Pages

Saturday, May 17, 2025

ആരുവാലിയിലെ മഞ്ഞു പൂക്കൾ (ദ ഐവി - 18)

യാത്ര ഇതുവരെ....

സംഭവ ബഹുലമായ യാത്രക്ക് ശേഷം പഹൽഗാമിൽ ഞങ്ങളെത്തുമ്പോൾ സമയം ഉച്ച കഴിഞ്ഞ് രണ്ട് മണി ആയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഞങ്ങളെ വിടാതെ പിന്തുടരുന്ന മഴ പഹൽഗാമിൽ ഞങ്ങളെ സ്വാഗതം ചെയ്യാനും എത്തിയിരുന്നു. അതിനാൽ തന്നെ ടൂറിസ്റ്റുകളെ കാത്ത് നിൽക്കുന്ന കുതിരക്കാരെ ഇത്തവണ കണ്ടില്ല. മഴക്കോട്ടുമായി കച്ചവടക്കാർ വളഞ്ഞെങ്കിലും കാശ്മീരിലെ മഴ ഒന്നു കൊണ്ട് നോക്കാം എന്ന് തോന്നി.ടൂർ മാനേജർ ലെനിൻ എല്ലാവരോടും ടാക്സി സ്റ്റാൻ്റിലേക്ക് എത്താൻ നിർദ്ദേശം നൽകി മുന്നിൽ നടന്നു. കഴിഞ്ഞ രണ്ട് തവണ വന്നപ്പോഴും കണ്ട ബൈസരൺ വാലിയിലേക്കല്ല ഇത്തവണ യാത്ര എന്ന് അതോടെ എനിക്ക് മനസ്സിലായി.

എ ബി സി വാലീസ് എന്നറിയപ്പെടുന്ന ആരു വാലി, ബേതാബ് വാലി, ചന്ദൻ വാലി എന്നീ  മൂന്ന് താഴ്‌വരകൾ കാണാനാണ് യാത്ര എന്ന് ടാക്സിയിൽ കയറി ഇരുന്നപ്പോഴാണ് മനസ്സിലായത്.  ഈ മഴയത്ത് വാലിയിൽ പോയി എന്ത് ചെയ്യാനാണ് എന്ന് ഒരു നിമിഷം ആലോചിച്ചെങ്കിലും ടാക്സി ഡ്രൈവർ നസാഖത്ത് ഖാൻ ആരു വാലിയിലെ അന്നത്തെ അവസ്ഥകൾ വിവരിച്ച് ഞങ്ങളെ ആവേശം കൊള്ളിച്ചു.

പഹൽഗാമിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ അകലെയാണ് ആരു വാലി. പോകുന്ന വഴിയിൽ "വെൽകം ടു ആരു വൈൽഡ് ലൈഫ് സാങ്ച്വറി" എന്ന് കണ്ടപ്പോഴാണ് അതൊരു വന്യജീവി സങ്കേതം കൂടിയാണെന്ന് അറിഞ്ഞത്. ഏഷ്യൻ കരടികളും ഹിമാലയൻ കരടികളും പുള്ളിപ്പുലികളും സ്വൈരവിഹാരം നടത്തുന്ന ഏരിയയിലേക്കാണ് പോകുന്നത് എന്ന് ആദ്യം അറിഞ്ഞിരുന്നെങ്കിൽ സത്യമായും ആ ടാക്സി അപ്പോൾ തന്നെ റിവേഴ്സ് അടിപ്പിക്കുമായിരുന്നു. തിരിച്ച് വരുമ്പോൾ റോഡരികിൽ ഉയർത്തി കെട്ടിയ കമ്പി വേലികളുടെ ഉദ്ദേശം ചോദിച്ചപ്പോഴാണ് നസാഖത്ത് ഖാൻ ആ രഹസ്യം പറഞ്ഞത്. അത് തന്നെ ഹിന്ദിയിൽ ആയതിനാൽ മറ്റാർക്കും തിരിഞ്ഞതുമില്ല (ഭാഗ്യം).

പഹൽഗാമിൽ നിന്നും ഏതാനും കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ തന്നെ മനം കവരുന്ന കാഴ്ചകൾ ആരംഭിച്ചു. കുട്ടിക്കാലത്ത് വായിച്ച റഷ്യൻ കഥകളിലെ ചിത്രങ്ങളെപ്പോലെ റോഡിനിരുവശവും വേലികൾ ; വേലിക്കപ്പുറത്ത് ഇലകൾ മുഴുവൻ പൊഴിച്ച് ഉണങ്ങിയ പോലെ നിൽക്കുന്ന മരങ്ങൾ; അവയുടെ ശിഖരങ്ങൾ നിറയെ പെയ്തിറങ്ങിയ മഞ്ഞു കണങ്ങൾ; മേൽക്കൂര മുഴുവൻ മഞ്ഞ് പുതച്ച പല വർണ്ണങ്ങളിലുമുള്ള കെട്ടിടങ്ങൾ:   ആകാശത്ത് നിന്ന് അപ്പോഴും പൊഴിഞ്ഞു കൊണ്ടിരിക്കുന്ന മഞ്ഞു പൂക്കൾ. മുമ്പ് സോനാമാർഗ്ഗിൽ പോയപ്പോൾ സ്നോഫാൾ എന്താണെന്ന് അറിഞ്ഞിരുന്നെങ്കിലും അതിത്രയും മനോഹരമാണെന്ന് പ്രതീക്ഷിച്ചതേയില്ല.


ഏതാനും സമയത്തിനകം തന്നെ ഞങ്ങൾ ആരുവാലിയിൽ എത്തി. തൂ മഞ്ഞിൽ ഉറങ്ങിക്കിടക്കുന്ന താഴ് വരയിൽ വളരെ കുറച്ച് സഞ്ചാരികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പഞ്ഞി പോലെ പാറി പറന്നു വരുന്ന മഞ്ഞിൻ കണങ്ങൾ കയ്യിൽ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും വളരെ കുറച്ച് മാത്രമാണ് പിടിയിൽ കിട്ടിയത്. ഒരുപദ്രവവും ചെയ്യാത്ത ഈ മഞ്ഞു കണങ്ങൾ വീണുറച്ച് പോയതാണ് താഴ്‌വരയിൽ മുഴുവൻ പരന്ന് കിടക്കുന്ന ഐസ് എന്ന്  വിശ്വസിക്കാൻ കഴിഞ്ഞില്ല. തൊട്ടടുത്ത് ലിഡർ നദി അപ്പോഴും നാണം കുണുങ്ങി ഒഴുകിക്കൊണ്ടിരുന്നു.

മഞ്ഞ് വീഴ്ച്ച പൂർവ്വാധികം ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ എല്ലാവരെയും വേഗം വണ്ടിയിലേക്ക് തിരിച്ച് കയറ്റി.മഞ്ഞ് കാരണം റോഡ് കൂടുതൽ തെന്നാൻ സാധ്യത ഉണ്ടെന്നും മറ്റു വാലികളിലേക്ക് പോകാൻ ബുദ്ധിമുട്ട് നേരിടുമെന്നും അറിയിപ്പ് ലഭിച്ചു. പ്രതീക്ഷിച്ച പോലെ, പഹൽഗാമിൽ നിന്നും ആരുവാലിയിലേക്കുള്ള വാഹനങ്ങൾ പിന്നീട് വിട്ടില്ല. ഞങ്ങളുടെ ടാക്സിയുടെ ടയറിൽ ചങ്ങല ഘടിപ്പിച്ചിരുന്നില്ല. അതിനാൽ ഇടയ്ക്കിടക്ക് തെന്നിക്കൊണ്ടിരുന്നു. മുമ്പിൽ പോയിക്കൊണ്ടിരുന്ന ഒരു പ്രൈവറ്റ് കാറിന് അപ്പോഴും ഞങ്ങളുടെ ഡ്രൈവർ നസാഖത്ത് ഖാൻ ആത്മധൈര്യം നൽകിക്കൊണ്ടിരുന്നു. ഞങ്ങളുടെ ഗ്രൂപ്പിലെ ഒരു കാർ തെന്നി തെന്നി റോഡിൻ്റെ അതിർത്തി കല്ലിനടുത്തെത്തി. അതിലുള്ളവർ അന്ന് സ്വർഗ്ഗവും നരകവും ഒരുമിച്ച് കണ്ടിരിക്കുമെന്ന് തീർച്ച. അവർ രക്ഷപ്പെട്ട് വരും എന്ന് നസാഖത്ത് ഖാൻ അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറഞ്ഞപ്പോൾ ഞങ്ങൾക്ക് സമാധാനമായി.

മഞ്ഞിൽ തെന്നിയും നീന്തിയും നസാഖത്ത് ഖാൻ ഞങ്ങളെയും വണ്ടിയെയും സുരക്ഷിതമായി താഴെ എത്തിച്ചു. ആവി പറക്കുന്ന ഒരു ബ്രഡ് ഓംലറ്റ് കഴിച്ച് ഞാനും വിനോദൻ മാഷും ആമാശയം ഒന്ന് ചൂടാക്കി. മഞ്ഞ് വീഴ്ചയിൽ വഴിയിൽ കുടുങ്ങിയവർ കൂടി താഴെ എത്തിയതോടെ ഞങ്ങൾ ബേതാബ് വാലിയിലേക്ക് പുറപ്പെട്ടു.


Next : ബേതാബ് വാലിയിൽ

2 comments:

Areekkodan | അരീക്കോടന്‍ said...

ഏഷ്യൻ കരടികളും ഹിമാലയൻ കരടികളും പുള്ളിപ്പുലികളും സ്വൈരവിഹാരം നടത്തുന്ന ഏരിയയിലേക്കാണ് പോകുന്നത് എന്ന് ആദ്യം അറിഞ്ഞിരുന്നെങ്കിൽ സത്യമായും ആ ടാക്സി അപ്പോൾ തന്നെ റിവേഴ്സ് അടിപ്പിക്കുമായിരുന്നു.

Anonymous said...

മനോഹരം

Post a Comment

നന്ദി....വീണ്ടും വരിക