Pages

Monday, March 31, 2025

മരുഭൂമിയിലെ സൂര്യാസ്തമയം (ദ ഐവി - 9 )

യാത്ര ഇവിടം വരെ .....

ശോഭ ക്രമേണ കുറഞ്ഞ് കുറഞ്ഞ് സൂര്യൻ അരുണ നിറം പൂണ്ട് മനോഹരമായ ഒരു കാൻവാസ് സൃഷ്ടിച്ചു . ഒട്ടകപ്പുറത്തേറിയ സഞ്ചാരികൾ ആ കാൻവാസിലേക്ക് പ്രവേശിക്കുന്നതും കാത്ത് ഞാൻ ക്യാമറ റെഡിയാക്കി കാത്തിരുന്നു. അല്പമകലെ വിനോദൻ മാഷും രണ്ട് മൊബൈലുമായി കാത്ത് നിന്നു. പ്രതീക്ഷിച്ച പോലെ രണ്ട് സഞ്ചാരികൾ ഒട്ടകപ്പുറത്ത് എത്തി. അർക്കൻ അവരുടെ രണ്ട് പേരുടെയും മദ്ധ്യത്തിൽ വരുന്ന നിലയിൽ എൻ്റെ സ്ഥാനം ക്രമീകരിച്ച് ഞാൻ ആ രംഗം ക്യാമറയിൽ പകർത്തി. മൺകൂനയിൽ വീണു പോയ സൂര്യനെയും എനിക്ക് ക്യാമറയിൽ കിട്ടി. 

സൂര്യൻ അസ്തമിച്ചിട്ടും മരുഭൂമി വിടാൻ സഞ്ചാരികൾക്ക് താല്പര്യമില്ലാത്ത പോലെ തോന്നി. മരുഭൂമിയിൽ ചായയും നൂഡിൽസും കച്ചവടം നടത്തുന്ന അഹമ്മദ് ബായിയുടെ തട്ടുകടയിലേക്ക് ഞങ്ങൾ നീങ്ങി. സൂര്യനസ്തമിച്ചിട്ടും പ്രകാശം അപ്പോഴും മങ്ങിയിരുന്നില്ല. ഓരോ ചായയും വാങ്ങി കടയുടെ മുമ്പിലിട്ട കയറ് കട്ടിലിൽ ഇരുന്ന് ഞങ്ങൾ ആസ്വദിച്ചു കുടിച്ചു. ഒരു മേൽക്കൂര പോലുമില്ലാത്ത ആ കടയിൽ, ജീവിതത്തിൻ്റെ മേൽക്കൂര പണിയാൻ പൊരി വെയിലത്ത് പോലും പണിയെടുക്കാൻ അഹമ്മദ് നിർബന്ധിതനാവുന്നു. ഇങ്ങനെ എത്ര എത്ര അഹമ്മദ്മാർ ?

ഏഴ് മണിയോടെ ഞങ്ങൾ ക്യാമ്പിലേക്ക് തന്നെ മടങ്ങി. ക്യാമ്പിൽ, വാദ്യഘോഷങ്ങളോടെ തിലകം ചാർത്തി ഞങ്ങൾ സ്വീകരിക്കപ്പെട്ടു. ചായയും ലഘുകടിയും അവിടെ തയ്യാറായിരുന്നു. നാട്ടിലെ പക്കുവടയ്ക്ക് സമാനമായ ഒരു സാധനവും കചരി എന്ന സാധനവും കൂടി ആയിരുന്നു വിളമ്പിയിരുന്നത്. അവ കയ്യിൽ എടുത്ത്  ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച സീറ്റുകളിൽ ചാരിക്കിടന്ന് ഞങ്ങളത് ആസ്വദിച്ച് കഴിച്ചു. അൽപ സമയത്തിനകം തന്നെ നാടോടി നൃത്തമടക്കമുള്ള രാജസ്ഥാനി കലകളുടെ പ്രകടനവും അരങ്ങേറി. ശേഷം  വിഭവസമൃദ്ധമായ നോൺവെജ് ഡിന്നറും ഒരുക്കിയിരുന്നു.

ഡിന്നറിന് ശേഷം രാത്രി പത്ത് മണിക്ക് വീണ്ടും ഡെസർട്ട് സഫാരി ഉണ്ടെന്ന് ടൂർ ഓപ്പറേറ്റർ ലെനിൻ അറിയിച്ചു. തുറന്ന ജീപ്പിലായതിനാൽ പൊടിയിൽ നിന്നും രാത്രി ആയതിനാൽ മരുഭൂമിയിലെ തണുപ്പിൽ നിന്നും രക്ഷ നേടാനുള്ള മുൻകരുതലുകൾ എടുക്കാനും ലെനിൻ നിർദ്ദേശിച്ചു. ഏതൊക്കെയോ സ്ഥലത്ത് കൂടെ അതിവേഗത്തിൽ കുത്തിക്കുലുങ്ങിയുള്ള യാത്രയിൽ ജീപ്പിൽ നിന്ന് തെറിച്ച് പോകും എന്ന് വരെ തോന്നി. മരുഭൂമിയിലും ഇത്തരം ഓഫ് റോഡ് ഉള്ളത് പുതിയൊരു അറിവും കൂടിയായിരുന്നു.

നന്നായി ഇരുട്ട് മൂടിയ ഒരു സ്ഥലത്ത് ഞങ്ങളെയും വഹിച്ചുള്ള നാല് ജീപ്പുകൾ പല വഴിയിലൂടെ എത്തിച്ചേർന്നു. ജീപ്പിൽ കരുതിയിരുന്ന വിറക് കൂട്ടി വെച്ച്  മരുഭൂമിയിൽ ഒരു ക്യാമ്പ് ഫയർ ക്യാമ്പധികൃതർ തന്നെ ഒരുക്കിത്തന്നു. ക്യാമ്പ് ഫയറിൽ കുട്ടികളും അദ്ധ്യാപകരും അവരുടെ മനസ്സ് തുറന്നു. മരുഭൂമിയിൽ രാത്രി മാനും മയിലും കുറുക്കനും എല്ലാം തൻ്റെ മകൻ കണ്ടിരുന്നു എന്ന് പ്രീഡിഗ്രി സുഹൃത്ത് അസ് ലം പറഞ്ഞു. അവസാനം വരെ ശ്രദ്ധിച്ച് നോക്കിയിട്ടും ഞാൻ ഒന്നും കണ്ടില്ല. "കട്ട" വിടുന്ന അസ് ലമിൻ്റെ പഴയ സ്വഭാവം ഇപ്പോഴും മാറിയിട്ടില്ല എന്ന് മനസ്സിലായി.

പിറ്റേ ദിവസം കാണാൻ പോകുന്ന, ഉപേക്ഷിക്കപ്പെട്ട ഗ്രാമമായ കുൽദാരയെപ്പറ്റി ലെനിൻ വിശദീകരിച്ചു.ഇപ്പോഴും പല അപശബ്ദങ്ങളും കേൾക്കുന്നതിനാൽ രാത്രി അങ്ങോട്ട് പോകാൻ പ്രദേശവാസികൾക്കെല്ലാം ഭയമാണെന്നും ലെനിൻ പറഞ്ഞു. ജീപ്പ് ഉള്ളതിനാൽ ഒന്ന് പോയി ഉറപ്പ് വരുത്താം എന്ന് ഞാൻ അഭിപ്രായപ്പെട്ടു. പക്ഷേ, സ്ഥലം അത്ര അടുത്ത് അല്ലാത്തതിനാൽ ആ ശ്രമം ഉപേക്ഷിക്കപ്പെട്ടു. കുൽദാരയുടെ കെട്ടുകഥകളിൽ മുഴുകിയിരിക്കെ ഒരു നായ ഞങ്ങളുടെ അടുത്തെത്തി ഒന്ന് കുരച്ചു. എല്ലാവരും നന്നായൊന്ന് ഞെട്ടി. 

നിഗൂഢതകൾ നിറഞ്ഞ കുൽദാരയെയും മനസ്സിൽ പേറി രാത്രി പന്ത്രണ്ട് മണിക്ക് ഞങ്ങൾ മരുഭൂമിയിൽ നിന്നും തിരിച്ചു പോന്നു.

(തുടരും...)

Friday, March 28, 2025

പാതിരാ സൂര്യൻ്റെ നാട്ടിൽ

ജീവിതത്തിൽ നിരവധി യാത്രകൾ ഞാൻ നടത്തിയിട്ടുണ്ട്.  2010 ന് ശേഷമുള്ള മിക്ക യാത്രകളെപ്പറ്റിയും ഇവിടെ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഒരു യാത്രാ വിവരണം വായിച്ച ശേഷം എഴുതിയതല്ല അവയൊന്നും. മറിച്ച് യാത്രയിൽ എനിക്കുണ്ടായ കുഞ്ഞു കുഞ്ഞു അനുഭവങ്ങളും മേമ്പൊടിയായി ചില പ്രയോഗങ്ങളും ചില ഊഹങ്ങളും  എല്ലാം നിറഞ്ഞതാണ് ആ വിവരണങ്ങൾ.

ദീർഘദൂര യാത്രകളിൽ ഏതാനും പുസ്തകങ്ങൾ കൂടി ഞാൻ കൂടെ കരുതാറുണ്ട്. യാത്രയുടെ വിരസത അസ്വസ്ഥമാക്കുന്ന ഘട്ടത്തിൽ പുസ്തകങ്ങൾ നല്ല കൂട്ടാണ്. അപ്രതീക്ഷിതമായി മൂന്നാം കാശ്മീർ യാത്രക്ക് അവസരം കിട്ടിയപ്പോൾ രണ്ട് പുസ്തകങ്ങളും ഞാൻ ബാഗിൽ കരുതി. യാദൃശ്ചികമായി അതിലൊന്ന് ഒരു യാത്രാ വിവരണം ആയിരുന്നു. സഞ്ചാര സാഹിത്യത്തിൻ്റെ കുലപതിയായ ശ്രീ. എസ്.കെ.പൊറ്റക്കാട് എഴുതിയ പാതിരാ സൂര്യൻ്റെ നാട്ടിൽ എന്ന പുസ്തകം.

പാതിരാ സൂര്യൻ്റെ നാടായി ഞാൻ പഠിച്ചതും മനസ്സിലാക്കിയതും നോർവെ ആണ്.പക്ഷെ, ഈ പുസ്തകത്തിൽ വിവരിക്കുന്നത് ഹെൽസിങ്കിയിലെ കാഴ്ചകളാണ്. ഹെൽസിങ്കി ഫിൻലൻ്റിൻ്റെ തലസ്ഥാനമാണ്. സംശയം തീർക്കാൻ ഗൂഗിൾ ചെയ്തപ്പോഴാണ് നോർവെക്ക് പുറമെ ഫിൻലാൻ്റ്, ഐസ്ലാൻ്റ്, അലാസ്ക , കാനഡ തുടങ്ങീ ആർട്ടിക് മേഖലയിലെ രാജ്യങ്ങളിലെല്ലാം പാതിരാ സൂര്യനെ കാണാറുണ്ട് എന്ന് മനസ്സിലായത്. അതിനാൽ ഇവയെല്ലാം പാതിരാ സൂര്യന്റെ നാടാണ് പോലും.

ലോക സമാധാന സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ സംഘത്തിലെ ഒരംഗമായാണ് ഗ്രന്ഥകർത്താവ് ഹെൽസിങ്കിയിൽ എത്തുന്നത്. ഫിൻലൻ്റിൻ്റെ ഉൾനാടുകളിൽ നടക്കുന്ന അനുബന്ധ യോഗങ്ങളിലേക്ക് പോകുമ്പോഴുള്ള കാഴ്ചകളും സ്വന്തം നിലയിൽ നാടു കാണാൻ പോയ അനുഭവങ്ങളും സ്ഥല ചരിത്രങ്ങളും കൊണ്ട് സമ്പന്നമാണ് ഈ പുസ്തകം. മുൻ ധാരണകളില്ലാതെ യാത്രാവിവരണങ്ങൾ എഴുതിയ എൻ്റെ ശൈലിയും ഇത് തന്നെയായതിനാൽ അവ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എന്നാൽ ഫിന്നിഷ് സാഹിത്യകാരന്മാരെപ്പറ്റിയുള്ള നെടുനീളൻ കുറിപ്പുകൾ വായനയുടെ രസച്ചരട് ഇടക്ക് വെച്ചൊന്ന് മുറിച്ച് കളയുന്നു എന്നാണ് എന്റെ അഭിപ്രായം. 

ഇന്ത്യക്കാരെ കാണാനും തൊടാനും ഫിൻലൻ്റുകാർ കാണിക്കുന്ന ഔൽസുക്യം വായിച്ചപ്പോൾ പണ്ട് മൈസൂരിൽ ടൂർ പോയി വെള്ളക്കാരെ കണ്ട് നോക്കി നിന്നത് ഓർമ്മ വന്നു. അതേപോലെ സൗന സ്നാനം എന്ന വിചിത്രകുളി രീതിയും ഒരു കുളിര് കോരിയിട്ടു. ദ്വിഭാഷിയായി പ്രവർത്തിച്ച കായൃ യും വായനക്കാരൻ്റെ മനസ്സിൽ സ്ഥാനം പിടിക്കും.

പുസ്തകം: പാതിരാ സൂര്യൻ്റെ നാട്ടിൽ
രചയിതാവ്: എസ്.കെ.പൊറ്റക്കാട്
പ്രസാധകർ: ഡിസി ബുക്സ്
പേജ്: 119
വില : Rs 110

Monday, March 24, 2025

താർ മരുഭൂമിയിൽ (ദ ഐവി - 8 )

 യാത്ര ഇത് വരെ .....

ഡെസർട്ട് ക്യാമ്പിൽ ഞങ്ങൾക്കനുവദിച്ച ടെൻ്റിലേക്ക് ഞാനും വിനോദ് മാഷും വേഗം നീങ്ങി. നന്നായിട്ടൊന്ന് കുളിക്കണം എന്നതായിരുന്നു പ്രധാന ഉദ്ദേശം. അധികം വൈകാതെ മരുഭൂമിയിലെ സൂര്യാസ്തമയം കാണാൻ പോകേണ്ടതുണ്ട് എന്നതും എല്ലാവരെയും ധൃതിയുള്ളവരാക്കി. നാളെ രാവിലെ തന്നെ ക്യാമ്പ് വിടും എന്നതിനാൽ, കടലിലെ സൂര്യാസ്തമയം മാത്രം കണ്ട് പരിചയമുള്ള ഞങ്ങൾക്ക് ഇത് ഇന്ന് തന്നെ കാണൽ നിർബന്ധമായിരുന്നു. സാധാരണ ഫാമിലി പാക്കേജ് ആണെങ്കിൽ അസ്തമയവും ഉദയവും കാണാൻ സൗകര്യമൊരുക്കും. എന്നാൽ ജംബോ ഗ്രൂപ്പുകൾക്ക് ഏതെങ്കിലും ഒന്നിനേ പോകാൻ പറ്റൂ.

മരുഭൂമി എന്തെന്ന് അറിയാനും ആസ്വദിക്കാനും ഒട്ടക സവാരി നടത്താനും എല്ലാം അല്പം നേരത്തെ അവിടെ എത്തൽ നിർബന്ധമായിരുന്നു. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ സാം സാൻഡ് ഡ്യൂൺസിലായിരുന്നു ഞങ്ങളും ചെന്നെത്തിയത്. കാറ്റ് സൃഷ്ടിക്കുന്ന കുന്നുകളും അതിലെ പാറ്റേണുകളും എന്നാണ് സാൻഡ് ഡ്യൂൺസ് എന്നത് കൊണ്ടുദ്ദേശിക്കുന്നത്. ജയ്സാൽമീർ ജില്ലയിലെ സാം എന്ന സ്ഥലത്തായതിനാൽ അതിന്  സാം സാൻഡ് ഡ്യൂൺസ് എന്ന കിടിലൻ പേര് കിട്ടി എന്ന് മാത്രം. സത്യം പറയാമല്ലോ, ജയ്സാൽമീറിൽ എത്തുന്ന സഞ്ചാരികളുടെ വാക്കുകളിൽ നിന്ന് സാം സാൻഡ് ഡ്യൂൺസ് എന്നാൽ എന്തോ ഒരു കിടിലൻ സ്ഥലമാണെന്നായിരുന്നു ഞാൻ കരുതിയത്.

അഞ്ച് മണിയോടെ ഞങ്ങളുടെ ബസ്സിൽ തന്നെ ഞങ്ങൾ താർ മരുഭൂമിയിലെത്തി. പഹൽഗാമിൽ പോണി വാലകൾ കുതിര സവാരിക്കായി ക്ഷണിച്ചത് പോലെ ഇവിടെ ഊംഡ് വാലകൾ ഒട്ടക സവാരിക്കായി ഞങ്ങളെ പൊതിഞ്ഞു. വലിയ ഒരു ഏരിയ ചൂണ്ടിക്കാട്ടി അത് വഴിയൊക്കെ കറങ്ങി വരാൻ രണ്ട് പേർക്ക് നൂറ് രൂപയാകും എന്നും പറഞ്ഞു. ഒട്ടക സവാരി ഞങ്ങളുടെ പാക്കേജിൽ ഉള്ളതായതിനാൽ ടൂർ മാനേജർ ലെനിൻ്റെ നിർദ്ദേശത്തിനായി ഞങ്ങൾ കാത്ത് നിന്നു. എല്ലാവർക്കും കയറാൻ പാകത്തിൽ പെട്ടെന്ന് തന്നെ ഒരു കൂട്ടം ഒട്ടകങ്ങളെ ഒരുമിച്ച് കിട്ടി. ഈരണ്ട് പേരായി ഒട്ടകപ്പുറത്തേറി. 

വിമാനത്തിൻ്റെ ടേക്ക് ഓഫ് സമയത്ത് അടിവയറ്റിൽ മിന്നുന്ന കൊള്ളിയാൻ പോലെ ഒന്ന് നിലത്ത് കിടക്കുന്ന ഒട്ടകം എണീക്കുമ്പോഴും എനിക്ക് അനുഭവപ്പെട്ടു. ഒട്ടകത്തിൻ്റെ മൂക്കു കയർ പിടിച്ചവനെ കണ്ടപ്പോൾ വിനോദൻ മാഷിന് ഇറങ്ങണം എന്നായി. കാരണം ഒട്ടകത്തിൻ്റെ മുട്ടിൻകാൽ ഉയരം പോലും ഇല്ലാത്ത കുഞ്ഞ് മക്കളായിരുന്നു എല്ലാത്തിൻ്റെയും നിയന്ത്രണക്കാർ. അതും ചിലരുടെ കയ്യിൽ രണ്ടെണ്ണത്തിൻ്റെ കടിഞ്ഞാൺ !!

പേടിക്കാനൊന്നുമില്ല എന്നും, വീഴുമ്പോൾ കണ്ണും മൂക്കും വായും അടച്ച് പിടിച്ച് വീണാൽ ഒന്നും പറ്റില്ല എന്നുമുള്ള എൻ്റെ വാക്കുകൾ വിനോദൻ മാഷിന് ധൈര്യം പകർന്നു. കണ്ണിലും മൂക്കിലും വായിലും മണൽ കയറാതിരിക്കാനായിരുന്നു ഞാൻ അങ്ങനെ പറഞ്ഞത്. ഒട്ടകങ്ങൾ അടുത്ത് വന്നു തൊട്ടുരുമ്മുന്നതും പിടിക്കാൻ ഒരു പിടിവള്ളി പോലും ഇല്ലാത്തതും (മുന്നിൽ ഇരിക്കുന്നയാൾക്ക് മരക്കൊമ്പ് പോലെ ഒരു സാധനത്തിൽ പിടിച്ചിരിക്കാം) സവാരി പെട്ടെന്ന് തീർക്കാൻ വിനോദൻ മാഷെ പ്രേരിപ്പിച്ചു. 

മാഷിൻ്റെ മനോഗതം പോലെ,  ചൂണ്ടിക്കാണിച്ച ഏരിയയുടെ അകത്ത് ഒരു കുഞ്ഞു വൃത്തം വരച്ച് സവാരി അവസാനിച്ചു. ഒട്ടകപ്പുറത്ത് നിന്നിറങ്ങിയ ഞങ്ങൾ, മരുഭൂമിയിലൂടെ ഒന്ന് നടന്ന് നോക്കാൻ തീരുമാനിച്ചു. അങ്ങനെ നടക്കുന്നതിനിടയിൽ വീണ്ടും ഒരു ഊംഡ് വാല ഞങ്ങളെ സമീപിച്ചു. വിനോദൻ മാഷിന് താല്പര്യമില്ലാത്തതിനാൽ അമ്പത് രൂപക്ക് ഞാൻ ഒറ്റക്ക് ഒട്ടകപ്പുറത്തേറി. അല്പം കൂടി വേഗതയിൽ മറ്റൊരു കുഞ്ഞു വൃത്തം വരച്ച് അയാളും ഫിനിഷ് ചെയ്തു.

പൊടിപ്പറത്തിക്കൊണ്ട് കുതിച്ച് പായുന്ന സഫാരി ജീപ്പുകളും ബൈക്കുകളും കാൽനട ദുരിതത്തിലാക്കി. കണ്ണും മൂക്കും ഇല്ലാതെ പല വഴിയെ വരുന്ന സഫാരി വണ്ടികൾ ഞങ്ങളെ ഇടിച്ച് തെറുപ്പിക്കുമോ എന്ന് പോലും ഒരു വേള ഭയന്നു. അതുകൊണ്ട് തന്നെയാകാം ഞങ്ങളെപ്പോലെ അതിലൂടെ നടക്കുന്നവർ വിരലിൽ എണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളൂ. സാൻഡ് ഡ്യൂൺസ് എല്ലാം ഇവരുടെ ചീറിപ്പായലിൽ അലങ്കോലമായിരുന്നു. നടന്ന് നടന്ന് ഞങ്ങൾ ദൂരെ ഒരു സ്ഥലത്തെത്തി. അതിനപ്പുറത്തേക്ക് പ്രവേശനം അനുവദിക്കാത്തതിനാൽ ഞങ്ങൾ തിരിച്ച് പോന്നു.

സൂര്യാസ്തമയത്തിൻ്റെ ലക്ഷണങ്ങൾ വാനിൽ കണ്ട് തുടങ്ങി. മണൽ കൂനയുടെ പിറകിൽ നിന്ന് ഒട്ടകങ്ങളുടെ പശ്ചാത്തലത്തിലുള്ള അസ്തമയ സൂര്യന്റെ ഭംഗി ഞാൻ മനസ്സിൽ ഒന്ന് കോറിയിട്ടു. പ്രകൃതി വരയ്ക്കാൻ പോകുന്ന ആ ചിത്രം കാണാനും ക്യാമറയിൽ പകർത്താനുമായി ഞാനും വിനോദ് മാഷും കാത്തിരുന്നു.

(തുടരും...)


Sunday, March 23, 2025

റംസാൻ നിലാവിലെ പുഞ്ചിരി

2004 ലാണ് എൻ്റെ വീടിൻ്റെ പണി ആരംഭിക്കുന്നത്. തറവാട് വീടിൻ്റെ പിന്നിലായി പട്ടിയും കുറുക്കനും ഓരിയിട്ടിരുന്ന പറമ്പിൻ്റെ  അങ്ങേ മൂലയിലായിരുന്നു വീടിനായി ബാപ്പ എനിക്ക് അനുവദിച്ച് തന്ന സ്ഥലം. വീട് പണി ആരംഭിക്കുമ്പോൾ തന്നെ എൻ്റെ പ്രിയപ്പെട്ട പിതാവ് ഒരു നാടൻ മാവിൻ തൈയും അതിരിൽ നട്ടു.  വീടിൻ്റെ പടവ് തുടങ്ങി ഏതാനും ദിവസങ്ങൾക്കകം 2008 ജൂൺ 29 ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

വീടിൻ്റെ പണിക്കായി കല്ലും മെറ്റലും മണലും കമ്പിയും സിമൻ്റും മറ്റും എല്ലാം കൊണ്ടു വരുമ്പോൾ പ്രസ്തുത മാവിൻ തൈ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. സൈറ്റിൽ മാറി മാറി വരുന്ന പണിക്കാരോടും ആ മാവിൻ തൈ ശ്രദ്ധിയ്ക്കാൻ ഞാൻ നിർദ്ദേശം നൽകി. വീട് പണി പുരോഗമിച്ചതിനൊപ്പം മാവിൻ തൈയും വളർന്ന് വന്നു. 2010ൽ ഞാൻ പുതിയ വീട്ടിൽ കുടിയിരിക്കുമ്പോൾ മുറ്റത്ത് ആ മാവും നെഞ്ച് വിരിച്ച് നിന്നു.

ബാപ്പ കാണിച്ച് തന്ന, ഫലവൃക്ഷത്തൈകൾ നടുന്ന ഈ മാതൃക ഞാൻ മറ്റൊരു രൂപത്തിൽ പ്രാവർത്തികമാക്കി. വീട്ടിലെ വിശേഷ ദിവസങ്ങളായ മക്കളുടെയും ഞങ്ങളുടെയും ജന്മദിനങ്ങളിലും വിവാഹ വാർഷിക ദിനത്തിലും വീടിന് ചുറ്റും ഓരോ തരം ഫലവൃക്ഷത്തൈ ഞാൻ വച്ച് പിടിപ്പിച്ചു.  സ്വന്തം ജന്മദിന മരങ്ങളായതിനാൽ മക്കൾ അവയെ നന്നായി പരിപാലിക്കുകയും ചെയ്തു. "മൈ ബർത്ത് ഡേ ആൻ എർത്ത് ഡേ" എന്ന പേരിൽ ഞാൻ ഈ പരിപാടി എൻ്റെ കോളേജില എൻ.എസ്.എസ് യൂണിറ്റിലും നടപ്പിലാക്കി.

നമുക്കാവശ്യമായ വിവിധ പഴങ്ങൾ രാസ വളങ്ങളും കീടനാശിനികളും പ്രയോഗിക്കാതെ നമ്മുടെ വീട്ടുവളപ്പിൽ നിന്നും ലഭ്യമാക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. വേനലവധിയിൽ വീട്ടിൽ കളിക്കാൻ വരുന്ന കുട്ടികൾക്ക് പറിച്ച് കഴിക്കാനും അതുവഴി അവരിൽ ഒരു പരിസ്ഥിതി ബോധം വളർത്താനും കൂടി ഇത് ഗുണകരമാകും എന്നും എനിക്ക് തോന്നി. പഴങ്ങൾ കൂടുതലായി കഴിക്കുന്ന റംസാൻ വ്രതക്കാലത്ത് എൻ്റെ സ്വന്തം വളപ്പിൽ നിന്നുള്ള പഴങ്ങൾ ഉപയോഗിക്കാം എന്നതും ഞാൻ സ്വപ്നം കണ്ടു.മാവ് മാങ്ങ തരാൻ തുടങ്ങിയതോടെ അത് ഭാഗികമായി സാക്ഷാൽക്കരിക്കുകയും ചെയ്തു.

എന്നാൽ ഈ വർഷത്തെ റമസാനിൽ സർവ്വ ശക്തനായ ദൈവം എൻ്റെ ലക്ഷ്യ സാക്ഷാൽക്കരണ ദിവസമായി ഒരു ദിനം കരുതി വച്ചിരുന്നു. ലോക ജലദിനമായ മാർച്ച് 22 ന് റംസാൻ മാസത്തിലെ 21-ാം ദിനത്തിൽ വൈകിട്ട് എൻ്റെ മേശയിൽ നിരന്ന പഴങ്ങൾ അതിന് തെളിവായി.


(ഓരോന്നിലും ക്ലിക്ക് ചെയ്ത് ആ സ്റ്റോറി കൂടി വായിക്കുക)

1. മുന്തിരി  : 2019 ലെ ഞങ്ങളുടെ വിവാഹ വാർഷിക തൈയിൽ നിന്ന് 
2. മാങ്ങ : ബാപ്പ നട്ട തൈയിൽ നിന്ന്
3. സീതപ്പഴം : ഫോട്ടോയിൽ കാണുന്ന മോളുടെ രണ്ടാം ജന്മദിനത്തിൽ നട്ട തൈയിൽ നിന്ന് 
4. ചക്ക : 2020 ലെ ഞങ്ങളുടെ വിവാഹ വാർഷിക തൈയിൽ നിന്ന് 
5. പീനട്ട് ബട്ടർ: ഫോട്ടോയിൽ കാണുന്ന മോൻ്റെ    ആറാം ജന്മദിനത്തിൽ നട്ട തൈയിൽ നിന്ന്
6. റോസാപ്പിൾ : എൻ്റെ ഈ ഭ്രാന്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഏതോ പക്ഷി ഇട്ട കുരു മുളച്ച തൈയിൽ നിന്ന് 

വിദൂരമല്ലാത്ത ഭാവിയിൽ വീട്ടുമുറ്റത്ത് നിന്ന് കാശ്മീരി ആപ്പിൾ പറിക്കുന്നതും ഞാൻ സ്വപ്നം കാണുന്നു ! ഈ പിരാന്ത് മൂത്തപ്പോൾ ഇരുപത്തിയഞ്ചാം വിവാഹ വാർഷികത്തിന് ഒരു ആപ്പിൾ തൈയും വെച്ചിട്ടുണ്ട്.

ഈ റംസാൻ നിലാവിൽ മാനത്തെ നക്ഷത്രങ്ങൾക്കിടയിൽ നിന്ന് എൻ്റെ പ്രിയ പിതാവ് ഇതെല്ലാം കണ്ട് പുഞ്ചിരി തൂകുന്നുണ്ടാകും. ദൈവത്തിന് സ്തുതി.

Friday, March 21, 2025

യെല്ലോ സിറ്റിയിൽ ... ( ദ ഐവി - 7)

യാത്ര ഇവിടെ വരെ (click & read)

ജയ്സാൽമീറിൽ ഞങ്ങൾ ട്രെയിൻ ഇറങ്ങുമ്പോൾ സമയം ഉച്ചക്ക് പന്ത്രണ്ട് മണിയായിരുന്നു. ഇന്ത്യയിലെ വിവിധ റെയിൽവെ സ്റ്റേഷനുകളെപ്പോലെ ജയ്സാൽമീർ സ്റ്റേഷനിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ട്രെയിൻ ഇറങ്ങിയത് പൊരി വെയിലിൽ പൊടി നിറഞ്ഞ് കിടക്കുന്ന പ്ലാറ്റ്ഫോമിലേക്കായിരുന്നു. ടൂർ മാനേജർ ലെനിൻ, സ്റ്റേഷന് പുറത്ത് ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. എല്ലാവരും എത്തിയതോടെ ജയ്സാൽമീറിലെ ഞങ്ങളുടെ രഥമായ "ഹനുമാനി"ൽ കയറി.

ഉച്ച ഭക്ഷണം കഴിച്ച ശേഷം ജയ്സാൽമീർ കോട്ടയും കണ്ട് ഡെസർട്ട് ക്യാമ്പിലേക്ക് നീങ്ങും എന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചത്.

അത്യാവശ്യം നല്ലൊരു ഹോട്ടൽ ആണെന്ന് ലെനിൻ പറഞ്ഞ് ഞങ്ങളെത്തിയത് കോട്ടക്കടുത്തുള്ള ഹോട്ടൽ മിലനിൽ ആയിരുന്നു. ജയ്സാൽമീർ കോട്ടക്കൊപ്പം തന്നെ പണി കഴിപ്പിച്ച ഒരു തൊഴുത്ത് ഒന്ന് മിനുക്കി കുറെ മേശയും കസേരയും ഇട്ടത് പോലെയാണ് ആദ്യ      കാഴ്ചയിൽ  എനിക്ക് തോന്നിയത്. ഞങ്ങൾക്ക് തന്നെ എല്ലാവർക്കും  ഇരിക്കാൻ സൗകര്യമില്ലാത്ത അവിടെ CET യിലെ കുട്ടികൾ കൂടി എത്തിയിരുന്നു. ബട്ടർ നാനും ദാൽ ഫ്രൈയും കഴിച്ച് ഞങ്ങൾ വേഗം പുറത്തിറങ്ങി.

കുട്ടികൾ പലരും പല വഴിക്ക് നീങ്ങുന്നത് കണ്ട ഞാൻ അടുത്ത പരിപാടി അറിയാനായി സ്റ്റുഡൻ്റ് കോർഡിനേറ്റർ അഭയിനെ വിളിച്ചു. കോട്ടക്കകത്ത് ഇന്ന് കയറുന്നില്ല എന്നും പരിസരം ഒന്ന് നടന്ന് കണ്ട് പരിചയപ്പെടാൻ അൽപസമയം അനുവദിച്ചിട്ടുണ്ടെന്നും അഭയ് അറിയിച്ചു. പൊരി വെയിലത്ത് അലഞ്ഞ് തിരിയേണ്ട എന്ന തീരുമാനത്തിൽ ഞാൻ സമീപത്ത് എവിടെയെങ്കിലും പള്ളിയുണ്ടോ എന്ന് ഗൂഗിളമ്മായിയോട് ചോദിച്ചു. നൂറ് മീറ്റർ അടുത്ത് തന്നെ ഒരു ഗൂഗിളമ്മായി  പള്ളി കാണിച്ച് തന്നപ്പോൾ എനിക്കും സന്തോഷമായി. അമ്മായി കാണിച്ച വഴിയേ ഞാൻ നടന്നു.

പള്ളി കണ്ടെത്തിയെങ്കിലും അകത്തേക്ക് കയറാനുള്ള വഴികൾ എല്ലാം പൂട്ടിക്കിടന്നത് എന്നെ നിരാശനാക്കി. ചോദിച്ച് നോക്കാൻ ഒരാളെപ്പോലും കാണാത്തതിനാൽ ഞാൻ തിരിച്ചു പോരുകയായിരുന്നു. അപ്പോഴാണ് ഏതാനും കുട്ടികളുടെ ശബ്ദം എൻ്റെ ചെവിയിൽ വന്നലച്ചത്. പള്ളിയുടെ മുമ്പിലേക്കെത്തുന്ന ഒരു ഇടുങ്ങിയ വഴിയിലൂടെ എന്തൊക്കെയോ സംസാരിച്ച് വരുന്ന കുട്ടിക്കൂട്ടത്തോട് പ്രതീക്ഷയില്ലാതെ, പള്ളിയിൽ കയറാനുള്ള വഴി ഞാൻ ചോദിച്ചു. എൻ്റെ ചോദ്യം മനസ്സിലായ കുട്ടികളിലൊരാൾ പൂട്ടിക്കിടന്ന വാതിലിൻ്റെ മുന്നിൽ വന്ന് ഒന്ന് ചാടി മുകളിൽ തപ്പിക്കൊണ്ട് എനിക്ക് താക്കോൽ എടുത്ത് തന്നു! അങ്ങനെ ജയ്സാൽമീറിലെ പള്ളി സ്വയം തുറന്ന് കൊണ്ട് ഞാൻ നമസ്കാരം നിർവ്വഹിച്ചു. തിരിച്ചിറങ്ങുമ്പോഴേക്കും പ്രാർത്ഥനയ്ക്കായി നിരവധി പേർ വന്നതിനാൽ എനിക്കത് പൂട്ടേണ്ടി വന്നില്ല.

തിരിച്ച് വിനോദൻ മാഷുടെ അടുത്തെത്തിയപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്. ജയ്പൂരിലെ കെട്ടിടങ്ങൾക്ക് പിങ്ക് നിറം എന്ന പോലെ ജയ്സാൽമീറിലെ കെട്ടിടങ്ങൾക്കെല്ലാം മഞ്ഞ നിറമായിരുന്നു. കോട്ട മതിലടക്കം മഞ്ഞ നിറത്തിൽ കണ്ടപ്പോൾ ഞാൻ ഗൂഗിളിൽ വീണ്ടും തപ്പി. ജയ്പൂരിനെ പിങ്ക് സിറ്റി എന്ന് വിളിക്കുന്ന പോലെ ജയ്സാൽമീറിനെ യെല്ലോ സിറ്റി എന്നും വിളിക്കുന്നു എന്ന് ഗൂഗിൾ പറഞ്ഞ് തന്നു. കെട്ടിടങ്ങളിൽ സൂര്യകിരണങ്ങൾ പതിക്കുമ്പോൾ സ്വർണ്ണ നിറം ആകുന്നതിനാൽ ഗോൾഡൻ സിറ്റി എന്നും ജയ്സാൽമീർ അറിയപ്പെടുന്നുണ്ട്.

രണ്ട് മണിയോടെ കോട്ട പരിസരത്തെ കറക്കം അവസാനിപ്പിച്ച് ഞങ്ങൾ ഡെസർട്ട് ക്യാമ്പിലേക്കുള്ള യാത്ര ആരംഭിച്ചു. മരുഭൂമിയുടെ സാമീപ്യം അറിയിച്ചു കൊണ്ട് റോഡിനിരുവശവും മണലാരണ്യങ്ങൾ കണ്ട് തുടങ്ങി.

വിവിധ റിസോർട്ടുകളിലേക്കുള്ള ടാക്സികൾ സഞ്ചാരികളെയും വഹിച്ച്  ഇടതടവില്ലാതെ പോയിക്കൊണ്ടിരിക്കുന്നുണ്ട്. നാല്പതും അമ്പതും ടെൻ്റുകളുമായി (റിസോർട്ടുകൾ) സഞ്ചാരികളെ കാത്തിരിക്കുന്ന നിരവധി ഡെസർട്ട് ക്യാമ്പുകൾ വഴി നീളെ കാണാം. ഡെസർട്ട് ക്യാമ്പിൽ റൂം കിട്ടാത്തത് കാരണം ആരും തിരിച്ച് പോകും എന്ന് എനിക്ക് തോന്നുന്നില്ല. ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ ബുക്ക് ചെയ്ത 'വെൽകം ഡെസർട്ട് ക്യാമ്പിൽ' എത്തിച്ചേർന്നു.

(തുടരും...)

Thursday, March 20, 2025

വവ്വാലുകൾ ഹാപ്പിയാണ്

ഒക്ടോബർ മാസത്തിലാണ് കേരളത്തിൽ സാധാരണ മാവ് പൂക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കുട്ടിക്കാലത്ത്, ഡിസംബറിൻ്റെ കുളിരാകുമ്പഴേക്കും ചമ്മന്തി അരക്കാൻ പാകത്തിൽ പുളിയാകുന്ന മാങ്ങകൾ എറിഞ്ഞ് വീഴ്ത്താനും വേനലവധിയിലെ ഇളം കാറ്റിൽ പഴുത്ത മാങ്ങകൾ വീഴുന്നത് ഓടിച്ചെന്ന് പെറുക്കി എടുക്കാനും ഈ പൂവിടലാണ് സഹായകരമായിരുന്ന്ത്. കഴിഞ്ഞ നാലഞ്ച് വർഷമായി എനിക്ക് നോമ്പ് കാലത്ത് മുറ്റത്ത് നിന്നുള്ള മാങ്ങ ലഭിക്കുന്നതും ഈ രീതിയിൽ മാവ് പൂക്കുമ്പോഴാണ്.

കാലാവസ്ഥാ വ്യതിയാനം കാരണമാണോ എന്നറിയില്ല കഴിഞ്ഞ വർഷവും അതിൻ്റെ മുമ്പത്തെ വർഷവും മാവ് പൂത്തത് പല ഘട്ടങ്ങളിലായാണ്. ജനുവരിയിൽ മാവ് പൂത്താൽ പിന്നാലെ വരുന്ന വേനൽ മഴയിൽ ഉണ്ണിമാങ്ങകൾ ധാരാളം എണ്ണം നിലം പൊത്തും. ബാക്കി വരുന്നവ പഴുത്ത് പാകമാകാൻ ജൂൺ കഴിയും. മഴ കൊണ്ട മാങ്ങകൾ കറുത്ത നിറത്തിലായിരിക്കും അപ്പോൾ ലഭിക്കുന്നത്.

ഇത്തവണ എൻ്റെ മുറ്റത്തെ നാടൻ മാവ് ആദ്യ ഘട്ടം പൂത്തത് നവംബർ മദ്ധ്യത്തിലാണ്.  കുട്ടികളെക്കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്ന് പറയുന്നത് അക്ഷരാർത്ഥത്തിൽ ശരിവച്ച് കൊണ്ട് രണ്ട് കുല മാങ്ങ മാത്രം ബാക്കിയായി.മീലിബഗ്ഗിൻ്റെ അനിയന്ത്രിതമായ കൂട് കൂട്ടൽ കാരണം ഫെബ്രുവരിയിൽ ചമ്മന്തി പ്രായത്തിൽ  ഞാനത് പറിച്ചു. 

                                                         
ഞാനും മീലി ബഗ്ഗും വവ്വാലും കാണാതെ ഒരുവൻ ഇലകൾക്കടിയിൽ സ്വയം ഒളിച്ചിരുന്ന് ജീവിത ചക്രം പൂർത്തിയാക്കി പഴുത്ത് ഇക്കഴിഞ്ഞ ദിവസം താഴെ വീണു. അങ്ങനെ ഈ വർഷത്തെ ആദ്യത്തെ പഴുത്ത മാങ്ങ നോമ്പിന് തന്നെ കിട്ടി. 

അതേ മാവ് തന്നെ രണ്ടാം ഘട്ടം ഡിസംബർ അവസാനത്തിൽ പൂത്തു. ആ പൂക്കളിൽ നിന്നുള്ള മാങ്ങകൾ കയ്യെത്തും ഉയരത്തിൽ ഏവരെയും കൊതിപ്പിച്ച് തൂങ്ങി നിൽക്കുന്നു. 

മൂന്നാം ഘട്ടമായി ജനുവരി അവസാനത്തിൽ മാവ് വീണ്ടും നന്നായി പൂത്തു. അത് ഉണ്ണിമാങ്ങകളും കണ്ണിമാങ്ങകളുമായി വിഹരിക്കാൻ തുടങ്ങിയപ്പോൾ അങ്ങകലെ  ബംഗ്ലാദേശിൽ ആർക്കോ അസൂയ വന്നു. അസൂയ മൂത്ത് ന്യൂനമർദ്ദമായി.അത് വളർന്ന് കാറ്റായി , കാറായി , മഴയായി ഇങ്ങ് കേരളത്തിൽ എത്തി. പൊരിവെയിലിൻ്റെ ചൂടേറ്റ് തളർന്ന ഉണ്ണികളും കണ്ണികളും ആവേശത്തോടെ ആ മഴയിൽ കുളിച്ചു.കുറെ എണ്ണം ജലദോഷം പിടിച്ച് ഇപ്പോൾ നിലം പതിക്കാൻ തുടങ്ങി. 

മാവമ്മ അപ്പോഴും സന്തോഷം കൊണ്ട് ചിരിച്ചു!  പോയ ഉണ്ണികൾക്ക് പകരമാകാൻ അതാ മാർച്ച് മദ്ധ്യത്തിൽ വീണ്ടും പൂവിടുന്നു!! വിഷു കുളിച്ച് വരുന്ന മഴയിൽ ഇനി എത്ര മാങ്ങകൾ നിലനിൽക്കുമോ ആവോ? നില നിന്നാലും ജൂൺ - ജൂലായ് മാസങ്ങളിൽ കരിങ്കുട്ടൻമാരായി വീണ് കിടക്കുമ്പോൾ ആരെങ്കിലും മൈൻഡ് ചെയ്യുമോ എന്ന് പാവം മാവമ്മ ആലോചിച്ചിട്ടുണ്ടാവില്ല.

ഏതായാലും വീട്ടിലെ വവ്വാലുകൾ ഹാപ്പിയാണ്, മാർച്ച് മുതൽ ആഗസ്റ്റ് വരെ ഇനിയുള്ള ആറ് മാസം മാങ്ങയും ചക്കയും പേരക്കയും മുന്തിരിയും സപ്പോട്ടയും ചാമ്പക്കയും പപ്പായയും റമ്പൂട്ടാനും നിറഞ്ഞ ഒരു സീസൺ! വവ്വാലുകളേ... നിങ്ങളെന്തും തിന്നോളൂ, നിപ മാത്രം പകരം തന്ന് പോകരുത് - പ്ലീസ്.

Monday, March 17, 2025

പൊക്രാനിലെ ചിരി ( ദ ഐവി - 6 )

യാത്ര ഇതുവരെ ...

സബർമതിയിൽ നിന്നും ജയ്സാൽമീറിലേക്കുള്ള യാത്ര ആ റൂട്ടിലുള്ള എൻ്റെ ആദ്യത്തെ യാത്രയായിരുന്നു. യാത്രയുടെ സിംഹഭാഗവും രാത്രിയായതിനാൽ  വഴിയോരക്കാഴ്ചകളെപ്പറ്റി ഞാൻ ആലോചിച്ചതേയില്ല. ഒന്നാം കാശ്മീർ യാത്രയുടെ മടക്കത്തിൽ പാനിപ്പത്തിൽ ഇറങ്ങേണ്ട ഒരു ഫാമിലിയെ പരിചയപ്പെട്ടതിനാൽ മാത്രം അപ്രതീക്ഷിതമായി ആ ചരിത്ര ഭൂമിയിൽ കാല് കുത്താൻ കഴിഞ്ഞത് ഇത്തരം യാത്രകളിലെ വഴിത്തിരിവുകളാണ്. അത്തരം ഒരു ചരിത്ര കാലൊപ്പ് ഈ യാത്രയിലും ദൈവം ഒളിപ്പിച്ച് വച്ചിരുന്നു.

പകൽ മുഴുവൻ ഗുജറാത്തിലെ പൊരി വെയിലിൽ അലഞ്ഞ് നടന്നതിനാൽ ശരീരം നന്നായി ക്ഷീണിച്ചിരുന്നു. അതിനാൽ തന്നെ ട്രെയിനിൽ ബർത്ത് കിട്ടിയ ഉടനെ നമസ്കാരം നിർവ്വഹിച്ച് ഞാൻ കിടന്നു. പെട്ടെന്ന് തന്നെ ഉറക്കം എന്നെ അതിൻ്റെ ലോകത്തേക്ക് കൊണ്ടു പോയി. അലാറം വച്ചിരുന്നതിനാൽ പുലർച്ചെ എണീറ്റ് സുബഹി നമസ്കാരം നിർവ്വഹിച്ച് വീണ്ടും ഉറങ്ങി. എട്ട് മണിയോടെ ഉണർന്നെണീറ്റ ഞാൻ പുറം കാഴ്ചകളിലേക്ക് കണ്ണ് നട്ടു തുടങ്ങി. ഏതാനും ചിലർ ജയ്സാൽമീറിലെ ഹോട്ടലുകളുടെ കാർഡുകൾ തന്ന് പരിചയപ്പെടുത്തി.

പാഠ പുസ്തകങ്ങളിൽ പഠിച്ച രാജസ്ഥാൻ, മരുഭൂമികൾ നിറഞ്ഞ പ്രദേശമാണ്. ഇന്ത്യയിലെ ഏക മരുഭൂമിയായ താർ മരുഭൂമി മുഴുവനായും സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിൽ ആണെന്നായിരുന്നു എൻ്റെ ധാരണ പക്ഷെ, അതിൻ്റെ ബാക്കി ഭാഗം പാകിസ്ഥാനിലും ഉണ്ടെന്ന് മൂന്ന് വർഷം മുമ്പ് നടന്ന ഒരു ഓസോൺ ഡേ ക്വിസിലെ ചോദ്യത്തിൽ നിന്നാണ് മനസ്സിലാക്കിയത്. മരുഭൂമി ഇല്ലാത്ത രാജസ്ഥാൻ, നല്ലൊരു കൃഷിയിടം കൂടിയാണ് എന്ന് തിരിച്ചറിഞ്ഞത് എൻ്റെ വീടിൻ്റെ മാർബിൾ പണി ചെയ്ത രാജസ്ഥാൻ സ്വദേശി അബ്ദുറഹ്മാനിൽ നിന്നാണ്. ട്രെയിൻ ഇപ്പോൾ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത് അത്തരം ഒരു കൃഷിയിടത്തിൻ്റെ മദ്ധ്യത്തിലൂടെയാണ്.

ഗോതമ്പും ചോളവും കടുകും വിവിധ വയലുകളിൽ മാറി മാറി പ്രതൃക്ഷപ്പെട്ടു ക്കൊണ്ടിരുന്നു. സൂര്യൻ്റെ സുവർണ്ണ രശ്മികളേറ്റ് ആ ഹരിതഭംഗി കൂടുതൽ ഹൃദ്യമായി തോന്നി.

സമയം ഒമ്പതര കഴിഞ്ഞതോടെ ട്രെയിൻ കിതച്ച് കിതച്ച് ഒരു സ്റ്റേഷനിൽ എത്തി നിന്നു. ആളും ആരവവും ഇല്ലാത്ത ആ സ്റ്റേഷനിൽ പതിവിലും കവിഞ്ഞ സമയം ട്രെയിൻ നിർത്തിയപ്പോൾ ഞാൻ മെല്ലെ വാതിലിനടുത്തേക്ക് നീങ്ങി. നാലഞ്ച് കോച്ചുകൾക്ക് മുന്നിലായിട്ടാണ് എഞ്ചിൻ. പുറകോട്ടും ഒട്ടനവധി കോച്ചുകൾ ഉണ്ട്. പ്ലാറ്റ്ഫോമിൽ ഒരൊറ്റ കച്ചവടക്കാരൻ പോലുമില്ല. സ്റ്റേഷൻ ഏതെന്നും എവിടെയും എഴുതി വച്ചതും കണ്ടില്ല. പെട്ടെന്നാണ് എഞ്ചിനിൻ്റെ അടുത്തായി ഒരു ബോർഡ് ഞാൻ കണ്ടത്.

"പോക്കരാൻ" ആരോ അപ്പോഴേക്കും അതിലെ ഇംഗ്ലീഷ് എഴുത്ത് വായിച്ചു.

"ങ്ങേ!!" എന്റെ മനസ്സിൽ ഒരിടിത്തീ വെട്ടി. വിനോദൻ മാഷിനെയും വിളിച്ച് പുറത്തിറങ്ങി ഞാൻ പ്ലാറ്റ്ഫോമിലൂടെ മുന്നോട്ട് നടന്നു.

"സർ, ട്രെയിൻ എടുക്കും... എങ്ങോട്ടാ ?" വിനോദൻ മാഷ് ചോദിച്ചു.

"ട്രെയിനിൻ്റെ അടിയിലേക്ക് ഒരാൾ പോയിട്ടുണ്ട്. വാ ..... ആ ബോർഡിനടുത്ത് നിന്ന് ഒരു ഫോട്ടോ വേണം.." ഞാൻ എന്റെ ആവശ്യം പറഞ്ഞു.

"അത് ഇവിടന്ന് എടുക്കാം..." എന്റെ ഉദ്ദേശ്യം അറിയാതെ വിനോദൻ മാഷ് പറഞ്ഞു.

"അത് പോരാ ... ഇത് പണ്ട് 'ബുദ്ധൻ ചിരിച്ച' സ്ഥലമാണ്.... " ഞാൻ പറഞ്ഞപ്പോൾ വിനോദൻ മാഷ് ബോർഡിലേക്ക് സൂക്ഷിച്ചു നോക്കി.

"പൊക്രാൻ !!"

"അതെ... പൊക്രാൻ തന്നെ." സ്ഥലനാമം സൂചിപ്പിക്കുന്ന ആ ബോർഡിനടുത്ത് നിന്ന് കൊണ്ട് ഞങ്ങൾ നിരവധി ഫോട്ടോകൾ പകർത്തി. അപ്പോഴേക്കും കുട്ടികൾ ഒരു പോർട്ടബിൾ സ്പീക്കറിൽ ഉച്ചത്തിൽ പാട്ട് വച്ച് കൊണ്ട് പ്ലാറ്റ്ഫോമിലേക്കിറങ്ങി ഡാൻസ് തുടങ്ങി. 

കുട്ടികളുടെ ആഘോഷം കണ്ട തൊട്ടടുത്ത കമ്പാർട്ട്മെൻ്റിലെ ഒരാൾ അയാളുടെ മകനെയും കൊണ്ട് എന്റെ അടുത്ത് വന്നു.

"സാബ്, കഹാം സെ?" അയാൾ ചോദിച്ചു.

"കേരള സെ" ഞാൻ പറഞ്ഞു.

"ജയ്സാൽമീർ ഘൂം നെ ജാ രഹാ ഹെ?" 

"ഹാം...മേര കോളേജ് കെ ചാത്രോം കെ സാഥ് ...."

"ടീക്... മേര നാം ഗണേഷ്... മേം ജയ്സാൽമീർ ഫോർട്ട് മേം ഗൈഡ് ഹും.." അയാൾ സ്വയം പരിചയപ്പെടുത്തി.

"അഛാ... ആപ് ക കാർഡ് ഹേം ന? " ഞാൻ വെറുതെ അയാളുടെ കാർഡ് ചോദിച്ചു.

"അബ് മേം ചുട്ടീ മേം ഹും.." ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു. ശേഷം മകനെയും ഞങ്ങളുടെ ആഘോഷത്തിൽ പങ്ക് ചേർക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ അവനും ഞങ്ങളുടെ കൂടെ കൂടി.

ഒരു മണിക്കൂറിന് ശേഷം വണ്ടി വീണ്ടും യാത്ര തുടങ്ങി. 1974 ൽ 'ബുദ്ധൻ ചിരിക്കുന്നു' എന്ന പേരിലും 1998 ൽ 'ശക്തി' എന്ന പേരിലും ഇന്ത്യ നടത്തിയ ആണവ വിസ്ഫോടന പരീക്ഷണങ്ങളുടെ വേദിയായ പൊക്രാനിൻ്റെ ഒരു ഭാഗത്ത് കൂടിയാണ് ഞങ്ങൾ കടന്നു പോകുന്നത് എന്നത് മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഞങ്ങൾ ജയ്സാൽമീറിലെത്തി.


(തുടരും...)

Friday, March 14, 2025

അടൽ ബ്രിഡ്ജിലെ "സാൾട്ട് ആന്റ് കാംഫർ" (ദ ഐവി - 5 )

കഥ പറയുമ്പോൾ .....( Click & Read )

സബർമതി ആശ്രമത്തിൽ നിന്ന് തിരിച്ചു പോരുന്നതിന് മുമ്പ് സബർമതി നദിയുടെ അവസ്ഥ അറിയാനായി ഞാൻ നദീ തീരത്തേക്ക് എത്തി നോക്കി.എൻ്റെ കുട്ടികാലത്ത് ചാലിയാർ പുഴയിൽ പോയി കുളിക്കുന്നതും കളിക്കുന്നതും ഞങ്ങളുടെ ഒരു പതിവായിരുന്നു. റെഗുലേറ്റർ കെട്ടി പുഴയുടെ ഒഴുക്ക് തടഞ്ഞതോടെ പുഴയിലെ കളിസ്ഥലങ്ങൾ ഇല്ലാതായി. ഒഴുക്ക് നിലച്ച പുഴ ക്രമേണ വൃത്തിഹീനമായി. ഇരുട്ടിൻ്റെ മറവിൽ പുഴകൾ മാലിന്യം തള്ളാനുള്ള ഇടം കൂടിയായി മാറിയതോടെ പുഴയിലെ കുളിയും നിലച്ചു. ഇത്  തന്നെയാണോ സബർമതി പുഴയുടെയും അവസ്ഥ എന്നതറിയുക എന്നതായിരുന്നു എന്റെ ലക്ഷ്യം.

നീർ പക്ഷികൾ നിര നിരയായി നീന്തിത്തുടിക്കുന്ന കാഴ്ചയാണ് ആദ്യം എൻ്റെ ശ്രദ്ധയിൽ പെട്ടത്. അത്രയും പക്ഷികൾ നീന്തുന്നത് അവയുടെ ഇരകളായ മത്സ്യങ്ങളെ തേടിയിട്ടായിരിക്കും എന്നതിൽ സംശയമില്ല. അങ്ങനെയെങ്കിൽ പുഴ മത്സ്യ സമ്പന്നമാണ്. മത്സ്യസമ്പത്തുള്ള പുഴയുടെ മലിനീകരണ തോത് വളരെ കുറവായിരിക്കും എന്ന് എൻ്റെ കോമൺസെൻസ് പറഞ്ഞു.

പുഴയുടെ കര നല്ല രീതിയിൽ കെട്ടി ഉയർത്തിയിട്ടുണ്ട്. ഇരിക്കാനായി ധാരാളം സീറ്റുകളും ഒരുക്കി വച്ചിട്ടുണ്ട്. പെട്ടെന്നാണ് ടൂറിലെ സബർമതി റിവർഫ്രണ്ട് വിസിറ്റ് എൻ്റെ മനസ്സിൽ വന്നത്. ബട്ട്, ആശ്രമത്തിൽ നിന്നും അങ്ങോട്ട് ഇറങ്ങാനുള്ള ഗേറ്റ് അടച്ചു പൂട്ടിയിരിക്കുകയാണ്.

"സർ, പോകാം" ടൂറിൻ്റെ സ്റ്റുഡൻ്റ് കോർഡിനേറ്റർ അഭയ് വിളിച്ചപ്പോഴാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്.

എല്ലാവരും ബസ്സിൽ തിരിച്ചു കയറി. രാത്രി ഒമ്പത് മണിക്ക്, തൊട്ടടുത്തുള്ള സബർമതി റെയിൽവെ സ്റ്റേഷനിൽ നിന്നുള്ള ട്രെയിനിന് ജയ്സാൽമീറിലേക്കാണ് ഇനി യാത്ര. അതിന് അഞ്ചര മണിക്കേ തിരിക്കുന്നതിൻ്റെ ആവശ്യകത എനിക്ക് പിടികിട്ടിയില്ല. ബസ് ഞങ്ങളെയും വഹിച്ചുകൊണ്ട് നഗരവീഥിയിലൂടെ ഓടാൻ തുടങ്ങി. അൽപ സമയം കഴിഞ്ഞ് ആളൊഴിഞ്ഞ ഒരു സ്ഥലത്ത് നിർത്തി എല്ലാവരെയും ഇറക്കി.

"എട്ട് മണി വരെ നമുക്കിവിടെ സമയമുണ്ട്. സബർമതി റിവർ ഫ്രണ്ട് ആണ് എക്സ്പ്ലോർ ചെയ്യാനുള്ളത്. അടൽ ബ്രിഡ്ജിലേക്ക് അൽപം കഴിഞ്ഞ് കയറാം. താഴെ സൈക്കിൾ സവാരി ചെയ്യാം. ഭക്ഷണവും ആവശ്യമുള്ളവർക്ക് കഴിക്കാം.." ടൂർ മാനേജറായ സൂര്യ പറഞ്ഞപ്പോഴാണ് ആശ്രമത്തിൽ നിന്നും നേരത്തെ സ്ഥലം വിട്ടതിൻ്റെ ഗുട്ടൻസ് എനിക്ക് പിടികിട്ടിയത്.

നേരം ഇരുട്ടിയ ശേഷം ബ്രിഡ്ജിലെ ലൈറ്റുകൾ തെളിയുമ്പോഴാണ് പാലത്തിനും അതിൽ നിന്നുള്ള ഫോട്ടോകൾക്കും രസം കിട്ടൂ എന്നതിനാൽ ഞങ്ങളിൽ പലരും സൈക്ലിംഗിന് താഴേക്കിറങ്ങി. അര മണിക്കൂർ റൈഡിന് നൂറ് രൂപയായിരുന്നു ചാർജ്ജ്. ഞാനും വിനോദൻ മാഷും സൈക്കിൾ എടുക്കാൻ ചെല്ലുമ്പോഴേക്കും ടൂറിലെ ലേഡി സ്റ്റാഫായ അമ്പിളി ടീച്ചറും ഏതാനും കുട്ടികളും സൈക്കിൾ സവാരി തുടങ്ങിയിരുന്നു.

  കൊടൈക്കനാലിലെ സൈക്കിൾ സവാരി  (ക്ലിക്ക് ചെയ്ത് വായിക്കുക)  പോലെ ഒന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. പക്ഷെ, നദിയുടെ കരയിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ പോയി തിരിച്ചു വരുന്നതാണ് ഇവിടത്തെ റൈഡിംഗ്. ഒരു വ്യായാമം എന്നതിലുപരി മറ്റൊന്നും അതിൽ ആസ്വദിക്കാൻ ഇല്ല. ബ്രിഡ്ജിൽ ലൈറ്റ് തെളിയാൻ സമയമായതോടെ സൈക്കിൾ തിരിച്ചേല്പിച്ച് ഞങ്ങൾ മുകളിലേക്ക് കയറി.

അടൽ ബ്രിഡ്ജ് പെട്ടെന്ന് കണ്ടാൽ വളഞ്ഞ് പുളഞ്ഞ് നിൽക്കുന്നത് പോലെ തോന്നും. നടക്കാൻ മാത്രമുള്ള ഒരു പാലമാണിത്. പാലത്തിൽ പ്രവേശിക്കാൻ അമ്പത് രൂപയാണ് ഫീസ്. ചെറിയ ഒരു കയറ്റം കയറി ഇറങ്ങുന്ന പോലെയാണ് പാലത്തിൻ്റെ ഘടന. പട്ടത്തിൻ്റെ ആകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടുള്ള ഒരു നിർമ്മിതിയാണ് ഇത്. മദ്ധ്യ ഭാഗത്തേക്ക് എത്തുമ്പോൾ പാർക്കിലെപ്പോലെ ഇരിക്കാനുള്ള സൗകര്യങ്ങളും കഫെ സ്റ്റാളുകളും ഉണ്ട്. സബർമതി പുഴയിൽ നിന്നും ഉയരുന്ന ഇളംതെന്നലേറ്റ് കാപ്പിയും ചായയും കുടിക്കാം. വില കേട്ടാൽ ഞെട്ടുമെന്ന് മാത്രം - ഒരു പേപ്പർ കപ്പ് സാദാ ചായക്ക് നാല്പത് രൂപ ! ഒരു തവണ ഒരാസ്വാദനത്തിന് ആവാം എന്നതിനാൽ ഞങ്ങൾ ഓരോ ചായ കുടിച്ചു.

ബ്രിഡ്ജിൻ്റെ മറുവശം വരെ നടന്ന് പോയി ഞങ്ങൾ തിരിച്ചു പോന്നു.നേരത്തെ ചായ കുടിച്ച കഫേക്കടുത്ത് മലയാളികളെപ്പോലെ ഏതാനും കുട്ടികളെ കണ്ടപ്പോൾ ഞങ്ങൾ ഒന്ന് പരിചയപ്പെടാൻ ചെന്നു.

"സാൾട്ട് ആന്റ് കാംഫർ ചാനലിലെ സാർ അല്ലേ?" എന്നെ കണ്ടതും അവർ പെട്ടെന്ന് തിരിച്ചറിഞ്ഞു. സി.ഇ.ടിയിലെ ആറാം സെമസ്റ്റർ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ആയിരുന്നു അവർ.

അsൽ ബ്രിഡ്ജിൽ നിന്നും എല്ലാവരും തിരിച്ചെത്തിയതോടെ ഞങ്ങൾ വീണ്ടും നഗര മദ്ധ്യത്തിലേക്ക് നീങ്ങി. ഭക്ഷണം കഴിച്ച ശേഷം സബർമതി റെയിൽവെ സ്റ്റേഷനിൽ എത്തി. രാത്രി പത്ത് മണിക്ക് ഞങ്ങൾ ജയ്സാൽമീറിലേക്കുള്ള യാത്ര ആരംഭിച്ചു. അൽപമൊന്ന് മയങ്ങിയപ്പോൾ എൻ്റെ കാതിൽ ആരോ വന്ന് പാടാൻ തുടങ്ങി.
"തലയ്ക്കുമീതേ ശൂന്യാകാശം
താഴെ മരുഭൂമീ
തപസ്സു ചെയ്യും വേഴാമ്പൽ ഞാൻ
ദാഹജലം തരുമോ ദാഹജലം തരുമോ "

(തുടരും...)

Wednesday, March 12, 2025

സബർമതി ആശ്രമം ( ദ ഐവി - 4 )

കഥ തുടരുന്നു... (മുൻ ഭാഗങ്ങൾ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം )

മഹാത്മജി അന്ത്യ വിശ്രമം കൊള്ളുന്ന ഡെൽഹിയിലെ രാജ്ഘട്ടിൽ (Click & Read ) ഞാൻ നിരവധി തവണ പോയിട്ടുണ്ട്. ഏതോ ഒരു തവണ ബാപ്പുജി വെടിയേറ്റ് മരിച്ചു വീണ ഡൽഹി ബിർള ഹൗസും (ഇന്നിത് ഗാന്ധി സ്മൃതി മ്യൂസിയം എന്നറിയപ്പെടുന്നു) സന്ദർശിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ജന്മനഗരമായ പോർബന്തറും ഗാന്ധിജിയുടെ നിരവധി സമരങ്ങളുടെ ആസൂത്രണ കേന്ദ്രമായ സബർമതിയും ഗുജറാത്തിൽ ആയതിനാൽ ഇതുവരെ ഒരു സന്ദർശനം തരമായിരുന്നില്ല. ഉത്തരേന്ത്യയിലേക്കുള്ള യാത്രകളിൽ കടന്നു പോകുന്ന ഒരിടം ആയിരുന്നില്ല ഇവ രണ്ടും എന്നതായിരുന്നു ഇതിനുള്ള പ്രധാന കാരണം.

1917 മുതൽ 1930 വരെയുള്ള കാലയളവിൽ മഹാത്മാഗാന്ധി കസ്തൂർബയോടൊപ്പം താമസിച്ച ആശ്രമമാണ് സബർമതി ആശ്രമം. 1930 മാർച്ച് 12 ന് എഴുപത്തിഎട്ട് പേരുമായി ഉപ്പ് സത്യാഗ്രഹത്തിനുള്ള ദണ്ഡി മാർച്ച് ആരംഭിച്ചത് ഇവിടെ നിന്നായിരുന്നു. നെഹ്റുവും പട്ടേലും മറ്റനേകം നേതാക്കളും സബർമതിയിലെ സ്ഥിരം സന്ദർശകർ ആയിരുന്നു. 

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ അഹിംസാ മാർഗ്ഗത്തിലൂടെ പോരാട്ടം നയിച്ച ഇതിഹാസ നായകൻ്റെ മണ്ണിലേക്ക് നടന്നടുക്കുമ്പോൾ എൻ്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. കാരണം ചരിത്ര പുസ്തകങ്ങളിൽ വായിച്ച് മാത്രം അറിഞ്ഞ സബർമതി ആശ്രമവും ഗാന്ധിജിയുടെ സ്വന്തം മുറികളും ഗസ്റ്റ് റൂമുകളും എല്ലാം നേരിൽ കാണാൻ പോവുകയാണ്. നടന്ന് നടന്ന്    സബർമതിയുടെ മണ്ണിൽ കാല് കുത്തുമ്പോൾ എൻ്റെ പാദങ്ങൾക്ക് ചെറിയ ഒരു വിറയൽ അനുഭവപ്പെട്ടുവോ എന്നൊരു സംശയം. ബ്രിട്ടീഷുകാരെ വിറപ്പിച്ച ആ മെലിഞ്ഞ മനുഷ്യൻ്റെ ഗനഗംഭീര പാദ സ്പർശങ്ങൾ ഇപ്പോഴും ആ മണ്ണിൽ നില നിൽക്കുന്നുണ്ടാവാം.

പാദരക്ഷകൾ അഴിച്ചു വച്ച ശേഷം "ഹൃദ്യകുഞ്ച്" എന്ന ഓട് മേഞ്ഞ ചെറിയൊരു വീട്ടിലേക്ക് ഞങ്ങൾ പ്രവേശിച്ചു. വിശാലമായ വരാന്തയിൽ മദ്ധ്യവയസ്കരായ രണ്ട് സ്ത്രീകൾ ഇരിക്കുന്നുണ്ട്. ഒരാൾ ഏതോ ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നു, മറ്റെയാൾ ചെറിയൊരു ചർക്കയിൽ എന്തോ ചെയ്തും കൊണ്ടിരിക്കുന്നു. കുറെയധികം പേർ എത്തിയപ്പോൾ അവരെണീറ്റ് ഗാന്ധിജിയുടെ ആശ്രമ ജീവിതത്തെപ്പറ്റി വിശദീകരിക്കാൻ തുടങ്ങി. സന്ദർശകരിലെ ആഫ്രിക്കക്കാരനായ ഒരാൾ വളരെ ഭവ്യതയോടെ ആരാധനാപൂർവ്വം നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

വരാന്തയുടെ ഇടത് ഭാഗത്തായാണ് ഗാന്ധിജിയുടെ മുറി. അത് പുറത്ത് നിന്ന് വീക്ഷിക്കാനേ പറ്റൂ. ഗാന്ധിജിയുടെ ചർക്ക അതേ രൂപത്തിൽ അവിടെ പ്രദർശിപ്പിച്ചത് കാണാം. കാണാമറയത്ത് ഗാന്ധി അവിടെ ഇരിക്കുന്നതായി എനിക്ക് തോന്നി. 

പിന്നീട് ഞങ്ങൾ കസ്തൂർബയുടെ മുറിയിലേക്ക് നീങ്ങി. ഒരു കട്ടിലിട്ടാൽ പിന്നെ രണ്ടാൾക്ക് നിന്ന് തിരിയാൻ അവിടെ ഇടമില്ല. ചെറിയൊരു നടുമുറ്റത്തിനപ്പുറം ഒരു അടുക്കളയുണ്ട്. അതിൻ്റെ വലിപ്പവും തഥൈവ.

ഹൃദ്യ കുഞ്ചിനോട് ചേർന്ന് ചെറിയ ഒരു ഒറ്റമുറി കുടിൽ കൂടി കാണാം. ഗാന്ധിജി പൂർണ്ണ സത്യാഗ്രഹി എന്ന് വിശേഷിപ്പിച്ച ആചാര്യ വിനോബ ഭാവെ താമസിച്ച കുടിലാണത്. വിനോബ ഭാവെക്ക് ശേഷം, ഗാന്ധിജിയുടെ ശിഷ്യയായ മീര എന്ന മാഡ്ലിൻ സ്ലൈഡ് താമസിച്ചതും ഈ കുടിലിൽ ആയിരുന്നു. അതിനാൽ ഈ കുടിലിനെ വിനോബ കുടീർ എന്നും മീര കുടീർ എന്നും വിളിക്കപ്പെടുന്നു.

തൊട്ടടുത്ത് തന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു കെട്ടിടം കൂടിയുണ്ട്. അതായിരുന്നു സബർമതിയിലെ അതിഥി മന്ദിരം എന്ന് പറയപ്പെടുന്നു. ഗാന്ധിജിയുടെ ജീവചരിത്രം വരച്ച് കാട്ടുന്ന ഒരു മ്യൂസിയവും ആശ്രമത്തിൽ സ്ഥാപിച്ചിട്ടുണ്ട്.

പലർക്കും പ്രചോദനത്തിന്റെയും മാർഗനിർദ്ദേശത്തിന്റെയും ഉറവിടമായി ഇന്ന് സബർമതി ആശ്രമം വർത്തിക്കുന്നു, കൂടാതെ ഗാന്ധിജിയുടെ ജീവിത ദൗത്യത്തിന്റെ സ്മാരകമായും സമാനമായ പോരാട്ടം നടത്തിയ മറ്റുള്ളവർക്ക് സാക്ഷ്യമായും ആശ്രമം നിലകൊള്ളുന്നു.

വിട പറയുന്നതിന് മുമ്പ്, ആശ്രമത്തിൻ്റെ മുന്നിലൂടെ ശാന്തമായി ഒഴുകുന്ന സബർമതി നദിയുടെ തീരത്തേക്ക് ഞാൻ നീങ്ങി. നദിയിൽ നിന്നും ഉയർന്നു വന്ന ഒരു ഇളം കാറ്റ് എന്നെ തഴുകിത്തലോടി കടന്നു പോയി. കാറ്റിൻ്റെ മന്ത്രം കേൾക്കാനായി ഞാൻ ചെവി കൂർപ്പിച്ചു.

"രഘുപതി രാഘവ രാജാറാം

പതിത പാവന സീതാറാം

ഈശ്വര അള്ളാ തേരേ നാം

സബ്കോ സന്‍മതി ദേ ഭഗവാന്‍ "

അതെ, സബർമതിയിലെ മണ്ണും കല്ലും പുല്ലും കാറ്റും എല്ലാം ആ മഹാത്മാവിൻ്റെ കഥകൾ നമ്മോട് പറഞ്ഞു കൊണ്ടേ ഇരിക്കുന്നു.


(തുടരും...)