Pages

Saturday, January 20, 2024

ദാൽ തടാക തീരത്തെ പ്രഭാത സവാരി (വിൻ്റർ ഇൻ കാശ്മീർ - 9 )

 പാർട്ട് 8: ലിഡർ നദിയുടെ തീരത്ത്

പഹൽഗാമിൽ നിന്നും തിരിച്ച് ഞങ്ങൾ ശ്രീനഗറിൽ എത്തുമ്പോൾ സമയം പത്ത് മണിയോടടുത്തിരുന്നു.റൂമിൽ പോയി തിരിച്ച് വന്ന് ഭക്ഷണം കഴിക്കാൻ തണുപ്പ് ഞങ്ങൾക്ക് തടസ്സമാകും എന്ന തിരിച്ചറിവിൽ ഞങ്ങൾ നേരെ ഒരു പഞ്ചാബി ധാബയിൽ കയറി. ഉച്ചക്കും വൈകിട്ടും ഭക്ഷണം കിട്ടാത്തതിൻ്റെ ക്ഷീണം ആമാശയം നിർദ്ദാക്ഷിണ്യം തീർത്തു.    "അരെ ബായ് ... "   പത്തായ വയറുമായി ഹഖ് പിന്നെയും സപ്ലയറെ വിളിച്ചപ്പോൾ ഞാനും സത്യൻ മാഷും പരസ്പരം നോക്കി.

"ജൽദീ ബിൽ ലാവോ....." ഹഖ് പറഞ്ഞു.

"ഹാവൂ..." ഞാനും സത്യൻ മാഷും നെടുവീർപ്പിട്ടു. കൂടുതൽ തിന്ന ഹഖ് തന്നെ ടോട്ടൽ ബില്ലും അടച്ചു.

"നാളെ ദാൽ തീരത്ത് കൂടെ ഒരു മോണിംഗ് വാക്ക് നടത്തിയാലോ?" ഭക്ഷണത്തിൻ്റെ ഉൻമേഷത്തിൽ ഞാൻ ചോദിച്ചു.

" ഞാൻ റെഡി... എപ്പഴാ ?" ഹഖ് ചോദിച്ചു.

" മോണിംഗ് വാക്ക് സാധാരണ എപ്പഴാ നടത്താറ്?" ഞാൻ ചോദിച്ചു.

"ആ... പണ്ട് ഞാൻ ഗൾഫിലായിരുന്നപ്പോൾ .... " ഹഖ് പറയാൻ തുടങ്ങി.

" നിക്കട്ടെ... നിക്കട്ടെ....." സത്യൻ മാഷ് നീണ്ടൊരു കഥക്ക് പെട്ടെന്ന് ചെക്ക് പറഞ്ഞു.

"തണുപ്പ് മാത്രമാണ് ഒരു പ്രശ്നം...." ഹഖ് പറഞ്ഞു.

2023 ൻ്റെ തുടക്കത്തിൽ, ഞാൻ ഏറെ ആഗ്രഹിച്ചിരുന്ന ബീച്ചിലൂടെയുള്ള ഒരു പ്രഭാത നടത്തം കോവളം ബീച്ചിൽ വച്ച് അപ്രതീക്ഷിതമായി സഫലീകരിച്ചിരുന്നു. ദാൽ തീരത്ത് കൂടിയുള്ള പ്രഭാത സവാരി എൻ്റെ ബക്കറ്റ് ലിസ്റ്റിൽ ഇല്ലായിരുന്നുവെങ്കിലും അതിൻ്റെ ഒരു വൈബും ഇനി ഒരവസരം ലഭിക്കാനുള്ള സാദ്ധ്യതക്കുറവും ആലോചിച്ചപ്പോൾ എങ്ങനെയെങ്കിലും സാധിപ്പിക്കണം എന്ന് മനസ്സിൽ കരുതി. തിരിച്ച് റൂമിലെത്തിയ ഞങ്ങൾ പിറ്റേന്ന് അതിരാവിലെ നടക്കാനുള്ള പ്ലാനും തയ്യാറാക്കി ഉറങ്ങി.

"അല്ലാഹു അക്ബറല്ലാഹു അക്ബർ .... " ശ്രവണമധുരമായ സുബഹ് ബാങ്ക് വിളി കേട്ടാണ് പിറ്റേന്ന് ഞാൻ ഉണർന്നത്. ഉണർന്ന ഉടനെ നെറ്റിൽ ടെമ്പറേച്ചർ സർച്ച് ചെയ്തു.

'ങേ! ഇന്നലത്തെക്കാളും ഒരു ഡിഗ്രി കൂടി താഴ്ന്ന് മൈനസ് രണ്ട് !! ' 

എന്ത് തന്നെയായാലും പ്രഭാത സവാരിയിൽ നിന്ന് പിന്മാറ്റമില്ല എന്ന് തീരുമാനിച്ചു. സുബഹ് നമസ്കാര ശേഷം ഹഖിനെയും സത്യൻ മാഷെയും ഞാൻ തട്ടിയുണർത്തി.

"അതേയ്... മോണിംഗ് വാക്ക് മറക്കണ്ട ...." ഞാൻ രണ്ടു പേരെയും ഓർമ്മിപ്പിച്ചു.

"അതൊരു ആവേശത്തിന് പറഞ്ഞതായിരുന്നു ..." 

"ഞാൻ എന്നും രാവിലെ അര മണിക്കൂർ നടക്കാറുണ്ട് ... So ഞാൻ പോകാണ്..." എൻ്റെ തീരുമാനം ഞാൻ പറഞ്ഞു. പിന്നെ അവർ രണ്ട് പേരും അമാന്തിച്ച് നിന്നില്ല.

ദാൽ തടാകത്തിലെ ഹൗസ് ബോട്ടുകൾ പ്രകാശമഴ ചൊരിഞ്ഞ് അനങ്ങാതെ കിടന്നു. തടാകത്തിൽ എവിടെയോ ചില വള്ളങ്ങൾ ചലിക്കുന്നത് ഇരുട്ടിൽ കണ്ടില്ലെങ്കിലും ഉപരിതലത്തിലെ ഓളങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞു. യാത്രക്കാർ ആരും ഇല്ല എങ്കിലും ശ്രീനഗർ സിറ്റി സർവ്വീസിൻ്റെ റെഡ് ബസുകൾ ഇടക്കിടെ പൊയിക്കൊണ്ടിരുന്നു. 


ഗാട്ട് നമ്പർ 2 ൽ നിന്ന് തുടങ്ങി ഗാട്ട് നമ്പർ 10 വരെ ഞങ്ങൾ നടന്നു. അതിനപ്പുറം പോകുന്നത് സമയം അപഹരിക്കും എന്നതിനാൽ ഗാട്ട് നമ്പർ 10 -ലെ ജെട്ടിയിൽ അൽപനേരം ഞങ്ങളിരുന്നു. ദാൽ തടാകത്തിലെ കുഞ്ഞ് മൽസ്യങ്ങൾ അപരിചിതരായ ഞങ്ങളെ എത്തിനോക്കി മുങ്ങാം കുഴിയിട്ട് മടങ്ങി.ചാർ ചിനാറിൽ നിന്നുള്ള മന്ദമാരുതൻ ഞങ്ങളെ തഴുകിക്കടന്നു പോയി. ഡൽഹി രസോയിയിൽ നിന്ന് ഉയർന്ന കബാബിൻ്റെ ഗന്ധം ഹഖിൻ്റെ നാസാരന്ധ്രങ്ങളെ ത്രസിപ്പിച്ചു.

"യെ രാതേൻ യെ മൗസം നദി

ക കിനാര യെ ചഞ്ചൽ ഹവാ.." 

എൻ്റെ മൂത്തമോളുടെ ഇഷ്ടഗാനങ്ങളിൽ ഒന്നായ ദില്ലി ക തഗ് എന്ന സിനിമയിലെ ആശാ ഭോസ്‌ലെ പാടിയ പാട്ട് എൻ്റെ നാവിൽ തത്തിക്കളിച്ചു  

" തിരിച്ച് പോകണ്ടെ? " ക്യാമറ കൈകാര്യം ചെയ്തിരുന്ന സത്യൻ മാഷുടെ ചോദ്യമാണ് ആ മാസ്മരിക ലോകത്ത് നിന്ന് ഞങ്ങളെ എഴുന്നേൽപിച്ചത്. വന്ന വഴിയെ തന്നെ ഞങ്ങൾ തിരിച്ച് നടന്നു.

"സാർ... ഒരു മിനുട്ട് .. ഇതിൻ്റെ ഒരു ഫോട്ടോ എടുക്കൂ..." റോഡിൻ്റെ മറുഭാഗത്ത് കുറെ സൈക്കിളുകൾ ചങ്ങലക്കിട്ടത് നോക്കിക്കൊണ്ട് സത്യൻ മാഷ് പറഞ്ഞു.തൊട്ടടുത്ത് സ്ഥാപിച്ചിരുന്ന ബോർഡിൽ എഴുതിയത് വായിക്കാനായി ഞാൻ കണ്ണട തപ്പി. പാൻ്റിൻ്റെയും ഷർട്ടിൻ്റെയും ജാക്കറ്റിൻ്റെയും പോക്കറ്റുകൾ തുടർച്ചയായി തപ്പുന്നത് കണ്ട സത്യൻ മാഷ് ചോദിച്ചു.

"എന്ത് പറ്റി?"

"കണ്ണട കാണാനില്ല .."

"റൂമിൽ നിന്ന് എടുത്തിരുന്നോ?"

"അതെ.. എൻ്റെ കയ്യിൽ തന്നെ ഉണ്ടായിരുന്നു .... "

"എങ്കിൽ ഗാട്ട് നമ്പർ 10 വരെ ഒന്ന് കൂടി പോയി നോക്കാം.."

ഞങ്ങൾ ഗാട്ട് നമ്പർ 10 വരെ വീണ്ടും നടന്നും ഓടിയും പോയി നോക്കി. പക്ഷെ കണ്ണട കണ്ട് കിട്ടിയില്ല.

'ഇന്നലെ 250 രൂപയുടെ തൊപ്പി , ഇന്ന് 2500 രൂപയുടെ കണ്ണട, അപ്പോൾ നാളെ 25000 രൂപയുടെ മൊബൈൽ പോകാനാണ് സാദ്ധ്യത' എന്നതിനാൽ ഞാൻ മൊബൈലിൻ്റെ സുരക്ഷ ശക്തമാക്കി.


Part 10: മഞ്ഞ് താഴ് വരയിലേക്ക് 



1 comments:

Areekkodan | അരീക്കോടന്‍ said...

കാശ്മീരിലെ തണുത്ത പ്രഭാതങ്ങൾ

Post a Comment

നന്ദി....വീണ്ടും വരിക