Pages

Wednesday, January 31, 2024

ഷബോനിയുടെ സാമ്രാജ്യം

പുതുവർഷത്തിൽ ആദ്യമായി ലഭിച്ച പുസ്തകമായിരുന്നു 'ഷബോനിയുടെ സാമ്രാജ്യം'. ബ്ലോഗിന്റെ പുഷ്കല  കാലത്ത് സഹബ്ലോഗറായിരുന്ന ഷബ്‌ന പൊന്നാടിന്റെ കുട്ടികൾക്കുള്ള നോവലാണ് ഇത്. കുട്ടികൾക്കുള്ളതായതിനാൽ ഒറ്റ ഇരിപ്പിന് തന്നെ ഞാനത് വായിച്ചു തീർത്തു.

അരുവിക്കാട്ടിലെ രാജാവാണ്  അജിബൻ എന്ന പഞ്ചവർണ്ണക്കിളി. കാട്ടിലെ നിയമമനുസരിച്ച് രാജാവാകാൻ കഠിനമായ മൂന്ന് പരീക്ഷണങ്ങൾ തരണം ചെയ്യേണ്ടതുണ്ട്. അടുത്ത രാജാവാകാൻ കൊതിക്കുന്ന ചുകൻ ചെമ്പോത്ത്, രാജാവാകാൻ സാധ്യതയുള്ള അജിബന്റെ മകൻ ഷബോനിയെ ചതിച്ച് പരീക്ഷണത്തിൻ്റെ മൂന്നാമത്തെ ഘട്ടത്തിൽ 'പരാജയപ്പെടുത്തി. ശേഷം ഈ പരീക്ഷണങ്ങൾക്ക്.ഒന്നും വിധേയമാകാതെ തന്നെ ചുകൻ രാജാവായി സ്വയം അവരോധിച്ചു.

പരീക്ഷണത്തിൽ പരാജയപ്പെട്ട അജിബനും കുടുംബവും അരുവിക്കാടിൻ്റെ നിയമമനുസരിച്ച് കാട് വിട്ട് മറ്റൊരു സ്ഥലത്ത് താമസമാക്കി. മുൻ ധാരണക്ക് വിരുദ്ധമായി  ചെമ്പൻ വനത്തിലെ വലിയ മൃഗങ്ങൾ അരുവിക്കാട്ടിലേക്ക് കയറി അതിക്രമങ്ങൾ ചെയ്തിട്ടും ചുകന് ഒന്നും ചെയ്യാൻ സാധിക്കാതെ വന്നു. അങ്ങനെ അരുവിക്കാട്ടുകാർ  ബുദ്ധിമുട്ടുമ്പോഴാണ് ചുകൻ ചെമ്പോത്ത് ചെയ്ത ചതി മനസ്സിലാക്കി, മൂന്നാമത്തെ പരീക്ഷണമായ തുടർച്ചയായി പാട്ട് പാടാനുള്ള കഴിവ് വീണ്ടെടുത്ത് ഷബോണി തിരിച്ചെത്തുന്നതും യുവരാജാവായി സ്ഥാനമേൽക്കുന്നതും.

വലിയ മൃഗങ്ങൾ താമസിക്കുന്ന ചെമ്പൻ വനത്തിന്റെയും ചെറിയ മൃഗങ്ങൾ താമസിക്കുന്ന അരുവിക്കാടിന്റെയും പരസ്പര സഹകരണത്തിന്റെയും യുവരാജാവിന്റെ സ്ഥാനാരോഹണത്തിന്റെയും കഥയാണ് നോവലിന്റെ ഇതിവൃത്തം.കുട്ടികൾക്ക് മനസ്സിലാവുന്ന രീതിയിൽ തന്നെ ഷബ്‌ന അത് പറഞ്ഞുപോകുന്നുണ്ട്. കഥാപാത്രങ്ങളുടെ പേരുകളും വളരെ ഹൃദ്യമായി തോന്നി. നൗഷാദ് വെള്ളലശ്ശേരിയുടെ ചിത്രീകരണവും വളരെ ഹൃദ്യമായി.ജില്ലി മുയലിനെ ഒരു കൈ കൊണ്ട് വാരിയെടുത്ത് മിഥുക്കുരങ്ങൻ അത്തിയിൽ കയറി എന്ന് പറയുന്നിടത്തെ (പേജ് 16) ചിത്രം തെറ്റിപ്പോയോ എന്നൊരു സംശയം. കുട്ടികൾക്ക് ഈ നോവൽ ഹൃദ്യമാകും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.

പുസ്തകം : ഷബോനിയുടെ സാമ്രാജ്യം
രചയിതാവ് : ഷബ്‌ന പൊന്നാട് 
പ്രസാധകർ : പേരക്ക ബുക്സ്
പേജ് : 112 
വില: 130 രൂപ

Monday, January 29, 2024

2023 ഒരു കണക്കെടുപ്പ്

ആയുർദൈർഘ്യത്തിൽ നിന്ന് ഒരു വർഷം കൂടി ചോർന്ന് പോയിരിക്കുന്നു. പോയ വർഷം തന്ന സന്തോഷവും സന്താപവും ആണ് പുതുവർഷത്തിലെ പ്രതീക്ഷകൾക്ക് നിറം പകരുന്നത്. ആയതിനാൽ, പുതുവർഷാദ്യത്തിൽ ചെയ്യുന്ന മുൻ വർഷത്തിലേക്കുള്ള തിരിഞ്ഞുനോട്ടവും കണക്കെടുപ്പും ഈ വർഷവും തുടരുകയാണ്. 

വിവിധ രംഗങ്ങളിൽ കുടുംബത്തിലെ എല്ലാ അംഗങ്ങളും തിളങ്ങിയ വർഷം കൂടിയായിരുന്നു 2023.ഭാര്യ ആദ്യ ചാൻസിൽ തന്നെ LMV ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി. ഗോപി കൊടുങ്ങല്ലൂർ സ്മാരക കഥാ പുരസ്കാരത്തിന് ഞാൻ തെരഞ്ഞെടുക്കപ്പെട്ടു. മൂത്ത മകൾ ലുലു ജമ്മു സെൻട്രൽ യൂണി:സിറ്റിയിൽ നിന്ന് മാത്മാറ്റിക്സിൽ പി.ജി.ബിരുദം കരസ്ഥമാക്കി. രണ്ടാമത്തെ മകൾ ലുഅക്ക് KSCSTE. KSHED, INSPIRE എന്നീ സ്കോളർഷിപ്പുകൾ ലഭിച്ചു.പിന്നാലെ ലൂന മോൾ യു.എസ്.എസ്. സ്കോളർഷിപ്പിനും അർഹയായി. 

യൂണി: സിറ്റി കൾച്ചറൽ ഫെസ്റ്റിൽ ഹിന്ദി ഗാനത്തിന് ഒന്നാം സ്ഥാനം നേടി ലുലു മോൾ കലാരംഗത്തും തിളങ്ങി. ബാലഭൂമിയുടെ വിജ്ഞാന മത്സരത്തിൽ വിജയിയായി ലൂന മോൾ നോർത്ത് കേരള സമ്മർ ക്യാമ്പിൽ പങ്കെടുത്തു. ഇന്ത്യൻ റൈറ്റേഴസ് ഫോറത്തിൻ്റെ പുസ്തകാസ്വാദനക്കുറിപ്പിനുള്ള ഒ.വി.വിജയൻ പുരസ്കാരവും ലൂനമോളെ തേടിയെത്തി.  ലിദുമോന് അരീക്കോട് കൃഷിഭവൻ്റെ കുട്ടിക്കർഷകനുള്ള പ്രോത്സാഹന സമ്മാനവും ലഭിച്ചതോടെ മക്കളെല്ലാവരും ഈ വർഷം അവിസ്മരണീയമാക്കി.

ഫേസ്ബുക്ക്, ബ്ലോഗ്,വ്ലോഗ് തുടങ്ങീ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കാനും ഈ വർഷം സാധിച്ചു. പതിവ് പോലെ ബ്ലോഗിൽ ഈ വർഷവും നൂറ് പോസ്റ്റ് തികച്ചു. എഫ് ബി യിൽ ആദ്യമായി ഉണ്ടാക്കിയ റീൽ അഞ്ഞുറിലധികം പേരും രണ്ടാമത്തെയും മൂന്നാമത്തെയും റീലുകൾ ആയിരത്തിലധികം പേരും കണ്ട് കഴിഞ്ഞു. ചില വ്യക്തിഗത കാരണങ്ങളാൽ വ്ലോഗിനെ കൂടുതൽ ശ്രദ്ധിച്ചില്ലെങ്കിലും സബ്സ്ക്രൈബർമാരുടെ എണ്ണം മുപ്പത്തയ്യായിരം കടന്നു. ടെലഗ്രാമിലും ഫോളോവേഴ്സിൻ്റെ എണ്ണം 800 കടന്നു. പുതിയ വർഷത്തിൽ ഇത് യഥാക്രമം 50000ഉം 1000ഉം ആയി ഉയർത്തണം.

2021ലെ വൈഗ കാർഷിക മേളയിൽ ആദ്യമായി ഉൾപ്പെടുത്തിയ അഗ്രി ഹാക്കത്തോണിൻ്റെ ജൂറി മെമ്പറായി ഞാൻ പങ്കെടുത്തിരുന്നു. 2023ലും അഗ്രിഹാക്കിൻ്റെ  ജൂറി മെമ്പറാവാനുള്ള അവസരം ലഭിച്ചു. കൃഷിയിൽ പൂർവ്വാധികം ശ്രദ്ധ പതിപ്പിച്ചു കൊണ്ട് ഒരു വെർട്ടിക്കൽ ഗാർഡനും ഓട്ടോമേറ്റഡ് തുള്ളിനന സംവിധാനവും വീട്ടിൽ സെറ്റ് ചെയ്തു. ആപ്പിൾ,അരിനെല്ലി, സ്ട്രോബറി പേര,മിറാക്കിൾ ഫ്രൂട്ട്,തായ് മൾബറി തുടങ്ങിയവ വീട്ടുമുറ്റത്ത് വളരാൻ തുടങ്ങി. നൂറിലധികം ഫലവൃക്ഷത്തെകൾ സൗജന്യമായി വിതരണം ചെയ്യാനും ഈ വർഷം സാധിച്ചു.

ഹോം ലൈബ്രറിയും ബ്ലോഗ് എഴുത്തും വായനയും എല്ലാം പരിപോഷിപ്പിക്കാൻ ഈ വർഷവും ലക്ഷ്യമിട്ടിരുന്നു. വാങ്ങിയ പുസ്തകങ്ങൾ രണ്ടും മൂന്നും അല്ലെങ്കിൽ അതിലും കൂടുതൽ വർഷങ്ങൾ കഴിഞ്ഞാണ് സാധാരണയായി ഞാൻ വായനക്കെടുക്കാറുള്ളത്. ഇത്തവണ പേരക്കാ ബുക്സ് കുടുംബ സംഗമത്തിൽ വെച്ച് വാങ്ങിയ മുഴുവൻ പുസ്തകങ്ങളും ഈ വർഷം തന്നെ വായിച്ചു തീർത്തു.  ഈ വർഷം വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. പേരിൽ ക്ലിക്ക് ചെയ്താൽ ആ പുസ്തകത്തെപ്പറ്റിയുള്ള എന്റെ വായനാനുഭവം കൂടി വായിക്കാം.

1. മഹാത്മജിയുടെ പാരിസ്ഥിതിക ദർശനങ്ങൾ.
2. പ്രവാചക കഥകൾ
5. കാലത്തിന്റെ കാലൊച്ച - ശബ്ന പൊന്നാട് 
7. വഴി വിളക്ക്
9. വിശുദ്ധിയുടെ മാർഗ്ഗങ്ങൾ
10. കായംകുളം സൂപ്പർഫാസ്റ്റ്
11.കത്തിത്തീരാതെ ഒരാത്മാവ് (കവിത - മുംതാസ് മുഹമ്മദ്)
12. നക്ഷത്രങ്ങൾക്കിടയിൽ മിന്നാമിനുങ്ങ്
13. സ്ത്രീകളുടെ അവകാശങ്ങൾ
14. ഓർമ്മകളുടെ പെരുന്നാൾ
15. ഒറ്റക്ക് മരിച്ച പുഴ
16. കുട്ടികളെ അതിശയിപ്പിക്കുന്ന കഥകൾ
20. മയ്യിത്ത് സംസ്കരണ നിയമങ്ങൾ
21. ഇത് കഥയല്ല, ജീവിതം
22. ഉപ്പ്മാവ്
23. നബി(സ) യുടെ വിവാഹങ്ങൾ
24. ഓർമ്മയുടെ ചിത്രശാലകൾ
26. ഉറക്കം - മര്യാദകൾ വിധികൾ
27. അടരുന്ന മഞ്ഞുതുള്ളി
28. കോയ & കോ
29.  TKTM ഹാജി കമ്പനി
30. അല്ലാഹുവിൻ്റെ ഏകത്വം

2022 ലെ ബാലൻസ് അടക്കം 2023 ൽ 25 പുസ്തകങ്ങളെങ്കിലും വായിക്കണം എന്നായിരുന്നു ലക്ഷ്യമിട്ടിരുന്നത്. അത് 30 വരെ എത്തിക്കാൻ സാധിച്ചു. പുതിയ ലക്ഷ്യം 36 പുസ്തകം എന്നതാണ്. അതിൽ പത്ത് ശതമാനം ഇംഗ്ലീഷ് പുസ്തകം ആക്കാനും തീരുമാനിച്ചു. ഞാൻ എഡിറ്ററായിക്കൊണ്ട് ഒരു പുസ്തകവും മറ്റൊരു പുസ്തകവും കൂടി പ്രസിദ്ധീകരിച്ച് സാഹിത്യ മണ്ഡലത്തിൽ സ്ഥിര സാന്നിദ്ധ്യമാകാനും  പുതിയ വർഷത്തിൽ ലക്ഷ്യമിടുന്നു.
 
കുടുംബസമേതവും ചങ്ങാതിമാർക്കൊപ്പവും ഒക്കെയായി പത്തോളം യാത്രകൾ ഈ വർഷം നടത്തി. ഈ വർഷവും പ്രധാനപ്പെട്ട യാത്ര കശ്‍മീരിലേക്കുള്ളത് തന്നെയായിരുന്നു(യാത്രാ വിവരണം വായിക്കാൻ സ്ഥലങ്ങളുടെ മുകളിൽ ക്ലിക്ക് ചെയ്യുക).
5. കുടക് - ഫാമിലി
6. പൂന്താനം ഇല്ലം  - ഫാമിലി
10. പടിഞ്ഞാറേക്കര - ഫാമിലി

അക്കാദമിക് ക്ലാസുകൾ അല്ലാത്ത പലതരം ക്ലാസുകളും എടുക്കാൻ എല്ലാ വർഷവും എനിക്ക് അവസരം ലഭിക്കാറുണ്ട്. 'കാവുസംരക്ഷണവും പ്രാധാന്യവും ' എന്ന വിഷയത്തിൽ ചേലക്കര പോളിടെക്നിക്കിലെ ഭൂമിത്രസേന ക്ലബ്ബ് അംഗങ്ങൾക്കുള്ള ഓൺലൈൻ ക്ലാസായിരുന്നു ആദ്യത്തേത്. 'ഉന്നതപഠനം എങ്ങനെ ?' എന്ന വിഷയത്തിൽ SSLC , +2 വിദ്യാർത്ഥികൾക്കായി GEC പാലക്കാട് NSS യൂണിറ്റ് സംഘടിപ്പിച്ചതായിരുന്നു രണ്ടാമത്തെ ക്ലാസ്. 'വ്യക്തിത്വ വികസനം' എന്ന വിഷയത്തിൽ സുല്ലമുസ്സലാം ടി ടി സി വിദ്യാർത്ഥികൾക്കുള്ളതായിരുന്നു മൂന്നാമത്തേത്. നാലാമത്തേത് IHRD ടെക്നിക്കൽ സ്കൂൾ കുട്ടികൾക്കുള്ള NSS ക്യാമ്പ് ഓറിയൻ്റേഷൻ ക്ലാസും.

നിരവധി സാഹിത്യ മത്സരങ്ങളിൽ ഈ വർഷം ഞാൻ പങ്കെടുത്തു. പ്രഥമ പുസ്തകത്തിന് ലഭിച്ച അവാർഡ് രണ്ട് പുസ്തകങ്ങളുടെയും വില്പന വർദ്ധിപ്പിച്ചു. ഫാറൂഖ് കോളേജിലെ പൂർവ്വ കലാകാരന്മാരുടെ കൂട്ടായ്മയായ കലാ സാഹിതിയിലൂടെ സാഹിത്യാഭിരുചി അരക്കിട്ടുറപ്പിച്ചു. ഈ വർഷത്തെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും കുടുംബസമേതം സന്ദർശിച്ചു. വർഷങ്ങളായി വായിച്ചിരുന്ന മാതൃഭൂമി ദിനപത്രം മാറ്റി മാധ്യമം ദിനപത്രത്തിന്റെ വരിക്കാരനായി.

പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഞാൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒരു വർഷം കൂടിയാണ് കടന്നു പോയത്. സ്റ്റാഫ് ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി എന്നെയും തിരഞ്ഞെടുത്തു. അവാർഡ് ലഭിച്ചതിൻ്റെ സന്തോഷ സൂചകമായി കോളേജിലെ മുഴുവൻ സ്റ്റാഫിനും ലഡു വിതരണം ചെയ്യാനും ട്രാൻസ്ഫർ കിട്ടിയതിൻ്റെ സന്തോഷം പങ്കിടാൻ 
കോളേജിൻ്റെ ചരിത്രത്തിലാദ്യമായി മുഴുവൻ സ്റ്റാഫിനും ഒരുമിച്ച് ചായ സൽക്കാരം നടത്താനും സാധിച്ചു. പാലക്കാടിനോട് വിട പറഞ്ഞ് ഞാൻ വീണ്ടും കോഴിക്കോടെത്തി.

ഈ തിരിഞ്ഞുനോട്ടം വെറുതെയല്ല, പുതുവർഷത്തെ കൂടുതൽ കാര്യക്ഷമമാക്കാനും മധുരമുള്ളതാക്കാനും വേണ്ടിയാണ്. പ്രതീക്ഷകളോടെ കാത്തിരിക്കുന്നു.


Wednesday, January 24, 2024

മഞ്ഞ് താഴ് വരയിലേക്ക് (വിൻ്റർ ഇൻ കാശ്മീർ - 10)

 Part 9:  ദാൽ തടാക തീരത്തെ പ്രഭാത നടത്തം

കാശ്മീരിലെ ഞങ്ങളുടെ മൂന്നാം ദിനമാണിന്ന്. ഇന്ന് കാഴ്ചകൾ കാണാൻ പോകുന്നത് ഗുൽമാർഗിലേക്കാണ്. ഇന്ന് എനിക്ക് മറ്റൊരു സന്തോഷം കൂടിയുണ്ട്. 2022 മെയ് മാസത്തിൽ കാശ്മീരിൽ വന്നപ്പോൾ ഞാനും കുടുംബവും താമസിച്ചിരുന്നത് എൻ്റെ സ്റ്റുഡൻ്റ് കൂടിയായ ഇഷ്ഫാഖിൻ്റെ വീട്ടിൽ ആയിരുന്നു. ശ്രീനഗറിൽ നിന്ന് ഗുൽമാർഗ്ഗിലേക്ക് പോകുന്ന വഴി ധ്രുരുവിൽ ആണ് അവൻ്റെ വീട്. ആ വീട്ടിൽ ഒരിക്കൽ കൂടി പോകാനും പ്രായമേറിയ അവൻ്റെ വല്യുമ്മയെയും മാതാപിതാക്കളെയും മറ്റു ബന്ധുക്കളെയും ഒരിക്കൽ കൂടി കാണാനും സാധിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ.

നേരത്തെ അറിയിച്ച പ്രകാരം വഴിയിൽ വെച്ച് ഇഷ്ഫാഖ് ഞങ്ങളുടെ ബസ്സിൽ കയറി. ഒന്നര വർഷത്തിന് ശേഷമുള്ള കണ്ടുമുട്ടലിൽ അവൻ അൽപം കൂടി സുമുഖനായി മാറിയിട്ടുണ്ട്. നിഷ്കളങ്കമായ ആ ചിരിയും നാണവും ഇപ്പോഴും വിട്ടു പോയിട്ടില്ല. അന്ന് ബാച്ചിലർ ആയിരുന്നവൻ ഇന്ന് വിവാഹിതനാണ് എന്നതാണ് പ്രധാന മാറ്റം. ബാപ്പയാകാൻ പോകുന്നു എന്ന സന്തോഷ വാർത്തയും അവനിൽ നിന്ന് അറിഞ്ഞു.

വിൻ്റർ സീസൺ ആയതിനാൽ ജാക്കറ്റ് വാടക കൂടും എന്നായിരുന്നു എൻ്റെ ധാരണ. പക്ഷെ 200 രൂപക്ക് ഇഷ്ഫാഖ് അത് സെറ്റാക്കി. ബട്ട്, ബസ് ജീവനക്കാർക്ക് മറ്റൊരു കടയോടായിരുന്നു താല്പര്യം. 250 രൂപ വാടക നൽകി, ഏകദേശം എല്ലാവരും അവനവന് യോജിച്ച ജാക്കറ്റുകൾ അവിടെ നിന്ന് സ്വന്തമാക്കി. മണ്ണും ചെളിയും പറ്റിപ്പിടിച്ച ജാക്കറ്റുകൾ ധരിച്ചതോടെ പലരും കോഴിക്കോട് കോർപ്പറേഷനിലെ ക്ലീനിംഗ് സ്റ്റാഫിനെ ഓർമ്മിപ്പിച്ചു. മഞ്ഞ് മലയിലേക്ക് ചെന്നിറങ്ങുന്ന, കേബിൾ കാറിൻ്റെ രണ്ടാം ഫേസിലേക്ക് ടിക്കറ്റെടുത്ത പാലാക്കാരൻ സണ്ണിച്ചായൻ, ധരിച്ച അതേ ഡ്രസ്സിൽ തന്നെ തുടർന്നത് ആശ്ചര്യമുളവാക്കി.

നാട്ടിൽ നിന്നും ഇഷ്ഫാഖിനായി കൊണ്ടുവന്ന സാധനങ്ങൾ ഞാൻ അവന് കൈമാറി. വൈകിട്ട് കാണാം എന്ന പ്രതീക്ഷയോടെ ഇഷ്ഫാഖിനോട് യാത്ര പറഞ്ഞ് ഞങ്ങൾ ഗുൽമാർഗ്ഗ് ലക്ഷ്യമാക്കി നീങ്ങി. വഴിയിൽ നിന്നും ചിലർ ബസ്സിൻ്റെ ഡോറിൽ കുരങ്ങൻമാരെപ്പോലെ അള്ളിപ്പിടിച്ച് കയറാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഗൈഡുകളാണ് അത് എന്ന് നിഖിൽ പറഞ്ഞു. ഗത്യന്തരമില്ലാതെ, 200 രൂപക്ക് ഫുൾ ടീമിനെ ഗൈഡ് ചെയ്യാൻ ഒരുത്തന് ഞങ്ങൾ അനുവാദം നൽകി. പാർക്കിംഗ് ഏരിയയിൽ എവിടെയോ അയാൾ ഞങ്ങളെ കൈവിടുകയും ചെയ്തു. കാശ് നൽകിയിരുന്നില്ല.

മുമ്പ് ഇവിടെ വന്നപ്പോൾ പൂക്കൾ പരവതാനി വിരിച്ച ഗുൽമാർഗ്ഗ് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. പക്ഷെ, അന്ന് മഞ്ഞ് കാണാനും മഞ്ഞിൽ കളിക്കാനും  ആയിരുന്നു ഏറെ കൊതിച്ചിരുന്നത്. കേബിൾ കാറിൽ കയറി മുകളിൽ എത്തിയാൽ മഞ്ഞ് കാണും എന്ന പ്രതീക്ഷയിൽ ജാക്കറ്റും ബൂട്ടും എല്ലാം അണിഞ്ഞായിരുന്നു അന്ന് ഫസ്റ്റ് ഫേസ് ആയ കൊങ്ങ്ദുരിയിൽ എത്തിയത്. പക്ഷെ മഞ്ഞ് കണ്ടില്ല. പകരം, ഗുൽമാർഗ്ഗിൻ്റെ Meadow of Flowers എന്ന അപരനാമം അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്നതായിരുന്നു കാഴ്ചകൾ. ഇത്തവണ കേബിൾ കാറിൽ കയറാതെ തന്നെ മഞ്ഞ് കാണാം എന്നായിരുന്നു ഇഷ്ഫാഖ് പറഞ്ഞിരുന്നത്.

പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കേബിൾ കാർ സ്റ്റേഷൻ വരെ ഞങ്ങൾ പല സംഘങ്ങളായി നീങ്ങി. ടൂർ മാനേജർമാരെ ഞങ്ങളുടെ കൂടെ നടക്കാൻ സൊ കാൾഡ് ഗൈഡുകൾ സമ്മതിച്ചില്ല.  വഴിയുടെ ഇരുവശങ്ങളിലും നിർമ്മിച്ച ഹട്ടുകളും പ്രകൃതി വാരിയെറിഞ്ഞ മഞ്ഞും ഗുൽമാർഗ്ഗിനെ കൂടുതൽ സുന്ദരിയാക്കി. പച്ചനിറത്തിലുള്ള ഹട്ടുകൾക്ക് മുന്നിൽ ചിതറിക്കിടക്കുന്ന തൂവെള്ള മഞ്ഞിൻ്റെ പശ്ചാത്തലത്തിലുള്ള മഞ്ഞക്കസേര വളരെ ഭംഗിയുള്ള ഒരു കാൻവാസ് ആയിരുന്നു. അതിൽ ഗം ബൂട്ടും ധരിച്ച് ഞാനിരുന്നതോടെ കസേര ജന്മസാഫല്യത്താൽ ധൃതംഗപുളകിതയായി.

സമയം നാട്ടിലെ നട്ടുച്ചയായി. റോട്ടിൽ വീണ മഞ്ഞ് അൽപാൽപമായി വെള്ളമായിത്തുടങ്ങിയിട്ടുണ്ട്. നടക്കുമ്പോൾ അപ്രതീക്ഷിതമായി വഴുതിപ്പോകുന്നതിൻ്റെ കാരണം അപ്പോഴാണ് പിടി കിട്ടിയത്. മഞ്ഞ് വീഴ്ചയുടെ ദൃശ്യഭംഗികൾ ആസ്വദിച്ച് ഞങ്ങൾ കേബിൾ കാർ ഓപ്പറേറ്റിംഗ് സെൻ്ററിൽ എത്തി. ഫസ്റ്റ് ഫേസിന് 800 രൂപയും സെക്കൻ്റ് ഫേസും കൂടി ഉണ്ടെങ്കിൽ 1800 രൂപയും ആയിരുന്നു ടിക്കറ്റ് നിരക്ക്. വിൻ്റർ സീസൺ ആയതിനാൽ ധാരാളം ടിക്കറ്റും ലഭ്യമായിരുന്നു. യാത്ര പുറപ്പെടുന്നതിന്ന് മുമ്പേ തന്നെ ഞാൻ ഓൺലൈനിൽ ടിക്കറ്റ് എടുത്തിരുന്നു.

തിരക്ക് കുറവായതിനാൽ ടിക്കറ്റ് സ്കാനിംഗ് പെട്ടെന്ന് കഴിഞ്ഞു.ഏഴ് വയസ്സ്കാരനായ ഒരു കുട്ടിക്ക് ടിക്കറ്റ് എടുത്തില്ല എന്ന കാരണത്താൽ ഞങ്ങളുടെ സംഘത്തിലെ ഒരാൾക്ക് പ്രവേശനം നിഷേധിച്ചു. ഓൺലൈനിൽ ടിക്കറ്റ് എടുക്കുമ്പോൾ, (പ്രത്യേകിച്ചും പീക്ക് സീസണിൽ ) പ്രായപരിധി കൃത്യമായി പാലിച്ചില്ലെങ്കിൽ യാത്ര മുടങ്ങിപ്പോകാൻ ഏറെ സാദ്ധ്യതയുണ്ട് എന്ന് ആ അനുഭവം ഞങ്ങളെ പഠിപ്പിച്ചു. 

മുന്നിൽ വന്ന് നിന്ന ഒന്ന് രണ്ട് കാറുകൾ ഒഴിവാക്കിയ ശേഷം ഞാനും സത്യൻമാഷും ഒരു കാറിലേക്ക് ചാടിക്കയറി. പെട്ടെന്ന് കറൻ്റ് നിലക്കുകയും ചെയ്തു. 

"ഞാനപ്പഴേ പറഞ്ഞതാ, വലതുകാൽ വച്ച് കയറണം ന്ന് ... " ഞാൻ സത്യൻ മാഷെ ഓർമ്മപ്പെടുത്തി.

"അത് ...... ചാടിക്കയറിയപ്പോൾ ഇടതും വലതും മാറിപ്പോയി.." 

"സാരമില്ല... ഇപ്പം ശരിയാക്കി തരാം..... ആ വലിയ സ്പാൻ്റർ..... " ഞാൻ പറഞ്ഞ് തുടങ്ങിയതും കേബിൾ കാർ നീങ്ങാൻ തുടങ്ങി.

Part 11: മഞ്ഞിൽ വിരിഞ്ഞ പൂക്കൾ

Saturday, January 20, 2024

ദാൽ തടാക തീരത്തെ പ്രഭാത സവാരി (വിൻ്റർ ഇൻ കാശ്മീർ - 9 )

 പാർട്ട് 8: ലിഡർ നദിയുടെ തീരത്ത്

പഹൽഗാമിൽ നിന്നും തിരിച്ച് ഞങ്ങൾ ശ്രീനഗറിൽ എത്തുമ്പോൾ സമയം പത്ത് മണിയോടടുത്തിരുന്നു.റൂമിൽ പോയി തിരിച്ച് വന്ന് ഭക്ഷണം കഴിക്കാൻ തണുപ്പ് ഞങ്ങൾക്ക് തടസ്സമാകും എന്ന തിരിച്ചറിവിൽ ഞങ്ങൾ നേരെ ഒരു പഞ്ചാബി ധാബയിൽ കയറി. ഉച്ചക്കും വൈകിട്ടും ഭക്ഷണം കിട്ടാത്തതിൻ്റെ ക്ഷീണം ആമാശയം നിർദ്ദാക്ഷിണ്യം തീർത്തു.    "അരെ ബായ് ... "   പത്തായ വയറുമായി ഹഖ് പിന്നെയും സപ്ലയറെ വിളിച്ചപ്പോൾ ഞാനും സത്യൻ മാഷും പരസ്പരം നോക്കി.

"ജൽദീ ബിൽ ലാവോ....." ഹഖ് പറഞ്ഞു.

"ഹാവൂ..." ഞാനും സത്യൻ മാഷും നെടുവീർപ്പിട്ടു. കൂടുതൽ തിന്ന ഹഖ് തന്നെ ടോട്ടൽ ബില്ലും അടച്ചു.

"നാളെ ദാൽ തീരത്ത് കൂടെ ഒരു മോണിംഗ് വാക്ക് നടത്തിയാലോ?" ഭക്ഷണത്തിൻ്റെ ഉൻമേഷത്തിൽ ഞാൻ ചോദിച്ചു.

" ഞാൻ റെഡി... എപ്പഴാ ?" ഹഖ് ചോദിച്ചു.

" മോണിംഗ് വാക്ക് സാധാരണ എപ്പഴാ നടത്താറ്?" ഞാൻ ചോദിച്ചു.

"ആ... പണ്ട് ഞാൻ ഗൾഫിലായിരുന്നപ്പോൾ .... " ഹഖ് പറയാൻ തുടങ്ങി.

" നിക്കട്ടെ... നിക്കട്ടെ....." സത്യൻ മാഷ് നീണ്ടൊരു കഥക്ക് പെട്ടെന്ന് ചെക്ക് പറഞ്ഞു.

"തണുപ്പ് മാത്രമാണ് ഒരു പ്രശ്നം...." ഹഖ് പറഞ്ഞു.

2023 ൻ്റെ തുടക്കത്തിൽ, ഞാൻ ഏറെ ആഗ്രഹിച്ചിരുന്ന ബീച്ചിലൂടെയുള്ള ഒരു പ്രഭാത നടത്തം കോവളം ബീച്ചിൽ വച്ച് അപ്രതീക്ഷിതമായി സഫലീകരിച്ചിരുന്നു. ദാൽ തീരത്ത് കൂടിയുള്ള പ്രഭാത സവാരി എൻ്റെ ബക്കറ്റ് ലിസ്റ്റിൽ ഇല്ലായിരുന്നുവെങ്കിലും അതിൻ്റെ ഒരു വൈബും ഇനി ഒരവസരം ലഭിക്കാനുള്ള സാദ്ധ്യതക്കുറവും ആലോചിച്ചപ്പോൾ എങ്ങനെയെങ്കിലും സാധിപ്പിക്കണം എന്ന് മനസ്സിൽ കരുതി. തിരിച്ച് റൂമിലെത്തിയ ഞങ്ങൾ പിറ്റേന്ന് അതിരാവിലെ നടക്കാനുള്ള പ്ലാനും തയ്യാറാക്കി ഉറങ്ങി.

"അല്ലാഹു അക്ബറല്ലാഹു അക്ബർ .... " ശ്രവണമധുരമായ സുബഹ് ബാങ്ക് വിളി കേട്ടാണ് പിറ്റേന്ന് ഞാൻ ഉണർന്നത്. ഉണർന്ന ഉടനെ നെറ്റിൽ ടെമ്പറേച്ചർ സർച്ച് ചെയ്തു.

'ങേ! ഇന്നലത്തെക്കാളും ഒരു ഡിഗ്രി കൂടി താഴ്ന്ന് മൈനസ് രണ്ട് !! ' 

എന്ത് തന്നെയായാലും പ്രഭാത സവാരിയിൽ നിന്ന് പിന്മാറ്റമില്ല എന്ന് തീരുമാനിച്ചു. സുബഹ് നമസ്കാര ശേഷം ഹഖിനെയും സത്യൻ മാഷെയും ഞാൻ തട്ടിയുണർത്തി.

"അതേയ്... മോണിംഗ് വാക്ക് മറക്കണ്ട ...." ഞാൻ രണ്ടു പേരെയും ഓർമ്മിപ്പിച്ചു.

"അതൊരു ആവേശത്തിന് പറഞ്ഞതായിരുന്നു ..." 

"ഞാൻ എന്നും രാവിലെ അര മണിക്കൂർ നടക്കാറുണ്ട് ... So ഞാൻ പോകാണ്..." എൻ്റെ തീരുമാനം ഞാൻ പറഞ്ഞു. പിന്നെ അവർ രണ്ട് പേരും അമാന്തിച്ച് നിന്നില്ല.

ദാൽ തടാകത്തിലെ ഹൗസ് ബോട്ടുകൾ പ്രകാശമഴ ചൊരിഞ്ഞ് അനങ്ങാതെ കിടന്നു. തടാകത്തിൽ എവിടെയോ ചില വള്ളങ്ങൾ ചലിക്കുന്നത് ഇരുട്ടിൽ കണ്ടില്ലെങ്കിലും ഉപരിതലത്തിലെ ഓളങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞു. യാത്രക്കാർ ആരും ഇല്ല എങ്കിലും ശ്രീനഗർ സിറ്റി സർവ്വീസിൻ്റെ റെഡ് ബസുകൾ ഇടക്കിടെ പൊയിക്കൊണ്ടിരുന്നു. 


ഗാട്ട് നമ്പർ 2 ൽ നിന്ന് തുടങ്ങി ഗാട്ട് നമ്പർ 10 വരെ ഞങ്ങൾ നടന്നു. അതിനപ്പുറം പോകുന്നത് സമയം അപഹരിക്കും എന്നതിനാൽ ഗാട്ട് നമ്പർ 10 -ലെ ജെട്ടിയിൽ അൽപനേരം ഞങ്ങളിരുന്നു. ദാൽ തടാകത്തിലെ കുഞ്ഞ് മൽസ്യങ്ങൾ അപരിചിതരായ ഞങ്ങളെ എത്തിനോക്കി മുങ്ങാം കുഴിയിട്ട് മടങ്ങി.ചാർ ചിനാറിൽ നിന്നുള്ള മന്ദമാരുതൻ ഞങ്ങളെ തഴുകിക്കടന്നു പോയി. ഡൽഹി രസോയിയിൽ നിന്ന് ഉയർന്ന കബാബിൻ്റെ ഗന്ധം ഹഖിൻ്റെ നാസാരന്ധ്രങ്ങളെ ത്രസിപ്പിച്ചു.

"യെ രാതേൻ യെ മൗസം നദി

ക കിനാര യെ ചഞ്ചൽ ഹവാ.." 

എൻ്റെ മൂത്തമോളുടെ ഇഷ്ടഗാനങ്ങളിൽ ഒന്നായ ദില്ലി ക തഗ് എന്ന സിനിമയിലെ ആശാ ഭോസ്‌ലെ പാടിയ പാട്ട് എൻ്റെ നാവിൽ തത്തിക്കളിച്ചു  

" തിരിച്ച് പോകണ്ടെ? " ക്യാമറ കൈകാര്യം ചെയ്തിരുന്ന സത്യൻ മാഷുടെ ചോദ്യമാണ് ആ മാസ്മരിക ലോകത്ത് നിന്ന് ഞങ്ങളെ എഴുന്നേൽപിച്ചത്. വന്ന വഴിയെ തന്നെ ഞങ്ങൾ തിരിച്ച് നടന്നു.

"സാർ... ഒരു മിനുട്ട് .. ഇതിൻ്റെ ഒരു ഫോട്ടോ എടുക്കൂ..." റോഡിൻ്റെ മറുഭാഗത്ത് കുറെ സൈക്കിളുകൾ ചങ്ങലക്കിട്ടത് നോക്കിക്കൊണ്ട് സത്യൻ മാഷ് പറഞ്ഞു.തൊട്ടടുത്ത് സ്ഥാപിച്ചിരുന്ന ബോർഡിൽ എഴുതിയത് വായിക്കാനായി ഞാൻ കണ്ണട തപ്പി. പാൻ്റിൻ്റെയും ഷർട്ടിൻ്റെയും ജാക്കറ്റിൻ്റെയും പോക്കറ്റുകൾ തുടർച്ചയായി തപ്പുന്നത് കണ്ട സത്യൻ മാഷ് ചോദിച്ചു.

"എന്ത് പറ്റി?"

"കണ്ണട കാണാനില്ല .."

"റൂമിൽ നിന്ന് എടുത്തിരുന്നോ?"

"അതെ.. എൻ്റെ കയ്യിൽ തന്നെ ഉണ്ടായിരുന്നു .... "

"എങ്കിൽ ഗാട്ട് നമ്പർ 10 വരെ ഒന്ന് കൂടി പോയി നോക്കാം.."

ഞങ്ങൾ ഗാട്ട് നമ്പർ 10 വരെ വീണ്ടും നടന്നും ഓടിയും പോയി നോക്കി. പക്ഷെ കണ്ണട കണ്ട് കിട്ടിയില്ല.

'ഇന്നലെ 250 രൂപയുടെ തൊപ്പി , ഇന്ന് 2500 രൂപയുടെ കണ്ണട, അപ്പോൾ നാളെ 25000 രൂപയുടെ മൊബൈൽ പോകാനാണ് സാദ്ധ്യത' എന്നതിനാൽ ഞാൻ മൊബൈലിൻ്റെ സുരക്ഷ ശക്തമാക്കി.


Part 10: മഞ്ഞ് താഴ് വരയിലേക്ക് 



Tuesday, January 16, 2024

ലിഡർ നദിയുടെ തീരത്ത് ... (വിൻ്റർ ഇൻ കാശ്മീർ - 8)


ബൈസരൺ വാലിയിൽ നിന്നും ഞങ്ങൾ തിരിച്ചിറങ്ങിയത് മറ്റൊരു വഴിയേ ആയിരുന്നു. മിക്ക ഘോഡാവാലകളും അത് വഴി തന്നെയാണ് താഴെ എത്തുന്നത്. താഴെ എത്തുന്നതിൻ്റെ അൽപം മുമ്പായി ഒരു കുടിൽ  എൻ്റെ ശ്രദ്ധയിൽ പെട്ടു. കഴിഞ്ഞ വർഷം എൻ്റെ ഭാര്യയും മൂത്ത മക്കളും ബൈസരൺ വാലിയിൽ നിന്ന് തിരിച്ച് ഇറങ്ങിയപ്പോൾ ഒരു മൺകുടിലിൽ കയറിയിരുന്നതായി പറഞ്ഞിരുന്നു. ആ വീടിൻ്റെ ദയനീയാവസ്ഥയും അവർ പങ്ക് വച്ചിരുന്നു. ഭൂമിയിലെ സ്വർഗ്ഗത്തിൽ, നിരവധി വിനോദ സഞ്ചാരികൾ വന്ന് പൊയ്ക്കൊണ്ടിരിക്കുന്ന ഒരു സ്ഥലത്ത് പെൺകുട്ടികൾ അടങ്ങുന്ന ഒരു കുടുംബം ഇത്തരം ഒരു വീട്ടിൽ താമസിക്കുന്നു എന്നത് മനസ്സിനെ വേദനിപ്പിച്ചു. 

പഹൽഗാം ടൗണിൽ ഞങ്ങൾ തിരിച്ചെത്തുമ്പോൾ സമയം മൂന്ന് മണിയേ ആയിട്ടുണ്ടായിരുനുള്ളൂ. സിറ്റി കാണേണ്ടവർക്ക് അത് കാണാനും ഷോപ്പിംഗ് നടത്തേണ്ടവർക്ക് അതിന് പോകാനും ഭക്ഷണ പ്രിയർക്ക് ആ ആഗ്രഹം നിറവേറ്റാനും എല്ലാം സമയമുള്ളതായി നിഖിൽ അറിയിച്ചു. പലരും പല വഴിക്കും തിരിഞ്ഞപ്പോൾ ഞാൻ സമീപത്തുള്ള പള്ളിയിൽ പോയി നമസ്കാരം നിർവ്വഹിക്കാൻ കയറി. മുൻ അനുഭവത്തിൽ നിന്നും വ്യത്യസ്തമായി പള്ളികളിൽ യുവാക്കളുടെ സാന്നിദ്ധ്യം കൂടുതലായി കണ്ടു. 

പഹൽഗാം ടൗണിൻ്റെ പാതയോരങ്ങളിൽ അങ്ങിങ്ങായി തടിയിൽ നിർമ്മിച്ച ഇരിപ്പിടങ്ങൾ സ്ഥാപിച്ചിരുന്നു. പദയാത്രികർക്ക് ഇരിക്കാനും സഞ്ചാരികൾക്ക് ഫോട്ടോ എടുക്കാനും എല്ലാം ഇവ ഉപയോഗിക്കാം. ഇലപൊഴിച്ച്, ഉണങ്ങിയ പോലെ നിൽക്കുന്ന മരവും മഞ്ഞ നിറത്തിലുള്ള  വേലിയും ഇരിപ്പിടവും അതിലിരിക്കുന്ന സത്യൻ മാഷെയും കൂടി ഒറ്റ ഫ്രെയിമിൽ പകർത്തിയപ്പോൾ പഹൽഗാമിൻ്റെ മനോഹരമായ ഒരു ചിത്രം കൂടി കിട്ടി.
പാർക്കിംഗ് ഏരിയയും അതിന് പിന്നിലെ പൈൻ മരങ്ങളും മഞ്ഞ് പുതച്ച മലനിരകളും പിന്നെ ഞാനും ചേർന്നപ്പോൾ എന്നെന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു ചിത്രം കൂടി കിട്ടി.
"മാഷേ, ബെരി ബെരി..." എവിടെ നിന്നോ പരിചിതമായ ഒരു ശബ്ദം കേട്ട് ഞാനും സത്യൻ മാഷും ചുറ്റും നോക്കി.

"ആവോ... പിയോ കേസർ ദൂധ് .." ഒരു കടക്കാരൻ ഞങ്ങളെ മാടി വിളിച്ചു, കടക്കുള്ളിലേക്ക് നോക്കിയ ഞങ്ങളെ കൊണ്ടോട്ടിക്കൂട്ടം സ്വാഗതം ചെയ്തു.

"മാഷേ... കുങ്കുമപ്പാല് കുടിച്ചിട്ടാണ് കാശ്മീരികൾക്ക് ഇജ്ജാതി കളർ എന്നാണ് ഇവർ പറയുന്നത്..... " ഹനീഫാക്ക പറഞ്ഞു.

"എന്നിട്ട് എത്ര ഗ്ലാസ് കുടിച്ചു?"

"നാല് ഗ്ലാസ് "

" ൻ്റെ റബ്ബേ .... നാല് ഗ്ലാസോ?" ഞാൻ ഹനീഫാക്കയെ നോക്കി.

"ഒറ്റക്കല്ല ...ഞങ്ങള് നാലാളും കൂടി ... മാഷമ്മാര് രണ്ടാളും ഇരിക്കി...... നമ്മളെ വക ഇങ്ങളും കുടിക്കി കുങ്കുമപ്പാല് ... ഒന്ന് ചൊർക്ക് ബെക്കട്ടെ..." 

അങ്ങനെ കുങ്കുമപ്പൂവ് പൊടിച്ച് ചേർത്തത് എന്ന് പറയപ്പെടുന്ന ചൂടുള്ള ഒരു പാല് ഞങ്ങളും കുടിച്ചു. നാട്ടിലെ ബദാം മിൽക്ക് മഞ്ഞ നിറത്തിലായത് പോലെയാണ് എനിക്ക് തോന്നിയത്.

"റോഡിൻ്റെ മറുവശത്ത് ഒരു പൊയ ണ്ട് ... ലീഡർ പൊയ എന്നാണ് അതിൻ്റെ പേര്.." എൻ്റെ നാട്ടുകാരൻ കൂടിയായ ടൂർ മാനേജർ ഹബീൽ പറഞ്ഞു.

" ലീഡർ അല്ല... ലിഡർ റിവർ ആണ്.. " ഞാൻ തിരുത്തി.

"ആ... എന്നാ മാഷ് പറഞ്ഞ മാതിരി ... റീൽസിനും ഫോട്ടോഷൂട്ടിനും പറ്റിയ സ്പോട്ടുകൾ ഉണ്ടാകും. വീഴുമ്പോൾ പാറ ഒഴിവാക്കി വീഴാൻ ശ്രദ്ധിക്കുക "

ഞങ്ങളെല്ലാവരും പുഴയിലേക്ക് ഇറങ്ങാൻ തുടങ്ങി. വെള്ളത്തിൽ തൊട്ടപ്പോൾ പലരും കരയിലേക്ക് തന്നെ തിരിച്ച് കയറി. മഞ്ഞ് അലിഞ്ഞ് ചേർന്ന വെള്ളത്തിന് അത്രയും തണുപ്പായിരുന്നു.

"ബ്ലും " ആദ്യത്തെ വീഴ്ച സംഭവിച്ചു, സത്യൻ മാഷാണ് പാറയിൽ തെന്നി വെള്ളത്തിൽ കാല് കുത്തിയത്. മാഷ് വേഗം അടുത്ത പാറയിലേക്ക് കയറി.

"ബ്ലും.." വീണ്ടും ശബ്ദം കേട്ടു. കയറി നിന്ന പാറയിൽ നിന്ന് സത്യൻ മാഷ് വീണ്ടും വെള്ളത്തിൽ !

"ദേ ... ഇങ്ങോട്ട് കയറ്....." ഞാൻ നിൽക്കുന്ന പാറയിലേക്ക് കയറ്റാനായി ഞാൻ കൈ നീട്ടി.
സത്യൻ മാഷ് അങ്ങോട്ട് കയറിയതോടെ എൻ്റെ ബാലൻസ് തെറ്റി കൈ വിട്ടുപോയി.

"ബ്ലും" ദേ സത്യൻ മാഷ് വീണ്ടും വെള്ളത്തിൽ !! കിലുക്കം സിനിമയിലെ ജഗതിയെയാണ് പെട്ടെന്ന് എനിക്ക് ഓർമ്മ വന്നത്. ഇതിനിടയിൽ, തണുത്ത് മരവിച്ച കഷണ്ടിയിൽ നിന്ന് എൻ്റെ തൊപ്പി എവിടെയോ ഊർന്ന് വീണ് പോയിരുന്നു.

ഇനി അധിക സമയം അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് തോന്നിയതിനാൽ, ഞങ്ങളുടെ സംഘത്തിലെ യുവ മിഥുനങ്ങളെ അവരറിയാതെ ക്യാമറയിൽ പകർത്തി ഞങ്ങൾ തിരിച്ചു കയറി. അഞ്ചര മണിയോടെ ഞങ്ങൾ പഹൽഗാമിനോട് വിട പറഞ്ഞു.

Part 9: ദാൽ തീരത്തെ പ്രഭാത സവാരി

 

Monday, January 15, 2024

"ആറാ"ട്ട്

2023 ൻ്റെ തുടക്കത്തിൽ, മലയാള സാഹിത്യരംഗത്ത് എനിക്കും ഒരു ചെറിയ സ്ഥാനം ഉണ്ട് എന്ന് തിരിച്ചറിഞ്ഞത് ഒരു അവാർഡിലൂടെയായിരുന്നു. കോട്ടയത്തുള്ള പരസ്പരം വായനക്കൂട്ടത്തിൻ്റെ കെ.എസ്. വിശ്വനാഥൻ സ്മാരക പുരസ്കാരം എൻ്റെ പ്രഥമ കഥാസമാഹാരമായ "അമ്മാവൻ്റെ കൂളിംഗ് എഫക്ടിന് " ലഭിച്ചപ്പോഴായിരുന്നു അത്.  വർഷങ്ങളായി, മനസ്സിൽ തോന്നുന്നതെല്ലാം ബ്ലോഗിൽ കുറിച്ചിട്ട് "മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളുടെ " അധിപനായി വാഴുന്ന എനിക്ക് പ്രസ്തുത അവാർഡ് നൽകിയ പ്രചോദനം വളരെ വലുതായിരുന്നു.

2023 ൻ്റെ അവസാനം പരസ്പരം വായനക്കൂട്ടം അഖില കേരള അടിസ്ഥാനത്തിൽ നടത്തിയ അഞ്ചാമത് ഗോപി കൊടുങ്ങല്ലൂർ സ്മാരക കഥാ മത്സരത്തിലും ഒന്നാം സ്ഥാനം നേടിയതോടെ മേൽ പറഞ്ഞ അവാർഡിന് ഒരു അടിവര കൂടിയായി. സാഹിത്യ രംഗത്ത് എനിക്ക് ഇനിയും ശോഭിക്കാൻ സാധിക്കും എന്ന ആത്മവിശ്വാസവും ഈ വിജയം എന്നിലുണ്ടാക്കി.

സാഹിത്യ മേഖലയിൽ ഒരു ശുഭസൂചന നൽകിക്കൊണ്ട് 2024 ൻ്റെ തുടക്കവും ഇപ്പോൾ ഗംഭീരമായി.രണ്ട് വർഷം മുമ്പ് പേരക്ക നോവൽ പുരസ്കാരം നേടിയ ' ഓത്തുപള്ളി' എന്ന എൻ്റെ കൃതിക്ക് പരസ്പരം വായനക്കൂട്ടത്തിൻ്റെ തന്നെ ആൻഡ്രൂസ് മീനടം സ്മാരക അവാർഡും ലഭിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച കോട്ടയം പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ വച്ച് മഹാത്മാഗാന്ധി യൂണി: സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് പ്രൊഫസർ ഡോ. അജു കെ നാരായണനിൽ നിന്ന് ഞാൻ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

സാഹിത്യ - സാംസ്കാരിക രംഗത്ത് നിന്നുള്ള ആറാമത്തെ പുരസ്കാരമാണ് ഇപ്പോൾ എൻ്റെ ഷോകേസിലെത്തിയിരിക്കുന്നത് എന്നത് ഏറെ സന്തോഷം നൽകുന്നു.



Saturday, January 13, 2024

റുബീനയുടെ കുഞ്ഞാട് (വിൻ്റർ ഇൻ കാശ്മീർ - 7)

 Part 6: തുള്ളിസ്

ബൈസരൺ വാലിയിലേക്കുള്ള ഗേറ്റ് കടക്കും മുമ്പ് മഹ്മൂദ്  ഞങ്ങളോട് ഒരു ചോദ്യം ചോദിച്ചു.

"കിത് ന സമയ് മേം വാപസ് ആയേഗ ?" 

സാധാരണ എല്ലാ ഘോഡാവാലകളും പതിനഞ്ച് മിനിറ്റിനകം തിരിച്ചെത്തണം എന്നാണ് പറയാറ്. മഹ്മൂദ് അത് ഞങ്ങൾക്ക് വിട്ടു തരികയായിരുന്നു. 

"ബീസ് മിനുട്ട് ..." സത്യൻ മാഷ് പറഞ്ഞു.

"നോ... നോ... ആധാ ഖണ്ഡ.." ബൈസരൺ വാലിയുടെ ആകർഷണീയത അറിയുന്നതിനാൽ ഞാൻ പറഞ്ഞു.

"മുശ്കിൽ നഹിം.." മഹ്മൂദും സമ്മതം മൂളി. മഹ്മൂദ് കുതിരയെയും കൊണ്ട് കുതിരക്കൂട്ടത്തിലേക്കും ഞങ്ങൾ ആൾക്കൂട്ടത്തിലേക്കും നീങ്ങി.

2022 മെയ് മാസത്തിൽ ഇവിടെ വന്നപ്പോൾ കണ്ട കാഴ്ചയും ഇപ്പോൾ കാണുന്ന കാഴ്ചയും വളരെ വ്യത്യസ്തമായിരുന്നു. അന്ന് പച്ചപ്പരവതാനി വിരിച്ച് നിന്നിരുന്ന വാലിയിലെ പുല്ല് മുഴുവൻ ഉണങ്ങി മഞ്ഞപ്പരവതാനി ആയി മാറിയിരിക്കുന്നു. താഴ്‌വരക്ക് അതിരിടുന്ന പൈൻ മരങ്ങളും നരച്ച കാഴ്ചകളായി മാറിയിരിക്കുന്നു. മാനത്ത് നക്ഷത്രം വിതറിയത് കണക്കെ താഴ്‌വരയിൽ നിറഞ്ഞ് നിന്നിരുന്ന ഡെയ്സി പൂക്കൾ ഒന്നു പോലും ബാക്കിയുണ്ടായിരുന്നില്ല.ശൈത്യകാലത്ത് ആറടി ഉയരത്തിൽ വരെ മഞ്ഞ് ഉണ്ടാകും എന്ന് പറഞ്ഞു കേട്ട സ്ഥലത്ത് മഞ്ഞിൻ്റെ ഒരംശം പോലും ഇല്ലായിരുന്നു. 

സമ്മറും വിൻ്ററും തമ്മിലുള്ള വ്യത്യാസം

കഴിഞ്ഞ വർഷം കണ്ട സോർബിംഗ് പോലെയുള്ള ആക്ടിവിറ്റികൾ ഇത്തവണ കണ്ടില്ല.  നീളമേറിയ ഒരു സിപ് ലൈൻ പുതിയതായി വന്നതാണെന്ന് തോന്നുന്നു. സന്ദർശകരും താരതമ്യേന കുറവായിരുന്നു. അന്ന് ഞങ്ങൾ നമസ്കാരം നിർവ്വഹിച്ചിരുന്ന താഴ്‌വരയുടെ താഴെ ഭാഗത്തുള്ള പള്ളി വീണ്ടും കണ്ടപ്പോൾ ഞാനങ്ങോട്ട് നീങ്ങി. പള്ളി പുതുക്കിപ്പണിത് ഉഷാറാക്കിയിട്ടുണ്ട്. പക്ഷെ, പൂട്ടിയിട്ടതിനാൽ അകത്ത് കയറാൻ സാധിച്ചില്ല.

തിരിച്ച് സത്യൻ മാഷുടെ അടുത്തെത്തിയപ്പോഴാണ് ഓമനത്വമുള്ള ഒരാട്ടിൻ കുട്ടിയെ കണ്ടത്. കഴിഞ്ഞ വർഷവും ഒരു വൃദ്ധനെയും ആട്ടിൻ കുട്ടിയെയും അവിടെ കണ്ടിരുന്നു. ആ വൃദ്ധനെ തിരഞ്ഞ എൻ്റെ കണ്ണുകൾ ഉടക്കിയത് അല്പം അകലെ മാറി ഇരിക്കുന്ന സുന്ദരിയായ ഒരു പെൺകുട്ടിയിലാണ്.ഒരു പക്ഷേ അന്ന് കണ്ട വൃദ്ധൻ്റെ പേരക്കുട്ടിയായിരിക്കാം ഇവൾ. വൃദ്ധൻ മരിച്ചു പോയോ എന്തോ? അവളെ സങ്കടപ്പെടുത്തേണ്ട എന്ന് കരുതി ഞാൻ ഒന്നും മിണ്ടിയില്ല. 

ആട്ടിൻ കുട്ടിയെ കയ്യിലെടുത്ത് ഫോട്ടോ എടുക്കാൻ പത്ത് രൂപയാണ് ചാർജ്ജ്. ആരോടും ഒരു റിക്വസ്റ്റും ചെയ്യാതെ ഇരിക്കുന്ന അവളെ കണ്ടപ്പോൾ ഒന്ന് കുശലാന്വേഷണം നടത്താൻ എനിക്ക് തോന്നി.

"നാം ക്യാ ഹെ ?" ആട്ടിൻ കുട്ടിയുടെ അടുത്ത് ചെന്നിരുന്ന് ഞാൻ ചോദിച്ചു.

"അസ്ഹർ" 

'ങേ!! ഇവൾ അപ്പോൾ പെണ്ണല്ലേ ?' ഞാനൊന്ന് ഞെട്ടി.

"തുമാര നാം..??" ഉറപ്പ് വരുത്താനായി ഞാൻ ഒന്ന് കൂടി ചോദിച്ചു.

"ഓ... മേര നാം റുബീന .. " ചുണ്ടിലൊരു ചിരി വിരിയിച്ച് അവൾ പറഞ്ഞു. 

"പട്ത്ത നഹീം?" അന്ന് ചൊവ്വാഴ്ച ആയതിനാൽ ഞാൻ ചോദിച്ചു.

" ഹാം... ആഠ് മേം.." 

" ആജ് തോ സ്കൂൾ ഹേ ന?"

"അബ് ചുട്ടി ഹേ.."

"ക്രിസ്മസ് ക ചുട്ടി?" മലമുകളിൽ ക്രിസ്തുമസ് നേരത്തെ ആകുമോ എന്നറിയാത്തതിനാൽ ഞാൻ ചോദിച്ചു.

"നഹീം.. സർദ്ദീ ക ചുട്ടി" (ശൈത്യകാല അവധി )

" ഓഹ്... കേരള മേം ജൈസ  ഗർമി ക ചുട്ടി ഹെ വൈസ യഹാം സർദ്ദി ക ചുട്ടി ..."

" നഹീം... യഹാം ദിസംബർ,ജാനുവരി ഔർ ഫർവരി... തീൻ മഹീനെ സർദ്ദീ ക ചുട്ടി ഹെ... ജൂൺ ഓർ ജൂലൈ ദൊ മഹീനെ ഗർമീ ക ചുട്ടി ഭീ മിൽ ത ഹെ..." 

"പാഞ്ച് മഹീനെ ചുട്ടീ ??" എനിക്ക് അത്ഭുതമായി.

"ഹാം... " ചിരിച്ചു കൊണ്ട് റുബീന പറഞ്ഞു.

"സത്യൻ മാഷെ... കുട്ടികളെ ഇവിടത്തെ സ്കൂളിൽ ചേർത്തുന്നതാ നല്ലത്.." ഞാനും സത്യൻ മാഷും ചിരിച്ചപ്പോൾ റുബീനയും ചിരിച്ചു. അപ്പോഴേക്കും ഘോഡാവാല മഹ്മൂദും അവിടെ എത്തി.

"സാബ്....ലൗട്ടേഗ ??" മഹ്മൂദ് ചോദിച്ചു.

"അഭീ ജായേഗ .." ഏതോ ഒരു പ്രേരണയിൽ മഹ്മൂദിനെ കെട്ടിപ്പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു. മനുഷ്യൻ്റെയും കുതിരയുടെയും സമ്മിശ്രഗന്ധം എൻ്റെ മൂക്കിലടിച്ചു കയറി. മനുഷ്യത്വത്തിൻ്റെ ഗന്ധം അതിൽ അല്പം കൂടുതലായി എനിക്ക് തോന്നി.

മഹ്മൂദ് കുതിരക്ക് നൽകുന്ന മറ്റ് നിർദ്ദേശങ്ങൾ കൂടി ഞങ്ങൾ ചോദിച്ച് മനസ്സിലാക്കി. മിനി സ്വിറ്റ്സർലൻ്റിൽ ഞങ്ങൾ എത്തിയിട്ട് സമയം ആധാ ഖണ്ഡയും അതിലപ്പുറവും കഴിഞ്ഞിരുന്നു. റുബീനയോട് എന്നന്നേക്കുമായും ബൈസരൺ വാലിയോട് താല്ക്കാലികമായും വിട പറഞ്ഞു കൊണ്ട് ഞാൻ തിരിഞ്ഞ് നടന്നു.

കുതിരപ്പുറത്തിരുന്നുള്ള കുന്നിറക്കം ശരിക്കും പേടിപ്പെടുത്തുന്നതായിരുന്നു. പലരും കണ്ണ് പൂട്ടി ഇരിക്കുന്നതിൻ്റെ ഗുട്ടൻസ് പിടികിട്ടിയത് അപ്പോഴാണ്. തിരിച്ച് വരുന്ന വഴിയിൽ ഒരിടത്ത് കുതിരകളെ നിർത്തി പലരും താഴെയുള്ള ഒരു അരുവി കാണിച്ച് കൊടുക്കുന്നത് കണ്ടു. ബോർഡിൽ കാണിച്ച വാട്ടർഫാൾ ആണ് പോലും ! തുറസ്സായ മറ്റൊരു സ്ഥലത്തും കുറെ കുതിരക്കാരെ കണ്ടു. അന്വേഷിച്ചപ്പോൾ അതാണ് അഞ്ചാമത്തെ Spot ആയ ഡെമോ വാലി എന്നറിഞ്ഞു. 

ഞങ്ങളെ താഴെ വരെ എത്തിക്കേണ്ടെന്നും ഞങ്ങൾ കുതിരപ്പുറത്ത് കയറിയ അതേ സ്ഥലത്ത് തന്നെ ഇറക്കി വിട്ടാൽ മതിയെന്നും ഞാൻ മഹ്മൂദിനോട് പറഞ്ഞു.രണ്ട് കുതിരകൾക്കുള്ള വാടകയായി 1600 രൂപയും  മഹ്മൂദിന് ടിപ്പായി 200 രൂപയും ഞാൻ നൽകി.

"യെ പസംന്ത് സെ?" ടിപ്പ് കണ്ട ആ ഗ്രാമീണൻ നിഷ്കളങ്കമായ ചിരിയോടെ ചോദിച്ചു.

"ഹാം... പസന്ത് സെ... കാശ്മീർ ധർതീ ക ജന്നത്ത് ഹെ... ഔർ ആപ് ജൈസ ലോഗ് ഉസ്ക ഗഹനെ ഹേ... അസ്സലാമു അലൈക്കും..."

"വ അലൈക്കുമുസ്സലാം..." മഹ്മൂദിനോട് വിട പറഞ്ഞ് ഞങ്ങൾ ബസ് പാർക്കിംഗ് ഏരിയയിലേക്ക് നടന്നു.


Part 8: ലിഡർ നദിയുടെ തീരത്ത്


Thursday, January 11, 2024

തുള്ളിസ് ... (വിൻ്റർ ഇൻ കാശ്മീർ - 6)

 Part 5: ആട്ടിടയന്മാരുടെ താഴ് വരയിലേക്ക്...

കുതിര സവാരി തുടങ്ങി അഞ്ച് മിനുട്ട് കഴിഞ്ഞപ്പഴേക്കും കുതിരക്കാരൻ മഹ്മൂദ് യൂസുഫുമായി ഞങ്ങൾ ചങ്ങാത്തത്തിലായി. നേരത്തെ നിഖിൽ സൂചിപ്പിച്ചതുപോലെ, യൂസുഫ് തൻ്റെ കഷ്ടപ്പാടുകൾ വിശദീകരിക്കാൻ തുടങ്ങി. പക്ഷെ, പൊള്ളയായ ആവലാതികളായി അതിനെ തള്ളിക്കളയാതെ ഞാനും സത്യൻമാഷും അത് ശ്രവിച്ചു കൊണ്ടിരുന്നു. ഉടമസ്ഥാവകാശം ഇല്ലാതെ ഒരു വെറും കുതിരക്കാരനായി ദിവസവും രണ്ടും മൂന്നും തവണ ആ മല കയറി ഇറങ്ങിയാൽ ലഭിക്കുന്ന തുഛമായ വരുമാനം കൊണ്ട് അഞ്ച് മക്കളും ഭാര്യയും അടങ്ങിയ ഒരു കുടുംബം പുലർത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയായിരുന്നു.

പത്ത് മിനുട്ട് യാത്ര ചെയ്തപ്പോഴേക്കും മരങ്ങൾ നിറഞ്ഞ ഒരു സമതല പ്രദേശത്ത് ഞങ്ങളെത്തി. മല കയറിക്കൊണ്ടിരിക്കുന്ന എല്ലാ കുതിരക്കാരും അവിടെ ഒന്ന് നിർത്തുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കി. ഒരു പക്ഷെ കുതിരക്കും കൂട്ടുകാരനും ഒരു ചിന്ന വിശ്രമം എന്ന നിലക്കായിരിക്കും ഈ സ്റ്റോപ്പിംഗ്. എൻ്റെ കഴിഞ്ഞ വർഷത്തെ യാത്രയിൽ ഒരു പെൺകുട്ടി മുയലുമായി ഞങ്ങളെ സമീപിച്ചിരുന്ന സ്ഥലമായിരുന്നു അത്. ചെറിയ ചെറിയ ചില കുടിലുകളും അങ്ങിങ്ങായി കാണാമായിരുന്നു. മഹ്മൂദ് കുതിരയുടെ കടിഞ്ഞാൺ പിടിച്ച് നിർത്തി.

"യഹ് ഹെ ഡബിയൻ വാലി" മഹ്മൂദ് പറഞ്ഞു.

യാത്ര തുടങ്ങുന്നതിന് മുമ്പ് കണ്ട ബോർഡിലെ ഡബിയൻ വാലിയും ഈ ഡബിയൻ വാലിയും ആനയും അണ്ണാനും എന്ന പോലെ വ്യത്യസ്തമാണ്. പണ്ട് മുതലേ പാടുന്നത് എല്ലാ കുതിരക്കാരും തുടരുന്നു എന്നാണ് ഞാൻ ഇതിൽ നിന്നും മനസ്സിലാക്കിയത്. ഏതോ രാജാവിൻ്റെ പേരൊക്കെ ഈ സ്ഥലത്തോട് ചേർത്ത് പറയുന്നുണ്ട്.

'ഡെബിയൻ' വാലി കഴിഞ്ഞാൽ പിന്നെ ചെറിയ ചെറിയ കയറ്റങ്ങളാണ്. മഞ്ഞ് വീണ് കുതിർന്ന മണ്ണിലൂടെ കുതിരകൾ തലങ്ങും വിലങ്ങും നടന്ന് വഴി കുഴമ്പ് രൂപത്തിലായി മാറിയിരുന്നു. ചെങ്കുത്തായ സ്ഥലത്തിൻ്റെ അരികിൽ കൂടി കുതിര നടന്ന് കയറുമ്പോൾ ഉൾഭയം തോന്നി.  തിരിച്ചിറങ്ങുന്ന കുതിരയുടെ പുറത്തിരിക്കുന്ന ഒരു സ്ത്രീ കണ്ണടച്ച് പിടിച്ച് എന്തൊക്കെയോ വിളിച്ച് കൂവിക്കൊണ്ടിരുന്നു. കുതിര കൂടുതൽ കുത്തനെയുള്ള ഭാഗത്ത് കൂടെ കയറാൻ ശ്രമിച്ചപ്പോൾ എനിക്കും ഭയം വർദ്ധിച്ചു.

"തുള്ളിസ്" മഹ്മൂദ് കുതിരക്ക് നിർദ്ദേശം നൽകി.

"തുള്ളിസ് മത് ലബ് ക്യാ ഹെ ?" എല്ലാ കുതിരക്കാരും പറയുന്നത് കേട്ടതിനാൽ ഞാൻ ചോദിച്ചു.

" ആഗെ ചലോ ... പ്യാർ സെ കഹ്ത ഹെ..." 

"ഹ..ഹ... ഹാ.. " എനിക്ക് ചിരി വന്നു.തുള്ളിച്ചാടി നടക്കാൻ കുതിരയോട് സ്നേഹത്തോടെ പറയുന്നതാണ് തുള്ളിസ് ... ദ്വേഷ്യത്തോടെയാണ് പലരും അത് പറയുന്നത് എന്ന് മാത്രമല്ല,ഒപ്പം പാവം കുതിരക്ക് ഒരടിയും  കിട്ടും...!!

"തുള്ളിസ് " ഒട്ടും ദ്വേഷ്യം ഇല്ലാതെ ഞാനും പറഞ്ഞു നോക്കി.

"എൻ്റുമ്മച്യേ... " 

ഞാൻ പറഞ്ഞത് കേട്ട് തൊട്ടുമുന്നിലെ കുതിരക്കാണ് സ്പീഡ് കൂടിയത് !! അതിൻ്റെ പുറത്തിരുന്ന ഞങ്ങളുടെ സംഘാംഗം തന്നെയായ സഫൂറ വിളിച്ച് കൂവി. സ്പീഡ് കുറക്കാൻ എന്താണാവോ പറയുക എന്നാലോചിക്കുമ്പഴേക്കും ഘോഡാവാല അതിൻ്റെ കടിഞ്ഞാൺ പിടിച്ചതിനാൽ അവൾക്കും അവളുടെ കെട്ട്യോനും എനിക്കും സമാധാനമായി. വീണ്ടും എല്ലാ കുതിരകളും സ്റ്റോപ്പാകാൻ തുടങ്ങി.

"സാബ് ... യെ ഹെ കാശ്മീർ വാലി ... " കിതച്ചുകൊണ്ട് മഹ്മൂദ് പറഞ്ഞു.

"സെക്കൻ്റ് സ്പോട്ട് ഹെ ന?" ഞാൻ ചോദിച്ചു.

"ഹാ.... പീച്ചെ ദേഖൊ... ബർഫ് ഭരാ പഹാട് ദേഖ്ത ഹേ ന ?" പിന്നിൽ അങ്ങകലെ കാണുന്ന മഞ്ഞ് മൂടിയ മല കാണിച്ചുകൊണ്ട് മഹ്മൂദ് ചോദിച്ചു.

'ഹാ...."

'പഹാട് കെ ആഗെ ശ്രീനഗർ ഹെ... പ്രാചിൻ സമയ് മേം യഹാം സെ ലോഗ് പൈദൽ ചൽതാ ധ... " മഹ്മൂദ് വീണ്ടും ബഡായി അടിച്ചു.

"കിത്‌ന ദിൻ ക രാസ്ത ...? " തള്ളിൻ്റെ ആഴം അറിയാനായി ഞാൻ ചോദിച്ചു. 

"തീൻ - ചാർ ഖണ്ഡെ ..... " മഹ്മൂദ് പിന്നെയും എന്തൊക്കെയോ കഥകൾ പറഞ്ഞു കൊണ്ടിരുന്നു.

" തുള്ളിസ് ... "
ടാക്സിയിൽ പോന്നാൽ രണ്ട് മണിക്കൂർ എടുക്കുന്ന ദൂരം , ഇത്രയും വലിയ ഒരു മല കയറി ഇറങ്ങി താണ്ടാൻ മൂന്നാല് മണിക്കൂർ മതി എന്ന വീരവാദം എനിക്ക് പിടിക്കാത്തതിനാൽ ഞാൻ കുതിരക്ക് നിർദ്ദേശം നൽകി. 

മുന്നിൽ ഇനി കുത്തനെയുള്ള കയറ്റങ്ങളാണ് . കയറ്റം കയറുമ്പോൾ മുന്നോട്ട് ആഞ്ഞിരിക്കണമെന്നും ഇറക്കം ഇറങ്ങുമ്പോൾ പിന്നോട്ട് ചാഞ്ഞിരിക്കണമെന്നും മഹ്മൂദ് പറഞ്ഞു. മുകളിൽ നിന്നും ഇറങ്ങി വരുന്ന കുതിരകൾക്ക് അടി തെറ്റിയാൽ ഉരുണ്ട് വന്ന് നമ്മളെയും കൂടി തള്ളിയിടും എന്ന് ഉറപ്പായിരുന്നു. അങ്ങനെ ഒരു അപകടം എവിടെയും കണ്ടില്ലെങ്കിലും കുതിരപ്പുറത്ത് നിന്ന് ചിലരൊക്കെ വീഴുന്നത് കാണാമായിരുന്നു. അവസാനം,  കുഴപ്പങ്ങൾ ഒന്നും സംഭവിക്കാതെ ഞങ്ങളും ബൈസരൺ വാലിയുടെ ഗേറ്റിന് മുന്നിൽ എത്തി. മുപ്പത് രൂപ യുടെ പ്രവേശന ടിക്കറ്റ് എടുത്ത് ജീവിതത്തിൽ രണ്ടാം തവണയും ഞാൻ മിനി സ്വിറ്റ്സർലൻ്റിൽ കാല് കുത്തി.

Part 7: റുബീനയുടെ കുഞ്ഞാട് 

Monday, January 08, 2024

ആട്ടിടയന്മാരുടെ താഴ് വരയിലേക്ക്...(വിൻ്റർ ഇൻ കാശ്മീർ - 5 )

 Part 4: മൈനസ് വൺ ഡിഗ്രിയിൽ ....

കാശ്മീരിലെ ഞങ്ങളുടെ ആദ്യ കാഴ്ചക്കുല ഒരുക്കി വച്ചിരിക്കുന്നത് പഹൽഗാമിലാണെന്നാണ് ടൂർ മാനേജർ നിഖിൽ പറഞ്ഞത്. പഹൽഗാമിലെത്താൻ  ശ്രീനഗറിൽ നിന്നും തൊണ്ണൂറ് കിലോമീറ്റർ ദൂരം ഞങ്ങളിന്നലെ വന്ന വഴിയെ തന്നെ തിരിച്ചോടണം പോലും (എൻ്റെ ആദ്യ കാശ്മീർ യാത്രയിൽ അവസാന ദിവസം പഹൽഗാമിൽ പോയി ഒരു രാത്രി അവിടെ തങ്ങി പിറ്റേന്ന് രാവിലെ അവിടെ നിന്നും ജമ്മുവിലേക്ക് മടങ്ങുകയാണുണ്ടായത്). അതിനാൽ രാവിലെ ഏഴരക്ക് തന്നെ ശ്രീനഗറിൽ നിന്നും യാത്ര പുറപ്പെടണം എന്നും നിർദ്ദേശം തന്നിരുന്നു. കാശ്മീർ കാണാനുള്ള ആവേശം കാരണം, കൊടും തണുപ്പായിട്ടും എല്ലാവരും കൃത്യ സമയത്ത് തന്നെ ബസ്സിൽ കയറി സീറ്റുറപ്പിച്ചു.

എട്ട് മണിയോടെ ഞങ്ങൾ പഹൽഗാമിലേക്കുള്ള യാത്ര ആരംഭിച്ചു.പ്രഭാത ഭക്ഷണം പോകുന്ന വഴിയിലുള്ള അനന്ത്നാഗിൽ വച്ചാക്കാം എന്ന് കേട്ടപ്പോൾ എനിക്ക് സന്തോഷമായി. പണ്ട് മുതലേ കേൾക്കുന്ന ഭീകരമായ ഒരു പട്ടണത്തിൽ അൽപ സമയം ചെലവഴിക്കാം എന്ന ധാരണയായിരുന്നു ഇതിന് കാരണം.  കഴിഞ്ഞ വർഷത്തെ യാത്രയിൽ കണ്ടത് പോലെ അനന്ത്നാഗ് ഇത്തവണയും പട്ടാള നിബിഡമായിരുന്നു. 2019ൽ പുൽവാമയിലെ ഭീകരാക്രമണം ഉണ്ടാക്കിയ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല എന്ന് സൈനിക സാന്നിദ്ധ്യത്തിൽ നിന്ന് ഞാൻ തിരിച്ചറിഞ്ഞു. പ്രഭാത മഞ്ഞ് ഉരുകുന്നതിന്  മുമ്പ് ഒരു ഹോട്ടലും തുറക്കാത്തതിനാൽ അനന്ത് നാഗിൽ കാല് കുത്താം എന്ന എൻ്റെ സന്തോഷം പൊലിഞ്ഞു പോയി. 

വഴിയിലുടനീളമുള്ള ഇലപൊഴിച്ച മരങ്ങളും അതിൽ നിന്ന് ഇറ്റി വീഴാൻ വെമ്പുന്ന തുഷാരബിന്ദുക്കളും ചുറ്റും പരന്ന് കിടക്കുന്ന കോടമഞ്ഞും ഞങ്ങളുടെ  കണ്ണിനും മനസ്സിനും കുളിർക്കാഴ്ച ഒരുക്കി. വിൻ്റർ സീസൺ ആയത് കൊണ്ടാവാം റോഡിൽ അധികമാരും ഇറങ്ങിയത് കണ്ടില്ല. 

തണുപ്പിൽ വിശപ്പ് കൂടും എന്ന് പത്താം ക്ലാസിലെ ബയോളജിയിൽ പഠിച്ചത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് അൽപ സമയത്തിനകം വ്യക്തമായി. മുപ്പത് ആമാശയങ്ങളും കൂടി പെരുമ്പറ കൊട്ടാൻ തുടങ്ങിയതോടെ ബസ് ഒരു ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തു. ഹോട്ടലിലെ ആലു പരാത്തയും ചോല ബട്ടൂരയും റോട്ടി സബ്ജിയും നിമിഷങ്ങൾക്കകം കാലിയായി.  ആമാശയം നിറക്കലും മൂത്രാശയം കാലിയാക്കലും കഴിഞ്ഞതോടെ പലർക്കും സമാധാനവുമായി. 

ബസ് വീണ്ടും യാത്ര തുടർന്നു. ഇല പൊഴിച്ച മരങ്ങൾ വഴിമാറി പച്ച വിരിച്ച മരങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പ്രതീക്ഷിച്ച പോലെ,
"വെൽകം ടു പഹൽഗാം - ദ വാലി ഓഫ് ഷെഫേർഡ്സ് " എന്ന മതിലെഴുത്ത് കണ്ടപ്പോൾ സമാധാനമായി. ഝലം നദിയുടെ പോഷക നദിയായ  ലിഡ്ഡർ നദി റോഡിൻ്റെ ഇടതു ഭാഗത്ത് കളകളാരവം മുഴക്കാൻ തുടങ്ങി. കഴിഞ്ഞ തവണ കണ്ട പച്ച പുതച്ച് നിൽക്കുന്ന കുന്നുകളും ഡെയ്സി പൂക്കൾ നിറഞ്ഞ് നിൽക്കുന്ന പുൽമേടുകളും ഇത്തവണ കണ്ടില്ല.ആപ്പിൾ വിളവെടുപ്പ് കഴിഞ്ഞ തോട്ടങ്ങൾ അസ്ഥികൂടം പോലെ ഇലപൊഴിച്ച് നിൽക്കുന്നുണ്ട്. എങ്കിലും മഞ്ഞ് പുതച്ച മലകളും പൈൻ മരങ്ങളെ തഴുകി എത്തുന്ന ഇളം കാറ്റും ഹിമ കണങ്ങൾ അലിഞ്ഞു ചേർന്ന ലിഡർ നദിയും എൻ്റെ ഹൃദയത്തിൽ പഹൽഗാമിനോട് വീണ്ടും ഒരു പ്രണയം ജനിപ്പിച്ചു. 

ബസ്സിറങ്ങിയ ഉടനെ കുതിരക്കാരും ഏജൻ്റുമാരും കൂടി ഞങ്ങളെ പൊതിഞ്ഞു. മുൻ അനുഭവം ഉള്ളതിനാൽ ഞാനും സത്യൻ മാഷും നടന്ന് കയറാം എന്ന തീരുമാനത്തിൽ എത്തി. ഞങ്ങളുടെ സംഘത്തിലെ കോളേജ് കുമാരൻ ഗോകുലും അവൻ്റെ രണ്ട് കൂട്ടുകാരും നടന്ന് കയറാൻ തന്നെ തീരുമാനിച്ചു. ബാക്കി ഇരുപത്തിയഞ്ച് പേരും കുതിരപ്പുറത്ത് കയറാനും തീരുമാനിച്ചു. 

മിനി സ്വിറ്റ്സർലൻ്റ് എന്ന ബൈസരൺ വാലി, ഡെബിയൻ വാലി, കാശ്മീർ വാലി തുടങ്ങീ മൂന്ന് സ്പോട്ടുകൾ കണ്ട് തിരിച്ചു വരാൻ ഗവൺമെൻ്റ് റേറ്റ് 3000 രൂപയാണെന്ന് സമീപത്ത് സ്ഥാപിച്ച ബോർഡ് കാണിച്ചു കൊണ്ട് ഏജൻ്റ് പറഞ്ഞു. പക്ഷെ, ഇത്രയും പേരുള്ളതിനാൽ 1700 രൂപക്ക് തരാമെന്നും ഏജൻ്റ് അറിയിച്ചു. അവസാനം 1200 രൂപക്ക് പോണി റൈഡ് സെറ്റാക്കി. അങ്ങനെ 25 കുതിരകൾ വരി വരിയായി നീങ്ങി.

ഞാനും സത്യൻ മാഷും മറ്റൊരു വഴിയിലൂടെ നടന്നു കയറാൻ തുടങ്ങി. ഏജൻ്റുമാരെയും കുതിരക്കാരെയും എല്ലാം ഒഴിവാക്കി ഞങ്ങൾ 200 മീറ്റർ പിന്നിട്ടു. തിരക്കൊഴിഞ്ഞ ആ സ്ഥലത്ത് എവിടെ നിന്നോ ഒരു കുതിരക്കാരൻ പ്രത്യക്ഷപ്പെട്ട് നടന്ന് കയറാൻ ബുദ്ധിമുട്ടാണെന്നും കുതിരക്ക് 1200 രൂപ തന്നാൽ മതി എന്നും ഞങ്ങളെ അറിയിച്ചു. കുതിരപ്പുറത്ത് കയറാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഞാനത് അടക്കി വച്ചു. ഞങ്ങൾ മുന്നോട്ട് പോകാൻ ഒരുങ്ങിയപ്പോൾ അയാൾ റേറ്റ് 1000 രൂപയാക്കി. ഞാൻ 800 രൂപ പറഞ്ഞ് അയാളെ ഒഴിവാക്കാൻ ശ്രമിച്ചു. പക്ഷെ, അയാൾ അതിന് സമ്മതിച്ചു. അൽപ സമയത്തിനകം രണ്ട് കുതിരകളുമായി ഒരാളെത്തി. അങ്ങനെ ഞങ്ങളും മിനി സ്വിറ്റ്സർലൻ്റിലേക്ക് കുതിരപ്പുറത്തേറി യാത്ര ആരംഭിച്ചു.


Part 6: തുള്ളിസ് 

Friday, January 05, 2024

ഒരു തേങ്ങാ പുരാണം

അവധിക്കാലത്ത് കുടുംബ സമേതം ഒരു വിനോദയാത്ര പോകൽ ഏതാനും വർഷങ്ങളായി ഞാൻ തുടർന്ന് വരുന്ന ഒരു കാര്യമാണ്. യാത്രക്ക് മുന്നോടിയായോ പിന്നോടിയായോ ഭാര്യ അവളുടെ വീട്ടിൽ ഒന്നു പോയി വരലും  സ്ഥിര കർമ്മങ്ങളിൽ ഒന്നാണ്. അങ്ങനെ പോകുന്ന ഭാര്യയെ കൂട്ടിക്കൊണ്ടു വരാൻ കാറുമായി ഞാൻ ഭാര്യാ വീട്ടിൽ പോകുന്നത് മറ്റൊരു പതിവ് ചടങ്ങാണ്. അങ്ങനെ ചെല്ലുമ്പോൾ വെറും കാറോടെ മടയ്ക്കണ്ട എന്ന് കരുതി, തേങ്ങയും വാഴക്കുലയും ചക്കയും മാങ്ങയും (കാലത്തിനനുസരിച്ച്) കൊണ്ട് കാറിൻ്റെ ഡിക്കി നിറയ്ക്കൽ ഭാര്യാ മാതാവിൻ്റെ ഒരു ഹോബിയുമാണ് (കാറിൽ ചളിയും മണ്ണും കറയും ആകും എന്നതിനാൽ എനിക്കീ പരിപാടി ഇഷ്ടമില്ല.ബട്ട്, ചാക്കിലാണെങ്കിൽ ഓ കെ).

അങ്ങനെ ഇത്തവണയും ഇതെല്ലാം മുറപോലെ സംഭവിച്ചു. മൂന്ന് ദിവസത്തെ നാട് ചുറ്റലും കാഴ്ച കാണലും കഴിഞ്ഞ് മടിക്കേരിയിൽ നിന്നും മാനന്തവാടി വഴി ഞങ്ങൾ നാട്ടിലേക്ക് മടങ്ങി വരികയായിരുന്നു. രാവിലെ ആരംഭിച്ച ഡ്രൈവിംഗ് മനസ്സിനെ മുഷിപ്പിച്ച് തുടങ്ങിയതിനാൽ അൽപം വേഗത്തിലായിരുന്നു താമരശ്ശേരി ചുരത്തിലെ വളവുകളും തിരിവുകളും ഞാൻ പിന്നിട്ടിരുന്നത്. പെട്ടെന്നാണ് ഭാര്യയുടെ ശബ്ദം ഉയർന്ന് കേട്ടത് ...

"നിർത്ത് ... നിർത്ത് ..... "

ചുരത്തിൽ കടുവയിറങ്ങി എന്ന വാർത്തയുള്ളതിനാൽ റോഡ് സൈഡിലോ മരത്തിന് മുകളിലോ മറ്റോ അതിനെ കണ്ടോ എന്ന് കരുതി ഞാൻ വണ്ടി നിർത്തി.

"എവിടെയാ കടുവ ?" മനസ്സിലെ ആശങ്കയിൽ നിന്ന് എൻ്റെ ചോദ്യമുയർന്നു. 

"കടുവയോ? ഞാൻ കണ്ടില്ല ല്ലോ..''

"പിന്നെ എന്തിനാ നീ വണ്ടി നിർത്താൻ പറഞ്ഞത്?"

"അത് നിങ്ങൾ ഒരു ശബ്ദം കേട്ടില്ലേ?"

"എവിടെ നിന്ന് ?"

"വണ്ടിയിൽ നിന്ന് തന്നെ..."

"ഞാൻ ഒന്നും കേട്ടില്ല ... നിനക്ക് തോന്നിയതായിരിക്കും... " ഞാൻ കാർ വീണ്ടും സ്റ്റാർട്ട് ചെയ്തു മുന്നോട്ട് നീങ്ങി. അൽപ നേരത്തേക്ക് അപശബ്ദങ്ങൾ എന്തെങ്കിലും കേൾക്കുന്നുണ്ടോ എന്ന് ഞാൻ ശ്രദ്ധിച്ചു. പിന്നീടത് മറന്ന് പോവുകയും ചെയ്തു.

നാലാം ഹെയർപിൻ വളവ് തിരിഞ്ഞപ്പോൾ ഭാര്യ വീണ്ടും ശബ്ദമുയർത്തി.
"ദേ... നിർത്ത് ... നിർത്ത് ..... ഇപ്പോഴും കേട്ടു... വണ്ടിയുടെ പിന്നിൽ നിന്നാണ്..... അന്നത്തെപ്പോലെ ടയറ് ഊരിത്തെറിക്കാനായിട്ടുണ്ടോ ന്ന് ചെക്ക് ചെയ്തിട്ട് പോയാൽ മതി.....ഇത് ചുരമാ ... "

മുമ്പ് ഒരു തവണ എന്തോ  ഒരു അപശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ്, ടയറും ആക്സിലും തമ്മിലുള്ള ബന്ധം വഷളായി ടയർ ഊരിത്തെറിക്കാൻ നിൽക്കുന്നത് കണ്ടത്. ആ സംഭവം അവളുടെ മനസ്സിൽ ഉള്ളതിനാൽ അവൾ കാറിൽ നിന്ന് വേഗം ഇറങ്ങി. ഞാനും പുറത്തിറങ്ങി ടയറും മറ്റും ഒക്കെ ചെക്ക് ചെയ്തെങ്കിലും ഒരു കുഴപ്പവും ശ്രദ്ധയിൽ പെട്ടില്ല. ചുരം കഴിഞ്ഞ് അടിവാരത്തെത്താൻ ഇനിയും സഞ്ചരിക്കാനുള്ളതിനാൽ ഭാര്യയുടെ വാക്ക് അവഗണിച്ച് മുന്നോട്ട് പോകാനും വയ്യാതായി. കാർ മെല്ലെ സൈഡാക്കി ഞാൻ ഒരു മെക്കാനിക്കിനെ അന്വേഷിച്ചു.

"രണ്ട് കിലോമീറ്റർ താഴെ അടിവാരത്ത് ഉണ്ട് ... വേഗം അടുത്ത ബസ്സിന് തന്നെ കയറിക്കോളൂ... നേരം ഇത്രയും ആയതിനാൽ പൂട്ടിപ്പോകാൻ സാദ്ധ്യതയുണ്ട്..." വാച്ചിലേക്ക് നോക്കിക്കൊണ്ട് നാട്ടുകാരിൽ ഒരാൾ പറഞ്ഞു. 

"ശരി... " ഞാൻ ബസ്സിനായി കാത്തു നിന്നു. ആദ്യം വന്ന ബസ്സിന് തന്നെ കൈ കാണിച്ചു. ഭാഗ്യം!! ഡ്രൈവർ ബസ് നിർത്തി.

"ഒരു ... അടിവാരം " ടിക്കറ്റുമായി കണ്ടക്ടർ വന്നപ്പോൾ ഞാൻ പറഞ്ഞു.

"അറുപത്തഞ്ച് രൂപ... "

"ങേ!! രണ്ട് കിലോ മീറ്റർ അപ്പുറത്തുള്ള അടിവാരമാ ഞാൻ പറഞ്ഞത്..." കണ്ടക്ടർ തെറ്റിദ്ധരിച്ചോ എന്ന ആശങ്കയിൽ ഞാൻ പറഞ്ഞു.

"ങാ... അങ്ങോട്ടു തന്നെയാ അറുപത്തഞ്ച് രൂപ... ഇത് സൂപ്പർ ഫാസ്റ്റ് ബസ്സാ... കൽപറ്റ കഴിഞ്ഞാൽ അടുത്ത സ്റ്റേജ് താമരശ്ശേരിയാ... "

"എന്നാ എന്നെ ഇറക്കി തരാമോ?"

"ടിക്കറ്റ് എടുത്താൽ ഇറങ്ങാം... വഴിയിൽ നിന്ന് ചെക്കിംഗ് ഇൻസ്പെക്ടർ കയറിയാൽ എൻ്റെ കാശ് പോകും.." 

ഗത്യന്തരമില്ലാതെ രണ്ട് കിലോമീറ്ററിന് അറുപത്തഞ്ച് രൂപ നൽകി ഞാൻ അടിവാരത്തെത്തി. വർക്ക്‌ഷോപ്പ് അടച്ചു കൊണ്ടിരുന്ന ഒരു മെക്കാനിക്കിനെ കണ്ടെത്തി.

"ചേട്ടാ... അടയ്ക്കല്ല... ഒരു മിനുട്ട് ..." ഞാൻ ഓടിച്ചെന്ന് പറഞ്ഞു.

"ങും " അയാൾ എന്നെ നോക്കി.

"എൻ്റെ കാറ് വഴിയിൽ കുടുങ്ങി... എന്തോ ഒരു ശബ്ദം കേട്ടു എന്ന് ഭാര്യ പറഞ്ഞു... ഞാൻ നോക്കിയിട്ട് ഒന്നും കണ്ടില്ല ... ഒന്ന് വന്ന് നോക്കാമോ?"

"എവിടെയാ?"

"നാലാം വളവിനടുത്ത് "

" വണ്ടി വിളിച്ച് പോകണ്ടി വരുമല്ലോ?"

"ബസ്സിന് പോകാം.." 

സൂപ്പർ ഫാസ്റ്റ് അല്ലാത്ത ഒരു ബസ്സ് വരണേ എന്ന പ്രാർത്ഥനയോടെ ഞാൻ കാത്തിരുന്നു. ആദ്യം വന്ന ഫാസ്റ്റ് പാസഞ്ചറിന് കൈ കാട്ടിയെങ്കിലും ബ്രേക്ക് കിട്ടാത്തതിനാലാണെന്ന് തോന്നുന്നു, വണ്ടി നിർത്തിയില്ല. ഭാഗ്യത്തിന്  അടുത്ത ബസ് ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പായിരുന്നു. ഞാനും അദ്ദേഹവും അതിൽ കയറി കാറ് നിർത്തിയിട്ട സ്ഥലത്തിറങ്ങി.

"എന്ത് ശബ്ദമാണ് നിങ്ങൾ കേട്ടത് ?"
കാറിൻ്റെ ചുറ്റും നടന്ന് നോക്കുന്നതിനിടയിൽ മെക്കാനിക് ചോദിച്ചു.

"ഞാൻ കേട്ടത് എൻ്റെ ഭാര്യയുടെ ശബ്ദമാണ്... അവൾ കേട്ടത് എന്താണെന്ന് എനിക്കറിയില്ല .." 

"ഒരു തരം മുരളൽ ... " ഭാര്യ പറഞ്ഞു.

" ങേ ! " എന്റെ മനസ്സിൽ, ഒന്നാം ക്ലാസിലെ 'മൂളുന്ന വണ്ടേ മുരളുന്ന വണ്ടേ...' എന്ന പാട്ടാണ് പെട്ടെന്ന് ഓടിവന്നത്.      

"വണ്ടിയിൽ കയറൂ... ഒന്ന് ഓടിച്ച് നോക്കട്ടെ..." മെക്കാനിക്ക് പറഞ്ഞു.

ഞാനും ഭാര്യയും കാറിൽ കയറി. മെക്കാനിക്ക് കാർ സ്റ്റാർട്ടാക്കി ഓടിക്കാൻ തുടങ്ങി. അൽപദൂരം ഓടിയിട്ടും പ്രത്യേകിച്ച് ഒരു ശബ്ദവും കേൾക്കാത്തതിനാൽ ഞാൻ ഭാര്യയുടെ മുഖത്തേക്ക് നോക്കി. പെട്ടെന്ന് കാർ ഒരു വളവ് വളഞ്ഞതും എന്തൊക്കെയോ ഉരുളുന്ന പോലെ ഒരു ശബ്ദം കേട്ടു.

"ദാ... ഇപ്പോ കേട്ടില്ലേ ?" ഭാര്യ ഉറക്കെ ചോദിച്ചു.

"ഞാൻ കേട്ടില്ല ..." മെക്കാനിക്ക് പറഞ്ഞു. 

കാർ വീണ്ടും മുന്നോട്ട് നീങ്ങി. അടുത്തടുത്ത രണ്ട് ഹെയർപിൻ വളവുകൾ തിരിഞ്ഞപ്പോൾ ശബ്ദം വ്യക്തമായി കേട്ടു. മെക്കാനിക്ക് കാർ നിർത്തി പുറത്തിറങ്ങി. ഞാനും പുറത്തിറങ്ങി.

" ഇപ്പോൾ കേട്ടതല്ലേ നിങ്ങൾ പറഞ്ഞ ശബ്ദം ...?"

"ആ...?". ഭാര്യ ആദ്യം സൂചിപ്പിച്ച ശബ്ദം ഞാൻ കേട്ടിട്ടില്ലാത്തതിനാൽ എനിക്ക് ഒന്നും പറയാനായില്ല.

" കാറിൽ തേങ്ങ കയറ്റാറുണ്ടോ?"

" ഇടക്ക് ....ഭാര്യ വീട്ടിൽ പോകുമ്പോൾ ..... "

" ഈ അടുത്ത് എപ്പോഴെങ്കിലും ...? "

"നാല് ദിവസം മുമ്പ് ഭാര്യ വീട്ടിൽ പോയിരുന്നു... പക്ഷേ അന്ന് ഞാൻ ഡിക്കി തുറന്ന് കൊടുത്തിട്ടില്ല ..."

"അന്ന് ഭാര്യ കാറിൻ്റെ താക്കോൽ വാങ്ങിയിരുന്നോ?"

"യെസ് "

"അപ്പോൾ സംശയം വേണ്ട.... ഡിക്കി തുറക്ക്..."

ഞാൻ കാറിൻ്റെ ഡിക്കി തുറന്നു. പതിനഞ്ചോളം തേങ്ങകൾ !!ഓരോ വളവും തിരിയുമ്പോൾ അവ ഉരുളുന്ന ശബ്ദമാണ് ഭാര്യ കേട്ടത്. ഏതായാലും തേങ്ങ കൊണ്ട് കൂടുതൽ പൊല്ലാപ്പ് ഉണ്ടാകുന്നതിൻ്റെ മുമ്പ് മെക്കാനിക്കിന് അയാളുടെ നോക്ക് കൂലിയും കൊടുത്ത് ഞാൻ വേഗം കാറെടുത്ത് സ്ഥലം വിട്ടു.