Pages

Friday, October 17, 2025

സൗഹൃദം പൂക്കുന്ന വഴികൾ - 29

എന്റെ ആദ്യ ജയ്‌പൂർ സന്ദർശന വേളയിലാണ് അമീൻ എന്ന രാജസ്ഥാനിയെ ഞാൻ പരിചയപ്പെടുന്നത്. എന്റെ വീടിന്റെ മാർബിൾ പണി ചെയ്ത അബ്ദുറഹ്‌മാനാണ് അദ്ദേഹത്തിന്റെ അനിയൻ കൂടിയായ അമീനിനെ പരിചയപ്പെടുത്തിത്തന്നത്.ജയ്‌പൂർ സന്ദർശനം കഴിഞ്ഞ് കോട്ട റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഞങ്ങളുടെ മടക്കം എന്ന് അബ്ദുറഹ്‌മാനോട് അറിയിച്ചതാണ് ഈ പരിചയപ്പെടുത്തലിന് നിദാനമായത്.കോട്ട റെയിൽവേ സ്റ്റേഷനിലെ സിവിൽ എഞ്ചിനീയറിംഗ് മാനേജർ ആയിരുന്നു അമീൻ.

രാത്രി കോട്ടയിൽ എത്തുന്ന ഞങ്ങൾക്ക് കയറേണ്ട അടുത്ത ട്രെയിൻ പുലർച്ചെ മൂന്ന് മണി കഴിഞ്ഞിട്ടായതിനാൽ അത്രയും സമയം എന്ത് ചെയ്യും എന്ന് ആലോചിക്കുന്നതിനിടയിലാണ് അനിയൻ കോട്ടയിലുള്ള വിവരം അബ്ദുറഹ്മാൻ അറിയിച്ചത്.കോട്ടയിൽ എത്തിയ ഞങ്ങളെ ഹൃദ്യമായി സ്വീകരിച്ച്  (Click & Read) അമീൻ സ്വന്തം ജ്യേഷ്ഠന്റെ എല്ലാ നിർദ്ദേശങ്ങളും അക്ഷരംപ്രതി പാലിച്ചു.അമീൻ എന്നെങ്കിലും കേരളത്തിൽ വന്നാൽ എൻ്റെ വീട്ടിൽ ഒരു ഗംഭീര വിരുന്ന് ഒരുക്കണം എന്ന് അന്ന് തന്നെ ഞാൻ മനസ്സിൽ ഒരു തീരുമാനം ഇട്ടു.ജ്യേഷ്ഠൻ അരീക്കോട് അടുത്ത് പത്തനാപുരത്ത് താമസിക്കുന്നതിനാൽ എന്നെങ്കിലും വരാം എന്ന് അമീനും പറഞ്ഞു.

എൻ്റെ നാലാം കാശ്‍മീർ യാത്രയുടെ ഒരാഴ്ച മുമ്പാണ് കേരളത്തിൽ വരുന്നതായി മെസഞ്ചർ ചാറ്റ് വഴി അമീൻ അറിയിച്ചത്.വരുന്ന ദിവസം അറിയിക്കണം എന്ന് ഞാനും പറഞ്ഞു.എല്ലാം തീരുമാനമായി വന്നപ്പോൾ അമീൻ വരുന്ന ദിവസമായി നിശ്ചയിച്ചത് സെപ്റ്റംബർ മുപ്പതിനായിരുന്നു.അതും രാത്രി പതിനൊന്ന് മണിക്ക്.പിറ്റേ ദിവസം ഒക്ടോബർ ഒന്നിന് എൻ്റെ കാശ്മീർ യാത്രയും ആയതിനാൽ വരുന്ന ദിവസം തന്നെ രാത്രി ഭക്ഷണത്തിന് ഞാൻ അമീനിനെ ക്ഷണിച്ചു.ട്രെയിൻ ലേറ്റ് ആയാൽ അത് അതിഥിക്കും ആതിഥേയനും എല്ലാം ബുദ്ധിമുട്ടാകും എന്ന് അമീൻ പറഞ്ഞു. അങ്ങനെയെങ്കിൽ പിറ്റേ ദിവസം പ്രഭാത ഭക്ഷണത്തിന് കുടുംബ സമേതം എൻ്റെ വീട്ടിൽ എത്തണം എന്ന് ഞാൻ ശാഠ്യം പിടിച്ചു.പോകാനുള്ള സാധന സാമഗ്രികൾ ഒരുക്കുന്നതിനിടയിൽ പ്രസ്തുത സന്ദർശനം എനിക്ക് ബുദ്ധിമുട്ടാകും എന്ന് അമീൻ പറഞ്ഞെങ്കിലും ഞാൻ അയഞ്ഞില്ല.

അങ്ങനെ ഒക്ടോബർ ഒന്നിന് രാവിലെ എട്ടര മണിക്ക് അമീനും കുടുംബവും കസിനും മറ്റുമായി പത്ത് പേർ ഒരു ഓട്ടോറിക്ഷയിൽ എൻ്റെ വീട്ടിലെത്തി.രണ്ട് വർഷം മുമ്പ് ഏതാനും നിമിഷം മാത്രം നേരിൽ കണ്ട ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്തു.പത്തിരിയും പുട്ടും ദോശയും കോഴിക്കറിയും ബീഫും എല്ലാം അടങ്ങുന്ന വിഭവ സമൃദ്ധമായ ഒരു പ്രാതൽ ഭാര്യയും മക്കളും കൂടി തയ്യാറാക്കിയിരുന്നു.കാരണം ഒരു മുൻപരിചയവും ഇല്ലാതെ രാജസ്ഥാനിലെ കോട്ടയിൽ അവരും ആ സ്നേഹം അനുഭവിച്ചറിഞ്ഞിരുന്നു.

ഭക്ഷണ ശേഷം വീട് മൊത്തം അവർ ചുറ്റിക്കണ്ടു.രാജസ്ഥാനിൽ നിന്നും വ്യത്യസ്തമായി വലിയ വീടുകളും വിസ്താരമായ സ്ഥലങ്ങളും വീടിന് ചുറ്റുമുള്ള മരങ്ങളും മുറ്റത്തെ അലങ്കാര ചെടികളും വീട്ടിലെ ലൈബ്രറിയും എല്ലാം അതിഥികൾക്ക് പുതിയ കാഴ്ചകളും അനുഭവങ്ങളുമായിരുന്നു.അവയെല്ലാം അവർ ഫോട്ടോയിലും വീഡിയോയിലും പകർത്തി.അതിഥികളിൽ ഒരാൾ ഡൽഹിയിലാണ് താമസം.മകൾ ഡൽഹിയിൽ പഠിക്കുന്ന വിവരം ഞാൻ അവരെ അറിയിച്ചു.മകൾക്ക് താമസ സ്ഥലത്ത് എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ വിളിച്ചാൽ അവർ വന്ന് പിക്ക് ചെയ്തോളാം എന്ന വാക്ക് എനിക്കും കുടുംബത്തിനും കൂടുതൽ ധൈര്യം നൽകുന്നു. 

വീട്ടിൽ അതിഥികൾ വരുമ്പോൾ ഉമ്മയെയും ഞങ്ങൾ അതിലേക്ക് ക്ഷണിക്കാറുണ്ട്. അമീനിന്റെ ഭാര്യ തട്ടം കൊണ്ട് മുഖം മറക്കുന്നത് കണ്ട എൻ്റെ ഉമ്മ അവർക്കെല്ലാവർക്കും സ്വന്തം മക്കനകൾ നൽകി.കുടുംബ സമേതം രാജസ്ഥാനിലേക്ക് ഇനിയും വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവർ സലാം പറഞ്ഞിറങ്ങുമ്പോൾ എൻ്റെ മനസ്സിൽ കോട്ടയിലെ ആ രാത്രി വീണ്ടും വീണ്ടും മിന്നി മറഞ്ഞു.

സൗഹൃദത്തിന്റെ ചില്ലകളിലാണ് ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങൾ പൂക്കുന്നത് എന്ന്  അനുഭവത്തിലൂടെ വീണ്ടും ബോധ്യപ്പെടുന്നു.

Friday, October 10, 2025

വസിഷ്ഠ് ഹോട്ട് വാട്ടർ സ്പ്രിംഗ് (മണാലി ഡയറീസ് - 8)

മണാലി ഡയറീസ് - 7

റോത്താംഗ് പാസിൽ നിന്ന് തിരിച്ച് ഞങ്ങൾ മണാലിയിലെത്തുമ്പോൾ സമയം വൈകിട്ട് നാല് മണി ആയിരുന്നു. മണാലിയിലെ ഞങ്ങളുടെ അവസാന സന്ദർശന സ്ഥലം വസിഷ്ഠ് ഹോട്ട് സ്പ്രിംഗ് ആയിരുന്നു. വസിഷ്ഠ് ക്ഷേത്രത്തിനോട് ചേർന്നാണ് ഈ ഹോട്ട് സ്പ്രിംഗ്. പ്രവേശന ഫീസ് ഇല്ല. രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് പ്രവേശന സമയം.

ഭൂമിക്കടിയിൽ നിന്നും ചൂടുവെള്ളം ചീറ്റി വരുന്ന  ഒരു പ്രതിഭാസമാണ് ഹോട്ട് സ്പ്രിംഗ് എന്നായിരുന്നു എൻ്റെ ധാരണ. ചെറുപ്പത്തിൽ വായിച്ച ഒരു പുസ്തകമായിരുന്നു ആ തെറ്റിദ്ധാരണക്ക് കാരണം. ഞാൻ വായിച്ചതും ഇതും വ്യത്യസ്തമായ സംഗതികളാണെന്ന് പിന്നീടാണ് മനസ്സിലായത്. എങ്കിലും മഞ്ഞുറഞ്ഞ് കിടക്കുന്ന മണാലിയിൽ ചുടു നീരുറവ എന്നത് ഒരു അത്ഭുത പ്രതിഭാസമായതിനാൽ അത് നിർബന്ധമായും കാണണം എന്ന് ഞാൻ തീരുമാനിച്ചു. അതിനാൽ ആരോഗ്യസ്ഥിതി മോശമായിട്ടും  വസിഷ്ഠ് ക്ഷേത്രവും ഹോട്ട് സ്പ്രിംഗും കാണാനായി ഞങ്ങൾ നീങ്ങി.

മണാലി ടൗണിൽ നിന്ന് മൂന്നോ നാലോ കിലോമീറ്റർ മാത്രമേ വസിഷ്ഠ് ക്ഷേത്രത്തിലേക്കുള്ളൂ. വാഹനം ക്ഷേത്രത്തിൻ്റെ വളരെ അടുത്ത് വരെ പോവുകയും ചെയ്യും. പതിവ് പോലെ വാഹനം കയറുന്നത് വരെ കൊണ്ടു പോയി രവി ഞങ്ങളെ ഒരു സ്ഥലത്ത് ഇറക്കി. കാൽനടയായി പോകേണ്ട സ്ഥലങ്ങൾ ആരോഗ്യസ്ഥിതി നോക്കാതെത്തന്നെ ഞാൻ നടന്നു കയറി.

പൂർണ്ണമായും മരത്തടി കൊണ്ട് നിർമ്മിച്ചതാണ് വസിഷ്ഠ് ക്ഷേത്രം.ക്ഷേത്രത്തോട് ചേർന്ന് തന്നെയാണ് ഹോട്ട് സ്പ്രിംഗ്. അകത്തേക്ക് പ്രവേശിക്കാൻ പാദരക്ഷകൾ അവനവൻ്റെ ഉത്തരവാദിത്വത്തിൽ എവിടെയെങ്കിലും അഴിച്ച് വയ്ക്കണം. സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ പ്രവേശന കവാടവും കുളിസ്ഥലവുമാണുള്ളത്. ആവശ്യമുള്ളവർക്ക് അതിൽ ഇറങ്ങി കുളിക്കാം. ഹോട്ട് സ്പ്രിംഗിൻ്റെ ചൂട് മാത്രം അറിഞ്ഞാൽ മതി എങ്കിൽ പടവിലിരുന്ന് കാല് തൂക്കിയിടാം. 

കുളിക്കാൻ അനുവാദമുള്ളതിനാൽ, ഹോട്ട് സ്പ്രിംഗ് ക്യാമറയിൽ പകർത്താൻ അനുവാദമില്ല. കുടുംബം അകത്ത് കയറി എല്ലാം കണ്ട് വന്ന ശേഷം ഞാനും അകത്ത് കയറി. ഹോട്ട് സ്പ്രിംഗിൽ ഒരു വിദേശി മാത്രം കുളിക്കുന്നുണ്ടായിരുന്നു. ചൂടുവെള്ളം ഇതുവരെ കാണാത്ത പോലെയായിരുന്നു അദ്ദേഹത്തിൻ്റെ ആറാട്ട്. കൂടുതൽ ഒന്നും അവിടെ കാണാനില്ലാത്തതിനാൽ ഞങ്ങൾ തിരിച്ചിറങ്ങി.

പ്രാതലും ഉച്ചഭക്ഷണവും കഴിക്കാത്തതിനാൽ വിശപ്പിൻ്റെ വിളി അതികഠിനമായിരുന്നു. നമുക്കിഷ്ടപ്പെട്ട ഭക്ഷണം കിട്ടില്ല എന്നറിയാമെങ്കിലും ശാന്തമായ ഒരു ഹോട്ടലിൽ കയറി ഞങ്ങളെല്ലാവരും അത്യാവശ്യം സമയം വിശ്രമിച്ച് തന്നെ ആഹാരം കഴിച്ചു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് വിളിച്ച ഉടനെ രവി അവിടെ വണ്ടിയുമായി എത്തുകയും ചെയ്തു. മണാലിയിലെ കാഴ്ചകൾ പൂർത്തിയാക്കി ഞങ്ങൾ വീണ്ടും ഹോട്ടലിൽ തിരിച്ചെത്തി.

തിരിച്ച് ഡൽഹിയിലേക്കുള്ള ബസ്സ് രാത്രിയിലായതിനാൽ ടാക്സിക്കാരനെ പറഞ്ഞുവിടാൻ ഞാൻ തീരുമാനിച്ചു. കാശ്മീരിൽ നിന്നും വ്യത്യസ്തമായി, ഡ്രൈവർ  രവി ചൗഹാൻ ഞങ്ങളോട് ടിപ്പ് ഒന്നും ചോദിച്ചില്ല. എങ്കിലും യാത്രയിലുടനീളം അയാളുടെ പെരുമാറ്റം ഹൃദ്യമായതിനാൽ ഗൂഗിൾ പേ നമ്പർ ചോദിച്ചു വാങ്ങി ഞാൻ ടിപ്പ് കൊടുത്തു. രാത്രി എട്ട് മണിക്ക് ഞങ്ങൾ മണാലിയുടെ തണുപ്പിൽ നിന്നും ഡൽഹിയിലെ ചൂടിലേക്കുള്ള മടക്കയാത്ര ആരംഭിച്ചതോടെ വർഷങ്ങളായി ആഗ്രഹിച്ചിരുന്ന ഒരു യാത്രക്ക് കൂടി അവസാനമായി. 

(ഇത്രയും പറഞ്ഞ സ്ഥിതിക്ക് ആ രണ്ട് നല്ല ഡ്രൈവർമാരുടെയും നമ്പർ കൂടി നൽകുന്നു. ആവശ്യമുള്ളവർക്ക് വിളിക്കാം. എൻ്റെ പേര് പറഞ്ഞാൽ മനസ്സിലാവില്ല🫣
രവി ചൗഹാൻ : 8219181899
മഹേഷ് : 8679514174 )

ജീവിതത്തിലെ അപൂർവ്വ നിമിഷങ്ങളാണ് ഓരോ യാത്രയും സമ്മാനിക്കുന്നത്. ഈ കുറിപ്പ് തയ്യാറാക്കിയത് എൻ്റെ നാലാം കാശ്മീർ യാത്രയിൽ വന്ദേഭാരത് ട്രെയിനിൽ വച്ചാണ്. യാത്രകളും യാത്രക്കുറിപ്പുകളും ആരോഗ്യമുള്ളിടത്തോളം കാലം ഇനിയും തുടരും.


(അവസാനിച്ചു)

Thursday, October 02, 2025

മഞ്ഞ് മഴ നനഞ്ഞ്.... (മണാലി ഡയറീസ് - 7)

മണാലി ഡയറീസ് - 6

എല്ലാവരും വീണ്ടും ഒത്തു ചേർന്നതോടെ മഞ്ഞിൽ നിന്നുള്ള ഏതാനും ഫോട്ടോകൾ എടുക്കാനായി ഞങ്ങൾ നീങ്ങി. കൃത്യ സമയത്ത് തന്നെ ഒരു ഫോട്ടോഗ്രാഫർ ഞങ്ങളുടെ മുന്നിലെത്തി.

"സാർ... ഫോട്ടോ മാർന ?"

"കിത് ന ഹോഗ?'

"ഏക് കൊ പച്ചാസ്"

"സിർഫ് പച്ചാസ് ?" 

"ഹാം ജീ .... ആപ്കോ മൊബൈൽ മേം ബേച്ച് ദുംഗ"

അപ്പോഴാണ് താജ് മഹൽ, ഇന്ത്യാ ഗേറ്റ് എന്നിവിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫോട്ടോ പ്രിൻ്റ് ചെയ്ത് നൽകാതെ ഡിജിറ്റൽ കോപ്പിയാണ് നൽകുന്നത് എന്ന് മനസ്സിലായത്. യഥാർത്ഥത്തിൽ അത് തന്നെയാണ് ഞങ്ങൾക്ക് വേണ്ടിയിരുന്നതും.പരിചയ സമ്പന്നനായ ഫോട്ടോഗ്രാഫർ ആയതിനാൽ പല പോസിലും ഫോട്ടോ എടുത്ത് കാണിച്ച് തന്ന ശേഷം അതിൽ നിന്ന് ആവശ്യമായത് തെരഞ്ഞെടുക്കാൻ പറഞ്ഞു. ഇഷ്ടപ്പെട്ട നാലെണ്ണം മക്കൾ അതിൽ നിന്നും തെരഞ്ഞെടുത്തു.

ഹഡിംബ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ കണ്ടത് പോലെ യാക്കുകൾ ഇവിടെയും ഉണ്ടായിരുന്നു. പുറത്ത് കയറി ഏതാനും ദൂരം ചുറ്റി വരാൻ നൂറ് രൂപയായിരുന്നു ചാർജ്ജ്.പുറത്ത് കയറി ഫോട്ടോ എടുത്താൽ മാത്രം മതി എന്നറിയിച്ചപ്പോൾ അമ്പത് രൂപക്ക് കാര്യം സാധിച്ചു. ചെറിയ മക്കളെ രണ്ടു പേരെയും ഓരോ യാക്കിൻ്റെ പുറത്ത് കയറ്റി ആവശ്യമായ ഫോട്ടോകൾ എടുത്ത ശേഷം ഞങ്ങൾ തിരിച്ച് പോരാൻ തീരുമാനിച്ചു.

പെട്ടെന്നാണ് കാലാവസ്ഥ വീണ്ടും മാറിയത്. സീറോ പോയിൻ്റിൽ അനുഭവിച്ച പോലെ മഞ്ഞു പൂക്കൾ ഞങ്ങളുടെ ശരീരത്തിൽ പതിക്കാൻ തുടങ്ങി. അൽപ സമയത്തിനകം തന്നെ അത് ശക്തി കൂടി മഞ്ഞ് വീഴ്ചയായി മാറി.മഞ്ഞു പൂക്കൾ ശരീരത്തിൽ ഏറ്റുവാങ്ങിക്കൊണ്ട് ഞങ്ങൾ അത് നന്നായി ആസ്വദിച്ചു. അതോടെ റോതാങ്ങ് സന്ദർശനം ശരിക്കും അർത്ഥപൂർണ്ണമായി. 

കോതി ഗ്രാമവും ബേ വെള്ളച്ചാട്ടവും കാണണം എന്ന് മഹേഷിനോട് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു.എൻ്റെ തുടർച്ചയായ ചുമ കാരണം ഡ്രൈവർ രവിക്ക് വീണ്ടും ആശങ്ക തോന്നി. പർവ്വതത്തിൻ്റെ മുകളിലെ മർദ്ദവ്യത്യാസം കാരണമുള്ള പ്രശ്നങ്ങളാണെന്നായിരുന്നു രവിയുടെ ധാരണ. നാലഞ്ച് ദിവസമായി തുടരുന്നതാണ് ഈ ചുമ എന്ന് ഞാൻ രവിയെ ധരിപ്പിച്ചു.  

വന്ന വഴിയെ തിരിച്ചു പോകാതെ മർഹി വഴിയായിരുന്നു രവി തിരിച്ചിറങ്ങിയത്. മടക്കയാത്ര തുടങ്ങി അൽപം കഴിഞ്ഞപ്പോൾ തന്നെ എല്ലാവരും ഉറക്കം തുടങ്ങി. പുറത്ത് മഞ്ഞ് മഴ കൂടുതൽ ശക്തമായി. കോതിയും ബേ വെള്ളച്ചാട്ടവും സന്ദർശന ഷെഡ്യൂളിൽ നിന്നും ഞാൻ ഒഴിവാക്കി. അപകടരമായ വളവുകളും തിരിവുകളും നിറഞ്ഞ റോഡിലൂടെ രവി അനായാസം ഞങ്ങളെ താഴെ എത്തിച്ചു. വാടകക്കെടുത്ത കോട്ടും ഷൂസുകളും തിരിച്ചേല്പിച്ച ശേഷം ഞങ്ങൾ വസിഷ്ട് ഹോട്ട് സ്പ്രിംഗ് കാണാനായി നീങ്ങി.

Next: വസിഷ്ഠ് ഹോട്ട് സ്പ്രിംഗ്


Saturday, September 27, 2025

റോത്താങ്ങിലെ മഞ്ഞുമലയിൽ...(മണാലി ഡയറീസ്-6)

മണാലി ഡയറീസ്-5

കാശ്മീരിൽ പോയപ്പോൾ മഞ്ഞിൽ കളിക്കാൻ വളരെ ചുരുങ്ങിയ സമയം  മാത്രമേ ഞങ്ങൾക്ക് കിട്ടിയിരുന്നുള്ളു.അതുതന്നെ സോനാമാർഗ്ഗിൽ  നിന്ന് ലഡാക്ക് പോകുന്ന വഴിയിലുള്ള സീറോ പോയിന്റിൽ എത്തിയപ്പോഴാണ്  കിട്ടിയത്.അതിനാൽ തന്നെ മണാലിയിലേക്കുള്ള യാത്ര പുറപ്പെടുന്നതിന് മുമ്പേ ഞാൻ  ചോദിച്ചുറപ്പിച്ച കാര്യം മഞ്ഞ് എവിടെ കാണാൻ  പറ്റും എന്നത്  മാത്രമായിരുന്നു. മഞ്ഞ് കാണുന്നത് വരെ വണ്ടി പോകും എന്നായിരുന്നു എനിക്ക് അതിന് കിട്ടിയ മറുപടി.

അടൽ ടണലും കടന്ന് മുന്നോട്ട് പോയ ഞങ്ങൾ നാഷണൽ ഹൈവേയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു. കോക്സ്ർ എന്ന ഗ്രാമത്തിൽ  എത്തിയപ്പോൾ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു.റോഹ്താങ് പാസ് പെർമിറ്റ് ചെക്കിംഗ് ആയിരുന്നു കാരണം.മലിനീകരണവും ഗതാഗതവും നിയന്ത്രിക്കുന്നതിന് എല്ലാ വാഹനങ്ങൾക്കും റോഹ്താങ് പാസ് പെർമിറ്റ് നിർബന്ധമാണ്. പ്രതിദിനം 1,200 വാഹനങ്ങൾ മാത്രമേ അനുവദിക്കൂ.അതിനാൽ യാത്ര തീയ്യതി മുൻകൂട്ടി ആസൂത്രണം ചെയ്യണം.പെർമിറ്റ് ടാക്സിക്കാർ തന്നെ എടുക്കും.         

കോക്സ്ർ  കഴിഞ്ഞതോടെ തന്നെ മഞ്ഞ് കാണാൻ തുടങ്ങി.കടുത്ത ചുമയുമായി യാത്ര തുടങ്ങിയ എനിക്ക്  കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാനും തുടങ്ങി.റോഹ്താങ് പാസിൽ എത്തുന്ന സഞ്ചാരികൾക്ക്  ശ്വാസ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സാധാരണമായതിനാൽ ഡ്രൈവർ രവി എന്നോട് ഇടക്കിടെ കാര്യങ്ങൾ തിരക്കിക്കൊണ്ടിരുന്നു. മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം രവി  ഞങ്ങളെ സ്നോ പോയിന്റിൽ ഇറക്കി.

റോഡിന്റെ ഇരുവശവും മഞ്ഞു മതിലുകൾ രൂപപ്പെട്ടിരുന്നു.അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന വാഹനങ്ങളും പാർക്ക് ചെയ്ത വാഹനങ്ങളും കൂടി കടുത്ത ഗതാഗത തടസ്സവും സൃഷ്ടിച്ചു. മഞ്ഞു മതിലിനും വാഹനങ്ങൾക്കും ഇടയിലുള്ള ചെറിയ ഗ്യാപിലൂടെ നടന്ന്  മതിലിൽ കണ്ട ഒരു വിടവിലൂടെ ഞങ്ങൾ ജനനിബിഡമായ  ആക്ടിവിറ്റി ഗ്രൗണ്ടിലേക്ക് പ്രവേശിച്ചു.സ്കീയിങ്,ബൈക്ക് റൈഡിംഗ്,ജീപ്പ് റൈഡിംഗ്  തുടങ്ങീ മഞ്ഞിലെ എല്ലാ തരം  ആക്ടിവിറ്റീസും അവിടെ നടക്കുന്നുണ്ടായിരുന്നു. 

കയ്യിൽ കരുതിയ ഭക്ഷണ സാമഗ്രികൾ ഒന്നും തന്നെ ഞങ്ങൾ കഴിച്ചിരുന്നില്ല.വിശപ്പ് അനുഭവപ്പെട്ടപ്പോഴാണ് അവ വണ്ടിയിൽ ആണെന്ന് ഓർമ്മ വന്നത്.വണ്ടി പാർക്കിംഗിനായി എങ്ങോ  പോയി മറയുകയും ചെയ്തിരുന്നു.അതിനാൽ ഞങ്ങൾ നേരെ മുന്നിൽ കണ്ട നൂഡിൽസ് തയ്യാറാക്കി നൽകുന്ന ആളുടെ അടുത്തേക്ക് നീങ്ങി.അമ്പത് രൂപ നിരക്കിൽ  എല്ലാവർക്കും ഓരോ പ്ലേറ്റ് നൂഡിൽസ് വാങ്ങി കഴിച്ചു.വീണ്ടും സോനാമാർഗ്ഗിലെ സീറോ പോയിന്റും അന്ന് നൂഡിൽസ് കഴിച്ച ടെന്റും ഓർമ്മയിലേക്ക് ഓടിയെത്തി.മഞ്ഞിൽ തണുത്ത് വിറക്കുമ്പോൾ ആവി പറക്കുന്ന നൂഡിൽസിന് പ്രത്യേക രുചിയാണെന്ന് ഞങ്ങൾ വീണ്ടും തിരിച്ചറിഞ്ഞു. 

കഫക്കെട്ട് കാരണം കൂടുതൽ ദൂരം നടക്കാൻ പ്രയാസമനുഭവപ്പെട്ടതിനാൽ ഞാനൊരു പാറയിൽ ഇരുന്നു. ഭാര്യയും എൻ്റെ കൂടെ തന്നെ അവിടെ ഇരുന്നു.മക്കൾ മഞ്ഞിൽ കളിക്കാനായി എങ്ങോട്ടോ നീങ്ങി.ആദ്യമാദ്യം അവർ ഞങ്ങളുടെ കണ്ണെത്തും ദൂരത്ത് ആയിരുന്നെങ്കിലും നടന്ന് നടന്ന് അവർ എവിടെയോ മറഞ്ഞു.

അര മണിക്കൂറോളം ഞാനും ഭാര്യയും അവിടെ ഇരുന്നു. പെട്ടെന്ന് ശക്തമായ കാറ്റ് വീശാൻ തുടങ്ങി. എൻ്റെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാവാനും തുടങ്ങി. മക്കൾ തിരിച്ചു വരാത്തതിനാൽ ഭാര്യ അവരെത്തേടി പുറപ്പെട്ടു.നടന്ന് നടന്ന് അവൾ എവിടെയോ എത്തി. പിന്നെ അവൾക്ക് എന്നെയും കാണാതായി.അവസാനം ഒരു കുന്നിൻ്റെ മറുഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്ത സ്ഥലത്ത് എത്തി. ഒന്ന് ഫോൺ ചെയ്യാനായി ഏതോ ഒരു ഡ്രൈവറോട് അറിയാവുന്ന രീതിയിൽ പറഞ്ഞു. ഫോണിന് റേഞ്ച് ഇല്ല എന്നുള്ള സത്യം അപ്പോഴാണ് തിരിച്ചറിഞ്ഞത്.

വീണ്ടും കുന്ന് കയറി അവൾ തിരിച്ച് നടന്നു.വഴി തെറ്റിപ്പോയതിനാൽ എന്നെയും കാണാതായതോടെ അവൾ പരിഭ്രമത്തിലായി. പക്ഷേ, ദൂരെ അവളെ കണ്ടു കൊണ്ടിരുന്ന ഞാൻ കൈ പൊക്കി മാടി വിളിച്ചെങ്കിലും അവളുടെ ശ്രദ്ധയിൽപ്പെട്ടില്ല.  എണീറ്റ് അവളുടെ അടുത്തേക്ക് പോകാൻ എൻ്റെ ആരോഗ്യസ്ഥിതി അനുവദിച്ചതുമില്ല. അവസാനം ഞാനിരുന്നതിൻ്റെ അടുത്തുണ്ടായിരുന്ന നൂഡിൽസ് കട തിരിച്ചറിഞ്ഞ് അവൾ എന്നെ കണ്ടെത്തി.അൽപം കഴിഞ്ഞ് മക്കളും തിരിച്ചെത്തിയപ്പോഴാണ് അവളുടെ ശ്വാസഗതി നേരെയായത്.

Next : മഞ്ഞ് മഴയിൽ


Thursday, September 25, 2025

സോളാങ്ങ് വാലി വഴി അടൽ ടണലിൽ (മണാലി ഡയറീസ് - 5)

മണാലി ഡയറീസ് - 4

പിറ്റേ ദിവസം നേരത്തെ തന്നെ ഞങ്ങളുടെ ടാക്സി ഹോട്ടലിലെത്തി. എട്ട് മണിക്ക് പുറപ്പെടാം എന്ന എൻ്റെ പ്ലാൻ ആറ് മണിക്ക് പുറപ്പെടണം എന്നാക്കി ഡ്രൈവർ മഹേഷ് മാറ്റി. കാരണം അപ്പോൾ മനസ്സിലായില്ലെങ്കിലും യാത്രയിൽ മനസ്സിലായി. ഭക്ഷണമായി പഴങ്ങളും ബ്രഡും ഞങ്ങൾ കയ്യിൽ കരുതി. കാരണം മുകളിലേക്ക് എത്തിയാൽ ഭക്ഷണത്തിന് ബുദ്ധിമുട്ടില്ല എങ്കിലും വില കേട്ടാൽ ശ്വാസം മുട്ടും എന്ന് മഹേഷ് പറഞ്ഞിരുന്നു.

ടാക്സിക്കടുത്ത് എത്തിയപ്പോഴാണ് ഡ്രൈവർ മാറിയത് അറിഞ്ഞത്. രവി ചൗഹാൻ എന്നായിരുന്നു പുതിയ ഡ്രൈവറുടെ പേര്.നഗരം വാഹനത്തിരക്കിൽ അമരുന്നതിന് മുമ്പ് തന്നെ ഞങ്ങൾ നഗരാതിർത്തി പിന്നിട്ടു. ബിയാസ് നദിയിൽ നിന്നുള്ള തണുത്ത കാറ്റ് ഞങ്ങളെ തലോടാൻ തുടങ്ങി. നദിയുടെ പുലർകാല കാഴ്ച വളരെ മനോഹരമായിരുന്നു. വണ്ടി ഒന്ന് നിർത്തി പുറത്തിറങ്ങി ആസ്വദിക്കാൻ മനസ്സ് കൊതിച്ചു. എൻ്റെ മനസ്സ് വായിച്ച പോലെ രവി വണ്ടി സൈഡാക്കി!

"ക്യാ ഹുവ ?" ഞാൻ ചോദിച്ചു.

"യഹാം സെ ജാക്കറ്റ് ഓർ ഷൂ റെൻ്റ് ലേന ഹെ... സബ് മേരെ സാഥ് ആവൊ..." മഞ്ഞിൽ കളിക്കാനുള്ള വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുന്ന ഷോപ്പ് റോഡിൻ്റെ മറുഭാഗത്ത് ഞങ്ങൾ കണ്ടു. രവിക്കൊപ്പം ഞങ്ങൾ അങ്ങോട്ട് നടന്നു.

കാശ്മീരിൽ നിന്നും വ്യത്യസ്തമായി വിവിധ വർണ്ണങ്ങളിലുള്ള കോട്ടുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഒരു സ്ത്രീയായിരുന്നു കടയുടമ.  ഓരോരുത്തർക്കും പാകമായ കോട്ടും ഷൂസും തന്നെ കിട്ടി. സെറ്റ് ഒന്നിന് മുന്നൂറ് രൂപയായിരുന്നു വാടക. ഓരോ സെറ്റ് ഗ്ലൗസും തെർമൽ സോക്സും നൂറ് രൂപക്ക് ഇതിൻ്റെ കൂടെ മൂപ്പത്തി കച്ചവടമാക്കി.പുറത്തിറങ്ങിയപ്പോൾ ഒരു ചായക്കാരൻ കൃത്യ സമയത്ത് വന്നതിനാൽ നല്ലൊരു ചായയും കുടിച്ച ശേഷം    പുതിയ വേഷത്തിൽ ഞങ്ങൾ യാത്ര തുടർന്നു.

"സർ,  പഹ്ല  ഹം സോളാങ്ങ് വാലി ദേഖേഗ"  രവി പറഞ്ഞു.

"ആയിക്കോട്ടെ" ഞാൻ സമ്മതിച്ചു. 

സോളാങ്ങ് വാലിയെപ്പറ്റി പലരും പറഞ്ഞു കേട്ട അറിവും ഫോട്ടോകളിൽ കണ്ട അറിവും മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.മണാലിയിൽ പോകുന്നവർ എല്ലാവരും സോളാങ്ങ് വാലിയിൽ കൂടി പോകണം എന്ന് പണ്ടാരോ പറഞ്ഞുവച്ചത് പോലെയാണ് പല ടൂർ ഓപ്പറേറ്റർമാരുടെയും  വിവരണം കേൾക്കാറുള്ളത്.അതിനാൽ തന്നെ വളരെ പ്രതീക്ഷയോടെയാണ് ഞാൻ സോളാങ്ങ് വാലിയിലേക്ക് യാത്ര തുടർന്നത്.പൽചൻ പാലം കടന്ന് ഏതാനും നിമിഷങ്ങൾ പിന്നിട്ടപ്പോഴേക്കും രവി വാഹനം നിർത്തി.

"സർ, യെഹ് ഹേ സോളാങ്ങ് വാലി"  ആളൊഴിഞ്ഞ, മൈതാനം പോലെയുള്ള ഒരു സ്ഥലം കാണിച്ചുകൊണ്ട് രവി  പറഞ്ഞു.

"യെഹ്??"വിശ്വാസം വരാതെ ഞാൻ ചോദിച്ചു.

"ഹാം, യെഹ് ഹേ... മാർച്ച് തക് യഹാം സ്നോ ഹോത്താ ഹേ... തബ് പാരാഗ്ലൈഡിങ്,സ്കീയിങ് വഗെയ്‌രഹ് ചൽത്ത ഹെ"

"ചുരുക്കിപ്പറഞ്ഞാൽ മഞ്ഞുകാല സോളാങ് വാലി ബഹുത്ത് ഖുബ്‌സൂരത്ത് ഹെ"  ഞാൻ പറഞ്ഞു.

"ഹാം" ഞാൻ പറഞ്ഞതിലെ ഹിന്ദി മാത്രം മനസ്സിലായ രവി തലയാട്ടി.

സമയം അപ്പോൾ രാവിലെ ഏഴ് മണി കഴിഞ്ഞ് പതിനഞ്ച് മിനുട്ട് മാത്രമേ ആയിരുന്നുള്ളൂ.വാലിയിൽ മനുഷ്യർ ആരും ഉണ്ടായിരുന്നില്ല.പ്രത്യേകിച്ച് ഒരു ആകർഷണവും തോന്നാത്തതിനാൽ ഏതാനും ഫോട്ടോകൾ എടുത്ത്  ഞങ്ങൾ വേഗം സ്ഥലം വിട്ടു.പത്തിരുപത് മിനുട്ട് സഞ്ചരിച്ചപ്പോഴേക്കും ഞങ്ങൾ അടൽ ടണലിന്റെ മുന്നിലെത്തി.

ലേ - മണാലി ഹൈവേയിലെ തുരങ്കമായ അടൽ ടണൽ, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഏറ്റവും നീളമേറിയ ടണലാണ്.പതിനായിരം അടി ഉയരത്തിലുള്ള ടണലിന്റെ നീളം ഒമ്പത് കിലോമീറ്റർ ആണ്.2020 ലാണ് ഇതിന്റെ ഉത്‌ഘാടനം നടന്നത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ബഹുമാനാർത്ഥമാണ് ഈ പേര് നൽകിയത്.

ഞങ്ങൾ ആവശ്യപ്പെടാതെ തന്നെ ടണലിന്റെ കവാടത്തിൽ രവി കാർ സൈഡാക്കി.ശേഷം എല്ലാവരെയും ഇറക്കി നിരവധി ഫോട്ടോകൾ എടുത്തു.

എല്ലാവരെയും തിരിച്ച് വീണ്ടും കാറിൽ കയറ്റി രവി യാത്ര തുടർന്നു.കാശ്‍മീർ സന്ദർശന വേളയിൽ  ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് തുരങ്കമായ ശ്യാമപ്രസാദ് മുഖർജി ടണലിലൂടെ കടന്നു പോയ ഓർമ്മകൾ ഞങ്ങളുടെ മനസ്സിൽ തിരതല്ലി. ടണലിനുള്ളിൽ എവിടെയും ഇറങ്ങാനോ വണ്ടി നിർത്തി ഫോട്ടോ എടുക്കാനോ അനുവാദമില്ല.ഒമ്പത് കിലോമീറ്റർ സഞ്ചരിച്ച ശേഷം ഞങ്ങൾ വീണ്ടും സൂര്യപ്രകാശത്തിൽ എത്തി.


Next : മഞ്ഞു മലയിൽ