Pages

Saturday, April 19, 2025

ജയ്‌സാൽമീർ കോട്ടയിലൂടെ....( ദ ഐവി - 12 )

ഇവിടം വരെ എത്തിയ വഴികൾ 

എൻ്റെ ചെവിയിലൂടെ ജയ്‌സാൽമീർ കോട്ടയുടെ ചരിത്രത്തിന്റെ ഏടുകൾ കയറി ഇറങ്ങാൻ തുടങ്ങി. ഹിന്ദിയിലായതിനാൽ എനിക്ക് മനസ്സിലാകാത്തതെല്ലാം ഞാൻ മറ്റേ ചെവിയിലൂടെ പുറത്ത് വിട്ടു.സമീപത്ത്  വാ പൊളിച്ച് നിൽക്കുന്ന വിനോദൻ മാഷെ കണ്ടപ്പോൾ അദ്ദേഹം എല്ലാം വായിലൂടെയാണ് കേൾക്കുന്നത് എന്ന് തോന്നിപ്പോയി.

രാജസ്ഥാനിലെ രണ്ടാമത്തെ ഏറ്റവും പഴയ കോട്ടയാണ് AD 1156 ൽ രജപുത്ര രാജാവായ റാവു ജൈസാൽ പണികഴിപ്പിച്ച ഈ കോട്ട (ഏറ്റവും പഴയ ഒന്നാമത്തെ കോട്ട ഏത് എന്ന് കാശ് കൊടുത്ത് കേട്ടു നിൽക്കുന്ന ഒരു പൊട്ടനും ചോദിക്കാത്തതിനാൽ ഓസിന് കേൾക്കുന്ന ഞാനും മിണ്ടാതിരുന്നു).മഞ്ഞ നിറത്തിലായതിനാൽ ഈ കോട്ട ഗോൾഡൻ ഫോർട്ട് എന്നും അറിയപ്പെടുന്നു. എന്നാൽ 'സോനാർ കില' എന്നാണ് കൂടുതൽ പ്രസിദ്ധമായ പേര്.പ്രമുഖ സിനിമാ സംവിധായകനായിരുന്ന സത്യജിത്ത് റേ ഈ കോട്ടയിൽ വച്ച് ചിത്രീകരിച്ച സോനാർ കില എന്ന ബംഗാളി സിനിമയാണ് അതിന് കാരണം പോലും.താർ മരുഭൂമിയിലെ ത്രികൂട എന്ന കുന്നിന്മേലാണ് ഈ കോട്ട നിർമിച്ചിരിക്കുന്നത് എന്ന് കേട്ടപ്പോൾ എനിക്കങ്ങ് ദഹിച്ചില്ല.കേൾവി ഓസിനാണെന്നതിനാൽ ഞാൻ സ്വയം നിയന്ത്രിച്ചു (സംഗതി ശരിയാണെന്ന് ഗൂഗിളമ്മായിയോട് ചോദിച്ചപ്പോൾ മനസ്സിലായി).

                                           

അലാവുദ്ദീൻ ഖിൽജിയുടെയും ഏതോ ഒരു അഫ്‌ഗാൻ രാജാവിന്റെയും ഹുമയൂണിന്റെയും എല്ലാം പേര് ഗൈഡ് പറഞ്ഞതിൽ നിന്നും കോട്ട ജൈസാലിൽ നിന്നും കൈവിട്ടു പോയതായി ഞാൻ ചുരുക്കി മനസ്സിലാക്കി(ഹല്ല പിന്നെ).രാജ ഭരണ കാലത്ത് രാജാവിന്റെ തൊഴിലാളികളായിരുന്ന ബ്രാഹ്മണന്മാരുടെയും  രജപുത്രന്മാരുടെയും പിന്മുറക്കാരായ നാലായിരത്തോളം പേരാണ് ഇന്ന് കോട്ടയിൽ താമസിക്കുന്നത്. ബാക്കിയുള്ളവർ താമസം കോട്ടയ്ക്ക് പുറത്തേക്ക് മാറ്റിയതുകൊണ്ട് സഞ്ചാരികൾക്ക് അൽപമെങ്കിലും കൈവീശി നടക്കാം.കോട്ടയ്ക്കകത്ത് നിരവധി ഹവേലികൾ ഉണ്ട്. സമ്പന്നരായ വ്യാപാരികളുടെ വീടിനാണ് ഹവേലി എന്ന് പറയുന്നത്.

"സാറേ പോകാം..."  

ഇത്രയും കേട്ടു കഴിഞ്ഞപ്പോൾ വിനോദൻ മാഷ് പറഞ്ഞു. ഗൈഡും തന്റെ പരിവാര സമേതം മുന്നോട്ട് നീങ്ങി.പെട്ടെന്നാണ് 'സൂരജ് പോൾ' എന്ന വലിയ കവാടം എൻ്റെ ശ്രദ്ധയിൽപെട്ടത്.ജയ്‌പൂരിലെ ആമ്പർ ഫോർട്ടിലും ഇതേപോലെ കണ്ടിരുന്നതും അതിന്റെ കഥയും ഞാൻ വിനോദൻ മാഷിന് പറഞ്ഞുകൊടുത്തു.

ജയ്സാൽമീർ കോട്ടയ്ക്കകത്ത് രാജ ക പാലസ് ,ലക്ഷ്മിനാഥ് ജി ക മന്ദിർ എന്നിങ്ങനെ വിവിധ നിർമ്മിതികളും കണ്ടു.അതിൽ ചിലതിലേക്ക് കയറാൻ ടിക്കറ്റ് എടുക്കേണ്ടതുണ്ട്.അതിനാൽ ഞങ്ങൾ മറ്റൊരു ഗല്ലിയിലേക്ക് കയറി.നടന്ന് നടന്ന് ലേക്ക് വ്യൂ പോയിന്റിലാണ് ഞങ്ങൾ എത്തിച്ചേർന്നത്.അവിടെ കോട്ട മതിലിൽ കയറിയും സഞ്ചാരികൾ ഫോട്ടോ എടുക്കുന്നുണ്ട്.അതിനാൽ തന്നെ കഠിനമായ വെയിലിലും അവിടെ നല്ല തിരക്കായിരുന്നു. ഞങ്ങളും ചില ഫോട്ടോകൾ എടുത്ത് തിരിച്ചു പോന്നു.

വഴിയിൽ വീണ്ടും ഗൈഡും സംഘവും ഒരു ടെമ്പിളിന് മുമ്പിൽ നിൽക്കുന്നത് കണ്ടു. ഗൈഡിന്റെ വാക്കുകൾ ഞാൻ വീണ്ടും ശ്രദ്ധിച്ചു.ജയ്‌സാൽമീർ കോട്ടയ്ക്കകത്ത് ഏഴ് ജൈന ക്ഷേത്രങ്ങൾ ഉണ്ട്.അതിൽ ഏറ്റവും വലിയ ക്ഷേത്രമാണ് നേരെ മുന്നിൽ കാണുന്നത്. ക്ഷേത്രത്തിനകത്ത് കയറാൻ ഫീസില്ല.പക്ഷെ മൊബൈൽ ഫോൺ കൊണ്ട് പോകണമെങ്കിൽ അമ്പത് രൂപ അടക്കണം എന്ന് കവാടത്തിൽ ഇരിക്കുന്ന ഒരു പയ്യൻ പറഞ്ഞു കൊണ്ടിരുന്നു.

എനിക്ക് താല്പര്യമില്ലാത്തതിനാൽ മൊബൈൽ എന്നെ ഏൽപിച്ച് അകത്ത് കയറാൻ ഞാൻ വിനോദൻ മാഷോട് പറഞ്ഞു.ചെരിപ്പൂരി ക്ഷേത്രപ്പടികൾ കയറി വിനോദൻ മാഷ് അകത്തേക്ക് ഒന്ന് എത്തി നോക്കി.അകത്തെ കൊത്തുപണികൾ മനോഹരമാണെന്നും അമ്പത് രൂപ കൊടുക്കുന്നത് നഷ്ടമാകില്ലെന്നും പറഞ്ഞ് നേരെ എതിർ വശത്തെ കെട്ടിടത്തിന്റെ മൂലയിലിരിക്കുന്ന ആളിൽ നിന്ന് വിനോദൻ മാഷ് ടിക്കറ്റെടുത്തു.ഒറ്റ ടിക്കറ്റിൽ വിനോദൻ മാഷിൻറെ രണ്ട് ഫോണും എൻ്റെ ഒരു ഫോണും അകത്ത് കയറിയപ്പോഴാണ് അതൊന്നും പരിശോധിക്കുന്നില്ല എന്ന് ഞങ്ങൾക്ക് മനസ്സിലായത്. അമ്പത് രൂപ കൊടുത്ത സ്ഥിതിക്ക് കയറാവുന്നിടത്തൊക്കെ കയറി ഞങ്ങൾ മൂന്ന് ഫോണിലും ചിത്രങ്ങൾ പകർത്തി.

കോട്ടയ്ക്കകത്ത് പലയിടത്തും കണ്ട ഗായകരിൽ ഒരാൾ പുറത്തേക്കുള്ള വഴിയിലും ഇരിക്കുന്നുണ്ടായിരുന്നു. ഹാർമോണിയം വായനക്കൊപ്പം ഗാസി ഖാന്റെയും സവായി ഖാനിന്റെയും നാടോടി ശീലുകൾ അയാളിൽ നിന്നും ഒഴുകാൻ തുടങ്ങി.പ്രധാന കവാടത്തിലെ കൽത്തിണ്ണയിൽ ഇരുന്ന്  അൽപനേരം ഞാൻ അതിൽ  ലയിച്ചു. 


രണ്ട് മണിക്കൂർ നേരത്തെ ചുറ്റിക്കറക്കത്തിന് ശേഷം കോട്ടയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ സമയം രണ്ടര മണിയായിരുന്നു.നാല് മണിക്കാണ് ബസ്സിനടുത്ത് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നത്.അപ്പോഴാണ് അല്പം അകലെ വെളുത്ത ഷർട്ടണിഞ്ഞ് വളരെ പരിചിതമായ ഒരു മുഖം ഞാൻ കണ്ടത്.

"ഗണേഷ്..." ഞാൻ ഉറക്കെ വിളിച്ചു.

(തുടരും...) 

Monday, April 14, 2025

മലപ്പുറം രാജ്യത്തെ വിഷു

1971 മുതലാണ് ഞാൻ മലപ്പുറം രാജ്യത്തെ പൗരനായത്. എന്ന് വച്ചാൽ അമ്പത് വർഷത്തിലധികമായി ഞാൻ ഈ രാജ്യത്ത് വിരാജിക്കുന്നു. ഇത്രയും കാലത്തിനിടക്ക് ഒരിക്കൽ പോലും ഞാൻ അനുഭവിച്ചിട്ടില്ലാത്തതും നേരിട്ടിട്ടില്ലാത്തതും ആയ ഒരു മഹാ സംഭവമാണ് പറയാൻ പോകുന്നത്. ഹൃദയാഘാതമുള്ളവർ അത് കഴിഞ്ഞ ശേഷം ഇത് വായിക്കുന്നതാണ് നല്ലതെന്ന് ഒരു മുന്നറിയിപ്പ് ആദ്യമേ നൽകട്ടെ.

ആരോഗ്യം നിലനിർത്താൻ യോഗ ഒരു ശീലമാക്കണമെന്ന് പ്രധാനമന്ത്രി അടയ്ക്കം പലരും പറഞ്ഞതിനാൽ എൻ്റെ ഭാര്യയെ ഞാൻ യോഗാസനം ചെയ്യാൻ പ്രോത്സാഹിപ്പിച്ചു. കാരണം കുടുംബാരോഗ്യം നിലനിൽക്കാൻ ഭാര്യ ആരോഗ്യവതിയായിരിക്കണം എന്ന് ഒരു പ്രസിഡണ്ടും പ്രധാനമന്ത്രിയും പറയാതെ തന്നെ എനിക്കറിയാമായിരുന്നു. ഭാര്യ യോഗാസനം ചെയ്യുമ്പോൾ, ഞാൻ യോഗയും ധ്യാനവും വ്യായാമവും എല്ലാം അടങ്ങിയ മെക് സെവൻ കസർത്തിനും പോയിത്തുടങ്ങി.

വ്യായാമത്തിന് പെരുന്നാളും വിഷുവും ഒന്നും ബാധകമല്ലാത്തതിനാൽ വിഷുപ്പുലരിയിലും ഞാൻ കവാത്ത് മറന്നില്ല. അവധി ദിനമായതിനാൽ കവാത്ത് കഴിഞ്ഞ് ഞാൻ സിയാറത്തിന് ( ഖബർ സന്ദർശനം ) പോയി തിരിച്ചു വരുമ്പോൾ സുഹൃത്ത് നസ്റുവിനെ വെറുതെ ഒന്ന് വിളിച്ചു നോക്കി.

താഴത്തങ്ങാടിയിലെ മാനുപ്പയുടെ ചായക്കടയിൽ ഉണ്ടെന്നും ചായ കുടിക്കാൻ വരണമെന്നും അവൻ പറഞ്ഞതോടെ ഞാൻ അങ്ങോട്ട് നീങ്ങി. ആവി പറക്കുന്ന ചായയും ചൂടുള്ള പത്തിരിയും കഴിച്ച് കുറെ നേരം ആ മക്കാനിയിൽ ഞങ്ങൾ സംസാരിച്ചിരുന്നു. എൻ്റെ ഒരു പഴയ കാല വിദ്യാർത്ഥിയെയും അവിടെ വച്ച് കണ്ടുമുട്ടി. (അദ്ധ്യാപകനെങ്കിലും കയ്യിലുള്ള പുഴുങ്ങിയ കോഴിമുട്ട അവൻ മുറുക്കിപ്പിടിച്ചു). നസ്റു ഓർഡർ ചെയ്ത ചായക്ക് കാശ് കൊടുക്കാൻ "തീറ്റപണ്ടാരങ്ങൾ" ഗ്രൂപ്പ് അഡ്മിൻ ഇൻതിസാർ എവിടെ നിന്നോ പൊട്ടിവീണു !

തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് സംഭവങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. സിറ്റൗട്ടിൽ ഇരുന്ന് പത്രത്തിലെ ഒന്നാം പേജിലെ പരസ്യങ്ങൾക്കിടയിൽ നിന്ന് വാർത്ത തപ്പിക്കൊണ്ടിരുന്ന എൻ്റെ മുമ്പിൽ ഒരു കാർ വന്നു നിന്നു. ഏതാനും ബംഗാളികൾ കാറിൽ നിന്നിറങ്ങി.

"ഗേറ്റ് ഫിറ്റിംഗ് കെ ലിയെ ആയാ ഹെ ..." 

"അച്ചാ... ഫിറ്റ് കരൊ .. " നാല് മാസത്തോളമായി അയൽവാസിയുടെ വീടിൻ്റെ തൂണിൽ കെട്ടിയിട്ട എൻ്റെ ഗേറ്റ് ഇന്നാദ്യമായി അതിൻ്റെ ജീവിത ധർമ്മം നിർവ്വഹിക്കാൻ പോകുന്നതിൽ ഞാൻ സന്തോഷ പുളകിതനായി.ഗേറ്റും രോമാഞ്ചകഞ്ചുകമണിഞ്ഞിട്ടുണ്ടാകും. ഇന്ന് കണി കണ്ടത് ആരെയായിരുന്നു എന്ന് ഞാൻ എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. 

"അതേയ്... ആരെങ്കിലും വിഷുവിന് വിളിച്ചിട്ടുണ്ടോ?" അനിയനെ ആരോ സദ്യക്ക് ക്ഷണിച്ചതറിഞ്ഞ ഭാര്യ എന്നോട് ചോദിച്ചു. 

"നോക്കട്ടെ.."

"നോക്കട്ടെ ന്നോ... ക്ഷണിച്ചിട്ടുണ്ടോ എന്ന് ഓർമ്മയും ഇല്ലേ ?"

"നിൻ്റെ അമ്മാവൻ നോമ്പ് തുറക്ക് എന്നെ ക്ഷണിച്ചത് എങ്ങനാ?"

"വാട്സാപ്പ് വഴി "

"ആ... അത് തന്നെയാ നോക്കട്ടെ എന്ന് പറഞ്ഞത് " 

ഞാൻ വാട്സാപ്പിൽ പരതി. അഞ്ഞൂറോളം വിഷു ആശംസകൾ ഉണ്ട് എന്നല്ലാതെ ഒരുത്തനും വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ല.😧

"ങാ... ഞാൻ ചോറിന് ഉണ്ടാകും.." ഞാൻ ഭാര്യയോട് പറഞ്ഞു.

"പിന്നെ ... ഇന്ന് ചോറിന് താളിപ്പാ കറി.." മലപ്പുറം രാജ്യത്തെ ചോറിൻ്റെ ദേശീയ കറിയായ താളിപ്പ് ഉണ്ടാക്കുന്നതിനെപ്പറ്റി ഭാര്യ സൂചിപ്പിച്ചു.

'വിഷു ദിവസത്തിലും താളിപ്പോ' എന്ന് തോന്നിയെങ്കിലും ഞാൻ സമ്മതിച്ചു.

"എങ്കിൽ വേഗം ചീര ഒടിച്ച് കൊണ്ടുവാ.." ചോറിന് കറി നിർബന്ധമായതിനാൽ ഞാൻ അനുസരണയുള്ള ഭർത്താവായി. ചീര അടുക്കളയിൽ കൊണ്ട് വച്ചതും പുറത്ത് നിന്ന് ഒരു വിളി കേട്ടു.

"താത്തേ..." വീട്ടിൽ പാല് കൊണ്ട് വരുന്ന അമ്മിണിച്ചേച്ചിയാണ്.പാൽ പാത്രത്തിന് പകരം മൂന്നാല് വലിയ പാത്രങ്ങൾ ചേച്ചി ഓട്ടോറിക്ഷയിൽ നിന്നിറക്കി. മലപ്പുറം രാജ്യത്തെ മുസൽമാനായ എൻ്റെ വീട്ടിൻ്റെ മുറ്റത്ത് ഹിന്ദുവായ അമ്മിണിച്ചേച്ചി ഇതെന്തിൻ്റെ പുറപ്പാടിനാണ് എന്ന് നോക്കി നിൽക്കെ ഒന്നാമത്തെ പാത്രം തുറക്കപ്പെട്ടു.

"താത്തേ... ഒരു പാത്രം എടുക്ക്...'' വലിയ പാത്രത്തിൽ നിന്ന് ചോറ് കോരി എടുത്ത് കൊണ്ട് അമ്മിണിച്ചേച്ചി പറഞ്ഞു. ബി നിലവറ പോലെ പാത്രങ്ങൾ ഇനിയും തുറക്കാനുള്ളതിനാൽ ഭാര്യ  ഒന്നിന് പകരം നാലഞ്ച് പാത്രങ്ങളുമായി വന്നു. അമ്മിണിച്ചേച്ചി ചോറും സാമ്പാറും അവിയലും പായസവും ഓരോരോ പാത്രത്തിലേക്ക് വിളമ്പുന്നത് എന്നെപ്പോലെ മുറ്റത്തെ ബംഗാളികളും വാ പൊളിച്ചു നോക്കി നിന്നു.

"ആജ് ബിഹു ഹെ..." ബംഗാളിയുടെ വായ ഒന്ന് അടയാൻ വേണ്ടി ഞാൻ പറഞ്ഞു. അവൻ്റെ വായ കൂടുതൽ വിസ്താരത്തിൽ തുറന്നതിനാൽ ഞാൻ ഒന്ന് കൂടി പറഞ്ഞു.

"ആജ് വിഷു ഹെ... ഹിന്ദു ലോഗോം ക എക് ത്യോഹാർ...."

"ഹാം..." അവരപ്പോഴും മിഴിച്ച് നിന്നു.

"യെ ആസ് പാസ് കെ ഹിന്ദു ലോഗ് ഹമേം ഉൻകെ ഘർ ബുലാകർ ഭോജൻ ദേതാ ഹെ..."

മലപ്പുറം രാജ്യത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നത് ബംഗാളികൾ അത്ഭുതത്തോടെ നോക്കി നിന്നു.എല്ലാം നൽകി എന്ന് ഉറപ്പാക്കിയ ശേഷം അമ്മിണിച്ചേച്ചി സ്ഥലം വിടുകയും ചെയ്തു. അപ്പോഴാണ് പുറത്ത് നിന്ന് അടുത്ത വിളി കേട്ടത്.

"ടീച്ചറേ..." അയൽവാസിയായ അച്ചുതേട്ടനായിരുന്നു വിളിച്ചത്.

ഞാൻ മാസ്റ്റർ ആയതിനാൽ ഭാര്യയെ പലരും ടീച്ചർ എന്നാണ് വിളിക്കാറ്. ബി.എഡ് കഴിഞ്ഞ് ആറ് മാസം ടീച്ചറായി പ്രവർത്തിച്ചത് കൊണ്ടാണ് ഈ വിളി എന്ന് അവൾ പറയുമെങ്കിലും അനുസരണയുള്ള ഭർത്താവായതിനാൽ ഞാൻ അത് മൈൻഡ് ചെയ്യാറില്ല. 

"ഇതാ... പായസം " അച്ചുതേട്ടൻ ഒരു പാത്രം നീട്ടുന്നത് കണ്ട് മലപ്പുറം രാജ്യത്ത് വന്ന് താമസിക്കുന്ന ബംഗാളികൾ വീണ്ടും വാ പൊളിച്ചു. അവരുടെ വായ അടക്കാനായി ഭാര്യ നാല് ഗ്ലാസ് പായസം അവർക്ക് നൽകി.

അങ്ങനെ അമ്മിണിച്ചേച്ചിയും അച്ചുതേട്ടനും തന്ന വിഭവങ്ങളുമായി മലപ്പുറം രാജ്യത്തെ പൗരനായ ഞാൻ വയറ് നിറയെ ഊണ് കഴിച്ചു. 

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.



Thursday, April 10, 2025

ജയ്സാൽമീർ കോട്ട ( ദ ഐവി - 11 )

 യാത്ര ഇതു വരെ

കൃത്യം പന്ത്രണ്ടര മണിക്ക് ഞങ്ങൾ ജയ്സാൽമീർ കോട്ടക്ക് മുന്നിലെത്തി. ഭക്ഷണം കഴിക്കേണ്ടവർക്ക് അത് കഴിച്ചും അല്ലാത്തവർക്ക് കോട്ട കണ്ടതിന് ശേഷം കഴിക്കാനുമുള്ള അനുവാദം ടൂർ മാനേജർ ലെനിൻ നൽകിയപ്പോൾ ഞാൻ കൺഫ്യുഷനിലായി. കൊറെ പേർ കോട്ടക്കകത്തും കൊറെ എണ്ണം പുറത്തുമായി ടിക്കറ്റ് എങ്ങനെ വിഭജിക്കും എന്നതായിരുന്നു എന്റെ ശങ്ക. അപ്പോഴാണ് ജയ്സാൽമീർ കോട്ട ഒരു ലൈവ് കോട്ടയാണെന്ന് ലെനിൻ പറഞ്ഞത്. അതായത് ജനങ്ങൾ ഇപ്പോഴും താമസിച്ച് കൊണ്ടിരിക്കുന്ന ഒരു കോട്ട. അതിനാൽ തന്നെ അകത്ത് കയറാൻ ടിക്കറ്റ് ആവശ്യമില്ല! നാളിതു വരെ കയറിയ കോട്ടയിൽ ഏതിലും ടിക്കറ്റ് ഇല്ലാതെ കയറിയതായി എൻ്റെ ഓർമ്മയിൽ ഇല്ല.

കോട്ടയുടെ ചുറ്റുമതിൽ വളരെ ദൂരെ നിന്ന് തന്നെ കാണാമെങ്കിലും പ്രവേശന കവാടം കണ്ടു പിടിക്കാൻ അൽപം ബുദ്ധിമുട്ടാണ്. കോട്ട മതിലിനെ ചുറ്റിയുള്ള റോഡിലൂടെ ഇരുനൂറ് മീറ്റർ മുന്നോട്ട് നടന്നാൽ പ്രവേശന കവാടം കാണാമെന്ന് തദ്ദേശീയനായ ഒരാൾ പറഞ്ഞ് തന്നതനുസരിച്ച് ഞാനും വിനോദൻ മാഷും നടത്തം തുടങ്ങി. പരിചയ സമ്പന്നന്നായ ഒരു ഗൈഡിന്റെ സഹായം തേടാൻ ഒരു മെഗാഫോണിലൂടെ പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ട്. സഞ്ചാരികൾ ആരും തന്നെ അത് ഗൗനിക്കുന്നില്ല എന്ന് മാത്രം.

കോട്ടയുടെ കവാടത്തിൽ എത്തിയപ്പോൾ ലെനിൻ പറഞ്ഞ ലൈവ് കോട്ട എന്താണെന്ന് കൃത്യമായി ബോധ്യമായി. കോട്ട കവാടത്തിലൂടെ കാറും ബൈക്കും ഓട്ടോയും എല്ലാം യഥേഷ്ടം കടന്നു പോകുന്നു. കോട്ടക്കകത്തും പുറത്തും ഉള്ള പാതയോരം മുഴുവൻ വിവിധ തരത്തിലുള്ള കച്ചവടക്കാർ കയ്യടക്കിയിരിക്കുന്നു. നഗരങ്ങളിലെ ഗല്ലികൾ പോലെ പല ഭാഗത്തേക്കും നീണ്ടു പോകുന്ന ഇടുങ്ങിയ വഴികളിലൂടെ ജനങ്ങൾ കുത്തി ഒഴുകുന്നു. അതിൽ സഞ്ചാരികളുണ്ട്, കോട്ടയ്ക്കകത്തെ താമസക്കാരുമുണ്ട്. ടൂറിസ്റ്റുകൾക്കും കോട്ടയ്ക്കകത്ത് താമസിക്കാം എന്ന് അസ്‌ലം പറഞ്ഞത് വെറും "കട്ട" യല്ലെന്ന് ചിലയിടങ്ങളിൽ കണ്ട "റൂം അവൈലബിൾ" ബോർഡുകൾ വിളിച്ച് പറഞ്ഞു.
ഏത് ഗല്ലിയിലേക്ക് നീങ്ങണം എന്നറിയാത്തതിനാൽ കാലുകൾ നയിച്ച വഴിയിലൂടെ ഞങ്ങൾ നീങ്ങി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലത്താണ് ഞങ്ങൾ എത്തിയത്. കോട്ടയ്ക്ക് അകത്താണ് ആ സ്ഥലം എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു. വീടിന് മുന്നിലിരിക്കുന്ന ഒരാളോട് ചോദിച്ചപ്പോൾ അല്പം കൂടി മുന്നോട്ട് പോയി വലത്തോട്ട് തിരിഞ്ഞാൽ സിറ്റി വ്യൂ പോയിന്റിൽ എത്തും എന്നറിഞ്ഞു. ഇടുങ്ങിയ വഴിയിലൂടെ നടന്ന് മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി ഞങ്ങൾ വ്യൂ പോയിന്റിൽ എത്തി. ഞങ്ങളുടെ ടീമിലെ ജിൻസിയും ആകാശും മറ്റ് ചിലരും അവിടെ നേരത്തെ എത്തി ഫോട്ടോകൾ എടുത്തു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. .
നഹാർഗഡ് കോട്ടയിൽ നിന്ന് ജയ്പൂർ നഗരം കാണുന്ന പോലെ ഇവിടെ നിന്നാൽ കെട്ടിട സമൃദ്ധമായ ജയ്സാൽമീർ പട്ടണം മുഴുവനായും കാണാം. പട്ടണ ഭാഗത്തെ കോട്ട മതിലിൽ കയറി നിന്ന് ഫോട്ടോ എടുക്കാനുള്ള ശ്രമം അവിടെ കച്ചവടം നടത്തുന്ന ആൾ തടഞ്ഞു. വൻ പിഴ ഈടാക്കാവുന്ന കുറ്റമാണതെന്ന് കൂടി പറഞ്ഞതോടെ ഞങ്ങൾ ആ ശ്രമത്തിൽ നിന്ന് പിൻമാറി.അല്ലാതെ അത്ര ഉയരത്തിൽ കയറി ഫോട്ടോ എടുക്കാൻ പേടിയുള്ളത് കൊണ്ടല്ല😊.

സിറ്റി വ്യൂ പോയിന്റിൽ അധിക സമയം നിന്നാൽ എൻ്റെ തലയിൽ ഓംലറ്റ് അടിയ്ക്കാം എന്ന് വിനോദൻ മാഷിൻ്റെ മുന്നറിയിപ്പ് വന്നു. അത് സത്യമായി തോന്നിയതിനാൽ ഞാൻ താഴേക്കിറങ്ങി. വീടുകളുടെ വരാന്തയിലൂടെ നടക്കുന്ന പോലെയായിരുന്നു പിന്നീട് തോന്നിയത്.തെന്നി വീണാൽ ഏതെങ്കിലും വീടിൻ്റെ ഉള്ളിലായിരിക്കും എന്നതായിരുന്നു അവസ്ഥ.

കറങ്ങിത്തിരിഞ്ഞ് ഞങ്ങൾ വീണ്ടും നടത്തം തുടങ്ങിയ സ്ഥലത്ത് തന്നെ തിരിച്ചെത്തി. തുണിത്തരങ്ങൾ വിൽക്കുന്ന ഒരു ചെറിയ കടയുടെ മുമ്പിൽ പച്ച മലയാളത്തിൽ എഴുതിയ ഒരു കുഞ്ഞു ബോർഡ് കണ്ടു - 'കേറി വാടാ മക്കളേ !' ഈ കോട്ടക്കകത്തും മലയാളികൾ ധാരാളം എത്തുന്നതായി അതിൽ നിന്നും ഞാൻ മനസ്സിലാക്കി. അപ്പോഴാണ് ഒരു ഗൈഡ് ചില കാര്യങ്ങൾ വിശദീകരിക്കുന്നത് ഞാൻ കേട്ടത്. ഒരു ചെവി ഞാൻ  മെല്ലെ അവിടെ കൊണ്ടു വച്ചു.

(തുടരും...)

Saturday, April 05, 2025

പ്രേത ഗ്രാമത്തിൽ ( ദ ഐവി - 10 )

യാത്ര ഇവിടം വരെ...

മണലാരണ്യത്തിൽ മറഞ്ഞ സൂര്യൻ പടിഞ്ഞാറാണോ കിഴക്കാണോ വീണത് എന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. അറബിക്കടൽ കേരളത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തായതിനാലും നമ്മുടെ നാട്ടിലെ സൂര്യൻ എന്നും വൈകിട്ട് അറബിക്കടലിൽ തന്നെ പതിക്കുന്നതിനാലും പടിഞ്ഞാറ് മാത്രമേ നാട്ടിലെ സൂര്യൻ അസ്തമിക്കു എന്ന് എൻ്റെ കോമൺസെൻസ് മനസ്സിലാക്കി വച്ചിരുന്നു. എന്തായാലും പിറ്റേന്ന് രാവിലെ സൂര്യൻ പൊങ്ങി വരുന്നതും കാത്ത് ഞാൻ ഞങ്ങളുടെ ക്യാമ്പ് ഓഫീസിൻ്റെ ടെറസിൽ കയറിയിരുന്നു.

ഞാൻ പ്രതീക്ഷിച്ചതിലും അല്പം ലേറ്റായിട്ടാണെങ്കിലും, അരുണൻ പൊങ്ങി വരുന്നത് കണ്ടപ്പോൾ വീണ്ടും ഒരു സംശയം ഉയർന്നു. ഇവിടെ തന്നെയല്ലേ പ്രകാശ വിതരണം നിർത്തി ഇന്നലെ വൈകിട്ട് പുള്ളി മറഞ്ഞത്🤔? മരുഭൂമിയിൽ അകപ്പെട്ടാൽ സൂര്യനും ഒരു പക്ഷേ വഴി തെറ്റുമായിരിക്കും. എൻ്റെ ടീമിലെ ആരും കാണാത്ത മരുഭൂമിയിലെ സൂര്യോദയം ക്യാമറയിൽ പകർത്തി ഞാൻ താഴെ ഇറങ്ങി. 

അല്പ സമയത്തിനകം തന്നെ പ്രാതൽ റെഡിയായതായി അറിയിപ്പ് ലഭിച്ചു. ചപ്പാത്തിയും പുലാവും അവലോസ് പൊടി പോലെ മധുരമുള്ള ഒരു പൊടിയും എല്ലാവരും പ്ലേറ്റിലേക്ക് വാരിയിട്ടു. പലരും കറി ഒഴിച്ചത് അവലോസ് പൊടിയിലായിരുന്നു എന്ന് ഭക്ഷണ ശേഷം വേസ്റ്റ് ബക്കറ്റിൽ നോക്കിയപ്പോൾ മനസ്സിലായി. 

പ്രാതൽ കഴിച്ച ഉടൻ തന്നെ ഞങ്ങൾ ക്യാമ്പിനോട് വിട ചൊല്ലി. നമ്മുടെ ഫോണിൽ നിന്ന് ക്യാമ്പ് വെബ് സൈറ്റിൽ കയറി ക്യാമ്പധികൃതർ തന്നെ അവർക്ക് ഫൈവ് സ്റ്റാർ റേറ്റിംഗ് നൽകി; പാരിതോഷികമായി ഓരോ ബോട്ടിൽ വെള്ളവും തന്നു. പലരും അവിടെ നിന്ന് ഇറങ്ങിയ ഉടൻ തന്നെ റേറ്റിംഗ് ഡിലീറ്റ് ചെയ്തത് ആ പാവങ്ങൾ അറിഞ്ഞില്ല.

പത്തര മണിയോടെ ഞങ്ങൾ പ്രേത ഗ്രാമമായ കുൽദാരയിൽ എത്തി. മുപ്പത് രൂപയാണ് ഈ ഊഷരഭൂമി കാണാനുള്ള ഫീസ്. സൂര്യൻ നിർദാക്ഷിണ്യം തലക്ക് മുകളിൽ കത്തിക്കാളുന്നുണ്ടായിരുന്നു. ആ വെളിച്ചത്തിൽ ഒരു പ്രേതവും കാണില്ല എന്ന ധൈര്യത്തിൽ അമ്പിളി ടീച്ചർ കുൽദാരയിലെ ശ്മശാനത്തിൽ വരെ പോയി. അപ്പോഴും തടിമിടുക്കുള്ള ചിലരെ ഒപ്പം കൂട്ടാൻ ടീച്ചർ മറന്നിരുന്നില്ല.

പഴയ രീതിയിൽ പണിതു കൊണ്ടിരിക്കുന്ന ഏതാനും ചില കെട്ടിടങ്ങളാണ് പ്രവേശന കവാടം പിന്നിട്ട ഉടനെ കാണാൻ സാധിക്കുക. കൊട്ടാരം പോലെയുള്ള ഒരു നിർമ്മിതി, ഇവിടെ താമസിച്ചിരുന്നത് രാജാക്കന്മാർ ആയിരുന്നോ എന്ന് സംശയമുണർത്തി.പക്ഷേ, പാലി ബ്രാഹ്മിൺസ് ആയിരുന്നു കുൽദാരയിലെ എമ്പത്തിയേഴോളം വില്ലേജുകളിലെ താമസക്കാർ എന്നും അവിടെ ഇൻസ്ക്രൈബ് ചെയ്തത് കണ്ടു. 

പാലി ബ്രാഹ്മിൺസ് കുൽദാര വിടാനുള്ള കാരണം ഇന്നും അജ്ഞാതമാണ്. പരമ്പരാഗതമായ അവരുടെ തൊഴിൽ മേഖലക്കേറ്റ അപ്രതീക്ഷിത തിരിച്ചടിയോ പ്രദേശത്തെ വരൾച്ചയോ ഭൂകമ്പമോ ആകാം ഈ ഗ്രാമങ്ങൾ മുഴുവൻ വിജനമാകാൻ കാരണം എന്ന് പറയപ്പെടുന്നു. എന്നാൽ ഒരു വിചിത്ര കഥയും ഇവിടെ പ്രചാരത്തിലുണ്ട്.

ജയ്സാൽമീർ രാജസഭയിലെ മന്ത്രിയായിരുന്ന സലീം സിംഗ് ഗ്രാമത്തിലെ ഒരു പെൺകുട്ടിയിൽ അനുരക്തനായി,അവളെ വിവാഹം കഴിക്കാൻ  ആഗ്രഹിച്ചു. പക്ഷേ, പെൺകുട്ടിയും അവളുടെ കുടുംബവും അതിന് വഴങ്ങിയില്ല. അതിൻ്റെ പേരിൽ സലിം സിംഗ് വിവിധ രൂപത്തിൽ ഗ്രാമവാസികളെ പീഢിപ്പിച്ചു. പീഢനം സഹിക്കാൻ കഴിയാതെ, ഒരൊറ്റ രാത്രിയിൽ മുഴുവൻ വീടുകളും ഉപേക്ഷിച്ച് എല്ലാവരും എങ്ങോട്ടോ പലായനം ചെയ്തു എന്നാണ് ഐതിഹ്യം. ഇന്നും രാത്രി സമയത്ത് ആരും കുൽദാരയിൽ പോകാറില്ല പോലും. ഭീതിജനകമായ പല അപശബ്ദങ്ങളും രാത്രിയിൽ അവിടെ മുഴങ്ങാറുണ്ട് പോലും (എന്നെങ്കിലും ഒന്ന് പോയി ഉറപ്പ് വരുത്തണം🤩).

തകർന്ന് പോയ വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഞാനും വിനോദൻ മാഷും തേരാ പാരാ നടന്നു. മിക്ക വീടുകളും രണ്ട് മുറികൾ മാത്രമുള്ളതായി തോന്നി. അപൂർവ്വം ചില വലിയ വീടുകളുടെ അവശിഷ്ടങ്ങളും കണ്ടു. സിമൻ്റോ മണ്ണോ ചാന്തോ ഒന്നും ഉപയോഗിക്കാതെ കല്ലുകൾ വെറുതെ അടുക്കി വെച്ച രൂപത്തിലായിരുന്നു അവയെല്ലാം. അതുകൊണ്ട് തന്നെ, ഒരു ഭൂകമ്പത്തിൽ ഇടിഞ്ഞ് പൊളിഞ്ഞ് നശിച്ചു പോയതായിരിക്കും ഈ ഗ്രാമമെന്ന് എൻ്റെ മനസ്സ് പറഞ്ഞു.

നോക്കെത്താ ദൂരത്തോളം കാണാനുള്ളത് ഈ അവശിഷ്ടങ്ങൾ മാത്രമായിരുന്നു. സൂര്യനാണെങ്കിൽ തൻ്റെ ഉഗ്രപ്രതാപം മുഴുവൻ പുറത്തെടുത്ത് കഴിഞ്ഞിരുന്നു. നഗ്ന ശിരസ്സിന് ഏറ്റുവാങ്ങാവുന്ന ചൂടിൻ്റെ പരിധി വിടുന്നതായി ചിലർക്കൊക്കെ തോന്നി. ഒരു മണിക്കൂർ കൊണ്ട് പര്യടനം പൂർത്തിയാക്കി എല്ലാവരും ബസ്സിൽ തിരിച്ചെത്തി. ഉച്ച ഭക്ഷണത്തിനും ജയ്സാൽമീർ കോട്ടയിലെ കാഴ്ചകൾക്കുമായി ഞങ്ങൾ യാത്ര തുടർന്നു.

(തുടരും...)

Wednesday, April 02, 2025

മൂത്രശങ്ക

"കാദറേ... എടാ കാദറേ..." തൂറ്റല് പിടിച്ച ചന്തി പോലെ, ആരുടെയോ നിലക്കാത്ത വിളി കേട്ടാണ് കാദർ ഉറക്കമുണർന്നത്.

"എടീ...ആരാ അവിടന്ന് അങ്ങനെ മുക്ര ഇടുന്നത്? കാദറിൻറെ ചെവിക്ക് ഒരു കുഴപ്പോം ഇല്ലാന്ന് ഒന്ന് പറഞ്ഞക്ക്..." കാദർ ഭാര്യയോട് നിർദ്ദേശിച്ചു.

"കാദറേ... എടാ... കാദറേ..." വിളി വീണ്ടും തുടർന്നു.

"ഞാൻ തന്നെയാ കാദർ...ഏത് പോത്തിനാ ഇന്നെ കാണാനിത്ര തിടുക്കം?" അഴിഞ്ഞ മുണ്ട് ഒരു വിധം കുത്തി,  കിടക്കയിൽ നിന്നുമെണീറ്റ് വന്ന കാദർ ചോദിച്ചു.

"ഞാൻ തന്നെ ..." വാതിൽ തുറന്നപ്പോൾ കണ്ട ആളെക്കണ്ട് കാദർ ഒന്ന് പരുങ്ങി.

"വാപ്പച്ചി!! എന്താ രാവിലെത്തന്നെ?ഇന്നും ആസ്പത്രീക്ക് പോകണോ?" ഭാര്യാ പിതാവിനെ കണ്ട കാദർ സൗമ്യനായി.

"ങാ...പോകണം..."

"യാ കുദാ... ഇന്നും എറണാകുളത്ത് പോകണം ന്നോ...??" ഇന്നലെ എറണാകുളത്ത് പോയതിന്റെ ദുരിതം ഓർത്തപ്പോൾ കാദർ ഒന്ന് ഞെട്ടി.

"ഉം ഉം...ഇവടെ മുക്കത്ത് വരെ പോയാ മതി... ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്..." വാപ്പച്ചി പറഞ്ഞു.

"അതെന്തേ... ? കൊതുക് കടിച്ച് തണർത്തതിന് വരെ ഇന്നലെ ഇങ്ങള് മരുന്ന് എഴുതിച്ച്ണല്ലോ..?" വീണ്ടും ഡോക്ടറെ കാണാൻ പോകുന്നതിന്റെ ആവശ്യം മനസ്സിലാകാത്തതിനാൽ കാദർ ചോദിച്ചു.

"അത്...എനിക്കല്ലേ?"

"ആ...ഇങ്ങക്കല്ലാതെ പിന്നെ ആർക്കാ ഇന്നും ഡോക്ടറെ കാണാൻ പോകുന്നത്?"

"പറയാം...നീ വേഗം റെഡിയാക്...." വാപ്പച്ചി പറഞ്ഞപ്പോൾ കാദർ ഭാര്യയുടെ നേരെ ഒന്ന് നോക്കി.അവൾ ഉടൻ തല താഴ്ത്തി.

'ങേ!! കഴിഞ്ഞ ഒരു മാസം ഞാനും ഓളും വെവ്വേറെ മുറീലാണല്ലോ കെടക്കുന്നത്... വയസ്സാണെങ്കി പത്തയിമ്പത് കഴിഞ്ഞും ചെയ്ത്... ' ആത്മഗതം ചെയ്തു കൊണ്ട് കാദർ ഭാര്യയെ ഒന്ന് കൂടി നോക്കി.അവൾ അപ്പോൾ കാലിന്റെ പെരുവിരൽ കൊണ്ട് നിലത്ത് വട്ടം വരയ്ക്കാൻ തുടങ്ങിയിരുന്നു.

"എന്നിട്ടെന്താ... നീ വരുന്നില്ലെടീ...?" കാദർ ഭാര്യയോട് ചോദിച്ചു.

"ഞാൻ വരണ്ടാ ന്നാ വാപ്പച്ചി പറഞ്ഞത്..."

'ങേ! ടെക്‌നോളജി അത്രയ്ക്കും എത്തിയോ? ഭാര്യയുടെ ഗർഭം അറിയാൻ ഭർത്താവിനെ പരിശോധിക്കുകയോ?' കാദറിന് ഒന്നും മനസ്സിലായില്ല.

"അല്ല വാപ്പച്ചീ..ശരിക്കും എന്താ പ്രശനം?" രണ്ടും കൽപ്പിച്ച് കാദർ ഭാര്യാപിതാവിനോട് ചോദിച്ചു.

"അത്...ഞാൻ മെഡിക്കൽ കോളേജിലെ നല്ല ഒരു ഡോക്ടറെ ബുക്ക് ചെയ്തിട്ടുണ്ട്..."

"ഇന്നലെ പത്തിരുനൂറ് കിലോമീറ്റർ ഓടിച്ച് പോയിട്ട് കണ്ടത് പിന്നെ പാരലൽ കോളേജിലെ ഡോക്ടറെ ആയിന്യോ?" കാദർ ചോദിച്ചു.

"അതും ഉഷാറ് ഡോക്ടർ ..ആ പോക്ക് കൊണ്ടല്ലേ ഇതിപ്പോളെങ്കിലും അറിഞ്ഞത്..." വാപ്പച്ചി പറഞ്ഞു.

"അതിനി രണ്ടാഴ്ച കഴിഞ്ഞ് ഇനിയും അവിടെ പോകുമ്പോ കാണിച്ചാൽ പോരേ... ഇന്ന് തന്നെ വേറെ ഒരു ഡോക്ടറെ കാണിച്ച് എന്തിനാ അഞ്ഞൂറ് അയാൾക്കും ആയിരം മരുന്ന് ഷോപ്പിലും കൊട്ക്ക്ണത്?" കാദറിന് ഒന്നും മനസ്സിലായില്ല.

"അത്...എന്നെയല്ലേ കാണിച്ചത്?" 

"നിങ്ങളെയല്ലാതെ ഇനി ആരെ കാണിക്കുന്നതാ ഈ പറയുന്നത്?ഓൾക്കും ഇൻക്കും വയസ്സ് കൊറേ ആയി... ഇങ്ങള് ഇഞ്ഞും ബല്യാപ്പ ആകണ കാലം ഒക്കെ കഴിഞ്ഞു പോയി..." ഒരു  ചിരിയോടെ കാദർ പറഞ്ഞു.

"ഇന്ന് അന്നെയാ കാണിക്കാൻ പോകണത്.."

"ങേ!!! എന്നെയോ??" കാദർ ഞെട്ടിത്തരിച്ച് പോയി.

"ആ.. അന്നെത്തന്നെ.." പുറത്ത് നിന്നിരുന്ന ഭാര്യാ സഹോദരീ ഭർത്താവ് ആയ കുഞ്ഞാണി ആണ് മറുപടി പറഞ്ഞത്.

"അതെന്തിനാ വാപ്പച്ചീ?" സംഗതി മനസ്സിലാകാതെ കാദർ ചോദിച്ചു.

"അത്...ഇന്നലെ വീട്ടിൽ തിരിച്ചെത്തിയ ഉടനെ ഞങ്ങൾ എടുത്ത തീരുമാനമാ..."  കുഞ്ഞാണി പറഞ്ഞു.

"എന്തിനാ ന്നും കൂടി പറയ് കുഞ്ഞാണ്യ.." കാദർ കുഞ്ഞാണിയുടെ അടുത്തെത്തി ചോദിച്ചു.

"അത്...ഇന്നലെ അങ്ങോട്ടുള്ള യാത്രയിൽ എത്ര തവണയാ നീ മൂത്രമൊഴിക്കാൻ കാർ നിർത്തിച്ചത്?" കുഞ്ഞാണി പറഞ്ഞു.

"അതേ മാതിരി ഒരസുഖം ഞമ്മളെ പാറക്കലെ കൈസാത്താന്റെ അയമുവിന് ണ്ടായീനി..." വാപ്പച്ചി പറഞ്ഞു.

"അയമു അതാരോടും മുണ്ടീല...ഓൻ അങ്ങനങ്ങട്ട് മരിച്ച്.." കുഞ്ഞാണി വാപ്പച്ചിയെ പിന്താങ്ങി.

"ഓ... അതാണോ കാര്യം...." കാദറിന്റെ ചുണ്ടിൽ ഒരു ചിരി പടർന്നു.

"ആ...അത് ഇപ്പൊ അറിഞ്ഞത് കൊണ്ട് രക്ഷപ്പെട്ടു.." വാപ്പച്ചി എന്തോ വലിയ ഒരു കാര്യം കണ്ടെത്തിയ രൂപത്തിൽ പറഞ്ഞു.

"അതെന്നെ...നീ പതിമൂന്ന് പ്രാവശ്യാ മൂത്രിക്കാൻ എറങ്ങിയത്.." കുഞ്ഞാണി പറഞ്ഞു.

"തിരിച്ച് പോരുമ്പം നീ ഉറങ്ങിയത് കൊണ്ട് അങ്ങനെ ഉണ്ടായില്ല.." വാപ്പച്ചി പറഞ്ഞു.

"ആ...ശരി തന്നെ...കുഞ്ഞാണ്യ...ഒന്നിങ്ങട്ട് ബാ.." കാദർ കുഞ്ഞാണിയെ വിളിച്ച് അല്പം ദൂരേയ്ക്ക് നീങ്ങി. വാപ്പച്ചി അകത്തേക്കും പോയി.

"അത്...ഇരുന്നൂറ് കിലോമീറ്റർ യാത്ര ചെയ്തിട്ട് ഞാൻ പതിമൂന്ന് പ്രാവശ്യല്ലേ മൂത്രമൊഴിക്കാൻ നിർത്താൻ പറഞ്ഞത്?"

"അത്രയാണ് ഞാൻ എണ്ണിയത്.." 

"ആ..ഒരഞ്ച് കൊല്ലം മുമ്പായീനി ഈ പോക്ക് എങ്കില് ഒരു മുപ്പത് പ്രാവശ്യം ഞാൻ മൂത്രമൊഴിക്കാൻ എറങ്ങീനി..."

"അള്ളോ ന്റെ റബ്ബേ... ഇപ്പം കൊറഞ്ഞ് ന്നാ പറയണത്..." കുഞ്ഞാണി ആശ്ചര്യത്തോടെ ചോദിച്ചു.

"ആ... നേർ പകുതിയിലേറെ കുറഞ്ക്ക്ണ് ... അതേയ്... ഞാൻ ആ എറങ്ങിയതിൽ രണ്ട് പ്രാവശ്യാ ശരിക്കും മൂത്രമൊഴിക്കാൻ നിർത്തിച്ചത് .. "

"ങേ!! അപ്പോ ബാക്കിയൊക്കെ?"

"അതാ പോത്തേ പറയണത്... ഓരോ പതിനഞ്ച് മിനുട്ട് കഴിയുമ്പളും എനിക്കൊന്ന് പുക വലിയ്ക്കണം... അത് പറഞ്ഞാ വാപ്പച്ചിക്കും വലിയ്ക്കണ്ടി വരും..."

"ങാ.." കുഞ്ഞാണി മൂളിക്കേട്ടു.

"അപ്പൊ പിന്നെ...മൂത്രിക്കാൻ ഉണ്ട് ന്ന് പറഞ്ഞ് ഇറങ്ങല്ലാതെ വേറെ ഒരു വഴിയും ഇല്ലാത്തോണ്ടാ... അയമു മരിച്ചത് അങ്ങനാണെങ്കി കാദർനും അതാ ഇഷ്ടം..." കാദർ പറഞ്ഞു നിർത്തി.

"വാപ്പച്ച്യേ... വാപ്പ...ച്ച്യേ... വിട്ടോളിം ബേം കുടീയ്ക്ക്..." കാദറിന്റെ പോക്ക് കണ്ട് കുഞ്ഞാണി അകത്തേയ്ക്ക് വിളിച്ച് പറഞ്ഞു.പന്തികേട് തോന്നിയ വാപ്പച്ചി അടുക്കള വാതിലിലൂടെ പെട്ടെന്ന് സ്ഥലം കാലിയാക്കി.