Pages

Wednesday, March 27, 2024

സൌഹൃദം പൂക്കുന്ന വഴികൾ - 25

"ഈ സാറിനോട് സംസാരിക്കുന്നതിലും ഭേദം വല്ല മുരിക്കിലും പോയി കയറുന്നതാ.."

വിട്ടു കൊടുക്കാതെ ഞാനും വിട്ടു തരാൻ സമ്മതിക്കാതെ JP യും തമ്മിലുള്ള സംസാരം അനന്തമായി നീണ്ട് പോകുമ്പോൾ, JP യിൽ നിന്നും വരുന്ന സ്ഥിരം ഡയലോഗ് ആണിത്. അത് കേൾക്കുമ്പോൾ മനസ്സിന് എന്തോ ഒരു സുഖം തോന്നാറുണ്ട്. നടന്ന് കൊണ്ടിരിക്കുന്ന ആ സംസാരം അപ്പോൾ അവിടെ അവസാനിക്കുമെങ്കിലും മറ്റൊരു വിഷയത്തിന് അടുത്ത നിമിഷം തന്നെ JP തിരി കൊളുത്തിയിട്ടുണ്ടാകും 🔥

ഹോസ്റ്റലിലെ അയൽവാസി , രാത്രി എന്നും ഭക്ഷണത്തിന് ഒരുമിച്ച് പോയിരുന്നവർ, വൈകിട്ട് പത്രപാരായണത്തിന് വേണ്ടിയും തർക്കിക്കാൻ വേണ്ടിയും ഒന്നിച്ചിരുന്ന് ചായകുടിച്ചവർ, സർവ്വോപരി ഒരേ ഡിപ്പാർട്ടുമെൻ്റുകാർ. ഇതൊക്കെയായിരുന്നു ജി.ഇ.സി.പാലക്കാട്ടിൽ ജോലി ചെയ്തിരുന്ന സമയത്ത് ഞാനും JP യും തമ്മിലുള്ള ബന്ധം. ഇതിലൂടെ എൻ്റെ എഴുത്തുകളിൽ ചിലതിലൊക്കെ കഥാ പാത്രമായ JP ഇന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിട പറയുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ.

വിവാഹം കഴിക്കാത്തതിനാൽ വാരാന്ത്യം വീട്ടിൽ ചെന്നാലും സ്പെഷ്യൽ ഭക്ഷണം ഒന്നും JP ക്ക് ഉണ്ടായിരുന്നില്ല. ജയിൽ ചപ്പാത്തിയും തേനും ആണ് വാരാന്ത്യ മുഴുനേര ഭക്ഷണം. അതിനാൽ തന്നെ ആഴ്ചയിലൊരിക്കൽ ചിക്കൻ ഫ്രൈ കഴിക്കൽ JP ക്ക് ഒരു ഹരമായിരുന്നു. തിന്ന് കഴിഞ്ഞ് കാശും കൊടുത്ത് ഏമ്പക്കം വിട്ടിട്ട് അതിൻ്റെ ദോഷങ്ങളെപ്പറ്റി പറയാനും JP മറക്കാറില്ല😄. 

JP യുടെ കാട ഫ്രൈ ഭ്രമമാണ് ' എന്നെ പാലക്കാട്ടെ ഉൾഗ്രാമമായ ആറ്റാശേരിയിലെ "എരിവും പുളിയും" എന്ന ഹോട്ടലിൽ എത്തിച്ചത്. പിന്നീട് പല തവണ രാത്രിയിൽ 10 കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്ത് ഞങ്ങൾ അവിടെ എത്തി കാട ഫ്രൈ കഴിച്ചിരുന്നു. മണ്ണമ്പറ്റ നിന്നും കടമ്പഴിപ്പുറത്തേക്കും തിരിച്ചും നിരവധി തവണ നടന്ന് പോയതും പ്രധാനമായും ചിക്കൻ ഫ്രൈ രുചികൾ തേടിയായിരുന്നു, കാട ഭ്രമം ഭ്രാന്തായ ഒരു ദിവസം, പാലക്കാട്ടെ ഒട്ടു മിക്ക ഹോട്ടലുകളിലും കാട ഫ്രൈ അന്വേഷിച്ച് വിളിച്ചതും ചരിത്രമാണ്.

രാവിലെ കോളേജിലെത്തിയാൽ, സഞ്ചിയിൽ കരുതിയ മൂന്നാല് ബോട്ടിലുകളിൽ വെള്ളം നിറക്കുന്നതും വൈകിട്ട് അത് അവിടെ തന്നെ കൊണ്ടുപോയി മറിച്ച് വീണ്ടും നിറക്കുന്നതും JP യുടെ ഒരു സ്ഥിരം പരിപാടി ആയിരുന്നു. എന്നും ഇത് കാണുന്ന എനിക്ക്, ഈ പരിപാടിയുടെ ആശാനെ ഒന്ന് JP യ്ക്ക് കാണിച്ച് കൊടുക്കണം എന്ന് തോന്നി. അങ്ങനെയാണ് ഞങ്ങൾ നാറാണത്ത് ഭ്രാന്തന്റെ അടുത്തെത്തിയത്. മറ്റു പല സ്ഥലങ്ങളും കാണണം എന്നാഗ്രഹം പറഞ്ഞിരുന്നുവെങ്കിലും സമയം ഒത്ത് വന്നില്ല.

JP ഇല്ലാത്ത SKP വള്ളിയില്ലാത്ത ട്രൗസറ് പോലെയാണെന്നോ JP യുടെ റിട്ടയർമെൻ്റ് GEC SKP ക്ക് തീരാ നഷ്ടമാണെന്നോ എന്നൊന്നും എനിക്ക് തോന്നുന്നില്ല. ബട്ട്, താടിക്ക് മാസ്കിടുന്ന എന്നാൽ ജീവിതത്തിൽ മുഖം മൂടി അണിയാത്ത ഇത്തരം വ്യക്തികളെ കണ്ടുമുട്ടാൻ പ്രയാസമാണ്.

നാലഞ്ച് വർഷം കഴിഞ്ഞ് സ്റ്റാഫ് ഹോസ്റ്റൽ മുറ്റത്ത് ആദ്യമായി ഒരു മാങ്ങ വീഴുമ്പോൾ ആരെങ്കിലുമൊക്കെ ഞങ്ങളെ ഓർക്കുമായിരിക്കും(ഞാനും JP യും സിവിൽ വിഭാഗം മേധാവി ഷിബു സാറും കൂടി കഴിഞ്ഞ വർഷം നട്ട നാലഞ്ച് മാവിൻ തൈകൾ അവിടെ വളർന്ന് വരുന്നുണ്ട്). JP യുടെ ഇഷ്ടം ഭക്ഷണം ചപ്പാത്തി ആയതിനാൽ,എൻ്റെ വീട്ടിൽ ചപ്പാത്തി ഉണ്ടാക്കുന്ന എല്ലാ ദിവസങ്ങളിലും ഞാൻ JP യെയും ഓർക്കും.

സർക്കാർ സർവ്വീസിൽ നിന്ന് വിരമിക്കുന്ന ജയപാലിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. നിഷ്കളങ്കമായ സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ എന്നും ആശിക്കുന്നു.

Tuesday, March 26, 2024

ജമ്മുവിൽ ഒരു രാത്രി (വിൻ്റർ ഇൻ കാശ്മീർ - 17)

Part 16 : മംഗല്യം തന്തുനാനെ

ജമ്മുവിൽ നിന്നും ഡെൽഹിയിലേക്കുള്ള ഞങ്ങളുടെ വണ്ടി രാത്രി പതിനൊന്ന് മണിക്കായിരുന്നു.ഇനിയും അഞ്ചാറ് മണിക്കൂർ റെയിൽവെ സ്റ്റേഷനിൽ ഇരിക്കണം എന്ന് സാരം. ജമ്മുവിൽ കാണാനുള്ള സ്ഥലങ്ങളിൽ പ്രവേശനത്തിനുള്ള സമയപരിധി കഴിയുകയും ചെയ്തിരുന്നു. 

"താഴെ മാർക്കറ്റിൽ പോയാൽ 40 രൂപയ്ക്ക് ബർഗർ കിട്ടും " നിഖിൽ പറഞ്ഞു.

" ആഹാ.. എന്നാ തിന്നിട്ട് തന്നെ കാര്യം.." ഹഖ് നയം വ്യക്തമാക്കി. ഒന്ന് പുറത്ത് പോയി വരാം എന്ന് എനിക്കും സത്യൻ മാഷിനും ആഗ്രഹം തോന്നിയതിനാൽ ഞങ്ങളും സമ്മതിച്ചു.

"അടുത്ത് എവിടേലും പള്ളിയുണ്ടോ?" ഞാൻ ഹബീലിനോട് അന്വേഷിച്ചു. 

"ങാ.. ആ റോഡിന് തന്നെ നേരെ ചെന്നാൽ മതി അല്പം ആലോചിച്ച ശേഷം ഹബീൽ പറഞ്ഞു.

ശ്രീനഗറിൽ നിന്ന് തിരിച്ച് ജമ്മുവിൽ എത്തിയപ്പഴേ എൻ്റെ മനസ്സിൽ എന്തൊക്കെയോ വികാരങ്ങളുടെ ഒരു വേലിയേറ്റം അലയടിക്കുന്നുണ്ടായിരുന്നു. ആദ്യ കാശ്മീർ യാത്രയുടെ അവസാനം എൻ്റെ മൂത്ത മോൾ ലുലു ഞങ്ങളോട് യാത്ര പറഞ്ഞത് ഇവിടെ വച്ചാണ്. രണ്ട് വർഷം പി.ജി. പഠനത്തിനായി ജമ്മുവിൽ ചെലവഴിച്ച അവൾ, എത്രയോ തവണ നടന്നുപോയ വഴികളാണ് ഇപ്പോൾ എൻ്റെ മുന്നിലുള്ളത്. പഠനം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ അവൾക്ക് ഈ സ്ഥലങ്ങളും പേരുകളും കേൾക്കുമ്പോഴും ഫോട്ടോകൾ കാണുമ്പോഴുമുണ്ടാകുന്ന നോസ്റ്റാൾജിയയും എൻ്റെ മനസ്സിലൂടെ ഓടി മറഞ്ഞു. മകൾക്ക് വേണ്ടി ആ വഴികളിലൂടെ എല്ലാം ഒന്നു കൂടി നടക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

നിഖിൽ സൂചിപ്പിച്ച കടയിൽ കയറി ഞങ്ങൾ ബർഗറാഗ്രഹം ശമിപ്പിച്ചു. സാധാരണ ഒന്ന് തിന്നുന്നിടത്ത് ഇത് രണ്ടെണ്ണം തിന്നാലും മതിയാവില്ല എന്ന തിരിച്ചറിവ് കൂടി അതോടൊപ്പം കിട്ടി. ലുലു അന്ന് കാണിച്ച് തന്നിരുന്ന കേരള ഭോജനിൽ പോയി ദോശ കഴിക്കാൻ എനിക്കാശ  തോന്നിയെങ്കിലും മറ്റുള്ളവർക്ക് അങ്ങനെയൊരാശ തോന്നാത്തത് എന്നെ നിരാശനാക്കി.

ചായക്ക് ശേഷം ഞങ്ങൾ തൊട്ടടുത്ത മാർക്കറ്റിലേക്ക് നീങ്ങി.ക്ഷേത്ര കമാനം കടന്ന് വേണം മാർക്കറ്റിലേക്ക് പ്രവേശിക്കാൻ. റോഡിൻ്റെ ഇരു ഭാഗത്തും ക്ഷേത്രങ്ങളാണ്. ജാതി-മത- ലിംഗ ഭേദമന്യേ എല്ലാവർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാം എന്നതിനാൽ ഞാനും ചെരുപ്പഴിച്ച് അകത്ത് കയറി. അകത്ത്  പ്രത്യേകിച്ച് ഒന്നും കാണാനും ചെയ്യാനും ഇല്ലാത്തതിനാൽ പെട്ടെന്ന് തന്നെ ഞാൻ പുറത്തിറങ്ങുകയും ചെയ്തു.ക്ഷേത്ര കമാനം മുതൽക്കേ തെരുവ് മുഴുവൻ ദീപാലംകൃതമായിരുന്നു. സത്യൻമാഷും മറ്റുള്ളവരും തെരുവിലെ തിരക്കിൽ അലിഞ്ഞ് ചേർന്നപ്പോൾ ഞാൻ നമസ്കാരം നിർവ്വഹിക്കാനായി  പള്ളിയിലേക്ക് നീങ്ങി.

ഹബീൽ പറഞ്ഞ പോലെ നേരെ നടന്ന ഞാൻ എത്തിയത് സാമാന്യം വലിയൊരു പള്ളിക്ക് മുന്നിലാണ്. ഗേറ്റ് കടന്നാൽ തുറസ്സായ ഒരു സ്ഥലം. അതും കടന്ന് വലതുഭാഗത്ത് വിശാലമായ വുളു ഖാന. ചുടുവെള്ളം കൊണ്ട് വുളു എടുത്തു പള്ളിയിലേക്കുള്ള പടിവാതിലിൽ എത്തിയ ഞാൻ ഒരു ആൾക്കൂട്ടത്തെ കണ്ടു. അവർ ഒരു കാശ്മീരിയോട് ഹിന്ദിയിൽ എന്തോ ചോദിക്കാൻ ശ്രമിക്കുകയാണ്. കാശ്മീരി ആരെയോ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്.

"ഈ ചങ്ങായിക്ക് പറഞ്ഞാ തിരിണ്ല്ല... കൂട്ടത്തിൽ ഒരാളുടെ പ്രതികരണം ഞാൻ കേട്ടു. ഉടൻ അവരുടെ നാട് ഞാൻ ഊഹിച്ചു.

"മലപ്പുറത്ത് എവിടെയാ ?" എൻ്റെ ചോദ്യം കേട്ട് അവരെല്ലാവരും തിരിഞ്ഞ് നോക്കി.

"വളാഞ്ചേരി... കൊണ്ടോട്ടി..." അങ്ങനെ പല മറുപടികളും കിട്ടി.

"നിങ്ങൾ കാശ്മീരിലേക്ക് വരുന്നതോ അതല്ല തിരിച്ച് പോകുന്നതോ?"

"ആദ്യമായിട്ട് വരികയാണ്... ഇപ്പോൾ ശ്രീനഗറിലേക്ക് ടാക്സി കിട്ടുമോ എന്ന് ചോദിക്കുകയാണ് ..''

"ഈ നേരത്ത് ടാക്സി കിട്ടാൻ പ്രയാസമാണ്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക്  പകൽ യാത്ര ചെയ്യണം. എന്നാലേ യാത്രയുടെ ത്രില്ല് മനസ്സിലാകൂ...പിന്നെ നമ്മുടെ ഹിന്ദി അവർക്ക് അത്ര എളുപ്പം മനസ്സിലാവില്ല ... അത് അവരുടെ കുഴപ്പമല്ല... മലയാളി ഹിന്ദിയുടെ കുഴപ്പമാണ്.."

ശേഷം, കാണാനുള്ള സ്ഥലങ്ങളെപ്പറ്റിയും തണുപ്പിനെ പറ്റിയും താമസ സൗകര്യത്തെപ്പറ്റിയും എല്ലാം അവർ ചോദിച്ചു. അതവർക്ക് ഉപകാരപ്പെട്ടോ ഇല്ലേ എന്ന് അറിയില്ല. 

നമസ്കാരം നിർവ്വഹിച്ച ശേഷം ഞാൻ വീണ്ടും ശിവ ടെമ്പിളിനടുത്തുള്ള തെരുവിലെത്തി. നാട്ടിൽ പലർക്കും നൽകാനായി അൽപം കൂടി ഡ്രൈ ഫ്രൂട്ട് ആവശ്യമുണ്ടായിരുന്നു. അതും കുറച്ച് കാശ്മീരി ആപ്പിളും വാങ്ങി ഞാൻ സ്റ്റേഷനിലേക്ക് തിരിച്ച് നടന്നു. ഇടയ്ക്ക് ഷോപ്പിംഗ് കഴിഞ്ഞ് വരുന്ന സത്യൻ മാഷുമായി വീണ്ടും കണ്ടുമുട്ടി.


Part 18 :  ബൈ ബൈ കാശ്മീർ...


Monday, March 25, 2024

സന്തോഷം മക്കളിലൂടെ...

എൻ്റെ കുട്ടിക്കാലത്ത് വീട്ടിൽ ബാലമാസികകൾ വരുത്തുന്ന പതിവ് ഉണ്ടായിരുന്നു. ചംപക്, പൂമ്പാറ്റ , മലർവാടി എന്നിവയായിരുന്നു അന്ന് വീട്ടിൽ വരുത്തിയിരുന്നത്. അവയുടെ പഴയ ലക്കങ്ങൾ എല്ലാം പിന്നീടുള്ള വായനക്കായി സൂക്ഷിച്ച് വയ്ക്കുന്ന ഒരു പതിവും ഉണ്ടായിരുന്നു. വേനലവധിക്കാലത്ത് ഞങ്ങളുടെ കോളനിയിലെ വിവിധ പ്രായക്കാരായ കുട്ടികൾ ഇവ വായിക്കാൻ വീട്ടിൽ വരാറുണ്ടായിരുന്നു. കുട്ടികളായ ഞങ്ങൾ മുതിർന്നതോടെ ഈ മാസികകളുടെ വരവും നിന്നു. ഇന്ന് മേൽപറഞ്ഞവയിൽ ഒരു മാസികയും നിലവിലില്ല.

പുതിയ വീടെടുത്ത് ഞാൻ താമസം മാറുകയും മക്കൾ ഓരോരുത്തരായി വായനാ ലോകത്തേക്ക് പ്രവേശിക്കുകയും ചെയ്തതോടെ എൻ്റെ പ്രിയ പിതാവ് ഞങ്ങൾക്ക് വേണ്ടി ചെയ്ത പോലെ ബാലഭൂമിയും മലർവാടിയും ഞാൻ വീട്ടിൽ വരുത്തി. നാല് മക്കളും തമ്മിലുള്ള പ്രായ വ്യത്യാസം അഞ്ച് - ആറ് വർഷമായതിനാൽ ആദ്യ വായനക്കാരി ഇപ്പോൾ ഇരുപത്തിയഞ്ചാം വയസ്സിൽ എത്തിയിട്ടും ബാലവാരിക നിർത്താൻ എനിക്ക് സാധിച്ചിട്ടില്ല. ഏഴ് വയസ്സ് കാരനായ നാലാമനാണ് ഇപ്പോൾ ബാലഭൂമിയുടെ പ്രധാന വായനക്കാരൻ.

വായനക്കൊപ്പം തന്നെ വാരികയിലെ വിവിധ മത്സരങ്ങളിൽ മക്കൾ പങ്കെടുക്കാറുണ്ടായിരുന്നു. കാനനപത്രം തയ്യാറാക്കൽ മത്സരത്തിൽ വിജയിച്ച മൂത്ത മോൾക്ക് ലഭിച്ചത് ഒരു ഡിജിറ്റൽ ക്യാമറ ആയിരുന്നു. വിഷുക്കണി തയ്യാറാക്കൽ മത്സരത്തിലൂടെ രണ്ടാമത്തവൾ നേടിയത് ഒരു ജംബോ കളറിംഗ് കിറ്റ് ആയിരുന്നു. ബോക്സ്, ടീഷർട്ട്, അമ്യൂസ്മെൻ്റ് പാർക്ക് ടിക്കറ്റ് തുടങ്ങീ ചെറിയ ചെറിയ സമ്മാനങ്ങളിലൂടെ മൂന്നാമത്തവൾ അവസാനം എത്തിയത് ഏകദിന സമ്മർ ക്യാമ്പിൽ ആയിരുന്നു.

അവരൊക്കെ നിർത്തിയേടത്ത് ഇപ്പോൾ നാലാമൻ അബ്ദുല്ല കെൻസ് മത്സരം ആരംഭിച്ചു കഴിഞ്ഞു. ആദ്യത്തെ മത്സരങ്ങളിലൊന്നും വിജയി ആയില്ലെങ്കിലും നിരന്തര പ്രോത്സാഹനത്തിൽ അവൻ മത്സരത്തിൽ തുടർന്നു."മുട്ടുവിൻ, തുറക്കപ്പെടും" എന്നാണല്ലോ. ഇപ്പോൾ അവനും ഒരു മത്സരത്തിൽ ആദ്യമായി വിജയിയായ സന്തോഷത്തിലാണ്. എന്ന് മാത്രമല്ല വ്യാഴാഴ്ച ബാലഭൂമി വീട്ടിൽ എത്തുമ്പോൾ തന്നെ ആദ്യ കണ്ണോടിക്കൽ കഴിയും. ആ വായനക്കുള്ള ഫലവും കണ്ട് തുടങ്ങി - കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് കഥ അവൻ സ്വന്തമായി എഴുതി!!

മക്കളുടെ വളർച്ചയും വികാസവും ഏതൊരു രക്ഷിതാവിൻ്റെയും അഭിലാഷമാണ്. ആവശ്യമായ പ്രചോദനവും പ്രോത്സാഹനവും നൽകിയാൽ അത് ശരിയായ വിധത്തിൽ പരിപോഷിപ്പിക്കാൻ സാധിക്കും എന്ന് അനുഭവത്തിൽ നിന്നും സാക്ഷ്യപ്പെടുത്തുന്നു.

Tuesday, March 19, 2024

നായരുടെ ഹോട്ടലിലെ നോമ്പ് തുറ

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് റംസാൻ  വ്രതത്തിന്റെ കാലം ഞങ്ങളിൽ പലർക്കും ശരിക്കും ഒരു പരീക്ഷണ കാലമായിരുന്നു. പുലർച്ചെ അഞ്ച് മണിക്ക്  മുമ്പ് എണീറ്റ് അത്താഴം കഴിക്കണം. വെളിച്ചം പരക്കുന്നതിന് മുമ്പ് തന്നെ സ്കൂളിലേക്കുള്ള നടത്തവും ആരംഭിക്കണം. കാരണം സ്കൂളിൽ ക്‌ളാസ്സുകൾ നേരത്തെ തുടങ്ങും.  കിലോമീറ്ററുകൾ താണ്ടി സ്‌കൂളിൽ എത്തുമ്പോഴേക്കും പുലർച്ചെ കഴിച്ചതെല്ലാം പുറത്തേക്ക് പോകാൻ തയ്യാറായിട്ടുണ്ടാകും.ഉച്ചയോടെ സ്കൂൾ വിടുമെങ്കിലും വീട്ടിൽ തിരിച്ചെത്താനുള്ള ഇന്ധനം ശരീരത്തിൽ ഉണ്ടായിരിക്കില്ല. പരസ്യമായി നോമ്പ് മുറിക്കാൻ എന്റെ അഭിമാനം അനുവദിച്ചതുമില്ല.

വിവിധ മതവിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്‌കൂളായിരുന്നു ഞങ്ങളുടേത്.ഇസ്ലാമേതര മതത്തിൽ പെട്ട കുട്ടികൾ വ്രതം എടുക്കാറില്ല. മുസ്ലിം വിഭാഗത്തിൽ പെട്ടവരിൽ തന്നെ പലരും എല്ലാ ദിവസവും നോമ്പെടുക്കാറില്ല.ഒരു ക്‌ളാസിൽ തന്നെ ഇങ്ങനെ പലതരം കുട്ടികൾ ഉള്ളതിനാൽ വ്രതാനുഷ്ടാനം വളരെ ശ്രമകരമായിരുന്നു.സ്‌കൂളിന് സമീപം പ്രവർത്തിക്കുന്ന ചായക്കടകൾ ഒന്നും തന്നെ നോമ്പ് ദിവസങ്ങളിൽ തുറക്കാറില്ല.പല ഹോട്ടലുകളും വാർഷിക അറ്റകുറ്റപ്പണികൾ നടത്തുന്നത് റംസാനിലായിരുന്നു.

അങ്ങനെ ഒരു ദിവസം സ്കൂളിനടുത്തു മിഠായിയും മറ്റും കച്ചവടം ചെയ്യുന്ന കുഞ്ഞുണ്ണിയുടെ വീടിനടുത്ത് ഒരു   "നോമ്പ് സ്പെഷ്യൽ ഹോട്ടൽ" പ്രത്യക്ഷപ്പെട്ടു.ഒരു നായരായിരുന്നു ഹോട്ടൽ നടത്തിയിരുന്നത്. വ്രതമെടുക്കാത്ത മുസ്‌ലിംകൾക്കും (ഇവരെ നോമ്പ് കള്ളന്മാർ എന്നാണ് വിളിക്കാറ്) നോമ്പെടുക്കാത്ത അമുസ്ലിങ്ങൾക്കും ഭക്ഷണം നൽകുക എന്ന സദുദ്ദേശമായിരുന്നു നായർക്ക് ഉണ്ടായിരുന്നത്. പക്ഷെ നോമ്പെടുക്കുന്ന എന്നെപ്പോലെയുള്ള ലോലഹൃദയരും ശൂന്യ ആമാശയരും ആയവർക്ക് ഒരു ‘മോട്ടിവേഷൻ’ കൂടിയായിരുന്നു ആ ഹോട്ടൽ എന്ന് പാവം നായർ അറിഞ്ഞില്ല.

അവസരം കിട്ടിയ ഒരു ദിവസം ഇന്റർവെൽ സമയത്ത് ഞാനും തലയിൽ മുണ്ടിട്ട് നായരുടെ ഹോട്ടലിൽ കയറി. ആരും കണ്ടില്ല എന്ന് ഉറപ്പ് വരുത്താൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. എന്റെ സുഹൃത്തായ അഷ്റഫിന് കുള്ളൻ നാണിയുടെ ചികിത്സ കിട്ടിയത് ചെറിയൊരു അശ്രദ്ധയിൽ നിന്നായിരുന്നു. അത്തരം അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇടവും വലവും ഒക്കെ ശ്രദ്ധിച്ചു വേണം എന്തും ചെയ്യാൻ.നോമ്പിന് ഹോട്ടലിൽ കയറിയത് വീട്ടിലറിഞ്ഞാൽ അതിലും വലിയ പൊല്ലാപ്പും ആകും.

മാവൂരാക്കയുടെ ചായ മക്കാനിയിൽ കിട്ടിയിരുന്ന കായപ്പവും പെയിന്റ് എന്നറിയപ്പെടുന്ന പ്രത്യേകതരം സൗജന്യ കറിയോട് കൂടിയുള്ള പൊറാട്ടയും ആയിരുന്നു നായരുടെ ഹോട്ടലിലെയും പ്രധാന വിഭവം. ഞാൻ  കായപ്പവും ചായയും ഓർഡർ ചെയ്തു.വിശന്നു  പൊരിഞ്ഞു നിന്ന ആമാശയത്തിന് അത് ഒരു ഇടക്കാല ആശ്വാസമായി. പതിവിലും വിപരീതമായി ആമാശയം ഉത്തേജിപ്പിക്കപ്പെട്ടതിനാൽ അന്ന് സ്‌കൂളിൽ നിന്നുള്ള  മടക്കയാത്രയിൽ ഞാനും വേഗത്തിൽ നടന്നു.  എന്റെ എനർജിയുടെ രഹസ്യം കൂട്ടുകാർക്കാർക്കും പിടി കിട്ടിയില്ല. 

പതിയെ പതിയെ ഞാൻ നായരുടെ സ്ഥിരം കസ്റ്റമറായി.പക്ഷേ ഒരു ദിവസം എന്റെ എല്ലാ പദ്ധതികളും പാളിപ്പോയി.പതിവ് പോലെ ആരും കാണാതെ ഞാൻ നായരുടെ  ഹോട്ടലിലേക്ക് കയറി.ധൃതിയിൽ ഒരു മൂലയിൽ ചെന്നിരിന്നപ്പോഴാണ് നാട്ടുകാരായ സമദും ലത്തീഫും നാണിയും മറ്റൊരു മൂലയിൽ ഇരുന്ന് പൊറൊട്ട തട്ടുന്നത് ഞാൻ കണ്ടത്.പുറം തിരിഞ്ഞ് മെല്ലെ രക്ഷപ്പെടാൻ ഞാൻ ഒരു ശ്രമം നടത്തി.പക്ഷേ ഒരു സ്ഥിരം കസ്റ്റമർ ആയതിനാൽ, ഞാൻ ഓർഡർ ചെയ്യാതെ തന്നെ നായർ കായപ്പവും ചായയും മുന്നിൽ കൊണ്ടു വയ്ച്ചു കഴിഞ്ഞിരുന്നു.

“ആഹാ...നിന്റെ നോമ്പ് അപ്പോൾ ഉച്ച വരെയേ ഉള്ളൂ അല്ലേ?” എന്നെ നോക്കി ഒരു ഇളിഭ്യച്ചിരിയോടെ സമദ് ചോദിച്ചപ്പോൾ ഉത്തരം വന്നത് നായരിൽ നിന്നായിരുന്നു.

“ഏയ്...അവൻ ഒരു ദിവസം തന്നെ  രണ്ട് നോമ്പെടുക്കുന്നതാ...”

ഞാൻ നോമ്പ് പൂർത്തിയാക്കാത്ത കാര്യം അവരെല്ലാം അറിഞ്ഞ് കഴിഞ്ഞതിനാൽ, മൂർക്കനാട് സ്കൂളിൽ പഠിച്ച കാലത്തുള്ള ഒരു വിധം നോമ്പെല്ലാം പിന്നീട് നായരുടെ ഹോട്ടലിൽ നിന്ന് തന്നെയാണ് തുറന്നത്.

(ഒരു സുഹൃത്തിൻ്റെ നോമ്പോർമ്മ )

Wednesday, March 13, 2024

മംഗല്യം തന്തുനാനെ... (വിൻ്റർ ഇൻ കാശ്മീർ - 16)

 Part 15 : ദാൽ തടാകത്തിലെ ശിക്കാരകൾ 

അടുത്ത ദിവസത്തെ പ്ലാൻ പറയുന്നതിനായി നിഖിൽ എല്ലാവരെയും ഒരുമിച്ച് കൂട്ടി.

"മേരാ പ്യാരി ദേശ് വാസിയോ..." എന്ന് നിഖിൽ തുടങ്ങിയതും ഹഖ് ഷർട്ടിൻ്റെ ബട്ടണുകൾ ധൃതിയിൽ ഇടാൻ തുടങ്ങി.

"എന്താ ? എന്തു പറ്റി?" ഞാൻ ഹഖിനോട് ചോദിച്ചു.

"മേരാ പ്യാരി ദേശ് വാസിയോ എന്നല്ലേ പറഞ്ഞത്?..." 

"അതേ... അതിന് ?"

"എന്തോ ദുരന്തം വരുന്നുണ്ട് എന്നതിൻ്റെ മുന്നറിയിപ്പാണത്..."

"ഹ...ഹ... ഹാ ... അത് പറയുന്ന ആൾക്കനുസരിച്ച് മാറും... ഇത് നിഖിലാ പറയുന്നത് " 

"നാളെ രാവിലെ ആറു മണിക്ക് തന്നെ ബസ് സ്റ്റാർട്ട് ചെയ്യും. ആപ്പിൾ കാർട്ട് പോകാനുള്ളതാണ്.. വൈകിയാൽ വണ്ടി തന്നെ മിസ്സാകും. .." നിഖിൽ പറഞ്ഞു.

"ഹാവൂ... സമാധാനമായി.." കൊണ്ടോട്ടിക്കൂട്ടത്തിലെ ഹനീഫാക്ക പറഞ്ഞു.

"അതെന്താ .. ഇപ്പോ പ്രത്യേകം ഒരു സമാധാനം കിട്ടാൻ ...? " ഞാൻ ചോദിച്ചു. 

" ആപ്പിൾ മരത്തിൽ നിന്ന് ആപ്പിൾ പറിച്ച് തിന്നുന്ന ഫോട്ടോ ബീവിക്ക് അയച്ചു കൊടുക്കാം എന്ന് പറഞ്ഞിരുന്നു. ഇത്രയും ദിവസം അത് നടന്നില്ല. നാളെ എങ്കിലും..."

"അതെങ്ങനെ ?" എനിക്ക് സംശയമായി

"അതെല്ലേ ഓൻ പറഞ്ഞത്... ആപ്പിൾ കാട്ടിൽ പോവാനുണ്ട് ന്ന് ... " 

" ആപ്പിൾ കാട്ടിൽ പോവാനല്ല.... ആപ്പിൾ കാർട്ട് പോവാനുണ്ട് ന്നാ പറഞ്ഞത്. ആപ്പിൾ കയറ്റിയ വലിയ ലോറികൾ ..." 

"ഛെ... അതാണോ പറഞ്ഞത്... അതിനെന്തിനാ നമ്മൾ നേരത്തെ ഇറങ്ങുന്നത്?"

" ആപ്പിൾ വണ്ടികൾ പത്തും ഇരുപതും എണ്ണം ഒരുമിച്ചാ പോവുക ... അതിൻ്റെ പിന്നിൽ പെട്ടാൽ പിന്നെ ചുരം തീരുന്നത് വരെ ഒരു രക്ഷയും ഉണ്ടാകില്ല... പ്രഭാതഭക്ഷണം നമ്മൾ വഴിയിൽ എവിടെ വച്ചെങ്കിലും കഴിക്കും. ആമാശയത്തിന് ഇടക്കാലാശ്വാസം നൽകേണ്ടവർ നാലഞ്ച് റൊട്ടി നമ്മുടെ ലോഡ്ജിനടുത്തുള്ള റൊട്ടിപ്പീടികയിൽ നിന്ന് രാവിലെ വാങ്ങുക ... " നിഖിൽ പറഞ്ഞു.

അന്ന് രാത്രി തന്നെ ഞങ്ങൾ മുഴുവൻ പാക്കിംഗും പൂർത്തിയാക്കി. ഡോ. അബ്ദുൽ ഹലീം പണ്ഡിറ്റിൻ്റെ ലോവുഡ് ഹൗസ് മനസ്സിനകത്ത് തറയിട്ട് കഴിഞ്ഞതിനാൽ റൂം വിട്ടിറങ്ങാൻ മനസ്സ് വന്നില്ല. 

അതിരാവിലെ കഴിഞ്ഞ മൂന്ന് ദിവസമായി കേട്ട് കൊണ്ടിരിക്കുന്ന മനോഹരമായ ആ ബാങ്ക് വിളി അവസാനമായി വീണ്ടും കേട്ടു. സുബഹ് നമസ്കാരം നിർവ്വഹിച്ച ശേഷം ഞാനും ലോവുഡ് ഹൗസിനോട് വിട പറഞ്ഞു. ദാൽ ലേക്കിൻ്റെ പ്രഭാത ദൃശ്യം ഒരിക്കൽ കൂടി മനസ്സിലേക്ക് പകർത്തി ഞാൻ ശ്രീനഗറിനോട് സലാം ചൊല്ലി.

കഴിഞ്ഞ വർഷം കുടുംബ സമേതം വന്ന് തിരിച്ച് പോരുന്ന വഴിയിൽ സൈന്യത്തിൻ്റെ കോൺവോയ് കാരണം മൂന്ന് മണിക്കൂറോളം വഴിയിൽ കുടുങ്ങിയിരുന്നു. അന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കാതെ പുറപ്പെട്ട ഞങ്ങൾ, സമീപത്തൊന്നും കടകൾ ഇല്ലാത്തതിനാൽ വിശന്ന് പൊരിഞ്ഞത് ഓർമ്മയിൽ തങ്ങി നിൽക്കുന്നതിനാൽ നിഖിൽ പറഞ്ഞ കടയിൽ നിന്ന് ചൂടുള്ള പത്ത് റൊട്ടി വാങ്ങി ഞാൻ ബാഗിൽ വച്ചിരുന്നു. യാത്രക്കിടയിൽ എവിടെ വച്ചോ വിശപ്പിൻ്റെ വിളി വന്നു. ആവേശത്തോടെ ഞാൻ റൊട്ടിപ്പൊതി അഴിച്ചു. തണുത്ത് പോയ റൊട്ടി ഉണങ്ങിയ പാള പോലെയായി മാറിയിരുന്നു. ഒരു വിധത്തിലും കഴിക്കാൻ പറ്റാതെ ആയതിനാൽ പൊതിഞ്ഞ് ബാഗിൽ തന്നെ വച്ചു. ആപ്പിൾ ലോറികൾക്ക് പിന്നിലോ കോൺവോയ് വാഹനങ്ങൾക്കിടയിലോ പെടാതെ രക്ഷപ്പെട്ടതിനാൽ പത്ത് മണിയോടെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ സാധിച്ചു. കറി ഒഴിച്ച് മയപ്പെടുത്തി റൊട്ടി അകത്താക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും ദയനീയമായി പരാജയപ്പെട്ടു. 

ഒരു തുരങ്കം കഴിഞ്ഞ ഉടനെ തന്നെയുള്ള കടയിലായിരുന്നു ഞങ്ങൾ പ്രഭാത ഭക്ഷണം കഴിക്കാൻ കയറിയത്. നല്ല വിശപ്പുള്ളതിനാൽ എല്ലാവരും അത്യാവശ്യം നന്നായി തന്നെ ഭക്ഷണം കഴിച്ചു. സമയം ധാരാളം ഉണ്ടായിരുന്നതിനാൽ ഞാനും സത്യൻ മാഷും തുരങ്കത്തിൽ ഒന്ന് കയറി നോക്കാം എന്ന ഉദ്ദേശ്യത്തിൽ അതിനടുത്തേക്ക് നീങ്ങി. പണി മുഴുവൻ പൂർത്തിയാകാതെ തന്നെ ഗതാഗതത്തിന് തുറന്ന് കൊടുത്ത ഒരു തുരങ്കമായിരുന്നു അത്. ശബ്ദവും പൊടിയും ഉഷ്ണവും ഉണ്ടാക്കുന്ന അസ്വസ്ഥതകൾ കാരണവും നിരീക്ഷണ ക്യാമറകൾ വല്ലതും ഒപ്പി എടുക്കുന്നുണ്ടോ എന്ന സംശയം കാരണവും അധികം ഉള്ളോട്ട് പോകാതെ ഞങ്ങൾ പുറത്തിറങ്ങി. താമസിയാതെ തന്നെ ബസ് ജമ്മു ലക്ഷ്യമാക്കി യാത്ര പുനരാരംഭിച്ചു.

ആശ പോലെ ആമാശയം നിറഞ്ഞില്ലെങ്കിലും സൂര്യൻ്റെ പൊൻവെയിലേറ്റ് കൊണ്ടോട്ടിക്കൂട്ടം വീണ്ടും സജീവമായി.മൊത്തം ടൂറിനെപ്പറ്റിയും വിവിധ കാഴ്ചകളെയും അനുഭവങ്ങളെയും പാളിച്ചകളെയും പറ്റിയും മറ്റും ബസ്സിൽ ചർച്ച തുടങ്ങി. അതിനിടയിലാണ് ടൂർ മാനേജർമാർ ഇപ്പോഴും ബാച്ചിലേഴ്സ് ആയി തുടരുന്ന വിഷയം ആരോ എടുത്തിട്ടത്. ഉടനെ ഖാലിദ് ബായി അതേറ്റെടുത്തു.

"നിനക്കെത്ര വയസ്സായി?"ഖാലിദ് ബായി  ഹബിലിനോട് ചോദിച്ചു.

"29"  മറുപടി പറഞ്ഞത് നിഖിലായിരുന്നു.

"നിന്നോടല്ല ... ഹബിലിനോടാ.."

"അവൻ്റെത് തന്നെയാ പറഞ്ഞത്... അവൻ വയസ്സ് കുറച്ച് പറയാതിരിക്കാൻ...ഞാൻ അവനെക്കാൾ മാസങ്ങൾക്ക് ഇളയതാ.." 

"ഏത് വരെ പഠിച്ചു?"

"ബി.കോം ഹാഫ് .." ഇത്തവണയും ഉത്തരം പറഞ്ഞത് നിഖിലായിരുന്നു.

"ങേ!! ബി.കോം ഹാഫോ?"

"ങാ.. ബി.കോം രണ്ടാം വർഷം പഠിച്ച് കൊണ്ടിരിക്കെ ഞങ്ങളുടെ കൂടെ കൂടിയതാ... പിന്നെ കോളേജ് കണ്ടിട്ടില്ല.."

ഖാലിദ് ബായി ഫോണിൽ കുറെ താഴോട്ടും പിന്നെ മേലോട്ടും സ്ക്രോൾ ചെയ്തു.

" ഇതിൽ പറ്റിയത് ഏതാന്ന് നോക്ക് .. " ഫോൺ ഹബീലിന് നൽകിക്കൊണ്ട് ഖാലിദ് ബായി പറഞ്ഞു.

" ഇങ്ങനെ ഒരു പാട് പേര് ആ പാവം ചെക്കന് ആശ കൊടുത്തിട്ടുണ്ട്..." ഹബീൽ ഫോണിൽ പരതുന്നതിനിടെ താടിക്ക് കൈ കൊടുത്ത് കൊണ്ട് നിഖിൽ പറഞ്ഞു.

"അതൊന്നുമല്ല.. ബാബു ഏറ്റെടുത്താൽ അത് നടക്കും..." മജീദ് ബായി ഉറപ്പിച്ച് പറഞ്ഞു.

"എങ്കിൽ ബ്രോക്കർ ഫീസും വാങ്ങിച്ചോളൂ... ഈ വൈക്കോൽ ലോറി മാറിയിട്ട് വേണം അനിയൻ ബാവമാർക്ക് ആലോചന തുടങ്ങാൻ.." നിഖിൽ പറഞ്ഞു.

"ബ്രോക്കർ ഫീ ഇല്ല... പക്ഷെ, കട്ടിൽ നമ്മളെ ഷോപ്പിൽ നിന്ന് വാങ്ങണം... നിൻ്റെ ഫോട്ടോ ഒന്നയച്ച് താ.." ഫർണ്ണീച്ചർ കച്ചവടക്കാരനായ ഖാലിദ് ബായി തൻ്റെ ഉദ്ദേശ്യം വെളിപ്പെടുത്തി.

"തല്ക്കാലം പ്രൊഫൈൽ ഫോട്ടോ ഗ്രൂപ്പിലിടാം..." 'കട്ടിലിൽ തട്ടി വീണ' ഹബീൽ പറഞ്ഞു.

"അള്ളാ... ഇത് നമ്മളെ നേതാവാണല്ലോ..?" ഗ്രൂപ്പിൽ ഹബീലിൻ്റെ പ്രൊഫൈൽ ഫോട്ടോ കണ്ട മുനീർ ബായി വിളിച്ച് പറഞ്ഞു.

"അതെ.... " ഹബീലിൻ്റെ പിതാവിനെ അറിയുന്ന ഞാൻ പിന്താങ്ങി.

" അപ്പോൾ നീ ലുക്മാൻ അരീക്കോടിൻ്റെ ഒറിജിനൽ മകൻ തന്നെയാണോ?" മുനീർ ബായിയുടെ ചോദ്യം കേട്ട് ബസ്സിൽ പൊട്ടിച്ചിരി പടർന്നു.

"അടുത്തത് ആരാ... നഈം .... ഇവിടെ വാ..." പിന്നിൽ ഇരിക്കുന്ന നഈമിനെ ഖാലിദ് ബായി വിളിച്ചു. ലഡു കൈപറ്റാനെന്ന പോലെ നഈം പിന്നിൽ നിന്നും ഓടി എത്തി.

"പത്തിരുപത്തഞ്ച് വയസ്സായി ല്ലേ? ഒരു കല്യാണം ഒക്കെ കഴിക്കണ്ടേ?" ഖാലിദ് ബായി നഈമിനോട് ചോദിച്ചു. 

നഈമിൻ്റെ മുഖത്ത് ഒരു നാണം പടർന്നു. തൊട്ടടുത്തിരുന്ന ബദറുത്തയോട് അവൻ എന്തോ ചോദിച്ചു. ഖാലിദ് ബായി കുറെ വിവാഹ പരസ്യങ്ങൾ നഈമിനെ കാണിച്ചു. നഈം അത് ബദറുത്തയെയും കാണിച്ചു.

"നീ എന്തിനാ അത് അവിടെ കാണിക്കുന്നത്?" ഖാലിദ് ബായി ചോദിച്ചു.

"എൻ്റെ മോനല്ലേ ... അപ്പോൾ എന്നോട് ചോദിക്കണ്ടേ.."  ഉത്തരം പറഞ്ഞത് ബദറുത്തയായിരുന്നു.

"അള്ളാ... ശരിക്കും നിങ്ങൾ അവൻ്റെ ഉമ്മയാണോ?" നേരത്തെ മുനീർ ബായി ഹബീലിനോട് ചോദിച്ചതു പോലെ തന്നെയുള്ള ഖാലിദ് ബായിയുടെ ചോദ്യം കേട്ട് ബസ്സിൽ വീണ്ടും ചിരിപൂരം തുടങ്ങി. അപ്പോഴേക്കും ബസ് പഞ്ചാബി ഹവേലിയിൽ എത്തിയതിനാൽ ഇത്തരം കൂടുതൽ ചോദ്യങ്ങളിൽ നിന്ന് എല്ലാവരും രക്ഷപ്പെട്ടു. 

ഒരു തരത്തിലുള്ള ബ്ലോക്കിലും പെടാത്തതിനാൽ ഞങ്ങൾ പ്രതീക്ഷിച്ചതിലും വളരെ നേരത്തെ തന്നെ ലക്ഷ്യസ്ഥാനത്തോട് അടുത്തിരുന്നു. ആയതിനാൽ ലഞ്ചിന് ശേഷം പഞ്ചാബി ഹവേലിയിൽ ഇത്തവണയും മണിക്കൂറുകൾ ചെലവഴിച്ചു. വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ഞങ്ങൾ ജമ്മുവിൽ എത്തി.


Part 16: ജമ്മുവിൽ ഒരു രാത്രി

Tuesday, March 05, 2024

ദാൽ തടാകത്തിലെ ശിക്കാരകൾ (വിൻ്റർ ഇൻ കാശ്മീർ - 15 )

 Part 14: നിഷാത് ബാഗിലൂടെ

നിഷാത് ബാഗിൽ നിന്നും പുറത്തിറങ്ങിയ എല്ലാവരും പെട്ടെന്ന് തന്നെ ബസ്സിൽ കയറി. കാരണം അടുത്തത്, കഴിഞ്ഞ നാല് ദിവസമായി എന്നും കണ്ടു കൊണ്ടിരിക്കുന്നതും കാശ്മീരിൻ്റെ മുഖമുദ്രയുമായ ദാൽ തടാകത്തിലെ ശിക്കാര യാത്രയാണ്. ആദ്യമായിട്ട് പോകുന്നവർക്ക് വളരെയധികം ആസ്വാദ്യകരമായ ഒരു യാത്ര തന്നെയാണത്.

"ഇത് നമ്മുടെ അവസാനത്തെ യാത്രയാണ്... ഛെ... കാഴ്ചയാണ്... ദാൽ ലേക്ക് ... ഗാട്ട് നമ്പർ 16-ൽ നമ്മുടെ ബസ് പാർക്ക് ചെയ്യും. ഗാട്ട് നമ്പർ 14 -ൽ നിന്നാണ് ശിക്കാര ബോട്ട് യാത്ര. പാക്കേജിൽ ഉൾപ്പെട്ടതാണ്, പക്ഷെ ഇഷ്ടമുള്ളവർ പോയാൽ മതി. റൂമിലേക്ക് പോകേണ്ടവർക്ക് തടാകത്തിൻ്റെ സൈഡ് ചേർന്ന് നടന്നോ ഓട്ടോ പിടിച്ചോ പോകാം. ബസ്സിൽ ഒന്നും വയ്ക്കരുത്. ബസ് അവിടെ ഹാൾട്ടാണ്..." ടൂർ മാനേജർ നിഖിൽ നിർദ്ദേശം നൽകി.

കഴിഞ്ഞ തവണ വന്നപ്പോൾ ദാലിൽ ശിക്കാര യാത്ര നടത്തിയതാണെങ്കിലും ഒരിക്കൽ കൂടി പോയി നോക്കാം എന്ന് മനസ്സ് പറഞ്ഞു. ഞാനും സത്യൻ മാഷും ഗാട്ട് നമ്പർ 14 ലക്ഷ്യമാക്കി നടന്നു. നടത്തത്തിനിടയിൽ, ചുറ്റും വെള്ളം കെട്ടി നിൽക്കുന്ന ചെറിയ ഒരു കര ഭാഗത്ത് ആവേശത്തോടെ ക്രിക്കറ്റ് കളിക്കുന്ന കാശ്മീരി യുവതയുടെ കാഴ്ച ഞങ്ങളിൽ ആശ്ചര്യം ജനിപ്പിച്ചു. 

"ഒരു സിക്സ് അടിച്ചാൽ ബാൾ ദാൽ ലേക്കിലെത്തും.." സത്യൻ മാഷ് പറഞ്ഞു.

"ആ... അതിന് ഇത്തരം സ്ഥലത്ത് പ്രത്യേകം ഒരു നിയമമുണ്ട് ..." ഞാൻ പറഞ്ഞു.

" ങേ !! അതേതാ അങ്ങനെ ഒരു നിയമം ?"

"സിക്സറടിച്ചാൽ അടിച്ചവൻ മാത്രമല്ല, ആൾ ഔട്ട്!!" ഞാൻ പറഞ്ഞു.

"ങേ!!" പുതിയ നിയമം കേട്ട് സത്യൻ മാഷ് വാ പൊളിച്ചു.

"പണ്ട് ഞങ്ങളും ഇതു പോലെ പുഴ വയ്ക്കത്ത് ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. സിക്സറടിച്ച് ബാൾ ആഴമുള്ള സ്ഥലത്തേക്ക് വീണാൽ അത് തിരിച്ചെടുക്കാനുള്ള റിസ്കും സമയ നഷ്ടവും പരിഗണിച്ച് ഓൾ ഔട്ടായി പ്രഖ്യാപിക്കും. "

"കൊള്ളാലോ ഈ നിയമം. സ്റ്റേഡിയത്തിന് പുറത്തേക്ക് സിക്സർ അടിക്കുന്നവർക്കും ഈ നിയമം ബാധകമാക്കാവുന്നതാണ്..." സത്യൻ മാഷ് അഭിപ്രായപ്പെട്ടു.

"ദേ... ദാലിലെ വിസ്മയക്കാഴ്ചകൾ തുടങ്ങി... ഫ്ലോട്ടിംഗ് പോസ്റ്റ് ഓഫീസ് .." പാർക്ക് ചെയ്ത ഒരു ബോട്ട് ചൂണ്ടിക്കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു. തൊട്ടടുത്ത് കണ്ട മരവും മനോഹരമായി തോന്നി.

നിമിഷങ്ങൾക്കകം തന്നെ ഞങ്ങൾ ഗാട്ട് നമ്പർ 14 ൽ എത്തി. സത്യൻ മാഷും ഞാനും ഏലിയാമ്മ ചേച്ചിയും സണ്ണിച്ചായനും ഹബീൽ കാണിച്ച് തന്ന ബോട്ടിൽ കയറി ഇരുന്നു. അൽപ്പസമയത്തിനകം തന്നെ ഒരു കശപിശ ശബ്ദം കേട്ടു. മറ്റൊരു ബോട്ടിലേക്ക് മാറാൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ മാറിക്കയറി.

കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ, മണിക്കൂറിന് 2000 രൂപ കൊടുത്തായിരുന്നു ഞങ്ങൾ ശിക്കാര യാത്ര നടത്തിയത്. ഒരു മണിക്കൂർ യാത്രക്ക് വെറും 600 രൂപ മാത്രമേയുള്ളൂവെന്ന് ഇത്തവണ മനസ്സിലായി.

പൂക്കളുടെ തടാകം എന്ന പേരിൽ ദാൽ തടാകം പ്രസിദ്ധമാണ്. പക്ഷേ, വിൻ്റർ സീസണായതിനാൽ തടാകത്തിലോ ഫ്ലോട്ടിംഗ് മാർക്കറ്റുകളിലോ പൂക്കൾ കണ്ടില്ല. തണുപ്പ് അടിക്കാൻ തുടങ്ങിയതിനാൽ ആയിരിക്കാം സഞ്ചാരികൾ പൊതുവെ കുറവായിരുന്നു. എങ്ങോട്ട് തിരിഞ്ഞാലും ഞങ്ങളുടെ സംഘാംഗങ്ങളെ മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ.

പതിവ് പോലെ വിവിധതരം കച്ചവടക്കാർ ഞങ്ങളുടെ ബോട്ടിനെ ചുറ്റിപ്പറ്റി വട്ടം കറങ്ങി. കേരളത്തിൽ നിന്നാണെന്ന് അറിഞ്ഞപ്പോൾ അവർക്ക് ആവേശം വീണ്ടും കൂടി.അവരിൽ ചിലർ വർഷങ്ങളായി നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ തുഴ എറിയുന്നവരാണെന്ന് കൂടി പറഞ്ഞപ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നി. വള്ളംകളി ടീമിൻ്റെ പേരായ കൈനകരി ചുണ്ടൻ എന്നും ചമ്പക്കുളം ചുണ്ടൻ എന്നും നാവ് വഴങ്ങാതെ അവർ പറയുകയും കൂടി ചെയ്തപ്പോൾ വിശ്വസിക്കാതിരിക്കാനും വയ്യ എന്നായി. പലരിൽ നിന്നും പലതും വാങ്ങി കൊറിച്ചും ചിരിച്ചും ഞങ്ങൾ ദാലിലെ യാത്ര അവിസ്മരണീയമാക്കി.

"ദേ . . . എന്താ ദ് മുഖത്ത് ? " തൊട്ടപ്പുറത്തെ ബോട്ടിലിരിക്കുന്ന കപിൾസിലെ ജാസിറയെ നോക്കി സത്യൻ മാഷ് ചോദിച്ചു.

"എന്താ ... ഇക്കാ എൻ്റെ മുഖത്ത് ..." 

"ഓ...അത് സ്വൽപം കരി.."

"ങേ... കരിയോ? എന്നിട്ടെന്തേ ഇതുവരെ പറയാഞ്ഞത്... ഇതുവരെ എടുത്ത ഫോട്ടോയിൽ എല്ലാം ഇ കരിപുരണ്ട..."

"അതിപ്പോ ... ഫോട്ടോ എടുക്കുമ്പം മുഖത്ത് കരിയാണോ നരിയാണോ എന്നൊന്നും നോക്കാൻ എനിക്കാവില്ല..."

" ആ... ശണ്ഠ കൂടണ്ട...ഈ ബോട്ട് യാത്ര ഏതാനും നിമിഷങ്ങൾക്കകം തീരും.പക്ഷേ  ജീവിത നൗക ഇനിയും കുറെ മുന്നോട്ട് പോകാനുള്ളതാ..." ഞാൻ അവരെ ഓർമ്മിപ്പിച്ചു.

കഴിഞ്ഞ വർഷത്തെ ശിക്കാര യാത്രയിൽ ഓരോ സ്പോട്ടും ബോട്ടുകാരൻ പറഞ്ഞ് തന്നിരുന്നു. ഇത്തവണ അദ്ദേഹം തൊട്ടടുത്ത ബോട്ടുകാരനോട് സൊറ പറഞ്ഞായിരുന്നു തുഴഞ്ഞിരുന്നത്. ഇലപൊഴിച്ച് നിൽക്കുന്ന ചിനാർ മരങ്ങൾക്ക് പിന്നിൽ മറയുന്ന അരുണൻ്റെ കാഴ്ച ദാൽ തടാകത്തിലെ ബോട്ടിൻ്റെ പശ്ചാത്തലത്തിൽ ക്യാമറയിൽ പകർത്തിയപ്പോൾ അതിമനോഹരമായ ഒരു സീനറി കിട്ടി. 

കഴിഞ്ഞ തവണ കയറിയ ഫ്ലോട്ടിംഗ് മാർക്കറ്റിൽ ഇത്തവണയും വെറുതെ ഒന്ന് കയറിയിറങ്ങി.ഒരു മണിക്കൂർ ശിക്കാര യാത്ര പൂർത്തിയാക്കി ഞങ്ങൾ അഞ്ച് മണിയോടെ തിരിച്ചെത്തി.

"എല്ലാവരും ഒന്ന് കൂടി തടാകത്തിലേക്ക് നോക്കൂ..." നിഖിൽ പറഞ്ഞു. 

ജെട്ടിയിലേക്ക് അടുപ്പിക്കുന്ന ഒരു ബോട്ടിൽ മലയാളത്തിൽ എഴുതിയത് കണ്ട് ഞങ്ങൾ ഞെട്ടി.
" കേറി വാടാ മക്കളേ... Take off Holidays !!"

ദാൽ ലേക്കിൻ്റെ പരിസരത്ത് നിന്ന് തന്നെ കാശ്മീരിൻ്റെ ഓർമ്മക്കായി പല സാധനങ്ങളും ഞങ്ങൾ വാങ്ങി. മരത്തിൽ തീർത്ത മിക്ക കരകൗശല വസ്തുക്കൾക്കും വിലയും തുലോം കുറവായിരുന്നു.

"സാർ... നമുക്ക് ബീണ്ടി കഴിക്കണ്ടേ?" ആമാശയം ഉണർന്നതിൻ്റെ ലക്ഷണങ്ങൾ സത്യൻ മാഷ് പ്രകടിപ്പിച്ചു.

"വേണം വേണം... ഇന്നലെ തെരഞ്ഞ് നടന്നിട്ട് കിട്ടിയിട്ടില്ല... നാളെ ഇനി ഒരവസരവും ഇല്ല.. ഇന്ന് ബീണ്ടി കിട്ടുന്നത് വരെ തെണ്ടി നടക്കാം..." ഹഖും സമ്മതിച്ചതോടെ ഞാനും ബീണ്ടിയുടെ രുചി അറിയാൻ കൊതിച്ചു. അങ്ങനെ കൃഷ്ണാ ധാബയിൽ വച്ച് ഞങ്ങൾക്ക് സാധനം കിട്ടി.

മലയാളിയുടെ വെണ്ടയ്ക്ക അൽപം മസാല ചേർത്ത് ഗ്രേവിയാക്കി വച്ചതാണ് ബീണ്ടി. നാട്ടിൽ നാൽപത് രൂപക്ക് ഒരു കിലോ കിട്ടുന്ന വെണ്ടയ്ക്ക നാല് പ്ലേറ്റ് ബീണ്ടിയായി മാറുമ്പോൾ ഒരു പ്ലേറ്റിന് 120 രൂപയായി മാറും എന്ന തിരിച്ചറിവും അന്ന് കിട്ടി. 

ശ്രീനഗറിൽ നിന്നുള്ള അവസാനത്തെ അത്താഴവും കഴിച്ച് ഞങ്ങൾ കൃഷ്ണാ ധാബയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തണുപ്പിൻ്റെ പുതപ്പ് നഗരത്തെ മൂടാൻ തുടങ്ങിയിരുന്നു.

Part 16 : മംഗല്യം തന്തുനാനെ