Pages

Friday, August 08, 2025

1921 പോരാളികൾ വരച്ച ദേശ ഭൂപടങ്ങൾ

ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് മമ്മുട്ടി നായകനായ 1921 എന്ന സിനിമ റിലീസായത്. അന്ന് എൻ്റെ സഹപാഠികളും മമ്മുട്ടി ആരാധകരുമായിരുന്ന സുനിലും നൗഫലും ഈ സിനിമ എത്ര തവണ കണ്ടു എന്ന് അവർക്ക് തന്നെ ഒരു നിശ്ചയവും ഇല്ലായിരുന്നു. ഞാനും ഒരു തവണ ഈ സിനിമ കണ്ടിട്ടുണ്ട്. എൻ്റെ നാടും പഠിച്ച് കൊണ്ടിരുന്ന നാടും 1921 ൻ്റെ സിരാ കേന്ദ്രങ്ങളിൽ പെട്ടതായതിനാൽ ആ സിനിമ കാണണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.

മാപ്പിള ലഹള എന്നും മലബാർ ലഹള എന്നും എല്ലാം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട, നിഷ്കളങ്കരായ ഒരു ജനതയുടെ ബ്രിട്ടീഷുകാർക്കെതിരെയുള്ള ഈ ധീര പോരാട്ടം കഴിഞ്ഞ് നൂറ് വർഷം പിന്നിട്ടപ്പോൾ പ്രസ്തുത സമരം സ്വാതന്ത്ര്യ സമര താളുകളിൽ നിന്ന് തന്നെ നീക്കം ചെയ്യാനുള്ള കരുനീക്കങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഈ അവസരത്തിലാണ് മക്കൾക്ക് ഈ സമരത്തെപ്പറ്റി അറിവ് പകരണം എന്ന് ഞാൻ നിശ്ചയിച്ചുറപ്പിച്ചത്. അത് പ്രകാരം ഒഴിവും അവസരവും ഒത്ത് വരുമ്പോൾ മലബാർ കലാപത്തിൻ്റെ രണഭൂമികൾ മക്കളോടൊപ്പം സന്ദർശിച്ച് വരുന്നു.

തികച്ചും യാദൃശ്ചികമായിട്ടാണ് ഇതേ സമയത്ത് എൻ്റെ സഹപ്രവർത്തകനായ സുമേഷ് ഒരു പുസ്തകം എനിക്ക് വായിക്കാൻ തന്നത്. 1921 പോരാളികൾ വരച്ച ദേശ ഭൂപടങ്ങൾ എന്ന പ്രസ്തുത പുസ്തകം എൻ്റെ മലബാർ കലാപ അന്വേഷണാത്മക സന്ദർശനങ്ങൾക്ക് മുതൽ കൂട്ടാകും എന്ന് എനിക്ക് ഉറപ്പായിരുന്നു.

ഇത്രയധികം പോരാട്ടങ്ങളും കൂട്ടക്കുരുതികളും നടന്ന ഒരു സംഭവമായിരുന്നു മലബാർ കലാപം എന്ന് ഈ പുസ്തകത്തിലൂടെയാണ് ഞാൻ തിരിച്ചറിഞ്ഞത്. കൂട്ടക്കുരുതികൾക്കും പലായനങ്ങൾക്കും സാക്ഷ്യം വഹിച്ച ദേശങ്ങളുടെ നിലവിളികളും തേങ്ങലുകളും ഗ്രന്ഥകാരൻ അതേപടി ഇതിൽ പകർത്തി വച്ചിട്ടുണ്ട്. വായനക്കാരന് അത് ശരിക്കും അനുഭവിക്കാനും ആവും. എൻ്റെ നാട്ടിലെ സംഭവങ്ങൾ അധികമൊന്നും ഇല്ലെങ്കിലും അയൽ പ്രദേശങ്ങളിലെയും മലപ്പുറം, കോഴിക്കോട് , പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലെയും അറിയപ്പെടാത്ത പോരാട്ടങ്ങളിലേക്ക് ഈ പുസ്തകം വെളിച്ചം വീശുന്നു. എൻ്റെ അറിവിൽ പെടാത്തതും ഞാൻ നേരത്തെ സൂചിപ്പിച്ച മലബാർ കലാപ ഭൂമി സന്ദർശനത്തിൽ ഉൾപ്പെടുത്തേണ്ടതുമായ സ്ഥലങ്ങളെക്കുറിച്ചും ഈ പുസ്തകം എന്നെ ഉത്ബോധിപ്പിച്ചു. 

മലബാർ കലാപത്തെപ്പറ്റിയും അതിൻ്റെ നായകരായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പറ്റിയും ആലി മുസ്‌ലിയാരെപ്പറ്റിയും എല്ലാം പല പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. വായിക്കാനായി കുറെ എണ്ണം വാങ്ങി വച്ചിട്ടുമുണ്ട്. എന്നാൽ, വായിച്ച പുസ്തകങ്ങളിൽ ഒന്നും തന്നെ കാണാത്ത ദേശങ്ങളും പോരാളികളും ഈ പുസ്തകത്തിൽ അനാവരണം ചെയ്യപ്പെടുന്നു എന്നതാണ് ഇതിൻ്റെ പ്രത്യേകത. തീർച്ചയായും ചരിത്രാന്വേഷികൾക്ക് ഈ പുസ്തകം ഏറെ ഉപകാരപ്പെടും.

പുസ്തകം: 1921 പോരാളികൾ വരച്ച ദേശ
ഭൂപടങ്ങൾ
രചയിതാവ് : പി.സുരേന്ദ്രൻ
പ്രസാധകർ: ടെൽബ്രെയിൻ ബുക്സ്
പേജ് : 403
വില : Rs 599/-

Wednesday, August 06, 2025

ഇന്ദിരാഗാന്ധി മെമ്മോറിയൽ & ഗാന്ധി സ്മൃതി (ഡൽഹി ദിൻസ് - 6)

ഡൽഹി ദിൻസ് - 5

ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ലോകത്തെ മുഴുവൻ നടുക്കിയ ഇന്ദിരാഗാന്ധി വധം നടന്നത്. ചാലിയാർ പുഴയുടെ മറുകരയിൽ സ്ഥിതി ചെയ്യുന്ന എൻ്റെ സ്കൂൾ അന്ന് നേരത്തെ വിട്ടതും കടത്തു തോണി പോലും സർവ്വീസ് നിർത്തിയതും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. മുപ്പത് വർഷങ്ങൾക്ക് ശേഷം ഇന്ദിരാഗാന്ധിയുടെ നാമധേയത്വത്തിലുള്ള നാഷണൽ സർവ്വീസ് സ്കീം ദേശീയ അവാർഡ് ഏറ്റുവാങ്ങാൻ ഡൽഹിയിൽ എത്തിയപ്പോഴാണ് ഇന്ദിരാ ഗാന്ധിയുടെ വീടായിരുന്ന സഫ്ദർജംഗ് റോഡിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ഞാൻ സന്ദർശിക്കുന്നത്. ഇന്ദിരാഗാന്ധിയുടെയും മകൻ രാജീവ് ഗാന്ധിയുടെയും ജീവിതത്തിലെ നിരവധി നിമിഷങ്ങൾ പ്രദർശിപ്പിക്കുന്ന പ്രസ്തുത മ്യൂസിയം മക്കളെ കാണിപ്പിക്കണം എന്ന് തോന്നാൻ കാരണം അന്നത്തെ സന്ദർശനം തന്നെയായിരുന്നു.

ഒരു കുടുംബത്തിൻ്റെ രാഷ്ട്രീയ ജീവിതം വിവരിക്കുന്ന ഒരു മ്യൂസിയമായി ഇന്ദിരാഗാന്ധി മെമ്മോറിയലിനെ വിശേഷിപ്പിക്കാം. ഇന്ദിരയുടെ ജീവിതത്തിലെ ഉയർച്ചകളും താഴ്ചകളും എല്ലാം വാർത്തകളായും ചിത്രങ്ങളായും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷയിലെ അന്നത്തെ പത്ര വാർത്തകൾ മ്യൂസിയത്തിൽ കാണാം. ഇന്ദിരാഗാന്ധി ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കളെപ്പറ്റിയും ദൈനംദിന ജീവിത ക്രമത്തെപ്പറ്റിയും എല്ലാം സന്ദർശകന് മനസ്സിലാക്കാം. മനോഹരമായി സെറ്റ് ചെയ്തിരിക്കുന്ന വീട്ടിലെ ലൈബ്രറി ഞങ്ങളെ ഏറെ ആകർഷിച്ചു.

വെടിയേറ്റ് മരിക്കുമ്പോൾ ഇന്ദിരാഗാന്ധി ധരിച്ചിരുന്ന സാരിയും പാദരക്ഷകളും കാണുമ്പോൾ 1984 ഒക്ടോബർ 31 ന് റേഡിയോയിലൂടെ ശ്രവിച്ച ആ മരണ വാർത്ത വീണ്ടും ഓർമ്മ വരും. ശേഷം, ചില്ലിട്ട് സംരക്ഷിച്ച ഇന്ദിരാഗാന്ധിയുടെ അവസാന പാദ ചലന സ്ഥലങ്ങൾ കൂടി കാണുമ്പോൾ ഗേറ്റിൽ നിൽക്കുന്ന സ്വന്തം അംഗരക്ഷകർ ഇന്ദിരാഗാന്ധിയെ വെടിവയ്ക്കുന്ന ചിത്രവും ഒരു നടുക്കത്തോടെ മനസ്സിൽ മിന്നി മറയും.

രാജീവ് ഗാന്ധിയുടെ ജീവിതത്തിലെ നിരവധി മുഹൂർത്തങ്ങളും ഞങ്ങളുടെ മുൻ എം.പി രാഹുൽ ഗാന്ധിയുടെയും നിലവിലുള്ള എം.പി. പ്രിയങ്കാ ഗാന്ധിയുടെയും ശൈശവകാല ചിത്രങ്ങളും കൂടി ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 1991 ൽ ശ്രീ പെരുമ്പത്തൂരിൽ ബോംബ് സ്ഫോടനത്തിൽ മരിക്കുമ്പോൾ രാജീവ് ഗാന്ധി ധരിച്ചിരുന്ന പൈജാമയുടെയും കുർത്തയുടെയും ഷൂസിൻ്റെയും കരിഞ്ഞ കഷ്ണങ്ങൾ കാണുമ്പോഴും മനസ്സിൽ ഒരു നൊമ്പരം അനുഭവപ്പെടും.

ഇന്ദിരാഗാന്ധി മെമ്മോറിയൽ കണ്ട ശേഷം ഞങ്ങൾ പോയത് ഗാന്ധി സ്മൃതിയിലേക്കാണ്. മുമ്പ് ബിർള ഹൗസ് എന്നറിയപ്പെട്ടിരുന്ന ഈ മ്യൂസിയം ഡൽഹിയിൽ എത്തുന്ന അധിക സഞ്ചാരികളും കാണാറില്ല. എൻ്റെ ഒന്നാമത്തെയോ രണ്ടാമത്തെയോ ഡൽഹി സന്ദർശന വേളയിൽ പോയ ഒരു മങ്ങിയ ഓർമ്മ മാത്രമേ എനിക്കും ഉണ്ടായിരുന്നുള്ളൂ. ഗാന്ധിജിയുടെ അവസാന കാലടികൾ അവിടെ സിമൻ്റിൽ തീർത്തത് ഓർമ്മയിൽ പച്ചപിടിച്ച് തന്നെ നിൽക്കുന്നുണ്ട്. 'ഗാന്ധിജി ആത്മഹത്യ ചെയ്തു' എന്ന റിപ്പോർട്ട് വരുന്നതിന് മുമ്പ് മക്കളെ ഇതൊക്കെ ബോധ്യപ്പെടുത്തൽ അനിവാര്യമാണ് എന്ന് ഒരു പിതാവെന്ന നിലക്ക് എൻ്റെ കടമയാണ് എന്ന ചിന്തയാണ് ഞങ്ങളെ വീണ്ടും ഗാന്ധി സ്മൃതിയിൽ എത്തിച്ചത്.

സബർമതി ആശ്രമത്തിൽ നിന്നും വിട്ടു പോന്ന ശേഷം ഡൽഹിയിൽ ഗാന്ധി താമസിച്ചിരുന്ന വീടാണ് ബിർള ഹൗസ്. വൃവസായ പ്രമുഖരായ ബിർള ഫാമിലിയുടെ വീടായിരുന്നതിനാലാണ് ഇതിനെ ബിർള ഹൗസ് എന്ന് വിളിച്ചിരുന്നത്. ഇന്ന് ബിർള ഹൗസ് എന്ന് പറഞ്ഞാൽ ബിർള മന്ദിറിലും ഗാന്ധി സ്മൃതി എന്ന് പറഞ്ഞാൽ രാജ്ഘട്ടിലും എത്തിച്ച് തരുന്നവരാണ് ഡൽഹിയിലെ മിക്ക ഓട്ടോ ഡ്രൈവർമാരും. ഗാന്ധിജിയെ അടുത്തറിയാൻ സഹായിക്കുന്ന ഈ മ്യൂസിയത്തെ അവർക്ക് അറിയാത്തതോ അതല്ല മനപ്പൂർവ്വം മറക്കുന്നതോ എന്ന് നിശ്ചയമില്ല.

ഗാന്ധിജി ദേശീയ നേതാക്കളോട് ഒപ്പം ഇരുന്ന് സംസാരിച്ചിരുന്ന ഇടങ്ങൾ അതേ പോലെ ഈ വീട്ടിൽ നിലനിർത്തിയിട്ടുണ്ട്. ഗാന്ധിജിയുടെ ജീവിതത്തിലെ നിരവധി മുഹൂർത്തങ്ങളും ഫോട്ടോകളായും വിവരണങ്ങളായും പ്രദർശിപ്പിച്ചിട്ടുണ്ട്. 2005 ൽ ആരംഭിച്ച ഒരു മൾട്ടിമീഡിയ മ്യൂസിയവും ബിർള ഹൗസിലെ രണ്ടാം നിലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ജീവിതത്തിലെ വിവിധ കാര്യങ്ങൾ എളുപ്പം മനസ്സിലാക്കാൻ പറ്റുമെങ്കിലും ചിലത് ഈ മൾട്ടിമീഡിയ പ്രദർശനത്തിലും വിട്ടുപോയിട്ടുണ്ട്. സബർമതി ആശ്രമത്തെക്കുറിച്ചോ പ്രസ്തുത ആശ്രമത്തിലെ ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ചോ വളരെ പരിമിതമായ അറിവേ ഇവിടെ നിന്ന് ലഭിക്കൂ.

മനുവിൻ്റെയും ആഭയുടെയും തോളിൽ പിടിച്ചു കൊണ്ട് ബിർളാ ഹൗസിൽ നിന്നും പ്രാർത്ഥനാ സ്ഥലത്തേക്ക് നടന്ന ഗാന്ധിജിയുടെ ഓരോ കാലടിയും ഇവിടെ ആലേഖനം ചെയ്ത് വച്ചിട്ടുണ്ട്. അവയെ പിന്തുടർന്ന് ഞങ്ങൾ എത്തിയത് തുറസായ ഒരു സ്ഥലത്തായിരുന്നു. നാഥുറാം ഗോഡ്സെ ഗാന്ധിജിയെ വെടി വച്ച് വീഴ്ത്തിയ സ്ഥലം അവിടെ മാർക്ക് ചെയ്ത് വച്ചിട്ടുണ്ട്. "ഹേ റാം" എന്നെഴുതിയ ആ സ്തൂപത്തിനടുത്ത് വിങ്ങുന്ന ഹൃദയവുമായി ഞങ്ങളും ഏതാനും നിമിഷം മൗനമായി നിന്ന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.


രണ്ട് മ്യൂസിയങ്ങളും തിങ്കളാഴ്ചയും ദേശീയ അവധി ദിവസങ്ങളും ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ സൗജന്യ പ്രവേശനം അനുവദിക്കും.

(തുടരും..)


Thursday, July 31, 2025

ബംഗ്ലാ സാഹിബ് ഗുരുദ്വാരയിലെ ലങ്കർ ( ഡൽഹി ദിൻസ് - 5)

ഡൽഹി ദിൻസ് - 4

2014 ൽ ലുധിയാനയിൽ വച്ച് നടന്ന നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ നാഷണൽ സർവ്വീസ് സ്കീം കേരള - ലക്ഷദ്വീപ് കണ്ടിജൻ്റ് ലീഡറായിരുന്നു ഞാൻ. അന്ന് അതിന് പോകുമ്പോൾ, തൊട്ടടുത്തുള്ള കാണാൻ പറ്റുന്ന സ്ഥലങ്ങൾ എല്ലാം കാണുക എന്ന ഉദ്ദേശ്യം കൂടി എൻ്റെ മനസ്സിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാനും എൻ്റെ പതിനൊന്ന് വളണ്ടിയർമാരും സിഖുകാരുടെ പുണ്യക്ഷേത്രമായ സുവർണ്ണ ക്ഷേത്രത്തിൽ എത്തിയത്. സമയക്കുറവും തിരക്കും കാരണം  അന്ന് ഞങ്ങൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാനോ ലംഗാർ എന്ന അന്നദാന പരിപാടിയിൽ പങ്കെടുക്കാനോ സാധിച്ചിരുന്നില്ല. കുടുംബത്തിനും ഈ കാര്യങ്ങൾ പരിചയപ്പെടുത്തണമെന്ന് മനസ്സിൽ ആഗ്രഹിച്ചെങ്കിലും പിന്നീട് ഒരു അമൃതസർ യാത്ര ഒത്ത് വന്നില്ല (ബട്ട്, ഞങ്ങൾ പോകും ഇൻഷാ അള്ളാഹ്).

ഡൽഹി യാത്ര പ്ലാൻ ചെയ്തപ്പോഴാണ് ബംഗ്ലാ സാഹിബ് ഗുരുദ്വാര എനിക്ക് ഓർമ്മ വന്നത്. ഞാനും ഈ ഗുരുദ്വാര കണ്ടിട്ടില്ലാത്തതിനാലും ലിദു മോനും ലൂന മോൾക്കും സ്കൂൾ ക്ലാസുകളിൽ പഠിക്കാനുള്ളതിനാലും ഗുരുദ്വാരാ സന്ദർശനം എൻ്റെ ടൂർ പ്ലാനിൽ ഞാൻ ഉൾപ്പെടുത്തി. പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിൽ നിന്ന് അധികം ദൂരമില്ല എന്നതും പ്ലാനിംഗിനെ എളുപ്പമാക്കി.അങ്ങനെ അഗ്രസെൻ കി ബാവോളി കണ്ട ശേഷം അവിടെ നിന്ന് ഒരു ഓട്ടോ പിടിച്ച് ഞങ്ങൾ ബംഗ്ലാ സാഹിബിൽ എത്തി.ഓട്ടോ ചാർജായി നൂറ് രൂപയും നൽകി.

സൂര്യൻ അതിൻ്റെ ഉഗ്ര പ്രതാപം കാണിക്കുന്ന സമയത്താണ് ഞങ്ങൾ ബംഗ്ലാ സാഹിബ് ഗുരുദ്വാരയിൽ എത്തിയത്. പാദരക്ഷകൾ അതിനായുള്ള കൗണ്ടറിൽ ഏല്പിച്ച ശേഷം തലയിൽ സ്കാർഫും കെട്ടി ഞങ്ങൾ ഗുരുദ്വാരയിലേക്ക് നടന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ നിലത്ത് വിരിച്ച കല്ലുകളും ചുട്ടു പഴുത്ത് തുടങ്ങിയിരുന്നു. സന്ദർശകർക്ക് കാല് പൊള്ളാതെ നടക്കാനായി കാർപ്പറ്റ് വിരിച്ചിരുന്നു. അത് ഇടക്കിടക്ക് നനയ്ക്കുന്നതും കണ്ടു. 

രജപുത്ര രാജാവായിരുന്ന രാജാ ജയ്സിംഗിൻ്റെ ബംഗ്ലാവായിരുന്നു ബംഗ്ലാ സാഹിബ്. ജയ്സിംഗപുര കൊട്ടാരം എന്നായിരുന്നു അന്ന് ഇതറിയപ്പെട്ടത്.എട്ടാമത്തെ സിഖ് ഗുരുവായ ഗുരു ഹർകിഷൻ ഡൽഹിയിലുണ്ടായിരുന്ന സമയത്ത് ഇവിടെ താമസിച്ചതായി ചരിത്രം പറയുന്നു. അതോടെ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇതൊരു പുണ്യഭവനമായി.

ഗുരുദ്വാരയുടെ അകത്ത് ധാരാളം പേർ ധ്യാനമിരിക്കുന്നുണ്ടായിരുന്നു. മുന്നിൽ മൂന്നാളുകൾ ചേർന്ന് ഗാനം പോലെ എന്തോ ഉറക്കെ ചൊല്ലുന്നുണ്ടായിരുന്നു. വെഞ്ചാമരം വീശുന്ന പോലെ ഒരാൾ എന്തോ ചെയ്യുന്നുണ്ട്. ധാരാളം പേർ അവിടെ വന്ന് സാഷ്ടാംഗം ചെയ്ത് കാണിക്ക അർപ്പിക്കുന്നുണ്ടായിരുന്നു. അൽപം കഴിഞ്ഞ് ഗായക സംഘം മാറി. പുതിയ സംഘം പാടാൻ തുടങ്ങി. എല്ലാം വീക്ഷിച്ച് ഞങ്ങളും ഒരു മൂലയിൽ ചെന്നിരുന്നു. അധിക സമയം ഞങ്ങളവിടെ ഇരുന്നില്ല. പുറത്തിറങിയപ്പോൾ എല്ലാവരും ഒരു ഹാളിൻ്റെ മുമ്പിലേക്ക് നീങ്ങുന്നത് കണ്ട് ഞങ്ങളും അങ്ങോട്ട് നീങ്ങി.

ഹാളിൻ്റെ മുൻഭാഗത്ത് സ്ത്രീകളും കുട്ടികളും അടക്കം എല്ലാവരും ഇടകലർന്ന് നിലത്ത് ഇരിക്കുന്നുണ്ടായിരുന്നു. ഇനിയൊരാൾക്കിരിക്കാൻ സ്ഥലമില്ല എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന ആ കൂട്ടത്തിലേക്ക് വളണ്ടിയർമാർ വീണ്ടും വീണ്ടും ആൾക്കാരെ കയറ്റിക്കൊണ്ടിരുന്നു. അങ്ങനെ ഞങ്ങളും അകത്ത് കയറി ചെറിയൊരു ഗ്യാപ്പിൽ ഇരുന്നു.

തൊട്ടുപിന്നാലെ മുമ്പിലെ ഇരുമ്പ് ഗേറ്റ് തുറന്നു. എല്ലാവരും ഹാളിനകത്തേക്ക് ഓടി. ഞങ്ങളും ഓടിച്ചെന്ന് അവിടെ വിരിച്ച പായയിൽ ചെന്നിരുന്നു. മദ്ധ്യത്തിൽ ഒഴിവിട്ട് ഒരു വരിക്ക് അഭിമുഖമായി അടുത്ത വരി എന്ന രൂപത്തിലായിരുന്നു ഇരുത്തത്തിൻ്റെ രൂപകല്പന. നിമിഷങ്ങൾക്കകം തന്നെ ഹാൾ നിറഞ്ഞു.

ഉച്ചത്തിൽ എന്തോ ഒന്ന് വിളിച്ച് പറഞ്ഞ് ഓരോ വരിയിലും വളണ്ടിയർമാർ സ്റ്റീൽ പ്ലേറ്റ് വിതരണം ചെയ്തു. പിന്നാലെ റൊട്ടി എന്ന് ഉത്തരേന്ത്യക്കാർ പറയുന്ന ചപ്പാത്തിയുമായി ഒരാൾ വന്നു. രണ്ട് ചപ്പാത്തി വീതം അയാൾ കയ്യിലേക്കിട്ട് തന്നു. ഇരു കൈകളും ചേർത്ത് പിടിച്ച് താഴ്മയോടെ വേണം ചപ്പാത്തി വാങ്ങാൻ. ശേഷം ഒരാൾ മമ്പയർ കറി ലാവിഷായി പാത്രത്തിലേക്ക് ഒഴിച്ചു. പിന്നാലെ ഒരാൾ പനീർ പട്ടാണിക്കടലക്കറിയും മറ്റൊരാൾ പച്ചക്കറി സാലഡും മൂന്നാമതൊരാൾ ഒരു വെള്ളപ്പായസവും മറ്റൊരാൾ രസഗുളയും കൊണ്ടുവന്നു. വീണ്ടും ഒരു ശബ്ദം പുറപ്പെടുവിച്ചപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി.

വിശപ്പിൻ്റെ വിളി കാരണമാകാം ഞാൻ ചപ്പാത്തി വീണ്ടും വാങ്ങി. പ്ലേറ്റിലെ എല്ലാ ഐറ്റംസും തീർക്കണം എന്നതാണ് അവർക്കുള്ള ഏക ഡിമാൻ്റ്. കഷ്ടപ്പെട്ടാണെങ്കിലും മക്കളും പ്ലേറ്റ് കാലിയാക്കി. ആവശ്യമുള്ളവർക്ക് വേണ്ടത്രയും സാധനങ്ങൾ വീണ്ടും വീണ്ടും നൽകുന്നുണ്ട്. പ്ലേറ്റ് തിരിച്ച് വാങ്ങുന്നയാൾ, ആരും ഭക്ഷണം പാഴാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നു.

ലംഗർ എന്നാണ് ഈ സമൂഹ ഭക്ഷണ പരിപാടിക്ക് പറയുന്ന പേര്. ഞങ്ങൾക്കെല്ലാവർക്കും ഇതൊരു പുതിയ അനുഭവം ആയിരുന്നു.

Next : ഗാന്ധി സ്മൃതി

Tuesday, July 29, 2025

അഗ്രസേൻ കി ബാവോലി (ഡൽഹി ദിൻസ് - 4 )

ഡൽഹി ദിൻസ് - 3

ഡൽഹിയിൽ എത്തി രണ്ടാം ദിവസം മുതൽ തിരക്കിട്ട ഷെഡ്യൂൾ ആയിരുന്നു ഞാൻ പ്ലാൻ ചെയ്തിരുന്നത്. കാണാത്ത കാഴ്ചകൾക്കൊപ്പം ചരിത്ര പാഠങ്ങൾ മക്കളെ പഠിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഉള്ളതിനാൽ അങ്ങനെയൊരു ഷെഡ്യൂൾ നിർബന്ധമായിരുന്നു. 

നേരത്തെ എണീറ്റ് പ്രഭാത കർമ്മങ്ങൾ നിർവ്വഹിച്ച ശേഷം ഞങ്ങളുടെ ഹോം സ്റ്റേയിലെ ആദ്യ ഭക്ഷണം കഴിച്ചു. ഇഡ്ലിയും സാമ്പാറും ആയിരുന്നു ഒരുക്കിയിരുന്നത്. ഇഷ്ടമുള്ളത്രയും എടുക്കാൻ അനുവാദം ഉണ്ടായിരുന്നതിനാൽ എല്ലാവരും നന്നായി തന്നെ ഭക്ഷിച്ചു. ശേഷം നേരെ ഒഖ്ല വിഹാർ മെട്രോ സ്റ്റേഷനിലെത്തി പട്ടേൽ ചൗക്കിലേക്ക് ടിക്കറ്റെടുത്തു. നാൽപത് രൂപയായിരുന്നു ഒരാൾക്ക് ടിക്കറ്റ്.

ഡൽഹി മെട്രോയിൽ ലിദു മോൻ്റെ കന്നിയാത്രയായിരുന്നു ഇത്. 2022 ൽ , കയ്യിലുണ്ടായിരുന്ന കളിത്തോക്ക് കാരണം ചുണ്ടിനും കോപ്പക്കുമിടയിൽ അവസരം നഷ്ടമാകുകയായിരുന്നു. ജയ്പൂർ മെട്രോയിൽ  (Click & Read 41) കയറിയതാണ് അവൻ്റെ ഏക മെട്രോ യാത്ര. ലൂന മോൾക്കും, സ്ഥലകാലബോധം വന്ന ശേഷമുള്ള ആദ്യ ഡൽഹി മെട്രോ യാത്ര ആയിരുന്നു ഇത്. അതിനാൽ രണ്ട് പേർക്കും ട്രെയിനിനകത്തെ ഡിസ്പ്ലേകളും അറിയിപ്പുകളും സ്റ്റേഷൻ വിവരങ്ങളും സാധാരണ ഉപയോഗിക്കുന്ന ഹിന്ദി വാക്കുകളും പഠിപ്പിച്ചു കൊണ്ടായിരുന്നു ആ യാത്ര.ഹൗസ് ഖാസിൽ നിന്ന് ലെയിൻ മാറിക്കയറാനുണ്ടായതിനാൽ അതും അവർക്ക് പഠിക്കാനായി.

നാൽപത്തിയഞ്ച് മിനുട്ട് യാത്ര ചെയ്ത് പതിനേഴ് സ്റ്റേഷനുകൾ പിന്നിട്ട് ഞങ്ങൾ പട്ടേൽ ചൗക്കിലെത്തി. സ്റ്റേഷന് പുറത്തിറങ്ങി ഒറ്റ ഓട്ടോയിൽ ആറ് പേരും കയറി നേരെ അഗ്രസേൻ കി ബാവോലിയിൽ എത്തി. നൂറ് രൂപയായിരുന്നു ഓട്ടോ ചാർജ്ജ്. 

ഡൽഹിയിൽ ഇങ്ങനെ ഒരു പടിക്കിണർ ഉള്ളത്  ആദ്യമായിട്ടറിയുന്നത് ലുഅ മോൾ കൂട്ടുകാരോടൊപ്പം ഇവിടം സന്ദർശിച്ചപ്പോഴാണ്. നഹാർ ഗഡ് കോട്ടയിലെ (Click & Read 84) പടിക്കിണർ ഞങ്ങളെല്ലാവരും കണ്ടിരുന്നെങ്കിലും അഹമ്മദാബാദിലെ അത്‌ലജ് പടിക്കിണർ (Click & Read 144) കണ്ടപ്പോഴാണ് എനിക്കതിൻ്റെ സൗന്ദര്യം മനസ്സിലായത്. ഡൽഹിയിൽ അത്തരം ഒന്ന് ഉണ്ട് എന്നറിഞ്ഞതോടെ അത് കുടുംബത്തെയും കാണിക്കണമെന്നാഗ്രഹിച്ചു. അങ്ങനെയാണ് ഞാനും ഇന്നു വരെ കാണാത്ത അഗ്രസേൻ കി ബാവോലിയിൽ ഞങ്ങളെത്തിയത്.

"നികാലോ....യഹ് ഹെ സർ  അഗ്രസേൻ കി ബാവോലി" ; ആളൊഴിഞ്ഞ സ്ഥലത്തുള്ള ഒരു കരിങ്കൽ ഭിത്തിക്ക് സമീപം നിർത്തിക്കൊണ്ട് ഓട്ടോക്കാരൻ പറഞ്ഞു.

തുറന്നിട്ട കവാടത്തിന് സമീപം ടിക്കറ്റ് കൗണ്ടർ ഉണ്ടെങ്കിലും അകത്ത് ആരും ഉണ്ടായിരുന്നില്ല. കവാടം കടന്ന് അകത്തെത്തിയപ്പോൾ കണ്ടത് മലയാളം സംസാരിക്കുന്ന ഒരമ്മയും രണ്ട് പെൺ മക്കളും മാത്രം!

ഈ പടിക്കിണർ ആര് നിർമ്മിച്ചതാണ് എന്നതിന് വ്യക്തമായ തെളിവുകളില്ല. അഗർവാൾ സമുദായത്തിൽ പെട്ടവരാണ് ഇത് നിർമ്മിച്ചത് എന്ന് പൊതുവെ കരുതപ്പെടുന്നു. കിണറിൻ്റെ വാസ്തു വിദ്യയിൽ നിന്ന് ഇത്  തുഗ്ലക്ക് ഭരണകാലത്തും ലോധി ഭരണകാലത്തും പുനർ നിർമ്മിച്ചതായും കണക്കാക്കപ്പെടുന്നു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചര വരെയാണ് സന്ദർശന സമയം.

മൂന്ന് നിലകളാണ് അഗ്രസേൻ കി ബാവോലി ക്കുള്ളത്. ദീർഘചതുരാകൃതിയിലുള്ള ഒരു കിണറിൽ നിന്നും പടുത്തുയർത്തിയ കരിങ്കൽ കൊട്ടാരം പോലെയാണ് ഒറ്റ നോട്ടത്തിൽ തോന്നുക. ഓരോ നിലയിലും ഇരുവശത്തും കമാനാകൃതിയിലുള്ള മാടങ്ങളും കാണാം. നൂറിലധികം സ്റ്റെപ്പുകൾ ഇറങ്ങിയാലേ വെള്ളത്തിലെത്തൂ. പക്ഷെ, അങ്ങോട്ട് ഇറങ്ങാൻ അനുവാദമില്ല.

ആമിർ ഖാൻ്റെ പി കെ , സൽമാൻ ഖാൻ അഭിനയിച്ച സുൽത്താൻ, ഷാറൂഖ് ഖാൻ്റെ കഭി അൽവിദ്ന കഹ്ന തുടങ്ങീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഇവിടെ നിന്ന് ചിത്രീകരിച്ചതായി പറയപ്പെടുന്നു. ഇതിലേതും ഞാൻ കണ്ടിട്ടില്ല എന്നതിനാൽ ഞാനത് മൂളിക്കേൾക്കുക മാത്രം ചെയ്തു.

ബെഹെൻസ് കി ബാവോലി എന്ന് കൂടി അറിയപ്പെടുന്ന അഗ്രസേൻ കി ബാവോലി ജന്തർ മന്തറിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ജന്തർ മന്തർ ആണെന് കരുതി കാണാൻ വന്ന ഒരു സഞ്ചാരിയെയും അവിടെ വച്ച് ഞാൻ കണ്ടു. ജയ്പൂരിലെ ജന്തർ മന്ത (Click & Read 46) കുടുംബ സമേതം കണ്ടിരുന്നതിനാൽ ഡൽഹിയിലേത് കാണാൻ ഞങ്ങൾക്ക് താല്പര്യം തോന്നിയില്ല. അര മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം ഞങ്ങൾ അടുത്ത കാഴ്ച കാണാൻ നീങ്ങി.

Next : ബംഗ്ലാ സാഹിബിലെ ലങ്കർ

Sunday, July 27, 2025

ഷഹീൻബാഗിൽ (ഡൽഹി ദിൻസ് - 3 )

ഡൽഹി ദിൻസ് - 2

നിസാമുദ്ദീൻ ദർഗ്ഗയിൽ നിന്ന് ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ തന്നെ തിരിച്ചെത്തി. ലഗേജുകൾ എടുത്ത ശേഷം, ഡൽഹിയിൽ പഠിക്കുന്ന എൻ്റെ രണ്ടാമത്തെ മകൾ ലുഅയെ കാത്തിരുന്നു.രണ്ടാം സെമസ്റ്റർ പരീക്ഷ നടക്കുന്നതിനാൽ ആദ്യ രണ്ടു ദിവസം പുറത്ത് റൂമെടുത്തും ശേഷം അവളുടെ റൂമിലും താമസിക്കാം എന്നായിരുന്നു പ്ലാൻ ചെയ്തിരുന്നത്.ഇതുപ്രകാരം ഞങ്ങൾ റൂമെടുത്തത് ഓഖ്‌ല യിൽ ആയിരുന്നു. താമസിയാതെ ലുഅ മോൾ എത്തി.ഞാൻ ഒഴികെ ബാക്കി എല്ലാവരും അവളെ കാണുന്നത് നാലു  മാസങ്ങൾക്ക് ശേഷമായിരുന്നു.ഊബർ ടാക്സി വിളിച്ച് ഞങ്ങൾ ഓഖ്‌ലയിലേക്ക് തിരിച്ചു.

ഓഖ്‌ലയിലെ അബുൽ ഫസൽ എൻക്ലേവിൽ ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്ര ഓഫീസിനടുത്ത്,   ഒരു മലയാളി സ്ത്രീ നടത്തുന്ന ഹോസ്റ്റലിൽ ആയിരുന്നു ഞങ്ങളുടെ താമസം.പ്രാതലും അത്താഴവും അടക്കം ആയിരത്തി അഞ്ഞൂറ് രൂപയായിരുന്നു പ്രതിദിന വാടക.ഞങ്ങൾ ആളെണ്ണം കൂടുതലായതിനാൽ രണ്ടായിരം രൂപയായി.മലയാളി വിദ്യാർത്ഥിനികൾ ആയിരുന്നു ഹോസ്റ്റലിലെ മറ്റ് അന്തേവാസികൾ.കഴിഞ്ഞ രണ്ട് ദിവസവും കുളിക്കാത്തതിനാലും ഡൽഹിയിലെ ചൂടും കാരണം റൂമിലെത്തിയ ഉടൻ തന്നെ എല്ലാവരും കുളിച്ചു വൃത്തിയായി.ശേഷം തൊട്ടടുത്ത തെരുവിൽ മലയാളികൾ നടത്തുന്ന റൂമി റസ്റ്റാറന്റിൽ പോയി സുഭിക്ഷമായി ഭക്ഷണം കഴിച്ചു.

ആമാശയത്തിന് ആശ്വാസം കിട്ടിയതോടെ അന്നത്തെ അടുത്ത പരിപാടികൾ ആസൂത്രണം ചെയ്യാൻ തുടങ്ങി. രാത്രി ആവാറായതിനാൽ ഏതെങ്കിലും മാർക്കറ്റിൽ പോകാം എന്ന് തീരുമാനിച്ചു.ഡ്രെസ് മെറ്റീരിയലുകൾ പ്രത്യേകിച്ചും ചുരിദാർ പീസുകൾ കിട്ടുന്ന ഷഹീൻബാഗ് മാർക്കറ്റ് അടുത്തുണ്ട് എന്ന് ലുഅയുടെ കൂട്ടുകാരികൾ പറഞ്ഞു.പൗരത്വ ബിൽ എന്ന കിരാത നിയമത്തിനെതിരെ കുടിൽ കെട്ടി സമരം നടന്ന ഷഹീൻബാഗ് ഇവിടെയാണെന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്. പരീക്ഷ ആയതിനാൽ ലുഅ അവളുടെ റൂമിലേക്കും ഞങ്ങൾ ഷഹീൻബാഗ് മാർക്കറ്റിലേക്കും പുറപ്പെട്ടു.

റിക്ഷ ഇറങ്ങി ഇടുങ്ങിയ ഒരു റോഡിലേക്ക് ഞങ്ങൾ പ്രവേശിച്ചു. ലുഅ അയച്ച് തന്ന ഗൂഗിൾ മാപ്പ് നോക്കി ഞങ്ങൾ നടക്കാൻ തുടങ്ങി.നടക്കുന്തോറും തെരുവ് കൂടുതൽ കൂടുതൽ ജനനിബിഢമാകാൻ തുടങ്ങി.പലതരം കച്ചവടങ്ങളും തെരുവിൽ പൊടി പൊടിക്കുന്നുണ്ട്.ഇതിനിടയിലൂടെ ഇരു ചക്ര വാഹനങ്ങൾ നുഴഞ്ഞും ഇഴഞ്ഞും പോയിക്കൊണ്ടിരുന്നു. മഴ പെയ്ത കാരണം തെരുവിൽ വെള്ളവും കെട്ടി നിൽക്കുന്നുണ്ട്. എല്ലാം തരണം ചെയ്ത് ഞങ്ങൾ മുന്നോട്ട് നടന്നു.

ഗൂഗിൾ മാപ്പ് കാണിച്ച് തന്ന പ്രകാരം കൂടുതൽ ഇടുങ്ങിയതും വളരെ തിരക്കേറിയതുമായ ഒരു ഗല്ലിയിലേക്ക് ഞങ്ങൾ പ്രവേശിച്ചു.വിവിധതരം വസ്ത്രങ്ങളുടെയും തുണികളുടെയും വിശാലമായ ഒരു ലോകമായിരുന്നു അത്. സാധനങ്ങൾ വാങ്ങാൻ വന്നവരിൽ കൂടുതലും സ്ത്രീകളായിരുന്നു. നാട്ടിൽ, വിവിധ ആഘോഷ സമയങ്ങളിൽ കാണുന്ന തിരക്ക് എല്ലാ കടകളിലും കണ്ടു.വിവിധ കടകളിൽ കയറി ഞങ്ങളും നിരവധി ഡ്രസ്സ് മെറ്റീരിയൽസ് വാങ്ങിക്കൂട്ടി.

പെൺകുട്ടികൾ മാത്രം താമസിക്കുന്ന ഹോസ്റ്റൽ ആയതിനാൽ പത്ത് മണിക്ക് ഗേറ്റ് അടക്കും എന്ന് ഞങ്ങൾക്ക് നിർദ്ദേശം ലഭിച്ചിരുന്നു.ആയതിനാൽ സമയം വൈകാതെ ഞങ്ങൾ ഷഹീൻബാഗിൽ നിന്നും തിരിച്ചു പോന്നു. റൂമിലെത്തി അടുത്ത ദിവസത്തെ സന്ദർശന സ്ഥലങ്ങളും സമയക്രമവും ഒന്ന് കൂടി ഉറപ്പു വരുത്തി. അത്താഴം ആർക്കും ആവശ്യം ഇല്ലാത്തതിനാൽ ഞങ്ങൾ പെട്ടെന്ന് തന്നെ നിദ്രയിലേക്ക് ഊളിയിട്ടു.

Next : അഗ്രസേൻ കി ബാവോലി