Pages

Sunday, June 26, 2016

ലഹരി എന്ന ചെകുത്താന്‍


അന്താരാഷ്ട്രതലത്തില്‍ തന്നെ യുവജനാരോഗ്യം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വില്ലനാണ് ലഹരി വസ്തുക്കള്‍. പാന്മസാലയുടെയും മദ്യമടക്കമുള്ള മറ്റു ലഹരി വസ്തുക്കളുടെയും ഉപയോഗം വിദ്യാര്‍ത്ഥികളിലും വര്‍ദ്ധിച്ചു വരുന്നു.വളരെ കാലത്തേക്ക് ഉപ്ഭോക്താവായി ലഭിക്കും എന്നതിനാലായിരിക്കും ലഹരി മാഫിയ വിദ്യാര്‍ത്ഥി സമൂഹത്തെ ലക്ഷ്യമിട്ട് ലഹരി ഉപഭോഗം ത്വരിതപ്പെടുത്താന്‍ കാരണം.ശക്തമായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പടരുന്ന ഈ വിപത്തിനെ ചെറുക്കാന്‍ സാധിക്കൂ.ഒരു രസത്തിനോ കമ്പനിക്ക് വേണ്ടിയോ ആരംഭിച്ച് എപ്പോള്‍ വേണമെങ്കിലും നിര്‍ത്താമെന്ന മിഥ്യാധാരണ പുലര്‍ത്തി സ്വയം നാശത്തിന്റെ ഗര്‍ത്തത്തിലേക്ക് കൂപ്പ്കുത്തുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം സി.ഇ.ടി അടക്കം കഴിഞ്ഞ ചില വര്‍ഷങ്ങളിലായി പല കാമ്പസ്സിലും ലഹരി വരുത്തിയ പൈശാചിക വിപത്തുകള്‍ നാം കണ്ടും കേട്ടും അറിഞ്ഞവരാണ്.

ഐക്യരാഷ്ട്രസംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 21 കോടിയോളം ആള്‍ക്കാര്‍ നിരോധിക്കപ്പെട്ട ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നു.വര്‍ഷം പ്രതി 2 ലക്ഷം പേര്‍ക്ക് ലഹരി ഉപയോഗം കാരണം ജീവഹാനി സംഭവിക്കുന്നു.ലോക ലഹരി ഉപഭോക്താക്കളുടെ 30 ശതമാനം സ്ത്രീകളാണെന്നുളളത് ഞെട്ടിപ്പിക്കുന്ന സത്യമാണ്.

കേരളവും ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ അമര്‍ന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം ദര്‍ശിക്കുന്നത്.മദ്യ ഉപയോഗത്തില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം.രാജ്യത്തെ ആളൊഹരി മദ്യ ഉപയോഗം 3.5 ലിറ്റര്‍ ആണെങ്കില്‍ കേരളത്തിന്റെ ആളൊഹരി മദ്യ ഉപയോഗം 8.7 ലിറ്റര്‍ ആണ്.ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന മദ്യത്തിന്റെ 15 ശതമാനവും ഉപയോഗിക്കുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിലാണ്.അപ്പന്‍ മരിച്ചാലും ഉണ്ണി പിറന്നാലും വിവാഹ സല്‍ക്കാരത്തിലും ജന്മദിന സല്‍ക്കാരത്തിലും എന്ന് വേണ്ട എന്തിനും കുപ്പി ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന അതേ നാട് തന്നെ മദ്യമെന്ന രാക്ഷസതയിലും മുന്നിട്ട് നില്‍ക്കുന്നു എന്നത് ലജ്ജാവഹമാണ്.

1987 ഡിസമ്പര്‍ 7ന് ഐക്യരാഷ്ട്രസംഘടന പാസ്സാക്കിയ പ്രമേയത്തെ തുടര്‍ന്നാണ് ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിച്ച് വരുന്നത്. ജൂണ്‍ 19 മുതല്‍ 26 വരെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ വാരമായും ആചരിക്കുന്നു.2020 ആകുമ്പോഴേക്ക് ലഹരിമുക്ത ലോകസമൂഹം സൃഷ്ടിക്കുകയാണ് യു.എന്‍ ലക്ഷ്യം.

ഒരു സമൂഹത്തിന്റെയും രാജ്യത്തിന്റെയും കര്‍മ്മോത്സുകരായ യുവതയെ വഴിപിഴപ്പിക്കുന്ന ലഹരിക്കെതിരെ നാം സന്ധിയില്ലാ സമരം തന്നെ ചെയ്തേ പറ്റൂ. പുതുതായി ചുമതലയേറ്റ എക്സൈസ് കമ്മീഷണര്‍ ഡി.ജി.പി ഹൃഷിരാജ് സിംഗ് ഇക്കാര്യത്തില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു.വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരിമരുന്ന്,പാന്‍ ഉല്പന്നങ്ങള്‍,മദ്യം തുടങ്ങിയവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട എന്തു വിവരവും 9447178000 എന്ന നമ്പറില്‍ നേരിട്ട് വിളിച്ചറിയിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നു.എസ്.എം.എസ് ആയും വാട്സാപ്പ് സന്ദേശമായും വിവരങ്ങള്‍ അറിയിക്കാം.

നിങ്ങളുടെ ഏതെങ്കിലും സുഹൃത്തുക്കള്‍ ലഹരിയിലേക്ക് നീങ്ങുന്നത് കണ്ടാല്‍ – അത് പുകവലിയാകട്ടെ, മദ്യപാനമാകട്ടെ മറ്റേതെങ്കിലും തരത്തിലുളള ലഹരിവസ്തു ഉപയോഗമാകട്ടെ – അവനെ രക്ഷിക്കേണ്ട സാമൂഹ്യ ഉത്തരവാദിത്വം നിങ്ങള്‍ക്കുണ്ട്.അതിനാല്‍ തന്നെ അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനുളള ആദ്യശ്രമം അവനവന്‍ തന്നെ നടത്തണം.സാമൂഹ്യബോധമുളള ഓരോ പിതാവും തന്റെ മക്കളും അവന്റെ കൂട്ടുകാരും പുകവലി അടക്കമുളള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.ഒപ്പം അയാളും അത്തരം വേണ്ടാ വൃത്തികളില്‍ നിന്ന് അകന്നു നില്‍ക്കണം.ഇങ്ങനെ ഓരോരുത്തരും സ്വയം തീരുമാനിച്ചാല്‍ മാത്രമേ നമ്മുടെ ഭാവിതലമുറയെ നമുക്ക് സുരക്ഷിതമാക്കാന്‍ സാധിക്കൂ.

ഇത് വായിക്കുന്ന എല്ലാവരും എല്ലാ തരം ലഹരിയില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന് ഒരു സഹോദരന്‍ എന്ന നിലയില്‍ വിനീതമായി അപേക്ഷിക്കുന്നു.
          

Wednesday, June 22, 2016

ബുദ്ധിമണ്ടൂസ്

രാവിലെ പത്രം വായിച്ചിരിക്കുകയായിരുന്നു ഞാനും മോളും. അല്പ സമയത്തിനകം തന്നെ മേഘം സൂര്യനെ മറക്കാന്‍ തുടങ്ങി.

“ഉപ്പച്ചീ...ഇപ്പോള്‍ ഇരുട്ട് മൂടുന്നത് എന്തുകൊണ്ടാന്നറിയോ?” മോള്‍ ചോദിച്ചു.

“കാര്‍മേഘം സൂര്യനെ മറക്കുന്നത് കൊണ്ട്...”

“ബുദ്ധിമണ്ടൂസ്...”

“ങേ...!!”

“ എന്നും അങ്ങനെയാ....പക്ഷേ ഇന്ന് അതല്ല....“

“അതെന്താ മോളെ...ഇന്ന് പ്രത്യേകത...”

“അപ്പോ ഉപ്പച്ചി ഇന്ന് പത്രം വായിച്ചില്ലേ?...ചെവിക്ക് ഞാന്‍ നുള്ള് തരും” എന്റെ സ്ഥിരം വാക്കുകള്‍ അവള്‍ തിരിച്ച് പ്രയോഗിച്ചു.

“ഇന്ന് മുതല്‍ കനത്ത മഴ പെയ്യുംന്ന് വായിച്ചു...” ഞാന്‍ പറഞ്ഞു

“അല്ല,,,ഇന്ന് 20 ഉപഗ്രഹങ്ങളെയും വഹിച്ച് പി.എസ്.എല്‍.വി ആകാശത്തേക്ക് കുതിച്ചിട്ടുണ്ട്.ഈ 20ഉം കൂടി ആകാശത്ത് ചുറ്റാന്‍ തുടങ്ങിയാല്‍ പിന്നെ ഇവിടെ വെളിച്ചം കിട്ടോ ബുദ്ധിമണ്ടൂസേ ?”

ഒരു വട്ടം കൂടിയാ തിരുമുറ്റത്ത്...3

ഒരു വട്ടം കൂടിയാ തിരുമുറ്റത്ത്...2

“ഞാന്‍ ഒരു മാജിക് കാണിച്ച് തരാം...” ശരീഫ് കയ്യിലെ ചെറിയ കുപ്പി കാണിച്ച് പറഞ്ഞു. കേട്ടവര്‍ എല്ലാം ശരീഫിന്റെ ചുറ്റും കൂടി. അവന്റെ കയ്യിലെ കുപ്പിയിലെ നീല വെള്ളം കൂടി കണ്ടപ്പോള്‍ അവന്‍ എന്തോ ചെയ്യാന്‍ പോകുന്നു എന്ന തോന്നല്‍ എല്ലാവരിലും ഉണ്ടായി.

“പക്ഷേ....മാജിക് കാണണമെങ്കില്‍ ഒരു കോല്‍ തരണം...” ക്ലാസ്സില് പണമിടപാട് പറ്റാത്തതിനാലും അത്രയും ‘ധനികര്‍’ അല്ലാത്തതിനാലും ഞങ്ങളുടെ കറന്‍സിയുടെ പേര് കോല്‍ എന്നായിരുന്നു.സ്ലേറ്റ് പെന്‍സിലിന്റെ ഒരു കഷ്ണത്തിനാണ് കോല്‍ എന്ന് പറയുന്നത്. കഷ്ടിച്ച് കയ്യില്‍ പിടിച്ച് എഴുതാന്‍ പറ്റുന്നതായിരിക്കണം അതിന്റെ ഏറ്റവും മിനിമും വലിപ്പം എന്ന് മാത്രമേ നിബന്ധനയുള്ളൂ.എല്ലാവരുടെ കയ്യിലും ഒരു കഷ്ണം പെന്‍സിലേ ഉണ്ടാകൂ.അതില്‍ നിന്നും ഒന്ന് കൂടി പൊട്ടിച്ചാല്‍ പിന്നെ മലയാളം അദ്ധ്യാപകന്റെ വക ശകാരം കിട്ടും.അതിനാല്‍ ഈ നിബന്ധന അധികമാരും സ്വീകരിച്ചില്ല.

“ഇവന് മാജിക് സ്ത്രീയായി കാണാം...” എന്റെ നേരെ ചൂണ്ടി ശരീഫ് പറഞ്ഞപ്പോള്‍ ഈ സ്ത്രീ പ്രയോഗം എനിക്കും മനസ്സിലായില്ല.
“ഇജ്ജ് ഒന്നും തരണ്ടാ...കേട്ടെയ്ത്ത് പറ്യമ്പം ഇച്ചും കാണിച്ച് തന്നാ മതി...” ശരീഫ് മാജിക് കാണാനുള്ള ഔദാര്യത്തിന്റെ കാരണം മെല്ലെ എന്റെ ചെവിയില്‍ മന്ത്രിച്ചു.

“ജ്ജ് പോയി ഒരു ബെള്ളത്തണ്ട് കൊണ്ട് ബാ...ബെള്ളത്തണ്ട് കൊണ്ട് ബര്ണോനും മാജിക് സ്ത്രീയായി കാണാം...” ജാബിറിനോട് ശരീഫ് പ്രഖ്യാപ്പിച്ചു.

“ബെള്ളത്തണ്ട് ന്റെ കജ്ജ്‌ല്ണ്ട്....ഒരു കസ്ണത്തിന് ഒരു കോല്...” നാണി പറഞ്ഞു.

“ന്നാ അനക്കും മാജിക് സ്ത്രീ !!” നാണിക്കും ശരീഫ് സൌജന്യം അനുവദിച്ചു.നാണി കൊടുത്ത വെള്ളത്തണ്ട് കഷ്ണം ശരീഫ് മെല്ലെ കുപ്പിയിലേക്ക് ഇറക്കി വച്ചു.

(  അന്ന് ഫോട്ടോ എടുക്കാത്തതിനാല്‍ ഇപ്പോ ഗൂഗിളില്‍ നിന്ന് എടുത്ത് വയ്ക്കാനേ നിവൃത്തിയുള്ളൂ )

“ഞ്ഞ്....ഈ പിരീഡ് കയ്ഞ്ഞ്ട്ട് നോക്ക്യാ മതി....എല്ലാരും സീറ്റ്‌ക്ക് പൊയ്ക്കോളി....” ശരീഫ് അടുത്ത നിര്‍ദ്ദേശം നല്‍കിക്കൊണ്ട് കുപ്പി അവന്റെ അടുത്തുള്ള ഒരു മൂലയിലേക്ക് വച്ചു.

“ഫൂ‍ൂ.... ഇതാപ്പം അന്റ്റ്റൊര് മാജിക്...മര്യാദിക്ക് എല്ലാര്‍ക്കും കാണിച്ചു കൊടുത്തോ...ആരും കോല് കൊടുക്കണ്ടാ...” അതുവരെ എവിടെയോ ആയിരുന്ന ശുഹൈബ് പെട്ടെന്ന് രംഗപ്രവേശം ചെയ്തു. ശരീഫ് പേടിച്ച് സമ്മതിച്ചെങ്കിലും പിരീഡ് കഴിഞ്ഞതോടെ ഞങ്ങള്‍ അത് മറന്നുപോയി.

പുറത്ത് മഴ ഇപ്പോഴും തിമര്‍ത്ത് പെയ്യുകയാണ്.തറയുടെ ഓരം പറ്റി കുറെ വെള്ളത്തണ്ടുകള്‍ മഴയില്‍ നൃത്തം ചെയ്യുന്നുണ്ട്.ഇപ്പോള്‍ ഒന്നാം ക്ലാസു മുതലേ എല്ലാവരുടെ കയ്യിലും നോട്ടുബുക്കാണ്.സ്ലേറ്റ് ഔട്ട് ഓഫ് ഫേഷനായി.സ്ലേറ്റില്‍ വെള്ളത്തണ്ട് പ്രയോഗിക്കുന്നത് കുട്ടികള്‍ക്ക് അറിയുകയുമില്ല.പെട്ടെന്ന് എന്റെ കണ്ണ് രണ്ട് വെള്ളത്തണ്ട് ചെടികള്‍ക്കിടയിലെ ആ തിളങ്ങുന്ന വസ്തുവില്‍ ഉടക്കി.

(തുടരും....)

Wednesday, June 15, 2016

ഒരു വട്ടം കൂടിയാ തിരുമുറ്റത്ത്...2

     വരാന്തയിലെ , അഴികളില്ലാത്ത ജനലുകളിൽ ഒന്ന് പാതി തുറന്ന്   കിടന്നിരുന്നു. മഴയോടൊപ്പം വന്ന കാറ്റ് കുറ്റിയും കൊളുത്തും പോയ ജനാലയുടെ മാനം കളഞ്ഞു. ഞാൻ ജനലിനടുത്തേക്ക് നീങ്ങി  ബാക്കി ഉണ്ടായിരുന്ന മാനവും കൂടി കളഞ്ഞ്  അത് മുഴുവനായും തുറന്നു .

                  ങേ! എന്റെ പ്രിയപ്പെട്ട നാലാം ക്ലാസ് എന്റെ മുന്നിൽ തുറന്ന് കിടക്കുന്നു. അതാ രണ്ടാമത്തെ ബെഞ്ചിൽ സാക്ഷാൽ ഞാൻ തന്നെ ഇരിക്കുന്നു!! തൊട്ടടുത്തായി ഫസലു റഹ്മാനും അസ്ലമും ജാബിറും . തൊട്ടു പിന്നിലെ ബെഞ്ചിൽ ശുഹൈബും നാണിയും ഫായിസും ശരീഫും ഞെരുങ്ങി ഇരുന്നിരുന്നു. ശുഹൈബ് ജാബിറിന്റെ തലക്ക് ശക്തമായി തോണ്ടി "ഞാനൊന്ന് മറിഞ്ഞില്ലേ  രാമനാരായണ "  എന്ന മട്ടിൽ എങ്ങോട്ടോ നോക്കി നില്ക്കുന്നു.പിന്നിലേക്ക് ഒന്ന് നോക്കി  ജാബിര് മുന്നോട്ട് തിരിഞ്ഞിരിക്കുമ്പോഴേക്കും ശുഹൈബ് വീണ്ടും തോണ്ടി .

"സേർ...ഓൻ ന്നെ തോണ്ടി..." ശല്യം സഹിക്ക വയ്യാതായപ്പോൾ ജാബിര് പരാതി ബോധിപ്പിച്ചു.

"ആരാ....തോണ്ടിയത്?" ഇസ്മായിൽ മാഷുടെ കനത്ത ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങിയതോടെ ക്ലാസ് നിശബ്ദമായി.

"സേർ...ബേക്കിലെ ആരോ ആണ്..." ആളെ അറിയാത്തതിനാൽ ജാബിര് പറഞ്ഞു.

"തോണ്ടിയവൻ എണീറ്റ് നിന്നോളൂ..." ഇസ്മായിൽ മാഷ് പറഞ്ഞെങ്കിലും ആരും എണീറ്റില്ല.ശുഹൈബിനെ എല്ലാവര്ക്കും പേടിയായതിനാൽ ആരും പറഞ്ഞതുമില്ല.

     പെണ്‍കുട്ടികളുടെ ഭാഗത്ത് ഷീബയും സരസ്വതിയും ബിന്ദുവും ബേബി ഷാഹിനയും സുല്‍ഫത്തും എല്ലാം അടക്കം പിടിച്ച് എന്തൊക്കെയോ കുറുകുറുക്കുന്നുണ്ട്.ഷീബ കയ്യിനുള്ളിലൊളിപ്പിച്ച എന്തോ സാധനം മറ്റുള്ളവര്‍ക്ക് കാണിക്കുകയാണ്.എന്താണെന്നറിയാന്‍ ഞാന്‍ എത്തിനോക്കി.അത് ഒരു കഷ്ണം വെള്ളത്തണ്ടായിരുന്നു (മഷിത്തണ്ട് എന്നും പറയുമെന്ന് തോന്നുന്നു). ഷീബയെപ്പോലെത്തന്നെ തടിച്ചു കൊഴുത്ത ഒരു വെള്ളത്തണ്ട് കഷ്ണം.സ്ലേറ്റ് മായിക്കാന്‍ കണ്ടുപിടിക്കപ്പെട്ടതില്‍ ഏറ്റവും ലളിതമായ രണ്ടാമത്തെ ഉപകരണമായിരുന്നു വെള്ളത്തണ്ടുകള്‍. വ്യാപകമായി ഉപയോഗിച്ചിരുന്ന ഒന്നാമത്തെ ഉപകരണം സ്വയം നക്കിയ കൈ ആയിരുന്നു!
                   ചിത്രം ഗൂഗിളില്‍ നിന്ന്

     സ്കൂള്‍ ഇന്റെര്‍വല്‍ സമയത്ത് വെള്ളത്തണ്ടും തേടി ഞങ്ങള്‍ കിണറ്റിന്‍കരയില്‍ പോയി നോക്കും. ഞങ്ങളെപ്പോലെത്തന്നെ നേരത്തെ വന്നവര്‍ എല്ലാം പറിച്ച് സ്ഥലം വൃത്തിയാക്കി വച്ചിട്ടുണ്ടാകും. വെള്ളത്തണ്ടുകള്‍ എന്തുകൊണ്ട് അവിടെമാത്രം കാണപ്പെടുന്നു എന്ന് അന്വേഷിക്കാന്‍ ഞങ്ങളില്‍ അന്ന് ഒരു ഐന്‍സ്റ്റീനും ജനിച്ചില്ല.അപ്പോഴാണ് ഷരീഫ് നാണിക്ക് ഒരു മാജിക് കാണിച്ചുകൊടുക്കുന്നത് ഞാന്‍ കണ്ടത്.

     ശരീഫിന്റെ കയ്യില്‍ ഒരു ചെറിയ കുപ്പിയുണ്ട്.റബ്ബര്‍ മൂടികൊണ്ട് മൂടുന്ന, ചെറുവിരലിന്റെ അത്രപോലും വലിപ്പമില്ലാത്ത അത്തരം കുപ്പികളിലായിരുന്നു അന്ന് പല മരുന്നുകളും വിപണിയില്‍ ലഭിച്ചിരുന്നത്.അതിനാല്‍ തന്നെ സ്ലേറ്റ് മായിക്കാന്‍ കുട്ടികള്‍ വെളളം കൊണ്ടുവന്നിരുന്നതും അത്തരം കുപ്പികളിലായിരുന്നു.ശരീഫിന്റെ കയ്യിലെ കുപ്പിയില്‍ നീല നിറത്തിലുള്ള വെള്ളമായിരുന്നു ഉണ്ടായിരുന്നത്.


(തുടരും....)

Thursday, June 09, 2016

ഒരു വട്ടം കൂടിയാ തിരുമുറ്റത്ത്...1

             തിമർത്ത് പെയ്യുന്ന മഴയുടെ ആരവം അപ്പോഴും അടങ്ങിയിരുന്നില്ല. പെയ്തു തീരാത്ത ആ മഴ പോലെത്തന്നെ ഓർമ്മകളുടെ ഒരു പ്രവാഹം തന്നെ മനസ്സിലൂടെ കുത്തിയൊഴുകി. കാരണം ആ മഴയിൽ നിന്നും അൽപ നേരത്തേക്ക് രക്ഷപ്പെടാൻ ഞാൻ കയറി നിന്ന ഇടം - അത് ഏതൊരാളും ജീവിതത്തിൽ ഒരിക്കലെങ്കിലും വീണ്ടും അനുഭവിക്കാൻ കൊതിക്കുന്ന  ഒരു ഇടമായിരുന്നു.
               മടക്കാൻ പറ്റാത്ത നീണ്ട കുടയും ചൂടി സ്കൂളിൽ പോയ ആ കുട്ടിക്കാലം പെട്ടെന്ന് എന്റെ മനസ്സില് നുരഞ്ഞ് പൊങ്ങി.ഒന്നാം ക്ലാസ്സിലെ അമാനു മാഷുടെ മലയാളം-കണക്ക് അദ്ധ്യാപനം, രണ്ടിലും മൂന്നിലും കണക്ക് പഠിപ്പിച്ചത് കേരളത്തിലെത്തന്നെ ആദ്യത്തെ മുസ്ലിം അദ്ധ്യാപികയായ ആയിശുമ്മ ടീച്ചർ (രണ്ട് പേരും ഇന്ന് ജീവിച്ചിരിപ്പില്ല), കോളർ  അല്പം പിന്നോട്ട് വലിച്ചിട്ട് കഴുത്തിന്ന് എപ്പോഴും കാറ്റ് കൊള്ളിക്കുന്ന ശാഫി മാസ്റർ, എല്ലാ ക്ലാസ്സിലും എന്റെ ക്ലാസ്ടീച്ചറായിരുന്നു എന്ന് എനിക്ക്  തോന്നിക്കുന്ന ഇസ്മായിൽ മാസ്റർ, അറബി പാഠങ്ങൾ നുള്ളി പഠിപ്പിച്ച ഫാത്തിമ ടീച്ചർ ...അങ്ങനെ എന്നെ ഞാനാക്കിയ നിരവധി അധ്യാപകര് വേഷം കെട്ടിയാടിയ അരീക്കോട് ജി.എം.യു.പി സ്കൂളിന്റെ ചായ്പ്പിലായിരുന്നു മഴയിൽ നിന്ന് രക്ഷ തേടിയുള്ള എന്റെ ആ നില്പ്.
                  ഓർമ്മകളുടെ വേലിയേറ്റം സൃഷ്ടിച്ച തിരകൾക്കൊപ്പം എന്റെ ദൃഷ്ടി ആ വരാന്തയിലേക്ക് പതിഞ്ഞു. സ്കൂളിൽ പുതുതായി വന്ന 'നീണ്ട' മാഷ്‌ ഉത്തരത്തിൽ തട്ടുന്ന വിധത്തിൽ കൽത്തൂണിൽ ചാരി നിന്നു.എതിര്ഭാഗത്ത് സ്റ്റാഫ് റൂമിന്റെ വാതിലിനടുത്ത് പുതുതായി വന്ന 'ഉരുണ്ട' ടീച്ചറും ഉണ്ട്.നസീറും ഷീലയും ബ്ലാക്ക് ആന്റ് വൈറ്റിൽ ആടിയ കഥയുടെ നേർക്കാഴ്ചകൾ അവിടെ പുന:സൃഷ്ടിക്കപ്പെട്ടു. ഞങ്ങൾ കുഞ്ഞുമക്കൾക്ക്  അതൊന്നും മനസ്സിലായില്ല.
                തോരാത്ത മഴയിൽ എന്റെ കണ്ണ് ആ രണ്ട് തൂണുകൾക്കിടയിൽ ഉടക്കി നിന്നു.വർഷങ്ങളായി ശിരസിൽ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന അടിയുടെ ഫലമായി ഉള്ളോട്ട് കുഴിഞ്ഞുപോയ ഒരു ഇരുമ്പ് കഷ്ണം കാലത്തിന്റെ കയ്യൊപ്പ് പോലെ അവിടെ തൂങ്ങികിടക്കുന്നു. അതാ ഓഫീസിനകത്ത് നിന്നും കൈയ്യിൽ ഒരു ചെറിയ ഇരുമ്പ് ദണ്ഡുമായി മേല്പറഞ്ഞ  "അധ്യാപക ഗേറ്റുകൾ"ക്കിടയിലൂടെ , കുപ്പായത്തിനുള്ളിൽ ഒതുങ്ങാത്ത വയറും കൊണ്ട് പുതിയ പ്യൂൺ മന്ദം മന്ദം ആ തൂങ്ങുന്ന ഇരുമ്പ് കഷ്ണത്തിനടുത്തേക്ക് നീങ്ങുന്നു. ണിം...ണിം...ണിം.ണിം.ണിം....നീണ്ട ബെല്ലിനോടൊപ്പം മുറ്റത്ത് ഒരായിരം കുസുമങ്ങൾ വാരി വിതറപ്പെട്ടു
                മഴക്ക് ശക്തികൂടുകയാണ്.ചായ്പ്പിൽ നിന്നും താഴേക്ക് പതിക്കുന്ന മഴ വെള്ളത്തിലേക്ക് ഞാൻ വെറുതെ കൈ നീട്ടി. കൈവെള്ളയിൽ പതിക്കുന്ന ഓരോ മഴത്തുള്ളിയും എന്നെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പെയ്യുന്ന മഴയെ മുഴുവനും കൈക്കുമ്പിളിൽ ഒതുക്കാൻ ശ്രമിച്ച നിഷ്കളങ്ക ബാല്യം ഓർമ്മയിൽ മിന്നിമറഞ്ഞു .കൈവെള്ളയിൽ നിന്നും തണുപ്പ് ശരീരത്തിലേക്ക് അരിച്ച് കയറാൻ തുടങ്ങിയതോടെ ഞാൻ മെല്ലെ വരാന്തയിലേക്ക് കയറി.

(തുടരും...)

Sunday, June 05, 2016

വ്യത്യസ്തം ഈ പരിസ്ഥിതി ദിനാചരണം

       ലോകം മുഴുവന്‍ അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തില്‍ മുഴുകിയിരിക്കുകയാണ്. പല തരത്തിലുള്ള പരിപാടികളും ലോകത്തിന്റെ വിവിധ കോണുകളില്‍ നടന്നു കൊണ്ടിരിക്കുന്നു.ഇത്തവണത്തെ വേനലില്‍ അസഹ്യമായ ചൂട് അനുഭവിച്ച നമ്മുടെ കൊച്ചുകേരളവും ഈ ദിനം സമുചിതം ക്രിയാത്മകമായി ആചരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.’അണ്ണാറക്കണ്ണനും തന്നാലായത്’ എന്നതുപോലെ ഈ കുട്ടിക്കൂട്ടത്തിന്റെ പ്രവര്‍ത്തനം ഇത്തരുണത്തില്‍ പ്രത്യേകം ശ്രദ്ധ നേടുന്നു.

        ഇത് മലപ്പുറം ജില്ലയിലെ അരീക്കോട് ഗ്രാമപഞ്ചായത്തിലെ കളരിയില്‍ അയല്‍ക്കൂട്ടത്തിന്റെ കീഴിലുള്ള അലിവ് ബാലസംഘം.പതിനഞ്ചോളം കുട്ടികള്‍ അടങ്ങിയ ഈ ബാലസംഘം കഴിഞ്ഞ ഒരു മാസമായി ജൂണ്‍ അഞ്ചിനെ ലക്ഷ്യം വച്ച് കര്‍മ്മനിരതരായിരുന്നു.പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നട്ട് ഈ ദിനം കേവലം ആചരിക്കുക എന്നതിനപ്പുറം മറ്റു ചില സന്ദേശങ്ങള്‍ കൂടി ഈ കുട്ടിക്കൂട്ടത്തിന്റെ സ്വന്തം തീരുമാനം മുതിര്‍ന്നവര്‍ക്ക് നല്‍കുന്നു.

        കളരിയില്‍ അയല്‍ക്കൂട്ടത്തിലെ എട്ട് വീടുകളിലേക്ക് ഓരോ വൃക്ഷത്തൈകള്‍ വീതം നല്‍കാനാണ് ബാലസഭാംഗങ്ങള്‍ തീരുമാനിച്ചത്.അതും സാധാരണ തൈകള്‍ക്ക് പകരം ഫലവൃക്ഷത്തൈ.പിന്നീടുള്ള ആലോചനയില്‍ അത് നമ്മുടെ നാട്ടില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നാടന്മാവുകളുടെ തൈ ആകട്ടെ എന്ന് തീരുമാനിച്ചു.അന്ന് മുതല്‍ ഈ കുട്ടിക്കൂട്ടം പരിസരത്തുള്ള വീടുകളില്‍ നിന്ന് കോമാങ്ങ,മൂവാണ്ടന്‍,പഞ്ചാരമാങ്ങ തുടങ്ങിയവയുടെ അണ്ടികള്‍ ശേഖരിച്ച് വെണ്ണീറ് തേച്ച് സൂക്ഷിച്ചു വച്ചു.മെയ് രണ്ടാം വാരത്തില്‍ ചെറിയ കവറുകളില്‍ ചാണകപ്പൊടിയും അല്പം മേല്‍മണ്ണും നിറച്ച് അണ്ടി അതില്‍ പാകി.പിന്നീടുള്ള ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും അല്‍പം വെള്ളമൊഴിച്ചു കൊടുത്തു അതിനെ പരിചരിച്ചു.

        പത്ത് ദിവസം കൊണ്ട് കവറില്‍ നിന്നും പുതുനാമ്പുകള്‍ തല നീട്ടാന്‍ തുടങ്ങിയതോടെ കുട്ടിക്കൂട്ടം സന്തോഷം കൊണ്ട് തുള്ളിച്ചാടി.ഇരുപതോളം അണ്ടികള്‍ നട്ടതില്‍ പതിനാറെണ്ണം മുളച്ച് ഇപ്പോള്‍ നാലില പ്രായമായി.അതിനാല്‍ തന്നെ ഓരോ വീട്ടിലും രണ്ട് വീതം തൈകള്‍ നല്‍കാനാണ് ബാലസഭാംഗങ്ങളുടെ പുതിയ തീരുമാനം. 
      എന്റെയും സാമൂഹ്യപ്രവര്‍ത്തകനായ അനിയന്‍ അഫീഫ് തറവട്ടത്തിന്റെയും ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഞങ്ങളുടെ മക്കളായ ആതിഫ ജും‌ല , ഐഷ റെയ്ക, ഐഷ റെയ്ന,അമല്‍ ഹിഷാം,അബിയ്യ ഫാത്തിമ എന്നിവരാണ് തൈകള്‍ പരിചരിക്കുന്നത്.പേപ്പര്‍ പെന്‍  പോലെയുള്ള പരിസ്ഥിതി സൌഹൃദ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കാനും കുട്ടിക്കൂട്ടം തയ്യാറെടുക്കുന്നതായി ബാലസംഘം സെക്രട്ടറി ആതിഫ ജും‌ല പറയുന്നു.

         ജൂണ്‍ അഞ്ചിന് അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ്പ്രെസിഡണ്ട് എ.ഡബ്ലിയു അബ്ദുറഹിമാന്‍ അയല്‍ക്കൂട്ടത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം ഫാത്തിമകുട്ടിക്ക് തൈ നല്‍കി ഈ കുട്ടിക്കൂട്ടത്തിന്റെ പ്രകൃതിക്കുള്ള സമ്മാനദാനം നിര്‍വ്വഹിക്കും.

Thursday, June 02, 2016

ലൂന മോളും സ്കൂളിലേക്ക്…

അങ്ങനെ വീണ്ടും ഒരു അദ്ധ്യയന വർഷം ആരംഭിച്ചു.രക്ഷിതാക്കളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പേറി മൂന്ന് ലക്ഷത്തില്പരം പിഞ്ചു കുട്ടികൾ സ്കൂളില് ഹരിശ്രീ കുറിക്കുന്നു.സാധാരണ വർഷങ്ങളിലെപ്പോലെ പ്രവേശനോത്സവം എന്ന പഴയതായ പുതിയ രീതി മിക്ക സ്കൂളുകളിലും ഉണ്ട്.സർക്കാറിന് തന്നെ പ്രവേശനോത്സവം നടത്തേണ്ട സമയമായതിനാൽ മുൻ സർക്കാറിനെപ്പോലെ വലിയ പരസ്യങ്ങളൊന്നും കണ്ടില്ല, തിരുവനന്തപുരത്ത് സംസ്ഥാനതല ഉത്ഘാടനം നടത്തുന്നുണ്ട്.
മിക്ക കുട്ടികൾക്കും ഈ ദിവസം ജീവിതത്തിലെ കയ്പേറിയ ദിനങ്ങളിൽ ഒന്നാണ്.അപരിചിതമായ പുതിയ ചുറ്റുപാടിൽ അകപ്പെട്ട് വാവിട്ട് കരയുന്ന കുട്ടികളെ ഈ ദിനങ്ങളിൽ കാണാം.നാളത്തെ പത്രങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ഫോട്ടോകളും ഇത്തരം കുട്ടികളുടേതാകും.എന്ന് വച്ചാൽ അടങ്ങി ഒതുങ്ങി ഈ ദിവസം നല്ലൊരു ദിവസമാണെന്ന് മനസ്സിലുറപ്പിച്ച് ഇരിക്കുന്നവൻ മീഡിയയിൽ ഇല്ല.ഇന്നത്തെ ‘ചീത്ത സ്വഭാവക്കാരൻ’ ലോകം മുഴുവൻ പ്രശസ്തനും!!
എൽ.കെ.ജിയിലും യു.കെ.ജിയിലും പോയി പരിചയമുള്ള മിക്ക കുട്ടികൾക്കും ഇന്നത്തെ ദിനം സാധാരണ പോലെയുള്ള ഒരു സ്കൂൾ ദിനം തന്നെയായിരിക്കും.എന്നാലും രണ്ട് മാസം ഇതിൽ നിന്നെല്ലാം വിട്ട് നിന്ന് ആർമാദിച്ച് നടന്ന കാലത്തിന് ഒരു ബ്രേക്ക് വരുന്നതിന്റെ ദു:ഖം മുഖത്ത് പ്രതിഫലിക്കുന്നുണ്ടാകും.ഒന്നാം ക്ലാസ്സിൽ ആദ്യം വരുന്നത് ഒരു പുരുഷ അദ്ധ്യാപകനാണെങ്കിൽ മിക്ക കുട്ടികളിലും ഒരു അദ്ധ്യാപക പേടി കൂടി രൂപപെടാൻ ഇടയായേക്കും.
എന്റെ മൂന്നാമത്തെ മകൾ ലൂനയും ഇന്ന് ഔദ്യോഗികമായി വിദ്യാരംഭം കുറിക്കുകയാണ്.കെ.ജി ക്ലാസ്സുകളിൽ പോയിരുന്ന അതേ സ്കൂളിലെത്തന്നെയാണ് ഒന്നാം ക്ലാസ് പഠനവും ആരംഭിക്കുന്നത്. രണ്ട് മാസത്തെ അവധിക്ക് ശേഷം ഇന്ന് സ്കൂൾ തുറക്കുമ്പോൾ ലൂന മോളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു നിറഞ്ഞു നിന്നത്.സാധാരണ ഒന്നാം ക്ലാസ്സിലേക്ക് പോകാൻ ഏറെ കുട്ടികളും മടി കാട്ടി കരയുമ്പോൾ ലൂന മോൾ അവളുടെ ഓട്ടോയും കാത്ത് പുഞ്ചിരിച്ച് നിൽക്കുകയയിരുന്നു,മോളെ മുഖത്തെ സന്തോഷം കണ്ട് അതു വഴി കടന്നുപോയ ഒരാൾ അത് എടുത്ത് പറയുകയും ചെയ്തു. ചേച്ചിമാരെപ്പോലെ പുതിയ ബാഗോ കുടയോ ഇല്ലാതെ ലൂന മോളും സ്കൂളിൽ ഹരിശ്രീ കുറിക്കുന്നു.
സന്തോഷപൂർവ്വം മൂന്ന് മക്കളെയും യാത്രയാക്കി ഞാൻ കോളേജിലേക്ക് തിരിക്കുമ്പോൾ, (കുട്ടികൾ എല്ലാം പരീക്ഷയിലും അവധിയിലും ആണെങ്കിലും കോളേജും ഇന്ന് തുറക്കുന്നു) പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി, വെടിയുണ്ടക്ക് മുന്നിലും പതറാതെ താലിബാനോട് പൊരുതി നിന്ന് നോബൽ പുരസ്കാരത്തിൽ മുത്തമിട്ട മലാല യൂസഫ് സായിയുടെ പ്രവർത്തനവും അന്നാട്ടിലെ കുട്ടികളെയും ഒരു വേള ഓർത്തു പോകുന്നു.