Pages

Wednesday, December 21, 2022

ആ കാവ്യനീതി പുലർന്നു

ഒടുവിൽ ഒരു കാവ്യനീതി പോലെ ലയണൽ മെസ്സി ആ സ്വർണ്ണക്കപ്പിൽ മുത്തം വച്ചു. നിലവിലുള്ള ചാമ്പ്യന്മാരായ ഫ്രാൻസിനെ മുട്ടുകുത്തിക്കുമ്പോൾ , കഴിഞ്ഞ ലോകകപ്പിൽ തങ്ങളെ നാട്ടിലേക്ക് വിമാനം കയറ്റിയ ടീമിനോടുള്ള പ്രതികാരം കൂടിയായി അത് മാറി. ഫൈനലിൽ കവാത്ത് മറക്കുന്നവൻ എന്ന ശാപത്തിൽ നിന്നും മെസ്സിക്ക് മോചനവുമായി .


ടെലിവിഷൻ നമ്മുടെ നാട്ടിൽ വന്ന് തുടങ്ങിയ 1990 മുതൽ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഞാൻ കാണാറുണ്ട്. പക്ഷെ ഇതുവരെ ഇത്രയും ആകാംക്ഷ നിറഞ്ഞ, ഞെരമ്പുകൾ വലിഞ്ഞ് മുറുകിയ , ആവേശം പരകോടിയിലെത്തിയ ഒരു മത്സരം കണ്ടിട്ടില്ല.  ഫൈനൽ വരെ ടീമിനെ തോളിലേറ്റിയ എംബാപ്പെയെ ഒന്ന് ക്ലോസപ്പിൽ കാണാൻ പോലും കിട്ടാതെ എൺപതാം മിനുട്ട് വരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ഫ്രാൻസ് പെട്ടെന്ന് തന്നെ കീഴടങ്ങും എന്നായിരുന്നു മത്സരം വീക്ഷിച്ച എല്ലാവരുടെയും ധാരണ. 

പക്ഷേ, കാലിൽ കൊരുത്ത പന്തിനെ വലയിൽ കയറ്റാതെ വിടാൻ ഒരുക്കമില്ലാത്ത എംബാപ്പെ വിശ്വരൂപം പ്രാപിച്ചത് കിരീടം കൈയിൽ നിന്നും വഴുതുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴാണ്. ഓരോ അടിക്കും തിരിച്ചടി നൽകി ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയപ്പോൾ പലപ്പോഴും ശ്വാസം പോലും നിലച്ചു പോയി. മെസ്സിയുടെ അടിക്ക് എംബാെപ്പയുടെ തട എന്ന രീതിയിൽ കളി പുരോഗമിച്ചപ്പോൾ രണ്ട് മണിക്കൂർ നേരത്തേക്ക് ലോകം മുഴുവൻ ആ കുഞ്ഞ് പന്തിന്റെ ഗതികൾ നിരീക്ഷിച്ചിരുന്നു പോയി.

വിശ്വകിരീടത്തിന് പുറമെ ഗോൾഡൻ ബോളിനും ഗോൾഡൻ ബൂട്ടിനും കൂടി ഈ ഫൈനൽ പോരാട്ടം നിർണ്ണായകമായിരുന്നു.തോൽവിയോടെ തുടങ്ങി അവസാനം വിശ്വവിജയികളാക്കി അർജന്റീനയെ മാറ്റിമറിച്ച ലയണൽ ആന്ദ്രെ മെസ്സി എന്ന മിശിഹാ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബാൾ ഏറ്റുവാങ്ങിയപ്പോൾ അത് അർഹതക്കുള്ള അംഗീകാരമായി.ക്ലബ്ബ് ഫുട്ബാളിൽ ഒരേ ടീമിനായി കളിക്കുന്ന മെസ്സിയും എംബാപ്പയും ഇഞ്ചോടിഞ്ച് പോരാടിയപ്പോൾ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് എംബാപ്പെയും കരസ്ഥമാക്കിയതോടെ ഫൈനൽ മത്സരം കണ്ട എല്ലാവർക്കും ആശ്വാസവുമായി.


 ഫുട്ബാളിലെ ഏതാണ്ട് എല്ലാ റിക്കാർഡുകളും പങ്കിട്ടെടുക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും ഫിഫ വേൾഡ് കപ്പ് കയ്യിലേന്താൻ ഒരു അവസരം ലഭിച്ചിരുന്നില്ല.ഈ ലോകകപ്പോടെ ഈ രണ്ട് ഇതിഹാസങ്ങളും ലോകകപ്പ് മത്സരങ്ങളോട് വിട പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആ സ്വപ്നം സഫലീകരിക്കാൻ സാധിച്ചില്ല.പക്ഷെ, കഠിനപ്രയത്നത്തിന്റെ  പര്യായമായ മെസ്സി, ഒരു കുഞ്ഞിനെ എന്നപോലെ ആ ട്രോഫിയിൽ തലോടുമ്പോൾ ലോകത്തെ എല്ലാ സോക്കർ പ്രേമികളും ഉറക്കെ പറയുന്നു..." യൂ ഡിസർവ് ഇറ്റ് മെസ്സി , യൂ ആർ ദ ലജന്റ് ഓഫ് സോക്കർ വേൾഡ് " .

വേൾഡ് കപ്പിന്റെ ആരവം തൽക്കാലം നിലക്കുമ്പോൾ ഒരു കാര്യം വ്യക്തമാവുന്നു.ഇന്ന് മെസ്സിയുടെ പേരിലുള്ള സകല റിക്കാർഡുകളും താമസിയാതെ എംബാപ്പെ സ്വന്തം പേരിലാക്കും. പത്തൊമ്പതാം വയസ്സിൽ റഷ്യയിൽ തുടങ്ങിയ ആ പട്ടാഭിഷേകം ഖത്തറിലും തുടർന്നു.ഇനി മെക്സിക്കോയിലും തുടരും, ഇൻഷാ അല്ലാഹ്.

1 comments:

Areekkodan | അരീക്കോടന്‍ said...

വേൾഡ് കപ്പിന്റെ ആരവം തൽക്കാലം നിലക്കുമ്പോൾ ഒരു കാര്യം വ്യക്തമാവുന്നു.ഇന്ന് മെസ്സിയുടെ പേരിലുള്ള സകല റിക്കാർഡുകളും താമസിയാതെ എംബാപ്പെ സ്വന്തം പേരിലാക്കും. പത്തൊമ്പതാം വയസ്സിൽ റഷ്യയിൽ തുടങ്ങിയ ആ പട്ടാഭിഷേകം ഖത്തറിലും തുടർന്നു.ഇനി മെക്സിക്കോയിലും തുടരും, ഇൻഷാ അല്ലാഹ്.

Post a Comment

നന്ദി....വീണ്ടും വരിക