Pages

Showing posts with label Lacdeeves. Show all posts
Showing posts with label Lacdeeves. Show all posts

Thursday, March 14, 2013

നാട്ടിലേക്ക്…..(ലക്ഷദ്വീപ് യാത്ര - ഭാഗം 17)




ദ്വീപിൽ ഞങ്ങൾ എത്തിയിട്ട് വെറും മൂന്ന് ദിവസമേ ആയിട്ടുള്ളൂ.പക്ഷേ ആ നാട്ടിലെ ജനങ്ങളുമായി ഉണ്ടാക്കിയ സൌഹൃദം ഞങ്ങൾ വന്നിട്ട് കുറേ ദിവസങ്ങൾ ആയ പോലെ തോന്നിച്ചു.ദിവസവും രണ്ട് നേരം ജമാൽ ഞങ്ങളെ കാണാൻ വരുന്നതും വിശേഷങ്ങൾ ആരായുന്നതും എന്റെ സഹപ്രവർത്തകരിലും അത്ഭുതമുളവാക്കി. ഇന്ന് ദ്വീപിനോട് വിടപറയേണ്ട ദിവസമാണ്.പലരോടും യാത്ര പറയണം.അതിനിടക്ക് പലർക്കും ദ്വീപിലെ തെങ്ങിൻ തൈ കൊണ്ടു പോകാൻ ഒരാശ.സലീം മാഷ് ഒരു പരിചയക്കരന്റെ അടുത്തും അബൂബക്കർ മാഷ് മറ്റൊരു പരിചയക്കരന്റെ അടുത്തും പറഞ്ഞ് തൈകൾ ഒപ്പിച്ചു.ഡി.സി.പിയിൽ കൂട്ടിയിട്ട തേങ്ങകൾ പലതും മുളച്ച് വന്നിരുന്നു.ആവശ്യമുള്ളവർക്ക് അവിടെ നിന്നും എടുക്കാൻ മാനേജർ മുല്ല കിടാവും സമ്മതിച്ചു.

ഇതെല്ലാം കൂടി കപ്പലിൽ കയറ്റുമോ ആവോ?” എനിക്ക് ചെറിയ ഒരു സംശയം 
 
ജമാൽക്ക ഉള്ളപ്പോൾ നമ്മൾ എന്തിന് ഇതൊക്കെ പേടിക്കണം ?” ആരോ പറഞ്ഞു.


                                                        ജമാലും ഞാനും

ജമാൽ ക ദോസ്ത്’ എന്ന പദവി ഞങ്ങളുടെ ആത്മവിശ്വാസം എവിടെ എത്തിച്ചു എന്നതിന്റെ പ്രകടനമായിരുന്നു അത്.അല്പ സമയം കഴിഞ്ഞ് ജമാൽ അവിടെ എത്തി.എല്ലാവരുമായും കുശലപ്രശ്നം നടത്തുകയും ദ്വീപിലെ അനുഭവങ്ങളെ പറ്റി ചോദിക്കുകയും ചെയ്തു.ശേഷം എന്നെ രഹസ്യമായി വിളിച്ചു എനിക്കുള്ള റ്റ്യൂണ മത്സ്യപ്പൊതി തന്നു.കിട്ടാൻ അല്പം ബുദ്ധിമുട്ടായതിനാലും വലിയ വില ആയതിനാലും എല്ലാവർക്കും കൊടുക്കാൻ ഇല്ലാത്തതിലുള്ള ഖേദവും ജമാൽ പ്രകടിപ്പിച്ചു.നേരത്തെ ഏൽ‌പ്പിച്ച പ്രകാരം ജമാലിന്റെ അളിയൻ ദ്വീപുണ്ട എന്ന പലഹാരവും എത്തിച്ചു.

മടങ്ങിപ്പോകാനുള്ള ടിക്കറ്റ് ഞങ്ങൾ എടുത്തിട്ടില്ലായിരുന്നു.ജമാലിന്റെ നിർദ്ദേശപ്രകാരം അത് പോകുന്ന ദിവസം എടുക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്.ഞാനുമായി സംസാരിക്കുന്നതിനിടക്ക് തന്നെ ജമാൽ പല സ്ഥലത്തേക്കും ഫോൺ ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചു.

എന്താ പ്രശ്നം?” അവസാനം ഞാൻ ചോദിച്ചു.

ടിക്കറ്റ് കൺഫേം ആയിട്ടില്ലഅത് പ്രശ്നമില്ല..” ജമൽ സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു.

യാ കുദാ…“ തിരിച്ച് പോകാനൊരുങ്ങി നിൽക്കുമ്പോഴാണ് ടിക്കറ്റ് കൺഫേം അല്ല എന്ന് അറിയുന്നത്.പക്ഷേ ജമാലിന്റെ ആത്മവിശ്വാസം എന്നെ ആശ്വസിപ്പിച്ചു.കഴിഞ്ഞ ദിവസം ആർക്കോ അർജന്റ് ആയി കൊച്ചിയിൽ പോകാനായി വേറെ ഏതിലെയോ പോകുന്ന ഒരു കപ്പലിലേക്ക് വിളിക്കുന്നത് ഞാൻ നേരിട്ട് കണ്ടതിനാൽ ടിക്കറ്റില്ല എന്ന കാരണത്താൽ ഞങ്ങളുടെ യാത്ര മുടങ്ങില്ല എന്നുറപ്പായിരുന്നു.പക്ഷേ കൺഫേം ആയില്ലെങ്കിൽ സീറ്റ് കിട്ടില്ല എന്നതായിരുന്നു ജമാലിനെ ആശങ്കപ്പെടുത്തിയ വിഷയം.

ഞാൻ എല്ലാവരോടും ജമാലിന്റെ ഒപ്പം ഒന്ന് പോസ് ചെയ്യാൻ പറഞ്ഞു.അബൂബക്കർ മാഷ് ഒരു കയ്യിൽ പെട്ടിയും മറു കയ്യിൽ ഒരു ചാക്കുമായി മുന്നോട്ട് വന്നു.ചാക്കിൽ നിന്നും രണ്ട് തെങ്ങിൻ തൈകൾ പുറത്തേക്ക് തലനീട്ടിയിരുന്നു.

മാഷേഒക്കത്തെ ആ ചാക്കൊന്ന് മാറ്റ്വാ?” ഞാൻ നിർദ്ദേശിച്ചു.ജമാലും ഞങ്ങളെല്ലാവരും കൂടി നിൽക്കുന്ന ഫോട്ടോ ആരോ എടുത്തു.

അല്പ സമയത്തിനകം ടിക്കറ്റ് കൺഫേം ആയതായി ജമാൽ അറിയിച്ചു.പുറം കടലിൽ നങ്കൂരമിട്ട കപ്പൽ ഞങ്ങളെ മാടിവിളിച്ചു.എം.വി.മിനിക്കോയ് എന്ന ചെറിയകപ്പൽ ആയിരുന്നു അത്. 



യാത്രക്കാരെ കൊണ്ടു പോകാനായി ബോട്ടുകൾ കപ്പലിലേക്ക് പുറപ്പെടാൻ തുടങ്ങി.ജമാലിനെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.ആതിഥേയത്തിന്റെ എല്ലാ മര്യാദകളും നേരിൽ കാണിച്ചു തന്ന നല്ല ഒരു സുഹൃത്തിനോട് എന്റെ ഹൃദയത്തിൽ നിന്നും ഒരു പ്രാർഥന വന്നു – അസ്സലാമുഅലൈക്കും വറഹ്മതുല്ലാഹ് (താങ്കൾക്ക് അല്ലാഹുവിന്റെ രക്ഷയും അനുഗ്രഹവും ഉണ്ടാകട്ടെ).നീങ്ങാൻ തുടങ്ങിയ ബോട്ടിലേക്ക് ജമാൽ എന്നെ കൈപിടിച്ച് കയറ്റി.കൈ വീശി റ്റാറ്റ പറയുമ്പോൾ ജമാലിന്റെ കണ്ണും നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു.

അപ്പോൾ എന്റെ മനസ്സിൽ ഒരു എസ്.എം.എസ് ഓടി എത്തി –


Best relations are like beautiful street lamps. They may not make distance shorter. But they light your path and make the journey easier “ 


                                                      ( അവസാനിച്ചു )                                                  

Wednesday, March 13, 2013

ദ്വീപിലെ കാഴ്ചകളും അനുഭവങ്ങളും (ലക്ഷദ്വീപ് യാത്ര ഭാഗം - 16 )


കഥ ഇതുവരെ

ബീച്ചിന് സമാന്തരമായ റോഡിലൂടെ നടക്കുമ്പോഴാണ് ഒരാൾ കടലിൽ നിന്നും ,ഒരു കയ്യിൽ ഒരു വലിയ മത്സ്യവും മറുകയ്യിൽ ഒരു കുന്തവുമായി കയറി വരുന്നത് കണ്ടത്.ഞങ്ങൾ എല്ലാവരും അദ്ദേഹത്തിന്റെ അടുത്തേക്ക് നീങ്ങി.ചോരയൊലിക്കുന്നത് അദ്ദേഹത്തിന്റെ കയ്യിൽ നിന്നോ അതോ മത്സ്യത്തിന്റെ ശരീരത്തിൽ നിന്നോ എന്നറിയാൻ പ്രയാസമായിരുന്നു. 



അടുത്തെത്തിയപ്പോഴാണ് മത്സ്യം ‘തിരണ്ടി’ എന്ന ഇനത്തിൽ പെട്ടതാണെന്ന് തിരിച്ചറിഞ്ഞത്.കരയിലിട്ട് രണ്ട് കുത്ത് കൂടി കൊടുത്തതോടെ അതിന്റെ ഈ ലോകവാസം അവസാനിച്ചു.ഇത്തരം മത്സ്യങ്ങൾ കരക്ക് അടുത്തേക്ക് ഇടക്ക് കയറി വരും എന്നും അവയുടെ പിന്നാലെ ഈ കുന്തവും കൊണ്ട് ഓടി കുത്തുമെന്നും അദ്ദേഹം പറഞ്ഞു.മിക്കവാറും എല്ലാവരുടേയും അടുത്ത് ഇത്തരം കുന്തം ഉണ്ടെന്നും മിക്ക ദിവസങ്ങളിലും മത്സ്യം കിട്ടും എന്നും അദ്ദേഹം പറഞ്ഞപ്പോൾ കുന്തം ഉപയോഗിച്ചുള്ള ഈ മീൻപിടിക്കൽ ഞങ്ങൾക്ക് പുതിയൊരറിവായി.




ഞങ്ങൾ വീണ്ടും മുന്നോട്ട് നടന്നു.കയർ ഫാക്ടറിയിൽ മുഴുവൻ സ്ത്രീകളായിരുന്നു.യന്ത്ര സഹായത്തോടെ അവർ കയർ പിരിക്കുന്നത് ഞങ്ങൾ കൌതുകത്തോടെ നോക്കി നിന്നു.ആലപ്പുഴയിൽ നിന്നുള്ള ആന്റണി വരെ ഇവരുടെ കൈവേഗതയിൽ അതിശയം പ്രകടിപ്പിച്ചപ്പോൾ മറ്റുള്ളവർക്കെല്ലാം ഈ ജോലിയുടെ കലാവിരുതിന്റെ സൌന്ദര്യം ബോധ്യമായി.കയറ് കൊണ്ടുണ്ടാക്കിയ വിവിധ ഉല്പന്നങ്ങളും ഞങ്ങളെ ആകർഷിച്ചു.

ഉച്ചയോടെ ഞങ്ങൾ തിരിച്ച് റൂമിലേക്ക് തന്നെ നടന്നു.നേരത്തെ ഞങ്ങൾ പോകുന്നത് കണ്ട ചില സ്ത്രീകൾ ഞങ്ങളെ കാണാനായി വഴിയിൽ നിന്നിരുന്നു.അവരുടെ കൂടെ കുട്ടികളും പുരുഷന്മാരും ഉണ്ടായിരുന്നു.ഞങ്ങൾ അവരുടെ എത്തിയ ഉടനെ ഒരാൾ ഒരു ഇളനീർ വെട്ടി തന്നു.ആ സ്നേഹത്തിൻ മുമ്പിൽ ഒന്ന് പകച്ചെങ്കിലും ഞങ്ങൾക്കെല്ലാവർക്കും വയറ് നിറയുന്നത് വരെ ഇളനീർ നൽകി അവർ അവരുടെ ആതിഥ്യമര്യാദ പ്രകടിപ്പിച്ചു.
അല്പമകലെ പ്രായം ചെന്ന ഒരു സ്ത്രീ കടലിലേക്ക് നോക്കി ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.ഞാൻ അവരുടെ അടുത്തെത്തി.അവർ എന്തോ ചോദിച്ചെങ്കിലും എനിക്ക് മനസ്സിലായില്ല. മലയാളത്തിൽ ഞാൻ പറഞ്ഞത് അവർക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.അവർ പറഞ്ഞത് മുഴുവനായി മനസ്സിലായില്ലെങ്കിലും എല്ലാവരും ഇളനീർ കുടിച്ച് കഴിയുന്നത് വരെ ഞാൻ അവരോട് സംസാരിച്ചിരുന്നു.കടമത്ത് ദ്വീപിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ ആൺ അവരെന്ന് നാട്ടുകാരനായ ഒരാൾ പറഞ്ഞു.


ഇളനീർ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ ഒരു കടലാമ അവിടെ പ്രത്യക്ഷപ്പെട്ടു. തലേദിവസം അവിടെ വച്ച് പരിചയപ്പെട്ട ഒരാളാണ് സലീം മാഷിന് കൊടുക്കാനായി സ്റ്റഫ് ചെയ്ത കടലാമയേയും കൊണ്ടു വന്നത്.ആമയെ കടത്തുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന ഒരു സംശയം ഉണ്ടായെങ്കിലും ആ സ്നേഹോപഹാരം സലീം മാഷ് നന്ദിയോടെ സ്വീകരിച്ചു.


ഇത്രയും തെങ്ങ് ഉള്ള സ്ഥിതിക്ക് ഇവിടെ മറ്റേ സാധനവും ഉണ്ടാവുമല്ലോ സാറേ?” ആർക്കോ സംശയം ജനിച്ചു.
മറ്റേ സാധനമോ , അതെന്താ?”
എന്റെ ചോദ്യത്തിന് ചോദ്യകർത്താവിന്റെ ഉത്തരം ഒരു ആംഗ്യമായിരുന്നു.
ഏയ്ഇവിടെ അത് കിട്ടില്ലഹറാമാണ്
ഇല്ല സാറേഞാൻ നേരത്തെ തന്നെ പല തെങ്ങിൻ മണ്ടയും ശ്രദ്ധിച്ചിരുന്നുമിക്കവാറും എല്ലാം ചെത്തുന്നുണ്ട്.ജമാൽക്കയോട് പറഞ്ഞാൽ ശുദ്ധമായ നീര കിട്ടും.“ 

 റെജു പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും ഹരിദാസൻ മാഷ് ചൂണ്ടി..”അതാ കയ്യെത്തും ഉയരത്തിൽ ഒന്ന്.” 

 ഞാനും സൂക്ഷിച്ച് നോക്കി.തെങ്ങിൻ പൂക്കുലയുടെ അറ്റത്ത് പെപ്സി 200 മില്ലിയുടെ ഒരു ബോട്ടിൽ കെട്ടി വച്ചിരിക്കുന്നു.റെജു തന്നെ ആദ്യം ഓടി അതിന്റെ അടിയിൽ വായ കാട്ടി.ഒരു തുള്ളി പോലും കിട്ടിയില്ലെങ്കിലും പലരും അതാവർത്തിച്ചു.വൈകിട്ട് ഈ സാധനം രുചിക്കാൻ കിട്ടിയപ്പോൾ ഇതിനാ‍ണോ ഇവർ ഇത്രയും കൊതിപൂണ്ടത് എന്ന് തോന്നാതിരുന്നില്ല.


അന്ന് രാത്രി ദ്വീപിലെ ഞങ്ങളുടെ അവസാന രാത്രി ആയിരുന്നു.രാത്രി ദ്വീപിന്റെ കടലോരങ്ങൾക്ക് മാറ്റം വരുന്നതും താൽക്കാലിക ഭക്ഷണ ശാലകൾ പൊങ്ങി വരുന്നതും ഞങ്ങൾ ശ്രദ്ധിച്ചിരുന്നു.അതിനാൽ തന്നെ ‘ലാസ്റ്റ് സപ്പർ’ അത്തരം ഒരു റെസ്റ്റാറന്റിൽ ആക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു.മത്സ്യവിഭവങ്ങൾ തന്നെയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്.കീശ വല്ലാതെ കീറിപോകാത്ത വിധത്തിൽ അത്യാവശ്യം നന്നായി ഭക്ഷണം കഴിച്ച് ആ ടേസ്റ്റും ഞങ്ങൾ മനസ്സിലാക്കി.



(തുടരും...) 
 

Monday, March 11, 2013

പോളിയിലെ ഡി.സി.പിയും ദ്വീപിലെ ഡി.സി.പി യും….(ലക്ഷദ്വീപ് യാത്ര - ഭാഗം 15)

കഥ ഇതുവരെ


അന്ന് മുഴുവന്‍ റെജുവിന്റെ ഫോണ്‍ ചിലച്ചു കൊണ്ടേയിരുന്നു.ഇന്ത്യന്‍ സിനിമയിലെ മിന്നും താരത്തിന്റെ കൂടെ ഇരുന്ന് ഫോട്ടോയും എടുത്ത് ഷേക്ക് ഹാന്റും നല്‍കിയാല്‍ പിന്നെ അവന്‍ ആരാ?

പോഡോയുടെ കൂടെ ഫോട്ടോ എടുക്കാന്‍ പറ്റിയെങ്കിലും വിവേക് ഒബ്രോയിയുടെ മുന്നില്‍ അവള്‍ ഒന്നും അല്ല എന്ന് റെജു, ആന്റണിയുടെ മുഖത്ത് നോക്കി പറയുകയും കൂടി ചെയ്തതോടെ ആന്റണിയുടെ മുഖം വാടി.

എവെരി ഡോഗ് ഹാസ് എ ഡേ” എന്ന് പറഞ്ഞ് ആന്റണി മനസ്സിനെ സമാധാനപ്പെടുത്താന്‍ നോക്കി.

അതേ , എവെരി ആന്റണി ഹാസ് എ ഡേ” - റെജു ശവത്തില്‍ ഒരു കുത്തും കൂടി കൊടുത്തു.റെജുവിന്റെ നിലക്കാത്ത ഫോണ്‍ വിളി കൂടി കണ്ടപ്പോള്‍ ആന്റണി മെല്ലെ ഒരു സൈഡിലേക്ക് മാറി.എനിക്ക് ഈ ഫോട്ടോ എടുക്കലിൽ പ്രത്യേകിച്ച് ഒന്നും തോന്നാത്തതിനാല്‍ ഞാന്‍ എന്റേതായ പണികളിലേക്ക് കടന്നു.

രാത്രി ജമാല്‍ വീണ്ടും ഞങ്ങളുടെ അടുത്തെത്തി.റെജുവും ജയേഷും ജമാലിന്റെ അടുത്ത് ഓടി എത്തി കാലില്‍ പിടിച്ചു പറഞ്ഞു.
ജമാല്‍ക്കാ....നന്ദി....ഒരുപാട് നന്ദി....ഒരുപാട് ഒരുപാട് നന്ദി....”

എന്തിന്?” അന്തം വിട്ട് ജമാല്‍ ചോദിച്ചു.

ഞങ്ങളെ ഇങ്ങോട്ട് കാല് കുത്താന്‍ അനുവദിച്ചതിന്....അത് കാരണം ഇന്ന് ഞങ്ങള്‍ക്ക് വിവേക് ഒബ്രോയിയുടേ കൂടെ ഇരിക്കാനും ഫോട്ടോ എടുക്കാനും ഷേക്ക് ഹാന്റ് നല്‍കാനും ഒക്കെ സാധിച്ചു....ഇനി കടലിൽ മുങ്ങി മരിച്ചാലും വേണ്ടില്ല....അല്ലെങ്കി വേണ്ട... ”

ആഹാ....ആബിദേ....അപ്പോള്‍ അവനെ കണ്ടോ?”

ങാ....ഞങ്ങള്‍ മൂന്ന് പേര്‍ക്ക് ഒപ്പം ഫോട്ടോ എടുക്കാന്‍ പറ്റി...” ആൻറണിയുടെ മുഖത്തേക്ക് നോക്കി, മറുപടി പറഞ്ഞത് റെജുവായിരുന്നു.

'ഓ...പിന്നെ... എന്തായാലും നിന്റെ ഫോട്ടോയല്ലേ?' ആന്റണി ആത്മഗതം ചെയ്തു.

.കെ....ഇനി നാളെ ഡി.സി.പിയും കയര്‍ കമ്പനിയും........അതോടെ ഈ ദ്വീപിലെ കാഴ്ചകള്‍ അവസാനിക്കും....”

....ഇന്നത്തോട് കൂടി തന്നെ പലര്‍ക്കും ഇവിടെ സ്വര്‍ഗ്ഗം കിട്ടിയിട്ടുണ്ട്....”

എങ്കില്‍ നാളെ കാണാം....രാവിലെ ചായ കഴിച്ച് ദേ നേരെ നടന്നാല്‍ ഡി.സി.പിയില്‍ എത്താം...അവിടെ മുത്തുക്കോയ ഉണ്ടാകും....എല്ലാം ഞാന്‍ പറഞ്ഞ് ശരിയാക്കിയിട്ടുണ്ട്....നാളികേര പൌഡര്‍ വേണമെങ്കില്‍ അവിടെ നിന്ന് വാങ്ങാം...ല്ലാം കിടാവിനെ ഏൽ‌പ്പിച്ചിട്ടുണ്ട്.”

ങേ! കിടാവോ? അതാരാ?”

കോയാ കിടാവ്.ഇന്നലെ നമ്മുടെ കൂടെ ഉണ്ടായിരുന്നയാൾ.ഡി.സി.പി യിലെ മാനേജറാ

ശരി...ശരി....”

ജമാല്‍ വീട്ടിലേക്ക് തിരിച്ച് പോയി.

പിറ്റേന്ന് രാവിലെത്തന്നെ അബൂബക്കർ മാഷ് എന്റെ നേരെ വരുന്നത് കണ്ടപ്പോൾ എനിക്ക് ഒരു പന്തികേട് തോന്നി.
സാറേ.ഒരു സംശയം?”

ഹാവൂ.” ഞാൻ സമാധാനിച്ചു

ഈ ഡി.സി.പി തന്നെയാണോ ആ ഡി.സി.പി?”

ഏത് ഡി.സി.പി?”

നമ്മുടെ പോളിയിലുണ്ടല്ലോ ഒരു ഡി.സി.പി

ഹ ഹ ഹാ.അത് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ പ്രോഗ്രാമിങ് എന്ന ഡി.സി.പി.ഇത് ഡെസികേറ്റഡ് കോക്കനട്ട് പ്ലാന്റ് എന്ന ഡി.സി.പി

ജമാൽ പറഞ്ഞപോലെ നേരത്തെ തന്നെ ഞങ്ങൾ ഡി.സി.പിയിൽ എത്തി.നാളികേരത്തിന്റെ ഒരു മല തന്നെ അവിടെ ഉണ്ടായിരുന്നു. ഡി.സി.പി മാനേജർ കോയ കിടാവ് എന്നെ അദ്ദേഹത്തിന്റെ ഓഫീസ് റൂമിലേക്ക് ക്ഷണിച്ചു.അല്പസമയത്തിന് ശേഷം ഒരാൾ വന്ന് ഞങ്ങളെ ഫാക്ടറിക്കകത്തേക്ക് ആനയിച്ചു.

പൊളിച്ച തേങ്ങയുടെ ചിരട്ട ചെറിയകോടാലി കൊണ്ട് കൊത്തി മാറ്റി ഒരു പന്ത് രൂപത്തിലാക്കി.പിന്നെ കുറേ സ്ത്രീകൾ ആ പന്തിന്റെ പുറം തോട് കത്തികൊണ്ട് അനായാസമായി നീക്കി അതിനെ ഒരു വെളുത്ത പന്താക്കി മാറ്റി.ഈ തൊലി വെളിച്ചെണ്ണ എടുക്കാനായി മറ്റൊരു യൂണിറ്റിലേക്ക് മാറ്റി.




അടുത്ത യന്ത്രത്തിൽ ഇട്ടതോടെ വെളുത്ത ബോൾ കഷ്ണങ്ങളായി നുറുങ്ങി.മറ്റൊരു യന്ത്രത്തിലൂടെ ഈ കഷ്ണങ്ങൾ കയറിയിറങ്ങിയതോടെ വെളുത്തപൊടിയായി പുറത്ത് വന്നു.ഈ പൊടി കൃത്യമായി തൂക്കി ഒരാൾ പാക്ക് ചെയ്തുകൊണ്ടിരുന്നു. വിദേശത്തേക്ക് തേങ്ങക്ക് പകരം കയറ്റി അയക്കുന്നത് ഈ പൊടിയാണ് പോലും.അല്പം വില കൂടുതലാണെങ്കിലും ഞങ്ങളെല്ലാവരും നാലും അഞ്ചും പാക്കറ്റുകൾ വാങ്ങി

 ശേഷം അടുത്ത സന്ദർശന കേന്ദ്രമായ കയർ ഫാക്ടറിയിലേക്ക് ഞങ്ങൾ നടന്നു.

(തുടരും...) 

 

Monday, July 18, 2011

വിവേക് ഒബ്രൊയിയും ഒരു സൂപ്പർ സ്റ്റാറും !!(ലക്ഷദ്വീപ് യാത്ര - ഭാഗം 14)

കഥ ഇതുവരെ

വെള്ളത്തില്‍ ഊളിയിടുന്ന മദാമ്മക്കുട്ടികളുടെ ഫോട്ടോ എടുക്കാന്‍ ഉടുതുണി അഴിച്ചിട്ട മദാമ്മയും കടലിലേക്കിറങ്ങി.എല്ലാവരുടേയും ശ്രദ്ധ ആ ‘വെള്ളം കളി‘യിലായി. തൊട്ടപ്പുറത്ത് പവിഴപുറ്റുകള്‍ കണ്ട് മടങ്ങി വന്ന ഒരു ബോട്ട് ആരും ശ്രദ്ധിച്ചതേ ഇല്ല.ഊഴം കാത്ത് നിന്ന മറ്റാരൊക്കെയോ ബോട്ടില്‍ ചാടിക്കയറി.അപ്പോഴാണ് റെജു ആ മുഖം കണ്ടത്.

“എടാ...അത് മറ്റവനല്ലേ?” ബോട്ടിലേക്ക് ഒരു പെണ്‍കുട്ടിയുടെ കൂടെ കയറുന്ന ഒരുത്തനെ നോക്കി റെജു ചോദിച്ചു.

“ഏത് മറ്റവന്‍?” ആന്റണിക്ക് ‘ഈ ശ്രദ്ധ‘യില്‍ നിന്നും ആ ശ്രദ്ധ ക്ഷണിക്കല്‍ ഇഷ്ടപ്പെട്ടില്ല.

“എന്താപ്പോ അവന്റെ പേര്?” റെജു തല ചൊറിഞ്ഞു.

“നീ ഇങ്ങോട്ട് നോക്കെടാ...” ആന്റണി റെജുവിനെ തിരിച്ചു വിളിച്ചു.അപ്പോഴേക്കും അടുത്ത ബോട്ട് എത്തി.മനസ്സില്ലാമനസ്സോടെ ആറു പേര്‍ ആ ഗ്ലാസ്‌ബോട്ടം ബോട്ടിലേക്ക് കയറി.കരയില്‍ നില്‍ക്കുന്ന ആറു പേര്‍ ഊറിച്ചിരിച്ചുകൊണ്ട് അവര്‍ക്ക് യാത്രമൊഴി നല്‍കി.

“ങും...ചിരിക്കേണ്ട...ഇപ്പോ വരും നിങ്ങക്കുള്ള ബോട്ടും...” ആന്റണി പറഞ്ഞു നാക്കെടുക്കുന്നതിന് മുമ്പ് അടുത്ത ബോട്ടും എത്തി.മദാമ്മമാരെ അവരുടെ പാട്ടിന് വിട്ട് ബാക്കി എല്ലാവരും ബോട്ടില്‍ കയറി.

യമഹ എഞ്ചിന്റെ ജന്മസിദ്ധമായ ശബ്ദത്തോടെ ബോട്ട് കടലിനകത്തേക്ക് കുതിച്ചു.നീലനിറത്തില്‍ തെളിഞ്ഞ വെള്ളത്തിനടിയില്‍ നിലാവ് പരത്തിയപോലെ പഞ്ചാരമണല്‍ കണ്ടുകൊണ്ട് ഞങ്ങള്‍ മുന്നോട്ട് നീങ്ങി.

“ഈ ബോട്ടിന് എത്രയാ ചാര്‍ജ്ജ്?”

“അര മണിക്കൂറിന് 750 രൂപ...!” ബോട്ട് ഡ്രൈവര്‍ പറഞ്ഞു.

“ഒരാള്‍ക്കോ?”

“അതെ.ആറു പേരെ വരെ ഒരു ബോട്ടില്‍ കയറ്റും...“

“യാ കുദാ...” കീശയില്‍ ഇത്രയും കാശ് കരുതാത്തതിനാല്‍ ഞാന്‍ നെടുവീര്‍പ്പിട്ടു.ജമാല്‍ അതിനെപറ്റി ഒന്നും പറയാത്തത് എന്നില്‍ അല്പം നീരസം ഉണ്ടാക്കി.

പത്ത് മിനുട്ട് യാത്ര ചെയ്തപ്പോള്‍ ബോട്ടിന്റെ സ്പീഡ് അല്പം കുറഞ്ഞു.ബോട്ട് സാവധാനം നിന്നു.ഞങ്ങള്‍ ബോട്ടിനടി ഭാഗത്തെ ഗ്ലാസ്സിലൂടെ താഴേക്ക് നോക്കി.പലനിറത്തിലുമുള്ള പവിഴപുറ്റുകള്‍.അതിനിടയിലൂടെ ഓടിക്കളിക്കുന്ന മത്സ്യക്കുഞ്ഞുങ്ങള്‍.അവയും പല നിറത്തോടും കൂടിയവ.എല്ലാം ദേ കൈ എത്തും എന്ന് തോന്നുന്ന ദൂരത്തില്‍ സ്വൈരവിഹാരം നടത്തുന്നു.മുമ്പ് ചില്ലിട്ട അക്വാറിയത്തില്‍ മാത്രം കണ്ട ഈ അത്ഭുതക്കാഴ്ച ഞങ്ങളെ ശരിക്കും ആകര്‍ക്ഷിച്ചു.ബോട്ട് വീണ്ടും സ്റ്റാര്‍ട്ട് ചെയ്തു.ഞങ്ങള്‍ വീണ്ടും കുറച്ച് കൂടി മുന്നോട്ട് നീങ്ങി.ഇപ്പോള്‍ കാണുന്നത് മതിലുപോലെ നീണ്ടു കിടക്കുന്ന പവിഴപുറ്റ്.അതും ഓറഞ്ചും നീലയും നിറത്തില്‍!ഇടക്കിടെ കുമ്പളങ്ങ വലിപ്പത്തിലുള്ള കല്ല് പോലെ ചില സാധനങ്ങളും.അവയും പവിഴപുറ്റ് ആണെന്ന് ബോട്ടുകാരന്‍ പറഞ്ഞപ്പോള്‍ മനസ്സിലായി.ബോട്ട് വീണ്ടും മുന്നോട്ട് നീങ്ങി.ഇത്തവണ കണ്ടത് വെള്ളത്തിന്റെ അടിയില്‍ ശക്തമായി ആടിക്കളിക്കുന്ന പായല്‍ കൂട്ടം.അതിനിടയിലൂടെ ഓടിക്കളിക്കുന്ന മത്സ്യക്കൂട്ടവും.എത്ര നിറങ്ങളില്‍ കാണുന്നു എന്ന് എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കുന്നില്ല!ദൈവത്തിന്റെ സൃഷ്ടി മാഹാത്മ്യം ശരിക്കും തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.കടല്‍ കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ തിരിച്ച് കരയിലേക്ക് തന്നെ പോന്നു.

“കാശ് എവിട്യ്യെയാ അടക്കേണ്ടത് ?” ഞാന്‍ മനസ്സില്ല മനസ്സോടെ ബോട്ടുകാരനോട് ചോദിച്ചു.

“അതാ അവിടെ?” കരയിലെ ഒരു ചെറിയ കൌണ്ടര്‍ കാണിച്ച് അദ്ദേഹം പറഞ്ഞു.

“പക്ഷേ നിങ്ങളോട് കാശ് അടക്കാന്‍ ജമാല്‍ പറഞ്ഞോ?” അദ്ദേഹം ചോദിച്ചു.

“ഇല്ല...”

“എങ്കില്‍ കാശ് അടക്കേണ്ട...”

“ങേ!!!” അദ്ദേഹം അത് പറഞ്ഞപ്പോള്‍ ‘ജമാല്‍ ക ദോസ്ത്‘ എന്ന പദവി കാരണം , ബോധം കെട്ട് ഞാന്‍ കടലിലേക്ക് വീഴുമോ എന്ന് തോന്നിപ്പോയി.

അങ്ങനെ രണ്ട് ബോട്ടിലും കൂടി അഞ്ചുപൈസ കൊടുക്കാതെ കടലിലൂടെ ഒരു യാത്ര കഴിഞ്ഞ് ഞങ്ങള്‍ കരയിലെത്തി.സമയം ഇനിയും ധാരാളം ബാക്കിയുള്ളതിനാല്‍ ഞങ്ങള്‍ തിരിച്ച് റൂമിലേക്ക് തന്നെ പോകാന്‍ തീരുമാനിച്ചു.വൈകിട്ട് വീണ്ടും കടലില്‍ കുളിക്കാം എന്ന ഭൂരിപക്ഷാഭിപ്രായം മാനിച്ച് ഞങ്ങള്‍ വണ്ടിക്കാരനെ തിരിച്ചു വിളിച്ചു.

ലോഡ്ജില്‍ എത്തി ഭക്ഷണവും കഴിച്ച് വിശ്രമിക്കുമ്പോള്‍ ഞാന്‍ ജമാലിനെ വെറുതെ വിളിച്ചു.ഉടന്‍ അവന്‍ റൂമിന് മുന്നിലെത്തി.കടലില്‍ കുളിക്കാതെ പോന്ന വിവരം ഞങ്ങള്‍ അവനെ ധരിപ്പിച്ചു.

“കടലില്‍ കുളിക്കേണ്ട സമയം അതായിരുന്നു...” ജമാല്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് അല്പം നഷ്ടബോധം തോന്നി.

“ങാ...അതുപോട്ടെ...വൈകിട്ട് ഒരു കാര്യം ശ്രദ്ധിക്കണം.ചില വി ഐ പി ടൂറിസ്റ്റുകള്‍ ഉണ്ട്.അവര്‍ക്ക് ശല്യമാകരുത്...” ജമാല്‍ ഞങ്ങള്‍ക്ക് നിര്‍ദ്ദേശം തന്നു.

“ഞാന്‍ അപ്പഴേ പറഞ്ഞില്ലേ...മറ്റവന്‍ ഉണ്ട് എന്ന്...” റെജു വീണ്ടും മറ്റവനെ എടുത്തിട്ടു.

“ഏതാടാ നീ ഇപ്പറയുന്ന മറ്റവന്‍?” എല്ലാവരും റെജുവിന്റെ നേരെ തിരിഞ്ഞു.

“വിവേക് ഓബ്‌റോയ് ഉണ്ട് ദ്വീപില്‍...” ഉത്തരം പറഞ്ഞത് ജമാല്‍ ആയിരുന്നു.

“അതേ...അവന്‍ തന്നെ...” പേരു കിട്ടിയ സന്തോഷത്തില്‍ റെജു പറഞ്ഞു.

“ഓകെ...അത് ഞങ്ങള്‍ ശ്രദ്ധിച്ചോളാം...” ഞങ്ങള്‍ ഉറപ്പ് കൊടുത്തു. രാത്രി കാണാം എന്ന് പറഞ്ഞ് ജമാല്‍ സ്ഥലം വിടുകയും ചെയ്തു.

നാല് മണിയായപ്പോള്‍ ഞങ്ങളുടെ ശകടം വീണ്ടും എത്തി.വിവേക് ഓബ്‌റോയിയെ നേരില്‍ കാണണേ എന്ന പ്രാര്‍ത്ഥനയോടെ പലരും വണ്ടിയില്‍ കയറി.അത് ആരാണെന്ന് അറിയാത്തതിനാല്‍ “കടലില്‍ കുളിക്കാന്‍ പറ്റണേ” എന്ന പ്രാര്‍ഥനയോടെ ഞാനും കയറി.

സൌത്ത് വാട്ടര്‍ സ്പോര്‍ട്സ് സെന്ററിന്റെ ഗേറ്റില്‍ തടസ്സങ്ങള്‍ ഒന്നും ഇല്ലാതെ ഞങ്ങള്‍ അകത്തേക്ക് പ്രവേശിച്ചു.നേരെ കുളിക്കടവിലേക്ക് നീങ്ങി.ബര്‍മുഡ ഇട്ടും ഇടാതെയും എല്ലാവരും കടലിലേക്കിറങ്ങി.ആഴം കുറഞ്ഞ തെളിഞ്ഞ കടലില്‍ ഞങ്ങള്‍ ഞങ്ങളുടെ ലീലാവിലാസങ്ങള്‍ തകര്‍ത്തു.അതിനിടയില്‍ ദൂരെ നിന്നും ഒരു സ്പീഡ് ബോട്ട് വരുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.ടൂറിസ്റ്റുകളയും വഹിച്ചുകൊണ്ടുള്ള ആ ബോട്ട് ഞങ്ങളുടെ അടുത്ത് എത്തിയപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന താരത്തെ പലരും തിരിച്ചറിഞ്ഞു.

“ഹായ്...വിവേക്...” അറിയാവുന്നവര്‍ വിളിച്ചു കൂവി.വിവേക് ‘റ്റാറ്റാ’ എന്ന് കൈ വീശി.താരത്തെ നേരില്‍ കണ്ട ആരുടെയൊക്കെയോ മനം കുളിര്‍ത്തു.ഞങ്ങള്‍ വീണ്ടും കുറേ നേരം കടലില്‍ നീന്തികുളിച്ചു.തിരയില്ലാത്ത കടലില്‍ , അറിയാതെ വെള്ളത്തിന്റെ രുചി അറിഞ്ഞവര്‍ മിണ്ടാതെ കുളി തുടര്‍ന്നു.ഏകദേശം സന്ധ്യ ആയപ്പോള്‍ പലര്‍ക്കും തണുത്ത് വിറക്കാന്‍ തുടങ്ങി.അങ്ങനെ ഓരോരുത്തരായി കയറിത്തുടങ്ങി.

എല്ലാവരും കുളിച്ച് കരക്ക് കയറി എന്ന് ഉറപ്പ് വരുത്തി ഞാനും റെജുവും ജയേഷും ഏറ്റവും പിന്നിലും മറ്റുള്ളവര്‍ മുന്നിലുമായി പുറത്തേക്ക് നടന്നു.ടിക്കറ്റ് കൌണ്ടറിന്റെ അടുത്തെത്തിയപ്പോള്‍ റെജു വീണ്ടും ആ മദാമ്മമാര്‍ അവിടെ തന്നെ ഉണ്ടൊ എന്ന് ഒളിഞ്ഞു നോക്കി.

“സാര്‍....അതാ അവിടെ....” റെജു എന്റെ നേരെ തിരിഞ്ഞ് പറഞ്ഞു.

“ആര് ? ആ മദാമ്മകളൊ ?”

“അല്ല...വിവേക്...”

“ഓ...അവന്‍ അവിടെ സ്വസ്ഥമായിട്ട് ഇരുന്നോട്ടെ റെജു...” ഞാന്‍ പറഞ്ഞു.

“സാര്‍....ഒരു ഫോട്ടോ എടുക്കാന്‍ അനുവാദം....”

“ങാ...ഇനി അവന്റെ കൂടെയും ഫോട്ടൊ...ഇന്നലെ കപ്പലില്‍ ആ പോഡൊയുടെ കൂടെ ഫോട്ടോ എടുത്തപ്പോള്‍ അനുവാദം ചോദിച്ച എന്നെ മറന്നവരല്ലേ....വേഗം നടക്ക്...” ഞാന്‍ അല്പം ടൈറ്റാക്കി.

“അത് സോറി സാര്‍....ഇത് വിവേക് ഒബ്‌റൊയ്...ഇന്ത്യന്‍ സിനിമയിലെ ഭാവിതാരമാണ് സാര്‍...” റെജു കെഞ്ചി.

എങ്കില്‍ ഒന്ന് ശ്രമിക്കാം എന്ന് കരുതി ഞാന്‍ വിവേക് ഇരിക്കുന്ന കസേരക്ക് പിന്നിലൂടെ ചെന്നു.റെജു എന്റെ പിന്നാലെയും.ഒരു ചൂടന്‍ ചുംബനത്തിലേക്ക് ആണ് വിവേകും കാമുകിയും ആ നിമിഷം പോകുന്നത് എന്ന് കണ്ട ഞാന്‍ പെട്ടെന്ന് തിരിഞ്ഞ് നിന്നു.

“റെജു...നമുക്ക് പോകാം...ഇപ്പോള്‍ അത് ശരിയാവില്ല...“ ഞാന്‍ പിന്മാറാന്‍ തീരുമാനിച്ചു.

“സാര്‍....നമ്മള്‍ മൂന്ന് പേരല്ലേ ഉള്ളൂ...ഒന്ന് കൂടി ശ്രമിക്കാം...” റെജു വിട്ടില്ല,

“എങ്കില്‍ വാ...” ഞാന്‍ സകല ധൈര്യവും കുപ്പിയിലാക്കി വിവേകിന്റെ നേരെ വീണ്ടും നടന്നു.

“എസ്ക്യൂസ് മീ...അയാം ആബിദ് ഫ്രം കാലികറ്റ്,കേരള...വീ ആര്‍ എമ്പ്ലൊയീസ് ഓഫ് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്...കാന്‍ വീ ടേക്ക് എ ഫോട്ടൊ വിത് യൂ ?” ഞാന്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചതും വിവേകിന്റെ ഒപ്പം ഇരുന്ന പെണ്ണ് എണീറ്റ് പോയതും ഒരുമിച്ചായിരുന്നു.സുന്ദരമായ ആ നിമിഷത്തില്‍ വന്ന കട്ടുറുമ്പുകളായ ഞങ്ങളെ എന്ത് പറയും എന്ന് ഞങ്ങള്‍ ശങ്കിച്ച് നില്‍ക്കുന്നതിനിടെ വിവേക് പറഞ്ഞു.

“ഓകെ...ടേക് യുവര്‍ സീറ്റ്...” ഒഴിഞ്ഞ കാമുകിയുടെ സീറ്റിലേക്ക് ഞാന്‍ തന്നെ ആദ്യം ചാടിക്കയറി ഇരുന്നു.കാരണം ഇന്നലേ കപ്പലില്‍ സംഭവിച്ചത് ഇന്നും പറ്റരുതല്ലോ.റെജുവും ജയേഷും അവരുടെ ക്യാമറയില്‍ ഞങ്ങളെ പകര്‍ത്തി.ശേഷം അവരെ വിവേകിന്റെ കൂടെ ഇരുത്തി ഞാനും ഫോട്ടോ എടുത്തു.Abid Areacode എന്ന എൻ്റെ fb അക്കൗണ്ട് dp അന്ന് മുതൽ ഈ ഫോട്ടോയാണ്.

വിവേകിന് നല്ലൊരു ഷേക്ക് ഹാന്റും താങ്ക്സും നല്‍കി ഞങ്ങള്‍ മുമ്പേ ഗമിക്കുന്നവരുടെ അടുത്തേക്ക് ഓടി.കേരള സര്‍ക്കാറിന്റെ ഓണം ബമ്പര്‍ അടിച്ച സന്തോഷത്തില്‍ റെജു ഓടിയത് നേരെ എതിര്‍ദിശയിലേക്കായിരുന്നു!


(തുടരും...)

Thursday, July 07, 2011

വിദേശികുളിയും സ്വദേശികുളിയും - (ലക്ഷദ്വീപ് യാത്ര - ഭാഗം 13)

കഥ ഇതുവരെ

കടലില്‍ കുളിക്കാനുള്ള ആവേശത്തോടെ പിറ്റേന്ന് എല്ലാവരും നേരത്തെ എണീറ്റു.പതിവ് പോലെ അബൂബക്കര്‍ മാഷ് ബാത്‌റൂമില്‍ കയറി പാട്ട് തുടങ്ങി...”ഓ സൈനബാ...അഴകുള്ള സൈനബാ...”

“മാഷെ...ബാത്‌റൂമില്‍ നിങ്ങള്‍ എന്തെടുക്കാ...” സലീം മാഷ് വിളിച്ച് ചോദിച്ചു.

“ചേന കൃഷിക്ക് സ്കോപ്പുണ്ടോ ന്ന് നോക്കാ...അല്ല പിന്നെ, ബാത്‌റൂമില്‍ പിന്നെ എല്ലാരും എന്താ ചെയ്യല്?”

“അതല്ല...നമ്മള്‍ ഇപ്പോള്‍ പോകുന്നത് കടലില്‍ കുളിക്കാനാ...അതിന്റെ മുമ്പ് മറ്റൊരു കുളി?”

“ഓ...അത് ശരിയാണല്ലൊ...” അബൂബക്കര്‍ മാഷ് പുറത്തിറങ്ങി.

അപ്പോഴേക്കും ഞങ്ങള്‍ക്ക് പോകാനുള്ള ശകടം എത്തി-ഇത്തവണ ഒറിജിനല്‍ നായ്കുറുക്കന്‍ തന്നെ.
സൌത്ത് വാട്ടര്‍ സ്പോര്‍ട്ട്സ് സെന്ററിനകത്ത് കട നടത്തുന്ന അളിയനെ വിളിച്ച് ഞങ്ങള്‍ക്ക് വേണ്ട സൌകര്യങ്ങള്‍ എല്ലാം ചെയ്തതിനാല്‍ ജമാല്‍ ഞങ്ങളുടെ കൂടെ പോന്നില്ല.അല്ലെങ്കിലും ദിവസവും കടലില്‍ കുളിക്കുന്നവര്‍ക്ക് ഞങ്ങളുടെ കടല്‍കോപ്രായങ്ങള്‍ കാണാനുണ്ടോ സമയം?

സൌത്ത് വാട്ടര്‍ സ്പോര്‍ട്ട്സ് സെന്ററിന്റെ ഗേറ്റിന് മുന്നില്‍ വണ്ടി നിര്‍ത്തി.ഇനി വൈകിട്ടേ മടക്കമുള്ളൂ എന്നതിനാല്‍ വണ്ടിക്കാരന്റെ നമ്പര്‍ വാങ്ങി അവനെ തിരിച്ചു വിട്ടു.അറബിക്കടല്‍ നീന്തി ഞങ്ങളാരും അക്കരെ പറ്റില്ല എന്ന വിശ്വാസം ഉള്ളതിനാല്‍ ഡ്രൈവര്‍ ഒരു ചില്ലികാശുപോലും ചോദിച്ചില്ല!

“എവിടെ നിന്നാ..?” ഗേറ്റില്‍ സെക്യൂരിറ്റി ഞങ്ങളെ തടഞ്ഞു.

“ജമാല്‍ വിളിച്ചു പറഞ്ഞിരുന്നില്ലേ?ജമാല്‍ ക ദോസ്ത് ആണ്...” അളിയന്റെ മുന്നില്‍ അളിയനെ നന്നാക്കാന്‍ ഞാന്‍ അല്പം ഗര്‍വ്വോടെ തന്നെ പറഞ്ഞു.

“ഓ...ജമാല്‍ സാര്‍ വിട്ടതാണോ..? അറിയാതെ ചോദിച്ചു പോയതാ...ഒരാളുടെ മാത്രം പേര് ഈ രെജിസ്റ്ററില്‍ എഴുതി എത്ര പേരുണ്ട് എന്നും എഴുതി നേരെ നടന്നോളൂ...” ക്ഷമ യാചിച്ചുകൊണ്ട് സെക്യൂരിറ്റി പറഞ്ഞു.

മുന്നില്‍കണ്ട റോഡിലൂടെ ടൂറിസ്റ്റുകള്‍ക്കുള്ള റിസോര്‍ട്ടുകളും മറ്റും നോക്കി ഞങ്ങള്‍ നടന്നു.ദ്വീപ് വിഭവങ്ങള്‍ വില്‍ക്കുന്ന ഒരു കടയുടെ മുമ്പിലെത്തിയതും കൂളിംഗ് ഗ്ലാസ് വച്ച ഒരു കഷണ്ടിക്കാരന്‍ ഇറങ്ങി വന്നു.
“എന്റെ പേര് അലി...ജമാലിന്റെ അളിയന്‍....നിങ്ങള്‍ വരുമെന്ന് അവന്‍ വിളിച്ചു പറഞ്ഞിരുന്നു...”

“ങാ...” ഞാന്‍ തലയാട്ടി.

“ഇതുവഴി നടന്നാല്‍ ഹെലിപാഡ്...നേരെ നടന്നാല്‍ ബീച്ച്...ബീച്ചിലിറങ്ങി ഒന്ന് ചുറ്റി നടന്നാല്‍ വീണ്ടും ഇവിടെ തന്നെ എത്തും...” അലി പറഞ്ഞു.

“അപ്പോള്‍ ഭൂമി ഉരുണ്ടതാണെന്ന് തെളിയും , പണ്ട് മാക്‌ഡവല്‍ പറഞ്ഞപോലെ...” ശിവദാസന്‍ മാഷ് പറഞ്ഞു.

“ മാക്‌ഡവല്‍ പറഞ്ഞത് ഭൂമി കറങ്ങുന്നു എന്നല്ലേ? അതുകൊണ്ടല്ലേ ‘മറ്റേതിന്’ മാക്‌ഡവല്‍ എന്ന് പേരിട്ടത് ?” ഹരിദാസന്‍ മാഷക്ക് സംശയമായി.

“ഭൂമി ഉരുട്ടിയത് മഗെല്ലന്‍ ആണ് , മാക്‌ഡവലോ മക്‍ഡൊണാല്‍ഡൊ ഒന്നുമല്ല...” ഞാന്‍ ഇടയില്‍ കയറി പ്രശ്നം അവസാനിപ്പിച്ചു.

“രാജനെ ഉരുട്ടിയത് ആരെന്ന് അറിയാം...ഭൂമി ഉരുട്ടിയത് ഞമ്മളെ സിലബസ്സില്‍ ഇല്ല...”ഹരിദാസന്‍ മാഷ് പറഞ്ഞു.

“അപ്പോള്‍ കുളിസ്ഥലം എവിടെയാ?” ബാത്രൂമില്‍ നിന്നും ഇറങ്ങിപുറപ്പെട്ട അബൂബക്കര്‍ മാഷിന് കുളിക്കാന്‍ തിരക്കായി.

“അതും ഇതാ നേരെ...പക്ഷേ ഒരു കാര്യം...വിദേശികള്‍ കുളിക്കുന്നുണ്ട് അവിടെ...നിങ്ങള്‍ അല്പം മേലോട്ട് മാറി ഇറങ്ങിയാല്‍ മതി...” അലി പറഞ്ഞു.

“ആഹാ...ഇന്ത്യാ രാജ്യത്തെ കടലില്‍ കുളിക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഒരു സ്ഥലവും സായിപ്പന്മാര്‍ക്ക് മറ്റൊരു സ്ഥലവും...???” ആരെയോ രക്തം തിളച്ചു.പക്ഷേ കടല്‍കാറ്റേറ്റ് അതപ്പോള്‍ തന്നെ തണുത്തു.

“പക്ഷേ...ഈ വെയിലത്ത് കുളിക്കുന്നത് അത്ര നല്ലതല്ല...വൈകിട്ട് ആയിരിക്കും നല്ലത്...” അലി ഒരഭിപ്രായം പറഞ്ഞു.ഞങ്ങളില്‍ പലര്‍ക്കും അത് സ്വീകാര്യമായതിനാല്‍ അത്രയും നേരം ഇനി എന്തു ചെയ്യാന്‍ എന്ന സംശയവും ഉയര്‍ന്നു.

“ഒരു കാര്യം ചെയ്യ്...നിങ്ങള്‍ ബീച്ചൊന്ന് ചുറ്റിക്കാണൂ...പിന്നെ ഗ്ലാസ് ബോട്ടം ബോട്ടില്‍ റീഫും കണ്ട് തിരിച്ചു പോയി വൈകിട്ട് വരിക...” അലി പരിപാടി പറഞ്ഞു തന്നു.

“അയ്യോ...എങ്കില്‍ ആ വണ്ടിക്കാരനെ വിടേണ്ടായിരുന്നു...ഏതായാലും നമുക്ക് ഈ പരിപാടി ചെയ്യാം...എന്നിട്ട് സമയത്തിനനുസരിച്ച് ബാക്കി തീരുമാനിക്കാം...” ആരോ അഭിപ്രായപ്പെട്ട പ്രകാരം ഞങ്ങള്‍ ബീച്ചിലേക്കിറങ്ങി.

“എവിടെ ‘മറ്റവന്മാര്‍‘ കുളിക്കുന്നത്?ഒന്നിനേയും കാണുന്നില്ലല്ലോ?ഇപ്പോള്‍ ഏതായാലും കുളിക്കാന്‍ ഇറങ്ങേണ്ട...” ആരുടെയോ നഷ്ടബോധം പുറത്തു ചാടി.ഞങ്ങള്‍ ബീച്ചിലെ പഞ്ചാര മണലിലൂടെ നടന്നു.ദ്വീപ് മന്ദം മന്ദം കടലിലേക്ക് ഇറങ്ങിപ്പോകുന്ന മനോഹരമായ കാഴ്ച കണ്ടു.അലി പറഞ്ഞത് പോലെ ഞങ്ങള്‍ തുടങ്ങിയേടത്ത് തന്നെ തിരിച്ചെത്തി.

അല്പം അകലെ കുറച്ചു പേര്‍ തിക്കിത്തിരക്കുന്നത് ഞങ്ങളുടേ ശ്രദ്ധയില്‍ പെട്ടു.മുന്നില്‍ നടന്നവര്‍ പൊളിയാറായ ഒരു ബോട്ട് ജെട്ടിയിലേക്ക് കയറി.ഗ്ലാസ് ബോട്ടം ബോട്ടില്‍ കോറല്‍ റീഫ് അഥവാ പവിഴപുറ്റുകള്‍ കാണാന്‍ പോകാനുള്ള തിരക്കാണ്.ഞങ്ങളും ആ തിരക്കിലേക്ക് ചേക്കേറി.അവിടെ കുറേ സായിപ്പന്മാര്‍ വലിയ വലിയ സിലിണ്ടറുകള്‍ ഉരുട്ടികൊണ്ടു വരുന്നതും പ്രത്യേകതരം കണ്ണട ധരിക്കുന്നതും ഞങ്ങള്‍ കണ്ടു.അപ്പോഴാണ് വെള്ളത്തില്‍ രണ്ട് സായിപ്പി കുട്ടികള്‍ മീനിനെ പോലെ ചിറകും വാലും മുതുകില്‍ ഒരു സിലിണ്ടറും കെട്ടിവച്ചത് ഞങ്ങള്‍ കണ്ടത്.
“ഓ ...വെറുതെയല്ല ഇവിടെ ഇത്ര തിരക്ക്...വെള്ളത്തിലല്ലേ കളി...” ആരുടെയോ ആത്മഗതം വീണ്ടും പുറത്തു ചാടി.പെട്ടെന്ന് ഒരു മുതിര്‍ന്ന മദാമ ഒരു ക്യാമറയുമായി എത്തി.ഞങ്ങളുടെ ഇടയില്‍ വച്ച് അവര്‍ ഇട്ടിരുന്ന പാന്റും ബ്ലൌസും ഒരു കൂസലുമില്ലാതെ കരയില്‍ ഊരിവച്ചു!!

“എന്റ്റമ്മേ...പിടിച്ചതിലും വലുത് മാളത്തിലോ..?” ആരുടെയോ ആത്മഗതം എല്ലാവരുടേയും ശ്രദ്ധ വലിയ മദാമ്മയില്‍ എത്തിച്ചു.

Thursday, June 23, 2011

കാക്കയില്ലാ ദ്വീപിന്റെ കഥ - ലക്ഷദ്വീപ് യാത്ര ഭാഗം 12

കഥ ഇതുവരെ

ശംഖും പവിഴപുറ്റും കൂടി കയ്യില്‍ പിടിക്കാന്‍ കഴിയുന്നതിലപ്പുറമായിരുന്നു എന്റെയടുത്ത്.മറ്റുള്ളവരുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.25000 രൂപ വരെ ലോട്ടറി അടിക്കാനും 6 മാസം വരെ ഗോതമ്പ് ഉണ്ട തിന്നാനും ഭാഗ്യം ലഭിച്ചേക്കാവുന്ന ഒരു മഹത്കൃത്യമായിരുന്നു ഞങ്ങള്‍ ചെയ്തുകൊണ്ടിരുന്നത് എന്ന് പിറ്റേന്നാണ് ഞങ്ങള്‍ അറിഞ്ഞത്!എന്നാലും ‘ജമാല്‍ ക ദോസ്ത്’ എന്ന പിടിവള്ളി എല്ലാവര്‍ക്കും അസാമാന്യ ധൈര്യം നല്‍കി.

“ഇനി അല്പം വിശ്രമിക്കാം..” ജമാലും സംഘവും ഒരു ഒഴിഞ്ഞ സ്ഥലത്തിരിക്കാന്‍ ഞങ്ങളെ ക്ഷണിച്ചു.

“ങാ....ആ കഥയും കേള്‍ക്കാം...” ഞാന്‍ തന്നെ കഥയുടെ വിഷയം എടുത്തിട്ടു.

“ആ കഥ പറയാം...എല്ലാവരും ഇരിക്കൂ...” ജമാല്‍ പറഞ്ഞു.

“ഫിന്ന കൌല കെസ്സ?” ഹിദായത്ത് മാഷ് ജമാലിന്റെ നേരെ ചോദിച്ചത് കേട്ട് ഞങ്ങള്‍ വാ പൊളിച്ചു.

“ലാ ബീല ഫീ...” ജമാലിന്റെ മറുപടിക്കും ഞങ്ങളുടെ പൊളിഞ്ഞ വായ അടക്കാന്‍ കഴിഞ്ഞില്ല.

“ഓകെ...കേട്ടോളൂ...” ഹിദായത്ത് മാഷ് കഥ പറയാന്‍ വേണ്ടി കണ്ഠം ശുദ്ധീകരിച്ചു.ഞങ്ങള്‍ കാതും ശുദ്ധീകരിച്ചു.

“ഒരിക്കല്‍ കരയില്‍ നിന്നും ഒരു വലിയ മൌലവി ദ്വീപിലേക്ക് വന്നു...മൌലവീന്ന് പറഞ്ഞാല്‍ മതപുരോഹിതന്‍....” രാജേന്ദ്രന്‍ മാഷും ഹരീന്ദ്രന്‍ മാഷും അന്യോന്യം നോക്കുന്നത് കണ്ടപ്പോള്‍ ഹിദായത്ത് മാഷ് വിശദീകരിച്ചു.

“ഏത് വകുപ്പില്‍ പെട്ട മൌലവിയാ? ആണ്ടിറച്ചി തിന്ന്‌ണതോ തിന്നാത്തതോ?” അബൂബക്കര്‍ മാഷ് സംശയവുമായി എണീറ്റു.

“ആ...അത് കഥേന്ന് മനസ്സിലാക്കുക...മൌലവിയുടെ താടിയും തലേക്കെട്ടും മുഖകാന്തിയും കണ്ട ജനങ്ങള്‍ അദ്ദേഹത്തിന്റെ ചുറ്റും കൂടി...”

“തലേക്കെട്ട് ണ്ടെങ്കി അത് ഞമ്മളെ വകുപ്പ്‌ല് പെട്ടതാ...”അബൂബക്കര്‍ മാഷക്ക് സമാധാനമായി.

“അങ്ങനെ അദ്ദേഹം ജനങ്ങളോട് നല്ല നല്ല കാര്യങ്ങള്‍ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു.മനുഷ്യന്‍ നന്നാകേണ്ടതിന്റെ ആവശ്യകതയും ദ്വീപില്‍ വസിക്കുമ്പോള്‍ പടച്ചവനെ അനുസരിക്കാതിരുന്നാല്‍ വന്നേക്കാവുന്ന ശിക്ഷയെക്കുറിച്ചും അദ്ദേഹം ജനങ്ങളെ ഉത്‌ബോധിപ്പിച്ചു...”

“അപ്പം മൂപ്പര്‍ക്ക് നല്ല പയ്പ്പ് (വിശപ്പ്) ണ്ടായ്‌നീന്ന് ചുര്ക്കം...” അബൂബക്കര്‍ മാഷ് വീണ്ടും വെടി പൊട്ടിച്ചു.ഞങ്ങള്‍ എല്ലാവരും ചിരിയടക്കി.

“അപ്പോഴാണ് എവിടെ നിന്നോ ഒരു കാക്ക മൌലവിയുടെ തലക്ക് മുകളിലെ മരക്കൊമ്പില്‍ പറന്നിരുന്നത്...”

“മോല്യാരെ ഒട്‌ക്കത്തെ വ‌അ‌ള് (മതപ്രസംഗം) പിരിച്ച് ബ്‌ടാനായിര്ക്കും...” അബൂബക്കര്‍ മാഷ് അനുഭവത്തില്‍ നിന്നും പറഞ്ഞു.

“ങാ...കാക്ക വന്നിരുന്നതും ആസനം വികസിപ്പിച്ചതും മൂലധനം നിക്ഷേപിച്ചതും നിമിഷങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞു!മൌലവിയുടെ മൂക്കിന്റെ മുകളില്‍, ഇന്ത്യയുടെ മൂട്ടില്‍ ശ്രീലങ്ക കിടക്കുന്നപോലെ കാക്ക കാഷ്ഠം !”

“കഷ്ടം...കാക്കക്കും അറിയാം കറക്ട് കക്കൂസ്...” ഇത്തവണ ഡയലോഗ് വിട്ടത് റെജു ആയിരുന്നു.

“ഫ...ഹിമാറെ!!!” ശാന്തനായ ഹിദായത്ത് മാഷ് ഉച്ചത്തില്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാവരും റെജുവിനെ നോക്കി.

“ഏയ്...നിങ്ങളെയല്ല പറഞ്ഞത്...മൌലവി കാക്കയെ ശപിച്ചതാ...നിന്റെ കുലം മുടിയട്ടെ...”

“ങേ...കാക്കക്കും കുലയോ ?” അബൂബക്കര്‍ മാഷക്ക് മനസ്സിലായില്ല.

“കുലയല്ല...കുലം...കുടുംബം...അങ്ങനെ ആ കാക്കയെ അപ്പോള്‍ തന്നെ ഒരു പരുന്ത് റാഞ്ചിക്കൊണ്ടുപോയി... പിന്നീട് ദ്വീപില്‍ ഒരു കാക്കയും വന്നില്ല...”

‘കാക്കാമാരുള്ളിടത്ത് പിന്നെ കാക്ക എന്തിനാ’ അബൂബക്കര്‍ മാഷുടെ ആത്മഗതം പുറത്തുചാടി.

“അങ്ങനെയാണ് ദ്വീപില്‍ കാക്ക ഇല്ലാതായത്...ഇനി അതാ അങ്ങോട്ട് നോക്കൂ...ദ്വീപിലെ സൂര്യാസ്തമയം...” ചെഞ്ചായം പൂശിയ ആകാശത്തില്‍ ,വൃന്ദ കാരാട്ടിന്റെ നെറ്റിയില്‍ കാണുന്നപോലെ ഒരു ചുവന്ന പൊട്ട് ആയി സൂര്യന്‍ മാറിക്കഴിഞ്ഞിരുന്നു.

“ഇന്നത്തെ സൂര്യന്‍ രക്ത്സാക്ഷിത്വം വഹിക്കാന്‍ പോകുന്നു.ആകാശം നിറയെ ചോര ചിന്തി അവന്‍ വീരമൃത്യു വരിക്കാന്‍ പോകുന്നു...” ശിവദാസന്‍ മാഷുടെ വിപ്ലവചിന്തകള്‍ അണപൊട്ടാന്‍ തുടങ്ങി.

“അങ്ങനെ ദ്വീപില്‍ നമ്മുടെ ആദ്യരാത്രി ആരംഭിക്കുന്നു...” ആരോ ഒരുള്‍പുള‍കത്തോടെ തട്ടിവിട്ടു.

“അപ്പൊള്‍ നാളത്തെ പ്രോഗ്രാം ?” ഹേമചന്ദ്രന്‍ സാറിന് അടുത്ത ദിവസത്തെ പരിപാടികള്‍ അറിയാന്‍ തിടുക്കമായി.

“അത് നമുക്ക് റൂമിലെത്തി ഒന്ന് ഫ്രഷായിട്ട് ബീച്ചില്‍ ഇരുന്ന് സംസാരിക്കാം...” ജമാലിന്റെ നിര്‍ദ്ദേശം ഞങ്ങള്‍ക്കെല്ലാവര്‍ക്കും സ്വീകാര്യമായി.

തിരിച്ച് ഞങ്ങള്‍ പുഷ്പകവിമാനത്തില്‍ തന്നെ റൂമിലെത്തി.ഇത്രയും നേരം ഞങ്ങളെ സഹിച്ചതിന് സോറി വഹിച്ചതിന് 200 രൂപ കൂലിയും വാങ്ങി ഞങ്ങളുടെ പുഷ്പകവിമാനം ടേക്കോഫ് ചെയ്തു.എല്ലാവരും പെട്ടെന്ന് തന്നെ ഫ്രെഷായി വീണ്ടും തൊട്ടുമുന്നിലുള്ള ബീച്ചിന്റെ പാര്‍ശ്വഭിത്തിയില്‍ ഇരുന്നു.അറബിക്കടലിലെ മന്ദമാരുതികള്‍ ഞങ്ങളെ തഴുകിക്കൊണ്ടിരുന്നു.അല്പസ്ക്കമയത്തിനകം ജമാലും എത്തി.

“അപ്പോ നാളെ ഒരു 9 മണിക്ക് നമുക്കിറങ്ങാം...തെക്ക് ഭാഗത്ത് വാട്ടര്‍ സ്പോട്സ് സെന്റര്‍ കാണാം.ഗ്ലാസ് ബോട്ടം ബോട്ടും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്...”

“ങേ!അതെന്തിനാ ഗ്ലാസ് പൊട്ടും ബോട്ട് ?” നീന്തല്‍ അറിയാത്ത ആരോ ഒരാള്‍ പേടിയോടെ ചോദിച്ചു.

“ഗ്ലാസ് പൊട്ടും ബോട്ടല്ല...ഗ്ലാസ് ബോട്ടം ബോട്ട്...കടലിനടിയിലെ പവിഴപുറ്റുകള്‍ കാണാന്‍....ഒരു കിലോമീറ്റര്‍ കടലിനുള്ളിലേക്ക് പോകും...അതുകഴിഞ്ഞ് മതിവരുവോളം കടലില്‍ മുങ്ങിക്കുളിക്കാം...ബര്‍മുഡ ഉണ്ടെങ്കില്‍ കരുതിക്കോളണം...” ജമാല്‍ പറഞ്ഞു.

“ഓ.കെ...ഞങ്ങള്‍ റെഡി!!”

(തുടരും...)

Sunday, June 19, 2011

ഒരു ശംഖ് കടി - ലക്ഷദ്വീപ് യാത്ര ഭാഗം 11

കഥ ഇതുവരെ

“ജമാലേ...ഇനി മുതലുള്ള ഭക്ഷണം നീ ഒരു ഹോട്ടലില്‍ ഏല്‍പ്പിക്കണം...” ഈ ടീം അത്താഴം കൂടി കഴിച്ചാല്‍ ജമാലിന്റെ പുതിയ പുരയുടെ അടിത്തറ കാണുമോ എന്ന ഭയത്താല്‍ ഞാന്‍ പറഞ്ഞു.ജമാലും അത് കേട്ട പാടേ സ്വീകരിച്ചു.അപ്പോഴേക്കും പുറത്തൊരു ഹോണടി കേട്ടു.ഞാന്‍ ആകാംക്ഷയോടെ പുറത്തേക്ക് നോക്കി.
‘അതാ...മുറ്റത്തൊരു ശകടം.ഫസല്‍ മോന്‍ എന്ന ഒന്നാംതരം ഗുഡ്‌സ് ഓട്ടോ...’

“ഓ...നമ്മുടെ വണ്ടി എത്തി...രണ്ടു പേര്‍ക്ക് മുമ്പില്‍ ഡ്രൈവറുടെ അടുത്ത് ഇരിക്കാം...ബാക്കിയുള്ളവര്‍ പിന്നില്‍ കയറിക്കോളൂ..” ജമാല്‍ പറഞ്ഞു.

“ചേരയെ തിന്നുന്ന നാട്ടില്‍ ചേരയുടെ നടുക്കഷ്ണം തന്നെ തിന്നുക എന്ന്‌ പറഞ്ഞ പോലെ ഗുഡ്‌സ് ഓട്ടോയില്‍ നാട് ചുറ്റുന്ന നാട്ടില്‍ അതിന്റെ പുറത്ത് തന്നെ കയറുക “ വണ്ടിയിലേക്ക് ചാടിക്കയറി അബൂബക്കര്‍ മാഷ് പ്രഖ്യാപിച്ചു.

“ജമാലേ..നീ വരുന്നില്ലേ?” വണ്ടിയില്‍ സ്ഥലമില്ലെങ്കിലും ഞങ്ങള്‍ക്ക് സ്ഥലമറിയാത്തതിനാല്‍ ഞാന്‍ ജമാലിനെ ക്ഷണിച്ചു.

“ഞാനും ടീമും ബൈക്കില്‍ അങ്ങോട്ട് എത്താം...നിങ്ങള്‍ വിട്ടോളൂ...”

“ഫസല്‍ മോനേ...വിട്ടോടാ...” ആരോ കമന്റിയതും കടമത്ത് ദ്വീപിന്റെ ഒരു വാഹനം മാത്രം കടന്നുപോകാന്‍ വീതിയുള്ള രാജവീഥിയിലൂടെ ഞങ്ങളുടെ പുഷ്പക വിമാനം പറന്നു.റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരക്കൊമ്പുകളും തെങ്ങോലകളും ഇടക്കിടെ ഞങ്ങളുടെ തലയെ തഴുകിക്കൊണ്ടിരുന്നു.ഞാനും സതീശന്‍ മാഷും ഈ തഴുകലിനെ അല്പം പേടിച്ചു.അരമണിക്കൂറിനകം ഞങ്ങള്‍ കടമത്ത് ദ്വീപിന്റെ വടക്കേ അറ്റത്ത് എത്തി.ഇന്ത്യയുടെ മാപ്പില്‍ കാണുന്നപോലെ മൂന്ന് ഭാഗവും കടല്‍ മാത്രം!

അല്പസമയത്തിനകം ജമാലും സംഘവും എത്തി.ഞങ്ങള്‍ പുഷ്പക വിമാനത്തില്‍ നിന്ന് താഴെയിറങ്ങി.ജമാലും മുല്ലക്കിടാവും ഹിദായത്ത് മാഷും തെളിച്ച വഴിയേ ഞങ്ങളും നീങ്ങി.കടല്‍തീരത്ത് പച്ചനിറത്തിലുള്ള കുറേ കല്ലുകള്‍ പോലെയുള്ള വസ്തുക്കള്‍ കണ്ട അബൂബക്കര്‍ മാഷ് ചോദിച്ചു -
“ഇതെന്താ, കരിങ്കല്ലിന് പകരം പച്ചക്കല്ല്? ഇബടേം മുസ്ലീം ലീഗ് ആണോ ഭരണത്തില്‍”

“അത് പച്ചക്കല്ലല്ല...പവിഴപുറ്റില്‍ പായല്‍ പിടിച്ചതാ...”

“ങേ!!പവിഴപുറ്റോ..?” പവിഴപുറ്റ് എന്ന് കേട്ടതോടെ എല്ലാവരും അങ്ങോട്ട് ഓടാനാഞ്ഞു.

“നില്‍ക്ക്...നില്‍ക്ക്...പവിഴപുറ്റ് എടുത്ത് കൊണ്ടുപോകാന്‍ പാടില്ല...അത്യാവശ്യത്തിന് അല്പം മാത്രം ഒരു കൌതുകത്തിന് ശേഖരിക്കാം...”
റെജു അപ്പോഴേക്കും അഞ്ചാറ് കിലോ തൂക്കമുള്ള മനോഹരമായ ഒരു പവിഴപുറ്റ് കൈവശപ്പെടുത്തിയിരുന്നു.

“ഒരു കാര്യം പറയാന്‍ വിട്ടുപോയി.കളക്ഷന് മുമ്പ് ഒരു തേങ്ങ ഉടയ്ക്കണം...” ഹിദായത്ത് മാഷ് പറഞ്ഞു.

“ങേ...തേങ്ങ ഒടക്കുന്നത് അമ്പലത്തിലല്ലേ?ഈ മുസ്ലിംങ്ങള്‍ മാത്രമുള്ള നാട്ടിലും തേങ്ങ ഒടക്കുകയോ...” അബൂബക്കര്‍ മാഷ് വീണ്ടും സംശയം ഉന്നയിച്ചു.

“അതേ...വ്യത്യാസം ഇത്ര മാത്രം.ഇവിടെ ഉടക്കുന്ന തേങ്ങ ഉടക്കുന്നവര്‍ക്ക് തന്നെ തിന്നാം.തിന്നിട്ട് നമുക്ക് തുടങ്ങാം...”

“ങാ, അത് നല്ല പരിപാടിയാ...” ഞങ്ങള്‍ എല്ലാവരും പിന്താങ്ങി.

അപ്പോഴേക്കും മുല്ലക്കിടാവ് എവിടുന്നോ ഒരു തേങ്ങ താങ്ങിക്കൊണ്ടു വന്നു.രണ്ട് പവിഴപ്പുറ്റുകളുടെ മേലെ അത് കുത്തനെ വച്ചു.ഹിദായത്ത് മാഷ് അത്യാവശ്യം വലിയ ഒരു പവിഴപ്പുറ്റ് എടുത്തു.തേങ്ങയുടെ ഉറപ്പില്‍ പവിഴപ്പുറ്റ് തവിടുപൊടിയാകും എന്നായിരുന്നു ഞങ്ങളുടെ മുഴുവന്‍ ധാരണ.ഹിദായത്ത് മാഷ് ആ പവിഴപ്പുറ്റ് തേങ്ങയുടെ മേലേക്ക് ഇട്ടു.ജമാല്‍ തേങ്ങ നേരെ വച്ചു.ഇത്തവണ മുല്ലക്കിടാവ് പവിഴപ്പുറ്റ് തേങ്ങാപ്പുറത്തിട്ടു.ഹിദായത്ത് മാഷ് തേങ്ങ വീണ്ടും നേരെയാക്കി.ജമാല്‍ പവിഴപ്പുറ്റ് എടുത്ത് തേങ്ങയിലിട്ടു.ശേഷം മൂന്ന് പേരും കൂടി മൂന്ന് ദിശയിലേക്ക് ഒരു വലി.തേങ്ങ പൊളിഞ്ഞു! പൊതിഞ്ഞ തേങ്ങ ഹിദായത്ത് മാഷ് ഒരു പവിഴപ്പുറ്റിന്റെ മേലെക്ക് ഒറ്റ ഏറ്‌.തേങ്ങ കഷ്ണങ്ങളായി ചിതറി.ഞങ്ങള്‍ അവ ശേഖരിച്ചു.അങ്ങനെ ആദ്യമായി എല്ലാവരും ദ്വീപിലെ തേങ്ങയുടെ മാധുര്യം നുകര്‍ന്നു.

ശേഷം എല്ലാവരും പവിഴപുറ്റ് ഖനനം ആരംഭിച്ചു.അല്പസമയത്തിനകം എന്റെ പാന്റിന്റെ രണ്ട് കീശയും അരീക്കോട്ടെ ബട്ടബു എന്ന മാനസിക രോഗിയായ അബുവിന്റെ കീശ പോലെയായി.അബൂബക്കര്‍ മാഷുടെ ടവ്വലിന്റെ ആകൃതിയും മാറി.വേറെ രണ്ടു പേരുടേ വീര്‍ത്ത ഭാഗം പറയാന്‍ കൊള്ളത്തില്ല.

“ആഹ്!!!” പിന്നില്‍ നിന്നും ഒരലര്‍ച്ച കേട്ട് ഞങ്ങള്‍ എല്ലാവരും തിരിഞ്ഞ് നോക്കി.

“എന്തു പറ്റി?” ജമാല്‍ ഓടി എത്തി ചോദിച്ചു.

“എന്തോ കടിച്ചു...” അലറിയയാള്‍ പറഞ്ഞു.

“എവിടെ കാലിലാണോ?” ഞെണ്ട് ഇറുക്കും എന്നതിനാല്‍ ജമാല്‍ ചോദിച്ചു.

“അല്ല...അണ്ടിയില്‍...”

“എന്താ...അവിടെ ഇത്രയും വീര്‍ത്തിരിക്കുന്നത്?” ജമാലിന് സംശയമായി.

“അത് ശംഖാ...”

“ഓ...എങ്കില്‍ അതിനകത്തെ ജീവി നാറ്റം സഹിക്കാനാവാതെ ആക്രമിച്ചതാകും...”

“ങേ ജീവിയോ ?” കടിയേറ്റയാൾ ഒന്ന് നിന്ന് കുലുങ്ങി.ജെട്ടിക്കകത്ത് നിന്നും ശംഖുകള്‍ തുരുതുരാ വീഴാന്‍ തുടങ്ങി.അപകടം മനസ്സിലാക്കിയ ഞാനും എന്റെ പോക്കറ്റിലെ ശംഖുകള്‍ പുറത്തേക്കിട്ടു.

(തുടരും...)

Sunday, June 12, 2011

ദ്വീപിലെ ജീപ്പും കോരുകുട്ട്യേട്ടന്റെ സൈക്കിളും - ലക്ഷദ്വീപ് യാത്ര ഭാഗം 10

കഥ ഇതുവരെ

ജമാലിന്റെ വീട്ടിലെ മിഡ്‌നൂണ്‍ ബ്രേക്ക്‍ഫാസ്റ്റ് മൂക്ക് മുട്ടിയപ്പോഴാണ് ജമാലിന്റെ അടുത്ത അറിയിപ്പ് വന്നത്.

“ഉച്ചയ്ക്കും ഊണ് ഇവിടെത്തന്നെ!”

“ങേ!!!” ഞങ്ങള്‍ പന്ത്രണ്ട് പേരും ഞെട്ടി.അറബിക്കടലില്‍ വീണ്ടും സുനാമി രൂപപ്പെടാതിരിക്കാന്‍ ഞങ്ങളുടെ ഞെട്ടല്‍ അവിടെത്തന്നെ ഉടൻ പിടിച്ചുകെട്ടി.

“ഇനി ഊണും ഇവിടുന്നു വേണോ ജമാലേ?” ഞാന്‍ ചോദിച്ചു.

“ഊണ്‍ ഇവിടെ റെഡിയായി കഴിഞ്ഞു.നിങ്ങള്‍ റൂമില്‍ പോയി അല്പം കൂടി വിശ്രമിക്ക്.ഊണുകഴിച്ച് വെയിലൊന്നാറിയിട്ട് ഇന്ന് നമുക്ക് വടക്ക് കാണാന്‍ പോകാം....”

“എന്ത്, വടക്ക് കാണുകയോ?” അബൂബക്കര്‍ മാഷ് സംശയമുന്നയിച്ചു.

“അതേ...കടമത്ത് ദ്വീപിന്റെ വടക്ക് ഭാഗം.ആകെ പതിനൊന്ന് കിലൊമീറ്റര്‍ നീളത്തിലുള്ള കടമത്ത് ദ്വീപിന്റെ മധ്യഭാഗത്താണ് ഇപ്പോള്‍ നിങ്ങളുള്ളത്.ഇന്ന് വടക്ക് കാണാം.നാളെ തെക്കോട്ട് പോകാം.ഞാന്‍ ഒരു റൂഫില്ലാ ജീപ്പ് ഏല്പിച്ചിട്ടുണ്ട്.അവന്‍ മൂന്ന് മണിക്ക് ഇവിടെ വരും..” ജമാല്‍ പരിപാടി വിശദീകരിച്ചു.

“ശരി...അപ്പോള്‍ അടുത്ത തട്ടലിന് വീണ്ടും കാണാം...” എല്ലാവരും ബൈ പറഞ്ഞിറങ്ങി.

റൂമിന്റെ മുന്മ്പിലെത്തിയപ്പോള്‍ ഞങ്ങളുടെ കപ്പലില്‍ ഉണ്ടായിരുന്ന വിദേശികളടക്കമുള്ള ടൂറിസ്റ്റുകളേയും വഹിച്ചു കൊണ്ട് ഒരു ‘നായ്കുറുക്കന്‍’ (ജീപ്പും ടെമ്പോയും അല്ലാത്ത വാഹനത്തെ ഞങ്ങള്‍ വിളിക്കുന്ന പേര്) കടന്നുപോയി.തമിഴ്നാട്ടില്‍ അണ്ണന്മാരെ ഈ വിധത്തില്‍ കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്.ഇത്രേം കാശു മുടക്കി ഇവിടെ എത്തിയ ഈ ടൂറിസ്റ്റുകള്‍ക്കും വന്നല്ലോ അണ്ണാച്ചിയുടെ ഗതി എന്നോര്‍ത്ത് ഞാന്‍ സഹതപിച്ചു.അല്പ സമയത്തിനകം ജമാലിന്റെ ഫോണ്‍ വന്നു.

“ആബിദേ...ജീപ്പിന് ബ്രേക്ക് കുറവാണെന്ന്...”

“അതിനെന്താ...ഡ്രൈവ് ചെയ്യുന്നത് ഡ്രൈവര്‍ അല്ലേ..?മെല്ലെ പോകാം....”

“അതുശരിയാ...പക്ഷേ ക്ലച്ചിനും എന്തോ ഒരു....”

“റൂഫില്ല...ബ്രേക്കില്ല...ക്ലച്ചില്ല...അത് ജീപ്പോ അതോ കോരുകുട്ട്യേട്ടന്റെ സൈക്കിളോ?” എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

“പ്രശ്നമില്ല...പകരം ഞാന്‍ ഒരു വാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്...”

“എല്ലാവരെയും കൊള്ളോ?”

“കൊള്ളും...രണ്ട് ബെഞ്ച് ഇട്ടാല്‍ മതി...”

“ങേ!വാനിനകത്ത് ബെഞ്ച് ഇടുകയോ?” ഞാന്‍ വീണ്ടും അങ്കലാപ്പിലായി.

“ആ..അതു വരുമ്പോ കാണാം...”

അപ്പോഴാണ് തൊട്ടുമുമ്പ് ടൂറിസ്റ്റുകള്‍ പോയ ആ കാഴ്ച എന്റെ മനസ്സില്‍ വീണ്ടും എത്തിയത്.തമിഴ്നാട്ടില്‍ അണ്ണന്മാരുടെ ഗതി കോഴിക്കോട്ടെ ഈ പൊണ്ണന്മാര്‍ക്കും വന്നല്ലോ എന്നോര്‍ത്ത് എന്റെ മനസ്സ് വീണ്ടും സഹതപിച്ചു.

രണ്ട് മണി ആകുമ്പോഴേക്കും ഞങ്ങള്‍ വീണ്ടും ജമാലിന്റെ വീട്ടിലെത്തി.ഇത്തവണ ജമാല്‍ ബുഫെ സംവിധാനമൊരുക്കിയതിനാല്‍ ആദ്യം ചാടിക്കയറി ഇരുന്ന ഞാന്‍ വീണ്ടും വിഷണ്ണനായി.അല്പം മുമ്പ് ഒരു ബ്രേക്ക്ഫാസ്റ്റ് ശരവേഗത്തില്‍ ഇതേ അന്നനാളത്തിലൂടെ കടന്നുപോയിരുന്നു എന്ന സൂചന പോലും ആരുടെ മുഖവും കാണിച്ചില്ല.ട്യൂണ (വെള്ളസൂദ) എന്ന മത്സ്യം പ്രത്യേക രീതിയില്‍ സംസ്കരിച്ചതിന് ശേഷം അതു കൊണ്ടുണ്ടാക്കുന്ന വിവിധ വിഭവങ്ങളായിരുന്നു ഉച്ചയൂണിന്റെ പ്രത്യേകത.മാസ് എന്ന പേരില്‍ കേരളത്തിലും ഇത് ലഭ്യമാണ്.ദ്വീപില്‍ തന്നെ കിലോക്ക് 300 രൂപയില്‍ അധികം വിലയുണ്ട്.

ഊണ് കഴിച്ചിരിക്കുമ്പോഴാണ് ഞാന്‍ ചില സംഗതികള്‍ ശ്രദ്ധിച്ചത്.പഴയ തറവാട്ടിലെപ്പോലെ ജനലുകള്‍ക്ക് അഴികള്‍ ഇല്ലായിരുന്നു.ഞാന്‍ ജമാലിനോട് ഇതേ പറ്റി ചോദിച്ചു.

“ദ്വീപില്‍ കള്ളന്മാരില്ല, ഒളിഞ്ഞു നോട്ടവുമില്ല.അപ്പോള്‍ അഴിയുടെ ആവശ്യം ഇല്ല.പക്ഷേ ഇപ്പോള്‍ കരയില്‍ നിന്നുള്ള ആളുകള്‍ കൂടുതല്‍ വരുന്നതിനാല്‍ ചില പ്രശ്നങ്ങള്‍ ഉണ്ട്...” കരവാസികളായ ഞങ്ങള്‍ക്ക് തലതാഴ്ത്തേണ്ടി വന്നു.

“ഈ കോഴികള്‍ക്കെന്താ ഒരു കെട്ട്?” പുറത്ത് കണ്ട കോഴിയെ ചൂണ്ടി ഞാന്‍ ചോദിച്ചു.

“അത് കോഴിയെ തിരിച്ചറിയാനാ... കുറുക്കന്മാരില്ലാത്തതിനാല്‍ കോഴികള്‍ക്ക് കൂടുമില്ല...അവ ഏതെങ്കിലും വീട്ടിലെ മരത്തിലോ മച്ചിന്റെപുറത്തോ അന്തിയുറങ്ങും...” ജമാല്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ മൂക്കത്ത് വിരല്‍ വച്ചു.

“ആഹാ...അപ്പോള്‍ കോഴിക്കള്ളന്മാരും ഇല്ലല്ലേ?” അബൂബക്കര്‍ മാഷുടെ തനി നിറം ചോദ്യത്തിലൂടെ പുറത്തു ചാടി.

“ഇതുവരെ ഉണ്ടായിരുന്നില്ല.കരവാസികള്‍ കൂടിയതോടെ കോഴിമോഷണം പോകലും തുടങ്ങി...”ജമാല്‍ വീണ്ടും ഞങ്ങളെ തലതാഴ്ത്തിപ്പിച്ചു.

“കാക്കകളെ കാണുന്നേ ഇല്ലല്ലോ...?”

“ആ...ദ്വീപില്‍ കാക്കകള്‍ ഇല്ല.അതിന് പിന്നില്‍ ഒരു കഥയുണ്ട്....”

“ആഹാ...കേള്‍ക്കട്ടെ...” ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആ കഥ കേള്‍ക്കാന്‍ കൊതിയായി.

“അത്...പിന്നെ പറഞ്ഞുതരാം...ഇപ്പോള്‍ നമുക്ക് വടക്ക് പോകാന്‍ സമയമായി...”

“ഓകെ...പക്ഷേ ഞങ്ങള്‍ക്ക് ആ കഥ കേള്‍ക്കണം...”

“ഷുവര്‍...ആ കഥയില്ലാ കഥ കഥയില്ലാത്തവരെ അല്ലാതെ ആരെ കേള്‍പ്പിക്കാന്‍ അല്ലേ ആബിദേ?” ജമാല്‍ നിറഞ്ഞ ചിരിയോടെ ഞങ്ങളെ വീണ്ടും ഇരുത്തി.

(തുടരും...)

Sunday, May 15, 2011

ജമാലിന്റെ വീട്ടില്‍ – ലക്ഷദ്വീപ് യാത്ര ഭാഗം 9

കഥ ഇതുവരെ

ബീച്ചില്‍ നിന്നും ഒരു വിളിപ്പാടകലെയുള്ള ലോഡ്ജിലായിരുന്നു ജമാല്‍ ഞങ്ങള്‍ക്ക് താമസമൊരുക്കിയത്.
“നിങ്ങള് എല്ലാവരും ഒന്ന് ഫ്രഷ് ആയിക്കോ.ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കി പത്തരക്ക് ഞാന്‍ വരും….” ഞങ്ങളെ ലോഡ്ജിലാക്കി ജമാല്‍ പറഞ്ഞു.

“അപ്പോള്‍ നമ്മള് കപ്പലില്‍ നിന്നും കഴിച്ചത് സൂപ്പര്‍ഫാസ്റ്റ് ആണോ?” അബൂബക്കര്‍ മാഷിന് സംശയമായി.

“അത് ബ്രേക് ഫസ്റ്റ്……ഇത് ബ്രേക്ക്ഫാസ്റ്റ്..” എന്റെ മറുപടി മനസ്സിലാകാതെ അബൂബക്കര്‍ മാഷ് എന്റെ കണ്ണിലേക്ക് തന്നെ തുറിച്ചു നോക്കി.തീറ്റക്കാര്യമായതിനാല്‍ കൃത്യം പത്തുമണിക്ക് തന്നെ എല്ലാവരും റെഡിയായിരുന്നു.അരക്കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ജമാലിന്റെ വീട്ടിലേക്ക് ദ്വീപ് കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ നടന്നു.

തലങ്ങും വിലങ്ങും ഓടുന്ന ഓട്ടോകള്‍, പ്രകാശത്തെ തോല്‍പ്പിക്കാന്‍ ബൈക്കില്‍ കുതിക്കുന്ന പയ്യന്മാര്‍,നിര്‍ത്തി നിര്‍ത്തിയില്ല എന്ന മട്ടില്‍ ഓടുന്ന ബസ്സുകള്‍ – ഇതൊന്നും ദ്വീപില്‍ ഞങ്ങള്‍ കണ്ടില്ല!വിരലിലെണ്ണാവുന്നത്ര ഓട്ടോകള്‍ ജെട്ടിക്കടുത്ത് പാര്‍ക്ക് ചെയ്തിരുന്നു, ആരെങ്കിലും വിളിച്ചാലായി എന്ന മട്ടില്‍(വിളിച്ചവന്റെ കീശ കാലിയാകും എന്ന് ജമാല് പിന്നീട് പറഞ്ഞു).ദ്വീപില്‍ ആകെ മൊത്തം ബസ്സുകളുടെ എണ്ണം മൂന്ന്!ആ മൂന്ന് മിനി ബസ്സുകളില്‍ രണ്ടെണ്ണം കട്ടപ്പുറത്ത്!മൂന്നാമത്തേത് ടൂറിസ്റ്റുകളുടെ ട്രാന്‍സ്പോര്‍ട്ടേഷനു വേണ്ടി ഉപയോഗിക്കുന്നു.തിരുവനന്തപുരത്ത് സുലഭമായിക്കാണുന്ന ആ പെട്ടി വാന്‍ ആണ് മിനിബസ് എന്നുപറയുന്നത് എന്ന്, ഒന്നിനെ കണ്ടപ്പോള്‍ മനസ്സിലായി.പെട്രോളിന്റെ വില നിലവിട്ട് പറക്കുന്നതിനാല്‍ പയ്യന്മാര്‍ക്ക് പറക്കാന്‍ അവസരമില്ല.മിക്കവരും സഞ്ചരിക്കുന്നത് ലൈസന്‍സും രെജിസ്ട്രേഷനും ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടറില്‍.പെണ്‍കുട്ടികള്‍ മിക്കപേരും ബൈസിക്കുകളീലാണ് സഞ്ചാരം.കാറ്‌ ഒരേയൊരെണ്ണം മാത്രം കണ്ടു.

ദ്വീപില് എത്തുന്ന കരവാസികള്‍ ആദ്യം പോലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നതാണ് നിയമം.തിരിച്ച് പോരുമ്പോഴും സ്റ്റേഷനില്‍ ഹാജരാകണം. ‘ജമാല്‍ ക ദോസ്ത്’ എന്ന പരിഗണന അവിടേയും ഞങ്ങള്‍ക്ക് ചില ആനുകൂല്യങ്ങള്‍ അനുവദിച്ചു – നമുക്ക് സൌകര്യമുള്ള സമയത്ത് ചെന്നാല്‍ മതി.അതും ഒറ്റ തവണ മാത്രം!

പോര്‍ട്ടോഫീസും പോലീസ് സ്റ്റേഷനും ടാക് എന്ന ടൂറിസ്റ്റ് ബംഗ്ലാവും പിന്നിട്ട് ഞങ്ങള്‍ കടമത്ത് ദ്വീപിലെ ഏക ഹയര്‍സെക്കണ്ടറി സ്കൂളായ കടമത്ത് ഹയര്‍സെക്കണ്ടറി സ്കൂളിന്റെ തൊട്ട് മുന്നിലുള്ള ജമാലിന്റെ വീട്ടിലെത്തി.രാവിലെ ബോട്ട്ജെട്ടിയില്‍ വച്ച് കേട്ടത് വെറുതെയല്ല എന്ന് എനിക്ക് ആദ്യനോട്ടത്തില്‍ തന്നെ മനസ്സിലായി.പണി ഇനിയും തീരാനുള്ള ഒരു വീടായിരുന്നു ജമാലിന്റേത്.

മുറ്റത്ത് ചാക്കു കൊണ്ട് കുലകള്‍ പൊതിഞ്ഞ ഉയരം കുറഞ്ഞ ഒരു തെങ്ങ് ഉണ്ടായിരുന്നു.തെങ്ങിന്‍പട്ടകള്‍ നേരെ നില്ക്കാനോ അതല്ല തേങ്ങകള്‍ നിലത്ത് വീഴാതിരിക്കാനോ ഈ ‘ചാക്കുടുപ്പിക്കല്’ എന്നറിയാത്തതിനാല്‍ പലരും ‘തേങ്ങാക്കൊല ഗവേഷണത്തില്‍’ ഏര്‍പ്പെട്ടു.മണ്ടരി മുതല്‍ കുരല്‍‌തുരപ്പന്‍ വരെ ചര്‍ച്ചയില്‍ ഇരച്ചെത്തി.ഒബാമ കുടിക്കുന്ന ഇളനീരിന്റെ വെള്ളത്തിന്റെ പി.എച്ചും ആ ചര്‍ച്ചയിലല്‍ ഉരുത്തിരിഞ്ഞു വന്നു.തൊട്ടു മുന്നിലുള്ള സ്കൂളിലെ വികൃതിപ്പയ്യന്മാരുടെ തേങ്ങാമോഷണം തടയാനാണ് ഈ ചാക്കിട്ടുപിടുത്തം എന്ന് ജമാല്‍ അറിയിച്ചതോടെ എല്ലാ ഗവേഷണഫലങ്ങളും നേരെ മുന്നിലുള്ള അറബിക്കടലിലൊഴുക്കി.

ചിക്കനും മട്ടനും മത്സ്യവും വറുത്ത് ഇടിയപ്പവും വെള്ളപ്പവും പൊറോട്ടയും നല്കി ജമാല്‍ ഞങ്ങളെ മുഴുവന്‍ കണ്‍ഫ്യൂഷനിലാക്കി.’ചക്ക കണ്ട വാഴക്കോടനെപ്പോലെ’ എന്റെ പതിനൊന്ന് സുഹൃത്തുക്കളും കിട്ടിയ സീറ്റുകളില്‍ ആസനമുറപ്പിച്ചപ്പോള്‍ അവരെ അതുവരെ എത്തിച്ച ഞാന്‍ പുറത്ത്!!!

“സാറെ ക്ഷമിക്കണം…….ആമാശയത്തിന്റെ നിലവിളിക്ക് മുന്നില്‍ സാറും സാമ്പാറും സെയിം…” ആരോ കോഴി കടിച്ചു മുറിക്കുന്നതിനിടയില്‍ പറഞ്ഞു.

(തുടരും)