Pages

Monday, April 29, 2024

എതിര്

 പുസ്തക ശേഖരണം എൻ്റെ ഒരു ഹോബിയാണ്. ഒരു കാലത്ത് പുസ്തക വായന ഹോബിയായിരുന്നതായിരിക്കാം ഈ പുതിയ ഹോബിക്ക് കാരണം. ഇങ്ങനെ ശേഖരിച്ച പുസ്തകങ്ങൾ എൻ്റെ വായനാ മേശയിൽ എത്താൻ പലപ്പോഴും ഏറെ താമസിക്കാറുണ്ട്. എന്നാൽ ഈ വർഷം അതിനും ഒരു അറുതി വരുത്താൻ ആഗ്രഹമുള്ളതിനാൽ ഓരോ മാസവും ഇത്ര പുസ്തകം വായിച്ചു തീർക്കണം എന്ന് സ്വയം തീരുമാനമെടുക്കുകയും ചെയ്തു.

എൻ്റെ സ്വഭാവ വിശേഷങ്ങൾ അറിയുന്നത് കൊണ്ടാണോ എന്ന് നിശ്ചയമില്ല, എൻ്റെ സ്വന്തം കോളേജിൻ്റെ എൻ. എസ്. എസ് സപ്തദിന ക്യാമ്പിൽ ഒരു മോട്ടിവേഷൻ ക്ലാസ് കൈകാര്യം ചെയ്ത എനിക്ക് മെമൻ്റോ ആയി കിട്ടിയത് ഒരു പുസ്തകമായിരുന്നു.

2023 ഡിസംബർ 4 ന് മിക്ക വാട്സാപ്പ് ഗ്രൂപ്പുകളിലും നിറഞ്ഞ് നിന്ന ഒരു സന്ദേശമുണ്ടായിരുന്നു.
"പതിനാലു വയസ്സുള്ളപ്പഴാണ് , വീടിനടുത്തുള്ള ഒരു ജൻമിയുടെ വീട്ടിൽ കഞ്ഞിക്ക് ചെന്നു. മണ്ണിൽ കുഴിച്ച് കഞ്ഞിയൊഴിച്ച് തന്നു. അവിടെ ഭയങ്കരനായ ഒരു പട്ടിയുണ്ടായിരുന്നു. എന്നോടൊപ്പം അവനോടും ചെന്ന് കുടിക്കാൻ പറഞ്ഞു വീട്ടുകാർ. കുഴിയുടെ അടുത്തേക്ക് കുരച്ചെത്തിയ പട്ടി കഞ്ഞി കുടിക്കാനുള്ള ആർത്തിയിൽ എന്നെ കടിച്ചു മാറ്റി. " 

സ്വാതന്ത്യം കിട്ടി പതിനഞ്ച് വർഷം പിന്നിട്ട ശേഷം പ്രബുദ്ധ കേരളത്തിൽ നടന്ന ഒരു സംഭവമാണിത്. ഇതിൻ്റെ തുടർച്ചയായി ഇത്തരം നിരവധി അനുഭവങ്ങൾ ആ സന്ദേശത്തിൽ പറയുന്നുണ്ട്. അവസാനം ഒരു കുറിപ്പും. ഇന്നലെ അന്തരിച്ച എം. കുഞ്ഞാമൻ്റെ 'എതിര് ' എന്ന കൃതിയിൽ നിന്ന്.

ഹൈസ്കൂൾ ക്ലാസിൽ ഏതിലോ മലയാളം ബി ആയി അംബേദ്കറുടെ ജീവചരിത്രം പഠിച്ചതാണ്  അപ്പോൾ പെട്ടെന്ന് എൻ്റെ ഓർമ്മയിൽ വന്നത്. അംബേദ്കർ ഈ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടി വിജയിച്ചെങ്കിലും ദളിത് സമൂഹത്തിലെ പലരും ഇന്നും ഇവ അനുഭവിക്കുന്നു എന്നറിയുമ്പോൾ മനസ്സ് നൊന്തു.

 ചെറോണയുടെയും അയ്യപ്പൻ്റെയും മകൻ്റെ ജീവിത സമരം എന്ന ടാഗ് ലൈനോടെയുള്ള പ്രസ്തുത പുസ്തകം വാങ്ങി വായിക്കണം എന്ന് എന്നെ ഉത്ബോധിപ്പിച്ചത് മേൽപറഞ്ഞ ആ വാട്സാപ്പ് സന്ദേശമായിരുന്നു.വീട്ടിലെത്തി, എൻ.എസ്.എസ് ക്യാമ്പിൽ നിന്ന് കിട്ടിയ പൊതി തുറന്നു നോക്കിയപ്പോൾ 'എതിര്' എന്ന കൃതിയായിരുന്നു അതിനകത്ത് . 

പുസ്തകത്തിലെ ആദ്യത്തെ അഞ്ചാറ് അദ്ധ്യായങ്ങൾ കുഞ്ഞാമൻ എന്ന് ദളിത് പ്രൊഫസർ ചെറുപ്പം മുതൽ അനുഭവിക്കുന്ന വിവേചനങ്ങളുടെയും ജാതീയതുടെയും നേർക്കാഴ്ചകളാണ്. യൂണി.സിറ്റി അദ്ധ്യാപകനായിരിക്കുമ്പോഴും ഈ ജാതിമേൽക്കോയ്മയിൽ നിസ്സഹായനായിപ്പോകുന്ന പ്രൊഫസർ ജോലി രാജിവച്ച് മറ്റൊരു സംസ്ഥാനത്ത് ജോലിക്ക് പോകേണ്ടി വരെ വരുന്നു എന്നത് ജാതിക്കോമരങ്ങളുടെ കലി തുള്ളലിൻ്റെ ശക്തി അറിയിക്കുന്നു. പുസ്തകം പകുതി പിന്നിടുമ്പോഴേക്കും തികച്ചും ദാർശനികമായ ചിന്തകളും കാഴ്ചപ്പാടുകളും പ്രതിപാദ്യ വിഷയമായി മാറുന്നത് വായനക്കാരൻ ഒരു പക്ഷെ അറിയില്ല. ഇടതുപക്ഷ സഹയാത്രികനായിരുന്ന കുഞ്ഞാമൻ ഈ പുസ്തകത്തിൻ്റെ അവസാനമെത്തുമ്പോഴേക്കും പറഞ്ഞു വയ്ക്കുന്നത് മൂല്യച്യുതി സംഭവിച്ച ഇടതുപക്ഷത്തിന് ഇനി തിരിച്ചു വരവില്ല എന്നാണ്. 

എന്നെക്കാൾ പ്രായം കൂടിയവരുടെ പേര് എഴുതുമ്പോൾ ഞാൻ ശ്രീ എന്ന പദം ഉപയോഗിക്കാറുണ്ട്. ആരെയും ബഹുമാനിക്കാത്ത, സ്വയം ബഹുമാനം ഇഷ്ടപ്പെടാത്ത കുഞ്ഞാമൻ്റെ പേരിന് മുന്നിൽ ഞാൻ ആ പദം പ്രയോഗിക്കാത്തത്, അദ്ദേഹത്തോടുള്ള അനാദരവ് ആകും എന്ന് കരുതിയാണ്.ഒറ്റ ഇരുപ്പിന് ഈ പുസ്തകം വായിച്ചു തീർക്കാൻ എനിക്ക് തോന്നിയില്ല. എങ്കിലും, ജീവിതത്തിൻ്റെ നിലയും വിലയും അറിയണമെങ്കിൽ ഇത്തരം കൃതികൾ വായിക്കണം എന്നാണ് എന്റെ അഭിപ്രായം.

പുസ്തകം : എതിര്
രചയിതാവ്: എം. കുഞ്ഞാമൻ
പ്രസാധകർ : ഡി.സി.ബുക്സ്
പേജ്: 160
വില: 220 രൂപ

Friday, April 26, 2024

നിങ്ങൾ ക്യാമറാ നിരീക്ഷണത്തിലാണ്

 "പിന്നേയ് .... എല്ലാം നല്ല ഓർമ്മയുണ്ടല്ലോ അല്ലേ?" ഇലക്ഷൻ ഡ്യൂട്ടിക്ക് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഭാര്യയുടെ ചോദ്യം വന്നു.

"എല്ലാം സെറ്റാ..." അവൾക്കും എനിക്കും മന:സമാധാനം കിട്ടാനായി ഞാൻ പറഞ്ഞു.

"കഴിഞ്ഞ തവണത്തെ പോലെ ബാഗിൽ ആരുടേതെങ്കിലുമൊക്കെ കുത്തിത്തിരുകി കൊണ്ടു വന്നാലുണ്ടല്ലോ....."

"ഏയ്.... ഇത്തവണ ബാഗ് നിലത്ത് വയ്ക്കുന്ന പ്രശ്നമില്ല ..."

"ഫോം 14 എ എന്തിനാന്ന് പഠിച്ചിരുന്നോ?"

ഭാര്യയുടെ പെട്ടെന്നുള്ള ചോദ്യം എന്നെ ഒന്ന് അങ്കലാപ്പിലാക്കി. 

"അല്ലെങ്കിലും അണ്ടർവെയർ  മാറിയത് പോലുള്ള കാര്യങ്ങൾ രേഖപ്പെടുത്താൻ എവിടെയും പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് ഇവൾ ഈ ചോദ്യം ചോദിച്ചത്?" ഞാൻ ആലോചിച്ചു.

"14 A ഇസ് വൺ ഓഫ് ദ ഇമ്പോർട്ടൻ്റ് ഫോം വിച്ച് ഇസ് യൂസ്ഡ് ഫോർ റിക്കാർഡിംഗ് ദ ഡീറ്റയിൽസ് ഓഫ് കമ്പാനിയൻ വോട്ടേഴ്സ്" ക്ലാസിൽ കേട്ട നിർവ്വചനം കണ്ണ് ചിമ്മിക്കൊണ്ട് പറഞ്ഞ് തീർന്നപ്പോഴേക്കും അവൾ അടുക്കളയിൽ എത്തിയിരുന്നു.

* * * * *
"ഹലോ... സ്കൂളിൽ എത്തിയോ?" ഉച്ചക്ക് ശേഷം ഭാര്യയുടെ വിളി വന്നു.

"ആ... എത്തി...." 

"പരിസരം ഒക്കെ ഒന്ന് നിരീക്ഷിച്ചോളൂ ട്ടോ... വല്ല അബദ്ധവും ചെയ്ത് സസ്പെൻഷൻ ഓർഡറുമായി ഇങ്ങോട്ട് വരണ്ട..." 

"ങാ ... ങാ.... അതൊക്കെ ഞാനേറ്റു. വേണമെങ്കിൽ വെടി വയ്ക്കാൻ ഓർഡറിടാനുള്ള അധികാരമാ തന്നത് ..."

"ആരാ വെടി വയ്ക്കാ?"

"അത് പിന്നെ ഞാനല്ല... പോലീസ് ആയിരിക്കും....."  

"അതിന് അവരുടെ അടുത്ത് തോക്കുണ്ടോ?"
"ഓ.... അത് ഞാൻ നോക്കിയില്ല "

"അതാ... പറഞ്ഞത് എല്ലാം ശ്രദ്ധിയ്ക്കണം ന്ന് ... സസ്പെൻഷൻ ഓർഡറുമായി ഇങ്ങോട്ട് വരണ്ട..." 

'യാ കുദാ... ഇതിപ്പോ വല്ല്യ പൊല്ലാപ്പായല്ലോ പടച്ചോനേ' ഫോൺ കട്ട് ചെയ്ത ഞാൻ ആത്മഗതം ചെയ്തു.

"ടീച്ചറേ... ഒന്നിവിടെ വാ.." ഞാൻ ഫസ്റ്റ് പോളിംഗ് ഓഫീസറായ ജ്യോതി ടീച്ചറെ വിളിച്ചു. ജ്യോതി ടീച്ചറും അകമ്പടിയായി സെക്കന്റ് പോളിംഗ് ഓഫീസർ ജിഷി ടീച്ചറും എൻ്റെ മുന്നിലെത്തി.

"ഞാൻ ഒരാളെയല്ലേ വിളിച്ചൊള്ളൂ... രണ്ടാളുടെയും പേര് ജ്യോതി എന്നാണോ?"

"അല്ല... അടുത്ത തെരഞ്ഞെടുപ്പിൽ ഞാനും ഫസ്റ്റ് പോളിംഗ് ഓഫീസറാകും... അപ്പോഴേക്കും കാര്യങ്ങൾ എന്താണെന്ന് പഠിക്കാൻ വേണ്ടിയാ.." അകമ്പടി വന്നയാൾ പറഞ്ഞു.

"ആ... വളരെ നല്ലത് ... പിന്നെ, ടീച്ചർ ഒന്ന് ബൂത്ത് മൊത്തം നിരീക്ഷണം നടത്തിയിട്ട് വല്ല ചിഹ്നങ്ങളും എവിടെയെങ്കിലും ഒക്കെ ഉണ്ടോന്ന് നോക്കണേ... ഞാനപ്പഴേക്കും ഈ പേപ്പർ വർക്കുകളും ആപ്പിലെ കാര്യങ്ങളും റെഡിയാക്കട്ടെ..." 

"ഓ ശരി...." 

ഫസ്റ്റ് പോളിംഗ് ഓഫീസറും സെക്കൻ്റ് പോളിംഗ് ഓഫീസറും കൂടി പുറത്തേക്കിറങ്ങി. മൂലയിൽ ചാരിവച്ച ചൂലാണ് ആദ്യം അവരുടെ ശ്രദ്ധയിൽ പെട്ടത്. 

"ടീച്ചറെ, ഈ ചൂല് ?" സെക്കൻ്റ് ഫസ്റ്റിനോട് ചോദിച്ചു.

"ചൂല് ഒരു ചിഹ്നമാണ്, പക്ഷെ ഇവിടെ ചിഹ്നമല്ല "

"അപ്പോ മാറ്റണോ ?"

"നമുക്ക് പ്രിസൈഡിംഗ് ഓഫീസറോട് ചോദിക്കാം..." ജ്യോതി ടീച്ചർ പറഞ്ഞു.

"സാറേ ... മൂലയിലെ ചൂല് മാറ്റണോ ?" 

അവർ വിളിച്ചു ചോദിച്ചത് ഞാൻ കേട്ട ഭാവം പോലും നടിച്ചില്ല. അവർ അടുത്ത സ്ഥലത്തേക്ക് നീങ്ങി.

"ഹായ് ... ഒരു കുളം ... അതാ കുളത്തിൽ ഒരു താമര .... "

"ടീച്ചറേ... പറിക്ക് ... താമര ചിഹ്നമാ.."

"പറിച്ചിട്ട് എന്ത് ചെയ്യും.."

"ബാഗിൽ കൊണ്ടു വയ്ക്കാം... നാളെ വീട്ടിൽ കൊണ്ടു പോകാം.."

"ങാ... നന്നായി... ബൂത്തിന് പുറത്തുള്ള ചിഹ്നം പറിച്ച് ബൂത്തിനകത്ത് കൊണ്ടുപോയി വച്ചത് വല്ലവരും കണ്ടാൽ....... "

"ങാ.... അത് ശരിയാ.."

"കുളത്തിനടുത്ത് ഒരു ആനയെ ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ... ദേ... മുകളിലേക്ക് കയറാൻ ഒരു ഏണി പെർമനൻ്റ് ലി ഫിറ്റഡ്... തൊട്ടടുത്തുള്ള ആ മരത്തിൽ രണ്ടിലകളുടെ സമ്മേളനവും..... എല്ലാം ചിഹ്നങ്ങളാ..."

"അതെ... നമുക്ക് പ്രിസൈഡിംഗ് ഓഫീസറെ വിളിക്കാം.."

"സാർ... ഓടി വാ... " ടീച്ചർമാരുടെ ഉച്ചത്തിലുള്ള വിളികേട്ട് വല്ല അത്യാഹിതവും സംഭവിച്ചോ എന്ന് ഞാൻ ഭയന്നു.

"എന്താ.. എന്താ പ്രശ്നം?"

"ഇവിടെ മുഴുവൻ ചിഹ്നങ്ങളാ..."

"ങേ! എല്ലാം വലിച്ച് കീറിക്കോ.." ഞാൻ വിളിച്ച് പറഞ്ഞു.

"ഇത് കീറണെങ്കി സാർ ഒരു ജെ.സി.ബി വിളിച്ചോ.... അല്ലാതെ നടക്കില്ല .."

"ങേ!! അതെന്താ ?"

"സാർ വന്ന് നോക്ക്... അപ്പോളറിയാം .."

'ഈ ടീച്ചർമാരെക്കൊണ്ട് തോറ്റു' ; പിറുപിറുത്ത് കൊണ്ട്, ചെയ്തു കൊണ്ടിരുന്ന പണി നിർത്തി വച്ച് ഞാൻ പുറത്തേക്കിറങ്ങി. ടീച്ചർമാർ പറഞ്ഞത് ശരി തന്നെ. 

"ശ്രീജിത്തേ.." ഞാൻ മൂന്നാം പോളിംഗ് ഓഫീസറെ വിളിച്ചു.

"യെസ്... സർ... ടീച്ചർമാർ പറഞ്ഞത് ഞാൻ കേട്ടു. നമുക്ക് സെക്ടർ ഓഫീസറെ വിളിച്ച് പറയാം..'' ശ്രീജിത്ത് പറഞ്ഞു.

"എന്ത്? "

"ജെ. സി. ബി കൊണ്ടുവരാൻ ..."

"ഏയ്.. അതിൻ്റെ ഒന്നും ആവശ്യമില്ല... ഇതൊക്കെ വളരെ ടാക്ടിക് ആയി കൈകാര്യം ചെയ്യണം.."

"ടാക്ടിക് എനിക്കറിയില്ല...ടിക് ടോക് ആണെങ്കി ഞാൻ ഇപ്പോ ശരിയാക്കി തരാം.."

"ശ്ശൊ... ഈ ന്യൂ ജെൻ ൻ്റെ ഒരു കാര്യം... വാ.... നമുക്ക് ആ ക്ലാസിലെ മറ ഇങ്ങ് പിടിച്ചിടാം.."

ഞാനും ശ്രീജിത്തും കൂടി ക്ലാസുകളെ വേർതിരിക്കുന്ന രണ്ട് മറകൾ പുറത്തേക്ക് പിടിച്ചിട്ടു. ശേഷം അതിൽ ഒരു പോസ്റ്ററും ഒട്ടിച്ചു 'നിങ്ങൾ ക്യാമറാ നിരീക്ഷണത്തിലാണ് !''

ആ വഴി പിന്നെ ആരും പോയതായി ഞാൻ കണ്ടില്ല.

Wednesday, April 24, 2024

വയനാട്ടിലെ ത്രികോണ മത്സരം

2019 ഏപ്രിൽ 23 നായിരുന്നു പതിനേഴാം ലോക സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ വോട്ടർമാരുടെ സമ്മതിദാനം രേഖപ്പെടുത്താനുള്ള ദിനം. നെഹ്രു കുടുംബത്തിൻ്റെ സ്ഥിരം സീറ്റായ ഉത്തർ പ്രദേശിലെ അമേഠിക്ക് പുറമെ മറ്റൊരു സീറ്റായി രാഹുൽ ഗാന്ധി വയനാട് തെരഞ്ഞെടുത്തതോടെ ദേശീയ ശ്രദ്ധയും നേതാക്കളും ഞങ്ങളുടെ നാട്ടിലും എത്തിയ ഒരു തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. എൻ്റെ മൂത്ത മകൾ ലുലു കന്നിവോട്ട് രേഖപ്പെടുത്തിയ പ്രസ്തുത തെരഞ്ഞെടുപ്പിൽ പോളിംഗ് ഡ്യൂട്ടി ഇല്ലാത്തതിനാൽ ഞാനും ഏറെക്കാലത്തിന് ശേഷം ബൂത്തിൽ പോയി വോട്ട് രേഖപ്പെടുത്തി.

പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പ്രഖ്യാപനം വന്നപ്പോൾ സ്വാഭാവികമായും രാഹുൽ ഗാന്ധിയുടെ പുതിയ മണ്ഡലം ഏത് എന്നതായിരുന്നു ഞാൻ നോക്കിയത്. അന്തിമ ലിസ്റ്റ് വന്നപ്പോൾ വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ എന്ന് കോൺഗ്രസ് തീരുമാനിച്ചു. എന്നാൽ അതിനും മുമ്പ് തന്നെ ഇടതുപക്ഷം അവരുടെ സ്ഥാനാർത്ഥിയായി സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജയുടെ പത്നി സ. ആനി രാജയെ തീരുമാനിച്ചിരുന്നതിനാൽ രണ്ട് ദേശീയ നേതാക്കളുടെ പരസ്പര പോരാട്ടം കൊണ്ട് വയനാട് മണ്ഡലം വീണ്ടും ദേശീയ ശ്രദ്ധയാകർഷിച്ചു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി യുടെ സ്ഥാനാർത്ഥിയായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും കൂടി രംഗപ്രവേശം ചെയ്തതോടെ മത്സരചിത്രം പൂർത്തിയായി.

എൻ്റെ രണ്ടാമത്തെ മകൾ ലുഅക്ക് കന്നി വോട്ടിനുള്ള അവസരം വന്നത് ഈ ഇലക്ഷനിലായിരുന്നു. പക്ഷെ, ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണി:സിറ്റിയുടെ പി.ജി. പ്രവേശന  പരീക്ഷ എഴുതാൻ ഇന്ന് ഡൽഹിയിലേക്ക് തിരിച്ചതിനാൽ അവൾക്ക് കന്നി വോട്ട് രേഖപ്പെടുത്താൻ ഇനിയും കാത്തിരിക്കണം. എൻ്റെ ഇലക്ഷൻ ഡ്യൂട്ടി നേരത്തെ കഴിഞ്ഞതിനാൽ ഇത്തവണയും ബൂത്തിൽ പോയി വോട്ട് ചെയ്യാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Monday, April 22, 2024

ആ സ്ത്രീ ഞാൻ തന്നെയാ ...

ഇത്തവണത്തെ ഇലക്ഷൻ ഡ്യൂട്ടി പ്രതീക്ഷിച്ചതിലും അപ്പുറമുള്ള അനുഭവങ്ങളാൽ സമ്പന്നമായിരുന്നു.നാട്ടിൻപുറത്തിന്റെ നന്മ ആവോളം ആസ്വദിക്കാനും ചില ജീവിതങ്ങളും ജീവിത സാഹചര്യങ്ങളും നേരിട്ടറിയാനും കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരിക്ക് അടുത്ത് നൻമണ്ട വില്ലേജിലെ വിവിധ വീടുകളിൽ കയറിയിറങ്ങിയുള്ള വോട്ട് ചെയ്യിപ്പിക്കലിലൂടെ സാധ്യമായി.

അതിനും പുറമെ ഡ്രൈവർ ഷാജിയേട്ടൻ്റെ തള്ളുകളും സിവിൽ പോലീസ് ഓഫീസർ ശ്രീജിത്തിൻ്റെ കൗണ്ടറുകളും മൈക്രോ ഒബ്സർവർ ഡോ.സുനിതയുടെ നിരീക്ഷണങ്ങളും പോളിംഗ് ഓഫീസർ ഷബീന ടീച്ചറുടെ ഉപദേശങ്ങളും വീഡിയോ ഗ്രാഫർ അലി മുസാഫിറിൻ്റെ ക്യാമറക്കണ്ണുകളും കൂടി അഞ്ച് ദിവസം മാത്രമുള്ള കൂട്ടുകെട്ടിനെ ഒരായുസ്സിൻ്റെ നീളമുള്ളതാക്കി മാറ്റി.

അങ്ങനെ ഞങ്ങളുടെ ഫുൾ ടീം ബി.എൽ. ഒ കാണിച്ച് തന്ന ഒരു വീട്ടിലെത്തി. സ്പെഷ്യൽ പോളിംഗ് ഓഫീസറായ ഞാൻ വോട്ടറെ തിരിച്ചറിഞ്ഞ ശേഷം രജിസ്റ്ററിൽ വിവരങ്ങൾ പകർത്തി. വോട്ടർക്ക് നേരിട്ട് വോട്ട് ചെയ്യാൻ സാധിക്കാത്തതിനാൽ സഹായിയായി മകളാണ് വോട്ട് ചെയ്യുന്നത് എന്ന് അവർ അറിയിച്ചു. സഹായിയുടെ വിവരങ്ങളും രേഖപ്പെടുത്തി. ശേഷം വോട്ട് ചെയ്യേണ്ട രീതി ഞാൻ അവർക്ക് വിശദീകരിച്ച് കൊടുത്ത ശേഷം ബാലറ്റും കൈമാറി. വീഡിയോ എടുക്കാനുണ്ടെന്നും ഞാനവിടെ നിന്നും മാറിയിട്ടേ വോട്ട് ചെയ്യാവൂ എന്നും ഞാൻ പറഞ്ഞു.

"ങാ... എങ്കിൽ രണ്ട് മിനുട്ട് ..... " വോട്ടർ പറഞ്ഞു. 

ബൂത്തിനകത്ത് ബാലറ്റ് വച്ച് അവർ അകത്തേക്ക് പോയി. രണ്ട് രൂപയുടെ പേന കൊണ്ട് വോട്ട് ചെയ്യാൻ ഇഷ്ടമില്ലാത്തതിനാൽ  നല്ല പേന എടുക്കാൻ പോയതാണെന്നായിരുന്നു ഞാൻ ധരിച്ചത്.
അഞ്ച് മിനുട്ട് കഴിഞ്ഞിട്ടും ആളെ കാണാത്തതിനാൽ ഞങ്ങൾ അസ്വസ്ഥരായി.

"നിങ്ങൾ എങ്ങോട്ടാ പോയേ ?" ഷബീന ടീച്ചർ അകത്തേക്ക് വിളിച്ച് ചോദിച്ചു.

"ദേ... ഇപ്പോ വരാം...." അകത്ത് നിന്നും മറുപടി വന്നു.

അഞ്ച് മിനുട്ട് കൂടി കഴിഞ്ഞപ്പോൾ പൗഡറിട്ട് മിനുക്കിയ മുഖവും നന്നായി കോതി ഒതുക്കി വച്ച മുടിയുമായി ചുരിദാറിട്ട ഒരു സ്ത്രീ അകത്ത് നിന്നും ഇറങ്ങി വന്നു.

"വോട്ട് ചെയ്യാം എന്ന് പറഞ്ഞ ഒരു സ്ത്രീ അകത്തേക്ക് കയറിയിരുന്നു. അവരോട്  ഒന്നിങ്ങോട്ട് ഇറങ്ങി വരാൻ പറയാമോ?" അകത്ത് നിന്നും ഇറങ്ങി വന്ന സ്ത്രീയോട് ഞാൻ പറഞ്ഞു.

"ഞാൻ തന്നെയാ ആ സ്ത്രീ"

" ങേ !! ഇതെന്തിനാ ഇങ്ങനെയൊക്കെ ഒരുങ്ങി വന്നത്?"

"വീഡിയോ ഒക്കെ എടുക്കുന്നതല്ലേ... അപ്പോ ഒരു ലുക്ക് ഒക്കെ വേണ്ടേ?"
വോട്ടറുടെ മറുപടി കേട്ട് എന്താ പറയേണ്ടത് എന്നറിയാതെ ഞങ്ങൾ സ്തംഭിച്ചു നിന്നു.

Tuesday, April 16, 2024

കൊതിപ്പിച്ച് കടന്നു കളഞ്ഞ...

കൊതിപ്പിച്ച് കടന്നു കളയുക എന്ന് പലപ്പോഴും കേട്ടിട്ടുണ്ട്. പക്ഷെ, ഇത്തവണ അനുഭവിച്ചറിഞ്ഞു. അതും ഒന്നല്ല, രണ്ട് പ്രാവശ്യം.

2024 ലോകസഭാ ഇലക്ഷൻ ഏപ്രിലിൽ നടക്കും എന്ന് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ച അന്നേ ഞാൻ പ്രിസൈഡിംഗ് ഓഫീസറുടെ കുപ്പായം തുന്നി വച്ചിരുന്നു. കാരണം 1996-ൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ച ശേഷം നാളിതു വരെ നടന്ന ത്രിതല പഞ്ചായത്ത്  തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബൂത്തിൽ പോയി വോട്ട് ചെയ്യാൻ സാധിച്ചത് ഒരൊറ്റ തവണ മാത്രമാണ് .

മലപ്പുറത്തും കോഴിക്കോട്ടും വയനാട്ടിലും വളരെ ചുരുങ്ങിയ കാലം മാത്രം ജോലി ചെയ്ത പാലക്കാട്ടും എല്ലാം ഞാൻ ഇലക്ഷൻ കമ്മീഷൻ്റെ അനുസരണയുള്ള ആട്ടിൻ കുട്ടിയായി. പോളിംഗ് ഓഫീസർ, പ്രിസൈഡിംഗ് ഓഫീസർ,റിസർവ് പ്രിസൈഡിംഗ് ഓഫീസർ, കൗണ്ടിംഗ് ഓഫീസർ, കൗണ്ടിംഗ് സൂപ്പർവൈസർ, റിസർവ് കൗണ്ടിംഗ് ഓഫീസർ തുടങ്ങി നിരവധി വേഷങ്ങൾ കെട്ടിയാടി. ബാലറ്റ് ബോക്സിലും വോട്ടിംഗ് മെഷീനിലും വോട്ടെടുപ്പ് നടത്തി. ബാലറ്റ് പേപ്പറും വോട്ടിംഗ് യന്ത്രത്തിലെ വോട്ടും എണ്ണി.

ഇപ്പറഞ്ഞ സേവനങ്ങൾക്കിടയിൽ അനുഭവിക്കാവുന്നതിൽ വച്ച് ഏറ്റവും "സുഖമുള്ള" അനുഭവങ്ങളും ഉണ്ടായി. പ്രിസൈഡിംഗ് ഓഫീസറായ ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തന്നെ ചലഞ്ച്ഡ് വോട്ടും ഓപ്പൺ വോട്ടുകളും ഉണ്ടായി. തുടർന്ന് വന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടെൻഡേർഡ് വോട്ടും ചെയ്യിപ്പിക്കേണ്ടി വന്നു. ബൂത്തിനടുത്തുള്ള സന്മനസ്സുള്ളവർ തന്ന ഭക്ഷണം കഴിച്ചതിന് ഒരു ചീഫ് ഇലക്ഷൻ ഏജൻ്റിൻ്റെ ശകാരവർഷവും ഒരിക്കൽ കേൾക്കേണ്ടി വന്നു. അതേ നാണയത്തിൽ തിരിച്ച് അങ്ങോട്ടും കൊടുക്കേണ്ടിയും വന്നു. ബാലറ്റ് പേപ്പർ അക്കൗണ്ട് ടാലി ആകാത്ത കേസും വോട്ടിംഗ് യന്ത്രത്തിലെ വോട്ട് കുറഞ്ഞു പോയ കേസും യുക്തിസഹമായി പരിഹരിക്കേണ്ടി വന്നു. അപൂർവ്വമായി സംഭവിക്കുന്ന വോട്ടിംഗ് യന്ത്രത്തിൻ്റെ തകരാറും അഭിമുഖീകരിക്കേണ്ടി വന്നു. ഇത്രയൊക്കെ അനുഭവസമ്പത്തുള്ള എന്നെ ഡ്യൂട്ടിക്ക് നിയമിച്ചില്ലെങ്കിൽ പിന്നെ ഇതെന്ത് ഇലക്ഷൻ? 

ഡ്യൂട്ടി ലിസ്റ്റ് വന്നപ്പോൾ പതിവ് പോലെ എൻ്റെ പേര് ആദ്യത്തെ പത്തിൽ തന്നെ വന്നു. ആദ്യത്തെ പരിശീലന ക്ലാസ് അൽപം ഉറക്കച്ചടവോടെ ആണെങ്കിലും പൂർത്തിയാക്കി. രണ്ടാം പരിശീലന ക്ലാസിനുള്ള ഓർഡർ വന്നതോടെ എന്തോ തിരിമറി നടന്നു. പരിചയ സമ്പന്നന്നായ ഞാൻ ഔട്ട് ; എട്ടും പൊട്ടും തിരിയാത്തവർ അകത്തും. അങ്ങനെ ഇലക്ഷൻ കമ്മീഷൻ എന്നെ ആദ്യമായി കൊതിപ്പിച്ച് കടന്നു കളഞ്ഞു. എന്നെ ഒഴിവാക്കിയതിൽ പ്രതിഷേധിക്കാനോ ഇങ്ക്വിലാബ് വിളിക്കാനോ ഒന്നും ഞാൻ പോയില്ല. അവർ അനുഭവിക്കട്ടെ, അല്ല പിന്നെ.

ഡ്യൂട്ടി പോയപ്പോൾ അണ്ടി പോയ അണ്ണാനെപ്പോലെ വിഷമിച്ചിരിക്കാനൊന്നും ഞാൻ പോയില്ല. ആ അനുസരണ ഇലക്ഷൻ കമ്മീഷന് ഏറെ ഇഷ്ടപ്പെട്ടു. അന്ധരും അവശരുമായ വോട്ടർമാരെ വീട്ടിൽ പോയി വോട്ട് ചെയ്യിപ്പിക്കുന്ന ടീമിലേക്ക് മൈക്രോ ഒബ്സർവറായി എനിക്ക് നിയമനം കിട്ടി.

നാളിതുവരെയുള്ള ഇലക്ഷൻ ഡ്യൂട്ടിയിൽ ചെയ്യാത്ത പണി ആയതിനാൽ ആവേശ പൂർവ്വം തന്നെ ഞാൻ പരിശീലന ക്ലാസിൽ പങ്കെടുത്തു. ക്ലാസ് കഴിഞ്ഞപ്പോൾ അതാ ഒരറിയിപ്പ് - ആരും പുറത്ത് പോകരുത്, എല്ലാവർക്കും പുതിയ പോസ്റ്റിംഗ് ഓർഡർ തരുന്നുണ്ട്. അഞ്ചാറ് മടക്കാക്കി കീശയിൽ നിക്ഷേപിച്ചിരുന്ന എൻ്റെ നിലവിലുള്ള പോസ്റ്റിംഗ് ഓർഡർ തിരിച്ചു വാങ്ങി പുതിയത് തന്നപ്പോൾ ഡ്യൂട്ടിയും മാറി - മൈക്രോ ഒബ്സർവറിൽ നിന്നും സ്പെഷ്യൽ പോളിംഗ് ഓഫീസർ! വീണ്ടും ഇലക്ഷൻ കമ്മീഷൻ എന്നെ കൊതിപ്പിച്ചു കടന്നു കളഞ്ഞു. ഇനി നാളെ ഡ്യൂട്ടിക്ക് ചെല്ലുമ്പോൾ വരണാധികാരിയായി എങ്ങാനും മാറുമോ ആവോ?