Pages

Thursday, November 30, 2023

അരിനെല്ലിയും സ്ട്രോബറി പേരക്കയും

ഭാര്യയുടെ ജന്മദിനവും ഞങ്ങളുടെ ഇരുപത്തിയാറാം വിവാഹ വാർഷിക ദിനവും ഇത്തവണ സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് വച്ചായിരുന്നു ആഗതമായത്. അതിനാൽ തന്നെ സ്ഥിരം പരിപാടിയായ മരം നടൽ അന്ന് നടന്നില്ല. ഒരു തൈ നടാതെ വാർഷികം കടന്നു പോകുന്നത് മനസ്സിനത്ര ബോധിച്ചില്ല. ആയതിനാൽ സൗകര്യപ്രദമായ ഒരു ദിവസം തൈകൾ നടാം എന്ന് തീരുമാനിച്ചു.

തിരുവനന്തപുരത്ത് നിന്ന് തിരിച്ചെത്തി ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് കോളേജിലെ സഹപ്രവർത്തകനായ ഡോ.മനു , പച്ചക്കറി തൈകളും ഫലവൃക്ഷത്തൈകളും ആവശ്യമുള്ളവർ ബന്ധപ്പെടുക എന്ന അറിയിപ്പ് ഗ്രൂപ്പിലിട്ടത്. ഭാര്യയാണെങ്കിൽ ഒരു വർഷത്തിലേറെയായി ഒരു അരിനെല്ലിയുടെ തൈ അന്വേഷിച്ച് നടക്കുകയായിരുന്നു. പല നഴ്സറികളിലും അന്വേഷിച്ചെങ്കിലും അന്നൊന്നും കിട്ടിയതുമില്ല. മേൽ അറിയിപ്പ് കണ്ട ഉടനെ മനു സാറോട് ബന്ധപ്പെട്ടപ്പോൾ തൈ റെഡിയാണെന്ന് മറുപടി കിട്ടി. അങ്ങനെ ഭാര്യയുടെ ജന്മദിനത്തിൽ അവൾക്കിഷ്ടപ്പെട്ട തൈ തന്നെ നടാൻ അവസരം ഒരുങ്ങി.

വിവാഹ വാർഷികത്തിന് മറ്റൊരു തൈ കൂടി നടാം എന്ന് തോന്നിയതിനാൽ, മനു സാർ കൊണ്ടു വന്നതിൽ നിന്ന് എന്റെ വീട്ടിൽ ഇല്ലാത്ത ഒരു ഫലവൃക്ഷം തെരഞ്ഞെടുക്കാൻ തീരുമാനിച്ചു. അങ്ങനെ ആ നറുക്ക് വീണത് സ്ട്രോബറി പേരക്കക്കാണ്. ഗൂഗിളിൽ തപ്പിയപ്പോൾ കണ്ട ചിത്രവും കൊള്ളാമായിരുന്നു. അങ്ങനെ 150 രൂപ കൊടുത്ത് അരിനെല്ലിയുടെ തൈയും 250 രൂപ കൊടുത്ത് സ്ട്രോബറി പേരക്കയുടെ തൈയും വാങ്ങി. കഴിഞ്ഞ ദിവസം ഞങ്ങൾ രണ്ട് പേരും കൂടി അത് നട്ടു.

മൂന്ന് വർഷം മുമ്പത്തെ വിവാഹ വാർഷിക ദിനത്തിൽ വച്ച വിയറ്റ്നാം ഏർളി പ്ലാവിൻ തൈ നെഞ്ച് വിരിച്ച് തൊട്ടടുത്ത് തന്നെ ഉണ്ട്. കഴിഞ്ഞ വർഷം അതിൽ നിന്ന് അഞ്ച് ചക്കകൾ കിട്ടി. ഇത്തവണ അതിൽ പത്തിലധികം ചക്കകൾ വലുതായി വരുന്നു. 

ജീവിതത്തിലെ സന്തോഷ ദിനങ്ങളുടെ ഓർമ്മക്ക് ഒരു തൈ നട്ടു നോക്കുക. അതിൽ നിന്ന് ആദ്യത്തെ ഫലം കിട്ടുമ്പോൾ ഉണ്ടാകുന്ന അനുഭൂതി ഒന്ന് വേറെ തന്നെയാണ്.

Tuesday, November 28, 2023

കോട്ടയിലൊരു സ്നേഹവിരുന്ന് (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 14)

ആദ്യം ഇത് വായിക്കുക

"ആബിദ് ഭായ്...ആപ് ട്രെയിൻ പകട ?" ജയ്‌പൂർ റെയിൽവേ സ്റ്റേഷനിലേക്ക് കയറുമ്പോൾ തന്നെ എനിക്ക് അടുത്ത ഫോൺ കാൾ എത്തി.ഞങ്ങൾക്ക് നാട്ടിലേക്കുള്ള ട്രെയിൻ കയറേണ്ടത് കോട്ട ജംഗ്ഷനിൽ നിന്നായിരുന്നു. ജയ്പൂരിൽ നിന്നും കോട്ടയിലേക്ക് എത്താൻ വലിയ പ്രയാസം ഉണ്ടാകില്ല എന്നായിരുന്നു എന്റെ ധാരണ. ടിക്കറ്റ് എടുക്കാൻ ചെന്നപ്പോഴാണ് സംഗതി അത്ര എളുപ്പമല്ല എന്ന് മനസ്സിലായത്.

ജയ്പൂരിൽ നിന്നും കോട്ടയിലേക്ക് 240 കിലോമീറ്റർ ദൂരം സഞ്ചരിക്കാനുണ്ട്. ട്രെയിനിൽ നാല് മണിക്കൂർ യാത്ര ചെയ്യണം.വൈകിട്ട് ടിക്കറ്റു കിട്ടാൻ വളരെ പ്രയാസമാണ്.മാത്രമല്ല മിക്ക മത്സര പരീക്ഷകൾക്കും കോച്ചിംഗ് കൊടുക്കുന്ന രാജസ്ഥാനിലെ ഏകസ്ഥലം കൂടിയാണ് കോട്ട. അതിനാൽ അത്തരം മത്സരാർത്ഥികളും ട്രെയിനിലെ തിരക്ക് വർദ്ധിപ്പിക്കും. വൈകിയാൽ കോട്ടയിലേക്ക് ട്രെയിൻ കിട്ടാനും ബുദ്ധിമുട്ടും. ഞങ്ങൾക്ക് മടങ്ങാനുള്ള ട്രെയിൻ  ഡെൽഹിയിൽ നിന്നും കോട്ടയിൽ എത്തുന്നത് പുലർച്ചെ 3 : 40 നായിരുന്നു. 

കൗണ്ടറിൽ നിന്ന് കൊണ്ട് ഞാൻ റിസർവേഷൻ ഫോം ധൃതിയിൽ പൂരിപ്പിച്ച് കൊണ്ടിരിക്കെ പെട്ടെന്ന് എന്റെ ഫോൺ വീണ്ടും റിംഗ് ചെയ്തു. കോട്ടയിൽ എന്നെയും കുടുംബത്തെയും സ്വീകരിക്കാനായി എന്റെ മാർബിൾ പണിക്കാരൻ അബ്ദുറഹ്മാൻ അവന്റെ അനിയൻ അമീനിനെ ഏർപ്പാടാക്കിയിരുന്നു. അമീൻ ആയിരുന്നു അപ്പോൾ വിളിച്ചത്. 

"ആപ്കോ ടിക്കറ്റ് മില ?" ഫോൺ എടുത്ത ഉടനെ അമീൻ ചോദിച്ചു.

"നഹീം... ഫോം ഭർ കർ രഹാ ഹും..."

"ടീക്... ടിക്കറ്റ് ന മിൽ തോ മുജേ ബുലാവോ.." 

റെയിൽവേയിൽ ഉദ്യോഗസ്ഥൻ കൂടിയായ അമീൻ അങ്ങനെ പറഞ്ഞപ്പോൾ ആശ്വാസമായി. ഫോം ഫിൽ ചെയ്ത് കൗണ്ടറിൽ നൽകി. സ്റ്റേഷനിൽ നിൽക്കുന്ന ട്രെയിനിലെ ടിക്കറ്റാണ് ഞാൻ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് അപ്പോഴാണ് മനസ്സിലായത്.അവസാന ടിക്കറ്റായി അത് ലഭിച്ചതും ഞങ്ങൾ ട്രെയിനിലേക്ക് ഓടിക്കയറി. ആ ട്രെയിൻ കിട്ടിയില്ലായിരുന്നെങ്കിൽ പണി പാളുമായിരുന്നു എന്ന് കോട്ടയിൽ എത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്. രാത്രി ഒമ്പതരക്ക് ഞങ്ങൾ കോട്ട സ്റ്റേഷനിലിറങ്ങി.

വണ്ടി ഇറങ്ങിയ ഉടനെ ഞാൻ വീണ്ടും അമീനിനെ വിളിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ച്  ഞങ്ങൾ മെല്ലെ മുന്നോട്ട് നീങ്ങി.അവസാനം,  ചുണ്ടിൽ ഒരു പുഞ്ചിരിയുമായി  പ്ലാറ്റ്ഫോമിൽ കാത്ത് നിൽക്കുന്ന അമീനുമായി സന്ധിച്ചു. പരസ്‌പരം ആദ്യമായിട്ട് കാണുന്ന ഞങ്ങൾക്ക് പക്ഷേ, അത് അനുഭവപ്പെട്ടതേ ഇല്ല.

"ആബിദ് ജീ... റൂം നസ്‌ദീക് മേം ഹേ... ആപ് ചാഹേ തോ റിക്ഷ ബുലായേഗാ..." ക്ഷീണിച്ച് വരുന്ന ഞങ്ങളോടായി അമീൻ പറഞ്ഞു.അന്ന് തന്നെ, നട്ട പാതിരായ്ക്ക് തിരിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു തന്നെ പോകേണ്ടി വരും എന്നതിനാൽ വഴി മനസ്സിലാക്കി വയ്ക്കണമായിരുന്നു. അതിനാൽ ലഗേജും നടക്കാൻ ബുദ്ധിമുട്ടുള്ളവരെയും  റിക്ഷയിൽ കയറ്റി ബാക്കിയുള്ളവർ നടന്നു.

കോട്ട റെയിൽവെ സ്റ്റേഷനിൽ ജോലി ചെയ്യുന്ന അമീനിന്റെ ക്വാർട്ടേഴ്‌സിലേക്കാണ് പോകുന്നത്  എന്നായിരുന്നു ഞാൻ കരുതിയത്.സംസാരത്തിനിടക്കാണ് വീട് അല്പം അകലെയാണെന്നും ഫാമിലി അവിടെയില്ലെന്നും അതിനാൽ അല്പനേര വിശ്രമത്തിന് മാത്രമായുള്ള രണ്ട് റൂമുകൾ അറേൻജ് ചെയ്തിട്ടുണ്ടെന്നും അറിഞ്ഞത്.  

പോകുന്ന വഴി നീളെ ഭക്ഷണം വിളമ്പുന്ന  തട്ടുകടകൾ സജീവമായിരുന്നു. നെയ്ച്ചോറും ചിക്കൻ കറിയും ആയിരുന്നു പ്രധാന വിഭവം. റൂമിലെത്തി ഫ്രഷ് ആയി ഭക്ഷണത്തിന് ഇറങ്ങാം എന്ന് ഞാൻ മനസ്സിൽ കരുതി.മൂന്ന് പേർക്ക് കിടക്കാവുന്ന ഒരു റൂമും രണ്ടാൾക്ക് കിടക്കാവുന്ന മറ്റൊരു റൂമും കാണിച്ച് തന്ന് ഇപ്പോൾ വരാം എന്നും പറഞ്ഞ് അമീൻ പോയി.

ഒരു പബ്ലിക് ടോയ്‌ലെറ്റ് മാത്രമേ ഉള്ളൂ എന്നതിനാൽ പെട്ടെന്ന് ഫ്രെഷാകാനും നമസ്കരിക്കാനും, ശേഷം ഭക്ഷണത്തിന് ഇറങ്ങാമെന്നും ഞാൻ നിർദ്ദേശം നൽകി.പത്ത് മിനുട്ട് കഴിഞ്ഞപ്പോഴേക്കും വാതിലിൽ ഒരു മുട്ട് കേട്ട് തുറന്ന് നോക്കിയപ്പോൾ വലിയൊരു ഷോപ്പറുമായി അമീൻ  പുഞ്ചിരിച്ച് നിൽക്കുന്നു !

"ആബിദ് ജീ.... യഹ് ഖാന ഹേ... ഗീ റൈസ് പസന്ത്‌ ഹേ ന?" എന്താണ് പറയേണ്ടത് എന്നറിയാതെ ഞാൻ പകച്ചു നിന്നു. 

"ആപ് ഖാവോ... ദോ തീൻ ഖണ്ഡേ ആരാം കരോ.... സബ് കുച്ച് മേം പേ കിയ ഹേ... തീൻ ഭജേ റൂം ബന്ദ് കർ നികലോ ... മുജേ അബ് ഡ്യൂട്ടി ഹേ... ഫിർ മിലാ നഹീം തോ ഭീ, കഭീ അൽവിത്ന കഹ്‌ന.. അസ്സലാമുഅലൈക്കും..."  

പടികൾ ഇറങ്ങി ധൃതിയിൽ നടന്നു പോകുന്ന അമീനിനെ നോക്കി ഞാൻ നിന്നുപോയി.രാജ്യത്തിന്റെ ഏതോ ഒരു കോണിൽ, ഇത് വരെ പരസ്പരം കണ്ടിട്ടില്ലാത്ത ഞങ്ങൾക്ക് വേണ്ടി എല്ലാ സൗകര്യവും ഒരുക്കിത്തരാൻ മാത്രം ഞാൻ ചെയ്ത സുകൃതം എന്തെന്ന് ദൈവത്തിന് മാത്രമറിയാം.

എന്റെ ഓരോ യാത്രയും ഇങ്ങനെ പല  അപ്രതീക്ഷിതങ്ങളും നിറഞ്ഞതാണ്. കുടുംബവും ഞാനും അവയെല്ലാം ആസ്വദിച്ച് അടുത്ത യാത്രക്ക് പ്ലാൻ തയ്യാറാക്കികൊണ്ടിരിക്കുന്നു.

(അവസാനിച്ചു...)

Friday, November 24, 2023

ഹവാ മഹലും ആൽബർട്ട് ഹാൾ മ്യൂസിയവും (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 13)

ആദ്യം ഇത് വായിക്കുക 

ജന്തർ മന്തറിലെ ചൂടിൽ നിന്നും എത്രയും പെട്ടെന്ന് ഞങ്ങൾക്ക് രക്ഷപ്പെടേണ്ടതുണ്ടായിരുന്നു.അല്ലെങ്കിലും സൂര്യനെയും മറ്റു ആകാശ ഗോളങ്ങളെയും നിരീക്ഷിച്ച് സമയവും കാലവും എല്ലാം കണക്കുകൂട്ടി എടുക്കുന്നിടത്ത് തണലിന് ഒരു പ്രസക്തിയും ഇല്ലായിരുന്നു. തെല്ലൊരാശ്വാസം കിട്ടാൻ ഞങ്ങൾ വേഗം പുറത്തിറങ്ങി.

"അഗലെ ക്യാ?" ലൂന മോളുടെ ചോദ്യം എന്നെയും ആശ്ചര്യപ്പെടുത്തി.

"ഹവാ മഹൽ..."

പൊതുവിജ്ഞാന പുസ്തകത്തിൽ നിരവധി തവണ വായിച്ച ആ നിർമ്മിതി നേരിട്ട് അനുഭവിക്കാൻ  പോകുന്നുവെന്ന സത്യം എന്റെ ഉള്ളിൽ ആവേശം ജ്വലിപ്പിച്ചു.സിറ്റി പാലസിൽ നിന്നും ജന്തർ മന്തറിൽ നിന്നും നോക്കിയാൽ കാണാവുന്ന ദൂരത്തിലുള്ള ഹവാ മഹലിലേക്ക് ഞങ്ങൾ നീങ്ങി.

കാറ്റിന്റെ കൊട്ടാരം എന്നാണ് ഹവാ മഹൽ എന്നതിന്റെ വാക്കർത്ഥം. വേനൽക്കാല വസതിയായി 1799 ൽ ജയ്‌പൂർ രാജാവ് സവായ് പ്രതാപ് സിംഗ് ആണ് ഹവാ മഹൽ നിർമ്മിച്ചത്. ഹിന്ദു-ഇസ്‌ലാമിക് വാസ്തുവിദ്യ പ്രകാരം നിർമ്മിച്ച ഒരു  അഞ്ചു നില കെട്ടിടമാണ് ഹവാ മഹൽ. മുതിർന്നവർക്ക് അമ്പത് രൂപയും കുട്ടികൾക്ക് ഇരുപത് രൂപയുമാണ് പ്രവേശന ഫീസ്.

കൊട്ടാരത്തിലെ സ്ത്രീകൾക്ക് പൊതുജനങ്ങൾ കാണാതെ, പുറത്തുള്ള കാഴ്ചകൾ ആസ്വദിക്കാനുള്ള ഒരു സംവിധാനമാണ് ഹവാ മഹലിൽ ഒരുക്കിയിരിക്കുന്നത്. 'ജെരോഖ' എന്ന 953  കിളിവാതിലുകൾ ആണ് ഹവാ മഹലിന്റെ പ്രത്യേകത. ഈ കിളിവാതിലുകളിലൂടെയുള്ള വായു സഞ്ചാരമാണ് ഹവാമഹലിനകത്തെ അന്തരീക്ഷം തണുപ്പിക്കുന്നത്. ജയ്‌പൂരിന്റെ മുഖമുദ്രയായ ഹവാ മഹലിന്റെ മുകൾ നില വരെ സന്ദർശകർക്ക് കയറാനും കാഴ്ചകൾ ആസ്വദിക്കാനുമുള്ള സൗകര്യമുണ്ട്. 

ഹവാ മഹലിന്റെ ഏറ്റവും മുകളിലെ കിളിവാതിൽ വരെ ഞങ്ങൾ എല്ലാവരും എത്തി.മുകളിലേക്ക് പോകുംതോറും വഴി ഇടുങ്ങി ഇടുങ്ങി അവസാനം ഒരാൾക്ക് കഷ്ടിച്ച് കടന്നു പോകാനുള്ള അത്രയും വരെ ആയി. സാധാരണയിലും അല്പം കൂടുതൽ വണ്ണമുള്ളവരാണെങ്കിൽ ഏറ്റവും മുകൾ നിലയിലെ വാതിലിലൂടെ ചെരിഞ്ഞ് കയറിപ്പോകേണ്ടി വരും.മുകളിൽ നിന്നുള്ള കാഴ്ചകൾ പകർത്തി ഞങ്ങൾ തിരിച്ചിറങ്ങി.
ഹവാ മഹലിൽ നിന്നുള്ള ജന്തർ മന്തറിന്റെ ദൃശ്യം

ജയ്‌പൂർ നഗരത്തിൽ ഞങ്ങൾ ലിസ്റ്റ് ചെയ്തതിൽ ഇനി അവസാനമായി കാണാനുള്ളത് ആൽബർട്ട് ഹാൾ മ്യൂസിയമായിരുന്നു. സെൻട്രൽ മ്യൂസിയം എന്നും ഇതിന് പേരുണ്ട്.ലണ്ടനിലെ പ്രസിദ്ധമായ Victoria and Albert Museumത്തിന്റെ നാമത്തിൽ നിന്നാണ് ഈ പേര് സ്വീകരിച്ചത്. വിവിധങ്ങളായ ലോഹ നിർമ്മിത വസ്തുക്കൾ,തടി കൊണ്ടുള്ള കര കൗശല വസ്തുക്കൾ,പരവതാനികൾ,ശില്പങ്ങൾ,ആയുധങ്ങൾ എന്നിവയൊക്കെയാണ് മ്യൂസിയത്തിൽ കാണാനുള്ളത്. മുതിർന്നവർക്ക് അമ്പത് രൂപയും വിദ്യാർത്ഥികൾക്ക് ഇരുപത് രൂപയുമാണ് പ്രവേശന ഫീസ്.

ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ മ്യൂസിയം മുഴുവനായി കണ്ടു.സമയം ബാക്കിയുള്ളതിനാൽ ബിർള മന്ദിർ കൂടി കാണാം എന്ന് ഞാൻ ജബ്ബാറിനോട് പറഞ്ഞു. ബിർള മന്ദിർ പോകുന്ന വഴിക്കുള്ള ഒരു ക്ഷേത്രമാണെന്നും പ്രത്യേകിച്ച് ഒന്നും കാണാനില്ലെന്നും ജബ്ബാർ അറിയിച്ചതോടെ കാർ പാസ് ചെയ്യുമ്പോൾ കാണാം എന്ന തീരുമാനത്തിലെത്തി. വെണ്ണക്കല്ലിൽ തീർത്ത ക്ഷേത്രം അപ്രകാരം കാണുകയും ചെയ്തു.

ആൽബർട്ട് ഹാൾ മ്യൂസിയത്തിൽ നിന്നും പുറത്തിറങ്ങിയ ഞങ്ങളെയും കൊണ്ട് ജബ്ബാർ എയർ പോർട്ട് റോഡിലൂടെ യാത്ര തുടർന്നു.നഗരാതിർത്തിയും കടന്ന് കാർ മുന്നോട്ട് പോയപ്പോൾ ജബ്ബാറിന് വഴി തെറ്റിയോ എന്നൊരു സംശയം എനിക്കുണ്ടായി.

"അരെ, യഹ് എയർ പോർട്ട് റോഡ് ഹേം ന ?" സംശയം തീർക്കാനായി ഞാൻ ചോദിച്ചു.

"ഹാം.." ജബ്ബാർ മൂളി.

"ഹം ട്രെയിൻ മേം ജാത്തേ ഹോ,പ്ലെയിൻ മേം നഹീം..." ഞാൻ ജബ്ബാറിനോട് പറഞ്ഞു.

"മാലും ഹേ സാർ... യഹാം ഏക് ഷോപ്പിംഗ് മാൾ ഹേ... സാരെ രാജസ്ഥാൻ ക സബ്സെ ബഡാ ... ദേഖാ ന തോ ജയ്‌പൂർ പൂര ന ഹോഗാ..."

'മണ്ണാങ്കട്ട...നാട്ടിലെ ഹൈലൈറ്റ് മാളിൽ പോലും ഇതുവരെ പോകാത്ത (മാളിൽ പോകുന്നത് പൊതുവെ ഇഷ്ടമില്ലാത്തതിനാൽ) എന്നെയാണ് മാള് കാണിക്കാൻ കൊണ്ട് പോകുന്നത് ' ഞാൻ മനസ്സിൽ പറഞ്ഞ് വണ്ടി തിരിക്കാൻ പറഞ്ഞു. പക്ഷെ മാൾ എത്തി എന്നും ഇനി കണ്ടിട്ട് പോകാം എന്നും ജബ്ബാർ പറഞ്ഞതിനാൽ മനസ്സില്ലാ മനസ്സോടെ ഞങ്ങൾ അകത്ത് കയറി.

ജയ്‌പൂരിലെ ഏറ്റവും പ്രധാനപ്പെട്ട ഷോപ്പിംഗ് മാൾ ആണ് World Trade Park.അവിടെയും ഇവിടെയും ഒക്കെ ഒന്ന് കറങ്ങി ഫുഡ് കോർട്ടിൽ നല്ല സംഖ്യയും പൊട്ടിച്ച് ഞങ്ങൾ തിരിച്ചിറങ്ങി.

"സാർ.... സീധ റെയിൽവേ സ്റ്റേഷൻ ഹേം ന ?"

"ഹാം.."

അധികമൊന്നും ട്രാഫിക് പ്രശ്നങ്ങൾ ഇല്ലാതെ കാർ സ്റ്റേഷനിലെത്തി. സാധനങ്ങൾ ഇറക്കി, വിട പറയുന്നതിന്റെ മുമ്പ് രണ്ട് ദിവസത്തെ ടാക്സി ചാർജ്ജ് കൊടുക്കാനായി എത്ര ആയി എന്ന് ഞാൻ ചോദിച്ചു.

"ആപ് ക മർസി..." 

എന്ന് വച്ചാൽ എന്റെ ഇഷ്ടത്തിനനുസരിച്ചുള്ള സംഖ്യ. ഇവിടുത്തെ ടാക്സി റേറ്റ് അറിയാത്തതിനാൽ അത് ഭയങ്കരം പ്രശ്നമുള്ള ഒരു സംഗതിയായിരുന്നു.എത്ര നിർബന്ധിച്ചിട്ടും ജബ്ബാർ സംഖ്യ പറഞ്ഞതുമില്ല. അവസാനം ഞാൻ നാട്ടിലെത്തിയിട്ട് അയക്കാം എന്ന് പറഞ്ഞപ്പോൾ അയാൾ അതിന് സമ്മതിച്ചു! അങ്ങനെ രണ്ട് ദിവസത്തെ ജയ്‌പൂർ കാഴ്ചകൾക്ക് വിട നൽകി ഞങ്ങൾ സ്റ്റേഷനിലേക്ക് കയറി.



Wednesday, November 22, 2023

സിറ്റി പാലസും ജന്തർമന്തറും (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 12)

 ആദ്യം ഇത് വായിക്കുക

ജയ്‌പൂർ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിർമ്മിതികളാണ് സിറ്റി പാലസ്,ഹവാ മഹൽ,ജന്തർ മന്തർ എന്നിവ.ഇവ മൂന്നും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ സഞ്ചാരികൾക്ക് വളരെ സൗകര്യപ്രദമാണ്. ജയ്‌പൂർ നഗര സ്ഥാപകനായ മഹാരാജ സവായ് ജയ് സിംഗ് രണ്ടാമൻ ആണ് സിറ്റി പാലസ് നിർമ്മിച്ചത്. ചെറിയൊരു ഗേറ്റിലൂടെ അകത്ത് പ്രവേശിച്ചാൽ എത്തുന്നത് കൊട്ടാരത്തിന്റെ വിശാലമായ മുറ്റത്തേക്കാണ്.

രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് സാധാരണ സമയത്തെ പ്രവേശനം.മുതിർന്നവർക്ക് 200 രൂപയും 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കും ഐ.ഡി കാർഡുള്ള വിദ്യാർത്ഥികൾക്കും 100 രൂപയും ആണ് പ്രവേശന ഫീസ്. രാത്രി ഏഴു മണി മുതൽ പത്ത് മണി വരെയുള്ള സമയത്താണെങ്കിൽ ഇത് യഥാക്രമം 500 രൂപയും 250 രൂപയും ആകും. 


മുഗൾ രജപുത്ര വാസ്തുശില്പകലയുടെ സമ്മിശ്ര ശൈലിയിലാണ് സിറ്റി പാലസ് രൂപകൽപന ചെയ്തിരിക്കുന്നത്. രാജവംശത്തിന്റെ പിന്മുറക്കാർ ഇപ്പോഴും താമസിക്കുന്നതിനാൽ സിറ്റി പാലസിന്റെ എല്ലാ ഭാഗത്തേക്കും സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. രാജവാഴ്ചക്കാലത്ത് അതിഥികളെ സ്വീകരിക്കാൻ ഉപയോഗിച്ചിരുന്ന മുബാറക്ക് മഹലും രാജ്ഞി താമസിച്ചിരുന്ന മഹാറാണി പാലസും ആണ് രണ്ട് - രണ്ടര മണിക്കൂർ നേരത്തെ കാഴ്ച വിരുന്നൊരുക്കുന്നത്. 

രാജകീയ വസ്ത്രങ്ങളും വേഷങ്ങളും വിശേഷാവസരങ്ങളിൽ ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റുമാണ് സവായ് മാൻസിംഗ് മ്യൂസിയമായി മാറ്റിയ മുബാറക് മഹലിലുള്ളത്. രജപുത്രരുടെ ആയുധങ്ങളാണ് മഹാറാണി പാലസിൽ കാണാനുള്ളത്.

ഇതൊന്നും കാണാൻ താല്പര്യമില്ലാത്തവരെയും സിറ്റി പാലസ് ആകർഷിക്കും.ചുമരുകളിലും മേൽക്കൂരയിലും ഉള്ള ചിത്രപ്പണികളാണ് കാലുകളെ പലപ്പോഴും നിശ്ചലമാക്കിയത്.പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മയിൽ ശില്പങ്ങളുടെ കളർ കോമ്പിനേഷൻ  ഇത്രയും ഭംഗിയായി നിർവ്വഹിച്ചത് എങ്ങനെ എന്ന് നോക്കി നിന്നുപോകും.
സിറ്റി പാലസിന്റെ സൗന്ദര്യം ആവോളം നുകർന്ന ശേഷം ഞങ്ങൾ പുറത്തിറങ്ങി. പാലസിൽ നിന്നും ഏതാനും വരകൾ അകലെയാണ് ജന്തർ മന്തർ സ്ഥിതി ചെയ്യുന്നത്. ചുട്ടു പൊള്ളുന്ന വെയിലിൽ ഞങ്ങൾ അങ്ങോട്ട് ഓടി. 

1982 ലെ ഡൽഹി ഏഷ്യാഡിന്റെ ലോഗോയിൽ കണ്ടിരുന്ന ചിത്രം ജന്തർ മന്തർ ആണെന്ന് ഞാൻ പഠിച്ച്  വച്ചിരുന്നു.1992 ൽ ഡിഗ്രി കഴിഞ്ഞ് അലീഗറിൽ പ്രവേശന പരീക്ഷ എഴുതാൻ പോയ സമയത്ത് ആദ്യമായി ഡൽഹി കാണാൻ എത്തിയപ്പോൾ ഈ ജന്തർ മന്തറിൽ ഞാൻ പോവുകയും ചെയ്തിരുന്നു. ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട എന്തോ ഒരു നിർമ്മിതി എന്ന് മാത്രമേ അന്ന് അതിനെപ്പറ്റി അറിയാമായിരുന്നുള്ളൂ. മുപ്പത് വർഷം കഴിഞ്ഞ് മറ്റൊരു ജന്തർ മന്തറിൽ എത്തുമ്പോഴും വിവരത്തിൽ ഒരു പുരോഗതിയും ഉണ്ടായിരുന്നില്ല.

"ഉപ്പച്ചീ ... അടുത്തത് എങ്ങോട്ടാ?" ലൂന മോൾ ചോദിച്ചു.

"ജന്തർ മന്തർ" ഞാൻ അലക്ഷ്യമായി മറുപടി പറഞ്ഞു.

"എന്ത്?" എല്ലാവരുടെയും മുഖത്ത് ഇതുവരെ കേൾക്കാത്ത ഒരു പേര് കേട്ടതിലുള്ള ആകാംക്ഷ ഉണ്ടായിരുന്നു.

" ജന്തർ മന്തർ ... എന്ന് വച്ചാൽ യുനെസ്‌കോ പൈതൃക പട്ടികയിലെ ഒരു സാധനം ... ബാക്കി അവിടെ എത്തുമ്പോൾ കാണാം ..." ഞാൻ മെല്ലെ തടിയൂരി.

ആകാശ ഗോളങ്ങളെയും ഗ്രഹങ്ങളെയും നിരീക്ഷിക്കാനും സമയം കൃത്യമായി നിർണയിക്കാനും ജ്യോതിശാസ്ത്ര പഠനത്തിനുമായി മഹാരാജ സവായ് ജയ് സിംഗ് രണ്ടാമൻ ഇന്ത്യയിൽ അഞ്ച് ജന്തർ മന്തറുകൾ സ്ഥാപിച്ചിരുന്നു.ന്യൂ ഡൽഹി,ജയ്‌പൂർ,ഉജ്ജയ്‌നി, മഥുര,വാരാണസി എന്നിവിടങ്ങളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവയിൽ ഏറ്റവും വലുതും പത്തൊമ്പത് ജ്യാമിതീയ ഉപകരണങ്ങൾ ഉള്ളതുമായ ജന്തർ മന്തറാണ് ജയ്‌പൂരിലേത്. 

കണ്ടിട്ട് പ്രത്യേകിച്ച് ഒരു കാര്യമില്ലെങ്കിലും മുന്നൂറോളം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ  ജ്യോതിശാസ്ത്രം ഇത്രയും പുരോഗമിച്ചിരുന്നു എന്നതിന്റെ തെളിവ് ദർശിക്കാം എന്നതിനാലും ഭാര്യക്കും കുടുംബത്തിനും ജന്തർ മന്തർ എന്താണെന്ന് അറിയിക്കാനും വേണ്ടി ഞാൻ ടിക്കറ്റ് കൗണ്ടറിനടുത്തേക്ക് നീങ്ങി.

മുതിർന്നവർക്ക് അമ്പത് രൂപയും വിദ്യാർത്ഥികൾക്ക് ഇരുപത് രൂപയും ആണ് പ്രവേശന ഫീസ്. സംസ്കൃതത്തിൽ ജന്ത്ര എന്നാൽ ഉപകരണം എന്നും മന്ത്ര എന്നാൽ കണക്ക് കൂട്ടൽ എന്നുമാണ്.അതായത് കണക്ക് കൂട്ടുന്ന ഉപകരണം എന്നാണ് ജന്തർ മന്തർ കൊണ്ട് ഉദ്ദേശിക്കുന്നത്.


പാതി വഴിയിൽ നിർമ്മാണം ഉപേക്ഷിച്ച ചില നിർമ്മിതികൾ തേച്ച് മിനുക്കി ആകർഷകമായ പെയിന്റും അടിച്ച് വച്ചത്  എന്നാണ് സാധാരണക്കാർക്ക് ഇത് കാണുമ്പോൾ തോന്നുക. ഓരോ നിർമ്മിതിക്കടുത്തും ഓരോ തരം 'യന്ത്ര' എന്നും എന്തിന് ഉപയോഗിക്കുന്നു എന്നും വിവരണ ബോർഡുണ്ട്. കത്തുന്ന വെയിലിൽ അത് വായിച്ച് ആ 'യന്ത്രത്തിലേക്ക് ഒന്ന് നോക്കുക കൂടി ചെയ്താൽ തല നന്നായി കറങ്ങും. ആയതിനാൽ ഏതാനും ചില ജന്ത്രങ്ങൾക്കടുത്തുള മന്ത്രങ്ങൾ മാത്രം വായിച്ച് ഞാനും കുടുംബവും പുറത്തിറങ്ങി.

"ജന്തർ മന്തർ എന്താണെന്ന് ഇപ്പോൾ തിരിഞ്ഞില്ലേ? " ഞാൻ കുടുംബത്തോട് ചോദിച്ചു.

"ഉം... വെറും തിരി അല്ല... നട്ടം തിരിഞ്ഞ് ..." 




Monday, November 20, 2023

വേളിയിൽ ഒരു വേളി വാർഷികം

വർഷത്തിലെ പന്ത്രണ്ട് മാസങ്ങളിൽ പതിനൊന്നാമനായ നവംബറുമായി എനിക്ക് വല്ലാത്തൊരു ഇഷ്ടമുണ്ട്. 1977 നവംബർ 14 ന് ആണ് എന്റെ ഭാര്യ ഭൂജാതയായത്. 1998 നവംബർ 15 ന് ആണ് ഞാൻ അവളെ വിവാഹം ചെയ്തത്. ഇതു രണ്ടിനും ശേഷം 2013 നവംബർ 19 ന് ആണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷ പ്രദമായ സംഭവങ്ങളിൽ ഒന്നായ ഇന്ദിരാഗാന്ധി എൻ.എസ്.എസ് ദേശീയ അവാർഡ് അന്നത്തെ രാഷ്‌ട്രപതി ശ്രീ.പ്രണബ് മുഖർജിയിൽ നിന്നും ഞാൻ സ്വീകരിച്ചത്.

ഒരു തൈ നട്ടു കൊണ്ട് ജന്മദിനവും വിവാഹ വാർഷികവും ഒരുമിച്ച് ഓർമ്മ പുതുക്കലാണ് വർഷങ്ങളായുള്ള പതിവ്. ലോകചരിത്രത്തിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള അനശ്വരപ്രേമത്തിന്റെ സ്മൃതികുടീരമായ താജ്മഹലിന് മുമ്പിലായിരുന്നു 2013 ൽ വിവാഹത്തിന്റെ പതിനാറാം വാർഷികം നടന്നത് .2023 ൽ രജത ജൂബിലി പിന്നിട്ട് ഇരുപത്തിയാറാം വാർഷികത്തിന് തുടക്കമിട്ടത് തിരുവനന്തപുരം ജില്ലയിലെ വേളി ടൂറിസ്റ്റ് വില്ലേജിലായിരുന്നു.

വേളി കായലും അറേബ്യൻ കടലും കൂടി ഒരുക്കുന്ന പ്രകൃതി രമണീയതയാണ് വേളി ടൂറിസ്റ്റ് വില്ലേജിന്റെ സംസ്ഥാപനത്തിന് കാരണം എന്നാണ് എന്റെ വിശ്വാസം. സാമൂഹ്യമാധ്യമങ്ങളും മറ്റു പബ്ലിസിറ്റി രീതികളും ഇത്രയും ജനകീയമാകാത്ത 2002ൽ ഭാര്യയും ഞാനും അന്ന് മൂന്നു വയസ്സുകാരിയായിരുന്ന മൂത്ത മകളും എന്റെ സുഹൃത്ത് ജലീൽ കോയപ്പയും കൂടി ഇവിടെ എത്തിയിരുന്നു.ഈ സ്ഥലത്തെപ്പറ്റി അന്ന് എങ്ങനെ അറിഞ്ഞെന്ന് ഓർമ്മയില്ലെങ്കിലും മഹീന്ദ്രയുടെ ഒരു വാനിൽ സിറ്റിയിൽ നിന്നും വേളിയിലേക്ക് കയറിയത് ഓർമ്മയിലുണ്ട്.ഇന്ന് വേളിയിലേക്ക് ഇഷ്ടം പോലെ ബസ്സുകളുണ്ട്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്നും വളരെ അടുത്താണ് ടൂറിസ്റ്റ് വില്ലേജ്. 

മകൾക്ക് കിട്ടിയ ഒ.വി.വിജയൻ സ്മാരക പുരസ്‌കാരം ഏറ്റുവാങ്ങാൻ വേണ്ടി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പഴയ സ്മരണകൾ പുതുക്കാൻ ഞങ്ങൾ വേളിയിലെത്തി വേളീ വാർഷികം കൂടി ആഘോഷിച്ചത്. അന്ന് ഫോട്ടോക്ക് പോസ് ചെയ്ത അതേ ശംഖുകളുടെ പശ്ചാത്തലത്തിൽ വീണ്ടും ഞങ്ങൾ ഒരുമിച്ച് നിന്നു.അന്നത്തെ മൂന്ന് വയസ്സുകാരി ഇന്നത്തെ ഫോട്ടോഗ്രാഫറായി.

മുതിർന്നവർക്ക് ഇരുപത് രൂപയും കുട്ടികൾക്ക് അഞ്ച് രൂപയും ആണ് പ്രവേശന ഫീസ്.രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് സമയം.വില്ലേജിനകത്തെ കാഴ്ചകൾ ചുറ്റിക്കാണാനായി ഒരു കുഞ്ഞൻ ട്രെയിൻ ഉണ്ട്.അതിൽ കയറണമെങ്കിൽ പ്രത്യേക ടിക്കറ്റ് എടുക്കണം.കുട്ടികൾക്ക് ആസ്വദിക്കാനായി ചിൽഡ്രൻസ് പാർക്കും ഉണ്ട്. പഴയതിൽ നിന്നും വ്യത്യസ്‍തമായി, വേളി കായലിൽ സ്പീഡ് ബോട്ട് സഞ്ചാരം കൂടി ഉണ്ട് എന്നതാണ് ഇപ്പോൾ കണ്ട മാറ്റം.ഒരാൾക്ക് മുന്നൂറ് രൂപയാണ് ചാർജ്ജ്. കുളവാഴ മൂടിക്കിടക്കുന്ന കായലിൽ യാത്ര അത്ര രസകരമല്ലാത്തതിനാൽ ഞാൻ ആ വഴിക്ക് പോയില്ല.അഴിമുഖത്തേക്ക് പോകാൻ ഒരു പൊങ്ങുപാലം ഉണ്ടെങ്കിലും അത് അടച്ചിട്ടതിനാൽ അങ്ങോട്ട് പോകാനും സാധിച്ചില്ല.

കേരളത്തിലെ ഏറ്റവും വലിയ മാൾ ആയ തിരുവനന്തപുരം ലുലു മാൾ സന്ദർശിച്ച ശേഷം ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ പോകാനായി ഓട്ടോയിൽ കയറിയതായിരുന്നു ഞങ്ങൾ.പക്ഷെ ഡ്രൈവർ ഞങ്ങളെ കൊണ്ടെത്തിച്ചത് വേളിയിലായി. മക്കൾ ഇത് രണ്ടും കണ്ടിട്ടില്ലാത്തതിനാൽ വേളിയിലെ കാഴ്ചകൾ കണ്ട ശേഷം ഞങ്ങൾ ശംഖുമുഖം ബീച്ചിലേക്ക് നീങ്ങി.

Friday, November 17, 2023

ഒ.വി.വിജയൻ സ്മാരക പുരസ്കാരം

പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഞാൻ എത്തിപ്പെട്ടത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. പക്ഷെ,രണ്ട് വർഷവും രണ്ട് മാസവും നീണ്ട് നിന്ന ആ കോളേജിലെ എന്റെ സേവനം എനിക്ക് സമ്മാനിച്ചത് നിരവധി അനുഭവങ്ങളും സന്തോഷങ്ങളുമാണ്. എന്റെ എഴുത്തിനെയും മറ്റു പല സേവന പ്രവർത്തനങ്ങളെയും ചില എക്സ്ട്രാ കരിക്കുലർ പ്രവർത്തനങ്ങളെയും ഇത്രയേറെ പ്രോത്സാഹിപ്പിച്ച സഹപ്രവർത്തകർ, ഞാൻ ഏറ്റവും കുറച്ച് കാലം മാത്രം സേവനമനുഷ്ഠിച്ച പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നിന്നുള്ളവരാണ്.

പാലക്കാട് ജോലി ചെയ്യുന്ന സമയത്ത്,ഒരു പ്രാദേശിക സാംസ്കാരിക കൂട്ടം ആ ജില്ലയിലെ ഉദ്യോഗസ്ഥർക്കായി ഒരു കഥാരചനാ മത്സരം സംഘടിപ്പിച്ചിരുന്നു. ഞാനും അതിൽ പങ്കെടുത്തെങ്കിലും സമ്മാനം ഒന്നും ലഭിച്ചില്ല .ഞാൻ പാലക്കാട് നിന്നും ട്രാൻസ്ഫർ ആയതിനാൽ, അന്ന് അവർ ഉണ്ടാക്കിയ വാട്സ്ആപ് ഗ്രൂപ്പിൽ നിന്ന് എക്‌സിറ്റ് ആകാൻ തീരുമാനിച്ചതായിരുന്നു. ആരോ എന്തിനോ എന്നെ തൽക്കാലം തടഞ്ഞു. അത് എന്റെ മൂന്നാമത്തെ മകൾ ലൂനയെ ഒരു അപൂർവ്വ സമ്മാനത്തിനിടയാക്കി.

പ്രസ്തുത ഗ്രൂപ്പിൽ നിന്നാണ്  ശിശുദിനത്തോടനുബന്ധിച്ച് ഇന്ത്യൻ റൈറ്റേഴ്‌സ് ഫോറം വിവിധ സാഹിത്യ മത്സരങ്ങൾ നടത്തുന്ന വിവരം എനിക്ക് ലഭിച്ചത്. അതിൽ മകൾക്ക് പങ്കെടുക്കാൻ പറ്റിയ ഒരു ഇനമായി പുസ്തകാസ്വാദനക്കുറിപ്പെഴുത്തും ഉണ്ടായിരുന്നു.മുൻ പരിചയം ഇല്ലെങ്കിലും ഈയിടെ അവൾ വായിച്ച 'ആടുജീവിതം' എന്ന നോവലിനെപ്പറ്റി ഒരു കുറിപ്പ് തയ്യാറാക്കി നോക്കാൻ ഞാൻ അവളോട് പറഞ്ഞു.രണ്ട് പേജോളം വരുന്ന ഒരു കുറിപ്പിലൂടെ അവൾ ആ പുസ്തകത്തിന്റെ ഉള്ളടക്കം ഭംഗിയായി എഴുതി.അത്യാവശ്യം വരുത്തേണ്ട മാറ്റങ്ങൾ ഞാൻ നിർദ്ദേശിച്ചു. അങ്ങനെ ഫൈനൽ കുറിപ്പ് അവസാന തീയ്യതിയായ നവംബർ എട്ടിന് ഇ-മെയിൽ മുഖാന്തിരം അയച്ചു കൊടുത്തു.

ഫെബ്രുവരി 12 ന് ഞാൻ വീട്ടിലെ കൃഷിപ്പണികൾ ചെയ്തു കൊണ്ടിരിക്കെ മേൽ മത്സരത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളായ ഉണ്ണി അമയമ്പലത്തിന്റെ ഫോൺ വിളി വന്നു. ഇന്ത്യൻ റൈറ്റേഴ്സ് ഫോറം അഖില കേരള അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഒ വി വിജയൻ സ്മാരക  പുരസ്കാരത്തിനായുള്ള പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരത്തിൽ  അബിയ്യ ഫാത്തിമക്ക് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നു എന്ന സന്തോഷ വാർത്തയായിരുന്നു അത്. ഫെബ്രുവരി 14 ന് ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരം മാതൃഭൂമി ബുക്സിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് സമ്മാനവിതരണം നടത്തും എന്നും അറിയിച്ചു.അപ്പോൾ തന്നെ ഞാൻ കുടുംബ സമേതം യാത്രക്കുള്ള ടിക്കറ്റും റിസർവ്വ് ചെയ്തു.

കുടുംബ സമേതം ഞാൻ തിരുവനന്തപുരത്ത് വരുന്നു എന്ന വിവരം, എന്റെ സുഹൃത്തും കൃഷി വകുപ്പിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചതുമായ ശശി സാറെ വിളിച്ചറിയിച്ചു. അദ്ദേഹം നിർദ്ദേശിച്ചതനുസരിച്ച് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് അടുത്തുള്ള കൃഷി ഭവനത്തിൽ വെറും നൂറു രൂപക്ക് താമസവും റെഡിയായി. അന്നത്തെ ഉച്ചഭക്ഷണവും പ്രോഗ്രാം വെന്യുവിലേക്ക് ഞങ്ങളെ കൊണ്ടുപോകാനുള്ള ദൗത്യവും അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു. മാത്രമല്ല രണ്ട് പുസ്തകങ്ങളും വില പിടിപ്പുള്ള ഒരു പാർക്കർ പേനയും  അദ്ദേഹത്തിന്റെ സമ്മാനമായി ലൂന മോൾക്ക് നൽകുകയും ചെയ്തു.

മാതൃഭൂമി ബുക്സിൽ നടന്ന ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റും പുസ്തകങ്ങളും അടങ്ങിയ ഒ.വി.വിജയൻ സ്മാരക ശിശുദിന പുരസ്കാരം സാഹിത്യകാരി ശ്രീമതി ഗിരിജ സേതുനാഥിൽ നിന്ന് ലൂന മോൾ ഏറ്റുവാങ്ങി.ശ്രീ. ഒ.വി.വിജയൻ ബാല്യകാലം ചെലവഴിച്ച അരീക്കോട് എന്ന എന്റെ ഗ്രാമത്തിലേക്ക് എത്തുന്ന അദ്ദേഹത്തിന്റെ പേരിലുള്ള ആദ്യത്തെ പുരസ്കാരമാണിത് എന്നതിൽ ഞങ്ങൾക്ക് വളരെയധികം അഭിമാനം തോന്നുന്നു.  ബാല സാഹിത്യകാരൻ ഉണ്ണി അമ്മയമ്പലം, നോവലിസ്റ്റ് ബി മുരളി, സുനിൽ സി ഇ, ഹരിദാസ് ബാലകൃഷ്ണൻ എന്നിവരോടൊപ്പം ചടങ്ങിൽ സംസാരിക്കാൻ എനിക്കും അവസരം ലഭിച്ചു.

തക്ക സമയത്തുള്ള ചില മാർഗ്ഗ ദർശനങ്ങൾ മക്കളെ വളരെയധികം പ്രചോദിപ്പിക്കും. ദൈവത്തിന് നന്ദിയും സ്തുതിയും.

Thursday, November 16, 2023

ജയ്‌പൂർ മെട്രോ (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 11)

ആദ്യം ഇത് വായിക്കുക

"ഉപ്പച്ചീ ...ജയ്പൂരിൽ മെട്രോ ട്രെയിൻ ഉണ്ടോ?  " ആദ്യ ദിവസത്തെ കാഴ്ചകൾ കഴിഞ്ഞ് ഹോട്ടലിൽ വിശ്രമിക്കുന്ന സമയത്ത് മക്കളിൽ ആരോ ചോദിച്ചു. ഇത്തവണ ഡൽഹി മെട്രോയിൽ കയറാൻ സാധിക്കാത്തതിനാൽ ആ ചോദ്യത്തിൽ കഴമ്പുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു. സാധാരണ മെട്രോ സർവ്വീസുകൾ രാവിലെ ആറുമണിക്ക് ആരംഭിക്കും എന്നതിനാൽ മെട്രോയിൽ കയറി ഒന്ന് ആസ്വദിക്കാൻ സമയവും ഉണ്ടായിരുന്നു.ഉടൻ ഞാൻ ഗൂഗിളിൽ ഒന്ന് തപ്പി.ജയ്പൂരിൽ 2015 മുതൽ മെട്രോ ഓപ്പൺ ആണെന്ന് വിവരം ലഭിച്ചു. 

"അരെ ജീ...ജയ്‌പൂർ മെട്രോ ക കിസി സ്റ്റേഷൻ ആസ് പാസ് ഹേ?" അടുത്തേതെങ്കിലും സ്റ്റേഷൻ ഉണ്ടോ എന്നറിയാൻ  ഞാൻ ഹോട്ടലിന്റെ റിസപ്‌ഷൻ കൗണ്ടറിൽ ചെന്ന് ചോദിച്ചു.

"ഹാം സാർ...നസ്‌ദീക് മേം ഹേ..." അടുത്ത് തന്നെയുണ്ട് എന്ന മറുപടി കിട്ടി.

"കിത്ന ദൂർ ?"

"പൈദൽ ചൽനെ ക ദൂർ..." 

വെറും നടന്നെത്താനുള്ള ദൂരത്തിൽ സ്റ്റേഷൻ ഉണ്ട് എന്നറിഞ്ഞപ്പോൾ എനിക്ക് സന്തോഷമായി.ഡൽഹി മെട്രോ,ബാംഗ്ളൂർ മെട്രോ,കൊച്ചിൻ മെട്രോ (Click & read) എന്നിവയ്ക്ക് ശേഷം രാജ്യത്തെ നാലാമത്തെ മെട്രോയിൽ കയറാനുള്ള അവസരം അപ്രതീക്ഷിതമായി കിട്ടിയിരിക്കുന്നു.

"കിസ് സ്റ്റേഷൻ?"

"ചാന്ദ്‌പോൾ "

"ങേ!!" ഞാനൊന്ന് ഞെട്ടി.കാരണം ഇന്നലെ ആമേർ  കോട്ടയിൽ കണ്ട രണ്ട് കവാടങ്ങളാണ് ചാന്ദ്പോളും സൂരജ്പോളും.

"ചാന്ദ്‌പോൾ ??" ഞാൻ ഒരിക്കൽ കൂടി ചോദിച്ചു.

"ഹാം..ചാന്ദ്‌പോൾ " 

"നാളെ നമുക്ക് ജയ്‌പൂർ മെട്രോയിൽ ഒന്ന് കയറി നോക്കാം..." റൂമിൽ തിരിച്ചെത്തി ഞാൻ മക്കളോട് പറഞ്ഞു.അവർക്കും അത് ഇഷ്ടമായി.

പിറ്റേ ദിവസം നേരത്തെ എണീറ്റ് റെഡിയായി ഞങ്ങൾ ഹോട്ടലിൽ നിന്നിറങ്ങി. നടക്കാനുള്ള ദൂരമേ ഉള്ളൂ എന്ന് പറഞ്ഞിരുന്നെങ്കിലും റിക്ഷയിൽ ഒന്ന് യാത്ര ചെയ്തു നോക്കാം എന്ന് തോന്നിയതിനാൽ റോഡിൽ ആദ്യം കണ്ട റിക്ഷാക്കാരനെ വിളിച്ചു. സ്റ്റേഷന്റെ സൂചനാ ഫലകം കണ്ടപ്പോഴാണ് തലേ ദിവസം ഞങ്ങൾ സഞ്ചരിച്ച റോഡ് തന്നെയാണെന്ന് മനസ്സിലായത്.തൊട്ടടുത്ത് കണ്ട ഒരു ഒറ്റമുറി ചായക്കടയിൽ നിന്ന് ചായ കുടിച്ച് ലിദുമോന് മരുന്ന് തയ്യാറാക്കാനായി അല്പം പഞ്ചസാരയും അദ്ദേഹത്തിൽ നിന്ന് പൊതിഞ്ഞ് വാങ്ങി ഞങ്ങൾ ചാന്ദ്പോൾ സ്റ്റേഷനകത്തേക്ക് പ്രവേശിച്ചു.

സ്റ്റേഷനകത്ത് പ്രവേശിച്ച ഞങ്ങൾ ഞെട്ടിപ്പോയി. ഞങ്ങൾ ആറ് പേർക്ക് പുറമെ ആകെ സ്റ്റേഷനിൽ ഉള്ളത് അഞ്ച് പേർ. അതിലൊരാൾ ടിക്കറ്റ് കൗണ്ടറിനകത്ത് , രണ്ട് പേർ സെക്യൂരിറ്റി , മറ്റു രണ്ട് പേർ യാത്രക്കാരാണെന്ന് തോന്നുന്നു.

എവിടം വരെ പോകണം എന്നറിയാത്തതിനാൽ ഞാൻ നേരെ കൗണ്ടറിലേക്ക് ചെന്നു.
"ഹമേം മെട്രോ മേം ജാന ഹെ... അഗല സ്റ്റേഷൻ തക് കിത് ന ഹോഗ? "

 " അഗല സ്റ്റേഷൻ ചോട്ടി ചൗപർ ഹേ... ആപ്കോ സിർഫ് ട്രെയിൻ മേം ജാന ഹെ തൊ ബഡീ ചൗപർ തക് ജാവൊ ..." ട്രെയിനിൽ യാത്ര ചെയ്തു എന്ന് പറയണമെങ്കിൽ ബഡീ ചൗപർ വരെ പോകണം എന്നതിനാൽ ഞാൻ അങ്ങോട്ടുള്ള ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചു.

"കിത് ന ഹെ..?''

" ചെഹ് രുപയെ പെർ സിർ " 

" സിർഫ് ചെഹ് രുപയെ ?" കേട്ടത് വിശ്വസിക്കാൻ കഴിയാത്തതിനാൽ ഞാൻ വീണ്ടും ചോദിച്ചു.

"യാഹ് ... വാപസ് ലാന ഹെ തോ ഔർ ചെഹ് ..."
ടോക്കൺ (ടിക്കറ്റ്) എടുത്ത് ഞങ്ങൾ ട്രെയിൻ വരാനായി കാത്ത് നിന്നു .


ആദ്യം വന്ന വണ്ടിയിൽ തന്നെ ഞങ്ങൾ കയറി. ഞങ്ങൾ കയറിയ ബോഗിയിൽ ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ!കൂടുതൽ ഒന്നും കാണാനില്ലാത്തതിനാൽ ബഡീ ചൗപറിൽ ഇറങ്ങി അടുത്ത വണ്ടിക്ക് തന്നെ ഞങ്ങൾ ചാന്ദ് പോളിലേക്ക് തിരിച്ചു പോരുകയും ചെയ്തു. 

ഓട്ടോ പിടിച്ച് റൂമിലെത്തിയപ്പോഴേക്കും ഇന്നത്തെ കാഴ്ചകൾ കാണിക്കാനായി ജബ്ബാർ റെഡിയായി എത്തിയിരുന്നു.

"ആജ് ക്യാ ക്യാ ദേഖ്ന ഹെ?" ഞാൻ ജബ്ബാറിനോട് ചോദിച്ചു.

"കൽ ഹം ജയ്പൂർ ഔട്ടർ ദേഖ... ആജ് ജയ്പൂർ സിറ്റി സീൻസ് ദേഖ്ന ഹെ... സിറ്റി പാലസ്, ഹവാ മഹൽ, ജന്തർ മന്തർ, ആൽബർട്ട് ഹാൾ മ്യൂസിയം വഗൈരഹ് ...."

"കബ് നികൽന പടേഗ ...? "

"ജബ് ആപ് റെഡി ഹൊ തബ് നികലേഗ ..."

വൈകിട്ടോട് കൂടി ജയ്പൂർ വിടണം എന്നതിനാൽ ഇന്നത്തെ കാഴ്ചകൾ പെട്ടെന്ന് കണ്ടു തീർക്കണമായിരുന്നു. ഹോട്ടലിൽ പോയി സമയം കളയാനില്ലാത്തതിനാൽ ബ്രേക്ക് ഫാസ്റ്റ് ഓൺലൈനിൽ ഓർഡർ നൽകി. പെട്ടെന്ന് തന്നെ അത് റൂമിലെത്തുകയും ചെയ്തു. ഭക്ഷണം വേഗം കഴിച്ച് ഞങ്ങൾ ജയ്പൂർ സിറ്റി കാഴ്ചകൾ കാണാനായി പുറപ്പെട്ടു.

NB: ജയ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന്  മെട്രോയിൽ 12 രൂപക്ക് ബഡീ  ചൗപറിൽ എത്തിയാൽ ഹവാ മഹലിലേക്ക് നടക്കാനുള്ള ദൂരം മാത്രമേ ഉള്ളൂ.

Next : സിറ്റി പാലസും ജന്തർമന്തറും

Wednesday, November 08, 2023

കുറുക്കന് കിട്ടിയ ആമ (സൌഹൃദം പൂക്കുന്ന വഴികൾ - 24)

വൈഫിന്റെ ഡ്രൈവിംഗ് ടെസ്റ്റിന് ആറ് മണിക്ക് മലപ്പുറത്ത് എത്താനായിരുന്നു ഡ്രൈവിംഗ് സ്കൂളിൽ നിന്ന് തന്ന നിർദ്ദേശം.B Ed ന് പഠിക്കുമ്പോഴും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ട്രെയിനിംഗ് സമയത്തും മലപ്പുറത്ത് പോയും വന്നും രണ്ട് വർഷത്തെ യാത്രാ പരിചയം എനിക്ക് ഉണ്ടായിരുന്നു. എങ്കിലും, പുതിയ കാലത്ത് ഗൂഗിളമ്മായിയോട് ചോദിക്കാതെ ഒരു യാത്രാ തീരുമാനവും എടുക്കരുത് എന്നാണല്ലോ പ്രമാണം.

ചോദിച്ച പ്രകാരം G- അമ്മായി രണ്ട് വഴികൾ കാണിച്ച് തന്നു . നാടും റോഡും ഒക്കെ വികസിച്ചെങ്കിലും സമയ സൂചികൾ ഇപ്പോഴും ഓടുന്നത് പഴയ ആ ക്ലോക്കിൽ തന്നെയായതിനാൽ സമയത്തിൽ വലിയ പുരോഗതി ഒന്നും വന്നിട്ടില്ലായിരുന്നു. പണ്ട് കാലത്ത് ഒരു മണിക്കൂർ സഞ്ചരിക്കാൻ ഉണ്ടായിരുന്നത് ഇപ്പോൾ അമ്പത്തി ഏഴ് മിനുട്ട് ആയി എന്ന് G- അമ്മായി മൊഴിഞ്ഞു.

Punctuality യിൽ Casuality സംഭവിക്കരുത് എന്നതിനാൽ ഉറങ്ങിക്കിടക്കുന്ന രണ്ട് മക്കളെയും കാറിലേക്കെടുത്ത് കിടത്തി പുലർച്ചെ നാലര മണിക്ക് തന്നെ ഞാൻ നാട്ടിൽ നിന്ന് പുറപ്പെട്ടു. പോകുന്ന വഴിയിൽ ഒരു പള്ളിയിൽ കയറി സുബഹ് നമസ്കാരവും നിർവ്വഹിച്ചു. സൂര്യൻ കർട്ടൻ നീക്കുന്നതിന് മുമ്പെ ഞങ്ങൾ ടെസ്റ്റ് ഗ്രൗണ്ടിലെത്തി.

പ്രഭാത സൂര്യന്റെ കിരണങ്ങൾ ഏറ്റ് എന്റെ ഒബ്ലോങ്കട്ട ആദ്യ സിഗ്നൽ തന്നു. അത് പ്രകാരം, ഏഴ്  മണി ആയപ്പോഴാണ് ഞാൻ മലപ്പുറത്ത് പ്രസന്റ് ആണ് എന്ന വിവരം B Ed ബാച്ച് മേറ്റായ മരക്കാർക്ക് ഒരു voice മെസേജ് വിട്ടത്. മറുപടിയായി  അവന്റെ മണ്ണാങ്കട്ട പ്രവർത്തിച്ചത് എട്ടര മണി കഴിഞ്ഞായിരുന്നു. തൽസമയം എന്റെ ഭാര്യ കാറ് കൊണ്ട് H വരച്ച് കളിക്കുകയും ഞാനും മക്കളും തൊട്ടപ്പുറത്ത് ഉലാത്തുകയുമായിരുന്നു (വേറെ എന്തെങ്കിലും പണി വേണ്ടേ ചെയ്യാൻ?).

അപ്പോഴാണ്  മരക്കാറിന്റെ വക ഫോണിലൂടെ ഒരു സജഷൻ വന്നത് - " നേരെ കോട്ടക്കുന്നിൽ പോയി  ഉലാത്തൂ....''

"രാവിലെ എട്ടര മണിക്ക്  തന്നെ കോട്ടക്കുന്നിൽ പോകേ ? മരക്കാറ് എന്ന നിന്റെ പേരിലെ "ക്കാറ്" മാറ്റി "ത്തല" എന്നാക്കുന്നതാ നല്ലത് " എന്ന് ഞാൻ തൽക്കാലം പറഞ്ഞില്ല.

"നല്ല പാതിക്കും മക്കൾക്കും സ്കൂൾ ഉണ്ട് ... എങ്കിലും ടെസ്റ്റ് കഴിഞ്ഞ്  നീ ഇങ്ങോട്ട് വാ...". മരക്കാർ പറഞ്ഞു.

കഴിഞ്ഞാഴ്ച എന്റെ വീട്ടിൽ വന്നപ്പോൾ ഒന്നും കഴിക്കാതെ (കാരണം എന്റെ അനിയന്റെ വീട്ടിൽ നിന്ന് അവൻ നല്ലവണ്ണം തട്ടിയിരുന്നു) തിരിച്ച് പോയ  അവനെ, വെള്ളം പോലും കുടിക്കാതെ തിരിച്ചും ഒരു പാഠം പഠിപ്പിക്കാൻ ഇത് തന്നെ അവസരം എന്ന് ഞാനും കരുതി. ടെസ്റ്റ് ഗ്രൗണ്ടിന് തൊട്ടടുത്ത കടയിൽ നിന്ന് ഞാനും ഫാമിലിയും കൂടി നാലഞ്ച് കുറ്റി പുട്ട് (ഒരു ലേശം കുറയും) അകത്താക്കി നേരെ അവന്റെ വീട്ടിൽ എത്തി.

വീട്ടിനകത്ത് കയറിയപ്പോഴാണ് കഥ മാറിയത് അറിഞ്ഞത്. വീട്ടിൽ മരക്കാർ ആബ്സന്റ് ആന്റ് മരക്കാരി പ്രസന്റ് ! പക്ഷെ, ചങ്ങായി എവിടെ നിന്നോ പെട്ടെന്ന് തന്നെ എത്തിച്ചേർന്നു. നിമിഷങ്ങൾക്കകം ഡൈനിംഗ് ടേബിളിൽ വിവിധ തരം വിഭവങ്ങളും  നിരന്നു.

'യാ കുദാ' - കുറുക്കന് ആമയെ കിട്ടിയ പോലെ പൊറോട്ടയും കോഴിക്കാലും മറ്റും ഞാനും കുടുംബവും തിരിഞ്ഞും മറിഞ്ഞും നോക്കി. പാന്റിന് പകരം മുണ്ടാണ് ഉടുത്തിരുന്നതെങ്കിൽ ഒരിത്തിരി ലൂസാക്കിയാൽ ( എല്ലാവരും നോട്ട് ദി പോയിന്റ്) ഒരു പൊറോട്ടക്കൊപ്പം രണ്ട് കോഴിക്കാല് ഈസിയായിട്ട് ആമാശയ മാർച്ച് നടത്തുമായിരുന്നു.... ബട്ട് ഇന്ന് നോ രക്ഷ.

വീട്ടിൽ നിന്ന് അധികം തിന്നില്ലെങ്കിലും നാട്ടിൽ നിന്ന് തിന്നാൻ ഒരു പൊതിയുമായിട്ടാണ് മരക്കാരും ഭാര്യയും ഞങ്ങളെ യാത്രയാക്കിയത്. പണ്ട് ആഗ്ര പേഡ നിർമ്മിക്കാൻ കയറ്റി അയച്ചിരുന്നതും കോഡൂരിന്റെ പ്രശസ്തി ഉയർത്തിയതുമായ ഒരു കുമ്പളവും നാല് വലിയ വഴുതനകളും ആയിരുന്നു ആ പൊതിയിൽ ഉണ്ടായിരുന്നത്.

പ്രിയരെ,

സൗഹൃദങ്ങൾ അമൂല്യമാണ്. അവ ഓൺലൈനിൽ നിന്നും ഓഫ് ലൈനിലേക്ക് തന്നെ തിരിച്ചു വരണം. അപ്പോഴേ അതിന്റെ സൗരഭ്യം പരക്കുകയും രുചി ഭേദങ്ങൾ അറിയുകയും ഓർമ്മകൾ തൊട്ടുണർത്തുകയും ചെയ്യൂ.

നിയമപ്രകാരമല്ലാത്ത മുന്നറിയിപ്പ് :

അടുത്ത സ്വീകരണ കേന്ദ്രത്തിൽ ഉടൻ പ്രതീക്ഷിക്കാം - നാലഞ്ച് കുറ്റി പുട്ട് എന്ന പൊട്ടത്തരം ഇനി ആവർത്തിക്കില്ല.

Tuesday, November 07, 2023

പിങ്ക് സിറ്റിയിലെ നിശാ സുന്ദരികൾ (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 10)

ആദ്യം ഇത് വായിക്കുക

പൗർണ്ണമി രാവിലെ താജ്‌മഹൽ പോലെ ആയിരിക്കും ജൽ മഹലിന്റെ രാത്രികാല ദൃശ്യം എന്ന് ഒരിക്കലും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.ബട്ട്, വെള്ളത്തിൽ മുങ്ങി നിൽക്കുന്ന ഒരു സൗധത്തിൽ വിളക്കുകൾ തെളിഞ്ഞാൽ അത് സൃഷ്ടിക്കുന്ന പ്രകാശത്തിന്റെ വർണ്ണക്കാഴ്ചകൾ അതിമനോഹരമായിരിക്കും എന്ന ധാരണ ഉണ്ടായിരുന്നു. ചിത്രങ്ങളിൽ കണ്ട ജൽ മഹലിന്റെ രാത്രി കാല ദൃശ്യങ്ങളും ഞങ്ങളുടെ പ്രതീക്ഷകൾക്ക് ചിറക് നൽകി.പക്ഷേ, സൂര്യ വെളിച്ചം മുഴുവനായി മാഞ്ഞുപോകാത്തതിനാൽ പ്രതീക്ഷിച്ച അത്രയും നയന മനോഹരമായി ആ കാഴ്ച മാറിയില്ല.

കടപ്പാട് : ഗൂഗിൾ

"സാർ...ജായേഗാ?" ജബ്ബാറിന്റെ ചോദ്യം ഞങ്ങളെ സ്ഥലം വിടാൻ പ്രേരിപ്പിച്ചു.

"ഹാം...ചലേഗാ..." ഞാൻ മറുപടി പറഞ്ഞു.

ഞങ്ങളെയും കൊണ്ട് കാർ ജയ്‌പൂർ നഗരം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. പാതയുടെ ഇരുവശങ്ങളിലും ദീപാവലിയിൽ കുളിച്ച് നിൽക്കുന്ന ബിൽഡിംഗുകൾ അതി മനോഹരമായ കാഴ്ച വിരുന്നൊരുക്കി.

"സാർ ... ജയ്പൂർ സിറ്റി മേം ജോ നയാ ബിൽഡിംഗ് ബൻതെ ഹേ വഹ് ഭീ പിങ്ക് രംഗ് പെയിന്റ് കർന ഹേ..."

"അഛാ"

" യെ ദേഖോ ... സാര ബിൽഡിംഗ് മേം ബിജലി ജലായ ഹേ... വഹ് ഭീ സർകാരി കർച്ച് മേം ഹേ... ". കെട്ടിടങ്ങളിലെ ദീപാലങ്കാരങ്ങൾ സർക്കാർ ചെലവിലാണെന്നത് ഞങ്ങൾക്ക് പുതിയൊരറിവായിരുന്നു.

"സാർ...സബ് ദായേം ഓർ ദേഖോ..." എല്ലാവരോടും വലതു ഭാഗത്തേക്ക് നോക്കാനായി ജബ്ബാറിന്റെ നിർദ്ദേശം വന്നു. 
                                   
"ഹായ്... ഹവാ മഹൽ...." വർണ്ണ പ്രഭയിൽ ആറാടി നിൽക്കുന്ന കെട്ടിടത്തെ ഞങ്ങൾ എല്ലാവരും പെട്ടെന്ന് തിരിച്ചറിഞ്ഞു. 

"സാംനെ രുക്‌നെ സകേക?" 

"ക്യോമ് ?"

"ഫോട്ടോ മാർനെ കെ ലിയേ..." ഫോട്ടോ എടുക്കാൻ അതിന്റെ അടുത്ത് നിർത്താൻ സാധിക്കുമോ എന്ന് ഞാൻ ചോദിച്ചു.

"ട്രാഫിക് ഹെവി ഹേ... ഗാഡി സെ ഹീ ഫോട്ടോ മാരോ" കാറിൽ നിന്ന് തന്നെ ഫോട്ടോ എടുക്കാൻ പറഞ്ഞുകൊണ്ട് ജബ്ബാർ വളരെ സാവധാനം കാർ ഡ്രൈവ് ചെയ്തു.ഈ കാഴ്ച കാണാനായി ജൽ മഹലിന്റെ അടുത്ത് വൈകുന്നേരം ചെലവഴിച്ചത് നന്നായി എന്നെനിക്ക് തോന്നി.
                                             
കാറ് വീണ്ടും മുന്നോട്ട് നീങ്ങി. റോഡിന് കുറുകെ വലിയൊരു കൽ കവാടം നെഞ്ചും വിരിച്ച് ദീപ പ്രഭയിൽ കുളിച്ച് നിൽക്കുന്നത് കണ്ടു.

"വഹ് ക്യാ ഹേ?" 

"അജ്മീരി ഗേറ്റ് ഹേ"

"സുനാ നഹീം..." ഞാൻ കേട്ടിട്ടില്ല എന്ന് പറഞ്ഞു. 

"ജയ്‌പൂർ സിറ്റിക്ക് ചുറ്റും ഒരു ഒരു..." ജബ്ബാർ വീണ്ടും മലയാളം പറയാൻ  തുടങ്ങിയെങ്കിലും മുഴുമിപ്പിക്കാൻ കഴിയാതെ വിഷമിച്ചു.

"ഒരു ....?''

"ദീവാർ ക്യാ കഹ്‌തെ ഹേ ആപ്?"

"ചുമര്..." ഞാൻ പറഞ്ഞു.

"നഹീം... ഘർ ക ബാഹർ ബനാന വാല ..."

"ഓഹ്....മതിൽ ..."

"യാ...വഹ് ഹീ ഹേ...ഇസ് ദീവാർ കോ ടോട്ടൽ സാത് ഗേറ്റ് ഹേ "

''ഹാം.."

"യഹ് ജയ്‌പൂർ  സെ അജ്‌മീർ ജാനേ വാല സഡക് ഹേ.. ഇസ്‌ലിയെ അജ്‌മീരി ഗേറ്റ് ബുലാത്ത ഹേ...സത്രഹ് സൗ സത്താഈസ് മേം മഹാരാജ ജയ്‌സിംഗ് സെക്കൻഡ് ബനായ കിയ ധ..."  
                                      
കാറ് അജ്‌മീരി ഗേറ്റും കടന്ന് മുന്നോട്ട് പോയി. പെട്ടെന്നാണ് കൂരിരുട്ടിൽ വിവിധ വർണ്ണത്തിലുള്ള പ്രകാശത്തിന്റെ ഒരു നൃത്തം കണ്ടത്.ഇട വിട്ടിടവിട്ട്  നിറം മാറി മാറി വരുന്നതിനാൽ ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോ പോലെയാണ് ആദ്യം തോന്നിയത്.

"സാർ ദേഖോ ... വഹ് ഹേ ആൽബർട്ട് ഹാൾ മ്യൂസിയം..."

"വാഹ്...ബഹുത് ഖുബ്‌സൂരത് ഹേ..."

"അബ് സിർഫ് ബാഹർ സെ ദേഖോ ഔർ ഫോട്ടോ മാരോ ...കൽ ഹം അന്തർ ജായേഗാ ..."

"ടീഖ്..."

                                                          
                                     

ജയ്‌പൂരിനെ പിങ്ക് സിറ്റിയാക്കാൻ കാരണക്കാരനായ ആൽബർട്ട് എഡ്വേർഡിന്റെ സ്മരണാർത്ഥമുള്ള ആൽബർട്ട് ഹാൾ മ്യൂസിയത്തിന്റെ രാത്രികാല കാഴ്ച കൂടി ആസ്വദിച്ച ശേഷം ഞങ്ങൾ റൂമിലേക്ക് തിരിച്ചു.

Friday, November 03, 2023

ഡ്രൈവിംഗ് ലൈസൻസ്

"അതേയ്...എനിക്ക് ഡ്രൈവിംഗ് പഠിക്കണം..."  ഒരു സുപ്രഭാതത്തിലുള്ള ഭാര്യയുടെ പ്രഖ്യാപനം കേട്ട് ഞാൻ ഞെട്ടിപ്പോയി.

"അതെന്താ ഇപ്പോൾ ഒരു ബോധോദയം വന്നത്?"

"ഒന്നും ല്ല... ആഗ്രഹങ്ങൾ വരുമ്പോഴല്ലേ പറയാൻ പറ്റൂ..."

'അയൽപക്കത്ത് ആരും ഡ്രൈവിംഗ് ലൈസൻസ് എടുത്തിട്ടില്ല...ഭാര്യാ സഹോദരിമാർക്കും ഡ്രൈവിംഗ് ലൈസൻസില്ല... എന്റെ സഹോദര ഭാര്യമാർക്കും ഡ്രൈവിംഗ് ലൈസൻസില്ല...പിന്നെ എങ്ങനെ പെട്ടെന്നൊരു ആഗ്രഹം മുളപൊട്ടി??' ഞാൻ ആലോചിച്ചു.

"ഈ ഡ്രൈവിംഗ് ലൈസൻസ് എടുക്കണമെങ്കിൽ തലയ്ക്കകത്ത് എന്തെങ്കിലും ഒക്കെ വേണം..." ഞാൻ ഒന്ന് ഊരാൻ ശ്രമിച്ചു. 

"അപ്പോൾ പിന്നെ നിങ്ങൾക്ക് കിട്ടിയതോ?" അവളുടെ  ചോദ്യത്തിന് മുന്നിൽ ഞാനൊന്ന് പകച്ചുപോയി.

"ഞാനൊക്കെ ന്ന് പറഞ്ഞാൽ... സമൂഹത്തിൽ നാലാള് അറിയുന്ന..."

"എന്നിട്ടാ ആദ്യത്തെ രണ്ട് വട്ടവും സുന്ദരമായി തോറ്റത്..."

"തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ് എന്ന് നീ കേട്ടിട്ടില്ലേ?"

"ങാ..അതൊക്കെ കേട്ടിട്ടുണ്ട്... പക്ഷെ 'എച്ച്' ഇടുന്നതിൽ രണ്ട്  തവണ തോറ്റ ഒരേ ഒരാളെയേ ഞാൻ കണ്ടിട്ടുള്ളൂ...അത് നിങ്ങളാണ്.."

ആ പറഞ്ഞത് എനിക്കൊരു ക്ഷീണമായെങ്കിലും ഞാനും വിട്ടുകൊടുത്തില്ല.

"അതേയ്...ആദ്യത്തെ തവണ ഞാൻ 'എച്ച്' ഫുൾ ഇട്ടതാ..."

"ഉം...ഉം...പിന്നെ ഇൻസ്പെക്ടർക്ക് തെറ്റിയതാവും..."

"അല്ലല്ല...അവസാനം കുറച്ച് കൂടി റിവേഴ്‌സ് എടുക്കാൻ പറഞ്ഞു... ഞാൻ എടുത്തത് റിവേഴ്‌സാ... ബട്ട് ജീപ്പ് നീങ്ങിയത് മുന്നോട്ടും..."

"ഓ...പുതിയ ടെക്‌നോളജി ആയിരിക്കും..." എന്റെ മുഖത്ത് സൈക്കിളിൽ നിന്ന് വീണ ഒരു ചിരി പടർന്നു.

"യെസ്...ടെക്‌നോളജി ഈസ് ഹൈലി ഡെവലൊപ്ഡ് ...ആൻഡ് വീ പുവർ കൺട്രി ഫെലോസ് സ്റ്റിൽ ഇൻ പൊട്ടക്കുളം.."

"അപ്പോൾ രണ്ടാമത്തെ അവസരത്തിലോ ?" 

"അത്...പിന്നെ...ഒന്നിലൊത്തില്ലെങ്കിൽ മൂന്നിൽ എന്നതല്ലേ ഒരു ശരി ?"

"ആ കമ്പി അന്ന് ജീപ്പിൽ കുത്തിക്കയറാഞ്ഞത് ഭാഗ്യം...നേരെ നെഞ്ചത്ത് കൂടെയാ കയറിപ്പോയത്..."

'ഹും... കാറ് കൊണ്ട് 'എച്ച്' ഇടുമ്പോ നിനക്കും മനസ്സിലാകും, ഇത് കടലാസിൽ ഇടുന്ന മാതിരി അത്ര എളുപ്പമുള്ള പരിപാടിയല്ലാന്ന്...' ഞാൻ ആത്മഗതം ചെയ്തു.

"പിന്നെ...മൂന്നാമത്തേതിലും മോഡറേഷൻ വഴി ജയിച്ചതാണെന്ന് ഡ്രൈവിംഗ് കണ്ടാൽ അറിയാം..."

"ഏയ്... മൂന്നാമത്തേതിൽ ജീപ്പും കമ്പിയും തമ്മിൽ ഒരാനയുടെ ദൂരം ഉണ്ടായിരുന്നു..."

" കുഴിയാന ആയിരിക്കും..."

"അല്ലല്ല...വയനാട്ടിൽ കാണുന്ന ഇന്ത്യൻ ആന തന്നെ ..."

"എന്നിട്ടും കമ്പി വീണു എന്നാണല്ലോ കേട്ടത്..?"

"അത്... കാറ്റടിച്ചപ്പോ വീണതാ..."

"ഇങ്ങനെ ഞെങ്ങിയും ഞെരങ്ങിയും ലൈസൻസ് എടുത്ത ആളാ ഇപ്പോൾ എന്റെ തലയിൽ എന്തെങ്കിലും വേണം എന്ന് പറയുന്നത്..." 

ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു.

*****

"ഇന്ന് എന്റെ ഡ്രൈവിംഗ് ടെസ്റ്റാ..." മൂന്ന് മാസങ്ങൾക്ക് ശേഷം ഒരു ദിവസം ഭാര്യ പറഞ്ഞു.

"ഉം.." ഞാനൊന്ന് മൂളി.

"നിങ്ങൾ തോറ്റ പോലെ തോൽക്കാൻ എനിക്ക് മനസ്സില്ല...ഇതിൽ നിങ്ങളെ ഞാൻ തോൽപ്പിക്കും..."

"ലൈസൻസ് കിട്ടിക്കഴിഞ്ഞ എന്നെ ഇനി എങ്ങനെ തോൽപ്പിക്കാനാ?"

"ആദ്യ ശ്രമത്തിൽ തന്നെ ഞാൻ പാസ്സാകും..." 

അത് വല്ലാത്തൊരു വെല്ലുവിളിയായിരുന്നു.ടെസ്റ്റ് പാസ്സായാൽ ജീവിതകാലം മുഴുവൻ ഈ കാര്യത്തിൽ അവൾ എന്റെ മുന്നിലായി.തോറ്റാൽ വീണ്ടും മറ്റൊരു ദിവസം അവളെയും കൊണ്ട് പത്ത് മുപ്പത് കിലോമീറ്റർ ഡ്രൈവ് ചെയ്ത് അതിരാവിലെ ടെസ്റ്റിന് എത്തണം.ദൈവമേ,നീ തന്നെ ഒരു തീരുമാനമാക്കണേ...ഞാൻ പ്രാർത്ഥിച്ചു.

*****

ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞ ഭാര്യ ഒരു പുഞ്ചിരിയോടെ എന്റെ നേരെ നടന്നടുത്തു.

"ഞാൻ പാസ്സായി..."

"ങേ!! കൺഗ്രാജുലേഷൻസ്.." ഞെട്ടിയെങ്കിലും ഞാൻ അഭിനന്ദനം അറിയിച്ചു.

"അതേയ്... പണ്ടൊക്കെ എസ് .എസ് .എൽ .സി പാസ്സാകുക എന്നത് ഭയങ്കര കാര്യമായിരുന്നു..." എന്റെ പ്രതികരണം അറിയാനായി  കാത്ത് നിൽക്കുന്ന അവളോട് ഞാൻ പറഞ്ഞു തുടങ്ങി.

"ങാ..."

"ഇന്നിപ്പോ എസ് .എസ് .എൽ .സി തോൽക്കാനാണ് ബുദ്ധിമുട്ട്..."

"അത് ശരിയാ..."

"അതേപോലെ പണ്ടൊക്കെ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാകുക എന്നത് അത്ര എളുപ്പമായിരുന്നില്ല..."

"ഉം...ഉം..."

"ഇന്നിപ്പോ ഡ്രൈവിംഗ് ടെസ്റ്റ് തോൽക്കാനാണ് പ്രയാസം... എല്ലാ അണ്ടനും അടകോടനും ഏതെങ്കിലും ഒരു ലൈസൻസ് ഉണ്ടാകും... അതല്ലേ റോട്ടിൽ ഇത്രയധികം വാഹനങ്ങളുടെ തിരക്ക്... വാ കയറ് ... ബാക്കി വീട്ടിലെത്തിയിട്ട് പറയാം..."

ഞാൻ പറഞ്ഞതനുസരിച്ച് അവൾ കാറിൽ കയറി.മുന്നിൽ കണ്ട വാഹനങ്ങളുടെ നീണ്ട നിരയുടെ കാരണം കിട്ടിയ സന്തോഷത്തിലായിരുന്നു അപ്പോൾ അവൾ.