Pages

Tuesday, January 29, 2019

ടൂറിസ്റ്റ് ബംഗ്ലാവ് (എന്റെ അരീക്കോട് - 2)

മലമ്പുഴയിലേക്കും കോഴിക്കോട്ടേക്കും മറ്റും വിനോദയാത്ര പോയ സ്കൂൾ ജീവിതകാലത്ത് ആരോടോ പറഞ്ഞത് എന്റെ മനസ്സിൽ ഓർമ്മ വരുന്നു.

“എടാ നമ്മുടെ നാടും ഒരു ടൂറിസ്റ്റ് സെന്ററാ...”

“നിനക്കെങ്ങനെ അത് മനസ്സിലായി?” ആരോ ചോദിച്ചു.

“ഇന്നലെ നമ്മൾ സ്പോർട്സ് കാണാൻ പോയില്ലേ...എം.എസ്.പി ക്യാമ്പിലേക്ക്.... അപ്പോൾ അവിടെ ഒരു പഴയ കെട്ടിടം കണ്ടില്ലേ....അതിന്റെ മുന്നിലെ ബോർഡിൽ എഴുതിയത് വായിച്ചിരുന്നോ?” ഞാൻ ചോദിച്ചു.

“അത് ഇംഗ്ലീഷിൽ അല്ലേ...അത് നിനക്ക് തന്നെയേ വായിക്കാൻ കഴിയൂ...”

“ആ...ടൂറിസ്റ്റ് ബംഗ്ലാവ് എന്നാണ് എഴുതിയത്...അതായത് ടൂറിസ്റ്റുകൾക്ക് താമസിക്കാ‍നുള്ള സ്ഥലം...ടൂറിസ്റ്റ് സെന്റർ ആകാതെ ടൂറിസ്റ്റ് ബംഗ്ലാവ് ഉണ്ടാകോ?” എന്റെ ചെറിയ ബുദ്ധിയിൽ നിന്നും ഉയർന്ന വാദം അന്ന് എല്ലാവർക്കും ദഹിച്ചില്ല.

മലബാർ കലാപത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു അരീക്കോട് എന്ന് ഞാൻ വല്ല്യുമ്മയിൽ നിന്നും മറ്റും കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് മലബാർ സ്പെഷ്യൽ പോലീസ് എന്ന എം.എസ്.പി യുടെ ഒരു ക്യാമ്പും ഇവിടെ ഉണ്ടായത്. ഇതിഹാസ രചയിതാവ് ശ്രീ.ഒ.വി.വിജയൻ, പ്രാഥമിക വിദ്യാഭ്യാസം അരീക്കോട് ആരംഭിക്കാൻ ഇടയായത് അദ്ദേഹത്തിന്റെ അച്ഛന് ഈ എം.എസ്.പി ക്യാമ്പിൽ ജോലി ആയത് കാരണമായിരുന്നു. 

അരീക്കോട് ടൌണിൽ നിന്ന് പോലീസ് സ്റ്റേഷനു മുന്നിലൂടെയുള്ള കയറ്റം കയറിയാൽ ഈ ക്യാമ്പിൽ എത്താം.ഗേറ്റിൽ തോക്കും പിടിച്ച് നിൽക്കുന്ന പാറാവുകാർ ഉള്ളതിനാൽ കുട്ടിക്കാലത്ത് അങ്ങോട്ട് പോകുന്നത് തന്നെ പേടിയായിരുന്നു. എന്നാൽ സബ്‌ജില്ലാ കായികമത്സരങ്ങൾ പലപ്പോഴും അരങ്ങേറിയത് എം.എസ്.പി ഗ്രൌണ്ടിൽ ആയിരുന്നു.എന്റെ മൂത്ത മോൾ ലുലു കുഞ്ഞായിരിക്കുമ്പോൾ ഭാര്യയെയും കൂട്ടി ഒരു സ്പോർട്സ് മീറ്റ് കാണാൻ ഞാൻ അവിടെപ്പോയിരുന്നു.എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഫുട്ബാൾ കളിയും ഉണ്ടാകാറുണ്ട്. പക്ഷെ പിന്നീട് ഈ ക്യാമ്പ് ധ്രുത കർമ്മസേനക്ക് കൈമാറിയതിനാൽ പൊതുജനത്തിന് പ്രവേശനം ഇല്ലാതായി.

മക്കളെ നാട് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു ദിവസം വൈകുന്നേരം ഞാൻ അവരെയും കൊണ്ട് വീണ്ടും ഈ ക്യാമ്പിന്റെ മുന്നിലെത്തി. താമരശ്ശേരി ചുരത്തിൽ ഉള്ള പോലെ രണ്ട് ഹെയർപിൻ വളവുകൾ കയറി വേണം മുകളിലെത്താൻ. കുട്ടിക്കാലത്ത് ഞങ്ങൾ കുറുക്ക് വഴികൾ ഉപയോഗിച്ചിരുന്നു. ഇന്ന് അവ കാട് മൂടി ഇല്ലാതായി. പോകുന്ന വഴിയിലെ പാലപ്പൂ മരങ്ങളിൽ ചിലത് ഇപ്പോഴും ഉണ്ട്. മക്കൾ അതിന്റെ പൂക്കൾ ശേഖരിക്കാൻ മത്സരിച്ചപ്പോൾ ഞാനും അറിയാതെ കുട്ടിക്കാലത്തേക്ക് ഊർന്നിറങ്ങി.

ക്യാമ്പ് ഗേറ്റ് എത്തുന്നതിന് തൊട്ടു മുമ്പ് വലതു ഭാഗത്ത് ആണ് ടി.ബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ടൂറിസ്റ്റ് ബംഗ്ലാവ്. ബ്രിട്ടീഷ് ഭരണ കാലത്ത് അവരുടെ വലിയ ഉദ്യോഗസ്ഥർക്ക് താമസിക്കാൻ ഉണ്ടാക്കിയതാണെന്ന് അതിന്റെ രൂപം കണ്ടാൽ തന്നെ മനസ്സിലാകും. ഇന്ന് പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ ആണ് ഇതുള്ളത്. കുറഞ്ഞ വാടകക്ക് താമസിക്കാൻ, കുന്നിന് മുകളിലെ ഒരു ഗവണ്മെന്റ് റിസോർട്ട് എന്ന് തന്നെ പറയാം.

കെട്ടിടത്തിന് യാതൊരു മാറ്റവും വരുത്താതെ മുറ്റം ഇന്റർലോക്കിട്ട് മിനുക്കി ഇന്നും ഞങ്ങളുടെ നാടിനെ “ടൂറിസ്റ്റ് കേന്ദ്രമാക്കി” ഈ ടി.ബി നിലകൊള്ളുന്നു. വൈകുന്നേരങ്ങളിലെ സൂര്യാസ്തയവും അങ്ങകലെയുള്ള പശ്ചിമഘട്ടത്തിൽ നിന്നുള്ള ഇളം കാറ്റും ആസ്വദിച്ച് അല്പനേരം ഇവിടെ ഇരുന്നാൽ മനസ്സിന് ഒരു കുളിർമ്മ വരും. മഞ്ഞുകാലത്തെ കോടമഞ്ഞും നല്ല ഒരു അനുഭവമായിരിക്കും. നിർഭാഗ്യവശാൽ ഇന്നത്തെ തലമുറയിലെ അരീക്കോട്ടുകാർക്ക് പോലും നഗര മധ്യത്തിലെ ഈ സ്ഥലം അപരിചിതമാണ്.

(എന്റെ അരീക്കോട് - 1)

Sunday, January 20, 2019

വീണ്ടും ഒരു രക്തദാനം

             2018 ഒക്റ്റോബര്‍ 1ന് ദേശീയ രക്തദാന ദിനത്തിലായിരുന്നു എന്റെ പന്ത്രണ്ടാമത് സന്നദ്ധ രക്തദാനം. അന്ന് കിട്ടിയ അറിവുകള്‍ പ്രകാരം സന്നദ്ധ രക്തദാന സമയത്ത് അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങള്‍ ഞാന്‍ ഇവിടെ (ക്ലിക്ക് ചെയ്ത് നോക്കുക) പങ്കു വച്ചിരുന്നു.ആ രക്തദാനത്തിന് ശേഷം മൂന്ന് മാസവും ഏതാനും ദിവസങ്ങളും പിന്നിട്ടപ്പോഴേക്കും എനിക്ക് അടുത്ത രക്തദാനത്തിനുള്ള അവസരം ലഭിച്ചു.

           എന്റെ പതിമൂന്നാം രക്തദാനം കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു. ഫാറൂഖ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ജീവിതത്തിലെ രണ്ടാം രക്തദാനവും ഇവിടെയായിരുന്നു. ആ രക്തദാനത്തെപ്പറ്റി ആകെ ഓര്‍മ്മയുള്ളതില്‍ ഒന്ന് അത് ഒരു കുട്ടിക്ക് വേണ്ടിയായിരുന്നു എന്നുള്ളതാണ്. കുട്ടിയുടെ പിതാവ് അന്ന് പങ്കുവച്ച ഒരു മരണ വാര്‍ത്തയും ഇന്നും കാതില്‍ അലയടിക്കുന്നു. രക്തം ദാനം ചെയ്തതിന് ഒരു കുഞ്ഞ് സര്‍ട്ടിഫിക്കറ്റ് കിട്ടിയതും ഓര്‍മ്മയിലുണ്ട്. ഇത്തവണയും അതേ വലിപ്പത്തിലുള്ള ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടി ! അകമ്പടിയായി ഒരു കപ്പ് ചായയും രണ്ട് ടൈഗര്‍ ബിസ്കറ്റും.
              പന്ത്രണ്ടാം രക്തദാന ദിനത്തിലാണ് പ്രായ പരിധി 60 വയസ്സാക്കിയത് യാദൃശ്ചികമായി അറിഞ്ഞത്. അതിന് ശേഷം വീണ്ടും ചില മാനദണ്ഠങ്ങള്‍ പുതുക്കിയത് വായിച്ചിരുന്നു. ഇപ്പോള്‍ പ്രായ പരിധി 65 വയസ്സ് ആയാണ് നിശ്ചയിച്ചിരിക്കുന്നത്. അതായത് അറുപത്തിയഞ്ചാം വയസ്സ് വരെ രക്തം ദാനം ചെയ്യാം. എന്റെ കൂടെ രക്തദാനത്തിന് വന്ന സുഹൃത്തിന് രണ്ടാഴ്ച മുമ്പ് ജലദോഷം ഉണ്ടായിരുന്നു എന്ന കാരണത്താല്‍ തിരിച്ചു പോകേണ്ടി വന്നു. ആഴ്ചകള്‍ക്ക് മുമ്പുള്ള കുഞ്ഞ് അസുഖം പോലും രക്തദാനത്തിന് തടസം സൃഷ്ടിക്കും എന്നും അതോടെ മനസ്സിലായി.

              സര്‍ക്കാര്‍ ആശുപത്രികളിലെ പരിമിതമായ സൌകര്യങ്ങളും രോഗികളുടെ ബന്ധുക്കളുടെ നെട്ടോട്ടവും നേരില്‍ കണ്ടപ്പോഴാണ് നാം സ്വയം ചെയ്യുന്ന സുകൃതത്തിന്റെ വില നേരിട്ടറിഞ്ഞത്. പലരും പലപ്പോഴായി ആവശ്യപ്പെട്ട പ്രകാരം ആയിരത്തിലധികം പേര്‍ക്ക് രക്തം അറേഞ്ച് ചെയ്ത് കൊടുക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ആ കര്‍മ്മത്തിന്റെ മാനുഷികതയും മൂല്യവും യഥാര്‍ത്ഥത്തില്‍ തിരിച്ചറിഞ്ഞതും ഇന്ന് ഈ രക്തബാങ്കിന്റെ മുന്നില്‍ ചെലവഴിച്ച ഒന്നര മണിക്കൂറിലാണ്.  ഹ്രസ്വമായ ഈ ജീവിതത്തില്‍ ഇരുപത്തിയഞ്ച് തവണയെങ്കിലും രക്തം ദാനം ചെയ്യണം എന്ന് ഞാന്‍ തീരുമാനിച്ചതും ഈ തിരിച്ചറിവില്‍ നിന്നാണ്.

              ഒരിക്കല്‍ കൂടി പറയട്ടെ . രക്തദാനം ജീവല്‍ ദാനം. ഈ സദുദ്യമത്തില്‍ നിങ്ങളും പങ്കാളികളാകൂ .

"മേപ്പട്ടേർ...പ്ലീസ്"

          യു.പി സ്കൂള്‍ പഠന കാലത്ത് സ്കൂളില്‍ വച്ചും കൂട്ടുകാരോടൊത്തും കളിച്ചിരുന്ന ഒരു കളിയാണ് "മേപ്പട്ടേർ...പ്ലീസ്". ഉള്ളം കയ്യില്‍ കൊള്ളുന്ന ഒരു പന്താണ് ഇതിലെ പ്രധാന താരം. കളിക്കാരുടെ എണ്ണത്തില്‍ ഒരു പരിധിയും ഇല്ലാത്തതിനാല്‍ താല്പര്യമുള്ളവരെ മുഴുവന്‍ കളിക്ക് ചേര്‍ക്കാന്‍ സാധിക്കും എന്നതാണ് ഈ കളിയുടെ പ്രത്യേകത എന്ന് ഇന്ന് മനസ്സിലാക്കുന്നു.

         ചെറിയ ഒരു റബ്ബര്‍ പന്ത് അല്ലെങ്കില്‍ കെട്ടിയുണ്ടാക്കിയ പന്ത് ഒരാള്‍ മേല്പോട്ട് എറിയും. എറിയുന്നതിന് മുമ്പ് അയാള്‍ "മേപ്പട്ടേർ" എന്ന് ഉറക്കെ വിളിച്ച് പറയും. ഉടന്‍ ബാക്കിയുള്ളവര്‍ "പ്ലീസ്" എന്ന് ഉത്തരം നല്‍കും. മേലോട്ട് എറിഞ്ഞ പന്ത് പിടിച്ചെടുക്കാന്‍ കയ്യൂക്കുള്ള പലരും ഓടി വരും. പന്ത് കയ്യില്‍ കിട്ടിയവന്‍ തൊട്ടടുത്ത് നില്‍ക്കുന്നവന്റെ നടുപുറം ലക്ഷ്യമാക്കി ഒരേറ് കൊടുക്കും.ഏറ്‌ കിട്ടാതെ ഓടി മാറാന്‍ സാധിച്ചാല്‍ രക്ഷപ്പെട്ടു! അങ്ങനെ ഏറ്‌ കൊണ്ടും കൊടുത്തും കളി മുന്നേറും. എപ്പോഴെങ്കിലും പന്ത് ഗ്രൌണ്ടില്‍ നിന്നും പുറത്ത് പോയാല്‍ വീണ്ടും "മേപ്പട്ടേർ...പ്ലീസ്" തുടങ്ങണം.

         പന്ത് വാങ്ങാന്‍ കാശ് ഇല്ലാതിരുന്നതിനാല്‍ കടലാസും ചാക്ക് നൂലും ഉപയോഗിച്ച് പന്ത് കെട്ടിയുണ്ടാക്കി ആയിരുന്നു ഞങ്ങള്‍ കളിച്ചിരുന്നത്. ഇത്തരം പന്തിന് ഒരു കനം കിട്ടാന്‍ നെല്ലിക്ക വലിപ്പത്തിലുള്ള ഒരു കല്ല് ഏറ്റവും ഉള്ളില്‍ ഇട്ടാണ് പന്ത് കെട്ടാറ്‌. അതുകൊണ്ട് തന്നെ ഏറ് കിട്ടുമ്പോഴും നല്ല വേദനയുണ്ടാകും. എങ്കിലും ആര്‍ക്കും പരാതിയോ പരിഭവമോ ഉണ്ടാകാറില്ല. 

         അരീക്കോട് ജി.എം.യു.പി സ്കൂളില്‍ പഠിക്കുന്ന കാലത്ത്  ഞങ്ങളുടെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന വേലായുധന്‍ മാഷ് ഒരു ദിവസം കളി നോക്കിനിന്നതും ഞങ്ങള്‍ക്ക് പന്ത് കെട്ടി തന്നതും ‘അബ്ദുള്ളയുടെ പുറത്ത് ഏറ് കിട്ടിയപ്പോള്‍ പഴം ചക്ക വീഴുന്ന ശബ്ദം പോലെ‘ എന്ന് അഭിപ്രായപ്പെട്ടതും ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നു (അബ്ദുള്ള ഒരു ജിന്നിനെ കണ്ട കഥ ഇവിടെയുണ്ട് 49).

          ഈ കളിയുടെ മറ്റൊരു രൂപവും ഞങ്ങള്‍ പുറത്തിറക്കിയിരുന്നു. നിരവധി പന്തുകള്‍ ഉപയോഗിച്ചുള്ള ഒരു കളിയായിരുന്നു അത്.എറിഞ്ഞ പന്ത് കിട്ടിയവനില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്നതിനിടക്ക് മറ്റാരുടെയെങ്കിലും കയ്യിലുള്ള പന്ത് കൊണ്ട് ഏറ്‌ കിട്ടുന്ന കളി. പലരും കയ്യില്‍ ഒളിപ്പിച്ച് വച്ച പന്ത് ഈ സമയത്ത് പ്രയോഗിക്കുന്നതിനാല്‍ ഒരാള്‍ക്ക് തന്നെ ഒരേ സമയം നിരവധി ഏറ്‌ കിട്ടും ! ഈ കളി അല്പം ഭീകരമായതിനാല്‍ ഉടന്‍ തന്നെ നിര്‍ത്തി എന്ന് മാത്രമല്ല കളിയിലെ പന്തല്ലാതെ മറ്റേതെങ്കിലും പന്ത് ഉപയോഗിക്കുന്നവനെ പുറത്താക്കുന്ന നിയമവും നിലവില്‍ വന്നു ! 

          ഇന്ന് ഈ കളി ഒരു സ്കൂളിലും ഉള്ളതായി എന്റെ അറിവില്‍ ഇല്ല. എവിടെ എങ്കിലും ഉണ്ടെങ്കില്‍ ഒന്ന് ഷെയര്‍ ചെയ്യണേ.

Thursday, January 17, 2019

സ്കൂൾമുറ്റം

                 ഒരിക്കൽ കൂടി കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോകാൻ സാധിച്ചെങ്കിൽ എന്ന് ഒരുവട്ടമെങ്കിലും മോഹിക്കാത്ത മധ്യവയസ്സ് കഴിഞ്ഞവർ ലോകത്ത് ഉണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്. അതിൽ തന്നെ പരീക്ഷയും പിച്ചും നുള്ളും കിട്ടിയ സ്കൂൾ കാലത്തേക്ക് ഒരു ദിവസമെങ്കിലും തിരിച്ച് പോകാനുള്ള വെമ്പലാണ് ഇന്ന് കാണുന്ന മിക്ക പൂർവ്വ വിദ്യാർത്ഥീ സംഗമങ്ങളുടെയും പിന്നിലുള്ള ചാലകശക്തി. അന്ന് ശിക്ഷിച്ച അദ്ധ്യാപകരെ സ്റ്റേജിലിരുത്തി തന്നെ ആ ശിക്ഷ അയവിറക്കുമ്പോൾ നമുക്കും സഹപാഠികൾക്കും ചിരി വരും, ചെയ്ത അധ്യാപകന് അഭിമാനവും!

                മലയാളത്തിന്റെ പ്രിയപ്പെട്ടവരുടെ സ്കൂൾ ഓർമ്മകൾ എന്ന ടാഗ് ലൈനും ബ്ലാക്ക് & വൈറ്റ് സ്കൂൾ പശ്ചാതലത്തിൽ മഴ നനഞ്ഞോടുന്ന കുട്ടിയുടെ കവർ ചിത്രവും ആണ് സത്യത്തിൽ ‘സ്കൂൾമുറ്റം‘ എന്ന പുസ്തകം വാങ്ങാൻ എന്നെ പ്രേരിപ്പിച്ചത്. കുറെ സ്കൂൾ ഓർമ്മകൾ ഇവിടെ പങ്ക് വച്ചതിനാലും ഇനിയും കുറെ പങ്ക് വയ്ക്കാനുള്ളതിനാലും ഈ പുസ്തക വായന എനിക്ക് മുതൽകൂട്ടാവുമെന്നും മനസ്സിൽ ആരോ പറഞ്ഞു. 2019ലെ പുസ്തക വായന ഇവിടെ തുടങ്ങുന്നു.
              ഒ.എൻ.വി കുറുപ്പ്,സച്ചിദാനന്ദൻ,എം.കെ സാനു,സേതു, മമ്മൂട്ടി, യു.എ ഖാദർ, ശ്രീനിവാസൻ, പി.വത്സല, സത്യൻ അന്തിക്കാട്, എൻ.വി.പി ഉണിത്തിരി, ഇന്നസന്റ്, എം.എൻ കാരശ്ശേരി, കെ.എസ് ചിത്ര, കല്പറ്റ നാരായണൻ, ഡി.വിനയചന്ദ്രൻ, അക്ബർ കക്കട്ടിൽ, വി.ആർ സുധീഷ്, ഡോ.എം.കെ മുനീർ, ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി, സുഭാഷ് ചന്ദ്രൻ , ബി.മുരളി, ചന്ദ്രമതി, ബെന്യാമിൻ, റഫീക് അഹമ്മെദ്, ഗിന്നസ് പക്രു, റോസ് മേരി, സാറ തോമസ്, ഗോപിനാഥ് മുതുകാട്, കെ.ഷെരീഫ്, അർഷാദ് ബത്തേരി തുടങ്ങീ പഴയതും പുതിയതുമായ സാഹിത്യ-സാംസ്കാരിക വേദികളിലെ സ്ഥിര സാന്നിദ്ധ്യക്കാരായ ചിലരുടെ സ്കൂൾ ഓർമ്മകളാണ് ഒരു സമാഹരണമായി ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്.

             “....ഇടവപ്പാതിയും കളിക്കൂട്ടുകാരും മഞ്ചാടി മണികളും പരീക്ഷകളും അവധിക്കാലവും ഒരിക്കൽ കൂടി വിരുന്നെത്തുന്ന ബാല്യത്തിന്റെ ഓർമ്മകളുടെ ഉത്സവം.ഗൃഹാതുരത്വത്തിന്റെ സ്കൂൾ മുറ്റത്തേക്ക് ഏവരെയും കൂട്ടിക്കൊണ്ടുപോകുന്ന സ്കൂൾ ഓർമ്മകൾ....“ എന്ന് പിൻ‌പുറത്ത് പറയുന്നത് അക്ഷരം പ്രതി ശരിയാണ് എന്നാണ് പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത്.

                  കൂട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇന്നസെന്റ് പങ്കുവച്ച ‘വാടകക്കൊരു ജ്യേഷ്ടൻ’ എന്ന കുറിപ്പാണ്. പലരും പയറ്റിയ അടവാണെങ്കിലും, പ്രതീക്ഷിക്കാതെ വരുന്ന ട്വിസ്റ്റ് ഇന്നസെന്റിന്റെ വാക്കുകളിൽ കൂടി കേൾക്കുമ്പോൾ ഒരു പ്രത്യേക രസം തോന്നുന്നു. എൻ.വി.പി ക്ക് ദാരിദ്ര്യം കാരണം തുടർപഠനം വഴിമുട്ടിയതും ഒരു പ്രത്യേക നിയമം വന്നതോടെ പഠനം തുടരാൻ സാധിക്കുന്നതും ദു:ഖവും പിന്നാലെ സന്തോഷവും ഉണ്ടാക്കുന്നു. മിക്ക കുറിപ്പുകളിലും പഠനത്തിനിടക്കോ പിന്നീടോ നഷ്ടപ്പെട്ടുപോയ ഉറ്റ ചങ്ങാതിമാരെപ്പറ്റിയും പരാമർശിക്കുന്നത് വായനക്കാരന്റെ മനസ്സിൽ ഒരു അലിവ് സൃഷ്ടിക്കും.

           ആദ്യത്തെ മൂന്ന്-നാലു കുറിപ്പുകൾ വായനാരസം കെടുത്തുന്നുണ്ടെങ്കിലും മുപ്പത് സാംസ്കാരിക നായികാ-നായകന്മാരുടെ കുറിപ്പുകൾ ഉള്ളത് വായന തുടരാൻ പ്രേരണ നൽകും എന്ന് തീർച്ച.പ്രതീക്ഷയോടെ വായിച്ച ചില കുറിപ്പുകൾ ആഖ്യാന ശൈലിയും കാമ്പില്ലായ്മയും കൊണ്ട് അവരുടെത് തന്നെയോ എന്ന് സംശയവും തോന്നിയേക്കാം. ചുരുങ്ങിയത് നാല്പത് വയസ്സ് പിന്നിട്ടവർക്കേ ഈ പുസ്തകത്തിന്റെ രുചി അറിയാൻ സാധിക്കൂ എന്നാണ് എന്റെ പക്ഷം.

പുസ്തകം  : സ്കൂൾമുറ്റം
എഡിറ്റർ : ഗിരീഷ് കാക്കൂർ
പ്രസാധകർ : ഒലിവ് ബുക്സ്
വില  : 175 രൂപ

പേജ്  : 178
           

Sunday, January 13, 2019

മുറ്റത്തെ കാട് - ചോറിലെ ചാറ് !

             മുറ്റത്ത് നിന്ന് പഴവും പച്ചക്കറിയും പറിക്കാന്‍ കഴിയുക എന്നത് സന്തോഷകരമായ ഒരു കാര്യമാണ്. അത് വളര്‍ന്ന് വരുമ്പോഴും വിവിധ ഘട്ടങ്ങള്‍ പിന്നിടുമ്പോഴും അവസാനം അതില്‍ നിന്ന് കായ് കനികള്‍ പറിക്കുമ്പോഴും അനുഭവപ്പെടുന്ന മാനസിക സന്തോഷം ഒന്ന് വേറെത്തന്നെ. അത് പറഞ്ഞറിയിക്കുന്നതിനെക്കാള്‍ നേരിട്ട് അനുഭവിച്ചറിയുക തന്നെ വേണം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാനും കുടുംബവും ഇത് നേരിട്ട് അനുഭവിച്ച് വരുന്നു. കൃഷിയില്‍ എന്റെതായ ചില പരീക്ഷണങ്ങള്‍ നടത്തി നോക്കാനും ഞാന്‍ ശ്രമിക്കാറുണ്ട്.

             പ്രളയവും പേമാരിയും വീട്ടുമുറ്റത്തെ കൃഷിയെയും ബാധിച്ചതിനാല്‍ ഇത്തവണ ഞാന്‍ പലതരം വിത്തുകളും ഇട്ടിരുന്നു. എന്റെ ഇഷ്ട ഇലക്കറികളില്‍ ഒന്നായ ചീരയായിരുന്നു അതില്‍ കൂടുതലും. മുമ്പ് ഞാന്‍ പലതരം ചീരയും വീട്ടില്‍ നട്ടുവളര്‍ത്തിയിരുന്നുതാനും (ഈ ചീര പുരാണം വായിച്ചു നോക്കൂ). പക്ഷെ ഇത്തവണ ഇട്ട വിത്തുകള്‍ അധികമൊന്നും മുളച്ചില്ല. മുളച്ചവ തന്നെ പഴയ ഉശിരും ചുണയും കാണിച്ചതുമില്ല.

            നവമ്പര്‍ മാസത്തില്‍ രണ്ട് മൂന്ന് മഴകള്‍ കൂടി കിട്ടിയതോടെ പുതുതായി നന്നാക്കിയെടുത്ത മുറ്റത്ത് പല ചെടികളും മുളച്ച് പൊന്തി. മുമ്പ് അവിടെ ഒരു മണ്‍‌കൂന ഉണ്ടായിരുന്നപ്പോള്‍ ഉമ്മ വെറുതെ ഒരു മധുരക്കിഴങ്ങ്  നട്ടു. അത് വിളവെടുത്തപ്പോള്‍ കിട്ടിയത് ഒരു കുട്ട നിറയെ കിഴങ്ങായിരുന്നു. മണ്‍‌കൂന മുഴുവന്‍ ഒഴിവാക്കിയിട്ടും പുതുതായി മുളച്ചു വന്ന ചെടികളില്‍ പ്രധാനി മധുരക്കിഴങ്ങ് വള്ളി തന്നെയായിരുന്നു! പിന്നെ ധാരാളം പുല്ലും. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചില പരന്ന ഇലകള്‍ കൂടി ഇടയില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. അവ മുഴുവന്‍ ചീരത്തൈകള്‍ ആയിരുന്നു !അതും വെറുതെ മുളച്ച് പൊന്തിയത് -  ‘പടോന്‍’ മുളച്ചത് എന്ന് ഞങ്ങള്‍ പറയും. ‘പടോന്‍’ മുളച്ചവക്ക് കരുത്ത് കൂടുതലായിരിക്കും.

           രണ്ടാഴ്ച മുമ്പ് ഞാന്‍ പുല്ലുകള്‍ മുഴുവന്‍ പറിച്ച് നീക്കി. അതുകൊണ്ട് ചെടികള്‍ക്ക് തന്നെ ആവശ്യമായ ഒരു ജൈവടോണിക്ക് ഉണ്ടാക്കി (ഉണ്ടാക്കുന്ന വിധം പിന്നീട് പറയാം).ഇപ്പോള്‍  മധുരക്കിഴങ്ങിന്റെ തളിരിലയും ചീരയും ഒന്നിടവിട്ട് നുള്ളും - താളിപ്പ് എന്ന കറി ഉണ്ടാക്കാന്‍. ആവശ്യമുള്ളവര്‍ക്കൊക്കെ പറിച്ച് കൊണ്ടുപോകാനും അനുവാദം നല്‍കി.
            അങ്ങനെ മുറ്റത്തെ കാട് എന്റെയും മറ്റു പലരുടെയും ചോറിലെ ചാറ് ആയി മാറിക്കൊണ്ടിരിക്കുന്നു.

Tuesday, January 08, 2019

ഡോസൺ സായിപ്പിന്റെ നെടുങ്കയത്തിൽ...

               നിലമ്പൂരിനടുത്തുള്ള ഏതാണ്ട് എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പല പ്രാവശ്യം പോയിട്ടും ഞാൻ എത്തിപ്പെടാത്ത സ്ഥലമായിരുന്നു നെടുങ്കയം. നിലമ്പൂരിൽ നിന്നും 15 കിലോമീറ്റർ അകലത്തിൽ കരുളായി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലം. ആനയടക്കമുള്ള വന്യമൃഗങ്ങളുടെയും മാവോവാദികളുടെയും ആക്രമണ ഭീഷണിയായിരിക്കാം കുടുംബ സമേതമുള്ള നെടുങ്കയം യാത്രയിൽ നിന്ന് എന്നെ പിന്തിരിപ്പിച്ച അദൃശ്യ ശക്തി. ഭാര്യാ സഹോദരിയുടെ വീട് കരുളായിയിൽ ആയതിനാൽ അവിടെ പോകുമ്പോൾ സന്ദർശിക്കാം എന്ന നിലക്ക് മാറ്റിവച്ചതാണ് മറ്റൊരു കാരണം.

              ഏതായാലും ഏറും മോറും ഒത്ത് എന്ന് പറഞ്ഞപോലെ ഭാര്യാ സഹോദരിയുടെ വീട്ടിൽ പോകേണ്ടതായി വന്നു. അന്ന് നെടുങ്കയം കൂടി കണ്ടിട്ടേ മടങ്ങൂ എന്ന് ഞാനും തീരുമാനിച്ചു. കരുളായി സ്വദേശിയായ, ജി.ഇ.സി വയനാടിലെ പൂർവ്വ വിദ്യാർത്ഥി ഫവാസിനെ വിളിച്ച് വിവരം പറഞ്ഞു. കരുളായി എത്തുമ്പോൾ അവനെ വിളിച്ചാൽ അവനും കൂടി വരാം എന്ന് പറഞ്ഞപ്പോൾ മേല്പറഞ്ഞ രണ്ട് ആക്രമണ ഭീഷണി പങ്ക് വയ്ക്കാൻ ഒരാളെ കൂടി കിട്ടി! പക്ഷെ മക്കൾ മൂന്ന് പേരും മറ്റൊരു കാരണത്താൽ എന്റെ ഭാര്യാ വീട്ടിൽ യാത്ര അവസാനിപ്പിച്ചു.

               നാട്ടിലേക്ക് കടത്താനായി തേക്ക് നട്ട്  പിടിപ്പിക്കുകയും അതിലേക്ക് വാഹനസൌകര്യവും ഒരുക്കുന്നതായിരുന്നു നിലമ്പൂർ മേഖലയിൽ ബ്രിട്ടീഷ്‌കാരുടെ പ്രധാന പരിപാടി. അങ്ങനെയാണ് കനോലി തേക്കിൻ‌തോട്ടവും നിലമ്പൂരിലേക്ക് ട്രെയിനും ഒക്കെ ഉണ്ടാകുന്നത്. നെടുങ്കയത്തെ തേക്ക് തോട്ടവും അങ്ങോട്ടുള്ള റോഡും പാലവും എല്ലാം ഇതേ ഉദ്ദേശത്തോടെ തന്നെ നിർമ്മിച്ചതാണ്. നെടുങ്കയത്ത് എത്താൻ, അന്നത്തെ ഫോറസ്റ്റ് എൻജിനീയർ ആയിരുന്ന ഇ.എസ് ഡോസൺ (Dawson) കരിമ്പുഴക്ക് കുറുകെ പണിതത് രണ്ടു ഗർഡർ പാലങ്ങളാണ്. 
               ഒന്നാം പാലത്തിനടുത്തുള്ള ടിക്കറ്റ് കൌണ്ടറില്‍ നിന്ന് ടിക്കറ്റെടുക്കണം. മുതിര്‍ന്നവര്‍ക്ക് 10 രൂപയും കുട്ടികള്‍ക്ക് 5 രൂപയും ആണ് നിരക്ക്.പിന്നെ കാടിന്റെ വന്യത ആസ്വദിച്ചുകൊണ്ട് അല്പദൂരം ഡെഐവ് ചെയ്യാം.ആനകളെ പലപ്പോഴും കാണാറുള്ള സ്ഥലത്ത് കൂടിയാണ് ഈ യാത്ര! 1933ൽ നിർമ്മിച്ച രണ്ടാം പാലത്തിനടുത്തു വരെയേ സഞ്ചാരികളുടെ വാഹനം അനുവദിക്കൂ. ഇന്നും ഒന്നും സംഭവിക്കാത്ത പാലത്തിലൂടെ ഒരു KSRTC ബസ് ദിവസേന സർവീസ് നടത്തുന്നുണ്ട്.
                ഡോസൺ സായിപ്പിന്റെ ജീവൻ കവർന്ന കയം പാലത്തിന്റെ നേരെ താഴെയാണ്. ശുദ്ധവും തെളിഞ്ഞതുമായ കരിമ്പുഴയുടെ മാദക ഭംഗി എല്ലാവരെയും മാടി വിളിക്കും. ആ വിളിയിൽ ലയിച്ച് ചേർന്ന് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി അവിടെ മുന്നറിയിപ്പ് ബോർഡുണ്ട്. ഇറങ്ങുന്നതിന്റെ മുമ്പ് ഒന്ന് വായിച്ചാൽ ജീവനോടെ മടങ്ങാം. 
                മുന്നറിയിപ്പ് ബോര്‍ഡും കടന്ന് ഞങ്ങള്‍ കാട്ടിലൂടെ നടക്കാന്‍ തുടങ്ങി.റോഡ് രണ്ടായി പിരിയുന്നിടത്ത് ഡോസന്‍ സായിപ്പിന്റെ അന്ത്യ വിശ്രമ സ്ഥലം കാണാം. ഇത്രയും വലിയൊരു എഞ്ചിനീയര്‍ ആരാലും തിരിഞ്ഞ് നോക്കാനില്ലാതെ അന്ത്യ വിശ്രമം കൊള്ളുന്നത് കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ മനസ്സില്‍ ഒരു നീറ്റല്‍ ഉണ്ടായി.
                   ഇനി വലതു ഭാഗത്തേക്കുള്ളത് ടാറിടാത്ത ഒരു വഴിയാണ്. ഉള്‍ക്കാട്ടില്‍ സ്ഥിതി ചെയ്യുന്ന മാഞ്ചീരി എന്ന സ്ഥലത്തേക്കുള്ള റോഡാണത്. ഇപ്പോഴും ഗുഹയില്‍ താമസിക്കുന്നു എന്ന് പറയപ്പെടുന്ന   പ്രാക്തന ഗോത്രവർഗക്കാരായ ചോലനായ്ക്കർ താമസിക്കുന്ന ഗ്രാമം.കിലോമീറ്ററുകള്‍ സഞ്ചരിച്ചാലേ മാഞ്ചീരിയില്‍ എത്തൂ. അങ്ങോട്ട് പോകാന്‍ പ്രത്യേക അനുവാദവും വേണം.

                ഇടത്തോട്ട് തിരിയുന്ന റോഡിന് അല്പം കൂടി മുന്നോട്ട് പോയാല്‍ മനോഹരമായി സജ്ജീകരിച്ച ഒരു ട്രൈബല്‍ സ്കൂളില്‍ എത്തും.സ്കൂള്‍ കെട്ടിടവും പുറത്തെ പാര്‍ക്കും കുട്ടികളെ എന്നും സ്കൂളില്‍ എത്താന്‍ പ്രേരിപ്പിക്കും.
                  അല്പം കൂടി മുന്നോട്ട് പോയാല്‍ ആദിവാസികളെ കുടിയിരുത്തിയ കോളനിയായി. കോളനി തുടങ്ങുന്നിടത്താണ് പഴയ ആനപ്പന്തി മോടി പിടിപ്പിച്ച് നിലനിര്‍ത്തിയിരിക്കുന്നത്. 1935ല്‍ ആണ് ഇവിടെ ആനപ്പന്തി പ്രവര്‍ത്തനം തുടങ്ങിയത് എന്നും ഇത്തരം അഞ്ചോളം ആനപ്പന്തികള്‍ ഉണ്ടായിരുന്നു എന്നും സമീപത്തെ ബോര്‍ഡ് പറയുന്നു.              

                  മടങ്ങിപ്പോരുമ്പോഴാണ് പാലത്തിന്റെ  വലതു ഭാഗത്ത് ഗേറ്റിനുള്ളില്‍ ഒരു ചെറിയ കെട്ടിടം ശ്രദ്ധയില്‍ പെട്ടത്. സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള ടൂറിസ്റ്റ് ബംഗ്ലാവ് ആണ്. പഴയ ബംഗ്ലാവ് മോടി കൂട്ടിയതാണ്. സായാഹ്ന സൂര്യന്റെ അരുണകിരണങ്ങള്‍ കരിമ്പുഴയില്‍ പതിക്കുന്നതും നോക്കി ബാല്‍ക്കണിയില്‍ ഇരിക്കാന്‍ നല്ല രസമായിരിക്കും എന്ന് ഒറ്റ നോട്ടത്തില്‍ തോന്നുന്നു. താമസത്തിന് വനം വകുപ്പുമായി തന്നെ ബന്ധപ്പെടണം.
              കേരളത്തിലെ രണ്ടാമത്തെ ഇക്കോ ടൂറിസം സെന്ററാണ് നെടുങ്കയം. ഒരേ ഒരു KSRTC ബസ് കിട്ടിയില്ലെങ്കില്‍ നിലമ്പൂരില്‍ നിന്ന് കരുളായിയിലേക്ക് ബസ് കയറാം. അവിടെ നിന്നും 7 കിലോമീറ്റര്‍ കൂടി ഓട്ടോക്കോ ജീപ്പിനോ പോകാം. അല്പ നേരം കാട് ആസ്വദിക്കാന്‍ സമയമുള്ളവര്‍ ഒന്ന് ശ്രമിച്ചു നോക്കുക.

              മടക്ക യാത്രയില്‍ ഫവാസിന്റെ വീടും കൂടി സന്ദര്‍ശിച്ച് എന്റെ നെടുങ്കയം യാത്ര അവസാനിപ്പിച്ചു.

Sunday, January 06, 2019

എന്‍.എസ്.എസ് ക്യാമ്പുകളിലൂടെ

                ഇപ്പോള്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അല്ലാത്തതിനാല്‍, എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം നാഷണല്‍ സര്‍വീസ് സ്കീമിന്റെ എല്ലാ ഔദ്യോഗിക പദവികളില്‍ നിന്നും 2018 ജൂലൈ മാസത്തില്‍ ഞാന്‍ പുറത്തായി. പഴയ തട്ടകമായ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ പ്രോഗ്രാം ഓഫീസര്‍  സ്ഥാനം ഒഴിവ് വന്നിട്ടും എന്തോ കാരണത്താല്‍ എന്നെ പരിഗണിച്ചില്ല. 2018 ഒക്ടോബര്‍ മാസത്തില്‍ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മൂന്നാ‍ം തവണയും മികച്ച പ്രോഗ്രാം ഓഫീസറായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. അപ്പോഴും കോഴിക്കോട്ടെ പലരും ‘അറിഞ്ഞില്ല‘. അങ്ങനെ എട്ടു വര്‍ഷത്തിന് ശേഷം ഒരു ക്രിസ്തുമസ് അവധി ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് പല സുഹൃത്തുക്കളും അവരുടെ സുഹൃത്തുക്കള്‍ക്കും മക്കള്‍ക്കും വേണ്ടി ക്യാമ്പുകളില്‍ ചില സെഷനുകള്‍ ചെയ്യണം എന്ന് ആവശ്യപ്പെട്ടത്.

           21-12-18ന് ജി.ഇ സി കോഴിക്കോടില്‍  പ്രീ ക്യാമ്പ് ഓറിയെന്റേഷന്‍ ക്ലാസ് നടത്തിക്കൊണ്ടാണ് എന്റെ ഈ ക്യാമ്പ് ജീവിതം ആരംഭിച്ചത്.ക്യാമ്പ് സംബന്ധമായും മറ്റു പ്രവര്‍ത്തനങ്ങള്‍ സംബന്ധമായും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആരായുന്ന വളണ്ടിയര്‍ സെക്രട്ടറിമാരുടെ ക്ഷണം സ്വീകരിച്ച് ഞാന്‍ അത് ഏറ്റെടുത്തു.

          22-12-18. എന്റെ തൊട്ടടുത്ത പഞ്ചായത്തിലെ ജി.വി.എച്.എസ്.എസ് കീഴുപറമ്പിന്റെ ക്യാമ്പ് എന്റെ നാട്ടിലെ ഓണം കേറാ മൂലകളില്‍ ഒന്നായ മുണ്ടമ്പ്രയിലെ ജി. യു.പി സ്കൂളില്‍ വച്ചായിരുന്നു. ആറാം ക്ലാസ് വരെ എന്റെ സഹപാഠിയായിരുന്ന അഹമ്മദ് കുട്ടി എന്ന നാണിയുടെ ക്ഷണപ്രകാരമാണ് ഞാന്‍ ആ ക്യാമ്പില്‍ എത്തിയത്. അവന്റെ മകള്‍ ആ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. ആദ്യ ദിനമായതിനാല്‍ “മഞ്ഞുരുക്കല്‍“ പ്രക്രിയ ഞാന്‍ നടത്തി.കുട്ടികള്‍ വളരെ ആക്റ്റീവ് ആയി തന്നെ പ്രതികരിച്ചു.
             അതേ ദിവസം തന്നെ ഞാന്‍ ഒരു വര്‍ഷം മാത്രം പഠിച്ച അരീക്കോട് സുല്ലമുസ്സലാം ഓറിയെന്റല്‍ ഹൈസ്കൂളിന്റെ (എസ്.ഒ.എച്.എസ്.എസ്) ക്യാമ്പിലും ഒരു സെഷന്‍ എടുക്കാന്‍ ക്ഷണിക്കപ്പെട്ടു. സുഹൃത്തും സ്കൂള്‍ പ്രിന്‍സിപ്പാളും ഉമ്മയുടെ സഹപ്രവര്‍ത്തകനും ഒക്കെയായ മുനീബ് മാസ്റ്ററുടെ ക്ഷണം ആണ് എന്നെ അവിടെ എത്തിച്ചത്. ക്യാമ്പിന്റെ ആദ്യ ദിനമായതിനാല്‍ ഇവിടെയും “മഞ്ഞുരുക്കല്‍“ ആയിരുന്നു എന്റെ ഡ്യൂട്ടി. എന്റെ ഉമ്മ ഏറെക്കാലം സേവനമനുഷ്ടിച്ച  ജി.എം. യു.പി സ്കൂള്‍ മൈത്രയില്‍ ആയിരുന്നു ക്യാമ്പ്.ഇവിടെയും കുട്ടികള്‍ നന്നായി ആസ്വദിച്ചു.

         23-12-18ന്, എന്നെ NSSന്റെ അമരത്തെത്തിച്ച കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ പഴയ വളണ്ടിയര്‍മാരുടെ സംഗമം ആയിരുന്നു.അതിനാല്‍ അന്ന് മറ്റൊരു ക്ലാസും ഏറ്റെടുക്കേണ്ട എന്ന് കരുതിയതായിരുന്നു. പക്ഷെ, 1993ല്‍ ഐ.എച്.ആര്‍.ഡിയില്‍ PGDCAക്ക് പഠിക്കുമ്പോള്‍ ക്ലാസ്‌മേറ്റ് ആയിരുന്ന ബീനയുടെ ക്ഷണം വന്നു- അവള്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന കോഴിക്കോട് ഐ.എച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന്റെ എന്‍.എസ്.എസ് ക്യാമ്പിലേക്ക്.എരഞ്ഞിക്കല്‍ പി.വി.എസ്.എച്.എസ്.എസ്‌ ല്‍ വച്ച് നടന്ന ആ ക്യാമ്പില്‍ ഞാന്‍  Be Positive എന്ന വിഷയം കൈകാര്യം ചെയ്തു. കോളേജ് കുട്ടികള്‍ ആയിരുന്നിട്ടും പ്രതികരണം തണുപ്പന്‍ മട്ടിലായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ കണ്ട ബീനയെയും സാഹനയെയും കാണാനും പരിചയം പുതുക്കാനുമായി എന്നത് മാത്രമാണ് നേട്ടം.

          കൊടുങ്ങല്ലൂരില്‍, കുടുംബത്തിലെ ഒരു വിവാഹ‌സല്‍ക്കാരം  ഉണ്ടായിരുന്നതിനാല്‍ 24-12-18ന് ഞാന്‍ ഒരു ക്ലാസും ഏറ്റില്ല. 25-12-18ന്, കോഴിക്കോട് ജില്ലാ പ്രോഗ്രാം ഓഫീസറായ ധനേഷ് സാറിന്റെ സ്നേഹ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം ജോലി ചെയ്യുന്ന  എ.ഡബ്ല്യു.എച് പോളിടെക്നിക് കോളേജ് കോഴിക്കോടിന്റെ ക്യാമ്പിലും Be Positive  എന്ന സെഷന്‍ ചെയ്തു. ജി.യു.പി.എസ് തൊണ്ടിമ്മല്‍ ആയിരുന്നു ക്യാമ്പ്. പ്രതീക്ഷിച്ച പങ്കാളിത്തം കുട്ടികളുടെ ഭാഗത്ത് നിന്ന് ഇല്ലാത്തതിനാല്‍ സെഷന്‍ അരോചകമായി തോന്നി.

          25-12-18ന് തന്നെ ഒരു ക്യാമ്പ് കൂടി ഉണ്ടായിരുന്നു. എന്റെ പിതാവ് ഏറെ കാലം ജോലി ചെയ്ത  ജി.എച്.എസ്.എസ് അരീക്കോട് വച്ച് നടക്കുന്ന സെന്റ് തോമസ് എച്.എസ്.എസ് തോട്ടുമുക്കത്തിന്റെ ക്യാമ്പ്.1994ല്‍ ബി.എഡിന് എന്റെ ബാച്ചില്‍ പഠിച്ചവനും ഇപ്പോള്‍ പ്രസ്തുത സ്കൂളിന്റെ പ്രിന്‍സിപ്പളുമായ ഉമ്മറിന്റെ ക്ഷണം ആണ് എന്നെ അവിടെ എത്തിച്ചത്.എന്‍.എസ്.എസിലൂടെ ലഭിക്കുന്ന  വിവിധതരം ക്യാമ്പുകളെയും അവസരങ്ങളെയും കുറിച്ചുള്ള മോട്ടിവേഷന്‍ ക്ലാസ് ആണ് എടുത്തത്.കുട്ടികള്‍ വളരെ ആക്റ്റീവ് ആയി പ്രതികരിച്ചു. ഈ വര്‍ഷത്തെ ക്രിസ്മസ് കേക്ക് അവിടെ നിന്നായിരുന്നു.

          26-12-18ന് കോഴിക്കോട് ജില്ലയിലെ എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലിന്റെ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനായി നീക്കി വച്ച ദിവസമായിരുന്നു. ദീര്‍ഘകാലമായി ബന്ധമുള്ള പല പ്രോഗ്രാം ഓഫീസര്‍മാരും സെഷന്‍ കൈകാര്യം ചെയ്യാന്‍ തന്നെയായിരുന്നു ക്ഷണിച്ചിരുന്നത്.പക്ഷെ എല്ലായിടത്തും അതിന് സാദ്ധ്യമാവില്ല എന്നതിനാല്‍ എല്ലാം സന്ദര്‍ശിക്കാം എന്ന് ഏറ്റിരുന്നു.അതുപ്രകാരം  ജെ.ഡി.റ്റി ഇസ്ലാം പോളിടെക്നിക് കോളേജ് കോഴിക്കോടിന്റെ  ക്യാമ്പ്  ബീച്ച് ഹോസ്‌പിറ്റലിലും ഗവ.വനിതാ പോളിടെക്നിക് കോളേജ് കോഴിക്കോടിന്റെ  ക്യാമ്പ്  കോഴിക്കോട് ജില്ലാ ആയുര്‍വേദ ഹോസ്‌പിറ്റലിലും എന്റെ സ്വന്തം
ജി.ഇ സി കോഴിക്കോക്കോടിന്റെ  ക്യാമ്പ് കൂരാചുണ്ട് സെന്റ് തോമസ് യു.പി സ്കൂളിലും ഗവ. പോളിടെക്നിക് കോളേജ് കോഴിക്കോടിന്റെ  ക്യാമ്പ് എസ്.എന്‍ എച്.എസ്.എസ് ചേളന്നൂരിലും സന്ദര്‍ശിക്കുകയും വളണ്ടിയര്‍മാരുമായി സംവദിക്കുകയും ചെയ്തു.

           27-12-18ന് വേങ്ങര ഗവ. ബോയ്സ് എച്.എസ്.എസിന്റെ ക്യാമ്പിലേക്കായിരുന്നു ലക്ഷ്യം.1997ല്‍ എം.എസ്.സിക്ക് എന്റെ ജൂനിയറായി പഠിച്ചിരുന്നതും ഞാന്‍ പോയ പല വഴികളിലൂടെയും എന്നെ അദൃശ്യനായി പിന്തുടര്‍ന്നിരുന്നതുമായ ജലീല്‍ കോയപ്പയുടെ ക്ഷണം സ്വീകരിച്ചായിരുന്നു അത്. പക്ഷെ ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ് കാരണം അവിടെ പോകാന്‍ പറ്റിയില്ല.

          28-12-18ന് ഞാന്‍ വീണ്ടും എസ്.ഒ.എച്.എസ്.എസ് അരീക്കോടിന്റെ  ക്യാമ്പില്‍ എത്തി. ഞാന്‍ ക്ഷണിച്ച് എത്തിയ പ്രമുഖ ട്രെയിനര്‍ തിരുവനന്തപുരത്ത്‌കാരന്‍ ബ്രഹ്മ‌നായകം സാറിനെ കാണാനും വീട്ടിലേക്ക് കൊണ്ടുവരാനും ആയിരുന്നു അത്.
          അങ്ങനെ വിരസമായി കഴിഞ്ഞ് പോകുമായിരുന്ന ഒരു അവധിക്കാലം എന്‍.എസ്.എസ് ക്യാമ്പുകളിലൂടെ സജീവമായി ചെലവഴിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു .എന്നെ ക്ഷണിച്ച എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അര്‍പ്പിക്കുന്നു.

Tuesday, January 01, 2019

2018 - ഒരു തിരിഞ്ഞുനോട്ടം

                കടന്നുവന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തിയാലേ വരാനുള്ള വഴികൾ സുഗമമാക്കാൻ സാധിക്കൂ എന്ന് ആരെങ്കിലും പറഞിട്ടുണ്ടോ എന്ന് കൃത്യമായി അറിയില്ല. ഏതാണ്ട് അതു പോലെ പലതും പലരും പറഞ്ഞിട്ടുണ്ട്. അല്ലെങ്കിൽ ഇത്ര പെട്ടെന്ന് എന്റെ നാക്കിന്റെ തുമ്പത്ത് അതങ്ങനെത്തന്നെ വരാൻ സാധ്യതയില്ല. 2019ന്റെ ആദ്യ ദിനത്തിൽ ഞാനും ഒന്ന് തിരിഞ്ഞ് നോക്കുകയാണ്.

               സോഷ്യൽ മീഡിയയിലെ മറ്റു പതിപ്പുകളിൽ സജീവമായതോടെ പലരും ബ്ലോഗ് ഉപേക്ഷിച്ചു പോയി. 2018 നവംബർ 10 ന് ബ്ലോഗ് ചലഞ്ച്  നടത്തി ബ്ലോഗർമാരെ ഒന്നുണർത്താൻ ഒരു ശ്രമം നടത്തിയെങ്കിലും ഉണർന്നവർ തുലോം കുറവ് തന്നെയാണ്.ഉണർന്നിരുന്നവർ  ഉറങ്ങാതെ ഇരിക്കുന്നു എന്നത് ആശ്വാസകരം തന്നെ. ബ്ലോഗ് രംഗത്ത് ഈ വര്‍ഷവും ഞാൻ എന്റെ ലക്ഷ്യം പിന്നിട്ടു.കലണ്ടർ വർഷത്തിൽ 100 പോസ്റ്റ് എന്നതാണ് ഞാൻ ലക്ഷ്യമിടാറ്‌. ഇത്തവണ 102 പോസ്റ്റ് പ്രസിദ്ധീകരിക്കാൻ സാധിച്ചു.

                പുസ്തക വായനയിൽ അൻ‌വരികളെയും മുബിയെയും കടത്തി വെട്ടാൻ ബൂലോകത്ത് ആരെങ്കിലും ഉണ്ടോ എന്നറിയില്ല.മുബി ഇക്കഴിഞ്ഞ വർഷം 50 പുസ്തകങ്ങളാണ് വായിച്ച് തീർത്തത്. അൻ‌വരികൾ അതിലും കൂടുതൽ ഉണ്ടാകും എന്ന് അനുമാനിക്കുന്നു. അവരുമായിട്ട് താരതമ്യം ചെയ്യുമ്പോൾ അജഗജാന്തരം ഉണ്ടെങ്കിലും എന്റെ വായനയുടെ വസന്തകാലത്തെ അനുസ്മരിപ്പിക്കാൻ പോയ വര്‍ഷം എനിക്ക് കഴിഞ്ഞു. താഴെ പറയുന്ന പുസ്തകങ്ങൾ വായിക്കാനും എന്റെ സ്വതന്ത്ര അഭിപ്രായം പങ്കു വയ്ക്കാനും സാധിച്ചു എന്നതിൽ ഞാൻ അഭിമാനിക്കുന്നു.

1. ദ ബട്ടർ ഫ്ലൈ എഫക്ട്ഡോ.സി. തോമസ് എബ്രഹാം
2. മരിച്ചവരുടെ നോട്ടുപുസ്തകം - വി. മുസഫർ അഹമ്മദ്
3. ചതുപ്പ് - എം.കമറുദ്ദീൻ
4. ഉമ്മാച്ചു - ഉറൂബ്
5. കുട നന്നാക്കുന്ന ചോയി - എം.മുകുന്ദൻ
6. എന്റെ ജീവിതയാത്ര - ഡോ. എ.പി.ജെ അബ്ദുൽകലാം
7. നനഞ്ഞു തീർത്ത മഴകൾ - ദീപാ നിശാന്ത്
8. ആ പെൺ‌കുട്ടി ഇപ്പോൾ എവിടെ? - അക്ബർ കക്കട്ടിൽ
9. കാൻസർ വാർഡിലെ ചിരി - ഇന്നസന്റ്
10. നാടൻ പ്രേമം - എസ്.കെ.പൊറ്റക്കാട്ട്
11. ടോട്ടോച്ചാന്റെ കഥതെത്‌സുകോ കുറോയാനഗി
12. പ്രണയം പോലെ യാത്രകൾ - പുനത്തിൽ കുഞ്ഞബ്ദുള്ള
13. ഷാഹിനയുടെ സ്കൂൾ - പ്രൊഫ.പാപ്പൂട്ടി

                വലുതും ചെറുതുമായ യാത്രകള്‍ കുടുംബസമേതം തന്നെ എല്ലാ വര്‍ഷവും നടത്താറുണ്ട്. ഇത്തവണ ഒറ്റക്കും കുടുംബത്തോടൊപ്പവും സന്ദര്‍ശിച്ച പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇവയാണ്.

1. രാമേശ്വരം - ധനുഷ്കോടി
2. ഗുണ്ടല്‍‌പേട്ട്
3. കക്കാടമ്പൊയില്‍
4. കരിയാത്തന്‍‌പാറ
5. നെടുങ്കയം
6. കോട്ടക്കുന്ന്
7. സ്നേഹതീരം ബീച്ച്
8. ഡെല്‍ഹി (സോളോ)

                പോയ വര്‍ഷം ഞങ്ങള്‍ക്ക് അംഗീകാരങ്ങളുടെ വര്‍ഷം കൂടിയായിരുന്നു.മൂന്നാം തവണയും കേരള സര്‍ക്കാരിന്റെ മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ് എന്നെത്തേടി എത്തി.ഇതുവരെ രണ്ടേ രണ്ട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ മാത്രമേ ഈ പുരസ്കാരം നേടിയിട്ടുള്ളൂ. ആ രണ്ട് യൂണിറ്റിന്റെയും അമരം എന്റെ കയ്യിലായിരുന്നു. രണ്ടാമത്തെ മകള്‍ ലുഅ സ്കൌട്ട് & ഗൈഡ്‌സിന്റെ രാജ്യപുരസ്കാര്‍  അവാര്‍ഡും നേടി. ലൂന മോള്‍ ആദ്യമായി പങ്കെടുത്ത ബാലഭൂമിയുടെ മത്സരത്തില്‍ സമ്മാനിതയായി.റിയാലിറ്റി ഷോ താരങ്ങളെ പിന്തള്ളി, ലുലു മോള്‍ ഫാറൂഖ് കോളേജിന്റെ മ്യൂസിക് ബാന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഞാനും ഭാര്യയും എം.എസ്.സി അപ്ലൈഡ് സൈക്കോളജി ബിരുദധാരികളും ആയി.

                 മൂന്ന് വര്‍ഷത്തെ വയനാട് വാസം കഴിഞ്ഞ് ഞാന്‍ വീണ്ടും കോഴിക്കോടിന്റെ മണ്ണില്‍ എത്തിയതും പോയ വര്‍ഷം തന്നെ.2010 മുതല്‍ സംസ്ഥാന തലത്തിലും ജില്ലാതലത്തിലും നാഷണല്‍ സര്‍വീസ് സ്കീമിന്റെ വിവിധ പദവികള്‍ അലങ്കരിച്ചു പോന്നിരുന്ന എനിക്ക് അതെല്ലാം നഷ്ടമായതും ഈ സ്ഥലം മാറ്റത്തോടെയാണ്. ക്യാമ്പുകളും യോഗങ്ങളും പ്രവര്‍ത്തനങ്ങളും യാത്രകളും കൊണ്ട് തിരക്ക് പിടിച്ച എട്ട് വര്‍ഷത്തിന് ശേഷം, ഔദ്യോഗിക ജീവിതത്തില്‍ വല്ലാത്തൊരു ശൂന്യതയും അതിനാല്‍ അനുഭവപ്പെടുന്നു. ക്യാമ്പുകളില്‍ ക്ലാസ് എടുത്തും സ്വമേധയാ ക്യാമ്പുകള്‍ സന്ദര്‍ശിച്ചും എട്ടു വര്‍ഷത്തിന് ശേഷം കിട്ടിയ ക്രിസ്തുമസ് അവധി ഞാന്‍ ഗംഭീരമാക്കി.

                ഇനി 2019. പ്രതീക്ഷയുടെ ഒരു പൊന്‍പുലരി കൂടി ഇന്ന് ഭൂമിയില്‍ പിറന്നു. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നു.