Pages

Friday, March 16, 2012

ആതിഫാ’സ് ഫാദര്‍ ഇസ് അ ഗ്രേറ്റ് ഫാര്‍മര്‍!!!

മാര്‍ച്ച് ആറാം തീയതി ഞാന്‍, അനന്തപുരിയിലെ തെരുവില്‍ പൊങ്കാല അടുപ്പില്‍ നിന്നും ഉയരുന്ന പുക ഉണ്ടാക്കുന്ന കാര്‍മേഘങ്ങള്‍ മനസ്സില്‍ കാണുമ്പോള്‍, നാട്ടില്‍ എന്റെ രണ്ടാമത്തെ മകള്‍ അവള്‍ പഠിക്കുന്ന സ്കൂളിന്റെ ഓഫീസിലേക്ക് മനസ്സില്‍ ഒരു കാര്‍മേഘവുമായി നടക്കുകയായിരുന്നു.സംഗതി ഒന്നുമില്ല , രാവിലെത്തന്നെ ഒരു കുട്ടി അവളോട് പറഞ്ഞു -

“ആതിഫയെ മേം (ഹെഡ്‌മിസ്ട്രസ്സിനെ അവര്‍ വിളിക്കുന്നത് അങ്ങനെയാ!) വിളിക്കുന്നു”

ഞാന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് എന്റെ പേടിസ്വപ്നമായിരുന്ന അറബിക് ടീച്ചര്‍ ആയ ഫാത്തിമ ടീച്ചര്‍ ആയിരുന്നു അവരുടെ മേം എന്നതിനാല്‍ അവളുടെ പേടി ഞാന്‍ മനസ്സിലാക്കി.ഓഫീസിലെത്തിയ അവളോട് മേം ചോദിച്ചത്രെ...

“നിന്റെ ഉപ്പയുടെ പേരെന്താ?”

“ആബിദ്...”

ഇന്നലെ പത്രത്തില്‍ വന്നത് നിന്റെ ഉപ്പയെ പറ്റിയാണോ?”

“ആ..”

“ആ....അതൊന്ന് ഉറപ്പ് വരുത്താനായിരുന്നു...പൊയ്ക്കോളൂ....”

അന്ന് വീട്ടില്‍ തിരിച്ചെത്തി അവള്‍ ഈ സംഗതികള്‍ പറഞ്ഞു.ഒപ്പം ഇതും കൂടി......
“സ്കൂള്‍ അസംബ്ലിയും ഉണ്ടായിരുന്നു.അതില്‍ മേം പറഞ്ഞു....ആതിഫാ’സ് ഫാദര്‍ ഇസ് അ ഗ്രേറ്റ് ഫാര്‍മര്‍!!!“

(ഫാദര്‍ എന്ന് മേം പറഞ്ഞത് മോള് കേട്ടത് ഫാര്‍മെര്‍ എന്നാകും എന്ന് കരുതുന്നു)

Friday, March 09, 2012

പഴയ കാര്‍ട്ടൂണിസ്റ്റ് പുതിയ ബൂലോകത്ത്.....

എന്റെ നാട്ടുകാരനായ ഒരു കാര്‍ട്ടൂണിസ്റ്റിനെ ബൂലോകത്തിന് പരിചയപ്പെടുത്തുന്നു.
പേര്: ഗിരീഷ് മൂഴിപ്പാടം
ബ്ലോഗ്:കാര്‍ട്ടൂണ്‍
സന്ദര്‍ശിക്കുക,അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

Thursday, March 08, 2012

ചില പൊങ്കാലക്കാഴ്ചകള്‍

മാര്‍ച്ച് ആറിന് മാവേലി എക്സ്പ്രെസ്സ് തിരുവനന്തപുരത്തോടടുത്ത് കൊണ്ടിരിക്കുമ്പോള്‍ ചില ശബ്ദങ്ങള്‍ കേട്ടാണ് ഞാന്‍ ബെര്‍ത്തില്‍ നിന്ന് എണീറ്റത്.ഒരു നിമിഷം ഞാന്‍ കിടക്കുന്നത് ബെര്‍ത്തിലോ അതോ എര്‍ത്തിലോ എന്ന് സംശയം വന്നു.കാരണം എന്റെ ചുറ്റും ഞാന്‍ കണ്ടത് കുറേ ചട്ടികളും ഓലക്കൊടികളും കൊതുമ്പും മറ്റും!

“ഒന്ന് മാറി നില്ല്, ഇത് ഇവിടെ വെച്ചാ ചവിട്ടി തേക്കത്തേ ഉള്ളൂ...” ആരോ ആരോടോ പറയുന്നു.

റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റ് സ്ത്രീകളെക്കൊണ്ട് നിറഞ്ഞ് സ്ത്രീജനസാഗരമായി മാറിയിരിക്കുന്നു!എല്ലാവരുടെ അടുത്തും ബിഗ് ഷോപ്പറുകള്‍.അതില്‍ നിന്നും പുറത്തേക്ക് തല നീട്ടി കൊതുമ്പിന്റേയും ഓലയുടേയും തലപ്പുകള്‍!!മലബാറില്‍ കിടക്കുന്ന ഞാനുണ്ടോ അറിയുന്നു പിറ്റേ ദിവസം പൊങ്കാലയാണെന്ന്.ഈ ദിവസം തന്നെ സ്റ്റേറ്റ് എയ്‌ഡ്‌സ്‌ കണ്‍‌ട്രോള്‍ സൊസൈറ്റിയുടെ പ്ലാനിംഗ് മീറ്റിംഗ് തിരുവനന്തപുരത്ത് കൊണ്ടുവച്ചതും അതില്‍ പങ്കെടുക്കാന്‍ എനിക്ക് ക്ഷണം ലഭിച്ചതും ഞാന്‍ അതിന് തുനിഞ്ഞിറങ്ങിയതും ഏതോ ദുര്‍ബല നിമിഷത്തിലായിപ്പോയി എന്ന് മാത്രം.

“ഞങ്ങള്‍ കോഴിക്കോട് നിന്ന് കാശ് കൊടുത്ത് റിസര്‍വ്വ് ചെയ്ത് വരുന്നവരാ...” ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് കയര്‍ത്തുപറയുന്നു.

“അതിനെന്താ...പൊങ്കാലക്ക് റിസര്‍വേഷന്‍ ബാധകമല്ല...ഞങ്ങളും ടിക്കറ്റ് എടുത്താ കയറിയത്...” മറ്റേ സ്ത്രീയും വിട്ടില്ല.

“നിങ്ങളുടെ ടിക്കറ്റിന് ഈ കമ്പാര്‍ട്ട്മെന്റില്‍ കയറാന്‍ പറ്റില്ല....”

“ആഹാ...അത് ആറ്റുകാല്‍ അമ്മയോട് പോയി പറ...” പിന്നെ നടന്നത് ഞാന്‍ കണ്ടില്ല , അല്ല പറയില്ല.

***********************
മീറ്റിംഗ് കഴിഞ്ഞ് തിരിച്ചു പോകാന്‍ സമയം ധാരാളം ഉള്ളതിനാല്‍ പൊങ്കാല കാണാന്‍ ഞാനും ഒന്ന് ടൌണിലൂടെ കറങ്ങി.50 മീറ്റര്‍ ഇടവിട്ട് ഇടവിട്ട് ഇഷ്ടികകളുടെ കൂനകള്‍ ടൌണില്‍ പല സ്ഥലത്തും.മറ്റൊരു റോഡില്‍ ഓരോ 50 മീറ്റര്‍ ഇടവിട്ട് മണ്‍‌കലങ്ങളുടെ കൂന.ചിലയിടത്ത് രണ്ടും കൂടി.റോഡിന്റെ ഇരു വശങ്ങളിലും മൂന്ന് ഇഷ്ടിക വച്ച് അതില്‍ ഒരു കലവും തവിയും.

ഒരു സ്ഥലത്ത് കൂട്ടിയിരിക്കുന്ന ഇഷ്ടികയുടെ അടുത്ത് നില്‍ക്കുന്ന ആളോട് ഞാന്‍ ചോദിച്ചു.
“ഇത് മൊത്തം നാളാഎക്ക് വിറ്റ് തീരുമോ?”

“തീരണാം...” അയാള്‍ക്ക് ആത്മവിശ്വാസം , കാരണം 35 ലക്ഷം പേര്‍ ആണ് പൊങ്കാലയിടാന്‍ വരുന്നത് പോലും.

“ഇതിന് ഒന്നിന്‍ എത്ര്യാ?”

“പത്ത് രൂപ...!!!

ചില്ലറ വില്പനയില്‍ 3.50ന് ലഭിക്കുന്ന ഇഷ്ടികക്ക് 10 രൂപ!മറ്റൊരിടത്ത് സ്ഥലം കാട്ടി ഒരാള്‍ ഒരു സ്ത്രീയോട് പറയുന്നു.
“ഈ സ്ഥലമെടുത്തോളൂ...150 രൂപ തന്നാല്‍ മതി.അല്ലെങ്കി ഇനി ..... വരെ പോകേണ്ടി വരും (ഏതോ സ്ഥലം അയാള്‍ പറഞ്ഞു)!

കെ.ടി.ഡി.സി യുടെ മുമ്പിലെത്തിയപ്പോള്‍ അവിടെ ധാരാളം അടുപ്പുകളും കലങ്ങളും സെറ്റ് ചെയ്ത് വച്ചിരിക്കുന്നു.കലത്തിനടിയില്‍ ചില പേപ്പറുകളും കണ്ടു.ഞാന്‍ അവയിലൂടെ ഒന്ന് നോക്കി.ചിലരുടെ പേരും റൂം നമ്പറുമാണ് പ്രിന്റ് ചെയ്ത് വച്ചിരിക്കുന്നത്!

വീണ്ടും മുന്നോട്ട് നടന്നപ്പോള്‍ അലൂമിനിയ പാത്രങ്ങളുടെ കച്ചവടവും പൊടിപൊടിക്കുന്നു.എല്ലാ വര്‍ഷവും പൊങ്കാലയിടണമെങ്കില്‍ ഇനി ഇതായിരിക്കും നല്ലത് എന്ന് ആരോ ഒരു ബിസിനസ്കാരന്‍ കടന്ന് ചിന്തിച്ചതിന്റെ പരിണിത ഫലമായിരിക്കും അത്.

റോഡ് സൈഡില്‍ തന്നെ ഭക്തര്‍ക്ക് നല്‍കാനാണോ എന്നറിയില്ല , സദ്യക്കുള്ള പച്ചക്കറികളും വലിയ വലിയ ചെമ്പുകളില്‍ വെള്ളം പിടിച്ചു വച്ചതും കണ്ടു.അത് വെന്തിട്ട് പശി അടക്കണമെങ്കില്‍ അന്ന് നടക്കില്ല എന്ന് വ്യക്തം.

വീണ്ടും മുന്നോട്ട് പോയപ്പോള്‍, ഞങ്ങള്‍ എലമംഗലം എന്ന് വിളിക്കുന്ന (കറുകപട്ടയുടെ ഇലയുടെ ഷേപ്) മരത്തിന്റെ ചില്ലകള്‍ ഇല സഹിതം കൂട്ടിയിട്ടിരിക്കുന്നു.അതും അന്നത്തെ വിശേഷാല്‍ സാധനമാണെന്ന് ചില ഷോപ്പറുകളില്‍ നിന്നും അവ പുറത്തേക്ക് തള്ളി നില്‍ക്കുന്നത് കണ്ടപ്പോള്‍ മനസ്സിലായി.ഒരു സ്ഥലത്ത് കരിപിടിച്ച ഇഷ്ടികകളും കണ്ടു.കഴിഞ്ഞ വര്‍ഷം ഉപയോഗിച്ചവ ഉപയോഗിക്കാന്‍ പാടുണ്ടോ എന്ന് ചോദിക്കാന്‍ ആരെയും അതിനടുത്ത് കണ്ടില്ല.

മുക്കിന് മുക്കിന് ചില സ്റ്റേജുകളും അവിടെ നിന്നും അത്യുച്ചത്തില്‍ റിക്കാര്‍ഡ് ചെയ്ത പാട്ടുകളും കേട്ടിരുന്നു.രാവിലെ കേട്ടിരുന്നത് പലതരം സിനിമാ(മോളിവുഡ്,ബോളിവുഡ്,ടോളിവുഡ്) ഗാനങ്ങള്‍ ആയിരുന്നു.പക്ഷേ വൈകിട്ട് കേട്ടത് ആറ്റുകാല്‍ ദേവിയുടെ ഭക്തിഗാനങ്ങളായിരുന്നു.

ചില വിദേശികള്‍ ഇതെല്ലാം കൂടി ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് എന്റെ മനസ്സില്‍ ഒരു ബള്‍ബ് കത്തിയത്.മാര്‍ച്ച് എട്ടിനായിരുന്നു ഈ 35 ലക്ഷം സ്ത്രീകളുടെ സംഗമം എങ്കില്‍ ലോക വനിതാ ദിനത്തില്‍ തെരുവില്‍ ഭക്ഷണം ഉണ്ടാക്കുന്ന ഒരു ‘കേരള മാതൃക’ ലോകത്തിന് കാണിക്കാമായിരുന്നു.