Pages

Saturday, June 27, 2026

ദ മാംഗോ സീസൺ - 2

ദ മാംഗോ സീസൺ - 1

ശ്രീ ഹരി നാരായണൻ തന്നെയാണ് നാടൻമാവുകൾ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ അടമാങ്ങ എന്ന ഒരു ഐറ്റം പരിചയപ്പെടുത്തിയത്. ചിത്രം കണ്ടപ്പോൾ, കുട്ടിക്കാലത്ത് എൻ്റെ വീട്ടിലും മൂത്തുമ്മമാരുടെ വീട്ടിലും  ഉണ്ടാക്കിയിരുന്ന മാങ്ങാത്തോൽ എന്ന വിഭവവുമായി അതിന് സാമ്യം തോന്നി. പഴുത്ത മാങ്ങ തോലോടെ അരിഞ്ഞ് വെയിലത്തിട്ട് ഉണക്കുന്നതും, അതിൽ കോഴിക്കാഷ്ടത്തിലും മറ്റ് വിസർജ്യങ്ങളിലും ഇരുന്ന വലിയ ഈച്ചകൾ വന്നിരിക്കുന്നതും ഓർമ്മയിൽ തികട്ടി വന്നു. ഈച്ചയാർത്ത സാധനം ഇഷ്ടമില്ലാത്ത എനിക്ക്, സുന്നത്ത് കല്യാണം കഴിച്ച ശേഷം സമ്മാനമായി മൂത്തമ്മ ഇത് കൊണ്ടുവന്ന് തന്ന ദാരുണ സംഭവവും ഓർമ്മ വന്നു.

പക്ഷേ, എൻ്റെ ഓർമ്മകളിലെ മാങ്ങാത്തോലും അടമാങ്ങയും അജഗജാന്തരം ഉണ്ടെന്ന് അത് തയ്യാറാക്കുന്ന രീതിയിൽ നിന്ന് മനസ്സിലായി. നല്ല പുളിയുള്ള മൂത്ത മാങ്ങ (പഴുക്കരുത്) നന്നായി കഴുകി തൊലിയോടെ നീളത്തിൽ അരിഞ്ഞ് വെയിലത്തിട്ട് ഒന്നുണക്കും. അന്ന് രാത്രി അത് ഒരു കുപ്പിയിലിട്ട് നന്നായിട്ട് പൊടിയുപ്പിടും. പിറ്റേന്ന് രാവിലെ മാങ്ങ ഉപ്പ് വെള്ളത്തിൽ കുതിർന്നിരിക്കും. വെള്ളം കുപ്പിയിൽ തന്നെ നിർത്തി മാങ്ങ വീണ്ടും വെയിലത്തിട്ട് ഉണക്കും. അന്ന് രാത്രി ഈ മാങ്ങ മുളക്പൊടിയും കായപ്പൊടിയും ചേർത്ത് നല്ലവണ്ണം കുഴച്ചെടുത്ത് തലേ ദിവസത്തെ ഉപ്പ് വെള്ളത്തിൽ വീണ്ടുമിടും. പിറ്റേ ദിവസം മാങ്ങ മൊത്തം കോരിയെടുത്ത് വെയിലത്തുണക്കും. മൂന്നാല് ദിവസം കൂടി ഉണക്കിയാൽ അടമാങ്ങ റെഡി.

കോമാങ്ങയാണ് അടമാങ്ങക്കായി ഞാൻ എടുത്തിരുന്നത്. ഇതെഴുതുമ്പോഴും എൻ്റെ നാവിൽ വെള്ളമൂറുന്നു കാരണം അത്രയ്ക്കും രുചിയായിരുന്നു അതിന്. രണ്ടാം ദിവസം തന്നെ മനുഷ്യൻ്റെ രുചി മുകുളങ്ങളെ ഈ സാധനം ഉത്തേജിപ്പിക്കും. മൂന്നാം ദിവസം ഇതെല്ലാം കുഴച്ച് മറിച്ച ആ കൈ മതി ഒരു പ്ലേറ്റ് ചോറ് ബ്ലും എന്നിറങ്ങി പോകാൻ!

രണ്ടു തവണ ഉണ്ടാക്കിയിട്ടും ഒരു മാസമാകുന്നതിന് മുമ്പ് കുപ്പികൾ കാലിയായി. എൻ്റെ പോസ്റ്റ് കണ്ട ഒരാൾ ഗൾഫിലേക്ക് രണ്ട് കിലോ അയച്ച് തരുമോ എന്ന് ചോദിച്ചപ്പോഴാണ് ഇതിൻ്റെ വാണിജ്യ സാദ്ധ്യത മനസ്സിലായത്. മറ്റൊരാൾ എല്ലാവരെയും ഒന്ന് കൊതിപ്പിക്കാനായി ഞാനെടുത്ത അടമാങ്ങ ഫോട്ടോ കടമെടുത്തു.  അടുത്ത വർഷം സ്വന്തം ആവശ്യത്തിന് തന്നെ കൂടുതൽ ഉണ്ടാക്കണം എന്ന് കരുതുന്നു.


അടമാങ്ങ ഉണ്ടാക്കുമ്പോൾ തന്നെ എന്തുകൊണ്ട് തുറമാങ്ങ കൂടി ഉണ്ടാക്കിക്കൂടാ എന്ന ചിന്ത എൻ്റെ മനസ്സിലുദിച്ചു. വയനാട്ടിൽ ജോലി ചെയ്യുന്ന സമയത്താണ് ഞാൻ തുറമാങ്ങയെ പരിചയപ്പെടുന്നത്. തുറമാങ്ങയും കൂട്ടിയുള്ള കഞ്ഞികുടി വല്ലാത്തൊരു രുചി തന്നെയാണ്. പക്ഷേ, തുറമാങ്ങ ഉണ്ടാക്കൽ അത്ര എളുപ്പമല്ല എന്നായിരുന്നു ഞാൻ കേട്ടതനുസരിച്ചുള്ള എൻ്റെ ധാരണ.  എന്തും ഉണ്ടാക്കുന്ന വീഡിയോകൾ യൂട്യൂബിൽ ഉള്ളതിനാൽ എൻ്റെ ധാരണ ശരിയോ തെറ്റോ എന്ന് ഞാൻ പരിശോധിച്ചു. വളരെ എളുപ്പത്തിൽ തുറമാങ്ങയും ഉണ്ടാക്കാം എന്ന് അതോടെ എനിക്ക് മനസ്സിലായി.

കഴുകിയ മൂന്ന് കോമാങ്ങകളെടുത്ത് നിറം മാറുന്നത് വരെ ചൂടുവെള്ളത്തിൽ ഇട്ടു. ശേഷം മാങ്ങ നന്നായി തുടച്ച് രണ്ട് പൊളിയാക്കി മാങ്ങയിൽ നിന്ന് വിട്ടു പോരാത്ത വിധത്തിൽ അരിഞ്ഞു. ശേഷം ആ പൊളികളിലും അണ്ടിയിലും നന്നായി ഉപ്പ് പുരട്ടി വെയിലത്ത് തുറന്ന് വെച്ചു. അന്ന് രാത്രി മുളക്, മഞ്ഞൾ, പെരും ജീരകം, കുരുമുളക്, കായം എന്നിവയുടെ പൊടികൾ നന്നായി മിക്സ് ചെയ്ത് മാങ്ങയുടെ പൊളികളിലും അണ്ടിയിലും തേച്ച് വീണ്ടും വെയിലത്ത് തുറന്ന് വെച്ചുണക്കി. ഒരാഴ്ച വെയിലത്തുണക്കിയ ശേഷം എയർ ടൈറ്റ് കുപ്പിയിൽ സൂക്ഷിച്ച് വെച്ചു. മൂടി മണ്ണ് തേമ്പി മൂന്ന് മാസം മുതൽ ആറ് മാസം വരെ മണ്ണിനടിയിൽ കുഴിച്ചിടണം എന്ന് പറയുന്നവരുമുണ്ട്.എൻ്റെത് ഒരു മാസം ആകുന്നതിന് മുമ്പ് തന്നെ മക്കൾ രുചി നോക്കിത്തുടങ്ങി. ഉപ്പച്ചിക്ക് പത്ത് മാങ്ങയെങ്കിലും ഇടാമായിരുന്നില്ലേ എന്ന് മക്കളുടെ നോട്ടത്തിൽ നിന്നും ഇപ്പോൾ മനസ്സിലാക്കുന്നു. അടുത്ത വർഷം ശരിയാക്കിത്തരാം എന്ന് എൻ്റെ മനസ്സും പറയുന്നു.

നാലാം കാശ്മീർ യാത്ര കഴിഞ്ഞ് ഞാൻ തിരിച്ചെത്തിയിട്ട് അധിക സമയമായിരുന്നില്ല. കാശ്മീരിൽ ഉണ്ടാകുന്ന ഏകദേശം എല്ലാ ഫലങ്ങളും അവർ ഉണക്കി വിൽക്കുന്നുണ്ട്. ഫ്രഷ് പഴങ്ങളെക്കാളും വില കൂടുതലുമാണ്. എങ്കിൽ നമ്മുടെ പച്ചമാങ്ങയും പഴുത്ത മാങ്ങയും എന്തുകൊണ്ട് ഉണക്കി നോക്കിക്കൂടാ എന്ന് എനിക്ക് ഒരു ആശയം തോന്നി. പഴുത്ത മാങ്ങ തൊലി കളഞ്ഞ് കുഞ്ഞു കഷ്ണങ്ങളാക്കി ഉപ്പിട്ടും പച്ച മാങ്ങ തൊലി കളയാതെ കുഞ്ഞു കഷ്ണങ്ങളാക്കി പഞ്ചസാരയിട്ടും ഉണക്കി. പഴുത്ത മാങ്ങ കൊണ്ടുണ്ടാക്കിയത് മുഴുവൻ ഉണങ്ങുന്നതിന് മുമ്പ് തന്നെ എല്ലാവരും ദിവസവും രുചി നോക്കി തീർന്നുപോയി! പച്ചമാങ്ങ ഉണക്കിയത് നല്ല ഉറപ്പ് ആണെങ്കിലും തിന്നാൻ പറ്റും.

മാങ്ങ സുലഭമായതിനാൽ അടുത്ത ഐറ്റം എന്ത് എന്ന അന്വേഷണത്തിലായിരുന്നു ഞാൻ. അപ്പോഴാണ് ഹരിനാരായണൻ ആം ചൂർ എന്നൊരു ഐറ്റം ഗ്രൂപ്പിൽ പരിചയപ്പെടുത്തിയത്. ആം ചൂർ എന്നാൽ സിംപ്ളി മാങ്ങാ പൊടി. മാങ്ങ ഇല്ലാത്ത കാലത്ത് കറികൾക്ക് മാങ്ങയുടെ രുചി ലഭിക്കാൻ ഒന്നോ രണ്ടോ നുള്ള് ആം ചൂർ ചേർത്താൽ മതി പോലും.ചൂർ ആക്കാതെ വെറുതെ നാവിലിട്ട് അലിയിച്ച് തിന്നാലും രുചികരമാണെന്ന് അനുഭവം ഗുരു!

പച്ചമാങ്ങ തൊലി കളഞ്ഞ് പീലർ കൊണ്ട് വളരെ നൈസ് ആയി സ്ലൈസ് ചെയ്ത് എടുത്ത് ഉപ്പിട്ട് കുഴച്ച് വെയിലത്തിട്ട് നന്നായി ഉണക്കിയ ശേഷം മിക്സിയിലിട്ട് പൊടിച്ചാൽ ആം ചൂർ ആയി. നന്നായി ചൂടായി നിൽക്കുമ്പോഴേ ഇത് പൊടിക്കാൻ കഴിയൂ എന്ന് അനുഭവത്തിൽ നിന്ന് പഠിച്ചു.


(തുടരും..)

Wednesday, June 24, 2026

ദ മാംഗോ സീസൺ - 1

2025 ഡിസംബർ 18 നാണ് ഈ സീസണിലെ ആദ്യ മാങ്ങ മുറ്റത്ത് വീണത്. 2026 ജൂൺ 6 ന് അവസാന മാങ്ങ വീണതോടെ ആറ് മാസം നീണ്ട് നിന്ന ഈ വർഷത്തെ സംഭവ ബഹുലമായ മാംഗോ സീസൺ അവസാനിച്ചു. 

നിരവധി സുഹൃത്തുക്കളെ നേടിത്തരുകയും അവർ പറഞ്ഞതനുസരിച്ച് മാങ്ങ കൊണ്ടുള്ള നിരവധി വിഭവങ്ങൾ ഞാൻ സ്വന്തമായി ഉണ്ടാക്കിയും പലരിൽ നിന്നും കിട്ടിയ അറിവുകളനുസരിച്ച് മാവിൽ ഗ്രാഫ്റ്റിംഗ് നടത്തിയും അവസാനം ഐ.എസ്.ആർ.ഒ യിൽ വരെ ഈ വർഷത്തെ മാങ്ങ എന്നെ എത്തിച്ചു (ആ സംഭവം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം).

മൂന്ന് മാവുകളിൽ നിന്നായി ഇത്തവണ ഞാൻ പറിച്ചെടുത്തത് എഴുന്നൂറിലധികം മാങ്ങകളാണ് (മൂവാണ്ടൻ 300, കോഴിക്കോടൻ 185 & ചേലൻ 222) . മാവിൽ നിന്ന് വീണു കിട്ടിയത് ഏകദേശം 350 എണ്ണവും (മൂവാണ്ടൻ 225, കോഴിക്കോടൻ 100 & ചേലൻ 25). വീണു കിട്ടിയ അത്ര തന്നെ മാങ്ങകൾ വവ്വാലും അണ്ണാനും കാക്കയും മറ്റും തിന്നിടുകയും ചെയ്തിട്ടുണ്ട്. 

വീട്ടിലെ മാങ്ങകൾ ആദ്യമാദ്യം പഞ്ചായത്തും പിന്നെ ജില്ലയും ശേഷം സംസ്ഥാനവും അവസാനം രാജ്യവും കടന്നുപോയി എന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാങ്ങക്ക് പകരം ചക്കയും റമ്പൂട്ടാനും മാങ്കോസ്റ്റിനും വിവിധതരം മാങ്ങകളും  പലരും വീട്ടിലെത്തിച്ച് തന്നതും ഈ വർഷം തന്നെ. 

പതിവിൽ കൂടുതൽ മാങ്ങ കിട്ടുമ്പോൾ അച്ചാർ ഇടുക എന്നതായിരുന്നു വീട്ടിലെ സ്ഥിരം പരിപാടി. ഇത്തവണ വിവിധ വലിപ്പത്തിലുള്ള കണ്ണിമാങ്ങ ആയിരിക്കെ തന്നെ ധാരാളം മാങ്ങകൾ വീണിരുന്നു. അവയിൽ നല്ലത് പെറുക്കി കഴുകിത്തുടച്ച് ഞാൻ ഭരണിയിലാക്കി ഉപ്പിട്ട് വെച്ചിരുന്നു. ആവശ്യമുള്ള സമയത്ത് അച്ചാറാക്കാൻ പാകത്തിൽ അവ ഇപ്പോൾ റെഡിയായി നിൽക്കുന്നു. 


എൻ്റെ ഭാര്യ രണ്ടോ മൂന്നോ കുപ്പിയിൽ പരമ്പരാഗത ശൈലിയിൽ പച്ചമാങ്ങ അച്ചാറിട്ടത് പെട്ടെന്ന് തന്നെ കാലിയാവുകയും ചെയ്തു. മാങ്ങ നീളത്തിൽ അരിഞ്ഞ് പച്ചമുളകും വെളുത്തുള്ളിയും ചതച്ചത് ചേർത്ത് ഉപ്പ് മാത്രം ഇട്ട് ഞാൻ നടത്തിയ പരീക്ഷണവും രുചിയിൽ വൻ വിജയം നേടി.

ഫേസ് ബുക്കിലെ കൃഷി ഗ്രൂപ്പുകളിൽ എൻ്റെ മാങ്ങാ പോസ്റ്റുകൾ കണ്ട് ഒരു അഭ്യൂദയകാംക്ഷി എന്നെ നാടൻ മാവുകൾ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തി. ആ ഗ്രൂപ്പിൽ നിന്നാണ് മാങ്കാച്ച് അല്ലെങ്കിൽ മാങ്ങാത്തിര എന്ന ഒരു മാങ്ങാ വിഭവത്തെപ്പറ്റി പാലക്കാട്ടുകാരനായ ഹരി നാരായണൻ പോസ്റ്റ് ചെയ്തത് കണ്ടത്. നല്ല നീരുള്ള രണ്ടോ മൂന്നോ പഴുത്ത മാങ്ങ പിഴിഞ്ഞ് ഒരു പായയിൽ തേച്ച് പിടിപ്പിച്ച് വെയിലത്ത് ഉണക്കും.പിറ്റേ ദിവസം ആദ്യത്തെ ലെയറിൻ്റെ മുകളിൽ വീണ്ടും മാങ്ങാനീര് തേച്ച് പിടിപ്പിച്ച് വെയിലത്ത് ഉണക്കും. ഇങ്ങനെ അഞ്ചോ ആറോ ദിവസം തുടരും. തുടർന്ന് ഒരാഴ്ച കൂടി വെയിലത്ത് ഉണക്കിയ ശേഷം പായയിൽ നിന്ന് അടർത്തി എടുത്ത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് തിന്നാം.പായക്ക് പകരം സ്റ്റീൽ പ്ലേറ്റിലും ചെയ്യാം എന്നറിഞ്ഞപ്പോൾ ഞാനും മാങ്കാച്ച് ഉണ്ടാക്കി. അങ്ങനെ മാങ്ങാക്കാലം കഴിഞ്ഞാലും തിന്നാൻ പറ്റുന്ന ഒരു കിടിലൻ സാധനം കിട്ടി. പണ്ട് എൻ്റെ പിതാവിന് വേണ്ടി വീട്ടിൽ ഇതുണ്ടാക്കിയിരുന്നതായി സഹോദരി പറഞ്ഞു.

നാടൻ മാങ്ങ കൊണ്ട് മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയാൽ നല്ല രുചിയാണെന്ന് ഇപ്രാവശ്യമാണ് ഞാനാദ്യമായി കേട്ടത്. അതും നാലഞ്ച് പേർ പല തവണയായി പറഞ്ഞപ്പോൾ രുചി അറിയാൻ താല്പര്യമായി. മാങ്ങ കൊടുത്താൽ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി കൊണ്ടുതരാം എന്ന് കോളേജിൽ എൻ്റെ കൂടെ വർക്ക് ചെയ്യുന്ന ഉഷ ചേച്ചി പറഞ്ഞു. അങ്ങനെ അതിൻ്റെ രുചിയും അറിഞ്ഞു. എനിക്കതത്ര പിടിച്ചില്ല. പഴുത്ത മാങ്ങ കൊണ്ട് ഭാര്യ ചക്കര മാങ്ങ ഉണ്ടാക്കിയതും എനിക്ക് പറ്റിയില്ല. എൻ്റെ മക്കളും അനിയൻ്റെ മക്കളും കൂടി ചട്ടി പെട്ടെന്ന് കാലിയാക്കി.

ദിവസം കഴിയുന്തോറും മുറ്റത്ത് വീഴുന്ന മാങ്ങകളുടെ എണ്ണം കൂടിക്കൂടി വന്നു. ഇൻ്റർലോക്കിട്ട മുറ്റത്തേക്ക് വീഴുന്ന മാങ്ങകൾ പൊട്ടുന്നതിനാൽ വീണ മാങ്ങ മറ്റുള്ളവർക്ക് കൊടുക്കാൻ സാധിക്കാതെ വന്നു. സ്വയം തിന്ന് തീർക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലാത്തതിനാൽ മൂന്ന് ദിവസം എൻ്റെ അത്താഴം മാങ്ങ മാത്രമായി ! മാങ്ങ കൊണ്ട് ഉണ്ടാക്കാവുന വിവിധ വിഭവങ്ങൾ എന്തെല്ലാമെന്ന് ഞാൻ ഗ്രൂപ്പിൽ അന്വേഷിച്ചു. അങ്ങനെ പച്ച മാങ്ങ കൊണ്ടും പഴുത്ത് തുടങ്ങുന്ന മാങ്ങ കൊണ്ടും പഴുത്ത മാങ്ങ കൊണ്ടും എല്ലാം ഉണ്ടാക്കാവുന്ന മറ്റു ചില വിഭവങ്ങളെപ്പറ്റി എനിക്ക് വിവരം ലഭിച്ചു.

Next:  ദ മാംഗോ സീസൺ - 2



Wednesday, June 17, 2026

ബേതാബ് വാലിയും ആരു വാലിയും ( ടീം 87 SSC @ കാശ്മീർ - 16)

 ടീം 87 SSC @ കാശ്മീർ - 15

കാശ്മീരിൽ ഏത് മാസം പോയാലും വ്യത്യസ്തങ്ങളായ കാഴ്ചകൾ അനുഭവിക്കാൻ പറ്റും എന്ന് ഇഷ്‌ഫാഖ് പലതവണ എന്നോട് പറഞ്ഞിരുന്നു. വേനൽക്കാല കാഴ്ചകളല്ല മഞ്ഞു കാലത്ത് കാണുന്നത്. അത് രണ്ടുമല്ല അതിനിടക്കുള്ള സമയത്ത് അനുഭവപ്പെടുന്നത്. കാശ്മീരിലേക്കുളള നാലാമത്തെ ഊ യാത്രയിൽ എനിക്ക് അത് ശരിക്കും ബോധ്യപ്പെട്ടു.

പഹൽഗാമിലെ ബേതാബ് വാലിയിലേക്ക്  ഞാൻ ആദ്യമായി പോകുന്നത് കഴിഞ്ഞ പ്രാവശ്യമാണ്. മഞ്ഞു വീഴ്ച ആസ്വദിച്ച് മുന്നോട്ട് നീങ്ങിയ ആ യാത്ര പക്ഷേ ബേതാബ് വാലിയിൽ എത്തിയില്ല. ഭീകരമായ മഞ്ഞ് വീഴ്ച കാരണം മുന്നോട്ട് പോകാൻ സാധിക്കാതെ വഴിയിൽ ഒരിടത്ത് വെച്ച് നിർത്തി. ആ സ്ഥലം പോലും അന്ന് വളരെ  സുന്ദരമായി അനുഭവപ്പെട്ടു.

ഹാഗൻ വാലി എന്നായിരുന്നു ഈ താഴ്‌വരയുടെ യഥാർത്ഥ പേര്. 1983 ൽ സണ്ണി ഡിയോൾ തകർത്ത് അഭിനയിച്ച ബേതാബ് എന്ന റൊമാൻ്റിക് ഹിന്ദി സിനിമ ഇവിടെ വെച്ച്  ഷൂട്ട് ചെയ്തതോടെ ഈ സ്ഥലം ബേതാബ് വാലി എന്നറിയപ്പെട്ടു. പ്രേമം പോലെയുള്ള മനുഷ്യൻ്റെ വികാരങ്ങൾ ഉദ്ദീപിപ്പിക്കാൻ ആ പരിസരവും കൂടി കാരണമാകുന്നുണ്ടോ എന്നൊരു സംശയം ബേതാബ് വാലിയിൽ എത്തിയപ്പോൾ എനിക്ക് തോന്നി. 

ഈ സീസണിലെ ആദ്യത്തെ മഞ്ഞു വീഴ്ചയിൽ വേനലും വിൻ്ററും ഒരുമിച്ചൊരുക്കിയ മനോഹരമായ ഒരു ദൃശ്യ വിസ്‌മയത്തിലേക്കായിരുന്നു ഞങ്ങൾ എത്തിച്ചേർന്നത്. വെളുത്ത കുഞ്ഞു പൂക്കൾ വിതറിയ പോലെ തോന്നിപ്പിക്കുന്ന മഞ്ഞിൻ പുതപ്പണിഞ്ഞ പച്ചപ്പുൽ മൈതാനവും അതേ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പോലെ മഞ്ഞു കണങ്ങൾ വഹിച്ച് നിൽക്കുന്ന മരങ്ങളും നിറഞ്ഞ ഒരു താഴ്‌വരയായിരുന്നു ബേതാബ് വാലി.

അകത്ത് പ്രത്യേകിച്ച് ഒന്നും കാണാനില്ല എന്നും കുതിരപ്പുറത്ത് പോകുന്നതാണ് കാഴ്ചകൾ കാണാൻ ഉത്തമം എന്നും ഘോടവാലകൾ പറഞ്ഞു.ടിക്കറ്റ് കൗണ്ടറിനകത്ത് ഇരിക്കുന്നയാൾ ഇതെല്ലാം കണ്ടിട്ടും ഒരക്ഷരം ഉരിയാടാത്തത് എന്ത് കൊണ്ട് എന്ന് മനസ്സിലായില്ല. ടിക്കറ്റ് എടുത്ത് ഞങ്ങൾ അകത്ത് കയറി.

മഞ്ഞു മരങ്ങൾക്കിടയിലുടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന പാതകളുടെ ഇരുവശവും വെള്ളാരം കല്ലുകൾ പതിച്ച പോലെ മഞ്ഞ് വീണ് മൂടിയിരുന്നു. ഇടക്കിടക്കുള്ള വിളക്ക് കാലുകൾ കാഴ്ചകളുടെ ദൃശ്യഭംഗി വർദ്ധിപ്പിച്ചു.റീലുകൾ ചിത്രീകരിക്കാൻ ഇതിലും മികച്ച ഒരു ലൊക്കേഷൻ ഇനി സ്വപ്നങ്ങളിൽ മാത്രമായിരിക്കും എന്ന് എല്ലാവരും തിരിച്ചറിഞ്ഞതിനാൽ റീൽ ചിത്രീകരണങ്ങളുടെ ഒരു പൂരമായിരുന്നു പിന്നീട് അരങ്ങേറിയത്. ടാക്സിക്കാർ അനുവദിച്ച ഒരു മണിക്കൂർ സമയ പരിധി അവസാനിച്ചതിനാൽ ഞങ്ങൾ പുറത്തിറങ്ങി.

ബേതാബ് വാലിയിൽ നിന്നും ഞങ്ങൾ പോയത് ആരുവാലിയിലേക്കായിരുന്നു. കഴിഞ്ഞ വരവിൽ ആരുവാലിയും ഞാൻ കണ്ടിരുന്നു എന്നായിരുന്നു എൻ്റെ ധാരണ. പക്ഷേ, ആരുവാലി ആണെന്ന് പറഞ്ഞ് കിലോമീറ്ററുകൾ മുമ്പുള്ള ഒരു സ്ഥലത്ത് ഇറക്കുകയായിരുന്നു അന്ന് എന്ന് യഥാർത്ഥ ആരുവാലിയിൽ എത്തിയപ്പോഴാന്ന് മനസ്സിലായത്.

ജനങ്ങൾ താമസിക്കുന്ന ഒരു ഗ്രാമമാണ് യഥാർത്ഥത്തിൽ ആരുവാലി. ഇവിടെ ഒന്നും തന്നെ കാണാനില്ലെന്ന് പഹൽഗാമിൽ നിന്ന് തന്നെ കുതിരക്കാർ പറഞ്ഞിരുന്നു. അവരുടെ ഒരു വാക്കും വിശ്വസിക്കാൻ പറ്റില്ല എന്നതിനാൽ ഞാൻ അത് കേട്ടതേ ഭാവിച്ചില്ല. ഗ്രാമം പിന്നിട്ട് ഒരൊഴിഞ്ഞ പാർക്കിംഗ് സ്ഥലത്ത് ഞങ്ങളെത്തി. കാർ പാർക്കിംഗ് ഏരിയയിൽ നിന്നും ഒന്നൊന്നര കിലോമീറ്ററോളം നടന്നാലേ സഞ്ചാരികളുടെ ആരുവാലിയിൽ എത്തൂ. മലയുടെ താഴ്‌വാരം ശരിക്കും മനസ്സിലാകുന്ന രൂപത്തിലായിരുന്നു ആരുവാലി. മഞ്ഞ് വീഴ്ച്ച ആരുവാലിയെയും മഞ്ഞ് പുതപ്പിച്ചിരുന്നു.പക്ഷേ, ബേതാബ് വാലി കണ്ട ശേഷം ആരുവാലിയിൽ വന്നത് ഒട്ടും ശരിയായില്ല എന്ന് ഞങ്ങൾക്കെല്ലാവർക്കും തോന്നി. ആരുവെയെക്കാളും സുന്ദരി ബേതാബ് തന്നെ.

ഇവിടെയും കുതിരക്കാർ അവരുടെ ദയനീയ സ്ഥിതി അവതരിപ്പിച്ചു കൊണ്ട് സവാരിക്ക് ക്ഷണിച്ചെങ്കിലും സഞ്ചാരികളാരും കുതിരപ്പുറത്ത് പോകുന്നത് കണ്ടില്ല. കുതിരപ്പുറത്ത് കയറാൻ നുസൈബ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഇരുപത്തഞ്ച് മീറ്റർ ദൂരം പോലും സഞ്ചരിക്കാൻ ഇല്ലാത്ത ഒരു യാത്രക്ക് ഇരുനൂറ് രൂപ അവർ ആവശ്യപ്പെട്ടു. അതോടെ ആ ആഗ്രഹവും അവിടെ തന്നെ കുഴിച്ച് മൂടി. അനുവദിച്ച ഒരു മണിക്കൂർ സമയം കഴിയും മുമ്പ് തന്നെ ഞങ്ങൾ ആരുവാലിയിൽ നിന്ന് തിരിച്ചു പോന്നു.

എ ബി സി വാലികളിലെ ചന്ദൻവാലി ഈ യാത്രയിലും സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചില്ല. അല്ലെങ്കിലും കാണാൻ ഇനിയും ബാക്കിയുണ്ട് എന്ന തിരിച്ചറിവുകളാണല്ലോ നമ്മെ വീണ്ടും വീണ്ടും യാത്രകൾക്ക് പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകം. ഒരു പക്ഷേ അഞ്ചാം കാശ്മീർ യാത്രയിലാകാം ചന്ദൻവാലി കാണാനുള്ള യോഗം എഴുതി വെച്ചിരിക്കുന്നത്.

(തുടരും...)

Saturday, June 13, 2026

നനയുവാൻ ഞാൻ കടലാകുന്നു

വർഷങ്ങൾക്ക് മുമ്പ് ദീപാ നിശാന്തിൻ്റെ നനഞ്ഞു തീർത്ത മഴകൾ വായിച്ചപ്പോൾ അനുഭവിച്ച ഒരു ഭൂതകാല കുളിരുണ്ട്. എല്ലാവരുടെ ജീവിതത്തിലും സംഭവിക്കുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങളാണ് സ്വന്തം അനുഭവങ്ങളായി ദീപ ഊ പുസ്തകത്തിലൂടെ പറഞ്ഞു തരുന്നത്. പ്രസ്തുത ഓർമ്മക്കുറിപ്പിന് ശേഷം ഞാൻ വായിച്ച, ഓർമ്മകളുടെ മറ്റൊരു പുസ്തകമാണ് നനയുവാൻ ഞാൻ കടലാകുന്നു എന്ന കൃതി. മലയാളത്തിലെ പുതിയ എഴുത്തുകാരി നിമ്‌ന വിജയിൻ്റെ ഈ പുസ്തകവും ഏറ്റവും പ്രിയപ്പെട്ട നമ്മുടെ പല ഓർമ്മകളും നമ്മെ അയവിറപ്പിക്കും.

നിമ്നയുടെ ബെസ്റ്റ് സെല്ലറായ എത്രയും പ്രിയപ്പെട്ട എന്നോടും തുടർന്ന് വന്ന എത്രയും പ്രിയപ്പെട്ട നിന്നോടും കയ്യിലുണ്ടെങ്കിലും വായിക്കാൻ ഞാൻ ആദ്യം തെരഞ്ഞെടുത്തത്  നിമ്നയുടെ ആദ്യ കൃതിയായ നനയുവാൻ ഞാൻ കടലാകുന്നു എന്ന പുസ്തകമായിരുന്നു. പുസ്തകത്തിലൂടെ കടന്ന് പോകുമ്പോൾ നിങ്ങൾക്ക് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും കണ്ടുമുട്ടാൻ കഴിയുമെന്ന ഉറപ്പാണ് രചയിതാവ് വായനക്കാരന് നൽകുന്നത്. അത് വളരെ ശരിയാണെന്നാണ് എൻ്റെ അനുഭവം.ഞാൻ നേരത്തെ എഴുതി വെച്ച ചില അനുഭവങ്ങൾ ആളും സ്ഥലവും സ്വൽപം ഘടനയും മാറി നിമ്നയുടെ ജീവിതത്തിലും സംഭവിച്ചു എന്നത് അത്‌ഭുതകരമായി തോന്നി.

സാഹിത്യ പാരമ്പര്യമോ മലയാള സാഹിത്യത്തിലെ ഏതെങ്കിലും രംഗത്ത് തലതൊട്ടപ്പന്മാരോ ഇല്ലാത്ത ഒരു എഴുത്തുകാരിക്ക് പ്രഥമ പുസ്തകത്തിലൂടെ തന്നെ ഇത്രയുമധികം സ്വീകാര്യത ലഭിച്ചത് എഴുത്തിൻ്റെ ശൈലി കൊണ്ട് തന്നെയായിരിക്കും. സാമൂഹ്യ മാധ്യമങ്ങളിൽ അഭിരമിക്കുന്ന യുവ തലമുറയിൽ നിന്ന് തന്നെ പ്രിൻ്റ് മീഡിയ രംഗത്തെ ഈ താരോദയം നമ്മുടെ പല കണക്ക് കൂട്ടലുകളും തെറ്റിക്കുന്നു. യൂസ്‌ലെസ്സ് എന്ന് മുദ്ര കുത്തിയ യുവത യഥാർത്ഥത്തിൽ യൂസ്ഡ്ലെസ്സ് ആയിരുന്നെന്ന് നിമ്ന നമ്മെ പഠിപ്പിക്കുന്നു.

മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലത്ത് സ്‌കൂളിലെ ഒരദ്ധ്യാപകൻ യു പി ക്ലാസിലെ കുട്ടികളുടെ രചനകൾ സമാഹരിച്ച് ഒരു പുസ്തകം തയ്യാറാക്കിയതും എൽ പി ക്ലാസിൽ ആയതിനാൽ തൻ്റെ രചന അതിൽ ഉൾക്കൊള്ളിക്കാൻ സാധിക്കാത്തതിലെ സങ്കടവും നിമ്ന ഈ പുസ്തകത്തിൽ പങ്ക് വയ്ക്കുന്നുണ്ട്.  സ്വന്തമായി ഒരു പുസ്തകം പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തിന്, ആ കുഞ്ഞു മനസ്സിൽ വിത്തിട്ടത് പ്രസ്തുത അദ്ധ്യാപകനാണ്. മലയാള സാഹിത്യത്തിന് നല്ലൊരു എഴുത്ത്കാരിയെ സംഭാവന ചെയ്ത ആ അദ്ധ്യാപകന് അഭിനന്ദനങ്ങൾ. ഒറ്റയിരുപ്പിന് വായിച്ച് തീർത്തില്ലെങ്കിലും വായിക്കാൻ പ്രചോദനം നൽകിക്കൊണ്ടിരിക്കുന്ന ഒരു പുസ്തകമാണ് നനയുവാൻ ഞാൻ കടലാകുന്നു.

പുസ്തകം: നനയുവാൻ ഞാൻ കടലാകുന്നു
രചയിതാവ്: നിമ്‌ന വിജയ്
പ്രസാധകർ: മാൻ കൈൻഡ് പബ്ലിക്കേഷൻസ്
പേജ് : 168
വില: 299 രൂപ

Wednesday, June 10, 2026

എ ബി സി വാലിയിലേക്ക്... ( ടീം 87 SSC @ കാശ്മീർ - 15)

ടീം 87 SSC @ കാശ്മീർ - 14

പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക്  നേരെ വെടിവെപ്പ് നടന്ന് വെറും രണ്ട് മാസത്തിന് ശേഷമാണ് ഞാൻ എൻ്റെ നാലാം കാശ്മീർ യാത്ര പ്ലാൻ ചെയ്യുന്നത്. വെടിവെപ്പിൻ്റെ വെറും രണ്ട് മാസം മുമ്പായിരുന്നു മൂന്നാം കാശ്മീർ സന്ദർശനം എന്നത് യാദൃശ്ചികം മാത്രം. നാലാം യാത്ര പ്ലാൻ ചെയ്യുമ്പോൾ പഹൽഗാമിലേക്ക് സഞ്ചാരികൾക്ക് വീണ്ടും പ്രവേശനം നല്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഞങ്ങളുടെ യാത്രാ തിയ്യതി ആയപ്പോഴേക്കും വെടിവെപ്പ് നടന്ന ബൈസരൺ വാലിയിലേക്കുള്ള പ്രവേശനം മാത്രം തടഞ്ഞു കൊണ്ട് പഹൽഗാമിലെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം നൽകിത്തുടങ്ങിയിരുന്നു. ആദ്യത്തെ രണ്ട് പഹൽഗാം സന്ദർശനങ്ങളിലും ബൈസരൺ വാലിയിൽ പോയ കാര്യം (Click to Read) ഞാൻ സഹയാത്രികരോട് പങ്ക് വെച്ചിരുന്നു. എന്നിട്ടും, എൻ്റെ ടീമിൽ പെട്ട ചിലർ പഹൽഗാമിൽ പോകുന്ന വിവരം വീട്ടിൽ മിണ്ടുക പോലും ചെയ്തിരുന്നില്ല.

കാശ്മീരിലെ നാലാം ദിവസത്തിലായിരുന്നു ഞാൻ പഹൽഗാം യാത്ര ആസൂത്രണം ചെയ്തിരുന്നത്. ബട്ട്, കൂട്ടത്തിലുള്ള സിദ്ദീഖിന് നാലാം ദിവസം നാട്ടിലേക്ക് മടങ്ങണം എന്നും പഹൽഗാം കാണണം എന്നും അറിയിച്ചതിനാൽ മുൻ തീരുമാനം മാറ്റി  മൂന്നാം ദിവസം പഹൽഗാമിലേക്ക് പോകാൻ തീരുമാനിച്ചു. സ്വന്തം പാക്കേജുമായി യാത്ര ചെയ്യുമ്പോഴുള്ള സൗകര്യങ്ങളിൽ ഒന്നാണ് ഈ സഡൻ ചെയ്ഞ്ചുകൾ. കേബിൾ കാർ ടിക്കറ്റ് മുൻകൂട്ടി എടുക്കുന്നതിനാൽ ഗുൽമാർഗ്ഗ് യാത്ര ഇതുപോലെ മാറ്റാൻ സാധിക്കുകയുമില്ല.

തലേ ദിവസം തിരിച്ചെത്താൻ വൈകി എങ്കിലും  മൂന്നാം ദിവസം രാവിലെ ഏഴരക്ക് തന്നെ ഡ്രൈവർ മുദ്ദസർ വണ്ടിയുമായി ഹോട്ടലിന് മുന്നിൽ എത്തി. അതിനും മുന്നേ ടീം ടീമായി ഞങ്ങൾ തൊട്ടടുത്ത ഗല്ലിയിൽ നിന്ന് കാശ്മീരി മസാല ചായ കുടിച്ച് റെഡിയായിരുന്നു. എട്ട് മണിക്ക് ഞങ്ങൾ പഹൽഗാം ലക്ഷ്യമാക്കി യാത്ര തുടങ്ങി. വണ്ടിയിൽ മുദ്ദസർ വെച്ച ഖുർആൻ പാരായണ ശീലുകൾ യാത്രയുടെ തുടക്കം ധന്യമാക്കി. പിന്നാലെ ഫൈസൽ ഐറ്റം ഡാൻസ് പാട്ടുകളും പ്ലേ ചെയ്തു. കാശ്മീരി വാസ് വാൻ തയ്യാറാക്കുന്ന ബസുമതി അരി വിളയുന്ന പാടങ്ങളും കാശ്‌മീരിൻ്റെ സ്വർണ്ണമായ കുങ്കുമപ്പൂ പാടങ്ങളും ആപ്പിൾ തോട്ടങ്ങളും പിന്നിട്ട് വണ്ടി കുതിച്ചു പാഞ്ഞു.തലേ ദിവസം പെയ്ത മഴയിൽ വഴിയിലെ ചില അങ്ങാടികളിലെ കടകളിൽ വെള്ളം കയറിയത് കണ്ടപ്പോൾ കേരളത്തിലെ പ്രളയദിനങ്ങൾ ഓർമ്മ വന്നു. വഴിയിൽ കണ്ട ആളൊഴിഞ്ഞ ഒരു ഹോട്ടലിൽ നിന്ന് ഞങ്ങൾ പ്രാതൽ കഴിച്ചു.

വഴിയിലെ പലതരം ബ്ലോക്കുകളും തരണം ചെയ്ത് ഏകദേശം പന്ത്രണ്ട് മണിക്കാണ് ഞങ്ങൾ ആട്ടിടയൻമാരുടെ താഴ്‌വരയായ പഹൽഗാമിൽ എത്തിയത്. ടാക്സി പാർക്കിംഗ് ഏരിയയും ടൗണും പിന്നിട്ട് മുദ്ദസർ ഡ്രൈവിംഗ് തുടർന്നു. പഹൽഗാമിൽ കറങ്ങാൻ യൂണിയൻ ടാക്സി വിളിക്കണം എന്നായിരുന്നു എൻ്റെ അറിവ്. മുദ്ദസർ ആരു വാലിയിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞപ്പോൾ അദ്ദേഹം തന്നെ ഞങ്ങളെ വാലിയിൽ കൊണ്ടുപോകും എന്ന് ഞാൻ കരുതി. പക്ഷേ പോണി വാലകൾ വണ്ടി തടഞ്ഞ് മുദ്ദസറിനോട് കുറെ നേരം എന്തൊക്കെയോ പറഞ്ഞു. എനിക്കത് മനസ്സിലായില്ലെങ്കിലും അതിന് ശേഷം മുദ്ദസർ എൻ്റെ നേരെ തിരിഞ്ഞ് പറഞ്ഞു.

"സർ,യെ കഹ്തെ ഹേ ... ആരൂ ബന്ദ ഹേ...." 

ആരുവാലി പൂട്ടിക്കിടക്കുകയാണ് എന്ന് പറഞ്ഞത് എനിക്ക് വിശ്വാസമായില്ല. അവർ എന്നെ പുറത്തേക്ക് വിളിച്ചു.

"സർ ... ആരു ബന്ദ ഹേ .."എൻ്റെ മുഖത്ത് നോക്കി അയാൾ പച്ചക്കള്ളം പറഞ്ഞു.

"കോൻ ബോല ...? കൽ ഹമാരെ ഹോട്ടൽ സെ ലോഗ് ആയ ധ ..." ഞാൻ അയാളുടെ വാക്ക് നിഷേധിച്ചു.

"കൽ ഖുലാ ദ.... ലേകിൻ ആജ് ബന്ദ ഹേ... "  ഞാൻ ഉറച്ച് നിന്നപ്പോൾ ഇന്നാണ് പൂട്ടിയത് എന്നായി.

"സുനോ ... ആരു സെ അച്ചാ ഫോട്ടോ സ്പോട്ട് ആസ് പാസ് ഹേ ... ഘോടെ മേം ചലേഗ..."

.ഓ... അപ്പോ അതാണ് കാര്യം. അവരുടെ കുതിരയിൽ ഞങ്ങൾ കയറണം.  എനിക്ക് സംഗതി പിടി കിട്ടി. 

"പന്ത്രഹ് സൗ ഹോഗ... ലേകിൻ ആപ് ലോഗോം കൊ സിർഫ് ബാരഹ് സൗ..." 

ആയിരത്തി അഞ്ഞൂറ് രൂപയിൽ നിന്ന്  ഒരാൾക്ക് ഒറ്റയടിക്ക് മുന്നൂറ് രൂപ ഡിസ്‌കൗണ്ടും കിട്ടി!ഞാൻ എത്ര മറുത്ത് പറഞ്ഞിട്ടും കുതിരക്കാർ സമ്മതിച്ചില്ല. ഞാൻ വണ്ടിയിൽ തിരിച്ച് കയറി. അവർ മുദ്ദസറിനോട് പിന്നെയും സംസാരിച്ചു. മുദ്ദസറും അവരുടെ ഭാഗത്തേക്ക് ചായുന്നതായി തോന്നിയപ്പോൾ ഞാൻ ഞങ്ങളുടെ ഹോട്ടലിലേക്ക് വിളിച്ചു. ഹോട്ടൽ മാനേജർ മറ്റൊരു ടീമിനെയും കൊണ്ട് പഹൽഗാമിൽ തന്നെയുണ്ടെന്നും ഇപ്പോൾ വിവരം തരാമെന്നും പറഞ്ഞു. അല്പ സമയം കഴിഞ്ഞപ്പോൾ ആരുവാലി പൂട്ടിയിട്ടില്ല എന്ന് മാനേജർ പറഞ്ഞതോടെ ഞാൻ മുദ്ദസറിനോട് വണ്ടി ടാക്സി സ്റ്റാൻ്റിലേക്ക് വിടാൻ പറഞ്ഞു.ഉടൻ എവിടെ നിന്നോ രണ്ട് ടാക്സിക്കാരെ മുദ്ദസർ ഏർപ്പാടാക്കി തന്നു. 

ആരു വാലിയിലും ബേതാബ് വാലിയിലും എത്തിച്ച് ഓരോ മണിക്കൂർ വീതം ചെലവിടാൻ വണ്ടി ഒന്നിന് 2200 രൂപയാണ് അവർ പറഞ്ഞത്. എട്ട് മാസം മുമ്പ് വന്നപ്പോൾ വണ്ടി ഒന്നിന് നാലായിരം നൽകിയിരുന്നതിനാൽ ഈ റേറ്റ് അത്ര ഉയർന്നതായി എനിക്ക് തോന്നിയില്ല. മാത്രമല്ല, സമയം ഏറെ വൈകിയത് കാരണം ഞാൻ പിന്നെ വിലപേശാനും  നിന്നില്ല.

രണ്ട് കാറുകളിൽ കയറി ഞങ്ങൾ യാത്ര തുടങ്ങി. കൂടിയാൽ ഇരുപത്തിയഞ്ച് വയസ്സ് മാത്രം തോന്നിക്കുന്ന ഒരു പയ്യനായിരുന്നു ഞങ്ങളുടെ കാറിൻ്റെ ഡ്രൈവർ.

"ആരുവാലി ബന്ദ ഹേ?" വെറുതെ ഞാൻ ചോദിച്ചു.

"കോൻ ബോല?"

"ഘോട വാല ബോല"

"ഹം അബ് തക് വഹാം ധ" 

ചിരിച്ചുകൊണ്ട് ആ പയ്യൻ പറഞ്ഞപ്പോൾ രണ്ട് മാസം എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും പൂട്ടിയിട്ടിട്ടും ഇവർ പാഠം പഠിച്ചിട്ടില്ല എന്ന് മനസ്സിലായി.

(തുടരും...)

Sunday, June 07, 2026

അറ്റ് ലാസ്റ്റ് .... (ടീം 87 SSC @ കാശ്മീർ - 14)

ടീം 87 SSC @ കാശ്മീർ  - 13

ഗുൽമാർഗ്ഗിൽ നിന്ന് മടങ്ങുമ്പോൾ സമയം ഏകദേശം  സന്ധ്യയോട് അടുത്തിരുന്നു. പോകുന്ന വഴിയിലെല്ലാം ആപ്പിൾ കച്ചവടക്കാർ ഞങ്ങളെ മാടി വിളിച്ചിരുന്നു. തിരിച്ച് പോരുമ്പോൾ വാങ്ങാം എന്നായിരുന്നു അപ്പോൾ ഉദ്ദേശിച്ചിരുന്നത്. മഞ്ഞിൽ ഏറെ നേരം ഉരുണ്ട് മറിഞ്ഞതിനാൽ ക്ഷീണം കാരണം, ആപ്പിൾ വാങ്ങാനുള്ള മൂഡ് എനിക്ക് ഇല്ലായിരുന്നു. പക്ഷേ, മുജീബിന് അത് വാങ്ങിയേ തീരൂ എന്നും. അതിനാൽ നല്ല ഒരു കട കണ്ടാൽ നിർത്താൻ ഞാൻ ഡ്രൈവർ മുസ്സമ്മിലിനോട് പറഞ്ഞു.

കടകൾ ഏറെ പിന്നിട്ടിട്ടും മുസ്സമ്മിൽ വണ്ടി നിർത്തിയില്ല! നേരം ഇരുട്ടാൻ തുടങ്ങിയതിനാൽ ആപ്പിൾ നോക്കി വാങ്ങൽ ബുദ്ധിമുട്ടാകും എന്ന് ഞാൻ മനസ്സിലാക്കി. മുൻ സീറ്റിലിരുന്ന മുജീബിനോട് തന്നെ അടുത്ത കട കാണുമ്പോൾ വണ്ടി നിർത്തിക്കാൻ പറഞ്ഞു. നിർദ്ദേശം നൽകി അൽപം കഴിഞ്ഞപ്പോഴേക്കും വണ്ടി ഒരു കടയുടെ മുന്നിൽ നിർത്തി. മുജീബ് കടയുടമയുടെ അടുത്ത് ചെന്ന് ആപ്പിളിൻ്റെ വില ചോദിച്ചു.ദൂകാൻദാർ ഹിന്ദിയിൽ പറയുന്ന വില മുജീബിന് മനസ്സിലാകുന്നില്ല എന്ന് എനിക്ക് മനസ്സിലായി. ഞാനും വണ്ടിയിൽ നിന്നിറങ്ങി.കാണിച്ചു തന്ന ആപ്പിളുകൾ ഫ്രഷ് തന്നെയല്ലേ എന്ന് ഞാൻ വെറുതെ ചോദിച്ചു. ഫ്രഷ് ആപ്പിളുകൾ തോട്ടത്തിൽ നിന്ന് കസ്റ്റമർക്ക് നേരിട്ട് പറിക്കാം എന്നും തോട്ടം തൊട്ടപ്പുറത്താണെന്നും അയാൾ മറുപടി നൽകി. ഉടൻ ഞാൻ ഇഷ്ഫാഖിൻ്റെ ഫോട്ടോ അയാളെയും കാണിച്ച് അറിയുമോ എന്ന് ചോദിച്ചു. വീണ്ടും ഞാൻ നിരാശനായി.

വണ്ടിയിലിരിക്കുന്ന മറ്റുള്ളവരോട് ഒന്നും പറയാതെ ഞാനും മുജീബും അയാളുടെ പിന്നാലെ നടന്നു. അയാൾ പറഞ്ഞ പോലെ തോട്ടം തൊട്ടപ്പുറത്ത് ആയിരുന്നില്ല. അല്പം നടക്കാൻ ഉണ്ടായിരുന്നു. തോട്ടത്തിൽ യഥാർത്ഥ മുതലാളിയും അയാളുടെ മകനും ഒരു തൊഴിലാളിയും ഉണ്ടായിരുന്നു. കിലോക്ക് എൺപത് രൂപ നിരക്ക് നിശ്ചയിച്ച് ഞങ്ങൾക്കാവശ്യമുള്ള അത്രയും ആപ്പിൾ പറിക്കാൻ മുതലാളി ഞങ്ങളോട് പറഞ്ഞു. തൊഴിലാളി ഒരു പെട്ടിയുമായി ഞങ്ങളെ ആപ്പിൾ മരത്തിനടുത്തേക്ക് നയിച്ചു. മുഴുത്ത ആപ്പിളുകൾ നോക്കി ഞാനും മുജീബും പറിച്ച് കൊണ്ടിരുന്നു. എത്ര വേണം എന്ന ചോദ്യത്തിന് മുജീബ് മറുപടി പറഞ്ഞതേയില്ല. പെട്ടി നിറഞ്ഞപ്പോഴാണ് അവൻ ആപ്പിൾ പറിക്കൽ നിർത്തിയത്.

ഇതിനിടെ ഞങ്ങളെ കാണാത്തതിനാൽ വണ്ടിയിലുള്ളവരും പുറത്തിറങ്ങി മറ്റേതോ ആപ്പിൾ തോട്ടത്തിൽ കയറിയിരുന്നു. ആപ്പിൾ പറിക്കാൻ അവസരം കിട്ടിയില്ലെങ്കിലും ആ തണുപ്പിൽ ചൂടു കായാൻ നല്ലൊരു നെരിപ്പോട് അവർക്കവിടെ ഒരുക്കിക്കൊടുത്തു. എല്ലാവർക്കും ഷെയർ ചെയ്ത് എടുക്കാം എന്ന ധാരണയിൽ ഏഴ് കിലോയോളം വരുന്ന ഒരു പെട്ടി ആപ്പിൾ കുറഞ്ഞ വിലയിൽ അവർ അവിടെ നിന്ന് വാങ്ങി.

മരത്തിൽ നിന്നും പറിച്ച ആപ്പിളിന് പുറമെ വീണ ആപ്പിളുകളും അവിടെ വില്പനക്കുണ്ടായിരുന്നു. ഒരു പോറൽ പോലും ഏൽക്കാത്ത അവയ്ക്ക് നേർ പകുതി മാത്രമാണ് വില. ഞങ്ങളുടെ കൂട്ടുകാർ വാങ്ങിയത് അങ്ങനെ വീണ ആപ്പിളായിരുന്നു. അവയിൽ ചിലത് പെട്ടെന്ന് ചീത്തയാകും എന്നും അവർ പറഞ്ഞു തന്നു. എല്ലാവർക്കും തിന്നാനായി ഒരു പെട്ടി വീണ ആപ്പിളും മുജീബ് വാങ്ങി. ഒറ്റ വായക്ക് തിന്നാവുന്ന ചീഡി ആപ്പിൾ എന്ന ഒരിനവും ഞങ്ങളവിടെ കണ്ടു. ഞാൻ അതും വാങ്ങി.

ഞാൻ രാവിലെ മുതൽ അന്വേഷിക്കുന്ന ഇഷ്‌ഫാഖിൻ്റെ പിതാവും ഒരു ആപ്പിൾ കച്ചവടക്കാരനായിരുന്നു. ആദ്യമൊന്ന് മടിച്ചെങ്കിലും എന്തോ ഒരു ഉൾപ്രേരണയാൽ  ഇഷ്ഫാഖിൻ്റെ ഫോട്ടോ ഞാൻ ഈ തോട്ടത്തിൻ്റെ മുതലാളിയെ കാണിച്ചു. അദ്ദേഹം അത് മകന് നേരെ നീട്ടി. അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടരുന്നത് ഞാൻ കണ്ടു. ഉടൻ അവിടെ ഉണ്ടായിരുന്ന തൊഴിലാളി ഫോട്ടോയിലേക്ക് എത്തി നോക്കി. ആളെ തിരിച്ചറിഞ്ഞ അദ്ദേഹം മുതലാളിയോട് എന്തൊക്കെയോ പറഞ്ഞു. ഇഷ്ഫാഖിൻ്റെ വീടിൻ്റെ അടുത്താണ് ഞങ്ങളെന്നും അവനെ വിളിച്ചു നോക്കാനും അദ്ദേഹം പറഞ്ഞപ്പോൾ എൻ്റെ രോമങ്ങൾ എഴുന്നേറ്റ് നിന്നു. പക്ഷേ, എൻ്റെ വിളിക്ക് അവൻ മറുപടി നൽകിയില്ല.താൻ വിളിച്ചാൽ ഇഷ്ഫാഖ് എടുക്കും എന്ന് പറഞ്ഞു കൊണ്ട് മുതലാളിയുടെ മകൻ ഇഷ്ഫാഖിനെ വിളിച്ചു. പറഞ്ഞത് പോലെ ഇഷ്ഫാഖ് ഫോൺ എടുത്തു!!

കാലിക്കട്ട് നിന്ന് വന്ന നിൻ്റെ അദ്ധ്യാപകന് കൊടുക്കാം എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം ഫോൺ എനിക്ക് തന്നു. സന്തോഷം കൊണ്ട് ഞാൻ "എടാ ഇഷ്ഫാഖേ" എന്ന് വിളിച്ചതും ഫോൺ കട്ടായി.പിന്നീട് വിളിച്ചിട്ട് എടുത്തതും ഇല്ല. എൻ്റെ ആഗ്രഹങ്ങൾക്ക് മുകളിൽ വീണ്ടും കരിമുകിൽ പടർന്നു. ആപ്പിളിൻ്റെ കാശ് കൊടുത്ത് അവിടെ നിന്നും ഇറങ്ങാൻ തുനിഞ്ഞപ്പോൾ ഇഷ്ഫാഖിൻ്റെ വിളി വന്നു.ഫോൺ സ്വിച്ച് ഓഫ് ആയി പോയതിനാലാണ് കട്ടായത് എന്ന് അവൻ പറഞ്ഞപ്പോൾ സമാധാനമായി. ഞങ്ങളെ അവൻ്റെ വീട്ടിലെത്തിക്കാൻ ആ സുഹൃത്തിനെ പറഞ്ഞേല്പിക്കുകയും ചെയ്തു. അങ്ങനെ അയാൾ ഞങ്ങളുടെ കൂടെ വണ്ടിയിൽ കയറി. പത്ത് മിനിട്ടിനകം ഞങ്ങൾ ഇഷ്ഫാഖിൻ്റെ നാടായ ധ്രുരു (Dhruru) വിൽ എത്തി.

ഇഷ്ഫാഖിൻ്റെ വീട്ടുകാർക്ക് നല്കാനായി നാട്ടിൽ നിന്നും ഞാൻ പലഹാരങ്ങളും മറ്റും കൊണ്ടു വന്നിരുന്നു. എങ്ങനെയെങ്കിലും അത് ഇഷ്‌ഫാഖിൻ്റെ വീട്ടുകാർക്ക് എത്തിക്കണം എന്നാഗ്രഹിച്ചതിനാൽ രാവിലെ വണ്ടിയിൽ എടുത്ത് വയ്ക്കുകയും ചെയ്തിരുന്നു. അതുമെടുത്ത് പത്ത് മിനുട്ട് കൊണ്ട് വരാം എന്നും പറഞ്ഞ് എല്ലാവരെയും വിളിച്ചിറക്കി ഞാൻ ആ അജ്ഞാത സുഹൃത്തിൻ്റെ കൂടെ നടന്നു. രാവിലെ ആരംഭിച്ച മഴ അപ്പോഴും ചാറുന്നുണ്ടായിരുന്നു. വീട്ടിലേക്കുള്ള വഴി എനിക്ക് സുപരിചിതമായതിനാൽ ഗേറ്റിന് മുന്നിൽ എത്തിയ എൻ്റെ ഹൃദയം സന്തോഷം കൊണ്ട് തുള്ളി. മൂന്ന് വർഷം മുമ്പ് ഞാൻ കുടുംബസമേതം നാല് ദിവസം താമസിച്ച കാശ്മീരിലെ വീട്ടിൽ ഞാൻ വീണ്ടും എത്തിയിരിക്കുകയാണ്. അകത്തേക്ക് കയറാതെ എൻ്റെ വഴികാട്ടി അവിടെ വെച്ച് മടങ്ങി. എങ്ങനെ അവനോട് നന്ദി പറയണം എന്നറിയാതെ എൻ്റെ കണ്ണ് നിറഞ്ഞു.

ഞാൻ വരുന്ന വിവരം ഇഷ്‌ഫാഖ് വീട്ടിൽ വിളിച്ചു പറഞ്ഞിരുന്നു. കാളിംഗ് ബെൽ അടിച്ച ഉടനെ ഇഷ്ഫാഖിൻ്റെ ഉമ്മ വാതിൽ തുറന്നു എന്നെ സ്വാഗതം ചെയ്തു. അകത്തേക്ക് കയറാൻ കാശ്മീരിയിൽ ആണ് പറഞ്ഞതെങ്കിലും ഹൃദയത്തിൻ്റെ ഭാഷയിൽ എനിക്കത് മനസ്സിലായി. പാദരക്ഷകൾ അഴിച്ച് ഞങ്ങളെല്ലാവരും അകത്ത് കയറി. കൊണ്ടുവന്ന സമ്മാനം ഞാൻ ഇഷ്ഫാഖിൻ്റെ ഉമ്മയെ ഏല്പിച്ചു. അവർ ഞങ്ങളെ എല്ലാവരെയും സ്വീകരണ മുറിയിലെ പരവതാനിയിൽ ഇരുത്തി.എൻ്റെ കൂട്ടുകാർ ഒരു കാശ്മീരി വീട്ടിൽ എത്തിയതിൻ്റെയും അവരുടെ ആതിഥ്യ രീതികളുടെ അനുഭവത്തിൻ്റെയും അമ്പരപ്പിലായിരുന്നു.

താമസിയാതെ വീട്ടുകാരും വന്ന് ഞങ്ങളുടെ കൂടെ ഇരുന്നു. പിന്നാലെ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ഇഷ്ഫാഖിൻ്റെ കസിൻ റിയാസ് പരിയും ഭാര്യയും വന്നു.മുമ്പ് വന്ന സമയത്ത് ഞങ്ങളുടെ കൂടെ കളിച്ച് രസിച്ച അവരുടെ കുട്ടികളും എത്തിയതോടെ അവിടെ ഇരുന്ന് പാട്ട് പാടിയതും മറ്റും ഞാൻ എൻ്റെ കൂട്ടുകാർക്ക് പറഞ്ഞു കൊടുത്തു. വീട്ടുകാർക്ക് വേണ്ടി ഞങ്ങൾ വീണ്ടും ഒരു പാട്ടു പാടി.

2022 ൽ ഞങ്ങൾക്കോരോരുത്തർക്കും രണ്ട് വാൾനട്ട് വീതം തന്ന് ഞങ്ങളെ പുഞ്ചിരിയോടെ യാത്രയാക്കിയ ഇഷ്ഫാഖിൻ്റെ വല്ല്യുമ്മയെ ഞാൻ അന്വേഷിച്ചു. അവർ റിയാസ് പരിയുടെ വീട്ടിലായിരുന്നു. കൂട്ടുകാരെ കൂട്ടാതെ ഞാൻ മാത്രം അവരെ കാണാൻ പോയി.എന്നെ കണ്ടതും അവർ തിരിച്ചറിഞ്ഞു.എൻ്റെ കണ്ണുകൾ സജലങ്ങളായി. സന്തോഷാതിരേകത്താൽ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. എൻ്റെയും കുടുംബത്തിൻ്റെയും സുഖ വിവരങ്ങൾ അവർ കാശ്മീരിയിൽ ചോദിച്ചു. റിയാസ് പരി ഞങ്ങൾക്കിടയിൽ ദ്വിഭാഷിയായി. അന്നവിടെ താമസിക്കാൻ പറഞ്ഞെങ്കിലും വീണ്ടും വരാമെന്ന് വാക്കു കൊടുത്ത് ഞാൻ സലാം പറഞ്ഞിറങ്ങി. കുടുംബ സമേതം ഇനിയും അവരെ കണ്ടുമുട്ടാൻ സാധിക്കണേ എന്ന് ഞാൻ പ്രാർത്ഥിച്ചു.

ഇഷ്ഫാഖിൻ്റെ വീട്ടിൽ ഞങ്ങളെ സൽക്കരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. സമയമില്ല എന്നു പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല. പഞ്ചസാര ചായ വേണോ ഉപ്പു ചായ വേണോ എന്ന് അവർ ചോദിച്ചു. അതിഥികൾക്ക് പ്രത്യേകം തയ്യാറാക്കുന്നതാണ് ഉപ്പു ചായ എന്ന് റിയാസ് പരി പറഞ്ഞു തന്നു. എങ്കിൽ അതു തന്നെ വരട്ടെ എന്ന് നുസൈബയും. ഏറെ പ്രതീക്ഷയർപ്പിച്ച ചായ കുടിച്ചു തീർക്കാൻ ഞങ്ങളിൽ പലരും ബുദ്ധിമുട്ടി. ചായയും അതിലേക്ക് തന്ന ലഘുഭക്ഷണവും ബാക്കി വയ്ക്കുന്നത് അവരെ അവഹേളിക്കുന്നതിന് തുല്യമാണ് എന്ന എൻ്റെ വാക്ക് കേട്ട് തന്നതെല്ലാം കാലിയാക്കി. പൊട്ടിക്കാത്ത വാൽനട്ടും ഇതിനിടയിൽ ഞങ്ങൾക്ക് മുന്നിലെത്തി. അത് പൊട്ടിക്കേണ്ട വിധവും വീട്ടുകാർ കാണിച്ച് തന്നു.

പത്ത് മിനുട്ട് കൊണ്ട് വരാം എന്ന് പറഞ്ഞ് പോന്ന ഞങ്ങൾ ഏകദേശം ഒരു മണിക്കൂർ അവിടെ ചെലവഴിച്ചു. ഇതിനിടയിൽ ഡ്രൈവർ മുസ്സമ്മിൽ പല തവണ എന്നെ വിളിച്ചു. 'ദേ, ഇറങ്ങി എന്ന് പറയുകയല്ലാതെ ഇറങ്ങാൻ സാധിച്ചില്ല. ഗതികെട്ട് അയാൾ ദ്വേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു. അവസാനം എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി.

പുറത്ത് ഇരുട്ടിൽ വീണ്ടും ചില സർപ്രൈസുകൾ എന്നെ കാത്ത് നിന്നിരുന്നു. ഒരു കീസ് നിറയെ വാൽനട്ട് ആയിരുന്നു ആദ്യം കിട്ടിയത്. അത് വല്യുമ്മയുടെ വകയായിരുന്നു. പിന്നാലെ ഒരു പെട്ടി നിറയെ അമേരിക്കൻ ആപ്പിളും! കാശ്മീരിലെ ഒരു പ്രാദേശിക തരം ആപ്പിളാണ്  ഇടത്തരം വലിപ്പമുള്ളതും വിപണിയിൽ നല്ല ഡിമാൻ്റുള്ളതുമായ  അമേരിക്കൻ ആപ്പിൾ. ഇഷ്ഫാഖിൻ്റെ മാതാപിതാക്കൾ അത് എനിക്ക് കൈമാറി.

ഡ്രൈവർ മുസമ്മിൽ നല്ല ചൂടിൽ ആയതിനാൽ അയാളോട് സംസാരിക്കാൻ ഞാൻ ഇഷ്ഫാഖിൻ്റെ പിതാവിനെയും വണ്ടിയുടെ അടുത്തേക്ക് കൂട്ടി. അദ്ദേഹം മുസമ്മിലുമായി സംസാരിച്ചു. തൻ്റെ വണ്ടിയിൽ വന്ന സഞ്ചാരികളെ സുരക്ഷിതരായി തിരിച്ചെത്തിക്കേണ്ട ഉത്തരവാദിത്വം ഉള്ളതിനാലാണ് ഏറെ നേരം കഴിഞ്ഞിട്ടും കാണാതായപ്പോൾ ടെൻഷൻ കൂടിയത് എന്ന് മുസമ്മിൽ പറഞ്ഞു. അല്പം മുമ്പ് വാങ്ങിയവക്ക് പുറമെ ഒരു പെട്ടി ആപ്പിൾ കൂടി ആയതോടെ വണ്ടിയിൽ ആപ്പിളിൻ്റെ അയ്യരു കളിയായി. വണ്ടി ശ്രീനഗർ ലക്ഷ്യമാക്കി യാത്ര തുടർന്നു.

വഴിയിലുടനീളം ഞാൻ ദൈവത്തെ സ്തുതിച്ചു. ആൽകെമിസ്റ്റിലെ ആ വാചകങ്ങൾ വീണ്ടും എൻ്റെ മനസ്സിൽ ഓടി എത്തി."നിങ്ങൾ ഒരു കാര്യം ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നിങ്ങൾക്ക് നേടിത്തരാൻ പ്രപഞ്ചം മുഴുവൻ അതി തീവ്രമായി ഗൂഡാലോചന നടത്തും". ഹോട്ടലിൽ തിരിച്ചെത്തിയ ഉടൻ മുസമ്മിലിനോട് ഞാൻ ക്ഷമാപണം നടത്തി. ഒപ്പം സന്തോഷ സൂചകമായി നല്ലൊരു ടിപ്പും നൽകി. എല്ലാവർക്കും ഈ യാത്രയിലെ ഏറ്റവും സന്തോഷകരമായ അനുഭവമായിരുന്നു ആ വീട് സന്ദർശനം.

Next: എ ബി സി വാലിയിലേക്ക്


Tuesday, June 02, 2026

നാലാമൻ ഇനി അഞ്ചാം ക്ലാസിൽ

അങ്ങനെ 2026 - 27 എന്ന അദ്ധ്യയന വർഷം കൂടി ആരംഭിച്ചു. നാല്പത് വർഷങ്ങൾക്ക് മുമ്പത്തെ ഒരു അദ്ധ്യയന വർഷാരംഭമാണ് എൻ്റെ മനസ്സിലേക്ക് ഇരമ്പി എത്തുന്നത്. അക്കാലത്തെ ഏതൊരു സ്‌കൂൾ വിദ്യാർത്ഥിയുടെയും പേടി സ്വപ്നമായ എസ്. എസ്.എൽ.സി എന്ന പത്താം ക്ലാസ് പൊതു പരീക്ഷ എൻ്റെ ജീവിതത്തിലേക്കും കടന്ന് വരാൻ പോകുന്ന വർഷമായിരുന്നു അത്.

കേട്ടാൽ മനസ്സിലാകാത്ത എന്തൊക്കെയോ പരിഷ്‌കാരങ്ങൾ കാരണം എസ്.എസ്.എൽ സി യിലെ എൽ പോയി ഞങ്ങൾ എഴുതുന്ന പരീക്ഷ എസ്. എസ് .സി ആയി മാറി. അതു വരെയുള്ള പരീക്ഷകളിൽ മാക്സിമം മാർക്ക് അറുനൂറ് ആയിരുന്നു. ഞങ്ങൾക്കത് ആയിരത്തി ഇരുനൂറ് ആയി. മാർക്കിൻ്റെ വലിപ്പത്തിനൊപ്പം എസ്.എസ്.എൽ.സി ബുക്കിൻ്റെ വലിപ്പവും വലുതായപ്പോൾ ഒരു ഫയലിലും കൊള്ളാത്ത വിധത്തിലുള്ളതായി. ഫസ്റ്റ് ക്ലാസിനും മേലെ ഡിസ്റ്റിംഗ്ഷൻ എന്നൊരു ക്ലാസ് കൂടി വന്നു.ഞങ്ങളുടെ ബാച്ച് ഇറങ്ങിയതോടെ എല്ലാം പഴയ പടി തന്നെയായി.

നാല്പത് വർഷങ്ങൾക്ക് ശേഷം ഈ അദ്ധ്യയന വർഷത്തിൽ എൻ്റെ ഏറ്റവും ഇളയ മകൻ അപ്പർ പ്രൈമറി വിദ്യാരംഭം കുറിക്കുകയാണ്. മൂന്നാമത്തെ മകൾ എസ്.എസ്.എൽ.സി പൂർത്തിയാക്കി പടിയിറങ്ങുമ്പഴാണ് അവൾ പഠിച്ച അതേ സുല്ലമുസ്സലാം ഓറിയൻ്റൽ ഹൈസ്‌കൂളിലേക്ക് അവൻ പടി കയറുന്നത്. വിദ്യാരംഭം ഒരു ഉത്സവം തന്നെയാക്കി മാറ്റാൻ വിദ്യാഭ്യാസ വകുപ്പും സ്‌കൂളുകളും അദ്ധ്യാപകരും എല്ലാം മുന്നിട്ടിറങ്ങുന്ന കാഴ്ച ഞാനും ഭാര്യയും നേരിട്ട് കണ്ടു. പെരുമഴയത്ത് ഒരു കുടയിൽ രണ്ടും മൂന്നും പേരുമായി നനഞ്ഞൊലിച്ച് സ്‌കൂളിൽ പോയിരുന്ന ഒരു കാലം എൻ്റെ മനസ്സിലൂടെ മിന്നി മറഞ്ഞു.

ഇതോടൊപ്പം തന്നെ മകൻ മദ്രസാ വിദ്യാരംഭവും കുറിച്ചു. ഇത്രയും കാലം സ്കൂളിൽ തന്നെ മോറൽ സ്റ്റഡീസ് എന്ന പേരിൽ മദ്രസാ പഠനം നടത്തിയതിനാൽ നേരെ അഞ്ചാം ക്ലാസിലാണ് ഔപചാരിക മദ്രസാ വിദ്യാഭ്യാസത്തിൻ്റെ തുടക്കം കുറിക്കുന്നത്. 

ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Saturday, May 30, 2026

വർക്കല ബീച്ച് & ക്ലിഫ്

മുൻഭാഗം

ശ്രീ നാരായണ ഗുരുവിൻ്റെ സമാധി സ്ഥലമായ ശിവഗിരിയെപ്പറ്റി നിരവധി തവണ പത്രങ്ങളിൽ വായിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് ഉള്ള ട്രെയിൻ യാത്രയിൽ എത്രയോ പ്രാവശ്യം വർക്കല ശിവഗിരി എന്ന സ്റ്റേഷനിലൂടെ കടന്ന് പോയിട്ടുമുണ്ട്. വർക്കല പാപനാശം ബീച്ചും പലപ്പോഴായി ചെവിയിലൂടെ കടന്നു പോയ ഒരു പേരാണ്. ആറ്റിങ്ങൽ സ്വദേശിയായ പ്രിയ സുഹൃത്ത് ശറഫുദ്ദീനിൻ്റെ വീട്ടിൽ ഒരു തവണ താമസിച്ചപ്പോൾ കാണണം എന്ന് പ്ലാൻ ചെയ്തു നടക്കാതെ പോയ ഒരു ഓർമ്മയും വർക്കല ബീച്ചിനെപ്പറ്റി എൻ്റെ മനസ്സിലുണ്ട്. ഇതെല്ലാം കാരണമായിട്ടാണ് ഇക്കഴിഞ്ഞ തിരുവനന്തപുരം യാത്രയിൽ വർക്കല ബീച്ചും ക്ലിഫും കാണണം എന്ന് ഞാൻ തീരുമാനിച്ചതും അതനുസരിച്ച് മറ്റു പരിപാടികൾ ആസൂത്രണം ചെയ്തതും.

കൊച്ചുവേളിയിൽ നിന്നും ട്രെയിൻ കയറി അര മണിക്കൂർ കൊണ്ട് ഞങ്ങൾ വർക്കല സ്റ്റേഷനിൽ എത്തി. ശിവഗിരിയിലേക്ക് പോകാൻ ഞങ്ങൾക്ക് ആർക്കും താല്പര്യമില്ലാത്തതിനാൽ സ്റ്റേഷന് പുറത്തിറങ്ങിയ ഉടൻ വർക്കല ക്ഷേത്രത്തിലേക്ക് പോകുന്ന ബസ്സിൽ കയറി. 2500 വർഷത്തോളം പഴക്കമുള്ള ജനാർദ്ദന സ്വാമി ക്ഷേത്രമാണ് വർക്കല ക്ഷേത്രം എന്നറിയപ്പെടുന്നത്. റെയിൽവെ സ്റ്റേഷനിൽ നിന്ന് മിനിമം ചാർജ്ജ് മാത്രമേയുള്ളൂ. ഇവിടെ ഇറങ്ങി , ക്ഷേത്രക്കുളത്തിന് സമീപത്ത് കൂടെയുള്ള റോഡിലൂടെ അര കിലോമീറ്റർ നടന്നാൽ വർക്കല ബീച്ചിൽ എത്തും.

ശറഫുദ്ദീൻ പറഞ്ഞ പ്രകാരം ഞങ്ങൾ നേരെ ബീച്ചിലേക്ക് നടന്നു. ചായ കുടിച്ചാൽ കൊള്ളാം എന്നൊരാഗ്രഹം എല്ലാവരും ചായ കുടിച്ചു തന്നെ തീർത്തു. ചായക്കടക്ക് നേരെ എതിർവശത്ത് മറ്റൊരു ബോർഡ് ശ്രദ്ധയിൽ പെട്ട രണ്ട് പേർക്ക് ഉടൻ മൂത്ര ശങ്കയും മറ്റെന്തോ ആശങ്കയും മുള പൊട്ടിയതിനാൽ അവർ അങ്ങോട്ടും ഞാനും മറ്റ് രണ്ട് പേരും ബീച്ചിലേക്കും നീങ്ങി.

ഹിന്ദുമത വിശ്വാസ പ്രകാരം പാപനാശം നടത്താനുള്ള സ്ഥലങ്ങളിൽ ഒന്നാണ് വർക്കല പാപനാശം ബീച്ച്. പക്ഷെ, അതിൻ്റെതായ തിരക്കുകൾ ഒന്നും തന്നെ ഈ ബീച്ചിൽ അനുഭവപ്പെട്ടില്ല. കോവളത്തെപ്പോലെ പൊതുജനത്തിരക്ക് ഇല്ലാത്തതിനാലാവാം വിദേശി ടൂറിസ്റ്റുകൾ ഇവിടെ ധാരാളമുണ്ടായിരുന്നു. കടൽ വളരെ പരുക്കനായതിനാൽ കടലിൽ ഇറങ്ങുവാൻ ആരെയും അനുവദിച്ചിരുന്നില്ല. കടലിൽ നിന്നും മീറ്ററുകൾ അകലെ കയറുകെട്ടി, ലൈഫ് ഗാർഡുകൾ സദാ ജാഗരൂകരായി നിൽക്കുന്നുണ്ടായിരുന്നു. അതിനാൽ ബീച്ചിലൂടെ അൽപം മാത്രം നടന്ന് ഞങ്ങൾ ക്ലിഫിലേക്ക് കയറാൻ തീരുമാനിച്ചു.


ക്ലിഫിൻ്റെ മുകളിൽ പലരും നിൽക്കുന്നത് ഞങ്ങൾ ബീച്ചിൽ നിന്നും കണ്ടിരുന്നു. താഴേക്കുള്ള ആഴം മനസ്സിലാകാതെയുള്ള അവരുടെ ആ നില്പിൻ്റെ ഭയാനകത താഴെ നിന്ന് കാണുന്നവർക്കേ അനുഭവപ്പെടൂ. ബീച്ചിലൂടെ നടന്ന് ക്ലിഫിലേക്ക് കയറാം എന്ന് ശറഫുദ്ദീൻ പറഞ്ഞിരുന്നതിനാൽ ഞങ്ങൾ മുന്നോട്ട് തന്നെ നടന്നു. പാരാ സെയിലിംഗുകാരും പാരാ ഗ്ലൈഡിംഗുകാരും ഇതിനിടയിൽ ഞങ്ങളെ കടന്ന് പോയി.അല്പം കഴിഞ്ഞ് കുറ്റിക്കാടിനുള്ളിലൂടെ ഒരു നടവഴി തെളിഞ്ഞു. മുകളിലേക്ക് കുത്തനെ കയറി പോകുന്ന സ്റ്റെപ്പുകളിലേക്ക് ആ പാത ഞങ്ങളെ നയിച്ചു. സ്റ്റെപ്പ് ഇറങ്ങി വരുന്നവരെ കണ്ടെങ്കിലും കയറിപ്പോകാൻ ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ക്ലിഫിൻ്റെ മുകളിൽ കയറിയ ഞങ്ങൾ എത്തിയത് മറ്റൊരു ലോകത്തിലാണ്. വിശാലമായ പാർക്കിംഗ് ഏരിയയിൽ ധാരാളം വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. പല തരത്തിലുള്ള സാധനങ്ങളും വിൽക്കുന്ന നിരവധി കടകളുമുണ്ട്. ബീച്ചിലുള്ളതിനെക്കാളും ജനങ്ങളുമുണ്ടായിരുന്നു അവിടെ. ടൗണിൽ നിന്ന് വാഹന സൗകര്യമുള്ള റോഡും ബീച്ചിൽ നിന്നും ഒരു നടപ്പാതയും ക്ലിഫിലേക്ക് ഉണ്ടായിരുന്നു എന്ന് അപ്പോഴാണ് മനസ്സിലായത്.

ബീച്ച് സൈഡിൽ ചെങ്കൽ പാറക്കെട്ട് കാണപ്പെടുന്ന ഇന്ത്യയിലെ ഒരേ ഒരു സ്ഥലമാണ് വർക്കല ബീച്ച്. ബീച്ചിൽ നിന്ന് നോക്കുമ്പോൾ കടൽ കാർന്ന് തിന്ന ഒരു മലയായി അത് തോന്നും. എന്നാൽ മുകളിൽ എത്തുമ്പോൾ വിശാലമായ ഒരു മൈതാനവും. യഥാർത്ഥത്തിൽ അത് ഒരു ഹെലിപാഡ് ആണ്. ഇവിടെ നിന്നുള്ള ബീച്ചിൻ്റെ കാഴ്ചയും സൂര്യാസ്തമയ കാഴ്ചയും വളരെ മനോഹരമാണ്. ക്ലിഫിൽ നിന്നുള്ള നിരവധി ഫോട്ടോകളും വീഡിയോകളും സൂര്യാസ്തമയവും ക്യാമറയിൽ പകർത്തി ഞങ്ങൾ തിരിച്ചിറങ്ങി.

വർക്കല ടൗണിൽ നിന്നും ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയുള്ള അയിരൂരിലായിരുന്നു ലിജിൻ മാസ്റ്റർ താമസിച്ചിരുന്നത്. 2019 ൽ ഞങ്ങളുടെ പത്താം ക്ലാസ് ബാച്ചിൻ്റെ പ്രഥമ പൂർവ വിദ്യാർത്ഥി സംഗമം നടത്തിയപ്പോൾ സ്‌കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്നു ലിജിൻ മാസ്റ്റർ. മാഷെ വീട്ടിൽ പോകുന്ന വിവരം ഞാൻ സഹപാഠികളോട് ആരോടും പറഞ്ഞിരുന്നില്ല. നാട്ടിൽ നിന്നും പോകുമ്പോൾ കരുതിയിരുന്ന നാരായണൻ്റെ വീട്ടിലെ കിളിച്ചുണ്ടൻ മാമ്പഴം ഞങ്ങൾ മാസ്റ്റർക്ക് കൈമാറി. മാഷ് നൽകിയ അത്താഴ വിരുന്ന് ഞങ്ങളും ആസ്വദിച്ചു. ശേഷം അദ്ദേഹം തന്നെ ഞങ്ങളെ റെയിൽവെ സ്റ്റേഷനിൽ ഡ്രോപ് ചെയ്തു.

നിലമ്പൂരിലേക്കുള്ള രാജ്യറാണി എക്സ്പ്രസ് കൃത്യ സമയത്ത് തന്നെ എത്തി.പിറ്റേന്ന് കാലത്ത് വാണിയമ്പലം സ്റ്റേഷനിൽ ഞങ്ങൾ വണ്ടി ഇറങ്ങി. കാർ പാർക്ക് ചെയ്തിരുന്നത് എൻ്റെ ബ്ലോഗ് സുഹൃത്തായ OAB യുടെ വീട്ടിലായിരുന്നു. ഒരു സഞ്ചി നിറയെ മാങ്ങ തന്ന് അദ്ദേഹവും ഞങ്ങളെ യാത്രയാക്കിയതോടെ സൗഹൃദങ്ങൾ കൂട്ടിയിണക്കിയ ഒരു യാത്ര കൂടി വിജയകരമായി പൂർത്തിയാക്കി.

(അവസാനിച്ചു)


Wednesday, May 27, 2026

റോക്കറ്റ് വിക്ഷേപണം

വി.എസ്. എസ്.സി യിലെ സ്പേസ് മ്യൂസിയം കാണാൻ മുൻകൂട്ടി പ്രവേശന പാസ് എടുക്കണം. അതിനായി https://share.google/VILmmi3eMhjfMCSSy എന്ന ലിങ്കിലൂടെ കയറി New Visit Request എന്നതിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. റിക്വസ്റ്റ് അപ്രൂവ് ചെയ്താൽ വിസിറ്റ് ഐഡൻ്റിഫിക്കേക്ഷൻ നമ്പർ അടക്കമുള്ള പാസ് മെയിലിൽ ലഭിക്കും. എൻട്രി ഗേറ്റിനടുത്തുള്ള കൗണ്ടറിൽ നിന്ന് അത് പ്രിൻ്റെടുത്ത് ഒപ്പും സീലും വാങ്ങിയ ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന ഫീസില്ല.

കിഴക്കേകോട്ടയിൽ നിന്ന് പെരുമാതുറ പോകുന്ന ബസിന് കയറിയാൽ മതി എന്ന് സുഹൃത്ത് ശറഫുദ്ദീൻ എന്നോട് പറഞ്ഞിരുന്നു. ഇത് പ്രകാരം തിരുവനന്തപുരം ആയുർവേദ കോളേജ് ജംഗ്ഷനിൽ എത്തി അവിടെ കണ്ട ട്രാഫിക് പോലീസുകാരനോട് ഞങ്ങൾ ദിശ ചോദിച്ചു. അദ്ദേഹം നേരെ വിപരീത ദിശയിലേക്ക് ആണ് പോകേണ്ടത് എന്ന് പറഞ്ഞതിനാൽ സിഗ്നലിൽ കാത്തു നിൽക്കുന്ന ഒരു ബസ്സിൽ ഞങ്ങൾ ചാടിക്കയറി. അല്പം കഴിഞ്ഞ് അതേ പോലീസുകാരൻ ഓടി വന്ന് ഞങ്ങളോട് തിരിച്ചിറങ്ങാനും പറഞ്ഞു! സിഗ്നലിൽ നിയമം തെറ്റിച്ച് കയറിയതിനാണ് തിരിച്ചിറക്കിയത് എന്നായിരുന്നു ഞാൻ ധരിച്ചത്. തെറ്റുപറ്റി എന്നും ഞങ്ങൾ നിന്ന അതേ ദിശയിൽ തന്നെയാണ് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞപ്പോഴാണ് സമാധാനമായത്.

സ്റ്റോപ്പിൽ ഉണ്ടായിരുന്ന യാത്രക്കാർ പലരും പല വഴികളും പറയുന്നുണ്ടായിരുന്നു.ഊബർ ടാക്സി വിളിച്ച് പോകാനും ഇടക്ക് ഞാൻ ഒരു ശ്രമം നടത്തി. പക്ഷേ, ഒരാൾക്ക് നൂറ് രൂപയോളം വരും എന്നതിനാൽ ഒഴിവാക്കി. അല്പനേരം കാത്തു നിന്ന ശേഷമാണ് പെരുമാതുറ ബസ് വന്നത്. അര മണിക്കൂർ കൊണ്ട് ഞങ്ങൾ സ്റ്റേഷൻകടവ് എന്ന സ്റ്റോപ്പിൽ എത്തി. ഇടത്തോട്ടുള്ള റോഡിലൂടെ  അല്പം മുന്നോട്ട് നടന്നപ്പോൾ മെൽവിൻ കോശി പറഞ്ഞ് തന്ന കനാൽ ഗേറ്റിൽ ഞങ്ങളെത്തി. അപ്പോൾ സമയം എട്ടര മണിയേ ആയിരുന്നുള്ളൂ. ഒമ്പതര മുതലേ പാസ് കൊടുക്കൂ എന്നും അതിന് മുമ്പ് ബാഗും ഫോണും സ്മാർട്ട് വാച്ച് അടക്കമുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും കൗണ്ടറിൽ ഏല്പിക്കണം എന്നും അറിയിപ്പ് കിട്ടി.

കൗണ്ടറിൽ മൊബൈൽ ഫോൺ നൽകുന്നതിന് മുമ്പ് തന്നെ ആവശ്യമായതിലധികം ഫോട്ടോകൾ ഞങ്ങൾ ക്യാമറയിൽ പകർത്തി. ഒമ്പതരയോടെ പാസ് കൈപ്പറ്റിയപ്പോഴാണ് ബാഗ് അവിടെ വയ്ക്കാൻ സൗകര്യമില്ല എന്നറിഞ്ഞത്. മൊബൈൽ ഫോണുകളും വണ്ടിയിൽ വയ്ക്കാൻ പറഞ്ഞെങ്കിലും സ്വന്തം വണ്ടി ഇല്ലാത്തതിനാൽ കൗണ്ടറിൽ വാങ്ങി വെച്ചു. ബാഗ് അകത്തേക്ക് കൊണ്ടു പോകാൻ അനുമതിയും തന്നു.

എൻട്രി ഗേറ്റിലെ ശാരീരിക പരിശോധനകൾക്കും ബാഗ് സ്‌കാനിംഗിനും ശേഷം ഞങ്ങൾ അകത്ത് പ്രവേശിച്ചു. നിരനിരയായി നിർത്തിയിട്ട എ.സി ഷട്ടിൽ ബസ്സുകളിൽ ഒന്നിൽ ഞങ്ങളും കയറി.സീറ്റ് ലോഡ് ആയതോടെ ബസ് പുറപ്പെടുകയും ചെയ്തു. അല്പ സമയത്തെ യാത്രക്ക് ശേഷം ചർച്ച് പോലെ തോന്നിപ്പിക്കുന്ന ഒരു കെട്ടിടത്തിന് സമീപത്തെ ഗേറ്റിന് മുന്നിൽ ബസ് നിർത്തി. എല്ലാവരോടും അവിടെ ഇറങ്ങാനും പറഞ്ഞു.

പാദരക്ഷകൾ ഊരി വെച്ച് അകത്ത് പ്രവേശിക്കാൻ പറഞ്ഞപ്പോഴാണ് ആ ബോർഡ് ഞാൻ കണ്ടത് - സെൻ്റ് മേരി മഗ്ദലീൻ ചർച്ച്! 1962 വരെ ഒരു ചർച്ച് ആയിരുന്നു അത്. 1962ൽ ഇന്ത്യയിലെ പ്രഥമ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാനായി വിക്രം സാരാഭായിക്ക് ഈ ചർച്ചും പരിസരവും കൈമാറി. 1963 ൽ തന്നെ ഇന്ത്യയുടെ ആദ്യത്തെ വിജയകരമായ സൗണ്ടിംഗ് റോക്കറ്റ് ഇവിടെ നിന്നും വിക്ഷേപണം ചെയ്തു. Dr. അബ്ദുൽ കലാം അടയ്ക്കമുള്ള പ്രമുഖർ ഇവിടെ സേവനമനുഷ്ടിച്ചവരിൽ ഉൾപ്പെടുന്നു.

സ്പേസ് മ്യൂസിയത്തിന് മൂന്ന് സെക്ഷനുകൾ ആണുള്ളത്. ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളുടെയും ഉപഗ്രഹ വിക്ഷേപണങ്ങളുടെയും വിവിധതരം വിക്ഷേപണ വാഹനങ്ങളുടെയും വിശദ വിവരങ്ങളും യഥാർത്ഥ മോഡലുകളും പ്രദർശിപ്പിക്കുന്ന മെയിൻ മ്യൂസിയമാണ് ആദ്യ സെക്ഷൻ. വിവരണം നൽകാൻ പരിശീലനം ലഭിച്ച ട്രെയ്നികൾ ഇവിടെയുണ്ട്. PSLV റോക്കറ്റിൻ്റെ യഥാർത്ഥ വലിപ്പത്തിലുള്ള മാതൃകയും ഒറിജിനൽ റോക്കറ്റിൻ്റെ വിവിധ ഭാഗങ്ങളും പ്രദർശിപ്പിക്കുന്ന റോക്കറ്റ് ഗാർഡൻ ആണ് രണ്ടാമത്തെ സെക്ഷൻ.ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളായ ഗഗൻയാനിൻ്റെ ക്രൂ മോഡ്യൂളും ഭാരതീയ അന്തരീക്ഷ് സ്റ്റേഷനും അടക്കമുള്ളവ പ്രദർശിപ്പിക്കുന്ന സ്പേസ് തീം പാർക്കാണ് മൂന്നാമത്തെ സെക്ഷൻ.ഒരു മണിക്കൂറിലധികം കാണാനും പഠിക്കാനുമുള്ള വിഭവങ്ങൾ സ്പേസ് മ്യൂസിയത്തിൽ ഉണ്ട്.

മ്യൂസിയം കണ്ട ശേഷം, കടൽ തീരത്തോട് ചേർന്നുള്ള ഭാഗത്തേക്ക് ഞങ്ങൾ നീങ്ങി. മാസത്തിലെ മൂന്നാമത്തെ ബുധനാഴ്ച ആയതിനാൽ റോക്കറ്റ് വിക്ഷേപണം ഉണ്ടായിരുന്നു. ലോഞ്ച് വ്യൂവിങ്ങ് ഷെൽട്ടറിൽ നിന്നേ അത് വീക്ഷിക്കാൻ പറ്റൂ. ഞങ്ങളെത്തുമ്പഴേക്കും അവിടം ജന നിബിഡമായിരുന്നു. എവിടെ നിന്നാണ് എങ്ങനെയാണ് വിക്ഷേപണം എന്ന് ആർക്കും ധാരണയില്ലാത്തതിനാൽ കിട്ടിയ സ്ഥലത്ത് ഓരോരുത്തരും ഇരുന്നു. വണ്ടിയിൽ റോക്കറ്റ്  എത്തിച്ച് ഷെൽട്ടറിൻ്റെ മുന്നിലുള്ള തുറന്ന സ്ഥലത്ത് വെച്ച് കത്തിച്ച് വിടും എന്ന് മുജീബ് പറഞ്ഞത് ഗോവിന്ദൻ വിശ്വസിച്ചതിനാൽ ഇറങ്ങി ഓടാനായി അവൻ എണീറ്റ് നിന്നു. കൃത്യം 11.45 ന് യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഫോടന ശബ്‌ദത്തോടെ ഒരു റോക്കറ്റ് കുതിച്ച് പൊങ്ങി ആകാശത്ത് മറഞ്ഞു.പ്രതീക്ഷയോടെ കാത്തിരുന്ന റോക്കറ്റ് വിക്ഷേപണം ഒരു മിനുട്ട് പോലും കാണാൻ കഴിയാത്തത് ഞങ്ങളിൽ നിരാശ പടർത്തി.

പ്ലസ് ടു തലം വരെ പഠിക്കുന്ന കുട്ടികൾക്ക് ഏറെ ഉപകാരപ്പെടുന്നതാണ് സ്പേസ് മ്യൂസിയം എന്നാണ് ഒരു മുൻ ഫിസിക്സ് അദ്ധ്യാപകനായ എൻ്റെ അഭിപ്രായം. ബഹിരാകാശ ശാസ്ത്രത്തിൽ താല്പര്യം സൃഷ്‌ടിക്കാൻ ഈ സന്ദർശനവും അവിടെ നിന്നുള്ള അനുഭവങ്ങളും ഉതകും. 

അകത്ത് എത്തിയതു പോലെ തന്നെ ബസ്സിൽ ഞങ്ങൾ എൻട്രി ഗേറ്റിൽ തിരിച്ചെത്തി. കൗണ്ടറിൽ നൽകിയ സാധനങ്ങൾ എല്ലാം തിരിച്ച് വാങ്ങി, തൊട്ടടുത്തുള്ള വേളി ടൂറിസ്റ്റ് വില്ലേജ് കാണാൻ പോയി. പക്ഷേ, ഉച്ചഭക്ഷണം കഴിഞ്ഞപ്പോൾ പൊരി വെയിലിൽ നടന്ന് കാണാൻ പലർക്കും വിമ്മിഷ്ടം തോന്നി. അതിനാൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഞങ്ങൾ വർക്കലക്ക് ട്രെയിൻ കയറി.


Next: വർക്കല ക്ലിഫ്

Monday, May 25, 2026

ഐ.എസ്.ആർ.ഒ യിലെത്തിച്ച മാങ്ങ

2026 ൽ നാട്ടിലെ മാവുകൾ മുഴുവൻ പൂത്തുലഞ്ഞ കൂട്ടത്തിൽ എൻ്റെ വീട്ടിലെ "പ്രായപൂർത്തിയായ" മൂന്ന് മാവുകളിലും പൂക്കൾ അസാധാരണമാം വിധം നിറഞ്ഞു. പൂത്തുലഞ്ഞ് നിൽക്കുന്ന മാവ് മൂന്നും മുറ്റത്ത് തന്നെയായതിനാൽ വീട്ടിൽ വരുന്നവർക്കും വഴിപോക്കർക്കും എല്ലാം അത് കണ്ണിന് കുളിർമ പകർന്നു. മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുത് എന്ന ചൊല്ല് എൻ്റെ മനസ്സിലുള്ളതിനാൽ പതിവിൽ കവിഞ്ഞ പ്രതീക്ഷകൾ ഒന്നും ഞാൻ നൽകിയില്ല. വഴിപോക്കർ നൽകിയിരുന്നോ ഇല്ലേ എന്ന് എനിക്കറിയുകയുമില്ല.

ഉണ്ണി മാങ്ങകളും പിന്നാലെ കണ്ണിമാങ്ങകളും സുലഭമായി പിടിച്ചതോടെ എൻ്റെ മനസ്സിൽ സന്തോഷം ഇരട്ടിയായി.കുറെ എണ്ണം വീണു പോയപ്പോഴും അവയെല്ലാം അച്ചാറാക്കാനായി ഞാൻ ഉപ്പിലിട്ട് സൂക്ഷിച്ചു. അതിനാൽ മാങ്ങയെല്ലാം വീണു പോയി എന്ന സങ്കടവും ഇല്ലാതായി. മാവിൽ ബാക്കിയായവ വളർന്ന് വലുതായി കുല കുലയായി തൂങ്ങിയപ്പോൾ മനസ്സിൽ സന്തോഷത്തിൻ്റെ ഒരായിരം ലഡുകൾ പൊട്ടി. ഇത്തവണത്തെ മാമ്പഴക്കാലം കോളടിച്ചു എന്ന് ഏകദേശം ഉറപ്പിച്ചു. മൂന്നും വ്യത്യസ്ത തരം മാവുകൾ ആയതിനാൽ രുചി വൈവിധ്യം എൻ്റെ നാവിൽ നിറഞ്ഞാടി. 

വയസ്സ് അമ്പത്തിഅഞ്ചിനോട് അടുത്തെങ്കിലും മാവിൽ തൂങ്ങിയാടുന്ന മാങ്ങകൾ എന്നെ പല പ്രാവശ്യം മാവിൽ കയറ്റി. നൂറ് രൂപയുടെ വല വാങ്ങി സ്വയം കെട്ടിയുണ്ടാക്കിയ തോട്ടി ഉപയോഗിച്ച് മാങ്ങകൾ സുരക്ഷിതമായി പറിച്ചെടുത്തു. ചില സമയത്ത് മക്കളും മറ്റു ചിലപ്പോൾ ഭാര്യയും എന്നെ മാങ്ങ പറിക്കാൻ സഹായിച്ചു. ചില ദിവസങ്ങളിൽ ഒറ്റക്ക് തന്നെ എല്ലാം നിർവ്വഹിച്ചു. 

കുട്ട നിറയെ മാങ്ങ കിട്ടിയപ്പോൾ ഞാനംഗമായ എല്ലാ കൃഷിഗ്രൂപ്പുകളിലും അത് പോസ്റ്റ് ചെയ്തു.എൻ്റെ ഫേസ് ബുക്ക് സ്റ്റോറികളിലും മാങ്ങ നിറഞ്ഞു നിന്നു. ഇന്നലെയും, എന്നെ കല്യാണവേദിയിൽ കണ്ട ഒരാൾ ആദ്യം ചോദിച്ചത് മാങ്ങ കഴിഞ്ഞോ എന്നാണ്! ആദ്യമാദ്യം പറിച്ച മാങ്ങകൾ അയൽവാസികൾക്കും ബന്ധുക്കൾക്കും വീട്ടിൽ വന്നവർക്കും നൽകി. ആവശ്യത്തിനുള്ളത് ഞങ്ങളും എടുത്തു. പിന്നീട് പറിച്ചതിൽ നിന്ന് സുഹൃത്തുക്കൾക്കും നൽകി. അതോടെ എൻ്റെ മാങ്ങകൾ പഞ്ചായത്ത് അതിർത്തി കടന്നു. എഫ്ബി സ്റ്റോറി കണ്ട് ആവശ്യപ്പെട്ടവർക്കും നൽകിയതോടെ മാങ്ങ ജില്ലയും സംസ്ഥാനവും വിട്ടു. എൻ്റെ സഹപാഠികളിൽ ഒരാൾ ഞാൻ കൊടുത്ത മാങ്ങ വിദേശത്തുള്ള മകൾക്ക് അയച്ചതോടെ എൻ്റെ മാങ്ങകൾ രാജ്യാത്തിർത്തിയും പിന്നിട്ടു.

ഇതിനിടയിൽ ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്നോ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നോ എന്നറിയില്ല, എൻ്റെ പോസ്റ്റുകൾ കണ്ട ഒരാൾ അയാളുടെ വീട്ടിലെ മാങ്ങയുടെ ഒരു ഫോട്ടോ അയച്ചു തന്നു. പ്രസ്തുത മാങ്ങ ഏതാണെന്ന് പറഞ്ഞ് തരണമെന്ന് അഭ്യർത്ഥിച്ചു. മാങ്ങയുടെ ചിത്രമോ മാവിൻ്റെ ഇലയോ കണ്ടാൽ ഇനം തിരിച്ചറിയുന്ന എൻ്റെ സുഹൃത്ത് മുജീബ് റഹ്മാന് ഞാനത് അയച്ചു കൊടുത്തു. ഉടൻ കാര്യകാരണ വിശദീകരണ സഹിതം മറുപടിയും കിട്ടി. ഞാനത് ചോദ്യകർത്താവിന് അയച്ചു കൊടുത്തു.

മാങ്ങയുടെ പേരും വിശദീകരണവും അദ്ദേഹത്തിന് തൃപ്തിയായി. വാട്സാപ്പിലൂടെയും മെസഞ്ചറിലൂടെയും അദ്ദേഹം അത് പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. സൊ, ഞാൻ അദ്ദേഹത്തെ ഒന്ന് പരിചയപ്പെടാം എന്ന് കരുതി. മെൽവിൻ കോശി എന്നാണ് പേരെന്നും തിരുവനന്തപുരം സ്വദേശിയാണെന്നും ഐ.എസ്.ആർ.ഒ യിൽ സയൻ്റിസ്റ്റ് ആണെന്നും അറിഞ്ഞതോടെ എൻ്റെ ഉള്ളിലുണ്ടായിരുന്ന പഴയ ഒരാഗ്രഹം വീണ്ടും മുളപൊട്ടി.

എട്ടാം ക്ലാസ്സ് മുതൽ പഠിച്ച് തുടങ്ങിയ ഭൗതിക ശാസ്ത്രം ഞാൻ നിർത്തിയത് അതിൻ്റെ ബിരുദാനന്തര ബിരുദം കൂടി നേടിയ ശേഷമാണ്. പിന്നീട് ട്യൂഷൻ എടുത്ത് കുറെ പേരെ പഠിപ്പിക്കുകയും ചെയ്തു. അന്ന് പഠിച്ചതും പഠിപ്പിച്ചതുമായ നിരവധി ശാസ്‌ത്ര തത്വങ്ങളുടെയും സത്യങ്ങളുടെയും പ്രായോഗവല്ക്കരണം നേരിട്ട് കാണാൻ പറ്റുന്ന കേന്ദ്രമാണ് തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെൻ്റർ. ഐ.എസ്.ആർ.ഒ യുടെ കീഴിലുള്ള ഈ സ്ഥാപനം സന്ദർശിക്കുക എന്നത് എൻ്റെ ഒരഭിലാഷമായിരുന്നു. ഞാനത് അദ്ദേഹത്തെ അറിയിച്ചു. എല്ലാ മാസത്തിലെയും മൂന്നാമത്തെ ബുധനാഴ്ച ചെറിയ റോക്കറ്റുകളുടെ വിക്ഷേപണം നടത്താറുണ്ടെന്നും അതും സ്പേസ് മ്യൂസിയവും കാണാമെന്നും അദ്ദേഹത്തിൽ നിന്ന് ഞാനറിഞ്ഞു.

മാങ്ങയെപ്പറ്റി വിശദീകരണം നൽകിയ മുജീബിനോട് കാര്യം പറഞ്ഞപ്പോൾ ഈ മാസം തന്നെ പോകാം എന്ന് അവൻ പറഞ്ഞു. താല്പര്യമുള്ളവരെ ക്ഷണിച്ചു കൊണ്ട് പത്താം ക്ലാസ്സ് കൂട്ടായ്മയിൽ ഒരു പോസ്‌റ്റിട്ടു. സയൻസിനെ അടപടലം പത്താം ക്ലാസിൽ ഉപേക്ഷിച്ച് പോന്ന ഗോവിന്ദനും നാരായണനും പിന്നെ ജാഫറും യാത്രക്ക് തയ്യാറായി. അങ്ങനെ ഒരു മാങ്ങ കാരണം ഞങ്ങളുടെ എസ്.എസ്.സി ടീം വി.എസ്.എസ്.സി യിൽ എത്തി.


Next: റോക്കറ്റ് വിക്ഷേപണം

Saturday, May 23, 2026

മഞ്ഞ്‌

ശ്രീ എം.ടി വാസുദേവൻ നായർ മരിച്ച ദിവസമാണ് എൻ്റെ മൂന്നാമത്തെ പുസ്തകമായ 'പാഠം ഒന്ന് ഉപ്പാങ്ങ'യുടെ (പുസ്തകത്തെ കുറിച്ചറിയാൻ പേരിൽ ക്ലിക്ക് ചെയ്യുക) പ്രകാശനം ശ്രീ.പി.കെ പാറക്കടവ് എന്റെ നാട്ടിൽ വെച്ച് നടത്തിയത്. എം.ടിയുടെ മരണ വാർത്തയുടെ വിശദമായ കുറിപ്പുകളിൽ അദ്ദേഹം എഴുതിയ മഞ്ഞ് എന്ന നോവലിനെപ്പറ്റി പല തവണ പരാമർശിച്ചത് ഞാൻ ശ്രദ്ധിച്ചിരുന്നു. വായന ഹരമായിരുന്ന കൗമാര കാലത്ത് ഈ നോവലിലൂടെയും ഞാൻ കടന്നു പോയിരിക്കും എന്നായിരുന്നു എൻ്റെ ധാരണ. എങ്കിലും മഞ്ഞ് സ്വന്തമാക്കി ഒന്ന് കൂടി വായിക്കണം എന്ന് എനിക്ക് തോന്നി. അങ്ങനെ ഡി.സി. ബുക്‌സിൻ്റെ പുസ്തകച്ചന്തയിൽ നിന്ന് ഞാൻ മഞ്ഞ് വാങ്ങി.

എം.ടി.യുടെ നോവലും കഥകളും മിക്കവയും വള്ളുവനാടൻ പശ്ചാത്തലമുള്ളവയാണ്. നിളയോടൊപ്പം മലയാളക്കര കൂട്ടികെട്ടിയ പേരാണ് എം.ടി വാസുദേവൻ നായർ. എന്നാൽ അതിൽ നിന്ന് തികച്ചും വിഭിന്നമായി ഇന്നത്തെ ഉത്തരാഖണ്ഡിലെ  നൈനിറ്റാളിലാണ് കഥ നടക്കുന്നത്. ഇത് എഴുതാൻ വേണ്ടി മാത്രം എം.ടി നൈനിറ്റാളിൽ പോയി താമസിച്ചു എന്നാണ് പത്രങ്ങളിലൂടെ വായിച്ചറിഞ്ഞത്.

പുസ്തകം വായിച്ച് തുടങ്ങിയപ്പോൾ കഥയും കഥാപാത്രങ്ങളും ഒന്നും എനിക്ക് ഒരു മുൻപരിചയവും തോന്നിയില്ല. ഒരു ബോർഡിംഗ് സ്കൂളിലെ അദ്ധ്യാപികയായ വിമല ദേവി എന്ന ടീച്ചറുടെ കഥയാണ് മഞ്ഞ്. വളരെ കുറച്ച് സംഭാഷണങ്ങളും കുറഞ്ഞ കഥാപാത്രങ്ങളുമുള്ള ഒരു നോവൽ.

അച്ഛനും അമ്മയും സഹോദരിയും സഹോദരനും ഉണ്ടായിട്ടും അവരിൽ നിന്നകന്ന് ഏകാന്തത ആസ്വദിച്ച് ജീവിക്കുന്നതിൽ ടീച്ചർ സംതൃപ്‌തി കണ്ടെത്തുന്നു. കിടപ്പിലായ അച്ഛനറിയാതെയുള്ള അമ്മയുടെ പര പുരുഷ ബന്ധവും സഹോദരൻ്റെ മദ്യപാനവും മറ്റും കാരണം കുടുംബവുമായുള്ള സഹവാസത്തെ ടീച്ചർ വെറുത്തു.

അസംതൃപ്തിയുടെ ശൈത്യകാലമാണ് വിമലാദേവി ടീച്ചറുടെ മനസ്സിലൂടെ കടന്നു പോകുന്നത്. എന്നെങ്കിലും അവിടെ ഒരു വസന്തകാലം വിരിയുമെന്ന പ്രതീക്ഷയിൽ ടീച്ചർ കാത്തിരിക്കുന്നതാണ് ഈ നോവൽ എന്ന് പുസ്തകവായന പൂർത്തിയാകുമ്പോൾ വായനക്കാരന് മനസ്സിലാകും.

പുസ്തകം: മഞ്ഞ്‌
രചയിതാവ്: എം.ടി വാസുദേവൻ നായർ 
പ്രസാധകർ: ഡി.സി ബുക്സ്
പേജ് : 80
വില: 120 രൂപ

Sunday, May 17, 2026

ഗുൽമാർഗ്ഗിൽ ഒരു മഞ്ഞ് വീഴ്ചക്കാലത്ത് .... (ടീം 87 SSC @ കാശ്മീർ - 13)

ടീം 87 SSC @ കാശ്മീർ  - 12

കേബിൾ കാറിൻ്റെ ഒന്നാം ഘട്ടമായ കൊങ്ദൂരിയിൽ മഞ്ഞ് പെയ്യുന്നതിൻ്റെ യാതൊരു ലക്ഷണവും ഗുൽമാർഗ്ഗിലേക്ക് കയറുന്ന വഴിയിൽ എവിടെയും ഞാൻ കണ്ടില്ല. പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോഴും മഴയുടെ നനവല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. പോണി വാലകളും ടാക്സിക്കാരും പൊതിയാൻ തുടങ്ങിയതിനാൽ അല്പം മുമ്പോട്ട് നടന്നാൽ കാണുന്ന ഗുൽമാർഗ്ഗ് സെൽഫി പോയിൻ്റിൽ എത്താൻ പറഞ്ഞ് ഞാൻ വേഗം നടന്നു. സെൽഫി പോയിൻ്റും നനഞ്ഞ് കുതിർന്ന് ചെളി നിറഞ്ഞിരുന്നു എന്നല്ലാതെ മഞ്ഞിൻ്റെ ഒരു കണം പോലും കണ്ടില്ല.

സെൽഫി പോയിൻ്റിൽ എത്തിയവരെയും കൊണ്ട് ഞാൻ കേബിൾ കാർ ഓപ്പറേറ്റിംഗ് സെൻ്ററിലേക്ക് നടന്നു. പകുതി ദൂരം പിന്നിട്ടിട്ടും ബാക്കിയുള്ളവരെ കാണാത്തതിനാൽ ഞാൻ അസ്വസ്ഥനായി. അൽപ സമയം ഞാൻ അവിടെ കാത്ത് നിന്നു. കുറെ കഴിഞ്ഞ് പിന്നിലായവർ എല്ലാവരും കൂടി ഒരു ടാക്സിയിൽ കയറി വന്നു. കാരണം അന്വേഷിച്ചപ്പോഴാണ് കൂട്ടത്തിലെ കാരണവരായ ഗോവിന്ദന് ശ്വാസം മുട്ടിയത് അറിഞ്ഞത്. ഇൻഹേലർ കരുതിയതിനാൽ വലിയൊരാശങ്കയിൽ നിന്ന് രക്ഷപ്പെട്ടു എന്ന് സിദ്ദീഖ് പറഞ്ഞപ്പോഴാണ് കാര്യത്തിൻ്റെ ഗൗരവം പിടി കിട്ടിയത്. അതോടെ ബനിയൻ, സ്വറ്റർ, ജാക്കറ്റ്, കോട്ട് എന്നിവക്ക് പുറമെ കയ്യിൽ കരുതിയിരുന്ന മഴയുറ കൂടി അവൻ്റെ വസ്ത്രമായി. അതോടെ പ്രസിദ്ധമായ ഒറ ഡാൻസ് എന്ന ഐറ്റം ഞങ്ങൾക്ക് കാണാനുമായി.

കേബിൾ കാർ സെൻ്ററിൽ തിരക്ക് വളരെ കുറവായിരുന്നു. അഞ്ച് പേർ വീതം ഓരോ കാറിൽ കയറി ഞങ്ങൾ യാത്ര ആരംഭിച്ചു. താഴെ ചിതറിക്കിടക്കുന്ന വെള്ളപ്പൊട്ടുകൾ കൂടിക്കൂടി വരാൻ തുടങ്ങി. കൊങ്ദൂരിയിൽ മഞ്ഞ് വീഴ്ച ഉണ്ടെന്ന് അപ്പോഴാണ് ഞങ്ങൾക്ക് ഉറപ്പായത്. കേബിൾ കാറിൻ്റെ  ഒന്നാം ഘട്ടത്തിൽ ഇറങ്ങി രണ്ടാം ഘട്ടത്തിലേക്ക് ഞങ്ങൾ മാറിക്കയറി. രണ്ടാം ഘട്ട സ്റ്റേഷനായ അഫാർവത് മുഴുവൻ മഞ്ഞ് പുതച്ച് കിടക്കുകയായിരുന്നു. കേബിൾ കാറിൽ നിന്ന് ഞങ്ങൾ താഴെ ഇറങ്ങി. പെയ്ത് കൊണ്ടിരിക്കുന്ന മഞ്ഞിൻ്റെ ഭംഗി ഞങ്ങൾ ശരിക്കും ആസ്വദിച്ചു.

മഴപ്പെയ്ത്ത് ഞങ്ങളെല്ലാവരും കണ്ടിട്ടുണ്ടെങ്കിലും മഞ്ഞു വീഴ്ച പലർക്കും നവ്യാനുഭവമായിരുന്നു. എനിക്ക് ഈ വർഷം തന്നെ മൂന്നാമത്തെ മഞ്ഞ് വീഴ്ച ആസ്വദിക്കാനും ഇതിലൂടെ സാധിച്ചു. പരസ്പരം ഐസ് വാരി എറിഞ്ഞും ഡാൻസ് കളിച്ചും ഒപ്പന കളിച്ചും മഞ്ഞിൽ ഉരുണ്ട് മറിഞ്ഞും റീൽസ് ചിത്രീകരിച്ചും അങ്ങനെ എന്ത് ചെയ്യണം എന്ന് നിശ്ചയമില്ലാതെ പലരും പലതും ചെയ്തു. ശ്വാസം മുട്ടൽ കാരണം മഴയുറ ധരിച്ചിരുന്ന ഗോവിന്ദനും ചില ചുവടുകൾ വെച്ചു. ഞങ്ങൾക്കിടയിൽ അത് "ഒറ ഡാൻസ്" എന്ന പേരിൽ സുപ്രസിദ്ധമായി.മഞ്ഞിൽ കളി ഏകദേശം എല്ലാവർക്കും മതി എന്ന് തോന്നിയപ്പോൾ ഞങ്ങൾ മടങ്ങാൻ തീരുമാനിച്ചു. 

കേബിൾ കാറിൻ്റെ ഫസ്റ്റ് ഫേസ് ആയ കൊങ്ദൂരിയിൽ പ്രത്യേകിച്ച് ഒന്നും കാണാനില്ലെങ്കിലും ആ തണുപ്പിൽ ഒരു ചുടുചായ കുടിക്കുന്നത് വല്ലാത്തൊരു അനുഭൂതി ആയിരിക്കും എന്ന് എനിക്ക് തോന്നി. അങ്ങനെ ഞങ്ങൾ കൊങ്ദൂരിയിൽ തിരിച്ചെത്തി. നിര നിരയായി നിൽക്കുന്ന ചായക്കടകളിൽ ഒന്നിനകത്തേക്ക് കയറി ചുടു ചായ നുകർന്നു. പുറത്ത് അപ്പോഴേക്കും മഞ്ഞുവീഴ്ച ശക്തമാകാൻ തുടങ്ങി.

ചായക്ക് ശേഷം തൊട്ടടുത്തുള്ള പള്ളിയിലേക്ക് ഞങ്ങൾ നീങ്ങി. മുൻ സന്ദർശന വേളകളിൽ പ്രസ്തുത പള്ളി എൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. നമസ്‌കാര ശേഷം, അവിടെ കണ്ട ഇമാമിനോട് അൽപ നേരം വർത്തമാനം പറഞ്ഞിരുന്നു.

അപ്പോഴേക്കും പുറത്ത് വിസിലിൻ്റെ ശബ്ദം കേട്ടു. മഞ്ഞ് വീഴ്ച കൂടുതൽ ശക്തമാകുന്നതിനാൽ കേബിൾ കാർ ഓപ്പറേഷൻ നിർത്താൻ പോവുകയാണെന്നും സഞ്ചാരികൾ എല്ലാവരും സ്ഥലം വിടണമെന്നും അറിയിപ്പ് കിട്ടി. അങ്ങനെ സീസണിലെ ആദ്യത്തെ മഞ്ഞ് വീഴ്ച ആവോളം ആസ്വദിച്ചു കൊണ്ട് ഞങ്ങൾ മടങ്ങി. ടാംഗ് മാർഗ്ഗിലെത്തി കോട്ടും ബൂട്ടും തിരിച്ച് നൽകി. 

മടക്ക യാത്രയിൽ എൻ്റെ മനസ്സിൽ ആ ചിന്ത വീണ്ടും മുളപൊട്ടി ; ഇഷ്ഫാഖിൻ്റെ വീട് , അതെങ്ങനെയെങ്കിലും കണ്ടെത്തണം!

Next: അറ്റ് ലാസ്‌റ്റ്

Thursday, May 14, 2026

ദേ, മുഖ്യമന്ത്രിൻ്റെ കൂടെ !

ശ്രീകൃഷ്‌ണപുരം എഞ്ചിനീയറിംഗ് കോളേജിൽ എൻ്റെ ഡിപ്പാർട്ട്മെൻ്റ് തലവനും സ്റ്റാഫ് ഹോസ്റ്റലിൽ ഒരുമിച്ച് താമസക്കാരനും ആയിരുന്നു തൃപ്പൂണിത്തുറ സ്വദേശി ഡോ.രമേഷ് ബാബു. അദ്ദേഹത്തിൻ്റെ അഛൻ ആഴ്ചകൾക്ക് മുമ്പ് മരണപ്പെട്ടു. വിവരം അറിഞ്ഞത് താമസിച്ചായതിനാൽ ഞാൻ അനുശോചനം അറിയിക്കാനൊന്നും മിനക്കെട്ടില്ല. അല്ലെങ്കിലും അത്ര അടുത്ത സഹവർത്തിത്വം ഞങ്ങൾ തമ്മിൽ ഇല്ലാത്തതിനാൽ അതിൻ്റെ ഒരാവശ്യം ഉണ്ടെന്ന് എനിക്ക് ബോധ്യം വന്നില്ല.

ദിവസങ്ങൾക്ക് മുമ്പ്, രമേഷ് സാറുമായി എന്നെക്കാളും കൂടുതൽ ബന്ധമുള്ള എൻ്റെ ഇപ്പോഴത്തെ സഹപ്രവർത്തകനും നാട്ടുകാരനുമായ സുമേഷ് എന്നെ വിളിച്ച് തൃപ്പൂണിത്തുറ വരെ പോകുന്നതിലുള്ള അഭിപ്രായം ആരാഞ്ഞു. അവധി ആയതിനാൽ ഞാൻ ഒരു അർദ്ധ സമ്മതം മൂളി.ഹോസ്റ്റലിലെ പഴയ അന്തേവാസികളായ കൊടുങ്ങല്ലൂർ സ്വദേശി ഷൈൻ സാറെയും കോഴിക്കോട്ടുകാരൻ റഹീം മാഷെയും കൂടി വിളിക്കാം എന്ന് പറഞ്ഞപ്പോൾ  എനിക്ക് പൂർണ്ണ സമ്മതമായി. ചാലക്കുടിക്കാരൻ ജയപാലിനെ കൂടി കൂട്ടിയാൽ ഞങ്ങളുടെ പഴയ "ഭക്ഷണക്കൂട്ടം" റീ യൂണിയൻ കൂടി ആകും എന്നതിനാൽ ഞാൻ അദ്ദേഹത്തെയും വിളിച്ച് യാത്ര സെറ്റാക്കി. ശനിയാഴ്ച ഉദ്ദേശിച്ച യാത്ര തട്ടിത്തിരിഞ്ഞ് ബുധനാഴ്ചയിലെത്തി. 

ഷൈൻ സാർ സ്വന്തം കാറിലും മറ്റെല്ലാവരും കേന്ദ്രത്തിൻ്റെ ട്രെയിനിലുമായി ആലുവയിലെത്തി. ഭക്ഷണക്കൂട്ടം റീസെറ്റായ സന്തോഷത്തിൽ സ്റ്റാർട്ടറായി എല്ലാവരും ഓരോ ദോശ കഴിച്ചു. ശേഷം രമേഷ് സാറിൻ്റെ വീട്ടിലെത്തി. ഒരു പായസം കുടിക്കാനും വന്നതിൻ്റെ കാര്യങ്ങൾ പറയാനും സൗഹൃദം പുതുക്കാനും  അല്പനേരം ചെലവഴിച്ച ശേഷം  രണ്ട് മണിക്ക് ഞങ്ങൾ അവിടെ നിന്ന് തിരിച്ചിറങ്ങി.

നാട്ടിലേക്കിനി വൈകിട്ട് അഞ്ച് മണിക്കേ ട്രെയിൻ ഉള്ളൂ എന്നതിനാൽ ഷൈൻ സാറിൻ്റെ കൂടെ കൊടുങ്ങല്ലൂർ വരെ പോകാമെന്നും അവിടെ നിന്ന് ബസ് കയറിയാൽ മൂന്ന് മണിക്കൂർ കൊണ്ട് കോഴിക്കോട് എത്താമെന്നും കരുതി ഞങ്ങൾ യാത്ര ആരംഭിച്ചു. വഴിയിൽ ഏതെങ്കിലും ഹോട്ടലിൽ കയറി ജയപാലൻ്റെ പഴയ കാട ഫ്രൈ പ്രേമം തട്ടിയുണർത്താമെന്നും പദ്ധതിയിട്ടു.

വൈറ്റില ഹബ്ബ് പിന്നിട്ട് പാലാരിവട്ടം പാലവും കഴിഞ്ഞപ്പോൾ, കോൺഗ്രസ് നേതാവ് കൂടിയായ ഷൈൻ സാറെ ആരോ വിളിച്ച് ആലുവയിലെത്താൻ പറഞ്ഞു. അൽപം കൂടി മുന്നോട്ട് പോയപ്പോഴേക്കും നിയുക്ത എം.എൽ. എ യും എറണാകുളം ഡി.സി.സി പ്രസിഡണ്ടുമായ മുഹമ്മദ് ഷിയാസ്, ഷൈൻ സാറെ വിളിച്ച് വി.ഡി സതീശൻ്റെ വീട്ടിലെത്താൻ ആവശ്യപ്പെട്ടു. അതോടെ നമസ്‌കാരവും ഭക്ഷണവും കഴിഞ്ഞ് ഞങ്ങളെ ആലുവയിൽ ഡ്രോപ് ചെയ്യാമെന്നും സാറിന് അങ്ങോട്ട് പോകാമെന്നും തീരുമാനിച്ചു.

ഭക്ഷണ ശേഷം വീണ്ടും പ്ലാൻ മാറി. വി.ഡി സതീശനെ മുഖ്യമന്ത്രിയായി വൈകിട്ട് അഞ്ച് മണിക്ക് പ്രഖ്യാപിക്കുമെന്നും എല്ലാവർക്കും അദ്ദേഹത്തെ ഒന്ന് പോയി കാണാമെന്നുമായി. നാട്ടിലെത്താൻ എന്തായാലും രാത്രി ഏറെ വൈകും എന്നതിനാൽ നിയുക്ത മുഖ്യമന്ത്രിയെ കണ്ട് ഒരുമിച്ച് ഒരു ഫോട്ടോ എടുക്കാം എന്ന ഷൈൻ സാറുടെ നിർദ്ദേശം ഞങ്ങൾ അംഗീകരിച്ചു.അങ്ങനെ ആലുവ ദേശത്തുള്ള അദ്ദേഹത്തിൻ്റെ വസതിയിൽ ഞങ്ങൾ എത്തി.

പാർട്ടി പ്രവർത്തകരുടെ തിരക്കിനിടയിലൂടെ "കോഴിക്കോട്ട് നിന്നും കാണാൻ വന്നവർ" എന്ന ലേബലിൽ ഷൈൻ സാർ ഞങ്ങളെ അകത്ത് കയറ്റി. സുസ്‌മേര വദനനായി ഓരോരുത്തർക്കും കൈ കൊടുത്ത് ഫോട്ടോക്ക് പോസ് ചെയ്യുന്ന നിയുക്ത മുഖ്യമന്ത്രിയെ ഞങ്ങളും കണ്ടു. കൈ കൊടുത്ത് ഞാനും അഭിനന്ദനങ്ങൾ അറിയിച്ചു.ഷൈൻ സാർ അത് ക്യാമറയിൽ പകർത്തി.

ഇന്ന് ആ പ്രഖ്യാപനം വന്നു. രമേശ് ചെന്നിത്തലയെയും കെ.സി വേണുഗോപാലിനെയും പിന്തള്ളി വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. പത്ത് ദിവസത്തെ കാത്തിരിപ്പിന് (ഇന്ന് യാത്രക്കിടയിൽ അതിനെപ്പറ്റി എഴുതിയ ഒരു സീസണൽ മാങ്ങാക്കഥ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക)  വിരാമമായതിൽ സന്തോഷം. ഒപ്പം, രാഷ്‌ട്രീയത്തിൽ ഒരു താല്പര്യവും ഇല്ലാത്ത എനിക്കും ആദ്യമായി ഒരു മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അഭിനന്ദനങ്ങൾ അറിയിക്കാൻ യാദൃശ്ചികമായി ലഭിച്ച അവസരത്തിൻ്റെ അമ്പരപ്പും.

Wednesday, May 13, 2026

ഒരു സീസണൽ മാങ്ങാ കഥ

എൻ്റെ വീട്ടിൽ മൂന്ന് മാവുകൾ ഉണ്ട്. മാങ്ങാ സീസൺ ആകുമ്പോൾ അവയിൽ മാങ്ങ ഉണ്ടാകും. ഒരു മാവ് നല്ലവണ്ണം കായ്ക്കും; മറ്റ് രണ്ട് മാവുകളും അവസരം പാർത്തിരിക്കും. കഴിഞ്ഞ അഞ്ച് വർഷമായി ഇതായിരുന്നു സ്ഥിതി. ബട്ട്, ഈ വർഷം മൂന്ന് മാവുകളും മത്സരിച്ചങ്ങ് പൂക്കുകയും കായ്ക്കുകയും ചെയ്തു🥰.

അങ്ങനെ മാങ്ങ പഴുത്ത് വീഴാൻ തുടങ്ങി. ഒരു മാവിലെ മാങ്ങ അൽപം ചെറുതും ഉരുണ്ടതുമായിരുന്നു. തൊലിക്ക് നല്ല കട്ടിയും. മറ്റൊരു മാവിലെ മാങ്ങക്ക് പച്ചയും ചുവപ്പും കലർന്ന് ഒരു ഇരുനിറമായിരുന്നു. നല്ല വലിപ്പവും ഉണ്ടായിരുന്നു. അണ്ണാനും കാക്കക്കും വവ്വാലിനും എല്ലാം ആ മാങ്ങയായിരുന്നു ഇഷ്ടം. മൂന്നാമത്തെ മാവിലെ മാങ്ങക്ക് നല്ല വൃത്തിയുണ്ടായിരുന്നു. തടി എൻ്റെ പറമ്പിലാണെങ്കിലും അയൽക്കാരുടെ പറമ്പിലായിരുന്നു മാങ്ങ കൂടുതലും തൂങ്ങിയിരുന്നത്🫣.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂന്ന് മാവുകളും കൂടി ഒരു മത്സരത്തിലാണ്. ആരുടേതാണ് ഏറ്റവും സുന്ദരൻ മാങ്ങ എന്നതാണ് മത്സരം. ഒറ്റ നോട്ടത്തിൽ ഏതൊരാൾക്കും അത് മനസ്സിലാകും എങ്കിലും മറ്റ് രണ്ട് മാവുകളും അത് വക വയ്ക്കുന്നില്ല🙄.

ഏതായാലും മാങ്ങകൾ മൂന്നും മേശപ്പുറത്ത് വെച്ച് ഞാൻ കാത്തിരിക്കുകയാണ്. വിരുന്നു പോയ ഭാര്യയും മക്കളും തിരിച്ച് വന്ന ശേഷം  ഒരു തീരുമാനമാക്കിയിട്ട് വേണം ചെത്തിയങ്ങ് തിന്നാൻ😆.

(ആർക്കെങ്കിലും എന്തിനോടെങ്കിലും സാമ്യം തോന്നിയിട്ടുണ്ടെങ്കിൽ അത് കാലാവസ്ഥയുടെ പ്രശ്നമാണ്, ഞാൻ നിരപരാധിയാണ്😜)

Tuesday, May 05, 2026

ദ ലാസ്റ്റ് കൗണ്ടിംഗ്?

2026 നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഡ്യൂട്ടി ലിസ്റ്റ് വന്നപ്പോൾ ഡ്യൂട്ടി ലഭിക്കാതിരുന്ന ഞാൻ, എൻ്റെ സർക്കാർ സർവ്വീസിലെ അവസാന ഇലക്ഷൻ ഡ്യൂട്ടി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ അവസാനിച്ചോ എന്ന് സംശയിച്ചു. പക്ഷേ ഹോം വോട്ടിംഗ് ഡ്യൂട്ടി പിന്നാലെ വന്നതോടെ ആ സംശയം മാറി. അതും കഴിഞ്ഞ് പോളിംഗ് ഉദ്യോഗസ്ഥരുടെ വി.എഫ്.എസ് ഡ്യൂട്ടി കൂടി ലഭിച്ചതോടെ, അവസാന ഇലക്ഷൻ ഡ്യൂട്ടി അനിയൻ്റെ കീഴിൽ ചെയ്ത് തീർത്ത സന്തോഷത്തോടെ ഇലക്ഷൻ ഡ്യൂട്ടി എന്ന പെട്ടി ഞാൻ മെല്ലെ അടച്ചു.

നാലഞ്ച് ദിവസം മുമ്പ് കൗണ്ടിംഗ് ഡ്യൂട്ടി കൂടി വന്നതോടെ ഇലക്ഷൻ കമ്മീഷന് എന്നോടുള്ള പെരുത്ത് സ്നേഹം ഞാൻ തിരിച്ചറിഞ്ഞു. കൂടത്തായി സെൻ്റ് മേരീസ് സ്‌കൂളിൽ, കൊടുവള്ളി നിയമസഭാ മണ്ഡലത്തിൻ്റെ വോട്ടെണ്ണൽ കേന്ദ്രത്തിലെ പതിമൂന്നാം നമ്പർ ടേബിളിലേക്ക് കൗണ്ടിംഗ് സൂപ്പർവൈസറായുള്ള നിയമന ഉത്തരവ് ഞാൻ കൈപ്പറ്റിയത് അതേ സ്‌കൂളിൽ വെച്ചായിരുന്നു. രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ഒരു സുനാമി ഞാൻ പ്രതീക്ഷിക്കാത്തതിനാൽ, പെൻഷൻ പ്രായം കൂട്ടിയില്ലെങ്കിൽ ഇത് എൻ്റെ അവസാന ഇലക്ഷൻ ഡ്യൂട്ടി ആയി മാറും.

രാവിലെ കൃത്യം ആറര മണിക്ക് തന്നെ ഞാൻ സെൻ്ററിൽ എത്തി. രണ്ട് ഗേറ്റുകളിലെ പരിശോധന കഴിഞ്ഞ് കൗണ്ടറിൽ ഫോണും ഏല്പിച്ച് ആദ്യം വിശപ്പിൻ്റെ കൗണ്ടറിംഗ് അറ്റാക്ക് ശമിപ്പിച്ചു. ശേഷം സി. ആ. പി. എഫ് കാവൽ നിൽക്കുന്ന മൂന്നാമത്തെ ഗേറ്റിൽ ഐ.ഡി. കാർഡ് സ്‌കാൻ ചെയ്ത ശേഷം അകത്ത് കയറി. അതോടെ, ഇനി കൗണ്ടിംഗ് കഴിയാതെ പുറത്തിറങ്ങാൻ പറ്റാത്ത വേലിക്കൂട്ടിനകത്തായി ഞാൻ.

കൗണ്ടിംഗ് സൂപ്പർവൈസറും കൗണ്ടിംഗ് അസിസ്റ്റൻ്റും മൈക്രോ ഒബ്‌സർവറും അടങ്ങുന്നതാണ് ഒരു കൗണ്ടിംഗ് ടീം. കമ്പി വേലിക്കപ്പുറത്തായി കൗണ്ടിംഗ് ഏജൻ്റുമാരും ഉണ്ടാകും. പതിമൂന്നാം നമ്പർ ടേബിളിലായിരുന്നു എൻ്റെ ഡ്യൂട്ടി. ഞാൻ ചെല്ലുമ്പോൾ ആ ടേബിളിൽ മൂന്ന് പേർ വർത്തമാനവും പറഞ്ഞ് ചിരിച്ച് കളിച്ചിരിക്കുന്നു! അതേ സ്‌കൂളിൽ വോട്ടെണ്ണുന്ന തിരുവമ്പാടി മണ്ഡലത്തിലെ പതിമൂന്നാം നമ്പർ ടേബിളിലേക്കുള്ള സൂപ്പർവൈസർ ആയിരുന്നു അതിൽ ഒരാൾ. തെറ്റ് മനസ്സിലാക്കിയ പുള്ളി വേഗം സ്ഥലം വിട്ടു.

കൃത്യം എട്ടരക്ക് തന്നെ കൺട്രോൾ യൂണിറ്റ് അടങ്ങിയ പെട്ടി ടേബിളിലെത്തി. അഡ്രസ് ടാഗും കൺട്രോൾ യൂണിറ്റ് നമ്പറും ഫോം 17 C യും ഏജൻ്റുമാരെ കാണിച്ച് ഉറപ്പ് വരുത്തി ഞാൻ സീലുകൾ പൊട്ടിച്ചു. പെട്ടി തുറന്ന് കൺട്രോൾ യൂണിറ്റ് പുറത്തെടുത്ത് അതും ഏജൻ്റുമാരെ കാണിച്ച് അതിലെ സീലുകളും ഓരോന്നായി പൊട്ടിച്ചു. ശേഷം അത് ഓണാക്കി ഡിസ്പ്ലേ ചെയ്യുന്ന വിവരങ്ങളും അവരെ കാണിച്ചു.

അങ്ങനെ എണ്ണലിൻ്റെ പ്രധാന കർമ്മമായ റിസൾട്ട് കാണാനായി പ്രസ്തുത ബട്ടൻ അമർത്തി. ഓരോ സ്ഥാനാർത്ഥിക്കും കിട്ടിയ വോട്ടുകൾ ഡിസ്പ്ലേ ചെയ്യുന്നത് കൗണ്ടിംഗ് അസിസ്റ്റൻ്റ് വായിച്ചു. ഞാനും മൈക്രോ ഒബ്‌സർവറും അത് വ്യത്യസ്ത ഷീറ്റുകളിൽ രേഖപ്പെടുത്തി. നാലഞ്ച് മിനുട്ടിനുള്ളിൽ കൗണ്ടിംഗ് തീർന്നു. മെഷീൻ ഓഫാക്കി വീണ്ടും പെട്ടിയിലാക്കി അഡ്രസ് ടാഗ് തിരിച്ച് കെട്ടി അടുത്ത യൂണിറ്റ് കൊണ്ടുവരാനുള്ള സ്ലിപ്പ് അടക്കം റണ്ണറെ ഏല്പിച്ചു. ആകെ എടുത്തത് പത്ത് മിനുട്ട് മാത്രം.

ആദ്യ മെഷീൻ എണ്ണി കണക്കുകൾ തയ്യാറാക്കി ഏജൻ്റുമാരെക്കൊണ്ട് ഒപ്പ് വെപ്പിച്ച് റിട്ടേണിംഗ് ഓഫീസറുടെ ടേബിളിലേക്ക് കൊടുത്ത് വിട്ടു. പ്രസ്തുത ഡാറ്റ സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്ത് അവിടെ നിന്നുള്ള പ്രിൻ്റൗട്ട് സഹിതം വീണ്ടും എൻ്റെ അടുത്തെത്തി. വീണ്ടും അവ രണ്ടും ഒത്തുനോക്കി കൃതൃത വരുത്തി ഒപ്പിട്ട് തിരിച്ചു നൽകി. രണ്ടാം റൗണ്ടും ഈ പ്രക്രിയ തുടർന്നു. അപ്പോഴേക്കും സമയം ഒരു മണിക്കൂർ കഴിഞ്ഞിരുന്നു ! ഈ രൂപത്തിൽ പോയാൽ പതിനഞ്ച് മെഷീനുകൾ എണ്ണിത്തീരാൻ എടുക്കുന്ന സമയം ഞങ്ങളെ അസ്വസ്ഥരാക്കി.

രണ്ടാം റൗണ്ടിൽ ഞങ്ങളെണ്ണിയ മെഷീൻ റിട്ടേണിംഗ് ഓഫീസറുടെ റാൻഡം സെലക്ഷനിൽ അദ്ദേഹത്തിൻ്റെ ടേബിളിൽ വീണ്ടും എണ്ണി. അതിനിടക്ക് ബാലറ്റ് പേപ്പറിൽ രേഖപ്പെടുത്തിയ ടെൻഡേർഡ് വോട്ടിൻ്റെ കണക്കും ഒപ്പിടാൻ തന്ന പ്രിൻ്റൗട്ടിൽ വന്നത് കാരണം ഞാനത് ഒപ്പിടാതെ തിരിച്ചയച്ചു. പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി കൊണ്ടുവന്ന് എന്നെ കാണിച്ച് ബോധ്യപ്പെടുത്തിയപ്പോൾ ഞാനതിൽ ഒപ്പുവെച്ചു. പോളിംഗ് ഡ്യൂട്ടിയുടെ ഭാഗമായി പല തവണ ഞാനും തയ്യാറാക്കിയ പ്രസ്തുത ഡയറിയുടെ ആവശ്യകത അപ്പോഴാണ് മനസ്സിലായത്.

റൗണ്ടുകൾ പുരോഗമിക്കുന്തോറും ആദ്യം ചെയ്തിരുന്ന പലതും മെല്ലെ മെല്ലെ ഒഴിവാക്കി. അതോടെ വോട്ടെണ്ണലിൻ്റെ വേഗത കൂടിക്കൂടി വന്നു. എൻ്റെ ടേബിളിൽ ടെൻഡേർഡ് വോട്ടുകൾ പിന്നെയും വന്നു. ഇടക്ക് റാൻഡം സെലക്ഷനിൽ തുടർച്ചയായി രണ്ട് തവണ ഞാൻ എണ്ണിയ മെഷീനുകൾ വീണ്ടും എണ്ണി. അവസാനം പതിനഞ്ച് റൗണ്ട് പൂർത്തിയായപ്പോൾ സമയം ഒരു മണി കഴിഞ്ഞിരുന്നു. 

ഇടയ്ക്ക് പ്രിൻ്ററുകൾ പണിമുടക്കിയതും വൈദ്യുതി നിലച്ചതും കാരണം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വീണ്ടും വൈകി. ഊണു കഴിച്ച് തിരിച്ച് വന്നിട്ടും സ്ഥിതിയിൽ വലിയ മാറ്റം വന്നില്ല. ഓരോ ടേബിളിലെയും അവസാന പ്രിൻ്റൗട്ട് വന്നപ്പോഴും പതിമൂന്നാം നമ്പർ ടേബിളിലേത് വരാതായപ്പോൾ പതിമൂന്നിനെപ്പറ്റി പലരും പറയുന്നത് എൻ്റെ മനസ്സിലെത്തി. അവസാനം മൂന്ന് മണിക്ക് ലാസ്റ്റ് പ്രിൻ്റൗട്ടും കൂടി ഒപ്പിട്ട് തിരിച്ച് നൽകിയതോടെ സർക്കാർ സർവ്വീസിലെ എൻ്റെ ലാസ്റ്റ് ഇലക്ഷൻ ഡ്യൂട്ടിക്കും പരിസമാപ്തിയായി.

Thursday, April 30, 2026

കുടുംബ സംഗമം

കുടുംബ ജീവിതത്തിനും കുടുംബ ബന്ധത്തിനും ഒരു വിലയും കല്പിക്കാത്ത തലമുറയാണ് പുതിയ നൂറ്റാണ്ടിൽ ജനിച്ച ഭൂരിപക്ഷം കുട്ടികളും എന്നാണ് പൊതുവെയുള്ള അഭിപ്രായം. അതിനാൽ തന്നെ കല്യാണം കഴിച്ച് പുതിയ ഒരു കുടുംബം ഉണ്ടാക്കാനോ, കുടുംബ ബന്ധങ്ങൾ നിലനിർത്താനോ, മാതാപിതാക്കളെ കുടുംബത്തോടൊപ്പം സംരക്ഷിക്കാനോ ഈ പുതിയ തലമുറ പിന്നോട്ടാണ്. ഇത്തരം ഒരു തലമുറയുടെ തിരിച്ചറിവിന് വേണ്ടിയാണ് മിക്ക കുടുംബങ്ങളിലും ഇക്കാലത്ത് കുടുംബ സംഗമങ്ങൾ നടത്തുന്നത്.

2019 ലാണ് ഞങ്ങളുടെ കോളനിയുടെ കുടുംബ സംഗമം (Click & Read) അവസാനമായി നടന്നത്. അതിന് ശേഷം പ്രളയവും കൊറോണയും നാട്ടിൽ ഭീതി പടർത്തി കടന്ന് പോയി. കുടുംബത്തിലെ പലരും പല സമയങ്ങളിലായി ഇഹലോകവാസം വെടിയുകയും ചെയ്തു. എൻ്റെ ഉമ്മയുടെ തലമുറയിൽ ഉമ്മയും ഒരു ജ്യേഷ്ടത്തിയും ഒരു അനിയത്തിയും മൂന്ന് നാത്തൂന്മാരും മാത്രമാണ് ഇനി ബാക്കിയുള്ളത്. അവർക്ക് കുടുംബത്തിലെ പേര പേരകുട്ടികൾ അടക്കമുള്ളവരെ കാണാനും കുട്ടികൾക്ക് തങ്ങളുടെ കുടുംബത്തിലെ വല്ല്യ വല്യുമ്മമാരെ പരിചയപ്പെടാൻ അവസരം ഒരുക്കാനും കുടുംബത്തിലെ മറ്റംഗങ്ങൾക്ക് അൽപനേരം ഒരുമിച്ചിരുന്ന് ഓർമ്മ പുതുക്കാനും എല്ലാം ലക്ഷ്യം വെച്ച് കൊണ്ടായിരുന്നു ഞങ്ങളുടെ അഞ്ചാം സംഗമം സംഘടിപ്പിച്ചത്.

പല പല ഡേറ്റുകളും നിർദ്ദേശിച്ച് അവസാനം ഭൂരിപക്ഷം പേർക്കും സൗകര്യ പ്രദമായ ദിവസം  എന്ന നിലയിലാണ് ഏപ്രിൽ 26 ഞായറാഴ്ച വൈകിട്ട് നാലര മണി മുതൽ രാത്രി ഒമ്പത് മണി വരെ സംഗമം നിശ്ചയിച്ചത്. ഔപചാരിക ചടങ്ങുകൾ ഒന്നും ഇല്ലാതെ തുടങ്ങിയ പരിപാടികൾക്ക് നിയതമായ ഒരു ഘടനയും നിശ്ചയിച്ചിരുന്നില്ല. എങ്കിൽ പോലും ഒരു തടസ്സവുമില്ലാതെ പരിപാടി മുന്നോട്ട് നീങ്ങി.

ഞങ്ങളുടെ കോളനിക്ക് ചുറ്റും താമസിച്ചിരുന്നതും ഇപ്പോൾ അവിടം വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറിയതുമായ കുടുംബങ്ങളെയും കോളനിയിലെ വിവിധ വീടുകളിൽ വീട്ടുജോലി ചെയ്തവരെയും അതിഥികളായി സംഗമത്തിലേക്ക്  ക്ഷണിച്ചിരുന്നു. അവരുടെ അനുഭവങ്ങളും എൻ്റെ തലമുറയുടെ കുട്ടിക്കാല ഓർമ്മകളും ഒന്നാം തലമുറയുടെ ചരിത്രകഥനവും പങ്ക് വെച്ചതോടെ തന്നെ ഞങ്ങൾ പഴയ കുട്ടികളായി. ഇതിനെ ആസ്പദമാക്കി ലൈവ് പ്രശ്‌നോത്തരി നടത്തിക്കൊണ്ട് പുതിയ തലമുറയെയും ഒപ്പം കൂട്ടി. 

അതിഥികൾ അടക്കമുള്ള കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ സംഗമത്തിന് മാറ്റുകൂട്ടി. ഒന്നാം തലമുറയെ പൊന്നാട അണിയിച്ച് ആദരിക്കുകയും കോളനി കുടുംബത്തിൽ നിന്ന് ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് യാത്രയയപ്പ് നൽകുകയും ചെയ്തു. 

കൂടിച്ചേരലിന് വേണ്ടിയുള്ള ഒരു പരിപാടി എന്നതിൽ നിന്ന് വ്യത്യസ്തമായി മറ്റു ചില ഉദ്ദേശ്യങ്ങൾ കൂടി ഈ സംഗമത്തിനുണ്ടായിരുന്നു. മുൻ കാലങ്ങളിൽ കോളനിയിലെ വിവിധ വീടുകളിൽ ജോലിക്ക് നിന്നവരും ഇപ്പോൾ അഗതികളായി കഴിയുന്നവരുമായവർക്ക് വേണ്ടിയുള്ള സഹായം നൽകലാണ് അതിൽ ഒന്നാമത്തേത്. വർഷത്തിൽ രണ്ട് തവണ സാമ്പത്തിക സഹായം നൽകാനാണ് ഉദ്ദേശ്യം. കോളനിയിലെ കുട്ടികളുടെ വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട് നിരന്തര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്നതാണ് മറ്റൊരു ഉദ്ദേശ്യം.

എൻ്റെ മകൻ ലിദു മോൻ കരോക്കെ സഹായത്താൽ ജീവിതത്തിലാദ്യമായി ഒരു പാട്ട് പാടിയതും ഈ സംഗമത്തിലാണ്. വെറും രണ്ട് ദിവസത്തെ പരിശീലനം കൊണ്ട്, വലിയൊരു സദസ്സിന് മുന്നിൽ തുടക്കക്കാരൻ്റെ ഒരു പരിഭ്രമവും ഇല്ലാതെ അവൻ പാടിയത് ഞാനും ഭാര്യയും അത്ഭുതത്തോടെ കേട്ടിരുന്നു.

വരും തലമുറയുടെ സംഘ ശേഷിയും സർഗ്ഗശേഷിയും വളർത്തുക എന്ന ലക്ഷ്യത്തോടെ രണ്ട് വർഷത്തിൽ ഒരിക്കൽ കുടുംബ സംഗമം നടത്തണം എന്നാണ് തീരുമാനം. ദൈവം അനുഗ്രഹിക്കട്ടെ.

Monday, April 27, 2026

ഇൻ സേർച്ച് ഓഫ് ഇഷ്ഫാഖ്... .(ടീം 87 SSC @ കാശ്മീർ - 12)

ടീം 87 SSC @ കാശ്മീർ  - 11

കാശ്‍മീരിലെ ഞങ്ങളുടെ രണ്ടാം ദിവസം എവിടെ പോകണമെന്ന് ഒരു മാസം മുമ്പ് തന്നെ തീരുമാനിച്ചതായിരുന്നു.കാരണം കൃത്യം ഒരു മാസം മുമ്പ് മുതലേ ഗുൽമാർഗ് കേബിൾ കാർ ടിക്കറ്റ് റിസർവ് ചെയ്യാൻ പറ്റൂ.ഞങ്ങൾ നിശ്ചയിച്ചുറപ്പിച്ച ദിവസം ഇത്രയും കൃത്യമാകും എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

കാശ്മീരി ഭാഷയിൽ ഗുൽമാർഗ് എന്നാൽ പൂമേട് എന്നാണ് അർത്ഥം. കാശ്മീരിലെ വേനൽ കാലമായ ഏപ്രിൽ മുതൽ ജൂൺ വരെ ഗുൽമാർഗ് വിവിധതരം ഡെയ്‌സി പൂക്കളുടെ ഒരു പൂമേട് തന്നെയാണ്.എൻ്റെ ആദ്യത്തെ കാശ്മീർ യാത്രയിൽ ഞാൻ അത് ശരിക്കും കണ്ടതും ആസ്വദിച്ചതുമാണ്.രണ്ടും മൂന്നും യാത്രകളിൽ ഗുൽമാർഗ് മഞ്ഞിനടിയിലായതിനാൽ പേരിന് പോലും പൂക്കൾ ഉണ്ടായിരുന്നില്ല.ഈ നാലാം യാത്രയിൽ മഞ്ഞ് ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ അല്പമെങ്കിലും പൂക്കൾ ഉണ്ടാകും എന്നായിരുന്നു എൻ്റെ പ്രതീക്ഷ.

മുമ്പ് രണ്ട് തവണ ഞാൻ ഗുൽമാർഗിലെ കേബിൾ കാറിൽ കയറിയിട്ടുണ്ട്.രണ്ടും ഒന്നാം ഫേസ് ആയ കോങ്ദൂരി വരെ മാത്രമായിരുന്നു.ഇത്തവണ മഞ്ഞിന് അല്പമെങ്കിലും സാദ്ധ്യതയുള്ളത് സെക്കൻഡ് ഫേസിൽ ആയതിനാലും ഞാൻ ഇതുവരെ അവിടെ പോകാത്തതിനാലും റിസർവ് ചെയ്തപ്പോഴേ ഗുൽമാർഗ് മുതൽ അഫാർവത് വരെ ടിക്കറ്റ് എടുത്തിരുന്നു. 1820 രൂപയാണ് ചാർജ്ജ്. മുൻ വർഷത്തിൽ ഇതേ സമയത്ത്  സെക്കൻഡ് ഫേസ് വരെ പോയി പാറക്കല്ലുകൾ മാത്രം കണ്ടു പോന്ന അനിയന്റെ അനുഭവം എന്റെ മനസ്സിൽ ചില ധാരണകൾ സൃഷ്ടിച്ചിരുന്നു. ഹോട്ടലിൽ തൊട്ടടുത്ത റൂമിൽ ഉണ്ടായിരുന്ന കോഴിക്കോട്ടുകാർ തലേ ദിവസം പോയി കാറ്റു കാരണം തിരിച്ച് പോന്നതും കൂടി കേട്ടതോടെ എൻ്റെ പ്ലാൻ മറ്റൊരു വഴിയേ നീങ്ങി.

ഒന്നാം കാശ്മീർ യാത്രയിൽ ഞാൻ കുടുംബ സമേതം താമസിച്ച ഗുൽമാർഗിനടുത്തുള്ള എൻ്റെ സ്റ്റുഡന്റ് ഇഷ്ഫാഖിന്റെ വീട്ടിൽ പോവുക എന്നതായിരുന്നു ആ പ്ലാൻ.എന്റെ സഹപാഠികൾക്ക് ഒരു കാശ്മീരി വീട് കാണാനും അവരുടെ ആതിഥേയത്വം അനുഭവിക്കാനും അതിലൂടെ സാധിക്കും എന്നതായിരുന്നു സാധാരണ ടൂറുകളിൽ നിന്ന് ഞാൻ ഇതിൽ കണ്ട വ്യത്യസ്തത. പിന്നെ ഇടക്കിടക്ക് കാശ്മീരിൽ പോകുന്നതിന്ന് പിന്നിൽ ഒരു രഹസ്യവും ഇല്ല എന്ന് തെളിയിക്കലും.പക്ഷേ, വീടിന്റെ ലൊക്കേഷൻ കിട്ടാൻ, ദിവസങ്ങളായി ശ്രമിച്ചിട്ടും അവനെ ബന്ധപ്പെടാൻ സാധിച്ചില്ല എന്നതായിരുന്നു എന്റെ മുന്നിലെ ഏറ്റവും വലിയ പ്രതിബന്ധം.

കാശ്മീരിൽ ഇനിയുള്ള ദിവസങ്ങളിൽ കറങ്ങാനുള്ള ട്രാവലർ ഹോട്ടലുകാർ തന്നെ ഏർപ്പാടാക്കി തന്നതായിരുന്നു.മുദ്ദസർ എന്ന കാശ്മീരി ആയിരുന്നു ഡ്രൈവർ. യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ ഞാൻ എൻ്റെ മുൻ കാശ്മീർ സന്ദർശനങ്ങളെപ്പറ്റി അദ്ദേഹത്തോട് പറഞ്ഞു.കൂട്ടത്തിൽ ഇഷ്ഫാഖിന്റെ ഫോട്ടോ കാണിച്ച് അവനെ അറിയുമോ എന്നന്വേഷിച്ചു.പക്ഷെ അദ്ദേഹം കൈ മലർത്തി.

കൃത്യം എട്ടു മണിക്ക് ഞങ്ങൾ ഗുൽമാർഗ്ഗിലേക്ക് പുറപ്പെട്ടു.മഴ ചെറുതായി പൊടിയുന്നുണ്ടായിരുന്നു. ശ്രീനഗറിന്റെ അതിർത്തി കഴിഞ്ഞത് മുതൽ തന്നെ ഞാൻ ജാഗരൂകനായി.മെയിൻ റോഡിൽ നിന്നും ഇഷ്ഫാഖിന്റെ വീട്ടിലേക്ക് തിരിയുന്ന വഴിയുടെ മൂന്ന് വർഷം മുമ്പത്തെ ചെറിയ ഒരോർമ്മ  ചിത്രം എന്റെ മനസ്സിലുണ്ടായിരുന്നു. റോഡിന്റെ  മറുവശത്ത് എവിടെയെങ്കിലും ആ വഴി ഉണ്ടോ എന്ന് ഞാൻ ഉറ്റുനോക്കിക്കൊണ്ടിരുന്നു. റോഡിന്റെ മദ്ധ്യഭാഗത്തെ ഡിവൈഡറിൽ ഉയർന്നു പൊങ്ങിയ ചെടികൾ എന്റെ കാഴ്ചകളെ പലപ്പോഴും മറച്ചു.മകം എന്ന സ്ഥലത്ത് എത്തിയപ്പോൾ ഇഷ്ഫാഖ് മുമ്പ് ആ സ്ഥലത്തെപ്പറ്റി എന്തോ പറഞ്ഞത് എന്റെ ഓർമ്മയിൽ മിന്നിമറഞ്ഞു.അല്പം മുന്നോട്ട് നീങ്ങി, ഒരു ധാബയിൽ പ്രഭാത ഭക്ഷണത്തിനായി ഞങ്ങൾ കയറി.

ഭക്ഷണം കഴിക്കുന്നതിനിടയിൽ മഴ കൂടുതൽ ശക്തമായി.യാത്ര പ്ലാൻ ചെയ്യുമ്പോൾ തന്നെ എല്ലാവരോടും മഴയുറ കരുതാൻ ഞാൻ പറഞ്ഞത് വെറുതെയല്ല എന്ന് എന്റെ സഹപാഠികൾക്ക് ബോദ്ധ്യമായി.ഗുൽമാർഗ്ഗിലെ കാഴ്ചകൾ മഴയിൽ മുങ്ങുമോ എന്ന ഭയം അവരുടെ മുഖത്ത് ഞാൻ കണ്ടു.പക്ഷേ എന്റെ മനസ്സിൽ പ്രതീക്ഷയുടെ ഒരു വെള്ളിമേഘം അപ്പോൾ ഉരുണ്ട് കൂടിത്തുടങ്ങി. കാശ്മീരിലെ അപ്രതീക്ഷിത മഴ മഞ്ഞു വീഴ്ചയുടെ മുന്നോടിയായി സംഭവിക്കുന്നതാണ് എന്ന അറിവായിരുന്നു അതിന് കാരണം.

അപ്പോഴേക്കും, തലേ ദിവസം ലാൽ ചൗക്കിൽ നിന്നും കഴിച്ച ഭക്ഷണം ഫൈസലിനും നാരായണനും പുറമെ എന്നെയും ഉപദ്രവിക്കാൻ തുടങ്ങിയിരുന്നു.മഴ കാരണം യാത്ര തുടരാൻ സാധിക്കാതെ ധാബയിൽ തന്നെ ഇരുന്നതിനാൽ രണ്ടും മൂന്നും തവണ ടോയിലറ്റിൽ പോകാൻ സാധിച്ചു. ഇതിനിടെ ഒരു അസുഖവും ഇല്ലാത്ത ഗോവിന്ദൻ ടോയിലറ്റിൽ കയറി ഏറെ സമയം കഴിഞ്ഞിട്ടും പുറത്ത് വരാത്തത് എന്റെയുള്ളിൽ പരിഭ്രാന്തി പരത്തി. അവൻ്റെ മുൻകരുതൽ കാരണമാണ് വൈകിയത് എന്ന് പുറത്ത് വന്നപ്പോഴാണ് അറിഞ്ഞത്. ഗുൽമാർഗ്ഗിലെ തണുത്ത കാറ്റിൽ നിന്നും രക്ഷ നേടാൻ രണ്ട് അണ്ടർവെയറും അതിന് പുറത്ത് ഒരു ട്രാക്ക്സ്യൂട്ടും പിന്നെ ഒരു പാന്റും അതിനു മുകളിൽ ജീൻസും ധരിച്ച് മൂത്രമൊഴിക്കാൻ കയറിയ അവന്റെ അവസ്ഥ ഓർത്തപ്പോൾ എല്ലാവർക്കും ചിരി പൊട്ടി.  

മഴ ഒന്നടങ്ങിയപ്പോൾ ഞങ്ങൾ യാത്ര തുടരാൻ തീരുമാനിച്ചു.ധാബയിലെ സപ്ലയർ അടുത്തേതോ സ്ഥലവാസി ആണെന്നറിഞ്ഞപ്പോൾ അയാളെയും ഞാൻ ഇഷ്ഫാഖിന്റെ ഫോട്ടോ കാണിച്ചുകൊണ്ട് ആളെ അറിയുമോ എന്നന്വേഷിച്ചു.കാശ്മീരികളുടെ സ്വത സിദ്ധമായ ചിരിയോടെ അയാളും എന്നെ കൈവിട്ടു. അഞ്ച് ദിവസം പരിചയമുള്ള ഇഷ്ഫാഖിന്റെ ഗല്ലി പോകുന്ന വഴിയിൽ ഞാൻ വീണ്ടും തിരഞ്ഞെങ്കിലും മഴ വീണ്ടും തടസ്സപ്പെടുത്തി. അവസാനം ഗുൽമാർഗ്ഗിന്റെ കവാടമായ ടാങ്മാർഗ്ഗിൽ ഞങ്ങളെത്തി.

ഡ്രൈവർ മുദ്ദസർ, വണ്ടി നേരെ ഒരു കടയുടെ മുന്നിലേക്ക് കയറ്റി.കോട്ടും ബൂട്ടും വാടകക്ക് കൊടുക്കുന്ന കടയായിരുന്നു അത്.എല്ലാവരും ജാക്കറ്റും സ്വറ്ററും മഴയുറയും കരുതിയതിനാൽ ഇനി കോട്ടിന്റെ ആവശ്യം ഇല്ല എന്ന് ഞങ്ങൾ ഏകകണ്ഠമായി പറഞ്ഞു. പക്ഷേ, കടയുടമ ഗുൽമാർഗ്ഗ് കേബിൾ കാറിന്റെ ഒന്നാം ഫേസിലെ നിലവിലുള്ള അവസ്ഥ കാണിച്ചപ്പോൾ ഞങ്ങളുടെ കണ്ണ് തള്ളിപ്പോയി - മഞ്ഞു വീഴ്ചയിൽ ആറാടുന്ന സഞ്ചാരികൾ !! മഞ്ഞില്ലെങ്കിൽ കോട്ടിന്റെ വാടക നൽകേണ്ട എന്നും അദ്ദേഹം പറഞ്ഞതോടെ ഒരു സെറ്റിന് 300 രൂപ നിരക്കിൽ ഞങ്ങൾ എല്ലാവരും ആവശ്യമായ ഡ്രെസ്സുകൾ വാടകക്കെടുത്തു.

ഈ സീസണിലെ കാശ്മീരിലെ ആദ്യത്തെ മഞ്ഞുവീഴ്ച അന്ന് ആരംഭിക്കുകയായിരുന്നു.ഒരു മാസം മുമ്പ് ഈ ദിവസം ഗുൽമാർഗ് യാത്രക്കായി തീരുമാനിച്ചത് എത്ര കൃത്യമായിരുന്നു എന്ന് ഞാൻ ആലോചിച്ചുപോയി. ദൈവത്തിന് സ്തുതി.

തിരിച്ച് വണ്ടിയിൽ കയറുന്നതിന് മുമ്പ് ആ കടക്കാരനെയും ഇഷ്ഫാഖിന്റെ ഫോട്ടോ ഞാൻ കാണിച്ചു.അയാളത് മറ്റൊരാളെ കാണിച്ച് എന്തോ കുശുകുശുക്കി.ശേഷം എന്റെ കയ്യിൽ നിന്നും ഇഷ്ഫാഖിന്റെ നമ്പർ വാങ്ങി വിളിച്ച് നോക്കി. ഇഷ്ഫാഖ് ഫോൺ എടുക്കാത്തതിനാൽ ഞാൻ വീണ്ടും നിരാശനായി.കണ്ടെത്തിയാൽ ഒരു സർപ്രൈസ് ആകട്ടെ എന്നതിനാൽ ഇഷ്ഫാഖിനെ ഞാൻ തിരയുന്ന വിവരം മറ്റാരെയും അറിയിച്ചില്ല. 

മല മുകളിൽ മഞ്ഞുണ്ടെന്നറിഞ്ഞതോടെ ഞങ്ങളുടെ ആവേശം കൊടുമുടിയിലായി.വണ്ടി ഗുൽമാർഗ് ലക്ഷ്യമാക്കി മല കയറാൻ തുടങ്ങി.


Next: ഗുൽമാർഗ്ഗിൽ ഒരു മഞ്ഞ് വീഴ്ചക്കാലത്ത്