Pages

Tuesday, December 26, 2006

ഓര്‍മ്മയിലെ പെരുന്നാള്‍ സമ്മാനം.

ഈദുല്‍ അദ്‌ഹാ അഥവാ വലിയപെരുന്നാളാഘോഷം ആഗതമായി.കുട്ടിക്കാലത്തെ ചില പെരുന്നാള്‍ അനുഭവങ്ങള്‍ ഇപ്പോള്‍ അയവിറക്കാന്‍ രസം തോന്നുന്നു.ചെറുപ്പകാലത്ത്‌ എനിക്കും അനിയനും കിട്ടിയിരുന്ന പോക്കറ്റ്‌ മണി വളരെ തുഛമായിരുന്നു.മാതാപിതാക്കള്‍ ജോലിക്കാരായിരുന്നതിനാല്‍ അവരുടെ കുടുംബ ബജറ്റ്‌ പ്ലാനുകളും കുട്ടികളെ ദുഷിപ്പിക്കാതെ വളര്‍ത്തണമെന്ന ആഗ്രഹവും ആയിരിക്കാം ഞങ്ങള്‍ക്ക്‌ പോക്കറ്റ്‌ മണി കുറഞ്ഞതിന്റെ കാരണമെന്ന് ഇപ്പോള്‍ എനിക്ക്‌ തോന്നുന്നു.പക്ഷേ അക്കാലത്ത്‌ എന്റെ വലിയ മൂത്താപ്പ (ഇക്കഴിഞ്ഞ ആഗസ്തില്‍ അദ്ദേഹം മരിച്ചു) എന്റെ സമപ്രായക്കാരായ മൂത്താപ്പയുടെ പേരക്കുട്ടികള്‍ക്ക്‌ നിര്‍ലോഭം പോക്കറ്റ്‌ മണി നല്‍കാറുണ്ടായിരുന്നു.അതിനാല്‍ അവര്‍ക്ക്‌ പെരുന്നാളിന്‌ ബലൂണും വിസിലും ചെണ്ടയും ഐസും മോതിരവും മിഠായിയും എല്ലാം വാങ്ങാന്‍ കഴിയും.എനിക്കും എന്റെ അനിയനും പരിമിതമായ സാധനങ്ങളേ വാങ്ങാന്‍ സാധിക്കൂ. മിക്കവാറും 50 പൈസയാണ്‌ ഞങ്ങള്‍ക്ക്‌ കിട്ടിയിരുന്ന പോക്കറ്റ്‌ മണി എന്ന് തോന്നുന്നു.അതില്‍ ഞങ്ങളുടെ പ്ലാന്‍ ഇങ്ങിനെ ഒക്കെയായിരുന്നു.പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ്‌ മടങ്ങുമ്പോള്‍ അസ്കറിന്റെ കടയില്‍ കയറണം.അന്നത്തെ സൂപ്പര്‍മാര്‍ക്കറ്റാണ്‌ ആ കട.ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ പതിച്ച പ്ലാസ്റ്റിക്‌ മോതിരം 5 പൈസ കൊടുത്ത്‌ ഒന്ന് വാങ്ങണം.പിന്നെ 10 പൈസയുടെ ഒരു ബലൂണ്‍.ഐസ്‌ ചിരവി എന്തോ കളര്‍ ചേര്‍ത്ത ഒരു സാധനം(അത്‌ തിന്നോ ഇല്ലേ എന്ന് ഇന്ന് ഓര്‍മ്മയില്ല) അല്ലെങ്കില്‍ കറുത്ത മുന്തിരി പതിച്ച പാലൈസ്‌ - ഇതിന്റെ വില 25 പൈസയാണ്‌.ഐസ്‌ വാങ്ങിയിട്ടില്ലെങ്കില്‍ 20 പൈസയുടെ ബബ്‌ള്‍ഗം വാങ്ങും.പിന്നെ 5 പൈസക്ക്‌ നാരങ്ങാ മിഠായി.അങ്ങിനെ പെരുന്നാള്‍ കഴിയുമ്പോള്‍ 5 പൈസ ബാക്കി!!!! അതേ സമയം റയീസിന്റെ( മൂത്താപ്പയുടെ പേരക്കുട്ടി) കയ്യില്‍ ചുരുങ്ങിയത്‌ 2 രൂപ എങ്കിലും കാണും.അവന്‌ അവന്റെ അമ്മാവന്മാരുടെ വകയായും ബാപ്പയുടെ ബാപ്പ വകയായും എല്ലാം കിട്ടും.അവന്‍ ഐസ്‌ വാങ്ങുമ്പോള്‍ ഞങ്ങള്‍ക്കും ഒരു കഷ്ണം കടിക്കാന്‍ തരും.തിന്നാനുള്ള എന്ത്‌ സാധനം വാങ്ങിയാലും അവന്‍ ഞങ്ങള്‍ക്കും തരും.റയീസിപ്പോള്‍ അമേരിക്കയില്‍ ഡോളറില്‍ ശമ്പളം വാങ്ങുന്നു. ഒരു പെരുന്നാളിന്‌ പിടക്കുന്ന ഒരു 5 രൂപാ നോട്ട്‌ കിട്ടിയത്‌ ഞാനിന്നും ഓര്‍ക്കുന്നു.ഞാന്‍ അഞ്ചിലോ ആറിലോ പഠിക്കുന്ന സമയം.എന്റെ വേറൊരു മൂത്താപ്പയുടെ അനിയന്‍ സലാമ്പ്ലാപ്പ (സലാം എളാപ്പ എന്നാണ്‌ വിളിക്കുന്നതെന്ന് പിന്നീട്‌ മനസ്സിലായി) ഗള്‍ഫില്‍ നിന്നും ആ പെരുന്നാളിന്‌ നാട്ടിലെത്തി.തക്ബീര്‍ മുഴക്കി കൂട്ടമായി പള്ളിയിലേക്ക്‌ പോകാനായി മൂത്താപ്പയുടെ മക്കളും ഞാനും അനിയനും എല്ലാം പോകുന്ന വഴിയിലുള്ള സലാമ്പ്ലാപ്പയുടെ വീട്ടിലെത്തി.ഞങ്ങള്‍ സലാമ്പ്ലാപ്പയെയും മറ്റുള്ളവരെയും കാത്തുനില്‍ക്കുന്നതിന്നിടയില്‍ 5 രൂപയുടെ പുതുപുത്തന്‍ നോട്ട്‌കെട്ടുമായി സലാമ്പ്ലാപ്പ വന്നു.എല്ലാ കുട്ടികള്‍ക്കും ഓരോ 5 രൂപ നോട്ട്‌ കൊടുത്തു! അത്‌ കൊണ്ട്‌ എന്തെല്ലാം വാങ്ങി എന്ന് ഇന്നോര്‍മ്മയില്ല.സലാമ്പ്ലാപ്പ ഇപ്പോളും ഗള്‍ഫിലാണ്‌.പെരുന്നാള്‍ വരുമ്പോഴും സലാമ്പ്ലാപ്പയെ കാണുമ്പോഴും ഇന്നും ആ 5 രൂപ കിട്ടിയ സന്ദര്‍ഭം മനസ്സിലോടിവരും. ബൂലോഗത്തെ എല്ലാവര്‍ക്കും ക്രിസ്തുമസ്‌-ബക്രീദ്‌-പുതുവല്‍സരാശംസകള്‍...............

Thursday, December 21, 2006

ശ്രീനിയുടെ മറുവെടി !!!

പിറ്റേദിവസം കാലത്ത്‌ കാണാമെന്ന വ്യവസ്ഥയിലാണ്‌ ഞാനും ശ്രീനിയും അന്ന്‌ പിരിഞ്ഞത്‌.എന്നാല്‍ പിറ്റേന്ന്‌ രാവിലെ 8 മണിയായിട്ടും ശ്രീനി വന്നില്ല.അപ്പോഴാണ്‌ മൊബൈല്‍ഫോണിണ്റ്റെ ഉപകാരം ഞാന്‍ മനസ്സിലാക്കിയത്‌. ശ്രീനിയുടെ നമ്പറില്‍ ഒരു മിസ്‌കാള്‍ വിട്ട്‌ അല്‍പനേരം കാത്തിരുന്നു.പതിവുപോലെ, ശ്രീനി തിരിച്ചുവിളിച്ചില്ല.അതിനാല്‍ അല്‍പസമയത്തിന്‌ ശേഷം ഞാന്‍ ഒന്നുകൂടി ശ്രീനിയെ വിളിച്ചു - ഒരു മിസ്റ്റര്‍കാള്‍.

 "ഹലോ" - മറുതലക്കല്‍ ശ്രീനിയുടെ ശബ്ദം.

 "ഹലോ....എന്താ രാവിലെ 8 മണിക്ക്‌ കാണാമെന്ന്‌ പറഞ്ഞിട്ട്‌...ഇപ്പോള്‍ സമയം 9 മണി ആവാറായല്ലോ..." വാച്ച്‌ കെട്ടാത്ത ശ്രീനിയെ ഞാന്‍ സമയം ധരിപ്പിച്ചു.

"അയ്യോ...ഞാനിപ്പോള്‍ കൊട്ടിയൂരമ്പലത്തിലേക്ക്‌ പോയിക്കൊണ്ടിരിക്കുകയാ..."ശ്രീനി അറിയിച്ചു.

 "അമ്പലത്തിലേക്കോ...? നിണ്റ്റെ കൂടെ വേറെ ആരുണ്ട്‌?" രാവിലെത്തന്നെ അവന്‍ കൊട്ടിയൂരമ്പലത്തില്‍ പോയതിണ്റ്റെ ഗുട്ടന്‍സ്‌ പിടികിട്ടാതെ ഞാന്‍ ചോദിച്ചു.

 "ഞങ്ങള്‍...ഞങ്ങള്‍ ഒരു ഇരുപത്‌പേരുണ്ട്‌.. "

 "ങേ!!!ഇരുപത്‌പേരോ...?" പൊതുവെ ആരുമായും കൂട്ട്‌കൂടാത്ത ശ്രീനി കഴിഞ്ഞ ഒറ്റ രാത്രി കൊണ്ട്‌ 20 പേരെ സംഘടിപ്പിച്ച്‌ കൊട്ടിയൂരില്‍ പോയത്‌ എന്നെ ആകെ കണ്‍ഫൂഷനിലാക്കി.

"അതേടാ....ഞാനിപ്പോള്‍ കൊട്ടിയൂരിലേക്കുള്ള ബസ്സിലാ....ബസ്സില്‍ ഞങ്ങള്‍ 20 പേരുണ്ട്‌!!!" ശ്രീനിയുടെ 'മറുവെടി' കേട്ട്‌ എണ്റ്റെ ഫോണ്‍ കട്ടായി.

Thursday, December 07, 2006

തിരിച്ചറിവ്‌

കുന്നിറങ്ങി താഴെ എത്താന്‍ വളരെ എളുപ്പമായിരുന്നു.
 തിരിച്ച്‌ കയറിയപ്പോളാണ്‌ എല്ലാ ഇറക്കത്തിനും ഒരു കയറ്റം ഉണ്ടെന്ന തിരിച്ചറിവുണ്ടായത്‌. കയറ്റം കയറി മുകളില്‍ തിരിച്ചെത്തിയപ്പോള്‍ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. "ഹാവൂ...സമാധാനം... കുന്ന് കയറിയതിനാല്‍ ഒരു കാര്യം കൂടി മനസ്സിലായി... എനിക്കും ഒരു ഹൃദയമുണ്ട്‌ !!!"

Wednesday, December 06, 2006

ഒരു രസതന്ത്ര വിഡ്ഢിത്തം.

             Pre Degree-ക്ക്‌ പഠിക്കുന്ന കാലം. ഡോക്ടറാക്കണമെന്ന മോഹത്തോടെ (?) പിതാശ്രീ എനിക്കായി സെലക്റ്റ്‌ ചെയ്തത്‌ സെക്കന്റ്‌ ഗ്രൂപ്പ്‌ ആയിരുന്നു. അന്ന്‌ ഫസ്റ്റ്‌ പിഡിസിക്കാരെ പൂച്ചപിഡിസികള്‍ എന്നാണ്‌ വിളിച്ചിരുന്നത്‌.പൂച്ചക്കാലം കഴിഞ്ഞ്‌ പുലികളായപ്പോളാണ്‌ ഞങ്ങള്‍ക്ക്‌ വിവിധ പ്രാക്റ്റിക്കലുകള്‍ തുടങ്ങിയത്‌.

             രസതന്ത്രം അത്ര രസമില്ലാത്തതിനാല്‍ കെമിസ്റ്റ്രി ലാബ്‌ എനിക്കൊരു തലവേദനയായിരുന്നു. പോരാത്തതിന്ന്‌ ലാബ്‌ ചാര്‍ജ്ജ്‌ എന്റെ ഇക്കാക്കയായ ( മൂത്താപ്പയുടെ മകന്‍ ) യൂസുഫലി സാറിനും.

              കെമിസ്റ്റ്രി ലാബില്‍ എന്റെ ഓര്‍മ്മയിലുള്ള ആദ്യ പരീക്ഷണം നോര്‍മാലിറ്റി എന്ന ഫോര്‍മാലിറ്റി കണ്ടുപിടിക്കലാണ്‌. ബ്യൂററ്റ്‌-പിപ്പറ്റ്‌ എന്നീ ഇരട്ടലുട്ടാപ്പിക്കുന്തങ്ങള്‍ കൊണ്ടുള്ള ഒരു സര്‍ക്കസ്‌ കളി. സാര്‍ പറഞ്ഞ പോലെ ബ്യൂററ്റില്‍ എന്തോ ഒരു ദ്രാവകം നിറച്ചു.പിപ്പറ്റില്‍ മറ്റെന്തോ അളന്നെടുത്ത്‌ ഒരു കോണിക്കല്‍ ഫ്ലാസ്കിലും ഒഴിച്ചുവച്ചു.ശേഷം ബ്യൂററ്റ്‌ക്ലിപ്പ്‌ തുറന്ന്‌ കോണിക്കല്‍ ഫ്ലാസ്കിലേക്ക്‌ അല്‍പാല്‍പമായി സൊലൂഷന്‍ മിക്സ്‌ ചെയ്തു.ഏതോ ഒരു പ്രത്യേക സമയത്ത്‌ കോണിക്കല്‍ ഫ്ലാസ്കിലെ ദ്രാവകത്തിന്റെ നിറം ലൈറ്റ്‌പിങ്ക്‌ ആയി.ബ്യൂററ്റ്‌ റീഡിംഗ്‌ (ഇതിനെ end point എന്ന്‌ പറയുന്നു ) ഞാന്‍ നോട്ട്‌ ചെയ്തു.

 "ടൈട്രേറ്റ്‌ റ്റില്‍ കോന്‍സ്റ്റന്റ്‌ കണ്‍കൊഡന്റ്‌ വാല്യൂസ്‌ ആര്‍ ഒബ്റ്റൈന്റ്‌ " യൂസുഫലി കാക്കയുടെ ശബ്ദം ഓര്‍മ്മയില്‍ മിന്നി.

 'വീണ്ടും പഴയ കൈക്രിയകള്‍ ആവര്‍ത്തിക്കണം..അത്‌ വേണോ..???അതോ നേരത്തെ കിട്ടിയ റീഡിംഗ്‌ ഒന്നുകൂടി വച്ചുകാച്ചിയാലോ..?' മനസ്സില്‍ കള്ളക്കൊള്ളിയാനുകള്‍ ഓടാന്‍ തുടങ്ങി.

'വേണ്ട....ഒന്നു കൂടി ചെയ്തേക്കാം...' ശുദ്ധമനസ്സ്‌ മന്ത്രിച്ചു. ബ്യൂററ്റിലും പിപ്പറ്റിലും കോണിക്കല്‍ ഫ്ലാസ്കിലും നേരത്തെ ചെയ്തപോലെ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ചു. ലൈറ്റ്‌പിങ്ക്‌ കളര്‍ ആകുന്ന റീഡിംഗ്‌ പിടികിട്ടിയതിനാല്‍ ഞാന്‍ കോണിക്കല്‍ ഫ്ലാസ്ക്‌ ബ്യൂററ്റിന്റെ താഴേക്ക്‌വച്ച്‌ ബ്യൂററ്റ്‌ക്ലിപ്പ്‌ തുറന്ന്‌ വിട്ടു...

 ശൂൂ‍ൂ‍ൂ‍ൂ‍.... താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട സൈക്കിള്‍പോലെ ബ്യൂററ്റില്‍ നിന്ന്‌ സൊലൂഷന്‍ കോണിക്കല്‍ ഫ്ലാസ്കിലേക്ക്‌ കുത്തിയൊഴുകി. നേരത്തെ നോട്ട്‌ ചെയ്ത റീഡിംഗ്‌ എത്തുന്നുണ്ടോ എന്നറിയാന്‍ എന്റെ കണ്ണ്‌ ബ്യൂററ്റില്‍ തന്നെയായിരുന്നു.റീഡിംഗ്‌ എത്തിയതും ഞാന്‍ പെട്ടെന്ന്‌ ബ്യൂററ്റ്‌ക്ലിപ്പ്‌ പൂട്ടി. ലൈറ്റ്‌പിങ്ക്‌ നിറം കാണാനായി കോണിക്കല്‍ ഫ്ലാസ്കിലേക്ക്‌ നോക്കിയ ഞാന്‍ ഞെട്ടി! സൊലൂഷന്‍ കടും പിങ്ക്‌ നിറം.!! മാത്രമോ...?? ക്രുധമുഖത്തോടെ സാര്‍ അടുത്ത്‌ നില്‍ക്കുന്നു!!! ശരീരത്തിന്റെ എവിടെനിന്നൊക്കെയോ പലതരം സൊലൂഷനുകള്‍ ഭൂമിയിലേക്ക്‌ പ്രവഹിക്കാന്‍ തുടങ്ങി.പക്ഷെ..... സാറിന്റെ പുന്നാര അനിയനായതിനാല്‍ അന്ന്‌ ഞാന്‍ തല്‍ക്കാലം രക്ഷപ്പെട്ടു.

Tuesday, December 05, 2006

അമളി

ഗള്‍ഫ്‌കാരനായ ഒരു ബന്ധുവിണ്റ്റെ വീട്ടില്‍ വിരുന്നുപൊയതായിരുന്നു ഞാന്‍. കലശലായ മൂത്രശങ്ക കാരണം ടൊയ്ലറ്റില്‍ കയറി ആ ആശങ്ക തീര്‍ത്തു. ശുചീകരണത്തിനായി വെള്ളമെടുക്കാന്‍ പൈപ്പ്‌ നൊക്കിയപ്പൊള്‍ ആകെ കണ്‍ഫൂഷന്‍, ഇതിലേത്‌ ചക്രം (!!) തിരിച്ചാലാണ്‌ വെള്ളം കിട്ടുക! രണ്ടെണ്ണം രണ്ടു വഴിക്ക്‌ തിരിച്ചുനൊക്കി..നൊ രക്ഷ. അപ്പൊളാണ്‌ കാറിണ്റ്റെ ഗിയര്‍ പൊലെ ഒന്ന് ശ്രദ്ധയില്‍പെട്ടത്‌. അത്‌ ഒരു സൈഡിലേക്ക്‌ നീക്കി. പെട്ടെന്ന് തലക്ക്‌ മുകളില്‍ ഒളിച്ച്‌ നിന്നിരുന്ന ഷവര്‍ വെള്ളം ചീറ്റി സൌജന്യമായി എന്നെ മൊത്തം കഴുകി...!! ശേഷം ചിന്ത്യം...  

പിന്‍മൊഴി: പ്രിയ ഗള്‍ഫുകാരെ....ബാത്തുറൂമില്‍ ഇത്തരം കെണികള്‍ ഒരുക്കുമ്പൊള്‍ ചെറിയൊരു മുന്നറിയിപ്പു കൂടി നല്‍കണേ.ഇല്ലെങ്കില്‍ എന്നെപ്പൊലുള്ള മരമണ്ടന്‍മാര്‍ പലപ്പൊഴും കുളിക്കേണ്ടി വരും.

Monday, December 04, 2006

അഞ്ച്‌ കാരണങ്ങള്‍...

അദ്ധ്യാപകന്‍ : ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിഎട്ടില്‍ ഇന്ത്യ പൊക്രാനില്‍ അണുബോംബ്‌ വിസ്ഫോടനപരീക്ഷണങ്ങള്‍ നടത്തി.അന്ന്‌ അഞ്ച്‌ ബോംബുകളായിരുന്നു പരീക്ഷിച്ചത്‌.കാരണം പറയൂ കണാരാ..... 

  കണാരന്‍ : മന്ത്രിസഭ അഞ്ച്‌ കൊല്ലത്തേക്ക്‌ ആയതുകൊണ്ടായിരിക്കും.  

അദ്ധ്യാപകന്‍ :ഓ...അതു ശരിയാണ്‌....മറ്റൊരു കാരണം പറയന്‍ പറയൂ..  

പറയന്‍ : പഞ്ചപാണ്ഡവന്‍മാരുടെ എണ്ണം അഞ്ചായതുകൊണ്ട്‌...  

അദ്ധ്യാപകന്‍ : ങാ...അതും ശരി..മൂന്നാം കാരണം മുന്ന പറയൂ..  

മുന്ന : പഞ്ചതന്ത്രം പ്രയോഗിച്ചതാണ്‌ അഞ്ച്‌ സ്ഫോടനങ്ങള്‍ക്ക്‌ കാരണം  

അദ്ധ്യാപകന്‍: ശ്ശൊ....അതും ശരി..നീലി , നാലാം കാരണം പറയൂ.. 

 നീലി :ബോംബ്‌ ഒന്നേ ഉണ്ടായിരുന്നുള്ളൂ...പക്ഷേ നമ്മുടെ സാങ്കേതികവിദ്യയുടെ ഗുണം കാരണം അഞ്ച്‌ തവണ പൊട്ടിക്കേണ്ടിവന്നു.  

അദ്ധ്യാപകന്‍:അതും ശരി തന്നെ...അഞ്ചാം കാരണം കുഞ്ചു പറയൂ..  

കുഞ്ചു: ആകെ ഉണ്ടായിരുന്ന അഞ്ച്‌ ബോംബും പൊട്ടിച്ചുനോക്കിയാലല്ലേ അഞ്ചും പൊട്ടുമോ എന്ന്‌ ഉറപ്പിക്കാന്‍ പറ്റുകയുള്ളൂ...ഹ ഹ ഹാ...  

അദ്ധ്യാപകന്‍:ഉത്തരം വളരെ വളരെ ശരിയാണ്‌.