Pages

Monday, May 26, 2025

മഞ്ഞ് തടഞ്ഞ വഴി (ദ ഐവി - 20)

യാത്രയുടെ നാൾ വഴികൾ

പഹൽഗാമിൽ നിന്നും ജമ്മുതാവി എത്തി അവിടെ നിന്ന് ട്രെയിൻ കയറി ഡൽഹിയിൽ എത്തി ആഗ്രയിലേക്ക് പോകാനായിരുന്നു ഞങ്ങളുടെ ടൂർ ഷെഡ്യൂൾ. റംസാൻ വ്രതം ആരംഭിക്കുന്നതിനാൽ ഡൽഹിയിൽ നിന്നും ഞാൻ വേർപിരിയും എന്നതായിരുന്നു ഞാൻ മുന്നോട്ട് വച്ച നിബന്ധന. ജമ്മു ടു ഡൽഹി ട്രെയിൻ റദ്ദാക്കിയതിനാൽ ഒരു ദിവസം അധികമായി ലഭിച്ചതിനാൽ അമൃതസർ കാണാം എന്ന് ടൂർ മാനേജർ ലെനിൻ അറിയിച്ചു. അതനുസരിച്ചായിരുന്നു പഹൽഗാമിൽ നിന്നും ഞങ്ങൾ യാത്ര തിരിച്ചത്. ഭക്ഷണം കഴിച്ച് കഴിഞ്ഞതിനാലും പുറത്തേ കാഴ്ചകൾ മറഞ്ഞതിനാലും ഞാൻ വേഗം ഉറക്കത്തിലേക്ക് വഴുതി.

"ബ്രിട്ടീഷ് രാജ് മുർദ്ദാബാദ് ..... ഹിന്ദുസ്ഥാൻ സിന്ദാബാദ്....." ദൂരെ നിന്നും നേർത്ത മുദ്രാവാക്യം എൻ്റെ കാതിൽ വന്നലച്ചു.

"ബോലോ ഗാന്ധീ കീ... ജയ് " ജനം ആർത്തു വിളിച്ചു.

"ഠോ..ഠോ...." പെട്ടെന്ന് എവിടെ നിന്നോ വെടി പൊട്ടുന്ന ശബ്ദം കേട്ടു. ജാലിയൻ വാലാബാഗിൽ തടിച്ചു കൂടിയ ജനങ്ങൾ നാലുപാടും ചിതറി ഓടി. സ്വപ്നം കണ്ടു കൊണ്ടിരുന്ന ഞാൻ ഞെട്ടി എണീറ്റു ചുറ്റും നോക്കി. ബസ്സിൽ എൻ്റെ തൊട്ടടുത്ത് ഉറക്കം വരാതെ വിനോദൻ മാഷ് ഇരിക്കുന്നു!

"സാർ.... കുറച്ചു സമയമായി ബസ്സിവിടെ നിർത്തിയിട്ട്....." വിനോദൻ മാഷ് പറഞ്ഞു.

" എന്തു പറ്റി?" സ്വപ്നത്തിൽ വെടിയൊച്ച കേട്ടതിനാൽ തെല്ലൊരാശങ്കയോടെ ഞാൻ ചോദിച്ചു. വാച്ചിലേക്ക് നോക്കിയപ്പോൾ സമയം രാത്രി ഒമ്പതര മണിയേ ആയിരുന്നുള്ളൂ.

"മഞ്ഞ് വീഴ്ച്ച തന്നെ കാരണം..." വിനോദൻ മാഷ് പറഞ്ഞു.

"ങേ.... ഇവിടെയും ?" ഞാൻ സംശയിച്ചു പോയി.

"റോഡ് മൂടി കിടക്കുകയാണെന്നും ലാൻ്റ് സ്ലൈഡിംഗ് കൂടി സംഭവിച്ചിട്ടുണ്ടെന്നും വണ്ടികൾ വിടാൻ സമയമെടുക്കുമെന്നും പറയുന്നു..." 

"ഓ മൈ ഗോഡ്..."

"അയാളെയൊന്നും വിളിക്കണ്ട .... ഈ തണുപ്പും സഹിച്ച് ഇരുന്നുറങ്ങാനാണ് ഇന്നത്തെ വിധി..." വിനോദൻ മാഷ് പറഞ്ഞു.

" മണ്ണിടിഞ്ഞിട്ടുണ്ടെങ്കിൽ പെട്ടെന്ന് ശരിയാകും എന്ന പ്രതീക്ഷ വേണ്ട.." ഞാനും പറഞ്ഞു.

"ഒരു ടൂറിസ്റ്റ് ബസ് അതിൽ പെട്ടിട്ടുണ്ട് എന്നും നാലഞ്ച് പേർ മർഗയ എന്നും കേൾക്കുന്നുണ്ട് "

ജമ്മു - ന്യൂ ഡൽഹി ഹൈവേ ആയതിനാൽ എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ ഞങ്ങൾ ഇരുന്നു. ഞാൻ വീണ്ടും ഇരുന്നുറങ്ങാൻ തുടങ്ങി. എൻ്റെ സമയം പാഞ്ഞും ഉറങ്ങാത്തവരുടെ സമയം ഇഴഞ്ഞും നീങ്ങി. പുലർച്ചെ നാലര മണിയോടെ റോഡ് പെട്ടെന്ന് റെഡിയാകാനുള്ള സാധ്യത ഇല്ല എന്ന സത്യം പുറത്ത് വന്നു. അതോടെ പലരുടെയും പല ശങ്കകളും വയറിളകി. എത്രയും പെട്ടെന്ന് റൂമോ ഹോം സ്റ്റേയോ റെസ്റ്റ് ഹൗസോ കണ്ടെത്തൽ നിർബന്ധമായി. സ്റ്റുഡൻ്റ് കോർഡിനേറ്റർമാർ തക്ക സമയത്ത് ഉണർന്നതിനാൽ (അവർ ഉറങ്ങിയിരുന്നില്ല) ഒരു കിലോമീറ്റർ അകലെ ഒരു റെസ്റ്റ് ഹൗസ് ഉണ്ടെന്ന് ഗൂഗിൾ വഴി കണ്ടെത്തി. അങ്ങനെ ഭട്ട് ഹൗസ് എന്ന റെസ്റ്റ് ഹൗസിൽ പുലർച്ചെ അഞ്ചര മണിക്ക് ഞങ്ങളെത്തി. സുബഹ് നമസ്കരിച്ച് എത്രയും പെട്ടെന്ന് ഞാൻ ബ്ലാങ്കറ്റിനകത്തേക്ക് നുഴഞ്ഞ് കയറി.

സമയം വീണ്ടും പാഞ്ഞ് പതിനൊന്നിൽ എത്തിയപ്പോഴാണ് ഭട്ട് ഹൗസ് ഉടമ മുഹമ്മദ് ഭട്ടും ഭാര്യയും കൂടി ബ്രേക്ക് ഫാസ്റ്റ് റെഡിയായതായി അറിയിച്ചത്. ഞങ്ങളെപ്പോലെ തലേ ദിവസം രാത്രി എത്തിയ ഒരു കർണ്ണാടക ടീമും അവിടെ ഉണ്ടായിരുന്നു. നൂഡിൽസ് ആയിരുന്നു പ്രഭാത ഭക്ഷണം. തണുപ്പിൽ തിന്നാൻ പറ്റുന്ന ഏക ഭക്ഷണം ഇതാണ് എന്ന്  ഇതോടെ ഞാൻ മനസ്സിലാക്കി. അടുക്കളയിൽ ഒരുക്കിയ മജ്ലിസിൽ ഇരുന്നുള്ള തീറ്റ എനിക്കിഷ്ടമായി.

പതിനൊന്ന് മണിക്ക് വാഹനങ്ങൾ വിടും എന്ന് പറഞ്ഞിരുന്നത് അന്ന് വിടില്ല എന്നായി. അതോടെ ഭട്ട് ഹൗസിൽ തുടരൽ നിർബന്ധമായി.അമൃതസർ സന്ദർശനം അതോടെ ഉപേക്ഷിക്കപ്പെട്ടു. മഞ്ഞ് മൂടി കിടക്കുന്ന റോഡ് കാണാൻ ഭംഗിയുണ്ടെങ്കിലും അനുഭവിക്കാൻ അത്ര രസകരമല്ല എന്നും തിരിച്ചറിഞ്ഞു.

നാല് മണിക്ക് ഭട്ട് ഹൗസിലെ ഉച്ചഭക്ഷണം കഴിച്ചതോടെ ഞാനടക്കം പലർക്കും രാത്രി ഭക്ഷണം വേണ്ട എന്നായി.പിറ്റേ ദിവസം രാവിലെ ഞാനും വിനോദൻ മാഷും അൽപം മുന്നോട്ട് നടന്നു നോക്കി. ചെറിയ ഒരു ഷെഡിൽ എന്തോ ഒരു സാധനം ചുട്ടെടുക്കുന്നതും പലരും അത് വാങ്ങിപ്പോകുന്നതും ഞങ്ങൾ കണ്ടു. 

ആട്ട കുഴച്ച് ചെറുതായൊന്ന് പലകയിൽ പരത്തി പാലിൽ മുക്കി ബട്ടർ പുരട്ടി ചുട്ടെടുത്ത സാധനം അതേ പോലെ തന്നെ തിന്നാൻ വളരെ രുചി തോന്നി. കചൗരി എന്നായിരുന്നു അതിൻ്റെ പേര്. അഞ്ച് രൂപയായിരുന്നു ഒന്നിൻ്റെ വില. കുറച്ചെണ്ണം വാങ്ങി ഞങ്ങൾ അവിടെ വെച്ച് തന്നെ കഴിച്ചു. മറ്റുള്ളവർക്ക് രുചി നോക്കാനായി കുറച്ചെണ്ണം വാങ്ങുകയും ചെയ്തു. രാവിലെ ഏതാനും മണിക്കൂറുകൾ മാത്രമുള്ള കച്ചവടത്തിൽ അറുനൂറോളം കചൗരി ഉണ്ടാക്കുമെന്നും മുഴുവൻ ചൂടോടെ വിറ്റ് തീരുമെന്നും കടയുടമ ജാഫർ ഖാൻ പറഞ്ഞു.

"ആപ് ചായ് ചാഹ്തെ ഹെ?" കടക്കാരൻ ചോദിച്ചു.

"വേണം സർ" വിനോദൻ മാഷ് മറുപടി പറഞ്ഞത് എന്നോടായിരുന്നു. എങ്കിലും ഒരു കവർ പാല് പൊട്ടിച്ച് പാത്രത്തിലൊഴിച്ച് അവർ ആ തന്തൂരി അടുപ്പിനകത്ത് ഇറക്കി വച്ചു. വളരെ നേരം കഴിഞ്ഞിട്ടും പാല് തിളച്ച് പൊന്തിയില്ല.

"സാർ അവർ പൊടി ഇട്ടില്ലെങ്കിൽ നമുക്ക് പോകാ..." വിനോദൻ മാഷ് പറഞ്ഞു.
പക്ഷേ, എന്തോ എനിക്ക് പോകാൻ തോന്നിയില്ല.

അൽപം കഴിഞ്ഞ് പാൽ തിളച്ചു. പൊടിയും പഞ്ചസാരയും ചേർത്ത് ഗ്ലാസ് കപ്പിൽ ഒഴിച്ച് ഞങ്ങൾക്ക് തന്നു. ആ ചായക്ക് എന്തോ ഒരു പ്രത്യേക രുചി തോന്നി.

"കിത് ന ഹേ?" കുടിച്ച് കഴിഞ്ഞ ശേഷം ഞാൻ ചോദിച്ചു.

"ചായ് കൊ?" അയാൾ തിരിച്ച് ചോദിച്ചു.

"ഹാം ..."

"ഹമാര ഖുഷി കെ ബനായ, ആപ് കെ ലിയേ..."

ആ പാവങ്ങൾ അവർക്ക് ചായ ഉണ്ടാക്കിയപ്പോൾ ഞങ്ങൾക്ക് കൂടി ഉണ്ടാക്കിയതാണെന്ന് അപ്പോഴാണ് മനസ്സിലായത്. കാശ്മീരികൾ അങ്ങനെയാണ്. നിമിഷ നേരത്തെ പരിചയം മതി, സ്നേഹം കൊണ്ട് അവർ നമ്മെ പൊതിയും.

പതിനൊന്ന് മണിക്ക് ബസ് വിടും എന്ന് അറിയിപ്പ് കിട്ടിയതിനാൽ ഞങ്ങൾ എല്ലാവരും റെഡിയായി. കൃത്യം പന്ത്രണ്ട് മണിക്ക് വാഹനങ്ങൾ കടത്തി വിടാൻ തുടങ്ങി. ഞങ്ങളും മുഹമ്മദ് ഭട്ടിനോടും കുടുംബത്തോടും വിട പറഞ്ഞു. അൽപ നേരം കഴിഞ്ഞതോടെ വാഹനങ്ങൾ വീണ്ടും തടയപ്പെട്ടു. സൈന്യത്തിൻ്റെ കോൺവോയ് വാഹനങ്ങൾ കടന്നു പോകുന്നുണ്ടായിരുന്നു. പന്ത്രണ്ടരയോടെ യാത്ര പുനരാരംഭിച്ചു. ഇനി ഒരു തടസ്സം എല്ലാ പരിപാടികളും താറുമാറാക്കും എന്ന ഭീതി ഞങ്ങളിൽ പടരാൻ തുടങ്ങി.

Next : ശുഭയാത്ര


Tuesday, May 20, 2025

ബേതാബ് വാലിയിൽ (ദ ഐവി - 19 )

 ഇവിടം വരെ എത്തിയ കഥ 

ആരുവാലിയിൽ നിന്നും ബേതാബ് വാലിയിലേക്ക് പോകാൻ പഹൽഗാമിൽ തിരിച്ചെത്തണം എന്നാണ് ഞാൻ മനസ്സിലാക്കിയത്. നേരത്തെ കണ്ട പല കാഴ്ചകളും വീണ്ടും കാണാൻ തുടങ്ങിയതോടെ എൻ്റെ ഊഹം ശരിയാണെന്ന് തെളിഞ്ഞു. പക്ഷേ,മഞ്ഞ് വീഴ്ച തുടർന്നതിനാൽ വഴികളുടെ രൂപവും ഭാവവും എല്ലാം മാറിയിരുന്നു.

പഹൽഗാമിൽ നിന്നും ഏഴര കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ബേതാബ് വാലിയിൽ എത്തും. കഷ്ടിച്ച് പതിനഞ്ച് മിനുട്ട് സമയം മതി .പക്ഷെ ഞങ്ങൾ അല്പം കൂടി സമയം എടുത്തു എന്ന് മാത്രമല്ല വാലിയിൽ എത്തുന്നതിന് അല്പം മുമ്പുള്ള ഒരു സ്ഥലത്ത് വച്ച് യാത്ര അവസാനിപ്പിക്കുകയും ചെയ്തു. മഞ്ഞു വീഴ്ച അത്രയും രൂക്ഷമായതിനാൽ മുമ്പോട്ടുള്ള ഗമനം സുരക്ഷിതമല്ല എന്നതും പ്രത്യേകിച്ച് പറയാവുന്ന കാഴ്ചകൾ ഇല്ല എന്നതും ആയിരുന്നു പ്രസ്തുത തീരുമാനത്തിനുള്ള കാരണം.

ഹാഗൻ വാലി എന്നായിരുന്നു ഈ താഴ്വരയുടെ യഥാർത്ഥ പേര്. 1983 ൽ ബേതാബ് എന്ന ഹിന്ദി സിനിമ ഷൂട്ട് ചെയ്തതോടെ ഈ സ്ഥലം ബേതാബ് വാലി എന്നറിയപ്പെട്ടു.മഞ്ഞു കാലത്തേക്കാളും ഈ താഴ്വരകൾക്ക് ഭംഗി കൂടുന്നത് വേനൽ കാലത്താണെന്ന് നസാഖത്ത് ഖാൻ പറഞ്ഞപ്പോൾ ചെറിയ ഒരു സങ്കടം തോന്നി. കാരണം ആദ്യ തവണ കുടുംബത്തോടൊപ്പം പഹൽഗാമിൽ വന്നപ്പോൾ എ ബി സി വാലികളിൽ ഒന്നിലും ഞങ്ങൾ പോയിരുന്നില്ല.അന്ന്, ബൈസരൺ വാലി മാത്രം കണ്ട് ബാക്കി സമയം ലിഡർ നദീ തീരത്ത് ചെലവഴിക്കുകയാണ് ചെയ്തത്. രണ്ടാം തവണ  പഹൽഗാമിൽ എത്തിയപ്പോഴും എ ബി സി വാലികളെപ്പറ്റി ആരും പറയാതിരുന്നത് എന്തുകൊണ്ട് എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.

ബേതാബ് വാലിയിൽ നിന്നും പത്ത് കിലോമീറ്റർ കൂടെ മുന്നോട്ട് സഞ്ചരിച്ചാൽ മൂന്നാമത്തെ വാലിയായ ചന്ദൻവാരി വാലിയിൽ എത്തും.ആ യാത്രയും മഞ്ഞു വീഴ്ച കാരണം ഞങ്ങൾ ഉപേക്ഷിച്ചു. അര മണിക്കൂറോളം മാത്രമേ ബേതാബ് വാലിയിൽ ഞങ്ങൾ ചെലവഴിച്ചുള്ളൂ.പെട്ടെന്ന് തന്നെ ഞങ്ങൾ പഹൽഗാമിലേക്ക് തിരിച്ചു പോന്നു.ലിഡർ നദിയും നൂർ മസ്‌ജിദും പഹൽഗാം പാലവും ശ്രീ ഗൗരി ശങ്കർ ജി ക്ഷേത്രവും പഹൽഗാം ജുമാ മസ്‌ജിദും  എല്ലാം മഞ്ഞിൽ കുളിച്ച് നിൽക്കുന്നത് കാണാൻ അതി മനോഹരമായിരുന്നു.


ടൗണിൽ തിരിച്ചെത്തിയ ഉടനെ നമസ്കാരം നിർവ്വഹിക്കാനായി ഞാൻ, കഴിഞ്ഞ വർഷം കണ്ടു വച്ചിരുന്ന പഹൽഗാം ജുമാ മസ്‌ജിദിലേക്ക് നീങ്ങി.പള്ളി പരിസരത്തെ കുറ്റിച്ചെടികളിൽ തങ്ങി നിൽക്കുന്ന മഞ്ഞു കണങ്ങൾ വെള്ളപ്പൂക്കളായി തോന്നി.ചൂടുവെള്ളം കൊണ്ട് അംഗസ്നാനം ചെയ്ത് ഞാൻ നമസ്കാരം നിർവ്വഹിച്ചു. പള്ളിയിൽ നിന്നും തിരിച്ചിറങ്ങാൻ ഒരുങ്ങുമ്പോൾ, വുദുഖാനയുടെ ഒരു വശത്ത് കൂട്ടമായിരിക്കുന്നവരിൽ ഒരാൾ എന്നെ അവിടെ ഇരിക്കാൻ ക്ഷണിച്ചു.ഞാൻ അങ്ങോട്ട് നീങ്ങി.

കരിങ്കല്ല് നിർമ്മിതമായ തറയിലായിരുന്നു അവർ എല്ലാവരും ഇരുന്നിരുന്നത്.ശൈത്യം കാരണം നല്ല തണുപ്പ് അനുഭവപ്പെടേണ്ട കരിങ്കല്ലിൽ ചവിട്ടിയ എനിക്ക് ചെറിയ ചൂടാണ് അനുഭവപ്പെട്ടത്.തറയിൽ ഇരുന്നതോടെ ഇളം ചൂട് എൻ്റെ ശരീരമാകെ പടരാൻ തുടങ്ങി.തറക്കടിയിൽ എന്ത് സംവിധാനമാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.

ശരീരം അൽപമൊന്ന് ചൂടായതോടെ ഞാൻ എണീറ്റു.എന്നെ ക്ഷണിച്ച വ്യക്തിയും എണീറ്റു. മുഹമ്മദ് യൂസഫ് എന്നാണ് പേരെന്നും കാശ്മീർ സ്വദേശിയാണെന്നും ടാക്സി ഡ്രൈവറാണെന്നും പരസ്പര സംസാരത്തിലൂടെ ഞാൻ മനസ്സിലാക്കി.ഒരു ഫോട്ടോ എടുത്ത് തരാനുള്ള എൻ്റെ അഭ്യർത്ഥന സ്വീകരിച്ച് തിരിച്ചും മറിച്ചും അനവധി ഫോട്ടോ എടുത്ത് യൂസുഫ് എന്നെ അത്ഭുതപ്പെടുത്തി.

കാശ്മീരി വസ്‌വാൻ ഐറ്റംസ് കിട്ടുന്ന ഒരു ചെറിയ കടയെപ്പറ്റി ലെനിൻ പറഞ്ഞു തന്നിരുന്നു.ഞാനും വിനോദൻ മാഷും കൂടി അത് തെരഞ്ഞു പിടിച്ചു.കടക്കാരനും സൊറ പറയാൻ വന്ന മറ്റൊരാളും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.റോഗൻ ജോഷ് എന്ന ഡിഷ് ആയിരുന്നു ഞങ്ങൾ ഓർഡർ ചെയ്തത്. ആട്ടിറച്ചി അരച്ച് ഉരുട്ടി എടുത്ത് കറിയിൽ ഇട്ടു തരുന്നതാണ് റോഗൻ ജോഷ് എന്ന് മനസ്സിലാക്കാൻ വേണ്ടി പറയാം.ഒറ്റ കടിയോടെ വിനോദൻ മാഷ് സുല്ലിട്ടെങ്കിലും ഞാനത് പൂർത്തിയാക്കി.രണ്ട് പേർക്കുള്ള ചോറും റോഗൻ ജോഷും കൂടി മുന്നൂറ് രൂപയായി(താരതമ്യേന വളരെ കുറഞ്ഞ വിലയേ ആയുള്ളൂ).

ഭക്ഷണം കഴിഞ്ഞ ശേഷം ഞങ്ങൾ തെരുവിലേക്കിറങ്ങി.മൈനസിലായിരുന്നു അപ്പോൾ ടെമ്പറേച്ചർ.മഞ്ഞു പുതച്ച തെരുവിനെ ഇരുട്ട് കൂടി മൂടാൻ തുടങ്ങിയിരുന്നു.അതിനാൽ തന്നെ അങ്ങാടി ഏകദേശം ശൂന്യമായി കഴിഞ്ഞിരുന്നു.പാർക്കിംഗ് ഏരിയയിൽ ഞങ്ങളുടെ ബസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരൊക്കെയോ ചിലർ ഷോപ്പിങ്ങിന് പോയിരുന്നതിനാൽ ഞങ്ങൾ അവരെയും കാത്തിരുന്നു.അവസാനം രാത്രി ഏഴുമണിക്ക് ഞങ്ങൾ അമൃതസർ ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങി.എന്നാൽ വഴിയിൽ ഞങ്ങളെയും കാത്ത് മറ്റൊരു അപകടം പതിയിരിക്കുന്നുണ്ടായിരുന്നു.

Next : മഞ്ഞ് വീഴ്ച വരുത്തിയ ദുരന്തം

Saturday, May 17, 2025

ആരുവാലിയിലെ മഞ്ഞു പൂക്കൾ (ദ ഐവി - 18)

യാത്ര ഇതുവരെ....

സംഭവ ബഹുലമായ യാത്രക്ക് ശേഷം പഹൽഗാമിൽ ഞങ്ങളെത്തുമ്പോൾ സമയം ഉച്ച കഴിഞ്ഞ് രണ്ട് മണി ആയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഞങ്ങളെ വിടാതെ പിന്തുടരുന്ന മഴ പഹൽഗാമിൽ ഞങ്ങളെ സ്വാഗതം ചെയ്യാനും എത്തിയിരുന്നു. അതിനാൽ തന്നെ ടൂറിസ്റ്റുകളെ കാത്ത് നിൽക്കുന്ന കുതിരക്കാരെ ഇത്തവണ കണ്ടില്ല. മഴക്കോട്ടുമായി കച്ചവടക്കാർ വളഞ്ഞെങ്കിലും കാശ്മീരിലെ മഴ ഒന്നു കൊണ്ട് നോക്കാം എന്ന് തോന്നി.ടൂർ മാനേജർ ലെനിൻ എല്ലാവരോടും ടാക്സി സ്റ്റാൻ്റിലേക്ക് എത്താൻ നിർദ്ദേശം നൽകി മുന്നിൽ നടന്നു. കഴിഞ്ഞ രണ്ട് തവണ വന്നപ്പോഴും കണ്ട ബൈസരൺ വാലിയിലേക്കല്ല ഇത്തവണ യാത്ര എന്ന് അതോടെ എനിക്ക് മനസ്സിലായി.

എ ബി സി വാലീസ് എന്നറിയപ്പെടുന്ന ആരു വാലി, ബേതാബ് വാലി, ചന്ദൻ വാലി എന്നീ  മൂന്ന് താഴ്‌വരകൾ കാണാനാണ് യാത്ര എന്ന് ടാക്സിയിൽ കയറി ഇരുന്നപ്പോഴാണ് മനസ്സിലായത്.  ഈ മഴയത്ത് വാലിയിൽ പോയി എന്ത് ചെയ്യാനാണ് എന്ന് ഒരു നിമിഷം ആലോചിച്ചെങ്കിലും ടാക്സി ഡ്രൈവർ നസാഖത്ത് ഖാൻ ആരു വാലിയിലെ അന്നത്തെ അവസ്ഥകൾ വിവരിച്ച് ഞങ്ങളെ ആവേശം കൊള്ളിച്ചു.

പഹൽഗാമിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ അകലെയാണ് ആരു വാലി. പോകുന്ന വഴിയിൽ "വെൽകം ടു ആരു വൈൽഡ് ലൈഫ് സാങ്ച്വറി" എന്ന് കണ്ടപ്പോഴാണ് അതൊരു വന്യജീവി സങ്കേതം കൂടിയാണെന്ന് അറിഞ്ഞത്. ഏഷ്യൻ കരടികളും ഹിമാലയൻ കരടികളും പുള്ളിപ്പുലികളും സ്വൈരവിഹാരം നടത്തുന്ന ഏരിയയിലേക്കാണ് പോകുന്നത് എന്ന് ആദ്യം അറിഞ്ഞിരുന്നെങ്കിൽ സത്യമായും ആ ടാക്സി അപ്പോൾ തന്നെ റിവേഴ്സ് അടിപ്പിക്കുമായിരുന്നു. തിരിച്ച് വരുമ്പോൾ റോഡരികിൽ ഉയർത്തി കെട്ടിയ കമ്പി വേലികളുടെ ഉദ്ദേശം ചോദിച്ചപ്പോഴാണ് നസാഖത്ത് ഖാൻ ആ രഹസ്യം പറഞ്ഞത്. അത് തന്നെ ഹിന്ദിയിൽ ആയതിനാൽ മറ്റാർക്കും തിരിഞ്ഞതുമില്ല (ഭാഗ്യം).

പഹൽഗാമിൽ നിന്നും ഏതാനും കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ തന്നെ മനം കവരുന്ന കാഴ്ചകൾ ആരംഭിച്ചു. കുട്ടിക്കാലത്ത് വായിച്ച റഷ്യൻ കഥകളിലെ ചിത്രങ്ങളെപ്പോലെ റോഡിനിരുവശവും വേലികൾ ; വേലിക്കപ്പുറത്ത് ഇലകൾ മുഴുവൻ പൊഴിച്ച് ഉണങ്ങിയ പോലെ നിൽക്കുന്ന മരങ്ങൾ; അവയുടെ ശിഖരങ്ങൾ നിറയെ പെയ്തിറങ്ങിയ മഞ്ഞു കണങ്ങൾ; മേൽക്കൂര മുഴുവൻ മഞ്ഞ് പുതച്ച പല വർണ്ണങ്ങളിലുമുള്ള കെട്ടിടങ്ങൾ:   ആകാശത്ത് നിന്ന് അപ്പോഴും പൊഴിഞ്ഞു കൊണ്ടിരിക്കുന്ന മഞ്ഞു പൂക്കൾ. മുമ്പ് സോനാമാർഗ്ഗിൽ പോയപ്പോൾ സ്നോഫാൾ എന്താണെന്ന് അറിഞ്ഞിരുന്നെങ്കിലും അതിത്രയും മനോഹരമാണെന്ന് പ്രതീക്ഷിച്ചതേയില്ല.


ഏതാനും സമയത്തിനകം തന്നെ ഞങ്ങൾ ആരുവാലിയിൽ എത്തി. തൂ മഞ്ഞിൽ ഉറങ്ങിക്കിടക്കുന്ന താഴ് വരയിൽ വളരെ കുറച്ച് സഞ്ചാരികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പഞ്ഞി പോലെ പാറി പറന്നു വരുന്ന മഞ്ഞിൻ കണങ്ങൾ കയ്യിൽ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും വളരെ കുറച്ച് മാത്രമാണ് പിടിയിൽ കിട്ടിയത്. ഒരുപദ്രവവും ചെയ്യാത്ത ഈ മഞ്ഞു കണങ്ങൾ വീണുറച്ച് പോയതാണ് താഴ്‌വരയിൽ മുഴുവൻ പരന്ന് കിടക്കുന്ന ഐസ് എന്ന്  വിശ്വസിക്കാൻ കഴിഞ്ഞില്ല. തൊട്ടടുത്ത് ലിഡർ നദി അപ്പോഴും നാണം കുണുങ്ങി ഒഴുകിക്കൊണ്ടിരുന്നു.

മഞ്ഞ് വീഴ്ച്ച പൂർവ്വാധികം ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ എല്ലാവരെയും വേഗം വണ്ടിയിലേക്ക് തിരിച്ച് കയറ്റി.മഞ്ഞ് കാരണം റോഡ് കൂടുതൽ തെന്നാൻ സാധ്യത ഉണ്ടെന്നും മറ്റു വാലികളിലേക്ക് പോകാൻ ബുദ്ധിമുട്ട് നേരിടുമെന്നും അറിയിപ്പ് ലഭിച്ചു. പ്രതീക്ഷിച്ച പോലെ, പഹൽഗാമിൽ നിന്നും ആരുവാലിയിലേക്കുള്ള വാഹനങ്ങൾ പിന്നീട് വിട്ടില്ല. ഞങ്ങളുടെ ടാക്സിയുടെ ടയറിൽ ചങ്ങല ഘടിപ്പിച്ചിരുന്നില്ല. അതിനാൽ ഇടയ്ക്കിടക്ക് തെന്നിക്കൊണ്ടിരുന്നു. മുമ്പിൽ പോയിക്കൊണ്ടിരുന്ന ഒരു പ്രൈവറ്റ് കാറിന് അപ്പോഴും ഞങ്ങളുടെ ഡ്രൈവർ നസാഖത്ത് ഖാൻ ആത്മധൈര്യം നൽകിക്കൊണ്ടിരുന്നു. ഞങ്ങളുടെ ഗ്രൂപ്പിലെ ഒരു കാർ തെന്നി തെന്നി റോഡിൻ്റെ അതിർത്തി കല്ലിനടുത്തെത്തി. അതിലുള്ളവർ അന്ന് സ്വർഗ്ഗവും നരകവും ഒരുമിച്ച് കണ്ടിരിക്കുമെന്ന് തീർച്ച. അവർ രക്ഷപ്പെട്ട് വരും എന്ന് നസാഖത്ത് ഖാൻ അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറഞ്ഞപ്പോൾ ഞങ്ങൾക്ക് സമാധാനമായി.

മഞ്ഞിൽ തെന്നിയും നീന്തിയും നസാഖത്ത് ഖാൻ ഞങ്ങളെയും വണ്ടിയെയും സുരക്ഷിതമായി താഴെ എത്തിച്ചു. ആവി പറക്കുന്ന ഒരു ബ്രഡ് ഓംലറ്റ് കഴിച്ച് ഞാനും വിനോദൻ മാഷും ആമാശയം ഒന്ന് ചൂടാക്കി. മഞ്ഞ് വീഴ്ചയിൽ വഴിയിൽ കുടുങ്ങിയവർ കൂടി താഴെ എത്തിയതോടെ ഞങ്ങൾ ബേതാബ് വാലിയിലേക്ക് പുറപ്പെട്ടു.


Next : ബേതാബ് വാലിയിൽ

Tuesday, May 13, 2025

പഹൽഗാമിലേക്ക് ... ( ദ ഐവി - 17 )

യാത്ര തുടരുന്നു..... 

കാശ്മീരിലെ മൂന്നാം ദിവസത്തിൽ ഞങ്ങൾക്ക് സന്ദർശിക്കാനുള്ളത് പഹൽഗാം ആയിരുന്നു. പഹൽഗാം കണ്ട ശേഷം രാത്രി ജമ്മു വഴി അമൃതസറിലേക്ക് നീങ്ങാനായിരുന്നു ഉദ്ദേശം. നേരത്തെ പ്ലാനിൽ ഇല്ലാതിരുന്ന അമൃതസർ , ട്രെയിൻ കാൻസൽ ചെയ്ത കാരണം കിട്ടിയ അധിക സമയം ചെലവഴിക്കാൻ വേണ്ടിയായിരുന്നു. പക്ഷേ സമയം ഞങ്ങൾക്കായി കാത്ത് വച്ചത് മറ്റൊന്നായിരുന്നു.

ഇനി ശ്രീനഗറിലേക്ക് മടക്കം ഇല്ലാത്തതിനാൽ രാവിലെ 9 മണിക്ക് തന്നെ ഞങ്ങൾ ബാഗും ഭാണ്ഡവും എല്ലാം എടുത്ത് ഹോട്ടലിൽ നിന്നും പുറത്തിറങ്ങി. ശ്രീനഗറിൽ നിന്നും തൊണ്ണൂറ് കിലോമീറ്ററോളം സഞ്ചരിച്ചാലേ പഹൽഗാമിൽ എത്തൂ. പ്രാതൽ വഴിയിൽ ഏതെങ്കിലും ഹോട്ടലിലോ ധാബയിലോ കയറി കഴിക്കാം എന്നായിരുന്നു പദ്ധതി ഇട്ടിരുന്നത്. മഴയോ മഞ്ഞോ എന്നറിയാത്ത വിധം റോഡ് നനഞ്ഞ് കിടന്നിരുന്നു.

മൂന്ന് വർഷത്തിനിടയിലെ മൂന്നാമത്തെ യാത്രയായതിനാൽ സഞ്ചരിച്ച് കൊണ്ടിരിക്കുന്ന സ്ഥലങ്ങൾ എനിക്ക് ഏറെക്കുറെ പരിചിതമായിരുന്നു. വിളവെടുപ്പ് കഴിഞ്ഞ കുങ്കുമപ്പാടങ്ങൾ പിന്നിട്ട് ഞങ്ങൾ ബിജ്ബഹാരയിൽ എത്തി. വീടുകളുടെ മുകളിൽ അടുക്കി വച്ച വില്ലോമരത്തടികളുടെ പിന്നിലെ കഥ ഞാൻ വിനോദൻ മാഷിന് പറഞ്ഞു കൊടുത്തു. ആ തടി കൊണ്ടുണ്ടാക്കിയ ഒരു ക്രിക്കറ്റ് ബാറ്റ് മോന് വേണ്ടി വാങ്ങാമായിരുന്നു എന്ന് ഇരു വശങ്ങളിലും കടകൾ കണ്ടപ്പോൾ എനിക്ക് തോന്നി. സമയം പത്ത് മണിയും കഴിഞ്ഞതിനാൽ അടുത്ത് എവിടെയെങ്കിലും ചായ കുടിക്കാനായി നിർത്തും എന്ന് മനസ്സ് പറഞ്ഞു.

ബസ്സിൻ്റെ വേഗത ക്രമേണ കുറഞ്ഞു. ഹൈവേയുടെ ഓരത്ത് വിശാലമായ പാർക്കിംഗ് സ്ഥലം പോലെ തോന്നിക്കുന്ന ഒരു സ്ഥലവും സമീപം തട്ടുകടകൾ പോലെയുള്ള കടകളും കണ്ടു. രാവിലെ ഒന്നും കഴിക്കാത്തതിനാൽ ഗ്യാസ് കയറിയവർക്ക് ഇടക്കാലാശ്വാസമായി എന്തെങ്കിലും ഭക്ഷിക്കാനായിട്ടായിരുന്നു ബസ് സൈഡാക്കിയത്. തലേ ദിവസം പെയ്ത മഴയിൽ റോഡ് സൈഡിലെ മണ്ണ് കുതിർന്നിരുന്നെങ്കിലും ഉറച്ച പ്രതലമാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കാമായിരുന്നു. അതനുസരിച്ച് ഡ്രൈവർ സുഖ്‌വീന്ദർ സിംഗ് ബസ്സ് മെല്ലെ ആ മണ്ണിലേക്ക് ഇറക്കി.

ഞങ്ങളെ ഇറക്കുന്നതിന് മുമ്പെ ബസ് അല്പമൊന്ന് മുന്നോട്ട് നീക്കാനായി ഡ്രൈവർ ആക്ലിലറേറ്ററിൽ കാലമർത്തി. ചക്രം വട്ടം കറങ്ങിയതല്ലാതെ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. സുഖ്‌വീന്ദർ സിംഗ് ഒരിക്കൽ കൂടി ആക്ലിലറേറ്ററിൽ കാലമർത്തി. ബസ്സിൻ്റെ പിൻ ചക്രം ചെളിയിൽ അല്പം കൂടി പൂണ്ടു. 'കളി എന്നോടാ " എന്ന മട്ടിൽ സുഖ്‌വീന്ദർ സിംഗ് ആക്ലിലറേറ്ററിൽ വീണ്ടും കാലമർത്തി. ബസ്സിൻ്റെ പിൻഭാഗം അൽപം തെന്നി മാറിയതല്ലാതെ ചെളിയിൽ നിന്ന് കരകയറിയില്ല. അതോടെ ഞങ്ങളെ എല്ലാവരെയും ബസ്സിൽ നിന്ന് ഇറക്കി.

വിശപ്പിൻ്റെ വിളി അറിഞ്ഞ പലരും അടുത്ത് കണ്ട തട്ടു കടയിലേക്ക് ഇടിച്ചു കയറി. നിമിഷങ്ങൾക്കകം അവിടെ ഉണ്ടായിരുന്ന മുട്ടയും ബ്രഡും മുഴുവൻ കാലിയായി. തൊട്ടടുത്ത കടയും അന്ന് നേരത്തെ പൂട്ടേണ്ടി വന്നു. തോൽക്കാൻ മനസ്സില്ലാത്ത പഞ്ചാബി സിങ്ങിൻ്റെ മനസ്സുമായി സുഖ്‌വീന്ദർ സിംഗ് അപ്പോഴും ബസ്സിനെ ചെളിയിൽ നിന്നും കയറ്റാൻ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു. റോഡിന് പാരലൽ ആയി നിർത്തിയിരുന്ന ബസ് തെന്നി തെന്നി അവസാനം റോഡിന് ലംബമായി. ഇനി തെന്നിയാൽ തൊട്ടടുത്ത കുഴിയിൽ വീഴും എന്ന അവസ്ഥയിൽ സിംഗ് അടിയറവ് പറഞ്ഞു.

തൊട്ടടുത്ത് ക്രിക്കറ്റ് ബാറ്റുകൾ വിൽക്കുന്ന ഒരു കട കണ്ടതിനാൽ ഞാനും വിനോദൻ മാഷും അങ്ങോട്ട് കയറി. ഞാൻ ഇഛിച്ച പോലെ, നാനൂറ് രൂപ കൊടുത്ത് കാശ്മീരി വില്ലോ കൊണ്ടുണ്ടാക്കിയ ഒരു ബാറ്റ് മോന് വേണ്ടി വാങ്ങി. അതിൻ്റെ സാദാ ടൈപ്പ് മുന്നൂറ് രൂപ നൽകി വിനോദൻ മാഷും വാങ്ങി. ഇതിനിടയിൽ ഞങ്ങൾ കാലിയാക്കിയ കടക്കാരനും നാട്ടുകാരായ ചിലരും ചേർന്ന് ഒരു ക്രെയിൻ സർവ്വീസ് കാരനെ വിളിച്ച് വരുത്തിയിരുന്നു. ക്രെയിൻ ഉപയോഗിച്ച് ബസ്സിനെ അനായാസം ചെളിയിൽ നിന്ന് കയറ്റുമ്പോൾ സമയം പതിനൊന്നേ കാൽ ആയിരുന്നു. 

അപ്പോഴാണ് ആൾക്കൂട്ടത്തിൽ ഒരു 'കൈ ഇല്ലാത്ത' നിരവധി പേരെ വിനോദൻ മാഷ് കണ്ടത്.

"സാറെ ... ഇവരൊക്കെ ഒറ്റക്കൈയ്യന്മാരായത് എങ്ങനാ?" വിനോദൻ മാഷ് എന്നോട് ചോദിച്ചു.

" ഒറ്റക്കൈയ്യൻമാർ മാത്രമല്ല , ഗർഭണന്മാരുമാണ്... വയറ് നോക്ക് ..." ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

"ങാ... ശരിയാണല്ലോ..." 

"അവരുടെ കോട്ടിനകത്ത് കാംക്രി എന്നൊരു നെരിപ്പോടുണ്ട്. കനലിട്ട് പുകയ്ക്കുന്ന ഒരു തരം കൊട്ട... കോട്ടിനുള്ളിൽ സദാ ചൂട് നിലനിർത്താൻ അത്  സഹായിക്കും" ഞാൻ പറഞ്ഞു.

"കാംക്രി..? കൊള്ളാലോ ഐഡിയ... ഒന്ന് കാണാൻ പറ്റുമോ?"

കൂട്ടത്തിൽ ഒരാളെ സമീപിച്ച് ഞാൻ ആവശ്യം അറിയിച്ചു. അയാൾ പുഞ്ചിരിയോടെ കാംക്രി എനിക്ക് കൈമാറി;ഞാൻ വിനോദൻ മാഷിനും.

അൽപ സമയം കഴിഞ്ഞ് ബസ് ഞങ്ങളുടെ മുന്നിലെത്തി. കാംക്രി ഉടമസ്ഥന് തിരിച്ച് നൽകി നന്ദി പറഞ്ഞ് ഞങ്ങൾ ബസ്സിൽ കയറി. ബസ്സ് വീണ്ടും പഹൽഗാം ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.

Next : ആരുവാലിയിലെ മഞ്ഞു പൂക്കൾ

Friday, May 09, 2025

ഗുൽമാർഗ്ഗിലെ മഞ്ഞു പാടങ്ങൾ (ദ ഐവി - 16)

 യാത്ര വന്ന വഴി

പിറ്റേ ദിവസം കാലത്തേ യാത്ര തിരിക്കണമെന്ന് ടൂർ മാനേജർ ലെനിൻ അറിയിച്ചിരുന്നു.പൂക്കളുടെ താഴ്‌വരയായ ഗുൽമാർഗ്ഗിലേക്കായിരുന്നു അന്നത്തെ യാത്ര. ഫസ്റ്റ് സ്റ്റേജ് ഗൊണ്ടോല റൈഡ് (കേബിൾ കാർ) അടയ്ക്കമായിരുന്നു ടൂർ പാക്കേജ്.അത് തന്നെ പോകണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു ഞാൻ.കാരണം ഗുൽമാർഗ്ഗ് അടുക്കുന്തോറും തലേ ദിവസം രാത്രി ഉണ്ടായ മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങൾ പ്രകടമായിരുന്നു. വീടുകളുടെ മേൽക്കൂരയും വണ്ടികളുടെ മുകൾ ഭാഗവും വൃക്ഷത്തലപ്പുകളും എല്ലാം മഞ്ഞിൻ്റെ ഭാരവും പേറി നിൽക്കുന്നു. പോരാത്തതിന് മഴയും.

പതിവ് പോലെ ടാങ് മാർഗ്ഗിൽ നിന്ന് ഞങ്ങൾ  ജാക്കറ്റ് വാടകക്കെടുത്തു. വില പേശാൻ ഒരവസരവും നൽകാതെ 280 രൂപയ്ക്ക് ആയിരുന്നു ഡീൽ. കളർഫുൾ ആയ ജാക്കറ്റുകൾ ആർക്കും കിട്ടിയതുമില്ല. മഴയും തണുപ്പും കാരണം ഒരു വിധം സ്യൂട്ടബിൾ ആയി കിട്ടിയവർ എല്ലാം അവ ധരിച്ച് പുറത്തിറങ്ങി. ഏഴെട്ട് പേർ അടങ്ങിയ ഗ്രൂപ്പുകളായി വിവിധ ടാക്സികളിലായിരുന്നു ഗുൽമാർഗ്ഗിലേക്കുള്ള തുടർയാത്ര. റോഡ് മുഴുനീളം മഞ്ഞ് പുതച്ച് കിടക്കുന്നതിനാൽ ടയറിൽ ചെയിൻ ഘടിപ്പിച്ചായിരുന്നു യാത്ര. ചെയിൻ പൊട്ടുന്നതും വണ്ടി തെന്നുന്നതും ഭയം അങ്കുരിപ്പിച്ചെങ്കിലും ആ യാത്ര അനുഭവിച്ചറിയാൻ തന്നെ തീരുമാനിച്ചു.

മുന്നിൽ ഒരാൾക്ക് മാത്രമേ ഇരിക്കാൻ പറ്റൂ എന്ന് വണ്ടിയിൽ കയറുമ്പോൾ തന്നെ ഡ്രൈവർ പറഞ്ഞതിനാൽ വിനോദൻ മാഷ് മുന്നിലും ഞാനടക്കം ബാക്കിയുള്ളവർ പിന്നിലും ഇരുന്നു. വഴിയിൽ വെച്ച് ഏതോ ഒരാളെ ഡ്രൈവർ മുൻ സീറ്റിൽ തന്നെ കയറ്റി (തിരിച്ചു പോരുമ്പോൾ അവൻ ഇതേ ഡയലോഗ് അടിച്ചെങ്കിലും ഞങ്ങൾ രണ്ട് പേരും മുൻസീറ്റിൽ തന്നെ കയറി ഇരുന്നു). പാർക്കിംഗ് ഏരിയയിൽ നിന്നും ഗൊണ്ടോല സ്റ്റേഷൻ വരെ വളരെ ദൂരമുണ്ടെന്നും മഞ്ഞിലൂടെ നടക്കാൻ പ്രയാസമായിരിക്കുമെന്നും അഞ്ഞൂറ് രൂപ നൽകിയാൽ അവിടെ കൊണ്ടു വിടാമെന്നും ഡ്രൈവർ എന്നോട് പറഞ്ഞു. അവൻ്റെ സ്വഭാവം നല്ലതായി തോന്നാത്തത് കൊണ്ടും അവൻ പറഞ്ഞ ദൂരത്തെ സംബന്ധിച്ച് അറിയാമെന്നതിനാലും ഞാൻ അത് മൈൻഡ് ചെയ്തില്ല.

പാർക്കിംഗ് പോയിൻ്റിൽ ഇറങ്ങിയ ഞാൻ കണ്ടത് നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മഞ്ഞ് പുതച്ച സ്ഥലങ്ങൾ മാത്രമാണ്. പള്ളിയും അമ്പലവും മറ്റ് കടകളും എല്ലാം മഞ്ഞിൽ നിന്നും തല ഉയർത്തി നോക്കുന്നുണ്ട്. അങ്ങോട്ട് എത്താനുള്ള വഴി ഇല്ല എന്ന് മാത്രം. വണ്ടികൾ പലതും മഞ്ഞിൽ ഉറച്ച് പോയ പോലെയായി കിടക്കുന്നുണ്ട്. റോഡിൽ  വണ്ടികൾ ഓടുന്ന ഭാഗം മാത്രം ചെളി പുരണ്ട മഞ്ഞായി രൂപാന്തരം പ്രാപിച്ചിട്ടുണ്ട്. തൊട്ടടുത്ത കടയിൽ കയറി നൂഡിൽസ് കഴിച്ച് ഞങ്ങൾ വിശപ്പിന്  താൽക്കാലികാശ്വാസം നൽകി.

പലരും പല വണ്ടികളിൽ ആയതിനാൽ ബ്രേക്ക് ഫാസ്റ്റ് കഴിച്ച ശേഷം സെൽഫി പോയിൻ്റിൽ ഒത്തു കൂടി ഒരുമിച്ച് ഗൊണ്ടോല സ്റ്റേഷനിലേക്ക് നീങ്ങാം എന്നായിരുന്നു പ്ലാൻ . ചെയ്തിരുന്നത്. ഡ്രൈവർ പറഞ്ഞ പോലെ മഞ്ഞിലൂടെ നടക്കുക എന്നത് അത്ര എളുപ്പമല്ല എന്ന് പെട്ടെന്ന് മനസ്സിലായി. മഞ്ഞിൽ കുളിച്ച I Love Gulmarg ൽ പല സംഘങ്ങളായി ഞങ്ങളത്തി. പിന്നാലെ ശക്തമായ മിന്നലും ഇടിയും വെട്ടാൻ തുടങ്ങി. ഓപ്പൺ സ്പേസ് ആയതിനാൽ ഇടി പേടിപ്പിച്ചെങ്കിലും ഞാനത് പ്രകടിപ്പിച്ചില്ല. പണ്ടേതോ കഥയിൽ വായിച്ച  മഞ്ഞ് മനുഷ്യനെ ഉണ്ടാക്കിയും മഞ്ഞ് വാരി എറിഞ്ഞും മഞ്ഞിൽ കുത്തി മറിഞ്ഞും ഞങ്ങൾ ആവോളം ആസ്വദിച്ചു.

പെട്ടെന്നാണ്, പ്രതികൂല കാലാവസ്ഥ കാരണം ഗൊണ്ടോല റൈഡ് നിർത്തി വെച്ചതായി വാർത്ത പരന്നത്. മുമ്പ് രണ്ട് തവണയും കയറിയതിനാൽ എനിക്കത് വലിയ നഷ്ടമായി തോന്നിയില്ല. എങ്കിലും ഗൊണ്ടോല സ്റ്റേഷൻ വരെ പോയി വരാം എന്ന് തീരുമാനിച്ചു. മുമ്പ് വന്നപ്പോൾ നടന്ന സ്ഥലങ്ങളും ഇരുന്ന സീറ്റുകളും എല്ലാം മഞ്ഞിനടിയിലായിരുന്നു. അവിടവിടെ ഉയർന്ന് നിൽക്കുന്ന ചില ചൂണ്ടുപലകകളും ബോർഡുകളും പഴയ ഓർമ്മകളെ തൊട്ടുണർത്തി(ഗുൽമാർഗ്ഗിലെ സമ്മർ സീസൺ കാണാൻ ഇവിടെയും വിൻ്റർ സീസൺ കാണാൻ ഇവിടെയും ക്ലിക്ക് ചെയ്യുക).

കേബിൾ കാർ കാൻസൽ ചെയ്തതിനാൽ എല്ലാവർക്കും സ്കീയിംഗിനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് കോർഡിനേറ്റർ അഭയ് പറഞ്ഞു. അതനുസരിച്ച് വലതു ഭാഗത്തെ വിശാലമായ സ്ഥലത്ത് ഞങ്ങളെത്തി. മഞ്ഞ് പാടമായി മാറിയ പ്രസ്തുത സ്ഥലത്ത് നിരവധി സഞ്ചാരികൾ സ്കീയിംഗ് പരീക്ഷിക്കുന്നുണ്ടായിരുന്നു. അവരുടെ അഭ്യാസങ്ങൾ കണ്ട് ഞങ്ങൾ പൊട്ടിച്ചിരിച്ചു.

ഇത് വരെ ചെയ്യാത്തതായതിനാൽ ഒരു പരീക്ഷണത്തിനായി ഞാനും ആ ബൂട്ടണിഞ്ഞു. നീങ്ങാൻ തുടങ്ങിയതും കാല് രണ്ടും രണ്ട് ദിശയിൽ നീങ്ങി പധോം എന്ന് ഞാൻ നിലം പൊത്തി. സ്കീയിംഗ് മാസ്റ്ററുടെ സഹായത്തോടെ എണ്ണീറ്റതും കാല് വീണ്ടും അതിൻ്റെ വഴിക്ക് പോയതും ഒരുമിച്ചായിരുന്നു. സ്വയം കാലുറപ്പിച്ച് നിർത്താൻ കഴിയാത്തതിനാൽ മാസ്റ്റർ വീണ്ടും എന്നെ എങ്ങനെയൊക്കെയോ പൊക്കി നിർത്തി, ഒന്ന് അനങ്ങുമ്പോഴേക്കും ഞാൻ വീണ്ടും മഞ്ഞിൽ മൂട് കുത്തി വീണു. ചുരുക്കിപ്പറഞ്ഞാൽ കിലുക്കത്തിലെ ജഗതിയെപ്പോലെയായി എൻ്റെ അവസ്ഥ. തുടങ്ങുന്നതിന് മുമ്പ് പത്ത് മിനിട്ട് മുഴുവൻ സമയവും വേണം എന്ന് കരുതിയിരുന്ന ഞാൻ അഞ്ച് മിനിട്ട് ആവുന്നതിന് മുമ്പേ ബൂട്ടഴിച്ച് സുല്ലിട്ടു.

മഞ്ഞിലെ മൂട് കുത്തി വീഴ്ച പൂർത്തിയാക്കിയവർ ഓരോരുത്തരായി സെൽഫി പോയിൻ്റിലേക്ക് തന്നെ മടങ്ങി. ഞങ്ങളും അധിക നേരം അവിടെ നിന്നില്ല. സെൽഫി പോയിൻ്റിലെ ഹോട്ടലിൽ കയറി കത്തിക്കാളുന്ന വയറിന് ആലു പൊറോട്ട നൽകി വീണ്ടും സമാധാനിപ്പിച്ചു.രാവിലെ ഇങ്ങോട്ട് എത്തിച്ച്  തന്ന ടാക്സിക്കാരെ വിളിച്ച് വരുത്തി ഓരോ ടീമും സ്ഥലം വിടാനും തുടങ്ങി. ഞങ്ങളുടെ വണ്ടി മാത്രം അപ്പോഴും എത്തിയില്ല. ആദ്യമാദ്യം ഉടൻ എത്തും എന്ന് മറുപടി കിട്ടിയെങ്കിലും പിന്നീട് മറ്റൊരാളാണ് വരുന്നത് എന്നായി. കഥയറിയാതെ ഞങ്ങൾ മഞ്ഞിൽ വിറങ്ങലിച്ച് നിന്നു.

അര മണിക്കൂർ കഴിഞ്ഞിട്ടും വണ്ടി കാണാത്തതിനാൽ വീണ്ടും വിളിച്ചു നോക്കി. ഇത്തവണ ഡ്രൈവർ ഫോൺ എടുത്തതേ ഇല്ല.മുമ്പേ പോയ ടീമിലുള്ളവരെ വിളിച്ചപ്പോൾ അത് സ്വിച്ച് ഓഫും ആയിരുന്നു. തണുപ്പിൻ്റെ കാഠിന്യം കൂടിക്കൂടി വരാനും തുടങ്ങി. ഞങ്ങളുടെ ടാക്സിക്കാരൻ മറ്റെവിടെയോ പോയതാണെന്ന് ഏകദേശം ഉറപ്പായി. ഒന്നര മണിക്കൂറിലധികം നീണ്ട കാത്തിരിപ്പിന് ശേഷം അയാൾ വണ്ടിയുമായി എത്തി. ഡ്രൈവർ വിലക്കിയെങ്കിലും ഞാനും വിനോദൻ മാഷും മുൻ സീറ്റിൽ തന്നെ കയറിയിരുന്നു.

തിരിച്ചു പോകുന്നതിനിടക്ക് ഓരോരുത്തരോടും വണ്ടിക്കൂലി എടുക്കാൻ ഡ്രൈവർ പറഞ്ഞു. ടാക്സി ചാർജ്ജ് പാക്കേജിൽ ഉൾപ്പെടുന്നതായതിനാൽ ആരും നൽകിയില്ല. ഉടനെ മറ്റെന്തോ ഇനത്തിൽ അഞ്ഞൂറ് രൂപ ആവശ്യപ്പെട്ടു. അതു നൽകാനും ആരും തയ്യാറായില്ല. അഞ്ഞൂറ് രൂപ അടച്ച റസീപ്റ്റ് കാണിച്ചായി പിന്നെ അയാളുടെ ഡിമാൻ്റ്. അത് ഞങ്ങൾ സഞ്ചരിച്ച സമയത്തേതല്ലാത്തതിനാൽ തരാൻ പറ്റില്ല എന്ന് ഞങ്ങളും പറഞ്ഞു. ഫോണിന് റേഞ്ചില്ലാത്ത ഒരു സ്ഥലത്ത് നിർത്തി ഞങ്ങളെ ഇറക്കി വിടും എന്ന ഭീഷണിയായി പിന്നെ.  മഞ്ഞും മഴയും ഇരുട്ടും ഔട്ട് ഓഫ് റേഞ്ചും ഹൈറേഞ്ചും കൂടി സൃഷ്ടിച്ച കുരുക്കിൽ കുടുങ്ങിയതിനാൽ അഞ്ഞൂറ് രൂപ നൽകി ഞങ്ങൾ ഒരു വിധം താഴെ എത്തി. ഇത്രയൊക്കെ ചെയ്തിട്ടും ഉളുപ്പില്ലാതെ ടിപ്പ് ചോദിക്കാനും അവൻ മറന്നില്ല. രാത്രി ഒമ്പത് മണിയോടെ ഞങ്ങൾ ശ്രീനഗറിൽ തിരിച്ചെത്തി.


Next : പഹൽഗാമിലേക്ക്

Tuesday, May 06, 2025

ഖയാം സ്ട്രീറ്റിലെ കബാബുകൾ... ( ദ ഐവി -15)

 യാത്ര തുടരുന്നു...

എൻ്റെ ആദ്യ കാശ്മീർ യാത്രയിൽ ശ്രീനഗറിൽ താമസിക്കാൻ എനിക്ക് അവസരം കിട്ടിയിരുന്നില്ല. നാല് ദിവസം ഗുൽമാർഗ്ഗിലെ ഇഷ്ഫാഖിൻ്റെ വീട്ടിലും ഒരു ദിവസം പഹൽഗാമിലും ആയിരുന്നു അന്ന് താമസിച്ചത്. അതിനാൽ തന്നെ കാശ്മീരിലെ സ്ട്രീറ്റുകളിലൂടെ ഒന്ന് നടന്നാസ്വദിക്കാൻ സാധിച്ചിരുന്നില്ല. 

രണ്ടാം വരവ് വിൻ്റർ സീസണായ ഡിസംബറിൽ ആയിരുന്നു. അന്ന് മൂന്ന് രാത്രി കഴിച്ചു കൂട്ടിയത് ശ്രീനഗറിൽ തന്നെയായിരുന്നു. ബട്ട്, രാത്രി ഊഷ്മാവ് (തണുപ്പ് ) മൈനസിലേക്ക് പോകുന്നതിനാൽ അന്നും കാശ്മീരി ഭക്ഷണങ്ങളുടെ രുചി ഏറെയൊന്നും ആസ്വദിക്കാൻ സാധിച്ചിരുന്നില്ല. 

എന്നാൽ മൂന്നാം വരവിൽ അതിനെല്ലാം പ്രായശ്ചിത്തം ചെയ്തു എന്ന് തന്നെ പറയാം, മട്ടൺ തുജ്ജ് അടക്കം പലതും എൻ്റെ ആമാശയം കണ്ടു.

സത്യം പറഞ്ഞാൽ കഴിഞ്ഞ രണ്ട് സന്ദർശനത്തിലും ഖയാം ചൗക്കിനെപ്പറ്റി അറിയില്ലായിരുന്നു. ഭക്ഷണ പ്രിയരായ പലരും ഉണ്ടായിട്ടും രണ്ടാം കാശ്മീർ സന്ദർശന വേളയിൽ ഇതിനെപ്പറ്റി അറിയാതെ പോയത് കഷ്ടമായിപ്പോയി. കൗമാരക്കാരുടെ ഒപ്പമുള്ള യാത്രയായതിനാലാകാം ഇത്തവണത്തെ ആദ്യ രാത്രിയിൽ തന്നെ ഞങ്ങൾ ഈ ചൗക്കിൽ എത്തിയത്.കാശ്മീരിലെ "ബാർബിക്യൂ " താഴ് വര എന്നാണ്   ഈ പ്രദേശം അറിയപ്പെടുന്നത്.

പകൽ സമയത്ത് ഖയാം ചൗക്ക് ഉറങ്ങിക്കിടക്കുന്ന ഒരു സാധാരണ തെരുവ് മാത്രമാണ്. എന്നാൽ സൂര്യാസ്തമയത്തോട് കൂടി ഖയാം ചൗക്കിന് വരുന്ന മാറ്റം അത്ഭുതാവഹമാണ്. റോഡിൻ്റെ ഇരുവശത്തും നിരന്നിരിക്കുന്ന ഭക്ഷണശാലകളിൽ നാട്ടുകാരും വിനോദസഞ്ചാരികളും അപ്പോൾ തിങ്ങിനിറയും. മസാലകൾ ചേർത്ത മാംസത്തിന്റെയും ബാർബിക്യൂവിന്റെയും പുകയുന്ന സുഗന്ധത്താൽ ഖയാം ചൗക്കിലെ വായു സഞ്ചാരികളുടെ സർവ്വ ഇന്ദ്രിയങ്ങളെയും ത്രസിപ്പിക്കും.കബാബുകളും വിവിധതരം മട്ടൺ, ചിക്കൻ വിഭവങ്ങളും രുചിക്കാതെ പിന്നെ ഒരാളും ആ സ്ട്രീറ്റിൽ നിന്ന് പുറത്ത് കടക്കില്ല.

1990 ൽ സായുധ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ പൂട്ടിപ്പോയ ഖയാം സിനിമാസ് എന്ന സിനിമ ഹാളിൻ്റെ പേരിലാണ് ഈ തെരുവ് അറിയപ്പെടുന്നത്. ഏതാനും ചില ചായക്കടകൾ മാത്രമായിരുന്നു സ്ട്രീറ്റിലെ ആദ്യകാല കച്ചവട സ്ഥാപനങ്ങൾ. ക്രമേണ അത് വികസിച്ച് ഇന്ന് കാണുന്ന രൂപത്തിൽ കാശ്മീർ താഴ്‌വരയിലെ പ്രധാന ഫുഡ് സ്ട്രീറ്റുകളിൽ ഒന്നായി മാറി.

കബാബിന് ഏറ്റവും പ്രശസ്തമായത് ഇംറാൻ കഫറ്റീരിയ ആണെന്ന് ടൂർ മാനേജർ ലെനിൻ പറഞ്ഞിരുന്നു. സ്ട്രീറ്റിൻ്റെ തുടക്കത്തിൽ തന്നെയുള്ള പ്രസ്തുത കടയിൽ കയറി ഞാൻ ഒരു മട്ടൻ കബാബും (Rs 250) വിനോദൻ മാഷ് ഒരു ചിക്കൻ കബാബും (Rs 150) കഴിച്ചു. റോട്ടിയും ചട്ട്ണിയും കബാബിനൊപ്പം സൗജന്യമാണ്.


സ്ട്രീറ്റിലെ എല്ലാ കടകൾക്ക് മുന്നിലും ഞങ്ങളുടെ ടീമംഗങ്ങൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്. തോരാതെ പെയ്യുന്ന മഴ അവർക്ക് ഒരു തടസ്സമായില്ല. വിലപേശി ഓർഡർ നൽകി മിക്കവാറും എല്ലാതരം വിഭവങ്ങളും എല്ലാവരും രുചിച്ച് നോക്കി. "ഒരു മനുഷ്യന്റെ ഹൃദയത്തിലേക്കുള്ള വഴി അവന്റെ വയറ്റിലൂടെയാണ്" എന്ന പഴഞ്ചൊല്ല് ഈ ഭക്ഷണ തെരുവിൽ സത്യമായി പുലരുന്നു.

രാത്രി ഒമ്പതരയോടെ ഞങ്ങൾ ഗാട്ട് നമ്പർ നാലിലേക്ക് തിരിച്ച് പോന്നു. അസാധാരണ വേഗത്തിലായിരുന്നു ഞങ്ങളുടെ ഡ്രൈവർ ഓട്ടോ ഓടിച്ചിരുന്നത്. ഞങ്ങൾ പറഞ്ഞ സ്ഥലം എത്തുന്നതിന് തൊട്ടുമുമ്പെ ഒരു കടയുടെ മുന്നിൽ അയാൾ ഓട്ടോ തിരിച്ച് നിർത്തി.

"ജൽദി ജാവൊ ... മെം യഹാം ഹോഗ" 

പൈസ പോലും വാങ്ങാതെ ഞങ്ങളോട് വേഗം പോകാനും അയാൾ അവിടെ തന്നെ ഉണ്ടാകും എന്ന് പറയാനും കാരണം എന്തെന്ന് പെട്ടെന്ന് ഞങ്ങൾക്ക് പിടി കിട്ടിയില്ല. ഓട്ടോ കൂലിയായി പറഞ്ഞ നാൽപത് രൂപ നൽകിയപ്പോൾ തിരിച്ച് പോരുന്നില്ലേ എന്നും അയാൾ ചോദിച്ചു. ഗാട്ട് നമ്പർ നാല് എന്ന് പറഞ്ഞപ്പോൾ ഒമ്പതരക്ക് പൂട്ടുന്ന ഗാട്ട് നമ്പർ നാലിന് സമീപമുള്ള ബിയർ ഷോപ്പിൽ നിന്നും 'സാധനം' വാങ്ങാനാണ് ഞങ്ങൾ വന്നതെന്ന് ആ പാവം തെറ്റിദ്ധരിച്ച് പോയി പോലും. മറ്റാരെങ്കിലും കണ്ട് കൂടുതൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കപ്പെടും മുമ്പ് ഞങ്ങൾ ആ കടയുടെ മുമ്പിൽ നിന്നും രക്ഷപെട്ടു.

Next : ഗുൽമാർഗ്ഗിലെ മഞ്ഞു പാടങ്ങൾ

Monday, May 05, 2025

കെ വി റാബിയ എന്ന വിളക്കുമാടം

മലയാളത്തിൻ്റെ അക്ഷര പുത്രി കെ.വി.റാബിയ വിട വാങ്ങി എന്ന വാർത്ത കേട്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു. റാബിയയെ ഒരു തവണ കണ്ടിരുന്നു എന്ന മുൻ പരിചയം മാത്രമുള്ള ഞാനും ഒട്ടും പരിചയമില്ലാത്ത എൻ്റെ ഭാര്യയും മക്കളും അവരെ സന്ദർശിച്ചത് ഈ ജനവരിയിൽ ആയിരുന്നു. മലബാർ കലാപ ഭൂമികൾ മക്കൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ലക്ഷ്യത്തോടെ തിരൂരങ്ങാടിയിൽ പോയപ്പോഴാണ്, ചക്ര കസേരയിൽ ഇരുന്ന് നാടിൻ്റെ വെളിച്ചമായി രാഷ്ട്രപതി ഭവൻ വരെ എത്തിയ റാബിയയെ കുടുംബത്തിന് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടെ വെള്ളിലക്കാട്ട് എത്തിയത്.

തിരൂരങ്ങാടിയിൽ നിന്നും റാബിയയുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചാൽ ഏത് ചെറിയ കുട്ടിയും പറഞ്ഞ് തരും. ആ ഇടുങ്ങിയ വഴി പിന്നിട്ട് ആ വീട്ടിൽ എത്തുമ്പഴാണ് പത്മശ്രീ പുരസ്കാരം വരെ ആ കുഗ്രാമത്തിൽ എത്തിയതിൻ്റെ കാരണം ശരിക്കും മനസ്സിലാവുക. 

ഞങ്ങൾ എത്തുമ്പോൾ ഉച്ച സമയം കഴിഞ്ഞിരുന്നു. അസുഖം അലട്ടുന്നത് അറിയുന്നതിനാൽ അനുവാദം കിട്ടിയ ശേഷം മാത്രമാണ് ഞങ്ങൾ വീട്ടിലേക്ക് കയറിയത്. സഹോദരിയുടെ മരുമകൾ ആയിരുന്നു അപ്പോൾ റാബിയയുടെ കൂടെ ഉണ്ടായിരുന്നത്. റൂമിൽ ബെഡിൽ കിടക്കുന്ന അവസ്ഥയിലാണ് ഞങ്ങളോട് അകത്തേക്ക് കയറാൻ പറഞ്ഞത്. ഞാനെഴുതിയ മൂന്ന് പുസ്തകങ്ങളും റാബിയക്ക് സമ്മാനിച്ച ശേഷം അൽപ സമയം മാത്രമേ ഞാനവിടെ ഇരുന്നുള്ളൂ. ആ അവസ്ഥയിൽ ഫോട്ടോ എടുക്കുന്നത് ശരിയായി തോന്നിയില്ല. അതിനാൽ റാബിയയുടെ കൂടെ ഞങ്ങളാരും ഫോട്ടോ എടുത്തില്ല.

ഞാൻ പുറത്തിറങ്ങിയെങ്കിലും എൻ്റെ ഭാര്യയെ റാബിയ സംസാരത്തിൽ കുരുക്കി. മാരകമായ കാൻസർ കാർന്ന് തിന്നുമ്പോഴു രോഗം ഉള്ളതായി താൻ ഇതുവരെ കരുതിയിട്ടേ ഇല്ല എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന റാബിയയുടെ മനക്കരുത്ത് വളരെ വലുതായിരുന്നു. ദേഹേഛകളെ വെടിയുക എന്നതായിരുന്നു റാബിയ എൻ്റെ ഭാര്യക്ക് നൽകിയ ഉപദേശം. നേരത്തെ പരിചയമുള്ള പോലെ ദീർഘ നേരം അവർ സംസാരിച്ചിരുന്നപ്പോൾ ഞാനും പോകാൻ തിരക്ക് കൂട്ടിയില്ല. സ്വീകരണ മുറിയിൽ മനോഹരമായി അടുക്കി വെച്ച പത്മശ്രീ പുരസ്കാരം മുതൽ യു.എൻ ഇന്റർനാഷണൽ അവാർഡ്, നാഷണൽ യൂത്ത് അവാർഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്കാരം,സംസ്ഥാന സർക്കാർ 'വനിതാരത്‌നം' അവാർഡ്  തുടങ്ങീ പുരസ്കാരങ്ങളിലൂടെ ഞാനും മക്കളും കണ്ണോടിച്ചു.

അവസാനം യാത്ര പറയാൻ നേരത്ത് പറഞ്ഞ രണ്ട് കാര്യങ്ങൾ മനസ്സിനെ ഇപ്പോഴും വിഷമിപ്പിക്കുന്നു. ഉച്ചക്ക് മുമ്പ് വന്നിരുന്നെങ്കിൽ കസേരയിൽ ഇരിക്കുന്ന എന്നെ കാണാനും ഫോട്ടോ എടുക്കാനും പറ്റുമായിരുന്നു എന്നായിരുന്നു അതിലൊന്ന്. രണ്ടാമത്തേത് അവരുടെ പ്രയാസത്തിൻ്റെ മനോവേദനയായിരുന്നു - അവാർഡുകൾ കൊണ്ടൊന്നും ജീവിതം മുന്നോട്ട് നീക്കാൻ സാധിക്കില്ല.എൻ്റെ കയ്യിലുള്ള ചെറിയൊരു സംഖ്യ നൽകിയപ്പോൾ അവരത് സന്തോഷത്തോടെ സ്വീകരിച്ചതിൽ നിന്നും സാമ്പത്തികമായി അവർ നന്നായി പ്രയാസപ്പെട്ടിരുന്നു എന്നും എന്നാൽ അഭിമാനം കാരണം ആരോടും അത് പറഞ്ഞിരുന്നില്ല എന്നും എനിക്ക് മനസ്സിലായി.

രണ്ടായിരാമാണ്ടിൻ്റെ തുടക്കത്തിൽ ആയിരുന്നു ഞാൻ റാബിയയെ ആദ്യമായി സന്ദർശിച്ചത്. ചക്രക്കസേരയിലിരുന്ന് കേരളത്തിൻ്റെ സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിൽ പങ്കെടുത്ത് വെള്ളിലക്കാട് എന്ന തൻ്റെ സ്വന്തം ഗ്രാമത്തിൽ അക്ഷരത്തിൻ്റെ വെളിച്ചം വിതറിയും പിന്നീട് അംഗപരിമിതരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾക്കായി ‘ചലനം’ എന്ന സംഘടനയുണ്ടാക്കിയും റാബിയ ഒരു വിളക്കുമാടമായി പ്രഭ ചൊരിഞ്ഞ കാലമായിരുന്നു അത്. കൊല്ലം ജില്ലക്കാരനായ എൻ്റെ സുഹൃത്ത് ഷാജഹാൻ റാബിയയെക്കുറിച്ചുള്ള ഒരു ഫീച്ചർ പത്രത്തിൽ വായിച്ച് അവരെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. മറ്റൊരു സുഹൃത്തായ കൊടുവള്ളിക്കാരൻ ബഷീറിനെയും കൂട്ടിയായിരുന്നു അന്ന് ഞങ്ങൾ റാബിയയെ സന്ദർശിച്ചത്.

ഇഛാശക്തിയുണ്ടെങ്കിൽ ഏത് പരിമിതികളെയും മറി കടക്കാം എന്നതിന് നിരവധി തെളിവുകൾ നമുക്ക് മുന്നിൽ ഇട്ടു കൊണ്ട് കെ.വി.റാബിയ വിടവാങ്ങി. സർവ്വ ശക്തനായ ദൈവം അവരുടെ പ്രവർത്തനങ്ങൾക്ക് അർഹമായ പ്രതിഫലം നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.