Pages

Sunday, May 17, 2026

ഗുൽമാർഗ്ഗിൽ ഒരു മഞ്ഞ് വീഴ്ചക്കാലത്ത് .... (ടീം 87 SSC @ കാശ്മീർ - 13)

ടീം 87 SSC @ കാശ്മീർ  - 12

കേബിൾ കാറിൻ്റെ ഒന്നാം ഘട്ടമായ കൊങ്ദൂരിയിൽ മഞ്ഞ് പെയ്യുന്നതിൻ്റെ യാതൊരു ലക്ഷണവും ഗുൽമാർഗ്ഗിലേക്ക് കയറുന്ന വഴിയിൽ എവിടെയും ഞാൻ കണ്ടില്ല. പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോഴും മഴയുടെ നനവല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. പോണി വാലകളും ടാക്സിക്കാരും പൊതിയാൻ തുടങ്ങിയതിനാൽ അല്പം മുമ്പോട്ട് നടന്നാൽ കാണുന്ന ഗുൽമാർഗ്ഗ് സെൽഫി പോയിൻ്റിൽ എത്താൻ പറഞ്ഞ് ഞാൻ വേഗം നടന്നു. സെൽഫി പോയിൻ്റും നനഞ്ഞ് കുതിർന്ന് ചെളി നിറഞ്ഞിരുന്നു എന്നല്ലാതെ മഞ്ഞിൻ്റെ ഒരു കണം പോലും കണ്ടില്ല.

സെൽഫി പോയിൻ്റിൽ എത്തിയവരെയും കൊണ്ട് ഞാൻ കേബിൾ കാർ ഓപ്പറേറ്റിംഗ് സെൻ്ററിലേക്ക് നടന്നു. പകുതി ദൂരം പിന്നിട്ടിട്ടും ബാക്കിയുള്ളവരെ കാണാത്തതിനാൽ ഞാൻ അസ്വസ്ഥനായി. അൽപ സമയം ഞാൻ അവിടെ കാത്ത് നിന്നു. കുറെ കഴിഞ്ഞ് പിന്നിലായവർ എല്ലാവരും കൂടി ഒരു ടാക്സിയിൽ കയറി വന്നു. കാരണം അന്വേഷിച്ചപ്പോഴാണ് കൂട്ടത്തിലെ കാരണവരായ ഗോവിന്ദന് ശ്വാസം മുട്ടിയത് അറിഞ്ഞത്. ഇൻഹേലർ കരുതിയതിനാൽ വലിയൊരാശങ്കയിൽ നിന്ന് രക്ഷപ്പെട്ടു എന്ന് സിദ്ദീഖ് പറഞ്ഞപ്പോഴാണ് കാര്യത്തിൻ്റെ ഗൗരവം പിടി കിട്ടിയത്. അതോടെ ബനിയൻ, സ്വറ്റർ, ജാക്കറ്റ്, കോട്ട് എന്നിവക്ക് പുറമെ കയ്യിൽ കരുതിയിരുന്ന മഴയുറ കൂടി അവൻ്റെ വസ്ത്രമായി. അതോടെ പ്രസിദ്ധമായ ഒറ ഡാൻസ് എന്ന ഐറ്റം ഞങ്ങൾക്ക് കാണാനുമായി.

കേബിൾ കാർ സെൻ്ററിൽ തിരക്ക് വളരെ കുറവായിരുന്നു. അഞ്ച് പേർ വീതം ഓരോ കാറിൽ കയറി ഞങ്ങൾ യാത്ര ആരംഭിച്ചു. താഴെ ചിതറിക്കിടക്കുന്ന വെള്ളപ്പൊട്ടുകൾ കൂടിക്കൂടി വരാൻ തുടങ്ങി. കൊങ്ദൂരിയിൽ മഞ്ഞ് വീഴ്ച ഉണ്ടെന്ന് അപ്പോഴാണ് ഞങ്ങൾക്ക് ഉറപ്പായത്. കേബിൾ കാറിൻ്റെ  ഒന്നാം ഘട്ടത്തിൽ ഇറങ്ങി രണ്ടാം ഘട്ടത്തിലേക്ക് ഞങ്ങൾ മാറിക്കയറി. രണ്ടാം ഘട്ട സ്റ്റേഷനായ അഫാർവത് മുഴുവൻ മഞ്ഞ് പുതച്ച് കിടക്കുകയായിരുന്നു. കേബിൾ കാറിൽ നിന്ന് ഞങ്ങൾ താഴെ ഇറങ്ങി. പെയ്ത് കൊണ്ടിരിക്കുന്ന മഞ്ഞിൻ്റെ ഭംഗി ഞങ്ങൾ ശരിക്കും ആസ്വദിച്ചു.

മഴപ്പെയ്ത്ത് ഞങ്ങളെല്ലാവരും കണ്ടിട്ടുണ്ടെങ്കിലും മഞ്ഞു വീഴ്ച പലർക്കും നവ്യാനുഭവമായിരുന്നു. എനിക്ക് ഈ വർഷം തന്നെ മൂന്നാമത്തെ മഞ്ഞ് വീഴ്ച ആസ്വദിക്കാനും ഇതിലൂടെ സാധിച്ചു. പരസ്പരം ഐസ് വാരി എറിഞ്ഞും ഡാൻസ് കളിച്ചും ഒപ്പന കളിച്ചും മഞ്ഞിൽ ഉരുണ്ട് മറിഞ്ഞും റീൽസ് ചിത്രീകരിച്ചും അങ്ങനെ എന്ത് ചെയ്യണം എന്ന് നിശ്ചയമില്ലാതെ പലരും പലതും ചെയ്തു. ശ്വാസം മുട്ടൽ കാരണം മഴയുറ ധരിച്ചിരുന്ന ഗോവിന്ദനും ചില ചുവടുകൾ വെച്ചു. ഞങ്ങൾക്കിടയിൽ അത് "ഒറ ഡാൻസ്" എന്ന പേരിൽ സുപ്രസിദ്ധമായി.മഞ്ഞിൽ കളി ഏകദേശം എല്ലാവർക്കും മതി എന്ന് തോന്നിയപ്പോൾ ഞങ്ങൾ മടങ്ങാൻ തീരുമാനിച്ചു. 

കേബിൾ കാറിൻ്റെ ഫസ്റ്റ് ഫേസ് ആയ കൊങ്ദൂരിയിൽ പ്രത്യേകിച്ച് ഒന്നും കാണാനില്ലെങ്കിലും ആ തണുപ്പിൽ ഒരു ചുടുചായ കുടിക്കുന്നത് വല്ലാത്തൊരു അനുഭൂതി ആയിരിക്കും എന്ന് എനിക്ക് തോന്നി. അങ്ങനെ ഞങ്ങൾ കൊങ്ദൂരിയിൽ തിരിച്ചെത്തി. നിര നിരയായി നിൽക്കുന്ന ചായക്കടകളിൽ ഒന്നിനകത്തേക്ക് കയറി ചുടു ചായ നുകർന്നു. പുറത്ത് അപ്പോഴേക്കും മഞ്ഞുവീഴ്ച ശക്തമാകാൻ തുടങ്ങി.

ചായക്ക് ശേഷം തൊട്ടടുത്തുള്ള പള്ളിയിലേക്ക് ഞങ്ങൾ നീങ്ങി. മുൻ സന്ദർശന വേളകളിൽ പ്രസ്തുത പള്ളി എൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. നമസ്‌കാര ശേഷം, അവിടെ കണ്ട ഇമാമിനോട് അൽപ നേരം വർത്തമാനം പറഞ്ഞിരുന്നു.

അപ്പോഴേക്കും പുറത്ത് വിസിലിൻ്റെ ശബ്ദം കേട്ടു. മഞ്ഞ് വീഴ്ച കൂടുതൽ ശക്തമാകുന്നതിനാൽ കേബിൾ കാർ ഓപ്പറേഷൻ നിർത്താൻ പോവുകയാണെന്നും സഞ്ചാരികൾ എല്ലാവരും സ്ഥലം വിടണമെന്നും അറിയിപ്പ് കിട്ടി. അങ്ങനെ സീസണിലെ ആദ്യത്തെ മഞ്ഞ് വീഴ്ച ആവോളം ആസ്വദിച്ചു കൊണ്ട് ഞങ്ങൾ മടങ്ങി. ടാംഗ് മാർഗ്ഗിലെത്തി കോട്ടും ബൂട്ടും തിരിച്ച് നൽകി. 

മടക്ക യാത്രയിൽ എൻ്റെ മനസ്സിൽ ആ ചിന്ത വീണ്ടും മുളപൊട്ടി ; ഇഷ്ഫാഖിൻ്റെ വീട് , അതെങ്ങനെയെങ്കിലും കണ്ടെത്തണം!

(തുടരും...)

Thursday, May 14, 2026

ദേ, മുഖ്യമന്ത്രിൻ്റെ കൂടെ !

ശ്രീകൃഷ്‌ണപുരം എഞ്ചിനീയറിംഗ് കോളേജിൽ എൻ്റെ ഡിപ്പാർട്ട്മെൻ്റ് തലവനും സ്റ്റാഫ് ഹോസ്റ്റലിൽ ഒരുമിച്ച് താമസക്കാരനും ആയിരുന്നു തൃപ്പൂണിത്തുറ സ്വദേശി ഡോ.രമേഷ് ബാബു. അദ്ദേഹത്തിൻ്റെ അഛൻ ആഴ്ചകൾക്ക് മുമ്പ് മരണപ്പെട്ടു. വിവരം അറിഞ്ഞത് താമസിച്ചായതിനാൽ ഞാൻ അനുശോചനം അറിയിക്കാനൊന്നും മിനക്കെട്ടില്ല. അല്ലെങ്കിലും അത്ര അടുത്ത സഹവർത്തിത്വം ഞങ്ങൾ തമ്മിൽ ഇല്ലാത്തതിനാൽ അതിൻ്റെ ഒരാവശ്യം ഉണ്ടെന്ന് എനിക്ക് ബോധ്യം വന്നില്ല.

ദിവസങ്ങൾക്ക് മുമ്പ്, രമേഷ് സാറുമായി എന്നെക്കാളും കൂടുതൽ ബന്ധമുള്ള എൻ്റെ ഇപ്പോഴത്തെ സഹപ്രവർത്തകനും നാട്ടുകാരനുമായ സുമേഷ് എന്നെ വിളിച്ച് തൃപ്പൂണിത്തുറ വരെ പോകുന്നതിലുള്ള അഭിപ്രായം ആരാഞ്ഞു. അവധി ആയതിനാൽ ഞാൻ ഒരു അർദ്ധ സമ്മതം മൂളി.ഹോസ്റ്റലിലെ പഴയ അന്തേവാസികളായ കൊടുങ്ങല്ലൂർ സ്വദേശി ഷൈൻ സാറെയും കോഴിക്കോട്ടുകാരൻ റഹീം മാഷെയും കൂടി വിളിക്കാം എന്ന് പറഞ്ഞപ്പോൾ  എനിക്ക് പൂർണ്ണ സമ്മതമായി. ചാലക്കുടിക്കാരൻ ജയപാലിനെ കൂടി കൂട്ടിയാൽ ഞങ്ങളുടെ പഴയ "ഭക്ഷണക്കൂട്ടം" റീ യൂണിയൻ കൂടി ആകും എന്നതിനാൽ ഞാൻ അദ്ദേഹത്തെയും വിളിച്ച് യാത്ര സെറ്റാക്കി. ശനിയാഴ്ച ഉദ്ദേശിച്ച യാത്ര തട്ടിത്തിരിഞ്ഞ് ബുധനാഴ്ചയിലെത്തി. 

ഷൈൻ സാർ സ്വന്തം കാറിലും മറ്റെല്ലാവരും കേന്ദ്രത്തിൻ്റെ ട്രെയിനിലുമായി ആലുവയിലെത്തി. ഭക്ഷണക്കൂട്ടം റീസെറ്റായ സന്തോഷത്തിൽ സ്റ്റാർട്ടറായി എല്ലാവരും ഓരോ ദോശ കഴിച്ചു. ശേഷം രമേഷ് സാറിൻ്റെ വീട്ടിലെത്തി. ഒരു പായസം കുടിക്കാനും വന്നതിൻ്റെ കാര്യങ്ങൾ പറയാനും സൗഹൃദം പുതുക്കാനും  അല്പനേരം ചെലവഴിച്ച ശേഷം  രണ്ട് മണിക്ക് ഞങ്ങൾ അവിടെ നിന്ന് തിരിച്ചിറങ്ങി.

നാട്ടിലേക്കിനി വൈകിട്ട് അഞ്ച് മണിക്കേ ട്രെയിൻ ഉള്ളൂ എന്നതിനാൽ ഷൈൻ സാറിൻ്റെ കൂടെ കൊടുങ്ങല്ലൂർ വരെ പോകാമെന്നും അവിടെ നിന്ന് ബസ് കയറിയാൽ മൂന്ന് മണിക്കൂർ കൊണ്ട് കോഴിക്കോട് എത്താമെന്നും കരുതി ഞങ്ങൾ യാത്ര ആരംഭിച്ചു. വഴിയിൽ ഏതെങ്കിലും ഹോട്ടലിൽ കയറി ജയപാലൻ്റെ പഴയ കാട ഫ്രൈ പ്രേമം തട്ടിയുണർത്താമെന്നും പദ്ധതിയിട്ടു.

വൈറ്റില ഹബ്ബ് പിന്നിട്ട് പാലാരിവട്ടം പാലവും കഴിഞ്ഞപ്പോൾ, കോൺഗ്രസ് നേതാവ് കൂടിയായ ഷൈൻ സാറെ ആരോ വിളിച്ച് ആലുവയിലെത്താൻ പറഞ്ഞു. അൽപം കൂടി മുന്നോട്ട് പോയപ്പോഴേക്കും നിയുക്ത എം.എൽ. എ യും എറണാകുളം ഡി.സി.സി പ്രസിഡണ്ടുമായ മുഹമ്മദ് ഷിയാസ്, ഷൈൻ സാറെ വിളിച്ച് വി.ഡി സതീശൻ്റെ വീട്ടിലെത്താൻ ആവശ്യപ്പെട്ടു. അതോടെ നമസ്‌കാരവും ഭക്ഷണവും കഴിഞ്ഞ് ഞങ്ങളെ ആലുവയിൽ ഡ്രോപ് ചെയ്യാമെന്നും സാറിന് അങ്ങോട്ട് പോകാമെന്നും തീരുമാനിച്ചു.

ഭക്ഷണ ശേഷം വീണ്ടും പ്ലാൻ മാറി. വി.ഡി സതീശനെ മുഖ്യമന്ത്രിയായി വൈകിട്ട് അഞ്ച് മണിക്ക് പ്രഖ്യാപിക്കുമെന്നും എല്ലാവർക്കും അദ്ദേഹത്തെ ഒന്ന് പോയി കാണാമെന്നുമായി. നാട്ടിലെത്താൻ എന്തായാലും രാത്രി ഏറെ വൈകും എന്നതിനാൽ നിയുക്ത മുഖ്യമന്ത്രിയെ കണ്ട് ഒരുമിച്ച് ഒരു ഫോട്ടോ എടുക്കാം എന്ന ഷൈൻ സാറുടെ നിർദ്ദേശം ഞങ്ങൾ അംഗീകരിച്ചു.അങ്ങനെ ആലുവ ദേശത്തുള്ള അദ്ദേഹത്തിൻ്റെ വസതിയിൽ ഞങ്ങൾ എത്തി.

പാർട്ടി പ്രവർത്തകരുടെ തിരക്കിനിടയിലൂടെ "കോഴിക്കോട്ട് നിന്നും കാണാൻ വന്നവർ" എന്ന ലേബലിൽ ഷൈൻ സാർ ഞങ്ങളെ അകത്ത് കയറ്റി. സുസ്‌മേര വദനനായി ഓരോരുത്തർക്കും കൈ കൊടുത്ത് ഫോട്ടോക്ക് പോസ് ചെയ്യുന്ന നിയുക്ത മുഖ്യമന്ത്രിയെ ഞങ്ങളും കണ്ടു. കൈ കൊടുത്ത് ഞാനും അഭിനന്ദനങ്ങൾ അറിയിച്ചു.ഷൈൻ സാർ അത് ക്യാമറയിൽ പകർത്തി.

ഇന്ന് ആ പ്രഖ്യാപനം വന്നു. രമേശ് ചെന്നിത്തലയെയും കെ.സി വേണുഗോപാലിനെയും പിന്തള്ളി വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. പത്ത് ദിവസത്തെ കാത്തിരിപ്പിന് (ഇന്ന് യാത്രക്കിടയിൽ അതിനെപ്പറ്റി എഴുതിയ ഒരു സീസണൽ മാങ്ങാക്കഥ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക)  വിരാമമായതിൽ സന്തോഷം. ഒപ്പം, രാഷ്‌ട്രീയത്തിൽ ഒരു താല്പര്യവും ഇല്ലാത്ത എനിക്കും ആദ്യമായി ഒരു മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അഭിനന്ദനങ്ങൾ അറിയിക്കാൻ യാദൃശ്ചികമായി ലഭിച്ച അവസരത്തിൻ്റെ അമ്പരപ്പും.

Wednesday, May 13, 2026

ഒരു സീസണൽ മാങ്ങാ കഥ

എൻ്റെ വീട്ടിൽ മൂന്ന് മാവുകൾ ഉണ്ട്. മാങ്ങാ സീസൺ ആകുമ്പോൾ അവയിൽ മാങ്ങ ഉണ്ടാകും. ഒരു മാവ് നല്ലവണ്ണം കായ്ക്കും; മറ്റ് രണ്ട് മാവുകളും അവസരം പാർത്തിരിക്കും. കഴിഞ്ഞ അഞ്ച് വർഷമായി ഇതായിരുന്നു സ്ഥിതി. ബട്ട്, ഈ വർഷം മൂന്ന് മാവുകളും മത്സരിച്ചങ്ങ് പൂക്കുകയും കായ്ക്കുകയും ചെയ്തു🥰.

അങ്ങനെ മാങ്ങ പഴുത്ത് വീഴാൻ തുടങ്ങി. ഒരു മാവിലെ മാങ്ങ അൽപം ചെറുതും ഉരുണ്ടതുമായിരുന്നു. തൊലിക്ക് നല്ല കട്ടിയും. മറ്റൊരു മാവിലെ മാങ്ങക്ക് പച്ചയും ചുവപ്പും കലർന്ന് ഒരു ഇരുനിറമായിരുന്നു. നല്ല വലിപ്പവും ഉണ്ടായിരുന്നു. അണ്ണാനും കാക്കക്കും വവ്വാലിനും എല്ലാം ആ മാങ്ങയായിരുന്നു ഇഷ്ടം. മൂന്നാമത്തെ മാവിലെ മാങ്ങക്ക് നല്ല വൃത്തിയുണ്ടായിരുന്നു. തടി എൻ്റെ പറമ്പിലാണെങ്കിലും അയൽക്കാരുടെ പറമ്പിലായിരുന്നു മാങ്ങ കൂടുതലും തൂങ്ങിയിരുന്നത്🫣.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂന്ന് മാവുകളും കൂടി ഒരു മത്സരത്തിലാണ്. ആരുടേതാണ് ഏറ്റവും സുന്ദരൻ മാങ്ങ എന്നതാണ് മത്സരം. ഒറ്റ നോട്ടത്തിൽ ഏതൊരാൾക്കും അത് മനസ്സിലാകും എങ്കിലും മറ്റ് രണ്ട് മാവുകളും അത് വക വയ്ക്കുന്നില്ല🙄.

ഏതായാലും മാങ്ങകൾ മൂന്നും മേശപ്പുറത്ത് വെച്ച് ഞാൻ കാത്തിരിക്കുകയാണ്. വിരുന്നു പോയ ഭാര്യയും മക്കളും തിരിച്ച് വന്ന ശേഷം  ഒരു തീരുമാനമാക്കിയിട്ട് വേണം ചെത്തിയങ്ങ് തിന്നാൻ😆.

(ആർക്കെങ്കിലും എന്തിനോടെങ്കിലും സാമ്യം തോന്നിയിട്ടുണ്ടെങ്കിൽ അത് കാലാവസ്ഥയുടെ പ്രശ്നമാണ്, ഞാൻ നിരപരാധിയാണ്😜)

Tuesday, May 05, 2026

ദ ലാസ്റ്റ് കൗണ്ടിംഗ്?

2026 നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഡ്യൂട്ടി ലിസ്റ്റ് വന്നപ്പോൾ ഡ്യൂട്ടി ലഭിക്കാതിരുന്ന ഞാൻ, എൻ്റെ സർക്കാർ സർവ്വീസിലെ അവസാന ഇലക്ഷൻ ഡ്യൂട്ടി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ അവസാനിച്ചോ എന്ന് സംശയിച്ചു. പക്ഷേ ഹോം വോട്ടിംഗ് ഡ്യൂട്ടി പിന്നാലെ വന്നതോടെ ആ സംശയം മാറി. അതും കഴിഞ്ഞ് പോളിംഗ് ഉദ്യോഗസ്ഥരുടെ വി.എഫ്.എസ് ഡ്യൂട്ടി കൂടി ലഭിച്ചതോടെ, അവസാന ഇലക്ഷൻ ഡ്യൂട്ടി അനിയൻ്റെ കീഴിൽ ചെയ്ത് തീർത്ത സന്തോഷത്തോടെ ഇലക്ഷൻ ഡ്യൂട്ടി എന്ന പെട്ടി ഞാൻ മെല്ലെ അടച്ചു.

നാലഞ്ച് ദിവസം മുമ്പ് കൗണ്ടിംഗ് ഡ്യൂട്ടി കൂടി വന്നതോടെ ഇലക്ഷൻ കമ്മീഷന് എന്നോടുള്ള പെരുത്ത് സ്നേഹം ഞാൻ തിരിച്ചറിഞ്ഞു. കൂടത്തായി സെൻ്റ് മേരീസ് സ്‌കൂളിൽ, കൊടുവള്ളി നിയമസഭാ മണ്ഡലത്തിൻ്റെ വോട്ടെണ്ണൽ കേന്ദ്രത്തിലെ പതിമൂന്നാം നമ്പർ ടേബിളിലേക്ക് കൗണ്ടിംഗ് സൂപ്പർവൈസറായുള്ള നിയമന ഉത്തരവ് ഞാൻ കൈപ്പറ്റിയത് അതേ സ്‌കൂളിൽ വെച്ചായിരുന്നു. രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ഒരു സുനാമി ഞാൻ പ്രതീക്ഷിക്കാത്തതിനാൽ, പെൻഷൻ പ്രായം കൂട്ടിയില്ലെങ്കിൽ ഇത് എൻ്റെ അവസാന ഇലക്ഷൻ ഡ്യൂട്ടി ആയി മാറും.

രാവിലെ കൃത്യം ആറര മണിക്ക് തന്നെ ഞാൻ സെൻ്ററിൽ എത്തി. രണ്ട് ഗേറ്റുകളിലെ പരിശോധന കഴിഞ്ഞ് കൗണ്ടറിൽ ഫോണും ഏല്പിച്ച് ആദ്യം വിശപ്പിൻ്റെ കൗണ്ടറിംഗ് അറ്റാക്ക് ശമിപ്പിച്ചു. ശേഷം സി. ആ. പി. എഫ് കാവൽ നിൽക്കുന്ന മൂന്നാമത്തെ ഗേറ്റിൽ ഐ.ഡി. കാർഡ് സ്‌കാൻ ചെയ്ത ശേഷം അകത്ത് കയറി. അതോടെ, ഇനി കൗണ്ടിംഗ് കഴിയാതെ പുറത്തിറങ്ങാൻ പറ്റാത്ത വേലിക്കൂട്ടിനകത്തായി ഞാൻ.

കൗണ്ടിംഗ് സൂപ്പർവൈസറും കൗണ്ടിംഗ് അസിസ്റ്റൻ്റും മൈക്രോ ഒബ്‌സർവറും അടങ്ങുന്നതാണ് ഒരു കൗണ്ടിംഗ് ടീം. കമ്പി വേലിക്കപ്പുറത്തായി കൗണ്ടിംഗ് ഏജൻ്റുമാരും ഉണ്ടാകും. പതിമൂന്നാം നമ്പർ ടേബിളിലായിരുന്നു എൻ്റെ ഡ്യൂട്ടി. ഞാൻ ചെല്ലുമ്പോൾ ആ ടേബിളിൽ മൂന്ന് പേർ വർത്തമാനവും പറഞ്ഞ് ചിരിച്ച് കളിച്ചിരിക്കുന്നു! അതേ സ്‌കൂളിൽ വോട്ടെണ്ണുന്ന തിരുവമ്പാടി മണ്ഡലത്തിലെ പതിമൂന്നാം നമ്പർ ടേബിളിലേക്കുള്ള സൂപ്പർവൈസർ ആയിരുന്നു അതിൽ ഒരാൾ. തെറ്റ് മനസ്സിലാക്കിയ പുള്ളി വേഗം സ്ഥലം വിട്ടു.

കൃത്യം എട്ടരക്ക് തന്നെ കൺട്രോൾ യൂണിറ്റ് അടങ്ങിയ പെട്ടി ടേബിളിലെത്തി. അഡ്രസ് ടാഗും കൺട്രോൾ യൂണിറ്റ് നമ്പറും ഫോം 17 C യും ഏജൻ്റുമാരെ കാണിച്ച് ഉറപ്പ് വരുത്തി ഞാൻ സീലുകൾ പൊട്ടിച്ചു. പെട്ടി തുറന്ന് കൺട്രോൾ യൂണിറ്റ് പുറത്തെടുത്ത് അതും ഏജൻ്റുമാരെ കാണിച്ച് അതിലെ സീലുകളും ഓരോന്നായി പൊട്ടിച്ചു. ശേഷം അത് ഓണാക്കി ഡിസ്പ്ലേ ചെയ്യുന്ന വിവരങ്ങളും അവരെ കാണിച്ചു.

അങ്ങനെ എണ്ണലിൻ്റെ പ്രധാന കർമ്മമായ റിസൾട്ട് കാണാനായി പ്രസ്തുത ബട്ടൻ അമർത്തി. ഓരോ സ്ഥാനാർത്ഥിക്കും കിട്ടിയ വോട്ടുകൾ ഡിസ്പ്ലേ ചെയ്യുന്നത് കൗണ്ടിംഗ് അസിസ്റ്റൻ്റ് വായിച്ചു. ഞാനും മൈക്രോ ഒബ്‌സർവറും അത് വ്യത്യസ്ത ഷീറ്റുകളിൽ രേഖപ്പെടുത്തി. നാലഞ്ച് മിനുട്ടിനുള്ളിൽ കൗണ്ടിംഗ് തീർന്നു. മെഷീൻ ഓഫാക്കി വീണ്ടും പെട്ടിയിലാക്കി അഡ്രസ് ടാഗ് തിരിച്ച് കെട്ടി അടുത്ത യൂണിറ്റ് കൊണ്ടുവരാനുള്ള സ്ലിപ്പ് അടക്കം റണ്ണറെ ഏല്പിച്ചു. ആകെ എടുത്തത് പത്ത് മിനുട്ട് മാത്രം.

ആദ്യ മെഷീൻ എണ്ണി കണക്കുകൾ തയ്യാറാക്കി ഏജൻ്റുമാരെക്കൊണ്ട് ഒപ്പ് വെപ്പിച്ച് റിട്ടേണിംഗ് ഓഫീസറുടെ ടേബിളിലേക്ക് കൊടുത്ത് വിട്ടു. പ്രസ്തുത ഡാറ്റ സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്ത് അവിടെ നിന്നുള്ള പ്രിൻ്റൗട്ട് സഹിതം വീണ്ടും എൻ്റെ അടുത്തെത്തി. വീണ്ടും അവ രണ്ടും ഒത്തുനോക്കി കൃതൃത വരുത്തി ഒപ്പിട്ട് തിരിച്ചു നൽകി. രണ്ടാം റൗണ്ടും ഈ പ്രക്രിയ തുടർന്നു. അപ്പോഴേക്കും സമയം ഒരു മണിക്കൂർ കഴിഞ്ഞിരുന്നു ! ഈ രൂപത്തിൽ പോയാൽ പതിനഞ്ച് മെഷീനുകൾ എണ്ണിത്തീരാൻ എടുക്കുന്ന സമയം ഞങ്ങളെ അസ്വസ്ഥരാക്കി.

രണ്ടാം റൗണ്ടിൽ ഞങ്ങളെണ്ണിയ മെഷീൻ റിട്ടേണിംഗ് ഓഫീസറുടെ റാൻഡം സെലക്ഷനിൽ അദ്ദേഹത്തിൻ്റെ ടേബിളിൽ വീണ്ടും എണ്ണി. അതിനിടക്ക് ബാലറ്റ് പേപ്പറിൽ രേഖപ്പെടുത്തിയ ടെൻഡേർഡ് വോട്ടിൻ്റെ കണക്കും ഒപ്പിടാൻ തന്ന പ്രിൻ്റൗട്ടിൽ വന്നത് കാരണം ഞാനത് ഒപ്പിടാതെ തിരിച്ചയച്ചു. പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി കൊണ്ടുവന്ന് എന്നെ കാണിച്ച് ബോധ്യപ്പെടുത്തിയപ്പോൾ ഞാനതിൽ ഒപ്പുവെച്ചു. പോളിംഗ് ഡ്യൂട്ടിയുടെ ഭാഗമായി പല തവണ ഞാനും തയ്യാറാക്കിയ പ്രസ്തുത ഡയറിയുടെ ആവശ്യകത അപ്പോഴാണ് മനസ്സിലായത്.

റൗണ്ടുകൾ പുരോഗമിക്കുന്തോറും ആദ്യം ചെയ്തിരുന്ന പലതും മെല്ലെ മെല്ലെ ഒഴിവാക്കി. അതോടെ വോട്ടെണ്ണലിൻ്റെ വേഗത കൂടിക്കൂടി വന്നു. എൻ്റെ ടേബിളിൽ ടെൻഡേർഡ് വോട്ടുകൾ പിന്നെയും വന്നു. ഇടക്ക് റാൻഡം സെലക്ഷനിൽ തുടർച്ചയായി രണ്ട് തവണ ഞാൻ എണ്ണിയ മെഷീനുകൾ വീണ്ടും എണ്ണി. അവസാനം പതിനഞ്ച് റൗണ്ട് പൂർത്തിയായപ്പോൾ സമയം ഒരു മണി കഴിഞ്ഞിരുന്നു. 

ഇടയ്ക്ക് പ്രിൻ്ററുകൾ പണിമുടക്കിയതും വൈദ്യുതി നിലച്ചതും കാരണം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വീണ്ടും വൈകി. ഊണു കഴിച്ച് തിരിച്ച് വന്നിട്ടും സ്ഥിതിയിൽ വലിയ മാറ്റം വന്നില്ല. ഓരോ ടേബിളിലെയും അവസാന പ്രിൻ്റൗട്ട് വന്നപ്പോഴും പതിമൂന്നാം നമ്പർ ടേബിളിലേത് വരാതായപ്പോൾ പതിമൂന്നിനെപ്പറ്റി പലരും പറയുന്നത് എൻ്റെ മനസ്സിലെത്തി. അവസാനം മൂന്ന് മണിക്ക് ലാസ്റ്റ് പ്രിൻ്റൗട്ടും കൂടി ഒപ്പിട്ട് തിരിച്ച് നൽകിയതോടെ സർക്കാർ സർവ്വീസിലെ എൻ്റെ ലാസ്റ്റ് ഇലക്ഷൻ ഡ്യൂട്ടിക്കും പരിസമാപ്തിയായി.

Thursday, April 30, 2026

കുടുംബ സംഗമം

കുടുംബ ജീവിതത്തിനും കുടുംബ ബന്ധത്തിനും ഒരു വിലയും കല്പിക്കാത്ത തലമുറയാണ് പുതിയ നൂറ്റാണ്ടിൽ ജനിച്ച ഭൂരിപക്ഷം കുട്ടികളും എന്നാണ് പൊതുവെയുള്ള അഭിപ്രായം. അതിനാൽ തന്നെ കല്യാണം കഴിച്ച് പുതിയ ഒരു കുടുംബം ഉണ്ടാക്കാനോ, കുടുംബ ബന്ധങ്ങൾ നിലനിർത്താനോ, മാതാപിതാക്കളെ കുടുംബത്തോടൊപ്പം സംരക്ഷിക്കാനോ ഈ പുതിയ തലമുറ പിന്നോട്ടാണ്. ഇത്തരം ഒരു തലമുറയുടെ തിരിച്ചറിവിന് വേണ്ടിയാണ് മിക്ക കുടുംബങ്ങളിലും ഇക്കാലത്ത് കുടുംബ സംഗമങ്ങൾ നടത്തുന്നത്.

2019 ലാണ് ഞങ്ങളുടെ കോളനിയുടെ കുടുംബ സംഗമം (Click & Read) അവസാനമായി നടന്നത്. അതിന് ശേഷം പ്രളയവും കൊറോണയും നാട്ടിൽ ഭീതി പടർത്തി കടന്ന് പോയി. കുടുംബത്തിലെ പലരും പല സമയങ്ങളിലായി ഇഹലോകവാസം വെടിയുകയും ചെയ്തു. എൻ്റെ ഉമ്മയുടെ തലമുറയിൽ ഉമ്മയും ഒരു ജ്യേഷ്ടത്തിയും ഒരു അനിയത്തിയും മൂന്ന് നാത്തൂന്മാരും മാത്രമാണ് ഇനി ബാക്കിയുള്ളത്. അവർക്ക് കുടുംബത്തിലെ പേര പേരകുട്ടികൾ അടക്കമുള്ളവരെ കാണാനും കുട്ടികൾക്ക് തങ്ങളുടെ കുടുംബത്തിലെ വല്ല്യ വല്യുമ്മമാരെ പരിചയപ്പെടാൻ അവസരം ഒരുക്കാനും കുടുംബത്തിലെ മറ്റംഗങ്ങൾക്ക് അൽപനേരം ഒരുമിച്ചിരുന്ന് ഓർമ്മ പുതുക്കാനും എല്ലാം ലക്ഷ്യം വെച്ച് കൊണ്ടായിരുന്നു ഞങ്ങളുടെ അഞ്ചാം സംഗമം സംഘടിപ്പിച്ചത്.

പല പല ഡേറ്റുകളും നിർദ്ദേശിച്ച് അവസാനം ഭൂരിപക്ഷം പേർക്കും സൗകര്യ പ്രദമായ ദിവസം  എന്ന നിലയിലാണ് ഏപ്രിൽ 26 ഞായറാഴ്ച വൈകിട്ട് നാലര മണി മുതൽ രാത്രി ഒമ്പത് മണി വരെ സംഗമം നിശ്ചയിച്ചത്. ഔപചാരിക ചടങ്ങുകൾ ഒന്നും ഇല്ലാതെ തുടങ്ങിയ പരിപാടികൾക്ക് നിയതമായ ഒരു ഘടനയും നിശ്ചയിച്ചിരുന്നില്ല. എങ്കിൽ പോലും ഒരു തടസ്സവുമില്ലാതെ പരിപാടി മുന്നോട്ട് നീങ്ങി.

ഞങ്ങളുടെ കോളനിക്ക് ചുറ്റും താമസിച്ചിരുന്നതും ഇപ്പോൾ അവിടം വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറിയതുമായ കുടുംബങ്ങളെയും കോളനിയിലെ വിവിധ വീടുകളിൽ വീട്ടുജോലി ചെയ്തവരെയും അതിഥികളായി സംഗമത്തിലേക്ക്  ക്ഷണിച്ചിരുന്നു. അവരുടെ അനുഭവങ്ങളും എൻ്റെ തലമുറയുടെ കുട്ടിക്കാല ഓർമ്മകളും ഒന്നാം തലമുറയുടെ ചരിത്രകഥനവും പങ്ക് വെച്ചതോടെ തന്നെ ഞങ്ങൾ പഴയ കുട്ടികളായി. ഇതിനെ ആസ്പദമാക്കി ലൈവ് പ്രശ്‌നോത്തരി നടത്തിക്കൊണ്ട് പുതിയ തലമുറയെയും ഒപ്പം കൂട്ടി. 

അതിഥികൾ അടക്കമുള്ള കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ സംഗമത്തിന് മാറ്റുകൂട്ടി. ഒന്നാം തലമുറയെ പൊന്നാട അണിയിച്ച് ആദരിക്കുകയും കോളനി കുടുംബത്തിൽ നിന്ന് ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് യാത്രയയപ്പ് നൽകുകയും ചെയ്തു. 

കൂടിച്ചേരലിന് വേണ്ടിയുള്ള ഒരു പരിപാടി എന്നതിൽ നിന്ന് വ്യത്യസ്തമായി മറ്റു ചില ഉദ്ദേശ്യങ്ങൾ കൂടി ഈ സംഗമത്തിനുണ്ടായിരുന്നു. മുൻ കാലങ്ങളിൽ കോളനിയിലെ വിവിധ വീടുകളിൽ ജോലിക്ക് നിന്നവരും ഇപ്പോൾ അഗതികളായി കഴിയുന്നവരുമായവർക്ക് വേണ്ടിയുള്ള സഹായം നൽകലാണ് അതിൽ ഒന്നാമത്തേത്. വർഷത്തിൽ രണ്ട് തവണ സാമ്പത്തിക സഹായം നൽകാനാണ് ഉദ്ദേശ്യം. കോളനിയിലെ കുട്ടികളുടെ വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട് നിരന്തര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്നതാണ് മറ്റൊരു ഉദ്ദേശ്യം.

എൻ്റെ മകൻ ലിദു മോൻ കരോക്കെ സഹായത്താൽ ജീവിതത്തിലാദ്യമായി ഒരു പാട്ട് പാടിയതും ഈ സംഗമത്തിലാണ്. വെറും രണ്ട് ദിവസത്തെ പരിശീലനം കൊണ്ട്, വലിയൊരു സദസ്സിന് മുന്നിൽ തുടക്കക്കാരൻ്റെ ഒരു പരിഭ്രമവും ഇല്ലാതെ അവൻ പാടിയത് ഞാനും ഭാര്യയും അത്ഭുതത്തോടെ കേട്ടിരുന്നു.

വരും തലമുറയുടെ സംഘ ശേഷിയും സർഗ്ഗശേഷിയും വളർത്തുക എന്ന ലക്ഷ്യത്തോടെ രണ്ട് വർഷത്തിൽ ഒരിക്കൽ കുടുംബ സംഗമം നടത്തണം എന്നാണ് തീരുമാനം. ദൈവം അനുഗ്രഹിക്കട്ടെ.

Monday, April 27, 2026

ഇൻ സേർച്ച് ഓഫ് ഇഷ്ഫാഖ്... .(ടീം 87 SSC @ കാശ്മീർ - 12)

ടീം 87 SSC @ കാശ്മീർ  - 11

കാശ്‍മീരിലെ ഞങ്ങളുടെ രണ്ടാം ദിവസം എവിടെ പോകണമെന്ന് ഒരു മാസം മുമ്പ് തന്നെ തീരുമാനിച്ചതായിരുന്നു.കാരണം കൃത്യം ഒരു മാസം മുമ്പ് മുതലേ ഗുൽമാർഗ് കേബിൾ കാർ ടിക്കറ്റ് റിസർവ് ചെയ്യാൻ പറ്റൂ.ഞങ്ങൾ നിശ്ചയിച്ചുറപ്പിച്ച ദിവസം ഇത്രയും കൃത്യമാകും എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

കാശ്മീരി ഭാഷയിൽ ഗുൽമാർഗ് എന്നാൽ പൂമേട് എന്നാണ് അർത്ഥം. കാശ്മീരിലെ വേനൽ കാലമായ ഏപ്രിൽ മുതൽ ജൂൺ വരെ ഗുൽമാർഗ് വിവിധതരം ഡെയ്‌സി പൂക്കളുടെ ഒരു പൂമേട് തന്നെയാണ്.എൻ്റെ ആദ്യത്തെ കാശ്മീർ യാത്രയിൽ ഞാൻ അത് ശരിക്കും കണ്ടതും ആസ്വദിച്ചതുമാണ്.രണ്ടും മൂന്നും യാത്രകളിൽ ഗുൽമാർഗ് മഞ്ഞിനടിയിലായതിനാൽ പേരിന് പോലും പൂക്കൾ ഉണ്ടായിരുന്നില്ല.ഈ നാലാം യാത്രയിൽ മഞ്ഞ് ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ അല്പമെങ്കിലും പൂക്കൾ ഉണ്ടാകും എന്നായിരുന്നു എൻ്റെ പ്രതീക്ഷ.

മുമ്പ് രണ്ട് തവണ ഞാൻ ഗുൽമാർഗിലെ കേബിൾ കാറിൽ കയറിയിട്ടുണ്ട്.രണ്ടും ഒന്നാം ഫേസ് ആയ കോങ്ദൂരി വരെ മാത്രമായിരുന്നു.ഇത്തവണ മഞ്ഞിന് അല്പമെങ്കിലും സാദ്ധ്യതയുള്ളത് സെക്കൻഡ് ഫേസിൽ ആയതിനാലും ഞാൻ ഇതുവരെ അവിടെ പോകാത്തതിനാലും റിസർവ് ചെയ്തപ്പോഴേ ഗുൽമാർഗ് മുതൽ അഫാർവത് വരെ ടിക്കറ്റ് എടുത്തിരുന്നു. 1820 രൂപയാണ് ചാർജ്ജ്. മുൻ വർഷത്തിൽ ഇതേ സമയത്ത്  സെക്കൻഡ് ഫേസ് വരെ പോയി പാറക്കല്ലുകൾ മാത്രം കണ്ടു പോന്ന അനിയന്റെ അനുഭവം എന്റെ മനസ്സിൽ ചില ധാരണകൾ സൃഷ്ടിച്ചിരുന്നു. ഹോട്ടലിൽ തൊട്ടടുത്ത റൂമിൽ ഉണ്ടായിരുന്ന കോഴിക്കോട്ടുകാർ തലേ ദിവസം പോയി കാറ്റു കാരണം തിരിച്ച് പോന്നതും കൂടി കേട്ടതോടെ എൻ്റെ പ്ലാൻ മറ്റൊരു വഴിയേ നീങ്ങി.

ഒന്നാം കാശ്മീർ യാത്രയിൽ ഞാൻ കുടുംബ സമേതം താമസിച്ച ഗുൽമാർഗിനടുത്തുള്ള എൻ്റെ സ്റ്റുഡന്റ് ഇഷ്ഫാഖിന്റെ വീട്ടിൽ പോവുക എന്നതായിരുന്നു ആ പ്ലാൻ.എന്റെ സഹപാഠികൾക്ക് ഒരു കാശ്മീരി വീട് കാണാനും അവരുടെ ആതിഥേയത്വം അനുഭവിക്കാനും അതിലൂടെ സാധിക്കും എന്നതായിരുന്നു സാധാരണ ടൂറുകളിൽ നിന്ന് ഞാൻ ഇതിൽ കണ്ട വ്യത്യസ്തത. പിന്നെ ഇടക്കിടക്ക് കാശ്മീരിൽ പോകുന്നതിന്ന് പിന്നിൽ ഒരു രഹസ്യവും ഇല്ല എന്ന് തെളിയിക്കലും.പക്ഷേ, വീടിന്റെ ലൊക്കേഷൻ കിട്ടാൻ, ദിവസങ്ങളായി ശ്രമിച്ചിട്ടും അവനെ ബന്ധപ്പെടാൻ സാധിച്ചില്ല എന്നതായിരുന്നു എന്റെ മുന്നിലെ ഏറ്റവും വലിയ പ്രതിബന്ധം.

കാശ്മീരിൽ ഇനിയുള്ള ദിവസങ്ങളിൽ കറങ്ങാനുള്ള ട്രാവലർ ഹോട്ടലുകാർ തന്നെ ഏർപ്പാടാക്കി തന്നതായിരുന്നു.മുദ്ദസർ എന്ന കാശ്മീരി ആയിരുന്നു ഡ്രൈവർ. യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ ഞാൻ എൻ്റെ മുൻ കാശ്മീർ സന്ദർശനങ്ങളെപ്പറ്റി അദ്ദേഹത്തോട് പറഞ്ഞു.കൂട്ടത്തിൽ ഇഷ്ഫാഖിന്റെ ഫോട്ടോ കാണിച്ച് അവനെ അറിയുമോ എന്നന്വേഷിച്ചു.പക്ഷെ അദ്ദേഹം കൈ മലർത്തി.

കൃത്യം എട്ടു മണിക്ക് ഞങ്ങൾ ഗുൽമാർഗ്ഗിലേക്ക് പുറപ്പെട്ടു.മഴ ചെറുതായി പൊടിയുന്നുണ്ടായിരുന്നു. ശ്രീനഗറിന്റെ അതിർത്തി കഴിഞ്ഞത് മുതൽ തന്നെ ഞാൻ ജാഗരൂകനായി.മെയിൻ റോഡിൽ നിന്നും ഇഷ്ഫാഖിന്റെ വീട്ടിലേക്ക് തിരിയുന്ന വഴിയുടെ മൂന്ന് വർഷം മുമ്പത്തെ ചെറിയ ഒരോർമ്മ  ചിത്രം എന്റെ മനസ്സിലുണ്ടായിരുന്നു. റോഡിന്റെ  മറുവശത്ത് എവിടെയെങ്കിലും ആ വഴി ഉണ്ടോ എന്ന് ഞാൻ ഉറ്റുനോക്കിക്കൊണ്ടിരുന്നു. റോഡിന്റെ മദ്ധ്യഭാഗത്തെ ഡിവൈഡറിൽ ഉയർന്നു പൊങ്ങിയ ചെടികൾ എന്റെ കാഴ്ചകളെ പലപ്പോഴും മറച്ചു.മകം എന്ന സ്ഥലത്ത് എത്തിയപ്പോൾ ഇഷ്ഫാഖ് മുമ്പ് ആ സ്ഥലത്തെപ്പറ്റി എന്തോ പറഞ്ഞത് എന്റെ ഓർമ്മയിൽ മിന്നിമറഞ്ഞു.അല്പം മുന്നോട്ട് നീങ്ങി, ഒരു ധാബയിൽ പ്രഭാത ഭക്ഷണത്തിനായി ഞങ്ങൾ കയറി.

ഭക്ഷണം കഴിക്കുന്നതിനിടയിൽ മഴ കൂടുതൽ ശക്തമായി.യാത്ര പ്ലാൻ ചെയ്യുമ്പോൾ തന്നെ എല്ലാവരോടും മഴയുറ കരുതാൻ ഞാൻ പറഞ്ഞത് വെറുതെയല്ല എന്ന് എന്റെ സഹപാഠികൾക്ക് ബോദ്ധ്യമായി.ഗുൽമാർഗ്ഗിലെ കാഴ്ചകൾ മഴയിൽ മുങ്ങുമോ എന്ന ഭയം അവരുടെ മുഖത്ത് ഞാൻ കണ്ടു.പക്ഷേ എന്റെ മനസ്സിൽ പ്രതീക്ഷയുടെ ഒരു വെള്ളിമേഘം അപ്പോൾ ഉരുണ്ട് കൂടിത്തുടങ്ങി. കാശ്മീരിലെ അപ്രതീക്ഷിത മഴ മഞ്ഞു വീഴ്ചയുടെ മുന്നോടിയായി സംഭവിക്കുന്നതാണ് എന്ന അറിവായിരുന്നു അതിന് കാരണം.

അപ്പോഴേക്കും, തലേ ദിവസം ലാൽ ചൗക്കിൽ നിന്നും കഴിച്ച ഭക്ഷണം ഫൈസലിനും നാരായണനും പുറമെ എന്നെയും ഉപദ്രവിക്കാൻ തുടങ്ങിയിരുന്നു.മഴ കാരണം യാത്ര തുടരാൻ സാധിക്കാതെ ധാബയിൽ തന്നെ ഇരുന്നതിനാൽ രണ്ടും മൂന്നും തവണ ടോയിലറ്റിൽ പോകാൻ സാധിച്ചു. ഇതിനിടെ ഒരു അസുഖവും ഇല്ലാത്ത ഗോവിന്ദൻ ടോയിലറ്റിൽ കയറി ഏറെ സമയം കഴിഞ്ഞിട്ടും പുറത്ത് വരാത്തത് എന്റെയുള്ളിൽ പരിഭ്രാന്തി പരത്തി. അവൻ്റെ മുൻകരുതൽ കാരണമാണ് വൈകിയത് എന്ന് പുറത്ത് വന്നപ്പോഴാണ് അറിഞ്ഞത്. ഗുൽമാർഗ്ഗിലെ തണുത്ത കാറ്റിൽ നിന്നും രക്ഷ നേടാൻ രണ്ട് അണ്ടർവെയറും അതിന് പുറത്ത് ഒരു ട്രാക്ക്സ്യൂട്ടും പിന്നെ ഒരു പാന്റും അതിനു മുകളിൽ ജീൻസും ധരിച്ച് മൂത്രമൊഴിക്കാൻ കയറിയ അവന്റെ അവസ്ഥ ഓർത്തപ്പോൾ എല്ലാവർക്കും ചിരി പൊട്ടി.  

മഴ ഒന്നടങ്ങിയപ്പോൾ ഞങ്ങൾ യാത്ര തുടരാൻ തീരുമാനിച്ചു.ധാബയിലെ സപ്ലയർ അടുത്തേതോ സ്ഥലവാസി ആണെന്നറിഞ്ഞപ്പോൾ അയാളെയും ഞാൻ ഇഷ്ഫാഖിന്റെ ഫോട്ടോ കാണിച്ചുകൊണ്ട് ആളെ അറിയുമോ എന്നന്വേഷിച്ചു.കാശ്മീരികളുടെ സ്വത സിദ്ധമായ ചിരിയോടെ അയാളും എന്നെ കൈവിട്ടു. അഞ്ച് ദിവസം പരിചയമുള്ള ഇഷ്ഫാഖിന്റെ ഗല്ലി പോകുന്ന വഴിയിൽ ഞാൻ വീണ്ടും തിരഞ്ഞെങ്കിലും മഴ വീണ്ടും തടസ്സപ്പെടുത്തി. അവസാനം ഗുൽമാർഗ്ഗിന്റെ കവാടമായ ടാങ്മാർഗ്ഗിൽ ഞങ്ങളെത്തി.

ഡ്രൈവർ മുദ്ദസർ, വണ്ടി നേരെ ഒരു കടയുടെ മുന്നിലേക്ക് കയറ്റി.കോട്ടും ബൂട്ടും വാടകക്ക് കൊടുക്കുന്ന കടയായിരുന്നു അത്.എല്ലാവരും ജാക്കറ്റും സ്വറ്ററും മഴയുറയും കരുതിയതിനാൽ ഇനി കോട്ടിന്റെ ആവശ്യം ഇല്ല എന്ന് ഞങ്ങൾ ഏകകണ്ഠമായി പറഞ്ഞു. പക്ഷേ, കടയുടമ ഗുൽമാർഗ്ഗ് കേബിൾ കാറിന്റെ ഒന്നാം ഫേസിലെ നിലവിലുള്ള അവസ്ഥ കാണിച്ചപ്പോൾ ഞങ്ങളുടെ കണ്ണ് തള്ളിപ്പോയി - മഞ്ഞു വീഴ്ചയിൽ ആറാടുന്ന സഞ്ചാരികൾ !! മഞ്ഞില്ലെങ്കിൽ കോട്ടിന്റെ വാടക നൽകേണ്ട എന്നും അദ്ദേഹം പറഞ്ഞതോടെ ഒരു സെറ്റിന് 300 രൂപ നിരക്കിൽ ഞങ്ങൾ എല്ലാവരും ആവശ്യമായ ഡ്രെസ്സുകൾ വാടകക്കെടുത്തു.

ഈ സീസണിലെ കാശ്മീരിലെ ആദ്യത്തെ മഞ്ഞുവീഴ്ച അന്ന് ആരംഭിക്കുകയായിരുന്നു.ഒരു മാസം മുമ്പ് ഈ ദിവസം ഗുൽമാർഗ് യാത്രക്കായി തീരുമാനിച്ചത് എത്ര കൃത്യമായിരുന്നു എന്ന് ഞാൻ ആലോചിച്ചുപോയി. ദൈവത്തിന് സ്തുതി.

തിരിച്ച് വണ്ടിയിൽ കയറുന്നതിന് മുമ്പ് ആ കടക്കാരനെയും ഇഷ്ഫാഖിന്റെ ഫോട്ടോ ഞാൻ കാണിച്ചു.അയാളത് മറ്റൊരാളെ കാണിച്ച് എന്തോ കുശുകുശുക്കി.ശേഷം എന്റെ കയ്യിൽ നിന്നും ഇഷ്ഫാഖിന്റെ നമ്പർ വാങ്ങി വിളിച്ച് നോക്കി. ഇഷ്ഫാഖ് ഫോൺ എടുക്കാത്തതിനാൽ ഞാൻ വീണ്ടും നിരാശനായി.കണ്ടെത്തിയാൽ ഒരു സർപ്രൈസ് ആകട്ടെ എന്നതിനാൽ ഇഷ്ഫാഖിനെ ഞാൻ തിരയുന്ന വിവരം മറ്റാരെയും അറിയിച്ചില്ല. 

മല മുകളിൽ മഞ്ഞുണ്ടെന്നറിഞ്ഞതോടെ ഞങ്ങളുടെ ആവേശം കൊടുമുടിയിലായി.വണ്ടി ഗുൽമാർഗ് ലക്ഷ്യമാക്കി മല കയറാൻ തുടങ്ങി.


Next: ഗുൽമാർഗ്ഗിൽ ഒരു മഞ്ഞ് വീഴ്ചക്കാലത്ത്

Friday, April 24, 2026

ലിദു മോൻ്റെ ഫസ്റ്റ് പബ്ലിക് ലൈബ്രറി

ഞാൻ ആദ്യമായി കണ്ട ലൈബ്രറി ബാപ്പ ജോലി ചെയ്തിരുന്ന അരീക്കോട് ഗവണ്മെന്റ് ഹൈസ്‌കൂളിലെതാണ് എന്നാണ് എന്റെ ഓർമ്മ.യു.പി സ്‌കൂളിൽ പഠിക്കുമ്പോൾ വേനലവധിക്ക് സ്‌കൂൾ പൂട്ടുമ്പോൾ ഈ സ്‌കൂളിൽ പോയി പുസ്തകം എടുത്ത് കൊണ്ടുവന്ന് ഞാനും അനിയനും വായിക്കാറുണ്ടായിരുന്നു.അവിടെ അതിനായി അംഗത്വം എടുത്തതായി എനിക്കോർമ്മയില്ല. അല്ലെങ്കിലും മറ്റൊരു സ്‌കൂളിൽ പഠിക്കുന്ന ഞങ്ങൾക്ക് അവിടെ അംഗത്വം കിട്ടില്ലല്ലോ.

പിന്നീട് ഞാൻ ഹൈസ്‌കൂളിൽ എത്തിയപ്പോൾ അവിടെ നിന്നും പുസ്തകം എടുത്തിരുന്നു. അംഗത്വം സ്വമേധയാ കിട്ടുന്നതോ അതല്ല എടുക്കുന്നതോ എന്നോർമ്മയില്ല.

പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴും ഡിഗ്രിക്ക് പഠിക്കുമ്പോഴും അതാത് കോളേജ് ലൈബ്രറികളിൽ അംഗത്വം എടുത്തതായും ഞാൻ ഓർക്കുന്നു.

ഡിഗ്രി കഴിഞ്ഞ ശേഷമാണ് എന്റെ ഉള്ളിലെ വായനക്കാരനെ എനിക്ക് കണ്ടെത്താൻ സാധിച്ചത്. സുദീർഘമായ ഒരു അവധിക്കാലം ലഭിച്ചതിനാൽ ഞാൻ നാട്ടിലെ പ്രമുഖ ലൈബ്രറിയിൽ തന്നെ അംഗത്വമെടുത്തു. ഇപ്പോഴും എന്റെ ഓർമ്മയിൽ ഞാൻ ആദ്യമായി അംഗത്വമെടുത്ത ലൈബ്രറി വൈ എം എ അരീക്കോട് ആണ്.ലൈബ്രറിയിൽ നിന്നും എടുത്ത പുസ്തകങ്ങൾ വളരെ പെട്ടെന്ന് തന്നെ വായന പൂർത്തിയാക്കി വീണ്ടും വീണ്ടും ഞാൻ പുസ്തകങ്ങൾ എടുത്ത് കൊണ്ടിരുന്നു. എൻ്റെ ജീവിതത്തിലെ വായനയുടെ വസന്തകാലമായിരുന്നു ആ കാലഘട്ടം.

വീണ്ടും പഠനത്തിലേക്കും ശേഷം ജോലിയിലേക്കും തിരിഞ്ഞതോടെ വായന എന്നിൽ നിന്ന് ചോർന്നു പോയി. പുതുതായി വീട് പണിതപ്പോൾ അതിൽ ഒരു ലൈബ്രറിയും ഞാൻ സെറ്റ് ചെയ്തു. അങ്ങനെ എൻ്റെ മക്കൾ ആദ്യമായി കാണുന്ന ലൈബ്രറി എൻ്റെ വീട്ടിലേത് തന്നെയായി.

കഴിഞ്ഞ ഏതാനും വർഷങ്ങളായി എന്റെ വീട്ടിലെ ലൈബ്രറിയിലെ പുസ്തകങ്ങൾ വായിച്ചുകൊണ്ട് വായനാ സ്വഭാവം തിരിച്ചുപിടിക്കാൻ ഞാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു, ശ്രീകൃഷ്ണപുരം എൻജിനീയറിംഗ് കോളേജിലേക്ക് സ്ഥലം മാറ്റം കിട്ടി ജോയിൻ ചെയ്ത ഉടനെ ഞാൻ കോളേജ് ലൈബ്രറിയിലും അംഗമായി. 

കഴിഞ്ഞ വർഷം വേനലവധിക്കാലത്ത് ഹരിതം ബുക്‌സ് നടത്തിയ വായനാ ചലഞ്ചിൽ പങ്കെടുത്തതോടെ ചെറിയ മോന് വായനയുടെ ഹരം കയറി. അന്ന് നൂറ് പുസ്തകങ്ങൾ വായിച്ച് കുറിപ്പെഴുതി ഫോട്ടോയടക്കം പത്രത്തിൽ വന്നതോടെ അവൻ സ്‌കൂളിൽ ഹീറോയായി. ഈ വർഷവും അങ്ങനെയൊരു ചലഞ്ച് അന്വേഷിച്ചു നടക്കുമ്പോഴാണ് ഞാൻ വായന ആരംഭിച്ച അരീക്കോട് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന പെരുമ്പറമ്പിലെ ദേശസേവിനി വായനശാലയുടെ ഉദ്യമം ശ്രദ്ധയിൽ പെട്ടത്.

അങ്ങനെ പത്താം വയസ്സ് പൂർത്തിയായതിൻ്റെ പിറ്റേന്ന് ലോക പുസ്തക ദിനത്തിൻ്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ലിദു മോൻ ആദ്യമായി ഒരു പബ്ലിക് ലൈബ്രറിയിൽ അംഗമായി. ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ഏറ്റവും ചെറു പ്രായത്തിൽ ലൈബ്രറി അംഗത്വമെടുക്കുന്ന വ്യക്തിയായി ലിദുമോൻ മാറി.ആദ്യ ദിവസമെടുത്ത ടോം സൊയർ എന്ന പുസ്തകം വായിച്ചതോടെ അവന് ആവേശം കയറി. തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ.

Wednesday, April 22, 2026

ദാൽ ലേക്കും ലാൽ ചൗക്കും (ടീം 87 SSC @ കാശ്മീർ - 11)

 ടീം 87 SSC @ കാശ്മീർ  - 10

ദാൽ തടാക തീരത്തുകൂടിയുള്ള ഇന്നത്തെ യാത്രകളും ശ്രീ ശങ്കരാചാര്യ ക്ഷേത്രത്തിൽ നിന്നുള്ള തടാകത്തിന്റെ വിദൂര കാഴ്ചയും ഞങ്ങളെ തടാകത്തിലേക്ക് മാടി വിളിച്ചുകൊണ്ടിരുന്നു. സായാഹ്‌ന സമയമായതിനാൽ ശിക്കാര റൈഡിനുള്ള അനുയോജ്യമായ സമയം കൂടിയായിരുന്നു.മഴ പെയ്യുമോ എന്നതായിരുന്നു ഏക ഭീഷണി.മുൻ സന്ദർശനങ്ങളിൽ എല്ലാം ഞാൻ ദാൽ തടാകത്തിൽ ശിക്കാര റൈഡ് നടത്തിയിട്ടുണ്ട്. ഓരോ റൈഡും ഓരോ അനുഭവമായതിനാൽ ഇത്തവണയും ഞാൻ അത് ഒഴിവാക്കിയില്ല.

ജമ്മു കാശ്മീരിലെ രണ്ടാമത്തെ വലിയ തടാകമാണ് ദാൽ തടാകം.18 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുകയാണ് ദാൽ തടാകം. ബന്ദിപ്പോരക്കടുത്തുള്ള വൂളാർ തടാകമാണ് കാശ്മീരിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ തടാകം.പക്ഷെ,ശ്രീനഗർ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ദാൽ ലേക്ക് ആണ് ഏറ്റവും പ്രശസ്തമായത്.പൂക്കളുടെ തടാകം, ശ്രീനഗറിന്റെ രത്നം എന്നീ അപരനാമങ്ങളിലും ദാൽ തടാകം അറിയപ്പെടുന്നു. ആമ്പലും താമരയും പൂവിട്ട് നിൽക്കുന്ന സീസണിലാണ് ദാൽ ലേക്ക് കൂടുതൽ സുന്ദരിയാകുന്നത് എന്ന് ബോട്ടുകാരൻ യൂസഫ് പറഞ്ഞു.

ഗാട്ട് നമ്പർ 14ൽ നിന്നായിരുന്നു കഴിഞ്ഞ രണ്ട് തവണയും ഞാൻ ശിക്കാര യാത്ര നടത്തിയത്. ഇത്തവണയും അതിനടുത്തുള്ള ഒരു ഗാട്ട് നമ്പറാണ് ഹോട്ടലിൽ നിന്നും പറഞ്ഞ് തന്നത്. ഒരു മണിക്കൂറിന് അറുന്നൂറ് രൂപ മുതൽ ആയിരം രൂപ വരെ ഈടാക്കും എന്നും അറിവ് കിട്ടി.ഒരു ശിക്കാരയിൽ നാല് പേർക്കാണ് യാത്രയെങ്കിലും അഞ്ചു പേർക്ക് വരെ കയറാമെന്നും വിവരം കിട്ടി. അതനുസരിച്ച് രണ്ട് ബോട്ടുകളിൽ ഞങ്ങൾ അഞ്ച് പേർ വീതം കയറി.

സീസൺ അല്ലാത്തത് കൊണ്ടും പഹൽഗാം ഭീകരാക്രമണ ഭീതി വിട്ടുമാറാത്തതിനാലും എല്ലായിടത്തും സഞ്ചാരികൾ വളരെ കുറവായിരുന്നു. അതിനാൽ തന്നെ സഞ്ചാരികളെ ചൂഷണം ചെയ്യുന്നതിന് പകരം കൂടുതൽ സൗഹാർദ്ദപരമായി പെരുമാറാൻ തദ്ദേശീയർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പലതരം കച്ചവട വസ്തുക്കളും ബോട്ടുകളിൽ ഞങ്ങളുടെ ചുറ്റും വന്നും പോയും കൊണ്ടിരുന്നു.

എല്ലാ ബോട്ടുകാരും ചെയ്യുന്നപോലെ ഹൗസ് ബോട്ടുകളിൽ ഒരുക്കിയ ഫ്ലോട്ടിംഗ് മാർക്കറ്റിൽ ഞങ്ങളെയും കയറ്റി.പലരും സാധനങ്ങൾ വാങ്ങുകയും ചെയ്തു.കമ്മീഷൻ ലഭിക്കും എന്നതിനാൽ സമയം വൈകിയിട്ടും ബോട്ടുകാർ ഒന്നും പറഞ്ഞില്ല. ദാൽ തടാകത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ച് കൊണ്ടിരിക്കുന്ന വിവിധതരം ബോട്ടുകളിൽ ഞങ്ങൾ കാശ്മീരിന്റെ പലതരം മുഖങ്ങളും ദർശിച്ചു.ദൈവം കനിഞ്ഞരുളിയ അനുഗ്രഹങ്ങൾക്കിടയിലും സന്തോഷം കെട്ടുപോയ ജീവിതങ്ങൾ മനസ്സിൽ വേദന പടർത്തി.

ശിക്കാര യാത്ര കഴിഞ്ഞ് ഞങ്ങൾ റൂമിൽ തിരിച്ചെത്തി.നേരത്തെ പറഞ്ഞുറപ്പിച്ച സംഖ്യ മാത്രം ഞാൻ ഡ്രൈവർക്ക് കൊടുത്തു.ടിപ് ചോദിച്ചെങ്കിലും നൽകിയില്ല.കാരണം തലേ ദിവസം ഞാൻ സംസാരിച്ചുറപ്പിച്ച സ്ഥലങ്ങൾ മുഴുവൻ കണ്ടിരുന്നില്ല.മാത്രമല്ല ഓരോ സ്ഥലത്തും പാർക്കിംഗ് ഫീ എന്ന പേരിൽ അമ്പത് രൂപ ഡ്രൈവർ വാങ്ങുകയും ചെയ്തിരുന്നു.ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ അദ്ദേഹത്തിനും നൽകിയിരുന്നു.അതിനെല്ലാം  പുറമെ ഒരു ടിപ് ആവശ്യമുള്ളതായി എനിക്ക് തോന്നിയില്ല.

പതിവ് പോലെ രാത്രി കാശ്മീരി വിഭവങ്ങൾ തേടി ഇറങ്ങാൻ തീരുമാനിച്ചു.കേട്ട് മാത്രം പരിചയമുള്ള കാശ്മീരി വാസ്‌വാൻ ഇന്ന് രുചിച്ചു നോക്കാം എന്ന് ചിലർക്ക് തോന്നി.കാരണം അത്ര രുചികരമായ സാധനമാണെങ്കിൽ തിരിച്ചു പോകുന്നതിന് മുമ്പ് മറ്റൊരു ദിവസം കൂടി കഴിക്കാൻ അവസരം ലഭിക്കണമല്ലോ! കരീംസ് ആണ് വാസ്‌വാൻ കഴിക്കാൻ ഏറ്റവും നല്ല ഹോട്ടൽ എന്ന് ഫൈസൽ ആദ്യമേ മനസ്സിലാക്കി വച്ചിരുന്നു. 

ശ്രീനഗറിൽ കരീംസ് ഉണ്ടെന്നും ലാൽ ചൗക്കിൽ ആണ് അതെന്നും അന്വേഷണത്തിൽ നിന്ന് മനസ്സിലായപ്പോൾ സന്തോഷിച്ചത് ഞാനായിരുന്നു. കാരണം ഒന്നാമത്തെയും  മൂന്നാമത്തെയും കാശ്മീർ സന്ദർശനങ്ങളിൽ ഞാൻ കാണാൻ ആഗ്രഹിച്ച മാർക്കറ്റായിരുന്നു ലാൽ ചൗക്ക്. ആ രണ്ട് സന്ദർശനങ്ങളിലും സാധിക്കാത്ത ഒന്ന് കൂടി ഇതാ ഫൈസലിന്റെ ഭക്ഷണപ്രിയം കൊണ്ട് യാദൃശ്ചികമായി സംഭവിക്കാൻ പോകുന്നു.

ഖയാം ചൗക്കിൽ നിന്നും മെയിൻ റോഡിലേക്ക് കയറി അല്പം കൂടി മുന്നോട്ട് നടന്നാൽ ലാൽ ചൗക്കിൽ എത്താം എന്ന് ഞങ്ങളിൽ ആരോ എങ്ങനെയോ മനസ്സിലാക്കി.അതനുസരിച്ച് ഞങ്ങൾ നടത്തം ആരംഭിക്കുകയും ചെയ്തു.വഴിയിൽ ഒരു ഉന്തുവണ്ടിയിൽ എന്തോ ഒരു കായ ചുട്ടത് വില്പനക്ക് വച്ചത് പല സ്ഥലത്തും കണ്ടു. ഞാനും മുജീബും അതെന്തെന്നറിയാൻ വേണ്ടി ഒരു കച്ചവടക്കാരനെ സമീപിച്ചു.ചെസ്റ്റ് നട്ട് ആണെന്നറിഞ്ഞപ്പോൾ രുചി അറിയാൻ വേണ്ടി മാത്രം അല്പം വാങ്ങി എല്ലാവർക്കും നൽകി.ചക്കക്കുരു ചുട്ട അതേ രുചി ; വില കിലോക്ക് അറുനൂറ് രൂപയും!!

ഞങ്ങൾ മനസ്സിലാക്കിയ പോലെ ലാൽ ചൗക്ക് അത്ര സമീപത്തായിരുന്നില്ല. ഞായറാഴ്ച ആയതിനാൽ അല്പം നേരത്തെ ഇറങ്ങിയിരുന്നെങ്കിൽ ഷോപ്പിംഗ് കൂടി നടത്താമായിരുന്നു എന്ന് തോന്നിപ്പോയി.സൺ‌ഡേ മാർക്കറ്റിന്റെ ഭാഗമായുള്ള തെരുവോര കച്ചവടങ്ങൾ മിക്കവയും ഞങ്ങളെത്തുമ്പോഴേക്കും അവസാനിപ്പിച്ചിരുന്നു.ഏകദേശം മൂന്ന് കിലോമീറ്റർ നടന്നു കഴിഞ്ഞപ്പോഴാണ് ഞങ്ങൾ ലാൽ ചൗക്കിൽ എത്തിയത്.

ശ്രീനഗറിലെ റെഡ് സ്‌ക്വയർ എന്നാണ് ലാൽ ചൗക്ക് അറിയപ്പെടുന്നത്. കാരണം രാഷ്ട്രീയ യോഗങ്ങളും റാലികളും മറ്റും എല്ലാം ഇവിടെയാണ് നടക്കാറുള്ളത്.നഗരത്തിലെ പ്രധാനപ്പെട്ട ഒരു കച്ചവട കേന്ദ്രം കൂടിയാണ് ലാൽ ചൗക്ക്.കശ്‍മീരി കരകൗശല വസ്തുക്കളും പഷ്മിന ഷാളുകളും ഡ്രൈ ഫ്രൂട്ടുകളും എല്ലാം ഇവിടെ ലഭിക്കും.ചത്വര മധ്യത്തിലെ ക്ലോക്ക് ടവർ ആണ് ലാൽ ചൗക്കിന്റെ മുഖമുദ്ര.ഇതിന്റെ ദീപാലംകൃതമായ രാത്രി ദൃശ്യം മനോഹരമാണ്.

ഉദ്ദേശിച്ചപോലെ കരീംസ് ഹോട്ടൽ അവിടെ എവിടെയും കണ്ടില്ല. അന്വേഷിച്ചപ്പോൾ പലരും പല ദിശയിലാണ് ചൂണ്ടിയത് എന്നതിനാൽ തൊട്ടടുത്ത ഒരു ഹോട്ടലിൽ ഞങ്ങൾ കയറി.വാസ്‌വാൻ മറ്റൊരു ദിവസം കഴിക്കാം എന്ന തീരുമാനത്തിൽ ഓരോരുത്തരും അവനവന് ഇഷ്ടമുള്ളത് ഓർഡർ ചെയ്തു.എന്ത് കഴിക്കണം എന്ന കൺഫ്യൂഷൻ വന്നതിനാൽ നുസൈബ പ്രത്യേകിച്ച് ഒന്നും ഓർഡർ ചെയ്തില്ല.ഇടക്ക് ആരെയോ ഓർമ്മ വന്നതിനാൽ അവൾ മറ്റേതോ ലോകത്തേക്ക് പോയി.

നിശീഥിനി വെജിറ്റേറിയൻ ആയതിനാൽ മഷ്‌റൂം മസാലയും ഓർഡർ ചെയ്ത കൂട്ടത്തിൽ ഉണ്ടായിരുന്നു.എല്ലാവരും അതിന്റെ രുചി നോക്കിയപ്പോൾ ഫൈസലും നാരായണനും ഒരല്പം കൂടുതൽ കഴിച്ചു.ഭക്ഷണം കഴിച്ച് തിരിച്ച് റൂമിലേക്കുള്ള മടക്ക യാത്രയിൽ ഫൈസലും നാരായണനും ഓട്ടമത്സരം നടത്തിയതിൻ്റെ ഗുട്ടൻസ് പിറ്റേന്നാണ് പലർക്കും പിടികിട്ടിയത്.

Next : ഇൻ സെർച്ച് ഓഫ് ഇഷ്ഫാഖ്

Monday, April 20, 2026

കപീഷ് കഥ എഴുത്ത് സമ്മാനം

എൻ്റെ മൂത്ത മകൾക്ക് ഇരുപത്തിയാറ് വയസ്സ് കഴിഞ്ഞു. അവൾ ആറാം ക്ലാസിൽ എത്തിയപ്പോഴാണ് എൻ്റെ വീടിൻ്റെ കുടിയിരിക്കൽ അഥവാ പാലുകാച്ചൽ നടന്നത്. പുതിയ വീടായതോടെ, മോൾക്ക് വായിക്കാൻ വേണ്ടി വീട്ടിൽ ബാലഭൂമിയും മലർവാടിയും വരുത്താൻ തുടങ്ങി. അഞ്ച് വർഷത്തെ ഇടവേളകളിൽ ഞാൻ മൂന്ന് കുട്ടികളുടെ കൂടി പിതാവായി. മേൽ പ്രസിദ്ധീകരണങ്ങളിലൂടെ അവരും അവരുടെ വായന വളർത്തി.

വായനക്കൊപ്പം തന്നെ അതിലെ വിവിധ മത്സരങ്ങളിലും മക്കൾ പങ്കെടുക്കാറുണ്ടായിരുന്നു. അങ്ങനെ, കാനനപത്രം തയ്യാറാക്കൽ മത്സരത്തിൽ വിജയിച്ച മൂത്ത മോൾക്ക് സമ്മാനമായി ലഭിച്ചത് ഒരു ഡിജിറ്റൽ ക്യാമറ ആയിരുന്നു. വിഷുക്കണി തയ്യാറാക്കൽ മത്സരത്തിലൂടെ രണ്ടാമത്തവൾ നേടിയത് ഒരു ജംബോ കളറിംഗ് കിറ്റ് ആയിരുന്നു. ബോക്സ്, ടീഷർട്ട്, അമ്യൂസ്മെൻ്റ് പാർക്ക് ടിക്കറ്റ് തുടങ്ങീ ചെറിയ ചെറിയ സമ്മാനങ്ങളിലൂടെ മൂന്നാമത്തവൾ അവസാനം എത്തിയത് ഒരു ഏകദിന സമ്മർ ക്യാമ്പിൽ ആയിരുന്നു.

2024 ൽ ആണ് നാലാമത്തവൻ ബാലഭൂമിയിലെ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത്. വിജയികളുടെ ലിസ്റ്റിൽ പേര് വരാൻ തുടങ്ങിയതോടെ അവനും താൽപ്പര്യം കൂടി. കളറിംഗ് സെറ്റും ഇൻസ്‌ട്രുമെൻ്റ്ബോക്‌സുകളും പലപ്പോഴായി സമ്മാനം കിട്ടി. കഴിഞ്ഞ വർഷം ഹരിതം ബുക്സിൻ്റെ വായനാ ചലഞ്ചിലൂടെ നൂറ് പുസ്തകങ്ങൾ വായിച്ചതോടെ അവൻ സ്വയം ചിലത് എഴുതാനും ആരംഭിച്ചു.

അങ്ങനെയിരിക്കയാണ് എൻ്റെ കുട്ടിക്കാലത്തെ പൂമ്പാറ്റ എന്ന ബാലപ്രസിദ്ധീകരണത്തിലൂടെ ഞങ്ങൾക്കെല്ലാം പ്രിയങ്കരനായിരുന്ന കപീഷ് എന്ന കുരങ്ങൻ്റെ കഥ ബാലഭൂമിയിലൂടെ വീണ്ടും പ്രസിദ്ധികരിക്കാൻ തുടങ്ങിയത്. താമസിയാതെ കപീഷ് കഥകൾ എഴുതാനുള്ള ഒരു മത്സരം കൂടി വന്നതോടെ മോൻ്റെ ഉള്ളിലെ എഴുത്ത്കാരൻ വീണ്ടും ഉണർന്നു. അവൻ കഥ എഴുതി, ഞാൻ ചില മാറ്റങ്ങൾ നിർദ്ദേശിച്ചു.

2026 ഏപ്രിൽ 24 ലക്കം ബാലഭൂമിയിൽ പ്രസ്തുത മത്സരത്തിൻ്റെ ഫലം വന്നപ്പോൾ ഇരുപത് പേരുള്ള ലിസ്റ്റിലെ രണ്ടാമത്തെ പേര് അബ്‌ദുള്ള കെൻസ് എന്നായിരുന്നു. ബാലഭൂമിയുടെ മെഗാ സമ്മാനങ്ങൾ നേടിയ അവൻ്റെ മൂന്ന് ഇത്താത്തമാരും ഒന്നും രണ്ടും സ്ഥാനങ്ങളിലായിരുന്നു ഫിനിഷ് ചെയ്തിരുന്നത്. അഞ്ചാം ക്ലാസിലേക്ക് കയറ്റം നേടി പുതിയ സ്‌കൂളിലേക്ക് മാറുന്ന അവന് സമ്മാനമായി ലഭിക്കാൻ പോകുന്നത് ഒരു ബാക്ക് പാക്ക് (ബാഗ്) ആണെന്നത് അവനെയും ഞങ്ങളേയും ഏറെ സന്തോഷിപ്പിക്കുന്നു. ദൈവത്തിന് നന്ദി.


 

Monday, April 13, 2026

ശ്രീ ശങ്കരാചാര്യ ടെമ്പിൾ (ടീം 87 SSC @ കാശ്മീർ - 10)

 ടീം 87 SSC @ കാശ്മീർ  - 9

ഷാലിമാർ ബാഗിൽ ഒരു മണിക്കൂറോളം ചെലവഴിച്ച ശേഷം ഞങ്ങൾ പുറത്തിറങ്ങി.ഞാൻ ടാക്സി ഡ്രൈവറെ വിളിച്ചു. ഉടൻ തന്നെ അയാൾ എത്തുകയും ചെയ്തു.

"ദാൽ ലേക് ജായേഗാ?" ഡ്രൈവർ ചോദിച്ചു.

"തോ ശങ്കരാചാര്യ ടെമ്പിൾ കബ് ജായേഗാ?" ഞാൻ തിരിച്ചും ചോദിച്ചു.

"ശങ്കരാചാര്യ ജാനാ ഹേ?" ഡ്രൈവർ അങ്ങനെ ചോദിച്ചപ്പോഴാണ് അയാളുടെ മനസ്സിൽ അത് ഇല്ലായിരുന്നു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്.രാവിലെ വണ്ടി നേരെ വിട്ടതും ഇതു കാരണമായിരുന്നു എന്ന് അപ്പോൾ എനിക്ക് മനസ്സിലായി.തലേ ദിവസത്തെ ഡ്രൈവർ ഇർഫാൻ ഇയാളോട് ഒരു കുന്തവും പറഞ്ഞിട്ടില്ല എന്നും അപ്പോൾ വ്യക്തമായി.

"ഹാം...സരൂർ ജാന ഹേ.." 

രണ്ടാം കാശ്മീർ സന്ദർശന വേളയിൽ, സമയം കണ്ടെത്തി സത്യൻ മാഷെയും കൂട്ടി ശങ്കരാചാര്യ ടെമ്പിളിൽ പോകണം എന്ന് ഞാൻ കരുതിയിരുന്നു.അന്നും പിന്നീട് മൂന്നാം സന്ദർശനത്തിലും പോകാൻ സാധിക്കാത്തതിനാൽ ഇത്തവണ എന്ത് തന്നെയായാലും, ശ്രീനഗറിന്റെ ഹൃദയ ഭാഗത്തുള്ള ആ ക്ഷേത്രം കാണണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. അതിനാൽ ഒരു വിട്ടുവീഴ്ചക്കും ഞാൻ തയ്യാറായില്ല. വണ്ടി ശങ്കരാചാര്യ ക്ഷേത്രം ലക്ഷ്യമാക്കി നീങ്ങി. അതിനിടെ നിഷാത് ബാഗിന്റെ മുന്നിലൂടെ കടന്നു പോയെങ്കിലും ഷാലിമാർ ബാഗ് കണ്ടതിനാൽ ഇനി അവിടെ കയറേണ്ട എന്ന് തീരുമാനിച്ചു.

ശ്രീനഗർ സിറ്റിയിൽ നിന്ന് ഏകദേശം 1000 അടി ഉയരത്തിൽ സബർവൻ മലനിരയിലാണ് കാശ്മീരിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രമായ ശ്രീ ശങ്കരാചാര്യ ടെമ്പിൾ സ്ഥിതി ചെയ്യുന്നത്.ക്ഷേത്രത്തിന്റെ വളരെ അടുത്ത് വരെ ടാക്‌സികൾ എത്തും.റോഡിൽ നിന്നും  ഏകദേശം ഇരുനൂറ്റിയമ്പതോളം സ്റ്റെപ്പുകൾ കയറിയാലേ ക്ഷേത്രത്തിനടുത്ത് എത്തൂ.രാവിലെ ഏഴ് മണി മുതൽ തന്നെ ക്ഷേത്രത്തിലേക്ക് പ്രവേശനം ഉണ്ട്.ഞങ്ങൾ എത്തിയത് ഉച്ച സമയത്തായിരുന്നു.ആ സമയത്ത് വരുന്നവർക്ക്, റോഡ് വക്കിൽ തന്നെ ഭക്തരുടെ വകയായുള്ള ഭക്ഷണവും ഉണ്ട്.

സ്റ്റെപ്പുകൾ ആരംഭിക്കുന്ന സ്ഥലത്ത് തൂക്കിയ കൂറ്റൻ മണി ആദ്യം അടിച്ചത്, ഒരു ദൈവത്തിലും വിശ്വാസമില്ലാത്ത ഗോവിന്ദനായിരുന്നു.പിന്നാലെ സഖാവ് നാരായണനും മണി മുഴക്കി. ഇതു രണ്ടും കണ്ട നുസൈബയും മണിയടിച്ച് പ്രവേശിച്ചു.ഇടുങ്ങിയതും കുത്തനെയുള്ളതുമായ സ്റ്റെപ്പുകൾ നടന്നു കയറാൻ ഞങ്ങളിൽ പലർക്കും അല്പം ബുദ്ധിമുട്ടേണ്ടി വന്നു.

ഒറ്റക്കല്ലിൽ കൊത്തിയതാണ് എന്ന് പറയപ്പെടുന്ന ശങ്കരാചാര്യ ടെമ്പിളിന്റെ ചരിത്രം ബി.സി യിലേക്ക് വരെ നീളുന്നുണ്ട്.ആദിശങ്കരൻ ഈ ക്ഷേത്രം സന്ദർശിച്ച ശേഷമാണ് ഇത് ശ്രീ ശങ്കരാചാര്യ ടെമ്പിൾ എന്നറിയപ്പെടാൻ തുടങ്ങിയത്.നാലഞ്ച് പേർക്ക് മാത്രം ഇരിക്കാവുന്ന ഗുഹ പോലെയുള്ള ഒരു ധ്യാനമുറിയും ക്ഷേത്രത്തോടനുബന്ധിച്ച് ഉണ്ട്.ക്ഷേത്ര പരിസരത്ത് നിന്നും താഴേക്ക് നോക്കിയാൽ ശ്രീനഗർ സിറ്റിയും വിശാലമായി പരന്ന് കിടക്കുന്ന ദാൽ ലേക്കും കാണാം. മുകളിൽ വരെ എത്തിയെങ്കിലും ശ്രീകോവിലിനകത്തെ ശിവലിംഗ പ്രതിഷ്ഠ കാണാൻ ഞാൻ കയറിയില്ല.

പലരും പല ആങ്കിളുകളിലും ഫോട്ടോ പകർത്തുന്ന തിരക്കിലായിരുന്നു.ഉച്ച സമയമായതിനാൽ സൂര്യൻ അതിന്റെ ഉച്ചസ്ഥായിയിലും എത്തിയിരുന്നു. ഞാൻ അല്പം ദൂരേക്ക് മാറി നിന്ന് കാഴ്ചകൾ കണ്ട് നിന്നു.ക്ഷേത്ര പരിസരത്ത് നിന്ന് കൊണ്ട് വീഡിയോ പിടിക്കുന്ന തിരക്കിലായിരുന്നു ഗോവിന്ദൻ.

"ഇതാണ് ക്ഷേത്ര കവാടം" ശ്രീകോവിലിന്റെ സ്റ്റെപ്പുകളിലേക്ക് ക്യാമറ തിരിച്ചു പിടിച്ചുകൊണ്ട് ഗോവിന്ദൻ പറഞ്ഞു.

ഞാൻ നോക്കുമ്പോൾ തടിച്ച ഒരു സ്ത്രീ കോവിൽ സന്ദർശിച്ച് പിന്നോട്ട് സ്റ്റെപ്പുകൾ വെച്ച് വരുന്നതാണ് കണ്ടത് ! എങ്ങോട്ടോ നോക്കിക്കൊണ്ട് "ക്ഷേത്ര കവാടം" എന്ന് പറയുന്ന ഗോവിയുടെ ക്യാമറയിൽ കറക്ട് പതിഞ്ഞത് ആ സ്ത്രീയുടെ പിൻഭാഗവും!!ഞാനത് സൂചിപ്പിച്ചതിനാൽ ഷെയർ ചെയ്യുന്നതിന് മുമ്പേ ആ വീഡിയോ അവൻ ഡിലീറ്റാക്കി.

മഴയുടെ ലക്ഷണങ്ങൾ ചെറുതായിട്ട് കാണാൻ തുടങ്ങി.മിന്നൽ കൂടി ഉണ്ടായാൽ അത്രയും ഉയരത്തിൽ നിൽക്കുന്നത് സേഫ് അല്ല എന്ന് തിരിച്ചറിഞ്ഞതിനാൽ ഞങ്ങൾ വേഗം താഴോട്ടിറങ്ങി.

"അഗല കാഴ്ച ദാൽ ലേക്ക് ഹേ ..." ഞാൻ പറഞ്ഞു.

"അതിനു മുന്നേ ഫുഡ് കഴിക്കണം ഹേ..." നാരായണൻ ഉടൻ മറുപടിയും നൽകി.

Next : ദാൽ ലേക്കും ലാൽ ചൗക്കും

Wednesday, April 08, 2026

ദ ലാസ്റ്റ് പോളിംഗ് ഡ്യൂട്ടി

ഒരു പോളിംഗ് ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം പൊതു തെരഞ്ഞെടുപ്പിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രക്രിയയാണ് വോട്ടിംഗ്. ആളു മാറിയുള്ള വോട്ട് ചെയ്യലും തിരിച്ചറിയൽ രേഖയിലെ കുഞ്ഞു കുഞ്ഞു കുഴപ്പങ്ങളും വോട്ടിംഗ് യന്ത്രത്തിൻ്റെ പ്രശ്‌നങ്ങളും ഓപ്പൺ വോട്ടുകളും എല്ലാമായി എപ്പോ വേണമെങ്കിലും ഒരു തടസ്സം നേരിടാൻ സാദ്ധ്യതയുള്ള പ്രകിയയാണിത്. അണി മുറിയാത്ത വരി കൂടിയായാൽ ബൂത്തിനകത്തിരിക്കുന്നവർക്ക് പ്രഷർ കൂടാനും തുടങ്ങും.തെരഞ്ഞെടുപ്പിൻ്റെ മർമ്മപ്രധാന ക്രിയയും ഈ വോട്ടിംഗ് ആണ്. വിവിധ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിലായി മേൽ പറഞ്ഞ എല്ലാ പ്രയാസങ്ങളും ഞാൻ നേരിട്ടിട്ടുണ്ട്.

ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഡ്യൂട്ടി കിട്ടുമോ എന്നൊരു ആധി സർക്കാർ ഉദ്യോഗസ്ഥർക്ക് സ്വാഭാവികമാണ്. രണ്ട് ദിവസത്തെ വിവിധ തരം യാതനകളാണ് അതിന് പ്രധാന കാരണം. തെരഞ്ഞെടുപ്പ്  പ്രകിയയിലെ കടലാസ് പണികളും മറ്റും ലളിതവല്ക്കരിച്ചാൽ ഒരു പക്ഷേ എല്ലാവരും ഇഷ്ടത്തോടെ സ്വീകരിക്കുന്ന ഒരു ഡ്യൂട്ടിയായും ഇത് മാറിയേക്കും. കാരണം പുതിയ ഒരു നാട്ടിൽ പുതിയ കുറെ ഉദ്യോഗസ്ഥർക്കൊപ്പം പുതിയ കുറെ മനുഷ്യരെ കണ്ടുമുട്ടുന്ന ഒരു ജോലി നമ്മുടെ മനസ്സിന് ഒരു ഉൻമേഷം നൽകും. ഇപ്പോഴത്തെ അവസ്ഥയിലും മേൽ പറഞ്ഞ കാരണത്താൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഇഷ്ടത്തോടെ ചെയ്യുന്നവർ ഉണ്ട്.

2026 നിയമസഭാ തെരഞ്ഞെടുപ്പിൽ എനിക്ക് കിട്ടിയത് ഹോം വോട്ടിംഗിനുള്ള (Click & Read) സ്പെഷ്യൽ പോളിങ്ങ് ഓഫീസർ ഡ്യൂട്ടി ആയിരുന്നു. മാർച്ച് മുപ്പത് മുതൽ തുടർച്ചയായി ആറ് ദിവസം രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറു മണി വരെ കുന്ദമംഗലം നിയോജക മണ്ഡലത്തിൽ ആ കർത്തവ്യ നിർവ്വഹണത്തിൽ ഞാൻ മുഴുകി. സർക്കാർ ജീവനക്കാർക്ക് ഒഴിവ് ദിനമായ പെസഹ വ്യാഴവും ദുഃഖവെള്ളിയും ശനിയാഴ്ചയും എല്ലാം ഈ കാലയളവിൽ കടന്നു പോയി. തിങ്കളാഴ്ച ഞാൻ തിരിച്ച് കോളേജിൽ ജോയിൻ ചെയ്യുകയും ചെയ്തു. അന്ന് രാത്രി വീട്ടിൽ മടങ്ങി എത്തിയപ്പോഴാണ് അടുത്ത വിളി വന്നത്.

"ആബിദ് തറവട്ടത്ത് അല്ലേ?"

"അതെ .."

"കുന്ദമംഗലം ആർ.ഒ ഓഫീസിൽ നിന്നാണ്...."

"ങാ..." ഹോം വോട്ടിംഗിൻ്റെ എന്തെങ്കിലും പ്രശ്‌നമാണോന്നറിയാൻ ഞാൻ ചെവി കൂർപ്പിച്ചു.

"സാറിനെ, വോട്ടെടുപ്പിൻ്റെ തലേ ദിവസം ബുധനാഴ്ച വി.എഫ്.സി ഡ്യൂട്ടിക്ക് ഇട്ടിട്ടുണ്ട്.... അന്നേ ദിവസം രാവിലെ ഏഴ് മണിക്ക് ലോ കോളേജിൽ ഹാജരാകണം... "

"ങേ... ങാ..." ആദ്യത്തെ അമ്പരപ്പും പിന്നാലെ സമ്മതവും എൻ്റെ വായിൽ നിന്നും ഒരു മൂളലായി പുറത്ത് ചാടി.

അങ്ങനെ ഫസ്റ്റ് പോളിംഗ് ഓഫീസറായി ഇന്ന് ആ ഡ്യൂട്ടിയും ഞാൻ ചെയ്തു. കുന്ദമംഗലം നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള കണ്ണൂർ ജില്ലക്കാരുടെ പോസ്റ്റൽ ബാലറ്റ് വഴിയുള്ള വോട്ടിംഗ് ആയിരുന്നു എൻ്റെ ടീമിന് ചെയ്യാനുള്ളത്. പ്രിസൈഡിംഗ് ഓഫീസറും മൂന്ന് പോളിംഗ് ഓഫീസർമാരും അടങ്ങുന്ന ടീമിന് വളരെ ലളിതമായ നടപടി ക്രമങ്ങൾ മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ. 

വോട്ടറുടെ നിയോജക മണ്ഡലം ചോദിച്ച് ഒരു ഐ.ഡി കാർഡ് വഴി വോട്ടറെ തിരിച്ചറിഞ്ഞ് രജിസ്റ്ററിൽ വിവരങ്ങൾ ചേർത്ത് അവരെക്കൊണ്ട് ഒപ്പ് വെപ്പിച്ച ശേഷം ബാലറ്റ് പേപ്പർ നൽകും. വിരലിൽ മഷിയും പുരട്ടും. വോട്ടർ ഡിക്ലറേഷൻ പൂരിപ്പിച്ച് വോട്ട് ചെയ്ത് കവറിലിട്ട് ഒട്ടിച്ച് ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുന്നതോടെ വോട്ടിംഗ് കഴിഞ്ഞു. 

ഒമ്പത് മണിക്ക് തുടങ്ങി പത്ത് മണിയോടെ തന്നെ ഇത് കഴിഞ്ഞു. ആകെ അമ്പത്തിമൂന്ന് പേരാണ് വോട്ട് ചെയ്തത്. വൈകിട്ട് ബാലറ്റ് പെട്ടി തുറന്ന് വിവിധ മണ്ഡലങ്ങളിലെ കവറുകൾ തരം തിരിച്ച് കണക്കൊപ്പിച്ച ശേഷം സീൽ ചെയ്ത് തിരിച്ച് നൽകിയതോടെ ആ ഡ്യൂട്ടിയും കഴിഞ്ഞു.

എൻ്റെ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിലെ ഏറ്റവും ലളിതമായ വോട്ടിംഗ് പ്രക്രിയയാണ് ഇന്ന് ചെയ്ത ഈ ഡ്യൂട്ടി. കൗണ്ടിംഗ് ഡ്യൂട്ടി കിട്ടിയിട്ടില്ലെങ്കിൽ സർക്കാർ സർവ്വീസിലെ എൻ്റെ അവസാനത്തെ ഇലക്ഷൻ ഡ്യൂട്ടി ഇതായിരിക്കും. അത് എൻ്റെ അനിയൻ അമ്മാർ റിട്ടേണിംഗ് ഓഫീസറായ മണ്ഡലത്തിലായത് തികച്ചും യാദൃശ്ചികം.





Tuesday, April 07, 2026

ഹോം വോട്ടിംഗ്

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് എന്നെ സംബന്ധിച്ചിടത്തോളം ഒരു കാലഘട്ടത്തിൻ്റെ അവസാനം കൂടിയാണ്. 1998 മുതൽ 2026 വരെ നടന്ന തെരഞ്ഞെടുപ്പുകളിൽ രണ്ടോ മൂന്നോ ഒഴികെ എല്ലാറ്റിലും എനിക്ക് ഡ്യൂട്ടി കിട്ടിയിരുന്നു. വിരമിക്കാൻ രണ്ട് വർഷം മാത്രം ബാക്കിയിരിക്കെ ഇനി ഒരു തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല. അതിനാൽ തന്നെ ഇലക്ഷൻ ഡ്യൂട്ടി ലിസ്റ്റ് പ്രതീക്ഷയോടെയായിരുന്നു ഞാൻ കാത്തിരുന്നത്.

ബട്ട്, ഡ്യൂട്ടി ലിസ്റ്റ് വന്നു എന്നറിഞ്ഞ് അതിൽ തലങ്ങും വിലങ്ങും പരതി നോക്കിയിട്ടും എൻ്റെ പേര് കാണാതായപ്പോൾ എനിക്ക് ഒട്ടും സന്തോഷം തോന്നിയില്ല. രണ്ടാം ലിസ്റ്റ് വരുമ്പോൾ അതിലുണ്ടാകും എന്ന് ഞാൻ മനസ്സിനോട് പറഞ്ഞു. ആദ്യ ലിസ്റ്റിൽ ഉണ്ടായിരുന്നവരിൽ പലരെയും ഒഴിവാക്കിയാണ് രണ്ടാം ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അപ്പോൾ പിന്നെ അതിൽ ആദ്യമേ ഇല്ലാത്ത എൻ്റെ കാര്യം പറയാനുമില്ലായിരുന്നു. അതോടെ മറ്റെന്തോ ഡ്യൂട്ടി എന്നെ കാത്തിരിക്കുന്നതായി വെറുതെ ഒന്ന്  മനസ്സിൽ തോന്നി.

വെള്ളിയാഴ്ച സന്ധ്യക്ക്, കോളേജിൽ നിന്ന് വീട്ടിലെത്തി ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് ഒരു ഫോൺ കോൾ വന്നു. ഹോം വോട്ടിംഗ് ഡ്യൂട്ടി ഉണ്ടെന്നും പിറ്റേ ദിവസം രാവിലെ ലോ കോളേജിൽ നടക്കുന്ന പരിശീലന ക്ലാസിൽ പങ്കെടുക്കണമെന്നും അറിയിച്ചു കൊണ്ടുള്ള വിളിയായിരുന്നു അത്. ഓർഡർ പേപ്പർ ഒന്നും ഇല്ലാതെ ഫോൺ വിളിയിലൂടെ മാത്രം ഒരു ഇലക്ഷൻ ഡ്യൂട്ടിക്ക് ഞാൻ ഹാജരാകുന്നത് ആദ്യമായിട്ടായിരുന്നു. അതും എൻ്റെ അനുജൻ അമ്മാർ റിട്ടേണിംഗ് ഓഫീസറായ കുന്ദമംഗലം നിയമസഭാ മണ്ഡലത്തിൽ.

രണ്ട് വർഷം മുമ്പ് നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇതേ ഡ്യൂട്ടി ചെയ്തിരുന്നതിനാൽ അതിൻ്റെ ഹരം എനിക്ക് അറിയാമായിരുന്നു. പരിചയ സമ്പന്നൻ എന്ന നിലക്ക് മറ്റ് ഓഫീസർമാർക്ക് ഇതേപ്പറ്റി പറഞ്ഞു കൊടുക്കാനും അനിയൻ എനിക്ക് അവസരം തന്നു. സസ്പെൻഷൻ കിട്ടാൻ വളരെ സാദ്ധ്യതയുള്ള ജോലി ആണിതെന്ന ട്രെയിനറുടെ വാക്കുകളിൽ ഭയം നിറഞ്ഞ മുഖങ്ങളുമായി നിന്നവർക്ക് വീടുകളിൽ നിന്ന് കിട്ടുന്ന എൻ്റെ ചക്ക മാങ്ങ ജ്യൂസ് ഓഫറുകൾ ആശ്വാസം നൽകി.

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ കാരന്തൂരിൽ 85 വയസ്സ് കഴിഞ്ഞ 31 പേരുടെയും അംഗപരിമിതരായ 19 പേരുടെയും വീട്ടിൽ ചെന്നുള്ള വോട്ട് ചെയ്യിപ്പിക്കൽ ആയിരുന്നു 30.3.26 മുതൽ 4.4.26 വരെയുള്ള ആറ് ദിവസത്തേക്ക് എനിക്ക് കിട്ടിയ ഡ്യൂട്ടി. ഇടക്ക് വെച്ച് ഒളവണ്ണ പഞ്ചായത്തിലെ 31 വോട്ടർമാരെ കൂടി തന്നതിനാൽ മൊത്തം 81 വോട്ടർമാരായി. അതിൽ സ്ഥലത്തില്ലാത്ത രണ്ട് പേർ ഒഴികെ മൊത്തം 79 പേരെ BLO മാരുടെ സഹായത്തോടെ ഞങ്ങൾ വോട്ടു ചെയ്യിപ്പിച്ചു.

ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥനായ ശ്രീജിത്ത്, കേരള ബാങ്ക് ഉദ്യോഗസ്ഥനായ മുരുകദാസ് , മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ബിനോയ് സാമുവൽ, വീഡിയോ ഗ്രാഫർ മുക്കം സ്വദേശി മുഹമ്മദ് ഫെമിൻ, ഡ്രൈവർ ഓമശ്ശേരി സ്വദേശി രാജേഷ് എന്നിവരായിരുന്നു എൻ്റെ ടീമംഗങ്ങൾ. ഇന്നോവ ക്രിസ്റ്റയുമായി പൂനൂർ സ്വദേശി മുജീബ് റഹ്മാൻ ആയിരുന്നു ആദ്യ മൂന്ന് ദിവസത്തെ ഡ്രൈവർ. വീതി കുറഞ്ഞ വഴികളിലൂടെ ഇന്നോവക്ക് പോകാനുള്ള ബുദ്ധിമുട്ട് കാരണം നാലാം ദിവസം മുതൽ ഞങ്ങളുടെ യാത്ര ബൊലീറോ ജീപ്പിലാക്കി മാറ്റി.

അഞ്ച് ദിവസം കൊണ്ട് മുഴുവൻ വോട്ടർമാരെയും ഞങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ ഹോം വോട്ടിംഗ് പോലെ വിവിധ വീടുകളിൽ നിന്ന് ഹൃദ്യമായ വരവേൽപ്പ് തന്നെ ഞങ്ങൾക്ക് ലഭിച്ചു. ചക്കക്കും മാങ്ങക്കും പകരം പൂവൻ പഴവും പപ്പായയും ആയിരുന്നു ഇത്തവണ ലഭിച്ച പഴങ്ങൾ. മുൻ ബേപ്പൂർ എം.എൽ എ ആയിരുന്ന വി കെ സി മമ്മദ് കോയയുടെ വീടും ഞങ്ങൾ സന്ദർശിച്ചു. ആദ്യ സന്ദർശനത്തിൽ സ്ഥലത്തില്ലാതിരുന്ന വോട്ടർമാരെ ആറാം ദിവസം വീണ്ടും സന്ദർശിച്ച് ഉച്ചയോടെ ഞങ്ങളുടെ ദൗത്യം പൂർത്തിയാക്കി.

2024 ലെ ഹോം വോട്ടിംഗ് ടീമംഗങ്ങൾക്ക് ഓർമ്മക്കായി ഞാൻ എൻ്റെ ആദ്യ പുസ്തകമായ "അമ്മാവൻ്റെ കൂളിംഗ് എഫക്ട് " നൽകിയിരുന്നു. ഇത്തവണ എല്ലാവർക്കും സ്നേഹ സമ്മാനമായി എൻ്റെ മൂന്നാം പുസ്തകമായ "പാഠം ഒന്ന് ഉപ്പാങ്ങ" യും  നൽകി. അങ്ങനെ 2026 നിയമസഭാ തെരഞ്ഞെടുപ്പിലും ഞാൻ എൻ്റെ കയ്യൊപ്പ് ചാർത്തി.

Monday, March 30, 2026

ഷാലിമാർ ഉദ്യാനം അഥവാ ഗാർഡൻ ഓഫ് ലൗവ് (ടീം 87 SSC @ കാശ്മീർ - 9)

 ടീം 87 SSC @ കാശ്മീർ  - 8

ശ്രീനഗറിൽ ഞാൻ കുടുംബ സമേതം വന്നപ്പോൾ ആകെ കാണാൻ പറ്റിയത് ബൊട്ടാണിക്കൽ ഗാർഡനും ദാൽ തടാകവും മാത്രമായിരുന്നു. കർഫ്യൂ പ്രഖ്യാപിച്ചതിനാൽ അന്ന് ഞങ്ങൾക്ക് വേഗം സ്ഥലം വിടേണ്ടി വന്നു. ശേഷമുള്ള എൻ്റെ രണ്ടും മൂന്നും സന്ദർശനങ്ങൾ പാക്കേജിലായതിനാൽ ഹസ്രത്ത് ബാൽ പള്ളി,നിശാത് ഗാർഡൻ, ദാൽ തടാകം എന്നിവ മാത്രമായിരുന്നു കാണാൻ കഴിഞ്ഞിരുന്നത്.

മുഗൾ ഉദ്യാനങ്ങളായ ഷാലിമാർ  ബാഗ്, ചഷ്മേ ഷാഹി, പരിമഹൽ എന്നിവയും ശങ്കരാചാര്യ ക്ഷേത്രവും എല്ലാം കാണാൻ ബാക്കി വെച്ചാണ് ഞാൻ മൂന്ന് കാശ്മീർ സന്ദർശനങ്ങൾ പൂർത്തിയാക്കിയത്. ഇത്തവണ എൻ്റെ സ്വന്തം പാക്കേജൂം പ്ലാനും ആയതിനാൽ ഞാൻ കണ്ടതും കാണാത്തതും ആയ എല്ലാം നിർബന്ധമായും കാണണം എന്ന് തന്നെ തീരുമാനിച്ചിരുന്നു.

ചാറ്റ് ജിപിടി സഹായത്തോടെ ശ്രീനഗറിലെ കാഴ്ച്ചകൾ കാണാനായുള്ള ഒരു ടൈം പ്ലാൻ ഞാൻ യാത്രക്ക് മുമ്പേ തന്നെ റെഡിയാക്കി ഹോട്ടലുടമക്ക് നൽകി അഭിപ്രായം ചോദിച്ചിരുന്നു.വളരെ നല്ല പ്ലാൻ ആണെന്നും പക്ഷേ നടക്കാൻ പ്രയാസമാണെന്നും ആയിരുന്നു വർഷങ്ങളായി ടൂർ ഓപ്പറേറ്റ് ചെയ്യുന്ന അദ്ദേഹത്തിന്റെ മറുപടി.എങ്കിൽ അതൊന്ന് നടത്തി കാണിച്ച് കൊടുക്കണം എന്നൊരു വാശിയും എന്റെ മനസ്സിലുണ്ടായി.ടാക്സി ഡ്രൈവർ ഇർഫാന് പ്ലാൻ കാണിച്ചുകൊടുത്തപ്പോൾ എല്ലാം അത്യാവശ്യം സമയമെടുത്ത് തന്നെ കാണാം എന്ന് പറഞ്ഞത് എന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.

രാവിലെ ഏഴര മണിക്ക് ശങ്കരാചാര്യ ക്ഷേത്രത്തിൽ എത്തണം എന്നും അതിനായി ഏഴ് മണിക്ക് വണ്ടി എത്തണം എന്നുമായിരുന്നു ഞാൻ ഇർഫാനോട് പറഞ്ഞത്.വണ്ടി എത്തുമ്പോൾ തന്നെ എട്ടുമണി ആയി. ഇർഫാന് പകരം മറ്റൊരാളായിരുന്നു ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നത്.യാത്രാ പ്ലാൻ ഇർഫാൻ ഇദ്ദേഹത്തോട് പറഞ്ഞിരിക്കും എന്ന ധാരണയിൽ ഞങ്ങൾ യാത്ര ആരംഭിച്ചു.ദാൽ തടാകത്തിലെ മന്ദമാരുതന്റെ കുളിരനുഭവിച്ചു കൊണ്ട് ഞങ്ങളുടെ വണ്ടി മുന്നോട്ട് പാഞ്ഞു.

ശങ്കരാചാര്യ ക്ഷേത്രത്തിലേക്ക് തിരിയേണ്ട റോഡും കഴിഞ്ഞ് വണ്ടി മുന്നോട്ട് പോയി.മറ്റൊരു വഴിയിലൂടെ കയറാനായിരിക്കും എന്ന ധാരണയിൽ ഞാൻ ഒന്നും പറഞ്ഞില്ല.വണ്ടിയിലുള്ള മറ്റുള്ളവർക്ക് എല്ലാം 'ക്യാ ഹേ' ആയതിനാൽ അവരത് ശ്രദ്ധിച്ചതുമില്ല.ഇടക്ക് ഫ്‌ളോട്ടിങ് പോസ്റ്റ് ഓഫീസ് കണ്ടപ്പോൾ അൽപനേരം അവിടെ നിർത്തി അതിനെപ്പറ്റി ഞാൻ സഹയാത്രികർക്ക് പറഞ്ഞു കൊടുത്തു.

വാഹനം നേരെ പോയത് ബൊട്ടാണിക്കൽ ഗാർഡൻ റോഡിലേക്കായിരുന്നു.അപ്പോഴും എൻ്റെ ധാരണ ക്ഷേത്രത്തിലേക്ക് അതുവഴി പോകാം എന്നായിരുന്നു.ബൊട്ടാണിക്കൽ ഗാർഡനും കഴിഞ്ഞ് ഏതാനും ദൂരം കൂടി പിന്നിട്ടപ്പോൾ റോഡിൽ ഒരു ബാരിക്കേഡും കുറെ തോക്കുധാരികളെയും കണ്ടു.

"പടച്ചോനെ കാത്തോളീ..." ഫാത്തിമകുട്ടി ഉറക്കെ വിളിച്ച്‌ കൊണ്ട് കണ്ണടച്ച് പിടിച്ചു.മാസങ്ങൾക്ക് മുമ്പ് പഹൽഗാമിൽ നടന്ന വെടിവെയ്പ്പ് എല്ലാവരുടെയും മനസ്സിലൂടെ കൊള്ളിയാനായി മിന്നി.പക്ഷേ,ഇത് ഗവർണ്ണറുടെ സെക്യൂരിറ്റി സ്റ്റാഫ് ആയിരുന്നു.ഡ്രൈവർ അവരുമായി എന്തൊക്കെയോ സംസാരിച്ചു.

"ആഗേ നഹീം ജായേഗ,ഗവർണ്ണർ ക ഭവൻ യഹാം ഹേ...വഹ് ആതാ ഹേ..." ഡ്രൈവർ എന്നോട് പറഞ്ഞു.

"ഈ റൂട്ടിലുള്ള തൻ്റെ ഔദ്യോഗിക വസതിയിലേക്ക് ഗവർണ്ണർ വരുന്നതിനാൽ ടൂറിസ്റ്റുകളെ കടത്തി വിടുന്നില്ല എന്ന്..."  ഡ്രൈവർ പറഞ്ഞത് ഞാൻ കൂട്ടുകാർക്ക് പരിഭാഷപ്പെടുത്തിക്കൊടുത്തു.

"ഇന്തസാർ കരേ തോ ഖുലേഖ ?" കാത്തിരുന്നിട്ട് കാര്യമുണ്ടോ എന്നറിയാൻ ഞാൻ ചോദിച്ചു.

"നഹീം,കബ് ആയേഗാ ബതായേഗാ നഹീം" 

'ബല്ലാത്ത പഹയൻ തന്നെ... നാലാം തവണയും എനിക്ക് യോഗമില്ല' ഞാൻ മനസ്സിൽ കരുതി.

"ഫിർ ക്യാ കരേഗ അബ് ?" ഞാൻ ഡ്രൈവറോട് ചോദിച്ചു.

"ബൊട്ടാണിക്കൽ ഗാർഡൻ പീച്ചേ ഹേ... വഹ് അഭീ ഹീ ഖുല ഹേ.."

"ഹാം..."

"ആബ്യീ...പള്ള പയിക്ക് ണ് ഹേ... ഓനോട് പറയൂ ഹേ..." നാരായണൻ എന്നോട് പറഞ്ഞു.

വണ്ടി തിരിച്ച് ഞങ്ങൾ ബൊട്ടാണിക്കൽ ഗാർഡനിൽ എത്തി.ഗേറ്റിന് തൊട്ടടുത്ത് തന്നെയുള്ള ധാബയിൽ നിന്ന് ആലൂ പൊറോട്ടയും ചായയും കഴിച്ച ശേഷം, ടിക്കറ്റെടുത്ത് ഞങ്ങൾ ഗാർഡനിലേക്ക് കയറി.ഗാർഡനിൽ സഞ്ചാരികൾ എത്തിത്തുടങ്ങിയിരുന്നില്ല.അതിനാൽ തന്നെ എല്ലായിടവും കാലിയായിരുന്നു. കഴിയുന്നത്ര റീലുകൾ ചിത്രീകരിക്കണം എന്നായിരുന്നു നുസൈബയുടെ പ്രധാന ഡിമാന്റ്.അങ്ങനെ ഞങ്ങളുടെ കാശ്മീർ റീലുകളുടെ ആരംഭം അവിടെ കുറിക്കപ്പെട്ടു.

വസന്തം ഗ്രീഷ്മത്തിന് വഴിമാറുന്ന സമയമായതിനാൽ ഗാർഡനിലെ പൂക്കളും പച്ചപ്പും പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നില്ല.അധികം ഉള്ളോട്ട് കയറി പോകുന്നതിലും ഭേദം കൂടുതൽ ഭംഗി തോന്നുന്ന സ്ഥലത്ത് വെച്ച് ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കുന്നതാണ് നല്ലത് എന്ന എൻ്റെ അഭിപ്രായം എല്ലാവരും മാനിച്ചു.ഒരു മണിക്കൂർ അവിടെ ചെലവഴിച്ച ശേഷം ഞങ്ങൾ പുറത്തിറങ്ങി നേരെ ഷാലിമാർ ബാഗിലേക്ക് നീങ്ങി.

1619ൽ മുഗൾ ചക്രവർത്തി ജഹാൻഗീർ തന്റെ പ്രിയപത്നി നൂർജഹാന് വേണ്ടി നിർമ്മിച്ചതാണ് ഷാലിമാർ ഉദ്യാനം.ഗാർഡൻ ഓഫ് ലൗവ് എന്നാണ് ഇതറിയപ്പെടുന്നത്.ഷാജഹാൻ ചക്രവർത്തി പിന്നീട് ഈ പൂന്തോട്ടം  വിപുലീകരിച്ചു.മൂന്ന് തട്ടുകളായിട്ടാണ് പൂന്തോട്ടം രൂപ കല്പന ചെയ്തിരിക്കുന്നത്.ദിവാനി ആം എന്ന ഔട്ടർ ഗാർഡനും ദിവാനി ഖാസ് എന്ന രാജകീയ സ്വകാര്യ ഗാർഡനും ആണ് അതിൽ പ്രധാനം.


നാൽപത് രൂപയാണ് ഷാലിമാർ ബാഗിലേക്കുള്ള എൻട്രി ഫീ. ഗാർഡൻ  പൂക്കളാൽ സമൃദ്ധമായിരുന്നു.ചിനാറുകൾ അങ്ങിങ്ങായി മഞ്ഞനിറമാകാൻ തുടങ്ങിയിരുന്നു.റീൽ ചിത്രീകരണത്തിന് പറ്റിയ അടിപൊളി സ്പോട്ടുകൾ നുസൈബയെയും നിഷീധിനിയെയും പ്രലോഭിപ്പിച്ചു.ഇതിനിടെ ഗോവിന്ദനെ ഒരു റീലിൻ്റെ ആദ്യസ്റ്റെപ്പ് പഠിപ്പിക്കാൻ ശ്രമിച്ച നുസൈബ അവസാനം തോറ്റ് സുല്ലിട്ട് പിൻമാറി.

കാശ്മീരി ഡ്രെസ്സിലുള്ള ഫോട്ടോ എടുക്കണം എന്ന എല്ലാവരുടെയും ആവശ്യപ്രകാരം ഞാൻ അവിടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫറെ സമീപിച്ചു. രണ്ടായിരം രൂപ പറഞ്ഞതിനാൽ ഞാൻ അയാളുടെ അടുത്ത് നിന്ന് തടിയൂരി.മറ്റൊരു ഫോട്ടോഗ്രാഫറെ സമീപിച്ചപ്പോൾ അയാളും അതേ സംഖ്യ പറഞ്ഞു.അവസാനം ആയിരം രൂപക്ക് ഉറപ്പിച്ച് എല്ലാവരെയും ഗ്രൂപ്പ് ഫോട്ടോക്ക് റെഡിയാക്കി.നിമിഷ നേരം കൊണ്ട് അവർ ഞങ്ങളെ ഓരോരുത്തരെയും അണിയിച്ചൊരുക്കി.ഇതിനിടെ മൊബൈലിൽ ഫോട്ടോ പകർത്താൻ ഒരു ശ്രമം നടത്തിയെങ്കിലും അത് അനുവദിച്ചില്ല.ഗാർഡനിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ ഫോട്ടോയുടെ പ്രിന്റ് കിട്ടി.അമ്പത് രൂപ അധികം കൊടുത്ത് അതിന്റെ ഡിജിറ്റൽ കോപ്പിയും ഞാൻ കൈക്കലാക്കി.

മുഗൾ വാസ്തു വിദ്യകളോട് കൂടിയ കെട്ടിടങ്ങളും ജലധാരകളും വിവിധ വർണ്ണത്തിലുള്ള പൂക്കളും ചിന്നാർ മരങ്ങളും ഷാലിമാർ ബാഗിനെ മനോഹരമാക്കുന്നു. ഷാലിമാർ ബാഗിലെ ബ്ലാക്ക് പവിലിയനിൽ കൊത്തിവെച്ച Agar Firdaus bar rōy-e zamin ast, hamin ast-o hamin ast-o hamin ast എന്ന പേർഷ്യൻ കാവ്യം വളരെ പ്രശസ്തമാണ്; ജഹാംഗീർ ചക്രവർത്തി നൂർജഹാനോടൊപ്പം പൂന്തോട്ടത്തിലൂടെ ഉലാത്തുമ്പോൾ പറഞ്ഞ ആ വാക്യം - ഭൂമിയിൽ ഒരു സ്വർഗ്ഗം ഉണ്ടെങ്കിൽ അത് ഇതാണ് അത് ഇതാണ് അത് ഇതാണ്.അതെ ഷാലിമാറിന്റെ സൗന്ദര്യം കണ്ടാൽ നമ്മളും പാടിപ്പോകും 

Agar Firdaus bar rōy-e zamin ast,
hamin ast-o hamin ast-o hamin ast.



Thursday, March 26, 2026

ബാർബിക്യൂ താഴ് വര (ടീം 87 SSC @ കാശ്മീർ - 8 )

 ടീം 87 SSC @ കാശ്മീർ  - 7

മുനവറാബാദിലെ ഹോട്ടൽ ആയാത്തിൽ (Hotel Aayat) ഞങ്ങളെത്തുമ്പോൾ സമയം രാത്രി ഏഴ് മണി കഴിഞ്ഞിരുന്നു. ഹോട്ടൽ ഏഷ്യൻ പാർക്ക് പോലെയുള്ള വലിയ വലിയ ഹോട്ടലുകൾ പിന്നിട്ടാണ് ഹോട്ടൽ ആയാത്ത് എന്ന കുഞ്ഞു ഹോട്ടലിൽ ഞങ്ങളെത്തിയത്. ഫോട്ടോയിൽ മാത്രം കണ്ട റൂമുകളും ഫോണിൽ കൂടി മാത്രം കേട്ട ശബ്ദവും എനിക്കും കൂട്ടുകാർക്കും മുന്നിൽ പ്രത്യക്ഷപ്പെടാൻ പോവുകയാണ്. റൂമിൻ്റെ അവസ്ഥ മോശമായാൽ മുമ്പ് ജയ്പൂരിൽ അനുഭവിച്ച പോലെ ഉറക്കം നഷ്ടപ്പെടും. അന്ന് എൻ്റെ സ്വന്തം ഫാമിലിയായിരുന്നെങ്കിൽ ഇന്ന് പല സ്വഭാവക്കാരായ കൂട്ടുകാരാണ് ഒപ്പം എന്നത് എൻ്റെ ഹൃദയ മിടിപ്പേറ്റി.

പിറ്റേദിവസം ഓട്ടോയിലും ബസ്സിലുമായി ശ്രീനഗറിൽ കറങ്ങാം എന്നായിരുന്നു ഞങ്ങളുടെ പദ്ധതി.എന്നാൽ വണ്ടി തെരഞ്ഞ് നടന്നാൽ സമയം നഷ്ടമാകും എന്ന് തിരിച്ചറിഞ്ഞതിനാൽ ഇർഫാൻ്റെ ടാക്സി തന്നെ 2500 രൂപക്ക് ശ്രീനഗർ കറക്കത്തിനായി ഏർപ്പാടാക്കി. അന്നത്തെ വാടക കൊടുത്ത് ഇർഫാനെ പറഞ്ഞ് വിടുകയും ചെയ്തു.

ലഗേജുമായി ഞങ്ങൾ നേരെ ഹോട്ടലിൻ്റെ റിസപ്ഷനിലേക്ക് കയറി. പ്രതീക്ഷകൾക്ക് വിപരീതമായി മലയാളിക്ക് പകരം ഒരു ബംഗാളിയായിരുന്നു റിസപ്ഷനിൽ ഉണ്ടായിരുന്നത്. ഒരാൾക്ക് നിന്ന് തിരിയാൻ പോലും ഇടമില്ലാത്ത റിസപ്ഷൻ വീണ്ടും എൻ്റെ ഉള്ളത്തിൽ ഭയമേറ്റി.

മൂന്ന് ലേഡീസിന് ഗ്രൗണ്ട് ഫ്ലോറിലെ ഒരു റൂമും നാല് പേർക്ക് തൊട്ടടുത്ത റൂമും ഞാനടക്കം ബാക്കി മൂന്ന് പേർക്ക് ഫസ്റ്റ് ഫ്ലോറിലെ ഒരു റൂമും ആയിരുന്നു ബുക്ക് ചെയ്തു വച്ചിരുന്നത്. റൂമിൽ കയറി ബെഡും ചുവരും വൈഫൈ ഹീറ്റർ എന്നിവയടക്കമുള്ള മറ്റ് സംവിധാനങ്ങളും ടോയ്ലറ്റും പരിശോധിച്ച് കഴിഞ്ഞപ്പോഴാണ് എൻ്റെ ശ്വാസം നേരെ വീണത്. കൂട്ടുകാർക്കും താമസ സ്ഥലത്തെപ്പറ്റി ഒരു പരാതിയും ഉണ്ടായില്ല എന്നത് ഞങ്ങളുടെ മനസ്സുകളുടെ പൊരുത്തം വിളിച്ചോതി. അൽപ സമയത്തിനകം തന്നെ മലയാളി മുതലാളി മാമൻ റയീസ് കൂടി എത്തിയതോടെ എല്ലാം ശുഭമായി.

തണുപ്പ് ശരീരത്തെ പൊതിയാൻ തുടങ്ങി എങ്കിലും ഭക്ഷണം കഴിക്കാൻ പുറത്ത് പോകൽ നിർബന്ധമായിരുന്നു. ഈ ഗല്ലിയിലേക്ക് തിരിഞ്ഞ സ്ഥലത്ത് നിന്നും ലെഫ്റ്റ് തിരിഞ്ഞ് അല്പം മുന്നോട്ട് നടന്നാൽ ഒരു ജംഗ്ഷൻ എത്തുമെന്നും അവിടെ നിന്ന് വലത് വശത്തേക്ക് പോകുന്ന റോഡിൽ കയറിയാൽ ഇഷ്ടം പോലെ കടകൾ കാണാമെന്നും റയീസ് പറഞ്ഞു. പെട്ടെന്ന് തന്നെ എല്ലാവരും ഫ്രഷായി ജാക്കറ്റും കോട്ടും തൊപ്പിയും ധരിച്ച് പുറത്തിറങ്ങി. റയീസ് പറഞ്ഞ ജംഗ്ഷനിൽ നിന്ന് വലത് ഭാഗത്തേക്ക് തിരിഞ്ഞപ്പോഴേക്കും എനിക്കവിടെ ഒരു മുൻ പരിചയം തോന്നി.

മുന്നോട്ട് നടക്കുന്തോറും കബാബിൻ്റെയും ബാർബിക്യുവിൻ്റെയും മറ്റ് പല തരം ഭക്ഷണവിഭവങ്ങളുടെയും സുഗന്ധം ദാൽ തടാകത്തിലെ കാറ്റിനൊപ്പം ഞങ്ങളുടെ നാസികകളെ തഴുകി. മൂന്നാം കാശ്മീർ സന്ദർശന വേളയിൽ, ഒറ്റ രാത്രി കൊണ്ട് ഞങ്ങളുടെ മനം കവർന്ന ശ്രീനഗറിലെ ബാർബിക്യൂ താഴ് വര എന്നറിയപ്പെടുന്ന പ്രസിദ്ധ ഫുഡ് സ്ട്രീറ്റായ ഖയാം ചൗക്കിലാണ് ഞങ്ങളെത്തിയത് എന്നത് എന്നെ ഏറെ സന്തോഷഭരിതനാക്കി. രസമുകുളങ്ങളെ ഉത്തേജിപ്പിക്കുന്ന കാശ്മീരി വിഭവങ്ങൾ കഴിയുന്നത്രയും ആസ്വദിക്കാൻ സൗകര്യം വേണം എന്ന് നേരത്തെ പറഞ്ഞിരുന്ന ഫൈസലിനും നാരായണനും ഇനി നാലഞ്ച് ദിവസം കുശാലായി. സ്ട്രീറ്റ് ഫുഡുകളിലൂടെ കാശ്മീരിൻ്റെ തനത് രുചികൾ തിരിച്ചറിയണം എന്ന് ഞങ്ങൾക്ക് എല്ലാവർക്കും ആഗ്രഹമുണ്ടായിരുന്നു. അതിനാൽ അന്ന് തന്നെ ഇമ്രാൻ കഫെയിലെ (#Imrancafe) കശ്മീർ മട്ടൻ വിഭവങ്ങൾ ആസ്വദിച്ചു കൊണ്ട് ഞങ്ങളതിന് ഹരിശ്രീയും കുറിച്ചു.

ഭക്ഷണം കഴിച്ച് സ്ട്രീറ്റ് ഒന്ന് കൂടി ചുറ്റിക്കണ്ട് തിരിച്ച് ഞങ്ങളുടെ ഹോട്ടലിനടുത്ത് എത്തിയപ്പോഴാണ് ഒരു ബാൻ്റ് മേളം ശ്രദ്ധയിൽ പെട്ടത്. തൊട്ടടുത്ത് തന്നെയുള്ള ദീപാലംകൃതമായ ഒരു വീട്ടിൽ നിന്നായിരുന്നു ആ മേളം. അന്വേഷിച്ചപ്പോൾ വരൻ വധുവിൻ്റെ വീട്ടിലേക്ക് പുറപ്പെടുന്ന ചടങ്ങാണ് എന്നറിഞ്ഞു.പെട്ടെന്ന്, അറബിക്കഥകളിലെപ്പോലെയുള്ള ഒരു കുതിര വണ്ടി അണിഞ്ഞൊരുങ്ങി ആൾക്കൂട്ടത്തിനിടയിൽ എത്തി.

വാദ്യങ്ങളുടെയും പാട്ടുകളുടെയും അകമ്പടിയോടെ വരൻ കുതിര വണ്ടിയിൽ കയറി.കേരളത്തിൽ കാറിലാണ് വരന്റെ പുറപ്പാട് എന്ന് ഞങ്ങൾ പറഞ്ഞു.വധുവിന്റെ വീട് അടുത്തായതിനാലാണ് കുതിര വണ്ടിയിൽ പോകുന്നത് പോലും.വലിയ കല്യാണമാണെങ്കിൽ ഇരുനൂറ്റമ്പതോളം പേർ വരനെ അനുഗമിക്കും എന്നും പറഞ്ഞു. ആശംസകൾ നേരാനും വീഡിയോയും ഫോട്ടോയും എടുക്കാനും കാശ്മീരി പെൺകുട്ടികൾ തിക്കിത്തിരക്കി. അവരെ ക്യാമറയിൽ പകർത്താൻ ഞങ്ങളിൽ ചിലരും മത്സരിച്ചു. അങ്ങനെ ഒരു കാശ്മീർ കല്യാണവും നന്നായി ആസ്വദിച്ചു.

പിറ്റേന്ന് ഏഴ് മണിക്ക് കാഴ്ചകൾ കാണാൻ ഇറങ്ങാനുള്ളതിനാൽ ഹോട്ടലിലെത്തിയ ഉടൻ എല്ലാവരും കിടന്നു. കാശ്മീർ കല്യാണക്കാഴ്ചകൾ പലരെയും ഉറക്കത്തിലും പിന്തുടർന്നു.

Next : ഷാലിമാർ ഗാർഡൻ

Wednesday, March 25, 2026

ഒരു ഫേസ്ബുക്ക് ജുദ്ധം

രണ്ടാഴ്ച മുമ്പ് ഭാര്യയുടെ കുടുംബത്തിൽ ഒരു നോമ്പു തുറ സത്കാരം ഉണ്ടായിരുന്നു. ബാങ്ക് വിളി സമയത്തിൻ്റെ പതിനഞ്ച് മിനിറ്റ് മുമ്പ് ആണ് ഞാൻ സ്ഥലത്ത് എത്തിയത്.

"ആ... അളിയാ..." ഭാര്യയുടെ അമ്മാവൻമാരുടെ മക്കളും മൂത്തുമ്മമാരുടെ മക്കളും ബന്ധുക്കളും എല്ലാം ഹായ് പറഞ്ഞു. കൂട്ടത്തിൽ പലരും ഇതും കൂടി കൂട്ടിച്ചേർത്തു.

"ഫേസ്ബുക്കിൽ എന്നും കാണുന്നുണ്ട് ട്ടോ..." ഒരു ചിരി സമ്മാനിച്ച് ഞാൻ അടുത്ത ആൾക്ക് കൈ കൊടുത്ത് വീണ്ടും വീണ്ടും ഇത് കേട്ടു കൊണ്ടിരുന്നു.

ദിവസങ്ങൾക്ക് ശേഷം നാട്ടിലെ വായനശാലയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്ന ഓട്ടോഗ്രാഫ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ പോയി.

"ഹ... എന്നെത്തി?" ദീർഘകാലമായി കണ്ടു മുട്ടാത്ത മിക്കവരും എന്നോട് ചോദിച്ചു.

"ദേ... ഇപ്പോ..." എവിടെ നിന്ന് എത്തിയ കാര്യമാണ് ഇവർ ചോദിക്കുന്നത് എന്നറിയാതെ ഞാൻ മറുപടി പറഞ്ഞു.

"ഫേസ്ബുക്കിൽ നിന്ന് എല്ലാം അറിയുന്നുണ്ട്..."  അവരിൽ പലരും പറഞ്ഞു.

കഴിഞ്ഞ ആഴ്ച പെരുന്നാൾ നമസ്കാരത്തിന് ഞാൻ ഈദ് ഗാഹിൽ പോയി. എന്നും ജോലിക്കായി രാവിലെ കോഴിക്കോട്ടേക്ക് പോന്ന് രാത്രിയാകുമ്പോൾ തിരിച്ച് വീടണയുന്ന എന്നെ നാട്ടുകാർ പലപ്പോഴും കാണുന്നത് ഇങ്ങനെയുള്ള വിശേഷ ദിവസങ്ങളിൽ ആണ്. പരിചയക്കാരെയും അല്ലാത്തവരെയും കണ്ട് ഞാൻ ഈദ് ആശംസകൾ നേർന്നു.

" റിട്ടയർ ചെയ്ത ശേഷം സ്ഥിരം യാത്രയിലാണല്ലേ ?" പലരുടെയും സംശയം അവർ അടക്കി വച്ചില്ല. റിട്ടയർ ചെയ്യാൻ ഇനിയും രണ്ട് വർഷം കൂടി ബാക്കിയുള്ള ഞാൻ ഒരു സംശയത്തോടെ നോക്കുമ്പഴേക്കും അടുത്ത വർത്തമാനം വന്നു.

"ഫേസ്ബുക്കിൽ വായിക്കുന്നുണ്ട്.."

ഇന്നലെ കോളേജിലെ മൂന്ന് സഹപ്രവർത്തകർ അവരുടെ റിട്ടയർമെൻ്റുമായി ബന്ധപ്പെട്ട് ഒരു സൗഹൃദ വിരുന്ന് ഒരുക്കിയിരുന്നു. മുൻ കാലത്ത് ഒപ്പം വർക്ക് ചെയ്തവരെയും സ്ഥലം മാറിപ്പോയവരെയും എല്ലാം വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. പഴയ ആൾക്കാരെ കണ്ട് ഞാനും സൗഹൃദം പുതുക്കി.

"സാറ് പിന്നെ ഫേസ്ബുക്കിൽ നിറഞ്ഞാടുകയല്ലേ?" കണ്ടവനും കാണാത്തവനും ഒക്കെ തട്ടി വിട്ടു. 

സത്യത്തിൽ ഞാനിപ്പോ ജീവിച്ചിരിപ്പില്ലേ? ഫേസ്ബുക്കിൽ മാത്രമാണോ ജീവിച്ചിരിക്കുന്നത്? ഇന്നലെ മുഴുവൻ ഞാൻ ആലോചിച്ചു. അപ്പോഴേക്കും അതാ എൻ്റെ ഫേസ്ബുക്ക് വിളയാട്ടം മനസ്സിലാക്കിയ സുക്കർബർഗ് ചേട്ടൻ്റെ റെഡ് കാർഡ് ! 

"സൈബർ സെക്യൂരിറ്റിയിലുള്ള ഞങ്ങളുടെ കമ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരായി നിങ്ങൾ പ്രവർത്തിച്ചതിനാൽ നിങ്ങളുടെ പ്രൊഫൈൽ എന്തിനോ റെക്കമെൻഡ് ചെയ്യില്ല" എന്നാണ് കുറ്റപത്രം വായിച്ച എനിക്ക് മനസ്സിലായത്.

നഷ്ടപ്പെടാൻ പോകുന്നത് നോബൽ സമ്മാനത്തിനുള്ള റെക്കമെൻഡേഷൻ ഒന്നുമല്ലാത്തതിനാൽ ഞാനും നല്ല ഒരു മറുപടിയങ്ങ് കൊടുത്തു. ഇറാനിൽ യുദ്ധം തുടങ്ങിയ ട്രമ്പ് അണ്ണൻ തന്നെ ഇത് ഒന്ന് നിർത്തി തരുമോ എന്ന് ഇറാനോട് പറയാതെ പറഞ്ഞ പോലെ, സൂക്കർ ചേട്ടൻ ഒരു മണിക്കൂറിനകം തന്നെ "നല്ല കുട്ടി" സർട്ടിഫിക്കറ്റ് തന്ന് എൻ്റെ അക്കൗണ്ട് പൂർവ്വ സ്ഥിതിയിലാക്കി!! (സത്യമായും എൻ്റെ മറുപടിയിൽ ഞാൻ അദ്ദേഹത്തിൻ്റെ അച്ഛനെയോ അമ്മയെയോ പരാമർശിച്ചിട്ടില്ല). അങ്ങനെ ആ ഫേസ്ബുക്ക് ജുദ്ധം സമാധാന പരമായി അവസാനിച്ചതിനാൽ Abid Areacode (https://www.facebook.com/share/1b6iiMyC11/) എന്ന പ്രൊഫൈലിൽ ഞാൻ വിളയാട്ടം തുടരും.

Saturday, March 21, 2026

ഹോട്ടൽ ആയാത്തിൽ...(ടീം 87 SSC @ കാശ്മീർ - 7)

ടീം 87 SSC @ കാശ്മീർ  - 6

കാശ്മീരിൽ കാല്  കുത്തിയതോടെ എല്ലാവരുടെയും സന്തോഷം പതിന്മടങ്ങ് വർദ്ധിച്ചു.ഭൂമിയിൽ ജീവിതം ആരംഭിച്ച് അമ്പതിലധികം വർഷം കഴിഞ്ഞ ശേഷമാണ് സ്വന്തം രാജ്യത്തിന്റെ വടക്കേ അറ്റം ഒന്ന് കാണാൻ പറ്റുന്നത് എന്നതാകാം അതിന്റെ കാരണം.അസ്ഥിയിലേക്ക് തണുപ്പ് സാവധാനം അരിച്ചിറങ്ങിയെങ്കിലും ആ സന്ധ്യ ഞങ്ങൾ എല്ലാവരും ആർമാദിച്ച് തന്നെ ആസ്വദിച്ചു.വണ്ടിയിൽ നിന്നിറങ്ങിയിട്ട് ഒരു മണിക്കൂർ ആവാറായിട്ടും ആർക്കും സ്റ്റേഷൻ പരിസരം വിടാൻ തോന്നിയില്ല.മറ്റു യാത്രികരെല്ലാം സ്ഥലം വിട്ടതിനാൽ റോഡും ടാക്സി സ്റ്റാൻഡും എല്ലാം ഏകദേശം വിജനമായി കഴിഞ്ഞിരുന്നു.അവസാനം, സമയം ഏറെ വൈകുന്നു എന്ന് കണ്ടതോടെ ഞാൻ ഞങ്ങളുടെ പത്താം ക്ലാസ് ടൂറിലെ കരീം മാസ്റ്ററായി.ആ പേര് കേട്ടതും എല്ലാവരും എൻ്റെ പിന്നാലെ ടാക്സി സ്റ്റാൻഡിലേക്ക് നീങ്ങി.

ശ്രീനഗറിലെ മുനവ്വറാബാദിൽ, ഞങ്ങളുടെ തൊട്ടടുത്ത പഞ്ചായത്തുകാരൻ നടത്തുന്ന ഹോട്ടൽ ആയാത്തിൽ ആയിരുന്നു ഞാൻ റൂം ബുക്ക് ചെയ്തിരുന്നത് (ഉടമ ഞങ്ങളുടെ ഒരു സഹപാഠിയുടെ അനിയൻ കൂടിയായിരുന്നു എന്ന് ഈയിടെയാണ് അറിഞ്ഞത്).എൻ്റെ ഏറ്റവും ചെറിയ അനിയൻ കാശ്‍മീരിൽ പോയപ്പോൾ യാദൃശ്ചികമായി ഇയാളുമായി കണ്ടുമുട്ടിയപ്പോൾ സംഘടിപ്പിച്ച നമ്പറിലൂടെയാണ് ഞാൻ ബുക്കിംഗ് നടത്തിയത്.മൂന്ന് പേർക്ക് കിടക്കാവുന്ന ഒരു റൂമിന് 1200 രൂപയായിരുന്നു വാടക.ഭക്ഷണം വേണമെങ്കിൽ അതിന് എക്സ്ട്രാ സംഖ്യ കൊടുക്കണം.അത്രയും കുറഞ്ഞ നിരക്കിൽ റൂം നൽകാനുള്ള കാരണം ടൂറിസ്റ്റുകൾ ഇല്ലാത്തത് തന്നെയായിരുന്നു.മറ്റൊരു അനിയനും സംഘവും കഴിഞ്ഞ മാസം കാശ്മീരിൽ പോയപ്പോൾ താമസിച്ചതും ഇവിടെ തന്നെയായിരുന്നു

ശ്രീനഗർ സ്റ്റേഷനിൽ നിന്നും ടാക്സിക്ക് ആയിരം രൂപയേ മാക്സിമം ആകൂ എന്ന് ഹോട്ടൽ റിസപ്‌ഷനിൽ നിന്നും ഞാൻ ആദ്യമേ  അറിഞ്ഞ് വച്ചിരുന്നു.ടാക്സി വിളിക്കാൻ എല്ലാവരും കൂടി വരരുത് എന്ന് ഞാൻ കൂട്ടുകാർക്ക് പച്ചമലയാളത്തിൽ  നിർദ്ദേശവും നൽകിയിരുന്നു.പക്ഷെ ശ്രീനഗർ കണ്ട സന്തോഷത്തിൽ അവരത് മറന്നു.എല്ലാവരും കൂടി എൻ്റെ കൂടെ  ടാക്സിക്കാരന്റെ മുന്നിലെത്തി.അയാൾ 2500 രൂപ പറയുകയും ചെയ്തു!മെയിൻ റോഡിലേക്കിറങ്ങിയാൽ ടാക്സി കിട്ടും എന്നുള്ള വിവരവും കിട്ടിയിരുന്നതിനാൽ ഞാൻ ആ ടാക്സിക്കാരനെ ഒഴിവാക്കി മുന്നോട്ട് നടക്കാൻ ഭാവിച്ചു.

"അരേ സാബ്.... മുനവ്വറാബാദ് ഹേ ന .... പന്ത്രഹ് സൗ ദോ ...."

ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ നോക്കി. മറ്റൊരു ടാക്സിയുടെ മുകളിൽ ലഗേജുകൾ കെട്ടിക്കൊണ്ടിരിക്കുന്നയാളാണ്.

"ദസ് സവാടി ഔർ സാമാൻ ഭീ ഹെ..." ആ ടവേരയുടെ മുകളിൽ ബാഗുകൾ നിറഞ്ഞ് കഴിഞ്ഞതിനാൽ ഞാൻ പറഞ്ഞു.

"മുശ്കിൽ നഹിം... ഗാഡി വഹ് ഹെ..." മറ്റൊരു വണ്ടി കാണിച്ചു തന്നു കൊണ്ട് അയാൾ പറഞ്ഞു. സമയം വൈകിയതിനാൽ മറ്റൊരു ടാക്സി തേടിപ്പോകണ്ട എന്ന് എൻ്റെ മനസ്സ് പറഞ്ഞു. പന്ത്രഹ് സൗ എന്നാൽ ആയിരത്തി അഞ്ഞൂറ് ആണെന്ന് തലച്ചോറും പെട്ടെന്ന് കണക്ക് കൂട്ടി പറഞ്ഞ് തന്നു. 

"ആപ് ക നാം ?" മറ്റേ ടാക്സിയുടെ മുകളിൽ നിന്ന് ചാടിയിറങ്ങിയ അയാളോട് ഞാൻ ചോദിച്ചു.

"ഇർഫാൻ ..... പത്താൻ നഹിം..." 

ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു. ശേഷം ആദ്യം ട്രോളി ബാഗുകൾ, പിന്നെ വലിയ ബാഗുകൾ അവസാനം ചെറിയ ബാഗുകൾ എന്ന ക്രമത്തിൽ മുഴുവൻ ലഗേജുകളും ടവേരക്ക് മുകളിൽ അടുക്കി വെച്ച് ഭദ്രമായി കെട്ടി. പിന്നാലെ ഞങ്ങൾ പത്ത് പേരും വണ്ടിയിൽ കയറി.

ഗ്രാമീണ കാഴ്ചകൾ പിന്നിലേക്കോടിച്ച് കൊണ്ട്  ശ്രീനഗർ ലക്ഷ്യമാക്കി ടാക്സി നീങ്ങിത്തുടങ്ങി. പിറ്റേ ദിവസം മുതൽ കറങ്ങാനുള്ള വണ്ടി ഏല്പിച്ചിട്ടുണ്ടോ എന്ന് യാത്രക്കിടയിൽ ഇർഫാൻ ചോദിച്ചു. ആദ്യ ദിവസം ശ്രീനഗർ ആണ് കാണാൻ ഉദ്ദേശിക്കുന്നത് എന്നും അതിന് ബസും ഓട്ടോയും ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു എന്നും പഹൽഗാം , സോനാമാർഗ് , ഗുൽമാർഗ് എന്നിവിടങ്ങളിലേക്ക് ഹോട്ടലുകാർ തന്നെ ഏർപ്പാടാക്കിയ ട്രാവലർ ഉണ്ട് എന്നും ഞാൻ  പറഞ്ഞപ്പോൾ ഇർഫാൻ മ്ലാനനായി. റേറ്റ് കുറച്ച് തൻ്റെ അടുത്ത് വിവിധ തരം വണ്ടികൾ ഉണ്ട് എന്ന് ഇർഫാൻ പറഞ്ഞതിനാൽ  അയാളുടെ നമ്പർ വാങ്ങി വെയ്ക്കാൻ ഞാൻ മുജീബിനോട് പറഞ്ഞു.

"ദേ .... ദാൽ ലേക്ക് ... !!" വണ്ടി ദാൽ ഗേറ്റിൽ എത്തിയപ്പോൾ സന്തോഷം കൊണ്ട് ഞാൻ പറഞ്ഞു. ഹോട്ടൽ ലൊക്കേഷൻ അറിയാത്തതിനാൽ ഇർഫാൻ വണ്ടി അവിടെ നിർത്തി.

"@*?v > !21 $&?* ആയാത് ഹോട്ടൽ?" വഴിയരികിൽ നിന്ന ആളോട് കാശ്മീരിയിലുള്ള ചോദ്യത്തിലെ ഹോട്ടലിൻ്റെ പേര് മാത്രം എനിക്ക് മനസ്സിലായി.

"ഗ്രാൻ്റ് ഹയാത്ത് ? പീച്ചെ ധാ.." ആ മറുപടി എനിക്ക് മനസ്സിലായി.

"നഹീം... ഹോട്ടൽ ആയാത്ത് ... മുനവ്വറാബാദ്.. " ഉടൻ ഞാൻ തിരുത്തി.

"മുനവ്വറാബാദ് ആഗെ ഹെ..." ഇർഫാൻ വീണ്ടും വണ്ടി മുന്നോട്ട് എടുത്തു. ഞങ്ങൾ പാസ് ചെയ്ത് പോന്ന ഒരു ജംഗ്ഷനിൽ വീണ്ടും എത്തി. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് അമ്പത് മീറ്റർ മുന്നോട്ട് പോയപ്പോൾ ഇടത് ഭാഗത്തേക്ക് ഒരു ഗല്ലി റോഡ് കണ്ടു. റോഡ് തുടങ്ങുന്നിടത്തെ പുരാതന കെട്ടിടത്തിൻ്റെ നരച്ച ചുമരിൽ മങ്ങിയ ഒരെഴുത്ത് കണ്ടു - ഹോട്ടൽ ആയാത്ത് ! എല്ലാം കൂടി എൻ്റെ മനസ്സിലേക്ക് ഒരു ടോർപിഡോ മിസ്സൈൽ തുളഞ്ഞ് കയറി.


Next: ബാർബിക്യൂ താഴ്‌വര

Sunday, March 15, 2026

ഈഫൽ ടവറിൻ്റെയും ഉയരത്തിൽ ഒരു യാത്ര... ( ടീം 87 SSC @ കാശ്മീർ - 6 )

ടീം 87 SSC @ കാശ്മീർ  - 5

കത്രയിൽ നിന്ന് ശ്രീനഗറിലേക്ക് റോഡ് വഴി ഏകദേശം 270 കിലോമീറ്റർ ദൂരമുണ്ട്.ടാക്സി അല്ലെങ്കിൽ ബസ്സിൽ പട്നിടോപ്പ്, ജവഹർ തുരങ്കം വഴി ഈ ദൂരം സഞ്ചരിക്കാം. അതിമനോഹരവും സാഹസികവുമായ ഒരു യാത്രയാണിത്. ഏഴ്-എട്ട് മണിക്കൂറാണ് സാധാരണ യാത്ര സമയം.ബ്ലോക്കും സൈന്യത്തിന്റെ കോൺവോയ് സഞ്ചാരവും കാരണം അത് പത്ത് മണിക്കൂർ വരെയാകാം. വന്ദേ ഭാരത് ട്രെയിൻ മൂന്ന് മണിക്കൂർ കൊണ്ട് ഈ ദൂരം താണ്ടും.

കൃത്യം 2.55 ന് ഞങ്ങൾ കത്രയില്‍ നിന്ന് യാത്ര ആരംഭിച്ചു. കത്ര മുതല്‍ ബനിഹാൾ വരെയുള്ള 119 കിലോമീറ്ററില്‍ 98 കിലോമീറ്ററും ടണലുകളിലൂടെയും പാലങ്ങളിലൂടെയുമാണ് വന്ദേഭാരത് കടന്നു പോകുന്നത്.36 പ്രധാന ടണലുകളും 943 പാലങ്ങളും ആണ് ഈ പാതയിലുള്ളത്. യാത്ര തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ആദ്യ തുരങ്കമായ ടി33-ലേക്ക് ട്രെയിൻ പ്രവേശിച്ചു. കത്രയ്ക്കും റിയാസിക്കും ഇടയിലുള്ള ഈ തുരങ്കത്തിന്റെ നീളം ഏതാണ്ട് മൂന്ന് കിലോമീറ്ററോളമാണ്. 

നിരവധി എഞ്ചിനീയറിംഗ് വിസ്മയങ്ങളാണ് ഈ പാതയിൽ നമ്മെ കാത്ത് നിൽക്കുന്നത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കം ആണ് അതിൽ ആദ്യത്തേത്.എൻ്റെ ആദ്യ കശ്മീർ യാത്രയിൽ, ഏഷ്യയിലെ ഏറ്റവും വലിയതെന്ന് അന്നത്തെ ടാക്സി ഡ്രൈവർ നസീർഖാൻ പറഞ്ഞ ശ്യാമപ്രസാദ് മുഖർജി തുരങ്കത്തിലൂടെ കടന്നു പോയിരുന്നു.9.87 കിലോമീറ്റർ ആയിരുന്നു അതിന്റെ നീളം.എന്നാൽ ഖാരിക്കും സുംബരിനും ഇടയിലുള്ള ടി-50 തുരങ്കമാണ് ഇപ്പോൾ രാജ്യത്തെ നിലവിലുള്ള ഏറ്റവും നീളം കൂടിയ ഗതാഗത തുരങ്കം. 12.77 കിലോമീറ്റര്‍ ആണ് ഇതിന്റെ നീളം.പത്ത് കിലോമീറ്ററിലധികം നീളമുള്ള മൂന്ന് തുരങ്കങ്ങൾ വേറെയും ഈ റൂട്ടിലുണ്ട്. 

ഏതാണ്ട് പതിനഞ്ച് മിനിറ്റ് യാത്ര ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു അനൗണ്‍സ്മെന്റ് കേട്ടു. 'നിങ്ങള്‍  ജീവിതത്തില്‍ ആദ്യമായി ഇന്ത്യയിലെ ഒരു കേബിള്‍ റെയില്‍ പാളത്തിലൂടെ സഞ്ചരിക്കാന്‍ പോകുന്നു. അല്‍പ്പസമയത്തിനുള്ളില്‍ തന്നെ നമ്മള്‍ അന്‍ജി ഖഡ് പാലത്തിലൂടെ സഞ്ചരിക്കും. പാലത്തിന്റെ ഭംഗി ആസ്വദിക്കാന്‍ പുറത്തേക്ക് നോക്കിയിരിക്കുക' എന്ന് ഹിന്ദിയിൽ പറഞ്ഞത് ഞങ്ങളിൽ പലർക്കും മനസ്സിലായില്ല.എല്ലാവരും പുറത്തേക്ക് നോക്കാൻ തുടങ്ങിയതിനാൽ ഞങ്ങളും അവരുടെ പിന്നാലെ നോക്കി. ഏതാനും മിനുട്ടുകൾ കഴിഞ്ഞ്  വണ്ടി അന്‍ജി ഖഡ് പാലത്തിലെത്തി. ട്രെയിനിന്റെ വേഗത അല്‍പ്പമൊന്ന്  കുറഞ്ഞു. 

                                  കടപ്പാട് : വിക്കിപീഡിയ

അന്‍ജി നദിയില്‍ നിന്ന് 331 മീറ്റര്‍ ഉയരത്തിലുള്ള കേബിള്‍ റെയില്‍ പാലത്തിലൂടെ ട്രെയിന്‍ പതുക്കെ കടന്നുപോയി.കാഴ്ചകള്‍ കാണാന്‍ യാത്രക്കാർ ഗ്ലാസ് വിന്‍ഡോയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.193 മീറ്ററാണ് ഈ പാലത്തിന്റെ ഉയരം എന്നും വേഗതയാർന്ന കാറ്റിനെ വരെ  പ്രതിരോധിക്കാനുള്ള ശേഷി പാലത്തിനുണ്ട് എന്നും അനൗൺസ്മെന്റുകാരി പറഞ്ഞുകൊണ്ടിരുന്നു. വലിച്ചു കെട്ടിയ കേബിളുകൾ അല്ലാതെ മറ്റൊന്നും ട്രെയിനിന് അകത്തിരിക്കുന്നവർക്ക് കാണാൻ സാധിക്കില്ല എന്നതാണ് സത്യം.

അല്പം കഴിഞ്ഞ് അടുത്ത അനൗൺസ്‌മെന്റ് കേട്ടു.ലോകത്തിലെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ ആര്‍ച്ച് പാലമായ ചെനാബ് പാലത്തിലൂടെ ട്രെയിൻ കടന്നു പോകുകയാണെന്നും ഈഫൽ ടവറിനെക്കാളും മുപ്പത്തഞ്ച് മീറ്റർ അധികം ഉയരം ഈ പാലത്തിനുണ്ടെന്നും വിളംബരം കേട്ടു.റിയാസി ജില്ലയിലെ കൗരി, ബക്കല്‍ ഗ്രാമങ്ങള്‍ക്ക് ഇടയില്‍ ചെനാബ് നദിക്ക് കുറുകെയുള്ള ഈ പാലത്തിന്  നദീതടത്തിൽ നിന്ന് 359 മീറ്റർ ആണ് ഉയരം.അഞ്ച് കുത്തബ്മിനാറുകളുടെ ഉയരം എന്ന് പറഞ്ഞാൽ ഇന്ത്യക്കാർക്ക് പെട്ടെന്ന് മനസ്സിലാകും. ചിത്രത്തിൽ കാണുന്നപോലെ, ഈ പാലവും യാത്രക്കാർക്ക് കാണാൻ സാധിക്കില്ല.

                                        കടപ്പാട് : വിക്കിപീഡിയ

കത്രക്കും ശ്രീനഗറിനുമിടയിൽ പതിനഞ്ചോളം സ്റ്റേഷനുകൾ ഉണ്ടെങ്കിലും ബാനിഹാളിൽ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്.രാവിലെയും ഉച്ചയ്ക്കും ഓരോ ട്രെയിൻ വീതമാണ് അപ് & ഡൌൺ സർവീസ് നടത്തുന്നത്.കത്രയിൽ നിന്നും ശ്രീനഗറിലേക്ക് സാധാരണ ചെയർകാറിന് 815 രൂപയാണ് ചാർജ്ജ്.ആഴ്ചയിൽ അഞ്ചു ദിവസം മാത്രമേ സർവീസ് ഉള്ളൂ.വൈകിട്ട് കൃത്യം 5.55ന് ഞങ്ങൾ ശ്രീനഗർ റെയിൽവേ സ്റ്റേഷനിൽ കാലുകുത്തിയതോടെ പലരുടെയും ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷങ്ങളിൽ ഒന്ന് പൂവണിഞ്ഞു.മൂന്ന് വർഷത്തിനുള്ളിൽ ഞാൻ നാലാമതും ശ്രീനഗറിൽ എത്തി എന്നത് എനിക്കും ഒരു അത്ഭുതമായി.


Next : ഹോട്ടൽ ആയാത്തിൽ

Thursday, March 12, 2026

വന്ദേഭാരതിലെ കന്നി യാത്ര ( ടീം 87 SSC @ കാശ്മീർ - 5 )

 ടീം 87 SSC @ കാശ്മീർ  - 4

കത്രയിൽ നിന്ന് ശ്രീനഗറിലേക്കുള്ള ഞങ്ങളുടെ യാത്ര വന്ദേഭാരത് എക്സ്പ്രെസ്സിൽ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്.ഉച്ച കഴിഞ്ഞ് 2.55 നായിരുന്നു അത് യാത്ര പുറപ്പെടുന്നത്.2019 ഫെബ്രുവരി 15 ന് ഡൽഹിയിൽ നിന്ന് വാരാണസിയിലേക്കാണ് ആദ്യ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിച്ചത്.2023 ഏപ്രിൽ 26 ന് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കായിരുന്നു കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തിയത്. വീണ്ടും രണ്ടര വർഷത്തിന് ശേഷം 2025 ഒക്ടോബർ നാലിനാണ് കേരളീയരായ ഞങ്ങൾ പത്ത് പേർക്കും ആദ്യമായി വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാനുള്ള അവസരം ഒത്ത് കിട്ടിയത്.അതും ഇന്ത്യയുടെ വടക്കേ അറ്റത്ത് സർവീസ് നടത്തുന്ന വന്ദേഭാരതിൽ.

ഏകദേശം രണ്ടര മണിയോടെ ഞങ്ങൾ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്ക് നീങ്ങി.വന്ദേഭാരതിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് ഉള്ളവരെ മാത്രമാണ് പ്ലാറ്റ്‌ഫോമിലേക്ക് കടത്തിവിട്ടിരുന്നത്. കുങ്കുമ നിറത്തിലുള്ള ട്രെയിൻ പ്ലാറ്റ് ഫോമിൽ കിടക്കുന്നുണ്ടായിരുന്നു.യാത്രക്കാർ വെയിലത്ത് പുറത്ത് കാത്ത് നിൽക്കുന്നതും കണ്ടു. സമയമാകുമ്പോൾ മാത്രമേ ട്രെയിനിന്റെ വാതിൽ തുറക്കുകയുള്ളൂ എന്ന് ആരോ പറഞ്ഞു.നേരത്തേ കയറി സീറ്റിൽ ഇരിക്കാൻ പറ്റില്ല എന്ന് സാരം. പുറപ്പെടുന്നതിന് പത്ത് മിനുട്ട് മുമ്പ് വാതിലുകൾ എല്ലാം ഓപ്പൺ ആയി.വലതുകാൽ വെച്ച് ഞാൻ ട്രെയിനിലേക്ക് കയറി.പിന്നാലെ മറ്റുള്ളവരും കയറി.

കയറിയത് ട്രെയിനിലോ അതോ വിമാനത്തിലോ എന്നൊരു സംശയം ആദ്യ നോട്ടത്തിൽ പലർക്കും ഉണ്ടായി. വിമാനത്തിലെ സീറ്റുകളുടെ അതേ രീതിയിലായിരുന്നു സീറ്റ് അറേഞ്ച്മെന്റ്. സീറ്റ് ബെൽറ്റുകൾ ഇല്ല എന്ന് മാത്രം.മുകളിൽ ഇരുവശത്തുമായുള്ള ലഗേജ് റാക്കുകളും വിമാനത്തിലേതുപോലെ തന്നെ.വിമാനത്തിൽ എയർ ഹോസ്റ്റസുമാർ ഡ്രിങ്ക്‌സും സ്നാക്‌സും കൊണ്ട് വരുന്നത് പോലെ ഇവിടെയും പ്രത്യേക യൂണിഫോം ധാരികൾ ഉണ്ട്. ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്തവർക്ക് അതും അല്ലാത്തവർക്ക് സ്പോട്ട് ഓർഡറുകളും നൽകാം.ഞങ്ങളും കാപ്പി ഓർഡർ ചെയ്തു. വിമാനത്തിലെ പോലെ കൊല്ലുന്ന വില പൊള്ളുന്ന കാപ്പിക്ക് ഇല്ല! ചിപ്സും ബിസ്ക്കറ്റും മറ്റുമായി പലതരം സ്നാക്സുകൾ കൈവശം ഉണ്ടായിരുന്നതിനാൽ അത് ഞങ്ങൾ ഓർഡർ ചെയ്തില്ല.

അപ്പോഴാണ് 'ഓലവട' എന്ന വയനാടൻ സ്‌പെഷ്യൽ സാധനം കൊണ്ടുവന്നതായി സിദ്ധീക്ക് പറഞ്ഞത്. പേരുകേട്ടപ്പോൾ തന്നെ ഫൈസലിനും നാരായണനും ആവേശം കൂടി.ഗോവിന്ദനും മുജീബും വൻ പ്രതീക്ഷയോടെ ഇരുന്നു. നുസൈബ,നിശീഥിനി,ഫാത്തിമ എന്നിവർ ടി.ടി.ആറിനെ തിക്കിത്തിരക്കി മുന്നോട്ട് വന്നു. ഞാനും മഹബൂബും വായിൽ വെള്ളമിറക്കി. കവർ പൊട്ടിച്ച് ആറാം നമ്പറുപോലെ എരിവുള്ള ഒരു സാധനം സിദ്ധീക്ക് എല്ലാവർക്കും വാരിക്കൊടുത്തു.

"പ്ർ.. ഇതാപ്പം ഓലവട... ഞങ്ങളിതിനെ *&^% എന്നാ പറയല്.." കണ്ട ഉടനെ നുസൈബ പറഞ്ഞു.

"ഞാനും ഇലയട പോലെ ഒരു സാധനം പ്രതീക്ഷിച്ചു" ഞാൻ പറഞ്ഞു.

ഉഴുന്നിന്റെ കുത്തുന്ന രുചിയും എരിവും കാരണം 'ഓലവട' പെട്ടെന്ന് തന്നെ വന്ന മടയിലേക്ക് തിരിച്ചു കയറി.

മറ്റു ട്രെയിനുകളിൽ നിന്ന് വ്യത്യസ്‍തമായി ട്രെയിനിനകത്ത് കണ്ട ഒരു പ്രധാന മാറ്റം തോക്കേന്തിയ കമാൻ്റോകളുടെ സാന്നിദ്ധ്യമായിരുന്നു. പഹൽഗാം ഭീകരാക്രമണം ആയിരിക്കാം അതിന്റെ പിന്നിലുള്ള ഒരു കാരണം. ഇന്ത്യയിൽ ഏറ്റവും സുരക്ഷാ സന്നാഹങ്ങളോടെ ഓടുന്ന ട്രെയിനാണ് കത്ര ശ്രീനഗർ വന്ദേഭാരത് എക്സ്പ്രസ്. കിടയറ്റ പരിശീലനം ലഭിച്ച, റെയിൽവെ സുരക്ഷാ സേനയുടെ കോറസ് (CORAS) വിഭാഗത്തിനാണ് ഇതിൻ്റെ ചുമതല. ഇത്രയും കാലത്തെ യാത്രക്കിടയിൽ ഒരു വനിതാ ടി.ടി.ആറിനെ ഞാൻ ആദ്യമായി കണ്ടതും ഈ ട്രെയിനിലാണ്.

മുന്നോട്ട് പോകുന്ന വണ്ടിക്ക് പുറം തിരിഞ്ഞായിരുന്നു ഞങ്ങൾക്ക് സീറ്റ് കിട്ടിയത്. വണ്ടി നിങ്ങിത്തുടങ്ങി അൽപം കഴിഞ്ഞപ്പഴേക്കും മുജീബ് സീറ്റിൽ നിന്നും എഴുന്നേറ്റു നിന്നു.

"എന്താ ..... ഓലവട വയറ്റിൽ പടക്കം പൊട്ടിക്കാൻ തുടങ്ങിയോ?" ഞാൻ ചോദിച്ചു.

"ങൂ ങും ... എനിക്ക് ഈ സീറ്റ് പറ്റില്ല ..."

"ങേ! അതെന്താ?"

"അങ്ങോട്ട് പോകുന്ന വണ്ടിയിൽ ഇങ്ങോട്ട് തിരിഞ്ഞിരുന്നാൽ ഞാൻ ചർദ്ദിക്കും .."

"ആഹാ... അപ്പോ നീ എങ്ങനയാ വണ്ടി റിവേഴ്സ് എടുക്കുക?" നാരായണൻ്റെ ബുദ്ധി തക്ക സമയത്ത് ഓളം വെട്ടി.

"ഇനിയിപ്പോ എന്താ ചെയ്യാ... ? ടി.ടി.ആർ വരുമ്പോ പറഞ്ഞ് നോക്കാം..." ഞാൻ മുജീബിനെ സമാധാനിപ്പിച്ചു.

നേരത്തെ കണ്ട ലേഡി ടി.ടി.ആർ വീണ്ടും വന്നപ്പോൾ ഞാൻ പ്രശ്നം അവതരിപ്പിച്ചു. മറ്റൊരു സീറ്റ് നൽകി അവരാ പ്രശ്നം ഭംഗിയായി പരിഹരിച്ചു തന്നു.

വണ്ടി ടണലുകളിലൂടെ കുതിച്ച് പായാൻ തുടങ്ങി.

Next : ഈഫൽ ടവറിൻ്റെ ഉയരത്തിൽ


Monday, March 09, 2026

ഓട്ടോഗ്രാഫ്

ഓട്ടോഗ്രാഫ് എന്നാൽ കയ്യൊപ്പ് എന്നാണ് മലയാള വാക്കർത്ഥം.പത്താം ക്ലാസിൻ്റെ അവസാന നാളുകളിൽ ഒരു കുഞ്ഞു പുസ്തകവും കുറെ മിഠായികളും കൊണ്ട് പലരുടെയും പിന്നാലെ നടന്നതാണ് (അല്ലെങ്കിൽ നടക്കുന്നതാണ്) പലർക്കും ഈ വാക്ക് കേൾക്കുമ്പോൾ ഓർമ്മ വരിക. സഹപാഠികളെയും അദ്ധ്യാപകരെയും കൊണ്ട് ആ കുഞ്ഞു പുസ്തകത്തിൽ എന്തെങ്കിലും കുത്തിക്കുറിപ്പിച്ച് ഒപ്പ് വാങ്ങി സാധ്യമെങ്കിൽ ഭാവി ബന്ധങ്ങൾക്കായി മേൽവിലാസം കൂടി സംഘടിപ്പിക്കുക എന്നതാണ് ഇതിലെ ടാസ്ക്. ആണും പെണ്ണും തമ്മിൽ മിണ്ടുന്നത് തന്നെ മറ്റൊരു കണ്ണിലൂടെ കണ്ടിരുന്ന 1980 കളിൽ , പെൺകുട്ടികളോട് ഓട്ടോഗ്രാഫിൽ എഴുതിക്കാൻ ഒരു തരം തൊലിക്കട്ടി തന്നെ അനിവാര്യമായിരുന്നു. അതിനു ഞാൻ കണ്ട പരിഹാരം മിക്ക പെൺകുട്ടികളും എഴുതുന്ന "നീ എന്നെ മറന്നാലും ഞാൻ നിന്നെ മറക്കില്ല'' എന്നെഴുതി അവളുടെ പേരും ഒപ്പും സ്വയം ചാർത്തുക എന്നതായിരുന്നു. പെൺകുട്ടികൾ ഈ ദശാസന്ധി എങ്ങനെ മറികടന്നു എന്ന് എനിക്കറിയില്ല.

ഇന്ന് ഇതൊക്കെ ഓർമ്മ വരാൻ കാരണം അരീക്കോട് പെരുമ്പറമ്പ് സ്ഥിതി ചെയ്യുന്ന ദേശസേവിനി വായനശാല സംഘടിപ്പിച്ച 'ഓട്ടോഗ്രാഫ്' എന്ന ഒരു പരിപാടിയാണ്. മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ലൈബ്രറിക്കുള്ള പാലക്കീഴ് പുരസ്കാരം നേടിയതിലൂടെ ലഭിച്ച തുക ഉപയോഗിച്ച് തദ്ദേശീയരായ എഴുത്ത് കാരുടെ കയ്യൊപ്പോട് കൂടിയ കൃതികൾക്ക് മാത്രമായി ഒരു ഷെൽഫ് ഒരുക്കുന്നതായിരുന്നു ഈ പ്രോഗാം. നാട്ടിലെ വിവിധതരം എഴുത്തുകാരെ ഒരു കുടക്കീഴിൽ അണി നിരത്തി ലൈബ്രറി ശാക്തീകരിക്കുന്ന പ്രസ്തുത പരിപാടി തികച്ചും വ്യത്യസ്തമായി.

നാട്ടിലെ എഴുത്തുകാർ തമ്മിൽ പരസ്പരം തിരിച്ചറിയാൻ ഈ പരിപാടി ഉപകാരപ്പെട്ടു. ഗ്രന്ഥശാലയിലൂടെ സ്വന്തം കൃതികൾ കൂടുതൽ വായനക്കാരിലേക്ക് എത്താനും ഈ ഉദ്യമം ഉപകരിക്കും എന്നത് എഴുത്ത്കാരനും ആവേശമാണ്. കുട്ടികൾക്ക് ഒരു പ്രചോദനം ആകും എന്ന് തോന്നിയതിനാൽ ഞാൻ എൻ്റെ ചെറിയ മകനെയും ഒപ്പം കൂട്ടിയിരുന്നു. പരിപാടി കഴിഞ്ഞ് ഇറങ്ങുമ്പോൾ 'ഞാനും ഒരു പുസ്തകം എഴുതും" എന്ന് നാലാം ക്ലാസുകാരനായ അവൻ പറഞ്ഞതിലൂടെ എൻ്റെ ഉദ്ദേശം സഫലമായി.

എല്ലാ എഴുത്തുകാർക്കും ദേശസേവിനിയുടെ ഒരു ഉപഹാരവും നൽകി. മാസത്തിലൊരിക്കൽ ഒരു എഴുത്തുകാരനുമായി സംവദിക്കുക എന്ന ഒരു ഭാവി പരിപാടിയും ഉദ്ദേശിക്കുന്നതായി സംഘാടകർ പറഞ്ഞു. പരിപാടിക്ക് സമാപനം കുറിച്ച് നടന്ന സമൂഹ നോമ്പ് തുറയും നാടിൻ്റെ ഐക്യം വിളിച്ചോതുന്നതായി.

ഇനിയും ഇത്തരം വ്യത്യസ്ത പരിപാടികൾക്കായി കാതോർക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

Thursday, March 05, 2026

ടീം 87 SSC @ കാശ്മീർ - 4

ടീം 87 SSC @ കാശ്മീർ  - 3

അന്ന് രാത്രി പത്തരക്ക് ഞങ്ങൾക്ക് ഡൽഹിയിൽ നിന്നും ജമ്മുവിലേക്കുള്ള പോകേണ്ട ട്രെയിൻ റദ്ദാക്കിയിരിക്കുന്നു എന്നും റീഫണ്ട് കിട്ടാനായി കൗണ്ടറിൽ അപേക്ഷ നൽകണമെന്നും അറിയിച്ചുകൊണ്ടുള്ള മെസേജ് ആയിരുന്നു അത്.ബാക്കിയുള്ളവരെ അവിടെത്തന്നെ നിർത്തി ഞാനും ഗോവിന്ദനും കൗണ്ടറിലേക്ക് ഓടി.ഒരു ട്രെയിൻ റദ്ദാക്കിയാൽ അതിൽ സീറ്റ് റിസർവ് ചെയ്ത യാത്രക്കാർക്ക് റെയിൽവേ തന്നെ മറ്റെന്തെങ്കിലും സൗകര്യം ചെയ്തു കൊടുക്കും എന്നായിരുന്നു എൻ്റെ ധാരണ.കാരണം അതാണല്ലോ സാമാന്യ മര്യാദ.

കൗണ്ടറിൽ എത്തിയപ്പോൾ ഈ പ്രശ്‍നം പരിഹരിക്കേണ്ട കൗണ്ടർ അതേ ബിൽഡിംഗിന്റെ മറ്റേതോ ഭാഗത്താണെന്ന് പറഞ്ഞു.അതനുസരിച്ചു ഞങ്ങൾ അപ്പറഞ്ഞ കൗണ്ടറിൽ എത്തി.മെസേജ് കാണിച്ചപ്പോൾ ടിക്കറ്റ് കാൻസൽ ചെയ്യണമെന്നും മുഴുവൻ സംഖ്യയും റീഫണ്ട് ചെയ്യുമെന്നും കൗണ്ടർവാല പറഞ്ഞു.കാൻസൽ ചെയ്യാതെ അടുത്ത ട്രെയിനിലേക്ക് മാറ്റാൻ എന്തെങ്കിലും വകുപ്പ് ഉണ്ടോ എന്ന് ഞാൻ വെറുതെ ചോദിച്ചു.ട്രെയിൻ മൂന്ന് ദിവസം മുമ്പ് തന്നെ റദ്ദാക്കിയതാണെന്നും, അതിനാൽ കയ്യിലുള്ള ടിക്കറ്റ് കാൻസൽ ചെയ്ത ശേഷം ജനറൽ ടിക്കറ്റ് എടുത്ത് രാത്രി എട്ടരക്കുള്ള ട്രെയിനിൽ പോകാനുമായിരുന്നു അയാളുടെ നിർദ്ദേശം.

ഇയാൾ പറഞ്ഞത് സത്യമാണോ എന്നറിയാൻ എനിക്ക് ഒരാകാംക്ഷ തോന്നി.കാരണം ടിക്കറ്റ് കാൻസൽ ചെയ്ത് കഴിഞ്ഞാൽ പിന്നെ നമുക്ക് ഒരു അവകാശവാദവും ഉന്നയിക്കാൻ സാധ്യമല്ല.അതിനാൽ റെയിൽവേയിൽ ടിക്കറ്റ് ക്ലർക്ക് കം ടി.ടി.ആറും എൻ്റെ പഴയ എൻ.എസ്.എസ് വളണ്ടിയറും ആയ അമലിനെ വിളിച്ചു. അപ്പോഴാണ് നാട്ടിൽ നിന്നും പോസ്റ്റ് പെയ്‌ഡ്‌ ആക്കി പോന്ന ജിയോ കണക്ഷൻ വർക്ക് ചെയ്യുന്നില്ല എന്ന സത്യവും കൂടി മനസ്സിലാക്കിയത്.BSNL കണക്ഷൻ കൂടി ഉണ്ടായിരുന്നതിനാൽ അതിന്റെ പേരിലുള്ള ടെൻഷൻ തല്ക്കാലം ഒഴിവായെങ്കിലും അമലിനെ കിട്ടിയില്ല.അങ്ങനെ ആ ടിക്കറ്റ് മുഴുവൻ കാൻസൽ ചെയ്തു. റീഫണ്ട് നേരിട്ട് അക്കൗണ്ടിലേക്ക് വരും എന്ന മെസേജിൽ ഞങ്ങൾ തൃപ്തരായി.

ഈ വട്ടം കറക്കങ്ങൾ ഒന്നും അറിയാതെ ഞങ്ങളുടെ കൂടെയുള്ള ബാക്കി എട്ടു പേരും, നേരത്തെ തീരുമാനിച്ചിരുന്ന ഡൽഹിയിലെ ഒരു ചെറിയ കറക്കത്തിന് റെഡിയായി നിൽക്കുകയായിരുന്നു.പുതിയ ടിക്കറ്റ് എടുക്കാൻ മറ്റൊരു കൗണ്ടറിലേക്ക് നീങ്ങവേ റിസർവ്വ് ടിക്കറ്റ് തരാമെന്ന് പറഞ്ഞ് ചിലർ ഞങ്ങളെ സമീപിച്ചു.ഓഫർ എന്നെ കൊതിപ്പിച്ചെങ്കിലും ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് പ്രിൻറ് ചെയ്ത തരാനുള്ള സാദ്ധ്യത ഞാൻ മണത്തു.കൃത്യ സമയത്ത് തന്നെ അമലിന്റെ വിളി വന്നതിനാൽ ആ അപകടത്തിൽ നിന്ന് ഞങ്ങൾ രക്ഷപ്പെട്ടു. ടൂറിസ്റ്റു ബസ്സുകാരും പിന്നാലെ കൂടിയെങ്കിലും രണ്ടും കല്പിച്ച്  ഞങ്ങൾ ജനറൽ ടിക്കറ്റ് തന്നെ എടുത്തു.

മേൽ പൊല്ലാപ്പുകൾ എല്ലാം കഴിഞ്ഞപ്പോഴേക്കും സമയം വൈകിയതിനാൽ ഇനി കറങ്ങാൻ പോകേണ്ട എന്ന് തീരുമാനമായി. ജമ്മുവിലേക്കുള്ള ട്രെയിൻ സെറായി റോഹില്ല സ്റ്റേഷനിൽ നിന്നായതിനാൽ ക്ളോക്ക് റൂമിൽ ഏൽപ്പിച്ച ലഗേജുകൾ എല്ലാം ഞങ്ങൾ തിരിച്ചെടുത്തു.ഏതാനും മണിക്കൂറുകൾക്ക്  മൊത്തം 510 രൂപ നൽകി.ഒരാൾക്ക് പത്ത് രൂപ നിരക്കിൽ നിസാമുദ്ദീനിൽ നിന്നും റോഹില്ലയിലേക്ക് കയറിയ ട്രെയിനിന്റെ കമ്പാർട്ട്മെന്റിൽ യാത്രക്കാരായി ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.വരാനിരിക്കുന്ന ഒരു തിരക്കിൻറെ മുന്നോടിയായുള്ള ശൂന്യതയായിരുന്നു അത് എന്ന് അപ്പോൾ മനസ്സിലായില്ല.

സെറായി റോഹില്ല സ്റ്റേഷനിൽ ട്രെയിൻ വരാനായി കാത്തിരിക്കെ കയ്യിൽ ഒരു വടിയും ചുണ്ടിൽ ഒരു വിസിലുമായി ഒരാൾ എന്നെ സമീപിച്ചു.ജമ്മുവിലേക്കാണ് എന്നറിഞ്ഞതോടെ സീറ്റ് റെഡിയാക്കി തരാം എന്നയാൾ പറഞ്ഞു.ഞങ്ങൾ പത്ത് പേര് ഉണ്ടെന്ന് പറഞ്ഞപ്പോൾ രണ്ടായിരം രൂപ അയാൾ ആവശ്യപ്പെട്ടു. സ്ലീപ്പർ തരമാകുമോ എന്ന ചോദ്യത്തിന് മറുപടി അയാൾ ഒരു ചിരിയിൽ ഒതുക്കി.ജനറൽ കമ്പാർട്ട്മെന്റിൽ ഞങ്ങൾ പത്ത് പേർക്കും സീറ്റ് ഒപ്പിച്ച് തരാം എന്നും സീറ്റിൽ ഇരുന്ന ശേഷം മാത്രം കാശ് നൽകിയാൽ മതി എന്നും പറഞ്ഞപ്പോൾ എനിക്ക് അതിഷ്ടപ്പെട്ടു.ആയിരം രൂപക്ക് അത് ഉറപ്പിക്കുക കൂടി ചെയ്തതോടെ അയാൾ ഞങ്ങളെ മറ്റൊരു സ്ഥലത്തേക്ക് ആനയിച്ചു.

ജനറൽ കമ്പാർട്ട്മെന്റ് കോച്ചിന്റെ പൊസിഷനിൽ ആയിരുന്നു ഞങ്ങൾ നിന്നിരുന്നത്.അങ്ങോട്ട് വരുന്ന മറ്റുള്ളവരെയും മുന്നോട്ട് കയറാൻ ശ്രമിക്കുന്നവരെയും മുഴുവൻ അയാൾ വിസിലടിച്ചും വടി കൊണ്ട് തെളിച്ചും അകറ്റി നിർത്തി.ഒരു ഐഡന്റിറ്റി കാർഡും ഇല്ലാത്ത അയാൾ, അത് വഴി കടന്നുപോയ പോലീസുകാരനോട് കുശലം പറഞ്ഞതും ഞാൻ ശ്രദ്ധിച്ചു. പതിയെ വന്ന വണ്ടിയിലേക്ക് യാത്രക്കാർ ഓടിക്കയറാൻ തുടങ്ങി.

പെട്ടെന്ന്,ആരും ശ്രദ്ധിക്കാത്ത ഒരു കോച്ചിന്റെ വാതിൽ തുറന്ന് അദ്ദേഹം അതിലേക്ക് ഓടിക്കയറി.അതൊരു പോലീസുകാരൻ തുറന്നു കൊടുത്തതാണോ എന്ന് എനിക്ക് സംശയമുണ്ട്.തൊട്ടടുത്തുള്ള കാബിൻ മുഴുവനായും കൈ വിരിച്ച് നിന്ന് അങ്ങോട്ട് വന്നവരെ തിരിച്ചുവിട്ട് ഞങ്ങളോട് വേഗം കയറി വരാൻ അയാൾ  ആവശ്യപ്പെട്ടു.ഇതിനിടയിൽ ലഗ്ഗേജ് റാക്കിൽ കയറിപ്പറ്റിയ രണ്ടു പേരെ അയാൾ എണീപ്പിച്ച് വിടുകയും ചെയ്തു.അങ്ങനെ പത്ത് പേരെയും ഒരു കാബിനിലെ പത്ത് സീറ്റിൽ ഇരുത്തി റാക്കിൽ ഞങ്ങളുടെ ലഗേജുകളും വച്ച ശേഷം അയാൾ എന്നെ നോക്കി.ആയിരം രൂപ ഞാൻ അയാൾക്ക് നൽകി.സീറ്റ് കിട്ടിയതോടെ ദുരിതം പ്രതീക്ഷിച്ച ആ യാത്ര സമാധാനപൂർണ്ണമായി.

അല്പം കഴിഞ്ഞ് തിരക്ക് ക്രമാതീതമാകാൻ തുടങ്ങി.ഞങ്ങളുടെ ലഗേജുകൾ മാറ്റണം എന്ന് ചിലർ വാദിച്ചു. അവസാനം ഒന്നിന് മുകളിൽ മറ്റൊന്ന് എന്ന രൂപത്തിൽ അട്ടിയിട്ട് ലഗ്ഗേജ് റാക്കിൽ പലരും സ്ഥാനമുറപ്പിച്ചു. നാല് പേർ ഇരിക്കുന്ന സീറ്റിലും ചിലർ മെല്ലെ മെല്ലെ തിരുകിക്കയറി.സീറ്റുകൾക്കിടയിലെ സ്ഥലവും നടക്കാനുള്ള സ്ഥലവും വാതിൽപടികളും ടോയ്‌ലെറ്റിന്റെ ഭാഗവും എല്ലാം ക്രമേണ ഇരിപ്പിടമായി മാറിയതോടെ ഇരുന്നിടത്ത് നിന്ന് എണീക്കാൻ പറ്റാത്ത അവസ്ഥയായി. അപ്പോഴാണ് നല്ല നിലയിൽ വേഷം ധരിച്ച സുന്ദരിയായ ഒരു യുവതി ഗോവിന്ദന്റെ അടുത്തേക്ക് വന്നത്.

"ഭയ്യാ...ധോടാ സീറ്റ് ...." 

പറഞ്ഞത് മനസ്സിലായില്ലെങ്കിലും അവിടെ ഇരിക്കാനുള്ള അപേക്ഷയാണെന്ന ധാരണയിൽ ബാക്കിയുള്ളവരെ ഒന്ന് തള്ളി ഗോവിന്ദൻ അവിടെ സ്ഥലമുണ്ടാക്കി.അപ്പുറം മാറി നിന്നിരുന്ന കറുത്ത് മെലിഞ്ഞ ഒരു വൃദ്ധയെ ആ യുവതി അവിടെ കൊണ്ടുപോയി ഇരുത്തി.ഗോവിന്ദന്റെ മനസ്സിലെ ലഡു ചിന്നഭിന്നമാകുന്നത് കണ്ട് ഞങ്ങളെല്ലാവരും ഊറിച്ചിരിച്ചു.വണ്ടി ഏതോ സ്റ്റേഷനിൽ എത്തിയപ്പോൾ യുവതി ഇറങ്ങിപ്പോയി,വൃദ്ധ ഗോവിന്ദനെ ചാരി ഉറങ്ങുകയും ചെയ്തു.നാരായണൻ അപ്പോൾ രണ്ട് പെൺ 'തലയിണ'കൾക്കിടയിൽ കുടുങ്ങി വീർപ്പുമുട്ടി.

ഇതിനിടയിൽ,വിൻഡോ സീറ്റിലിരുന്ന എൻറെയും ഫൈസലിന്റെയും ഇടയിലെ സ്ഥലത്ത് ഒരു പെൺകുട്ടി സ്ഥലം പിടിച്ചിരുന്നു.ഉറക്കം വന്നതോടെ അവൾ എന്റെ മടിയിലേക്ക് തല ചായ്ച്ചു.പിന്നീട് കുറെ നേരം ഫൈസലിന്റെ മടിയിലേക്കും തല ചായ്ച്ചുറങ്ങി.ഇടക്ക് അങ്ങോട്ടും ഇടക്ക് ഇങ്ങോട്ടും മാറി മാറി അവൾ ഉറങ്ങി.ഞങ്ങളുടെ കൂടെയുള്ള മറ്റുള്ളവർക്ക് അതോടെ ഉറക്കവും പോയി. 

ഡൽഹിയിൽ നിന്നും ജമ്മുവിലേക്കുള്ള അതൊരു യാത്ര തന്നെയായിരുന്നു. ജനറൽ കമ്പാർട്ട്മെൻ്റിലെ ഇരുന്നുള്ള യാത്ര ആണെങ്കിലും ഞാൻ അത്യാവശ്യം നന്നായി തന്നെ ഉറങ്ങി. പുറം കാഴ്ചകൾ ഒന്നും തന്നെ കാണാൻ സാധിക്കാത്തതും ഉറക്കത്തിന് ആക്കം കൂട്ടി. രാവിലെ എട്ടര മണിയോടെ ഞങ്ങൾ കത്രയിൽ എത്തി. വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് വരുന്നവരുടെയും പോകുന്നവരുടെയും ശബ്ദകോലാഹലങ്ങൾ കൊണ്ട് മുഖരിതമായിരുന്നു റെയിൽവേ സ്റ്റേഷൻ. കുളിയും ഭക്ഷണവും കഴിഞ്ഞ ശേഷം അടുത്ത ട്രെയിനും കാത്ത് ഞങ്ങളും അതിൽ അലിഞ്ഞു ചേർന്നു.

Next : വന്ദേഭാരതിലെ കന്നിയാത്ര