Pages

Sunday, May 29, 2022

സൌഹൃദം പൂക്കുന്ന വഴികൾ - 17

(ആദ്യം ഇത് വായിക്കുക )

ജീവിതത്തിൽ ഇതുവരെ പരസ്പരം കാണാത്തവരാണെങ്കിലും ശ്രീജിത്തിന്റെ അമ്മ ഞങ്ങളെ ഹാർദ്ദമായി സ്വാഗതം ചെയ്തു. ഞങ്ങളുടെ അംഗസംഖ്യയും ലഗേജുകളും കണ്ട് ആദ്യം ഒന്ന് പകച്ചു പോയെങ്കിലും, പെട്ടെന്ന് തന്നെ അവർ സമനില വീണ്ടെടുത്തു. തണുത്ത വെള്ളമായിരുന്നു ഞങ്ങൾക്ക് അന്നേരം ഏറ്റവും ആവശ്യമായിരുന്നത്. ഫ്രിഡ്ജിൽ വച്ചിരുന്ന മുഴുവൻ കുപ്പികളും ഞങ്ങൾ കാലിയാക്കി. അമ്മയെ ഒപ്പമിരുത്തി കുറെ സമയം സംസാരിച്ച് ഇരുന്നു. അപ്പോഴെല്ലാം ആ മുഖത്ത് ഒരു ടെൻഷൻ മിന്നി മറഞ്ഞു. ശ്രീജിത്ത് അത് എന്നെ നേരത്തെ അറിയിച്ചിരുന്നു . വെള്ളം ഇല്ല എന്നതായിരുന്നു അമ്മയുടെ ടെൻഷൻ. എങ്കിലും അമ്മ പിടിച്ചു വച്ച മൂന്ന് ബക്കറ്റ് വെള്ളവും ഞങ്ങൾക്ക് ഉപയോഗിക്കാനായി തന്നു.

റഈസ് അപ്പോഴും അവിടെ തന്നെ ഇരുന്ന് വീട്ടിലേക്ക് നിർദ്ദേശങ്ങൾ നൽകുന്നുണ്ടായിരുന്നു. ശ്രീജിത്തിന്റെ ഫ്ലാറ്റിൽ വെള്ളം ഇല്ലാത്തതിനാൽ ഭക്ഷണം അങ്ങോട്ട് കൊണ്ടു വന്നാൽ വീണ്ടും ബുദ്ധിമുട്ടാകും എന്ന്  ബോധ്യമായതിനാൽ ഞങ്ങൾ പെട്ടെന്ന് തീരുമാനം മാറ്റി. റഈസിന്റെ ഇന്നോവയിൽ അവന്റെ ഫ്ലാറ്റിൽ പോയി ഭക്ഷണം കഴിച്ച് തിരിച്ചു വരാം എന്ന തീരുമാനം എല്ലാവർക്കും ഇഷ്ടമായി. അതോടെ അമ്മയുടെ മുഖത്തെ ടെൻഷനും മാഞ്ഞുപോയി.

സഫ്ദർ ജംഗിലെ ഡീർ പാർക്കിനടുത്തായിരുന്നു റഈസിന്റെ ഫ്ലാറ്റ്. നാട്ടിലെ ഊണും കറിയും ഉപ്പേരിയും ചിക്കനും റഈസിന്റ ഭാര്യ ഞങ്ങൾക്കായി അവിടെ തയ്യാറാക്കി കെണ്ടിരിക്കുകയായിരുന്നു. അതിരാവിലെ ബ്രഡും ജാമും കൊണ്ട് പ്രാതൽ കഴിച്ചെന്ന് വരുത്തിയ ഞങ്ങൾക്ക് ആ കേരളീയ ഭക്ഷണം നൽകിയ ആശ്വാസം വളരെ വളരെ വലുതായിരുന്നു. ആവശ്യമുള്ളവർക്ക് ഫ്രഷാവാനും നമസ്കാരം നിർവ്വഹിക്കാനും ടോയ്ലറ്റിൽ പോകാനും എല്ലാം അവിടെ സൗകര്യമുണ്ടായിരുന്നു. ദൈവത്തിന് വീണ്ടും വീണ്ടും സ്തുതി.

അപ്രതീക്ഷിതമായ മിന്നൽ സന്ദർശനം പൂർത്തിയാക്കി , ഞങ്ങൾ റഈസിന്റെ കാറിൽ തന്നെ ശ്രീജിത്തിന്റെ ഫ്ലാറ്റിലേക്ക് മടങ്ങി. അപ്പോൾ സമയം ഏഴ് മണിയോടടുത്തിരുന്നു. അപ്പഴേക്കും ഫ്ലാറ്റിൽ വെള്ളം വന്നിരുന്നു. താൻ വന്നിട്ടേ പോകാവൂ എന്ന് ശ്രീജിത്ത് പറഞ്ഞിരുന്നതിനാൽ ഞാൻ ത്രിശങ്കു സ്വർഗ്ഗത്തിലായി. സാധാരണ വളരെ വൈകിയാണ് അവൻ വരാറുള്ളത് എന്ന് അമ്മ പറഞ്ഞു. ഫോണിൽ ബന്ധപ്പെട്ടെങ്കിലും കണക്ട് ആയതും ഇല്ല. ട്രെയിനിന്റെ സമയം അവനെ അറിയിച്ചിരുന്നതിനാലും ഡെൽഹിയിലെ ട്രാഫിക് ജാമിനെപ്പറ്റി ഞങ്ങളെക്കാൾ ധാരണ അവനുള്ളതിനാലും ഞാൻ ആശ്വാസം കൊണ്ടു.

ഞങ്ങളെത്തി അല്പം കഴിഞ്ഞ് കാളിംഗ് ബെൽ മുഴങ്ങി. ശ്രീജിത്തിന്റെ മകളായിരുന്നു അത്. അഞ്ച് മിനുട്ട് കഴിഞ്ഞ് വീണ്ടും ബെൽ മുഴങ്ങി.അത് ശ്രീജിത്തിന്റെ ഭാര്യയായിരുന്നു. അവർ അകത്ത് കയറിയതിന് പിന്നാലെ വീണ്ടും കാളിംഗ് ബെൽ മുഴങ്ങി. അമ്മയുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് ശ്രീജിത്ത് അന്ന് നേരത്തെ എത്തി !

ഏതാനും നിമിഷത്തെ കുശലാന്വേഷണങ്ങൾക്ക് മാത്രമേ പിന്നീട് സമയം ഉണ്ടായിരുന്നുള്ളൂ. ഇതിനിടക്ക് തന്നെ ശ്രീജിത്ത് അവന്റെ ഒരു സുഹൃത്തിനെ വിളിച്ച് ഒരു കാർ ഏർപ്പാടാക്കി. ഞാനും ഫാമിലിയും ശ്രീജിത്തിന്റെ കാറിലും കയറി. അമ്മയോട് യാത്ര പറഞ്ഞ് ഞങ്ങൾ ഡൽഹി കന്റോൺമെന്റ് സ്റ്റേഷൻ ലക്ഷ്യമാക്കി കുതിക്കുമ്പോൾ , എന്റെ മനസ്സിൽ സൗഹൃദത്തിന്റെ രണ്ട് തീവണ്ടികൾ സ്റ്റേഷൻ വിടാതെ നിൽക്കുന്നുണ്ടായിരുന്നു. കടുത്ത ചൂടിനൊരാശ്വാസമായി പുറത്ത് അപ്പോൾ മഴ പെയ്യാനാരംഭിച്ചു.

Thursday, May 26, 2022

സൌഹൃദം പൂക്കുന്ന വഴികൾ - 16

യാത്രയിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത ട്വിസ്റ്റുകളാണ് അതിനെ മധുരതരമാക്കുന്നത്. അപൂർവ്വമായി യാത്രയുടെ രസം കൊല്ലിയാവുന്നതും ഇത്തരം ട്വിസ്റ്റുകൾ തന്നെയാണ്. പന്ത്രണ്ട് ദിവസം നീളുന്ന ഒരു യാത്ര ജമ്മു കാശ്മീരിലേക്ക് ഞാൻ പ്ലാൻ ചെയ്യുമ്പഴേ അതിലുണ്ടായേക്കാവുന്ന വഴിത്തിരിവുകളും എന്നെ ആവേശഭരിതനാക്കിയിരുന്നു.

ആഗ്രയിൽ ഒരു ദിവസം താമസിച്ച് കാഴ്ചകൾ കണ്ട് ,ഡൽഹിയിൽ എത്തിയ ശേഷം രാത്രി ജമ്മുവിലേക്ക് തിരിക്കാനായിരുന്നു എന്റെ പ്ലാൻ. ആഗ്രയിലെ പൊള്ളുന്ന ചൂടിൽ നിന്നും ഞങ്ങളെത്തിയത് ഡൽഹിയിലെ കത്തുന്ന വെയിലിലേക്കാണ്. സിമ്പിളായി പറഞ്ഞാൽ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് എന്നതായിരുന്നു അവസ്ഥ. തലേ ദിവസം രാത്രി കഴിച്ച താലി മീൽസ് ആർക്കും പിടിക്കാത്തതിനാൽ വയറും എരിപൊരി അവസ്ഥയിലായിരുന്നു. എന്റെ സഹയാത്രികനായ നൗഷാദിന് ചില ആരോഗ്യ പ്രശ്നങ്ങൾ കൂടി ഉടലെടുത്തതോടെ ഡൽഹിയിലെ ഏതെങ്കിലും ഒരു കാഴ്ചയെങ്കിലും കാണുക എന്ന മുൻ തീരുമാനം ഞങ്ങൾ റദ്ദാക്കി. 

പതിനൊന്നര മണിക്ക് ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ ഇറങ്ങിയ ഞങ്ങൾക്ക് കാശ്മീരിലേക്കുള്ള ട്രെയിൻ കയറേണ്ടത് ഇവിടെ നിന്നും പതിനാറ് കിലോമീറ്റർ അകലെയുള്ള ഡൽഹി കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നായിരുന്നു. മേൽ പറഞ്ഞ കാരണങ്ങളാൽ കന്റോൺമെന്റ് റെയിൽവെ സ്റ്റേഷനിൽ നേരത്തെ എത്തി അവിടെ വിശ്രമിക്കുക എന്ന ആശയം അപ്പോൾ മനസ്സിലുദിച്ചു. നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്ന് പ്രസ്തുത സ്റ്റേഷനിലേക്ക് എത്താനുള്ള വഴി അന്വേഷിക്കാൻ വേണ്ടി ഞാൻ , എന്റെ PGDCA ക്ലാസ് മേറ്റും ഇപ്പോൾ ദൽഹിയിൽ ജോലി ചെയ്യുന്നവനുമായ ശ്രീജിത്തിനെ വിളിച്ചു.

"നിനക്ക് വട്ടു ണ്ടോ?" എന്നായിരുന്നു ശ്രീജിത്തിന്റെ പ്രഥമ മറുപടി. എന്ന് മാത്രമല്ല, അവന്റെ വീട് തൊട്ടടുത്താണെന്നും നേരെ ഈസ്റ്റ് ക്വിദ്വായ് നഗറിലെ തന്റെ ഫ്ലാറ്റിലേക്ക് പോകാനുമായിരുന്നു അവന്റെ നിർദ്ദേശം. എന്റെ സഹയാത്രികന്റെ ആരോഗ്യസ്ഥിതിയിൽ മാറ്റം വരാത്തതിനാൽ ഒരു താല്ക്കാലിക അഭയസ്ഥാനം കണ്ടെത്തൽ അപ്പോൾ നിർബന്ധവുമായിരുന്നു.

ശ്രീജിത്തിന്റെ നിർദ്ദേശ പ്രകാരം രണ്ട് ഓട്ടോകളിലായി അവന്റെ ഫ്ലാറ്റിൽ ഞങ്ങൾ എത്തുമ്പോൾ അവിടെ അവന്റ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടിലെത്തിയതും നൗഷാദിന് ചർദ്ദിയും വയറിളക്കവും കലശലായി. അപ്പോഴേക്കും  നൗഷാദിന്റെ അസുഖ വിവരം ഡൽഹി AIIMS ൽ MD ക്ക് പഠിക്കുന്ന അവന്റെ ബന്ധുവിന്റെ ചെവിയിലെത്തി. അദ്ദേഹം കുറിച്ച് കൊടുത്ത മരുന്നുമായി , നൗഷാദിന്റെ സ്കൂളിലെ ടീച്ചറുടെ മകനും ദൽഹിയിൽ സ്ഥിര താമസക്കാരനുമായ റഈസ്  ഞങ്ങൾ നിൽക്കുന്ന ഫ്ലാറ്റിൽ എത്തി.

നൗഷാദിന് കഴിക്കാൻ അല്പം കട്ട് ഫ്രൂട്ട്സും കുറെ ബൺ പൊതികളുമായിട്ടായിരുന്നു റഈസിന്റെ വരവ്. ബൺ വെറും ഇടക്കാലാശ്വാസം മാത്രമാണെന്നും ഞങ്ങൾക്കുള്ള ഭക്ഷണം ഉടൻ എത്തുമെന്നും റഈസ് അറിയിച്ചപ്പോൾ ദൈവത്തിന് സ്തുതി അർപ്പിച്ചു.

(തുടരും..)


Saturday, May 14, 2022

കാലിക്കറ്റ് യൂനി: സിറ്റി ബൊട്ടാനിക്കൽ ഗാർഡൻ

 1987 ൽ പ്രീഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പെടുത്ത് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ചേർന്ന ശേഷമാണ് ജീവശാസ്ത്രം രണ്ടായി വിഭജിച്ചിട്ടുണ്ട് എന്ന്  ഞാൻ തിരിച്ചറിഞ്ഞത്. ജന്തുശാസ്ത്രം എന്ന സുവോളജി ക്ലാസ് എടുത്തിരുന്നത് എന്റെ നാട്ടുകാരനായ ബഷീർ സാറായിരുന്നു. അന്ന് അദ്ദേഹം പഠിപ്പിച്ച പല കാര്യങ്ങളും ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നുമുണ്ട്. എന്നാൽ ബോട്ടണി എന്ന സസ്യശാസ്ത്രത്തിൽ പഠിച്ച ടെറിഡോഫൈറ്റ്സ് , ജിംനോ സ്പേംസ് തുടങ്ങി ഗമണ്ടൻ പദങ്ങൾ അന്നേ എന്റെ മണ്ടൻ തലയിലേക്ക് കയറിയിരുന്നില്ല. ബോട്ടണി പഠിപ്പിക്കാൻ പ്രീഡിഗ്രിയുടെ അവസാന കാലത്ത് വന്ന "മൂർഖൻ " ടീച്ചറുടെ പേര് മാത്രം ഇന്നും ഓർമ്മയുണ്ട് - കദീജത്തുൽ കോബ്ര !

സെക്കന്റ് ഗ്രൂപ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കപ്പെടാതെ പോയ അനേകായിരങ്ങളിൽ ഒരാളായി ഞാനും ,അടുത്ത അത്താണിയായ ബി.എസ്.സി ക്ക് ചേർന്നു. മെയിൻ സബ്ജക്ട് ആയി തെരഞ്ഞെടുത്തത് ഫിസിക്സ് ആയതിനാൽ മേൽ പറഞ്ഞ പദങ്ങൾ വിസ്മൃതിയുടെ ആഴക്കിണറിൽ പതിച്ചു. ഫിസിക്സ് പഠനത്തിനിടയിൽ ഊട്ടിയിലെ ബൊട്ടാനിക്കൽ ഗാർഡനും മറ്റും കാണാൻ ഒരു പഠന യാത്ര പോയിരുന്നു. ഫിസിക്‌സ് പഠിതാവ് ബൊട്ടാനിക്കൽ ഗാർഡനിൽ പോയി എന്ത് പഠിക്കാനാണ് എന്ന് ചോദിച്ചാൽ ഇന്ന് എനിക്ക് ഒരു പാട് ഉത്തരമുണ്ട് - പക്ഷെ, അന്ന് പോയത് അതിനൊന്നും അല്ലായിരുന്നു എന്നതാണ് സത്യം.

കാലം പിന്നെയും കൊഴിഞ്ഞു പോയി.എന്റെ പഠനകാലം കഴിഞ്ഞ് ഞാൻ ജോലിയിൽ കയറിയ ശേഷമാണ് കോഴിക്കോട് ഒളവണ്ണയിൽ ഒരു ബൊട്ടാണിക്കൽ ഗാർഡൻ നിലവിൽ വന്നത്. പല തവണ മനസ്സിൽ കരുതിയെങ്കിലും ഇന്നും അതൊന്ന് സന്ദർശിക്കാൻ സാധിച്ചിട്ടില്ല. ഊട്ടി ബൊട്ടാണിക്കൽ ഗാർഡന്റെ സൗന്ദര്യം പോലെ ഒന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും  ബോട്ടണിയിൽ പണ്ട് പഠിച്ച റോസാ സൈനൻസിസും ഒറൈസ സറ്റൈവയും ഒക്കെ ഇന്നും അത് പോലെ തന്നെ സുഖമായിരിക്കുന്നോ എന്നെങ്കിലും അറിയാമല്ലോ?

അങ്ങനെ ഇരിക്കെയാണ് പ്രീഡിഗ്രി മുതൽ പി ജി ഡിഗ്രി വരെയുള്ള എന്റെ സർവ്വ ഡിഗ്രി സർട്ടിഫിക്കറ്റുകൾക്കും കാരണഭൂതനായ കാലിക്കറ്റ് യൂനി :സിറ്റിയിൽ ഒരു ബൊട്ടാണിക്കൽ ഗാർഡൻ ഉള്ളതായി അറിഞ്ഞത്. പൊതുവെ കാട് മൂടിക്കിടക്കുന്ന സ്ഥലം തന്നെ ഒരു ബൊട്ടാനിക്കൽ ഗാർഡൻ ആണ്. 1987 മുതൽ 1996 വരെ പത്ത് കൊല്ലം ആ യൂനിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്ത അഞ്ചോളം കോളേജുകളിൽ വിവിധ കോഴ്സുകൾ ചെയ്തിട്ടും ഈ ഗാർഡനെപ്പറ്റി ആരും എനിക്ക് പറഞ്ഞ് തന്നിരുന്നില്ല. തിരൂരങ്ങാടി കോളേജിൽ നിന്നും വെറും ഇരുപത് മിനുട്ട് കൊണ്ട് എത്താവുന്ന ഇവിടെക്ക് ഞങ്ങളെ കൊണ്ട് വന്ന് ബ്രയോഫൈറ്റ്സിനെയും ടെറിഡോഫൈറ്റ്സിനെയും ഒക്കെ നേരിട്ട് കാണിച്ച് തന്ന് പഠിപ്പിച്ചിരുന്നെങ്കിൽ പലരുടെയും തലവര തന്നെ മാറുമായിരുന്നു എന്ന് അത് സന്ദർശിച്ചപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്.

1971 ൽ സ്ഥാപിച്ചതാണ് കാലിക്കറ്റ് യൂനി: സിറ്റി ബൊട്ടാണിക്കൽ ഗാർഡൻ. യൂനി: സിറ്റിയിലെ ബോട്ടണി ഡിപ്പാർട്ട്മെന്റിന്റെ കീഴിലാണ് ഈ ഗാർഡൻ. പ്രവേശന ഫീസ് ഉണ്ടെന്നാണ് എന്റെ ഓർമ്മ.പ്രീഡിഗ്രി (ഇപ്പോൾ +2) ബോട്ടണി പുസ്തകത്തിൽ പ്രതിപാദിക്കുന്ന ഏകദേശം എല്ലാ തരം സസ്യങ്ങളെയും ഇവിടെ കാണാം. എല്ലാ മരങ്ങളും ലേബൽ ചെയ്ത് വച്ചതിനാൽ നാട്ടു പേരും ശാസ്ത്രീയ നാമവും മറ്റ് തറവാട് വിവരങ്ങളും എല്ലാം വായിച്ചറിയാം. കൂറ്റൻ മരങ്ങൾ വിരിക്കുന്ന തണലിലൂടെ ശുദ്ധമായ ഓക്സിജൻ ശ്വാസകോശത്തിലേക്ക് വലിച്ച് കയറ്റി ഒന്നൊന്നര മണിക്കൂർ സമയം നടന്നാൽ തന്നെ ഒരു പ്രത്യേക ഉന്മേഷം കിട്ടും. സസ്യശാസ്ത്ര കുതുകികൾക്ക് കണ്ണിനും കരളിനും കുളിരേകുന്ന ഒരിടം എന്നതിന് പുറമെ അവരുടെ കൂടെ വരുന്ന കുട്ടികൾക്ക് പലതരം റൈഡുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരിക്കലെങ്കിലും ഈ ബൊട്ടാണിക്കൽ ഗാർഡനിൽ കയറാതെ പോകുന്നത് നഷ്ടമായിരിക്കും എന്നാണ് എന്റെ അഭിപ്രായം.


Thursday, May 12, 2022

ചാലിയം

ചാലിയാർ പുഴ അറബിക്കടലിൽ ചേരുന്ന സ്ഥലമായത് കൊണ്ടാണ് ചാലിയത്തിന് ആ പേര് ലഭിച്ചത് എന്നായിരുന്നു ചാലിയാറിന്റെ തീരപ്പട്ടണമായ അരീക്കോട്ടുകാരനായതിനാൽ ഞാൻ ധരിച്ചു വച്ചിരുന്നത്. പ്രൈമറി സ്കൂൾ പഠനകാലത്ത് ആരോ എന്നെ അങ്ങനെ പറഞ്ഞ് പഠിപ്പിച്ചതാണ് എന്നാണ് എന്റെ വിശ്വാസം. അല്ലാതെ കോഴിക്കോട്ടെ ചാലിയത്തെപ്പറ്റി അരീക്കോട്ടെ എട്ട് വയസ്സുകാരനായിരുന്ന ഞാൻ എങ്ങനെ അറിയാനാ?

വർഷങ്ങൾക്ക് ശേഷം ചാലിയത്തിന്റെ ചരിത്രം ചികഞ്ഞപ്പോഴാണ് എന്റെ പൊട്ടൻ ധാരണ പൊളിഞ്ഞത്. എന്ന് മാത്രമല്ല , ചാലിയം എന്ന സ്ഥലം ചരിത്രത്തിൽ അതിപ്രധാനമായ സ്ഥാനം വഹിക്കുന്ന ഒരു നാടാണ് എന്നും അപ്പോഴാണ് തിരിച്ചറിഞ്ഞത്. ചരിത്ര പുസ്തകങ്ങളിലൂടെ കേട്ടറിഞ്ഞ പ്രസിദ്ധ സഞ്ചാരിയായിരുന്ന ഇബ്‌നു ബത്തൂത്ത ചാലിയം സന്ദര്‍ശിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഈ പ്രദേശത്തുകാരുടെ പ്രധാന കൈത്തൊഴില്‍ നെയ്ത്തായിരുന്നു പോലും. നെയ്ത്ത് തൊഴിലാക്കിയവരെ വിളിച്ചിരുന്ന ചാലിയന്മാര്‍ അല്ലെങ്കില്‍ ചാലിയര്‍ എന്ന പദത്തില്‍ നിന്നും നിര്‍ഗ്ഗമിച്ചുണ്ടായതാണ് പോലും ചാലിയം എന്ന സ്ഥലനാമം ! 

പറങ്കികളും സാമൂതിരിയുടെ നാവികസേനാ തലവന്മാരായിരുന്ന മരക്കാന്മാരും തമ്മിലുള്ള വീരശൂര പരാക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചതിനാലാവും കാലത്തിന്റെ പുരോഗതിക്ക് മുമ്പിൽ ചാലിയം ഇപ്പോഴും മരവിച്ച് നിൽക്കുന്നത്. ഇന്നും കുറെ പള്ളികളും ഇടുങ്ങിയ റോഡുകളും ഒക്കെയുള്ള ഒരു ഉൾനാടൻ പ്രദേശമാണ് ചാലിയം.

മാലിക് ദീനാർ കേരളത്തിൽ വന്ന കാലത്ത് സ്ഥാപിച്ചിരുന്ന ഒരു പള്ളി ചാലിയത്തുണ്ടായിരുന്നു. പക്ഷെ പറങ്കികൾ അത് തകർത്ത് അവിടെ കോട്ട പണിതു. മലബാറിലെ മുസ്ലിംകൾക്ക് ഈ നടപടി ഒട്ടും ഇഷ്ടപെട്ടില്ല. കോഴിക്കോട് രാജാവായിരുന്ന സാമൂതിരിയുടെ സമ്മതത്തോടെ കുഞ്ഞാലി മരക്കാരുടെ നേതൃത്വത്തിൽ അവർ കോട്ട കീഴടക്കി അത് മുഴുവൻ തകർത്ത് തരിപ്പണമാക്കി. കോട്ടയുടെ കല്ലുകളും മറ്റും എടുത്ത് വീണ്ടും പള്ളി പണിതുവത്രെ. പ്രസ്തുത കോട്ടയുടെ ശേഷിപ്പുകൾ ചാലിയത്ത് ഇപ്പോഴും ഉണ്ട് എന്ന് പറയപ്പെടുന്നതിനാൽ, സ്ഥലവാസിയും 2014 ലെ കേരള നാഷണൽ ഗെയിംസിൽ എന്റെ കീഴിലുള്ള വളണ്ടിയറുമായിരുന്ന മഹ്റൂഫിനോട് ഞാൻ അത് കാണിച്ച് തരാനാവശ്യപ്പെട്ടു. കടൽത്തീരത്തെ മണൽപ്പരപ്പിൽ പതിഞ്ഞ് കിടക്കുന്ന ചെങ്കല്ലുകളുടെ കൂട്ടമാണ് അവൻ കാണിച്ച് തന്നത്. പറങ്കിക്കോട്ട തൂത്തെറിഞ്ഞ ശേഷം ജയാരവം മുഴക്കുന്ന കുഞ്ഞാലി മരക്കാറാണ് അന്നേരം മനസ്സിൽ ഓടി എത്തിയത്. കാലിനെത്തഴുകി അന്നേരം കടന്നു പോയ ഒരു തിര , അന്ന് അവിടെ തളം കെട്ടിയ ചോരയുടെ തണുപ്പ് അറിയിച്ചു.

തലേ ദിവസം കടലിൽ പോയ മൽസ്യബന്ധന ബോട്ടുകൾ പലതും തിരിച്ച് വരാൻ തുടങ്ങിയിരുന്നു. പിടക്കുന്ന മത്സ്യങ്ങളെ കാണാൻ ഞങ്ങൾ അതിന്റെ അടുത്തേക്ക് നീങ്ങി. ബോട്ടിൽ അടുക്കി വച്ച പെട്ടിയിലും മറ്റുമായി കണ്ട മത്സ്യവും നാട്ടിൽ വാങ്ങാൻ കിട്ടുന്ന മത്സ്യവും തമ്മിലുള്ള നിറ വ്യത്യാസം ഞങ്ങളെ അത്ഭുതപ്പെടുത്തി.എവിടെ നിന്നോ സംഘടിപ്പിച്ച വലിയൊരു പ്ലാസ്റ്റിക് കവറുമായി മഹ്റൂഫ് ഒരു ബോട്ടിനടുത്തേക്ക് നീങ്ങി. ബോട്ടിലുള്ളവർ ആ കവറിലേക്ക് മത്സ്യം വാരിയിട്ട് കൊടുത്തു. മഹ്റൂഫ് ആ കവർ നേരെ എന്നെ ഏൽപ്പിച്ചു ! 

"അന്ന് ഞങ്ങളെ പൊന്നുപോലെ നോക്കിയ സാറിന് എന്റെ എളിയ സമ്മാനം" . അന്തം വിട്ട് നിൽക്കുന്ന എന്നെ നോക്കി മഹ്റൂഫ് പറഞ്ഞപ്പോൾ കടലിന്റെ  മക്കളുടെ നിഷ്കളങ്ക മനസ്സുകളിലെ സ്നേഹത്തിന്റെ ആഴവും ഞാൻ തിരിച്ചറിഞ്ഞു.

Tuesday, May 10, 2022

കടലുണ്ടിക്കാഴ്ചകൾ - 2

കടലുണ്ടിക്കാഴ്ചകൾ - 1 (ഒന്നാം ഭാഗം വായിക്കാൻ ഇതിൽ ക്ലിക്ക് ചെയ്യുക )

നട്ടുച്ച സമയമായതിനാൽ ആമാശയം പ്രവർത്തന നിരതമാകാൻ തുടങ്ങിയിരുന്നു.അതിനാൽ തന്നെ എല്ലാ വണ്ടികളും വീണ്ടും അഷ്‌റഫിന്റെ വീട് ലക്ഷ്യമാക്കി വന്നതിലും വേഗത്തിൽ കുതിച്ച് പാഞ്ഞു.കാഴ്ച വിരുന്നുകൾക്ക് ശേഷം ഗംഭീരമായ ഒരു വിരുന്നായിരുന്നു ഭക്ഷണം കൊണ്ടും അശ്റഫും കുടുംബവും ഒരുക്കിയത്. ഭക്ഷണം കഴിച്ച ശേഷം സഹപ്രവർത്തകർക്കുള്ള യാത്രയയപ്പ് യോഗവും ഫലകവിതരണവും അവിടെ വച്ച് തന്നെ നടത്തി.

"അഗല സ്റ്റേഷൻ പക്ഷിസങ്കേതം ഹേ..." മുരളിയുടെ പ്രഖ്യാപനം വന്നതും എല്ലാവരും പെട്ടെന്ന് റെഡിയായി.മെയിൻ റോഡിൽ നിന്നും ഏതൊക്കെയോ ഊടുവഴിയിലൂടെ വണ്ടി ഓടിച്ച് ഞങ്ങൾ , 2001 ജൂൺ 22-ന് 52 പേരുടെ മരണത്തിനിടയാക്കിയ കടലുണ്ടി തീവണ്ടിയപകടം നടന്ന പാലത്തിന്റെ തൊട്ടടുത്ത് നിർമ്മിച്ച പുതിയ റെയിൽവേ പാലത്തിന്റെ താഴെ എത്തി. അവിടെ കോയക്കയുടെയും സുഹൃത്തിന്റേയും തോണികൾ ഞങ്ങളെയും കാത്ത് കിടക്കുന്നുണ്ടായിരുന്നു.

എട്ടു പേർക്കാണ് ഒരു തോണിയിൽ കയറാൻ അനുവാദമുള്ളത്. രണ്ട് മണിക്കൂർ കടലുണ്ടിപ്പുഴയിലൂടെ കഴുക്കോൽ കുത്തി യാത്ര ചെയ്യും (പക്ഷി സങ്കേതമായതിനാൽ യന്ത്രബോട്ടുകൾ അനുവദനീയമല്ല).ഇതിന് 1500 രൂപയാണ് നിരക്ക്. ഇതിനു പുറമെ ചെമ്മീനും മറ്റു കടൽ വിഭവങ്ങളും അടങ്ങിയ ഭക്ഷണം അടക്കമുള്ള ഒരു ദിവസത്തെ പാക്കേജ് ഉണ്ട്. പതിനായിരം രൂപയാണ് നിരക്ക്.ഇത് സ്വകാര്യ വ്യക്തികൾ നടത്തുന്ന അംഗീകൃത പാക്കേജ് ആണ്.പക്ഷി സങ്കേതത്തിലേക്കുള്ള യാത്ര ചാലിയം ഭാഗത്ത് നിന്നും ഉണ്ട്.

കടലുണ്ടിപ്പുഴ അറബിക്കടലിൽ ലയിക്കുന്ന ഭാഗത്ത്, വാർത്തയിൽ എന്നും ഇടം പിടിക്കാറുള്ള ബാലാതുരുത്ത് അടക്കം നിരവധി തുരുത്തുകൾ ഉണ്ട്.ഈ തുരുത്തുകളാണ് നിരവധി പക്ഷികളുടെ ആവാസ കേന്ദ്രമായിരുന്നത്. കടലുണ്ടികമ്യൂണിറ്റി റിസര്‍വ്വ് അഥവാ കടലുണ്ടി പക്ഷിസങ്കേതം എന്ന് ഇന്നറിയപ്പെടുന്നത് കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചായത്തിലും മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലും ഉള്‍പ്പെടുന്ന ഏതാണ്ട് 150 ഹെക്ടര്‍ സ്ഥലമാണ്. 

തദ്ദേശീയ പക്ഷികളുടെയും ദേശാടന പക്ഷികളുടെയും പറുദീസയാണ് കടലുണ്ടി.നൂറിലധികം ഇനത്തിലുള്ള നാട്ടുപക്ഷികളെയും അറുപതിലധികം തരത്തിലുള്ള ദേശാടന പക്ഷികളെയും കടലുണ്ടിയിൽ കണ്ടു വരുന്നുണ്ട്. ജീവിതത്തിന്റെ ഒഴുക്കിൽ ഏതോ ഒരു യാമം കഴിച്ചുകൂട്ടാനായി ഭൂഖണ്ഠങ്ങൾ താണ്ടി എത്തുന്ന ദേശാടന പക്ഷികൾ സന്ദർശകരുടെ മനം കുളിർപ്പിക്കും.

പുഴയും കടലും ചേരുന്ന ഭാഗത്ത് ഉപ്പുകലര്‍ന്ന വെള്ളത്തില്‍ സമൃദ്ധമായി വളരുന്ന കണ്ടല്‍ചെടികള്‍ ആണ് നിരവധി ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥക്ക് ഇവിടം അനുയോജ്യമാക്കുന്നത്. കുറ്റിക്കണ്ടൽ, ഉപ്പട്ടി, കണ്ണാംപൊട്ടി, നക്ഷത്ര കണ്ടൽ, ചുള്ളി കണ്ടൽ , ചക്കരക്കണ്ടൽ തുടങ്ങീ പലതരത്തിലുള്ള കണ്ടൽ ചെടികൾ ഉള്ളതിനാൽ ഗവേഷകർക്കും ഈ സ്ഥലം ഏറെ പ്രിയപ്പെട്ടതാണ്.

തോണിയാത്രക്കിടയിൽ പാലത്തിലൂടെ കടന്നുപോകുന്ന തീവണ്ടിക്കാഴ്ചയും മനോഹരമാണ്.കൂടാതെ രണ്ട് തുരുത്തുകളെ തമ്മിൽ ബന്ധിപ്പിച്ച്കൊണ്ടുണ്ടാക്കിയ പൈപ്പ് പാലവും അതിനുള്ളിലൂടെയുള്ള 'നുഴഞ്ഞ് കയറ്റവും' ഇവിടെ മാത്രമേ കാണൂ.

കണ്ടൽ കാടുകൾക്കിടയിലൂടെ ചുറ്റിത്തിരിഞ്ഞ് (ഡിപ്പാർട്ടമെന്റ് വക യാത്രയിൽ ഇത്രയും ദൂരം ഉണ്ടാവില്ല) അവസാനം, പച്ചപ്പിടിച്ച് ഒരു മല പോലെ ഉയർന്ന നിൽക്കുന്ന കൂറ്റൻ കണ്ടലിന്റെ അകത്തേക്ക് ആണ് പ്രവേശിക്കുന്നത്.എല്ലാ തോണികളും കൂടി സംഗമിക്കുന്ന ഒരു സ്ഥാനം കൂടിയാണ് ഇത്.സമയം വൈകിയാൽ ഈ കാഴ്ച നഷ്ടപ്പെടും.
അസ്തമയ സൂര്യൻ കടലിലും കരയിലും ചെഞ്ചായം പൂശാൻ തുടങ്ങിയിരുന്നു.100 രൂപക്ക്,  കോയക്കയുടെ വീട്ടിൽ തയ്യാറാക്കുന്ന ഉണക്ക ചെമ്മീൻ ഒരു പായ്ക്കറ്റും വാങ്ങി ഞങ്ങൾ യാത്ര അവസാനിപ്പിച്ചു. അവിസ്മരണീയമായ ഒരു യാത്രയിലൂടെ സഹപ്രവർത്തകർക്ക് 'യാത്ര അയപ്പ്' നൽകിയ അഷ്‌റഫിനും എന്റെ എല്ലാ പഴയ സഹപ്രവർത്തകർക്കും, അടുത്ത വർഷത്തെ മറ്റൊരു കൂട്ട യാത്രയയപ്പിന് വീണ്ടും കാണാം എന്ന് വാക്ക് നൽകി ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു. 


Sunday, May 08, 2022

കടലുണ്ടിക്കാഴ്ചകൾ - 1

കടലുണ്ടിയുടെ സൗന്ദര്യം ആസ്വദിക്കാൻ കടലുണ്ടിപ്പാലത്തിൽ കയറിയാൽ മതി എന്നാണ് പൊതുവെ പറയാറ്. എന്നാൽ കടലിനോട് ചേർന്ന് കിടക്കുന്ന ചെങ്കൽപ്പാറകൾക്ക് മുകളിൽ കയറി ഇരുന്ന് ചുറ്റും ഒന്ന് കണ്ണോടിച്ചാൽ പിന്നെ അവിടെ നിന്ന് എണീക്കാൻ മനസ്സ് വരില്ല. പാലത്തിന്റെ ഇടത് വശം ചേർന്നുള്ള ഇടുങ്ങിയ റോഡിലൂടെ ചെറുവാഹനങ്ങൾക്ക് ചെങ്കൽ പാറകൾക്ക് അടുത്തെത്താം. മെയിൻ റോഡിൽ നിന്ന് അരക്കിലോമീറ്റർ നടന്നും ഇവിടെ എത്താം.

ചെങ്കല്ലിൽ തല തല്ലുന്ന തിരമാലകളാണ് ഇവിടത്തെ പ്രധാന ആകർഷണം. പാറയുടെ വിടവുകളിൽ കൂടി മുകളിലേക്ക് ഉയർന്നു വരുന്ന കടൽ വെള്ളത്തിൽ ഒരു സാൾട്ട് വാട്ടർ സ്പ്രേബാത്തും നടത്താം. തിരമാലകളുടെ തല്ലും തലോടലും ഏറ്റുവാങ്ങി ആകൃതി മാറിയ പാറകൾ ഫോട്ടോഗ്രാഫർമാർക്കും സെൽഫി പ്രേമികൾക്കും ഏറെ പ്രിയങ്കരമാണ്. പാലത്തിനോട് ചേർന്നുള്ള ഭാഗത്ത് മണൽ തിട്ടകൾ രൂപപ്പെട്ടതിനാൽ കുട്ടികൾക്കടക്കം വെള്ളത്തിൽ ഇറങ്ങാനും സൗകര്യമാണ്. പാറകളിൽ കൂടി ഓടിക്കളിക്കുന്ന കുഞ്ഞ് ഞണ്ടുകൾ ഭയപ്പെടുത്തുമെങ്കിലും പഞ്ച പാവങ്ങളാണ് എന്ന് പെട്ടെന്ന് മനസ്സിലാകും.

കടലുണ്ടിയിൽ നിന്ന് ഞങ്ങൾ നേരെ പോയത് ചാലിയത്തേക്കാണ്.ജങ്കാറിൽ കയറി ബേപ്പൂർ തീരത്തിറങ്ങാനായിരുന്നു പദ്ധതി.കഴിഞ്ഞ വർഷം  ബേപ്പൂർ ഫെസ്റ്റ് കാണാൻ പോയ സമയത്ത് ബേപ്പൂരിൽ നിന്ന് ചാലിയത്തേക്ക് ജങ്കാറിൽ യാത്ര ചെയ്തതിനാൽ എനിക്ക് ഇതിൽ അത്ര താല്പര്യം തോന്നിയില്ല. എങ്കിലും കൂട്ടുകാർക്കൊപ്പം നീങ്ങി സ്ഥലത്തെത്തി. പക്ഷെ അന്ന് ജങ്കാർ സർവ്വീസ് ഉണ്ടായിരുന്നില്ല. അത് കാരണം നേരെ പുലിമുട്ടിൽ പോകാൻ തീരുമാനിച്ചു. നട്ടുച്ചക്ക് അത്രയും ദൂരം വെയിലത്ത് നടന്നു പോകുന്നതിലെ ബുദ്ധിമുട്ട് മനസ്സിനെ വീണ്ടും പിന്നോട്ടടിപ്പിച്ചു.പക്ഷെ ചാലിയം ഭാഗത്തെ പുലിമുട്ടിൽ കൂടി വാഹനത്തിൽ സഞ്ചരിക്കാമെന്ന് അന്നാണ് മനസ്സിലായത്. വാഹനത്തിൽ പോകാവുന്ന അത്രയും ദൂരം പോയി ബാക്കി വരുന്ന കരിങ്കൽ പാകിയ ദുർഘട പാതയും കടന്ന് ഞങ്ങൾ പുലിമുട്ടിന്റെ അറ്റത്തെത്തി.  കാറ്റും തിരയും വെയിലും ഏറ്റ് അല്പനേരം ആ പാറപ്പുറത്തും ഇരുന്നു. ഡിഗ്രിക്ക് ഫാറൂഖ് കോളജിൽ പഠിക്കുന്ന കാലത്ത് ബേപ്പൂർ പുലിമുട്ടിൽ എത്തി കടലാടികൾ (ചെറിയ ഡോൾഫിനുകൾ) ചാടുന്നത് കണ്ടിരുന്നത് അന്നേരം ഓർമ്മയിൽ തിരതല്ലി.

പുലിമുട്ടിൽ നിന്നും മടങ്ങുന്ന വഴിയിലാണ് ലൈറ്റ് ഹൗസ് ദൃഷ്ടിയിൽ പെട്ടത്. വർഷങ്ങൾക്ക്  മുമ്പ് ഞങ്ങളുടെ കുടുംബം പിക്നിക്കിനായി ചാലിയത്ത് എത്തിയ സമയത്ത്, നൂറടി ഉയരമുള്ള ഈ ലൈറ്റ് ഹൗസിൽ കയറിയിരുന്നു. ഹെക്സഗൺ ആകൃതിയിൽ നിർമ്മിച്ച ലൈറ്റ് ഹൗസിൽ കയറാൻ പത്ത് രൂപാ ടിക്കറ്റ് എടുക്കണം.

ഇത്രയും സ്റ്റെപ്പുകൾ കയറിയിട്ട് വേണം മുകളിലെത്താൻ.പ്രായമായവരെ ഒരു കാരണവശാലും മുകളിലേക്ക് കയറ്റാതിരിക്കുന്നതാണ് ബുദ്ധി.കയറാൻ എളുപ്പമാണെങ്കിലും ഇറങ്ങുമ്പോൾ മുട്ട് വേദനിക്കും.മുകളിൽ എത്തിയാൽ കിലോമീറ്ററുകളോളം വെളിച്ചം വീശുന്ന ആ അത്ഭുതദീപം അടുത്ത് നിന്ന് കാണാം. 
 

ലൈറ്റ് ഓണാക്കുന്നതിന് അര മണിക്കൂർ മുമ്പ് വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. മാത്രമല്ല, അൽപം ഭാഗ്യവും ഉണ്ടായിരിക്കണം. പലപ്പോഴും അടച്ചിട്ട ഗേറ്റും കണ്ട് തിരിച്ചു പോവാറാണ് പലരുടെയും പതിവ്.ലൈറ്റ് ഹൗസിൻറെ ഏറ്റവും മുകളിൽ നിന്നുള്ള ചുറ്റുവട്ട കാഴ്ച വിവരണാതീതമാണ്. 1977 ൽ നിർമ്മിച്ച ലൈറ്റ് ഹൗസ് ഇന്നും പ്രവർത്തന നിരതമാണ്.

കടലുണ്ടി ഇന്നറിയപ്പെടുന്നത് പ്രശസ്തമായ പക്ഷിസങ്കേതം എന്ന നിലയിലാണ്. ആ കാഴ്ചകൾ അടുത്ത പോസ്റ്റിൽ.

Thursday, May 05, 2022

ഒരു യാത്രയയപ്പ്

സർക്കാർ സർവീസിലെ എന്റെ ആദ്യ സങ്കേതം മൃഗസംരക്ഷണ വകുപ്പ് ആയിരുന്നു. 1995 ൽ പ്രസ്തുത വകുപ്പിൽ പി.എസ്.സി വഴി നിയമനം കിട്ടി  ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ (സർവീസിലെ ആദ്യ ദിനാനുഭവം ഈ ചുവപ്പിൽ ക്ലിക്ക് ചെയ്‌താൽ വായിക്കാം) ആയി ജോലിക്ക് കയറുമ്പോൾ അന്നത്തെ ബാച്ചിലെ ബേബി ആയിരുന്നു ഞാൻ.സർവീസിലിരിക്കെയുള്ള പരിശീലനം കാരണം അന്ന് മലപ്പുറം ജില്ലയിൽ നിയമിക്കപ്പെട്ട എല്ലാ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുമായി പരിചയപ്പെടാൻ സാധിച്ചു.കഷ്ടിച്ച് രണ്ട് വർഷം മാത്രമേ ഞാൻ ആ വകുപ്പിൽ തുടർന്നുള്ളൂ, കാഷ്യർ ആയി KSEB യിൽ ജോലി ലഭിച്ചതോടെ അവിടെ നിന്നും റിലീവ് ചെയ്തു.

അന്ന് കൂടെയുണ്ടായിരുന്ന പലരും തുടർന്നുള്ള പല വർഷങ്ങളിലായി റിട്ടയർ ചെയ്തു.2022 ൽ നിരവധി പേർ റിട്ടയർ ചെയ്യുന്നതിനാൽ അന്നത്തെ ബാച്ചിൻറെ ഒരു ഒത്തുകൂടലും യാത്രയയപ്പ് യോഗവും കൂടി നടത്താൻ തീരുമാനമായി. സാധാരണ യാത്രയയപ്പ് യോഗങ്ങൾ പോലെ നാല് ചുമരുകൾക്കിടയിൽ കൂടുന്നതിന് പകരം ഒരു ദിവസത്തെ ഒരു യാത്രാ പരിപാടിയായി അത് വ്യത്യസ്തമാക്കാനും ധാരണയായി.വകുപ്പിൽ നിന്ന് ആദ്യം വിട്ടുപോയവനാണെകിലും എല്ലാ പരിപാടിക്കും ക്ഷണം കിട്ടാറുള്ളതിനാൽ ഞാനും കുടുംബ സമേതം അതിൽ പങ്കെടുക്കാൻ തീരുമാനിച്ചു.

കോഴിക്കോട് ജില്ലയിലെ കടലുണ്ടിക്കടുത്ത് താമസക്കാരനായ അഷ്‌റഫിന്റെ വീട്ടിൽ രാവിലെ ഒമ്പത് മണിക്ക് ഒത്തുകൂടിയ ശേഷം കടലുണ്ടിയിലെയും പരിസരത്തെയും കാഴ്ച്ചകൾ ആസ്വദിക്കാം എന്നതായിരുന്നു പരിപാടി.പ്രതീക്ഷിച്ചതിലും ഗംഭീരമായിരുന്നു പഴയ സഹപ്രവർത്തകരുടെ പ്രതികരണം.അന്നേ വയസ്സന്മാരായിരുന്ന ഏതാനും ചിലർ ഒഴികെ ബഹുഭൂരിപക്ഷം പേരും ഈ സംഗമത്തിനെത്തി.

മുമ്പ് ഒരു തവണ ഫാമിലി പിക്ക്നിക്കിനായി കടലുണ്ടിയിൽ എത്തിയിരുന്നെങ്കിലും കാഴ്ചകളുടെ പറുദീസയാണ് കടലുണ്ടി ഒരുക്കി വച്ചിരിക്കുന്നത് എന്ന് ഈ യാത്രയിലാണ് എനിക്ക് മനസ്സിലായത്.അല്ലെങ്കിലും നാട്ടുകാരനായ ഒരാൾ കൂടെ ഉണ്ടാകുമ്പോഴേ ഒരു സ്ഥലത്തിന്റെ  മുഴുവൻ കാഴ്ചകളും ഒപ്പിയെടുക്കാൻ സാധ്യമാകൂ. അഷ്റഫും സമീപ പഞ്ചായത്തുകളിലെ സഹപ്രവർത്തകരും ആ കാര്യം ഭംഗിയായി നിറവേറ്റി. കുടുംബ സമേതം പങ്കെടുത്തത് ഞാൻ മാത്രമായിരുന്നു.എന്റെ കുടുംബത്തിനും ഈ യാത്ര ഏറെ ഹൃദ്യമായി.

കടലുണ്ടി അഴിമുഖം, ചാലിയം ജങ്കാർ യാത്ര, പുളിമൂട്, ലൈറ്റ് ഹൌസ്, കണ്ടൽ കാട്, പക്ഷി സങ്കേതം  തുടങ്ങിയവ കാണാനായിരുന്നു പ്ലാൻ.ഇടക്ക് ഉച്ച ഭക്ഷണം കഴിക്കാൻ അഷ്‌റഫിന്റെ വീട്ടിൽ തന്നെ തിരിച്ചെത്തുകയും വേണമായിരുന്നു.എല്ലാം വളരെ മനോഹരമായി തന്നെ നടത്താൻ സാധിച്ചു.

ഇനി ആ കാഴ്ചകളിലൂടെ ഒരു യാത്ര ....

Tuesday, May 03, 2022

സ്നേഹത്തിന്റെ മുസല്ലകൾ

റംസാൻ വ്രതം കഴിഞ്ഞ് മുസ്ലിംകൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്.  കോവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി  ചെറിയ പെരുന്നാൾ ആഘോഷങ്ങൾ വീടിനകത്ത് തന്നെ ഒതുങ്ങി നിൽക്കുകയായിരുന്നു. പള്ളികളിലും ഈദ് ഗാഹുകളിലും തക്ബീർ ധ്വനികൾ മുഴങ്ങുന്നത്  രണ്ട് വർഷത്തിന് ശേഷമാണ്.

ചെറിയ പെരുന്നാൾ ആഘോഷം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിളംബരം കൂടിയാണ്. ഈദ് ഗാഹിൽ ഇന്ന് വിരിച്ച ഓരോ മുസല്ലയിലും ഈ സ്നേഹബന്ധം കാണാമായിരുന്നു.തന്റെ തൊട്ടടുത്ത് നിൽക്കുന്നവനു കൂടി സ്വന്തം മുസല്ലയിൽ ഒരിടം നൽകിക്കൊണ്ടാണ് ഓരോ സത്യവിശ്വാസിയും ഇന്ന് ഈദ് ഗാഹിൽ വച്ച് നമസ്കാരം നിർവ്വഹിച്ചത്. 

ഇപ്പോഴും നിലനിൽക്കുന്ന കോവിഡ് പശ്ചാത്തലത്തിൽ മനുഷ്യനും മനുഷ്യനും തമ്മിൽ നിശ്ചിത അകലം പാലിക്കുന്ന ഇന്നത്തെ കാലത്ത് ഈ മുസല്ല സഹകരണം ഏറെ ശ്രദ്ധേയമാണ്. അതു കൊണ്ട് തന്നെ അതിനെ സ്നേഹത്തിന്റെ മുസല്ലകൾ എന്ന് വിളിക്കാനാണ് എനിക്ക് താല്പര്യം.

ആൺ-പെൺ പ്രാതിനിധ്യം കൊണ്ട് വൻ സംഭവമായി മാറാനും ഇന്നത്തെ ഈദ് ഗാഹിനായി. കൊറോണ കുരുക്കിട്ട മനുഷ്യ ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കുന്ന കാഴ്ചകൾ ഈദ്ഗാഹിലുടനീളം കാണാൻ സാധിച്ചു.അടുത്ത വർഷത്തെ റംസാനിൽ , ഈ കൂട്ടത്തിൽ നിന്നുള്ള എത്ര പേർക്ക് ഇത് പോലെ ഒരിക്കൽ കൂടി കണ്ടുമുട്ടാൻ സാധിക്കും എന്ന് നിശ്ചയമില്ലാത്തതിനാൽ പലർക്കും വിട പറയലിന്റെ റംസാൻ കൂടെയായിരുന്നു ഇത്.

എല്ലാവർക്കും എന്റെ ചെറിയ പെരുന്നാൾ ആശംസകൾ


Monday, May 02, 2022

ഞാനെത്ര ധന്യൻ

പാർശ്വവൽക്കരിക്കപ്പെട്ടവന്റെ വേദനകൾ അവന് മാത്രമേ അറിയൂ. അത്തരം ആൾക്കാരുടെ മുഖത്ത് വിടരുന്ന പുഞ്ചിരി , അത് ഹൃദയത്തിൽ നിന്ന് ഉത്ഭവിക്കുന്നതാണ്.  എന്റെ പത്താം ക്ലാസ് കൂട്ടായ്മയുടെ "സ്നേഹസ്പർശം " പരിപാടിയിലൂടെ നടത്തിയ ഒരു എളിയ പ്രവർത്തനത്തിലൂടെ ഇത്തരം ഒരു കുടുംബത്തിന്റെ  സ്വപ്നങ്ങൾക്ക്  അൽപമെങ്കിലും നിറം നൽകാനും ഹൃദ്യപ്പുഞ്ചിരികൾ വിടർത്താനും സാധിച്ചു. 

രോഗിയായ ഗൃഹനാഥനും ഗൃഹനാഥയും, നിലത്തിഴഞ്ഞ് നീങ്ങുന്ന മുപ്പത് വയസ്സ് കഴിഞ്ഞ മകനും, ബധിരയായ മകളും  അടങ്ങിയ ഒരു കുടുംബത്തിലെ എല്ലാവർക്കും പെരുന്നാൾ വസ്ത്രം നൽകാൻ സുമനസ്സ് കാണിച്ചത് ഞങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റി മനസ്സിലാക്കിയ ഗ്രൂപ്പിന് പുറത്തുള്ള മറ്റൊരു 87 SSC ബാച്ചുകാരൻ തന്നെയായിരുന്നു. അങ്ങനെ, ഓടക്കയത്തെ ആദം കുട്ടി കാക്കാക്കും കുടുംബത്തിനും മറക്കാനാവാത്ത ഒരു പെരുന്നാൾ സമ്മാനിക്കാൻ സാധിച്ചതിൽ ഹൃദയം നിറഞ്ഞ സന്തോഷം ഞാൻ അനുഭവിക്കുന്നു.

കുരിക്കലമ്പാട്ട് ക്കാരുടെ "അമ്മായി " എനിക്ക് ആരുമല്ല. പക്ഷെ, ജീവിത യാഥാർത്ഥ്യങ്ങൾക്ക് മുമ്പിൽ അടിപതറാതെ രണ്ട് ജീവിതങ്ങളെ കൂട്ടിപ്പിടിച്ച് അവർ തരണം ചെയ്യുന്നത് ദുഃഖ സാഗരമാണ്. ഭർത്താവ് മരിച്ചുപോയ അവർക്ക് കൂട്ടിനുള്ളത് 34 വയസ്സ് പ്രായമുള്ള എന്നാൽ കുട്ടിത്തം വിടാത്ത ഓട്ടിസം ബാധിച്ച മാനു എന്ന മകനും ഊമയും ബധിരയുമായ ഭർത്താവിന്റെ പെങ്ങളുമാണ് . മൂന്ന് പേർക്കും ലഭിക്കുന്ന സാമൂഹ്യ സുരക്ഷാ പെൻഷനുകളും പിന്നെ നാട്ടുകാരുടെ സഹായവും മാത്രമാണ് ഇവരുടെ ജീവിതാശ്രയം. ഞങ്ങളുടെ കൂട്ടായ്മയുടെ ഒരു തൂവൽ സ്പർശം  യാദൃശ്ചികമായി ഈ കുടുംബത്തിലും എത്തി. ബിരിയാണി അരി , പഞ്ചസാര, ചായപ്പൊടി, വനസ്പതി, നെയ്യ് എന്നിവയും മറ്റും അടങ്ങിയ ഒരു മാസത്തേക്കുള്ള പലവ്യഞ്ജന കിറ്റ് അവരുടെ വീട്ടിലെത്തിച്ച്  കൊടുത്തു. 

തോട്ടുമുക്കം സ്വദേശി ഉസ്മാനിക്കയും ഭാര്യയും പത്താം ക്ലാസിൽ പഠിക്കുന്ന മകനും  +1 ന് പഠിക്കുന്ന മകളും അടങ്ങിയ കുടുംബത്തിനും ഇത്തവണ ആഹ്ലാദത്തിന്റെ ചെറിയ പെരുന്നാളാണ്. കടുത്ത അൾസർ രോഗം കാരണം ജോലിക്ക് പോകാൻ സാധിക്കാത്ത ഉസ്മാനിക്ക ആരോടും പരിഭവം പറഞ്ഞില്ല. ഭാര്യ അടക്ക പൊളിച്ചു കിട്ടുന്ന തുഛമായ വരുമാനത്തിൽ മുന്നോട്ട് നീങ്ങിയിരുന്ന ജീവിതം കോവിഡ് മഹാമാരിയോടെ പ്രതിസന്ധിയിലായി. മക്കളെങ്കിലും നല്ല വസ്ത്രങ്ങൾ ധരിച്ച് കാണാൻ ആഗ്രഹിച്ച മാതാപിതാക്കൾക്ക് ഒരു സുമനസ്സ് അവ എത്തിച്ച് കൊടുത്തു.ഒരു മാസത്തേക്കുള്ള സാധനങ്ങൾ അടങ്ങിയ പലവ്യഞ്ജന കിറ്റ് സ്റ്റേഹസ്പർശം പദ്ധതിയിലൂടെ ഞങ്ങളുടെ കൂട്ടായ്മയും നൽകി. 

ഇതിൽ രണ്ട് കുടുംബങ്ങളുടെ അടുത്ത് ഞങ്ങളെ എത്തിച്ചത് തെരട്ടമ്മൽ സ്വദേശിയായ അബ്ദുക്കയാണ്. തേനീച്ച വളർത്തിയും അല്ലറ ചില്ലറ പണികളെടുത്തും ലഭിക്കുന്ന വരുമാനത്തിൽ നിന്ന് നിരവധി കുടുംബങ്ങൾക്ക് താങ്ങാകുന്ന അദ്ദേഹത്തിന്റെ നിശബ്ദ സേവനത്തിന് ദൈവം അർഹമായ പ്രതിഫലം നൽകട്ടെ, ആമീൻ.

ഈ മൂന്ന് കുടുംബ സന്ദർശനവും, ഞാനെത്ര ധന്യനാണെന്ന എന്റെ തിരിച്ചറിവിനെ ഒന്ന് കൂടി ബലപ്പെടുത്താനും സഹായിച്ചു.

NB: ചെയ്ത കർമ്മങ്ങൾ വിളിച്ചോതാനല്ല ഈ കുറിപ്പ്. മറിച്ച് ആർക്കെങ്കിലും ഒരു കൈ സഹായിക്കാനോ പിന്തുണ നൽകാനോ ഇതൊരു പ്രചോദനമാകുമെങ്കിൽ ഒന്നിറങ്ങിത്തിരിക്കാനാണ്. ദൈവം അനുഗ്രഹിക്കട്ടെ .

Sunday, May 01, 2022

മാങ്ങാത്തോല്

സുന്നത്ത് കല്യാണം വളരെ വലിയൊരു പരിപാടിയായി തന്നെയായിരുന്നു മുൻ കാലങ്ങളിൽ നടത്തിയിരുന്നത്. അടുത്ത ബന്ധുക്കളെയും കാരണവൻമാരെയും എല്ലാം ക്ഷണിച്ച് വരുത്തി വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കി ആയിരുന്നു സുന്നത്ത് കല്യാണം. കല്യാണം കഴിക്കപ്പെടുന്നവൻ വരാൻ പോകുന്ന സംഭവം അറിയാതെ ഇവർക്കിടയിലൂടെ ഓടിക്കളിക്കുന്നുണ്ടാകും.

എന്റെ ഓർമ്മയിലുള്ള സുന്നത്ത് കല്യാണം എളാമയുടെ മൂത്ത മകന്റെതാണ്. അന്നൊക്കെ  ജ്യേഷ്ഠാനുജന്മാരുടെ സമപ്രായക്കാരായ മക്കൾ, അല്ലെങ്കിൽ ഒരേ വീട്ടിലെ രണ്ട് മക്കൾ അതുമല്ലെങ്കിൽ അയൽവാസികളുടെ മക്കൾ ഇങ്ങനെ കൂട്ടമായിട്ടായിരുന്നു സുന്നത്ത് കല്യാണം നടത്തിയിരുന്നത്. ഒസ്സാനെ കിട്ടാൻ പ്രയാസമായതിനാലാവും ഇങ്ങനെ ചെയ്തിരുന്നത്. സ്കൂൾ പൂട്ടുന്ന വേനലവധിക്കാലത്താണ് സുന്നത്ത് കല്യാണം നടക്കാറ്.

എളാമയുടെ മകന്റെ കൂടെ തന്നെയായിരുന്നു തൊട്ടപ്പുറം താമസിക്കുന്ന അവരുടെ മൂത്താപ്പയുടെ മകന്റെ സുന്നത്ത് കല്യാണവും നിശ്ചയിച്ചിരുന്നത് . ഒസ്സാൻ ആദ്യം എത്തിയത് എളാമയുടെ വീട്ടിലായിരുന്നു. ആഗതർ എല്ലാം ഭക്ഷണം കഴിച്ച ശേഷം ഒസ്സാനും ചേലാകർമ്മം നടത്തപ്പെടുന്നവനും വേറെ രണ്ട് പേരും ( ചേലാകർമ്മം നടത്തപ്പെടുന്നവനെ പിടിച്ചു വയ്ക്കാനായിരിക്കാം) കൂടി ഒരു മുറിയിലേക്ക് കയറി വാതിലടച്ചു. അൽപം കഴിഞ്ഞ് ഉച്ചത്തിലുള്ള ഒരു കരച്ചിൽ , അടുത്ത സുന്നത്ത് കല്യാണം നടത്തപ്പെടണ്ടവനടക്കം ഞങ്ങൾ എല്ലാവരും കേട്ടു. അര മണിക്കൂറിന് ശേഷം ചേലാകർമ്മം ചെയ്യപ്പെട്ടവൻ ഒഴികെ എല്ലാവരും മുറിയിൽ നിന്ന് പുറത്തിറങ്ങി.

ഒസ്സാൻ ഉപകരണങ്ങളുമായി തൊട്ടടുത്ത വീട്ടിൽ എത്തി. അവിടെ എല്ലാവരും വാതിലിന്റെ പിന്നിലും കട്ടിലിനടിയിലും വീടിന്റെ മച്ചിലും എല്ലാം തിരച്ചിലിൽ ആണ്. ചേലാകർമ്മം നടത്തപ്പെടേണ്ടവനെ കാൺമാനില്ല ! നേരത്തെ കേട്ട കരച്ചിലിൽ നിന്ന് അതിന്റെ വേദന മനസ്സിലാക്കിയ അവൻ എവിടെയോ പോയി ഒളിച്ചിരിക്കുന്നു ! അവസാനം മൂന്ന് വീട് അപ്പുറത്ത് നിന്നോ മറ്റോ ആണ് ആളെ കണ്ടെത്തിയത്.

സുന്നത്ത് കല്യാണം കഴിഞ്ഞാൽ സന്ദർശകരായി നിരവധി പേർ വരും. വിവിധ തരം പലഹാരങ്ങളും പൈസയും എല്ലാം സമ്മാനമായി കിട്ടും.  ലിദുമോന് ആദ്യ സമ്മാനം കിട്ടിയത് എന്റെ ഉമ്മയിൽ നിന്നാണ് - ആയിരം രൂപ !!   സമ്മാനമായി നെയ്യും ബൂസ്റ്റും മറ്റും എല്ലാം വേറെയും കിട്ടിയിട്ടുണ്ട്. കാഷ് പ്രൈസ് ഇപ്പോൾ തന്നെ ആറായിരം രൂപ പിന്നിട്ടു.ഇത് കാണുമ്പോഴാണ് പെൺകുട്ടികൾക്കും ആൺകുട്ടിയാകാൻ കൊതി വരുന്നത്.

1980 ലാണ് എന്ന് തോന്നുന്നു എന്റെയും അനിയന്റെയും ചേലാകർമ്മം ഒരുമിച്ച് നടന്നത്. എനിക്ക് ആകെ കിട്ടിയത് 120 രൂപയോ മറ്റോ ആയിരുന്നു. പക്ഷേ സമ്മാനം കിട്ടിയ ഒരു സാധനം ഇന്നും ഓർമ്മയിലുണ്ട് - മാങ്ങാത്തോല് !! പഴുത്ത മാങ്ങ നീളത്തിൽ അരിഞ്ഞ് വെയിലത്തുണക്കി ഉണ്ടാക്കുന്ന ഒരു പലഹാരമായിരുന്നു മാങ്ങാത്തോല് .ഇന്ന് ആ സാധനം തന്നെ നാമാവശേഷമായി. എങ്കിലും ആ നാട്ടുരുചി നാവിൽ തങ്ങി നിൽക്കുന്നു.