Pages

Wednesday, April 30, 2025

ശ്രീനഗറിലെ മൂന്നാമൂഴം ( ദ ഐവി - 14 )

ശ്രീനഗർ വരെ... 

2022 മെയ് മാസത്തിലാണ് ഞാൻ ആദ്യമായി കാശ്മീരിൽ എത്തുന്നത്. സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത കാശ്മീരിൽ ഞാൻ എത്താനുള്ള പ്രഥമ കാരണം എൻ്റെ കോളേജിൽ പഠിച്ചിരുന്ന ഗുൽമാർഗ്ഗ് സ്വദേശി ഇഷ്ഫാഖ് പരി ആയിരുന്നു. മൂത്ത മകൾ ലുലുവിന് എം.എസ്.സി (Maths)ക്ക് ജമ്മു സെൻട്രൽ യൂനിവേഴ്സിറ്റിയിൽ അഡ്മിഷൻ കൂടി ലഭിച്ചതോടെ കശ്മീർ എന്നെ മാടി വിളിക്കാൻ തുടങ്ങി. 2022 മെയിന് ശേഷം 2023 ഡിസംബറിലും ഇപ്പോൾ 2025 ഫെബ്രുവരിയിലും ശ്രീനഗറിൽ എത്തിയതോടെ മൂന്ന് വർഷത്തിനിടക്ക് മൂന്നാം തവണയാണ് ഒരു സഞ്ചാരിയായി ഞാൻ ഭൂമിയിലെ ഈ സ്വർഗ്ഗത്തിൽ എത്തുന്നത്. ഇതുവരെയുള്ള എൻ്റെ യാത്രാ ചരിത്രത്തിൽ ഇങ്ങനെ ഒരു ഹാട്രിക് സംഭവിച്ചിട്ടില്ല.

സൂര്യൻ ഉദിച്ചുയരും തോറും തണുപ്പ് മെല്ലെ മെല്ലെ അകന്നു തുടങ്ങി.എങ്കിലും ജാക്കറ്റ് ഊരിയെറിയാൻ ശരീരം സമ്മതിക്കുന്നുണ്ടായിരുന്നില്ല.പത്ത് മണിയോടെ എല്ലാവരും ഹോട്ടലിൽ നിന്നും പുറത്തിറങ്ങി.മഴയുടെ സൂചനകൾ ആകാശത്ത് കാണുന്നുണ്ടായിരുന്നു.ഭൂമി നനഞ്ഞത് രാത്രിയിലെ മഴ കാരണമാണോ അതല്ല മഞ്ഞു  വീണതാണോ അതുമല്ല തെരുവിലെ കൂറ്റൻ പട്ടികൾ കൂട്ടത്തോടെ മൂത്രമൊഴിച്ചതാണോ എന്ന് നിശ്ചയിക്കാൻ പ്രയാസമായിരുന്നു.ഏത് തന്നെയായാലും ഒരു സഞ്ചാരിയെ സംബന്ധിച്ച് അവ അല്പം പ്രയാസങ്ങൾ ഉണ്ടാക്കുന്നതാണ്.എങ്കിലും അതിൽ ഒരു ഗവേഷണം നടത്താൻ ഞാൻ തുനിഞ്ഞില്ല.

സവാരി ആരംഭിക്കാനായി ഞങ്ങൾ ദാൽ തടാകത്തിലെ ഗാട്ട് നമ്പർ നാലിന്റെ മുന്നിലെത്തി.അപ്പോഴേക്കും ഒരു കൂട്ടം തെരുവ് കച്ചവടക്കാർ ഞങ്ങളെ പൊതിഞ്ഞു.തണുത്ത് വിറയ്ക്കുന്ന ഞങ്ങൾക്ക് നേരെ ജാക്കറ്റും മഫ്ളറും ക്യാപ്പും ഗ്ലൗസും കണ്ണടയും നെക്ക് കവറും ഇയർ കവറും പഷ്മിന ഷാളും റബ്ബർ സോക്‌സും അങ്ങനെ അങ്ങനെ നിരവധി സാധനങ്ങൾ നീട്ടി പ്രലോഭിപ്പിച്ചു.ചിലതെല്ലാം ആവശ്യമുണ്ടായിരുന്നെങ്കിലും അവർ പറയുന്ന വില നൽകാൻ ഞാൻ തയ്യാറായിരുന്നില്ല,ഞാൻ പറയുന്ന വിലയ്ക്ക് തരാൻ അവരും തയ്യാറായിരുന്നില്ല.അവസാനം ഒരു ജോഡി ഗ്ലൗസും രോമത്തൊപ്പിയും നെക്ക് കവറും കൂടി നൂറ് രൂപയ്ക്ക് കച്ചവടമാക്കി.മൂന്നാം ദിവസം തന്നെ ഗ്ലൗസ് വേസ്റ്റ് കുട്ടയിൽ എറിയേണ്ടി വന്നു.

കൃത്യം പതിനൊന്ന് മണിക്ക് തന്നെ ഞങ്ങൾ കാഴ്ച കാണാൻ ഇറങ്ങി. കഴിഞ്ഞ തവണ പാക്കേജിൽ വന്നപ്പോഴുള്ളത് പോലെ ഹസ്രത്ത് ബാൽ മോസ്കായിരുന്നു പ്രഥമ സന്ദർശന സ്ഥലം.എല്ലാ ടൂർ പാക്കേജ് കാരും ഇവിടം മുതൽ ആരംഭിക്കാനുള്ള കാരണം ഞാൻ ആലോചിച്ച് നോക്കി. വിശക്കുന്നവന് സമാധാനം നൽകാനാണ് ഈ പരിപാടി എന്നാണ് എനിക്ക് മനസ്സിലായത്. മോസ്കിൻ്റെ തൊട്ടടുത്തുള്ള സ്ട്രീറ്റിൽ സാമാന്യം ഭേദപ്പെട്ട ഭക്ഷണം ചുരുങ്ങിയ നിരക്കിൽ കിട്ടും. മനം കവരുന്ന ഒരു ഭക്ഷണത്തിനുള്ള അവസരം നൽകി 'ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് ദ ബെസ്റ്റ് ഇമ്പ്രെഷൻ' എന്ന ചെറിയ ബിസിനസ് തന്ത്രം ആയിരിക്കാം ഹസ്രത്ത്ബാലിൽ ആദ്യം എത്താനുള്ള കാരണം. 

ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് ഞങ്ങൾ ഹസ്രത്ത് ബാൽ പള്ളിയുടെ പരിസരത്ത് എത്തിയത്. പള്ളിയുടെ മിനാരത്തെ വളം വെച്ച് പറക്കുന്ന ദിക്‌റ് പാടി പ്രാവുകൾ എല്ലാം തൊട്ടെതിർവശത്തുള്ള തേയ്ക്കാത്ത കെട്ടിടത്തിന്റെ മുകളിൽ വിശ്രമത്തിലായിരുന്നു.ചോളവും ഗോതമ്പും തിന്ന് മടുത്തത് കൊണ്ടാവാം തീറ്റ ഇട്ടു കൊടുത്തിട്ടും ഒന്ന് പോലും അനങ്ങിയില്ല!

പള്ളിയുടെ പുറം ഭാഗത്തിലൂടെ ഞാനും വിനോദ് മാഷും നടന്നു കണ്ടു.ളുഹർ നമസ്കാരത്തിന് സമയമായിരുന്നതിനാൽ അംഗശുദ്ധി വരുത്തി ഞാൻ പള്ളിക്കകത്ത് കയറി.വിനോദൻ മാഷ് പള്ളിക്ക് പിന്നിലെ ഗാർഡനിൽ ഇരുന്ന് ദാൽ തടാകത്തിലെ ഓളങ്ങൾ എണ്ണിക്കൊണ്ടിരുന്നു.

അന്ത്യ പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ മുടി സൂക്ഷിച്ച പള്ളി എന്ന പേരിലാണ് ഹസ്രത്ത് ബാൽ പള്ളി പ്രസിദ്ധമെന്ന് ഞാൻ എൻ്റെ വിദ്യാർത്ഥികളോട് പറഞ്ഞിരുന്നു.അത് കാണിച്ച് കൊടുക്കാനായി പള്ളിക്കകത്ത് കയറിയ ഞാനും ഒരു വേള കൺഫ്യൂഷനിലായി.കഴിഞ്ഞ തവണ കണ്ടിരുന്നതുപോലെയല്ല ഇത്തവണ പള്ളിയുടെ ഉൾഭാഗം.റംസാനിനെ വരവേൽക്കാൻ പള്ളി പുനഃരുദ്ധാരണം നടന്നു കൊണ്ടിരിക്കുകയായിരുന്നു. മുടി സൂക്ഷിച്ച് അകം പള്ളി പൂട്ടിയിട്ടു എന്ന് മാത്രമല്ല ഷീറ്റ് ഇട്ട് മറക്കുകയും ചെയ്തിരുന്നു.ഒരു നിലയ്ക്കും അകത്തേക്ക് പ്രവേശനം അനുവദിക്കാത്തതിനാൽ കുട്ടികൾക്ക് അത് കാണിച്ചു കൊടുക്കാൻ സാധിച്ചില്ല. ആഗസ്റ്റിൽ ഡൽഹിയിൽ പോകരുത് എന്ന് അനുഭവത്തിലൂടെ മനസ്സിലാക്കിയ പോലെ റംസാനിന് തൊട്ടുമുമ്പ് ഇത്തരം പള്ളികളിലും വിനോദയാത്രയ്ക്ക് പോകരുത് എന്ന് ഞാൻ മനസ്സിലാക്കി.ളുഹറും അസറും നമസ്കരിച്ച് ഞാൻ പുറത്തിറങ്ങി.

വിനോദൻ മാഷെയും കൂട്ടി നേരെ പോയത് ഹസ്രത്ത്ബാൽ മാർക്കറ്റിലേക്കായിരുന്നു.കഴിഞ്ഞ സന്ദർശനത്തിൽ കയറിയ അതേ തട്ടുകടയിൽ കയറി അന്ന് കഴിച്ചപോലെ ചോള ബട്ടൂരയും ചന്ന അണ്ഡ കറിയും ഭക്ഷിച്ചു.ശേഷം മാർക്കറ്റ് മുഴുവൻ കറങ്ങി വിവിധതരം കച്ചവടങ്ങൾ നോക്കിക്കണ്ടു.പഴങ്ങളും പച്ചക്കറികളും തീർക്കുന്ന വർണ്ണ വൈവിദ്ധ്യവും വിവിധ ആഹാരസാധനങ്ങൾ അന്തരീക്ഷത്തിൽ പടർത്തുന്ന ഗന്ധവും കണ്ണിനും മൂക്കിനും വിശ്രമമനുവദിച്ചില്ല. 

ഹസ്രത്ത് ബാൽ പള്ളിയിൽ നിന്നും മടങ്ങുമ്പോഴാണ് ടൂർ മാനേജർ ലെനിൻ ബസ്സിൽ വെച്ച് ഏതോ ഒരു ഉല്പന്നത്തിൻ്റെയും അത് വിൽക്കുന്ന കടയെയും പറ്റി സൂചിപ്പിച്ചത് ഓർമ്മ വന്നത്. വാൾനട്ട് ഫഡ്ജ് എന്ന പ്രത്യേക തരം പലഹാരവും അത് വിൽക്കുന്ന മൂൺലൈറ്റ് എന്ന കടയുമായിരുന്നു അത്. 1896 മുതൽ ഈ പലഹാരം മാത്രം വിൽക്കുന്ന ഒരു കടയാണ് അതെന്ന് വിശ്വസിക്കാൻ പ്രയാസമായിരുന്നു. കടയിലാണെങ്കിൽ തൃശൂർ പൂരത്തിൻ്റെ അത്രയും ആൾക്കാരും. അവർക്കിടയിലൂടെ നുഴഞ്ഞ് കയറി വില അന്വേഷിച്ചപ്പോൾ ഞെട്ടിപ്പോയി - കിലോ 1250 രൂപ !! ഏറ്റവും ചെറിയ പെട്ടിക്ക് 450 രൂപയായിരുന്നു വില. ടേസ്റ്റ് അറിയാൻ വേണ്ടി ഞാനത് വാങ്ങി. വീട്ടിലെത്തി രുചിച്ച് നോക്കിയപ്പോൾ വലുത് തന്നെ വാങ്ങാമായിരുന്നു എന്ന് തോന്നിപ്പോയി.

രണ്ട് മണിയോടെ എല്ലാവരും ബസ്സിൽ തിരിച്ചെത്തി. മുഗൾ ഗാർഡനിലേക്കായിരുന്നു അടുത്ത യാത്ര. മൂന്ന് മണിയോടെ ഞങ്ങൾ അവിടെ എത്തി. പുറത്ത് മഴ പെയ്യാൻ തുടങ്ങിയിരുന്നു. എങ്കിലും നിശാത്ത് ഗാർഡനിൽ ഒന്ന് കയറാം എന്ന് തീരുമാനിച്ചു. കഴിഞ്ഞ സന്ദർശനത്തിൽ കണ്ട ജാവേദ് അക്തർ എന്ന കഹ് വ വില്പനക്കാരൻ അവിടെ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു. ഗാർഡനിൻ്റെ അറ്റം വരെ പോയെങ്കിലും മഞ്ഞ് വീഴ്ച കാരണം ശുഷ്കിച്ച് പോയ ഒരു പൂന്തോട്ടമാണ് കാണാൻ കഴിഞ്ഞത്. ജാവേദ് അക്തറിനെ കണ്ടില്ലെങ്കിലും മുഹമ്മദ് യൂസഫ് എന്ന ഗാർഡ്നറെ കണ്ടു. പല ആംഗിളുകളിലും നിർത്തി അദ്ദേഹം ഞങ്ങളുടെ ഫോട്ടോയും വീഡിയോയും പകർത്തി തന്നു. മഴ ശക്തി കൂടാൻ തുടങ്ങിയതിനാൽ പെട്ടെന്ന് തന്നെ ഞങ്ങൾ തിരിച്ചിറങ്ങി.

ഇന്നത്തെ കാഴ്ചകളിൽ അവസാനത്തെത് ദാൽ തടാകവും അതിലൂടെയുള്ള ശിക്കാര യാത്രയും ആയിരുന്നു. പാക്കേജിൻ്റെ ഭാഗമായി ഒരു മണിക്കൂർ യാത്രയായിരുന്നു സെറ്റ് ചെയ്തത് (അറുന്നൂറ് രൂപയായിരുന്നു ഇതിന് ബോട്ടുകാർ പറഞ്ഞ തുക).പതിവ് പോലെ തടാകത്തിലെ 'തെരുവ് കച്ചവടക്കാർ' പലതരം സാധനങ്ങളുമായി ഞങ്ങളുടെ ബോട്ടിനെ വളഞ്ഞു. എവിടെയും ഇറങ്ങാതെ ഒരു പോയിൻ്റും കാണിക്കാതെ അമ്പത് മിനുട്ട് തടാകത്തിലൂടെ ശിക്കാര വലിച്ചിഴച്ച് ആ യാത്ര പൂർണ്ണമായപ്പോൾ എന്താണ് സംഭവിച്ചത് എന്ന് പോലും പലർക്കും മനസ്സിലായില്ല. ആറ് മണിയോടെ എല്ലാവരും ദാൽ തടാകത്തിൽ നിന്നും കരയിലേക്ക് കയറി.


Next : ഖയാമിലെ കബാബുകൾ


Saturday, April 26, 2025

സൗഹൃദം പൂക്കുന്ന വഴികൾ - 28

അങ്ങ് കാശ്മീരിൽ മതം ചോദിച്ച് വെടി വെച്ച് കൊന്നു എന്നതിൻ്റെ പുകിലും അക്രമികളിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീയുടെ, ആരോപണ വിധേയമായ മതത്തിൽ പെട്ട രണ്ട് പേർ തന്നെ അകമഴിഞ്ഞ് സഹായിച്ചതിൻ്റെ വിവരണവും പലതരം ചർച്ചകൾക്ക് കാരണഭൂതമാകുമ്പോഴാണ് ഇന്ന് രാവിലെ അപ്രതീക്ഷിതമായി പഴയ സഹപാഠിയും സുഹൃത്തുമായ കൃഷ്ണകുമാർ എൻ്റെ വീട്ടിലെത്തുന്നത്.

1993 ലാണ് ഞാൻ കൃഷ്ണകുമാറിനെ പരിചയപ്പെടുന്നത്. ബി.എസ്.സി ഫിസിക്സ് കഴിഞ്ഞ് പി.ജി പ്രവേശനം കിട്ടാതെ ഞാനും ഊട്ടിയിൽ നിന്ന് ഫിസിക്സിൽ ഡിഗ്രി കഴിഞ്ഞ് മറ്റൊരു വഴിയുമില്ലാതെ കൃഷ്ണകുമാറും അലയുമ്പോൾ, കോഴിക്കോട് ഐ.എച്ച്.ആർ.ഡി.ഇ യിൽ കിട്ടിയ പി.ജി.ഡി.സി എ പ്രവേശനമാണ് ഞങ്ങളെ കൂട്ടുകാരാക്കിയത്. നല്ലളം ബസാറിലെ എളാമയുടെ വീട്ടിൽ നിന്ന് വരുന്ന അരീക്കോട്ടുകാരനായ ഞാനും ബേപ്പൂരിലെ അമ്മായിയുടെ വീട്ടിൽ നിന്ന് വരുന്ന നിലമ്പൂരുകാരനായ കൃഷ്ണകുമാറും എം.ഇ.എസ് ഹോസ്റ്റലിൽ താമസിച്ചിരുന്ന പെരിന്തൽമണ്ണക്കാരൻ ശബീറും കൂട്ടാകാൻ അധിക സമയം വേണ്ടി വന്നില്ല.

അന്ന് കൃഷ്ണകുമാർ ഊണ് കൊണ്ടു വരാറായിരുന്നു പതിവ്. ഞാൻ ഊണ് കൊണ്ടു പോകാറുണ്ടായിരുന്നില്ല.കൃഷ്ണകുമാർ കൊണ്ടു വരുന്ന ഊണിൻ്റെ ഒരു ഭാഗം അവൻ എനിക്ക് തരാറായിരുന്നു പതിവ്. ഞങ്ങളുടെ സൗഹൃദത്തിൻ്റെ അടിവേര് ഉറച്ചത് പ്രസ്തുത പങ്കിടലിൽ നിന്നാണ് എന്നാണ് എന്റെ വിശ്വാസം.

കോഴ്സ് മുന്നോട്ട് പോകവെ തന്നെ അവൻ എൻ്റെ എളാമയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. കോഴ്സ് കഴിഞ്ഞ ശേഷവും ഒരു കൗമാര പ്രതിസന്ധി ഘട്ടത്തിൽ അഭിപ്രായം തേടാനായി  കൃഷ്ണകുമാർ എന്നെത്തേടി വീട്ടിൽ വന്നു. മറ്റൊരിക്കൽ ഞാൻ താൽക്കാലികമായി ജോലി ചെയ്തിരുന്ന അരിമ്പ്ര ഗവ. ഹൈസ്കൂളിലും വിദഗ്ദോപദേശത്തിനായി കൃഷ്ണകുമാർ വന്നു.

1996-ലെ എൽ.ഐ.സി. അസിസ്റ്റൻ്റ് പരീക്ഷയിൽ ഞങ്ങൾ രണ്ട് പേരും വിജയിച്ചു. എൻ്റെ ഇൻ്റർവ്യൂവിൻ്റെ പിറ്റേ ദിവസമായിരുന്നു അവൻ്റെ ഇൻ്റർവ്യൂ. ചോദ്യങ്ങളുടെ രീതി ഞാൻ അവനുമായി പങ്കിട്ടു. ഫലം വന്നപ്പോൾ ഞാൻ പുറത്തും അവൻ അകത്തുമായി. 1996 ൽ തന്നെ ഞാനും കേരള സർക്കാർ സർവ്വീസിൽ കയറി. 

1998-ൽ എൻ്റെ വിവാഹം കഴിഞ്ഞു. ഊട്ടിയായിരുന്നു ഹണിമൂൺ ആഘോഷിക്കാനായി അന്ന് കേരളീയർ തെരഞ്ഞെടുക്കുന്ന ഏക സ്ഥലം. ഊട്ടിയിൽ ബന്ധുക്കളുള്ള കൃഷ്ണകുമാർ അന്ന് എന്നെയും ഭാര്യയെയും ഊട്ടിയിലേക്ക് ക്ഷണിച്ചു. ഭാര്യക്ക് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയായതിനാൽ കൃഷ്ണകുമാറിന്റെ ക്ഷണം സ്വീകരിച്ച് ഞാൻ ഒറ്റയ്ക്ക് പോയി. 'കിലുക്കം' ഷൂട്ട് ചെയ്ത വീടിനടുത്തായിരുന്നു അന്ന് താമസിച്ചത്. വർഷങ്ങൾക്ക് ശേഷം കിലുക്കത്തിലെ നായികയായ രേവതിയും ഞാനും ഒരേ വേദി പങ്കിട്ടു. അപ്രതീക്ഷിതമായി എൻ്റെ ഭാര്യയുടെ മുമ്പിൽ വച്ച് രേവതി എനിക്ക് ഒരു റോസാപ്പൂവ് സമ്മാനിക്കുകയും ചെയ്തു (ആ കഥ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക).

ഇരുപത്തി ഒമ്പത് വർഷത്തെ സേവനത്തിന് ശേഷം മാസങ്ങൾക്ക് മുമ്പ് കൃഷ്ണകുമാർ വളണ്ടിയർ റിട്ടയർമെൻ്റ് വാങ്ങി. ഞാനിപ്പോഴും സർവ്വീസിൽ തുടരുന്നു. ഇന്ന് വീട്ടിൽ വന്നപ്പോഴും പതിനേഴ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയ എൻ്റെ പിതാവിനെപ്പറ്റിയുള്ള ഓർമ്മകൾ കൃഷ്ണകുമാർ അയവിറക്കി.

നിരവധി സാമൂഹ്യ പരിഷ്കർത്താക്കളുടെ നാടായ ഉത്തരേന്ത്യയിൽ മാത്രമല്ല, ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൽ പോലും മതം മനുഷ്യരെ മദമിളക്കിക്കൊണ്ടിരിക്കുമ്പോൾ ഇത്തരം സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. യഥാർത്ഥ സൗഹൃദങ്ങൾക്കിടയിൽ മതവും ജാതിയും വേഷവും വർണ്ണവും ഒന്നും മതിലുകൾ തീർക്കില്ല എന്നതാണ് സത്യം. കാലം അത് എക്കാലത്തും തെളിയിച്ചു കൊണ്ടേയിരിക്കും. അത്തരം സൗഹൃദങ്ങൾ ഇനിയും പൂത്തുലയട്ടെ എന്നാഗ്രഹിക്കുന്നു, ആശംസിക്കുന്നു.

Wednesday, April 23, 2025

ലിഡർ നദി ചുവയ്ക്കുമ്പോൾ

ആട്ടിടയന്മാരുടെ താഴ്വര എന്നാണ് പഹൽഗാം അറിയപ്പെടുന്നത്. ആടുകളെപ്പോലെ തന്നെ നിഷ്കളങ്കമായ മനസ്സുള്ള ഒരു പറ്റം ജനങ്ങളാണ് ഇവിടത്തെ താമസക്കാർ.മിക്കവരുടെയും ജോലി ആടുമേക്കൽ തന്നെയാണ്.  പച്ച പുതച്ച് നിൽക്കുന്ന കുന്നുകളും പൈൻ മരങ്ങളും ദേവദാരു മരങ്ങളും ആപ്പിൾ തോട്ടങ്ങളും ഡെയ്സി പൂക്കൾ നിറഞ്ഞ് നിൽക്കുന്ന പുൽമേടുകളും മഞ്ഞ് പുതച്ച മലകളും ക്രിസ്റ്റൽ ക്ളീൻ ലിഡർ നദിയും ചേർന്ന്  സൃഷ്ടിച്ചെടുക്കുന്ന പ്രകൃതിയുടെ നിറക്കൂട്ട് സഞ്ചാരികളുടെ മനസ്സിൽ പഹൽഗാമിനോട് പെട്ടെന്ന് തന്നെ പ്രണയം ജനിപ്പിക്കും. പൈൻ മരങ്ങൾക്കിടയിൽ ചുറ്റിത്തിരിഞ്ഞെത്തുന്ന മഞ്ഞ് കാറ്റും മഞ്ഞുരുകി ഒലിച്ചിറങ്ങി വരുന്ന ലിഡർ നദിയുടെ തണുപ്പും കൂടിയായാൽ സഞ്ചാരികളുടെ മനസ്സ് ഉന്മാദ നൃത്തമാടും.

പതിവ് പോലെ ഇന്നലെയും ആടുകളെ മേയ്ച്ചു കൊണ്ട് ആട്ടിടയന്മാർ കുടുംബ സമേതം ആ നദീ പരിസരത്ത് ഉണ്ടായിരുന്നു.അവരുടെ കുട്ടികൾ സഞ്ചാരികളെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു .ഈ പുഴക്കും നാടിനും അപ്പുറമുള്ള ലോകം അവർക്ക് അറിയുകയേ ഇല്ല.സ്കൂളുകളോ പാഠപുസ്തകങ്ങളോ അലട്ടാത്ത മനസ്സുമായി ആ കുഞ്ഞുങ്ങൾ ആ നദീതടത്തിൽ അലഞ്ഞു നടക്കുന്ന കാഴ്ച മനസ്സിനെ നീറിപ്പുകയ്ക്കുന്നു.ഇങ്ങനെ  ഒരു വിഭാഗം ലോകത്തെല്ലായിടത്തുമുണ്ട്.വലിയ വലിയ ആഗ്രഹങ്ങളില്ലാത്ത, ഒന്നോ രണ്ടോ കുതിരപ്പുറത്തൊതുങ്ങുന്ന സമ്പാദ്യങ്ങൾ മാത്രമുള്ള, ഒരു നൊമാഡിക് അഥവാ നാടോടി ജനത.

ആ ജനതയുടെ നെഞ്ചിലേക്ക് കൂടിയാണ് ബൈസരൺവാലിയിൽ ഭീകരർ ഇന്നലെ വെടിയുതിർത്തത്.വർഷങ്ങളായി പ്രയത്നിച്ചിട്ടും ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ പ്രയാസപ്പെടുന്ന ബകരീ വാലകളും ഘോഡ വാലകളും ചോര ചിന്തിയ വാലിയെ നോക്കി കണ്ണീരുതിർക്കുന്നു.ഒരു മാസം മുമ്പ് പഹൽഗാമിലെ ടാക്സി ഡ്രൈവർ നസാഖത്ത് ഖാൻ എന്നോട് പങ്കു വെച്ച സ്വപ്‌നങ്ങൾ മരീചികകളായി മാറിയിരിക്കുന്നു. എമറാൾഡ് ഗ്രീൻ നിറത്തിലുള്ള അതി സുന്ദരിയായ ലിഡർ നദി ചുവന്നു തുടുത്തിരിക്കുന്നു. നദിയിലെ വെള്ളത്തിന്റെ മരവിപ്പിക്കുന്ന തണുപ്പ് ബൈസരൺ വാലിയിൽ ചലനമറ്റുപോയവരുടെ രക്തത്തിന്റേത് കൂടിയാണ് എന്ന് ഞാൻ തിരിച്ചറിയുന്നു. ഉരുളൻ പാറക്കല്ലുകൾ ചിതറിക്കിടക്കുന്ന ആ നദീ തടത്ത് എത്ര നേരമിരുന്നാലും മതി വരാറില്ല. പക്ഷേ,ഇന്നലെ മുതൽ ആ നദിയിലേക്ക് നോക്കാൻ പോലും  മനസ്സിന് കരുത്തില്ല.

സ്വന്തം ഭർത്താവിന്റെ ചേതനയറ്റ ശരീരത്തിനടുത്തിരുന്ന് വിതുമ്പുന്ന ആ സ്ത്രീയുടെ കാഴ്ച ഹൃദയമുള്ള എല്ലാവരുടെയും കണ്ണിൽ വെള്ളം നിറയ്ക്കും.എത്ര എത്ര സ്വപ്‌നങ്ങൾ നെയ്തിട്ടായിരിക്കും അവർ സ്വന്തം വീട്ടിൽ നിന്നും ഭൂമിയിലെ ഈ സ്വർഗ്ഗത്തിൽ എത്തിയിട്ടുണ്ടാവുക.അതിന്റെ വേദന അറിയാൻ ആ നിസ്സഹായത നമുക്കാണ് വന്നത് എന്ന് ഒരു വേള ചിന്തിച്ചാൽ മാത്രം മതി.മറ്റേതോ നാട്ടിൽ നിരപരാധിയായി മരിച്ചു വീണ ആ യുവാവിന്റെ കുടുംബത്തിന്റെ അവസ്ഥ ആലോചിച്ചാലും മതി.

നിരപരാധികൾക്ക് നേരെയുള്ള ആക്രമണം, അത് എന്തിന്റെ പേരിലാണെങ്കിലും അങ്ങേയറ്റം ക്രൂരമാണ്. അക്രമികൾ  മാതൃകാപരമായി തന്നെ ശിക്ഷിക്കപ്പെടണം.ലിഡർ നദി ചുവയ്ക്കുമ്പോൾ,ചില മുൻ ഭീകരാക്രമണങ്ങൾ നടന്ന സമയവുമായി ഇതിനെ താരതമ്യം ചെയ്താൽ ഒരു സംശയം കൂടി ബലപ്പെടുന്നു. രാജ്യത്തെ പ്രമുഖ ന്യൂനപക്ഷത്തിന്റെ അവകാശങ്ങളിൽ കടന്നുകയറ്റം നടത്തുന്ന വഖഫ് ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ ഒരു ശ്രദ്ധ തിരിക്കൽ ശ്രമം ഇതിന്റെ പിന്നിലുണ്ടോ? "ഇല്ല... ഒരിക്കലും ഇല്ല" എന്നായിരിക്കട്ടെ അതിന്റെ ഉത്തരം.

ബൈസരൺ വാലിയിൽ വെടിയേറ്റു മരിച്ചവർക്ക് മുമ്പിൽ നമ്രശിരസ്കനായി കൈകൂപ്പുന്നു;ആദരാജ്ഞലികൾ അർപ്പിക്കുന്നു.


Tuesday, April 22, 2025

പട് വാൻ കി ഹവേലി ( ദ ഐവി - 13 )

കഥ തുടരുന്നു... (മുൻ ഭാഗങ്ങൾ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം )

"ഗണേഷ്..." എന്റെ വിളി കേൾക്കാത്തതിനാൽ ഞാൻ ഉച്ചത്തിൽ വീണ്ടും വിളിച്ചു. ഇതാരപ്പയാ ഈ വിളിക്കുന്നത് എന്ന സംശയത്തിൽ വിനോദൻ മാഷ് നോക്കി നിന്നു. രണ്ടാമത്തെ വിളി കേട്ട ഗണേഷിന്റെ കൂടെയുള്ള ആൾ ഗണേഷിനെ തോണ്ടി.

"ഹലോ സാർ..." എന്നെ കണ്ട ഗണേഷ് ഹസ്തദാനം ചെയ്തു.

"കിലാ പൂരാ ദേഖാ??" കോട്ട മുഴുവനായും കണ്ടോ എന്ന ചോദ്യത്തിന് ഉത്തരം എന്ത് പറയണം എന്നറിയാതെ ഞാൻ നിൽക്കുമ്പോൾ വിനോദൻ മാഷ് ആരാണീ ഗണേഷ് എന്ന ആലോചനയിൽ ആയിരുന്നു.

"ഇന്നലെ പൊക്രാനിൽ വണ്ടി നിർത്തിയപ്പോൾ..." ഞാൻ വിനോദൻ മാഷെ നോക്കി പറഞ്ഞു.

"വണ്ടി നിർത്തിയപ്പോൾ..??" വിനോദൻ മാഷ് പിന്നെയും എന്നെ നോക്കി.

"...നമ്മുടെ കുട്ടികളുടെ കൂടെ ഡാൻസ് ചെയ്ത പയ്യനെ ഓർമ്മയില്ലേ?" ഞാൻ ചോദിച്ചു.

"ഓ...ഓർമ്മയുണ്ട്.."

"ഇത് അവന്റെ...."

"ങാ...പിടികിട്ടി....പയ്യന്റെ അച്ഛൻ... ടൂറിസ്റ്റ് ഗൈഡ് ഗണേഷ്..." വിനോദൻ മാഷ് പറഞ്ഞു.

കോട്ടയ്ക്കകത്ത് ഞങ്ങൾ കണ്ട കാഴ്ചകൾ ഞാൻ ഗണേഷിനോട് പറഞ്ഞു.ജയ്‌സാൽമീർ കോട്ടയിലെ അംഗീകൃത ഗൈഡായ ഗണേഷ് എല്ലാം കേട്ടു.കോട്ടയ്ക്കകത്തെ പ്രധാന സ്ഥലങ്ങൾ എല്ലാം ഞങ്ങൾ കണ്ടതിനാലാവാം ഗണേഷ് കൂടുതൽ ഒന്നും പറഞ്ഞില്ല.

"അച്ചാ... പക്വാല ഹവേലി ദേഖാ?"

"നഹീം.." ഞാൻ മറുപടി പറഞ്ഞു.

"സിർഫ് പാഞ്ച് മിനുട്ട് പൈദൽ മേം...ദേഖ്ന ഹെ... " അഞ്ച് മിനുട്ട് നടക്കാവുന്ന ദൂരത്തിലുള്ള നിർബന്ധമായും കാണേണ്ട എന്തോ സാധനമാണ് അതെന്ന് ഗണേഷിന്റെ സംസാരത്തിൽ നിന്നും ബോധ്യമായി.

"ടിക്കറ്റ് ഹോ?"

"ഹാം...ഏക് സൗ പച്ചാസ് ... ഏക് ഖണ്ഡ കോ ദേഖ്ന ഹേ..." നൂറ്റമ്പത് രൂപ ഒരാൾക്ക് എന്നത് അല്പം അധികമാണെങ്കിലും സമയം ഉള്ളതിനാൽ ഒന്ന് പോയി നോക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു.തലേന്നത്തെ ഒറ്റ കാഴ്ചയിൽ പരിചയപ്പെട്ട ഗണേഷ് ഞങ്ങളെ അത്ഭുതപ്പെടുത്തി.

ഗണേഷ് പറഞ്ഞ പ്രകാരം കോട്ടമതിലും കഴിഞ്ഞ് മറ്റൊരു റോഡിലേക്ക് ഞങ്ങൾ പ്രവേശിച്ചു. സഞ്ചാരികളുടെ തിരക്കില്ലെങ്കിലും പലതരം കച്ചവടക്കാർ റോഡിനിരുവശവും ഉണ്ടായിരുന്നു. തുകൽ ഉത്പന്നങ്ങൾ മാത്രം വിൽക്കുന്ന ഒരു കടയിൽ തൊപ്പിക്ക് വില ചോദിക്കാൻ ഞങ്ങൾ കയറി.അവസാനം, ഒട്ടകത്തോല്  കൊണ്ട് നിർമ്മിച്ച ഒരു പേഴ്‌സ് 250 രൂപ കൊടുത്ത് ഞാൻ വാങ്ങി.അദ്ദേഹം കാണിച്ച് തന്ന പ്രകാരം കെട്ടിടങ്ങൾക്കിടയിലൂടെയുള്ള ഒരു ഇടവഴിയിലേക്ക് ഞങ്ങൾ പ്രവേശിച്ചു.

ഹവേലി കാണാൻ പോകുന്നവരോ കണ്ട് തിരിച്ചു വരുന്നവരോ ആരും തന്നെ ആ വഴിയിൽ ഇല്ലായിരുന്നു എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി.പല വഴിക്കും തിരിഞ്ഞു പോകുന്ന ഇട വഴികൾ ഒരു വേള ഞങ്ങളുടെ വഴി തെറ്റിക്കുമോ എന്ന് പോലും ഞങ്ങൾ ഭയന്നു. അതിനാൽ ചില അടയാളങ്ങൾ മനസ്സിൽ കുറിച്ചിട്ടായിരുന്നു ഞങ്ങൾ നടന്നത്.ഒരേ സമയം രണ്ടു പേർക്ക് തോളോട് തോൾ ചേർന്ന് നടന്നുപോകാൻ പറ്റാത്ത ആ വഴി അവസാനിച്ചത് വിശാലമായ ഒരു സ്ഥലത്തായിരുന്നു.കൊട്ടാരം പോലെ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങൾക്കിടയിലെ ഒരു നടുമുറ്റം.

ഞങ്ങൾ തേടി നടന്ന ഹവേലി വലതു ഭാഗത്താണെന്ന് ഒരു ചൂണ്ടുപലക കാണിച്ച് തന്നു. കൊട്ടാര സമാനമായ ഒരു വീടിന്റെ പ്രധാന കവാടത്തിലാണ് ഞങ്ങൾ എത്തിച്ചേർന്നത്.'പട് വാൻ കി ഹവേലി' ("Patwaon Ki Haveli") ആണ് ഇതിന്റെ യഥാർത്ഥ പേരെന്ന് അപ്പോൾ മനസ്സിലായി.

പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖ രത്ന വ്യാപാരികളായിരുന്ന പട് വ സഹോദരന്മാരുടെ വീടാണ് 'പട് വാൻ കി ഹവേലി'.കൊത്തുപണികളാൽ മനോഹരമാക്കിയ വീട് കണ്ടാൽ ശരിക്കും പഴയ ഒരു കൊട്ടാരം തന്നെയാണ്.എൻട്രി ഫീ ഇരുപത് രൂപ എന്ന് തൊട്ടടുത്ത ബോർഡിൽ കണ്ടതിനാൽ ഞാൻ പ്രവേശന കവാടത്തിലേക്ക് കയറി.അവിടെ നൽകിക്കൊണ്ടിരിക്കുന്ന ടിക്കറ്റ് നൂറ്റമ്പത് രൂപയുടേത് തന്നെയായിരുന്നു. 

അഞ്ച് പട് വാൻ സഹോദരങ്ങളുടെ മണി മാളികകൾ ചേർന്നതാണ് പട് വാൻ കി ഹവേലി. പണത്തിൻ്റെ പളപളപ്പ് വ്യക്തമാക്കുന്ന രീതിയിൽ ഇരുനൂറോളം കൊല്ലങ്ങൾക്ക് മുമ്പ് നിർമ്മിച്ച ആ വീടിൻ്റെ ഉൾഭാഗത്തെ കാഴ്ചകൾ ഇന്നും ഒരു വാസ്തുവിദ്യാ വിസ്മയം തന്നെയാണെന്ന് കണ്ടവർ സാക്ഷ്യപ്പെടുത്തുന്നു. നിർഭാഗ്യവശാൽ അത് മുഴുവൻ കാണാനുള്ള അത്രയും സമയം ഞങ്ങൾക്കില്ലായിരുന്നു. മാത്രമല്ല, ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് ഞങ്ങൾ രണ്ട് പേർ മാത്രമേ ഹവേലിയിൽ എത്തിയിരുന്നുള്ളൂ. ഏതാനും ഫോട്ടോകൾ പകർത്തിയ ശേഷം ഞങ്ങൾ തിരിച്ചു നടന്നു. പ്രതീക്ഷിച്ചത് പോലെ ഒരിടവഴി തെറ്റിപ്പോയി. എങ്കിലും ബുദ്ധിമുട്ടില്ലാതെ മെയിൻ റോഡിൽ എത്തി.

സമയം നാല് മണിയോട് അടുത്തിരുന്നു. ഉച്ചഭക്ഷണം ലഭിക്കാത്ത വിവരം വയറ് ഓർമ്മിപ്പിച്ചുക്കൊണ്ടിരുന്നു.ഇന്നലെ ഭക്ഷണം കഴിച്ച ഹോട്ടൽ മിലനിൽ ചെന്നെങ്കിലും അവരുടെ പകൽ സമയ സർവ്വീസ് സമാപിച്ചിരുന്നു. അവർ പറഞ്ഞതനുസരിച്ച് മറ്റൊരു ഹോട്ടലിൽ എത്തി. അവരും അടുക്കള പൂട്ടിക്കഴിഞ്ഞിരുന്നു. മൂന്നാമത് കയറിയ ഹോട്ടലിൽ ഓണറും കസ്റ്റമറും തമ്മിൽ പൊരിഞ്ഞ തർക്കവും. എങ്കിലും ഞങ്ങൾക്ക് വിശപ്പടക്കാനുള്ളത് കിട്ടി. ഭക്ഷണം കഴിച്ച്, തലേ ദിവസം കണ്ടെത്തിയ പള്ളിയിൽ കയറി നമസ്കാരവും നിർവഹിച്ച ശേഷം ഞങ്ങൾ ബസ്സിനടുത്തേക്ക് ഓടി.

ജമ്മുവിലേക്കായിരുന്നു അടുത്ത യാത്ര. ജയ്സാൽമീറിൽ നിന്നും മുന്നൂറ്റി മുപ്പത് കിലോമീറ്റർ അകലെയുള്ള ബിക്കാനീറിൽ നിന്ന് രാത്രി പന്ത്രണ്ട് മണിക്കായിരുന്നു ജമ്മുതാവിയിലേക്കുള്ള ട്രെയിൻ.അഞ്ച് മണിയോടെ ഞങ്ങളുടെ 'ഹനുമാൻ' ജയ്സാൽമീർ വിട്ടു. പതിനൊന്ന് മണിയോടെ ഞങ്ങൾ ബിക്കാനീർ സ്റ്റേഷനിലെത്തി.

നവീകരണം നടന്ന് കൊണ്ടിരിക്കുന്ന ബിക്കാനീർ സ്റ്റേഷൻ (മെയിൻ സ്റ്റേഷൻ അല്ല) ഏറെക്കുറെ വിജനമായിരുന്നു. അപ്പോഴാണ് ഞങ്ങളെ ഞെട്ടിച്ച് കൊണ്ടുള്ള അറിയിപ്പ് വന്നത് - ട്രെയിൻ നാല് മണിക്കൂർ ലേറ്റ് !! പകലിലെ നടത്തം ഉറക്കത്തെ മാടി വിളിച്ചെങ്കിലും പൊടി നിറഞ്ഞ തറയും തണുപ്പും പ്രതിബന്ധമായി. പെൺകുട്ടികൾക്കായി ഒരു റൂം തുറന്ന് കൊടുക്കാമെന്ന് ഡ്യൂട്ടിയിലുള്ള പോലീസുകാരൻ അറിയിച്ചെങ്കിലും പൊടി അവിടെയും വില്ലനായി.

പുലർച്ചെ നാല് മണിക്ക് ഞങ്ങളുടെ ട്രെയിൻ എത്തി. ജമ്മു റൂട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പത്താൻകോട്ട് വരെയേ പ്രസ്തുത ട്രെയിൻ ഉണ്ടായിരുന്നുള്ളൂ. വിളവെടുത്ത ഉരുളക്കിഴങ്ങ് കളങ്ങളും പൂത്ത് നിൽക്കുന്ന കടുക് വയലുകളും വളർന്ന് വരുന്ന ചോളപ്പാടങ്ങളും പിന്നിട്ട് വൈകിട്ട് നാലര മണിയോടെ ഞങ്ങൾ പത്താൻകോട്ടിലെത്തി.

അടുത്ത രഥമായ NGK എന്ന ബസ് അവിടെ റെഡിയായിരുന്നു.ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ യാത്ര പുനരാരംഭിച്ചു. രാത്രി ഒമ്പതരക്ക് ഞങ്ങൾ ജമ്മു അതിർത്തിയായ ലഖൻപൂർ കടന്നു. രാവിലെ ഏഴ് മണിക്ക് ശ്രീനഗറിലും എത്തി. അസ്ഥി കുത്തിത്തുളക്കുന്ന തണുപ്പിലേക്ക് ഞങ്ങൾ മെല്ലെ കാലെടുത്ത് വെച്ചു.

Next : ശ്രീനഗറിൽ വീണ്ടും

Saturday, April 19, 2025

ജയ്‌സാൽമീർ കോട്ടയിലൂടെ....( ദ ഐവി - 12 )

ഇവിടം വരെ എത്തിയ വഴികൾ 

എൻ്റെ ചെവിയിലൂടെ ജയ്‌സാൽമീർ കോട്ടയുടെ ചരിത്രത്തിന്റെ ഏടുകൾ കയറി ഇറങ്ങാൻ തുടങ്ങി. ഹിന്ദിയിലായതിനാൽ എനിക്ക് മനസ്സിലാകാത്തതെല്ലാം ഞാൻ മറ്റേ ചെവിയിലൂടെ പുറത്ത് വിട്ടു.സമീപത്ത്  വാ പൊളിച്ച് നിൽക്കുന്ന വിനോദൻ മാഷെ കണ്ടപ്പോൾ അദ്ദേഹം എല്ലാം വായിലൂടെയാണ് കേൾക്കുന്നത് എന്ന് തോന്നിപ്പോയി.

രാജസ്ഥാനിലെ രണ്ടാമത്തെ ഏറ്റവും പഴയ കോട്ടയാണ് AD 1156 ൽ രജപുത്ര രാജാവായ റാവു ജൈസാൽ പണികഴിപ്പിച്ച ഈ കോട്ട (ഏറ്റവും പഴയ ഒന്നാമത്തെ കോട്ട ഏത് എന്ന് കാശ് കൊടുത്ത് കേട്ടു നിൽക്കുന്ന ഒരു പൊട്ടനും ചോദിക്കാത്തതിനാൽ ഓസിന് കേൾക്കുന്ന ഞാനും മിണ്ടാതിരുന്നു).മഞ്ഞ നിറത്തിലായതിനാൽ ഈ കോട്ട ഗോൾഡൻ ഫോർട്ട് എന്നും അറിയപ്പെടുന്നു. എന്നാൽ 'സോനാർ കില' എന്നാണ് കൂടുതൽ പ്രസിദ്ധമായ പേര്.പ്രമുഖ സിനിമാ സംവിധായകനായിരുന്ന സത്യജിത്ത് റേ ഈ കോട്ടയിൽ വച്ച് ചിത്രീകരിച്ച സോനാർ കില എന്ന ബംഗാളി സിനിമയാണ് അതിന് കാരണം പോലും.താർ മരുഭൂമിയിലെ ത്രികൂട എന്ന കുന്നിന്മേലാണ് ഈ കോട്ട നിർമിച്ചിരിക്കുന്നത് എന്ന് കേട്ടപ്പോൾ എനിക്കങ്ങ് ദഹിച്ചില്ല.കേൾവി ഓസിനാണെന്നതിനാൽ ഞാൻ സ്വയം നിയന്ത്രിച്ചു (സംഗതി ശരിയാണെന്ന് ഗൂഗിളമ്മായിയോട് ചോദിച്ചപ്പോൾ മനസ്സിലായി).

                                           

അലാവുദ്ദീൻ ഖിൽജിയുടെയും ഏതോ ഒരു അഫ്‌ഗാൻ രാജാവിന്റെയും ഹുമയൂണിന്റെയും എല്ലാം പേര് ഗൈഡ് പറഞ്ഞതിൽ നിന്നും കോട്ട ജൈസാലിൽ നിന്നും കൈവിട്ടു പോയതായി ഞാൻ ചുരുക്കി മനസ്സിലാക്കി(ഹല്ല പിന്നെ).രാജ ഭരണ കാലത്ത് രാജാവിന്റെ തൊഴിലാളികളായിരുന്ന ബ്രാഹ്മണന്മാരുടെയും  രജപുത്രന്മാരുടെയും പിന്മുറക്കാരായ നാലായിരത്തോളം പേരാണ് ഇന്ന് കോട്ടയിൽ താമസിക്കുന്നത്. ബാക്കിയുള്ളവർ താമസം കോട്ടയ്ക്ക് പുറത്തേക്ക് മാറ്റിയതുകൊണ്ട് സഞ്ചാരികൾക്ക് അൽപമെങ്കിലും കൈവീശി നടക്കാം.കോട്ടയ്ക്കകത്ത് നിരവധി ഹവേലികൾ ഉണ്ട്. സമ്പന്നരായ വ്യാപാരികളുടെ വീടിനാണ് ഹവേലി എന്ന് പറയുന്നത്.

"സാറേ പോകാം..."  

ഇത്രയും കേട്ടു കഴിഞ്ഞപ്പോൾ വിനോദൻ മാഷ് പറഞ്ഞു. ഗൈഡും തന്റെ പരിവാര സമേതം മുന്നോട്ട് നീങ്ങി.പെട്ടെന്നാണ് 'സൂരജ് പോൾ' എന്ന വലിയ കവാടം എൻ്റെ ശ്രദ്ധയിൽപെട്ടത്.ജയ്‌പൂരിലെ ആമ്പർ ഫോർട്ടിലും ഇതേപോലെ കണ്ടിരുന്നതും അതിന്റെ കഥയും ഞാൻ വിനോദൻ മാഷിന് പറഞ്ഞുകൊടുത്തു.

ജയ്സാൽമീർ കോട്ടയ്ക്കകത്ത് രാജ ക പാലസ് ,ലക്ഷ്മിനാഥ് ജി ക മന്ദിർ എന്നിങ്ങനെ വിവിധ നിർമ്മിതികളും കണ്ടു.അതിൽ ചിലതിലേക്ക് കയറാൻ ടിക്കറ്റ് എടുക്കേണ്ടതുണ്ട്.അതിനാൽ ഞങ്ങൾ മറ്റൊരു ഗല്ലിയിലേക്ക് കയറി.നടന്ന് നടന്ന് ലേക്ക് വ്യൂ പോയിന്റിലാണ് ഞങ്ങൾ എത്തിച്ചേർന്നത്.അവിടെ കോട്ട മതിലിൽ കയറിയും സഞ്ചാരികൾ ഫോട്ടോ എടുക്കുന്നുണ്ട്.അതിനാൽ തന്നെ കഠിനമായ വെയിലിലും അവിടെ നല്ല തിരക്കായിരുന്നു. ഞങ്ങളും ചില ഫോട്ടോകൾ എടുത്ത് തിരിച്ചു പോന്നു.

വഴിയിൽ വീണ്ടും ഗൈഡും സംഘവും ഒരു ടെമ്പിളിന് മുമ്പിൽ നിൽക്കുന്നത് കണ്ടു. ഗൈഡിന്റെ വാക്കുകൾ ഞാൻ വീണ്ടും ശ്രദ്ധിച്ചു.ജയ്‌സാൽമീർ കോട്ടയ്ക്കകത്ത് ഏഴ് ജൈന ക്ഷേത്രങ്ങൾ ഉണ്ട്.അതിൽ ഏറ്റവും വലിയ ക്ഷേത്രമാണ് നേരെ മുന്നിൽ കാണുന്നത്. ക്ഷേത്രത്തിനകത്ത് കയറാൻ ഫീസില്ല.പക്ഷെ മൊബൈൽ ഫോൺ കൊണ്ട് പോകണമെങ്കിൽ അമ്പത് രൂപ അടക്കണം എന്ന് കവാടത്തിൽ ഇരിക്കുന്ന ഒരു പയ്യൻ പറഞ്ഞു കൊണ്ടിരുന്നു.

എനിക്ക് താല്പര്യമില്ലാത്തതിനാൽ മൊബൈൽ എന്നെ ഏൽപിച്ച് അകത്ത് കയറാൻ ഞാൻ വിനോദൻ മാഷോട് പറഞ്ഞു.ചെരിപ്പൂരി ക്ഷേത്രപ്പടികൾ കയറി വിനോദൻ മാഷ് അകത്തേക്ക് ഒന്ന് എത്തി നോക്കി.അകത്തെ കൊത്തുപണികൾ മനോഹരമാണെന്നും അമ്പത് രൂപ കൊടുക്കുന്നത് നഷ്ടമാകില്ലെന്നും പറഞ്ഞ് നേരെ എതിർ വശത്തെ കെട്ടിടത്തിന്റെ മൂലയിലിരിക്കുന്ന ആളിൽ നിന്ന് വിനോദൻ മാഷ് ടിക്കറ്റെടുത്തു.ഒറ്റ ടിക്കറ്റിൽ വിനോദൻ മാഷിൻറെ രണ്ട് ഫോണും എൻ്റെ ഒരു ഫോണും അകത്ത് കയറിയപ്പോഴാണ് അതൊന്നും പരിശോധിക്കുന്നില്ല എന്ന് ഞങ്ങൾക്ക് മനസ്സിലായത്. അമ്പത് രൂപ കൊടുത്ത സ്ഥിതിക്ക് കയറാവുന്നിടത്തൊക്കെ കയറി ഞങ്ങൾ മൂന്ന് ഫോണിലും ചിത്രങ്ങൾ പകർത്തി.

കോട്ടയ്ക്കകത്ത് പലയിടത്തും കണ്ട ഗായകരിൽ ഒരാൾ പുറത്തേക്കുള്ള വഴിയിലും ഇരിക്കുന്നുണ്ടായിരുന്നു. ഹാർമോണിയം വായനക്കൊപ്പം ഗാസി ഖാന്റെയും സവായി ഖാനിന്റെയും നാടോടി ശീലുകൾ അയാളിൽ നിന്നും ഒഴുകാൻ തുടങ്ങി.പ്രധാന കവാടത്തിലെ കൽത്തിണ്ണയിൽ ഇരുന്ന്  അൽപനേരം ഞാൻ അതിൽ  ലയിച്ചു. 


രണ്ട് മണിക്കൂർ നേരത്തെ ചുറ്റിക്കറക്കത്തിന് ശേഷം കോട്ടയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ സമയം രണ്ടര മണിയായിരുന്നു.നാല് മണിക്കാണ് ബസ്സിനടുത്ത് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നത്.അപ്പോഴാണ് അല്പം അകലെ വെളുത്ത ഷർട്ടണിഞ്ഞ് വളരെ പരിചിതമായ ഒരു മുഖം ഞാൻ കണ്ടത്.

"ഗണേഷ്..." ഞാൻ ഉറക്കെ വിളിച്ചു.

Monday, April 14, 2025

മലപ്പുറം രാജ്യത്തെ വിഷു

1971 മുതലാണ് ഞാൻ മലപ്പുറം രാജ്യത്തെ പൗരനായത്. എന്ന് വച്ചാൽ അമ്പത് വർഷത്തിലധികമായി ഞാൻ ഈ രാജ്യത്ത് വിരാജിക്കുന്നു. ഇത്രയും കാലത്തിനിടക്ക് ഒരിക്കൽ പോലും ഞാൻ അനുഭവിച്ചിട്ടില്ലാത്തതും നേരിട്ടിട്ടില്ലാത്തതും ആയ ഒരു മഹാ സംഭവമാണ് പറയാൻ പോകുന്നത്. ഹൃദയാഘാതമുള്ളവർ അത് കഴിഞ്ഞ ശേഷം ഇത് വായിക്കുന്നതാണ് നല്ലതെന്ന് ഒരു മുന്നറിയിപ്പ് ആദ്യമേ നൽകട്ടെ.

ആരോഗ്യം നിലനിർത്താൻ യോഗ ഒരു ശീലമാക്കണമെന്ന് പ്രധാനമന്ത്രി അടയ്ക്കം പലരും പറഞ്ഞതിനാൽ എൻ്റെ ഭാര്യയെ ഞാൻ യോഗാസനം ചെയ്യാൻ പ്രോത്സാഹിപ്പിച്ചു. കാരണം കുടുംബാരോഗ്യം നിലനിൽക്കാൻ ഭാര്യ ആരോഗ്യവതിയായിരിക്കണം എന്ന് ഒരു പ്രസിഡണ്ടും പ്രധാനമന്ത്രിയും പറയാതെ തന്നെ എനിക്കറിയാമായിരുന്നു. ഭാര്യ യോഗാസനം ചെയ്യുമ്പോൾ, ഞാൻ യോഗയും ധ്യാനവും വ്യായാമവും എല്ലാം അടങ്ങിയ മെക് സെവൻ കസർത്തിനും പോയിത്തുടങ്ങി.

വ്യായാമത്തിന് പെരുന്നാളും വിഷുവും ഒന്നും ബാധകമല്ലാത്തതിനാൽ വിഷുപ്പുലരിയിലും ഞാൻ കവാത്ത് മറന്നില്ല. അവധി ദിനമായതിനാൽ കവാത്ത് കഴിഞ്ഞ് ഞാൻ സിയാറത്തിന് ( ഖബർ സന്ദർശനം ) പോയി തിരിച്ചു വരുമ്പോൾ സുഹൃത്ത് നസ്റുവിനെ വെറുതെ ഒന്ന് വിളിച്ചു നോക്കി.

താഴത്തങ്ങാടിയിലെ മാനുപ്പയുടെ ചായക്കടയിൽ ഉണ്ടെന്നും ചായ കുടിക്കാൻ വരണമെന്നും അവൻ പറഞ്ഞതോടെ ഞാൻ അങ്ങോട്ട് നീങ്ങി. ആവി പറക്കുന്ന ചായയും ചൂടുള്ള പത്തിരിയും കഴിച്ച് കുറെ നേരം ആ മക്കാനിയിൽ ഞങ്ങൾ സംസാരിച്ചിരുന്നു. എൻ്റെ ഒരു പഴയ കാല വിദ്യാർത്ഥിയെയും അവിടെ വച്ച് കണ്ടുമുട്ടി. (അദ്ധ്യാപകനെങ്കിലും കയ്യിലുള്ള പുഴുങ്ങിയ കോഴിമുട്ട അവൻ മുറുക്കിപ്പിടിച്ചു). നസ്റു ഓർഡർ ചെയ്ത ചായക്ക് കാശ് കൊടുക്കാൻ "തീറ്റപണ്ടാരങ്ങൾ" ഗ്രൂപ്പ് അഡ്മിൻ ഇൻതിസാർ എവിടെ നിന്നോ പൊട്ടിവീണു !

തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് സംഭവങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. സിറ്റൗട്ടിൽ ഇരുന്ന് പത്രത്തിലെ ഒന്നാം പേജിലെ പരസ്യങ്ങൾക്കിടയിൽ നിന്ന് വാർത്ത തപ്പിക്കൊണ്ടിരുന്ന എൻ്റെ മുമ്പിൽ ഒരു കാർ വന്നു നിന്നു. ഏതാനും ബംഗാളികൾ കാറിൽ നിന്നിറങ്ങി.

"ഗേറ്റ് ഫിറ്റിംഗ് കെ ലിയെ ആയാ ഹെ ..." 

"അച്ചാ... ഫിറ്റ് കരൊ .. " നാല് മാസത്തോളമായി അയൽവാസിയുടെ വീടിൻ്റെ തൂണിൽ കെട്ടിയിട്ട എൻ്റെ ഗേറ്റ് ഇന്നാദ്യമായി അതിൻ്റെ ജീവിത ധർമ്മം നിർവ്വഹിക്കാൻ പോകുന്നതിൽ ഞാൻ സന്തോഷ പുളകിതനായി.ഗേറ്റും രോമാഞ്ചകഞ്ചുകമണിഞ്ഞിട്ടുണ്ടാകും. ഇന്ന് കണി കണ്ടത് ആരെയായിരുന്നു എന്ന് ഞാൻ എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. 

"അതേയ്... ആരെങ്കിലും വിഷുവിന് വിളിച്ചിട്ടുണ്ടോ?" അനിയനെ ആരോ സദ്യക്ക് ക്ഷണിച്ചതറിഞ്ഞ ഭാര്യ എന്നോട് ചോദിച്ചു. 

"നോക്കട്ടെ.."

"നോക്കട്ടെ ന്നോ... ക്ഷണിച്ചിട്ടുണ്ടോ എന്ന് ഓർമ്മയും ഇല്ലേ ?"

"നിൻ്റെ അമ്മാവൻ നോമ്പ് തുറക്ക് എന്നെ ക്ഷണിച്ചത് എങ്ങനാ?"

"വാട്സാപ്പ് വഴി "

"ആ... അത് തന്നെയാ നോക്കട്ടെ എന്ന് പറഞ്ഞത് " 

ഞാൻ വാട്സാപ്പിൽ പരതി. അഞ്ഞൂറോളം വിഷു ആശംസകൾ ഉണ്ട് എന്നല്ലാതെ ഒരുത്തനും വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ല.😧

"ങാ... ഞാൻ ചോറിന് ഉണ്ടാകും.." ഞാൻ ഭാര്യയോട് പറഞ്ഞു.

"പിന്നെ ... ഇന്ന് ചോറിന് താളിപ്പാ കറി.." മലപ്പുറം രാജ്യത്തെ ചോറിൻ്റെ ദേശീയ കറിയായ താളിപ്പ് ഉണ്ടാക്കുന്നതിനെപ്പറ്റി ഭാര്യ സൂചിപ്പിച്ചു.

'വിഷു ദിവസത്തിലും താളിപ്പോ' എന്ന് തോന്നിയെങ്കിലും ഞാൻ സമ്മതിച്ചു.

"എങ്കിൽ വേഗം ചീര ഒടിച്ച് കൊണ്ടുവാ.." ചോറിന് കറി നിർബന്ധമായതിനാൽ ഞാൻ അനുസരണയുള്ള ഭർത്താവായി. ചീര അടുക്കളയിൽ കൊണ്ട് വച്ചതും പുറത്ത് നിന്ന് ഒരു വിളി കേട്ടു.

"താത്തേ..." വീട്ടിൽ പാല് കൊണ്ട് വരുന്ന അമ്മിണിച്ചേച്ചിയാണ്.പാൽ പാത്രത്തിന് പകരം മൂന്നാല് വലിയ പാത്രങ്ങൾ ചേച്ചി ഓട്ടോറിക്ഷയിൽ നിന്നിറക്കി. മലപ്പുറം രാജ്യത്തെ മുസൽമാനായ എൻ്റെ വീട്ടിൻ്റെ മുറ്റത്ത് ഹിന്ദുവായ അമ്മിണിച്ചേച്ചി ഇതെന്തിൻ്റെ പുറപ്പാടിനാണ് എന്ന് നോക്കി നിൽക്കെ ഒന്നാമത്തെ പാത്രം തുറക്കപ്പെട്ടു.

"താത്തേ... ഒരു പാത്രം എടുക്ക്...'' വലിയ പാത്രത്തിൽ നിന്ന് ചോറ് കോരി എടുത്ത് കൊണ്ട് അമ്മിണിച്ചേച്ചി പറഞ്ഞു. ബി നിലവറ പോലെ പാത്രങ്ങൾ ഇനിയും തുറക്കാനുള്ളതിനാൽ ഭാര്യ  ഒന്നിന് പകരം നാലഞ്ച് പാത്രങ്ങളുമായി വന്നു. അമ്മിണിച്ചേച്ചി ചോറും സാമ്പാറും അവിയലും പായസവും ഓരോരോ പാത്രത്തിലേക്ക് വിളമ്പുന്നത് എന്നെപ്പോലെ മുറ്റത്തെ ബംഗാളികളും വാ പൊളിച്ചു നോക്കി നിന്നു.

"ആജ് ബിഹു ഹെ..." ബംഗാളിയുടെ വായ ഒന്ന് അടയാൻ വേണ്ടി ഞാൻ പറഞ്ഞു. അവൻ്റെ വായ കൂടുതൽ വിസ്താരത്തിൽ തുറന്നതിനാൽ ഞാൻ ഒന്ന് കൂടി പറഞ്ഞു.

"ആജ് വിഷു ഹെ... ഹിന്ദു ലോഗോം ക എക് ത്യോഹാർ...."

"ഹാം..." അവരപ്പോഴും മിഴിച്ച് നിന്നു.

"യെ ആസ് പാസ് കെ ഹിന്ദു ലോഗ് ഹമേം ഉൻകെ ഘർ ബുലാകർ ഭോജൻ ദേതാ ഹെ..."

മലപ്പുറം രാജ്യത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നത് ബംഗാളികൾ അത്ഭുതത്തോടെ നോക്കി നിന്നു.എല്ലാം നൽകി എന്ന് ഉറപ്പാക്കിയ ശേഷം അമ്മിണിച്ചേച്ചി സ്ഥലം വിടുകയും ചെയ്തു. അപ്പോഴാണ് പുറത്ത് നിന്ന് അടുത്ത വിളി കേട്ടത്.

"ടീച്ചറേ..." അയൽവാസിയായ അച്ചുതേട്ടനായിരുന്നു വിളിച്ചത്.

ഞാൻ മാസ്റ്റർ ആയതിനാൽ ഭാര്യയെ പലരും ടീച്ചർ എന്നാണ് വിളിക്കാറ്. ബി.എഡ് കഴിഞ്ഞ് ആറ് മാസം ടീച്ചറായി പ്രവർത്തിച്ചത് കൊണ്ടാണ് ഈ വിളി എന്ന് അവൾ പറയുമെങ്കിലും അനുസരണയുള്ള ഭർത്താവായതിനാൽ ഞാൻ അത് മൈൻഡ് ചെയ്യാറില്ല. 

"ഇതാ... പായസം " അച്ചുതേട്ടൻ ഒരു പാത്രം നീട്ടുന്നത് കണ്ട് മലപ്പുറം രാജ്യത്ത് വന്ന് താമസിക്കുന്ന ബംഗാളികൾ വീണ്ടും വാ പൊളിച്ചു. അവരുടെ വായ അടക്കാനായി ഭാര്യ നാല് ഗ്ലാസ് പായസം അവർക്ക് നൽകി.

അങ്ങനെ അമ്മിണിച്ചേച്ചിയും അച്ചുതേട്ടനും തന്ന വിഭവങ്ങളുമായി മലപ്പുറം രാജ്യത്തെ പൗരനായ ഞാൻ വയറ് നിറയെ ഊണ് കഴിച്ചു. 

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.



Thursday, April 10, 2025

ജയ്സാൽമീർ കോട്ട ( ദ ഐവി - 11 )

 യാത്ര ഇതു വരെ

കൃത്യം പന്ത്രണ്ടര മണിക്ക് ഞങ്ങൾ ജയ്സാൽമീർ കോട്ടക്ക് മുന്നിലെത്തി. ഭക്ഷണം കഴിക്കേണ്ടവർക്ക് അത് കഴിച്ചും അല്ലാത്തവർക്ക് കോട്ട കണ്ടതിന് ശേഷം കഴിക്കാനുമുള്ള അനുവാദം ടൂർ മാനേജർ ലെനിൻ നൽകിയപ്പോൾ ഞാൻ കൺഫ്യുഷനിലായി. കൊറെ പേർ കോട്ടക്കകത്തും കൊറെ എണ്ണം പുറത്തുമായി ടിക്കറ്റ് എങ്ങനെ വിഭജിക്കും എന്നതായിരുന്നു എന്റെ ശങ്ക. അപ്പോഴാണ് ജയ്സാൽമീർ കോട്ട ഒരു ലൈവ് കോട്ടയാണെന്ന് ലെനിൻ പറഞ്ഞത്. അതായത് ജനങ്ങൾ ഇപ്പോഴും താമസിച്ച് കൊണ്ടിരിക്കുന്ന ഒരു കോട്ട. അതിനാൽ തന്നെ അകത്ത് കയറാൻ ടിക്കറ്റ് ആവശ്യമില്ല! നാളിതു വരെ കയറിയ കോട്ടയിൽ ഏതിലും ടിക്കറ്റ് ഇല്ലാതെ കയറിയതായി എൻ്റെ ഓർമ്മയിൽ ഇല്ല.

കോട്ടയുടെ ചുറ്റുമതിൽ വളരെ ദൂരെ നിന്ന് തന്നെ കാണാമെങ്കിലും പ്രവേശന കവാടം കണ്ടു പിടിക്കാൻ അൽപം ബുദ്ധിമുട്ടാണ്. കോട്ട മതിലിനെ ചുറ്റിയുള്ള റോഡിലൂടെ ഇരുനൂറ് മീറ്റർ മുന്നോട്ട് നടന്നാൽ പ്രവേശന കവാടം കാണാമെന്ന് തദ്ദേശീയനായ ഒരാൾ പറഞ്ഞ് തന്നതനുസരിച്ച് ഞാനും വിനോദൻ മാഷും നടത്തം തുടങ്ങി. പരിചയ സമ്പന്നന്നായ ഒരു ഗൈഡിന്റെ സഹായം തേടാൻ ഒരു മെഗാഫോണിലൂടെ പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ട്. സഞ്ചാരികൾ ആരും തന്നെ അത് ഗൗനിക്കുന്നില്ല എന്ന് മാത്രം.

കോട്ടയുടെ കവാടത്തിൽ എത്തിയപ്പോൾ ലെനിൻ പറഞ്ഞ ലൈവ് കോട്ട എന്താണെന്ന് കൃത്യമായി ബോധ്യമായി. കോട്ട കവാടത്തിലൂടെ കാറും ബൈക്കും ഓട്ടോയും എല്ലാം യഥേഷ്ടം കടന്നു പോകുന്നു. കോട്ടക്കകത്തും പുറത്തും ഉള്ള പാതയോരം മുഴുവൻ വിവിധ തരത്തിലുള്ള കച്ചവടക്കാർ കയ്യടക്കിയിരിക്കുന്നു. നഗരങ്ങളിലെ ഗല്ലികൾ പോലെ പല ഭാഗത്തേക്കും നീണ്ടു പോകുന്ന ഇടുങ്ങിയ വഴികളിലൂടെ ജനങ്ങൾ കുത്തി ഒഴുകുന്നു. അതിൽ സഞ്ചാരികളുണ്ട്, കോട്ടയ്ക്കകത്തെ താമസക്കാരുമുണ്ട്. ടൂറിസ്റ്റുകൾക്കും കോട്ടയ്ക്കകത്ത് താമസിക്കാം എന്ന് അസ്‌ലം പറഞ്ഞത് വെറും "കട്ട" യല്ലെന്ന് ചിലയിടങ്ങളിൽ കണ്ട "റൂം അവൈലബിൾ" ബോർഡുകൾ വിളിച്ച് പറഞ്ഞു.
ഏത് ഗല്ലിയിലേക്ക് നീങ്ങണം എന്നറിയാത്തതിനാൽ കാലുകൾ നയിച്ച വഴിയിലൂടെ ഞങ്ങൾ നീങ്ങി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലത്താണ് ഞങ്ങൾ എത്തിയത്. കോട്ടയ്ക്ക് അകത്താണ് ആ സ്ഥലം എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു. വീടിന് മുന്നിലിരിക്കുന്ന ഒരാളോട് ചോദിച്ചപ്പോൾ അല്പം കൂടി മുന്നോട്ട് പോയി വലത്തോട്ട് തിരിഞ്ഞാൽ സിറ്റി വ്യൂ പോയിന്റിൽ എത്തും എന്നറിഞ്ഞു. ഇടുങ്ങിയ വഴിയിലൂടെ നടന്ന് മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി ഞങ്ങൾ വ്യൂ പോയിന്റിൽ എത്തി. ഞങ്ങളുടെ ടീമിലെ ജിൻസിയും ആകാശും മറ്റ് ചിലരും അവിടെ നേരത്തെ എത്തി ഫോട്ടോകൾ എടുത്തു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. .
നഹാർഗഡ് കോട്ടയിൽ നിന്ന് ജയ്പൂർ നഗരം കാണുന്ന പോലെ ഇവിടെ നിന്നാൽ കെട്ടിട സമൃദ്ധമായ ജയ്സാൽമീർ പട്ടണം മുഴുവനായും കാണാം. പട്ടണ ഭാഗത്തെ കോട്ട മതിലിൽ കയറി നിന്ന് ഫോട്ടോ എടുക്കാനുള്ള ശ്രമം അവിടെ കച്ചവടം നടത്തുന്ന ആൾ തടഞ്ഞു. വൻ പിഴ ഈടാക്കാവുന്ന കുറ്റമാണതെന്ന് കൂടി പറഞ്ഞതോടെ ഞങ്ങൾ ആ ശ്രമത്തിൽ നിന്ന് പിൻമാറി.അല്ലാതെ അത്ര ഉയരത്തിൽ കയറി ഫോട്ടോ എടുക്കാൻ പേടിയുള്ളത് കൊണ്ടല്ല😊.

സിറ്റി വ്യൂ പോയിന്റിൽ അധിക സമയം നിന്നാൽ എൻ്റെ തലയിൽ ഓംലറ്റ് അടിയ്ക്കാം എന്ന് വിനോദൻ മാഷിൻ്റെ മുന്നറിയിപ്പ് വന്നു. അത് സത്യമായി തോന്നിയതിനാൽ ഞാൻ താഴേക്കിറങ്ങി. വീടുകളുടെ വരാന്തയിലൂടെ നടക്കുന്ന പോലെയായിരുന്നു പിന്നീട് തോന്നിയത്.തെന്നി വീണാൽ ഏതെങ്കിലും വീടിൻ്റെ ഉള്ളിലായിരിക്കും എന്നതായിരുന്നു അവസ്ഥ.

കറങ്ങിത്തിരിഞ്ഞ് ഞങ്ങൾ വീണ്ടും നടത്തം തുടങ്ങിയ സ്ഥലത്ത് തന്നെ തിരിച്ചെത്തി. തുണിത്തരങ്ങൾ വിൽക്കുന്ന ഒരു ചെറിയ കടയുടെ മുമ്പിൽ പച്ച മലയാളത്തിൽ എഴുതിയ ഒരു കുഞ്ഞു ബോർഡ് കണ്ടു - 'കേറി വാടാ മക്കളേ !' ഈ കോട്ടക്കകത്തും മലയാളികൾ ധാരാളം എത്തുന്നതായി അതിൽ നിന്നും ഞാൻ മനസ്സിലാക്കി. അപ്പോഴാണ് ഒരു ഗൈഡ് ചില കാര്യങ്ങൾ വിശദീകരിക്കുന്നത് ഞാൻ കേട്ടത്. ഒരു ചെവി ഞാൻ  മെല്ലെ അവിടെ കൊണ്ടു വച്ചു.

Saturday, April 05, 2025

പ്രേത ഗ്രാമത്തിൽ ( ദ ഐവി - 10 )

യാത്ര ഇവിടം വരെ...

മണലാരണ്യത്തിൽ മറഞ്ഞ സൂര്യൻ പടിഞ്ഞാറാണോ കിഴക്കാണോ വീണത് എന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. അറബിക്കടൽ കേരളത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തായതിനാലും നമ്മുടെ നാട്ടിലെ സൂര്യൻ എന്നും വൈകിട്ട് അറബിക്കടലിൽ തന്നെ പതിക്കുന്നതിനാലും പടിഞ്ഞാറ് മാത്രമേ നാട്ടിലെ സൂര്യൻ അസ്തമിക്കു എന്ന് എൻ്റെ കോമൺസെൻസ് മനസ്സിലാക്കി വച്ചിരുന്നു. എന്തായാലും പിറ്റേന്ന് രാവിലെ സൂര്യൻ പൊങ്ങി വരുന്നതും കാത്ത് ഞാൻ ഞങ്ങളുടെ ക്യാമ്പ് ഓഫീസിൻ്റെ ടെറസിൽ കയറിയിരുന്നു.

ഞാൻ പ്രതീക്ഷിച്ചതിലും അല്പം ലേറ്റായിട്ടാണെങ്കിലും, അരുണൻ പൊങ്ങി വരുന്നത് കണ്ടപ്പോൾ വീണ്ടും ഒരു സംശയം ഉയർന്നു. ഇവിടെ തന്നെയല്ലേ പ്രകാശ വിതരണം നിർത്തി ഇന്നലെ വൈകിട്ട് പുള്ളി മറഞ്ഞത്🤔? മരുഭൂമിയിൽ അകപ്പെട്ടാൽ സൂര്യനും ഒരു പക്ഷേ വഴി തെറ്റുമായിരിക്കും. എൻ്റെ ടീമിലെ ആരും കാണാത്ത മരുഭൂമിയിലെ സൂര്യോദയം ക്യാമറയിൽ പകർത്തി ഞാൻ താഴെ ഇറങ്ങി. 

അല്പ സമയത്തിനകം തന്നെ പ്രാതൽ റെഡിയായതായി അറിയിപ്പ് ലഭിച്ചു. ചപ്പാത്തിയും പുലാവും അവലോസ് പൊടി പോലെ മധുരമുള്ള ഒരു പൊടിയും എല്ലാവരും പ്ലേറ്റിലേക്ക് വാരിയിട്ടു. പലരും കറി ഒഴിച്ചത് അവലോസ് പൊടിയിലായിരുന്നു എന്ന് ഭക്ഷണ ശേഷം വേസ്റ്റ് ബക്കറ്റിൽ നോക്കിയപ്പോൾ മനസ്സിലായി. 

പ്രാതൽ കഴിച്ച ഉടൻ തന്നെ ഞങ്ങൾ ക്യാമ്പിനോട് വിട ചൊല്ലി. നമ്മുടെ ഫോണിൽ നിന്ന് ക്യാമ്പ് വെബ് സൈറ്റിൽ കയറി ക്യാമ്പധികൃതർ തന്നെ അവർക്ക് ഫൈവ് സ്റ്റാർ റേറ്റിംഗ് നൽകി; പാരിതോഷികമായി ഓരോ ബോട്ടിൽ വെള്ളവും തന്നു. പലരും അവിടെ നിന്ന് ഇറങ്ങിയ ഉടൻ തന്നെ റേറ്റിംഗ് ഡിലീറ്റ് ചെയ്തത് ആ പാവങ്ങൾ അറിഞ്ഞില്ല.

പത്തര മണിയോടെ ഞങ്ങൾ പ്രേത ഗ്രാമമായ കുൽദാരയിൽ എത്തി. മുപ്പത് രൂപയാണ് ഈ ഊഷരഭൂമി കാണാനുള്ള ഫീസ്. സൂര്യൻ നിർദാക്ഷിണ്യം തലക്ക് മുകളിൽ കത്തിക്കാളുന്നുണ്ടായിരുന്നു. ആ വെളിച്ചത്തിൽ ഒരു പ്രേതവും കാണില്ല എന്ന ധൈര്യത്തിൽ അമ്പിളി ടീച്ചർ കുൽദാരയിലെ ശ്മശാനത്തിൽ വരെ പോയി. അപ്പോഴും തടിമിടുക്കുള്ള ചിലരെ ഒപ്പം കൂട്ടാൻ ടീച്ചർ മറന്നിരുന്നില്ല.

പഴയ രീതിയിൽ പണിതു കൊണ്ടിരിക്കുന്ന ഏതാനും ചില കെട്ടിടങ്ങളാണ് പ്രവേശന കവാടം പിന്നിട്ട ഉടനെ കാണാൻ സാധിക്കുക. കൊട്ടാരം പോലെയുള്ള ഒരു നിർമ്മിതി, ഇവിടെ താമസിച്ചിരുന്നത് രാജാക്കന്മാർ ആയിരുന്നോ എന്ന് സംശയമുണർത്തി.പക്ഷേ, പാലി ബ്രാഹ്മിൺസ് ആയിരുന്നു കുൽദാരയിലെ എമ്പത്തിയേഴോളം വില്ലേജുകളിലെ താമസക്കാർ എന്നും അവിടെ ഇൻസ്ക്രൈബ് ചെയ്തത് കണ്ടു. 

പാലി ബ്രാഹ്മിൺസ് കുൽദാര വിടാനുള്ള കാരണം ഇന്നും അജ്ഞാതമാണ്. പരമ്പരാഗതമായ അവരുടെ തൊഴിൽ മേഖലക്കേറ്റ അപ്രതീക്ഷിത തിരിച്ചടിയോ പ്രദേശത്തെ വരൾച്ചയോ ഭൂകമ്പമോ ആകാം ഈ ഗ്രാമങ്ങൾ മുഴുവൻ വിജനമാകാൻ കാരണം എന്ന് പറയപ്പെടുന്നു. എന്നാൽ ഒരു വിചിത്ര കഥയും ഇവിടെ പ്രചാരത്തിലുണ്ട്.

ജയ്സാൽമീർ രാജസഭയിലെ മന്ത്രിയായിരുന്ന സലീം സിംഗ് ഗ്രാമത്തിലെ ഒരു പെൺകുട്ടിയിൽ അനുരക്തനായി,അവളെ വിവാഹം കഴിക്കാൻ  ആഗ്രഹിച്ചു. പക്ഷേ, പെൺകുട്ടിയും അവളുടെ കുടുംബവും അതിന് വഴങ്ങിയില്ല. അതിൻ്റെ പേരിൽ സലിം സിംഗ് വിവിധ രൂപത്തിൽ ഗ്രാമവാസികളെ പീഢിപ്പിച്ചു. പീഢനം സഹിക്കാൻ കഴിയാതെ, ഒരൊറ്റ രാത്രിയിൽ മുഴുവൻ വീടുകളും ഉപേക്ഷിച്ച് എല്ലാവരും എങ്ങോട്ടോ പലായനം ചെയ്തു എന്നാണ് ഐതിഹ്യം. ഇന്നും രാത്രി സമയത്ത് ആരും കുൽദാരയിൽ പോകാറില്ല പോലും. ഭീതിജനകമായ പല അപശബ്ദങ്ങളും രാത്രിയിൽ അവിടെ മുഴങ്ങാറുണ്ട് പോലും (എന്നെങ്കിലും ഒന്ന് പോയി ഉറപ്പ് വരുത്തണം🤩).

തകർന്ന് പോയ വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഞാനും വിനോദൻ മാഷും തേരാ പാരാ നടന്നു. മിക്ക വീടുകളും രണ്ട് മുറികൾ മാത്രമുള്ളതായി തോന്നി. അപൂർവ്വം ചില വലിയ വീടുകളുടെ അവശിഷ്ടങ്ങളും കണ്ടു. സിമൻ്റോ മണ്ണോ ചാന്തോ ഒന്നും ഉപയോഗിക്കാതെ കല്ലുകൾ വെറുതെ അടുക്കി വെച്ച രൂപത്തിലായിരുന്നു അവയെല്ലാം. അതുകൊണ്ട് തന്നെ, ഒരു ഭൂകമ്പത്തിൽ ഇടിഞ്ഞ് പൊളിഞ്ഞ് നശിച്ചു പോയതായിരിക്കും ഈ ഗ്രാമമെന്ന് എൻ്റെ മനസ്സ് പറഞ്ഞു.

നോക്കെത്താ ദൂരത്തോളം കാണാനുള്ളത് ഈ അവശിഷ്ടങ്ങൾ മാത്രമായിരുന്നു. സൂര്യനാണെങ്കിൽ തൻ്റെ ഉഗ്രപ്രതാപം മുഴുവൻ പുറത്തെടുത്ത് കഴിഞ്ഞിരുന്നു. നഗ്ന ശിരസ്സിന് ഏറ്റുവാങ്ങാവുന്ന ചൂടിൻ്റെ പരിധി വിടുന്നതായി ചിലർക്കൊക്കെ തോന്നി. ഒരു മണിക്കൂർ കൊണ്ട് പര്യടനം പൂർത്തിയാക്കി എല്ലാവരും ബസ്സിൽ തിരിച്ചെത്തി. ഉച്ച ഭക്ഷണത്തിനും ജയ്സാൽമീർ കോട്ടയിലെ കാഴ്ചകൾക്കുമായി ഞങ്ങൾ യാത്ര തുടർന്നു.

Next : ജയ്സാൽമീർ ഫോർട്ട്

Wednesday, April 02, 2025

മൂത്രശങ്ക

"കാദറേ... എടാ കാദറേ..." തൂറ്റല് പിടിച്ച ചന്തി പോലെ, ആരുടെയോ നിലക്കാത്ത വിളി കേട്ടാണ് കാദർ ഉറക്കമുണർന്നത്.

"എടീ...ആരാ അവിടന്ന് അങ്ങനെ മുക്ര ഇടുന്നത്? കാദറിൻറെ ചെവിക്ക് ഒരു കുഴപ്പോം ഇല്ലാന്ന് ഒന്ന് പറഞ്ഞക്ക്..." കാദർ ഭാര്യയോട് നിർദ്ദേശിച്ചു.

"കാദറേ... എടാ... കാദറേ..." വിളി വീണ്ടും തുടർന്നു.

"ഞാൻ തന്നെയാ കാദർ...ഏത് പോത്തിനാ ഇന്നെ കാണാനിത്ര തിടുക്കം?" അഴിഞ്ഞ മുണ്ട് ഒരു വിധം കുത്തി,  കിടക്കയിൽ നിന്നുമെണീറ്റ് വന്ന കാദർ ചോദിച്ചു.

"ഞാൻ തന്നെ ..." വാതിൽ തുറന്നപ്പോൾ കണ്ട ആളെക്കണ്ട് കാദർ ഒന്ന് പരുങ്ങി.

"വാപ്പച്ചി!! എന്താ രാവിലെത്തന്നെ?ഇന്നും ആസ്പത്രീക്ക് പോകണോ?" ഭാര്യാ പിതാവിനെ കണ്ട കാദർ സൗമ്യനായി.

"ങാ...പോകണം..."

"യാ കുദാ... ഇന്നും എറണാകുളത്ത് പോകണം ന്നോ...??" ഇന്നലെ എറണാകുളത്ത് പോയതിന്റെ ദുരിതം ഓർത്തപ്പോൾ കാദർ ഒന്ന് ഞെട്ടി.

"ഉം ഉം...ഇവടെ മുക്കത്ത് വരെ പോയാ മതി... ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്..." വാപ്പച്ചി പറഞ്ഞു.

"അതെന്തേ... ? കൊതുക് കടിച്ച് തണർത്തതിന് വരെ ഇന്നലെ ഇങ്ങള് മരുന്ന് എഴുതിച്ച്ണല്ലോ..?" വീണ്ടും ഡോക്ടറെ കാണാൻ പോകുന്നതിന്റെ ആവശ്യം മനസ്സിലാകാത്തതിനാൽ കാദർ ചോദിച്ചു.

"അത്...എനിക്കല്ലേ?"

"ആ...ഇങ്ങക്കല്ലാതെ പിന്നെ ആർക്കാ ഇന്നും ഡോക്ടറെ കാണാൻ പോകുന്നത്?"

"പറയാം...നീ വേഗം റെഡിയാക്...." വാപ്പച്ചി പറഞ്ഞപ്പോൾ കാദർ ഭാര്യയുടെ നേരെ ഒന്ന് നോക്കി.അവൾ ഉടൻ തല താഴ്ത്തി.

'ങേ!! കഴിഞ്ഞ ഒരു മാസം ഞാനും ഓളും വെവ്വേറെ മുറീലാണല്ലോ കെടക്കുന്നത്... വയസ്സാണെങ്കി പത്തയിമ്പത് കഴിഞ്ഞും ചെയ്ത്... ' ആത്മഗതം ചെയ്തു കൊണ്ട് കാദർ ഭാര്യയെ ഒന്ന് കൂടി നോക്കി.അവൾ അപ്പോൾ കാലിന്റെ പെരുവിരൽ കൊണ്ട് നിലത്ത് വട്ടം വരയ്ക്കാൻ തുടങ്ങിയിരുന്നു.

"എന്നിട്ടെന്താ... നീ വരുന്നില്ലെടീ...?" കാദർ ഭാര്യയോട് ചോദിച്ചു.

"ഞാൻ വരണ്ടാ ന്നാ വാപ്പച്ചി പറഞ്ഞത്..."

'ങേ! ടെക്‌നോളജി അത്രയ്ക്കും എത്തിയോ? ഭാര്യയുടെ ഗർഭം അറിയാൻ ഭർത്താവിനെ പരിശോധിക്കുകയോ?' കാദറിന് ഒന്നും മനസ്സിലായില്ല.

"അല്ല വാപ്പച്ചീ..ശരിക്കും എന്താ പ്രശനം?" രണ്ടും കൽപ്പിച്ച് കാദർ ഭാര്യാപിതാവിനോട് ചോദിച്ചു.

"അത്...ഞാൻ മെഡിക്കൽ കോളേജിലെ നല്ല ഒരു ഡോക്ടറെ ബുക്ക് ചെയ്തിട്ടുണ്ട്..."

"ഇന്നലെ പത്തിരുനൂറ് കിലോമീറ്റർ ഓടിച്ച് പോയിട്ട് കണ്ടത് പിന്നെ പാരലൽ കോളേജിലെ ഡോക്ടറെ ആയിന്യോ?" കാദർ ചോദിച്ചു.

"അതും ഉഷാറ് ഡോക്ടർ ..ആ പോക്ക് കൊണ്ടല്ലേ ഇതിപ്പോളെങ്കിലും അറിഞ്ഞത്..." വാപ്പച്ചി പറഞ്ഞു.

"അതിനി രണ്ടാഴ്ച കഴിഞ്ഞ് ഇനിയും അവിടെ പോകുമ്പോ കാണിച്ചാൽ പോരേ... ഇന്ന് തന്നെ വേറെ ഒരു ഡോക്ടറെ കാണിച്ച് എന്തിനാ അഞ്ഞൂറ് അയാൾക്കും ആയിരം മരുന്ന് ഷോപ്പിലും കൊട്ക്ക്ണത്?" കാദറിന് ഒന്നും മനസ്സിലായില്ല.

"അത്...എന്നെയല്ലേ കാണിച്ചത്?" 

"നിങ്ങളെയല്ലാതെ ഇനി ആരെ കാണിക്കുന്നതാ ഈ പറയുന്നത്?ഓൾക്കും ഇൻക്കും വയസ്സ് കൊറേ ആയി... ഇങ്ങള് ഇഞ്ഞും ബല്യാപ്പ ആകണ കാലം ഒക്കെ കഴിഞ്ഞു പോയി..." ഒരു  ചിരിയോടെ കാദർ പറഞ്ഞു.

"ഇന്ന് അന്നെയാ കാണിക്കാൻ പോകണത്.."

"ങേ!!! എന്നെയോ??" കാദർ ഞെട്ടിത്തരിച്ച് പോയി.

"ആ.. അന്നെത്തന്നെ.." പുറത്ത് നിന്നിരുന്ന ഭാര്യാ സഹോദരീ ഭർത്താവ് ആയ കുഞ്ഞാണി ആണ് മറുപടി പറഞ്ഞത്.

"അതെന്തിനാ വാപ്പച്ചീ?" സംഗതി മനസ്സിലാകാതെ കാദർ ചോദിച്ചു.

"അത്...ഇന്നലെ വീട്ടിൽ തിരിച്ചെത്തിയ ഉടനെ ഞങ്ങൾ എടുത്ത തീരുമാനമാ..."  കുഞ്ഞാണി പറഞ്ഞു.

"എന്തിനാ ന്നും കൂടി പറയ് കുഞ്ഞാണ്യ.." കാദർ കുഞ്ഞാണിയുടെ അടുത്തെത്തി ചോദിച്ചു.

"അത്...ഇന്നലെ അങ്ങോട്ടുള്ള യാത്രയിൽ എത്ര തവണയാ നീ മൂത്രമൊഴിക്കാൻ കാർ നിർത്തിച്ചത്?" കുഞ്ഞാണി പറഞ്ഞു.

"അതേ മാതിരി ഒരസുഖം ഞമ്മളെ പാറക്കലെ കൈസാത്താന്റെ അയമുവിന് ണ്ടായീനി..." വാപ്പച്ചി പറഞ്ഞു.

"അയമു അതാരോടും മുണ്ടീല...ഓൻ അങ്ങനങ്ങട്ട് മരിച്ച്.." കുഞ്ഞാണി വാപ്പച്ചിയെ പിന്താങ്ങി.

"ഓ... അതാണോ കാര്യം...." കാദറിന്റെ ചുണ്ടിൽ ഒരു ചിരി പടർന്നു.

"ആ...അത് ഇപ്പൊ അറിഞ്ഞത് കൊണ്ട് രക്ഷപ്പെട്ടു.." വാപ്പച്ചി എന്തോ വലിയ ഒരു കാര്യം കണ്ടെത്തിയ രൂപത്തിൽ പറഞ്ഞു.

"അതെന്നെ...നീ പതിമൂന്ന് പ്രാവശ്യാ മൂത്രിക്കാൻ എറങ്ങിയത്.." കുഞ്ഞാണി പറഞ്ഞു.

"തിരിച്ച് പോരുമ്പം നീ ഉറങ്ങിയത് കൊണ്ട് അങ്ങനെ ഉണ്ടായില്ല.." വാപ്പച്ചി പറഞ്ഞു.

"ആ...ശരി തന്നെ...കുഞ്ഞാണ്യ...ഒന്നിങ്ങട്ട് ബാ.." കാദർ കുഞ്ഞാണിയെ വിളിച്ച് അല്പം ദൂരേയ്ക്ക് നീങ്ങി. വാപ്പച്ചി അകത്തേക്കും പോയി.

"അത്...ഇരുന്നൂറ് കിലോമീറ്റർ യാത്ര ചെയ്തിട്ട് ഞാൻ പതിമൂന്ന് പ്രാവശ്യല്ലേ മൂത്രമൊഴിക്കാൻ നിർത്താൻ പറഞ്ഞത്?"

"അത്രയാണ് ഞാൻ എണ്ണിയത്.." 

"ആ..ഒരഞ്ച് കൊല്ലം മുമ്പായീനി ഈ പോക്ക് എങ്കില് ഒരു മുപ്പത് പ്രാവശ്യം ഞാൻ മൂത്രമൊഴിക്കാൻ എറങ്ങീനി..."

"അള്ളോ ന്റെ റബ്ബേ... ഇപ്പം കൊറഞ്ഞ് ന്നാ പറയണത്..." കുഞ്ഞാണി ആശ്ചര്യത്തോടെ ചോദിച്ചു.

"ആ... നേർ പകുതിയിലേറെ കുറഞ്ക്ക്ണ് ... അതേയ്... ഞാൻ ആ എറങ്ങിയതിൽ രണ്ട് പ്രാവശ്യാ ശരിക്കും മൂത്രമൊഴിക്കാൻ നിർത്തിച്ചത് .. "

"ങേ!! അപ്പോ ബാക്കിയൊക്കെ?"

"അതാ പോത്തേ പറയണത്... ഓരോ പതിനഞ്ച് മിനുട്ട് കഴിയുമ്പളും എനിക്കൊന്ന് പുക വലിയ്ക്കണം... അത് പറഞ്ഞാ വാപ്പച്ചിക്കും വലിയ്ക്കണ്ടി വരും..."

"ങാ.." കുഞ്ഞാണി മൂളിക്കേട്ടു.

"അപ്പൊ പിന്നെ...മൂത്രിക്കാൻ ഉണ്ട് ന്ന് പറഞ്ഞ് ഇറങ്ങല്ലാതെ വേറെ ഒരു വഴിയും ഇല്ലാത്തോണ്ടാ... അയമു മരിച്ചത് അങ്ങനാണെങ്കി കാദർനും അതാ ഇഷ്ടം..." കാദർ പറഞ്ഞു നിർത്തി.

"വാപ്പച്ച്യേ... വാപ്പ...ച്ച്യേ... വിട്ടോളിം ബേം കുടീയ്ക്ക്..." കാദറിന്റെ പോക്ക് കണ്ട് കുഞ്ഞാണി അകത്തേയ്ക്ക് വിളിച്ച് പറഞ്ഞു.പന്തികേട് തോന്നിയ വാപ്പച്ചി അടുക്കള വാതിലിലൂടെ പെട്ടെന്ന് സ്ഥലം കാലിയാക്കി.