഴും പുലർന്ന് കൊണ്ടിരിക്കുന്നു. നാഥാ, സൽകർമ്മങ്ങൾ തുടരാൻ ഇനിയും തൗഫീഖ് നൽകണേ, ആമീൻ.

Monday, February 16, 2026

കമ്പിളിക്കണ്ടത്തിലെ കൽഭരണികൾ

ന്യൂഇയർ ഫ്രണ്ട് എന്ന ഒരു പരിപാടി സ്കൂളുകളിലും ഓഫീസുകളിലും എല്ലാം ഇപ്പോൾ സർവ്വ സാധാരണമാണ്. പുതു വർഷത്തോടനുബന്ധിച്ച് നമ്മുടെ സുഹൃത്തുക്കൾക്കിടയിൽ നിന്ന് ഓരോരുത്തരും നറുക്കെടുത്ത് അവർക്ക് കിട്ടുന്ന ആൾക്ക് എന്തെങ്കിലും ഒരു സമ്മാനം കൈമാറുന്നതാണ് പരിപാടി. പുതുവർഷത്തിൻ്റെ ആദ്യ നാളുകളിൽ തന്നെ ഒരു സമ്മാനം ലഭിക്കുന്നത് ആ വർഷത്തിൽ പ്രതീക്ഷയോടെ മുന്നേറാൻ പ്രചോദനം നൽകും എന്നതായിരിക്കാം ഇത്തരം ഒരു പരിപാടിക്ക് പിന്നിലെ ഉദ്ദേശ്യം.

2026 ൽ ഞങ്ങളുടെ ഡിപ്പാർട്ട്മെൻ്റിൽ എനിക്ക്  ന്യൂയർ ഫ്രണ്ടായി കിട്ടിയത് അസിസ്റ്റൻ്റ് പ്രൊഫസറായ മുനീറ ടീച്ചറെയാണ്. പുതുതായി വന്ന ടീച്ചർ ആയതിനാൽ എനിക്കവരെപ്പറ്റി വലിയ ധാരണയില്ലായിരുന്നു. അതിനാൽ ഒരു കോമൺ പ്രാക്ടീസ് എന്ന നിലയിൽ  വീട്ടിൽ അതിഥി സൽക്കാരത്തിന് ഉപയോഗിക്കാവുന്ന ഒരു ഗ്ലാസ് സെറ്റ് ഞാൻ അവർക്ക് സമ്മാനമായി നൽകി.

എന്നെ ന്യൂയർ ഫ്രണ്ടായി കിട്ടിയത് വിനോദൻ മാഷിനായിരുന്നു.എൻ്റെ എഴുത്തിനെയും വായനയെയും പറ്റി മുൻധാരണയുള്ളതിനാൽ വിനോദൻ മാഷ് എനിക്ക് തന്നത് "കമ്പിളിക്കണ്ടത്തിലെ കൽഭരണികൾ" എന്ന പുസ്തകമായിരുന്നു. 2025 ഏപ്രിലിൽ ഇറങ്ങിയ പുസ്തകത്തിൻ്റെ 41-ാം പതിപ്പാണ് എനിക്ക് കിട്ടിയത് എന്നത് തന്നെ വായനക്കാർ ആ പുസ്തകത്തെ എത്രത്തോളം നെഞ്ചേറ്റി എന്നതിൻ്റെ തെളിവാണ്.

കമ്പിളിക്കണ്ടത്തിൽ നിന്ന് തുടങ്ങി പാരീസ് വരെ എത്തുന്ന തൻ്റെ കുട്ടിക്കാലം മുതൽ ഇന്ന് വരെയുള്ള അനുഭവങ്ങളാണ് ബാബു അബ്രഹാം ഈ പുസ്തകത്തിൽ കുറിച്ച് വയ്ക്കുന്നത്. പക്ഷേ, ഈ രേഖപ്പെടുത്തലിൽ വായനക്കാരുടെ ഹൃദയത്തിൽ കയറുന്നത് മൂന്ന് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും ജീവിത പരീക്ഷണങ്ങൾ എങ്ങനെ നേരിടണം എന്ന് പ്രായോഗികമാക്കി കാണിച്ചു കൊടുത്ത മേരി എന്ന അമ്മയാണ്.

"എന്നെയോ എന്റെ മക്കളെയോ സംബന്ധിച്ച് ഒരു തീരുമാനമെടുക്കാന്‍ ഞാന്‍ നിങ്ങളെ ഏല്‍പ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മേലില്‍ എന്റെ കാര്യങ്ങള്‍ അന്വേഷിച്ച് ഒറ്റയെണ്ണം ഈ വഴിക്കു വന്നുപോകരുത്. അറത്തുകളയും ഞാന്‍''. നാട്ടിലെ പ്രമാണിമാരെന്ന് നടിക്കുന്നവരോട് ഇതുപോലെ അറുത്ത് മുറിച്ച് പറയാൻ ഒരു സ്ത്രീക്ക് സാധിച്ചെങ്കിൽ അവരുടെ  ധൈര്യവും വീര്യവും നിർണ്ണയാതീതമാണ്. 

ഒരായുസ്സിൽ നേരിടേണ്ട മുഴുവൻ പ്രതിസന്ധികളെയും സധൈര്യം നേരിട്ട് മക്കൾക്ക് അവർ നേടിക്കൊടുത്തത് യഥാർത്ഥ ജീവിതമായിരുന്നു .തന്റെ കുഞ്ഞുമകള്‍ക്ക് നേരെ മോഷണാരോപണം വന്നപ്പോള്‍ ആ പിഞ്ചുകൈ പാറയിൽ വെച്ച് കൊയ്ത്തരിവാളിൻ്റെ മടകൊണ്ട് തള്ളവിരലിനിട്ട് അടിച്ച ആ അമ്മ, സത്യത്തിൻ്റെ മൂല്യം മക്കൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയായിരുന്നു.

വിശപ്പിൻ്റെ കാഠിന്യം ഈ പുസ്തകം വായിക്കുന്ന ഓരോരുത്തർക്കും ശരിക്കും മനസ്സിലാകും.നന്നായി പണിയെടുത്താൽ മാറുന്നതാണ് ദാരിദ്ര്യമെന്ന      അമ്മയുടെ വാക്കുകളെ ആ മകൻ പിന്‍തുടർന്നു . പ്രതിസന്ധികൾ ഓരോന്നും നേരിടുമ്പോൾ അയാളെ നയിച്ച ഉള്‍വാഞ്ഛകളെ വായനക്കാർ മനസ്സിലാക്കി തന്നെ പഠിക്കേണ്ടതുണ്ട്. ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം എന്ന് ഈ കൃതിയെപ്പറ്റി പറയുന്നത് അക്ഷരം പ്രതി ശരിയാണ് എന്നാണ് എൻ്റെ വായനാനുഭവം. മക്കളെ കൂടി ഈ പുസ്തകം വായിപ്പിക്കാന്‍ ഓരോ രക്ഷിതാവും മുൻകൈ എടുക്കുകയും വേണം.

പുസ്തകം: കമ്പിളിക്കണ്ടത്തിലെ കൽഭരണികൾ
രചയിതാവ്: ബാബു അബ്രഹാം
പ്രസാധകർ: മാതൃഭൂമി ബുക്സ്
പേജ് : 207
വില: 300 രൂപ

Tuesday, February 10, 2026

ബാസ്റ്റ്യൻ ബംഗ്ലാവ് (എസ്‌കർസാവോ എ കൊച്ചി - 5)

 എസ്‌കർസാവോ എ കൊച്ചി - 4 

നടന്നു വന്ന അതേ വഴിയിലൂടെ തന്നെ ഞങ്ങൾ തിരിച്ചു നടന്നു.നേരത്തെ കണ്ട വാസ്കോ ഡ ഗാമ സ്‌ക്വയറും കടന്ന് ഞങ്ങൾ മുന്നോട്ട് പോയി.ബിനാലെയുടെ ഭാഗമായി ഒരു പന്തലിൽ ഒരു വർക്‌ഷോപ് നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.ആ കോമ്പൗണ്ടിലേക്ക് കയറിയപ്പോഴാണ് അത് ബാസ്റ്റിൻ ബംഗ്ലാവ് എന്ന മ്യൂസിയം ആണെന്ന് മനസ്സിലായത്.ഇന്തോ-യൂറോപ്യൻ ശൈലിയിലുള്ള വാസ്തുവിദ്യയുടെ ഒരു ഉദാഹരണമാണ് 1667 ൽ നിർമ്മിച്ച ബാസ്റ്റിയൻ ബംഗ്ലാവ്. 

ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ടയായ മാനുവൽ കോട്ട പോർട്ടുഗീസുകാരാണ് ഫോർട്ട് കൊച്ചിയിൽ സ്ഥാപിച്ചത്.ഈ കോട്ടയുടെ എല്ലാ മൂലകളിലും കൊത്തളങ്ങൾ ഉണ്ടായിരുന്നു.പിന്നീട് ഡച്ചുകാർ കൊച്ചി കീഴടക്കി ഈ കോട്ട നവീകരിച്ചു.അറബിക്കടലിലേക്ക് ഉയരക്കാഴ്ച നൽകുന്ന സ്‌ട്രോംബെർഗ് കൊത്തളം (Stromberg Bastion)  ഈ കോട്ടയിലെ തന്ത്രപ്രധാന കേന്ദ്രമായിരുന്നു. പിന്നീട് ബ്രിട്ടീഷുകാർ കോട്ട തകർക്കുകയും  സ്‌ട്രോംബെർഗ് ബാസ്റ്റിയൻ നിലനിന്നിരുന്ന സ്ഥാനത്ത് ഒരു ബംഗ്ലാവ് നിർമ്മിക്കുകയും ചെയ്തു.അത് ബാസ്റ്റിൻ ബംഗ്ലാവ് എന്നറിയപ്പെട്ടു.

നിലവിൽ കേരള സർക്കാരിന്റെ കീഴിലെ പൈതൃക മ്യൂസിയമാണ് ബാസ്റ്റിൻ ബംഗ്ലാവ്.രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് നാലര വരെയാണ് പ്രവേശന സമയം.മുതിർന്നവർക്ക് മുപ്പത് രൂപയും കുട്ടികൾക്ക് പത്ത് രൂപയുമാണ് പ്രവേശന ചാർജ്ജ്.കൊച്ചിയുടെ ചരിത്രം അന്വേഷിക്കുന്നവർ ബാസ്റ്റിൻ ബംഗ്ലാവ് തീർച്ചയായും സന്ദർശിക്കണം.

ബാസ്റ്റ്യൻ ബംഗ്ലാവിൽ നിന്ന് ഏതാനും വാരകൾ മാത്രം മുന്നോട്ട് നടന്നപ്പോൾ ഞങ്ങൾ വീണ്ടും ഒരു പഴയ ചർച്ചിൻ്റെ മുന്നിലെത്തി.1503 ൽ പോർച്ചുഗീസുകാർ നിർമ്മിച്ച സെൻ്റ് ഫ്രാൻസിസ് ചർച്ച് ആയിരുന്നു അത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ചർച്ചുകളിൽ ഒന്നാണിത്. സഞ്ചാരികളുടെ തിരക്ക് കാരണം ഞാൻ പള്ളിയുടെ ചരിത്രം ഒന്ന് ഗൂഗിളിൽ തിരഞ്ഞു. അപ്പോഴാണ് ഈ ചർച്ചിൻ്റെ മറ്റു വിവരങ്ങൾ അറിഞ്ഞത്.

വാസ്കോഡഗാമയുടെ ഇന്ത്യയിലേക്കുള്ള മൂന്നാം വരവിൽ മലേറിയ ബാധിച്ച് അദ്ദേഹം മരിച്ചു (ആ യാത്രയിലെ അയാളുടെ ക്രൂരകൃത്യങ്ങളുടെ ഒരു വിവരണം ഈ യാത്രക്ക് ശേഷം ഞാൻ സോഷ്യൽ മീഡിയയിൽ കണ്ടു). അന്ന് അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം അടക്കം ചെയ്തത് ഈ പള്ളിയിലാണ്. പള്ളിക്കകത്ത് പ്രത്യേകം വേർതിരിച്ച ചെറിയ ഒരു കുഴിമാടം കാണാം. പതിനാല് വർഷങ്ങൾക്ക് ശേഷം ഭൗതികാവശിഷ്ടങ്ങൾ ഇവിടെ നിന്നും പോർച്ചുഗലിലെ ലിസ്ബണിലേക്ക് മാറ്റി എന്ന് ചരിത്രം പറയുന്നു.ചർച്ചിൻ്റെ ഗേറ്റിന് സമീപം ഒരു കരിങ്കൽ സ്തൂപം കാണാം. ഒന്നാം ലോകമഹാ യുദ്ധത്തിൽ മരിച്ചവരുടെ ഓർമ്മക്കായി സ്ഥാപിച്ചതാണ് അതെന്ന് പറയപ്പെടുന്നു.

ചർച്ചിൽ നിന്നും പുറത്തിറങ്ങി അല്പം കൂടി നടന്നപ്പോൾ പഴയ ഒരു ഇരുനില കെട്ടിടം കണ്ടു. അതിൻ്റെ മട്ടുപ്പാവിൽ ഒരു പോർച്ചുഗീസ് നാവികൻ കടലിലേക്ക് കണ്ണും നട്ടിരിക്കുന്നതായി വെറുതെ എനിക്ക് തോന്നി. താഴെ നിലയിലുള്ള കച്ചവടക്കാരോട് ചോദിച്ചപ്പോൾ വാസ്കോഡഗാമ താമസിച്ചതായി പറയപ്പെടുന്ന വീടാണ് അതെന്ന് മനസ്സിലായി. നിലവിൽ അതൊരു ഹോം സ്റ്റേ ആയതിനാൽ സഞ്ചാരികൾക്ക് പ്രവേശനമില്ല.

കൂടുതൽ സമയം ഇല്ലാത്തതിനാൽ ഞങ്ങൾ വീണ്ടും ആസ്പിൻ വാളിലേക്ക് നടന്നു. ടിക്കറ്റെടുത്ത് ബിനാലെ കണ്ട ശേഷം മട്ടാഞ്ചേരിയിലേക്ക് നടക്കാൻ തുടങ്ങി. ഇടക്ക് ഒരു പള്ളി കണ്ടതോടെ അവിടെ കയറി നമസ്കാരം നിർവ്വഹിച്ചു. പള്ളിയിൽ ധാരാളം യൂത്തൻമാർ ഉണ്ടായിരുന്നു. ഫോർട്ട് കൊച്ചിയിൽ ന്യൂ ഇയർ ആഘോഷിക്കാൻ വന്ന അവരിൽ ഭൂരിഭാഗവും മലപ്പുറത്ത് നിന്നുള്ളവരായിരുന്നു. 

നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ മട്ടാഞ്ചേരിയിലേക്ക് ഒരു ഓട്ടോ കിട്ടി . അങ്ങനെ എൺപത് രൂപക്ക് ഞങ്ങൾ ഡച്ച് പാലസിന് മുന്നിലെത്തി. മുമ്പ് കണ്ടതാണെങ്കിലും ലൂന മോൾക്കും ലിദു മോനും വേണ്ടി ഡച്ച് പാലസും ജൂതത്തെരുവും സിനഗോഗും വീണ്ടും സന്ദർശിച്ചു. നേരത്തെ ഓട്ടോക്കാർ എണ്ണൂറ് രൂപ പറഞ്ഞ സ്ഥലങ്ങളിൽ മിക്കതും ഞങ്ങൾ കണ്ടു.

വീണ്ടും വാട്ടർ മെട്രോയിൽ കയറി ഞങ്ങൾ മറൈൻ ഡ്രൈവിലെത്തി. ഇന്നലെ തിരക്ക് കാരണം ഒഴിവാക്കിയ ബിരിയാണിയുടെ രുചി ഇന്നറിഞ്ഞു. റൂം രാവിലെ വെക്കേറ്റ് ചെയ്തിരുന്നെങ്കിലും ഫ്രഷ് ആവാനുള്ള സൗകര്യങ്ങൾ  നിസാർക്ക ചെയ്ത് തന്നിരുന്നു.

നമസ്കാരവും ഫ്രഷ് അപ്പും കഴിഞ്ഞ് ബില്ലടക്കാൻ കൗണ്ടറിൽ എത്തിയപ്പോഴാണ് താമസവും ഭക്ഷണവും എല്ലാം സൗജന്യമായിരുന്നു എന്നറിഞ്ഞത്. യാത്ര പറയാനായി നിസാർക്കയെ അന്വേഷിച്ചപ്പോൾ മറൈൻ ഡ്രൈവ് വാക് വേയിലെ ടീ ഷോപ്പിൽ ഉണ്ടാകും എന്ന് പറഞ്ഞു. നിസാർക്കയെ തേടിപ്പിടിച്ച് നല്ലൊരു ടിപ്പും നൽകി ഞങ്ങൾ കൊച്ചിയോട് വിട പറഞ്ഞു. മെട്രോ ട്രെയിൻ വഴി ആലുവയിലും അവിടെ നിന്ന് അങ്കമാലിയിലും എത്തി. നേരത്തെ റിസർവ് ചെയ്ത കെ.എസ്.ആർ.ടി.സി വഴി പുതുവർഷപ്പുലർച്ചെ നാട്ടിലെത്തിയതോടെ 2025 ലെ അവസാന യാത്രയും വിജയകരമായി സമാപിച്ചു.


(അവസാനിച്ചു)


Thursday, February 05, 2026

ഫോർട്ട് കൊച്ചിയിൽ ( എസ്‌കർസാവോ എ കൊച്ചി - 4 )

 എസ്‌കർസാവോ എ കൊച്ചി - 3 

2012 ലെ പ്രഥമ കൊച്ചി മുസ്‌രിസ് ബിനാലെയും 2016-ലെ മൂന്നാമത് കൊച്ചി മുസ്‌രിസ് ബിനാലെയും കാണാൻ കുടുംബ സമേതം ഫോർട്ട് കൊച്ചിയിൽ പോയത് എൻ്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്നുണ്ട്. അതിന് മുമ്പും ഫോർട്ട് കൊച്ചിയിൽ ഞാൻ പോയിരിക്കും എന്നാണ് എൻ്റെ ധാരണ. കാരണം ഫോർട്ട് കൊച്ചിക്ക് തൊട്ടടുത്തുള്ള മട്ടാഞ്ചേരിയിൽ ഞാൻ ഇതിന് മുമ്പേ സന്ദർശനം നടത്തിയതാണ്. എൻ്റെ സ്വഭാവമനുസരിച്ച്, ആ സമയത്ത് ഫോർട്ട് കൊച്ചിയും സന്ദർശിക്കാതെ തിരിച്ചു പോകാൻ സാദ്ധ്യതയില്ല.

ആറാമത് കൊച്ചി മുസ്‌രിസ് ബിനാലെ കാണാൻ ഫോർട്ട് കൊച്ചിയിൽ എത്തുമ്പോഴും ബിനാലെക്ക് പുറമെ അവിടെ കാണാനുള്ളതിനെപ്പറ്റി എനിക്ക് ഒരു ധാരണ ഇല്ലായിരുന്നു. സഞ്ചാരികളുടെ പിന്നാലെ, ഒരു ഫോട്ടോ ഷീറ്റ് കാണിച്ചു കൊണ്ട് ഓട്ടോക്കാർ സംസാരിക്കുന്നത് കണ്ടപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.  ചോദിച്ചപ്പോൾ ഫോർട്ട് കൊച്ചിയിൽ കാണാനുള്ള കാഴ്ചകൾ ആണ് അവയെന്ന് ഒരു ഓട്ടോക്കാരൻ പറഞ്ഞു.

ഞങ്ങളെത്തിയത് വാസ്കോ ഡ ഗാമ സ്ക്വയറിൽ ആണെന്ന് അപ്പോഴാണ് മനസ്സിലായത്. ബാസ്റ്റ്യൺ ബംഗ്ലാവ്, സെൻ്റ് ഫ്രാൻസിസ് ചർച്ച്, സെൻ്റ് പീറ്റേർസ് ചർച്ച്, ഗാമയുടെ വീട്, ചൈനീസ് വലകൾ, നേവൽ മ്യൂസിയം, ബീച്ച് തുടങ്ങി നിരവധി കാഴ്ചകൾ ഫോർട്ട് കൊച്ചിയിൽ കാണാനുണ്ട്. ഇതിന് പുറമെ മട്ടാഞ്ചേരിയിലെ കാഴ്ചകൾ കൂടി ഉൾപ്പെടുത്തി രണ്ട് - രണ്ടര മണിക്കൂർ നീളുന്ന യാത്രക്ക് എണ്ണൂറ് രൂപയാണ് ഓട്ടോക്കാർ ഈടാക്കുന്നത്. ബിനാലെ കാണാനുള്ളതിനാലും ചുരുങ്ങിയ ദൂരത്തിന് ഈ ചാർജ്ജ് വളരെ കൂടുതലാണ് എന്നതിനാലും ഞാൻ ഓട്ടോ യാത്ര ഒഴിവാക്കി.

ആദ്യം ബിനാലെ പിന്നെ കറക്കം എന്നതായിരുന്നു എൻ്റെ പ്രഥമ പ്ലാൻ. അതു പ്രകാരം ബോട്ടിറങ്ങി വാക്ക് വേയിലൂടെ ഞങ്ങൾ ബീച്ച് സൈഡിലേക്ക് അൽപം നടന്നു. വാക്ക് വേയുടെ ഓരത്ത് വിവിധതരം മത്സ്യങ്ങൾ കണ്ടപ്പോൾ വായിൽ വെള്ളമൂറിയെങ്കിലും പരിസരത്തൊന്നും അത് ഫ്രൈ ആക്കുന്നത് കണ്ടില്ല. 

പ്രാചീന ഇന്ത്യയുടെ വ്യാപാര പങ്കാളിയായിരുന്ന ചൈനക്കാർ ഇന്ത്യക്ക് സമ്മാനിച്ച സാധനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ ചീന വലകൾ ഫോർട്ട് കൊച്ചിയുടെ പ്രത്യേകതയാണ്. കായലിനോട് ചേർന്ന് ഉയർന്ന് നിൽക്കുന്ന ചീന വലകൾ ഞങ്ങൾക്ക്  ഹൃദ്യമായ കാഴ്ചയായി. റോഡിലേക്ക് എത്താനായി വാക്ക് വേയിൽ നിന്നും മാറി നടന്നപ്പോഴാണ് വാസ്കോഡ ഗാമ സ്ക്വയർ എന്ന ബോർഡ് കണ്ടത്. അപ്പോഴാണ് കോഴിക്കോട്ട് ആദ്യമായി കപ്പലിറങ്ങിയ വാസ്കോഡ ഗാമയും ഫോർട്ട് കൊച്ചിയും തമ്മിലുള്ള അഗാധ ബന്ധം  ഞാൻ അറിഞ്ഞത്.

റോട്ടിലൂടെ ഞങ്ങൾ ബിനാലെ വേദിയായ ആസ്പിൻ വാൾ ലക്ഷ്യമാക്കി നടന്നു. ഫോർട്ട് കൊച്ചിയിലെ ബിൽഡിംഗുകൾ മിക്കവയും പോർച്ചുഗീസ് - ഡച്ച് ശൈലിയിലുള്ളതാണ്. അതിൻ്റെ പഴമയും നിർമ്മാണ രീതിയും നിറങ്ങളും ഏതൊരു മനുഷ്യനെയും ആകർഷിക്കും. തെരുവിലെ ചുമർചിത്രപ്പണികളും തലയുയർത്തി നിൽക്കുന്ന പൈതൃക കെട്ടിടങ്ങളും നമ്മെ ഒരു പക്ഷേ പോർച്ചുഗലിലെയോ നെതർലൻ്റിലെയോ ഒരു തെരുവിൽ കൊണ്ടെത്തിച്ചേക്കും. 

ഓൾഡ് ഹാർബർ ഹോട്ടലും പിന്നിട്ട് മനോഹരമായ ഒരു ചർച്ചിന് സമീപം ഞങ്ങളെത്തി. 1857ൽ സ്ഥാപിച്ച സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് ഓർത്തഡോക്സ് സിറിയൻ ചർച്ചായിരുന്നു അത്. അഞ്ച് മിനുട്ടിനകം ആസ്പിൻ വാളിലെ ബിനാലെ മെയിൻ വേദിയിൽ എത്തുമായിരുന്ന ഞങ്ങൾ അവിടെ വെച്ച് വൃദ്ധനായ ഒരു ഐസ്ക്രീം കച്ചവടക്കാരനെ കണ്ടുമുട്ടി. 

ഐസ്ക്രീം വാങ്ങി കഴിക്കുന്നതിനിടയിൽ ഞാൻ എൻ്റെ യാത്രാ പ്ലാൻ അദ്ദേഹത്തെ അറിയിച്ചു. കാഴ്ചകൾ കണ്ട ശേഷം ബിനാലെക്ക് കയറുന്നതാണ് നല്ലത് എന്നായിരുന്നു അദ്ദേഹത്തിൻ്റെ ഉപദേശം.  ബിനാലെയുടെ ഒരു വേദി മട്ടാഞ്ചേരിയിലേക്ക് പോകുന്ന വഴിയായതിനാൽ അത് കണ്ട് തിരിച്ച് വന്ന് ഫോർട്ട് കൊച്ചി കാണൽ ബുദ്ധിമുട്ടായിരുന്നു. അതിനാൽ ആ വൃദ്ധോപദേശം സ്വീകരിക്കാൻ ഞങ്ങൾ നിർബന്ധിതരായി. അതോടെ, നടന്ന് വന്ന വഴിയേ തന്നെ ഞങ്ങൾ തിരിച്ചു നടന്നു. മൂത്തവരുടെ വാക്കും മുതു നെല്ലിക്കയും ആദ്യം കയ്ക്കും, പിന്നെ മധുരിക്കും എന്നാണല്ലോ? അത് ഞങ്ങൾക്ക് ശരിക്കും ബോധ്യമായി.

എസ്‌കർസാവോ എ കൊച്ചി - 5


Tuesday, February 03, 2026

സാഗര റാണിയിൽ ..... ( എസ്‌കർസാവോ എ കൊച്ചി - 3 )

എസ്‌കർസാവോ എ കൊച്ചി - 2  ( Click & Read )

കൊച്ചി യാത്ര ആസൂത്രണം ചെയ്യാൻ തുടങ്ങിയപ്പോഴേ, കൊച്ചിയിൽ താമസിക്കുന്ന എൻ്റെ സുഹൃത്ത് ഖൈസുമായി ഞാൻ ബന്ധപ്പെട്ടിരുന്നു.എൻ്റെ സന്ദർശന സമയക്രമമനുസരിച്ച് കാണാൻ പറ്റുന്ന കാഴ്ചകൾ ഏതെല്ലാമാണെന്ന് അവനോട് അഭിപ്രായം തേടുകയും ചെയ്തിരുന്നു. അപ്പോൾ, കേരള സർക്കാറിൻ്റെ ഉടമസ്ഥതയിലുള്ള സാഗര റാണി എന്ന ബോട്ടിൽ കടലിലേക്ക് ഒരു യാത്ര ഉണ്ടെന്നും ഒരാൾക്ക് അറുന്നൂറ് രൂപയാകുമെന്നും മനസ്സില്ലാ മനസ്സോടെ ഖൈസ് സൂചിപ്പിച്ചു. കുടുംബ സമേതം ലക്ഷദ്വീപിലേക്ക് ഒരു കപ്പൽ യാത്രക്ക് ശ്രമിച്ചിട്ട് നടക്കാത്തതിനാൽ കടലിലൂടെയുള്ള ഈ യാത്ര ഒരു താല്കാലിക ആശ്വാസമാകും എന്ന് ഞാൻ കണക്കു കൂട്ടി.

സാഗര റാണിയിൽ യാത്ര ചെയ്യാൻ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യണം. മറൈൻ ഡ്രൈവിലെ ഹൈകോർട്ട് ജെട്ടിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. രാവിലെ മുതൽ തുടങ്ങുന്ന വിവിധതരം പാക്കേജുകൾ ലഭ്യമാണ്. ഞാൻ തെരഞ്ഞെടുത്തത് വൈകിട്ട് 5.30 മുതൽ 7.30 വരെ നീളുന്ന രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സൺസെറ്റ് പാക്കേജാണ്. കടലിൽ വീഴുന്ന സൂര്യനെ കടലിൽ പോയി കാണാം എന്നതാണ് ഇതിൻ്റെ പ്രത്യേകത (അത് കരയിൽ നിന്ന് കണ്ടാലും കടലിൽ നിന്ന് കണ്ടാലും പ്രത്യേകിച്ച് ഒരു വ്യത്യാസവും ഇല്ല). 

പത്ത് വയസ്സിന് മുകളിലുള്ള എല്ലാവർക്കും അറുനൂറ് രൂപയും കുട്ടികൾക്ക് മുന്നൂറ് രൂപയും ആണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് റിസർവ് ചെയ്യുന്നതിനും റിസർവ് ചെയ്ത ടിക്കറ്റിൽ തന്നെ തെറ്റ് തിരുത്തുന്നതിനും ഫോണിലുടെ ഒരു ഒഫീഷ്യൽ എന്നെ വളരെയധികം സഹായിച്ചു.

അഞ്ചര മണിക്ക് തുടങ്ങുന്ന യാത്രക്ക് അഞ്ച് മണിക്ക് റിപ്പോർട്ട് ചെയ്യണം. ഓൺലൈനിൽ എടുത്ത ടിക്കറ്റ് ,ജെട്ടിയുടെ തൊട്ടടുത്തുള്ള  കേരള സ്റ്റേറ്റ് ഇൻലാൻ്റ് നാവിഗേഷൻ കോർപ്പറേഷൻ (KSINC) ലിമിറ്റഡ് ൻ്റെ കൗണ്ടറിൽ കാണിച്ച് ബോർഡിംഗ് പാസ് എടുക്കണം. ഒരു ബോട്ടിൽ നൂറോളം പേർക്ക് ടിക്കറ്റ് നൽകും. അപ്പർ ഡക്കിലാണ് യാത്ര. 

ആദ്യമാദ്യം ബോർഡിംഗ് പാസ് എടുക്കുന്നവർക്ക് അരികിലെ സീറ്റ് പിടിക്കാം. എവിടെയെങ്കിലുമൊക്കെ ഇരിക്കാനുള്ള സൗകര്യം എല്ലാവർക്കും കിട്ടും. ഏറ്റവും മുന്നിൽ വശങ്ങളിലായി ഇട്ട സീറ്റ് ആർക്ക് വേണ്ടി ഒഴിച്ചിട്ടതാണെന്ന് എനിക്ക് മനസ്സിലായില്ല. മക്കളോട് അവിടെ പോയിരിക്കാൻ ഞാൻ പറഞ്ഞു. യാത്രാവസാനം വരെ ആരും ആ സീറ്റിലേക്ക് വന്നില്ല എന്ന് മാത്രമല്ല കാഴ്ചകൾ വ്യക്തമായി കാണാനും ക്യാമറയിൽ പകർത്താനും അത് വഴി അവർക്ക് സാധിച്ചു.

കൃത്യം അഞ്ചരക്ക് തന്നെ യാത്ര ആരംഭിച്ചു. ഒരു അവതാരകനും സഹായിയും രണ്ട് ഡാൻസർമാരും ആയിരുന്നു ക്രൂ അംഗങ്ങൾ. ബോട്ടും കപ്പലും അല്ലാത്ത, കൊച്ചിൻ ഷിപ്പ് യാർഡിൽ തന്നെ നിർമ്മിച്ച ഒരു ജലയാനമാണ് സാഗര റാണി.കൊച്ചി കായലിൻ്റെ ഇരു തീരങ്ങളിലുമുള്ള വിവിധ കെട്ടിടങ്ങളും നിർമ്മിതികളും പരിചയപ്പെടുത്തിക്കൊണ്ടാണ് യാത്ര തുടങ്ങിയത്. വെല്ലിംഗ്ടൻ ഐലൻ്റ്, ഫോർട്ട് കൊച്ചി, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, കൊച്ചിൻ ഷിപ്പ് യാർഡ് അങ്ങനെ നിരവധി സ്ഥലങ്ങൾ ബോട്ടിലിരുന്ന് ഞങ്ങൾ വീക്ഷിച്ചു. അതിനിടയിൽ, ഞാൻ ആദ്യമായി യാത്ര ചെയ്ത കപ്പലായ എം.വി. അറേബ്യൻ സീ ഞങ്ങളുടെ തൊട്ടടുത്ത് കൂടി കടന്നു പോയത് എൻ്റെയുള്ളിൽ ഓർമ്മകളുടെ ഒരു സുനാമി തന്നെ സൃഷ്ടിച്ചു.


താമസിയാതെ തന്നെ ഒരു ഫ്രൂട്ടിയും ചെറിയ ഒരു പെട്ടിയും എല്ലാവർക്കും കിട്ടി. KSINC വകയായുള്ള സ്നാക്സ് ആയിരുന്നു അത്. കട്ലറ്റും കേക്കും മറ്റും ആയിരുന്നു പെട്ടിയിൽ. 


കായൽ വിട്ട് മൂന്നാല് കിലോമീറ്ററോളം കടലിനകത്തേക്ക് ബോട്ട് പോയി. കടലിൻ്റെ തിരയനക്കം ബോട്ടിൽ ഞങ്ങൾ അനുഭവിച്ചു. വിവിധതരം വിനോദ പരിപാടികളുമായി കാബിൻ ക്രൂ അംഗങ്ങൾ സഞ്ചാരികളെ രസിപ്പിച്ചു കൊണ്ടിരുന്നു. ലുലു മോളും ഒരു പാട്ട് പാടിക്കൊണ്ട് നല്ല കയ്യടി നേടി. DJ ഫ്ലോറിലെ എല്ലാവരും ചേർന്നുള്ള തുള്ളിക്കളി വിട പറയുന്ന വർഷത്തിലെ അവസാന കലാപരിപാടിയുമായി.

കൃത്യം ഏഴര മണിക്ക് ഞങ്ങൾ ഹൈകോർട്ട് ജെട്ടിയിൽ തിരിച്ചെത്തി. പ്രതീക്ഷിച്ചതിലും നല്ലതായിരുന്നു യാത്ര എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. കടലിനെ പേടിയില്ലാത്ത, കാതടപ്പിക്കുന്ന ശബ്ദങ്ങൾ അലോസരം സൃഷ്ടിക്കാത്ത, അല്പസ്വല്പം കൂട്ടത്തിൽ തുള്ളാൻ മനസ്സുള്ള സഞ്ചാരികൾക്ക് സാഗര റാണി യാത്ര ഇഷ്ടപ്പെടും.


എസ്‌കർസാവോ എ കൊച്ചി - 4 (Click & Read)


Thursday, January 29, 2026

മറൈൻ ഡ്രൈവ്, കൊച്ചി ( എസ്‌കർസാവോ എ കൊച്ചി - 2 )

എസ്‌കർസാവോ എ കൊച്ചി - 1 (Click & Read)

പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ഞാൻ കൊച്ചി ആദ്യമായി കണ്ടത് എന്നാണ് എൻ്റെ ഓർമ്മ. മറൈൻ ഡ്രൈവ് എന്ന് കേട്ടിരുന്നു എന്നല്ലാതെ എന്താണ് അത് എന്നോ ആ പേര് എങ്ങിനെ വന്നു എന്നോ എന്നൊന്നും ചിന്തിച്ചിരുന്നേ ഇല്ല. നാവിക സേനാ ഉദ്യോഗസ്ഥന്മാരുടെ ക്വാർട്ടേഴ്സ് എന്ന് പറയപ്പെടുന്ന രണ്ട് പടുകൂറ്റൻ കെട്ടിട സമുച്ചയങ്ങൾ സ്ഥിതി ചെയ്യുന്നത് കൊണ്ടായിരിക്കും മറൈൻ ഡ്രൈവ് എന്ന പേര് വന്നത് എന്ന് പിന്നീടെപ്പോഴോ ഞാൻ സ്വയമങ്ങ് തീരുമാനിച്ചു. പക്ഷേ, ആരോടും ആ  വിവരം വിളമ്പാൻ പോയില്ല.

പിൽക്കാലത്ത് മത്സര പരീക്ഷ എഴുതാനും ഇൻ്റർവ്യൂവിൽ പങ്കെടുക്കാനും സഞ്ചാരിയായും എല്ലാം ഞാൻ കൊച്ചിയിൽ എത്തി. കൊച്ചിയിൽ വന്നാൽ മറൈൻ ഡ്രൈവിൽ പോവുക എന്നത് ഒരു പതിവായി. കാരണം പല രാജ്യങ്ങളുടെയും സ്റ്റാമ്പുകൾ (ഒറിജിനൽ ആയിരുന്നോ എന്നറിയില്ല) അവിടെ നിന്നും വാങ്ങാൻ കിട്ടുമായിരുന്നു. സ്റ്റാമ്പ് ശേഖരണം ഒരു ഹോബിയായി അന്നും ഇന്നും കൂടെയുള്ളതിനാൽ അത് വാങ്ങിയേ ഞാൻ വീട്ടിലേക്ക് തിരിക്കാറുള്ളൂ.

കല്യാണം കഴിഞ്ഞ് കുട്ടികളായ ശേഷവും കൊച്ചി കാണാനായും ബിനാലെ കാണാനായും എല്ലാം ഞാൻ കൊച്ചിയിൽ എത്തി. പക്ഷെ,മറൈൻ ഡ്രൈവിൽ സമയം ചെലവഴിക്കാൻ അധിക സമയം കണ്ടെത്തിയിരുന്നില്ല. ഇത്തവണ ബിനാലെ കാണാൻ പോകുമ്പോൾ ആ നഷ്ടം കൂടി നികത്തണം എന്ന് മനസ്സിൽ കരുതിയിരുന്നു. ഭാഗ്യവശാൽ ഞങ്ങൾക്കായി എൻ്റെ സുഹൃത്ത് ഖൈസ് ബുക്ക് ചെയ്ത ആസ്‌ട്രോ മറൈൻ ഹോട്ടൽ, മറൈൻ ഡ്രൈവിൽ തന്നെയായിരുന്നു. റൂമിലെത്തി ഫ്രഷായ ശേഷം ഞങ്ങൾ പുറത്തിറങ്ങി.

"ആദ്യം പോയി വള്ളം കളി കണ്ടോളൂ.." ഖൈസ് പരിചയപ്പെടുത്തിത്തന്ന ഹോട്ടലിലെ സ്റ്റാഫ് നിസാർക്ക ഞങ്ങളോട് പറഞ്ഞു.

"ങാ.." താല്പര്യമില്ലെങ്കിലും ഞാൻ സമ്മതം മൂളി. 

"പല തവണ മാറ്റി വച്ച് അവസാനം ഇന്ന് രണ്ടര മണിക്കാണ് അത് തുടങ്ങുന്നത്. ഇപ്പോ സമയമെത്രയായി?" നിസാർക്ക പിന്നെയും തുടർന്നു.

"മൂന്നര മണി...." ഞാൻ പറഞ്ഞു.

"അഞ്ച് മണിക്ക് തീരും.... വേഗം പൊയ്ക്കോ..''
ഞങ്ങളെ വള്ളംകളി കാണിപ്പിച്ചേ അടങ്ങൂ എന്ന് തീരുമാനിച്ച പോലെ നിസാർക്ക പറഞ്ഞു.

ബ്രോഡ് വേയിലൂടെ ചുറ്റി നടന്ന് ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ മറൈൻ ഡ്രൈവിലേക്ക് നീങ്ങി.

മുംബൈ മറൈൻ ഡ്രൈവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 1980 കളിൽ ഗ്രേറ്റർ കൊച്ചിൻ ഡവലപ്പ്മെൻ്റ് അതോറിറ്റി രൂപകല്പന ചെയ്തതാണ് മറൈൻ ഡ്രൈവ് പ്രൊജക്ട്. വേമ്പനാട്ട് കായലിൻ്റെ തീരത്ത് ഹൈകോർട്ട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് രാജേന്ദ്ര മൈതാനം വരെ നീളുന്ന മൂന്ന് കിലോമീറ്റർ ദൂരമാണ് മറൈൻ ഡ്രൈവ് എന്നറിയപ്പെടുന്നത്. വേമ്പനാട്ട് കായലിലൂടെയുള്ള ഉല്ലാസ യാത്രയും വാട്ടർ മെട്രോയും ഫെറി സർവീസും വിവിധതരം ഭക്ഷണശാലകളും ഷോപ്പിംഗ് കോംപ്ലക്സുകളും അടയ്ക്കം മറൈൻ ഡ്രൈവ് രാവിലെ മുതൽ രാത്രി ഏറെ വൈകും വരെ സജീവമായിരിക്കും.

കായൽ തീരത്ത് കൂടിയുള്ള നടപ്പാത ഇപ്പോൾ അറിയപ്പെടുന്നത് എ.പി.ജെ അബ്ദുൽ കലാം മാർഗ്ഗ് എന്നാണ്. എ.പി.ജെയുടെ വചനങ്ങൾ വിവിധ സ്ഥലങ്ങളിൽ പലകയിൽ എഴുതിവച്ചത് കാണാം. ഈ നടപ്പാതയിൽ മൂന്ന്   പാലങ്ങളുണ്ട്. മഴവിൽ പാലം, ചീനവലപ്പാലം, കെട്ടുവള്ളപ്പാലം എന്നിവയാണവ. രാത്രിയിൽ, മഴവില്ലിലെ ഏഴ് നിറങ്ങൾ വർണ്ണ വിസ്മയം തീർക്കുന്നതിനാലാണ് മഴവിൽപ്പാലം എന്ന പേര് വന്നത്. മറ്റ് രണ്ട് പാലങ്ങൾ പേര് സൂചിപ്പിക്കുന്നത് പോലെ അതാത് ആകൃതിയിലാണ്.

നിസാർക്ക പറഞ്ഞ പോലെ മറൈൻ ഡ്രൈവ് വള്ളം കളിയുടെ ആറാം സീസൺ മത്സരങ്ങളായിരുന്നു വേമ്പനാട്ട് കായലിൽ നടക്കുന്നത്. ആലപ്പുഴ അഷ്ടമുടിക്കായലിലെ പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിയിലെ രാജാക്കന്മാരായ ചമ്പക്കുളം ചുണ്ടനും കാരിച്ചാൽ ചുണ്ടനും കൈനകരിയും എല്ലാമാണ് ഇവിടെയും പങ്കെടുക്കുന്നത് എന്ന് മൈക്കിലൂടെയുള്ള അറിയിപ്പിൽ നിന്ന് മനസ്സിലായി. അതോടെ നിസാർക്ക പറഞ്ഞ പോലെ വള്ളം കളി കാണാം എന്ന് തോന്നി.

ഗോശ്രീ പാലത്തിന് സമീപത്ത് നിന്ന് തുടങ്ങി ഹൈകോർട്ട് ജെട്ടിക്ക് അടുത്ത് വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് വള്ളംകളി മത്സര ട്രാക്ക്. കൈനകരി ടീം ഇറങ്ങുന്നതിന് തൊട്ടുമുമ്പ് അവിടെ എത്തിച്ചേർന്ന ഞാനും മോനും പങ്കായം ഒന്ന് കയ്യിലെടുത്തു നോക്കി. ഒരു ചുണ്ടൻ വള്ളത്തിൽ തൊണ്ണൂറ് പേർ വരെ ഉണ്ടാകും എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി. 

ഫിനിഷിംഗ് പോയിൻ്റിന് സമീപമുള്ള പവലിയനിൽ ഞങ്ങളും സ്ഥാനം പിടിച്ചു.  മത്സരം ആരംഭിച്ചതായി അനൗൺസ്മെൻ്റ് വന്നു. കൊട്ടും പാട്ടുമായി ഇഞ്ചോടിഞ്ച് പൊരുതിത്തുഴഞ്ഞ് വരുന്ന കാഴ്ച രോമാഞ്ചജനകമായിരുന്നു. അങ്ങനെ ജീവിതത്തിലാദ്യമായി കണ്ട വള്ളംകളി മത്സരം ഞങ്ങൾക്കെല്ലാവർക്കും ഹൃദ്യമായി.

വൈകിട്ട് അഞ്ചര മണിക്ക് "സാഗരറാണി" യിൽ ഒരു ബോട്ടിംഗ് ഞങ്ങൾ നേരത്തെ ബുക്ക് ചെയ്തിരുന്നു. കുറഞ്ഞ റേറ്റിൽ മറ്റ് പല സ്വകാര്യ ബോട്ടുകാരും ഞങ്ങളുടെ പിന്നാലെ കൂടി ഓഫർ ചെയ്തു കൊണ്ടിരുന്നു. അവയിൽ പലതിനും കടലിലേക്ക് പോകാനുള്ള അനുമതി ഇല്ല എന്ന് പിന്നീടാണ് അറിഞ്ഞത്. റേറ്റ് കുറയുന്നതിന് ഒരു കാരണം അത് തന്നെയായിരുന്നു. രണ്ട് മണിക്കൂർ ബോട്ടിംഗ് കഴിഞ്ഞ് ഏഴരക്ക് ഞങ്ങൾ തിരിച്ചെത്തി. 

അന്ന് രാത്രി ഫോർട്ട് കൊച്ചിയിൽ പോകാൻ ശ്രമിച്ചെങ്കിലും വാട്ടർ മെട്രോയിൽ ടിക്കറ്റ് കിട്ടിയില്ല. അതും അനുഗ്രഹമായി എന്ന് രാത്രി കയറിയ ടാക്സി ഡ്രൈവർ പറഞ്ഞപ്പഴാണ് അറിഞ്ഞത്. രാത്രി ഞങ്ങൾ വീണ്ടും മറൈൻ ഡ്രൈവിൻ്റെ വൈബിൽ അലിഞ്ഞു ചേർന്നു. ആതിഥേയനായ ഖൈസും കുടുംബവും ഞങ്ങളെ കാണാനായി മറൈൻ ഡ്രൈവിൽ എത്തി. അര മണിക്കൂറിലധികം അവരുടെ കൂടെ ചെലവഴിച്ച ശേഷം ഞങ്ങൾ മറ്റൊരു സുഹൃത്തായ ജമാലിൻ്റെ ഫ്ലാറ്റിലേക്ക് പോയി. അവൻ്റെ സൽക്കാരവും കഴിഞ്ഞ് രാത്രി പന്ത്രണ്ട് മണിയോടെ റൂമിൽ തിരിച്ചെത്തി.

എസ്‌കർസാവോ എ കൊച്ചി - 3 (Click & Read)


Sunday, January 25, 2026

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ

2023 ൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ആറാമത് എഡിഷനാണ് ഞാൻ കണ്ട ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവൽ എന്നാണ് എൻ്റെ വിശ്വാസം.2016 ൽ തുടങ്ങിയ KLF കാണാൻ ഇത്രയും കാലം വൈകിയത് എന്തു കൊണ്ട് എന്ന ചോദ്യത്തിന് എനിക്ക് ഉത്തരമില്ല. ലിറ്ററേച്ചർ ഫെസ്റ്റിനെപ്പറ്റി കൂടുതൽ അറിഞ്ഞതും കേട്ടതും മക്കൾക്ക് അതിൽ താല്പര്യം തോന്നിയതും എല്ലാം 2023 ൽ ആയിപ്പോയി എന്നേ പറയാനുള്ളൂ.

ഡി.സി.ബുക്സിൻ്റെ ആഭിമുഖ്യത്തിൽ കേരള സർക്കാർ സഹകരണത്തോടെ നടത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലിറ്ററേച്ചർ ഫെസ്റ്റുകളിൽ ഒന്നാണ് ഇത്. കോഴിക്കോടിന് യുനസ്കോയുടെ സാഹിത്യ നഗരം പദവി ലഭിക്കുന്നതിന് ഒരു കാരണം കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ആതിഥേയ നഗരം എന്നതാണ്. ഓരോ കൊല്ലം കഴിയും തോറും സെഷനുകളുടെ വൈവിധ്യവും ജനങ്ങളുടെ പങ്കാളിത്തവും കാരണം ലിറ്ററേച്ചർ ഫെസ്റ്റിവൽ കൂടുതൽ കൂടുതൽ ആകർഷകമായി മാറിയിരുന്നു.

ഒമ്പതാമത് KLF വാർത്തകൾ വരുന്നതിന് മുമ്പ് തന്നെ അത് എക്പീരിയൻസ് ചെയ്യണം എന്ന് മനസ്സിൽ കരുതിയിരുന്നു. ജനുവരി 23 വെള്ളിയാഴ്ച വൈകിട്ട് കോളേജിലെ സഹപ്രവർത്തകനും നല്ലൊരു വായനക്കാരനുമായ സുമേഷിനോട് എൻ്റെ ആഗ്രഹം ഞാൻ പറഞ്ഞു. പത്ത് മിനിട്ടിനകം തന്നെ പോകാൻ തീരുമാനിച്ചു കൊണ്ട് ഇറങ്ങുകയും ചെയ്തു. സാഹിത്യത്തിൽ താല്പര്യമുള്ള മറ്റൊരു സഹപ്രവർത്തകനായ ജനീഷിനെ വിവരം അറിയിച്ചപ്പോൾ അദ്ദേഹവും ഞങ്ങളുടെ കൂടെ കൂടി. ഗതാഗതത്തിരക്ക് കാരണം ടൗണിൽ നിന്നും നടന്നാണ് ഞങ്ങൾ ഫെസ്റ്റിവൽ വേദിയായ ബീച്ചിലേക്ക് പോയത്. തിരിച്ചു പോന്നപ്പോഴും ടൗൺ വരെ നടക്കേണ്ടി വന്നു.

വിവിധ വേദികളിൽ എത്തി നോക്കി അവസാനം ഞങ്ങൾ എത്തിയത് 'എഴുത്തോല'യിലാണ്. പ്രോഗ്രാം ഷെഡ്യൂൾ കയ്യിലില്ലാത്തതിനാലും വേദിയിലിരിക്കുന്നവരെ മുഖപരിചയം ഇല്ലാത്തതിനാലും ആയിരുന്നു ഈ എത്തിനോട്ടം മാത്രം നടത്തിയത്. ബിഗ് സ്ക്രീനിൽ ആ സെഷനിൽ പങ്കെടുക്കുന്നവരുടെ പേര് കൂടി പ്രദർശിപ്പിച്ചിരുന്നെങ്കിൽ എന്നെപ്പോലുള്ള എത്തിനോട്ടക്കാർക്ക് ഉപകാരമാകുമായിരുന്നു എന്ന് തോന്നി.

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ആണെങ്കിലും മിക്ക വേദികളിലും കേട്ടത് ഇംഗ്ലീഷ് ആയിരുന്നു.'എഴുത്തോല'യിലും സ്ഥിതി വ്യത്യസ്തമായില്ല. കറുത്ത് തടിച്ച് ഒരു ആഫ്രിക്കൻ ഛായയുള്ള ആളായിരുന്നു അതിഥി.ബെൻ ജോൺസൺ ആണെന്ന് തോന്നുന്നതായി സുമേഷും ബ്രയാൻ ലാറ ആണോ എന്ന് ജനീഷും സംശയം പ്രകടിപ്പിച്ചപ്പോൾ ലിറ്ററേച്ചർ ഫെസ്റ്റിൽ ഈ സ്പോർട്സ് ഇതിഹാസങ്ങൾക്ക് എന്ത് കാര്യം എന്നായിരുന്നു എൻ്റെ ചിന്ത. സംസാരത്തിൽ കാനഡയും സ്പോർട്സും ലോക റെക്കാർഡും എല്ലാം കടന്നു പോയപ്പോൾ സാക്ഷാൽ ബെൻ ജോൺസൺ ആണ് സ്റ്റേജിൽ ഇരിക്കുന്നത് എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. 

ഞാൻ ഒന്നാം വർഷ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് സിയോൾ ഒളിമ്പിക്സിലാണ് നൂറ് മീറ്റർ ഓട്ട മത്സരത്തിൽ ബെൻ ജോൺസണിൻ്റെ ആ മാസ്മരിക പ്രകടനം ഉണ്ടായത്. ലോകത്താദ്യമായി ഒരു മനുഷ്യൻ 9.79 സെക്കൻ്റിൽ 100 മീറ്റർ ഫിനിഷ് ചെയ്തു. മുൻ ഒളിമ്പിക്സുകളിൽ തുടർച്ചയായി മെഡൽ നേടിയ കാൾ ലൂയിസിനെയായിരുന്നു പിന്തള്ളിയത്. പക്ഷേ, വിജയാരവം അധികം നീണ്ടു നിന്നില്ല. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ബെൻ ജോൺസൺ അയോഗ്യനാക്കപ്പെട്ടു. ഇത് സംബന്ധമായ ചോദ്യങ്ങൾ കാണികളിൽ ചിലർ ചോദിച്ചിരുന്നു. ഉത്തരം എനിക്ക് മനസ്സിലായില്ല. പിന്നീട് കൂടുതൽ സമയം ഞങ്ങൾ അവിടെ ഇരുന്നതുമില്ല.

ഫെസ്റ്റിവൽ നഗരിയുടെ കാഴ്ചകളും ആരവങ്ങളും കാണാനായി ഞങ്ങൾ വീണ്ടും നടന്നു. പഴയ ചില സഹപ്രവർത്തകരെയും നാട്ടുകാരെയും മറ്റും അവിടെ കണ്ടുമുട്ടി. സാധാരണ ജനങ്ങൾക്ക് അത്ര പെട്ടെന്ന് മനസ്സിലാകാത്ത ചർച്ചകളും സംവാദങ്ങളുമാണ് എല്ലാ വേദികളിലും നടക്കുന്നത്. എന്നാൽ ഫെസ്റ്റിവൽ എന്ന പേര്  അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്ന രൂപത്തിലായിരുന്നു ജന പ്രവാഹം. അടുത്ത ഫെസ്റ്റിവലിൽ ഡെലിഗേറ്റ് പാസ് എടുത്ത് കൂടുതലായി അറിയണം അനുഭവിക്കണം എന്നൊരു തോന്നൽ ഈ വർഷത്ത ഫെസ്റ്റിവൽ സന്ദർശനത്തിലൂടെ ഉണ്ടായി എന്നതാണ് നേട്ടം.



Friday, January 23, 2026

2025 - ഒരു പിൻ നോട്ടം

2025 ജനുവരി ഒന്ന് ഒരു വർക്കിംഗ് ഡേ ആയിരുന്നു. പല വർഷങ്ങളിലും ചെയ്യാറുള്ള പോലെ ഞാൻ അന്ന് ലീവാക്കി. മുൻ സഹപ്രവർത്തകൻ്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇത്തവണ ലീവെടുത്തത്. 2025 ലെ അവസാന പ്രവൃത്തി ദിവസമായ ഡിസംബർ മുപ്പത്തി ഒന്നിനും ലീവെടുത്ത് കൊണ്ട് ഞാൻ ഈ കലണ്ടർ വർഷത്തിലെ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടു.

അങ്ങനെ ഒരു വർഷം കൂടി ജീവിത പുസ്തകത്തിൽ നിന്ന് അടർന്ന് പോയി. പുതുവർഷം നൽകിയ പ്രതീക്ഷകളും സ്വപ്നങ്ങളും എത്രത്തോളം സഫലമായി എന്നതും പ്രതീക്ഷക്കപ്പുറം എന്തെല്ലാം സംഭവിച്ചു എന്നതും തിരിഞ്ഞു നോക്കുന്നത് പുതിയ വർഷത്തിന് ദിശാബോധം നൽകാൻ ഉപകരിക്കും എന്നാണ് എൻ്റെ അനുഭവം. കഴിഞ്ഞ വർഷത്തിലേക്കുള്ള ഒരു പിൻ തിരിഞ്ഞ് നോട്ടമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.

യാത്രകളുടെ വർഷമായിരുന്നു എനിക്ക് 2025. ഫാമിലി യാത്രകളും കൂട്ടുകാരുടെ കൂടെയുള്ള യാത്രകളും സഹപ്രവർത്തകരുടെ കൂടെയുള്ള യാത്രകളും വിദ്യാർത്ഥികളുടെ കൂടെയുള്ള യാത്രകളും കൊണ്ട് സമ്പന്നമായിരുന്നു പോയ വർഷം. ഒരു വർഷത്തിൽ രണ്ട് തവണ കാശ്മീരിൽ പോയതടക്കം മൂന്ന് തവണ ഡൽഹിയിൽ പോയി എന്നത് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.

ഈ വർഷം ഹജ്ജ് യാത്രക്കാണ് പ്രഥമ പരിഗണന നൽകുന്നത്. അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും വെയിറ്റിംഗ് ലിസ്റ്റിൽ ഏറെ പിന്നിലാണ്.പോയ വർഷത്തെ യാത്രകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.

1. 1921 പൈതൃക യാത്ര - ഫാമിലി
2. ജാനകിക്കാട് - ഫാമിലി
3. മറൈൻ വേൾഡ്, ചാവക്കാട് - ഫാമിലി
4. കൊടുങ്ങല്ലൂർ - സഹപ്രവർത്തകർ
5. സബർമതി ജയ്സാൽമീർ കാശ്മീർ ഡൽഹി - വിദ്യാർത്ഥികളുടെ കൂടെ സ്റ്റഡി ടൂർ
6. ഡൽഹി മണാലി - ഫാമിലി
7. നൂർ ലേക്ക് - സോളോ
8. കക്കാടംപൊയിൽ - SSC സഹപാഠികൾ
9. കാശ്മീർ ഡൽഹി - SSC സഹപാഠികൾ
10. പ്ലാനറ്റേറിയം - ഫാമിലി
11. അട്ടപ്പാടി - ഫാമിലി
12. കൊച്ചി - ഫാമിലി

യാത്രകൾ പോലെ, എൻ്റെ മറ്റൊരു ഹോബി വായനയാണ്.ആറ് ഇംഗ്ലീഷ് പുസ്തകങ്ങൾ അടക്കം അറുപത് പുസ്തകങ്ങളായിരുന്നു ഈ വർഷത്തെ വായനാ ലക്ഷ്യം. അത് സാക്ഷാൽക്കരിക്കാൻ സാധിച്ചു. അറുപത് പുസ്തകങ്ങളിലെ 7040 പേജുകളിൽ കൂടി ഞാൻ കടന്നു പോയി. ഈ വർഷവും ലക്ഷ്യത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല.കഴിഞ്ഞ വർഷം വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.

1. Sapiens - A brief history of humankind -  Yuval Noah Harari
2. സാപിയൻസ് - മനുഷ്യകുലത്തിൻ്റെ ലഘുചരിത്രം - യുവാൽ നോവാ ഹരാരി 
3. അപൂർവങ്ങളിൽ അപൂർവം - അഡ്വ എ നസീറ  
4. എല്ലാവരും പ്രിയപ്പെട്ടവർ - രാധാകൃഷ്ണൻ കാര്യക്കുളം
5. Akbar Birbal Stories - Reshmi Jaiswal 
6. ഇതര മതസ്ഥരോടുള്ള സമീപനം - Dr. റാഗിബ് സർജാനി 
7. ഓഷ്യാനയിലെ ഗംട്രീ - അനിൽ കോനാട്ട് 
8. ജലസ്പർശം  - ഔസേപ്പ് ചിറ്റക്കാട് 
 9. പാതിരാ സൂര്യന്റെ നാട്ടിൽ - S K പൊറ്റക്കാട്ട്  
10. സോനാമാർഗ്ഗിലെ ചെമ്മരിയാടുകൾ - എസ്. സരോജം
11. വേരുകൾക്കിടയിലൂടെ  (കവിതകൾ) - ഔസേഫ് ചിറ്റക്കാട് 
12. മഷി പടർന്ന ചൂണ്ടുവിരൽ - രാജൻ താന്നിക്കൽ
13. അടിമ പറഞ്ഞത് - ഔസേഫ് ചിറ്റക്കാട്  
14. വാനപ്രസ്ഥം - M T വാസുദേവൻ നായർ
15. വടക്കൻ കാറ്റിൻ്റെ സമ്മാനങ്ങൾ - ബി.മുരളി
16. തൂക്കുമരത്തിൻ്റെ തണലിൽ - മുഹമ്മദ്   ജാഫർ താനേശ്വരി 
17. റെയിൽവെ കുട്ടികൾ -  ഈഡിത്ത് നെസ്ബിറ്റ്
18.  സിന്ദ് ബാദിൻ്റെ സാഹസിക യാത്രകൾ - അബ്ദുല്ല പേരാമ്പ്ര 
19. വെനീസിലെ വ്യാപാരി - ബീന ജോർജ്ജ്  
20. വേരിറക്കം (കവിതകൾ ) - ഔസേഫ് ചിറ്റക്കാട് 
21. താഴ്ന്നു പറക്കാത്ത പക്ഷി (കവിതകൾ) - വിഷ്ണു പ്രിയ പൂഞ്ഞാർ 
22. അമ്പിളി അമ്മാവൻ്റെ വീട്ടിലേക്ക് - ചുനക്കര ഗോപാലകൃഷ്ണൻ
23. റിപ് വാൻ വിങ്കിൾ മറ്റു കഥകളും - വാഷിംഗ്ടൺ ഇർവിങ്ങ് 
24. ഈശ്വരാ വഴക്കില്ലല്ലോ - സലീം കുമാർ
25. പടച്ചോൻ്റെ ചിത്ര പ്രദർശനം - P ജിംഷാർ
26. അരയാൽ ദൈവവും ഏഴ് ദൂതന്മാരും - ഔസേഫ് ചിറ്റക്കാട്
27. മുഖംമൂടികൾ - ഉറൂബ് 
28. മാനസ - ജി.രമണി അമ്മാൾ
29. ഒറ്റയ്ക്കൊരു മഴ നനഞ്ഞ യാത്ര - അത്തീഫ് കാളികാവ്
30. സ്വർഗ്ഗവാതിൽ പക്ഷി - മാത്യുമറ്റം
31. ഖുർആൻ കഥകൾ - അബൂസലീം അബ്ദുൽ ഹയ്യ്
32. വേഷം മാറി വന്ന ഖലീഫ ഉമറും മറ്റു ഗുണപാഠ കഥകളും - ശംസുദ്ദീൻ
33. തിരുവാഭരണങ്ങൾ - ഔസേഫ് ചിറ്റക്കാട്
34. 1921 പോരാളികൾ വരച്ച ദേശ ഭൂപടങ്ങൾ - പി സുരേന്ദ്രൻ
35. കുട്ടിക്കളികൾ - സനിൽ പി തോമസ്
36. ഇസ്ലാമിലെ മാതൃകാ വനിതകൾ - അബൂബക്കർ നദ്‌വി
37. എന്ത്? എന്തുകൊണ്ട്? എങ്ങനെ? കഥകളിലൂടെ - അബ്ദുൽ ജബ്ബാർ
38. മുൾത്താനിലെ കള്ളൻ - അശ്റഫ് കീഴുപറമ്പ്
39. ആപ്പിൾക്കുട്ടനും കാട്ടാനക്കൂട്ടവും - സിപ്പി പള്ളിപ്പുറം
40. ഉണക്കപ്പുട്ടും തേങ്ങാപ്പീരയും - അനീഷ് സോമൻ
41. മഴ നനഞ്ഞ് രണ്ടു പേർ -  M A സുഹൈൽ  
42. സ്വാതന്ത്ര്യ സമരം നഷ്ടപ്പെട്ട താളുകൾ - 
43. അഞ്ചു നേരത്തെ നമസ്കാരം ഖുർആനിൽ - C N അഹ്മദ് മൗലവി
44. നക്ഷത്രങ്ങളില്ലാത്ത രാത്രി - അജയകുമാർ ജി
45. ഹിരോഷിമയും നാഗസാക്കിയും - P P ഷിബു 
46. സൈമൺ കമ്മീഷനും ഭഗത് സിംഗിൻ്റെ രക്തസാക്ഷിത്വവും - K തായാട്ട് 
47. രാക്ഷസൻ്റെ ചിരി - തിക്കോടിയൻ 
48. മൂക്കില്ലാ രാജ്യത്ത് - C P സുഹ്റ
49. ഹജ്ജ് യാത്രയിലെ സുകൃതപ്പൂക്കൾ - അബ്ദു ചെറുവാടി
50. ഞങ്ങളുടെ പ്രിയപ്പെട്ട കഥകൾ - അബു ഇരിങ്ങാട്ടിരി
51. Elven Minutes - Paulo Coelho
52. ബിലാലുബ്നു റബാഹ് - ശൈഖ് മുഹമ്മദ് കാരക്കുന്ന് 
53. കൽക്കണ്ടക്കഥകൾ - മനു പ്രതാപ്
54. കൂമ്പെടുക്കുന്ന മണ്ണ് - ഉറൂബ്
55. Aesop's Fables - Resmi Jaiswal
56. കുഞ്ഞിക്കൂനൻ - പി നരേന്ദ്രനാഥ്
57. When Breath becomes Air - Paul Kalanithi  
58. ലോകസുന്ദരൻ - ടി.കെ. ഉബൈദ്
59. Best of Tenali Raman - Syam Dua
60. ഉടൽവഴികൾ - ഗ്രേസി

പുസ്തകത്തെപ്പറ്റിയുള്ള എന്റെ വായനാനുഭവം സാധാരണ എഴുതാറുണ്ട്. ഇത്തവണ ചിലത് മാത്രമേ എഴുതിയിട്ടുള്ളൂ. അവ ആ പുസ്തകങ്ങളുടെ പേരിൽ ക്ലിക്ക് ചെയ്താൽ വായിക്കാം.

ഔദ്യോഗിക ജീവിതത്തിലെ ഈ വർഷത്തെ മറ്റൊരു നാഴികക്കല്ലായിരുന്നു അടിസ്ഥാന ശമ്പള വർദ്ധനവ്. 2004 ൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സർവ്വീസിൽ പ്രവേശിക്കുമ്പോൾ 2275 രൂപ ആയിരുന്നു എൻ്റെ അടിസ്ഥാന ശമ്പളം. സ്വർണ്ണം പവന് 3000 രൂപയും. ഈ വർഷം എൻ്റെ അടിസ്ഥാന ശമ്പളം ഒരു ലക്ഷം കടന്നു. സ്വർണ്ണവിലയും ഒരു ലക്ഷം കടന്നതിനാൽ വർദ്ധന സ്വാഭാവികം മാത്രം എന്ന് കരുതുന്നു.

യാത്രയ്ക്കും വായനക്കും ഒപ്പം അടുക്കള പച്ചക്കറി കൃഷിയും ഹോബിയായി തുടരുന്നു. ബട്ട്, ഈ വർഷം വിള വളരെ കുറഞ്ഞു. വീട്ടാവശ്യത്തിന് അല്പമെങ്കിലും കിട്ടിയത് കോവലും വഴുതനയും പയറും മാത്രമാണ്.  ഫലവർഗ്ഗങ്ങളിൽ മാങ്ങ നന്നായി ഉണ്ടായി. വിയറ്റ്നാം ഏർളി പ്ലാവിൽ നിന്ന് നാൽപത്തിയെട്ട് ചക്കകളും കിട്ടി.

ഞാൻ കാറോടിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് ഇരുപത് വർഷമായി. ഇപ്പോഴും ഡ്രൈവിംഗിൻ്റെ പല ഗുട്ടൻസുകളും എനിക്ക് പിടിയില്ല. പുതിയ ഹൈവേകളിൽ പാലിക്കേണ്ട വേഗതാരീതികളെപ്പറ്റിയും ധാരണയില്ല. എങ്കിലും ജീവിതത്തിലാദ്യമായി മണിക്കൂറിൽ 110 കിലോമീറ്റർ (110 km/hr) എന്ന വേഗതയിൽ ഞാൻ കാർ ഡ്രൈവ് ചെയ്തു.

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നാല് മക്കളും അവരുടെതായ മുദ്രകൾ പതിപ്പിച്ച ഒരു വർഷമാണ് കടന്ന് പോയത്. മൂത്ത മകൾ വിവാഹ ശേഷം, ഒരു സർക്കാർ ജോലി എന്ന ലക്ഷ്യത്തോടെ കഠിന പ്രയത്നത്തിലാണ്. ബി.എഡ് പഠനം പൂർത്തിയാക്കി, സ്കൂൾ അദ്ധ്യാപക യോഗ്യത പരീക്ഷയായ SET,കെ.ടെറ്റ് കാറ്റഗറി രണ്ട്, മൂന്ന് എന്നിവ പാസ്സായി. രണ്ടാമത്തെ മകൾ ലുഅ ആദ്യമായി അവളുടെ പഠന വിഷയവുമായി ബന്ധപ്പെട്ട ഒരു ഇൻ്റർനാഷനൽ കോൺഫറൻസിൽ പങ്കെടുത്തു. മൂന്നാമത്തെ മകൾ ലൂന ജില്ലാ സാമൂഹ്യ ശാസ്ത്ര മേള വർക്കിംഗ് മോഡൽ വിഭാഗത്തിൽ എ ഗ്രേഡ് നേടി.നാലാമത്തെ മകൻ ലിദു അലിഫ് അറബിക് ക്വിസ് മത്സരത്തിലും സ്കൂൾ അറബിക് കലോത്സവ  ക്വിസ് മത്സരത്തിലും സബ്ജില്ലാ തലത്തിൽ മത്സരിച്ച് എ ഗ്രേഡ് നേടി.കൂടാതെ ബാലഭൂമിയിലെ വിവിധ മത്സരങ്ങളിലും അവന് സമ്മാനം കിട്ടി.

കഴിഞ്ഞ വർഷം നീന്തൽ പരിശീലിപ്പിച്ച പോലെ 2025ലെ വേനലവധി ഫലപ്രദമായി ഉപയോഗിക്കാൻ മക്കൾക്കായി ഞാൻ കണ്ടെത്തിയത് കോഴിക്കോട് ഹരിതം ബുക്സിൻ്റെ റീഡിംഗ് ചലഞ്ച് മത്സരമായിരുന്നു. ലിദുവും ലൂനയും രണ്ട് മാസം കൊണ്ട് ഇരുപത് പുസ്തകങ്ങൾ വീതം വായിക്കാൻ ചലഞ്ച് ചെയ്തു. ലൂന മോൾ കൃത്യം എണ്ണം തികച്ചപ്പോൾ ലിദു മോൻ ഞങ്ങളെ എല്ലാവരെയും ഞെട്ടിപ്പിച്ചു. അവൻ നൂറ് പുസ്തകങ്ങൾ വായിച്ച് മുഴുവനാക്കി. രണ്ട് പേർക്കും പുസ്തകങ്ങളും സർട്ടിഫിക്കറ്റും സമ്മാനമായി കിട്ടി. പത്രത്തിൽ ഫോട്ടോയും വാർത്തയും വന്നതോടെ സ്കൂളിലും കുടുംബത്തിലും ലിദു മോൻ താരമായി.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം,ബ്ലോഗ്,വ്ലോഗ് തുടങ്ങീ സാമൂഹ്യ മാധ്യമങ്ങളിൽ ഈ വർഷവും ഞാൻ വളരെ സജീവമായിരുന്നു. പലരും ഫേസ്ബുക്കിൽ എന്നും കാണുന്നതായും സൂചിപ്പിച്ചു. റീൽസ് ,സ്റ്റോറി, പോസ്റ്റുകൾ, ഗ്രൂപ്പ് പോസ്റ്റുകൾ തുടങ്ങീ എല്ലാ രീതിയിലും എഫ് ബി യിൽ സാന്നിദ്ധ്യം നിലനിർത്താൻ സാധിച്ചു.കഴിഞ്ഞ വർഷങ്ങളിലെപ്പോലെ ഈ വർഷവും ബ്ലോഗിൽ നൂറ് പോസ്റ്റ് തികച്ചു. .വ്ലോഗിൽ സബ്സ്ക്രൈബർമാരുടെ എണ്ണം അര ലക്ഷം കടന്നു.പുതിയ വർഷത്തിൽ ഇത് അറുപതിനായിരം ആയി ഉയർത്തണം എന്നാഗ്രഹിക്കുന്നു.ടെലഗ്രാം ഉപയോഗം കുറവായതിനാൽ ഫോളോവേഴ്സിൻ്റെ എണ്ണം താഴോട്ട് പോന്നു.

ഏതാനും ചില സാഹിത്യ മത്സരങ്ങളിൽ മാത്രമാണ് ഇത്തവണ ഞാൻ പങ്കെടുത്തത്. അവയിൽ പേരക്ക ബുക്സിൻ്റെ കുറുങ്കഥാ മത്സരത്തിൽ മൂന്നാം സ്ഥാനം നേടാനായത് മാത്രമാണ് നേട്ടം. ഈ വർഷം പുതിയ ഒരു പുസ്തകം പ്രസിദ്ധീകരിക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. ഭാര്യ കൗൺസലിംഗ് കോഴ്സ് ഡിപ്ലോമ പൂർത്തിയാക്കി ആ രംഗത്തേക്ക് പതിയെ പ്രവേശിച്ചു കൊണ്ടിരിക്കുന്നു.

2025 ജനുവരി ഒന്നിന് എൻ്റെ സഹപ്രവർത്തകരിൽ ഒരു വിഭാഗം എൻ്റെ വീട്ടിൽ ഒരു സൗഹൃദ സന്ദർശനം നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായി ഈ വർഷം നിരവധി അങ്ങോട്ടുമിങ്ങോട്ടുമുള്ള സുഹൃദ് സന്ദർശനങ്ങൾ നടന്നു. രാജസ്ഥാൻ സ്വദേശി അമീനും കുടുംബവും എൻ്റെ വീട്ടിൽ വന്നതും ഞാനും സഹപാഠികളും കാശ്മീരിലെ എൻ്റെ സുഹൃത്തിൻ്റെ വീട്ടിൽ പോയതും ഈ വർഷത്തെ മറക്കാനാവാത്ത അനുഭവങ്ങളാണ്.

കഴിഞ്ഞു പോയതിനെപ്പറ്റി ചിന്തിക്കരുത് എന്ന് പലരും പറയാറുണ്ട്. ചിന്തിക്കാം, പക്ഷേ അതിൻ്റെ പേരിൽ ദുഃഖിക്കരുത് എന്നാണ് എൻ്റെ അഭിപ്രായം. വിലയിരുത്തലുകൾ മുന്നോടുള്ള പ്രയാണത്തിന് കൂടുതൽ ലക്ഷ്യബോധം നൽകും എന്നാണ് എൻ്റെ വിശ്വാസം. പുതിയ വർഷവും സുഖ ദുഃഖ സമ്മിശ്രമായി മുന്നോട്ട് പോകും എന്ന് തന്നെയാണ് പ്രതീക്ഷ. എല്ലാവർക്കും പുതുവത്സരാശംസകൾ.

Tuesday, January 20, 2026

റെയിൽ വാട്ടർ മെട്രോ യാത്രകൾ ( എസ്‌കർസാവോ എ കൊച്ചി - 1 )

എറണാകുളം ജില്ലയിലെ താമസക്കാരോ ജോലിക്കാരോ അല്ലാത്ത മലയാളികൾ കയറിയ മെട്രോ ഏതെന്ന് ചോദിച്ചാൽ പലരുടെയും ഉത്തരം ഡൽഹി മെട്രോ എന്നായിരിക്കും. ഞാൻ ആദ്യമായി മെട്രോയിൽ കയറി യാത്ര ചെയ്യുന്നത് 2012 ൽ ഡൽഹിയിൽ വെച്ചാണ്. കൊച്ചിൻ മെട്രോയിലും, ഉദ്ഘാടനം കഴിഞ്ഞ് പതിനഞ്ചാം ദിവസം യാത്ര ചെയ്തു. ബാംഗ്ലൂർ മെട്രോയിലും ജയ്പൂർ മെട്രോയിലും യാത്ര ചെയ്ത് പല പല മെട്രോകളുടെയും കിതപ്പും കുതിപ്പും അറിഞ്ഞു.

2017-ൽ കൊച്ചി മെട്രോയിലെ എൻ്റെ കന്നിയാത്ര കഴിഞ്ഞപ്പോൾ, കുടുംബത്തെയും അതൊന്ന് കാണിക്കണം എന്ന് തോന്നിയിരുന്നു. മേൽ സൂചിപ്പിച്ച എല്ലാ മെട്രോയും കണ്ട അവർക്ക്, ഇതിൽ ഒരു പുതുമ തോന്നില്ല എങ്കിലും സ്വന്തം നാട്ടിലെ മെട്രോ ഇതു വരെ കണ്ടിട്ടില്ല എന്ന നാണക്കേട്    വേണ്ട എന്നതായിരുന്നു എൻ്റെ ഉദ്ദേശ്യം. പക്ഷേ, നീണ്ട എട്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് അതിന് അവസരം കിട്ടിയത്.ഓരോ യാത്രക്കും അതിനെപ്പറ്റി എഴുതുമ്പോൾ ഒരു പേരിടൽ കർമ്മം ഞാൻ നടത്താറുണ്ട്. എസ്‌കർസാവോ (Excursão) എന്നാണ് പോർച്ചുഗീസ് ഭാഷയിൽ വിനോദയാത്രക്ക് പറയുക.വളരെക്കാലം പോർച്ചുഗീസുകാരുടെ കീഴിലായിരുന്ന കൊച്ചിയിലേക്കുള്ള ഈ യാത്രയുടെ പേരാണ് എസ്‌കർസാവോ എ കൊച്ചി (Excursão a Kochi). 

ആറാമത് കൊച്ചി - മുസ്രിസ് ബിനാലെ കാണാൻ തയ്യാറെടുക്കുമ്പോൾ തന്നെ കൊച്ചി മെട്രോയിലും, 2023 ഏപ്രിലിൽ ഉദ്ഘാടനം കഴിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോയിലും കയറണം എന്ന് ഞാൻ പദ്ധതി ഇട്ടിരുന്നു. ഇതിനായി നാട്ടിൽ നിന്നും കുടുംബ സമേതം കെ.എസ്.ആർ.ടി.സി ബസ്സിൽ ഞാൻ ആലുവയിലെത്തി. വർഷങ്ങൾക്ക് ശേഷമാണ് കുടുംബമായി അങ്ങനെ ഒരു ബസ് യാത്രയും ചെയ്യുന്നത്.

ഞങ്ങളുടെ ആതിഥേയനായ ഖൈസ് ഞങ്ങൾക്കായി റൂം ബുക്ക് ചെയ്തത് മറൈൻ ഡ്രൈവിലെ  ആസ്ട്രോ മറൈനിൽ ആയിരുന്നു. അതിനാൽ കൊച്ചിൻ മെട്രോയിലെ എൻ്റെ കുടുംബത്തിൻ്റെ കന്നിയാത്ര ആലുവയിൽ നിന്ന് മറൈൻ ഡ്രൈവിൻ്റെ തൊട്ടടുത്ത മെട്രോ സ്റ്റേഷനായ മഹാരാജാസ് കോളേജ് വരെയായി. ഒരാൾക്ക് അമ്പത് രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. സഞ്ചരിച്ച ദൂരവുമായി താരതമ്യം ചെയ്യുമ്പോൾ ഡൽഹി മെട്രോയിൽ അതേ റേറ്റിൽ സഞ്ചരിക്കാവുന്ന ദൂരത്തിൽ നിന്നും തുലോം കുറവായി തോന്നി.

അന്ന് രാത്രി തന്നെ ഫോർട്ട് കൊച്ചിയിലേക്ക് വാട്ടർ മെട്രോയിൽ പോകാൻ തീരുമാനിച്ചു കൊണ്ട് ടിക്കറ്റിനായി ക്യൂ നിന്നെങ്കിലും അത് കിട്ടിയില്ല. അതിനാൽ പിറ്റേ ദിവസമാണ് വാട്ടർ മെട്രോയിൽ കയറിയത്. ഹൈക്കോടതി ജംഗ്ഷനിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് അമ്പത് രൂപ തന്നെയായിരുന്നു ഒരാൾക്ക് ചാർജ്ജ് (കെ.എസ്.ഡബ്ലി.ടി.സിയുടെ സാധാരണ ബോട്ടിൽ ഒരാൾക്ക് ആറ് രൂപയായിരുന്നു ഇതേ റൂട്ടിലെ ചാർജ്ജ്). ശിതീകരിച്ച ബോട്ടിൽ നിന്നും ഇരുന്നും യാത്ര ചെയ്യാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം തൊണ്ണൂറ്റി ആറ് ആണ്.

വാട്ടർ മെട്രോ എന്ന് ആദ്യമായി കേട്ടപ്പോൾ വലിയൊരു ആകാംക്ഷയുണ്ടായിരുന്നു. അതിലൊന്ന് സഞ്ചരിക്കണം എന്ന ആഗ്രഹവും ഉടൻ മുളപൊട്ടി. പക്ഷേ, യാത്ര ചെയ്ത് കഴിഞ്ഞപ്പോഴാണ് ആ യാത്രക്ക് പ്രത്യേകിച്ച് ഒരു ത്രില്ലും ഇല്ല എന്ന് തിരിച്ചറിഞ്ഞത്. സാദാ ബോട്ടിലെ യാത്ര ഇതിലും  രസകരം ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും കാഴ്ചകൾ കണ്ട ശേഷം മട്ടാഞ്ചേരിയിൽ നിന്നാണ് ഞങ്ങൾ തിരിച്ച് ഹൈക്കോർട്ട് ടെർമിനലിലേക്ക് വാട്ടർ മെട്രോയിൽ കയറിയത്. ചാർജ്ജിൽ മാറ്റമൊന്നുമുണ്ടായിരുന്നില്ല. ഹൈക്കോർട്ട് ടെർമിനലിൽ, അറ്റം കാണാൻ പോലും കഴിയാത്ത വിധം വാട്ടർ മെട്രോയിൽ കയറാനുള്ളവരുടെ നിര നീണ്ടു കിടക്കുന്നുണ്ടായിരുന്നു - ന്യൂ ഇയർ ആഘോഷത്തിനായി ഫോർട്ട് കൊച്ചിയിലേക്ക് പോകാനുള്ള തിരക്ക് . അവരെ നിലക്ക് നിർത്താനുള്ള പോലീസും കൂടി ആകുമ്പോൾ ഫോർട്ട് കൊച്ചിയിൽ കാല് കുത്താൻ പോലും സ്ഥലം കിട്ടില്ല എന്നുറപ്പായിരുന്നു.അതിന് മുമ്പേ കര പറ്റാൻ കഴിഞ്ഞ സന്തോഷത്തോടെ ഞങ്ങൾ കൊച്ചി വിട്ടു.


എസ്‌കർസാവോ എ കൊച്ചി - 2 (Click & Read)


Thursday, January 15, 2026

പുതുക്കം

2024 ആഗസ്റ്റ് 15 ന് ആയിരുന്നു എൻ്റെ മൂത്ത മകൾ ലുലുവിൻ്റെ വിവാഹം. ബന്ധുക്കളും അയൽവാസികളുമായി ഇരുപത്തിയഞ്ചോളം പേരാണ് എൻ്റെ ഭാഗത്ത് നിന്ന് അതിൽ പങ്കെടുത്തത്. വരൻ്റെ നാട്ടിലെ പള്ളിയിൽ വെച്ച് നടന്ന നിക്കാഹ് കർമ്മത്തിൽ അവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ശേഷം സെപ്തംബർ 21 ന്  രണ്ടായിരം പേരെ പങ്കെടുപ്പിച്ചു കൊണ്ട് എൻ്റെ നാട്ടിൽ ഞാൻ വിവാഹ സദ്യയും നടത്തി.

വരൻ്റെ വീട്ടുകാർക്കും ബന്ധുമിത്രാദികളെ ക്ഷണിച്ച് കൊണ്ടുള്ള ഒരു വിവാഹ വിരുന്ന് നടത്തണമെന്നും,  വധുവിനെ വരൻ്റെ വീട്ടിലേക്ക് കൊണ്ടുപോകുന്ന "പുതുക്കം" എന്ന് ഞങ്ങൾ വിളിക്കുന്ന പരിപാടി അന്ന് മതി എന്നും ഞങ്ങൾ രണ്ട് കക്ഷികളും ധാരണയിൽ എത്തിയിരുന്നു. അതിനാൽ നിക്കാഹും വിവാഹ സൽക്കാരവും കഴിഞ്ഞിട്ടും മോൾ എൻ്റെ വീട്ടിൽ തന്നെ തുടർന്നു. കുടുംബത്തിലെ മിക്ക പരിപാടികൾക്കുമായി മരുമകൻ വരികയും ചില ദിവസങ്ങളിൽ വീട്ടിൽ താമസിക്കുകയും ചെയ്യും.

മകളെ വരൻ്റെ വീട്ടിലേക്ക് കൊണ്ടു പോയിട്ടില്ല എന്ന് അടുത്ത ബന്ധുക്കൾക്കും അയൽവാസികൾക്കും മാത്രമേ അറിവുണ്ടായിരുനുള്ളൂ. അതിനാൽ തന്നെ പരസ്പരം ഫോൺ ചെയ്യുമ്പോഴും നേരിട്ട് കണ്ടുമുട്ടുമ്പോഴും പലരും മകളുടെ വിശേഷങ്ങൾ തിരക്കുമായിരുന്നു. അവൾ എൻ്റെ വീട്ടിൽ ഞങ്ങളുടെ കൂടെ തന്നെയുണ്ട് എന്ന് ഞാൻ പറയുമ്പോൾ പലർക്കും പല ചിന്തകളും തെറ്റിദ്ധാരണകളും ഉയരുന്നുണ്ടായിരുന്നു. അതിനാൽ തന്നെ "പുതുക്കം" എത്രയും പെട്ടെന്ന് നടത്തൽ അനിവാര്യമായിരുന്നു.

അനാഥമായ ഒരു ബാല്യത്തിലൂടെ കടന്നു വന്നവനാണ് എൻ്റെ മരുമകൻ. ഉമ്മയും അവനും മാത്രമടങ്ങുന്ന കുടുംബം അമ്മാവൻ്റെ നിയന്ത്രണത്തിലാണ് കഴിഞ്ഞിരുന്നത്. പുതുതായി ഒരു ചെറിയ വീട് പണിത് താമസം തുടങ്ങിയെങ്കിലും  മറ്റു നിരവധി മരാമത്ത് പണികൾ ബാക്കിയുണ്ടായിരുന്നു. അത് മുഴുവനാക്കാൻ കൂടിയായിരുന്നു പുതുക്കം ഇത്രയും വൈകിപ്പിച്ചത്.

ദൈവത്തിന് സ്തുതി,വിവാഹ ചടങ്ങുകൾ പോലെ തന്നെ പ്രസ്തുത പുതുക്കം പോകൽ ചടങ്ങും ജനുവരി 11 ന് ഭംഗിയായി കഴിഞ്ഞു. ഇനി വിളിക്കുന്നവർ മോളെപ്പറ്റി ചോദിച്ചാൽ എനിക്ക് പറയാം , അവൾ ഭർത്താവിൻ്റെ വീട്ടിലാണ്.



Friday, January 09, 2026

കൊച്ചിൻ മുസ്രിസ് ബിനാലെ - 2025

രണ്ട് വർഷം കൂടുമ്പോൾ കൊച്ചിയിൽ വെച്ച് നടക്കുന്ന സമകാലീന കലയുടെ അന്താരാഷ്ട്ര  പ്രദർശനമാണ് കൊച്ചിൻ മുസ്രിസ്  ബിനാലെ. രാജ്യത്തെ ഏറ്റവും വലിയ കലാപ്രദർശനവും ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാപ്രദർശനവും കൂടിയാണ് കൊച്ചിൻ മുസ്രിസ്  ബിനാലെ. ബിനാലെ എന്നാൽ ദ്വൈവാർഷികം എന്നാണ് ഉദ്ദേശമെങ്കിലും അവസാനമായി ബിനാലെ നടന്നത് മൂന്ന് വർഷം മുമ്പ് 2022 ഡിസംബറിലാണ്.

2012 ലെ പ്രഥമ ബിനാലെ തുടങ്ങി നാലാം ദിവസം അപ്രതീക്ഷിതമായി ഞാൻ കുടുംബ സമേതം അതിന് സാക്ഷിയായി. അന്ന് എൻട്രി ഫ്രീ ആയിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് എൻട്രി ഫീ ഏർപ്പെടുത്തി. 2016 ൽ മൂന്നാം ബിനാലെക്കാണ് പിന്നീട് കുടുംബ സമേതം പോയത്. അന്ന് നൂറ് രൂപയായിരുന്നു ടിക്കറ്റിന്. അതാകട്ടെ ഏത് ദിവസവും ഉപയോഗിക്കാൻ പറ്റുന്നതും ആയിരുന്നു. ഇത്തവണ നടക്കുന്നത് ബിനാലെയുടെ ആറാം എഡിഷനാണ്. പത്ത് വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും പതിനെട്ട് വയസ്സ് വരെയുള്ളവർക്ക് നൂറ് രൂപയും മുതിർന്നവർക്ക് ഇരുനൂറ് രൂപയും ആണ് ടിക്കറ്റ് നിരക്ക്.ഒറ്റ ദിവസം മാത്രമേ അത് ഉപയോഗിക്കാനും പറ്റൂ.

ഇൻസ്റ്റലേഷൻ, പെയിന്റിംഗ്, ശിൽപം, സിനിമ, പെർഫോമൻസ് ആർട്ട് എന്നിവയുൾപ്പെടെ വിവിധ മാധ്യമങ്ങളിലൂടെ ദേശീയ അന്തർദേശീയ കലാകാരന്മാർ അവരുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ഒരു മെഗാ ഇവൻ്റാണ് ബിനാലെ. കൊച്ചി-മുസിരിസ് ബിനാലെ ആധുനിക മഹാനഗരമായ കൊച്ചിയുടെയും അതിന്റെ മുൻഗാമിയും പുരാതന തുറമുഖവുമായ മുസിരിസിന്റെയും പൈതൃകത്തെ വിളിച്ചോതുന്നു. വിവിധ പ്രദർശനങ്ങളൊടൊപ്പം തന്നെ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി പ്രഭാഷണങ്ങൾ, സെമിനാറുകൾ, പ്രദർശനങ്ങൾ,വർക്ക്ഷോപ്പുകൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവയും ബിനാലെയുടെ ഭാഗമായി നടക്കുന്നു.

ഫോർട്ട് കൊച്ചിയിലെ ആസ്പിൻ വാൾ എന്ന പൈതൃക കെട്ടിടമാണ് ബിനാലെയുടെ പ്രധാന വേദി. വെല്ലിംഗ്ടൺ ഐലൻ്റിലും മട്ടാഞ്ചരിയിലെ ആനന്ദ് വെയർഹൗസും ആണ് ഇപ്രാവശ്യത്തെ ബിനാലെയുടെ മറ്റ് പ്രധാന വേദികൾ. ന്യൂഇയറിൻ്റെ തലേ ദിവസം ആയതിനാൽ ആസ്പിൻ വാളിലെ ആർട്ടുകൾ മാത്രമേ ഞങ്ങൾക്ക് കാണാൻ സാധിച്ചുള്ളൂ. 

അജൻ്റീനൻ കലാകാരനായ എഡ്രിയാൻ വില്യാ റോയാറിൻ്റെ റീനാ ഷിമിൻ്റോ എന്ന ഇൻസ്റ്റലേഷൻ ആണ് ആദ്യം കണ്ടത്. ഫ്രിഡ്ജിൻ്റെ ഫ്രീസറിലുള്ള വിവിധ ഇൻസ്റ്റലേഷനുകൾ എനിക്ക് ഒന്നും മനസ്സിലായില്ല. പുറത്ത് നൽകിയ വിവരണം വായിച്ചപ്പോൾ "സന്ദേശം" എന്ന സിനിമയിലെ "താത്വികമായൊരു അവലോകനം റാഡിക്കലായുള്ള ഒരു മാറ്റമല്ല" എന്ന ഡയലോഗ് രംഗമാണ് ഓർമ്മ വന്നത്.   തുടർന്നുള്ളവയുടെയും ഗതി അതു തന്നെയായിരുന്നു.


പെട്ടെന്നാണ് മുള കൊണ്ട് കെട്ടിയുണ്ടാക്കിയ വലിയ ഒരു ചായക്കട ഞങ്ങൾ കണ്ടത്. ലൈവായി ഭക്ഷണ സാധനങ്ങൾ അവിടെ പലരും കഴിക്കുന്നുണ്ടായിരുന്നു. പിന്നീടാണ് ബാനി അബീദി (Bani Abidi) എന്ന പാകിസ്താനിയും അനുപമ കുന്ദു എന്ന ഇന്ത്യക്കാരിയും കൂടി ഒരുക്കിയ ബരാക് 2025 എന്ന ഇൻസ്റ്റലേഷൻ ആണതെന്ന് മനസ്സിലായത് ! ബെർലിനിലെ അവരുടെ വീടുകളിലെ ഒത്തുകൂടലിൻ്റെയും ഭക്ഷണം വിളമ്പലിൻ്റെയും അനുഭവത്തിൽ നിന്നുള്ള ഒരു ഇൻസ്റ്റലേഷനായിരുന്നു അത്. പാചകക്കാരും കലാകാരന്മാരും പൊതുജനങ്ങളും ഒരുമിക്കുന്ന ഈ ആർട്ട് വർക്ക് ഈ ബിനാലെയിലെ ഏറ്റവും ശ്രദ്ധേയമായവയിൽ ഒന്നാണ്.

മൗറീഷ്യസുകാരനായ ഷിറാസ് ബെയ്ജുവിൻ്റെ സാ സിമെ ലാമെർ (Sa Sime Lamer) എന്ന ഇൻസ്റ്റലേഷനാണ് മറ്റൊരു ശ്രദ്ധേയമായ ആർട്ട്. സാമൂഹിക - പാരിസ്ഥിതിക ഘടനകളുടെ തകർച്ചയെയും സ്ത്രീ തൊഴിലാളികളുടെ ബുദ്ധിമുട്ടുകളെയും പ്രതിപാദിക്കുന്നു എന്നൊക്കെയാണ് ഇതിൻ്റെ വിശദീകരണം. മണ്ണ് കൊണ്ടുണ്ടാക്കിയതോ അല്ല മണ്ണ് പൂശിയതോ എന്നറിയില്ല തേങ്ങയും വാഴക്കുലയും മറ്റ് അടുക്കള സാമഗ്രികളും ആണ് ഇൻസ്റ്റലേഷനിൽ ഉള്ളത്.

ആസ്പിൻ വാളിലെ മുഴുവൻ ഇൻസ്റ്റലേഷനുകളും ഞങ്ങൾ കണ്ടു. ന്യൂ ഇയർ ഈവ് ആയതിനാൽ ഉച്ചക്ക് രണ്ട് മണിക്ക് തന്നെ ബിനാലെ വേദികളെല്ലാം അടച്ച് തുടങ്ങിയിരുന്നു. അതിനാൽ മട്ടാഞ്ചേരിയിലെയും വെല്ലിംഗ്ടൻ ഐലൻ്റിലെയും വേദികളിലേക്ക് ഞങ്ങൾ പോയില്ല. കണ്ടത് തന്നെ മനസ്സിലാകാത്ത സ്ഥിതിക്ക് കാണാത്തതിനെയോർത്ത് ദുഃഖം തോന്നിയില്ല. എങ്കിലും ഇനിയും ബിനാലെ വരുമ്പോൾ മനസ്സ് പറയും - ഡാ, ബിനാലെ കാണണം ട്ടോ...!


Monday, January 05, 2026

സൗഹൃദം പൂക്കുന്ന വഴികൾ - 32

ജീവിതത്തിൽ അനവധി പുതുവത്സരദിനങ്ങൾ കഴിഞ്ഞു പോയിട്ടുണ്ട്. ബട്ട്, 2026 ജനുവരി 1 വളരെ വ്യത്യസ്തമായ ഒരു ദിവസമായി മാറി. കൊച്ചിൻ - മുസ്രിസ് ബിനാലെയുടെ 2025 എഡിഷൻ കുടുംബ സമേതം കണ്ട ശേഷം എറണാകുളത്ത് നിന്നും അരീക്കോട്ടേക്കുള്ള യാത്രാ മദ്ധ്യേ അങ്കമാലിയിൽ വച്ചാണ് ഈ വർഷത്തെ പ്രഥമദിനം   പിറന്നത്. പുലർച്ചെ നാലര മണിയോടെയാണ് ഞാനും കുടുംബവും അന്ന് വീട്ടിലെത്തിയത്.

വർക്കിംഗ് ഡേ ആയിരുന്നെങ്കിലും സുഹൃത്തിൻ്റെ അനിയൻ്റെ മകളുടെ വിവാഹകർമ്മത്തിൽ പങ്കെടുക്കാനുള്ളതിനാൽ വർഷത്തിൻ്റെ ആദ്യ ദിനം തന്നെ ഞാൻ ലീവാക്കി. വധുവിൻ്റെയും വരൻ്റെയും കുടുംബങ്ങൾ തമ്മിൽ കണക്ട് ചെയ്യുന്നതിൽ എനിക്ക് ചെറിയ ഒരു റോൾ ഉണ്ടായിരുന്നതിനാൽ കല്യാണത്തിന് ഞാൻ നേരത്തെ പുറപ്പെട്ടു. വരൻ്റെ കൂടെ വന്ന പ്രിഡിഗ്രി ബാച്ച് മേറ്റ് അൻവറിനെ അവിടെ വെച്ച് കണ്ടുമുട്ടി. പഴയ സുഹൃത്തുക്കളിലേക്കുള്ള ഒരു ലൈവ് യാത്രയുടെ തുടക്കം അവിടെ കുറിക്കുകയായിരുന്നു എന്ന് നിനച്ചതേയില്ല.

കല്യാണ പന്തലിൽ വെച്ച് തന്നെ പ്രൈമറി സ്കൂൾ ക്ലാസ് മേറ്റായ നാണിയെ കണ്ടുമുട്ടി. അവനുമായി സംസാരിച്ചിരിക്കെ അക്കാലത്തെ എല്ലാ "ധീര" കർമ്മങ്ങളുടെയും ആശാനായ ശുഹൈബ് എത്തി. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൻ്റെ മോന്തായത്തിൽ കയറി പട്ടികക്ക് ആണിയടിച്ച ശുഹൈബ് പിന്നീട് നല്ലൊരു ഇൻ്റീരിയർ ഡിസൈനറായി. 

ശുഹൈബ് ചോക്ക് നിർമ്മാണത്തിന് കൊണ്ടുപോയി സ്കൂൾ ഊട്ടുപുരയിലെ അമേരിക്കൻ ഉപ്പ്മാവ് റവ കൂലിയായി നൽകിയ കഥ പറയുമ്പോഴാണ് അന്ന് ആ ചോക്കിൽ വീണുപോയ മറ്റൊരു സഹപാഠി ശമീം എത്തിയത്. ഓർമ്മകൾ പലതും ഊർന്നൂർന്ന് വീഴവെ എൻ്റെ പത്താം ക്ലാസ് കൂട്ടുകാരൻ ശുക്കൂറിൻ്റെ ഫോൺ വിളി വന്നു. ഭക്ഷണ ശേഷം ഓഡിറ്റോറിയത്തിൻ്റെ തൊട്ടടുത്തുള്ള അവൻ്റെ വീട്ടിലേക്ക് ഞാൻ പോയി.

ഉള്ളവരെ തട്ടിക്കൂട്ടി എവിടേക്കെങ്കിലും ഒരു സായാഹ്ന യാത്രയോ അല്ലെങ്കിൽ ഒരു ചായ കുടിയോ ഞങ്ങളുടെ എസ്.എസ്.സി (Not SSLC) ടീമിൻ്റെ ഒരു പതിവാണ്. പക്ഷെ, അന്ന് ആരെ വിളിച്ചിട്ടും ഒരു മറുപടിയും കിട്ടിയില്ല. അപ്പോഴാണ് ഗ്രൂപ്പിലെ മുതിർന്ന അംഗം ഗോവിന്ദൻ ഒരു ചക്ക തിന്നുന്ന വീഡിയോ ഗ്രൂപ്പിൽ കണ്ടത്. 

ഗോവിന്ദനെ വിളിച്ച് ഞങ്ങൾ ചക്ക തിന്നാൻ വരുന്ന വിവരം അറിയിച്ചു. ഞങ്ങൾ ചുമ്മാ പറഞ്ഞതാണെന്ന ധാരണയിൽ അവൻ ഒ.കെ പറഞ്ഞു. ഞങ്ങൾ വരില്ല എന്ന തികഞ്ഞ ബോദ്ധ്യത്തിൽ അവൻ സ്ഥലം വിടുകയും ചെയ്തു. ഗോവിന്ദൻ്റെ വീട്ടിലെത്തിയ ഞങ്ങളെ സ്വീകരിച്ചത് അവൻ്റെ മകനായിരുന്നു. ഞങ്ങളെത്തി എന്ന് ബോദ്ധ്യം വരാത്തതിനാൽ സ്വന്തം വീട്ടിൽ കയറി ഞങ്ങൾ ചക്ക തിന്നുന്നത് വീഡിയോ കാളിലൂടെ ഗോവിന്ദനെ കാണിച്ചു.

ഗോവിന്ദൻ്റെ വീട് സന്ദർശന ശേഷം തൊട്ടടുത്ത് താമസിക്കുന്ന മറ്റൊരു സഹപാഠിയെ വിളിച്ചെങ്കിലും കാൾ എടുത്തില്ല. അങ്ങനെ ദീർഘകാലം പ്രവാസിയായി, ഇപ്പോൾ നാട്ടിൽ സ്ഥിരതാമസമാക്കിയ ഉസ്മാൻ്റെ വീട്ടിലേക്ക് തിരിച്ചു. ഉസ്മാനെയും വൃദ്ധയായ ഉമ്മയെയും സന്ദർശിച്ച് ഇറങ്ങുമ്പോൾ മറ്റൊരു സഹപാഠിയെ ബന്ധപ്പെട്ട് നോക്കി. 

കക്ഷി ജോലി സ്ഥലത്തായതിനാൽ ഞങ്ങൾ അടുത്ത സഹപാഠിയെ വിളിച്ചു. അങ്ങനെ, ഞങ്ങൾ പഠിച്ച അതേ സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുന്ന ബിന്ദുവിൻ്റെ വീട്ടിൽ എത്തി അവളെയും വന്ദ്യ വയോധികയായ മാതാവിനെയും കണ്ടു. ബിന്ദു സമ്മാനമായി തന്ന സപ്പോട്ടയുമായി വരുന്ന വഴിയിൽ റോഡിൽ വെച്ച് അടുത്ത സഹപാഠി ഫൈസലിനെ കണ്ടുമുട്ടി. ഇന്നത്തെ പര്യടനത്തിനിടയിൽ പണി നടന്നു കൊണ്ടിരിക്കുന്ന അവൻ്റെ വീട് ഞങ്ങൾ വെറുതെ സന്ദർശിചിരുന്നു. ശേഷം ഇന്നത്തെ പര്യടനം പൂർത്തിയാക്കി ഞങ്ങൾ പിരിഞ്ഞു.

പിറ്റേ ദിവസം ചക്ക തിന്നാൻ ഇഷ്ടമുള്ളവർക്ക് വൈകിട്ട് എൻ്റെ വീട്ടിൽ വരാം എന്ന് ഞാൻ ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടെങ്കിലും ശുക്കൂർ മാത്രമാണ് എത്തിയത്. വരാം എന്ന് അറിയിച്ചവർ പെട്ടെന്ന് അസൗകര്യവും അറിയിച്ചതിനാൽ ഞാനും ശുക്കൂറും ചക്കയുടെ കഷ്ണവുമായി സഹപാഠി ആയിശയുടെ കുനിയിലുള്ള വീട്ടിലേക്ക് തിരിച്ചു. അവളുടെ വീട്ടിൽ ഞങ്ങൾ എത്തുന്നില്ല എന്ന പരാതി തീർക്കാനാണ് പോയതെങ്കിലും അവൾ സ്ഥലത്ത് ഇല്ലായിരുന്നു. ചക്ക ഭർത്താവിനെ ഏൽപിച്ച ശേഷം തൊട്ടടുത്ത് താമസിക്കുന്ന മറ്റൊരു സഹപാഠിയെ വിളിച്ചു. അവളും സ്ഥലത്ത് ഇല്ല എന്ന് അറിയിപ്പ് കിട്ടി. 

അപ്പോഴാണ് നേരത്തെ വീട്ടിൽ വരാമെന്നേറ്റ് അസൗകര്യം അറിയിച്ച നാരായണൻ എൻ്റെ വീട്ടിൽ എത്തിയത്. ഞാൻ കാത്ത് വെച്ചിരുന്ന ചക്കക്കഷ്ണം ഏറ്റുവാങ്ങി തിരിച്ചു പോന്ന അവനെ ഞങ്ങൾ വഴിയിൽ വെച്ച് കണ്ടുമുട്ടി. ഒരു സൗഹൃദ ചായ കുടിച്ചു ഞങ്ങൾ യാത്ര പറഞ്ഞു. അപ്പോഴാണ്, തൊട്ടടുത്ത് തന്നെ ഞങ്ങളുടെ സഹപാഠി മെഹ്ബൂബിൻ്റെ ഭാര്യ ഒരു പുതിയ സംരംഭം തുടങ്ങിയത് ഓർമ്മ വന്നത്. അവിടെയും കയറി സാധനങ്ങൾ വാങ്ങി അന്നത്തെ പര്യടനവും അവസാനിപ്പിച്ചു.

പുതുവർഷത്തിലെ മൂന്നാം ദിവസം, എൻ്റെ പ്രീഡിഗ്രി ബാച്ച് മേറ്റ് റഹീനയുടെ മകളുടെ നിക്കാഹ് ദിനമായിരുന്നു.എൻ്റെ പിതാവിൻ്റെ നാടായ നൊച്ചാട് വച്ചായിരുന്നു പരിപാടി. നാട്ടുകാരിയും ഞങ്ങളുടെ രണ്ട് പേരുടെയും കൂട്ടുകാരിയുമായ നജീബയെയും കൂട്ടി പ്രസ്തുത പരിപാടിയിൽ ഞാൻ പങ്കെടുത്തു. തിരിച്ചു വരുമ്പോൾ ഞങ്ങളുടെ രണ്ട് പേരുടെയും പ്രീഡിഗ്രി ക്ലാസ് മേറ്റായ ഡോ. സഫറുള്ളയെ അത്തോളിയിലെ അവൻ്റെ ക്ലിനിക്കിൽ പോയും കണ്ടു. 


കാർ മാവൂരിലെത്തിയപ്പോഴാണ് എൻ്റെ പത്താം ക്ലാസ് ബാച്ച് മേറ്റും ചെറുവാടിക്കാരിയുമായ ഫാത്തിമ കുട്ടി നജീബയെപ്പറ്റി മുമ്പ് എന്നോട് ചോദിച്ചത് ഓർമ്മ വന്നത്.നജീബയെ നേരിട്ട് അവളുടെ മുന്നിൽ ഹാജരാക്കാൻ കിട്ടിയ അവസരം ഉപയോഗിച്ച് ഫാത്തിമ കുട്ടിയുടെ വീട്ടിലും അന്ന് സന്ദർശനം നടത്തി.
അങ്ങനെ പുതുവർഷത്തിലെ ആദ്യ മൂന്ന് ദിവസങ്ങളും പഴയ സൗഹൃദങ്ങൾ ഒരിക്കൽ കൂടി ദൃഢപ്പെടുത്താൻ ഉതകുന്നതായി - അതും നേരിട്ട് സന്ദർശിച്ച് മുഖത്തോട് മുഖം നോക്കി സംസാരിച്ചു കൊണ്ട്. ഇന്നത്തെ ചാറ്റിംഗ് സൗഹൃദത്തേക്കാളും എത്രയോ മധുരമുള്ളതും ദൃഢവും അന്നത്തെ ഓഫ് ലൈൻ സൗഹൃദങ്ങൾ തന്നെ എന്ന് വീണ്ടും അനുഭവിച്ചറിയുന്നു. ദൈവത്തിന് സ്തുതി.

The best mirror is an old friend എന്ന് ആരോ പറഞ്ഞത് എത്ര അർത്ഥവത്താണ്.