Pages

Wednesday, September 30, 2020

കോവിഡ് മറവികൾ

 കാലങ്ങളായി പലതും ചെയ്യാത്തതിനാൽ അന്ന് (24/09/ 2020 ) ന് കോളേജിൽ പോകുമ്പോൾ ആകെ ഒരു തപ്പലായിരുന്നു 

പാൻറും ഷർട്ടും ഒരാഴ്ചാത്തക്കുള്ളത് ഒരുമിച്ച് ഇസ്തിരിയിട്ട് വയ്ക്കാറായിരുന്നു എൻ്റെ പതിവ്. ഊർജ സംരക്ഷണത്തിൻ്റെ ഭാഗമായി ചെയ്തുവന്ന ഈ പ്രവൃത്തി എൻ്റെ പോക്കറ്റിനെയും നന്നായി സംരക്ഷിച്ചിരുന്നു. അന്ന് ധരിക്കാനായി  എടുത്തപ്പോഴാണ് അവ ഇസ്തിരിയിടേണ്ടത് മനസ്സിൽ കത്തിയത്.


കോളേജിലേക്ക് പോകുമ്പോൾ  ഷൂ ആണ് സാധാരണ ഞാൻ ഇടാറുള്ളത്. ഇറങ്ങാൻ നേരത്താണ് ആറ് മാസമായി കട്ടപ്പുറത്ത് കിടക്കുന്ന ഷുവിൻ്റെ അവസ്ഥ കണ്ടറിഞ്ഞത്. എന്തോ അതുവരെ അതിനെപ്പറ്റി ചിന്ത പോലും വന്നില്ല.


പണ്ടൊക്കെ വാച്ച് രണ്ട് ദിവസത്തിലേറെ  കെട്ടാതിരുന്നാൽ അത് പണിമുടക്കി പ്രതിഷേധിക്കുമായിരുന്നു. ലോഹ പ്രതലത്തിൽ കൊറോണ വൈറസ് കൂടുതൽ ദിവസം നിലനിൽക്കും എന്നതിനാൽ എൻ്റെ CK വാച്ച് ഞാൻ ലോക്ക് ഡൗൺ തുടങ്ങിയ അന്ന് അഴിച്ചു വച്ചതായിരുന്നു. പക്ഷെ ആ പാവം ഷോകേസിൽ കിടന്ന് അതിൻ്റെ ജീവിത ധർമ്മം നിർവഹിച്ചു. കോളേജിൽ പോകുന്നതിനായി സമയം നോക്കിയപ്പോഴാണ് വാച്ച് കെട്ടിയിട്ടില്ല എന്ന് തിരിച്ചറിഞ്ഞത്.


കീശയിലെ ടവ്വൽ കോവിഡിന് മുമ്പേ ഞാൻ മാസ്കായി ഉപയോഗിച്ച് വന്നിരുന്നു. എല്ലാവരും സ്റ്റൈലൻ മാസ്കുകൾ ഉപയോഗിക്കുമ്പോൾ ടവ്വൽ ഒഴിവാക്കി നല്ലൊരു മാസ്ക് മുഖത്തിടണമെന്ന് ഞാനും തീർച്ചയാക്കി. പതിവില്ലാത്ത കാര്യമായതിനാൽ ഇറങ്ങാൻ നേരത്ത് അതും മറന്നു.


കോ വിഡ് മറവിയിലേക്ക് കൊണ്ടു പോയത് ഇനിയുമുണ്ട്. പിന്നെ പറയാം.

Friday, September 25, 2020

"മണ്ണിൽ ഇന്ത കാതൽ..."

സിനിമ ഞാൻ കാണാറില്ല. ഇതു വരെയുള്ള കാലത്ത് കണ്ടത് 20 ഓ 25-ഓ എണ്ണം മാത്രം. പക്ഷെ സിനിമാ പാട്ടുകൾ ഞാൻ ആസ്വദിക്കാറുണ്ടായിരുന്നു. 'അതും വീഡിയോ അല്ല ഓഡിയോ ആയിട്ട്. മലയാളവും ഹിന്ദിയും ആയിരുന്നു അതിൽ മുൻപന്തിയിൽ. അവ മിക്കവാറും ലിസ്റ്റ് ചെയ്ത് കാസറ്റ് കടയിൽ കൊടുത്ത് റെക്കോഡ് ചെയ്ത് സൂക്ഷിക്കാറും ഉണ്ടായിരുന്നു.

1993-ൽ PGDCA ക്ക് കോഴിക്കോട് IHRD യിൽ പഠിക്കുന്ന കാലത്ത് അടുത്ത സുഹൃത്തുക്കളായി കിട്ടിയത് നിലമ്പൂർ സ്വദേശി കൃഷ്ണ കുമാറിനെയും പെരിന്തൽമണ്ണ സ്വദേശി ശബീറിനെയും ആയിരുന്നു. കൃഷ്ണ കുമാർ നല്ലൊരു ഗായകൻ കൂടിയായിരുന്നു. അവൻ പഠിച്ചത് ഊട്ടിയിൽ ആയതിനാൽ തമിഴ് ഗാനങ്ങളായിരുന്നു പ്രിയം. അതും SP ബാലസുബ്രമണ്യത്തിൻ്റെ ഗാനങ്ങളോട്. അങ്ങനയാണ് 1990-ൽ പുറത്തിറങ്ങിയ കേളടി കൺമണി എന്ന ചിത്രത്തിലെ "മണ്ണിൽ ഇന്ത കാതൽ..." എന്ന് തുടങ്ങുന്ന ഗാനം ഞാൻ ആദ്യമായി കേൾക്കുന്നത്. കേളടി കൺമണിയിലെ മുഴുവൻ ഗാനങ്ങളും റിക്കോർഡ് ചെയ്യുന്നതിലാണ് അത് കലാശിച്ചത്. എൻ്റെ കാസറ്റ് ശേഖരത്തിലേക്ക് തമിഴ് ഗാനങ്ങൾ കയറിയതും അന്ന് മുതലാണ്.


SPB യുടെ മലയാളം ഗാനങ്ങളിൽ അത്ര ഇഷ്ടപ്പെട്ടത് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പക്ഷെ റേഡിയോയിലൂടെ കേട്ടിരുന്ന ചലചിത്ര ഗാനങ്ങളിൽ ഗായകൻ എസ്.പി. ബാലസുബ്രമണ്യം എന്ന് പറയുമ്പോൾ കേൾക്കാൻ ഒരു ആകാംക്ഷ ഉണ്ടായിരുന്നു.

കോവിഡ് മഹാമാരി, അനുഗ്രഹീതമായ ആ കണ്ഠനാളത്തിലും പിടുത്തമിടുന്നതിന് മുമ്പ് 40000 ത്തിലധികം പാട്ടുകളാണ് വിവിധ ഭാഷകളിലുടെ ലോകം ശ്രവിച്ചത്. അതിൽ "മണ്ണിൽ ഇന്ത കാതൽ..." തന്നെയായിരിക്കും SPB എന്ന പേരിൻ്റെ കൂടെ ഏതൊരു സംഗീത പ്രേമിയുടെയും മനസ്സിലേക്ക് ഓടിക്കയറുന്നത്.

പാടാൻ അറിയുന്നവർക്ക് പാടാൻ ഇതാ ആ വരികൾ....

മണ്ണിൽ ഇന്ത കാതലൻഡ്രി
യാരും വാഴ്തൽ കൂടുമോ
എണ്ണം കണ്ണി പാവൈയിൻഡ്രി
ഏഴു സ്വരംതാൻ പാടുമോ
പെൺമൈ ഇൻട്രി മണ്ണിൽ ഇൻബം ഏതടാ
കന്നൈ മൂടി കനവിൽ
വാഴും മാനിഡാ (2)
വെണ്ണിലാവും പൊണ്ണിനദിയും കണ്ണിയിൻ തുണൈയിൻഡ്രി
എന്ന സുഖം ഇങ്ക് പടയ്ക്കും പെണ്മയിൽ സുഗമൻട്രി
തന്ദനവും സങ്ക തമിഴും
പൊൻകിതും വസന്തവും
സിന്ധിവരും പൊങ്കും അമുതം തന്തിതും കുമുദമും
കണ്ണിമകൾ അറുകെ ഇരുന്താൽ സുവയ്ക്കും
കണ്ണിതുണൈ ഇഴന്താൽ മുഴുതും കശക്കും
വിഴിയിനിൽ മൊഴിയിനിൽ നടയിനിൽ ഉടയിനിൽ
അതിശയ സുഗംതരും അനങ്ങിവൾ പിറപ്പിധുതാൻ
മണ്ണിൽ ഇന്ത കാതലൻഡ്രി
യാരും വാഴ്തൽ കൂടുമോ
എണ്ണം കണ്ണി പാവൈയിൻഡ്രി
ഏഴു സ്വരംതാൻ പാടുമോ
മുത്തുമണി രത്നഇനങ്ങളും കട്ടിയ പവിഴമും
കൊതുമലർ അർപ്പുദങ്ങളും കുവിന്ദ ആധരമും
സിട്രിഡൈയും ചിന്ന വിരലും വില്ലനും പുരുവമും
സുട്രിവര ചെയ്യും വിഴിയും സുന്ദര മൊഴികളും
എന്നിവിട മറന്താൽ ഏതർക്കോ പിറവി
ഇതനൈയും ഇഴന്താൽ അവാന്താൻ തുറവി
മുടിമുതൽ അടിവരയ് മുഴുവതും സുഗംതരും
വിരുന്തുകൾ പടൈത്തിടും അറന്ഗമും അവളല്ലവാ

പ്രിയ ഗായകന് പ്രണാമം .

Wednesday, September 23, 2020

മനസ്സിൻ്റെ ആരോഗ്യം

 മനസ്സ് എന്നത് ഒരു സങ്കൽപമാണ് എന്നാണ് നമ്മളിൽ പലരും പഠിച്ചത്. പലരും അത് ഹൃദയവുമായി ബന്ധിപ്പിക്കാറുണ്ട്. എന്നാൽ നിഗൂഢതയും അത്ഭുതവും നിറഞ്ഞതാണ് ഓരോ മനസും. അത് ഒരു വ്യക്തിയുടെ തന്നെ സൃഷ്ടിയാണ് എന്ന് പറയാം.

എന്നാൽ സാങ്കല്പികമായ മനസിൻ്റെ ആരോഗ്യം റിയലായുള്ള ശരീരത്തിൻ്റെ ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യമുള്ള മനസുണ്ടെങ്കിലേ ശാരീരികാരോഗ്യം നിലനിർത്താൻ സാധിക്കൂ എന്ന് സാരം. മനസ്സിനെ ഒരുക്കൂട്ടാനും മനസ്സിൻ്റെ ആരോഗ്യം നിലനിർത്താനും നമ്മുടെ മാനസിക വ്യാപാരങ്ങൾ നാം അറിയേണ്ടതുണ്ട്. കോപം, സങ്കടം, സന്തോഷം, മൗനം, മോഹം തുടങ്ങീ നിരവധി ഫീലിംഗ്സ് എങ്ങനെ കൈകാര്യം ചെയ്യണം എന്നറിഞ്ഞില്ലെങ്കിൽ മാനസികാരോഗ്യം തകരാറിലാകും. 

ഫാറൂഖ് കോളേജിൽ ഞാൻ പഠിക്കുന്ന കാലത്ത് അവിടത്തെ അദ്ധ്യാപകൻ കൂടിയായിരുന്ന ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് സർ തൻ്റെ കൗൺസലിംഗ്‌ അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയ മനസ്സിൻ്റെ ആരോഗ്യം എന്ന കൊച്ചു പുസ്തകം മാനസികാരോഗ്യം നിലനിർത്താൻ ഉതകുന്ന ഒന്നാണ്. ഞാനും എൻ്റെ മനസ്സും , എൻ്റെ മനസ്സും മറ്റുള്ളവരും എന്നിങ്ങനെ രണ്ട് ഭാഗങ്ങളിലായി ഒരു മനുഷ്യൻ്റെ നിരവധി മാനസികാവസ്ഥകൾ പരിചയപ്പെടുത്തുന്നതോടൊപ്പം അതിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്നും രക്ഷ നേടാനുള്ള നിർദ്ദേശങ്ങളും നൽകുന്നു. വായിച്ചാൽ നമുക്കും നിരവധി അറിവുകൾ ലഭിക്കും എന്ന് തീർച്ച.


പുസ്തകം : മനസ്സിൻ്റെ ആരോഗ്യം

രചയിതാവ്: ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് 

പ്രസാധകർ: ഒലിവ്

പേജ്: 130

വില : 120 രൂപ

Saturday, September 19, 2020

കൊല്ലംകൊല്ലി വെള്ളച്ചാട്ടം ( എന്റെ അരീക്കോട് )

കൊല്ലം കൊല്ലി എന്ന പേര് ഞാൻ ആദ്യമായി കേട്ടത് കഴിഞ്ഞ വർഷമാണ്. സേവ് ചെക്കുന്ന് എന്ന ഒരു പരിസ്ഥിതി സംരക്ഷണ കൂട്ടയോട്ടത്തിൻ്റെ സ്റ്റാർട്ടിംഗ് പോയിൻ്റ് എന്ന് മാത്രമേ അന്ന് അതിനെപ്പറ്റി എനിക്കറിയാമായിരുന്നുള്ളു... എന്നാൽ മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും മനോഹരമായ ഒരു വെള്ളച്ചാട്ടം എൻ്റെ വീട്ടിൽ നിന്നും വെറും 12 കി.മീ ദൂരത്തുള്ളത് ഞാനറിഞ്ഞത് ഈ 48-ാം വയസ്സിലാണ്. കോവിഡ് ലോക്ക്ഡൗണിൽ വീട്ടിൽ തളക്കപ്പെട്ട മക്കളോട് വെള്ളച്ചാട്ടം എന്ന് പറഞ്ഞപ്പോഴേക്കും അവർ തുള്ളിച്ചാട്ടം തുടങ്ങി.

പത്താം ക്ലാസിൽ ഒരുമിച്ച് പഠിച്ച സുഹൃത്തും സേവ് ചെക്കുന്ന് മൂവ്മെൻറിൻ്റെ അമരക്കാരനും കൊല്ലം കൊല്ലി വെള്ളച്ചാട്ടത്തിനടുത്ത് താമസക്കാരനുമായ ഗോവിന്ദൻ്റെ ക്ഷണപ്രകാരമായിരുന്നു ഞാനും കുടുംബവും സൗഹൃദ സന്ദർശനത്തിന് അവൻ്റെ വീട്ടിൽ എത്തിയത്. ബാച്ച് മേറ്റും ആ നാട്ടുകാരിയുമായ ജ്യോതിയും ഞങ്ങളോടൊപ്പം ചേർന്നു . നല്ല മഴയുള്ള ദിവസമായിരുന്നെങ്കിലും മഴക്ക് ഒരൽപം ശമനം കിട്ടിയതോടെ ഞങ്ങൾ വെള്ളച്ചാട്ടം കാണാൻ പോയി.

ഊർങ്ങാട്ടിരി പഞ്ചായത്തിൽ മുർക്കനാട് - ഒതായി റോഡിൽ ചൂളാട്ടിപ്പാറയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നാല് കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുന്ന കാറ്റാടിപ്പൊയിലിലാണ് കൊല്ലംകൊല്ലി തല തല്ലുന്നത്. വർഷത്തിൽ ഒരാളെങ്കിലും ഇവിടെ അപമൃത്യു വരിക്കാറുണ്ട് എന്നതിനാലാണത്രെ ഈ പേര് വീണത്.

പേര് പേടിപ്പെടുത്തുമെങ്കിലും അഴകിന്റെ അലതല്ലിയാണ് കൊല്ലംകൊല്ലി വെള്ളച്ചാട്ടം എന്ന് പറയാതിരിക്കാൻ വയ്യ. ജൈവവൈവിധ്യത്തിന്റെ കലവറയായ ചെക്കുന്ന് മലയുടെ താഴ്വാരത്താണ് കൊല്ലംകൊല്ലി.  പാറക്കെട്ടുകളിൽ തട്ടി ജലം ചിന്നിച്ചിതറി ഒഴുകുന്ന കാഴ്‌ച പഴയ ആ സിനിമാ ഗാനത്തെ മനസ്സിലെത്തിച്ചു.  

വെള്ളിച്ചില്ലും വിതറീ...

തുള്ളി തുള്ളി ഒഴുകും...

പൊരി നുര ചിതറും കാട്ടരുവി

പറയാമോ നീ .... 


മഴക്കാലത്ത് മാത്രമാണ്‌ വെള്ളച്ചാട്ടം ദൃശ്യമാകുക എന്ന് ഗോവിന്ദൻ പറഞ്ഞു. മറ്റ് വെള്ളചാട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി വെള്ളം ചാടുന്ന സ്ഥലത്ത് വഴുതുന്ന പാറകൾ ഇല്ല. മാത്രമല്ല വെള്ളത്തിനടിയിൽ മണലാണ്. അരയോളം ഉയരത്തിലേ വെള്ളം ഈ മഴക്കാലത്ത് പോലും ഉള്ളു 'എന്നതിനാൽ കുട്ടികൾക്കടക്കം ധൈര്യമായി ഇറങ്ങാം. 


വൈകുന്നേരങ്ങളിൽ വെള്ളച്ചാട്ടത്തിന് മുകളിലെ പച്ചപ്പുല്ലുകൾക്കും പാറകൾക്കുമിടയിലൂടെ കോട അരിച്ചെത്തുന്നതും നയനാനന്ദകരമാണ്. 

ഏറനാടിന്റെ ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാവുന്ന ഒരു വെള്ളച്ചാട്ടമാണിത്. അധികം അറിയപ്പെടാത്തതിനാൽ സഞ്ചാരികളുടെ ഒഴുക്ക് കുറവാണ്. വെള്ളച്ചാട്ടത്തിൻ്റെ ഇരുഭാഗങ്ങളിലും ഉള്ള പാറകൾ ക്വാറി മുതലാളിമാരുടെ കയ്യിലമർന്ന് കഴിഞ്ഞതിനാൽ കൊല്ലം കൊല്ലിക്ക് ഒരു മരണമണി മുഴങ്ങുന്നത് അവിടെ ചെല്ലുമ്പോൾ നേരിട്ടറിയും.

 വെള്ളച്ചാട്ടത്തിൻ്റെ 200 മീറ്റർ അടുത്ത് വരെ കാറടക്കമുള്ള വാഹനങ്ങൾ എത്തും. നടക്കാനുള്ള 200 മീറ്റർ ദൂരം ക്വാറിയിലേക്കുള്ള റോഡും സ്വകാര്യ തെങ്ങിൻ തോപ്പുമാണ്. അവർ പ്രവേശനം നിഷേധിച്ചാൽ കൊല്ലം കൊല്ലി സഞ്ചാരികൾക്ക് അന്യമാവുകയും ചെയ്യും.സഞ്ചാരികൾ ആരും തന്നെ പ്ലാസ്റ്റിക് കൊണ്ടുപോയി അവിടെ നിക്ഷേപിച്ച് കൊല്ലംകൊല്ലിയെ കൊല്ലരുത് എന്ന്  കൂടി അപേക്ഷിക്കുന്നു. 

Thursday, September 17, 2020

കോവിഡും മാനസിക പിരിമുറുക്കവും

2019 ഡിസംബർ മാസത്തിൽ ചൈനയിലെ വുഹാനിൽ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയപ്പെടുമ്പോൾ അത് നമ്മുടെ വീടിൻ്റെ വാതിലും തട്ടിത്തുറന്ന് കടന്ന് വരും എന്ന് നമ്മിൽ പലരും പ്രതീക്ഷിച്ചിരുന്നില്ല. ചൈനയുടെ വൻമതിലും കടന്ന് ഇറ്റലിയിലും ഇറാനിലും അമേരിക്കയിലും റഷ്യയിലും എല്ലാം കൊറോണ താണ്ഡവമാടിയപ്പോഴും നാമിത് പ്രതീക്ഷിച്ചില്ല. 2020 മാർച്ചിൽ ലോകാരോഗ്യ സംഘടന കോവിഡ്- 19 എന്ന പേരിൽ ഇതിനെ മഹാമാരിയായി പ്രഖ്യാപിച്ചപ്പോഴും നമ്മുടെ വീട്ടിൽ ഒരു കോവിഡ് രോഗി ഉണ്ടാകുന്നത് നാം സ്വപ്നത്തിൽ പോലും കണ്ടില്ല. 

മാർച്ചിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അപ്രതീക്ഷിതമായി അടച്ച് പൂട്ടിയപ്പോഴും ജൂണിൽ പഴയപടി തുറന്ന് പ്രവർത്തിക്കും എന്നായിരുന്നു പലരുടെയും പോലെ എൻ്റെയും പ്രതീക്ഷ. അത് ജൂണും ജൂലായും കടന്നതോടെ നമ്മുടെ കുഗ്രാമങ്ങളും ഓരോന്നോരോന്നായി പോസിറ്റീവ് കേസുകൾ കൊണ്ട് കുപ്രസിദ്ധി നേടാൻ തുടങ്ങി. ഇന്നത്തെ നെഗറ്റീവ് നാളത്തെ പോസിറ്റീവ് എന്നതാണ് കൊറോണയുടെ അനുഭവ പാഠം.

മഹാമാരി ഇങ്ങനെ പടർന്നു പിടിക്കുമ്പോൾ നിരവധി പേർ അവനവൻ്റെ നാട്ടിലോ വീട്ടിലോ കഴിയുകയാണ്. രോഗത്തെ പേടിച്ച് പുറത്ത് പോകാത്തവരും പ്രതിരോധമെന്ന നിലയിൽ പുറത്ത് പോകാത്തവരും ഇക്കൂട്ടത്തിൽ ഉണ്ട്. എന്നാൽ ക്യാ ഹെ മട്ടിൽ ആവശ്യമില്ലാതെ പല സ്ഥലങ്ങളിലും പോകുന്നവരും മനുഷ്യർക്കിടയിലുണ്ട്. ഇതിൽ വീട്ടിലിരിക്കുന്നവരിൽ പലർക്കും പല മാനസിക പിരിമുറുക്കങ്ങളും വരാൻ സാധ്യത വളരെ കൂടുതലാണ്.

തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ ഡ്യൂട്ടിക്ക് പോയി ശനിയും ഞായറും കിട്ടുന്ന അവധി ആസ്വദിക്കലായിരുന്നു എൻ്റെ പതിവ്. യാത്രയും അതിനിടയിലെ കൊച്ചു കൊച്ചു സംഭവങ്ങളും നൽകിയ അനുഭവ പാഠങ്ങൾ എത്ര മഹത്തരമായിരുന്നു എന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു. വർക്ക് ഫ്രം ഹോം എന്നതും ഓൺലൈൻ വർക്കിംഗ് എന്നതും ഒക്കെ ആദ്യം രസകരവും ആസ്വാദ്യകരവും ആയിരുന്നു. പക്ഷെ ഒരു പരിധി കഴിഞ്ഞാൽ അത് ബോറിംഗ് ആണെന്ന് മാത്രമല്ല , ഒരേ തരം പ്രവൃത്തി ആയതിനാൽ മാനസിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നതായി എനിക്ക് തോന്നുന്നു. 

എൻ്റെ അനുഭവത്തിൽ തന്നെ തിങ്കളാഴ്ച ആകുന്നത് ഒരു ആധിയായി മാറുന്നു. പ്രത്യേകിച്ച് ഒരു മാറ്റമില്ലെങ്കിലും ശനിയും ഞായറും അൽപമെങ്കിലും മാനസികോല്ലാസം തരുന്നു. പുറത്ത് എന്നും ജോലിക്ക് പോകുന്നവർക്ക് ഈ വ്യഥ അറിയില്ലായിരിക്കും. ജോലിക്കാരായ മാതാപിതാക്കളെ വീട്ടിൽ കിട്ടിയതിൻ്റെ സന്തോഷത്തിലായിരുന്ന മക്കൾ, നാമറിയാതെ വിഷാദത്തിലേക്ക് വഴുതി വീഴുന്നുണ്ട്. പ്രത്യേകിച്ചും കൗമാര പ്രായക്കാരായ കുട്ടികൾ. അവരുടെ ചങ്ങാത്തം മുഴുവൻ സ്മാർട്ട് ഫോണിലൂടെ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. 

ഇതിന് ഏറ്റവും പെട്ടെന്ന് ഒരു അന്ത്യം കുറിച്ചില്ലെങ്കിൽ കോവിഡ്- 19 ന് വർഷങ്ങൾക്ക് ശേഷം ഒരു പ്രത്യേക തലമുറയിൽ പെട്ടവർ മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിക്കുന്നവരായി കണ്ടേക്കും. ആയതിനാൽ കുടുംബസമേതം ചെറിയൊരു മാനസികോല്ലാസ പ്രക്രിയയിൽ ഏർപ്പെടുന്നത് വീട്ടിൽ കഴിയുന്ന എല്ലാവർക്കും നല്ലതായിരിക്കും. 

ഒരുമിച്ചുള്ള ഒരു കുക്കിംഗ് പരീക്ഷണം നടത്തിയാൽ അതിനിടക്ക് സംഭവിക്കുന്ന പലതും തമാശക്ക് വക നൽകും. അത് മാനസിക പിരിമുറുക്കം കുറക്കാൻ സഹായിക്കും.തൊട്ടടുത്ത് പുഴയോ ബീച്ചോ ഉദ്യാനമോ വെള്ളച്ചാട്ടമോ ഉണ്ടെങ്കിൽ സർക്കാർ നിയമങ്ങൾ അനുസരിച്ച് കൊണ്ട് അതാസ്വദിക്കാൻ പറ്റുമെങ്കിൽ അതും മനസ്സിന് ആശ്വാസം നൽകും. 

അതിനാൽ മക്കളെ ശ്രദ്ധിക്കുക. അവരുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങൾ മാതാപിതാക്കൾ കണ്ടെത്തുക.

Friday, September 11, 2020

കുട്ടികളും ആരോഗ്യവും

 ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്നതിൽ തർക്കമില്ല. ഒരു ചെറിയ പനി മതി, പല വലിയ രോഗങ്ങളുടെയും തുടക്കം കുറിക്കാൻ . മഹാമാരി എന്ന് കുട്ടിക്കാലത്ത് നാം കേട്ട കാൻസർ ഇന്ന് സർവ്വസാധാരണമായി. അന്നൊന്നും കേൾക്കാതിരുന്ന , ഒരു കുഞ്ഞൻ വൈറസ് ഉണ്ടാക്കുന്ന കൊറോണ എന്ന രോഗം  ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തുന്ന സന്ദർഭമാണിത്.

നല്ല ആരോഗ്യശീലങ്ങൾ വളർത്തിയെടുത്താൽ പല രോഗങ്ങളും വരുന്നത് തടയാം. ഇന്ന് നമ്മുടെ ഇടയിൽ കാണുന്ന മിക്ക രോഗങ്ങളും ജീവിത ശൈലിയിൽ നിന്നും ഉടലെടുത്തവയാണ്. ഫാസ്റ്റ്ഫുഡും ജംഗ് ഫുഡും മലയാളിയുടെ ദിനചര്യയുടെ ഭാഗമായതിന് സമാനമാണ്. ക്രമാതീതമായി ഉയർന്ന വൃക്ക രോഗ കേസുകളും കാൻസർ രോഗ നിരക്കും ഇതിൻ്റെ അനന്തരഫലങ്ങളിൽ ഒന്ന് മാത്രമാണ്.

ശരീരത്തിൻ്റെയും മനസ്സിൻ്റെയും ആരോഗ്യം ഉറപ്പാക്കി ജീവിതവിജയം നേടാൻ കുട്ടികളെയും രക്ഷിതാക്കളെയും ഉത്ബോധിപ്പിക്കുന്ന ഒരു കൃതിയാണ് കുട്ടികളും ആരോഗ്യവും. കുട്ടിക്കാലത്ത് മിക്കവർക്കും വരുന്ന പനി, ടൈഫോയിഡ്, ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങളെപ്പറ്റി കുട്ടികളിൽ ഒരു അവബോധം നൽകാൻ പുസ്തകം സഹായിക്കും. കൂടാതെ വളർച്ചാ വൈകല്യങ്ങളെപ്പറ്റിയും ലഹരിവസ്തുക്കൾ ഉപേക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റിയും നന്നായി പഠിക്കാനുള്ള മാർഗ്ഗത്തെപ്പറ്റിയും ഒക്കെ ഈ പുസ്തകം ബോധനം നൽകുന്നു.

കുട്ടികൾക്ക് ഹൃദ്യമാകും വിധത്തിൽ ചിത്രീകരണം കൂടി ഉള്ളതിനാൽ ഈ പുസ്തകത്തിൻ്റെ വായനാനുഭവം ഒന്ന് വേറെ തന്നെയാണ്. 


പുസ്തകം : കുട്ടികളും ആരോഗ്യവും

കർത്താവ്: ഡോ :ബി. പത്മകുമാർ

പബ്ലിഷേഴ്സ്: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

പേജ് : 88

വില: 80 രൂപ.

Wednesday, September 09, 2020

ചക്രവർത്തിയും റാണിയും

 കാലം ചിലരെ ചക്രവർത്തിമാരാക്കാറുണ്ട്. അത്തരം ചക്രവർത്തിമാർ എക്കാലത്തും ഓർമ്മിക്കപ്പെടും - അലക്സാണ്ടർ ചക്രവർത്തിയെപ്പോലെ . അതു പോലെത്തന്നെ അപൂർവ്വമായി ചില റാണിമാരും ലോകചരിത്രത്തിൽ ഉണ്ടായിട്ടുണ്ട് - ഝാൻസി റാണിയെപ്പോലെ.

എന്നാൽ പേരിനൊപ്പം റാണിയും ചക്രവർത്തിയും ചേർത്ത് ചിലർ കുറുക്ക് വഴിയിലൂടെ ഈ ഗണത്തിലേക്ക് കയറാൻ ശ്രമിക്കാറുണ്ട്. പേരിന് ചേരാത്ത വഴിയിലൂടെയുള്ള അവരുടെ സഞ്ചാരം പലപ്പോഴും പൊതുജനം അറിയാറില്ല. താരറാണിയായും  ചക്രവർത്തിയായും അവർ ജനമനസ്സിലേക്കും പെട്ടെന്ന് കുടിയേറുന്നു..പ്രശസ്തിയുടെ ഉത്തുംഗതയിൽ റാണിയും ചക്രവർത്തിയും ആയി വിലസുമ്പോഴായിരിക്കും ഇടിത്തീ പോലെ ആ കാവ്യനീതി നടപ്പിലാവുക . അതോടെ ദേ കിടക്കുന്നു, മുഖം കുത്തി ഭൂമിയിൽ.

പറഞ്ഞു വരുന്നത് സഞ്ജന ഗൽറാണിയെയും റിയ ചക്രവർത്തിയെയും പറ്റി തന്നെയാണ്. കന്നട സിനിമയിലെ മിന്നും താരം ഗൽ റാണിയും ബോളിവുഡിലെ മിന്നും താരം റിയ ചക്രവർത്തിയും ഒരേ ദിവസം സമാന സ്വഭാവമുള്ള കേസിൽ പിടിയിലാകുമ്പോൾ എൻ്റെ ചിന്ത ഉടക്കിയത് അവരുടെ പേരിലെ സാമ്യതയിലാണ്. മയക്കുമരുന്ന് എന്ന സാമൂഹ്യ തിന്മക്കായിരുന്നു തങ്ങളുടെ പ്രശസ്തി അവർ വളമായി നൽകിയത്. ലഹരിപ്പാർട്ടികൾ എന്ന നിശാപാർട്ടികളുടെ പിന്നാമ്പുറക്കഥകൾ ഇനി ഏതൊക്കെ ചക്രവർത്തികളെയും റാണിമാരെയും സിംഹാസനത്തിൽ നിന്ന് വലിച്ചിടും എന്ന് നിശ്ചയമില്ല.

സിനിമയുടെ മായിക ലോകം എന്ന് ആലങ്കാരികമായിട്ടായിരുന്നു പലപ്പോഴും പറയാറ്.മയക്കു മരുന്ന് മനുഷ്യനെ നിമിഷ നേരത്തേക്ക് എത്തിക്കുന്നതും ഒരു മായിക ലോകത്താണ്. അപ്പോൾ സിനിമയും മയക്ക് മരുന്നും കൂടിച്ചേർന്നാൽ ഡബിൾ സ്ട്രോംഗ് മായിക ലോകത്താണ് എത്തിച്ചേരുക എന്ന് പറയേണ്ടതില്ല. ഇതൊന്നും അറിയാതെ വെള്ളിത്തിരയിലെ പ്രകടനം നോക്കി പൊതു ജനം കയ്യടിക്കുന്നു. 

റാണിമാർക്കും ചക്രവർത്തിമാർക്കും കയ്യടിക്കും മുമ്പ് ഇനിയെങ്കിലും ചിന്തിക്കുക. ഇവരെങ്ങനെ ഇവരായെന്ന്.

Friday, September 04, 2020

പ്രണാമം പ്രണബ് ദാ

രാഷ്ട്രീയ നേതാക്കളുടെ മരണത്തിൽ അല്പമെങ്കിലും മനസിനെ വേദനിപ്പിച്ച മരണം രാജീവ് ഗാന്ധിയുടെ വധമായിരുന്നു. ചെറുപ്പക്കാരനായ ഒരു പ്രധാനമന്ത്രിയുടെ ദാരുണ അന്ത്യം എന്ന നിലക്കായിരുന്നു അത് മനസ്സിനെ വേദനിപ്പിച്ചത്. എന്നാൽ രണ്ട് ദിവസങ്ങൾക്ക് മുമ്പുണ്ടായ പ്രണബ്‌ജി യുടെ വിയോഗം എന്റെ കുടുംബത്തിൽ തന്നെ ഒരു നോവ് പടർത്തി. " ഉമ്മാ , നിങ്ങളുടെ പ്രസിഡണ്ട് മരിച്ചു " എന്നായിരുന്നു എന്റെ ഭാര്യാ സഹോദരി പുത്രൻ ഉമ്മയോട് പറഞ്ഞത്. വാട്സാപ്പിൽ സന്ദേശം കണ്ട ഉടനെ എന്റെ മോളും എന്റെ അടുത്തേക്ക് തിരക്കിട്ട്  വന്നു വിവരം തന്നു.

2013 ൽ രാജ്യത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരം അന്നത്തെ പ്രസിഡണ്ട്  പ്രണബ്‌ മുഖർജിയിൽ നിന്ന് രാഷ്ട്രപതി ഭവനിൽ വച്ച് ഞാൻ ഏറ്റുവാങ്ങുമ്പോൾ എന്റെ കുടുംബം ആ ചടങ്ങ് വീക്ഷിക്കാൻ അവിടെ ഉണ്ടായിരുന്നു എന്നതായിരുന്നു ഈ പ്രതികരണങ്ങളുടെയും വേദനയുടെയും പ്രഥമ കാരണം. 

ഒരു രാഷ്ട്രപതിയെ രാഷ്ട്രപതി ഭവനിൽ വച്ച് കാണാനും അദ്ദേഹത്തിന്റെ ചായ സൽക്കാരത്തിൽ പങ്കെടുക്കാനും ഭാഗ്യം ലഭിക്കുക എന്നത് ഒരു സാധാരണ കുടുംബത്തിന് സ്വപ്നം മാത്രമാണ് . അതിന്റെ സാക്ഷാല്ക്കാരത്തിന് കാരണമായത്  പ്രണബ്‌ജി യുടെ രണ്ട് പ്രധാന തീരുമാനങ്ങളാണ് .

1 . രാജ്യത്തെ മറ്റു പരമോന്നത അവാര്ഡുകളായ ഭാരത രത്ന , പദ്‌മ അവാര്ഡുകളെപ്പോലെ എൻ.എസ്.എസ് ദേശീയ അവാർഡും രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ വച്ച് നൽകാനുള്ള തീരുമാനം.

2 . ഇന്ത്യയിലെ ഏതൊരാൾക്കും രാഷ്ട്രപതി ഭവൻ സന്ദർശിക്കാനും അതിന്റെ ശില്പ ഭംഗിയും ചരിത്രവും അറിയാനും വേണ്ടി രാഷ്ട്രപതി ഭവൻ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്ത തീരുമാനം.

ഈ രണ്ട് തീരുമാനങ്ങളും ഇല്ലായിരുന്നെങ്കിൽ ജീവിതത്തിലെ ആ അസുലഭ നിമിഷം ഓർമ്മയിൽ അധിക കാലം നിൽക്കാൻ സാധ്യതയില്ല.മാത്രമല്ല കുടുംബ സമേതം ആ ചടങ്ങ് കാണാൻ കേരളത്തിൽ നിന്നും ഡൽഹി വരെ പോകാനും മുതിരുകയില്ല. ഈ അർത്‌ഥത്തിൽ  പ്രണബ്‌ജിയോട് ഇന്ത്യയിലെ നിരവധി ജനങ്ങൾ കടപ്പെട്ടിരിക്കുന്നു. അങ്ങനെയുള്ള ഒരാൾ നിര്യാതനാകുമ്പോൾ സ്വാഭാവികമായും കുടുംബത്തിലെ ഒരു നഷ്ടമായി തന്നെ അത് അനുഭവപ്പെടും. 

നെഹ്‌റു യുവക് കേന്ദ്രയും തിരുവനന്തപുരത്തെ ആകാശപ്പറവകൾ എന്ന എൻ.ജി.ഓ യും സംയുക്തമായി സംഘടിപ്പിച്ച നെതര്ലാന്റിലെ ഇന്ത്യൻ അംബാസഡരടക്കം പങ്കെടുത്ത ഓൺലൈൻ അനുശോചന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കാനും ഈ പുരസ്‌കാര ലഭ്യത കാരണം എനിക്ക് അവസരം ലഭിച്ചു. സാധാരണ അനുശോചന യോഗങ്ങൾക്കതീതമായി ഒരു രാജ്യത്തിന്റെ പ്രസിഡന്റിന്റെ വിയോഗത്തിലുള്ള അനുശോചന യോഗത്തിൽ പങ്കെടുക്കാൻ സാധിക്കുന്നതും അപൂർവ്വ അവസരമാണ്. ഇതിനെല്ലാം അവസരമൊരുക്കിയ എൻ.എസ് .എസ് നും അന്ന് നേതൃത്വം നൽകിയ ഡോ. അബ്ദുൽ ജബ്ബാർ അഹമദ് സാറിനും ആകാശപ്പറവകൾക്കും  ഹൃദയം നിറഞ്ഞ നന്ദി. പ്രണാമം പ്രണബ് ദാ