Pages

Wednesday, March 31, 2021

കാർ മൊതലാളി - 2

കാർ മൊതലാളി - 1

എൻ്റെ ഭാര്യയുടെ നേരെ ജ്യേഷ്ടത്തി കുടുംബ സമേതം ഗൾഫിലായിരുന്നു താമസം. ഭാര്യാ സഹോദരന്മാർ രണ്ട് പേരും കുടുംബ രഹിതരായും ഗൾഫിലായിരുന്നു. ആദ്യം സൂചിപ്പിച്ച ഭാര്യാ സഹോദരിയുടെ വീട്ടിൽ, എൻറെ പേഴ്സിൽ കിടക്കുന്ന ലൈസൻസ് പോലെ, ആരും ഉപയോഗിക്കാതെ ഒരു കാർ കിടക്കുന്നതായി ഇൻ്റലിജൻസ് റിപ്പോർട്ട് എനിക്ക് കിട്ടി. ഞാൻ ഡ്രൈവിംഗ് പഠിച്ച അതേ ജനുസ്സിൽ പെട്ട മാരുതി 800 ആണ് പ്രസ്തുത കാറെന്നും റിപ്പോർട്ടർ അറിയിച്ചു. ഒന്ന് വർക്ക്ഷോപ്പിൽ കയറ്റി ഇറക്കിയാൽ എന്റെ ഡ്രൈവിംഗ് പരിശീലനത്തിന് അത് ധാരാളമാണെന്നും വിവരം കിട്ടി. റിപ്പോർട്ടറുടെ പ്രലോഭനങ്ങൾ കൂടുന്നതിനനുസരിച്ച് ആ മാതുരി എൻ്റെ മനസ്സിൽ ക്ലച്ച് പിടിച്ചു. 

അങ്ങനെ ഭാര്യപിതാവ് വഴി തന്നെ ഞാൻ ഗൾഫിലുള്ള മൂത്തച്ചനെ വിവരം അറിയിച്ചു.സ്വന്തമാണെങ്കിലും സ്വന്തമല്ലാത്ത കാറിനെ വിറ്റൊഴിവാക്കുന്നതാണ് ബുദ്ധി എന്ന്, എനിക്ക് ഇന്റലിജൻസ് റിപ്പോർട്ട് തന്ന അതെ റിപ്പോർട്ടർ അദ്ദേഹത്തെയും അറിയിച്ചതോടെ ആഗ്രഹങ്ങൾ തമ്മിൽ വേഗം കൂട്ടിമുട്ടി. ഇരുപത്തയ്യായിരം രൂപക്ക് കാറ് പോക്കറ്റിലാക്കാം സോറി പോർച്ചിലാക്കാം എന്ന് കൂടി അറിഞ്ഞതോടെ എൻ്റെ മനസ്സിൽ ഞാൻ ഒരു കാർ മൊതലാളി ആവുന്ന രംഗം നിറഞ്ഞാടി.

നിലവിൽ പ്രതിശ്രുത കാർ ഉണ്ടായിരുന്നത് മൂത്തച്ഛന്റെ ജ്യേഷ്ഠന്റെ വീട്ടിലായിരുന്നു.വണ്ടിയുടെ മുഴുവൻ കൈകാര്യ കർത്താവും അദ്ദേഹം തന്നെയായിരുന്നു.അതിനാൽ അത്ര എളുപ്പത്തിൽ വണ്ടി അവിടെ നിന്നും സ്റ്റാർട്ടാവില്ല എന്നായിരുന്നു പൊതുവെയുള്ള ധാരണ.എന്നാൽ പ്രതീക്ഷിച്ചതിൽ നിന്നും വിപരീതമായി കാറും രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പിന്നെ അഞ്ചായി മടക്കിയ രണ്ട് മുദ്രപേപ്പർ കെട്ടും പെട്ടെന്ന് തന്നെ എന്റെ കയ്യിൽ കിട്ടി.സാധനം എത്രയും പെട്ടെന്ന് കയ്യൊഴിക്കാൻ അവരും കാത്തിരിക്കുകയായിരുന്നു എന്ന് സാരം.

രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോഴാണ് വണ്ടിയുടെ തമിഴ് ബന്ധം മനസ്സിലായത്. ചെന്നൈക്കാരനായ ഒന്നാം മുതലാളിയിൽ നിന്ന് ഗൂഡലൂർകാരനായ രണ്ടാം മുതലാളി വാങ്ങി. പിന്നീടുള്ള കൈമാറ്റത്തിന്റെ എഴുത്തുകുത്തുകൾ ആയിരുന്നു എനിക്ക് കാറിനൊപ്പം കിട്ടിയ മുദ്രപേപ്പർ കെട്ട്. 

കാറിന്റെ വിലയായി നിശ്ചയിച്ച ഇരുപത്തയ്യായിരം രൂപ നൽകിയതോടെ പ്രാക്ടിക്കലി ഞാൻ ഒരു കാർ മൊതലാളിയായി. ബട്ട്, രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അണ്ണന്റെ പേരിൽ ആയതിനാൽ തിയറിട്ടിക്കലി ഞാൻ വണ്ടി ഓട്ടുന്ന ഒരു തൊഴിലാളിയും ആയി.എൻ്റെ മുമ്പ് വാഹനം കയ്യിൽ വച്ചിരുന്നവരും ഈ വിരോധാഭാസം തുടരാൻ കാരണം എന്തെന്ന് വണ്ടി വാങ്ങിയപ്പോൾ ഞാൻ ചോദിച്ചില്ല. പിന്നീടാണറിഞ്ഞത് രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാറ്റാൻ ആദ്യ മുതലാളിയുടെ കൂടി സമ്മതപത്രം വേണമത്രേ. മരിച്ച് മണ്ണോട് ചേർന്ന അദ്ദേഹത്തിൻ്റെ സമ്മതപത്രം കിട്ടാൻ അപേക്ഷ നൽകേണ്ടത് ആർക്ക്‌ എന്നറിയാത്തതിനാലാണ്‌ അവർ എല്ലാവരും കാലങ്ങളായി ആ മുദ്രപേപ്പർ കെട്ട് കൈവശം വച്ചതും കൈമാറിയതും. ഞാനും ആ അനുഷ്ഠാനം തെറ്റിച്ച് ദൈവകോപം വിളിച്ച് വരുത്താൻ മുതിർന്നില്ല. 

അങ്ങനെ TSG 8683 എന്ന രെജിസ്ട്രേഷൻ നമ്പറോട് കൂടിയ 1986 മോഡൽ വെള്ള നിറത്തിലുള്ള മാരുതി 800 എൻ്റെ വീട്ടുമുറ്റത്ത് ചക്രം കുത്തി.

(തുടരും....)

Friday, March 26, 2021

കാർ മൊതലാളി - 1

 1989-ലാണ് ഞാൻ പ്രീഡിഗ്രി പാസാകുന്നത്. അന്ന് എൻ്റെ കൂടെ ഹോസ്റ്റലിൽ താമസിച്ചിരുന്ന എൻ്റെ നാട്ടുകാരായ മിക്കവരുടെ വീട്ടിലും കാർ ഉണ്ടായിരുന്നു. നേരത്തെ തന്നെ ഡ്രൈവിംഗ് വശമാക്കി വച്ചതിനാൽ, പതിനെട്ട് വയസ് എന്ന കടമ്പ കടന്നയുടനെ അവരിൽ പലരും അംഗീകൃത ഡ്രൈവർമാർ കൂടിയായി.

ഉമ്മയും ബാപ്പയും സാധാരണ ഹൈസ്കൂളിലെ വാദ്ധ്യാന്മാർ ആയതിനാൽ വീട്ടിലൊരു കാറ് എന്നതൊക്കെ എൻ്റെ സ്വപ്നങ്ങളിൽ പോലും സംഭവിക്കാത്തതായിരുന്നു. അതിനാൽ തന്നെ സൈക്കിൾ അല്ലാത്ത ഒന്നും ഡ്രൈവ് ചെയ്ത് നോക്കാനുള്ള ആഗ്രഹം എന്റെ മനസ്സിൽ തോന്നിയതേ ഇല്ല. പത്താം ക്ലാസ് കഴിഞ്ഞ ഉടനെ സൈക്ലിംഗ് പഠിച്ചത് അതിന്റെ ബാക്കി പത്രമായിട്ടായിരുന്നു. 

കാലം ഏറെ കടന്നു പോയി. കിട്ടാവുന്ന എല്ലാ ഔപചാരിക വിദ്യാഭ്യാസവും പൂർത്തിയാക്കി ഞാൻ സർക്കാർ സർവീസിൽ പ്രവേശിച്ചു.ഉമ്മയും ബാപ്പയും സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു. ഇതിനിടയിൽ എൻ്റെ വിവാഹവും കഴിഞ്ഞു. നാട്ടുനടപ്പനുസരിച്ച് ഒരു കാർ വീട്ടിലെത്തുമായിരുന്നെങ്കിലും സ്ത്രീധനം എൻ്റെ നയങ്ങൾക്ക് എതിരായതിനാൽ ഞാനതിനെപ്പറ്റി ആലോചിച്ചതേയില്ല.

ജോലി മാറി മാറി 2004ൽ വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജിൽ എത്തിയതോടെ ജീവിതം മാറിമറിഞ്ഞു. ഗസറ്റഡ് ഓഫീസർ എന്ന പദവി പ്രതീക്ഷിച്ചതിലും നേരത്തെ എൻ്റെ കൈപ്പിടിയിൽ ഒതുങ്ങി.പദവിക്കനുസരിച്ച് ജീവിത നിലവാരത്തിലും മാറ്റം അനിവാര്യമായിത്തുടങ്ങി. 

വയനാട് എഞ്ചിനീയറിംഗ് കോളേജിൽ പുതുതായി വരുന്നവരെ മുഴുവൻ സൗജന്യ നിരക്കിൽ കാർ ഡ്രൈവിംഗ് പഠിപ്പിക്കുന്ന കോളേജിലെ തന്നെ ട്രേഡ്സ്മാനായിരുന്നു വികാസ്.ആ കോളേജിലെ, സ്ത്രീകളല്ലാത്ത എല്ലാവരും  കയറിയ ഒരേ ഒരു വണ്ടിയും വികാസിന്റെ മാരുതി 800 ആയിരിക്കും. ഒരാവശ്യവും ഇല്ലാതിരുന്നിട്ടും , എൻ്റെ സഹമുറിയന്മാർ എല്ലാവരും വികാസിന്റെ ഡ്രൈവിംഗ് ക്ലാസ്സിൽ ചേർന്നതിനാൽ ഞാനും ആദ്യമായി ഒരു മോട്ടോർ വാഹനത്തിൻ്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു. 

ആദ്യ ഡ്രൈവിംഗ് ടെസ്റ്റിൽ കാറ്റ് കൊണ്ട് മറിഞ്ഞ് വീണ കമ്പിയും രണ്ടാം ടെസ്റ്റിൽ ഞാൻ തന്നെ തട്ടിമറിച്ചിട്ട കമ്പിയും എൻ്റെ ലൈസൻസ് മുടക്കി. മൂന്നാം ടെസ്റ്റിൽ കമ്പിയിൽ നിന്നും വളരെ അകലം പാലിച്ചിട്ടും കമ്പി മറിഞ്ഞ് വീണു, എനിക്ക് ലൈസൻസും കിട്ടി!! കോളേജിലെ സെറ്റിൻ്റെ കൂടെക്കൂടി നേരത്തെ തന്നെ ബൈക്ക് ഓടിക്കാൻ പഠിച്ച അനിയൻ, ബാപ്പ അറിയാതെ ലൈസൻസ് കൂടി എടുത്തിരുന്നതിനാൽ എൻ്റെ വീട്ടിലെ ലൈസൻസീ രണ്ടാമനായി ഞാൻ.

ലൈസൻസെടുത്ത് പേഴ്സിലിട്ട് നടന്നതു കൊണ്ട് കാര്യമില്ല എന്ന് പലരും പറഞ്ഞതിനാൽ വണ്ടി ഓടിക്കാൻ ഞാൻ അവസരം തേടി നടന്നു. എൻ്റെയത്ര ധൈര്യം വണ്ടി ഉടമകൾ കാണിക്കാത്തതിനാൽ എൻ്റെ ലൈസൻസ് പോക്കറ്റിൽ സുഖമായുറങ്ങി.അവസാനം, മൂത്താപ്പയുടെ മകൻ ആദ്യമായി വാങ്ങിച്ച ഒരു സെക്കന്റ് ഹാന്റ് പ്രീമിയർ പത്മിനി കാർ ഒരു ദിവസം കയ്യിൽ കിട്ടിയെങ്കിലും എന്റെ ഡ്രൈവിംഗ് രീതി അതിന് വശമില്ലാത്തതിനാൽ എനിക്കത് ഒരടി മുന്നോട്ട് നീക്കാൻ പോലും പറ്റിയില്ല . അങ്ങനെ ഇരിക്കയാണ് തികച്ചും അപ്രതീക്ഷിതമായി ആ സംഭവം ഉണ്ടായത്.

(തുടരും... )


Friday, March 19, 2021

ശില്‍‌പ നഗരം

കോഴിക്കോട് നഗരത്തെപ്പറ്റി എഴുതിയാൽ തീരാത്ത അത്രയും കഥകളും കാര്യങ്ങളും പറയാനുണ്ട്.  ഒരു ദേശത്തിന്റെ കഥ പറയാൻ മിഠായി തെരുവിലേക്കും നോക്കി നിൽക്കുന്ന എസ് കെ പൊറ്റക്കാട്ടിന്റെ പ്രതിമക്ക് മുമ്പിൽ പോയി അൽപ സമയം ഇരുന്നാൽ അതിൽ ഒരു കഥയെങ്കിലും നിങ്ങൾക്ക് അനുഭവിക്കാം.

മാനാഞ്ചിറയിലും പരിസരത്തുമായി കോഴിക്കോടൻ മണ്ണിലെ മഹാത്മാക്കളുടെ പ്രതിമയും സാഹിത്യത്തിലെ കഥാപാത്രങ്ങളും മറ്റും സ്ഥാപിക്കപ്പെട്ടത് ഏതാനും വർഷങ്ങൾക്ക് മുമ്പാണ്. മലബാർ മാന്വലും പാത്തുമ്മായുടെ ആടും നടുറോട്ടിൽ സ്ഥാനം പിടിച്ചപ്പോൾ ആനവാരിയും പൊൻകുരിശും പാർക്കിനകത്ത് തണലിൽ നിൽക്കുകയാണ്. മാനാഞ്ചിറ സ്ക്വയറിനകത്ത് ഒരു സർക്കസ് കാരന്റെ പ്രതിമ കണക്കെ ഒരു ശില്പവും ഉണ്ട്. അതാരുടെതാണെന്നോ അല്ലെങ്കിൽ ഏത് കഥാപാത്രമാണെന്നോ ഇന്നും എനിക്ക് മനസ്സിലായിട്ടില്ല.

ഇതൊക്കെ കണ്ട ശേഷമാണ്  ഒരു ദിവസം പത്രത്തിൽ ഞാൻ ഒരു വാർത്ത വായിക്കാനിടയായത് - കോഴിക്കോട് ഇനി ശില്പനഗരം എന്നായിരുന്നു ആ വാർത്ത.ഇന്ത്യയിലെ ആദ്യത്തെ ശില്പനഗരമാണ് കോഴിക്കോട് എന്നൊക്കെ ആ വാർത്തയിൽ വായിച്ചിരുന്നു. ഇക്കാണുന്ന ശില്പങ്ങൾ കൊണ്ട് ഒരു നഗരം ഇത്രയും വാർത്താ പ്രാധാന്യം നേടിയതിന്റെ ഗുട്ടൻസ് അന്ന് എനിക്ക് പിടി കിട്ടിയില്ല.

അങ്ങനെയിരിക്കെ പാലിയേറ്റീവ് കെയറിന്റെ എന്തോ ഒരു പരിപാടി ബീച്ചിൽ സംഘടിപ്പിക്കുന്നതായി അതിന്റെ സംഘാടകർ എന്നെ അറിയിക്കുകയും എന്നോട് അതിൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സാധാരണ ഞാൻ എപ്പോഴും പോകുന്ന ഭാഗത്തായിരിക്കും പരിപാടി എന്ന ധാരണയിൽ ഞാൻ അവിടെ എത്തിയെങ്കിലും എനിക്ക് ആരെയും കാണാൻ സാധിച്ചില്ല. വിളിച്ചന്വേഷിച്ചപ്പോഴാണ് ബീച്ചിന്റെ വടക്കു ഭാഗത്തായി പരിപാടി നടക്കുന്നത് അറിഞ്ഞത്. ഞാൻ അങ്ങോട്ട് നടന്നു. 

അവിടെ എത്തിയപ്പോഴാണ് കോഴിക്കോട് എങ്ങനെ ശില്പനഗരമായത്  എന്ന് എനിക്ക് മനസ്സിലായത്. ബീച്ചിന്റെ ഈ ഭാഗത്ത് കരിങ്കല്ല് കൊണ്ടുണ്ടാക്കിയ നിരവധി ശില്പങ്ങളായിരുന്നു ഉണ്ടായിരുന്നത്. കല്ലുകൾ വെറുതെ അടുക്കി വച്ചാലും അതിന് ശില്പഭംഗി കിട്ടും എന്ന് അന്ന് ഞാൻ മനസ്സിലാക്കി. കുടുംബ സമേതമുള്ള, അടുത്ത ബീച്ച് സന്ദർശനത്തിൽ തന്നെ കുടുംബാംഗങ്ങളെയും ഈ ശില്പങ്ങൾ എല്ലാം കാണിച്ചു കൊടുത്തുകൊണ്ട് കോഴിക്കോടിന് ശില്പ നഗരം എന്ന പേര് കിട്ടാനുള്ള കാരണം അവരുടെ ഓരോരുത്തരുടെയും മനസ്സിൽ കൊത്തി വച്ചു. 

ഇത് ശില്പമല്ല , ഒറിജിനൽ മരമാണ് 

Tuesday, March 16, 2021

എന്റെ ഗ്രാമകഥകൾ

മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ ഗ്രാമ ചിത്രങ്ങൾ വരികളിൽ കോറിയിടുന്ന ഒലീവ് പബ്ലിക്കേഷന്സിന്റെ പുസ്തക പരമ്പരയാണ് എൻ്റെ ഗ്രാമകഥകൾ. ഗ്രാമങ്ങളെപ്പറ്റിയും അവിടത്തെ നിഷ്കളങ്കമായ ജീവിതങ്ങളെപ്പറ്റിയും കൂടുതൽ അറിയാൻ താല്പര്യമുള്ളതിനാൽ പുസ്തകമേളകളിൽ ഞാൻ എപ്പോഴും നാടൻ കഥകൾ തിരയാറുണ്ട്. അങ്ങനെ ഏഴാമത് അരീക്കോട് പുസ്തകമേളയിൽ നിന്നാണ് ശ്രീ.യു.കുമാരന്റെ എൻ്റെ ഗ്രാമകഥകൾ കയ്യിൽ കിട്ടിയത്.

പതിമൂന്ന് കഥകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഥകൾ എന്നതിലുപരി ഗ്രാമീണ ജീവിതാനുഭവങ്ങളായി അവ തോന്നിപ്പോകുന്നു.  നമ്മുടെ ചുറ്റും ഇതേ പോലുള്ള നിരവധി കഥാ തന്തുക്കൾ കാറ്റിൽ ഉലയുന്നതായി ഈ കഥകളിലൂടെ നമുക്ക് നേരിട്ടനുഭവപ്പെടും .  എഴുത്തിൽ അല്പം വൈഭവം ഉണ്ടെങ്കിൽ എല്ലാ വായനക്കാർക്കും ഇത്തരം ഗ്രാമീണ ചിത്രങ്ങൾക്ക് അക്ഷരങ്ങളിലൂടെ മിഴിവേകാൻ സാധിക്കും.

"തപാൽപെട്ടി ബസ്‌സ്റ്റോപ്പ് "  എന്ന കഥ നാല്പത് വയസ്സിന് മുകളിലുള്ളവരിൽ ഒരു ഗൃഹാതുരത്വം ഉണ്ടാക്കും എന്ന് എനിക്ക് തോന്നുന്നു. ഇന്ന് അപൂർവ്വമായി കാണപ്പെടുന്ന തപാൽപെട്ടിയുടെ ആത്മ നൊമ്പരങ്ങൾ വളരെ രസകരമായി ആ കഥയിലൂടെ വായിച്ചെടുക്കാം. "ഗ്രാമത്തിൽ കാണാതായ പെൺകുട്ടി" എന്ന കഥ എന്നും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യം തന്നെയാണെങ്കിലും കഥാഭാവന ഹൃദ്യമായി.

ചില കഥകൾ തമ്മിൽ പരസ്പരം എവിടെയോ ചില ബന്ധങ്ങൾ ഉള്ളതായും തോന്നി."ഭൂമിയുടെ അളവുകാരനിലെ" അളവുകാരന്റെ മനോവികാരങ്ങൾ തന്നെ "ഉണ്ണിയും പോകുന്നു" എന്ന കഥയിൽ നിഴലിടുന്നുണ്ട്."വീട് എന്ന വികാരം " എന്ന കഥയും "വീട് സംസാരിക്കുന്നു" എന്ന കഥയും വീടിനെപ്പറ്റി രണ്ട് കഥാപാത്രങ്ങളുടെ വ്യത്യസ്ത വീക്ഷണങ്ങളായിട്ടാണ് എനിക്ക് തോന്നുന്നത്. "ഓരോ വിളിയും കാത്ത് " എന്ന കഥയും  "വീട് എന്ന വികാരം " എന്ന കഥയുമായി എവിടെയൊക്കെയോ ഒരു മൃദു ചുംബനം നടത്തുന്നുണ്ട്.

"ക്വിറ്റ് ശങ്കരമാമ " എന്ന കഥ അവസാനം വരെ വായനക്കാരനെ കൊണ്ട് പോകും. പക്ഷെ കഥാവസാനം ആരാണ് ക്വിറ്റ് ആയത് എന്ന സംശയം ബാക്കിയാകും. പുസ്തകത്തിലെ മറ്റു കഥകളും ഗ്രാമീണ പശ്ചാത്തലത്തിൽ വളർന്ന ആരിലും ഒരനുഭൂതി സൃഷ്ടിക്കും എന്നതിൽ സംശയമില്ല.

ഈ പരമ്പരയിലെ മറ്റു പുസ്തകങ്ങൾ കൂടി വാങ്ങി വായിക്കാൻ ഈ പുസ്തകം എന്നെ പ്രേരിപ്പിക്കുന്നു. തീർച്ചയായും അത് തന്നെയാണ് ഒരു പുസ്തകത്തിന്റെ വിജയവും.

പുസ്തകം                : എൻ്റെ ഗ്രാമകഥകൾ                                                                                        രചയിതാവ്         : യു.കുമാരൻ                                                                                  പ്രസാധകർ         : ഒലീവ് പബ്ലിക്കേഷൻസ്                                                                                പേജ്                        : 113                                                                                                                    വില                        : 150 രൂപ  

Friday, March 12, 2021

ഇമ്പോസിഷൻ

ഒരു കാലത്ത് മലപ്പുറം ജില്ലയിലെ കായികരംഗത്തെ കിരീടം വയ്ക്കാത്ത രാജാക്കന്മാരായിരുന്നു  ഞാൻ പഠിച്ച എസ്.എസ്.എച്ച്.എസ് മൂർക്കനാട് സ്‌കൂൾ. ജില്ലാ കായികമേളയിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ ഏതിലെങ്കിലും ഒന്ന് എസ്.എസ്.എച്ച്.എസ് മൂർക്കനാടിനു സംവരണം ചെയ്ത പോലെയുള്ള ഒരു കാലഘട്ടം ഉണ്ടായിരുന്നു.ജില്ലാ കിരീടവുമേന്തിക്കൊണ്ട് തൊട്ടടുത്ത പ്രധാന പട്ടണമായ അരീക്കോട് അങ്ങാടിയിലൂടെ പ്രകടനം നടത്തുന്നത് ആണ്ട് തോറും നടന്നു വരുന്ന ഒരു ചടങ്ങായിരുന്നു. ക്രമേണ കായിക രംഗത്തിന് പുറമെ ഗെയിംസിലേക്കും എന്റെ സ്‌കൂൾ ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങി.ഈ നേട്ടങ്ങളിൽ, കായികാധ്യാപകനായിരുന്ന ബാലൻ മാസ്റ്ററുടെ പങ്ക് നന്ദിയോടെ സ്മരിക്കുന്നു.

ജില്ലാ ഗെയിംസ് ഇനങ്ങളിൽ പങ്കെടുക്കാൻ അന്ന് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. വോളിബാൾ , ഖോ ഖോ, നീന്തൽ, ഫുട്ബാൾ തുടങ്ങിയവയായിരുന്നു അന്ന് എന്റെ സ്‌കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തിരുന്ന പ്രധാന ഇനങ്ങൾ. മറ്റു ചില വ്യക്തിഗത ഐറ്റങ്ങളും ഉണ്ടായിരുന്നു. ഇതിൽ മിക്കവയ്ക്കും പോകുന്നത് ഒരേ കുട്ടികൾ തന്നെയായിരിക്കും. ഒന്നോ രണ്ടോ കുട്ടികൾ മാറിയാലായി എന്ന് മാത്രം.

ഗെയിംസിലെ ഓരോ ഇനത്തിനും പ്രത്യേകം പ്രത്യേകം എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. അഡ്മിഷൻ രെജിസ്റ്റർ തപ്പി പേര് കണ്ടെത്തി അതിലുള്ള ജനന തീയ്യതി,പ്രായം തുടങ്ങിയ ചില അടിസ്ഥാന  വിവരങ്ങൾ ആയിരുന്നു എലിജിബിലിറ്റി സർട്ടിഫിക്കറ്റിൽ എഴുതേണ്ടത്. അതിനാൽ ഇടക്കിടെ സർട്ടിഫിക്കറ്റ് വാങ്ങുന്നത് ഓഫീസിലെ ക്ലർക്കിന് തലവേദന സൃഷ്ടിച്ചു. 

ഗെയിംസ് ഇനങ്ങൾക്ക് പങ്കെടുക്കുന്ന കൂടുതൽ പേരും പത്ത് ഡി ക്ലാസ്സിൽ നിന്നുള്ളവരായിരുന്നു. കരീം മാസ്റ്ററായിരുന്നു ആ ക്ലാസ്സിന്റെ ക്ലാസ് ടീച്ചർ. കുട്ടികൾക്ക് ഇടക്കിടക്ക് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിലെ പ്രയാസം, ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ കൂടിയായ കരീം മാസ്റ്ററെ ക്ലർക്ക് അറിയിച്ചു. സർട്ടിഫിക്കറ്റ് വാങ്ങുന്ന കൂടുതൽ പേരും തൻ്റെ ക്ലാസ്സിലെ കുട്ടികളാണ്  എന്നതിനാൽ കരീം മാസ്റ്റർ അതിന് ഒരു പോംവഴി കണ്ടെത്തി.

പതിവുപോലെ അടുത്ത ദിവസവും കരീം മാസ്റ്റർ ക്ലാസിലെത്തി. ഹാജർ വിളിച്ചതിന് ശേഷം പറഞ്ഞു.

"എല്ലാവരും ശ്രദ്ധിക്കുക... നമ്മുടെ ക്ലാസിലാണ് ഈ സ്‌കൂളിലെ സകല കളിക്കാരും ഉള്ളത്..." 

"നാരായണാ ... നിന്നെയാണ് ആ പറഞ്ഞത്.." നാരായണനെ തോണ്ടിക്കൊണ്ട് ഗോവിന്ദൻ പറഞ്ഞു.

"ഏയ്... അത് അനിലിനെപ്പറ്റിയാകും..." നാരായണൻ മെല്ലെ തലയൂരി.

"ഡോണ്ട് ടോക്ക് ... മലയാളത്തിലല്ലേ നിങ്ങളോട് പറഞ്ഞത്...?" കരീം മാസ്റ്ററുടെ ശബ്ദം ഉയർന്നു.ഒപ്പം ഗോവിന്ദനെ രൂക്ഷമായി ഒന്ന് നോക്കി.

"അപ്പോൾ നിങ്ങൾ ഏതെങ്കിലും ഒരു ഗെയിംസ് ഇനത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ എലിജിബിലിറ്റി തെളിയിക്കണം...അതിനാവശ്യമായ സർട്ടിഫിക്കറ്റ് വാങ്ങണം..."

'ഓ...ഈ കളിയായിരുന്നോ പറഞ്ഞത്...' നാരായണനും ഗോവിന്ദനും പരസ്പരം നോക്കി.

"ഇനി മുതൽ നിങ്ങൾക്ക് ഓഫീസിൽ നിന്ന് എന്ത് സർട്ടിഫിക്കറ്റ് വേണമെങ്കിലും നിങ്ങളുടെ അഡ്മിഷൻ നമ്പർ പറഞ്ഞു കൊടുത്താൽ മതി... എല്ലാവരും അവനവന്റെ അഡ്മിഷൻ നമ്പർ എഴുതി വച്ചോളൂ ..." തുടർന്ന് ഓരോ കുട്ടിയുടെയും പേര് വിളിച്ച് അഡ്മിഷൻ നമ്പർ പറഞ്ഞു കൊടുത്തു. 

അന്ന് സ്‌കൂളിലെ പ്രമുഖ താരങ്ങളിൽ ഒരാളായിരുന്നു ജോമണി. കരീം മാസ്റ്റർ അഡ്മിഷൻ നമ്പർ വായിച്ചപ്പോൾ ജോമണി അത് മനസ്സിലാക്കി വച്ചു. എഴുതി വയ്ക്കാൻ അപ്പോൾ ജോമണിക്ക്  തോന്നിയില്ല.മാഷ് അടുത്ത ആളുടെ അഡ്മിഷൻ നമ്പർ പറയുമ്പോഴേക്കും ജോമണി തൊട്ടടുത്തിരുന്ന മൈക്കിളുമായി മറ്റെന്തോ സംസാരത്തിൽ ഏർപ്പെട്ടു.  ഇതിനിടക്ക് ജോമണി തന്റെ അഡ്മിഷൻ നമ്പർ മറന്നു പോവുകയും ചെയ്തു.

കൃത്യം മൂന്ന് ദിവസം കഴിഞ്ഞ്, ജില്ലാ തല മത്സരത്തിന് പോകാനായി ജോമണിക്ക് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ആവശ്യമായി വന്നു. കരീം മാസ്റ്റർ പറഞ്ഞ സംഗതി ഒന്നും ഓർമ്മയിൽ ഇല്ലാത്തതിനാൽ ജോമണി നേരെ ഓഫീസിലേക്ക് ചെന്നു. അന്ന് ഹെഡ്‌മാസ്റ്റർ കസേരയിൽ ഉണ്ടായിരുന്നത് കരീം മാസ്റ്റർ ആയിരുന്നു.

"എന്താ ... വേണ്ടത്?" കരീം മാസ്റ്റർ ചോദിച്ചു.

"സാർ...വോളിബാൾ മത്സരത്തിന് പോകാൻ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് വേണം.."

"ഓ...തരാലോ... നിന്റെ അഡ്മിഷൻ നമ്പർ പറയൂ..."

"ങേ!" പെട്ടെന്നാണ് അങ്ങനെ ഒരു കാര്യം കരീം മാസ്റ്റർ പറഞ്ഞിരുന്നത് ഓർമ്മയിൽ വന്നത്. എവിടെയും എഴുതി വയ്ക്കാത്തതിനാൽ ജോമണി അത് മറന്നു പോവുകയും ചെയ്തിരുന്നു.

"നമ്പർ പറയു..." മാസ്റ്റർ ജോമണിയെ നോക്കി സ്വരം ഒന്ന് കടുപ്പിച്ച് പറഞ്ഞു.

"അഡ്മിഷൻ നമ്പർ....? അഡ്മിഷൻ നമ്പർ ഓർമ്മയില്ല സേർ .." പേടിച്ച് കൊണ്ട് ജോമണി പറഞ്ഞു.

"പത്താം ക്ളാസിലെത്തിയിട്ട് ഇതൊന്നും ഓർമ്മയില്ലെന്നോ... അതിന് ഞാൻ നല്ലൊരു മരുന്ന് തരാം...പിന്നെ നിനക്ക് എന്നും ഓർമ്മയുണ്ടാകും..." ചൂരൽ വടി മേശപ്പുറത്ത് ഇരുന്ന് തന്നെ നോക്കി ചിരിക്കുന്നത് ജോമണി അറിഞ്ഞു. പക്ഷെ, അത് ഒന്ന് തൊടുക പോലും ചെയ്യാതെ ക്ലെർക്കിന്റെ അടുത്ത് പോയി നോക്കി മാഷ്  അഡ്മിഷൻ നമ്പർ എടുത്തു വന്നു.

"നിന്റെ അഡ്മിഷൻ നമ്പർ 3100 "

"താങ്ക് യൂ സാർ..." അഡ്‌മിഷൻ നമ്പർ കിട്ടിയ സന്തോഷത്തിൽ ജോമണി പറഞ്ഞു.

"ആ അതൊക്കെ സ്വീകരിച്ചു.... പക്ഷെ  ഒരു അമ്പത് തവണ ഇമ്പോസിഷൻ എഴുതിയിട്ട് വാ..." കരീം മാസ്റ്റർ പറഞ്ഞു.

ചൂരലിൽ നിന്നും രക്ഷപ്പെട്ട സന്തോഷത്തിൽ ജോമണി ക്ളാസിലേക്കോടി. ഒരു പേപ്പറിൽ തൻ്റെ അഡ്മിഷൻ നമ്പർ  അമ്പത് തവണ എഴുതി. അങ്ങനെ ലോക ചരിത്രത്തിലാദ്യമായി അഡ്മിഷൻ നമ്പർ ഇമ്പോസിഷൻ എഴുതിയ വ്യക്തിയായി ജോമണി മാറി. മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷവും സ്‌കൂൾ അഡ്മിഷൻ നമ്പർ ഓർമ്മയിൽ സൂക്ഷിക്കുന്ന ഒരേ ഒരു വ്യക്തിയും ജോമണി ആയിരിക്കും !! 

Tuesday, March 09, 2021

വടക്കുന്നാഥൻ‌റെ മുമ്പിൽ

          തൃശൂർ എന്ന കേൾക്കുമ്പോഴേ എല്ലാവരുടെയും മനസ്സിൽ ആദ്യം ഓടി എത്തുന്നത് തൃശൂർ പൂരം തന്നെയായിരിക്കും. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട് എന്ന് പറയപ്പെടുന്നു. പക്ഷെ ഇന്ന് വരെ തൃശൂർ പൂരം കാണാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടില്ല. ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്-തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള പഞ്ചവാദ്യഘോഷങ്ങൾ, ആനപ്പുറത്തെ കുടമാറ്റം, പുലർച്ചെയുള്ള വെടിക്കെട്ട് എന്നിവയാണ് പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ എന്ന് വായിച്ചിട്ടുണ്ട്. തൃശ്ശൂര്‍ നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥന്‍ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിന്‍കാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകള്‍ എല്ലാം നടക്കുന്നത്.

          തൃശൂരിൽ നിരവധി തവണ പോയിട്ടുണ്ടെങ്കിലും വടക്കുംനാഥന്‍ ക്ഷേത്രത്തിന്റെ പരിസരത്തും തേക്കിൻകാട് മൈതാനത്തും അൽപ സമയം ചെലവഴിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഇത്തവണ വൈഗ കാർഷികമേളയോടനുബന്ധിച്ചുള്ള അഗ്രിഹാക്കത്തോണിന്റെ ജൂറിയായി അവസരം കിട്ടിയപ്പോൾ ഇത്തിരി നേരം ക്ഷേത്ര പരിസരത്ത് ചുറ്റി നടക്കാൻ സാധിച്ചു. അപ്പോഴാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമാഗാനങ്ങളിൽ ഒന്നായ  തൂവാനത്തുമ്പികൾ എന്ന ഹിറ്റ് സിനിമയിലെ ഒരു പാട്ട് എൻ്റെ മനസ്സിൽ ഓടി എത്തിയത്.

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥൻ‌റെ മുമ്പിൽ
പാടുവതും രാഗം നീ തേടുവതും രാഗമാ
ദേവനുമനുരാഗിയാം അമ്പലപ്രാവേ (ഒന്നാം)


               ജൂറി അംഗങ്ങൾക്ക് താമസമൊരുക്കിയിരുന്ന ഹോട്ടൽ എലൈറ്റ് ഇന്റർനാഷണൽ വടക്കുംനാഥന്‍ ക്ഷേത്രത്തിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു. അതിരാവിലെ പ്രഭാത നടത്തത്തിനായി റൗണ്ടിലേക്ക് ഇറങ്ങിയ ഞാൻ കണ്ടത്, തേക്കിൻകാട് മൈതാനത്തിലൂടെ നടക്കുന്ന ആണും പെണ്ണും അടങ്ങിയ സംഘങ്ങളെയാണ്.നിമിഷങ്ങൾക്കകം ഞാനും ആ സംഘത്തിൽ ഒരുവനായി അലിഞ്ഞു ചേർന്നു.
             നടത്തം ഒരു ഫുൾ റൗണ്ട് പൂർത്തിയാക്കിയപ്പോഴാണ്, എൻ്റെ കലാലയ ജീവിതം തുടങ്ങിയ വർഷത്തിൽ  മോഹൻലാലും പാർവ്വതിയും കണ്ണുകളാൽ അർച്ചന നടത്തിയ ആ സ്ഥാനത്ത് ആണ് ഞാൻ എത്തിയതെന്ന് തിരിച്ചറിഞ്ഞത്. 
              നടത്തം കഴിഞ്ഞ് അൽപനേരം തേക്കിന്‍കാട് മൈതാനത്തിൽ ഇരുന്ന് മന്ദമാരുതന്റെ തലോടലും കൂടി ഏറ്റുവാങ്ങിയപ്പോൾ മനസ്സ് ഫ്രഷ് ആയി.അങ്ങനെ, ഒരു ടൂർ പ്രോഗ്രാമിലോ മറ്റേതെങ്കിലും യാത്രയിലോ ഒരു പക്ഷെ ആസ്വദിക്കാൻ സാധിക്കാത്ത അനുഭവമായി ഈ യാത്ര മാറി.