പൗലോ കൊയ്‌ലോ എന്ന് കേൾക്കുമ്പോഴേക്കും 'ആൽക്കെമിസ്റ്റ്' എന്ന് അറിയാതെ നമ്മുടെ നാവിൻ തുമ്പിൽ വരും.പലരുടെയും വായനാനുഭവം കേട്ട് ഞാൻ വായന തുടങ്ങിയ ഒരു പുസ്തകമായിരുന്നു 'ആൽക്കെമിസ്റ്റ്'. പക്ഷേ, ഇപ്പോഴും അത് മുഴുവനായി വായിച്ചിട്ടില്ല എന്നതാണ് സത്യം. അതെ സമയം പൗലോ കൊയ്‌ലോ എഴുതി എന്ന കാരണത്താൽ മാത്രം കയ്യിൽ കിട്ടിയപ്പോൾ ഞാൻ വായിക്കാൻ തെരഞ്ഞെടുത്ത ഒരു കൃതിയാണ് Eleven Minutes.
ബ്രസീലിലെ ഒരു നാടന്‍ പെണ്‍കുട്ടിയുടെ കഥയാണ് Eleven Minutes ലെ പ്രതിപാദ്യ വിഷയം. ആദ്യ പ്രണയം കാമുകൻ 'വിളവെടുപ്പ്' നടത്തിയ ശേഷം ഉപേക്ഷിച്ചപ്പോൾ തകർന്നു പോയ മരിയ എന്ന പെൺകുട്ടി കൗമാരത്തിൽ എത്തിയപ്പോൾ, ഇനി ഒരു ആത്മാര്‍ത്ഥ പ്രണയത്തില്‍ ഒരിക്കലും വീഴുകയില്ലെന്ന് ശപഥമെടുത്തു. അത്രയും സ്വപ്നങ്ങളായിരുന്നു അവൾ ആ പ്രണയത്തിലൂടെ നെയ്തു കൂട്ടിയിരുന്നത്.മനസ്സിനെ എപ്പോഴും പീഡിപ്പിക്കുന്ന ഒന്നാണ് പ്രണയം എന്ന് അനുഭവത്തിലൂടെ മരിയ ധരിച്ചു വശായി.
പതിനഞ്ചാം വയസില്‍ സ്വയംഭോഗത്തിലൂടെ രതിമൂര്‍ച്ഛ അനുഭവിക്കുന്ന മരിയയിൽ തുടങ്ങുന്ന നോവല്‍ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ലൈംഗികതയെക്കുറിച്ച് പ്രത്യേകിച്ച് സ്ത്രീലൈംഗികതയെക്കുറിച്ച് വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ഒരു (സദാചാര) വായനക്കാരൻ്റെ ലൈംഗിക അറിവുകളുടെ സകല അതിർ വരമ്പുകളും ഈ കൃതി ലംഘിക്കുന്നുണ്ട് എന്നാണ് എൻ്റെ വായനാനുഭവം.
ഭാഗ്യം തേടി മരിയ ബ്രസീലിൽ നിന്നും സ്വിറ്റ്സർലണ്ടിലേക്ക് പോകുന്നു. പക്ഷേ, അവളുടെ ശപഥങ്ങളെയെല്ലാം മാറ്റിമറിക്കുന്നതായിരുന്നു ആ യാത്ര. ഒരു ദുഃസ്വപ്നത്തില്‍പോലും കാണുകയോ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ലാത്ത വേശ്യാ ജീവിതമായിരുന്നു അവളെ അവിടെ കാത്തിരുന്നത്. രതിയുടെയും ആനന്ദത്തിന്റെയും പ്രണയത്തിന്റെയും ഒരു വ്യത്യസ്ത ജീവിതമായിരുന്നു അത്. പ്രസ്തുത ജീവിതമാണ് ഈ കൃതിയിലൂടെ അനാവൃതമാകുന്നത്.
പ്രധാന കഥാപാത്രമായ മരിയയുടെ വാക്കുകള്‍ തന്നെ കടമെടുത്തു പറഞ്ഞാല്‍, എപ്പോഴും ലൈംഗികതയെക്കുറിച്ച് ചിന്തിക്കുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്ന പുസ്തകമല്ല ഇത്. മറിച്ച് ലൈംഗികതയ്ക്ക് ഏറിയ സമയവും പ്രധാനമായ ഒരു പങ്ക് ജീവിതത്തിലുണ്ടെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന പുസ്തകമാണിത്.
രചയിതാവ്: പൗലോ കൊയ്‌ലോ
പ്രസാധകർ : Harper Collins
പേജ്:275
വില: £ 7.99 (Apprxmt Rs 945)






