2022 മെയ് മാസത്തിലാണ് ഞാൻ ആദ്യമായി കാശ്മീരിൽ എത്തുന്നത്. സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത കാശ്മീരിൽ ഞാൻ എത്താനുള്ള പ്രഥമ കാരണം എൻ്റെ കോളേജിൽ പഠിച്ചിരുന്ന ഗുൽമാർഗ്ഗ് സ്വദേശി ഇഷ്ഫാഖ് പരി ആയിരുന്നു. മൂത്ത മകൾ ലുലുവിന് എം.എസ്.സി (Maths)ക്ക് ജമ്മു സെൻട്രൽ യൂനിവേഴ്സിറ്റിയിൽ അഡ്മിഷൻ കൂടി ലഭിച്ചതോടെ കശ്മീർ എന്നെ മാടി വിളിക്കാൻ തുടങ്ങി. 2022 മെയിന് ശേഷം 2023 ഡിസംബറിലും ഇപ്പോൾ 2025 ഫെബ്രുവരിയിലും ശ്രീനഗറിൽ എത്തിയതോടെ മൂന്ന് വർഷത്തിനിടക്ക് മൂന്നാം തവണയാണ് ഒരു സഞ്ചാരിയായി ഞാൻ ഭൂമിയിലെ ഈ സ്വർഗ്ഗത്തിൽ എത്തുന്നത്. ഇതുവരെയുള്ള എൻ്റെ യാത്രാ ചരിത്രത്തിൽ ഇങ്ങനെ ഒരു ഹാട്രിക് സംഭവിച്ചിട്ടില്ല.
സൂര്യൻ ഉദിച്ചുയരും തോറും തണുപ്പ് മെല്ലെ മെല്ലെ അകന്നു തുടങ്ങി.എങ്കിലും ജാക്കറ്റ് ഊരിയെറിയാൻ ശരീരം സമ്മതിക്കുന്നുണ്ടായിരുന്നില്ല.പത്ത് മണിയോടെ എല്ലാവരും ഹോട്ടലിൽ നിന്നും പുറത്തിറങ്ങി.മഴയുടെ സൂചനകൾ ആകാശത്ത് കാണുന്നുണ്ടായിരുന്നു.ഭൂമി നനഞ്ഞത് രാത്രിയിലെ മഴ കാരണമാണോ അതല്ല മഞ്ഞു വീണതാണോ അതുമല്ല തെരുവിലെ കൂറ്റൻ പട്ടികൾ കൂട്ടത്തോടെ മൂത്രമൊഴിച്ചതാണോ എന്ന് നിശ്ചയിക്കാൻ പ്രയാസമായിരുന്നു.ഏത് തന്നെയായാലും ഒരു സഞ്ചാരിയെ സംബന്ധിച്ച് അവ അല്പം പ്രയാസങ്ങൾ ഉണ്ടാക്കുന്നതാണ്.എങ്കിലും അതിൽ ഒരു ഗവേഷണം നടത്താൻ ഞാൻ തുനിഞ്ഞില്ല.
സവാരി ആരംഭിക്കാനായി ഞങ്ങൾ ദാൽ തടാകത്തിലെ ഗാട്ട് നമ്പർ നാലിന്റെ മുന്നിലെത്തി.അപ്പോഴേക്കും ഒരു കൂട്ടം തെരുവ് കച്ചവടക്കാർ ഞങ്ങളെ പൊതിഞ്ഞു.തണുത്ത് വിറയ്ക്കുന്ന ഞങ്ങൾക്ക് നേരെ ജാക്കറ്റും മഫ്ളറും ക്യാപ്പും ഗ്ലൗസും കണ്ണടയും നെക്ക് കവറും ഇയർ കവറും പഷ്മിന ഷാളും റബ്ബർ സോക്സും അങ്ങനെ അങ്ങനെ നിരവധി സാധനങ്ങൾ നീട്ടി പ്രലോഭിപ്പിച്ചു.ചിലതെല്ലാം ആവശ്യമുണ്ടായിരുന്നെങ്കിലും അവർ പറയുന്ന വില നൽകാൻ ഞാൻ തയ്യാറായിരുന്നില്ല,ഞാൻ പറയുന്ന വിലയ്ക്ക് തരാൻ അവരും തയ്യാറായിരുന്നില്ല.അവസാനം ഒരു ജോഡി ഗ്ലൗസും രോമത്തൊപ്പിയും നെക്ക് കവറും കൂടി നൂറ് രൂപയ്ക്ക് കച്ചവടമാക്കി.മൂന്നാം ദിവസം തന്നെ ഗ്ലൗസ് വേസ്റ്റ് കുട്ടയിൽ എറിയേണ്ടി വന്നു.
കൃത്യം പതിനൊന്ന് മണിക്ക് തന്നെ ഞങ്ങൾ കാഴ്ച കാണാൻ ഇറങ്ങി. കഴിഞ്ഞ തവണ പാക്കേജിൽ വന്നപ്പോഴുള്ളത് പോലെ ഹസ്രത്ത് ബാൽ മോസ്കായിരുന്നു പ്രഥമ സന്ദർശന സ്ഥലം.എല്ലാ ടൂർ പാക്കേജ് കാരും ഇവിടം മുതൽ ആരംഭിക്കാനുള്ള കാരണം ഞാൻ ആലോചിച്ച് നോക്കി. വിശക്കുന്നവന് സമാധാനം നൽകാനാണ് ഈ പരിപാടി എന്നാണ് എനിക്ക് മനസ്സിലായത്. മോസ്കിൻ്റെ തൊട്ടടുത്തുള്ള സ്ട്രീറ്റിൽ സാമാന്യം ഭേദപ്പെട്ട ഭക്ഷണം ചുരുങ്ങിയ നിരക്കിൽ കിട്ടും. മനം കവരുന്ന ഒരു ഭക്ഷണത്തിനുള്ള അവസരം നൽകി 'ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് ദ ബെസ്റ്റ് ഇമ്പ്രെഷൻ' എന്ന ചെറിയ ബിസിനസ് തന്ത്രം ആയിരിക്കാം ഹസ്രത്ത്ബാലിൽ ആദ്യം എത്താനുള്ള കാരണം.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് ഞങ്ങൾ ഹസ്രത്ത് ബാൽ പള്ളിയുടെ പരിസരത്ത് എത്തിയത്. പള്ളിയുടെ മിനാരത്തെ വളം വെച്ച് പറക്കുന്ന ദിക്റ് പാടി പ്രാവുകൾ എല്ലാം തൊട്ടെതിർവശത്തുള്ള തേയ്ക്കാത്ത കെട്ടിടത്തിന്റെ മുകളിൽ വിശ്രമത്തിലായിരുന്നു.ചോളവും ഗോതമ്പും തിന്ന് മടുത്തത് കൊണ്ടാവാം തീറ്റ ഇട്ടു കൊടുത്തിട്ടും ഒന്ന് പോലും അനങ്ങിയില്ല!
പള്ളിയുടെ പുറം ഭാഗത്തിലൂടെ ഞാനും വിനോദ് മാഷും നടന്നു കണ്ടു.ളുഹർ നമസ്കാരത്തിന് സമയമായിരുന്നതിനാൽ അംഗശുദ്ധി വരുത്തി ഞാൻ പള്ളിക്കകത്ത് കയറി.വിനോദൻ മാഷ് പള്ളിക്ക് പിന്നിലെ ഗാർഡനിൽ ഇരുന്ന് ദാൽ തടാകത്തിലെ ഓളങ്ങൾ എണ്ണിക്കൊണ്ടിരുന്നു.
അന്ത്യ പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ മുടി സൂക്ഷിച്ച പള്ളി എന്ന പേരിലാണ് ഹസ്രത്ത് ബാൽ പള്ളി പ്രസിദ്ധമെന്ന് ഞാൻ എൻ്റെ വിദ്യാർത്ഥികളോട് പറഞ്ഞിരുന്നു.അത് കാണിച്ച് കൊടുക്കാനായി പള്ളിക്കകത്ത് കയറിയ ഞാനും ഒരു വേള കൺഫ്യൂഷനിലായി.കഴിഞ്ഞ തവണ കണ്ടിരുന്നതുപോലെയല്ല ഇത്തവണ പള്ളിയുടെ ഉൾഭാഗം.റംസാനിനെ വരവേൽക്കാൻ പള്ളി പുനഃരുദ്ധാരണം നടന്നു കൊണ്ടിരിക്കുകയായിരുന്നു. മുടി സൂക്ഷിച്ച് അകം പള്ളി പൂട്ടിയിട്ടു എന്ന് മാത്രമല്ല ഷീറ്റ് ഇട്ട് മറക്കുകയും ചെയ്തിരുന്നു.ഒരു നിലയ്ക്കും അകത്തേക്ക് പ്രവേശനം അനുവദിക്കാത്തതിനാൽ കുട്ടികൾക്ക് അത് കാണിച്ചു കൊടുക്കാൻ സാധിച്ചില്ല. ആഗസ്റ്റിൽ ഡൽഹിയിൽ പോകരുത് എന്ന് അനുഭവത്തിലൂടെ മനസ്സിലാക്കിയ പോലെ റംസാനിന് തൊട്ടുമുമ്പ് ഇത്തരം പള്ളികളിലും വിനോദയാത്രയ്ക്ക് പോകരുത് എന്ന് ഞാൻ മനസ്സിലാക്കി.ളുഹറും അസറും നമസ്കരിച്ച് ഞാൻ പുറത്തിറങ്ങി.
വിനോദൻ മാഷെയും കൂട്ടി നേരെ പോയത് ഹസ്രത്ത്ബാൽ മാർക്കറ്റിലേക്കായിരുന്നു.കഴിഞ്ഞ സന്ദർശനത്തിൽ കയറിയ അതേ തട്ടുകടയിൽ കയറി അന്ന് കഴിച്ചപോലെ ചോള ബട്ടൂരയും ചന്ന അണ്ഡ കറിയും ഭക്ഷിച്ചു.ശേഷം മാർക്കറ്റ് മുഴുവൻ കറങ്ങി വിവിധതരം കച്ചവടങ്ങൾ നോക്കിക്കണ്ടു.പഴങ്ങളും പച്ചക്കറികളും തീർക്കുന്ന വർണ്ണ വൈവിദ്ധ്യവും വിവിധ ആഹാരസാധനങ്ങൾ അന്തരീക്ഷത്തിൽ പടർത്തുന്ന ഗന്ധവും കണ്ണിനും മൂക്കിനും വിശ്രമമനുവദിച്ചില്ല.
ഹസ്രത്ത് ബാൽ പള്ളിയിൽ നിന്നും മടങ്ങുമ്പോഴാണ് ടൂർ മാനേജർ ലെനിൻ ബസ്സിൽ വെച്ച് ഏതോ ഒരു ഉല്പന്നത്തിൻ്റെയും അത് വിൽക്കുന്ന കടയെയും പറ്റി സൂചിപ്പിച്ചത് ഓർമ്മ വന്നത്. വാൾനട്ട് ഫഡ്ജ് എന്ന പ്രത്യേക തരം പലഹാരവും അത് വിൽക്കുന്ന മൂൺലൈറ്റ് എന്ന കടയുമായിരുന്നു അത്. 1896 മുതൽ ഈ പലഹാരം മാത്രം വിൽക്കുന്ന ഒരു കടയാണ് അതെന്ന് വിശ്വസിക്കാൻ പ്രയാസമായിരുന്നു. കടയിലാണെങ്കിൽ തൃശൂർ പൂരത്തിൻ്റെ അത്രയും ആൾക്കാരും. അവർക്കിടയിലൂടെ നുഴഞ്ഞ് കയറി വില അന്വേഷിച്ചപ്പോൾ ഞെട്ടിപ്പോയി - കിലോ 1250 രൂപ !! ഏറ്റവും ചെറിയ പെട്ടിക്ക് 450 രൂപയായിരുന്നു വില. ടേസ്റ്റ് അറിയാൻ വേണ്ടി ഞാനത് വാങ്ങി. വീട്ടിലെത്തി രുചിച്ച് നോക്കിയപ്പോൾ വലുത് തന്നെ വാങ്ങാമായിരുന്നു എന്ന് തോന്നിപ്പോയി.
രണ്ട് മണിയോടെ എല്ലാവരും ബസ്സിൽ തിരിച്ചെത്തി. മുഗൾ ഗാർഡനിലേക്കായിരുന്നു അടുത്ത യാത്ര. മൂന്ന് മണിയോടെ ഞങ്ങൾ അവിടെ എത്തി. പുറത്ത് മഴ പെയ്യാൻ തുടങ്ങിയിരുന്നു. എങ്കിലും നിശാത്ത് ഗാർഡനിൽ ഒന്ന് കയറാം എന്ന് തീരുമാനിച്ചു. കഴിഞ്ഞ സന്ദർശനത്തിൽ കണ്ട ജാവേദ് അക്തർ എന്ന കഹ് വ വില്പനക്കാരൻ അവിടെ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു. ഗാർഡനിൻ്റെ അറ്റം വരെ പോയെങ്കിലും മഞ്ഞ് വീഴ്ച കാരണം ശുഷ്കിച്ച് പോയ ഒരു പൂന്തോട്ടമാണ് കാണാൻ കഴിഞ്ഞത്. ജാവേദ് അക്തറിനെ കണ്ടില്ലെങ്കിലും മുഹമ്മദ് യൂസഫ് എന്ന ഗാർഡ്നറെ കണ്ടു. പല ആംഗിളുകളിലും നിർത്തി അദ്ദേഹം ഞങ്ങളുടെ ഫോട്ടോയും വീഡിയോയും പകർത്തി തന്നു. മഴ ശക്തി കൂടാൻ തുടങ്ങിയതിനാൽ പെട്ടെന്ന് തന്നെ ഞങ്ങൾ തിരിച്ചിറങ്ങി.
ഇന്നത്തെ കാഴ്ചകളിൽ അവസാനത്തെത് ദാൽ തടാകവും അതിലൂടെയുള്ള ശിക്കാര യാത്രയും ആയിരുന്നു. പാക്കേജിൻ്റെ ഭാഗമായി ഒരു മണിക്കൂർ യാത്രയായിരുന്നു സെറ്റ് ചെയ്തത് (അറുന്നൂറ് രൂപയായിരുന്നു ഇതിന് ബോട്ടുകാർ പറഞ്ഞ തുക).പതിവ് പോലെ തടാകത്തിലെ 'തെരുവ് കച്ചവടക്കാർ' പലതരം സാധനങ്ങളുമായി ഞങ്ങളുടെ ബോട്ടിനെ വളഞ്ഞു. എവിടെയും ഇറങ്ങാതെ ഒരു പോയിൻ്റും കാണിക്കാതെ അമ്പത് മിനുട്ട് തടാകത്തിലൂടെ ശിക്കാര വലിച്ചിഴച്ച് ആ യാത്ര പൂർണ്ണമായപ്പോൾ എന്താണ് സംഭവിച്ചത് എന്ന് പോലും പലർക്കും മനസ്സിലായില്ല. ആറ് മണിയോടെ എല്ലാവരും ദാൽ തടാകത്തിൽ നിന്നും കരയിലേക്ക് കയറി.
3 comments:
ശ്രീനഗർ കാഴ്ചകളിലൂടെ ....
ഒപ്പം സഞ്ചരിച്ച് കാഴ്ചകൾ കണ്ട പ്രതീതി. 💕
നന്ദി മുഹമ്മദ് ക്ക
Post a Comment
നന്ദി....വീണ്ടും വരിക