Pages

Monday, October 29, 2018

കാൻസർ വാർഡിലെ ചിരി

            വാങ്ങിയ ദിവസം തന്നെ വായിച്ച് തീർത്ത പുസ്തകം എന്ന ഖ്യാതി എന്റെ ജീവിതത്തിൽ ഇതുവരെ ബാലരമ, മലർവാടി തുടങ്ങിയ ബാലപ്രസിദ്ധീകരണങ്ങൾക്കായിരുന്നു. അതും പത്ത് മുപ്പത് കൊല്ലം മുമ്പത്തെ കഥ.ലോക ക്രിക്കറ്റിൽ സച്ചിന്റെ ഒരു റിക്കാർഡ് പഴങ്കഞ്ഞി ആയതിന് പിന്നാലെ എന്റെ വായനാലോകത്തും മേൽ റിക്കാർഡ് വഴിമാറി.

           കാൻസർ വാർഡിലെ ചിരി എന്ന ഇന്നസെന്റിന്റെ കുറിപ്പുകളാണ് സർവ്വ റിക്കാർഡുകളും തിരുത്തിക്കൊണ്ടിരിക്കുന്ന ആ പുസ്തകം.മാതൃഭൂമി പുസ്തകോത്സവത്തിൽ നിന്ന് പുസ്തകം വാങ്ങി  ഞാൻ  വീട്ടിൽ എത്തി മേശപ്പുറത്ത് വച്ച ഉടനെ മൂത്തമോൾ ലുലുവിന്റെ മുഖത്ത് ഒരു പുഞ്ചിരി പടർന്നു - മാസങ്ങളായി കേട്ടു കൊണ്ടിരിക്കുന്ന പരസ്യത്തിലെ പുസ്തകം മേശപ്പുറത്ത് കണ്ട സന്തോഷം. ഞാൻ വായിച്ച് തീർന്നതിന് പിന്നാലെ ലുലു മോളും അവൾക്ക് പിന്നാലെ എന്റെ ഭാര്യയും (അതെ !!) വായന പൂർത്തിയാക്കി. ഇപ്പോൾ രണ്ടാമത്തെ മോൾ ലുഅയും വായിച്ചു തീര്‍ത്തു. പുസ്തകത്തിൽ ഇന്നസന്റ് പറഞ്ഞ ‘സന്തുഷ്ട കാൻസർ കുടുംബം’ എന്നത് പോലെ ‘കാൻസർ വാർഡിലെ ചിരി  വായിച്ച  സന്തുഷ്ട കുടുംബം’ ആയി ഞങ്ങൾ മാറുന്നു!
               എന്റെ മൂന്ന് അമ്മാവന്മാരും കാൻസർ മൂലമാണ് മരണമടഞ്ഞത്. കുടുംബത്തിൽ പലർക്കും കാൻസർ രോഗമുണ്ട്. പക്ഷെ അത് ജനിതക പ്രശ്നം അല്ല എന്ന് എനിക്കുറപ്പാണ്. പലരുടെയും ജീവിതശൈലി തന്നെയാണ് രോഗത്തിന് കാരണമായത്.ഭാര്യയുടെ ബന്ധുക്കളിലും ഈ രോഗം താണ്ഠവമാടുന്നതിനാലായിരിക്കും പുത്തൻ മണം മറയുന്നതിന് മുമ്പെ അവളും  പുസ്തകം വായിച്ച് തീർത്തത്.

               പുസ്തകത്തിന്റെ പുറം ചട്ടയിൽ കാണുന്ന ഇന്നസെന്റ് ചേട്ടന്റെ രൂപം ഊഹിക്കാൻ പോലും പറ്റാത്തതാണ്. ഞാൻ കണ്ട അപൂർവ്വം സിനിമകളിൽ ഉള്ള ഇന്നസെന്റും സിനിമാ പോസ്റ്ററുകളിൽ കാണുന്ന ഇന്നസെന്റും ഈ ഇന്നസെന്റും അജഗജാന്തരമുണ്ട്. മുൻ ചട്ടയിലെ ഇന്നസന്റ് താളുകൾ മറിഞ്ഞ് പിൻ‌ചട്ടയിൽ എത്തുമ്പോൾ സുമുഖനായത് ആശ്വാസം നേരുന്നു.ഒരു പക്ഷേ കവർ ഡിസൈനറും പ്രസാധകരും സാക്ഷാല്‍ ഇന്നസന്റ് പോലും ചിന്തിക്കാത്ത, രോഗം മാറിപ്പോകുന്ന ഒരു ഒഴുക്ക് ഈ പുസ്തകത്തിന്റെ ലേ ഔട്ട് ഡിസൈനിങ്ങില്‍ ഒളിച്ചിരിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു.
            “ചിരിച്ചും ചിരിപ്പിച്ചും മലയാളിയുടെ ജീവിതത്തെ ആഘോഷപൂർണ്ണമാക്കുന്നതിനിടെയാണ് ഇന്നസെന്റിന് കാൻസർ എന്ന മഹാവ്യാധി പിടിപെടുന്നത്.താമസിയാതെ ഭാര്യ ആലീസിനും. ആ കാലത്തിന്റെ ഓർമ്മകളാണ് ഈ പുസ്തകം. ഇത് വായിച്ച് തീരുമ്പോൾ ഫലിതത്തിനും ഇച്ഛാശക്തിക്കും മുന്നിൽ മരണം പോലും വഴിമാറും എന്ന് നാം തിരിച്ചറിയുന്നു.നിരാശരാകുമ്പോഴല്ല, നേരിടുമ്പോഴാണ് മഹാരോഗങ്ങളെയും ജീവിത ദുരിതങ്ങളെയും മറികടക്കാൻ സാധിക്കുന്നതെന്ന് മനസ്സിലാകുന്നു” - ജീവിതപ്രശ്നങ്ങള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കുന്നവര്‍ക്ക് പ്രചോദനമാകുന്ന പുസ്തകം എന്ന പുറംചട്ടയിലെ ഈ വാചകങ്ങള്‍ അക്ഷരം പ്രതി ശരിയാണ്.

           പുസ്തകത്തിനകത്തെ ചിത്രങ്ങളില്‍ ചിലതെങ്കിലും സ്ഥലാധിക്യം പരിഹരിക്കാന്‍ ചേര്‍ത്തതാണോ എന്നൊരു തോന്നല്‍ എന്നില്‍ ഉളവാക്കി. മാറാരോഗങ്ങള്‍ വരുന്നതിന് മുമ്പേ എല്ലാവരും തീര്‍ച്ചയായും ഈ പുസ്തകം വായിച്ചിരിക്കണം. മാറാരോഗങ്ങള്‍ വന്ന എല്ലാവരും നിര്‍ബന്ധമായും ഈ പുസ്തകം വായിച്ചിരിക്കണം. ഇതില്‍ രണ്ടിലും പെടാത്തവര്‍ വായിക്കണം എന്നില്ല!

പുസ്തകം : കാൻസർ വാർഡിലെ ചിരി
രചയിതാവ് : ഇന്നസെന്റ്
തയ്യാറാക്കിയത്: ശ്രീകാന്ത് കോട്ടക്കല്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്
പേജ് : 127
വില : 130 രൂപ

1 comments:

Areekkodan | അരീക്കോടന്‍ said...

മാറാരോഗങ്ങള്‍ വരുന്നതിന് മുമ്പേ എല്ലാവരും തീര്‍ച്ചയായും ഈ പുസ്തകം വായിച്ചിരിക്കണം. മാറാരോഗങ്ങള്‍ വന്ന എല്ലാവരും നിര്‍ബന്ധമായും ഈ പുസ്തകം വായിച്ചിരിക്കണം. ഇതില്‍ രണ്ടിലും പെടാത്തവര്‍ വായിക്കണം എന്നില്ല!

Post a Comment

നന്ദി....വീണ്ടും വരിക