Pages

Showing posts with label Ballon d'Or. Show all posts
Showing posts with label Ballon d'Or. Show all posts

Wednesday, December 14, 2022

ഫീനിക്സ് പക്ഷികൾ

ടെലിവിഷനും ഇന്റർനെറ്റും ഇല്ലാത്ത കാലത്ത് സ്പോർട്സ്റ്റാർ എന്ന മാഗസിനിലൂടെ അറിഞ്ഞ (എന്റെ അനുഭവം) മറഡോണയെന്ന ഫുട്ബാൾ മാന്ത്രികനിലൂടെയായിരുന്നു അർജന്റീന എന്ന രാജ്യം മലപ്പുറത്ത് പേരെടുത്തത്.അതുകൊണ്ട് തന്നെയായിരിക്കാം മലപ്പുറത്ത് അന്നും ഇന്നും സോക്കർ ആരാധകർ കൂടുതലുള്ള രാജ്യമായി അർജന്റീന തുടരുന്നത്.പക്ഷെ മറഡോണ കളം വിട്ടതോടെ അർജന്റീന എന്റെ മനസ്സിൽ നിന്നും കൂടൊഴിഞ്ഞു.ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ അതേ അർജന്റീനയിൽ നിന്നുള്ള ലയണൽ മെസ്സി എന്ന സിംഹമാണ് ഫുട്ബാളിലെ സകല സിംഹാസനത്തിലും കയറി നിൽക്കുന്നത്.അർജന്റീനയും ബാഴ്‌സലോണയും എന്റെ ഇഷ്ട ടീമല്ലെങ്കിലും മെസ്സി മാജിക്കിൽ ഞാനും ആകൃഷ്ടനായി.

" ഫുട്ബാൾ മൈതാനത്ത്, കഴുകന്റെ കണ്ണും പുള്ളിപ്പുലിയുടെ വേഗതയും കുറുക്കന്റെ കൌശലവും സിംഹത്തിന്റെ ഗാംഭീര്യവും സമന്വയിപ്പിച്ച് ചിത്രശലഭം പോലെ പാറിക്കളിക്കുന്ന  ഒരു പാവം പയ്യൻ എന്ന് ഒറ്റ വാചകത്തിൽ മെസ്സിയെ പരിചയപ്പെടുത്താം " 

 2013 ൽ തുടർച്ചയായി നാലാം തവണയും ഫിഫ ബാലൺ ഡി ഓർ (FIFA Ballon d'Or) പുരസ്കാരത്തിനായി ലയണൽ മെസ്സി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഞാൻ എൻറെ ബ്ലോഗിൽ കുറിച്ച വരികളാണിത് (പൂർണ്ണമായും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) വീണ്ടും നാല് തവണ കൂടി ബാലൺ ഡി ഓർ നേടി സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയെയും ബഹുദൂരം പിന്നിലാക്കി മെസ്സി സോക്കർ ലോകത്തെ സിംഘമായി ഗർജ്ജനം തുടർന്നു.പക്ഷേ, വർഷങ്ങൾ കാത്തിരുന്നിട്ടും ഒരു അന്താരാഷ്‌ട്ര ഫുട്ബാൾ കിരീടം സ്വന്തം നാട്ടിലെത്തിക്കാൻ മെസ്സിക്ക് സാധിക്കാത്തത് ഈ നേട്ടങ്ങൾക്കിടയിലും വിമർശനങ്ങളുടെ കൂരമ്പുകൾ ഏറ്റുവാങ്ങാൻ ഇടയാക്കി. 

2021 ജൂലൈ 10ന് നിലവിലുള്ള ചാമ്പ്യന്മാരായ സാക്ഷാൽ ബ്രസീലിനെ അവരുടെ നാട്ടിൽ വച്ച് മലർത്തിയടിച്ച് കോപ്പ അമേരിക്ക കപ്പ് എന്ന ആദ്യ അന്താരാഷ്‌ട്ര ഫുട്ബാൾ കിരീടം ലയണൽ മെസ്സി ഉയർത്തിയപ്പോൾ ഞാൻ ബ്ലോഗിലിട്ട കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയായിരുന്നു.
"ഫുട്ബാൾ ആരാധകരുടെ കണ്ണ് ഇനി ഖത്തറിലേക്കാണ്. കോപ്പയിലെ വിജയം ചായക്കോപ്പയിലെ കൊടുങ്കാറ്റ് ആയിരുന്നില്ല എന്ന് 2022 ലോക കപ്പിൽ മെസ്സിക്കും കൂട്ടർക്കും തെളിയിക്കേണ്ടതുണ്ട്. പേരുദോഷം കഴുകിക്കളഞ്ഞ ടീമിന്റെ പടയോട്ടത്തിന്റെ തുടക്കമാകുമോ കോപ്പയിലെ ബ്രസീലിനെതിരെയുള്ള വിജയം ? കാത്തിരുന്ന് കാണാം".(പൂർണ്ണമായും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

ആരാധകരുടെ മനസ്സിൽ വാനോളം പ്രതീക്ഷകൾ ഉയർത്തി ഖത്തറിൽ ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ, എല്ലാവരും എഴുതിത്തള്ളിയ സൗദി അറേബ്യക്ക് മുന്നിൽ ഫുട്ബാളിലെ രാജകുമാരൻ ശിരസ്സ് നമിച്ചപ്പോൾ ലോകം മുഴുവൻ ഞെട്ടി.ഈ ലോകകപ്പിൽ എന്റെ ഫേവറിറ്റ് ടീം ഇംഗ്ലണ്ട് ആയിരുന്നെങ്കിലും (ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റു മടങ്ങി) സഹപ്രവർത്തകൻ റഹീമിന്റെ ദുഃഖം കണ്ട ഞാൻ പറഞ്ഞു - "1990ൽ നിലവിലുള്ള ചാമ്പ്യൻമാർ എന്ന പരിവേശത്തോടെ ഇറ്റലിയിൽ ആദ്യ കളിക്കിറങ്ങിയ അർജന്റീന കാമറൂണിനോട് തോറ്റു കൊണ്ടാണ് തുടങ്ങിയത്.പക്ഷെ അന്ന് കളി അവസാനിപ്പിച്ചത് ഫൈനലിൽ ആയിരുന്നു.ഈ വർഷവും നമുക്ക് അങ്ങനെ പ്രതീക്ഷിക്കാം."

ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ മെക്സിക്കോയെയും മൂന്നാം മത്സരത്തിൽ പോളണ്ടിനെയും തകർത്ത് പ്രീക്വാർട്ടറിൽ കയറിയ അർജന്റീന, ആസ്‌ട്രേലിയയെ കെട്ടുകെട്ടിച്ച് ക്വാർട്ടറിലേക്ക് മുന്നേറി.ക്വാർട്ടറിൽ നെഡർലാന്റിനെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ മുട്ടുകുത്തിച്ച് സെമിയിൽ കയറി.ചിര വൈരികളായ ബ്രസീലിനെ നിലം പരിശാക്കി എത്തിയ ക്രൊയേഷ്യ ആയിരുന്നു സെമിയിൽ എതിരാളി.2018 റഷ്യൻ ലോകകപ്പിൽ തങ്ങളെ 3 - 0 ന് നാണം കെടുത്തിയ ക്രൊയേഷ്യയെ അതേ സ്‌കോറിൽ പുറത്താക്കുമ്പോൾ മെസ്സി എന്ന മാന്ത്രികന്റെ മുഖത്ത് കളിക്കിടയിൽ ആദ്യമായി നിലാവുദിക്കുന്നത് എല്ലാവരും ദർശിച്ചു.ഒരു ഫീനിക്സ് പക്ഷിയെ പോലെ അയാൾ മൈതാനത്ത് ചിറകടിച്ചുയർന്നു.

ഇനി കപ്പിനും ചുണ്ടിനും ഇടയിൽ നിലവിലുള്ള ചാമ്പ്യന്മാരായ ഫ്രാൻസ്  മാത്രം.റിക്കാർഡുകൾ കുന്നു കൂട്ടിയ ഭൂമിയിലെ ഒരേ ഒരു ഫുട്ബാൾ രാജാവ് കിരീടം വയ്ക്കുമോ അതല്ല ഉടയ്ക്കുമോ എന്ന് കണ്ടറിയാം.

                                                          ഫോട്ടോ കടപ്പാട് : ഗൂഗിള്‍



Tuesday, January 08, 2013

മെസ്സി... വീണ്ടും വീണ്ടും വീണ്ടും ലോക ഫുട്ബോളര്‍ !!!

             കാല്പന്തുകളിയിൽ പോയ വർഷം പുതിയ ചരിത്രം കുറിച്ച ഫുട്ബാളിൽന്റെ രാജകുമാരൻ ലയണൽ മെസ്സി, യഥാർത്ഥ ഫുട്ബാൾ ഇതിഹാസം താൻ തന്നെയാണെന്ന് ലോകത്തിന് മുമ്പിൽ ഒരിക്കൽ കൂടി തെളിയിച്ചു.ഗോൾ വേട്ടയിൽ എന്ന പോലെ ലോക ഫുട്ബാളർ പുരസ്കാര വേട്ടയിലും തന്നെ വെല്ലാൻ ആരുമില്ലെന്ന് തെളിയിച്ചുകൊണ്ട് തുടർച്ചയായി നാലാം തവണയും
ഫിഫ  ബാലൺ ഡി ഓർ (FIFA Ballon d'Or) ‍ പുരസ്കാരം അർജന്റീനക്കാരൻ  ലയണൽ മെസ്സി കരസ്ഥമാക്കി.

            ഫുട്ബാൾ മൈതാനത്ത്, കഴുകന്റെ കണ്ണും പുള്ളിപ്പുലിയുടെ വേഗതയും കുറുക്കന്റെ കൌശലവും സിംഹത്തിന്റെ ഗാംഭീര്യവും സമന്വയിപ്പിച്ച് ചിത്രശലഭം പോലെ പാറിക്കളിക്കുന്ന  ഒരു പാവം പയ്യൻ എന്ന് ഒറ്റ വാചകത്തിൽ മെസ്സിയെ പരിചയപ്പെടുത്താം. സ്വയം ഗോളടിക്കുന്നതിന് പുറമേ കൂട്ടുകാരെക്കൊണ്ട് ഗോളടിപ്പിക്കുന്നതിലും മെസ്സി ഒട്ടും പിന്നിലല്ല എന്ന് ബാഴ്സലോണയുടെ സ്പാനിഷ് ലീഗ് മത്സരഫലങ്ങൾ നമ്മോട് പറയുന്നു.ഇരുപത്തി അഞ്ചാം വയസ്സിൽ തന്നെ ഇത്രയധികം നേട്ടങ്ങൾ കൊയ്ത ഈ ഇതിഹാസം, ക്രിക്കറ്റിൽ സചിൻ ടെൻഡുൽക്കർ സൃഷ്ടിച്ചപോലെ ഫുട്‌ബാളിൽ റിക്കാർഡുകളുടെ ഒരു മല തന്നെ  സൃഷ്ടിച്ചേക്കാം.

                ഫ്രാൻസിന് യൂറോകപ്പും ലോക കപ്പും നേടിക്കൊടുക്കുന്നതിലും റയൽ മാഡ്രിഡിനെ സ്പാനിഷ്‌ലീഗിലും ചാമ്പ്യൻസ് ലീഗിലും ജേതാക്കളാക്കുന്നതിലും മുഖ്യപങ്കു വഹിച്ച സിനദിൻ സിദാനും ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ചതാരം എന്ന ബഹുമതിയും ബ്രസീലിനെ തുടർച്ചയായി മൂന്ന് തവണ ലോകകപ്പ് ഫൈനലിൽ എത്തിക്കുന്നതിലും രണ്ട് തവണ ചാമ്പ്യന്മാർ ആക്കുന്നതിലും മുഖ്യപങ്ക് വഹിച്ച റൊണാൽഡൊയുമായിരുന്നു മുമ്പ് ഈ ബഹുമതി തുടർച്ചയായി മൂന്ന് തവണ നേടി ഫുട്ബാൾ ആരാധകരെ വിസ്മയിപ്പിച്ചത്.മെസ്സി ആ അതിശയ ചരിത്രവും മാറ്റി എഴുതിക്കഴിഞ്ഞു.
  
               സ്പെയിനിന്റെ ലോകകപ്പ് വിജയത്തിലേക്കും വീണ്ടും യൂറോകപ്പ് നേട്ടത്തിലേക്കും നയിച്ച ആന്ദ്രെ ഇനിയെസ്റ്റ എന്ന മിഡ്ഫീൽഡ് ജനറലിനെയും റയൽ മാഡ്രിഡിനെ സ്പാനിഷ്‌ലീഗ് കിരീടം തിരിച്ചുപിടിക്കാൻ കരുത്ത് പകർന്ന സാക്ഷാൽ കൃസ്ത്യാനോ റോണാൾഡൊയേയും കടുത്ത മത്സരത്തിൽ പിന്തള്ളിയാണ് മെസ്സി ഇത്തവണ നേട്ടം കൊയ്തത്. തുടർച്ചയായി ആറാം തവണയാണ് മെസ്സി ഈ പുരസ്കാരത്തിന്റെ അവസാനലിസ്റ്റിൽ ഇടം പിടിക്കുന്നത് എന്നത് തന്നെ ഈ താരത്തെ ഭൂമിയിലെ ഫുട്‌ബാൾ രാജാവാക്കി മാറ്റുന്നു.
 

                   ഗർഡ്മുള്ളറുടെ 40 വർഷം പഴക്കമുള്ള ഒരു റിക്കാർഡ് ആണ് 2012 എന്ന വിസ്മയ വർഷത്തിൽ മെസ്സി പഴംകഥയാക്കിയത്. ലോക ഫുട്ബാളിൽ ഇതിനകം എത്രയോ താരങ്ങളും ‘ഇതിഹാസ‘ങ്ങളും ഉദിച്ചെങ്കിലും കലണ്ടർ വർഷം 85 ഗോളുകൾ എന്ന റിക്കാർഡ് കാലങ്ങളായി മായാതെ കിടന്നു.ഫുട്ബാളിന്റെ മിഷിഹ അത് ബഹുദൂരം പിന്നിലാക്കി 91 എന്ന സംഖ്യയിൽ അത് അവസാനിപ്പിച്ചു - ബാഴ്സലോണക്ക് വേണ്ടി 79ഉം അർജന്റീനക്ക് വേണ്ടി 12ഉം ഗോളുകളാണ് 2012ൽ മെസ്സിയുടെ ബൂട്ടിൽ നിന്ന് വലതുളച്ചു കയറിയത്. ഇതിനിടയിൽ സീസണിലെ കപ്പ് വിജയങ്ങളുടെ എണ്ണത്തിലും സ്പാനിഷ്‌ലീഗിലെ അപരാചിതകുതിപ്പിന്റെ എണ്ണത്തിലും ബാഴ്സലോണ റിക്കാർഡ് സ്ഥാപിച്ചിരുന്നു.

                ഫ്രെഞ്ച് ഫുട്ബാൾ മാഗസിൻ 1956 മുതൽ നൽകി വരുന്ന ബാലൺ ഡി ഓർ പുരസ്കാരവും  (Ballon d'Or) ഫിഫയുടെ ലോക ഫുട്ബാളർ ഓഫ് ദ ഇയർ പുരസ്കാരവും (World Footballer of the Year) സമന്വയിപ്പിച്ച് 2010 മുതലാണ് ഫിഫ  ബാലൺ‍ ഡി ഓർ (FIFA Ballon d'Or) ‍ പുരസ്കാരംനൽകിത്തുടങ്ങിയത്. 2009ൽ ലോക ഫുട്ബാളർ ഓഫ് ദ ഇയർ പുരസ്കാരവും 2010 , 2011 വർഷങ്ങളിൽ ഫിഫ  ബാലൺ‍ ഡി ഓർ പുരസ്കാരവും ആണ് മെസ്സി കരസ്ഥമാക്കിയത്. വിവിധ ദേശീയ ടീമുകളുടെ നായകരും പരിശീലകരും ലോകത്തെ മുൻ‌നിര കളി‌എഴുത്തുകാരും ആണ് മികച്ച താരത്തെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പിൽ പങ്കെടുക്കുന്നത്.

             ഇത്രയും നേട്ടങ്ങൾക്കിടയിലും ഒരു സ്വകാര്യ ദു:ഖം മെസ്സിയെ പിന്തുടരുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. മെസ്സി അംഗമായ അർജന്റീന ടീമിന് ലോകകപ്പ് നേടാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നത് തന്നെയാണത്. മാത്രമല്ല ലോകകപ്പിൽ ഒരു ഗോൾ നേടാൻ ഗോളുകളുടെ തമ്പുരാന് ഇതുവരെ സാധിച്ചിട്ടില്ല എന്നതും വിസ്മയാവഹം തന്നെ.എങ്കിലും ഹോർമോൺ ചികിത്സക്ക് ബാഴ്സലോണയിൽ എത്തിയ ഈ പയ്യനിൽ നിന്ന്, അർജന്റീന ഇനിയും പലതും പ്രതീക്ഷിക്കുന്ന പോലെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഫുട്ബാൾ ആരാധകരും പലതും പ്രതീക്ഷിക്കുന്നു.