Pages

Friday, April 28, 2023

സൂചിപ്പാറ വെള്ളച്ചാട്ടം

പ്രകൃതി ദൃശ്യങ്ങളിൽ, എന്നും ഹരം പകരുന്ന കാഴ്ചയാണ് വെള്ളച്ചാട്ടങ്ങൾ സമ്മാനിക്കാറുള്ളത്. അതിനാൽ തന്നെ ഒരിക്കൽ കണ്ടതാണെങ്കിലും വെള്ളച്ചാട്ടങ്ങൾ നിങ്ങളെ വീണ്ടും വീണ്ടും മാടി വിളിച്ചു കൊണ്ടിരിക്കും. അത്തരത്തിലുള്ള ഒന്നാണ് സൂചിപ്പാറ വെള്ളച്ചാട്ടം. വയനാട്ടിൽ കുടുംബ സമേതം താമസിച്ചിരുന്ന കാലത്ത് അളിയന്റെ സന്ദർശനത്തോടനുബന്ധിച്ചും മറ്റൊരിക്കൽ ഞങ്ങളുടെ കുടുംബ ടൂറിലും ഇപ്പോൾ SSC കൂട്ടായ്മയുടെ ഫാമിലി ട്രിപ്പിലും ആണ് ഞാൻ സൂചിപ്പാറയിൽ എത്തിയത്.

വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ഒരു വെള്ളച്ചാട്ടമാണ് മേപ്പാടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന  സൂചിപ്പാറ വെള്ളച്ചാട്ടം അഥവാ സെന്റിനൽ റോക്ക് വെള്ളച്ചാട്ടം. 100 മുതൽ 300 അടി വരെ ഉയരത്തിൽ നിന്നും താഴേക്ക് പതിച്ച് നുരഞ്ഞു പതഞ്ഞ് ഒഴുകുന്ന  വെള്ളം കണ്ണിന് കുളിർമ്മ നൽകുന്ന കാഴ്ചയാണ്.താഴെ വെള്ളം വന്നു വീഴുന്ന ചെറിയ തടാകത്തിൽ നീന്തുവാനും കുളിക്കുവാനും കഴിയും.


വാഹന പാർക്കിംഗ് ഏരിയയിൽ നിന്ന് കല്ല് പാകിയ വഴിയിലൂടെ ഒന്നര കിലോമീറ്ററോളം നടന്ന്, കുത്തനെയുള്ള കുറെ സ്റ്റെപ്പുകൾ ഇറങ്ങി വേണം വെള്ളച്ചാട്ടത്തിൽ എത്താൻ. അതിനാൽ പ്രായമേറിയവരെയും നടക്കാൻ പ്രയാസമുള്ളവരെയും അങ്ങോട്ട് കൊണ്ടു പോകാതിരിക്കലാണ് അഭികാമ്യം. ഞങ്ങളുടെ സംഘത്തിൽ പെട്ട ഒരു കുട്ടിക്ക് വെള്ളച്ചാട്ടത്തിൽ കുളിച്ചു കൊണ്ടിരിക്കെ ചെറിയൊരു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ സെക്യൂരിറ്റി സ്റ്റാഫിന്റെ സഹായത്തോടെ ഏറെ  പണിപ്പെട്ടാണ്  സ്ട്രച്ചറിൽ മുകളിലെത്തിച്ചത്.

സൂചിപ്പാറയിൽ സജ്ജീകരിച്ചിട്ടുള്ള ഏറുമാടങ്ങളിൽ നിന്ന് പശ്ചിമഘട്ടത്തിന്റെയും താഴെയുള്ള അരുവിയുടെയും മനോഹരമായ കാഴ്ചകൾ കാണാം. 200 മീറ്ററിൽ അധികം ഉയരമുള്ള സൂചിപ്പാ‍റ (സെന്റിനൽ റോക്ക്) സാഹസിക മല കയറ്റക്കാർക്ക് പ്രിയങ്കരമാണ്. ഗൈഡിന്റെ സഹായത്തോടെ ട്രക്കിംഗ് നടത്താം.

മഴ ഒന്നടങ്ങിയ ശേഷം,ഒക്ടോബർ മുതൽ ജനുവരി വരെയാണ് സൂചിപ്പാറ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ കാലം. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സന്ദർശന സമയം. ആളൊന്നിന് 40 രൂപയാണ് എൻട്രി ഫീ.

Wednesday, April 26, 2023

ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ്

 2016 ൽ കേരള ടൂറിസം വകുപ്പും എൻ.എസ്.എസ് ടെക്നിക്കൽ സെല്ലും സംയുക്തമായി നടപ്പാക്കിയ ഗ്രീൻ കാർപ്പറ്റ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത്  സംഘടിപ്പിച്ച ദ്വിദിന ശിൽപശാലയിൽ വച്ചായിരുന്നു ഞാൻ സഗീറിനെ പരിചയപ്പെട്ടത്.എന്റെ സ്വന്തം ജില്ലയായ മലപ്പുറത്തെ കരുവാരക്കുണ്ട് എന്ന മലയോര ഗ്രാമത്തിലെ ചേറുമ്പ് ഇക്കോ വില്ലേജ് എന്ന ടൂറിസ്റ്റ് കേന്ദ്രത്തിലെ ഡെസ്റ്റിനേഷൻ മാനേജർ ആയിരുന്നു സഗീർ. ആ പരിചയപ്പെടലിന് ശേഷം പല തവണ ഞാൻ സഗീറിനെ ഫോണിൽ കൂടി ബന്ധപ്പെട്ടിരുന്നു ; ചേറുമ്പ് കുടുംബസമേതം സന്ദർശിക്കാനായി. പക്ഷെ, ഒരിക്കലും ആ പദ്ധതി നടപ്പിലായില്ല എന്ന് മാത്രം.

അങ്ങനെ AD 2023 ൽ എത്തിയപ്പോഴാണ് ഒരു നിമിത്തം പോലെ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് ടൂറിന് പറ്റിയ ഒരു സ്ഥലം നിർദ്ദേശിക്കാൻ എന്നോട് ആവശ്യപ്പെട്ടത്.മുമ്പ് സംഘടിപ്പിച്ച ടൂറിന്റെ വിവരങ്ങൾ അറിഞ്ഞപ്പോൾ ടീമിന്റെ അഭിരുചി എനിക്ക് മനസ്സിലായി. അങ്ങനെ നിലമ്പൂർ ട്രിപ്പ് പ്ലാൻ ചെയ്തു. നിലമ്പൂരിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിച്ച എനിക്ക് കരുവാരക്കുണ്ട് കൂടി ഇതോടൊപ്പം ചേർത്താൽ നന്നാകും എന്ന് തോന്നിയതിനാൽ ആരണ്യകം എന്ന പേരിൽ കരുവാരകുണ്ട് - നിലമ്പൂർ ട്രിപ്പ് പദ്ധതിയിട്ടു.

കരുവാരക്കുണ്ടിൽ നിരവധി വെള്ളചാട്ടങ്ങളുണ്ട് എന്ന് ഞാൻ മനസ്സിലാക്കി വച്ചിരുന്നു. അതിൽ ഒന്നിൽ പോലും പോകാൻ ഇതു വരെ സാധിക്കാത്തതിന്റെ വിഷമവും മനസ്സിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് കരുവാരക്കുണ്ടിലെ പ്രധാന വെള്ളച്ചാട്ടമായ കേരളാം കുണ്ട് വെള്ളച്ചാട്ടവും ചേറുമ്പ് ഇക്കോ വില്ലേജും ഈ ട്രിപ്പിൽ സന്ദർശിക്കാൻ പ്ലാനിട്ടത്. പാലക്കാട് ശ്രീകൃഷ്ണപുരത്ത് നിന്ന് വരുമ്പോൾ എടത്തനാട്ടുകര വഴി ഒരു മണിക്കൂർ കൊണ്ട് അവിടെ എത്താം എന്നതും സൗകര്യമായി.

അങ്ങനെ ട്രിപ് ഉറപ്പായപ്പോൾ ഞാൻ സഗീറിനെ വീണ്ടും വിളിച്ചു. ഇത്തവണ ചേറുമ്പിൽ എത്തും എന്നും കേരളാം കുണ്ട് വെള്ളച്ചാട്ടവും കാണണമെന്നും അറിയിച്ചതോടെ പ്രാതലും യാത്രക്കുള്ള ജീപ്പും എല്ലാം സഗീർ തന്നെ ഒരുക്കിത്തന്നു. മാത്രമല്ല, ഒമ്പതരക്ക് തുറക്കുന്ന ചേറുമ്പ് ഇക്കോ വില്ലേജ് ഞങ്ങൾക്കായി അന്ന് എട്ട് മണിക്ക് തുറന്ന് തരാമെന്നും അറിയിച്ചു.

അങ്ങനെ എട്ട് മണിയോടെ തന്നെ ഞങ്ങൾ കരുവാരക്കുണ്ടിലെത്തി. ടൗണിനോട് ചേർന്നൊഴുകുന്ന ഒലിപ്പുഴയുടെ ഇരു കരകളിലുമായിട്ടാണ് മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിൽ ചേറുമ്പ് ഇക്കോ വില്ലേജ് സജ്ജീകരിച്ചിരിക്കുന്നത്. അവിടെ എത്തിയ ഉടനെ ഞാൻ സഗീറിനെ വിളിച്ചു. ഏതാനും നിമിഷങ്ങൾക്കകം തന്നെ അവൻ എത്തി.2016 ന് ശേഷം ആദ്യമായി ഞാൻ സഗീറിനെ വീണ്ടും കണ്ടുമുട്ടി.  ഇക്കോ വില്ലേജിന്റെ സൈഡ് ഗേറ്റിലൂടെ ഞങ്ങൾ അകത്ത് പ്രവേശിച്ചു.

ബോട്ട് ജെട്ടി, നടപ്പാത, കുട്ടികളുടെ പാർക്ക്, സൈക്കിൾ ട്രാക്ക്, തൂക്കുപാലം മുതലായവയാണ് ഇവിടുത്തെ മുഖ്യ ആകർഷണങ്ങൾ. 2018ലെയും 2019 ലെയും പ്രളയവും ഉരുൾ പൊട്ടലും കാരണം മണ്ണടിഞ്ഞതിനാൽ ബോട്ടിംഗ് ഇപ്പോൾ നിലവിലില്ല. എങ്കിലും പ്രഭാത സമയത്ത് ഇക്കോ വില്ലേജിലുടെയുള്ള ഒരു മണിക്കൂർ നടത്തം ഒരു പോസിറ്റീവ് എനർജി സമ്മാനിക്കും എന്ന് അനുഭവത്തിലൂടെ മനസ്സിലാക്കി.മുതിർന്നവർക്ക് പത്ത് രൂപയും കുട്ടികൾക്ക് അഞ്ച് രൂപയും ആണ് പ്രവേശന ഫീസ്.



പത്ത് മിനുട്ട് കൊണ്ട് കണ്ട് തീർക്കാം എന്നുദ്ദേശിച്ച് കയറിയ പാർക്ക് പക്ഷേ ഞങ്ങളെ അവിടെ അര മണിക്കൂറിലധികം കെട്ടിയിട്ടു. സഗീറിന് നന്ദി പറഞ്ഞ് ഞങ്ങൾ നേരെ കേരളാം കുണ്ടിലേക്ക് തിരിച്ചു (ആ യാത്ര ഇവിടെ ക്ലിക്ക് ചെയ്താൽ വായിക്കാം)

Sunday, April 23, 2023

ക്ഷാമബത്ത

"ഡിയർനെസ് അലവൻസ് ഇത്തവണയും തിരുനക്കര തന്നെയാന്നാ തോന്നുന്നത്" ഇംഗ്ലീഷ് അദ്ധ്യാപകനായ പോൾ മാഷ് പറഞ്ഞു.

"എന്ത് തിരുനക്കര തന്നെ ന്ന് ?" മലയാളം അദ്ധ്യാപകനായ രവി മാഷ് ചോദിച്ചു.

"ഡിയർനസ് അലവൻസ്; മലയാളത്തിൽ പറഞ്ഞാൽ ഡി.എ "

"മാഷേ.. മലയാള ഭാഷയുടെ ദീർഘദൃഷ്ടി ഇപ്പോൾ മനസ്സിലായോ?'' ചിരിച്ചു കൊണ്ട്  രവി മാഷ് ചോദിച്ചു.

"ങേ !! ഡി.എ യും മലയാള ഭാഷയും തമ്മിലെന്ത് ബന്ധം ?" പോൾ മാഷ് അത്ഭുതപ്പെട്ടു.

"ഇപ്പറഞ്ഞ ഡിയർനെസ് അലവൻസിന് മലയാളത്തിൽ എന്താ പറയുക ?"

"അത്... അതിപ്പോ??" പോൾ മാഷ് ആലോചിച്ചു.

"ങാ.. ഞാൻ തന്നെ പറയാം... ക്ഷാമബത്ത ... എന്ന് വച്ചാൽ കിട്ടാൻ ക്ഷാമമുള്ള ബത്ത എന്ന്... ഇതെല്ലാം നമ്മുടെ മലയാളം പണ്ഡിറ്റുകൾ എന്നോ അളന്ന് കുറിച്ചിട്ട പേരാ... മനസ്സിലായോ ?" രവി മാഷുടെ വിശദീകരണം കേട്ട് പോൾ മാഷ് വാ പൊളിച്ച് നിന്നു.

Friday, April 21, 2023

ഈദിന്റെ സന്ദേശം

"....ഈദ് എന്നാൽ മനുഷ്യ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമാണ്. പെരുന്നാൾ ദിവസം ഒരാളും പട്ടിണി കിടക്കരുത് എന്ന മഹത്തായ ലക്ഷ്യം മുൻ നിർത്തിയാണ് ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം ഫിത്വർ സകാത്ത് എന്ന കർമ്മം കൂടി നിർവ്വഹിക്കുന്നത്...." മഹല്ല് കമ്മിറ്റിക്ക് വേണ്ടി ബാപ്പ റെക്കോർഡ് ചെയ്യുന്ന ഈദ് സന്ദേശം പതിനഞ്ച് വയസ്സുകാരനായ അബ്ദുല്ല സശ്രദ്ധം കേട്ടിരുന്നു.

"ഉപ്പാ.... നമ്മളെപ്പഴാ പുത്തനുടുപ്പ് വാങ്ങാൻ പോകുന്നത്?" റെക്കോർഡിംഗ് കഴിഞ്ഞപ്പോൾ അബ്ദുല്ല ഉപ്പയോട് ചോദിച്ചു.

"ഇന്ന് വൈകിട്ട് തന്നെ പോകാം... പെരുന്നാൾ ഇങ്ങെത്തിയില്ലേ..."

"ങാ..എങ്കിൽ ഞാനൊരു കാര്യം പറയട്ടെ..."

" അവിടെയും ഇവിടെയും ഒക്കെ തൊങ്ങലുള്ള പാന്റ് വേണം എന്നായിരിക്കും..."

"അല്ല .."

"പിന്നെ...?"

"ഇത്തവണ എനിക്ക് ഉടുപ്പ് എടുക്കുമ്പോ നമ്മുടെ അയൽവാസി ദാസനും ഒരു ഉടുപ്പ് വാങ്ങിക്കാമോ?''

"ദാസന് ഉടുപ്പ് വാങ്ങുകയോ ? അവന് പെരുന്നാളില്ലല്ലോ..?"

"ങാ... അവന്റെ അഛൻ മരിച്ചത് കൊണ്ടാ അവന് പെരുന്നാളില്ലാത്തത് എന്ന് അവൻ പറഞ്ഞിരുന്നു..."

"ഹ...ഹ..ഹ.... അതല്ല മോനേ... പെരുന്നാൾ മുസ്ലിംകൾക്കുള്ളതാ... ദാസൻ ഹിന്ദുവാ..."

"അല്ല ഉപ്പാ... കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നമ്മുടെ പെരുന്നാൾ പോലെ അവർക്കും ഒരു പെരുന്നാൾ ഉണ്ടായിരുന്നു.പടക്കം ഒക്കെ പൊട്ടിക്കുന്ന ...."

"ഓ... വിഷു...''

"ആ... അതെന്നെ... പക്ഷെ ദാസന് അന്ന് പുത്തനുടുപ്പ് വാങ്ങി കൊടുക്കാൻ ആരും ഉണ്ടായിരുന്നില്ല..."

"പക്ഷെ... നമ്മുടെ പെരുന്നാളിന് ഒരു അമുസ്ലിമിന് പുതുവസ്ത്രം വാങ്ങിക്കൊടുക്കാൻ പറ്റില്ല മോനേ..."

"അതെന്താ ഉപ്പാ? ദാസൻ അമുസ്ലിമായിരിക്കാം... പക്ഷെ, നമ്മളെപ്പോലെ വസ്ത്രം ആവശ്യമുള്ള ഒരു മനുഷ്യൻ തന്നെയല്ലേ ?"

"ആഹാ... നീ എന്നെ പഠിപ്പിക്കാണോ?"

"പഠിപ്പിക്കുകയല്ല.. ഓർമ്മിപ്പിക്കുകയാണ് ... നിമിഷങ്ങൾക്ക് മുമ്പ് ഉപ്പ റെക്കോർഡ് ചെയ്ത ഈദ് സന്ദേശത്തിൽ പറഞ്ഞില്ലേ ....ഈദ് എന്നാൽ മനുഷ്യ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമാണ് എന്ന് ... "
"ആ... അതൊക്കെ നാട്ടുകാർക്ക് വേണ്ടി പറയുന്നതല്ലേ ..."

"അതെ... അങ്ങനെ വായ കൊണ്ട് പറയുകയല്ല വേണ്ടത്... പ്രവൃത്തിയിലൂടെ കാണിച്ച് കൊടുക്കണം....അപ്പോഴേ ഈ ദുനിയാവ് നന്നാകൂ.... അതാകട്ടെ ഈ ഈദിന്റെ സന്ദേശം... ദാസന് പുതുവസ്ത്രം ഇല്ലെങ്കിൽ എനിക്കും ഈ പെരുന്നാളിന് പുതു വസ്ത്രം വേണ്ട... "

"ശരി മോനേ... ഈ വർഷത്തെ പെരുന്നാളിന് എന്റെ മോനും ദാസനും ഒരേ പോലെയുള്ള വസ്ത്രമാകട്ടെ സമ്മാനം... വൈകിട്ട് നമുക്ക് ദാസനെയും കൂട്ടി ഷോപ്പിംഗിന് പോകാം.."

ഉപ്പയുടെ മറുപടി കേട്ട് അബ്ദുല്ലയുടെ മുഖത്ത് ഒരു ശവ്വാലമ്പിളിക്കല വിരിഞ്ഞു.

Thursday, April 13, 2023

ദുബായ് ഡെയ്‌സ്

ബ്ലോഗെഴുത്തിന്റെ ആദ്യകാലങ്ങളിൽ ഓരോ പോസ്റ്റിനും നൂറിലധികം കമന്റുകൾ വാങ്ങിയിരുന്ന ചില എഴുത്തുകാരുണ്ടായിരുന്നു. അവരിൽ ഒരാളായിരുന്നു വിശാലമനസ്കൻ.കൊടകര പുരാണം എന്ന ബ്ലോഗിലൂടെ ഒരു നാട്ടിൻപുറത്തിന്റെ സർവ്വ സൗരഭ്യവും നൈർമല്യവും വായനക്കാർക്ക് മുന്നിൽ വിളമ്പിയിരുന്ന ആ പോസ്റ്റുകൾ വായിക്കാതെ പോയാൽ പലപ്പോഴും ഒരു നഷ്ടം തോന്നിയിരുന്നു.ബ്ലോഗുലകത്തിൽ നിന്നും പുസ്തകങ്ങൾ ഇറങ്ങാൻ തുടങ്ങിയപ്പോൾ ഡി.സി ബുക്സിലൂടെ ആദ്യമായി ഇറക്കപ്പെട്ട പുസ്തകവും ഇതേ കൊടകര പുരാണമാണ് എന്നാണ് എന്റെ ധാരണ(പിശകുണ്ടെങ്കിൽ തിരുത്തുക).

ഫ്രം ദി ഓദർ ഓഫ് കൊടകര പുരാണം എന്ന ടാഗ് ലൈൻ തന്നെയാണ് 2023 കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വച്ച് 'ദുബായ് ഡെയ്‌സ്' എന്ന പുസ്തകം കണ്ടപ്പോൾ എന്നെ ആകർഷിച്ചത്.വിശാലമനസ്കൻ എന്നതിന് പകരം സജീവ് എടത്താടൻ എന്ന ഒറിജിനൽ പേരിലാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്.സമ്പൂർണ്ണ കൊടകര പുരാണം എന്ന കൊടകര പുരാണത്തിന്റെ മോഡിഫൈഡ് വേർഷനും യഥാർത്ഥ പേരിലാണ് എഴുതിയിരിക്കുന്നത് എന്ന് ഞാൻ അനുമാനിക്കുന്നു.

ദുബായിലെ ജീവിതത്തിലെ നിരവധി കുഞ്ഞു കുഞ്ഞു സംഭവങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ചെറിയ ചെറിയ കുറിപ്പുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.ഹൗവവ്വർ കൊടകര പുരാണം വായിക്കാത്ത ഒരാൾക്ക് ഈ പുസ്തകം അത്രയങ്ങ് പിടിക്കില്ല.കാരണം ഇതിൽ ഇത്ര വലിയ വിശേഷം എന്തിരിക്കുന്നു എന്ന ചോദ്യം മനസ്സിൽ ഉയരും.അതിനാൽ തന്നെ ചില അദ്ധ്യായങ്ങൾ ഒഴിവാക്കി വായന തുടർന്നാലും മനസ്സിന് ഒരു പോറലും തോന്നില്ല.ഇടക്കിടെ 'സമ്പൂർണ്ണൻ' പരാമർശിക്കുന്നതുകൊണ്ട് അതിനെപ്പറ്റി അറിയാത്തവൻ വെറുതെ വായിച്ച് തള്ളും.

ബൈ ദുബൈ, എനിക്കും ഈ പുസ്തകം അത്രയ്ക്കങ്ങ് മനസ്സിലേക്ക് കയറിയില്ല.ദുബൈ എന്ന നഗരം അന്യമായതുകൊണ്ടാണോ അതല്ല വിശാലമനസ്കന്റെ  ചേരുവകൾ യഥാവിധി ചേരാത്തതുകൊണ്ടാണോ എന്നറിയില്ല ഇങ്ങനെ ഒരു ഫീലുണ്ടായത്.കൊടകര പുരാണത്തിലെ സ്ഥിരം പല്ലവികളായ ഹൗവവ്വറും ബൈ ദുബൈയും നിരവധി സ്ഥലങ്ങളിൽ കാണുന്നതുകൊണ്ട് വിശാലമനസ്കൻ ടച്ച് വിട്ടിട്ടില്ല എന്ന് ഒരു സമാധാനമുണ്ട്.കൂടുതൽ പുസ്തകങ്ങൾ ഇനിയും ഈ തൂലികയിൽ നിന്ന് ഉയിരെടുക്കും എന്ന് പ്രതീക്ഷയുമുണ്ട്.

പുസ്തകം: ദുബായ് ഡെയ്‌സ്
രചയിതാവ് : സജീവ് എടത്താടൻ(വിശാലമനസ്കൻ)
പ്രസാധനം: ഡെസേർട് ട്രീ
വില: 200 രൂപ
പേജ് : 198

 

Thursday, April 06, 2023

ദൈവത്തിന്റെ സമ്മാനങ്ങൾ

വീട്ടിലേക്കാവശ്യമായ പഴങ്ങളും പച്ചക്കറികളും സ്വന്തം വീട്ടുമുറ്റത്ത് നിന്ന് തന്നെ ലഭിക്കുന്നതിന്റെ സന്തോഷം ഞാൻ വളരെയധികം തവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. മക്കൾക്കും ഈ സന്തോഷം അറിയാനും പ്രകൃതിയോട് ഒരു സ്നേഹം ഉണ്ടാകാനും ഞാൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നു 'എന്റെ ജന്മദിനം ഒരു ഭൗമദിനം' എന്ന പരിപാടി. ഇതനുസരിച്ച് വീട്ടിലെ അംഗങ്ങളുടെ ജന്മദിനത്തിലും ഞങ്ങളുടെ വിവാഹ വാർഷിക ദിനത്തിലും ഒരു തൈ വീതം നട്ട് പരിപാലിച്ച് വരുന്നു. മൂന്നാമത്തെ മകൾ ലൂനയുടെ രണ്ടാം ജന്മദിനമായ 2011 മാർച്ച് 18ന് തുടങ്ങിയ ഈ പരിപാടിയിലൂടെ എന്റെ വീടിന്റെ ചുറ്റുഭാഗത്തും നിരവധി ഫലവൃക്ഷങ്ങൾ വളർന്നു വന്നു.ഇന്ന് അവയിൽ പലതും ഞങ്ങൾക്ക് പഴങ്ങൾ തന്നുകൊണ്ടിരിക്കുന്നു.

എന്റെ ഈ പ്രത്യേക പിരാന്ത് കണ്ടിട്ടായിരിക്കാം ദൈവവും ഞങ്ങൾക്ക് ചില സമ്മാന മരങ്ങൾ കനിഞ്ഞ് നൽകിയത്.ഞാൻ നടാതെ തന്നെ വീട്ടിലേക്കുള്ള വഴിയിൽ മുളച്ച് വന്ന ഒരു മാവിനെ കൗതുകത്തിനായി ഞങ്ങൾ വെള്ളം നൽകി പരിപാലിച്ച് പോന്നു.വളം നൽകിയതായി എനിക്ക് ഓർമ്മയില്ല.ഏത് തരം മാങ്ങയാണ് എന്നറിയാനായിരുന്നു ഞങ്ങൾക്ക് ഏറെ കൗതുകം.വളരെയധികം വലിപ്പം വച്ചില്ലെങ്കിലും കഴിഞ്ഞ വർഷം മാവ് പൂത്തു; ധാരാളം മാങ്ങയും ഉണ്ടായി.അണ്ടി കൂടം കെട്ടുന്ന വലിപ്പത്തിൽ മാങ്ങ ഉണ്ടായി നിന്ന കൊമ്പ് പെട്ടെന്ന് ഉണങ്ങാൻ തുടങ്ങി.രണ്ട് ദിവസം കൊണ്ട് തന്നെ മുഴുവൻ മാങ്ങകളും ചുക്കിച്ചുളിഞ്ഞ് വൃദ്ധരായി.ഞാൻ സ്ഥലത്തില്ലാതിരുന്നതിനാൽ ഉണക്കം കണ്ട പാടേ മാങ്ങകൾ പറിക്കാനും സാധിച്ചില്ല.എങ്കിലും മറ്റേതോ ഒരു കൊമ്പിൽ ബാക്കിയായ നാലഞ്ച് മാങ്ങകളിലൂടെ മാവിനെ ഞങ്ങൾ തിരിച്ചറിഞ്ഞു - നാടൻ ഇനത്തിൽ പെട്ട കോഴിക്കോടൻ മാങ്ങ.

ഉണങ്ങിയ കൊമ്പ് പെട്ടെന്ന് തന്നെ ഞാൻ മുറിച്ചുമാറ്റി. അടുത്ത പ്രധാന കൊമ്പിൽ ഈ വർഷത്തെ ആദ്യ പൂക്കുല വിരിഞ്ഞപ്പോൾ എന്റെയുള്ളിൽ സന്തോഷത്തിന്റെ പൂത്തിരിയും കത്തി. അതിൽ വിരിഞ്ഞ ഉണ്ണിമാങ്ങകൾ മുഴുവൻ കൊഴിഞ്ഞു പോയെങ്കിലും കൊമ്പ് വീണ്ടും പൂങ്കുലകളാൽ നിറഞ്ഞു. അങ്ങനെ ഈ വർഷത്തെ നോമ്പ് തുറക്കാനാവശ്യമായ മാങ്ങ എന്നും രാവിലെ അതിന്റെ ചുവട്ടിൽ നിന്നും എനിക്ക് ലഭിക്കുന്നു.


മൂന്ന് വർഷം മുമ്പ് കൊറോണ ലോക്ക്ഡൗൺ കാരണം വീട്ടിലിരിക്കുമ്പോഴാണ് അടുക്കള മുറ്റത്ത് ഒരു പുതിയ അതിഥി മുളച്ച് പൊന്തിയത് ഞാൻ കണ്ടത് - പറങ്കിമാവ്. അണ്ടി കൊക്രു എന്ന് വിളിക്കുന്ന മുളച്ച് വരുന്ന കശുവണ്ടി തിന്നാൻ നല്ല രുചിയാണ്. എന്നാൽ നാട്ടിൽ നിന്നും നാമാവശേഷമായിക്കൊണ്ടിരിക്കുന്ന കശുമാവിനെ, എന്റെ മക്കൾക്കും കൂട്ടുകാർക്കും പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ലക്ഷ്യത്തിന് മുന്നിൽ എന്റെ ആ ആഗ്രഹം വഴി മാറി. അങ്ങനെ ആ തൈ അവിടെ വളരാൻ തുടങ്ങി.

മൂന്ന് വർഷം കഴിഞ്ഞപ്പോഴേക്കും മരമങ്ങ് പൊങ്ങി വീടിന്റെ ഉയരത്തിൽ എത്തി. ആദ്യത്തെ പൂങ്കുലയും അതോടെ ദൃശ്യമായി. പക്ഷെ അണ്ടി വിരിഞ്ഞില്ല. നാലഞ്ച് പൂങ്കുലകൾ കൂടി ഉണ്ടായെങ്കിലും അവയും കരിഞ്ഞുണങ്ങിപ്പോയി. അവസാനം സന്തോഷ ക്കാഴ്ച എത്തി. മുട്ടിലിഴയുന്ന കുട്ടിക്കും കൈ എത്തും ഉയരത്തിൽ ആദ്യത്തെ കശുവണ്ടി ! പ്രതീക്ഷിച്ചപോലെ പുറംതോട് കനക്കും മുമ്പ് അത് അപ്രത്യക്ഷമായി.

എങ്കിലും ഞാൻ പ്രതീക്ഷ കൈവിട്ടില്ല. ഏറ്റവും താഴെയുള്ള മറ്റൊരു കൊമ്പിൽ വീണ്ടും അണ്ടി വിരിഞ്ഞു. കണ്ണിലെ കൃഷ്ണമണി പോലെ അതിനെ സംരക്ഷിച്ച് പോന്നു. നോമ്പ് ഒന്നിന് ആ മരവും മഞ്ഞനിറത്തിലുള്ള ആദ്യത്തെ പറങ്കിമാങ്ങയും മൂപ്പെത്തിയ അണ്ടിയും തന്നു. ഇപ്പോൾ ധാരാളം അണ്ടിക്കുഞ്ഞുങ്ങൾ അതിൽ വിരിഞ്ഞ് നിൽക്കുന്നു.
മുറ്റത്ത് വളർന്ന് നിൽക്കുന്ന മാതോളി നാരങ്ങയുടെ മരവും ദൈവത്തിന്റെ സമ്മാനമാണ്.കഴിഞ്ഞ വർഷം അതിലും നാലഞ്ച് നാരങ്ങ ഉണ്ടായി.