Pages

Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Monday, August 26, 2024

അമ്മുവിൻ്റെ അച്ചമ്മ

പേരക്കുട്ടി അമ്മുവിൻ്റെ കൈ പിടിച്ചു കൊണ്ട് സ്കൂൾ ഗേറ്റ് കടന്ന പാറുക്കുട്ടിയമ്മ അൽപനേരം ഒരു മരത്തണലിൽ നിന്നു. വഴിയുടെ ഇരു വശത്ത് നിന്നും പന്തല് വിരിച്ച് നിൽക്കുന്ന മരങ്ങളിലേക്ക് നോക്കി  പാറുക്കുട്ടിയമ്മ ഒരു ദീർഘശ്വാസം വിട്ടു.

"അച്ചമ്മ എന്താ നോക്കി നിൽക്കുന്നത് ?" അമ്മു ചോദിച്ചു.

"ഞാൻ ... ഞാൻ പഴയ ഒരു കഥ ഓർത്തെടുക്കുകയായിരുന്നു മോളേ..."

"കഥയോ ... എങ്കിൽ എനിക്കും കേൾക്കണം..."

"ങാ.. ഈ തണലിൽ ഇത്തിരി നേരം ഇരിക്ക് ... അച്ചമ്മ കഥ പറഞ്ഞ് തരാം...'' 

പാറുക്കുട്ടിയമ്മയും അമ്മുവും തൊട്ടടുത്ത  മരത്തിൻ്റെ തണലിലേക്ക് ഇരുന്നു. പാറുക്കുട്ടിയമ്മ ആ കഥ പറയാൻ തുടങ്ങി.

" പണ്ട് പണ്ട് പാറു എന്നും മീനു എന്നും പേരുള്ള രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. അവർ അയൽവാസികളും ഉറ്റ ചങ്ങാതിമാരുമായിരുന്നു. സമപ്രായക്കാരാണെങ്കിലും രണ്ടു പേരും വെവ്വേറെ സ്കൂളുകളിൽ ആണ് പഠിച്ചിരുന്നത്... പാറുവിൻ്റെ സ്കൂളിലേക്ക് പ്രധാന റോഡിൽ നിന്നും അൽപം കൂടി കുന്നിൻ മുകളിലേക്ക് പോകണം. മീനുവിൻ്റെ സ്കൂളിലേക്കും അതേ പോലെ തന്നെ. പക്ഷെ, മീനുവിൻ്റെ സ്കൂളിലേക്ക് പോകുന്ന വഴിക്കിരുവശത്തും ധാരാളം മരങ്ങൾ വളർന്ന് നിൽക്കുന്നതിനാൽ വഴി നീളെ തണലാണ്. തണൽ വിരിച്ച വഴിയിലൂടെ നടക്കാൻ കുട്ടികൾക്ക് ഇഷ്ടവുമാണ് "

"ഓ... അപ്പോ ആ മീനുവിൻ്റെ സ്കൂളാണ് ഇതല്ലേ ?"

"നിക്ക് ... നിക്ക് .. അച്ചമ്മ പറയട്ടെ.."

"തൻ്റെ സ്കൂളിലേക്കുള്ള വഴിയും മീനുവിൻ്റെ സ്കൂളിലേത് പോലെയാകാൻ പാറു ഏറെ കൊതിച്ചു. അതിനുള്ള വഴികൾ അവൾ ആലോചിച്ചു. അപ്പോഴാണ് പരിസ്ഥിതി ദിനത്തെപ്പറ്റിയും വിവിധ മരങ്ങൾ നടുന്നതിനെപ്പറ്റിയും പാറുവിന് ഓർമ്മ വന്നത്. "

"ങാ... നല്ല കാര്യം.."

"മറ്റൊരു കാര്യം കൂടി പാറുവിൻ്റെ ഓർമ്മയിൽ പറന്നെത്തി "

"അതെന്താ?"

"ആ വർഷത്തെ ജൂൺ അഞ്ചിന് പാറുവും  അവിടെ എവിടെയോ ഒരു തൈ വച്ചിരുന്നു. തൻ്റെ ക്ലാസിലെ രമയും ബിന്ദുവും ബാബുവും താൻ നട്ട തൈയിൽ നിന്നും ഏതാനും വാരകൾ അകലെ തൈ നട്ടതും പാറുവിൻ്റ ഓർമ്മയിലുണ്ടായിരുന്നു. അന്ന് തൈ വച്ച സ്ഥലം ഓർമ്മിച്ചെടുത്ത് പാറു അങ്ങോട്ട് നടന്നു. പക്ഷെ, താൻ തൈ നട്ടിടത്ത് ഒരു കുഴി മാത്രമേ അവൾക്ക് കാണാൻ കഴിഞ്ഞുള്ളൂ.മറ്റുള്ളവർ തൈ നട്ടയിടം മുഴുവൻ പുല്ല് മൂടിക്കഴിഞ്ഞിരുന്നു ."

"അയ്യോ...പാവം..."

"പാറു ആ കുഴിയിലേക്ക് നോക്കി അൽപ നേരം ചിന്താമഗ്നയായി നിന്നു.."

"ചിന്താവിഷ്ടയായ പാറു " അമ്മു ചിരിച്ചുകൊണ്ട് പറഞ്ഞു.

"യുറേക്കാ ... യുറേക്കാ...പെട്ടെന്ന്, ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് പാറു ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് ഓടിച്ചെന്നു "

"അപ്പോ നല്ല ധൈര്യശാലിയും കൂടിയാണല്ലോ പാറു..." അമ്മു പറഞ്ഞു.

"നമസ്കാരം സാർ... എൻ്റെ പേര് പാർവ്വതി... എല്ലാവരും പാറു എന്ന് വിളിക്കും... പാറു ഹെഡ്മാസ്റ്ററോട് പറഞ്ഞു."

"ങാ... പാറുമോൾ വന്ന കാര്യം പറയൂ ...".

"സാർ... ഈ സ്കൂളിലേക്ക് കയറി വരുന്ന വഴിയിൽ ഒരു മരം പോലും ഇല്ല .."

"അത് ശരിയാണ്... എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ നമ്മൾ അവിടെ തൈ വയ്ക്കാറുണ്ട്. പക്ഷെ ഒന്ന് പോലും വളർന്ന് വരാറില്ല പാറൂ .." ഹെഡ്മാസ്റ്റർ പറഞ്ഞു.

"ങാ.. കഴിഞ്ഞ വർഷം ഞാനും ഒരു തൈ നട്ടിരുന്നു. അവയൊന്നും വളരാത്തത് എന്തുകൊണ്ടാണെന്ന്  മാഷക്കറിയോ?"

"നനയ്ക്കാത്തത് കൊണ്ട്.."

"അല്ല.. നട്ട തൈകളെ ശരിയായ രീതിയിൽ പരിപാലിക്കാത്തത് കൊണ്ട്.."

" ആ... ഈ അരിയുടെയും പയറിൻ്റെയും കണക്ക് നോക്കുന്നതിനിടക്ക് ഞാൻ എന്ത് ചെയ്യാനാ പാറൂ?" ഹെഡ് മാസ്റ്റർ തൻ്റെ നിസ്സഹായത അറിയിച്ചു.

"ജൂൺ അഞ്ചിന് വൃക്ഷത്തൈ നടുന്നത് നിർത്തുക .."

"ങേ!!"ഹെഡ്മാസ്റ്റർ ഞെട്ടി.

"ജൂൺ അഞ്ചിന് പകരം, സ്കൂളിലെ ഓരോ കുട്ടിയും അവരുടെ ജന്മദിനത്തിൽ സ്കൂളിലേക്കുള്ള വഴിയോരത്ത് ഒരു തൈ നടട്ടെ..സ്വന്തം ജന്മദിനത്തിൽ നട്ട തൈ ആയതിനാൽ ഓരോരുത്തരും അതിനെ പരിപാലിക്കും സേർ.."

"വാഹ്!! വളരെ നല്ല ആശയം.." ഹെഡ്മാസ്റ്റർ പാറുവിൻ്റെ പുറത്ത് തട്ടി അഭിനന്ദിച്ചു.

"അതെ...ഗംഭീര ആശയം....." അമ്മുവും സമ്മതിച്ചു.

"അങ്ങനെ ഓരോ കുട്ടിയുടെ ജന്മദിനത്തിലും അവർ ഈ വഴിയിൽ തൈകൾ നടാൻ തുടങ്ങി. താൻ നട്ട തൈകളിൽ പുതിയ ഇലകൾ പൊട്ടുന്നതും ചെടി വളരുന്നതും എല്ലാം ഓരോ ദിവസവും അവർ ശ്രദ്ധിച്ചു. അങ്ങനെ മൂന്ന് വർഷം കൊണ്ട് പാറുവിൻ്റെ സ്കൂളിലേക്കുള്ള വഴിയും ഹരിതഭംഗി നിറഞ്ഞതായി...."

"ഇത് ഒരു സൂപ്പർ ഐഡിയ തന്നെ ... ആ പാറുവും മീനുവും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നറിയുമോ അച്ചമ്മേ ?" അമ്മു ചോദിച്ചു.

ചോദ്യം കേട്ട് പാറുക്കുട്ടിയമ്മ ഒരു നിമിഷം മൗനത്തിലായി. അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർത്തുള്ളികൾ പൊടിഞ്ഞു.

"മീനു ഇപ്പോൾ ഈ ലോകത്ത് ഇല്ല. അന്നത്തെ പാറുവാണ് അമ്മുവിൻ്റെ ഈ അച്ചമ്മ.."

"വാഹ് !! ഗ്രേയ്റ്റ് ... !" അമ്മു തൻ്റെ അച്ചമ്മയെ കെട്ടിപ്പിടിച്ച് തെരുതെരെ ചുംബിച്ചു.

- ശുഭം -


Monday, August 21, 2023

മനുഷ്യൻ

ചെമ്പ്രശ്ശേരി ക്ഷേത്രത്തിലെ പ്രധാന പൂജാരിയായിരുന്നു കൃഷ്ണൻ നമ്പൂതിരി. അതേ ഗ്രാമത്തിലെ പള്ളി ഇമാമായിരുന്നു മുഹമ്മദ് മുസ്ലിയാർ. പൂർവ്വ പിതാക്കളുടെ കാലം തൊട്ടേ രണ്ട് കുടുംബങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു.നമ്പൂതിരിയുടെ വീട്ടിലെ വിശേഷാവസരങ്ങളിൽ മുസ്ലിയാർക്കും മുസ്ലിയാരുടെ വീട്ടിലെ വിശേഷാവസരങ്ങളിൽ നമ്പൂതിരിക്കും പ്രത്യേക പരിഗണനയും ആദരവും നൽകാൻ ഇരുകൂട്ടരും ശ്രദ്ധ പുലർത്തിയിരുന്നു. തലമുറകൾ മാറിയപ്പോഴും ബന്ധം തുടർന്ന് പോന്നു.

ആയിടക്കാണ് ഉത്തരേന്ത്യയിലെ ഏതോ പട്ടണത്തിൽ ഒരു വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. രണ്ട് മത വിഭാഗക്കാരുടെയും വസ്തു വകകൾ പരസ്പരം നശിപ്പിച്ചും തെരുവിൽ പരസ്പരം പോർവിളിച്ചും ആളപായം വരുത്തിയും അത് കെട്ടടങ്ങി. തോറ്റതാര് ജയിച്ചതാര് എന്ന ചോദ്യത്തിന് ഉത്തരം പറയാൻ ഇരു വിഭാഗക്കാരുടെ മനസ്സുകളും മത്സരിച്ചതിനാൽ കലാപത്തിന്റെ കനലുകൾ രാജ്യവ്യാപകമായി നീറിപ്പുകഞ്ഞു കൊണ്ടിരുന്നു. ചെമ്പ്രശ്ശേരി ഗ്രാമത്തിലും വിഷപ്പുക മെല്ലെ മെല്ലെ അരിച്ച് കയറി. ഇരു വിഭാഗക്കാർക്കിടയിൽ നിലനിന്നിരുന്ന സൗഹൃദത്തിൽ അത് ചെറിയ വിള്ളലുകളുണ്ടാക്കി. ക്ഷോഭായാത്രയും നബിദിന റാലിയും മത്സര ബുദ്ധിയോടെ സംഘടിപ്പിച്ചു കൊണ്ട് വിള്ളലുകളുടെ ആഴം വർദ്ധിപ്പിച്ചു.

അങ്ങനെയിരിക്കെ മുസ്‌ലിയാരുടെ മകളുടെ പ്രസവം അടുത്തു.ചില സങ്കീർണ്ണതകൾ ഉള്ളതിനാൽ രക്തം ആവശ്യം വരുമെന്നും ആളെ കണ്ടെത്തി തയ്യാറാക്കി വയ്ക്കണമെന്നും ഡോക്ടർ നിർദ്ദേശിച്ചു. അപൂർവ്വ രക്തമായ AB നെഗറ്റീവ് ആയിരുന്നു അവളുടേത്. ഗ്രാമത്തിൽ പ്രസ്തുത രക്തം ഉണ്ടായിരുന്നത് കൃഷ്ണൻ നമ്പൂതിരിയുടെ മകന് മാത്രമായിരുന്നു.കൃഷ്ണൻ നമ്പൂതിരിയെ കുടുംബ സമേതം തന്നെ മകളുടെ വിവാഹത്തിന് ക്ഷണിച്ചതും അവർ സന്തോഷത്തോടെ പങ്കെടുത്തതും മുസ്‌ലിയാർ ഓർമ്മിച്ചു.

'പക്ഷേ, ഇന്ന് നാടിന്റെ സാമൂഹ്യ കാലാവസ്ഥയിൽ മഴക്കാറു മൂടിയിരിക്കുന്നു. അതിനാൽ...?'മുസ്‌ലിയാർ തെല്ലൊന്ന് ആലോചിച്ചു.അവസാനം കൃഷ്ണൻ നമ്പൂതിരിയെക്കണ്ട് കാര്യം പറയാം എന്ന് തീരുമാനിച്ചു.വൈകിട്ട് മുസ്‌ലിയാർ നമ്പൂതിരിയുടെ ഇല്ലത്തെത്തി.

"ആരാദ്...മുഹമ്മദ് മുസ്‌ലിയാരോ... ഇങ്ങട്ട് വരിക... " കൃഷ്ണൻ നമ്പൂതിരി മുസ്‌ലിയാരെ വരവേറ്റു. മുസ്‌ലിയാർ അർദ്ധ ശങ്കയോടെ ഇല്ലത്തേക്ക് കയറിച്ചെന്നു.

"ങാ... ഇങ്ങോട്ട് ഇരിക്ക്യാ...എന്താ .... മുഖത്ത് ഒരു വൈക്ലബ്യം ?" നമ്പൂതിരി ചോദിച്ചു.

"ഏയ്... ഒന്നും ല്ല...'' മുഖം തുടച്ച് കൊണ്ട് മുസ്‌ലിയാർ പറഞ്ഞു.

"അല്ല ...എന്താന്നാ ച്ച പറയാ... "

"നാട് ഓടുന്നത് എങ്ങന്യാ ന്ന് നമ്പൂരിച്ചന് അറിയാലോ .."

"ങാ... നമ്മള് തമ്മില്ള്ള ബന്ധത്തിന് അതൊരു തടസ്സവും ണ്ടാക്കില്ല.... മുഹമ്മദിന്റെ ഉപ്പാപ്പ ഹൈദ്രോസ് മുസ്ല്യാർ കുറിച്ച് തന്ന മരുന്നാ ഞാനിന്ന് ജീവിച്ചിരിക്കാൻ തന്നെ കാരണം..."

".. അത് എന്റെ ഉപ്പ പറഞ്ഞ് ഞാൻ കേട്ടിട്ട്ണ്ട്...ഇപ്പോ എനിക്കും അതു പോലൊരാവശ്യം ണ്ട്..."

"ങാ... എന്താ ന്നാ ച്ചാ പറയാ.."

"മോള് പ്രസവിക്കാറായി ... ചെല സങ്കീർണ്ണതകൾ ണ്ട് ന്ന് ഡോക്ടർ പറഞ്ഞു .... അപ്പോ AB നെഗറ്റീവ് രക്തം ആവശ്യം മന്നേക്കും... നമ്പൂരിച്ചന്റെ മോനാ നാട്ടില് ഗ്രൂപ്പ് രക്തമുള്ള ഒരേ ഒരാൾ ... "

"അത്രേള്ളോ...അത് നോമേറ്റു..." നമ്പൂതിരിയുടെ വാക്കുകൾ കേട്ട് മുസ്‌ലിയാരുടെ കണ്ണുകൾ നിറഞ്ഞു . സന്തോഷത്തോടെ അയാൾ വീട്ടിലേക്ക് മടങ്ങി.മോല്യാരുടെ വരവും കാത്ത് ഭാര്യ ബീപാത്തു കോലായിൽ തന്നെ നിൽപ്പുണ്ടായിരുന്നു.

"ഹാവൂ... മുഖം കണ്ടിട്ട് ശരിയായി ന്ന് തോന്ന് ണ്ട്..." നിറവയറുമായി നിൽക്കുന്ന മകളെ നോക്കി ബീപാത്തു പറഞ്ഞു.

"അസ്സലാമലൈക്കും... ബീപാത്തോ.... ഒരു ഗ്ലാസ് വെള്ളം ഇങ്ങട്ടെട്ക്ക് .... ഞാൻ പോയ കാര്യം ശരിയായി...'' മുസ്‌ലിയാർ ഒറ്റശ്വാസത്തിൽ പറഞ്ഞു.

" എവിടന്ന് കിട്ടി ?" വെള്ളവുമായി വന്ന ബീപാത്തു ചോദിച്ചു.

"നമ്മളെ നമ്പൂരിച്ചന്റെ മോൻ ഉണ്ണിയുടെ ... "

"ങേ !!" മോല്യാരുടെ മറുപടി കേട്ട് ബീപാത്തുവിന്റെ കയ്യിൽ നിന്നും ഗ്ലാസ് താഴെ വീണ് പൊട്ടിച്ചിതറി.

"അതെന്താടീ... നിനക്കൊരു ഞെട്ടൽ?"

" കാഫിറിന്റെ രക്തം സ്വീകരിക്കേ.... ?എന്റെ മോള് പിന്നെ ജീവിച്ചിട്ട് എന്താ കാര്യം?"

"എടീ...ചോരക്ക് ചോര തന്നെ വേണം...അത് തര്ണ മനുഷ്യനെ നീ വെറും കാഫിറാക്കരുത് ..." മോല്യാർക്ക് കലി കയറി.

"അതെ,ഉമ്മാ...രക്തത്തിന് മതമില്ല...തക്ക സമയത്ത് അത് തന്ന് സഹായിക്കുന്നവന്റെ  മതം നോക്കി അതിന്റെ പവിത്രതയെ കളങ്കപ്പെടുത്തരുത്... ഉണ്ണി നമ്പൂതിരിയുടെ രക്തം സ്വീകരിക്കാൻ മുഹമ്മദ് മുസ്‌ലിയാരുടെ മകളായ ആയിഷ തയ്യാറാണ്... തിരിച്ചാവശ്യം വന്നാൽ നൽകാനും ... അപ്പഴേ മനുഷ്യൻ മനുഷ്യനാവൂ...."

ഉപ്പയെയും ഉമ്മയെയും കൂട്ടിപ്പിടിച്ചു കൊണ്ടുള്ള മകളുടെ പ്രഖ്യാപനം കേട്ട് മുസ്‌ലിയാർ അഭിമാനം കൊണ്ടു.