Pages

Monday, August 31, 2026

ദ ഫാമിലി ഡോക്‌ടർ

എസ്.എസ്.എൽ.സി എന്നാൽ ജീവിതത്തിലെ ഒരു ടേണിംഗ് പോയിൻ്റാണ് എന്നായിരുന്നു അത് കഴിയുന്നത് വരെ പലരും പറഞ്ഞിരുന്നത്. അങ്ങോട്ട് തിരിഞ്ഞ് ആ കോളേജിലേക്ക് പോകണോ ഇങ്ങോട്ട് തിരിഞ്ഞ് ഈ കോളേജിലേക്ക് പോകണോ എന്ന കൺഫ്യൂഷൻ ഉണ്ടായി എന്നതൊഴിച്ചാൽ ഒരു ടേണിംഗ് പോയിൻ്റും എസ്.എസ്.സി പരീക്ഷ നല്ല മാർക്കോടെ പാസ്സായ ഞാൻ കണ്ടില്ല. അതു കൊണ്ടായിരിക്കും പിന്നീട് ആരോ ആ ടേണിംഗ് പോയിൻ്റ് പ്രീഡിഗ്രിയാക്കി മാറ്റിയത്.

പ്രീഡിഗ്രി എന്നാൽ ശരിക്കും ഒരു സ്വാതന്ത്യം കിട്ടിയ കാലമാണ്. പത്ത് വർഷത്തെ സ്‌കൂൾ ജീവിതത്തിന് ശേഷം വീട്ടിൽ നിന്നും സ്വാതന്ത്ര്യം കിട്ടുന്ന കാലം. കൗമാരത്തിൻ്റെ മാസ്മരിക ഭാവങ്ങൾ ജീവിതത്തിൽ നിറഞ്ഞാടുന്ന കാലം. പൊടിമീശ മുളക്കുന്നതോടൊപ്പം പ്രണയവും മനസ്സിൽ പെയ്തിറങ്ങുന്ന കാലം. അങ്ങനെ എന്തോ എന്തൊക്കെയോ ആകുന്ന കാലം. തിരൂരങ്ങാടി പി. എസ്. എം. ഒ കോളേജിലാണ് എൻ്റെ ഈ സുവർണ്ണകാലം ആരംഭിച്ചത്.

ഫസ്റ്റ് ഗ്രൂപ്പെടുത്താൽ എഞ്ചിനീയറും സെക്കൻ്റ് ഗ്രൂപ്പ് എടുത്താൽ ഡോക്ടറും തേർഡ് ഗ്രൂപ്പ് എടുത്താൽ വാദ്ധ്യാരും ഫോർത്ത് ഗ്രൂപ്പെടുത്താൽ കോമാളിയും ആകാം എന്നായിരുന്നു അന്നത്തെ സമൂഹത്തിലെ ചർച്ച. എന്നാൽ ഇതെല്ലാം ആയിരത്തിൽ ഒരുവനേ ആകൂ എന്നത് ഒരു ചർച്ചയിലും കേട്ടിരുന്നില്ല. അതിനാൽ കിട്ടിയ ഗ്രൂപ്പ് എടുത്ത് പഠിക്കാൻ പലരും നിർബന്ധിതരായി. മാത്‌സിനെ ഇഷ്‌ടപ്പെടാത്ത ഞാൻ എത്തിപ്പെട്ടത് മാത്‌സ് ഇല്ലാത്ത സെക്കൻ്റ് ഗ്രൂപ്പിലായിരുന്നു.

സ്വാതന്ത്ര്യ സമരം ഒന്നും നടത്താതെ പൊടുന്നനെ കിട്ടിയ സ്വാതന്ത്ര്യമായതിനാൽ പലരും ഈ കാലം നന്നായി ആസ്വദിക്കും. കളികൾ കൈ വിട്ട് പോകുമ്പോൾ അച്ഛനെയോ അമ്മയെയോ രക്ഷിതാവിനെയോ കോളേജിലേക്ക് വിളിപ്പിക്കും. ആ വിളിയോടെ ചിലർ നന്നാകും , ചിലർ തേരട്ട ചുരുളുന്ന പോലെ കുറച്ച് ദിവസത്തേക്ക് നല്ല കുട്ടിയായി നടന്ന് വീണ്ടും പഴയ കളികൾ തുടങ്ങും. എന്ത് ചെയ്താലും ഗുണം പിടിക്കില്ല എന്നതിനാൽ അത്തരം കേസുകൾ അദ്ധ്യാപകർ എഴുതിത്തള്ളുകയും ചെയ്യും. 

അക്കാലത്തെ കിടിലൻ മാർക്കോടെ പത്താം ക്ലാസ് പരീക്ഷ പാസ്സായി വന്ന ഒരു കുട്ടിയായിരുന്നു രാജേഷ്. കുടുംബത്തിലെ ഏക സന്താനമായതിനാൽ പത്താം ക്ലാസ് വരെ അമ്മയുടെ കർശന നിയന്ത്രണത്തിലായിരുന്നു രാജേഷ് വളർന്ന് വന്നത്. പ്രീഡിഗ്രിക്ക് ചേർന്നതോടെ അവനെ വരിഞ്ഞ് മുറുക്കിയിരുന്ന പല കെട്ടുകളും പൊട്ടിയതായി അവൻ മനസ്സിലാക്കി. പിന്നെ ഇരു ചിറകുകളും വിടർത്തി അവൻ ആകാശത്തേക്കുയർന്നു. കാമ്പസിൽ നിറഞ്ഞാടവേ ഇൻ്റേർണൽ പരീക്ഷകൾ എഴുതാൻ വിട്ടുപോയി. ഒന്നിൽ കൂടുതൽ പരീക്ഷകൾ എഴുതാത്തതിനാൽ അവൻ പിടിക്കപ്പെട്ടു. രക്ഷിതാവിനെ കൂട്ടി വരാൻ ക്ലാസ് ട്യൂട്ടർ ഉത്തരവിട്ടു. ഡോക്ടറായ അച്ഛനെ പ്രസ്തുത വിവരമറിയിക്കാൻ പോലും രാജേഷിന് ധൈര്യം ഉണ്ടായിരുന്നില്ല.

അപ്പോഴാണ് കോളേജിൻ്റെ എതിർ ഭാഗത്തുള്ള പെട്ടിക്കടയിൽ ഒരാൾ ഉണ്ടെന്നും കോളേജിലെ പലരുടെയും ലോക്കൽ ഗാർഡിയൻ അയാളാണെന്നും സുഹൃത്തുക്കളിലൂടെ രാജേഷ് മനസ്സിലാക്കിയത്. നൂറോളം പേരുടെ ലോക്കൽ ഗാർഡിയൻ ആയി റെക്കോർഡിട്ട അദ്ദേഹം "ഗാർഡിയോള" എന്നാണ് ഈ "മക്കളുടെ" ഇടയിൽ അറിയപ്പെടുന്നത്. ഗാർഡിയോളയെ ലോക്കൽ ഗാർഡിയനായി കിട്ടാൻ ചില നിബന്ധനകൾ ഉണ്ട്.

1.ഒരു മാസം ഒരേ ക്ലാസിലെ രണ്ട് പേരുടെ ഗാർഡിയനായി പോകില്ല
2. ഒരു വർഷം ഒരു അദ്ധ്യാപകൻ്റെ അടുത്ത് ഒരാൾക്ക്  മാത്രമേ ഗാർഡിയനാകൂ.
3. അദ്ധ്യാപകൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് താൻ പറയുന്ന ഉത്തരങ്ങൾ "മക്കൾ" ചോദ്യം ചെയ്യാൻ പാടില്ല.
4. പെൺകുട്ടികൾക്ക് ഗാർഡിയനായി പോകില്ല.
5. നോക്കൽ ഗാർഡിയൻ്റെ നോക്കു കൂലിയായി മാസത്തിൽ നൂറ് രൂപ അടയ്ക്കണം.

മേൽ നിബന്ധനകൾ എല്ലാം രാജേഷിന് അനുകൂലവും സമ്മതവുമായതിനാൽ അവനും ഗാർഡിയോളയുടെ "മകനായി" എൻറോൾ ചെയ്തു. അച്ഛൻ ഡോക്ടർ ആയതിനാൽ കാശ് ഒരു പ്രശ്‌നമല്ലെന്നും രാജേഷ് ഗാർഡിയോളയോട് പറഞ്ഞു.

അങ്ങനെ, പറഞ്ഞ ദിവസം തന്നെ രാജേഷും ഗാർഡിയോളയും അദ്ധ്യാപകന് മുന്നിൽ ഹാജരായി. സാധാരണ എല്ലാ "മക്കളേയും" പറ്റി അദ്ധ്യാപകരിൽ നിന്നും കേൾക്കുന്ന പോലെ രാജേഷിനെപ്പറ്റിയും ഗാർഡിയോള കേട്ട് ഇരുന്നു. അതിനെല്ലാം തക്കതായ കാരണങ്ങളും മറുപടികളും നിരത്തുന്ന ഗാർഡിയോളയെ , പ്രീഡിഗ്രി കഴിഞ്ഞും ലോക്കൽ ഗാർഡിയനായി കിട്ടിയാൽ കൊള്ളാം എന്ന് രാജേഷിന് തോന്നി.

"പിന്നെ ഇവൻ്റെ അച്ഛൻ എൻ്റെ ഫാമിലി ഡോക്ടർ കൂടിയാണ് ". ഒരു ബലത്തിനായി ഗാർഡിയോള കൂട്ടിച്ചേർത്തു.

"ഓഹോ ... അച്ഛൻ ഏത് ക്ലിനിക്കിലാ വർക്ക് ചെയ്യുന്നത് മോനേ?" രാജേഷിനെ നോക്കിക്കൊണ്ട് അദ്ധ്യാപകൻ ചോദിച്ചു.

"വെറ്റിനറി ഡിസ്പെൻസറി , ആതവനാട്"

മൃഗഡോക്ടറായ തൻ്റെ അച്ഛൻ ജോലി ചെയ്യുന്ന സ്ഥലം രാജേഷ് കൃത്യമായി പറഞ്ഞു കൊടുത്തു.
അദ്ധ്യാപകൻ ഗാർഡിയോളയെ നോക്കി ചുണ്ടു കോട്ടി ഒരു ചിരി ചിരിച്ചു. അന്നാദ്യമായി ഗാർഡിയോള ഒരദ്ധ്യാപകൻ്റെ മുന്നിൽ ഇളിഭ്യനായി. അതോടെ ഗാർഡിയോള ലോക്കൽ ഗാർഡിയൻ പരിപാടിയും എന്നന്നേക്കുമായി നിർത്തി എന്നാണ് പിന്നീടറിഞ്ഞത്.

( ത്രെഡ് കടപ്പാട് : സുനിൽ സലീം. കെ)

Thursday, August 27, 2026

തിരുവോണച്ചിന്തകൾ

എൻ്റെ കുട്ടിക്കാലം മുതലേ ഞങ്ങൾ രണ്ട് പെരുന്നാളുകൾ മാത്രമേ ആഘോഷിക്കാറുള്ളൂ. ഇസ്ലാം മത വിശ്വാസികളായ ചിലർ മറ്റു പല ദിനങ്ങളും  ആഘോഷിക്കാറുണ്ടെങ്കിലും എൻ്റെ വീട്ടിൽ പെരുന്നാൾ അല്ലാത്ത എല്ലാ ദിനങ്ങളും മറ്റു സാധാരണ ദിവസങ്ങൾ പോലെ കടന്നു പോയി. ഞങ്ങളുടെ ആരുടെയും ജന്മദിനം ഉമ്മയും ബാപ്പയും കൃത്യമായി പഠിപ്പിച്ച് തരാത്തതിനാൽ അതും ഞങ്ങളാരും അറിയാതെ ഓരോ വർഷവും കടന്നുപോയി. ഞങ്ങളുടെ ജന്മദിനങ്ങൾ ഇംഗ്ലീഷ് അറബി മലയാള മാസങ്ങളിലെ തിയ്യതി അടക്കം ബാപ്പ ഒരു പുസ്തകത്തിൽ കുറിച്ച് വെച്ചിരുന്നത് അല്പം മുതിർന്നപ്പോഴാണ് ഞാൻ കണ്ടത്.

ആഘോഷങ്ങൾ ശരിക്കും ആഘോഷമായിരുന്ന കുട്ടിക്കാലത്ത് ഞങ്ങളുടെ കോളനിയുടെ നേരെ എതിർഭാഗത്ത് റോഡിനപ്പുറം നമ്പിയേട്ടനും കുടുംബവും താമസിച്ചിരുന്നു പരമ്പരാഗതമായി സ്വർണ്ണപ്പണി എടുത്തിരുന്നതിനാൽ തട്ടാൻമാർ എന്നായിരുന്നു അവരുടെ കോമൺ പേര്. ഹിന്ദു മത വിശ്വാസികൾ ആയിരുന്നതിനാൽ ഹിന്ദുക്കളുടെ ആഘോഷങ്ങൾ അവിടെ പതിവായിരുന്നു. ഓണവും വിഷുവും മാത്രമായിരുന്നു ഞങ്ങളുടെ ശ്രദ്ധയിൽ പെട്ട ഹിന്ദു ആഘോഷങ്ങൾ. വല്ല്യുമ്മയുടെ പറമ്പിൻ്റെ കയ്യാലക്കപ്പുറത്തുള്ള രാമൻ കുട്ട്യേട്ടൻ്റെ വീട്ടിലും പടക്കം പൊട്ടിച്ചു വിഷു ആഘോഷിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. 

ഓണത്തിൻ്റെ വരവറിയിച്ചു കൊണ്ട് എൻ്റെ വീടിൻ്റെ നേരെ മുന്നിലുള്ള അമ്മാവൻ്റെ തൊടിയിലാകെ തുമ്പപ്പൂവും കാക്കാപ്പൂവും മുക്കുറ്റിയും നിറയും. എൻ്റെ വീട്ടിൽ തെച്ചിയും ചെമ്പരത്തിയും വെള്ള അരിപ്പൂവും നീലക്കോളാമ്പിയും അതിര് വിട്ട് പൂത്തുലയും.  ബാപ്പ നട്ട വിവിധ നിറത്തിലുള്ള ഇലകളോട് കൂടിയ ചെടികളിൽ പൂർവ്വാധികം ഇലകൾ പൊട്ടും. പറമ്പിൽ ഉമ്മ നട്ട മത്തനും കുമ്പളവും പടർന്ന് പന്തലിച്ച് പൂവിട്ട് നിൽക്കും. പേരറിയാത്ത പല കാട്ടു പൂക്കളും തൊടിയിലുടനീളം തല പൊക്കും.

തട്ടാന്മാരുടെ വീട്ടിലെ ഞങ്ങളുടെ കളിക്കൂട്ടുകാരായ നിഷിയും ലതയും ബിനീഷും പൂക്കൾ ശേഖരിക്കാൻ മേൽ പറഞ്ഞ പറമ്പിലും എൻ്റെ വീട്ടിലും വരും. ഞങ്ങളും അവരോടൊപ്പം അവർക്കായി പൂക്കൾ ഇറുത്ത് കൊടുക്കും. എൻ്റെ വീട്ടിലെ ചെടികളിൽ നിന്ന് പൂ പറിക്കാൻ ബാപ്പ അനുവദിച്ചിരുന്നത് ഓണക്കാലത്ത് മാത്രമായിരുന്നു. മറ്റ് സമയങ്ങളിൽ പൂവിറുത്ത് വെറുതെ കളഞ്ഞാൽ ബാപ്പ ശകാരിക്കും.

ഓണത്തിന് ഒരു ദിവസം ഞങ്ങളെ എല്ലാവരെയും തട്ടാന്മാരുടെ അമ്മയായ കുഞ്ഞമ്മ അവരുടെ വീട്ടിലേക്ക് ക്ഷണിക്കും. അത് തിരുവോണ ദിവസത്തിലായിരുന്നു എന്നത് മുതിർന്നപ്പോഴാണ് അറിഞ്ഞത്. അന്ന് ഞങ്ങൾ തിന്ന ചോറിനെയാണ് സദ്യ എന്ന് വിളിക്കുന്നത് എന്നും പിന്നീട്  എപ്പോഴോ ആണ് മനസ്സിലാക്കിയത്. സദ്യയുടെ ഭാഗമായി വിളമ്പുന്ന കൂട്ടാനുകളിൽ ആകെ തിന്നാൻ തോന്നിയിരുന്നത് കാബേജ് തോരനും അച്ചാറും മാത്രമാണ്. ബാക്കിയുള്ളതൊന്നും കുട്ടികളായ ഞങ്ങൾക്ക് പരിചയമുള്ളതായിരുന്നില്ല എന്ന് മാത്രമല്ല രുചി തോന്നിയിരുന്നുമില്ല. കാലം ഏറെ കഴിഞ്ഞപ്പോഴാണ് അതിൻ്റെ പലതിൻ്റെയും പേരും രുചിയും ശരിക്കും അറിയുന്നത്.

കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ ജോലി ചെയ്തു വരുന്ന സ്ഥാപനങ്ങളിൽ എല്ലാം തിരുവോണത്തോടനുബന്ധിച്ച് പൂക്കളം ഒരുക്കാറുണ്ട്. പൂവ് മുഴുവൻ മാർക്കറ്റിൽ നിന്ന് വാങ്ങിയവയാണ്. നാടിൻ്റെ ഗന്ധമുള്ള ഒരു പൂവും ആ പൂക്കളങ്ങളിൽ കാണാറില്ല. എഞ്ചിനീയറിംഗ് കോളേജിലേക്ക് ജോലി മാറിയതിൽ പിന്നെ ഓണം ഒരു ദിവസത്തെ ആഘോഷമാണ്. വിദ്യാർത്ഥികൾ വേറെയും ജീവനക്കാർ വേറെയുമായി പൂക്കളങ്ങളും സദ്യയും ഒരുക്കുന്നു. പൂക്കളം അന്യ സംസ്ഥാനത്ത് നിന്നുള്ള പൂവുകൾ കയ്യടക്കിയതിന് പിന്നാലെ സദ്യയും കാറ്ററിംഗ് സർവ്വീസുകാരുടെ കുത്തകയായി മാറി.

ഈയിടെയാണ് വീടകങ്ങളും മാറിയ വിവരം അറിഞ്ഞത്. സ്വന്തം കൈകൾ കൊണ്ട് തയ്യാറാക്കി സ്നേഹത്തോടെ വിളമ്പിത്തന്നിരുന്ന സദ്യയും ഇപ്പോൾ ഓൺലൈനിൽ ഓർഡർ ചെയ്ത് വരുത്താറാണത്രെ. പണ്ട് സദ്യ കഴിയുമ്പോൾ വയറും മനസ്സും നിറഞ്ഞിരുന്നെങ്കിൽ ഇന്ന് ആരോ ആർക്കോ വേണ്ടി ഉണ്ടാക്കിയ സദ്യ കഴിക്കുമ്പോൾ വയറ് വെറും ചോറ് സംഭരണ കേന്ദ്രമായി മാത്രം മാറുന്നു.

തുമ്പപ്പൂവും കാക്കാപ്പൂവും തെച്ചിയും ചെമ്പരത്തിയും നിറം ചാർത്തുന്ന എൻ്റെ കുട്ടിക്കാലത്തെ ഒരോണപ്പൂക്കളം കാണാനും കുഞ്ഞമ്മയെപ്പോലുള്ള ഒരമ്മ ഉണ്ടാക്കിയ സദ്യ കഴിക്കാനും ഇനി ഈ ജന്മത്തിൽ സാദ്ധ്യമാകുമോ ആവോ 😥?

               ഹൃദയം നിറഞ്ഞ ഓണാശംസകൾ

Monday, August 24, 2026

ഏക് രാത് കാ കൺവീനർ

കലാലയ ജീവിതത്തിൽ ഒരു എൻ.എസ്.എസ് വളണ്ടിയർ ആയിരുന്നതിന്റെ ആവേശമാണ് പിന്നീട് എന്നെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആക്കിയത്.സമൂഹത്തിന് വേണ്ടി എനിക്കും എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും  ചെയ്യാൻ കഴിയുന്ന സാമൂഹ്യ സേവനത്തിന്റെ അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയപ്പോൾ അത് ദേശീയ അവാർഡിൻ്റെ രൂപത്തിൽ ഗവ.എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോടിന്റെയും സംസ്ഥാന അവാർഡിൻ്റെ രൂപത്തിൽ ഗവ.എഞ്ചിനീയറിംഗ് കോളേജ് വയനാടിന്റെയും ചരിത്രത്തിലെ നാഴികക്കല്ലുകളായി.

സേവനം എന്ന നിലക്ക് ചെയ്യാവുന്ന മറ്റു നിരവധി പ്രവർത്തനങ്ങളുടെ ചുക്കാനും ഈ രണ്ട് കോളേജുകളിലും എന്നെ ഏൽപ്പിച്ചിരുന്നു.പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന ഭൂമിത്രസേന ഫാക്കൽറ്റി ഇൻ ചാർജ്ജ് ,സന്നദ്ധ രക്തദാന പ്രോത്സാഹനത്തിനായുള്ള റെഡ് റിബ്ബൺ ക്ലബ്ബ് കോർഡിനേറ്റർ, സ്റ്റുഡന്റ്സ് ഇൻ പാലിയേറ്റീവ് ഇനീഷ്യറ്റീവിന്റെ കാമ്പസ് ഓർഗനൈസർ,വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃക വിനിമയത്തിനായുള്ള ഏക് ഭാരത് ശ്രേഷ്ട് ഭാരത് ക്ലബ്ബ് ഓഫീസർ, പക്ഷി സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള ബേഡ്‌സ് ക്ലബ്ബ് ഇന്റർനാഷനൽ കാമ്പസ് കൺവീനർ തുടങ്ങിയ പദവികളാണ് മേൽ പറഞ്ഞ രണ്ട് കോളേജുകളിലും അധികമായി എന്നെ ഏല്പിച്ചിരുന്നത്.ഇതിൽ ബേഡ്‌സ് ക്ലബ്ബിന്റെ ചാർജ്ജ് വയനാട് കോളേജിലെ അവസാന ദിവസങ്ങളിൽ ലഭിച്ചതായതിനാൽ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ സാധിച്ചില്ല.

സംഭവ ബഹുലമായ ആ കലാലയ ദിനങ്ങൾക്കെല്ലാം വിട നൽകിക്കൊണ്ട് 2021ൽ ഞാൻ പാലക്കാട് ഗവ.എഞ്ചിനീയറിംഗ് കോളേജിലേക്ക്  ട്രാൻസ്ഫറായി.പുതിയ കോളേജിലും മേല്പറഞ്ഞ മിക്ക പ്രവർത്തനങ്ങളും ഉണ്ടെങ്കിലും ഒട്ടും സജീവമല്ല.തലപ്പത്തിരിക്കാൻ അസിസ്റ്റന്റ് പ്രൊഫസർ ആകണം എന്ന തലതിരിഞ്ഞ നിർദ്ദേശം കൂടി ഉള്ളതിനാൽ സിസ്റ്റം അനലിസ്റ്റായ ഞാൻ അതിന് താല്പര്യപ്പെട്ടതുമില്ല.

പക്ഷെ,തികച്ചും അപ്രതീക്ഷിതമായി ഞാൻ അതുവരെ പയറ്റാത്ത ഒരു ക്ലബ്ബിന്റെ നേതൃത്വം പാലക്കാട് കോളേജിൽ എന്നെ തേടി വന്നു. ഒരു സാഹിത്യകുതുകി എന്ന നിലക്ക് കോളേജ് ലിറ്റററി ക്ലബ്ബിന്റെ കൺവീനർ ചാർജ്ജ് ആണ് ആരോ ഫോണിലൂടെ വിളിച്ച് എന്നെ ഏല്പിച്ചത്. സത്യം പറഞ്ഞാൽ ആരാണ് വിളിച്ചത് എന്ന് ചോദിക്കാൻ പോലും ഞാൻ മറന്നു പോയി. എഞ്ചിനീയറിംഗ് പ്രവേശന സംബന്ധമായി നിരവധി ഫോൺ കോളുകൾ വരുന്നതിനാൽ വിളിച്ച നമ്പർ പിന്നീട് തിരിച്ചറിയാനും പറ്റിയില്ല.

2010 ൽ നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ ആയി നിയമനം ലഭിച്ച ഉടനെ ഞാൻ എൻ്റെ പല സുഹൃത്തുക്കൾക്കും മെയിൽ അയച്ച് (അന്ന് എനിക്ക് വാട്സാപ്പ് ഉണ്ടായിരുന്നില്ല) ഉപദേശ നിർദേശങ്ങൾ തേടിയിരുന്നു. അത്ര അധികം പേർ സാഹിത്യ രംഗത്ത് സുഹൃത്തുക്കളായി ഇല്ല എങ്കിലും പുതിയ ചുമതലയെപ്പറ്റി ഒന്നറിയിക്കാമെന്ന് ഞാൻ കരുതി.പുതിയ പദവിയെപ്പറ്റിയും അതിൽ എൻ്റെ  സ്വപ്നങ്ങളെപ്പറ്റിയും എല്ലാവരുടെയും നിറഞ്ഞ പിന്തുണയുടെ ആവശ്യകതയെപ്പറ്റിയും ഹ്രസ്വമായ ഒരു കുറിപ്പ് ഞാൻ തയ്യാറാക്കി വെച്ചു.

പിറ്റേ ദിവസം ഏറെ പ്രതീക്ഷയോടെയാണ് ഞാൻ കോളേജിൽ എത്തിയത്. ബുധനാഴ്ചകളിൽ ഖാദി ധരിക്കണം എന്ന ഒരു നിർദ്ദേശം ഉള്ളതിനാൽ ഒരു ഖാദി ജുബ്ബയും ഞാൻ ധരിച്ചിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ ഒരു സാഹിത്യകാരൻ ലുക്ക് ജുബ്ബയിലൂടെ പലർക്കും കിട്ടാറുണ്ട്. അങ്ങനെ എന്നെ ഫോൺ ചെയ്ത ആളെയും പ്രതീക്ഷിച്ച് ഞാൻ എൻ്റെ കാബിനിൽ ഇരുന്നു. അന്ന് മുഴുവൻ ആ അജ്ഞാത വിളിക്കാരനെ പ്രതീക്ഷിച്ചെങ്കിലും ഈ ആവശ്യം ഉന്നയിച്ച് ഒരാളും വന്നില്ല. പിറ്റേ ദിവസവും ചരിത്രം വഴി മാറിയില്ല. മൂന്നാം ദിവസം വെള്ളിയാഴ്ച ആയതിനാൽ ഉച്ചയോടെ ഞാൻ കോളേജിൽ നിന്ന് ഇറങ്ങുകയും ചെയ്തു.

ദിവസങ്ങൾ പിന്നെയും കടന്നു പോയി. ആരും "കൺവീനറെ" തേടി വന്നതേയില്ല. കൺവീനർ സ്ഥാനത്ത് മറ്റൊരാളുടെ ഫോട്ടോയോട് കൂടി ലിറ്റററി ക്ലബ് ഉത്ഘാടനം ചെയ്തതിൻ്റെ പോസ്റ്റർ കണ്ടപ്പോഴാണ് ഞാൻ 'ഏക് രാത് കാ കൺവീനർ' മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. രണ്ട് മാസം കഴിഞ്ഞ് ഞാൻ കോഴിക്കോട്ടേക്ക് സ്ഥലം മാറിയതിനാൽ എന്നെ "കൺവീനർ" ആക്കിയ അജ്ഞാതന് അധിക കാലം എൻ്റെ മുമ്പിലൂടെ തല കുനിച്ച് നടക്കേണ്ടിയും വന്നില്ല.

ജീവിതത്തിൽ ചിലത് അങ്ങിനെയാണ്. കപ്പിനും ചുണ്ടിനുമിടയിൽ നഷ്‌ടപ്പെടും. നഷ്‌ടപ്പെട്ടതിനെപ്പറ്റി ദുഃഖിക്കാതെ പ്രയത്നം തുടരുക, അവസരങ്ങൾ ഇനിയും തേടി എത്തും.

Friday, August 21, 2026

എൻ്റെ ലോംഗൻ

2026 ആഗസ്റ്റ് ആറിന് എനിക്ക് അമ്പത്തിയഞ്ച് വയസ്സ് തികഞ്ഞു. അതായത് ഭൂമിയിൽ കസർത്ത് കളിക്കാൻ തുടങ്ങിയിട്ട് ഇരുപതിനായിരത്തിലധികം ദിവസങ്ങളായി. ബർത്ത് ഡേ ആഘോഷിക്കാറില്ലെങ്കിലും സോഷ്യൽ മീഡിയയും നമ്മുടെ ബർത്ത് ഡേ നോക്കി നിൽക്കുന്ന ചില സ്ഥാപനങ്ങളും ഓർമ്മിപ്പിക്കുന്നത് കാരണം കഴിഞ്ഞ പത്ത് വർഷത്തോളമായി ആ ദിവസം വരുമ്പോൾ അറിയാറുണ്ട്. ഞാൻ സ്വന്തമായി തുടങ്ങിവച്ച "ബെർത്ത് ഡേ ആൻ എർത്ത് ഡേ" എന്ന പരിപാടി കൂടി ഉള്ളതിനാൽ ഇപ്പോൾ ജന്മദിനം ഓർമ്മിക്കാറുമുണ്ട്.

കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട വിശേഷ ദിവസങ്ങളിൽ പ്രത്യേകിച്ച് ജന്മദിനങ്ങളിൽ ഒരു ഫലവൃക്ഷത്തൈ നടുന്ന പരിപാടിയാണ് "ബെർത്ത് ഡേ ആൻ എർത്ത് ഡേ". വീടിൻ്റെ പരിസരം മുഴുവൻ നിറയുന്നത് വരെ എൻ്റെ ഈ പിരാന്ത് തുടരും. കാരണം അതിൻ്റെ ഗുണഫലം ഞാൻ നനായി അനുഭവിക്കുന്നുണ്ട്. ഇത്തിരി മാത്രമുള്ള സ്ഥലത്ത് നിന്ന് മാങ്ങയും മുന്തിരിയും സപ്പോട്ടയും റമ്പൂട്ടാനും ചക്കയും എല്ലാം ലഭിക്കുമ്പോഴും അവ വിതരണം ചെയ്യുമ്പോഴും ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും അനുഭവിച്ചു തന്നെ അറിയണം.

ഈ ബർത്ത് ഡേക്ക് നടാനായി ഞാൻ തെരെഞ്ഞെടുത്തത് ലോംഗൻ എന്ന ഫലവൃക്ഷത്തിൻ്റെ തൈ ആണ്. പുറം രൂപത്തിൽ ലിച്ചി പോലെയിരിക്കുന്ന ലോംഗൻ പഴത്തിൻ്റെ ഉൾഭാഗം റമ്പൂട്ടാനെപ്പോലെ മാംസളമാണ്. കേരളത്തിലെ കാലാവസ്ഥയിൽ , വളരുകയും കായ പിടിക്കുകയും ചെയ്യുന്നതായി പലരും സാക്ഷ്യപ്പെടുത്തിയതിനാൽ 750 രൂപ കൊടുത്ത് ഫോർ സീസൺ ലോംഗൻ തന്നെ വാങ്ങി. വീട്ടുപരിസരത്ത് സ്ഥലം പരിമിതമായതിനാൽ തൈ നടാനായി, 350 രൂപക്ക് പതിനെട്ട് ഇഞ്ച് വ്യാസമുള്ള ഒരു പോട്ടും വാങ്ങി.

മോന് കർഷക പുരസ്കാരം കിട്ടിയ ഓർമ്മക്ക് ഇത്തവണ ഡാങ്ങ് സൂര്യ പ്ലാവ് നട്ട ദിവസം തന്നെ ഞാനും ഭാര്യയും മോനും ചേർന്ന് ലോംഗൻ തൈ പോട്ടിൽ നട്ടു. ഇനി അടുത്ത മൂന്ന് വർഷം പരിചരണവും കാത്തിരിപ്പുമാണ്. ഇതുവരെ നട്ടതിൽ തൊണ്ണൂറ് ശതമാനം തൈകളും എൻ്റെ മണ്ണിൽ പിടിച്ചതിനാൽ ഇതും ഫലം തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

Tuesday, August 18, 2026

ഒരു ചിങ്ങം ഒന്നിൻ്റെ ഓർമ്മയ്ക്ക്...

2023 ചിങ്ങം ഒന്ന് എൻ്റെ ചെറിയ മോൻ്റെ ജീവിതത്തിലെ അവിസ്മരണീയ ദിനങ്ങളിൽ ഒന്നാണ്.ജീവിതത്തിലാദ്യമായി, ഒരു വലിയ സദസ്സിനെ സാക്ഷിയാക്കി ഒരു പുരസ്‌കാരം അന്ന് അവൻ ഏറ്റുവാങ്ങി. അരീക്കോട് ഗ്രാമ പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകനുള്ള പ്രോത്സാഹന സമ്മാനമാണ് അന്ന് അവന് ലഭിച്ചത്.പൊന്നാടയും സ്പ്രേയറും ഒരു വിയറ്റ്നാം ഏർളി പ്ലാവിൻ തൈയുമായിരുന്നു സമ്മാനം.

തൈകൾ വാങ്ങിയതായാലും സൗജന്യമായോ സമ്മാനമായോ കിട്ടിയതാലും അത് മണ്ണിൽ വയ്ക്കാൻ രണ്ടോ മൂന്നോ ആഴ്ചകൾ കഴിയും. നടാനുള്ള സ്ഥലം കണ്ടെത്താനും അതിനെ ഒന്ന് പാകപ്പെടുത്താനും എടുക്കുന്ന കാല താമസത്തിന് പുറമെ എൻ്റെ ഒഴിവ് സമയം കൂടി ഒത്തു വന്നാലേ നടീൽ നടക്കൂ എന്നതാണ് ഇതിന് കാരണം. ലിദു മോന് കിട്ടിയ പ്ലാവിൻ്റെ കാര്യത്തിലും ചരിത്രം വഴി മാറിയില്ല.

ദിവസവും നനച്ച് പരിപാലിച്ചെങ്കിലും തൈയിന് എന്തോ ഒരു വൈക്ലബ്യം ഉണ്ടായിരുന്നു. അതിനാൽ കൂടുതൽ കാലം കൂടയിൽ നിർത്താതെ അതിനെ മണ്ണിലേക്ക് മാറ്റി. ആദ്യം ഉണ്ടായിരുന്ന ഇലകൾ എല്ലാം കൊഴിഞ്ഞു പോയി. എന്നെയും ലിദു മോനെയും അവൻ്റെ കൂടെ സമ്മാനം സ്വീകരിച്ച എൻ്റെ ഉമ്മയുടെയും മുഖവും അതോടെ വാടി. വീട്ടിൽ വിവിധ പണികൾക്കായി വരുന്ന ഗോപാലേട്ടൻ പ്ലാവ് പോയതായി വിധി എഴുതി.

ചെടിയുടെ കമ്പുകൾ അപ്പോഴും ഉണങ്ങിയിരുന്നില്ല. അതിനാൽ എൻ്റെ ഉള്ളിൽ ഒരു പ്രതീക്ഷ ബാക്കിയായിരുന്നു. കൃഷി ഭവനിൽ നിന്ന് സൗജന്യമായി കിട്ടിയ ഒരു ആയുർ ജാക്കും ഞാൻ കാശ് കൊടുത്തു വാങ്ങിയ ഒരു വിയറ്റ്നാം ഏർളിയും ധാരാളം ചക്ക തന്നു കൊണ്ടിരുന്നതിനാൽ ഇതിൻ്റെ ഇല പൊഴിച്ചിൽ എന്നെ അത്ര കണ്ട് അലോസരപ്പെടുത്തിയതുമില്ല.

ഞാൻ പ്രതീക്ഷിച്ച പോലെ അല്പ ദിവസങ്ങൾക്ക് ശേഷം ആ തൈയിൽ പുതിയ ഇലകൾ പൊട്ടാൻ തുടങ്ങി. ക്രമേണ തൈ വളരാനും തുടങ്ങി. ബട്ട്, തുടക്കത്തിൽ ഉണ്ടായ ആ അജ്ഞാത ഇല പൊഴിച്ചിൽ അതിൻ്റെ മൊത്തത്തിലുള്ള വളർച്ചയെ ബാധിച്ചതായി എനിക്ക് മനസ്സിലായി. എങ്കിലും മൂന്നാം വർഷം ചക്ക പൊട്ടുമെന്ന നഴ്‌സറിക്കാരുടെ വാദം തെറ്റിയില്ല. അവിടെയും ഇവിടെയുമായി പ്ലാവിൽ പല സ്ഥലത്തും ആൺ പൂക്കൾ പൊട്ടുകയും വീണ് പോവുകയും ചെയ്തു. പക്ഷേ, അധികം താമസിയാതെ പ്ലാവിൻ തൈ മുഴുവനായി ഉണങ്ങിപ്പോയി.

സമ്മാനം കിട്ടിയ തൈ ഉണങ്ങിപ്പോയത് ലിദു മോനെ സങ്കടപ്പെടുത്തും എന്നെനിക്കുറപ്പായിരുന്നു. കാരണം ഞാൻ പറഞ്ഞതനുസരിച്ച് അവൻ ആ പ്ലാവിൻ തൈയെ തലോടുകയും അതിനോട് കിന്നാരം പറയുകയും ചെയ്യാറുണ്ടായിരുന്നു. അവനെ ദുഃഖിപ്പിക്കേണ്ട എന്ന് കരുതി ഞാൻ ആ വാർത്ത അവനെ അറിയിച്ചില്ല. അവസരം കിട്ടിയപ്പോൾ ഞാനാ വിവരം അവനെ അറിയിക്കുകയും മറ്റൊരു തൈ വയ്ക്കാമെന്ന് വാക്ക് കൊടുക്കുകയും ചെയ്തു.

2026 ലെ ചിങ്ങും ഒന്ന് അങ്ങനെ അവൻ്റെ ജീവിതത്തിൽ വീണ്ടും സന്തോഷ ഭരിതമായ ഒരു ദിനമായി മാറി. നഷ്‌ടപ്പെട്ട വിയറ്റ്നാം ഏർളിക്ക് പകരം ഒരു ഡങ് സൂര്യ പ്ലാവിൻ തൈ ലിനുമോൻ വീട്ടു വളപ്പിൽ നട്ടു. മൂന്ന് വർഷം കഴിഞ്ഞ് അതിൻ്റെ മധുരം നുകരാം എന്ന് പ്രതീക്ഷിക്കുന്നു, ഇൻഷാ അള്ളാഹ്.




Saturday, August 15, 2026

സൗഹൃദം പൂക്കുന്ന വഴികൾ - 33

ആറാം ക്ലാസ് വരെ ഞാൻ പഠിച്ചത് അരീക്കോട് ജി. എം. യു.പി സ്‌കൂളിൽ ആയിരുന്നു. അരീക്കോട് ടൗണിൻ്റെ പരിസരത്തുള്ളവരായിരുന്നു അന്ന് ക്ലാസിൽ ഉണ്ടായിരുന്ന മിക്കവരും. ഞങ്ങളിൽ പലരും ഒരേ സമയം തന്നെ പത്താം ക്ലാസും പൂർത്തിയാക്കി. അങ്ങാടിയിലും മറ്റും പലപ്പോഴും കണ്ടുമുട്ടുന്നതിനാൽ ഒരു പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടിപ്പിക്കാതെ തന്നെ പഴയ ബന്ധങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു.

അന്നത്തെ സഹപാഠികളിൽ ഒരാളായിരുന്നു ഹാഫിസ്. അരീക്കോട്ടെ അറിയപ്പെടുന്ന  പന്തക്കലകത്ത് കുടുംബത്തിൽ നിന്നായിരുന്നു ഹാഫിസ് വന്നിരുന്നത്. ആറാം ക്ലാസിന് ശേഷം ഞാൻ സ്‌കൂൾ മാറിയതിനാൽ ഹാഫിസും ഞാനും വേർപിരിഞ്ഞു. പിന്നീട് പ്രീഡിഗ്രിക്ക് ഞങ്ങൾ വീണ്ടും പി. എസ്. എം. ഒ കോളേജിൽ ഒരുമിച്ചു. പ്രീഡിഗ്രിക്ക് ശേഷം ഞങ്ങൾ പല കോളേജുകളിലായി ഡിഗ്രി പഠനവും ഉന്നത പഠനവും പൂർത്തിയാക്കി. ഞാൻ സർക്കാർ ജോലിയിൽ കയറിയപ്പോൾ ഹാഫിസ് യു.കെയിലും സൗദിയിലും ഖത്തറിലും ജോലിയും ബിസിനസുമായി ജീവിതം നയിക്കുന്നു. 

അന്നത്തെ സഹപാഠികളിൽ ഭൂരിപക്ഷം പേരും ഹാഫിസിനെപ്പോലെ തന്നെ വിദേശത്തേക്ക് കയറി. യു.കെയിലും ഗൾഫ് രാജ്യങ്ങളിലും ആഫ്രിക്കയിലും എല്ലാം അവർ ചിതറിക്കിടക്കുന്നു. പലരും പല സമയത്തായി നാട്ടിൽ എത്തുന്നതിനാൽ എല്ലാവരെയും കണ്ടു മുട്ടാനുള്ള ഭാഗ്യം നാട്ടിലുള്ള എനിക്കാണ് ലഭിക്കാറ്. കൂട്ടത്തിൽ ഹ്രസ്വ സന്ദർശനത്തിനായി ഇടക്കിടക്ക് നാട്ടിൽ വരുന്നത് ഹാഫിസാണ്.

ഹാഫിസ് നാട്ടിൽ വന്നാൽ എൻ്റെ വീട്ടിലും വന്നിരിക്കും. വീട്ടിൽ വരുന്നു എന്ന് വിളിച്ചു പറയുമ്പോഴാണ് അവൻ നാട്ടിലെത്തിയ വിവരം ഞാനറിയാറ്.നാട്ടിൽ എത്തിയാൽ എല്ലാ കൂട്ടുകാരുടെയും വീട് സന്ദർശിക്കുക എന്നത് അവൻ്റെ ഒരു പതിവാണ്. ഇന്ന് അവൻ്റെ പിതാവിൻ്റെ ഒരു അനുസ്‌മരണ പരിപാടിയിൽ വെച്ചാണ് പിതാവിൽ നിന്ന് കിട്ടിയതാണ് ഈ സ്വഭാവം എന്ന് മനസ്സിലായത്. 

ഇന്നലെ ജോലി കഴിഞ്ഞ് ഞാൻ വീട്ടിലെത്തി ചായ കുടിച്ചു കഴിഞ്ഞ ഉടനെയാണ് അവൻ്റെ ഫോൺ വന്നത്.തലേ ദിവസം കോഴിക്കോട് വെച്ച് കണ്ടുമുട്ടിയതിനാൽ വീട്ടിലേക്ക് ഇനി വരുന്നില്ല എന്നും ഒന്ന് മെയിൻ റോഡിലേക്ക് ഇറങ്ങി വരാനും അവൻ പറഞ്ഞു.  കാറിൽ എന്നെ കയറ്റിയ ശേഷം അന്ന് പോകാനുള്ള മൂന്ന് വീടുകൾ പറഞ്ഞ് തന്നു. അങ്ങനെ രാത്രി എട്ട് മണിക്ക് ഞങ്ങൾ പര്യടനം തുടങ്ങി.

ആദ്യം പോയത് ആറാം ക്ലാസ് വരെയും ശേഷം പ്രീഡിഗ്രിക്കും എൻ്റെ ക്ലാസിൽ പഠിച്ചതും ഹാഫിസിൻ്റെ പത്താം ക്ലാസ് ബാച്ച് മേറ്റും എൻ്റെ ബന്ധുവുമായ നജീബയുടെ വീട്ടിലേക്കാണ്. അര മണിക്കൂറോളം അവിടെ ചെലവഴിച്ചതിനിടക്ക് ചായ സൽക്കാരവും വർത്തമാനം പറച്ചിലും എല്ലാം നടന്നു.

തുടർന്ന് ഞങ്ങളുടെ രണ്ട് പേരുടെയും പ്രീഡിഗ്രി ബാച്ച് മേറ്റും ഇപ്പോൾ കീഴുപറമ്പ് പഞ്ചായത്തിൽ താമസക്കാരനുമായ എൻ്റെ ബന്ധു ഡോ.അഹമ്മദ് യാസിറിൻ്റെ വീട്ടിലെത്തി. വാർദ്ധക്യ സഹജമായ രോഗങ്ങൾ അലട്ടുന്ന യാസിറിൻ്റെ ഉമ്മക്കൊപ്പവും അര മണിക്കൂറിലധികം ഞങ്ങൾ സമയം ചെലവഴിച്ചു. പറയാതെ വന്ന ചായക്ക് മുമ്പിൽ ഞങ്ങൾ വീണ്ടും വയറിനെ മറന്നു.

യാസിറിൻ്റെ വീട്ടിൽ ഇരിക്കുമ്പോഴാണ് അവൻ്റെ അയൽവാസിയും എൻ്റെ പത്താം ക്ലാസ് ബാച്ച് മേറ്റുമായ മുനീർ ഒരു സംശയ നിവാരണത്തിനായി ഫോൺ ചെയ്തത്. അവൻ്റെ തൊട്ടടുത്തുണ്ട് എന്നറിയിച്ചപ്പോൾ അവനും വീട്ടിലേക്ക് ക്ഷണിച്ചു. അങ്ങനെ അവിടെയും കയറി. പറഞ്ഞ് വന്നപ്പോൾ ഹാഫിസും അവനും ബന്ധുക്കളായി. പിന്നെ ചായ വരാൻ ഒട്ടും താമസമുണ്ടായില്ല. അര മണിക്കൂറിലധികം അവിടെയും പലതും ചർച്ച ചെയ്തു.

ഏറ്റവും അവസാനമായി പോയത് ഞങ്ങളുടെ രണ്ട് പേരുടെയും യു.പി.സ്കൂൾ മേറ്റായ ഡോ. ഫസലു റഹ്മാൻ്റെ അനിയൻ്റെ വീട്ടിലേക്കാണ്. ആഗസ്റ്റ് 15 ന് "കുടിയിരിക്കൽ" അഥവാ ഹൗസ് വാമിംഗ് നടക്കുന്നതിനാൽ യു.കെയിൽ നിന്നും വന്ന ഫസൽ അവിടെ ആയിരിക്കും എന്ന ധാരണയിലാണ് ഞങ്ങൾ അങ്ങോട്ട് പോയത്.

പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു. അവരുടെ ഡിന്നറിലേക്ക് എത്തിയതിനാൽ ഞങ്ങൾക്കും അതിൽ പങ്കാളിയാകേണ്ടി വന്നു. ഡിന്നറിനൊപ്പം ചായ കുടിക്കാനും ഞാൻ ഇന്നലെ പഠിച്ചു. ഹാഫിസിനും എനിക്കും ഫസലിനോട് ധാരാളം കാര്യങ്ങൾ പറയാനുണ്ടായിരുന്നതിനാൽ ഈ കൂടിക്കാഴ്ച അവസാനിച്ചത് രാത്രി 12:15 നാണ്.

ഇന്ന് ഞാനും ഹാഫിസും ഞങ്ങളുടെ കുട്ടിക്കാല സ്‌കൂൾ മേറ്റുകൾ തന്നെയായ സുൾഫീക്കറിനും സുനിലിനും ഒപ്പം മേൽ സൂചിപ്പിച്ച ഹൗസ് വാമിംഗിന് പോയി. പത്താം ക്ലാസ് വരെ വിവിധ ക്ലാസുകളിൽ കൂടെ ഉണ്ടായിരുന്ന നിരവധി പേരെ അവിടെ വെച്ച് കണ്ടുമുട്ടി.

ഉച്ചക്ക് ശേഷം ഹാഫിസിൻ്റ പിതാവിൻ്റെ അനുസ്‌മരണാർത്ഥം നടന്ന ഒരു ചടങ്ങിൽ ചെന്നിരിക്കുമ്പോഴാണ് എൻ്റെ പിന്നിൽ നിന്ന് ഒരു സ്ത്രീ ശബ്‌ദം ഞാൻ കേട്ടത്.

"ആബിദ് , എന്നെ അറിയുമോ?"

പർദ്ദ ധരിച്ചിരിക്കുന്നതിനാൽ പെട്ടെന്ന് എനിക്ക് ആളെ പിടികിട്ടിയില്ല.

"ഞാൻ സോണിയ, നിൻ്റെ കൂടെ ജി.എം.യു.പി സ്‌കൂളിൽ പഠിച്ചിരുന്നു " 

അതോടെ എനിക്ക് ആ പഴയമുഖം ഓർമ്മ വന്നു. ആറാം ക്ലാസിൽ നിന്നും പിരിഞ്ഞ ശേഷം ഞാൻ സോണിയയെ കണ്ടു മുട്ടുന്നത് ഇപ്പോഴാണ് എന്നാണ് എൻ്റെ ഓർമ്മ. എങ്കിലും എന്നെ അവൾ തിരിച്ചറിഞ്ഞത് എങ്ങനെ എന്ന ചോദ്യത്തിന് അവളുടെ മറുപടി ഇതായിരുന്നു.

"ഫേസ് ബുക്കിൽ നിൻ്റെ ഫ്രണ്ടായതിനാൽ നിൻ്റെ പോസ്റ്റുകൾ ഞാൻ സ്ഥിരം കാണാറുണ്ട്"

ഓൺലൈൻ സൗഹൃദം ഓഫ് ലൈൻ സൗഹൃദത്തെ ഊട്ടിയുറപ്പിച്ച ആ നിമിഷം എനിക്ക് മനോഹരമായ ഒരു അനുഭവമായി. സൗഹൃദങ്ങൾ നീണാൾ വളരട്ടെ.

Tuesday, August 11, 2026

അലീഗഡ് എന്ന സ്വപ്നം

ദക്ഷിണേന്ത്യയിലെ അലീഗഡ് എന്നാണ് ഫാറൂഖ് കോളേജ് അറിയപ്പെടുന്നത്. വിശാലമായ കാമ്പസും വ്യത്യസ്തങ്ങളായ കോഴ്സുകളും ആയിരക്കണക്കിന് വിദ്യാർത്ഥികളും എല്ലാം കൂടി ആയിരിക്കാം ഈ പേരിന് കാരണം. അലീഗഡ് മുസ്‌ലിം സർവ്വകലാശാലയുടെ സയ്യിദ് ഗേറ്റ് (Bab-e-Syed) പോലെ ഫാറൂഖ് കോളേജിൻ്റെ രാജ കവാടമായി രാജാ ഗേറ്റ് തല ഉയർത്തി നിൽക്കുന്നു. രണ്ട് കാമ്പസുകളുടെയും ഹരിതഭംഗിയും ആകർഷകമാണ്.

1989 മുതൽ 1992 വരെ ഞാൻ ഫിസിക്‌സ് ഡിഗ്രി പഠനം നടത്തിയത് ഫാറൂഖ് കോളേജിൽ ആയിരുന്നു. അക്കാലത്ത് ഫിസിക്‌സിൽ പോസ്റ്റ് ഗ്രാഡ്വേറ്റ് പഠനം നടത്താൻ കേരളത്തിൽ വെറും ഏഴ് കോളേജുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഉന്നത വിദ്യാഭ്യാസം സ്വപ്നം കണ്ട ഞാനും എൻ്റെ ക്ലാസ്മേറ്റായ ഹാരിസും ഞങ്ങളുടെ പിതാക്കളുടെ ഉപദേശം കേട്ട് അലീഗഡിൽ പോകാൻ തീരുമാനിച്ചു. പക്ഷേ അവിടെ എല്ലാ പി.ജി അഡ്മിഷനും പ്രവേശന പരീക്ഷ ഉണ്ടായിരുന്നു. പരീക്ഷ എഴുതാൻ അലീഗഡിൽ തന്നെ പോകുകയും വേണമായിരുന്നു.

അങ്ങനെ ഞാനും ഹാരിസും അന്ന് അലീഗഡിലേക്ക് വണ്ടി കയറി. റിസർവ്ഡ് കമ്പാർട്ട്മെൻ്റിൽ ഒരു ഫാമിലിയുടെ ലഗേജിൻ്റെ പുറത്ത് ഇരുന്ന് യാത്ര ചെയ്തതും മറ്റും ആണ് എൻ്റെ ഓർമ്മയിലുളളത്. സ്ലീപ്പർ ടിക്കറ്റ് എടുത്തിരുന്നില്ല. അലീഗഡിൽ എത്തിയപ്പോഴാണ് ഫാറൂഖ് കോളേജിൽ ഞങ്ങളുടെ ബാച്ചിൽ ഹിസ്റ്ററി പഠിച്ചിരുന്ന ഇക്ബാലും മറ്റൊരാളും (പേര് ഓർമ്മ വരുന്നില്ല) കൂടി  ഞങ്ങളെപ്പോലെ പരീക്ഷ എഴുതാൻ വന്നത് അറിഞ്ഞത്. 

അന്നാണ് ആദ്യമായും അവസാനമായും ഞാൻ അലീഗഡ് കണ്ടത്. പ്രവേശന പരീക്ഷ പാസാകാത്തതിനാൽ ഞാൻ അലീഗഡിലെ വിദ്യാർത്ഥി ആയില്ല. പക്ഷേ, ആ യാത്രയിലാദ്യമായി ഞാൻ ഡൽഹി കണ്ടു. പിന്നീട് പലതവണ ഡൽഹിയിലേക്ക് ഒറ്റക്കും കൂട്ടായും കുടുംബ സഹിതവും യാത്ര പോകാൻ ആത്മധൈര്യം തന്നത് ഈ സന്ദർശനമായിരുന്നു.

ഇത്രയും പറയാൻ കാരണം എൻ്റെ രണ്ടാമത്തെ മകളുടെ ഒരാഗ്രഹമാണ്. ഡൽഹി ജാമിയ മില്ലിയയിൽ നിന്ന് പി.ജി പഠനം പൂർത്തിയാക്കിയപ്പോൾ അവൾ ബി.എഡ് പഠനത്തിന് പോകാൻ ആഗ്രഹം പ്രകടിപ്പിച്ചു. അതും അലീഗഡ് മുസ്ലിം സർവ്വകലാശാലയിലെ ബിഎഡ് പഠനത്തിന്. 

അലീഗഡിൻ്റെ മലപ്പുറത്തെ ഓഫ് കാമ്പസ് സെൻ്ററിൽ ബി.എഡ് ഉള്ളതിനാൽ പ്രവേശന പരീക്ഷ നാട്ടിൽ എഴുതാമെന്നറിഞ്ഞു. അത് പ്രകാരം അപേക്ഷ നൽകുകയും ചെയ്തു. പക്ഷേ, പ്രവേശന പരീക്ഷയുടെ നാളുകളിൽ അവൾ ഡൽഹിയിൽ തന്നെ ആയതിനാൽ സെൻ്റർ മാറ്റി അലീഗഡ് തന്നെയാക്കി. അങ്ങനെ പരീക്ഷ എഴുതാൻ പോയ അവളും അലീഗഡിൻ്റെ ഒരു ഭാഗം കണ്ടു.

ആഴ്ചകൾക്ക് ശേഷം എക്സാം റിസൾട്ട് വന്നു, അവൾ പാസ്സായി.ശേഷം അലോട്ട്മെൻ്റ് വന്നപ്പോൾ അവൾക്ക് ലഭിച്ചത് പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ആയിരുന്നു. ബംഗാളിലെ നിലവിലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥ അനുസരിച്ച് മോളെ അവിടേക്ക് വിടാൻ എനിക്ക് താല്പര്യമില്ലായിരുന്നു. ഇപ്പോൾ ഫീസ് മാത്രം അടച്ചാൽ മതി എന്നും അടുത്ത അലോട്ട്മെൻ്റിൽ മലപ്പുറത്തേക്ക് കിട്ടാൻ സാധ്യത ഉണ്ട് എന്നും ആരോ പറഞ്ഞതിനാൽ ഞാൻ ഫീസടച്ചു. സെക്കൻ്റ് അലോട്ട്മെൻ്റ് വന്നപ്പോൾ മോൾക്ക് മലപ്പുറത്തേക്ക് തന്നെ കിട്ടി.

അങ്ങനെ ഇന്നലെ ഞാനും ഭാര്യയും കൂടി അവളെ അലീഗഡ് സർവ്വകലാശാലാ വിദ്യാർത്ഥിനിയാക്കി. പെരിന്തൽമണ്ണക്കടുത്ത് ചെറുകര ചേലാമലയിലെ എ.എം.യു കാമ്പസിൻ്റെ ഹരിതഭംഗി ഞങ്ങൾക്ക് വളരെ ഹൃദ്യമായി. പക്ഷേ മറ്റെല്ലാ കാര്യങ്ങളിലും ഞങ്ങൾ സ്വപ്നം കണ്ട കാമ്പസിൽ നിന്നും എത്രയോ അകലെയാണ് ഈ അലീഗഡ് കാമ്പസ് എന്ന് പറയാതിരിക്കാൻ വയ്യ.

Thursday, August 06, 2026

മെറ്റയും ഞാനും

അങ്ങനെ സർക്കാർ സർവ്വീസിൽ നിന്നും വിരമിക്കേണ്ട പ്രായമായ അമ്പത്തിയാറിലേക്ക്  ഇന്ന് പ്രവേശിച്ചു. പക്ഷേ, വിദ്യാഭ്യാസ വകുപ്പിലായതിനാൽ 2028 മാർച്ച് 31 നേ പിരിച്ചു വിടൂ എന്ന് മാത്രം. വിരമിക്കൽ പ്രായം ഉയർത്തിയില്ല എങ്കിൽ കഴിഞ്ഞ അഞ്ചാറ് വർഷമായി ഞാൻ കേട്ടു കൊണ്ടിരിക്കുന്ന "ഇപ്പോ എന്താ പരിപാടി" എന്ന ചോദ്യത്തിന് ഇനി ഒരു വർഷം കൂടി "നോട്ട് ഔട്ട്" പറഞ്ഞാൽ മതി.

ഈ പ്രായത്തിലും സൂക്കറണ്ണൻ്റെ നിർമ്മിത ബുദ്ധനായ മെറ്റ എ.ഐ എന്നെ നോട്ടമിട്ടിട്ടുണ്ട് എന്ന് രണ്ട് ദിവസം മുമ്പ് ഒരു സുഹൃത്ത് എനിക്ക് മുന്നറിയിപ്പ് തന്നു. സാധാരണ ജെമിനിപ്പെണ്ണാണ് ഇത്തരം കുസൃതിക്കാറ്റുകൾ പടച്ചുവിടാറുള്ളത്. അവളോട് ഞാനിതുവരെ ഒരു കാര്യവും ചോദിച്ചിട്ടില്ല. ചിലര് അവളോട് ചാറ്റ് ചെയ്ത് ചെയ്ത് പ്രണയത്തിലായി എന്നും മറ്റും കേട്ടതിനാൽ വെറുതെ ഈ ചെറുപ്പ കാലത്ത് പൊല്ലാപ്പുണ്ടാക്കാൻ പോകേണ്ട എന്ന് ഞാൻ കരുതി😆.

മേൽ സൂചിപ്പിച്ച എൻ്റെ സുഹൃത്ത് ജെമിനിയോട് ചങ്ങാത്തം ഉണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ മെറ്റയുമായി നല്ല കൂട്ടുകെട്ടാണ്. മകളുടെ സ്‌കൂളിൽ നടക്കുന്ന സ്റ്റാർ ഓഫ് ദ വീക്ക് മത്സരത്തിൽ ചോദിക്കുന്ന എല്ലാ ചോദ്യത്തിനും മെറ്റ കൃത്യമായി ഉത്തരം പറഞ്ഞു കൊടുക്കാറുണ്ട് പോലും. ഒരു തവണ മാത്രം തെറ്റിപ്പോയി. അത് പിന്നെ ഉത്തരം പുള്ളിക്ക് അറിയാമായിരുന്നതിനാൽ മെറ്റക്ക് തെറ്റിയത് മൂപ്പർക്ക് മനസ്സിലായി😜.

അങ്ങനെ കഴിഞ്ഞ ആഴ്ചയിലെ ചോദ്യം വന്നു.

ചോദ്യം : ശാസ്ത്ര സാഹിത്യ  ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച പൊതുപ്രവർത്തകനുള്ള  എ പി ജെ അബ്ദുൽ കലാം ദേശീയ അവാർഡ് ലഭിച്ചത് ആർക്ക്?

Meta: സോഷ്യൽ റിസർച്ച് സൊസൈറ്റി
നൽകുന്ന എ.പി.ജെ അബ്ദുൽ കലാം "എമിനന്റ് സോഷ്യൽ വർക്കർ" ദേശീയ അവാർഡ് ലഭിച്ചത് *ആബിദ് തറവട്ടത്ത്* നാണ് c7eb 

അതായത് മെറ്റ പറയുന്നത് ഞാനാണ് അവാർഡ് ജേതാവ് എന്ന്🤭 ശേഷമുള്ള നമ്പർ മെറ്റ ഈ വിവരം ശേഖരിച്ച് വെച്ച സെൽ നമ്പർ ആണെന്ന് തോന്നുന്നു. വീണ്ടും സ്റ്റാർ ഒക്കെ ഇട്ട് എൻ്റെ അംശവും ദേശവും ജോലിയും അവാർഡ് കൊടുത്തതിൻ്റെ കാരണവും എല്ലാം താഴെ കാണുന്ന പോലെ ഭംഗിയായി വിവരിച്ചിട്ടുണ്ട്.

*വിശദാംശങ്ങൾ:*
- *ആൾ*: ആബിദ് തറവട്ടത്ത്, മലപ്പുറം അരീക്കോട് സ്വദേശി
- *ജോലി*: കോഴിക്കോട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ പ്രോഗ്രാമർ
- *കാരണം*: സന്നദ്ധ സാമൂഹിക പ്രവർത്തനം, NSS-ലെ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾക്കായുള്ള പ്രചോദന ക്ലാസുകൾ, രക്തദാനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ
- *പ്രഖ്യാപനം*: 2020 ഒക്ടോബർ 13 ന് c7eb

ദേ, പിന്നെയും ആ സെൽ നമ്പർ😨
ഇത്രയും വിവരിച്ച ശേഷം ഒരു ക്ഷമാപണം എന്ന പോലെ മെറ്റ ഒരു കാര്യം കൂടി പറഞ്ഞു.

ശ്രദ്ധിക്കുക: നിങ്ങൾ ചോദിച്ച "ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്" എന്ന പേരിൽ ഈ അവാർഡിനെ കുറിച്ചുള്ള വിവരം സെർച്ചിൽ കിട്ടിയില്ല. എന്നാൽ സോഷ്യൽ റിസർച്ച് സൊസൈറ്റിയുടെ എ.പി.ജെ അബ്ദുൽ കലാം അവാർഡ് സംബന്ധിച്ച വാർത്തയാണ് ലഭ്യമായത് c7eb.

ദേ, വീണ്ടും നമ്പർ !
ചോദ്യത്തിന് ഉത്തരമായി മെറ്റ പറഞ്ഞു കൊടുത്തത് എന്നെ ആയതിനാൽ പ്രസ്തുത സുഹൃത്ത് ആകെ അങ്കലാപ്പിലായി. നാട്ടുകാരന് ഇങ്ങനെ ഒരു അവാർഡ് നേടിയിട്ട് അത് മെറ്റ പറഞ്ഞ് തരേണ്ടി വന്നല്ലോ എന്ന സങ്കടം വേറെയും. സോ, അതിൻ്റെ നിജസ്ഥിതി അറിയാനാണ് പുള്ളി എനിക്ക് മെസേജ് ഇട്ടത് പോലും 😆😆😆

"മെറ്റ പറഞ്ഞ അവാർഡ്   ജേതാവ് ഞാൻ തന്നെയാണ്🤩 പക്ഷേ നിങ്ങൾ ചോദിച്ച ചോദ്യത്തിൻ്റെ ഉത്തരം ഞാനല്ല🫣 അത് മമ്മുട്ടിയാണ്😂 " ഞാൻ മറുപടി കൊടുത്തു.

ഏതായാലും മെറ്റച്ചേട്ടനും ജെമിനിപ്പെണ്ണും ഗൂഗിളമ്മായിയും എല്ലാം നമ്മളെപ്പറ്റി നന്നായി പഠിച്ചു വെച്ചിട്ടുണ്ട്; ജാഗ്രതൈ!

അപ്പോ ഹാപ്പി ബർത്ത് ഡേ ടു മീ🔥 സന്തോഷ ജന്മദിനം കുട്ടിക്ക്....💃💃



Monday, August 03, 2026

ഖബർ

കെ. ആർ മീര എന്ന സാഹിക്യകാരി എൻ്റെ ശ്രദ്ധയിൽ വന്നത് ആരാച്ചാർ എന്ന കൃതി ഇറങ്ങി വർഷങ്ങൾ കഴിഞ്ഞപ്പോഴാണ്. പ്രസ്തുത നോവൽ വാങ്ങാൻ പോയ ഞാൻ അതിൻ്റെ വില കേട്ടപ്പോൾ ആ പേര് അന്വർത്ഥമായതായി തോന്നി. അന്ന് ഞാൻ ആ പുസ്തകം വാങ്ങിയില്ല. പിന്നീട് മീരയുടെ ഏറ്റവും പുതിയ പുസ്തകമായ കലാച്ചി പ്രകാശനം ചെയ്യുന്നതിൻ്റെ മുമ്പായി ഒരു വിവാദം പൊങ്ങി വന്നു (കലാച്ചിയുമായി ബന്ധപ്പെട്ട വിവാദമല്ല). മുമ്പും പുസ്തക പ്രകാശനത്തോടടുപ്പിച്ച് മീരയുടെ വിവാദ പ്രസ്താവനകൾ വരുന്നത് എൻ്റെ മനസ്സിൽ ഓടിയെത്തി.

അങ്ങനെ 2026 ലെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കമായി. പലരും പല എഴുത്ത്കാരുടെയും കൂടെ സെൽഫി എടുത്തും പുസ്തകത്തിൽ ഒപ്പിട്ട് വാങ്ങിയും സ്റ്റാറ്റസിട്ട് കയ്യടി നേടി.കൂറ കപ്പലിൽ കയറിയ പോലെ ഞാനും ഫെസ്റ്റിവലിന് പോയി എൻ്റെ ആരാധകരിൽ ചിലരെ കണ്ട് അവരുടെ കൂടെ ഫോട്ടോ എടുത്തു. അപ്പോഴാണ് എൻ്റെ പത്താം ക്ലാസ് ബാച്ച് മേറ്റ് നിശീഥിനി കെ. ആർ.മീര ഒപ്പിട്ട "കലാച്ചി" വാങ്ങിയ പോസ്റ്റ് ഗ്രൂപ്പിലിട്ടത്. എങ്കിൽ എനിക്കും വാങ്ങണം എന്ന് തോന്നിയപ്പഴേക്കും ലിറ്ററേച്ചർ ഫെസ്റ്റിവൽ അവസാനിച്ചു.

അങ്ങനെ ഇരിക്കെയാണ് കണ്ണൂരിലെ റിഡേഴ്‌സ് ക്ലബ് എന്ന പുസ്തകശാല വൻ ഡിസ്‌കൗണ്ടിൽ പ്രശസ്തമായ കൃതികൾ വിതരണം ചെയ്യുന്നത് അറിഞ്ഞത്. കലാച്ചി അടക്കം കെ. ആർ. മീരയുടെ ചില പുസ്തകങ്ങളും മറ്റനവധി പുസ്തകങ്ങളും ഞാനും വാങ്ങി. അതിൽ ഒന്ന് ഖബർ എന്ന നോവലായിരുന്നു.

കാക്കശ്ശേരി ഖയാലുദ്ദീൻ തങ്ങൾ എന്ന മുസ്‌ലിം കഥാപാത്രമാണ് ഖബറിൻ്റെ ആത്മാവ്. ഒരു കേസുമായി ബന്ധപ്പെട്ട് കോടതി കയറുന്ന ഇദ്ദേഹം ആഭിചാര ക്രിയകളിലൂടെ ഹിന്ദുസ്ത്രീയായ ജഡ്ജിയെ വട്ടം കറക്കുന്നതും അവസാനം ജഡ്ജി അയാളുമായി പ്രണയത്തിലാകുന്നതുമാണ് കഥാതന്തു. നല്ല ഒഴുക്കോടെ മുന്നോട്ട് പോകുന്നതിനാൽ വായന എവിടെയും നിർത്താൻ തോന്നാത്ത വിധം മനോഹരമായ ഒരു കൃതിയായാണ് ഖബർ എനിക്ക് അനുഭവപ്പെട്ടത്.

ഇതിന് മുമ്പ് വായിച്ച കെ.ആർ. മീരയുടെ പുസ്തകങ്ങളിൽ എല്ലാം സ്ത്രീ കഥാപാത്രങ്ങൾ ശക്തരായിട്ടാണ് എനിക്കനുഭവപ്പട്ടത്. മീര ഒരു ഫെമിനിസ്റ്റ് അല്ലെങ്കിലും സ്ത്രീകളുടെ അനുഭവങ്ങളെയും മനോഭാവങ്ങളെയും ആഴത്തിൽ സ്പർശിക്കുന്ന കഥാപാത്രങ്ങളെയാണ് ഓരോ കഥയിലും കണ്ട് വരുന്നത്. സ്ത്രീയുടെ മനോവേദനയും വ്യഥകളും കോപവും പ്രതികാരവും എല്ലാം തീവ്രമായി തന്നെ അവതരിപ്പിക്കാറുണ്ട്. പക്ഷേ, ഖബർ ഇതിൽ നിന്നും വിഭിന്നമായ ഒരു രീതിയാണ് സ്വീകരിച്ചത് എന്ന് എനിക്ക് തോന്നുന്നു. കാക്കശ്ശേരി തങ്ങൾക്ക് മുന്നിൽ ജില്ലാ ജഡ്ജി ഭാവന പലപ്പോഴും ചൂളിപ്പോവുന്നു. കഥയിലുടനീളം തങ്ങളുടെ എഡ്വേർഡ് റോസിൻ്റെ പരിമളം നിറഞ്ഞു നിൽക്കുകയും ചെയ്യുന്നു.

പുസ്തകം : ഖബർ
രചയിതാവ്: കെ. ആർ മീര
പ്രസാധകർ: ഡി സി ബുക്സ്
പേജ് : 104
വില: 130 രൂപ

Thursday, July 30, 2026

ഇനി എംബാപ്പെ യുഗം

"വേൾഡ് കപ്പിന്റെ ആരവം തൽക്കാലം നിലക്കുമ്പോൾ ഒരു കാര്യം വ്യക്തമാവുന്നു.ഇന്ന് മെസ്സിയുടെ പേരിലുള്ള സകല റിക്കാർഡുകളും താമസിയാതെ എംബാപ്പെ സ്വന്തം പേരിലാക്കും. പത്തൊമ്പതാം വയസ്സിൽ റഷ്യയിൽ തുടങ്ങിയ ആ പട്ടാഭിഷേകം ഖത്തറിലും തുടർന്നു.ഇനി മെക്സിക്കോയിലും തുടരും, ഇൻഷാ അല്ലാഹ്"

2022ൽ ഖത്തറിൽ മെസ്സിയും സംഘവും നിലവിലുള്ള ചാമ്പ്യന്മാരായ ഫ്രാൻസിനെ തോൽപിച്ച് വിശ്വവിജയം കൈവരിച്ചപ്പോൾ എഴുതിയ ബ്ലോഗ് പോസ്റ്റിന്റെ  അവസാന വരികളാണ് ഇത്.

2018 ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പ് തന്നെ ഇഷ്ട ടീമേതെന്ന് പലരും എന്നോട് ചോദിച്ചിരുന്നു. സ്ഥിരമായി ഒരു ടീമിനെ ഇഷ്ടപ്പെടാത്ത ഞാൻ ആ വർഷം ഫ്രാൻസിനെയാണ് തെരഞ്ഞടുത്തത്. അക്കാലത്തെ മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ പോൾ പോഗ്ബയോടുള്ള ആദരവ് കാരണമായിരുന്നു ആ തെരഞ്ഞെടുപ്പ്. പെരിന്തൽമണ്ണയിൽ ഒരു പള്ളിയിലെ ജുമുഅ ഖുതുബയിലൂടെയാണ് പോഗ്ബയെ ഞാൻ അറിഞ്ഞത്. അദ്ദേഹവും മറ്റ് നിരവധി സെലിബ്രിറ്റികളും ഇസ്‌ലാം മതം സ്വീകരിച്ചതിൻ്റെയും പാശ്ചാത്യലോകത്ത് ഇസ്‌ലാം മതം പ്രചരിക്കുന്നതിൻ്റെയും വിവരണമായിരുന്നു അന്നത്തെ ഖുതുബ.

അന്ന് ഫൈനലിൽ ക്രൊയേഷ്യയെ 4 - 2 ന് തോൽപിച്ച് ഫ്രാൻസ് രണ്ടാം തവണ വിശ്വകിരീടം ഉയർത്തി. ഫൈനലിൽ പോൾ പോഗ്‌ബ ഒരു ഗോളടിക്കുകയും ചെയ്തു. പക്ഷേ, ഫൈനൽ മത്സരത്തിൽ മിന്നൽപ്പിണർ പോലെ എതിർ ഗോൾമുഖം നിരന്തരം പിടിച്ചു കുലുക്കുകയും ഒരു ഗോൾ നേടുകയും ചെയ്ത പത്തൊമ്പത്കാരനായ കിലിയൻ എംബാപ്പെ എന്ന കളിക്കാരനെയാണ് എനിക്ക് ഇഷ്‌ടപ്പെട്ടത്. എതിർടീമിലെ കളിക്കാരെ ഡ്രിബിൾ ചെയ്തുള്ള ആ ഓട്ടത്തിൻ്റെ വേഗവും ശക്തിയും കണ്ട് ഒരു വേള ഞാൻ ബെൻ ജോൺസണെ അനുസ്മരിച്ചു. അത്തരം ഒരു ദയനീയ പതനം ഇദ്ദേഹത്തിന് ഉണ്ടാകാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു. ഫൈനലിലേതടക്കം ആ ലോകകപ്പിൽ നാല് ഗോളുകളടിച്ച എംബാപ്പെ മികച്ച കൗമാര താരം എന്ന അവാർഡും നേടി. സമകാലിക ഫുട്ബാളിലെ രാജാക്കന്മാരായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഇതുവരെ നേടിയിട്ടില്ലാത്ത ഒരു അവാർഡ് എന്നതിലുപരി ലോക ഫുട്ബാളിൽ ഒരു പുതിയ താരത്തിൻ്റെ ഉദയം കൂടിയായിരുന്നു അത്.

2022 ഖത്തർ ലോകകപ്പിലാണ് ഫ്രാൻസിൻ്റെ കളികൾ ഞാൻ മുഴുവനായി കാണാനിരുന്നത്. ആ വർഷം എൻ്റെ ഇഷ്ട ടീം ഫ്രാൻസായിരുന്നില്ല. പക്ഷേ, പന്തും കൊണ്ട് എംബാപ്പെ നടത്തുന്ന കുതിപ്പ് അതി മനോഹരമായ കാഴ്ചയായിരുന്നു. മറ്റു പല കളിക്കാരെയും പോലെ അനാവശ്യ ഫൗൾ അപ്പീലുകളും അദ്ദേഹം ഉയർത്തുന്നത് കണ്ടിരുന്നില്ല. എംബാപ്പെയുടെ ചുമലിലേറി ഫ്രാൻസ് തുടർച്ചയായി രണ്ടാം തവണയും ഫൈനലിൽ എത്തി. കൈവിട്ട് പോയി എന്ന് തോന്നിയ ഫൈനലിൽ മൂന്ന് ഗോളുകൾ നേടിക്കൊണ്ട് മെസ്സി നേതൃത്വം നൽകിയ അർജൻ്റീനയെ വിറപ്പിച്ചു നിർത്തി. അവസാനം പെനാൾട്ടി ഷൂട്ടൗട്ടിൽ ഒരു കാവ്യനീതി പോലെ ലോക ഫുട്ബോളിലെ രാജകുമാരൻ ലയണൽ മെസ്സി വിശ്വകിരീടം ഉയർത്തി.1966 ന് ശേഷം ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിൽ പിറന്ന ഹാട്രിക് ആയിരുന്നു എംബാപ്പയുടേത്. എട്ട് ഗോളുകൾ സ്‌കോർ ചെയ്ത എംബാപ്പെ ആദ്യമായി ഗോൾഡൻ ബൂട്ട് അവാർഡും കരസ്ഥമാക്കി. മെസ്സിക്കും ക്രിസ്റ്റ്യാനോക്കും ഇതുവരെ കിട്ടാത്ത മറ്റൊരു അവാർഡ് കൂടി എംബാപ്പെ കരസ്ഥമാക്കി.

2026 ലോകകപ്പിൽ ആര് ജേതാവാകും എന്ന് മക്കൾ എന്നോട് ചോദിച്ചു. ക്രിസ്റ്റ്യാനോ ലോകകപ്പ് ഉയർത്തുന്നത് കാണണം എന്നാണ് എൻ്റെ ആഗ്രഹമെന്നും ഫ്രാൻസിനെ ആര് തോൽപിക്കുന്നുവോ അവർ ലോകജേതാക്കളാകും എന്നും ഞാൻ പറഞ്ഞു. ഫ്രാൻസ് തോൽവി അറിയാതെ സെമിഫൈനൽ വരെ എത്തി. സെമി ഫൈനലിൽ സ്പെയിനിൻ്റെ മുന്നിൽ മുട്ടുകുത്തി. ഫൈനലിൽ അർജൻ്റീനയെ തോൽപിച്ച് സ്പെയിൻ ജേതാക്കളായപ്പോൾ എൻ്റെ പ്രവചനം പുലർന്നു. എംബാപ്പെയും മെസ്സിയും ഇഞ്ചോടിഞ്ച് പോരാടിയ ഗോൾഡൻ ബൂട്ട് അവാർഡിൽ പത്ത് ഗോളോടെ എംബാപ്പെ തന്നെ മുത്തമിട്ടു.ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരാൾക്ക് രണ്ട് തവണ ഗോൾഡൻ ബൂട്ട് അവാർഡ് ലഭിക്കുന്നത്.

2026 ലോകകപ്പ് വരെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ജർമ്മനിയുടെ മിറോസോവ് ക്ലോസെ ആയിരുന്നു.2002 മുതൽ 2014 വരെ നാല് ലോകകപ്പുകളിലെ ഇരുപത്തിനാല് മത്സരങ്ങളിൽ നിന്ന് പതിനാറ് ഗോളുകളാണ് ക്ലോസെ നേടിയത്. 2026 ൽ ആറാം തവണയും ലോകകപ്പിൽ ബൂട്ട് കെട്ടിയ മെസ്സി എട്ട് ഗോളുകൾ കൂടി നേടി മൊത്തം ലോകകപ്പ് ഗോളുകളുടെ  എണ്ണം ഇരുപത്തി ഒന്നാക്കി ക്ലോസെയുടെ റെക്കോർഡ് മറികടന്നു.2006 മുതൽ 2026 വരെയുള്ള മുപ്പത്തി നാല് മത്സരങ്ങളിൽ നിന്നായിരുന്നു മെസ്സിയുടെ ഈ റെക്കാർഡ് നേട്ടം. പക്ഷേ ഇരുപത്തിയേഴ് ദിവസം മാത്രമേ ആ റിക്കാർഡിന് ആയുസ്സുണ്ടായിരുന്നുള്ളൂ, 2018 മുതൽ 2026 വരെയുള്ള മൂന്ന് ലോകകപ്പുകളിലായി വെറും ഇരുപത്തിരണ്ട് മത്സരങ്ങളിൽ നിന്ന് ഇരുപത്തിരണ്ട് ഗോളുകൾ നേടി എംബാപ്പെ ആ റിക്കാർഡ് തകർത്തു 

എംബാപ്പെക്ക് ഇപ്പോൾ ഇരുപത്തിഏഴ് വയസ്സാണ് പ്രായം. ഇനിയും മൂന്ന് ലോകകപ്പുകളിൽ കൂടി പന്ത് തട്ടാൻ സാദ്ധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ ലോക ഫുട്ബോളിൽ ഒരു പുതിയ താരോദയം ഉണ്ടാകുന്നത് വരെ എംബാപ്പെയുടെ ഈ റിക്കാർഡുകൾ ഒന്നും തന്നെ തകരാൻ സാദ്ധ്യതയില്ല. മെസ്സിയും റൊണാൾഡോയും  അടക്കി വാണ പല റെക്കോർഡുകളും, ഫ്രാൻസിൻ്റെ എക്കാലത്തെയും ടോപ്പ് സ്കോറർ ആയ കിലിയൻ എംബാപ്പെ കൈയടക്കും എന്ന് തീർച്ചയാണ്.

Monday, July 27, 2026

ഒരു സീതപ്പഴച്ചെടിയുടെ കഥ

2011 മാർച്ച് 18 ന് എൻ്റെ മൂന്നാമത്തെ മകൾ ലൂനക്ക് ഒരു വയസ്സ് തികഞ്ഞു. സാധാരണയായി വീട്ടിലെ വിശേഷ ദിവസങ്ങളിൽ ചെയ്യുന്ന പോലെ അന്നും  മുറ്റത്ത് ഒരു ഫലവൃക്ഷത്തൈ നടാൻ ഞാൻ തീരുമാനിച്ചിരുന്നു. ഒരു വയസ്സായ മോളുടെ കയ്യിൽ ഞാൻ ഒരു സീതപ്പഴത്തിൻ്റെ തൈ നൽകി. ഒരു കളിക്കോപ്പ് കയ്യിൽ കിട്ടിയ മുഖഭാവമല്ല അന്ന് അവളുടെ മുഖത്ത് ഞാൻ ദർശിച്ചത്. ലൂന മോളും അവളുടെ മൂത്തവർ രണ്ട് പേരും ചേർന്ന് ആ തൈ, വീട്ടിലേക്കുള്ള വഴിയരികിൽ നട്ടു.

ലൂന മോൾക്ക് അഞ്ച് വയസ്സ് തികഞ്ഞപ്പോൾ പ്രസ്തുത സീതപ്പഴച്ചെടി പൂവിട്ട് തുടങ്ങി. ധാരാളം പൂക്കളുണ്ടായിട്ടും ആദ്യ വർഷം പത്തോളം കായകളാണുണ്ടായത്. കാലക്രമേണ പഴങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു. അതോടെ വവ്വാലുകളും സ്ഥിരമായി പഴം തിന്നാൻ വന്ന് തുടങ്ങി. വവ്വാലുകൾ തിന്നിട്ട പഴങ്ങളുടെ അവശിഷ്ടങ്ങൾ വീണ് വഴി വൃത്തികേടാകാനും തുടങ്ങി.

മോൾ ആദ്യമായി ഈ ഭൂമിയിൽ നട്ട മരമായതിനാൽ അവൾക്ക് അതിനോട് വൈകാരികമായ ഒരു അടുപ്പം കൂടിയുണ്ടായിരുന്നു. എൻ്റെ ബർത്ത് ഡേ മരം എന്ന് സന്തോഷത്തോടെ അവൾ കൂട്ടുകാർക്ക് ആ ചെടിയെ പരിചയപ്പെടുത്തി കൊടുത്തു. അതിനാൽ അത് വെട്ടി ഒഴിവാക്കാനും ഞങ്ങൾക്ക് സാധിച്ചില്ല.പഴങ്ങളിൽ മീലി ബഗ് കൂടി നിറഞ്ഞതോടെ മറ്റു ചെടികൾക്കും അത് ഭീഷണിയായി.അവസാനം,മൂത്ത മകളുടെ വിവാഹത്തോടനുബന്ധിച്ച് മുറ്റം നന്നാക്കിയപ്പോൾ പ്രസ്തുത സീതപ്പഴ മരവും ഒഴിവാക്കേണ്ടി വന്നു. ലൂന മോളുടെ പതിനഞ്ചാം ബർത്ത് ഡേയുടെ പിറ്റേന്നായിരുന്നു അത്. 

ബർത്ത് ഡേ മരം പോയത് ലൂന മോളെ സങ്കടത്തിലാക്കി. ഏത് നിമിഷവും ആ മരം വെട്ടിമാറ്റപ്പെടാം എന്നതിനാൽ ഞാനതിൻ്റെ തൈകൾ റെഡിയാക്കി വെച്ചിരുന്നു. പോയ മരത്തിന് പകരം വീടിൻ്റെ സമീപത്ത് തന്നെ മറ്റൊരു സ്ഥലത്ത് പുതിയ തൈ നടാം എന്ന് ഞാൻ അവൾക്ക് ഉറപ്പ് നൽകി. അങ്ങനെ അവളുടെ പതിനേഴാം ബർത്ത് ഡേയിൽ തൈ വയ്ക്കാം എന്ന് തീരുമാനിച്ചു. പക്ഷേ, കഠിനമായ വേനൽ കാരണം ആ സമയത്ത് തൈ വയ്ക്കുന്നത് ഉചിതമല്ല എന്ന് തോന്നി. വേനൽ കാലം മാറി മഴക്കാലം വന്നതോടെ അവൾക്ക് കൊടുത്ത വാക്ക് ഞാൻ പാലിച്ചു.

ലൂനമോൾ നട്ട സീതപ്പഴത്തൈക്ക് പുറമെ ഞാനും രണ്ടെണ്ണം നട്ടു. അങ്ങനെ നഷ്‌ടപ്പെട്ട ഒന്നിന് പകരം മൂന്ന് തൈകൾ പറമ്പിൽ  അതിവേഗം വളർന്ന് വരുന്നു. അങ്ങനെ വീടിന് ചുറ്റുമുള്ള ഇരുപത്തി അഞ്ചോളം വൃക്ഷങ്ങളുടെ കൂട്ടത്തിലേക്ക് സീതപ്പഴച്ചെടി വീണ്ടും ചേർന്നു. വീട്ടിലെ വിശേഷ ദിവസങ്ങൾ ഒരു ഫലവൃക്ഷത്തൈ നട്ട് ഭൂമിക്ക് തണലേകുക. മൂന്നോ നാലോ വർഷങ്ങൾക്ക് ശേഷം വിഷം തീണ്ടാത്ത പഴങ്ങൾ നമ്മുടെ മുറ്റത്ത് നിന്ന് തന്നെ പറിച്ച് തിന്നാം.

Friday, July 24, 2026

ഡൽഹിയിൽ ... ( ടീം 87 SSC @ കാശ്മീർ - 22)

 ടീം 87 SSC @ കാശ്മീർ - 21

രാവിലെ പത്ത് മണിയോടെ ഞങ്ങൾ ന്യൂഡൽഹിയിൽ വണ്ടിയിറങ്ങി. യാത്രയിൽ കൊറിക്കാനും തിന്നാനും കൊണ്ടു വന്നിരുന്ന പല സാധനങ്ങളും അപ്പോഴും ബാക്കിയായിരുന്നു. അവലോസ് പൊടി പോലെ ദീർഘകാലം ഉപയോഗിക്കാവുന്നവയും അണ്ടിപ്പരിപ്പും ബദാമും എല്ലാം അതിൽ ഉണ്ടായിരുന്നു. ഡൽഹിയിലുണ്ടായിരുന്ന എൻ്റെ രണ്ടാമത്തെ മകളെ റെയിൽവേ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി അതെല്ലാം അവൾക്ക് കൊടുത്തൊഴിവാക്കി.

രാത്രി പത്തര മണിക്ക് ഹസ്രത്ത് നിസാമുദ്ദീനിൽ നിന്നായിരുന്നു ഞങ്ങൾക്ക് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടത്.ന്യൂ ഡെൽഹി സ്റ്റേഷനിൽ നിന്ന്  നിസാമുദ്ദീനിലെത്താൻ ഏറ്റവും എളുപ്പവും ചെലവ് കുറഞ്ഞതുമായ മാർഗ്ഗം ലോക്കൽ ട്രെയിൻ ആണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. നിസാമുദ്ദീനിലേക്ക്  അപ്പോൾ ട്രെയിൻ ഉണ്ട് എന്ന വിവരം കിട്ടിയതിനാൽ പത്ത് രൂപ ടിക്കറ്റെടുത്ത് ഞങ്ങൾ കാത്തിരുന്നു. പറഞ്ഞ സമയത്ത് തന്നെ ട്രെയിൻ എത്തി. യാത്രക്കാർ ഇറങ്ങിയതിന് പിന്നാലെ ട്രെയിനിൻ്റെ വിൻഡോ ഷട്ടറുകൾ മുഴുവൻ താഴ്ത്തി. പത്ത് മിനുട്ടോളം ആ ട്രെയിൻ പോകും എന്ന് കരുതി ഞങ്ങൾ നിന്നു. ബട്ട്, ഒരു പ്രതീക്ഷക്കും വകയില്ലാതെ ആ കാത്തിരിപ്പ് നീണ്ടപ്പോൾ ഞങ്ങൾ പുറത്തിറങ്ങി ടാക്സി പിടിച്ച് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ എത്തി.

പതിവ് പോലെ എ.സി വെയ്റ്റിംഗ് ഹാളിൽ കയറി എല്ലാവരും ഫ്രഷായി.നിസാമുദ്ദീൻ ദർഗ്ഗക്കടുത്ത് നല്ല ഭക്ഷണം കിട്ടും എന്ന് ഫൈസൽ പറഞ്ഞതനുസരിച്ച് ആദ്യം ദർഗ്ഗയിൽ തന്നെ പോകാമെന്ന് തീരുമാനിച്ചു. ലഗേജുകൾ മുഴുവൻ ക്ലോക്ക് റൂമിൽ ഏല്പിച്ച് രണ്ട് ടാക്സികളിലായി ഞങ്ങൾ നിസാമുദ്ദീൻ ദർഗ്ഗയിലെത്തി. ഇൻ്റർനെറ്റിൽ കണ്ട ഹോട്ടൽ തിരക്കി നടന്നെങ്കിലും കണ്ടില്ല. ദർഗ്ഗ കണ്ട് ഹുമയൂൺ ടോംബിലേക്ക് പോകുമ്പോൾ അവിടെ നോക്കാം എന്ന് ഞാൻ പറഞ്ഞെങ്കിലും ദർഗ്ഗക്കടുത്തുള്ള അസംഖ്യം തട്ടുകടകളിലെ പൂരിയും ചന്ന മസാലയും കണ്ടപ്പോൾ പലരുടെയും കൺട്രോൾ പോയി. അതിനാൽ ഒരു കടയിൽ കയറി ഞങ്ങളും പശിയടക്കി. കാലിനെ ഇക്കിളിപ്പെടുത്തി ഓടുന്ന എലികളിൽ നിന്നും രക്ഷപ്പെടാൻ കാല് അൽപം പൊക്കിയാണ് ഞാനിരുന്നിരുന്നത്.

ദർഗ്ഗാ സന്ദർശനത്തിലും പൂമൂടലിലും അവിടെ വച്ചുള്ള പ്രാർത്ഥനയിലും എനിക്ക് വിശ്വാസമില്ല.ദർഗ്ഗ കാണുന്നതിനപ്പുറം അവിടെ ഉണ്ടെന്ന് പറയപ്പെടുന്ന സ്റ്റെപ്പ് വെൽ കാണുക എന്നതായിരുന്നു എൻ്റെ ഉദ്ദേശ്യം. ഭക്ഷണ ശേഷം ഞങ്ങൾ എല്ലാവരും ദർഗ്ഗയിലെത്തി. അമീർ ഖുസ്രുവിൻ്റെയും നിസാമുദ്ദീൻ ഔലിയയുടെയും മഖാമുകളും അവിടെ നടന്ന് കൊണ്ടിരിക്കുന്ന വിവിധ ചടങ്ങുകളും എല്ലാവരും നിരീക്ഷിച്ചു. സ്റ്റെപ്പ് വെല്ലിനെപ്പറ്റി ഞാൻ അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി ലഭിക്കാത്തതിനാൽ ഇത്തവണയും അത് കാണാനായില്ല.

ഹസ്രത്ത് നിസാമുദ്ദീൻ ദർഗ്ഗ സന്ദർശിച്ച ശേഷം ഒരു വിളിപ്പാടകലെയുള്ള ഹുമയൂൺ ടോമ്പിലേക്ക് ഞങ്ങൾ നടന്നു.ഈ വർഷം മൂന്നാമത്തെ തവണയായിരുന്നു ഞാൻ ഇവിടെ എത്തുന്നത്. അതിനാൽ കാണേണ്ട നിർമ്മിതികൾ മാത്രം കാണുക എന്നതായിരുന്നു എൻ്റെ തീരുമാനം. ഈസാ ഖാൻ്റെ ശവകുടീരമാണ് ആദ്യം ഞങ്ങൾ സന്ദർശിച്ചത്.ശേഷം പ്രധാന ആകർഷണ കേന്ദ്രമായ ഹുമയൂൺ ടോമ്പിലേക്കും നീങ്ങി. 

കാശ്മീരിൽ നിന്നും ഡൽഹിയിൽ എത്തിയത് മുതൽ കാലാവസ്ഥയിലുള്ള മാറ്റം ഞങ്ങൾ ശരിക്കും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ചൂട് കാരണം എല്ലാവരും പെട്ടെന്ന് തളർന്നു. ഹുമയൂൺ ടോമ്പിലെ ഹുമയൂണിൻ്റെയും മറ്റുള്ളവരുടെയും മഖ്‌ബറകൾ പെട്ടെന്ന് കണ്ട് തീർത്ത് ഞങ്ങൾ തിരിച്ചിറങ്ങി.

ഭൂരിപക്ഷാഭിപ്രായ പ്രകാരം അടുത്തത് ഇന്ത്യാ ഗേറ്റിലേക്ക് പോകാം എന്ന് തീരുമാനിച്ചു. വഴിയോരത്തെ സർബത്ത് കടക്കാരൻ പറഞ്ഞു തന്ന ബസ് നമ്പർ നോക്കിത്തന്നെ ഞങ്ങൾ കയറി. ഡൽഹിയിലെ സ്ത്രീ സൗജന്യയാത്ര ഒന്നാസ്വദിക്കണം എന്ന നിഷിയുടെ ആഗ്രഹവും അതോടെ സഫലമായി. ഇന്ത്യാ ഗേറ്റിലേക്ക് പോകാൻ കിസാൻ ഭവൻ സ്റ്റോപ്പിൽ ഇറങ്ങണം എന്ന് കണ്ടക്ടർ പറഞ്ഞു തന്നു. സ്ഥലം എത്തുമ്പോൾ പറയണം എന്ന് ഞാൻ അങ്ങോട്ടും പറഞ്ഞു. ഞങ്ങളെ കൂടാതെ രണ്ടോ മൂന്നോ യാത്രക്കാർ മാത്രമേ ബസ്സിൽ ഉണ്ടായിരുന്നുള്ളൂ.

അല്പം കൂടി മുന്നോട്ട് പോയ ശേഷം ഡ്രൈവർക്ക് ഒരു അക്കിടി പറ്റി. ഇടത്തോട്ട് തിരിയേണ്ടിടത്ത് ബസ് നേരെ വിട്ടു. ഇനി എങ്ങനെ യഥാർത്ഥ റൂട്ട് പിടിക്കണം എന്ന് ഡ്രൈവർക്കും കണ്ടക്ടർക്കും പിന്നെ ഒരു പിടിയും കിട്ടിയില്ല. അവസാനം യാത്രക്കാരിൽ ഒരാൾ പറഞ്ഞ വഴിയേ ബസ് നീങ്ങി. ഞങ്ങളോട് ഇറങ്ങാൻ പറയാത്തതിനാൽ ഞങ്ങൾ അവിടെ തന്നെയിരുന്നു. ബസ് പല റോഡിലൂടെയും കറങ്ങി കൃത്യം ഇന്ത്യാ ഗേറ്റിൻ്റെ മുന്നിലെത്തി. ഞങ്ങൾ എല്ലാവരും അവിടെ ഇറങ്ങി നേരെ ഇന്ത്യാ ഗേറ്റിലേക്ക് നടന്നു. ഉർവശീ ശാപം ഉപകാരം എന്നത് എന്തെന്ന് ഗോവിന്ദന് അപ്പോൾ മനസ്സിലായി.

നാല് മാസം മുമ്പ് ഇന്ത്യാ ഗേറ്റിലും ഞാൻ കുടുംബ സമേതം എത്തി അതിൻ്റെ ചുറ്റുമുള്ള ഏകദേശ സ്ഥലങ്ങളെല്ലാം കണ്ടിരുന്നതിനാൽ എങ്ങനെ എവിടെ പോകണം എന്ന നല്ല ധാരണ ഉണ്ടായിരുന്നു. ഇന്ത്യാ ഗേറ്റിന് മുന്നിൽ വെച്ച് പ്രൊഫഷണൽ ക്യാമറാമാനെ കൊണ്ട് ഫോട്ടോ എടുപ്പിക്കാൻ ഒരാഗ്രഹവും എനിക്കുണ്ടായിരുന്നു. മിക്കവരും അവിടെ നിന്ന് സിംഗിൾ ഫോട്ടോ എടുത്തു. ഈ യാത്രയിലെ അവസാന ഗ്രൂപ്പ് ഫോട്ടോയും ഞങ്ങൾ അവിടെ നിന്നെടുത്തു. ഇന്ത്യാ ഗേറ്റിൻ്റെ തൊട്ടടുത്ത് വരെ പോയി ഒന്നാം ലോകമഹാ യുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും കൊല്ലപ്പെട്ട പട്ടാളക്കാരുടെ പേരുകൾ കൊത്തിവച്ചത് വായിച്ചു. അൽപസമയം അവിടെ ചെലവഴിച്ച് സമീപത്തുള്ള ശാഹി മസ്ജിദിൽ നിന്ന് നമസ്‌കാരവും നിർവ്വഹിച്ച് ഞങ്ങൾ ഇന്ത്യാ ഗേറ്റിനോടും വിട പറഞ്ഞു.

യാത്രാ സംഘത്തിലെ സ്ത്രീ ജനങ്ങളിൽ നിന്ന് ഒരു ഷോപ്പിംഗ് അവസരം കൂടി ഉണ്ടായാൽ നന്നായി എന്നൊരു അഭിപ്രായം ഉയർന്ന് വന്നു.എങ്കിൽ അതും കൂടിയാവട്ടെ എന്ന് കരുതി ഞങ്ങൾ ഓട്ടോ പിടിച്ച് സരോജിനി മാർക്കറ്റിൽ എത്തി. മാസങ്ങൾക്ക് മുമ്പ് ഇവിടെയും മൂന്ന് മണിക്കൂറിലധികം ഞാൻ കറങ്ങിയിരുന്നതിനാൽ എനിക്ക് ഒന്നും വാങ്ങാനുണ്ടായിരുന്നില്ല. ഒരു മണിക്കൂർ കൊണ്ട് വാങ്ങാൻ സാധിക്കുന്ന സാധനങ്ങൾ വാങ്ങിച്ച് ഞങ്ങൾ നേരെ മെട്രോ സ്റ്റേഷനിൽ എത്തി. അങ്ങനെ ഡൽഹി മെട്രോ ട്രെയിനിലും  ടീം 87 SSC യുടെ കാല്പാടുകൾ പതിഞ്ഞു.

രാത്രി 10.20 ന് ഞങ്ങൾ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് ട്രെയിൻ കയറി. യാത്രയിലുടനീളം കഴിഞ്ഞ പത്ത് ദിവസത്തെ അനുഭവങ്ങൾ ഞങ്ങൾ അയവിറക്കി. യാത്രയുടെ ഒരു അവലോകനവും ട്രെയിനിൽ വെച്ച് തന്നെ നടത്തി. മൂന്നാം ദിവസം ഉച്ചക്ക് രണ്ട് മണിക്ക് ഞങ്ങൾ കോഴിക്കോട്ടെത്തി. നാട്ടിൽ നിന്നും വന്ന ടാക്സിയിൽ ലഗേജ് കയറ്റി വയ്ക്കുമ്പോൾ നുസൈബ വീണ്ടും ഷാളു കൊണ്ട് മുഖം മൂടി എൻ്റെ ചെവിയിൽ ചോദിച്ചു -  "പൊട്ടാ... നിനക്ക് വേറെ ഒരു വണ്ടിയും കിട്ടിയില്ലേ?"

ഞാൻ അന്ധാളിച്ച് നില്ക്കുമ്പോൾ അവൾ പറഞ്ഞു - "ഈ ഡ്രൈവറും എൻ്റെ വീട്ടിനടുത്താണ്. "

"ഒരാളും പത്താം ക്ലാസ് പരീക്ഷ പാസാകാത്ത നാട്ടിൽ പിന്നെ ഡ്രൈവർമാരല്ലാതെ  പ്രൊഫസർമാർ ഉണ്ടാകുമോ?" ഞാൻ തിരിച്ച് ചോദിച്ചപ്പോൾ നുസൈബ അടങ്ങി. മുമ്പൊരു യാത്രയിൽ പച്ചക്കറി കുറുമ തന്ന് പറ്റിച്ചു എന്ന നുസൈബയുടെ പരാതി തീർക്കാൻ, ഫൈസൽ സ്പോൺസർ ചെയ്ത ഊണും ഫിഷ് ഫ്രൈയും അംബിക ഹോട്ടലിൽ നിന്ന് കഴിച്ചതോടെ പന്ത്രണ്ട് ദിവസമായി ആമാശയം നേരിടുന്ന "ചോറ് പട്ടിണി" യും അവസാനിച്ചു.

നിഷി കോഴിക്കോട് നിന്ന് തന്നെ ഞങ്ങളോട് യാത്ര പറഞ്ഞു. വഴിയിൽ ഓരോരുത്തരായി യാത്ര പറഞ്ഞു കൊണ്ടിരുന്നു.വൈകിട്ട് നാല് മണിക്ക് അവസാനത്തെ യാത്രക്കാരനായി ഞാൻ എൻ്റെ വീട്ടിൽ വന്നിറങ്ങുമ്പോൾ ടീം 87 SSC ഗ്രൂപ്പിൽ ഒരു ചരിത്രം കൂടി പിറന്നു.

പന്ത്രണ്ട് ദിവസം ഞങ്ങൾ ശരിക്കും ആസ്വദിച്ചു. ഇഷ്‌ടപ്പെട്ട സ്ഥലങ്ങളിൽ എല്ലാം പോയി. ഇഷ്‌ടപ്പെട്ട ഭക്ഷണം ആവോളം ഭക്ഷിച്ചു. ഓരോരുത്തരുടെയും ബക്കറ്റ് ലിസ്റ്റിലുള്ള വിവിധ ആഗ്രഹങ്ങൾ സാധിച്ചു. ട്രെയിൻ യാത്ര മുഴുവൻ തേർഡ് എസി ക്ലാസിലായിരുന്നു. എന്നിട്ടും, മുഴുവൻ വരവ് ചെലവ് കണക്കും കണക്ക് കൂട്ടിയപ്പോൾ ഒരാൾക്ക് ചെലവായത് വെറും 20184 രൂപ മാത്രമായിരുന്നു. വലിയ ചെലവാകും എന്ന് കരുതി നാം മാറ്റി വയ്ക്കുന്ന നിരവധി കാര്യങ്ങൾ ഇങ്ങനെയാണ്.

ജീവിതത്തിൽ ഏറ്റെടുത്ത യാത്രാ ദൗത്യങ്ങളിൽ ഒന്ന് കൂടി അവസാനിച്ചു. ഹിമാലയത്തിൽ നിന്നുള്ള ഒരു ഇളംകാറ്റ് അരാവലി പർവ്വത നിരകളും ഡക്കാൺ പീഠഭൂമിയും താണ്ടി പശ്ചിമഘട്ടവും കടന്ന് എന്നോട് ചോദിച്ചു - ഇനിയും വരുന്നോ കാശ്മീരിലേക്ക് ?

"ദേ... ഞങ്ങൾ റെഡി " 

"വെൽകം ബാക്ക് ടു പാരഡൈസ് ഓൺ എർത്ത്" 

പത്ത്  പേർക്കും മറുപടി പറഞ്ഞ് ആ കാറ്റ് അറബിക്കടലും താണ്ടി എങ്ങോ മറഞ്ഞു പോയി.


(അവസാനിച്ചു)

ഈ യാത്ര വിജയകരമായി സംഘടിപ്പിചതിന് യാത്രാ അംഗങ്ങൾ എനിക്ക് ഒരു സമ്മാനം തന്നു. ഈ യാത്രയുമായി ബന്ധപ്പെട്ട് നാലാമത്തെ സമ്മാനം. അത് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.

Tuesday, July 21, 2026

നൂറുൽ മുനീർ പൂർണ്ണാനന്ദ

ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്കിടയിൽ ശ്രദ്ധേയനായ ഒരു എഴുത്ത്കാരനാണ് നിസാർ ഇൽത്തുമിഷ്. ഏതോ ഒരു കൃതിയിലെ (പേര് ഓർക്കുന്നില്ല) എന്തോ ഒരു വിവാദ പരാമർശമാണ് എൻ്റെ നാട്ടിൽ നിന്നും അര മണിക്കൂർ മാത്രം ദൂരത്തിൽ താമസിക്കുന്ന ഈ എഴുത്തുകാരൻ്റെ പുസ്തകങ്ങളിലേക്ക് എൻ്റെ ശ്രദ്ധ തിരിച്ചത്. അതിനാൽ തന്നെ മാർക്കറ്റിൽ ലഭ്യമായ അദ്ദേഹത്തിൻ്റെ നാല് പുസ്തകങ്ങൾ ഞാൻ ഒരുമിച്ച് വാങ്ങി.

കോഴിക്കോട് ജില്ലയിലെ ഒരു കുഗ്രാമത്തിൽ നിന്നുള്ള മുനീർ എന്ന മുസ്ലിമായ ഒരു വ്യക്തി കാശിയിലെത്തി പൂർണ്ണാനന്ദ എന്ന സന്യാസിയായി മാറുന്നതാണ് നൂറുൽ മുനീറുൽ പൂർണ്ണാനന്ദ എന്ന നോവലിൻ്റെ ഇതിവൃത്തം. പേര് കേൾക്കുമ്പോൾ തന്നെ ആരെയും ഒന്നമ്പരപ്പെടുത്തുന്ന പോലെയുള്ള പ്രവൃത്തികളാണ് പൂർണ്ണാനന്ദ കാശിയിൽ ചെയ്യുന്നത്. ഹിന്ദുമത വിശ്വാസ പ്രകാരം മോക്ഷം പ്രതീക്ഷിച്ച് കാശിയിലെത്തിച്ച് ചിതയിൽ വെച്ച മൃതശരീരങ്ങളുടെ ചെവിയിൽ ശഹാദത്ത് കലിമ യും മറ്റൊരവസരത്തിൽ ആയത്തുൽ കുർസി എന്ന ഖുർആനിലെ സൂക്തവും ഉരുവിടുന്ന ഒരു സന്യാസിയെ സങ്കല്പിക്കാൻ പോലും പറ്റാത്ത ഒരു കാലത്താണ് നിസാർ ഈ കഥ പറയുന്നത് എന്നത് ഏറെ അത്ഭുതകരമാണ്.

മുനീറിൻ്റെ കുട്ടിക്കാലത്തെ വിവരണങ്ങളാണ് എനിക്ക് ഇതിൽ ഏറെ ഹൃദ്യമായി തോന്നിയ ഭാഗം. 1970 - 80 കളിൽ ജനിച്ച മിക്ക കുട്ടികളും കടന്നുപോയ ഒരു ബാല്യകാലം ഇതിൽ വളരെ ഹൃദ്യമായ രീതിയിൽ എഴുതി വെച്ചിരിക്കുന്നു. അത് വായിക്കുന്ന നാല്പതു കഴിഞ്ഞ ഏതൊരാൾക്കും ആ ഓർമ്മകൾ മനസ്സിൽ തിങ്ങി നിറയും. പുതിയ ജനറേഷൻ ഇതൊന്നും അനുഭവിക്കാത്തതിനാൽ അത് അത്ര രുചികരമായി തോന്നും എന്ന് എനിക്ക് അഭിപ്രായമില്ല.

പട്ടിണിയും പ്രണയവും പകയും എല്ലാം ഈ നോവലിൻ്റെ വിവിധ ഭാഗങ്ങളിൽ കടന്നു വരുന്നുണ്ട്. കഥാനായകൻ മുനീറിൻ്റെ ബാല്യകാല സുഹൃത്ത് അബ്‌ദുവുമായുള്ള ചങ്ങാത്തത്തിൻ്റെ ആഴം അവരുടെ വേർപിരിയലിൻ്റെ നിമിഷങ്ങൾ വായിക്കുമ്പോൾ വായനക്കാരന് ശരിക്കും അനുഭവപ്പെടും. പേ ബാധിച്ച് അബ്‌ദു മരിക്കാൻ കിടക്കുന്ന നിമിഷം ഹൃദയഭേദകമായി തന്നെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു.

ഇന്ത്യയിലെ വിവിധ മത വിഭാഗങ്ങളുടെ ഒട്ടുമിക്ക തീർത്ഥാടന കേന്ദ്രങ്ങളിലും ആത്മശാന്തി തേടി മുനീർ എത്തുന്നുണ്ട്. നോവലിലെ പരാമർശ വിഷയം എന്തുമാകട്ടെ, ഗൃഹാതുരത്വമുണർത്തുന്ന ബാല്യകാലവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രാമീണ നന്മകളും സുഹൃത് ബന്ധത്തിന്റെ അഗാധമായ ആഴവുമെല്ലാം നിറഞ്ഞ് നിൽക്കുന്ന നൂറുൽ മുനീറുൽ പൂർണ്ണാനന്ദ എന്ന കൃതി മികച്ച ഒരു വായനാനുഭവം നല്‍കുമെന്ന് തന്നെയാണ് എൻ്റെ അഭിപ്രായം.

പുസ്തകം : നൂറുൽ മുനീറുൽ പൂർണ്ണാനന്ദ
രചയിതാവ് : നിസാർ ഇൽത്തുമിഷ്
പബ്ലിഷർ : മാൻകൈൻഡ് ലിറ്ററേച്ചർ
പേജ് : 192
വില : Rs 325


Saturday, July 18, 2026

ഗുഡ് ബൈ ചഷ്‌മെ ഷാഹി ( ടീം 87 SSC @ കാശ്മീർ - 21)

ടീം 87 SSC @ കാശ്മീർ - 20

ശ്രീനഗറിൽ മൂന്ന് മുഗൾ ഉദ്യാനങ്ങൾ ആണുള്ളത്. ഷാലിമാർ ബാഗ് , നിഷാത് ബാഗ്, ചഷ്‌മെ ഷാഹി എന്നിവയാണവ. ഇതിൽ ഏറ്റവും വലിയതാണ് ഷാലിമാർ ബാഗ്. ഏറ്റവും ചെറുത് ചഷ്‌മെ ഷാഹിയും.എൻ്റെ പ്രഥമ കാശ്മീർ സന്ദർശനത്തിൽ ബൊട്ടാണിക്കൽ ഗാർഡൻ്റെ മുമ്പിലും ചഷ്‌മെ ഷാഹി എന്ന് കണ്ടിരുന്നതിനാൽ അതാണ് ചഷ്‌മെ ഷാഹി എന്നായിരുന്നു എൻ്റെ ധാരണ. ഇപ്പോഴാണ് യഥാർത്ഥ ചഷ്‌മെ ഷാഹിയിൽ ഞങ്ങളെത്തിയത്. ഒരാൾക്ക് ഇരുപത്തിയഞ്ച് രൂപ നിരക്കിൽ ടിക്കറ്റെടുത്ത് ഞങ്ങൾ അകത്ത് കയറി.

ചഷ്‌മെ ഷാഹി എന്നാൽ രാജകീയ നീരുറവ എന്നാണ് അർത്ഥം. മുഗൾ ചക്രവർത്തി ഷാജഹാൻ തൻ്റെ മകൻ ദാരാ ഷിക്കോവിനായി പണി കഴിപ്പിച്ചതാണ് ചഷ്‌മെ ഷാഹി. കാശ്മീർ പണ്ഡിറ്റുകളിലെ സാഹിബ് വംശജയായ രൂപ ഭവാനി കണ്ടെത്തിയതാണ് ഈ നീരുറവ. അന്ന് ചഷ്‌മെ സാഹിബി എന്ന് പേരിട്ടത് കാലക്രമേണ ചഷ്‌മെ ഷാഹി ആയി മാറി.

മറ്റു മുഗൾ ഉദ്യാനങ്ങളെപ്പോലെ ചഷ്‌മെ ഷാഹി യും വിവിധ തട്ടുകളായിട്ടാണ് രൂപ കല്പന ചെയ്തത്. ഏറ്റവും മുകളിലെ തട്ടിലെ സെൻട്രൽ പവലിയനിൽ ആണ് രാജകീയ നീരുറവയുള്ളത്.പവലിയനിലേക്ക് ആർക്കും പ്രവേശനമില്ല. നീരുറവ പുറത്ത് നിന്ന് നോക്കിക്കാണാം.ഗാർഡൻ പൂത്തുലഞ്ഞ് നിൽക്കുന്ന സീസണിലാണ് ഞങ്ങൾ അവിടെ എത്തിയത്. എങ്ങും കടും വർണ്ണത്തിലുള്ള വലുതും ചെറുതുമായ പൂക്കൾ കൊണ്ട് നിറഞ്ഞിരുന്നു. വളരെ ചെറിയ ഉദ്യാനമായതിനാൽ പെട്ടെന്ന് തന്നെ കണ്ട് തീർത്ത് ഞങ്ങൾ പുറത്തിറങ്ങി.

കയറിപ്പോയ കുന്ന് ഇറങ്ങാൻ തുടങ്ങുകയാണ്. അപ്പോഴാണ് നുസൈബക്ക് ഒടുക്കത്തെ ഒരാഗ്രഹം - ഓട്ടോയുടെ മുൻസീറ്റിൽ ഇരിക്കണം. ഞാൻ ഡ്രൈവറോട് കാര്യം പറഞ്ഞു. അയാൾ സമ്മതിച്ചു കൊണ്ട് ഒതുങ്ങി ഇരുന്നു. നുസൈബ കൂടി ഇരുന്നതോടെ അയാൾ ഏതാണ്ട് ഒട്ടകത്തിന് സ്ഥലം കൊടുത്ത അറബിയെപ്പോലെയായി. ഒറ്റ ചന്തിയിൽ ഇരുന്ന് അയാൾ ഓടിക്കുന്ന ഓട്ടോയിൽ യാത്ര ചെയ്യുന്ന ഞങ്ങളുടെ അവസ്ഥ ഇടി വെട്ടേറ്റവനെ പാമ്പ് കടിച്ച പോലെയും!

ഹൃദയം അല്പനേരം പെരുമ്പറ കൊട്ടിയെങ്കിലും ഓട്ടോ ഒരു വിധം താഴെ എത്തി. കയറിയ അതേ സ്ഥലത്ത് ഞങ്ങളിറങ്ങി. ബാഗുകളും ഡ്രൈ ഫ്രൂട്ടുകളും കാശ്മീരി കഹ്‌വയും കുങ്കുമവും എല്ലാം ഞൊടിയിടക്കുള്ളിൽ ഷോപ്പിംഗിലൂടെ പലരും സ്വന്തമാക്കി.

ഹോട്ടലിൽ ലഗേജുകൾ നേരത്തെ തയ്യാറാക്കി വച്ചിരുന്നതിനാൽ ടാക്സിലേക്ക് കയറ്റി വയ്ക്കാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. റൂം ബോയ് ആയ ഹിന്ദി പയ്യൻ ആ ഡ്യൂട്ടി ഏറ്റെടുത്തു. അവനും നല്ല ഒരു ടിപ്പ് കൊടുത്തു.ആദ്യ ദിവസം പരിചയപ്പെട്ട ഇർഫാൻ തന്നെ ഞങ്ങളെ സ്റ്റേഷനിലാക്കിത്തന്നു. കൃത്യ സമയത്ത് തന്നെ വന്ദേ ഭാരത് യാത്ര തുടങ്ങിയതോടെ ഞങ്ങൾ കാശ്‌മീരിനോട് ബൈ പറഞ്ഞു.

ട്രെയിനിൽ എൻ്റെ തൊട്ടടുത്ത് ഇരുന്നിരുന്നത് ഒരു കാശ്മീരി ആയിരുന്നു. ജമ്മു പോലീസിൽ ജോലി ചെയ്യുന്ന മുഷ്താഖ് അഹമ്മദ്.അർച്ചി പൂലും ചെനാബ് പാലവും വീണ്ടും ട്രെയിനിനകത്ത് മുഴങ്ങിക്കേട്ടു. യാത്രക്കാർ സീറ്റിൽ നിന്നെണീറ്റ് ആകാംക്ഷയോടെ പുറത്തേക്ക് നോക്കി. ഒന്നും കാണില്ല എന്ന് ശ്രീനഗറിലേക്കുള്ള യാത്രയിൽ മനസ്സിലാക്കിയ  എന്നോട് മുഷ്താഖും അത് തന്നെ പറഞ്ഞു. 

സംസാരത്തിനിടയിൽ മുഷ്താഖ് തൻ്റെ ബാഗ് തുറന്ന്, ഇരുനൂറ്റമ്പത് രൂപ വിലയുള്ള കാശ്മീരി കുങ്കുമത്തിൻ്റെ ഏറ്റവും ചെറിയ ഒരു ബോട്ടിൽ എടുത്ത് എനിക്ക് സമ്മാനിച്ചു!
"ആബി അയാളെയും പാട്ടിലാക്കി" കുങ്കുമ ഡെപ്പി കണ്ട നുസൈബ പ്രതികരിച്ചു. വണ്ടി കത്രയിൽ എത്തിയപ്പോൾ ഞാൻ മുഷ്താഖിനോട് സലാം ചൊല്ലിപ്പിരിഞ്ഞു.

കത്രയിൽ നിന്ന് രാത്രി ഡൽഹിയിലേക്ക് ട്രെയിൻ കയറിയതോടെ ഞങ്ങൾ ജമ്മു കാശ്മീരിനോട് പൂർണ്ണമായും വിട പറഞ്ഞു. പിറ്റേ ദിവസം രാവിലെ ഞങ്ങൾ ന്യൂഡൽഹിയിൽ വണ്ടിയിറങ്ങി.

Next: ഡൽഹിയിൽ

Wednesday, July 15, 2026

പരിമഹൽ അഥവാ യക്ഷികളുടെ കൊട്ടാരത്തിൽ ...( ടീം 87 SSC @ കാശ്മീർ - 20)

ടീം 87 SSC @ കാശ്മീർ - 19

കാശ്മീരിലെ ഞങ്ങളുടെ അവസാന ദിവസമാണ് ഇന്ന്. ഉച്ചക്ക് രണ്ട് മണിക്കുള്ള വന്ദേഭാരതിൽ കത്രയിലേക്ക് മടക്ക ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ആക്ച്വലി ഇത് ഒരു റിസർവ് ദിവസമായി കരുതിയ ദിനമാണ്.എൻ്റെ മുൻ സന്ദർശനങ്ങളിൽ നിന്ന് ഞാൻ പഠിച്ച പാഠത്തിൻ്റെ പ്രയോഗമായിരുന്നു അത്. ശ്രീനഗറിൽ കാണാൻ പറ്റാത്ത ലൊക്കേഷനുകൾ ഉണ്ടെങ്കിൽ കാണാനും അല്ലെങ്കിൽ ഒരു ഷോപ്പിംഗിംനും ആയിട്ടായിരുന്നു ഈ അരദിനം കണ്ടുവെച്ചത്. ഈ യാത്രയിലെ ആദ്യ ദിവസത്തെ ശ്രീനഗർ കാഴ്ചകളിൽ പ്ലാൻ ചെയ്തിരുന്ന പരിമഹലും ചഷ്‌മെ ഷാഹി ഗാർഡനും അന്ന് കാണാൻ സാധിച്ചിരുന്നില്ല.

ഓട്ടോയിൽ പരിമഹലിൽ പോകാം എന്ന പ്ലാനിൽ ഞങ്ങൾ എട്ട് മണിക്ക് തന്നെ ഖയാം ചൗക്കിലെത്തി. ഒരു ഓട്ടോക്ക് മുന്നൂറ് രൂപ എന്ന തോതിൽ മൂന്ന് ഓട്ടോ വേണം എന്ന് ഓട്ടോക്കാർ പറഞ്ഞപ്പോൾ അത് സമ്മതിക്കാൻ എനിക്ക് തോന്നിയില്ല. മറ്റൊരു ഓട്ടോക്കാരൻ ഇരുന്നൂറ്റമ്പത് രൂപ നിരക്കിൽ രണ്ട് ഓട്ടോയിൽ  പോകാം എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ വേഗം സമ്മതിച്ചു.

പതിവ് പോലെ ഇത്തവണയും ഞങ്ങൾ പരിമഹലിലേക്കുള്ള വഴിയിലെ ചെക്ക് പോസ്റ്റിൽ തടയപ്പെട്ടു. പരിമഹൽ ഒമ്പതര മണിക്കേ ഓപ്പൺ ആകൂ എന്നും അതിനാൽ ഒമ്പത് മണിക്ക് മാത്രമേ കടത്തിവിടാൻ പറ്റൂ എന്നും പട്ടാളക്കാർ പറഞ്ഞു. അവരോട് സംസാരിച്ചാൽ കടത്തിവിടും എന്ന് ഓട്ടോക്കാർ പറഞ്ഞതിനാൽ ഒന്ന് ശ്രമിച്ച് നോക്കാം എന്ന് ഞാൻ കരുതി. 

കേരളത്തിൽ നിന്നാണ് വരുന്നതെന്നും പരിമഹൽ കൂടി കണ്ട് ഉച്ചയോടെ തിരിച്ചു പോകണമെന്നും പറഞ്ഞു നോക്കിയെങ്കിലും പട്ടാളം കടത്തിവിട്ടില്ല. അതിനിടെ ഒരു പട്ടാളക്കാരൻ എൻ്റെ അടുത്തെത്തി. പരമേശ്വരൻ എന്നാണ് പേരെന്നും കന്യാകുമാരിക്കാരനാണെന്നും അയാൾ തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു. ശേഷം അദ്ദേഹം ഞങ്ങളുടെ പ്രശ്നത്തിൽ സ്വമേധയാ ഇടപെട്ട് അകത്ത് പോയി ആരോടോ സംസാരിച്ചു . അതോടെ ഗേറ്റ് തുറന്നു ! ഞങ്ങൾ യാത്ര തുടർന്നു. 

പരിമഹലിൻ്റെ ഗേറ്റിലെത്താൻ വിജനമായ സ്ഥലത്ത് കൂടെ കയറിയിറങ്ങി പോകണമെന്നും വന്ന ഓട്ടോ വിട്ടു കഴിഞ്ഞാൽ തിരിച്ചു പോക്ക് ബുദ്ധിമുട്ടാകുമെന്നും ആ യാത്രയിൽ എനിക്ക് മനസ്സിലായി. അപ്പോഴേക്കും ഓട്ടോക്കാരും ഒരു പ്ലാൻ തയ്യാറാക്കിയിരുന്നു. ഒരു ഓട്ടോക്ക് ആയിരം രൂപ കൊടുത്താൽ ചഷ്മെ ഷാഹിയിലേക്കും തുടർന്ന് ഖയാം ചൗക്കിലേക്കും എത്തിച്ച് തരാമെന്ന് അവർ പറഞ്ഞു. ഉച്ചക്കുള്ള വണ്ടി പിടിക്കണം എന്നതിനാൽ ഒരു തർക്കവുമില്ലാതെ ഞാനത് അംഗീകരിച്ചു. 

രാവിലെ നേരത്തെ എത്തിയതിനാൽ പരി മഹലിലെ ടിക്കറ്റ് കൗണ്ടർ തുറന്നിരുന്നില്ല. ഒരാൾക്ക് ഇരുപത്തിയഞ്ച് രൂപയായിരുന്നു പ്രവേശനഫീസ് .ഗേറ്റിൽ നിന്ന ഒരുദ്യോഗസ്ഥൻ തന്ന ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് അകത്ത് കയറാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾക്കായി നിശ്ചിത സമയത്തിനും വളരെ മുമ്പേ അന്ന് പരിമഹൽ തുറക്കപ്പെട്ടു !

നിരവധി കമാനങ്ങളോട് കൂടിയ ചരിത്രപ്രസിദ്ധമായ ഒരു ശിലാ നിർമ്മിതിയാണ് പരി മഹൽ. ഷാജഹാൻ ചക്രവർത്തിയുടെ മകൻ ദാര ഷിക്കോവിൻ്റെ പാഠശാലയായി സ്ഥാപിച്ചതാണ് ഇത്. ദാര ഷിക്കോവും അദ്ദേഹത്തിൻ്റെ സൂഫി ഗുരു വര്യൻ മുല്ലാ ഷായും ഇവിടെ താമസിച്ചിരുന്നു. പ്രാദേശികമായി "യക്ഷികളുടെ കൊട്ടാരം" അല്ലെങ്കിൽ "യക്ഷികളുടെ വാസസ്ഥലം" എന്നും ഇതറിയപ്പെടുന്നു. ഇതോടനുബന്ധിച്ചുള്ള ഉദ്യാനം ഏഴ് തട്ടുകളായിട്ടാണുള്ളത്. അതിൽ ചിലതിലേക്കിറങ്ങുമ്പോൾ കടന്നു പോകുന്ന വഴി മേൽപേരിനെ അന്വർത്ഥമാക്കും. പരിമഹലിൽ നിന്നുള്ള ദാൽലേക്കിൻ്റെ കാഴ്ചയും ഹൃദ്യമാണ്.

സബർവാൻ പർവത നിരകളിൽ സ്ഥിതി ചെയ്യുന്ന പരി മഹലിലേക്ക് ശ്രീനഗറിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ ദൂരമേയുള്ളൂ. പക്ഷേ അങ്ങോട്ടുള്ള യാത്ര വളരെ ദുർഘടം പിടിച്ചതാണ്. അല്പം താഴെയുള്ള ചഷ്‌മെ ഷാഹി ഉദ്യാനം വരെയാണ് സാധാരണ സഞ്ചാരികൾ എത്താറ്. കാശ്മീർ ടൂർ പാക്കേജിൽ വരുമ്പോൾ ചരിത്രപ്രസിദ്ധമായ ഈ സ്ഥലങ്ങൾ ഒന്നും തന്നെ കാണാറില്ല. കാണണം എന്ന് കരുതിയാൽ തന്നെ ഗവർണ്ണറുടെ ബംഗ്ലാവ് ഈ റൂട്ടിലായതിനാൽ യാത്രാനുമതി അന്നത്തെ സാഹചര്യം അനുസരിച്ചിരിക്കും. എൻ്റെ നാലാം കാശ്‌മീർ സന്ദർശനത്തിലാണ് എനിക്കിവിടം കാണാൻ പറ്റിയത്. 

ഒരു മണിക്കൂറോളം ഞങ്ങൾ പരിമഹലിൽ തങ്ങിയെങ്കിലും മറ്റ് സഞ്ചാരികൾ ആരും തന്നെ അപ്പോഴും അവിടെ എത്തിയിരുന്നില്ല. ശേഷം ഞങ്ങൾ അടുത്ത ലൊക്കേഷനായ ചഷ്‌മെ ഷാഹിയിലേക്ക് പുറപ്പെട്ടു.


Next: ചഷ്‌മെ ഷാഹി


Monday, July 13, 2026

സിന്ധ് നദിയിൽ നിന്ന് വുളുവെടുത്ത് ഹസ്രത്ത് ബാൽ പള്ളിയിൽ ...( ടീം 87 SSC @ കാശ്മീർ - 19)

 ടീം 87 SSC @ കാശ്മീർ - 18

സോനാമാർഗ്ഗിലേക്കുള്ള യാത്രക്കിടയിൽ മഴ ഇടക്കിടെ പൊടിയുന്നുണ്ടായിരുന്നു. മഞ്ഞു വീഴ്ചയുടെ മുന്നോടിയായി ഉണ്ടാകുന്ന ഒരു പ്രതിഭാസമായതിനാൽ ഞങ്ങളെ അത് അലോസരപ്പെടുത്തിയില്ല. പൊടി മഴ മാറുമ്പോൾ ഉതിർന്ന് വീഴുന്ന സൂര്യകിരണങ്ങൾക്ക് ഒരു പൊൻപ്രഭ തന്നെയുണ്ടായിരുന്നു. സോനാമാർഗ് എന്ന സ്വർണ്ണപാതയിലൂടെയുള്ള യാത്രക്ക് അല്ലെങ്കിലും ഒരു പ്രത്യേക തിളക്കം മുമ്പും എനിക്ക് തോന്നിയിരുന്നു.

"എല്ലാവരും വണ്ടിയുടെ വലത് ഭാഗത്തേക്ക് നോക്കുക... " മുന്നോട്ട് പോകുന്ന വണ്ടിയിൽ ഇരിക്കുന്നവർക്ക് അഭിമുഖമായി നിന്ന് കൊണ്ട് ഞാൻ പറഞ്ഞപ്പോൾ കുറെ പേർ വലത്തോട്ടും കുറെ പേർ ഇടത്തോട്ടും നോക്കി.

"റോഡിൻ്റെ താഴെ ഭാഗത്ത് കൂടെ ഒഴുകുന്ന ആ പുഴയുടെ പേരാണ് ..." ഞാൻ ഒന്ന് നിർത്തി.

"കണ്ടിട്ട് നമ്മളെ മൂത്താപ്പൻ പുഴ മാതിരി ണ്ട്.." മുജീബ് പറഞ്ഞു.

"ങാ.... മൂത്താപ്പയും എളാപ്പയും ഒന്നുമല്ല... ഇതാണ് സിന്ധ് നദി"

"മ്മേ... സിന്ധു നദിയോ ? നമ്മള് പത്താം ക്ലാസിൽ പഠിച്ച സിന്ധു നദീതട സംസ്കാരത്തിലെ സിന്ധു നദിയോ ?" നുസൈബക്ക് വിശ്വാസം വന്നില്ല.

"ഏയ്.... ഇതെന്ത് പൊയാ... കടുങ്ങല്ലൂർ തോട് മാതിരി.... "മെഹബുവിനും വിശ്വാസമായില്ല.

"പേര് സിന്ധ് നദി എന്നാണ് ... നമ്മൾ ചരിത്രത്തിൽ പഠിച്ച സിന്ധു നദിയല്ല, ഝലം നദിയുടെ പോഷക നദി" ഞാൻ പറഞ്ഞു.

"സിന്ധുവിനെ ഒന്ന് തൊടാൻ പറ്റുമോ?" ഫൈസലിന് ചെറിയൊരു ആശ തോന്നി.

"യെസ് ... തിരിച്ചു വരുമ്പോൾ നമുക്ക് സൗകര്യപ്രദമായ ഒരു സ്ഥലത്ത് ഇറങ്ങാം..." ഡ്രൈവർ മുദ്ദസറിന് ഞാൻ അപ്പോൾ തന്നെ അതിനുള്ള നിർദ്ദേശം നൽകി. അങ്ങനെ തിരിച്ച് ശ്രീനഗറിലേക്കുള്ള യാത്രയിൽ, പുഴയും റോഡും അതിരിട്ടൊഴുകുന്ന ഒരു സ്ഥലത്ത്  മുദ്ദസർ വണ്ടി നിർത്തി.

ചെറിയ ചെറിയ പാറകളിൽ തല തല്ലി കളകളാരവം പൊഴിച്ച് സിന്ധ് നദി ഝലം നദിയിൽ ചേരാൻ തിരക്ക് കൂട്ടി. ഞങ്ങളെല്ലാവരും സൗകര്യപ്രദമായ പാറകളിൽ  കയറി നദിയിലേക്ക് കൈ നീട്ടി.

"ഹൗ..." ഫാത്തിമ കുട്ടിയുടെ തൊണ്ടയിൽ നിന്ന് ഒരു ഭയങ്കര ശബ്ദമുയർന്നു.

"എന്താ... എന്തുപറ്റി? " നിഷി പാത്തുവിന്നോട് ചോദിച്ചു.

"എന്തൊരു തണുപ്പാടീ വെള്ളത്തിന്...." ഫാത്തിമകുട്ടി ചിരിച്ചു.

"അതേയ് ഹിമാലയത്തിലെ മഞ്ഞ് കട്ടകളിൽ നിന്ന് ഉത്ഭവിക്കുന്നതാണ് സിന്ധ് നദി. അതിന് അൻ്റെ ഇരുവഞ്ഞിപ്പുഴയുടെ തണുപ്പല്ല ണ്ടാവുക, പാത്തോ" നാരായണൻ വിശദീകരിച്ചു.

"സിദ്ധീഖെ... വുളു ഉണ്ടാക്കിക്കോ... വണ്ടിയിലിരുന്ന് നിസ്‌കരിക്കാം .... " ഞാൻ പറഞ്ഞു.

"സിന്ധു ന്ന് പറഞ്ഞാൽ ഹിന്ദു അല്ലേ? അപ്പോ അതീന്ന് വുളു ഉണ്ടാക്കിയാൽ ശരിയാകോ ?" നുസൈബക്ക് സംശയമായി.

"ഇതാ പറഞ്ഞത് ദൈവം തന്നെ ഇല്ലാന്ന് ... നദിക്കും മതം ..." കിട്ടിയ അവസരം ഗോവിന്ദൻ വെറുതെ വിട്ടില്ല.

സിന്ധ് നദിയിലെ തണുത്ത വെള്ളം കൊണ്ട് കയ്യും കാലും മുഖവും കഴുകിയതോടെ എല്ലാവർക്കും ഒരുന്മേഷം വീണ്ടുകിട്ടി.  ഹസ്രത്ത് ബാൽ പള്ളി കാണാൻ ഞങ്ങൾ യാത്ര തുടർന്നു.

വൈകിട്ട് ആറ് മണിക്ക് മുമ്പായി ഞങ്ങൾ ഹസ്രത്ത് ബാൽ പള്ളിയിൽ എത്തി. സന്ദർശകരുടെ തിരക്ക് അപ്പോഴേക്കും ഏകദേശം അവസാനിച്ചിരുന്നു. പള്ളിയിൽ കയറിയ ഉടനെ  അംഗശുദ്ധി വരുത്തി ഞങ്ങൾ ളുഹറും അസറും നമസ്‌കരിച്ചു. ശേഷം ഗോവിന്ദനെയും നാരായണനെയും  കൂട്ടി, നബി(സ)യുടെ മുടി സൂക്ഷിച്ച് വയ്ക്കപ്പെട്ട സ്ഥലത്തെത്തി.കഴിഞ്ഞ തവണ റമദാന് തൊട്ടുമുമ്പുള്ള സന്ദർശന സമയത്ത്  അറ്റകുറ്റപണികൾ കാരണം ഇവിടെ പൂട്ടിയിട്ടതായിരുന്നു. നവീകരിച്ച പള്ളിയുടെ ഉൾവശം കൂടുതൽ സ്വർണ്ണശോഭയിൽ തിളങ്ങുന്നതായി തോന്നി.

അകം കാഴ്ചകൾക്ക് ശേഷം പള്ളിയുടെ പുറം കാഴ്ചകൾ കൂടി ഞങ്ങൾ ആസ്വദിച്ചു. ഹസ്രത്ത് ബാൽ പള്ളിയുടെ മിനാരത്തിന് ചുറ്റും ദിക്റ് പാടി പറക്കുന്ന പ്രാവുകൾ ഇത്തവണയും അവിസ്മരണീയ കാഴ്ച ഒരുക്കിത്തന്നു. ഞങ്ങളുടെ സഹയാത്രികനായ സിദ്ദീഖിന് അന്ന് രാത്രി ഒമ്പത് മണിക്കുള്ള ഫ്ലൈറ്റിന് നാട്ടിലേക്ക് പോകേണ്ടതുണ്ടായിരുന്നു. അതു കൊണ്ട് പള്ളിയുടെ തൊട്ടടുത്തുള്ള പുരാതന തെരുവ് നടന്ന് കാണാൻ സമയമില്ലാത്തതിനാൽ ഒന്ന് കണ്ണോടിച്ച് മാത്രം കണ്ടു.

ഹസ്രത്ത് ബാൽ പള്ളിക്കടുത്തുള്ള മൂൺലൈറ്റിൻ്റെ ഔട്ട്ലെറ്റിൽ നിന്ന് വാൾനട്ട് ഫഡ്ജ് വാങ്ങണം എന്ന് പലരും എന്നെ ഏല്പിച്ചിരുന്നു. സമയം വൈകിയത് കാരണം അത് ഒഴിവാക്കാമെന്ന് കരുതി. ബട്ട്, വണ്ടി അതുവഴിയാണ് പോകുന്നത് എന്നറിഞ്ഞപ്പോൾ ഒന്ന് ശ്രമിച്ച് നോക്കാം എന്ന് തോന്നി. ഭാഗ്യത്തിന്, കഴിഞ്ഞ തവണ അനുഭവിച്ച പോലെയുള്ള ഒരു തിരക്കും ഉണ്ടായിരുന്നില്ല. ആവശ്യമായ അത്രയും വാൾനട്ട് ഫഡ്ജ് പാക്കറ്റുകൾ വാങ്ങി ഞങ്ങൾ റൂമിലേക്ക് തിരിച്ചു.

നേരത്തെ തയ്യാറാക്കി വെച്ച ബാഗേജുകൾ എടുത്ത്, യാത്രയിൽ അവസാനം കണ്ണി കൂടിയ  സിദ്ദീഖ് ഞങ്ങളിൽ നിന്ന് ആദ്യം പിരിഞ്ഞു. ധൃതിപ്പെട്ട് എയർപോർട്ടിൽ എത്തിയെങ്കിലും അജഞാത കാരണങ്ങളാൽ ഫ്ലൈറ്റ് കാൻസൽ ചെയ്തതിനാൽ അവൻ എയർപോർട്ടിൽ കുടുങ്ങി എന്നും പിറ്റേന്ന് അമൃതസറിൽ പോയി അവിടെ നിന്ന് നാട്ടിലേക്ക് തിരിച്ചു എന്നും പിന്നീടാണ് ഞങ്ങളറിഞ്ഞത്. ഞങ്ങളപ്പോൾ കാശ്മീരിലെ അവസാന അത്താഴവും തേടി ഖയാം ചൗക്കിലെ കബാബ് മണവും ആസ്വദിച്ച് തേരാ പാരാ നടക്കുകയായിരുന്നു.


Next : യക്ഷി കൊട്ടാരത്തിലൂടെ ...

 


Thursday, July 09, 2026

ഗുംറി ( ടീം 87 SSC @ കാശ്മീർ - 18)

 ടീം 87 SSC @ കാശ്മീർ - 17

കാശ്മീരിലെ നാലാം ദിവസത്തിലാണ് ഞാൻ സോനാമാർഗ്ഗ് യാത്ര പ്ലാൻ ചെയ്തത്.അതിന് ഒരു കാരണം ഉണ്ടായിരുന്നു.എൻ്റെ ആദ്യ കാശ്മീർ യാത്രയിൽ മാത്രമേ ഞാൻ സോനാമാർഗ്ഗിൽ പോയിട്ടുള്ളൂ. ശ്രീനഗറിൽ നിന്ന് എൺപത് കിലോമീറ്ററോളം സഞ്ചരിച്ച് സോനാമാർഗ്ഗിൽ എത്തിയ ശേഷം മറ്റൊരു ടാക്സി വിളിച്ച് അതിദുർഘടമായ സോജിലാ പാസ് താണ്ടിയാലേ അവിടം വരെ പോകുന്നത് കൊണ്ടുള്ള ത്രില്ല് അനുഭവിക്കാൻ സാധിക്കൂ. ഞങ്ങൾ പത്ത് പേരുള്ളതിനാൽ രണ്ട് കാർ വിളിച്ച് പോകേണ്ടി വരും എന്നതിനാൽ ചെലവ് അതിഭീമമാകുകയും ചെയ്യും. കാശ്മീർ യാത്രയിൽ എന്തെങ്കിലും കാരണവശാൽ ഒരു ലൊക്കേഷൻ ഒഴിവാക്കേണ്ടി വന്നാൽ അതിനു നല്ലത് സോനാമാർഗ്ഗ് ആയതിനാലാണ് അത് ഞാൻ നാലാം ദിവസത്തിലേക്ക് പ്ലാൻ ചെയ്തത്.

സോനാമാർഗ്ഗിലേക്ക് പോകുന്ന വഴിക്കുള്ള കാഴ്ചകളും ബാൽതാൽ വരെയുള്ള സ്ഥലങ്ങളും താജിവാസ് ഗ്ലേസിയറും കണ്ട് തിരിച്ച് പോരാം എന്നായിരുന്നു എൻ്റെ മനസ്സിലെ പദ്ധതി. സോജിലാ ചുരം കടന്ന് സീറോ പോയിൻ്റിൽ എത്തിയാൽ കാണുന്ന മഞ്ഞ്, കഴിഞ്ഞ രണ്ട് ദിവസവും ഞങ്ങൾ ആസ്വദിച്ച് കഴിഞ്ഞതിനാൽ അത് തന്നെ ധാരാളമായിരുന്നു. സോനാമാർഗ്ഗ് കണ്ടില്ല എന്ന് പിന്നീട് പരിഭവം തോന്നാതിരിക്കാൻ ഒന്ന് പോവുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ രാവിലെ എട്ട് മണിക്ക് തന്നെ ഹോട്ടലിൽ നിന്ന് യാത്ര തിരിച്ചു. വഴിയിൽ വെച്ച് ബ്രേക് ഫാസ്റ്റും കഴിഞ്ഞ് പതിനൊന്നരയോടെ ഞങ്ങൾ സോനാമാർഗ്ഗിൽ എത്തി.

ആദ്യ തവണ ഞാൻ ചെന്നിറങ്ങിയ സ്ഥലവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരിടത്താണ് മുദ്ദസർ വണ്ടി പാർക്ക് ചെയ്ത് നിർത്തിയത്. വണ്ടിയിൽ നിന്നും ഇറങ്ങിയ ഉടനെ ഞാൻ സുഹൃത്തുക്കളെയും കൂട്ടി മുന്നോട്ട് നടക്കാൻ തുടങ്ങി. ആദ്യത്തെ അര മണിക്കൂർ നിലവിലുള്ള സ്ഥിതിഗതികൾ മനസ്സിലാക്കുക എന്നതായിരുന്നു എൻ്റെ ലക്ഷ്യം. പക്ഷേ, അപ്പോഴേക്കും ഒരു ഏജൻ്റ് എൻ്റെ മുമ്പിലെത്തി.

"സാബ്... ഗാഡി ചാഹ്ത ഹേ..." ചൂണ്ടയിട്ട് തുടങ്ങിയ അയാൾ ടാക്സി ഏജൻ്റാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ അയാളെ വക വയ്ക്കാതെ വേഗത്തിൽ നടന്നു. അയാളും എന്തൊക്കെയോ പറഞ്ഞു കൊണ്ട് എൻ്റെ പിന്നാലെ തന്നെ വന്നു. 

ടാക്സിക്ക് ആറായിരത്തഞ്ഞൂറ് രൂപയാകുമെന്നും  അയ്യായിരം നൽകിയാൽ മതി എന്നും അയാൾ പറഞ്ഞു. ഞാനിവിടെ മുമ്പ് വന്നതാണെന്നും അന്ന് കുട്ടികളടക്കം പതിനൊന്ന് പേർക്ക് സീറോ പോയിൻ്റിൽ പോകാൻ ആറായിരം രൂപയേ നല്കിയിട്ടുള്ളൂ എന്നും ഞാൻ പറഞ്ഞു. അന്ന് നിങ്ങൾ പോയത് ബാൽതാൽ വരെ മാത്രമായിരിക്കുമെന്ന് അയാളും തർക്കിച്ചു. അവസാനം സീറോ പോയിൻ്റിലെ മഞ്ഞിൽ ഞങ്ങൾ കളിക്കുന്നതിൻ്റെ ഫോട്ടോ കാണിച്ചപ്പോൾ അയാളൊന്ന് അയഞ്ഞു. കിട്ടിയ അവസരം ഉപയോഗിച്ചു് ഞാൻ ടാക്സിക്ക് നാലായിരം രൂപ പറഞ്ഞു. അതും ഗുംറി വരെ പോകണം (അതെവിടെയാണെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു! അയാൾ പറഞ്ഞതിൽ നിന്നും കേട്ടതായിരുന്നു!!) എന്നും നിർബന്ധം പിടിച്ചു. അയാൾ ഡ്രൈവർമാരോട് എന്തോ വിളിച്ച് പറഞ്ഞു. നിമിഷങ്ങൾക്കകം രണ്ട് വണ്ടികൾ അവിടെയെത്തി. അഞ്ച് പേർ വീതം ഓരോന്നിലും കയറി. സീറ്റ് കൂടുതൽ ഉണ്ടെങ്കിലും അഞ്ച് പേരെയേ അനുവദിക്കൂ എന്ന് ഡ്രൈവർ പറഞ്ഞു.

സോജിലാ ചുരത്തിലെ ടണലിൻ്റെ പണി കഴിഞ്ഞിട്ടുണ്ടാകും എന്നും അതിനുള്ളിലൂടെ ആയിരിക്കും കടന്ന് പോകുന്നത് എന്നുമായിരുന്നു എൻ്റെ ധാരണ. ബട്ട്, തുരങ്കത്തിൻ്റെ പണി കഴിഞ്ഞിരുന്നില്ല. അതിനാൽ സോജില പാസിൻ്റെ ഭീകരത ശരിക്കും അനുഭവിച്ച് കൊണ്ട് തന്നെ യാത്ര ചെയ്തു. ചില സ്ഥലങ്ങളിൽ ഡ്രൈവർ സൈഡ് കൊടുക്കുമ്പോൾ ഗോവിന്ദൻ സീറ്റിൽ വല്ലാതെ അള്ളിപ്പിടിക്കുന്നതും പുറത്തേക്ക് നോക്കാതിരിക്കുന്നതും ഞാൻ ശ്രദ്ധിച്ചു. ഇടയ്ക്ക് ഒരല്പനേരം ബ്ലോക്കിൽ പെട്ടപ്പോൾ സൈഡ് വിൻഡോ വഴി താഴേക്ക് നോക്കിയ പലരുടെയും ചങ്കിടിപ്പും ഞാൻ കേട്ടു.

ഗുൽമാർഗ്ഗിലും പഹൽഗാമിലും കിട്ടിയതുപോലെ സോജിലയുടെ ഉച്ചിയിലുള്ള സീറോ പോയിൻ്റിലും ഞങ്ങൾക്ക് സമൃദ്ധമായ മഞ്ഞ് വീഴ്ച്ച കിട്ടി. തലേ ദിവസം ഞങ്ങളുടെ ഹോട്ടലിൽ നിന്നും പോയവർ കാറ്റ് കാരണം സോജില കടക്കാനാവാതെ തിരിച്ചു പോരുകയായിരുന്നു. ഐ ലവ് സോജില എന്ന സെൽഫി പോയിൻ്റിൽ ഇറങ്ങി എല്ലാവരും ഫോട്ടോ പിടിച്ചു. കഴിഞ്ഞ തവണ വന്നപ്പോൾ ഈ സ്ഥലം ഞാൻ കണ്ടിരുന്നില്ല. ഇന്ത്യാ ഗേറ്റ് എന്ന പേരിൽ ഉയർന്ന് നിൽക്കുന്ന രണ്ട് പാറക്കല്ലുകൾ ഇത്തവണയും കണ്ടു. ശേഷം സീറോ പോയിൻ്റിൽ എത്തിയപ്പോൾ തികച്ചും വ്യത്യസ്തമായ ഒരിടത്ത് എത്തിപ്പെട്ടത് പോലെയാണ് തോന്നിയത്.11649 അടി ഉയരത്തിലാണ് ഇപ്പോഴുള്ളത് എന്ന് കാണിക്കുന്ന ഒരു സൂചക ബോർഡും ഇത്തവണയാണ് ഞാൻ ആദ്യമായി കണ്ടത്.

മഞ്ഞിൽ ഉരുണ്ടും മറിഞ്ഞും ആവശ്യമുള്ളതിലധികം ഫോട്ടോകളും വീഡിയോകളും പിടിച്ച ശേഷം ഗുംറിയിലേക്ക് പോകാനായി ഞങ്ങൾ വണ്ടിക്കടുത്തെത്തി. വണ്ടി തിരിച്ചിട്ടത് കണ്ട എനിക്ക് ചെറിയൊരു സംശയം തോന്നി.

"അബ് ലൗടേ ഗ?" മടങ്ങുകയല്ലേ എന്ന ആ ചോദ്യം കേട്ട മാത്രയിൽ കാര്യം എനിക്ക് പിടികിട്ടി.

ഗുംറി വരെ പോകാമെന്ന് പറഞ്ഞ് യാത്ര തുടങ്ങി മുകളിൽ എത്തിയപ്പോൾ ഒരു വണ്ടിക്കാരൻ വാക്ക് മാറി. എന്നാൽ മറ്റേ ടാക്സിക്കാരൻ ഒന്നും മിണ്ടിയതുമില്ല.ഗുംറി വരെ പോകുമെന്ന് പറഞ്ഞത് അയാൾക്ക് അറിയാമായിരുന്നു. ഗുംറിയിലേക്ക് വരുന്നില്ലെങ്കിൽ തിരിച്ചു പോകാൻ ഞാനവനോട് പറഞ്ഞു. ഒറ്റ കാശും തരാൻ സൗകര്യമില്ല എന്നും അറിയിച്ചു.എന്ത് ധൈര്യത്തിലാണ് അത് പറഞ്ഞത് എന്നറിയില്ല. എൻ്റെ ശരീരഭാഷ പന്തിയല്ല എന്ന് കണ്ടത് കൊണ്ടാകാം കൂടുതൽ തർക്കിക്കാതെ അയാൾ ഗുംറിയിലേക്ക് തിരിച്ചു.

സീറോ പോയിൻ്റിൽ നിന്നും നോക്കിയാൽ കാണുന്ന അകലത്തിൽ രണ്ട് കിലോമീറ്റർ കൂടി മുന്നോട്ട് പോയാൽ എത്തുന്ന സ്ഥലമാണ് ഗുംറി. കാർഗിലിലേക്ക് പോകുന്നതിന് മുമ്പുള്ള സൈനിക ചെക്ക് പോസ്റ്റ് ഇവിടെയാണ്. കാർഗിൽ യുദ്ധത്തിൽ മരിച്ചവരുടെ സ്മരണക്കായി ഒരു വാർ മെമ്മോറിയൽ ഇവിടെയുണ്ട്. മഞ്ഞ് വീണ് അതിൻ്റെ ടൈൽസിട്ട തറ മുഴുവൻ വഴുതുന്നതിനാൽ ആരും അങ്ങോട്ട് പോയിരുന്നില്ല. സമീപത്തെ ജവാനോട് അനുവാദം ചോദിച്ച് ഞങ്ങൾ അകത്ത് കയറി. പക്ഷെ, ഒന്ന് നിവർന്ന് നിൽക്കുമ്പോഴേക്കും അടിതെറ്റുന്നതിനാൽ പെട്ടെന്ന് തന്നെ പുറത്തിറങ്ങി.

അല്പമകലെ ത്രിവർണ്ണ പതാകയുടെ നിറത്തിൽ ഒരു പ്ലാറ്റ്ഫോമിൽ "ഐ ആം @ സോജില" എന്ന് ഉണ്ടാക്കി വെച്ചിരുന്നു. അതിലും ഞങ്ങളെല്ലാവരും കയറി ഇറങ്ങി. എൻ്റെ കൗമാരകാലത്ത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ബോഫോഴ്സ് എന്ന പീരങ്കിയും അവിടെ പ്രദർശിപ്പിച്ചിരുന്നു. കാർഗിൽ, ലേഹ് , ലഡാക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വാഹനങ്ങൾ കടന്ന് പോകുന്നത് ഇതിന് മുന്നിലൂടെയാണ്.

ഏകദേശം മതി എന്ന് എല്ലാവർക്കും തോന്നിയ സമയത്ത് ഞങ്ങൾ തിരിച്ചിറക്കം ആരംഭിച്ചു. താഴെ എത്തിയ ശേഷം ടാക്സിക്കാർ സംഘം ചേരുമെന്ന് ചെറിയ ഒരു പേടി എൻ്റെ ഉള്ളിൽ നിഴലിട്ടു.പക്ഷേ, ഒന്നും സംഭവിച്ചില്ല. രണ്ട് വണ്ടിക്കും കൂടി എണ്ണായിരം രൂപ കൊടുത്ത് അവരെ ഞാൻ പിരിച്ചുവിട്ടു. ഹസ്രത്ത് ബാൽ പള്ളി കൂടി ഇന്ന് കാണാനുള്ളതിനാൽ ഞങ്ങൾ പെട്ടെന്ന് തന്നെ ശ്രീനഗറിലേക്ക് യാത്ര ആരംഭിച്ചു.

Next: ഹസ്രത്ത് ബാൽ പള്ളിയിൽ

Sunday, July 05, 2026

ആപ്പിൾ വാലിയിൽ ... ( ടീം 87 SSC @ കാശ്മീർ - 17)

ടീം 87 SSC @ കാശ്മീർ - 16

ഒക്ടോബറിൽ ഒരു കാശ്മീർ യാത്ര പ്ലാൻ ചെയ്യുമ്പോൾ മഞ്ഞ് കാണും എന്ന് എനിക്ക് നേരിയ പ്രതീക്ഷ ഉണ്ടായിരുന്നത് സോനാമാർഗ്ഗിലെ സീറോ പോയിൻ്റിൽ മാത്രമായിരുന്നു. അത് തന്നെ ആ പേര് തരുന്ന ആത്മവിശ്വാസത്തിൻ്റെ പിൻബലത്തിലും. ഒക്ടോബറിലെ സന്ദർശകരിൽ പലർക്കും പല അനുഭവങ്ങളും ആയതിനാൽ മുൻകൂട്ടി ഒന്നും പറയാൻ പറ്റാത്ത അവസ്ഥയായിരുന്നു. കുങ്കുമപ്പൂക്കളുടെ വിളവെടുപ്പും ആപ്പിളുകളുടെ വിളവെടുപ്പിൻ്റെ അവസാന കാലവും ഒക്ടോബർ മാസത്തിലാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിരുന്നത്. അതിനാൽ അവയെങ്കിലും കാണാമെന്ന് ഞാൻ മനസ്സിൽ കണക്ക് കൂട്ടി.

ഇന്ത്യയുടെ കുങ്കുമപ്പട്ടണം എന്നറിയപ്പെടുന്നത് കാശ്മീരിലെ പാമ്പോർ (Pampore) ആണ്. ജമ്മു - ശ്രീനഗർ ഹൈവേയിൽ ശ്രീനഗർ എത്തുന്നതിന് പതിനഞ്ച് കിലോമീറ്റർ മുമ്പാണ് പാമ്പോർ സ്ഥിതി ചെയ്യുന്നത്.പ്രഥമ കാശ്മീർ യാത്രയിലെ ആദ്യത്തെ ടാക്സി ഡ്രൈവർ നസീർഖാൻ ഈ സ്ഥലം ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തന്നിരുന്നു. ശ്രീനഗറിൽ നിന്ന് പഹൽഗാമിലേക്ക് പോകുമ്പോഴും പാമ്പോർ വഴി കടന്ന് പോകും. അതിനാൽ ഡ്രൈവർ മുദ്ദസറിനോട് ഒരു കുങ്കുമപ്പാടത്തിനരികെ വണ്ടി നിർത്തണം എന്ന് ഞാൻ പറഞ്ഞിരുന്നു.

എൻ്റെ പ്രതീക്ഷകൾക്ക് വിപരീതമായിരുന്നു പാമ്പോറിലെ കാഴ്ചകൾ. നേരത്തെ പെയ്ത മഴ കാരണമാണോ എന്നറിയില്ല റോഡിനിരുവശവുമുള്ള കുങ്കുമപ്പാടങ്ങൾ എല്ലാം വിളവെടുപ്പ് കഴിഞ്ഞ് ചെടി ഉണങ്ങിയ നിലയിലായിരുന്നു. കത്ര - ശ്രീനഗർ വന്ദേഭാരത്  യാത്രയിലും ഞാൻ കുങ്കുമപ്പാടങ്ങൾക്കായി കണ്ണ് നട്ടിരുന്നു;പക്ഷേ കണ്ടില്ല. മുദ്ദസർ ഇടക്ക് വേഗത കുറക്കുമ്പോൾ ഞാനും പ്രതീക്ഷയോടെ കണ്ണോടിച്ചു. അവസാനം റോഡിൽ നിന്നും കുറെ അകലെയായി ഒരു പാടം മുദ്ദസർ കാണിച്ച് തന്നു.പക്ഷേ, എനിക്കത് ബോധ്യം വന്നില്ല. കുങ്കുമച്ചെടികൾ പൂത്ത് നിൽക്കുന്നത് കാണാം എന്ന മോഹം ഞാൻ സഹയാത്രികരിലേക്ക് പകർന്നിരുന്നില്ല. കണ്ട് കിട്ടിയാൽ തലേ ദിവസം ഇഷ്ഫാഖിൻ്റെ വീട്ടിൽ പോയത് പോലെ ഒരു സർപ്രൈസ് ആകട്ടെ എന്ന് കരുതി.അതിനാൽ ഇനി കൂടുതൽ നോക്കണ്ട എന്ന് ഞാൻ ഡ്രൈവറോട് പറഞ്ഞു.

പഹൽഗാമിലേക്ക് പോകുന്ന വഴിയിൽ നിരവധി ആപ്പിൾ തോട്ടങ്ങൾ ഉണ്ടായിരുന്നു. ഏതെങ്കിലും ഒരു ആപ്പിൾ തോട്ടം സന്ദർശിക്കണം എന്ന് ഞങ്ങൾക്ക് പദ്ധതിയും ഉണ്ടായിരുന്നു.തലേ ദിവസം ഗുൽമാർഗ്ഗിൽ നിന്ന് തിരിച്ചു വന്നപ്പോൾ ഞാനും മുജീബും ഒരു തോട്ടത്തിൽ  കയറിയപ്പോൾ മറ്റുള്ളവരും തൊട്ടടുത്ത തോട്ടത്തിൽ പോയിരുന്നു.പക്ഷേ, അവിടെ അവർക്ക് ആപ്പിൾ മരത്തോടടുക്കാൻ അനുവാദം ലഭിച്ചിരുന്നില്ല. ഇന്ന് അതെല്ലാം പരിഹരിക്കാം എന്ന് ഞാൻ വാക്കു കൊടുത്തു.

കുങ്കുമപ്പാടങ്ങളുടെ കാര്യം സൂചിപ്പിച്ചപ്പോഴേ ഡ്രൈവറോട് ഞാൻ ആപ്പിൾ തോട്ടത്തിൻ്റെ കാര്യവും പറഞ്ഞിരുന്നു. അങ്ങോട്ട് പോകുമ്പോൾ കയറിയാൽ സമയം വൈകും എന്നതിനാൽ തിരിച്ച് വരുമ്പോൾ എവിടെയെങ്കിലും നിർത്തിയാൽ മതി എന്നും ഞാൻ പറഞ്ഞു. ആപ്പിൾ നിറഞ്ഞ് നിൽക്കുന്ന പല തോട്ടങ്ങളും മടക്കയാത്രയിൽ കണ്ടിട്ടും മുദ്ദസർ വണ്ടി നിർത്തിയില്ല. അദ്ദേഹത്തിന് പരിചയമുള്ള വല്ല തോട്ടവും ഉണ്ടാകും എന്ന് കരുതി ഞാൻ ഒന്നും പറഞ്ഞതുമില്ല. അവസാനം നേരം ഇരുട്ടാൻ തുടങ്ങിയപ്പോൾ ഞാൻ ഒരു സൂചന നൽകിയപ്പോഴാണ് മുദ്ദസറിന് കാര്യം ഓർമ്മ വന്നത്. ഭാഗ്യത്തിന് ഒരു ആപ്പിൾ തോട്ട കാവൽക്കാരൻ അവസാന വണ്ടിയും പ്രതീക്ഷിച്ച് നിൽക്കുന്നിടത്ത് ഞങ്ങൾ എത്തി.

രണ്ടോ മൂന്നോ ആപ്പിളുകൾ തൊലി കളഞ്ഞ് കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഒരു യന്ത്രത്തിലിട്ട് ജ്യൂസ് എടുത്ത് വിൽക്കുന്ന ഒരു ചെറിയ കടയും അതിന് പിന്നിൽ ഒരു ആപ്പിൾ തോട്ടവും ആയിരുന്നു ഞങ്ങൾ കണ്ടത്. ഗ്ലാസിന് അമ്പത് രൂപ വരുന്ന ജ്യൂസോ ആപ്പിൾ കൊണ്ടുണ്ടാക്കിയ അച്ചാർ, സിറപ്പ് , ജാം ഇവയിൽ ഏതെങ്കിലുമൊക്കെ വാങ്ങി തോട്ടം കാണാനും ഫോട്ടോ എടുക്കാനും അദ്ദേഹം ഞങ്ങൾക്ക് അനുവാദം നൽകി. അതോടെ എല്ലാവരും ആപ്പിൾ മരങ്ങളുടെ ചുവട്ടിലേക്ക് ഓടി.

"സൂക്ഷിക്കണം, ആപ്പിൾ തലയിൽ വീഴും" ഫൈസൽ മെഹ്ബുവിനെ ഓർമ്മപ്പെടുത്തി.

"ശരിയാ... ഐൻസ്റ്റിൻ്റെ തലയിൽ ആപ്പിള് വീണ കഥ കേട്ടിട്ടുണ്ട്..." മെഹ്‌ബു തലയിൽ തൊപ്പി എടുത്ത് വച്ച് കൊണ്ട് പറഞ്ഞു.

"ഐൻസ്റ്റീൻ്റെ തലയിലല്ല... ന്യൂട്ടൻ്റെ തലയിലാ ആപ്പിൾ വീണത്  ..." സിദ്ദീഖ് തിരുത്തിക്കൊടുത്തു.

ഓരോരുത്തരും അവനവനിഷ്ടപ്പെട്ട ആപ്പിൾ മരത്തിനടുത്തു പോയി ആപ്പിളിൽ തൊട്ടും തലോടിയും സെൽഫിയും ഫോട്ടോയും വീഡിയോയും റീലുകളും എല്ലാം പിടിച്ചു. പച്ച ആപ്പിളും ചുവന്ന ആപ്പിളും മഞ്ഞ ആപ്പിളും മരത്തിലും നിലത്തും തീർത്ത വർണ്ണ വിസ്മയത്തിൽ ഞങ്ങൾ ആറാടി. നിലത്ത് വീണ് ആർക്കും വേണ്ടാതെ കിടക്കുന്ന ആപ്പിളുകൾ കണ്ട് ഞങ്ങൾക്ക് കൊതി തോന്നി. താല്ക്കാലിക ഷെഡിൽ പറിച്ചു കൂട്ടിയിട്ട ആപ്പിൾ കൂമ്പാരം കണ്ട് ഞങ്ങൾ പകച്ചു പോയി. 

എല്ലാവരും മരത്തിലെ ആപ്പിളിൽ തൊടുന്നതും ഫോട്ടോ എടുക്കുന്നതും കണ്ടപ്പോൾ നിശീഥിനിക്കും ഒരാപ്പിളിൽ കയ്യെത്തിക്കണം എന്നാഗ്രഹം തോന്നി.ഉടനെ നുസൈബ അവളെ എടുത്ത് പൊക്കി ആ ആഗ്രഹം സഫലമാക്കിക്കൊടുത്തു. തിരിച്ചു റൂമിൽ എത്തിയ ശേഷം പുതിയൊരു കാശ്മീരി ഭക്ഷണ വിഭവം തേടി പോവുക എന്നതല്ലാതെ മറ്റൊരു പണിയും ഇല്ലാത്തതിനാൽ മാക്സിമം സമയം ഞങ്ങൾ അവിടെ ചെലവഴിച്ചു. ളുഹറും അസറും അവിടെ നിന്ന് നമസ്കരിക്കുകയും ചെയ്തു. ജ്യൂസും മറ്റ് നിരവധി സാധനങ്ങളും വാങ്ങിയതിനാൽ കടക്കാരനും ഹാപ്പിയായി.

വെടിവെപ്പിൻ്റെ ഭീകരതയും ദുഃഖത്തിൻ്റെ മൂകതയും തളം കെട്ടി നിൽക്കുന്ന ഒരു പഹൽഗാം കാഴ്ച പ്രതീക്ഷിച്ച പലരുടെയും മുഖത്ത് സന്തോഷത്തിൻ്റെ ആപ്പിൾ വർണ്ണങ്ങൾ ആയിരുന്നു അന്ന് രാത്രി മുഴുവൻ വിരിഞ്ഞ് നിന്നത്.

Next: ഗുംറിയിൽ

Friday, July 03, 2026

ദ മാംഗോ സീസൺ - 3

ദ മാംഗോ സീസൺ - 2

ഇപ്രാവശ്യത്തെ മാങ്ങാക്കാലം എനിക്ക് അനുഭവങ്ങളുടെ ഒരു കലവറ തന്നെയാണ് സമ്മാനിച്ചത് എന്ന് ഞാൻ മുൻ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. എനിക്ക് അപരിചിതമായ പലതും പരിചയപ്പെടാനും ഓൺലൈനിലും ഓഫ് ലൈനിലും പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാനും മാങ്ങക്ക് പകരമായി മാങ്ങകളും മറ്റ് പല പഴങ്ങളും വീട്ടിലെത്താനും സർവ്വോപരി മാവിൽ ഗ്രാഫ്റ്റിംഗ് പരീക്ഷണം നടത്താനും ഈ മാങ്ങാ സീസൺ സഹായകമായി.

മാങ്ങ പറിക്കുന്ന ദിവസങ്ങളിൽ ആ വിവരം ഞാൻ എനിക്ക് പ്രിയപ്പെട്ട പല ഗ്രൂപ്പുകളിലും ഇടാറുണ്ടായിരുന്നു. ആവശ്യപ്പെട്ട പലർക്കും നേരിട്ടും കൊറിയറായും മാങ്ങ അയച്ച് കൊടുക്കുകയും ചെയ്തു. സുഹൃത്തുക്കളിൽ പലരും എൻ്റെ മാങ്ങകളുടെ രുചി നേരിട്ടും അല്ലാതെയും അറിഞ്ഞു. പ്രിയ സഹപാഠികളിൽ ഒരാളായ നാരായണനാണ് റമ്പൂട്ടാൻ തന്ന് ആദ്യമായി മാങ്ങക്ക് പകരം വീട്ടിയത്. എൻ്റെ വീട്ടിൽ റമ്പൂട്ടാൻ മൂപ്പെത്തി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. നല്ല നിറമുള്ളതും മാംസളവുമായ നാരായണൻ്റെ റമ്പൂട്ടാൻ നല്ല മധുരമുള്ളതുമായിരുന്നു.

ഞങ്ങൾ പഞ്ചാര മാങ്ങ എന്ന് വിളിക്കുന്ന ഏറ്റവും ചെറിയ നാടൻ മാങ്ങകൾ മോളെ വീട്ടിൽ പോയപ്പോൾ ധാരാളം കിട്ടി.അന്യം നിന്ന് പോകുന്ന മാങ്ങയായതിനാൽ അത് പലർക്കും വേണമെന്നായി. അങ്ങനെയാണ് അങ്കമാലിക്കാരനായ ഡോ.റീതു സാമിന് ഞാൻ പ്രസ്തുത മാങ്ങ കൊറിയർ ചെയ്തത്. അദ്ദേഹം തൻ്റെ വീട്ടിലെ ഒരു നാടൻ ചക്കയുടെ  ഫോട്ടോ എനിക്കിട്ട് തന്നു. താമരച്ചക്ക എന്നാണ് അവർ അതിനെ വിളിക്കുന്നത്. മരം നിറയെ ഉണ്ടാകുന്ന ചക്ക ഒരു കുഞ്ഞു ഫുട്ബാളിൻ്റെ അത്രയേ വലിപ്പം കാണൂ.  ഒരു ദിവസം ഞാൻ അയച്ച മാങ്ങകൾക്ക് പകരമായി മൂന്ന് താമരച്ചക്കകൾ അടങ്ങിയ ഒരു കൊറിയർ എൻ്റെ വീട്ടിലെത്തി.

മാങ്ങകളുടെ ഗ്രൂപ്പിൽ നിന്ന് തന്നെയാണ് ഓമശ്ശേരിക്കാരനായ ബഷീർ മാസ്റ്ററെ പരിചയപ്പെട്ടത്. ചേലൻ മാങ്ങയായിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്. കോഴിക്കോട്ട് വെച്ച് അദ്ദേഹത്തിനും ഞാൻ മാങ്ങ കൈമാറി.  കോഴിക്കോടൻ മാങ്ങകൾ എനിക്ക് തിരിച്ചും കിട്ടി. ഞങ്ങൾ കോഴിക്കോടൻ എന്ന് വിളിക്കുന്ന മാങ്ങയിൽ നിന്നും അതിന് അജഗജാന്തരം ഉണ്ടായിരുന്നു.

മാങ്ങ ഏതാണ്ട് തീർന്നപ്പോഴാണ് എൻ്റെ മാങ്ങയുടെ രുചി അറിഞ്ഞിരുന്ന പത്താം ക്ലാസ് സഹപാഠി ജോമണി ഒരു നിറ സഞ്ചിയുമായി എൻ്റെ വീട്ടിലെത്തിയത്. അവൻ്റെ വീട്ടിലുണ്ടായ നല്ല മുഴുത്ത മാംഗോസ്റ്റിൻ പഴങ്ങൾ ആയിരുന്നു സഞ്ചിയിൽ ഉണ്ടായിരുന്നത്. വർഷങ്ങൾക്ക് മുമ്പും ജോമണി എനിക്ക് കുറെ മാംഗോസ്റ്റിൻ തന്നിരുന്നു. വല്ലപ്പോഴും കിട്ടുന്ന പഴമായതിനാൽ എനിക്കത് നല്ല രുചി തോന്നി.

മാങ്ങാക്കാലം കഴിഞ്ഞപ്പോഴാണ് ഈ വർഷം പൂക്കാത്ത ഒരു മാവിൽ, മാങ്ങയുണ്ടായ മാവിൻ്റെ കമ്പുകൾ ഗ്രാഫ്റ്റ് ചെയ്ത് നോക്കാൻ തോന്നിയത്. കഴിഞ്ഞ വർഷം തന്നെ ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നതിനാൽ ഗ്രൂപ്പിൽ വന്ന വീഡിയോകൾ നോക്കി പത്ത് കമ്പുകൾ ഗ്രാഫ്റ്റ് ചെയ്തു. ആദ്യ പരീക്ഷണമായതിനാൽ എത്രത്തോളം വിജയിക്കും എന്നറിയില്ല. കൂടുതൽ ചെടികളിലും മരങ്ങളിലും ഗ്രാഫ്റ്റിംഗ് ചെയ്യാൻ എനിക്കിത് പ്രചോദനം നൽകുന്നു.

പുതിയ അനുഭവങ്ങൾക്കായി അടുത്ത വർഷത്തെ മാംഗോ സീസണിനായി ഞാൻ കാത്തിരിക്കുന്നു.


(അവസാനിച്ചു)