Pages

Monday, May 05, 2025

കെ വി റാബിയ എന്ന വിളക്കുമാടം

മലയാളത്തിൻ്റെ അക്ഷര പുത്രി കെ.വി.റാബിയ വിട വാങ്ങി എന്ന വാർത്ത കേട്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു. റാബിയയെ ഒരു തവണ കണ്ടിരുന്നു എന്ന മുൻ പരിചയം മാത്രമുള്ള ഞാനും ഒട്ടും പരിചയമില്ലാത്ത എൻ്റെ ഭാര്യയും മക്കളും അവരെ സന്ദർശിച്ചത് ഈ ജനവരിയിൽ ആയിരുന്നു. മലബാർ കലാപ ഭൂമികൾ മക്കൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ലക്ഷ്യത്തോടെ തിരൂരങ്ങാടിയിൽ പോയപ്പോഴാണ്, ചക്ര കസേരയിൽ ഇരുന്ന് നാടിൻ്റെ വെളിച്ചമായി രാഷ്ട്രപതി ഭവൻ വരെ എത്തിയ റാബിയയെ കുടുംബത്തിന് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടെ വെള്ളിലക്കാട്ട് എത്തിയത്.

തിരൂരങ്ങാടിയിൽ നിന്നും റാബിയയുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചാൽ ഏത് ചെറിയ കുട്ടിയും പറഞ്ഞ് തരും. ആ ഇടുങ്ങിയ വഴി പിന്നിട്ട് ആ വീട്ടിൽ എത്തുമ്പഴാണ് പത്മശ്രീ പുരസ്കാരം വരെ ആ കുഗ്രാമത്തിൽ എത്തിയതിൻ്റെ കാരണം ശരിക്കും മനസ്സിലാവുക. 

ഞങ്ങൾ എത്തുമ്പോൾ ഉച്ച സമയം കഴിഞ്ഞിരുന്നു. അസുഖം അലട്ടുന്നത് അറിയുന്നതിനാൽ അനുവാദം കിട്ടിയ ശേഷം മാത്രമാണ് ഞങ്ങൾ വീട്ടിലേക്ക് കയറിയത്. സഹോദരിയുടെ മരുമകൾ ആയിരുന്നു അപ്പോൾ റാബിയയുടെ കൂടെ ഉണ്ടായിരുന്നത്. റൂമിൽ ബെഡിൽ കിടക്കുന്ന അവസ്ഥയിലാണ് ഞങ്ങളോട് അകത്തേക്ക് കയറാൻ പറഞ്ഞത്. ഞാനെഴുതിയ മൂന്ന് പുസ്തകങ്ങളും റാബിയക്ക് സമ്മാനിച്ച ശേഷം അൽപ സമയം മാത്രമേ ഞാനവിടെ ഇരുന്നുള്ളൂ. ആ അവസ്ഥയിൽ ഫോട്ടോ എടുക്കുന്നത് ശരിയായി തോന്നിയില്ല. അതിനാൽ റാബിയയുടെ കൂടെ ഞങ്ങളാരും ഫോട്ടോ എടുത്തില്ല.

ഞാൻ പുറത്തിറങ്ങിയെങ്കിലും എൻ്റെ ഭാര്യയെ റാബിയ സംസാരത്തിൽ കുരുക്കി. മാരകമായ കാൻസർ കാർന്ന് തിന്നുമ്പോഴു രോഗം ഉള്ളതായി താൻ ഇതുവരെ കരുതിയിട്ടേ ഇല്ല എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന റാബിയയുടെ മനക്കരുത്ത് വളരെ വലുതായിരുന്നു. ദേഹേഛകളെ വെടിയുക എന്നതായിരുന്നു റാബിയ എൻ്റെ ഭാര്യക്ക് നൽകിയ ഉപദേശം. നേരത്തെ പരിചയമുള്ള പോലെ ദീർഘ നേരം അവർ സംസാരിച്ചിരുന്നപ്പോൾ ഞാനും പോകാൻ തിരക്ക് കൂട്ടിയില്ല. സ്വീകരണ മുറിയിൽ മനോഹരമായി അടുക്കി വെച്ച പത്മശ്രീ പുരസ്കാരം മുതൽ യു.എൻ ഇന്റർനാഷണൽ അവാർഡ്, നാഷണൽ യൂത്ത് അവാർഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്കാരം,സംസ്ഥാന സർക്കാർ 'വനിതാരത്‌നം' അവാർഡ്  തുടങ്ങീ പുരസ്കാരങ്ങളിലൂടെ ഞാനും മക്കളും കണ്ണോടിച്ചു.

അവസാനം യാത്ര പറയാൻ നേരത്ത് പറഞ്ഞ രണ്ട് കാര്യങ്ങൾ മനസ്സിനെ ഇപ്പോഴും വിഷമിപ്പിക്കുന്നു. ഉച്ചക്ക് മുമ്പ് വന്നിരുന്നെങ്കിൽ കസേരയിൽ ഇരിക്കുന്ന എന്നെ കാണാനും ഫോട്ടോ എടുക്കാനും പറ്റുമായിരുന്നു എന്നായിരുന്നു അതിലൊന്ന്. രണ്ടാമത്തേത് അവരുടെ പ്രയാസത്തിൻ്റെ മനോവേദനയായിരുന്നു - അവാർഡുകൾ കൊണ്ടൊന്നും ജീവിതം മുന്നോട്ട് നീക്കാൻ സാധിക്കില്ല.എൻ്റെ കയ്യിലുള്ള ചെറിയൊരു സംഖ്യ നൽകിയപ്പോൾ അവരത് സന്തോഷത്തോടെ സ്വീകരിച്ചതിൽ നിന്നും സാമ്പത്തികമായി അവർ നന്നായി പ്രയാസപ്പെട്ടിരുന്നു എന്നും എന്നാൽ അഭിമാനം കാരണം ആരോടും അത് പറഞ്ഞിരുന്നില്ല എന്നും എനിക്ക് മനസ്സിലായി.

രണ്ടായിരാമാണ്ടിൻ്റെ തുടക്കത്തിൽ ആയിരുന്നു ഞാൻ റാബിയയെ ആദ്യമായി സന്ദർശിച്ചത്. ചക്രക്കസേരയിലിരുന്ന് കേരളത്തിൻ്റെ സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിൽ പങ്കെടുത്ത് വെള്ളിലക്കാട് എന്ന തൻ്റെ സ്വന്തം ഗ്രാമത്തിൽ അക്ഷരത്തിൻ്റെ വെളിച്ചം വിതറിയും പിന്നീട് അംഗപരിമിതരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾക്കായി ‘ചലനം’ എന്ന സംഘടനയുണ്ടാക്കിയും റാബിയ ഒരു വിളക്കുമാടമായി പ്രഭ ചൊരിഞ്ഞ കാലമായിരുന്നു അത്. കൊല്ലം ജില്ലക്കാരനായ എൻ്റെ സുഹൃത്ത് ഷാജഹാൻ റാബിയയെക്കുറിച്ചുള്ള ഒരു ഫീച്ചർ പത്രത്തിൽ വായിച്ച് അവരെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. മറ്റൊരു സുഹൃത്തായ കൊടുവള്ളിക്കാരൻ ബഷീറിനെയും കൂട്ടിയായിരുന്നു അന്ന് ഞങ്ങൾ റാബിയയെ സന്ദർശിച്ചത്.

ഇഛാശക്തിയുണ്ടെങ്കിൽ ഏത് പരിമിതികളെയും മറി കടക്കാം എന്നതിന് നിരവധി തെളിവുകൾ നമുക്ക് മുന്നിൽ ഇട്ടു കൊണ്ട് കെ.വി.റാബിയ വിടവാങ്ങി. സർവ്വ ശക്തനായ ദൈവം അവരുടെ പ്രവർത്തനങ്ങൾക്ക് അർഹമായ പ്രതിഫലം നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

1 comments:

Areekkodan | അരീക്കോടന്‍ said...

ഇഛാശക്തിയുണ്ടെങ്കിൽ ഏത് പരിമിതികളെയും മറി കടക്കാം എന്നതിന് നിരവധി തെളിവുകൾ നമുക്ക് മുന്നിൽ ഇട്ടു കൊണ്ട് കെ.വി.റാബിയ വിടവാങ്ങി.

Post a Comment

നന്ദി....വീണ്ടും വരിക