Pages

Sunday, December 30, 2012

നമ്മുടെ നാട് ഇനിയെങ്കിലും ഉണരുമോ ?


അവസാനം ആ ജ്യോതിയും അണഞ്ഞു, അവളും മരണത്തിന് കീഴടങ്ങി.ദല്‍ഹിയില്‍ നരാധമന്മാര്‍ പിച്ചിചീന്തിയ അവളുടെ ശരീരം ഒരു ‘വിദേശയാത്ര’ യും കഴിഞ്ഞ് വീണ്ടും ഇന്ത്യയില്‍ എത്തുമ്പോള്‍ അനേകം ചോദ്യങ്ങള്‍ മനസ്സില്‍ ഉയരുന്നു.ചികിത്സ നല്‍കിയ ഡോക്ടര്‍മാര്‍ തന്നെ പല തട്ടുകളിലായി അഭിപ്രായം പറയുമ്പോള്‍ പൊതുജനം വീണ്ടും കഴുതകളാകുന്നു.

കേരളത്തിന്റെ സൌമ്യ ഇന്ന് നമ്മുടെ സ്മൃതിപഥത്തില്‍ നിന്നും മറഞ്ഞു കഴിഞ്ഞു.അന്നത്തെ ഗോവിന്ദച്ചാമി ഏതോ കോണില്‍ ഇന്നും ജീവിക്കുന്നു.പല തരത്തിലുള്ള കോലാഹലങ്ങളും പരിഷ്കാരങ്ങളും നടപ്പിലാക്കി നാം ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതരാണെന്ന ഒരു മിഥ്യാബോധം നമ്മില്‍ സൃഷ്ടിച്ച് ആ അധ്യായം എല്ലാവരും ഭംഗിയായി ക്ലോസ് ചെയ്തു.ദല്‍ഹി സംഭവം ഒരു വേള നമ്മെയെല്ലാം സൌമ്യയെ വീണ്ടും ഓര്‍മ്മിപ്പിച്ചു.

ദല്‍ഹി പെണ്‍കുട്ടിയുടെ മരണം രാജ്യമൊട്ടുക്കും പ്രതിഷേധ കൊടുങ്കാറ്റ് തന്നെ അഴിച്ചു വിട്ടു.പ്രധാനമന്ത്രിയും പ്രസിഡെന്റും മറ്റും അവളെ ഇന്ത്യയുടെ ധീരപുത്രിയായി വാഴിച്ചു. കാമഭ്രാന്തന്മാര്‍ പിച്ചിചീന്തിയപ്പോഴാണോ ഇവര്‍ക്ക് ഇത് മനസ്സിലായത് എന്ന് ഏത് കുട്ടിക്കും സംശയം തോന്നും.എന്തിനാണ് ഈ ഒന്നാംതരം നാടക ഡയലോഗ്  എന്ന് ബുദ്ധിയുള്ള എല്ലാ മനുഷ്യര്‍ക്കും മനസ്സിലായിട്ടുണ്ടാകും എന്ന് തീര്‍ച്ച.‘ആ ശബ്ദം ഞങ്ങള്‍ കേള്‍ക്കുന്നു’ എന്ന് പറയുന്ന യു.പി.എ അധ്യക്ഷയോട് ഒരു ചോദ്യം കൂടി.ഇത്തരം എത്ര ശബ്ദങ്ങള്‍ താങ്കളുടെ ബധിരകര്‍ണ്ണത്തില്‍ പതിഞ്ഞു എന്ന് കൂടി വെളിപ്പെടുത്താമോ?

വിദ്യാര്‍ത്ഥികള്‍ സ്വമേധയാ ഡെല്‍ഹിയിലെ തെരുവീഥികളില്‍ തടിച്ചുകൂടി പ്രതിഷേധമുയര്‍ത്തിയത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു താക്കീതാണ്. ഈ രാജ്യത്ത് എന്ത് തോന്ന്യാസവും നടത്താന്‍ ഇനി ഞങ്ങള്‍ സമ്മതിക്കില്ല , യുവജനങ്ങള്‍ ലിംഗ-ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഉണര്‍ന്നു കഴിഞ്ഞു എന്ന ശക്തമായ താക്കീത്.ടിയാനന്‍മെന്‍ സ്ക്വയറിലും കെയ്‌റോയിലും മറ്റും സംഭവിച്ചത് രാം‌ലീലയിലും സംഭവ്യമാണ് എന്ന മുന്നറിയിപ്പ് കൂടിയാണിത്. ഈ സംഭവങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിന് ആരും ഉപയോഗപ്പെടുത്താതെ ശരിയായ ദിശയില്‍ നീങ്ങിയാല്‍ തീര്‍ച്ചയായും ‘ജ്യോതി‘ എന്നും അണയാതെ നില്‍ക്കും.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഒറ്റ മാര്‍ഗ്ഗമേ ഉള്ളൂ.ഏറ്റവും വേഗത്തിലുള്ളതും ഏറ്റവും മാതൃകാപരവുമായ ശിക്ഷ തന്നെയാണത്. ഒരു പെണ്‍കുട്ടിയുടെ മാനം മാത്രമല്ല ഇവിടെ നഷ്ടപ്പെട്ടത് , മറിച്ച് ലോകത്തിന്റെ മുമ്പില്‍ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെയും അതിലെ 124 കോടി ജനങ്ങളുടേയും മാനം കൂടിയാണ് എന്നതിനാല്‍ നീതിപീഠം എത്രയും പെട്ടെന്ന് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.ജനമനസ്സുകളില്‍ നിന്ന് ഈ ദുരന്തസ്മരണകള്‍ ഒഴിയും മുമ്പ് ഈ മനുഷ്യമൃഗങ്ങള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കും എന്ന് മാത്രം ഇപ്പോള്‍ നമുക്ക് പ്രത്യാശിക്കാം.

Thursday, December 20, 2012

വിഢിപ്പെട്ടിയിലും എന്റെ കഷണ്ടി !

അങ്ങനെ വിഢിപ്പെട്ടിയിലും എന്റെ കഷണ്ടി തെളിഞ്ഞു...! ഇന്ന് ദര്‍ശന ടി.വിയില്‍ ഇ-ലോകം പരിപാടിയില്‍ ബ്ലോഗര്‍ ഓഫ് ദ വീക്കിലൂടെ എന്റെ കുടുംബം എന്നെ ടി.വിക്കുള്ളിലും കണ്ടു!എന്റെ വീട്ടില്‍ ഈ കുന്ത്രാണ്ടം ഇല്ലാത്തതിനാല്‍ മൂത്തുമ്മായുടെ മകന്റെ വീട്ടില്‍ പോയാണ് ഞാന്‍ എന്നെ ദര്‍ശിച്ചത്. എന്നെ ടി.വിയില്‍ കാണാന്‍ പ്രേക്ഷകലക്ഷങ്ങള്‍ ആറര മുതല്‍ അക്ഷമയോടെ അവിടെ കാത്തിരിപ്പുണ്ടായിരുന്നു! അടുത്തകാലത്തൊന്നും ഇതിന് മുമ്പില്‍ ഇരിക്കാത്തതിനാല്‍ എനിക്കും ഉമ്മാക്കും ആ കാത്തിരിപ്പ് അരോചകമായി തോന്നി.

അവസാനം 7.20ന് അവതാരകന്റെ അറിയിപ്പ് വന്നു...ഇന്ന് നമ്മുടെ കൂടെയുള്ളത് അരീക്കോടന്‍ എന്ന ആബിദ്.പിന്നെ ഒരു പെണ്ണ്‌ എന്റെ മാഹാത്മ്യങ്ങള്‍ മൊഴിഞ്ഞു.ഒപ്പം കുറേ ഫോട്ടോകളും അകമ്പടി സേവിച്ചു.ഏകദേശം പത്ത് -പതിനഞ്ച് മിനുട്ട് അവതാരകന്‍ എന്നെ ‘ഇരുത്തി’.

ഇനി കണ്ട പ്രേക്ഷകരുടെ കമന്റ്:-
1) മൂത്തുമ്മായുടെ മരുമകള്‍ - നിന്നെ ഇത്രയധികം നിറം വയ്പ്പിക്കാന്‍ തേച്ച ആ സാധനം എന്താണെന്ന് ഒന്ന് അന്വേഷിക്കണം (ഒരു മകളെ കൂടി കെട്ടിക്കാനുണ്ടേ...)

2) എന്റെ ഡിഗ്രി സുഹൃത്ത് ഹാരിസ് - വെള്ളിക്കിണ്ണം പോലെ തിളങ്ങുന്ന കഷണ്ടിയില്‍ ഞങ്ങളുടെ കണ്ണ് മഞ്ഞളിച്ചു പോയി !(അതല്ലേ ഞാനും പറഞ്ഞത് , തലവര നന്നായില്ലെങ്കിലും കഷണ്ടി സൂപ്പറായിന്ന്....)

പ്രിയസുഹൃത്തുക്കളേ....ഒരു പേര് ഞാനിവിടെ പരാമര്‍ശിക്കാതിരിക്കുന്നത് ശരിയല്ല.എന്നെ ദര്‍ശന ടി.വിയുമായി ബന്ധിപ്പിച്ചത് മറ്റാരുമല്ല, ബൂലോകത്തെ കണ്ണികള്‍ കൂട്ടിചേര്‍ക്കുന്ന സാക്ഷാല്‍ കൊട്ടോട്ടിക്കാരന്‍ തന്നെ....ഒരു വാക്കില്‍ ഒതുക്കുന്നില്ല അതിനുള്ള നന്ദി, പകരം ഹൃദയത്തില്‍ സൂക്ഷിക്കുന്നു.

ഇന്ന് രാത്രി 11 മണിക്കും നാളെ രാവിലെ 7.മണിക്കും ഉച്ചക്ക് 1.30നും ഇതിന്റെ പുന:സം‌പ്രേഷണം ഉണ്ടായിരിക്കും എന്ന് സന്തോഷ പൂര്‍വ്വം അറിയിക്കുന്നു.

Monday, December 17, 2012

ഒരു സന്നദ്ധ രക്തദാന ക്യാമ്പും ചില അനുഭവങ്ങളും

രക്തദാനതിന്റെ മാഹാത്മ്യത്തെപറ്റി ഞാന്‍ മുമ്പും ഈ ബ്ലോഗില്‍ എഴുതിയിട്ടുണ്ട് . എന്നാല്‍ ഈയിടെ ഞാന്‍ പങ്കെടുത്ത ഒരു സന്നദ്ധ രക്തദാന ക്യാമ്പ് മൂന്ന്‍ കാര്യങ്ങള്‍ കൊണ്ട് വ്യത്യസ്തമായി.

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന കാലികറ്റ് ഗേള്‍സ് വോക്കെഷനാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലായിരുന്നു ക്യാമ്പ്. എന്റെ കോളേജില്‍ വച്ച് നടത്താന്‍ ഉദ്ദേശിച്ചിരുന്ന സന്നദ്ധ രക്തദാന ക്യാമ്പ് ചില സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിയപ്പോള്‍ ആ ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെട്ടിരുന്ന ചില വളണ്ടിയര്‍മാരെ ഞാന്‍ ഈ ക്യാമ്പിലേക്ക് ഡയരക്റ്റ് ചെയ്തു. എല്ലാവരും വന്നില്ലെങ്കിലും ക്യാമ്പില്‍ ഞങ്ങളുടെ പ്രാധിനിത്യം അറിയിക്കാന്‍ സാധിച്ചു.

സാധാരണ ഗതിയില്‍ രക്തം ദാനം ചെയ്യാന്‍ പതിനെട്ട്  വയസ്സ് തികയണം. മാത്രമല്ല നാല്പത്തിയന്ച് കിലോഗ്രാം എങ്കിലും തൂക്കവും വേണം. ഗേള്‍സ് സ്കൂള്‍ ആയതിനാല്‍ ഇത് രണ്ടും കൂടി ഉണ്ടാകാന്‍ ഒട്ടും സാധ്യത ഇല്ലാത്ത ഒരു സ്ഥലത്ത് ഇത്തരം ഒരു ക്യാമ്പ് സംഘടിപ്പിച്ച ചങ്കൂറ്റത്തിന് അഭിവാദ്യം അര്‍പ്പിക്കാന്‍ കൂടിയായിരുന്നു ഞാന്‍ ഈ ക്യാമ്പില്‍ സഹകരിച്ചത്. നാട്ടുകാരും കുട്ടികളുടെ ബന്ധുക്കളും സഹോദരന്മാരും സുഹൃത്തുക്കളുമായി നിരവധി പേര്‍ ആ ക്യാമ്പില്‍ രക്തം ദാനം ചെയ്ത് അത് വന്‍ വിജയമാക്കി മാറ്റി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എന്‍.എസ്‌.എസ്‌  പ്രോഗ്രാം ഓഫീസറെയും വളന്റിയര്മാരെയും മറ്റ്‌  സ്റ്റാഫ് അംഗങ്ങളേയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.

എന്റെ കോളേജില്‍ നിന്നും വന്ന സംഘത്തില്‍ ഒരാള്‍ മാത്രമായിരുന്നു പെണ്‍കുട്ടി ആയി ഉണ്ടായിരുന്നത് - ശ്രീവിദ്യ. കൂട്ടുകാരെല്ലാം കോഴിക്കോട് എന്‍.ഐ.ടിയില്‍ നടക്കുന്ന പ്രശസ്തമായ ഫെസ്റ്റിവല്‍ കാണാന്‍ പോയപ്പോള്‍ രക്തം ദാനം ചെയ്യണം എന്ന നിര്‍ബന്ധബുദ്ധി കാരണം ശ്രീവിദ്യ നാട്ടില്‍ പോക്കും നീട്ടിവച്ച് ഞങ്ങളുടെ സംഘത്തില്‍ ചേര്‍ന്നു. പ്രാഥമിക തൂക്ക പരിശോധനയില്‍ ഓ.കെ കാണിച്ച് അകത്ത് ഡോക്ടറുടെ അടുത്തുള്ള വെയിംഗ് മെഷീനില്‍ കയറിയപ്പോള്‍ അണ്ടര്‍ വെയ്റ്റ് !ഇത് ആ മെഷീനിന്റെ കുഴപ്പമാണെന്ന് ശ്രീവിദ്യ പറഞ്ഞെങ്കിലും ഡോക്ടര്‍ ചെവികൊണ്ടില്ല.സങ്കടത്തോടെ എന്റെ അടുത്ത് വന്ന് ഈ വിവരം ശ്രീവിദ്യ പറഞ്ഞപ്പോള്‍ ഞാന്‍ അവളുടെ ആ മനസ്സിനെ നമിച്ചു.രക്തം ദാനം ചെയ്യാന്‍ സാധിച്ചില്ല എങ്കിലും മൂന്ന് മണി വരെ ഞങ്ങളുടെ കൂടെ തന്നെ നിന്ന് ശ്രീവിദ്യ തന്റെ സാമൂഹ്യ പ്രതിബദ്ധത തെളിയിച്ചു.പ്രോഗ്രാം കഴിഞ്ഞ് പാലക്കാട്ടുള്ള വീട്ടില്‍ ആറ് മണിക്ക് എത്തിയ ഉടനെ ശ്രീവിദ്യ എനിക്ക് ഒരു എസ്.എം.എസ് അയച്ചു.അതിന്റെ ആകെത്തുക ഇതായിരുന്നു - “ഇന്ന് എനിക്ക് രക്തം ദാനം ചെയ്യാന്‍ സാധിച്ചില്ല എന്ന ദു:ഖം ഉണ്ടെങ്കിലും ഈ ദിവസം എന്റെ മനസ്സില്‍ പത്തിഞ്ഞു”.
മൂന്നാമത്തെ കാര്യവും എന്റെ ഒരു വളണ്ടിയറുടെ സന്നദ്ധത തന്നെയാണ് - മുഹമ്മദ് സമീല്‍.സ്കൂളിന്റെ അടുത്ത് തന്നെയുള്ള താമസക്കാരനായതിനാല്‍ സമീലിനോട് നേരത്തെ എത്തണം എന്ന് ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു.ഞാന്‍ എത്തിയിട്ടും സമീല്‍ എത്താത്തതിനാല്‍ ഫോണ്‍ ചെയ്തപ്പോഴാണ് ബാക്കിയുള്ളവര്‍ അവന്റെ കൂടെ ഉണ്ടെന്നും അവന്‍ ജോലി ചെയ്യുന്ന അവരുടെ കൂട്ടുസ്വത്തായ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയാണെന്നും അറിയിച്ചത്.രക്തദാനം തുടങ്ങുമ്പോഴേക്കും എല്ലാവരും സ്ഥലത്ത് എത്തിച്ചേര്‍ന്നു.പതിവ് പോലെ സമീലിനോടും രക്തം ദാനം ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടു.അവന്‍ സമ്മതിക്കുകയും ചെയ്തു.അല്പം കഴിഞ്ഞ് സമീല്‍ ചോദിച്ചു.
“സാര്‍...നോമ്പെടുത്ത് രക്തം ദാനം ചെയ്യുന്നതില്‍ തടസ്സമുണ്ടോ?”
“പാടില്ല...ഇപ്പോള്‍ എന്ത് നോമ്പാ?” പതിവില്ലാത്ത നോമ്പ് വിവരം കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു.
“മുഹറം മാസത്തിലെ ആദ്യത്തെ പത്ത് ദിവസം ഞാന്‍ നോമ്പെടുക്കാറുണ്ട്...”
മുഹറം ഒമ്പതും പത്തും മാത്രം നോമ്പെടുക്കുന്ന ഞാന്‍ അവന്റെ മുമ്പിലും ശിരസ്സ് താഴ്‌ത്തി.
പരിപാടി കഴിഞ്ഞ് എല്ലാവരേയും വീണ്ടും ഹോട്ടലില്‍ കൊണ്ടുപോയി ഇഷ്ടമുള്ള ഭക്ഷണം സമീല്‍ തന്നെ വിളമ്പിത്തരുമ്പോള്‍ അവന്റെ ആമാശയം നോമ്പിന്റെ സ്വസ്ഥത ആസ്വദിക്കുകയായിരുന്നു.

ജീവിതത്തില്‍ ചിലത് അപ്രതീക്ഷിതമായി അനുഭവിക്കുമ്പോഴാണ് നമ്മുടെ മനസ്സില്‍ ചലനം ഉണ്ടാകുന്നത്.മേല്‍ പറഞ്ഞ മൂന്ന് വ്യത്യസ്ത അനുഭവങ്ങള്‍ എനിക്ക് നല്‍കിയ പാഠങ്ങളും അത് തന്നെ.നല്ല മനസ്സുള്ള കുറേ പേര്‍ നമുക്ക് ചുറ്റും മൌനമായി ജീവിച്ചു കൊണ്ടിരിക്കുന്നു.അതിനാല്‍ തന്നെയാവാം ഈ ലോകം ഇപ്പോഴും നിലനില്‍ക്കുന്നത്.

Thursday, December 13, 2012

സംസ്ഥാന അവാര്‍ഡ് വിതരണം

പ്രിയപ്പെട്ടവരേ....

നാഷണല്‍ സര്‍വീസ് സ്കീം മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാന ഗവണ്മെന്റ് അവാര്‍ഡ് ലഭിച്ചിരുന്ന വിവരം ഞാന്‍ പല സ്ഥലത്തും പല അവസരങ്ങളിലും പറഞ്ഞിരുന്നു.എന്നാല്‍ ഇന്നു വരെ ആ അവാര്‍ഡ് കയ്യില്‍ കിട്ടിയിരുന്നില്ല.ഇപ്പോള്‍ രാഷ്ട്രപതി ഭവനില്‍ പോയി നാഷണല്‍ അവാര്‍ഡ്‌ദാന ചടങ്ങിലും പങ്കെടുത്ത ശേഷം നമ്മുടെ സംസ്ഥാന അവാര്‍ഡ് വിതരണം ചെയ്യപ്പെടുകയാണ്.

അതേ...ഈ പതിനഞ്ചാം തീയതി (ശനിയാഴ്ച) ചെങ്ങന്നൂര്‍ ഐ.എച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ വച്ച്  രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍‌ചാണ്ടിയില്‍ നിന്ന് ഞാന്‍ അവാര്‍ഡ് സ്വീകരിക്കും (ഇന്‍ഷാ അല്ലാഹ്) എന്ന സന്തോഷ വാര്‍ത്ത അറിയിക്കുന്നു.അവാര്‍ഡ് ദാന ചടങ്ങിലേക്ക് എല്ലാ ബൂലോകരേയും ക്ഷണിക്കുന്നു.

Saturday, December 01, 2012

എന്റെ ലോകറിക്കാര്‍ഡുകള്‍

അങ്ങനെ അരീക്കോടന്‍ ആദ്യമായി ബീമാനത്തിലും ആദ്യമായി രാഷ്ട്രപതി ഭവനിലും കേറി ! സ്വപ്നത്തിലല്ല, നേരിട്ട് ! രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ കയറി രാഷ്ട്രപതിയെ നേരിട്ട് കാണുന്ന ആദ്യ അരീക്കോട്ടുകാരന്‍ , ആദ്യ ബൂലോകന്‍ (?) അങ്ങനെ തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമുള്ള (ശങ്കര്‍ സിമന്റിനോട് കടപ്പാട്) നിരവധി ആദ്യ ലോകറിക്കാര്‍ഡുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ഞാന്‍ രാഷ്ട്രപതി ഭവന്‍ പടി ഇറങ്ങിയത്.ആ കഥകള്‍ ഉടന്‍ ബൂലോകത്ത്.....

Friday, November 16, 2012

ഇന്ദിരാഗാന്ധി എന്‍.എസ്.എസ് അപ്രീസിയേഷന്‍ പുരസ്കാരം

            എന്റെ മാതൃവകുപ്പായ (Department) സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ എന്‍.എസ്.എസ് വിംഗിന് (NSS Technical Cell) ചരിത്രത്തില്‍ ആദ്യമായി ഇന്ത്യാ ഗവര്‍മെന്റിന്റെ ഇന്ദിരാഗാന്ധി എന്‍.എസ്.എസ് അപ്രീസിയേഷന്‍ പുരസ്കാരം ലഭിച്ച വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു. ഈ വരുന്ന തിങ്കളാഴ്ച (19/11/2012) വൈകിട്ട് 5.30ന് ഡല്‍ഹി രാഷ്ട്രപതി ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വച്ച് ഇന്ത്യയുടെ പ്രഥമപൌരന്‍ ശ്രീ.പ്രണബ് മുഖര്‍ജിയില്‍ നിന്ന് എന്‍.എസ്.എസ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ശ്രീ.അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ് അവാര്‍ഡ് സ്വീകരിക്കും.

              അവാര്‍ഡ് സ്വീകരിക്കാന്‍ 18/11/2012ന് നെടുമ്പാശ്ശേരിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാനം കയറുന്ന സംഘത്തില്‍ ഞാനും എന്റെ കോളേജിലെ മുന്‍ എന്‍.എസ്.എസ് വളണ്ടിയറായ ഹഫ്നാസും ഉള്‍പ്പെടുന്നു എന്ന ഒരു സന്തോഷം കൂടി ഇവിടെ പങ്കു വയ്ക്കട്ടെ.

സംസ്ഥാന അവാര്‍ഡ് വിവരം അറിഞ്ഞ ഒരു സുഹൃത്ത് പറഞ്ഞു -

 “ സംസ്ഥാന അവാര്‍ഡുകള്‍ നിന്റെ കാര്യത്തില്‍ പുതുമ ഇല്ലാതായിരിക്കുന്നു.ഒരു ദേശീയ അവാര്‍ഡ് കിട്ടുമ്പോള്‍ അറിയിക്കുക.“

ഇപ്പോള്‍ ഭൂരിഭാഗവും ഞങ്ങളുടെ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഇതാ എനിക്ക് കിട്ടുന്നതിന് തുല്യമായി ദേശീയ അവാര്‍ഡ് എന്റെ വകുപ്പിന് ലഭിച്ചിരിക്കുന്നു.

ദൈവത്തിന് സ്തുതി , എല്ലാവര്‍ക്കും നന്ദി.

Thursday, November 15, 2012

വിവാഹ വാര്‍ഷികം

ഇന്നലെ രാത്രി ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ എന്റെ ഭാര്യ മക്കളോടായി പറഞ്ഞു -

“ ഇന്ന് എന്റെ ജന്മവാര്‍ഷിക ദിനമാണ് ....നാളെ വിവാഹ വാര്‍ഷികദിനവും...”

ഇത് കേട്ട ഉടനെ രണ്ടാമത്തെ മകളുടെ സംശയം -

“അപ്പോ ഉമ്മച്ചിയെ പ്രസവിച്ച പിറ്റേന്ന് തന്നെ ഉപ്പച്ചി കല്യാണം കഴിച്ചോ? !!!!”

(ഇന്ന് എന്റെ വിവാഹത്തിന്റെ  പതിനഞ്ചാം വാര്‍ഷിക ദിനം ....പതിനാല് വര്‍ഷമായി അവളും ഞാനും തമ്മില്‍.......)


പവര്‍പോയിന്റിന്റെ പവറും എന്റെ ഹരിശ്രീയും

സംസ്ഥാന ഗവണ്മെന്റ് അവാര്‍ഡ് നേടിയതിലൂടെ സ്വന്തം ഗ്രേഡ് അല്പം കൂടിയതായി പുതിയ അനുഭവങ്ങള്‍ തെളിയിക്കുന്നു.അതില്‍ ഒന്നായിരുന്നു കഴിഞ്ഞ ആഴ്ച ലഭിച്ച ഒരു ക്ഷണം. കോഴിക്കോട് സര്‍വ്വകലാശാലക്ക്  കീഴിലെ മലപ്പുറം , കോഴിക്കോട് , വയനാട് ജില്ലകളിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരുടെ ഓറിയന്റേഷന്‍ പരിപാടിയില്‍ ഒരു സെഷന്‍ അവതരിപ്പിക്കാനായിരുന്നു എനിക്ക് ലഭിച്ച ക്ഷണം.

 യൂണിവേഴ്സിറ്റി വിഭാഗം എന്‍.എസ്.എസ് കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്ററും സാമൂതിരി ഗുരുവായുരപ്പന്‍ കോളേജിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറുമായ രാജന്‍ മലയില്‍ സാര്‍ ആയിരുന്നു എന്നെ ക്ഷണിച്ചത്.സാര്‍ അറിയിച്ച പ്രോഗ്രാമുകള്‍ക്കെല്ലാം ഞാന്‍ പങ്കെടുക്കാറുള്ളതു കൊണ്ട് ഇതും ഞാന്‍ ‘യെസ് ‘ മൂളി.അപ്പോഴാണറിഞ്ഞത് മറ്റൊരു സെഷന്‍ കൈകാര്യം ചെയ്യുന്നത് എല്ലാ‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും ട്രെയ്നിംഗ് നല്‍കുന്ന സംസ്ഥാന എന്‍.എസ്.എസ് സെല്ലിന്റെ കോര്‍ഡിനേറ്റര്‍ ഐ.വി.സോമന്‍ സാര്‍ ആണെന്ന്.എന്റെയും ഗുരുനാഥനായ സാറിന്റെ കൂടെ ഒരു ക്യാമ്പില്‍ ഒരു സെഷന്‍ ചെയ്യാന്‍ ലഭിച്ചതില്‍ ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു.

 മറ്റുള്ളവര്‍ പവര്‍പോയിന്റ്  ഉപയോഗിച്ച് ആശയങ്ങള്‍ വിശദീകരിക്കുന്നത് ഒരു പാട് തവണ സദസ്സിലിരുന്ന് ദര്‍ശിച്ചിട്ടുണ്ട്. ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയിട്ടും ഇന്നലെ വരെ ഒരു ക്ലാസ്സിന് വേണ്ടിയും ഞാന്‍ ഈ ‘കുന്ത്രാണ്ടം’ ഉപയോഗിച്ചിരുന്നില്ല. ഒന്നാമത് അത് പഠിച്ചിരുന്നില്ല.രണ്ടാമത് ഇതിന് സ്വന്തമായി ഒരു പെന്‍ഡ്രൈവും അതിടാന്‍ ഒരു ഓസി ലാപ്‌ടോപ്പും വേണം എന്നത് തന്നെ.പെന്‍ഡ്രൈവ് ഇന്ന് ഏത് അരീകോടനും കിട്ടും എങ്കിലും രണ്ടാമത്തേത് ഇന്നും ഒരു സ്വപ്നം തന്നെയാണ്. എന്നാല്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ കോമണ്‍ കമ്പ്യൂട്ടിംഗ് ഫെസിലിറ്റിയെന്ന മഹാ സാമ്രാജ്യത്തിന്റെ (ഈ ലാബിലെ 25 കെല്‍ട്രോന്‍ സെലിറോണ്‍ കമ്പ്യൂട്ടറുകള്‍ കാണുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് പണ്ട് എന്റെ സ്കൂളില്‍ ഉപ്പ്മാവിനുള്ള ഗോതമ്പ് കൊണ്ട് വന്നിരുന്ന ഫാര്‍ഗ്ഗൊ ലോറിയാണ്) ഛത്രപതി എന്ന നിലയില്‍ ചാര്‍ജ്ജ് എടുത്ത് രണ്ടാം ദിവസം തന്നെ , അലമാരയില്‍ കിടന്നിരുന്ന ലാപ്‌ടോപ് പകല്‍ വെളിച്ചം കൂടി കാണാന്‍ തുടങ്ങി.

അങ്ങനെ പവര്‍പോയിന്റില്‍ അറിയാവുന്ന ലൊട്ടുലൊടുക്ക് വിദ്യകള്‍ ഒപ്പിച്ച് ഞാനും ഒരു പ്രെസന്റേഷന്‍ തയ്യാറാക്കി.സദസ്സിന് മുമ്പില്‍ വല്യകാര്യത്തില്‍ സ്ലൈഡ്‌ഷോ തുടങ്ങി.അടുത്ത സ്ലൈഡ് കിട്ടാന്‍ അമര്‍ത്തേണ്ടത് എന്റര്‍ കീയോ അതോ സ്പേസ് ബാറോ അതുമല്ല ഡൌണ്‍ ആരോ എന്ന സംശയം പറന്നെത്തിയത് ആ സ്ലൈഡ് കാണിക്കാനുള്ള സമയമായപ്പോഴാണ്. അപ്പോഴാണ് ഈ ‘കുന്ത്രാണ്ടം’ ഉപയോഗിക്കുന്നവര്‍ എല്ലാം ഒരു അസിസ്റ്റന്റിനെയും ഉപയോഗിക്കുന്ന കാര്യം ഞാന്‍ ഓര്‍ത്തത്,അവര്‍ നെക്സ്റ്റ് നെക്സ്റ്റ് എന്നേ പറയാറുള്ളൂ.അസിസ്റ്റന്റ് സ്ലൈഡ് മാറ്റിക്കൊണ്ടേ ഇരിക്കും!

ഏതായാലും ഇനി അസിസ്റ്റന്റിനെ വിളിക്കുന്നത് എന്റെ ട്രൌസര്‍ അവിടെ വച്ച് വലിച്ചൂരുന്നതിന് സമമാണ് എന്നതിനാല്‍ രണ്ടും കല്പിച്ച് ഞാന്‍ സ്പേസ് ബാര്‍ അമര്‍ത്തി.‘ഹാവൂ’’  ഞാന്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു - സ്ലൈഡ് മാറി. അങ്ങനെ ഒരു നിമിഷം പകച്ചെങ്കിലും ഇന്നലെ ഞാനും പവര്‍പോയിന്റ്  ഉപയോഗിച്ച് ക്ലാസ്സ് എടുക്കുന്നതില്‍ ഹരിശ്രീകുറിച്ചു.

വാല്‍: വീട്ടിലെത്തി എന്റര്‍ കീ അടിച്ചു നോക്കിയപ്പോളാണ് അപ്പോഴും സ്ലൈഡ് മാറുന്നത് അറിഞ്ഞത്.എങ്കില്‍  ഡൌണ്‍ ആരോകൂടി പരീക്ഷിക്കാം എന്ന് കരുതി.അപ്പോഴും സ്ലൈഡ് മാറുന്നു !! ഇതൊന്നുമല്ലാത്ത ഒരു കീ അമര്‍ത്തിയപ്പോഴും സ്ലൈഡ് മാറുന്നു !!ഫൂ , അപ്പോ ഈ പവര്‍പോയിന്റിന്റെ പവര്‍ പിന്നെ എന്താ ?


Tuesday, October 30, 2012

നമ്പൂരിയുടെ മൊബൈല്‍ ഫോണ്‍

ആശങ്കയോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന നമ്പൂരിയെ കണ്ട ഞാന്‍ ചോദിച്ചു.
"എന്താ നമ്പൂരിച്ചാ മുഖത്ത് ഒരു വല്ലായ്മ ?"
"ഒന്നും പറയണ്ട ന്റെ കുട്ട്യെ...,നോമിന്റെ മൊബൈല്‍ ഫോണ്‍ പോയി....അതെന്ന്യ  വല്ലായ്മ "
"ഓ...അതാണോ കാര്യം ?  ആട്ടെ നമ്പൂരിച്ച്ന്‍ അതിന്റെ ഐ.എം.ഇ.ഐ നമ്പര്‍ എടുത്തിരുന്നോ? "
"ഓ...അത് നോം ഫോണ്‍ വാങ്ങ്യ അന്നേ എടുത്തുവച്ചിരുന്നു..."
"നമ്പൂരിച്ച്ന്‍ ആള് കൊള്ളാലോ..."
"നോം ആരാന്നാ കുട്ടി കര്ത്യെ ?"
"എങ്കി ആ നമ്പര്‍ താ..."
"അത്...അതിപ്പോ...അങ്ങനങ്ങട്ട്....???"
"ഏയ്‌...അത്  പറയുന്നത് കൊണ്ട് ഒരു പ്രശ്നോം ഇല്ല...."
"അതും നോം ആ മൊബൈല്‍ ഫോണില്‍ തന്ന്യാ സേവ് ചെയ്ത് വച്ചത് !!!"

Monday, October 29, 2012

ചായപ്പൈസ

പോക്കരാക്ക പൊട്ടി ഒലിക്കുന്ന പൈപ്പ് നന്നാക്കാനായി പ്ലംബറെ വിളിച്ചു.പൈപ്പ് നന്നാക്കി പ്ലംബര്‍  പോകാനൊരുങ്ങുമ്പോള്‍ പോക്കരാക്ക ചോദിച്ചു.

"എത്ര്യ  കൂലി ?"

"അത് നിങ്ങള്‍ എന്തെങ്കിലും തന്നാല്‍ മതി..."

"ന്നാലും  പറയി.."

"ചായപ്പൈസ തന്നാ മതി.."

പോക്കരാക്ക ഒരു അമ്പതിന്റെ നോട്ടെടുത്ത് നീട്ടി പറഞ്ഞു -
"ഇന്നാ ചായപ്പൈസ"

"അത് പോര"

"ങ്ങെ !!!ചായപ്പൈസ ത് പോരാന്നോ?ഇജ്ജെന്താ ബ്‌ടാവ് ലാ ചായ  കുട്ച്ചല് ?"

****************
 ബ്‌ടാവ്  - വലിയ സിമന്റ് ഭരണി 

Thursday, October 25, 2012

ഒരു ബലിപെരുന്നാള്‍ സുദിനത്തില്‍

നാളെ ബലിപെരുന്നാള്‍   സുദിനം. ഒരിക്കല്‍ കൂടി ഇബ്രാഹിം നബി (അ)യുടെ ത്യാഗസ്മരണകള്‍ അയവിറക്കി ബലിപെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ച് വരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ രണ്ട് സുദിനങ്ങളും ഒരുമിച്ച് വന്ന ഒരു ദിവസം. ബലി കഴിഞ്ഞ് പള്ളിയില്‍ പോകാനായി കുളിക്കണം.വീട്ടില്‍ വെള്ളത്തിന് ക്ഷാമമുള്ള കാലമായതിനാല്‍ ഞാന്‍ തൊട്ടടുത്തുള്ള ചാലി യാറിലെക്ക് മൂത്തുമ്മയുടെ മകന്റെ കൂടെ പോയി.

 ഉച്ച സമയമായതിനാല്‍ പുഴയില്  അധികം ആരും ഇല്ലായിരുന്നു. വേഗം കുളിക്കാനായി ഞാനും കസിനും പുഴയിലെക്കിറങ്ങി.അപ്പോഴാണ് തലയില്‍ ചുമടുമായി പുഴയുടെ അക്കരെ നിന്നും കുറച്ച് സ്ത്രീകള്‍ വരുന്നത് കണ്ടത്.മോങ്ങത്ത് എന്ന്‍ പണ്ടു മുതലേ ഞങ്ങള്‍ വിളിക്കുന്ന എന്റെ അയല്‍വാസിയും മരുമക്കളും ആയിരിക്കും അത് എന്ന്‍ ഞാന്‍  ഊഹിച്ചു.

അവര്‍ പുഴ മുറിച്ച് കടന്ന്‍ ഏകദേശം മധ്യത്തില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ കുളിക്കുന്നതിന്‍  ഒരല്പം താഴെ നിന്ന്‍ രണ്ട് നഗ്നരൂപങ്ങള്‍ അവരുടെ നേരെ പാഞ്ഞടുത്തു. അതില്‍ ഒരാള്‍ എന്റെ നാട്ടിലെ ഒരു ഡ്രഗ് അഡിക്റ്റ് ആണെന്ന്‍ എനിക്ക് പെട്ടെന്ന്‍ മനസ്സിലായി.അവന്‍ ആ രൂപത്തില്‍ ആ സ്ത്രീകളുടെ നേരെ ഓടിയാല് ഉണ്ടായെക്കാവുന്ന പൊല്ലാപ്പുകള്‍ എന്റെ മനസ്സില്‍ മിന്നിമറഞ്ഞു.

ഒരു നിമിഷത്തെ ആലോചനക്ക് ശേഷം ഞാന് അവന്റെ നേരെ പാഞ്ഞടുത്തു.എന്നെ കണ്ട ഉടനെ അവന്‍ പെട്ടെന്ന്‍ വെള്ളത്തില്‍ ഇരുന്നു.ഗുഹ്യഭാഗം കൈ കൊന്റ്  പൊത്തിപിടിച്ച് അവന്‍ എന്നെ നോക്കി.നന്നായോന്ന്‍ പൊട്ടിച്ചു കൊടുക്കാന്‍ തോന്നിയെങ്കിലും അവന്റെ ദയനീയ നോട്ടവും ആ ദിവസത്തിന്റെ പവിത്രതയും എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു.

പിന്നീട എല്ലാ ബെലിപെരുന്നാളിലും ഈ ഓര്‍മ്മ എന്റെ മനസ്സിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു.

എല്ലാവര്ക്കും ഈദ് ആശംസകള്‍ നേരുന്നു - ഈദ് മുബാറക്

Thursday, October 04, 2012

ഗാന്ധിജയന്തി പിറ്റേന്ന് ...

ഗാന്ധിജയന്തി പിറ്റേന്ന് കോഴിക്കോട് മൊഫ്യൂസല്‍ ബസ്‌സ്റ്റാന്റില്‍ കേട്ട ഒരു സംഭാഷണം.
പത്രം വില്‍ക്കുന്ന ആളുടെ അടുത്ത് ,നല്ല നിലയില്‍ വസ്ത്രം ധരിച്ച ഒരാള്‍ വന്ന് ചോദിച്ചു:
മനോരമ ഇല്ലേ ?
പത്രക്കാരന്‍:ഇന്നലെ “ആരോ” ജനിച്ച ദിവസമായിരുന്നു.അതിനാല്‍ ഇന്ന് പത്രം ഇല്ല !!!

Saturday, September 15, 2012

ലോഹിതദാസ് തിരക്കഥാപുരസ്കാരം ജി.മനുവിന്

എനിക്ക് അവാര്‍ഡ് കിട്ടുന്നതിന്റെ സന്തോഷം പോലെ തന്നെയാണ് എന്റെ സുഹൃത്തിന് അവാര്‍ഡ് കിട്ടി എന്ന് അറിയുന്നതും.എന്‍.എസ്.എസ് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്  ലഭിച്ചപ്പോഴും അതിന് മുമ്പേ മറ്റു അവാര്‍ഡുകള്‍ ലഭിച്ചപ്പോഴും നേരിട്ടും എസ്.എം.എസ് ആയും മെയില്‍ വഴിയും ബ്ലോഗ് വഴിയും എല്ലാം നിരവധി പേര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചപ്പോള്‍ ആ സന്തോഷം ഞാന്‍ നേരിട്ട് അനുഭവിച്ചതാണ്.

ഹര്‍ത്താല്‍ ദിനത്തിലാണ് പത്രങ്ങള്‍ വിസ്തരിച്ച് ഒന്ന് വായിക്കാനായത്.അപ്പോഴാണ് 13/9/2012 വ്യാഴാഴ്ചയിലെ മനോരമ ദിനപത്രത്തില്‍ (കോഴിക്കോട് എഡിഷന്‍) പരിചിതമായ മൂന്ന് മുഖങ്ങള്‍ കണ്ടത്.അതില്‍ ഒരു മുഖം എന്റേത് തന്നെയായിരുന്നു!രണ്ടാമത്തെ മുഖം എന്റെ വളണ്ടിയര്‍ ആയിരുന്ന അപര്‍ണ്ണയുടേത് (സ്റ്റേറ്റ് അവാര്‍ഡ് നേടി എന്ന പ്രാദേശിക വാര്‍ത്തയോടൊപ്പം). മൂന്നാമത്തെ മുഖം ബ്ലോഗര്‍ ജി.മനു വിന്റേത്.

അതേ സുഹൃത്തുക്കളേ, ഗ്രാഫിക്സ് സംഘടനയുടെ ലോഹിതദാസ് തിരക്കഥാപുരസ്കാരം മനുവിന്റെ ‘കച്ചറ’ക്ക് ലഭിച്ചിരിക്കുന്നു.മുമ്പ് ‘അസ്നക്ക്’ എന്ന കവിതക്ക് ഗായത്രീ പുരസ്കാരവും ലഭിച്ചിരുന്നു.റേഡിയോ മാംഗോയില്‍ സൂപ്പര്‍ഹിറ്റ് ആയി മുന്നേറുന്ന കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റിന്റെ പ്രൊഡ്യൂസര്‍ ആണ് ഇപ്പോള്‍ മനു.

നേരിട്ട് വിളീച്ച് ഇനിയും ‘കച്ചറ’കള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുക - 8129359029

Tuesday, September 04, 2012

ഡോളറില്‍ ചവിട്ടി നടക്കുന്ന പോലെ....

              ഡോളറില്‍ ചവിട്ടി നടക്കണമെങ്കില്‍ അമേരിക്കയില്‍ തന്നെ പോകേണ്ടിവരും (ഡോളര്‍ കീശയില്‍ നിന്ന് വീണുപോകാന്‍ സാധ്യതയുള്ളത് അവിടെ മാത്രമാണ്).പക്ഷേ ഡോളറില്‍ ചവിട്ടി നടക്കുന്ന പോലെ നടക്കണമെങ്കില്‍ പ്രോവിഡന്‍സ് വിമന്‍സ് കോളേജില്‍ പോയാല്‍ മതിയെന്ന് ഇന്നലെ എനിക്ക് മനസ്സിലായി.

             മലാപറമ്പ് ജംഗ്ഷനില്‍ ബസ് ട്രാഫിക് സിഗ്നലില്‍ കുടുങ്ങിയ ഉടനെ ഞാന്‍ ചാടിയിറങ്ങി.കാരണം ജംഗ്‌ഷന്‍ ക്രോസ് ചെയ്ത് രണ്ടടി മുന്നോട്ട് വച്ചാല്‍ ഇടത്ത് കാണുന്ന റോഡിന് വിമന്‍സ് പോളിയുടെ മുന്നിലൂടെയുള്ള സ്ട്രൈറ്റ് റോഡിന്റെ  സ്വാഭാവിക വളവും തിരിവും അനുസരിച്ച് കുറച്ചധികം നടന്നാല്‍ പ്രോവിഡന്‍സ് വിമന്‍സ് കോളേജിലേക്കുള്ള റോഡിലേക്ക് എത്താം എന്ന ഒരു സങ്കല്പം എന്റെ മനസ്സില്‍ ഉണ്ടായിരുന്നു.(ആരും ഇത് ബൈഹാര്‍ട്ട് ആക്കണ്ട, ഇപ്പോള്‍ അതിലും നല്ല വഴി ഉണ്ട്).

              അങ്ങനെ ഒരു ഏമാനോടും ഒരു പൂമോനോടും ചോദിക്കാതെ പത്ത് മണിക്ക് തന്നെ ഞാന്‍ ആ റോഡിലൂടെ ഉലാത്തി മുന്നോട്ട് നീങ്ങി.കുറേ നടന്നപ്പോള്‍ എന്റെ തലയുടെ മുകളില്‍ ഒരു ഓവര്‍ ബ്രിഡ്ജ് പ്രത്യക്ഷപ്പെട്ടു.തലയുടെ മുകളില്‍ ആണെങ്കില്‍ ഓവര്‍ ബ്രിഡ്‌ജും കാലിന് താഴെ ആണെങ്കില്‍ ഓവ് ബ്രിഡ്‌ജും ആയിരിക്കും എന്നത് പണ്ടേ എന്റെ കണ്‍‌സപ്റ്റാണ്.തലയുടെ മുകളില്‍ രണ്ടാള്‍ പൊക്കത്തില്‍ പോകുന്ന പാലമായതിനാല്‍ ഞാന്‍ അത് ഏതോ പാലമായിരിക്കും എന്ന് കരുതി വീണ്ടും മുന്നോട്ട് നടന്നു.പാലത്തിന്റെ അരികിലൂടെ നല്ലൊരു നടപ്പാത ഉണ്ടായിരുന്നെങ്കിലും എനിക്ക് പാലത്തിന്റെ മുകളില്‍ എത്തേണ്ട ആവശ്യം ഇല്ല എന്നതിനാല്‍ ഞാന്‍ അത് മൈന്റ് ചെയ്തില്ല.അല്പം കൂടി മുന്നോട്ട് എത്തിയപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ച പോലെ വലത്തോട്ട് ഒരു റോഡ് ഇറക്കമിറങ്ങി വരുന്നത് കണ്ടു(അരീക്കോടാ നിന്റെ ഓര്‍മ്മ ശക്തിയെ ഞാന്‍ നീണാള്‍ വാഴ്ത്തുന്നു...എന്റെ മനസ്സില്‍ നിന്നും പൊങ്ങിയ ഒരശരീരി ഞാന്‍ മാത്രം കേട്ടു).

             പ്രോവിഡന്‍സ് വിമന്‍സ് കോളേജ് എന്ന ജാംബവാന്റെ കാലത്തെ ഒരു നാനോടൈപ് ബോഡ് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും വഴി തൈറ്റിയില്ല എന്നുറപ്പിച്ച് ഞാന്‍ ഐശ്വര്യമായി  ഇടത് കാല്‍ വച്ച് വലതു റോഡിലേക്ക് കയറി.20 മീറ്റര്‍ നടന്നതും വാഹനങ്ങള്‍ ചീറിപ്പായുന്ന ഒരു റോഡിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നു!
“ങേ!!!ഇതേതാ ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു റോഡ്...!!” 
തൊട്ടടുത്ത നിമിഷം ഞാന്‍ താഴേക്ക് നോക്കി.ഞാന്‍ മൈന്റ് ചെയ്യാതെ വിട്ട പാലത്തിന്റെ അരികിലൂടെയുള്ള നടപ്പാത ഞാന്‍ നില്‍ക്കുന്നിടത്ത് അവസാനിക്കുന്നു!വെറുതെ കുറേ കൂടി മുന്നോട്ട് പോയത് മിച്ചം.പക്ഷേ അതിലും വലിയ ഒരു കാഴ്ച പിന്നീട് ആണ് ഞാന്‍ കണ്ടത്.എന്റെ കണ്ണെത്തും ദൂരത്ത് ഞാന്‍ ബസ്സിറങ്ങിയ സ്ഥലം!!!!എന്നു വച്ചാല്‍ സാക്ഷാല്‍ ഡോളര്‍ സിമ്പലിന്റെ  'S'ലൂടെ നടന്നതിന് ശേഷം അതിന്റെ നടുവിലൂടെയുള്ള പാലം കണ്ട പ്രതീതി!

             അതേ സുഹൃത്തുക്കളേ മലാപറമ്പ് - പൂളാടിക്കുന്ന് ബൈപാസ് തുറന്നതോടെ പ്രോവിഡന്‍സ് വിമന്‍സ് കോളേജിലേക്ക് എത്താന്‍ വളരെ എളുപ്പമാണ്.ഇനി ആര്‍ക്കും എന്റെ ബുദ്ധി തോന്നരുത് എന്ന് മാത്രം.
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: സിറ്റി പോലീസ് കമ്മീഷണറുടെ ക്യാമ്പ് ഓഫീസും കോളേജിനടുത്തായതിനാല്‍ അല്പം ശ്രദ്ധ ആരോഗ്യത്തിന് നല്ലതാണ്.

Monday, September 03, 2012

ഉസ്താദും അരീക്കോടനും !

            ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കും എന്ന് മുന്‍‌കൂട്ടി പറയാന്‍ കഴിയാത്തത് തന്നെയാണ് ഈ ജീവിതത്തിന്റെ ത്രില്ലും. ഒരിക്കലും മുന്‍‌കൂട്ടി അറിയാതെ സംസ്ഥാന ഗവണ്മെന്റിന്റെ ഒരവാര്‍ഡ് വാങ്ങുന്ന എന്റെ കുടുംബത്തിലെ ആദ്യത്തെയാളായി ഞാന്‍ മാറിയത് ,എന്റെ മുമ്പ് കുടുംബത്തില്‍ ഇതിലും കേമന്മാര്‍ ഒന്നും ഉണ്ടാകാഞ്ഞിട്ടല്ല.സിനിമകള്‍ ഒട്ടുമുക്കാലും കാണുന്ന മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രം കണ്ട എനിക്ക് തന്നെ ഹിന്ദി സൂപ്പര്‍ സ്റ്റാറിന്റെ കൂടെ ഇരിക്കാന്‍ യോഗം ഉണ്ടായതും അങ്ങനെയാണ്. സാക്ഷാല്‍ രേവതി വരെ റോസാപൂ തരാന്‍ മാത്രം എന്റെ കഷണ്ടി സുന്ദരമാണ് എന്ന് ഞാന്‍ മനസ്സിലാക്കിയതും അതിലൂടെയാണ്.

             ബൂലോകത്ത് ഞാന്‍ ആറ് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ അരീക്കോടന്‍ മഹോത്സവവും ബ്ലോഗിലെ എന്റെ  അറുനൂറാം പോസ്റ്റ് ഇടുന്നതിന്റെയും ആലോചനകള്‍ നടക്കുമ്പോഴും ഇത്രയും അപ്രതീക്ഷിതമായ ഒരു ഒത്തുചേരല്‍  ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ആഗസ്ത് മാസം എന്റെ ജന്മം കൊണ്ടും സ്റ്റേറ്റ് അവാര്‍ഡിലൂടെ ഇപ്പോള്‍ കര്‍മ്മം കൊണ്ടും ലോകമഹായുദ്ധത്തിലെ കറുത്ത ഏടുകള്‍ കൊണ്ടും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ നിര്‍ണ്ണായക സംഭവങ്ങള്‍ കൊണ്ടും എല്ലാം പ്രശസ്തിയുള്ളതിനാല്‍ 2011-ലെയും അതിന്‌മുമ്പ് 2010-ലെയും പോലെ വാര്‍ഷിക പോസ്റ്റിന് ബുദ്ധിമൂട്ടേണ്ടി വരില്ല എന്ന് ആരോ മനസ്സില്‍ പറഞ്ഞു.

             അങ്ങനെയിരിക്കുമ്പോഴാണ് പാലിയേറ്റീവ് കെയര്‍ കോഴിക്കോട് സിറ്റി ക്ലിനിക് കിടപ്പിലായ രോഗികളുടെ ഒരു സംഗമം പ്രോവിഡന്‍സ് കോളേജില്‍ വച്ച് നടത്തുന്നതായും അതില്‍ എന്റെ പങ്കാളിത്തം നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്നും അതിന്റെ ഭാരവാഹികള്‍ അറിയിച്ചത്.പാലിയേറ്റീവ് കെയര്‍ രംഗത്ത് വലുതായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല എങ്കിലും ഇത്തരം പരിപാടികള്‍ക്ക് പിന്തുണ നല്‍കുന്നത് എന്റെ പതിവായിരുന്നു.പക്ഷേ സംഗമത്തിന്റെ പേര് ഉസ്താദ് ഹോട്ടല്‍ പാലിയേറ്റീവ് കെയര്‍ സംഗമം എന്നതിന്റെ പൊരുള്‍ ഫോണില്‍ കൂടി ക്ലിയര്‍ ചെയ്യാന്‍ എനിക്ക് സാധിച്ചില്ല.

              മുമ്പും കോഴിക്കോട് സിറ്റി ക്ലിനിക്കിന്റെ ഇത്തരം പരിപാടികളില്‍ ചില സര്‍പ്രൈസുകള്‍ ഉണ്ടായിരുന്നതിനാല്‍ എനിക്ക് ചില സംഗതികള്‍ മണത്തു. അതിനാല്‍ കൃത്യസമയത്തിന് മുമ്പ് തന്നെ ഞാന്‍ വേദിയിലെത്തി.പ്രസ്തുത സിനിമയില്‍ എനിക്ക് പരിചയമുള്ളത് തിലകന്‍ ചേട്ടന്‍ മാത്രമായതിനാലും അദ്ദേഹം അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ആയതിനാലും അദ്ദേഹം ഇവിടെ വരും എന്ന് പ്രതീക്ഷ ഒട്ടും ഇല്ലായിരുന്നു.ഞാന്‍ എത്തി അല്പ സമയത്തിനകം തന്നെ ചില ബുജികള്‍ സ്ഥലത്തെത്തിയതും എന്റെ ശ്രദ്ധയില്‍ വന്നെങ്കിലും അവരെയാരേയും പോസ്റ്ററില്‍ കണ്ട പരിചയം പോലും ഇല്ലായിരുന്നു.

               അല്പ സമയത്തിനകം പരിപാടി ആരംഭിച്ചു.അവതാരക ക്ഷമാപണത്തോടെ തുടങ്ങി പ്രോവിഡന്‍സ് കോളേജിന്റെ സ്വകാര്യ അഭിമാനം എന്ന പേരില്‍ ഒരാളെ ക്ഷണിച്ചു.സാക്ഷാല്‍ ശ്രീമതി അഞലി മേനോന്‍.അതെ ഉസ്താദ് ഹോട്ടലിന്റെ തിരക്കഥാകൃത്തും ‘മഞ്ചാടിക്കുരു‘വിന്റെ സംവിധായകയുമായ അഞലി മേനോന്‍.തിലകന്‍ ചേട്ടന്‍ കിടപ്പിലായതിനാല്‍ സിനിമയിലെ അഭിനേതാക്കള്‍ ആരും എത്തില്ല എന്ന് അറിയിച്ചതോടൊപ്പം രോഗികള്‍ക്കായി അവര്‍ ഒരു സര്‍പ്രൈസ് വാര്‍ത്ത അറിയിക്കാന്‍ അടുത്തയാളെ ക്ഷണിച്ചു.ചെറിയൊരു താടിയുമായി ഉയരം കുറഞ്ഞ ഒരു ചെറുപ്പക്കാരന്‍ അഥവാ പയ്യന്‍ വേദിയിലെത്തി.

“ഞാന്‍ അന്‍‌വര്‍ റഷീദ്...സര്‍പ്രൈസ് മറ്റൊന്നുമല്ല നിങ്ങള്‍ക്കായി ഞങ്ങളുടെ  ഉസ്താദ് ഹോട്ടല്‍ ഇന്നിവിടെ പ്രദര്‍ശിപ്പിക്കുന്നതാണ്....”

“ങേ. ഉസ്താദ് ഹോട്ടലിന്റെ സംവിധായകന്‍ അന്‍‌വര്‍ റഷീദോ ?”

എല്ലാവരും മൂക്കത്ത് വിരല്‍ വച്ച് ചോദിച്ചുപോയി.

അതേ സുഹൃത്തുക്കളേ രാജമാണിക്യവും അണ്ണന്‍ തമ്പിയും ഒക്കെ ആക്കി മമ്മൂട്ടിയെ അഭിനയിപ്പിച്ച അന്‍‌വര്‍ റഷീദ് ഇതാ ഇന്ന് അരീക്കോടന്റെ  കൂടെ !!!


Wednesday, August 29, 2012

എന്റെ ഉത്രാടപ്പാച്ചില്‍

          ഉത്രാടപ്പാച്ചില്‍ എന്ന് അനേകതവണ കേട്ടിട്ടുണ്ടായിരുന്നു.ഇന്നലെ എനിക്കും ആ പാച്ചിലില്‍ ഭാഗഭാക്കാകേണ്ടി വന്നു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ കോഴിക്കോട് ക്യാമ്പ് ചെയ്യുന്നതും ചൊവ്വാഴ്ചയോടെ സ്ഥലം വിടുന്നതുമായ ബയോഡൈവേഴ്സിറ്റി സയന്‍സ് എക്സ്പ്രെസ്സ് കാണാനായിരുന്നു ഈ ഓട്ടം.ആ ‘റണ്ണിംഗ് ‘ കമന്ററി താഴെ...

           ബയോഡൈവേഴ്സിറ്റി  എക്സ്പ്രെസ്സ് കാണാന്‍ പോകാന്‍ മനസ്സില്‍ തീരുമാനം എപ്പോഴോ രൂപപ്പെടുന്നു.എന്റെ സുഹൃത്ത് ഗിരീഷ് മൂഴിപ്പാടം എന്ന നവബ്ലോഗര്‍ക്ക് ബ്ലോഗ് സംബന്ധമായ ചില സംഗതികള്‍ ചെയ്തു കൊടുക്കാനായി 12 മണി വരെ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാന്‍ തീരുമാനിക്കുന്നു.പതിവ് പോലെ ആ തീരുമാനം സമയം ലംഘിച്ച് ഒരു മണിയിലേക്ക് മുന്നേറുന്നു. അവിടെ എന്റെ ഉത്രാടപ്പാച്ചില്‍ആരംഭിക്കുന്നു.

1:30 - പതിവിന് വിപരീതമായി വാഴയിലയില്‍  ഒരു ഉച്ചയൂണും അവാര്‍ഡ് കിട്ടിയ വകയില്‍ എന്റെ വക പായസ വിതരണവും (വീട്ടുകാര്‍ക്ക്)

1:45 - ഏമ്പക്കം വിട്ട് എണീക്കുമ്പോള്‍, അനിയനും ഭാര്യയും 2 മണിക്ക് കോഴിക്കോട്ടേക്ക് പോകുന്ന ശുഭവാര്‍ത്ത അനിയന്റെ ഭാര്യ അറിയിക്കുന്നു.(ഓസിന് കോഴിക്കോട്ടെത്താനുള്ള പാസ്)

2.00 - അനിയന്റെ പൊടിപോലും കാണാത്തതിനാല്‍ ഫോണ്‍ ചെയ്ത് അന്വേഷിക്കുന്നു(വാര്‍ത്ത സത്യമാണെന്ന് ബോധ്യപ്പെടുന്നു)

2.15 - പറഞ്ഞ മണി കഴിഞ്ഞതിനാല്‍ വീണ്ടും ഫോണ്‍ ചെയ്യുന്നു.2.30ന് എത്തുമെന്ന പൊളിവചനം കേള്‍ക്കുന്നു.

2.30 - വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ.വീണ്ടും ഫോണ്‍ ചെയ്യുന്നു , മൂന്ന് മണിക്കപ്പുറം പോകില്ല എന്ന് കുറുപ്പിന്റെ അല്ല അനിയന്റെ ഉറപ്പ്.

3.00 - അനിയന്റെ കാറും ബൈക്കും മുറ്റത്ത് ഹാജര്‍ രേഖപ്പെടുത്താത്തതിനാല്‍ ഞാന്‍ സലാം പറഞ്ഞ് ബസ്‌സ്റ്റാന്റിലേക്ക് ഉത്രാടപ്പാച്ചിലിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു (3.10ന്റെ ബസ് പിടിക്കാന്‍)

3.15 - സ്റ്റാര്‍ട്ട് ചെയ്ത ബസ്സിലേക്ക് അനിയന്റെ ഫോണ്‍ , അവന്‍ പുറപ്പെട്ടു കഴിഞ്ഞു , ബസ്സില്‍ നിന്നിറങ്ങുക (അതിസാഹസികമായി, ഓടാന്‍ തുടങ്ങിയ ബസ്സില്‍ നിന്ന് ഞാന്‍ മൂക്കു കുത്താതെ താഴേക്ക്..)

3.30 - വീണ്ടും പൊടി പോലുമില്ല കണ്ടുപിടിക്കാന്‍ !!പെട്ടെന്ന് പിന്നില്‍ ഒരശരീരി..കയറൂ !!!!ഉത്രാടപ്പാച്ചിലിന്റെ മൂന്നാം ഘട്ടം കാറ് ഏറ്റെടുക്കുന്നു (ഞാന്‍ ഉറക്കവും ഏറ്റെടുക്കുന്നു)

4.30 - ജനസാഗരങ്ങളുടെ ഉത്രാടപ്പാച്ചിലില്‍ കുടുങ്ങി കാറ്‌ കോഴിക്കോട് നഗരത്തില്‍ അരിച്ചരിച്ച് നീങ്ങുന്നു.

4.45 - മാനാഞ്ചിറക്ക് സമീപം അനിയന്‍ എന്നെ ഡൌണ്‍ലോഡ് ചെയ്യുന്നു.5 മണിക്ക് പ്രദര്‍ശനം അവസാനിക്കുന്ന ട്രെയിന്‍ ലക്ഷ്യമാക്കി മിഠായി തെരുവിലൂടെ ഉത്രാടപ്പാച്ചിലിന്റെ നാലാം ഘട്ടം ആരംഭിക്കുന്നു.

5.00 - ആയിരത്തിലധികം പേര്‍ അവസരം കാത്ത് നില്‍ക്കുന്ന ഒരു ക്യൂവിന്റെ അറ്റത്ത് എന്റെ ഉത്രാടപ്പാച്ചില്‍ അവസാനിക്കുന്നു. കിതച്ചും കുതിച്ചും പത്തഞ്ഞൂറ് പേരും കൂടെ എന്റെ പിന്നില്‍ അണിനിരന്നപ്പോള്‍ എന്റെ മനസ്സ് സമാധാനപ്പെട്ടു.

5.30 - അര മണിക്കൂര്‍ ക്യൂവില്‍ നിന്ന ശേഷം ഞാനും സയന്‍സ് എക്സ്പ്രെസ്സിനകത്ത് കയറുന്നു. ”ജല്‍ദി...ജല്‍ദി....ഖതം കര്‍ന സമയ് ഹുവ...” ട്രെയിനിനകത്തെ ഹിന്ദുസ്ഥാനി പെണ്‍കുട്ടികള്‍ പറഞ്ഞപ്പോള്‍ എന്റെ ഉത്രാടപ്പാച്ചിലിന്റെ അഞ്ചാം ഘട്ടം ആരംഭിക്കുന്നു.

6.00 - പതിനാറ് ബോഗികളില്‍ നിറഞ്ഞ ഇന്ത്യയുടെ ജൈവ വൈവിധ്യ വിവരങ്ങള്‍ അരമണിക്കൂര്‍ കൊണ്ട് കണ്ട് എന്റെ ഉത്രാടപ്പാച്ചില്‍ വിജയകരമായി സമാപിക്കുന്നു.

ഒരു ഓണം ഓര്‍മ്മ ...

               “കൂ........കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ............കൂയ്........കൂയ്.........”  ഒരാള്‍ തുടങ്ങിവച്ച കൂവല്‍ ഒരാള്‍ക്കൂട്ടം ഏറ്റെടുത്ത് ഒരു ഇരമ്പലായി ചെവിയില്‍ വന്നെത്തിയപ്പോള്‍ എന്റെ മെഡുല ഒബ്ലാങ്കേറ്റ പ്രവര്‍ത്തിച്ചു. വിജയ ടാക്കീ‍സില്‍ ടിക്കറ്റ് ബന്ദായി. വര്‍ഷത്തില്‍ മാക്സിമം പോയാല്‍ അഞ്ചു തവണ മാത്രമേ ഈ സംഭവം നടക്കുകയുള്ളൂ എന്നതിനാല്‍ ഇതൊരു മഹാസംഭവം തന്നെയാണ്. മാത്രമല്ല ഈ അഞ്ച് തവണകളില്‍ കളിക്കുന്ന പടങ്ങള്‍ രണ്ടാം വാരത്തിലേക്ക് കടക്കും എന്നുറപ്പാണ്.ആദ്യം കൂവല്‍ കേട്ട ദിവസത്തിന്റെ തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും മിക്കവാറും ഈ കൂവല്‍ തുടരും.എന്ന് വച്ചാല്‍ അടുത്ത ദിവസങ്ങളിലും ടിക്കറ്റ് ബന്ദാകും.

             ടാക്കീസിന്റെ തൊട്ടടുത്താണ് വീട് എന്നതിനാല്‍ ടിക്കറ്റ് ബന്ദാകുക എന്ന പദമാണ് കോടതി നിരോധിച്ച ബന്ദ് എന്ന പദം കേള്‍ക്കുന്നതിന് മുമ്പേ ഞാന്‍ കേട്ട പദം. ഹൌസ്‌ഫുള്‍ ആയി എന്ന് പറയുന്നതിന്റെ ഗ്രാമീണ പദപ്രയോഗം ആണ്  ടിക്കറ്റ് ബന്ദാകുക എന്ന് പറയുന്നത്. മിക്കവാറും ഓണം , വിഷു, പെരുന്നാള്‍ തുടങ്ങിയവയോട് അനുബന്ധിച്ച് ടാക്കീസിലെത്തുന്ന സാമാന്യം ഭേദപ്പെട്ട സിനിമകള്‍ക്കാണ് ഈ അപൂര്‍വ്വ സൌഭാഗ്യം ലഭിക്കുന്നത്.

           തിരുവോണ ദിവസത്തില്‍ നേരത്തെ തന്നെ സദ്യ കഴിച്ച് 12 മണി ആകുമ്പോഴേക്കും ടാക്കീസിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന ജനങ്ങളില്‍ അമ്മൂമ മുതല്‍ കൈക്കുഞ്ഞ് വരെയുള്ളവര്‍ ഉണ്ടാകാറുണ്ട്. കുറേ പേര്‍ ടാക്കീസിന്റെ പരുക്കനിട്ട വരാന്തയില്‍ ടിക്കറ്റ് കൌണ്ടര്‍ തുറക്കുന്നതും കാത്ത് ഇരിക്കുന്നതും കാണാം.അരീക്കോടിന്റെ പ്രാന്ത പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ മിക്കവരും. അവിട്ടത്തിലും ചതയത്തിലും ഈ നീണ്ട നിര കാണാറുണ്ടായിരുന്നു.

          സിനിമ കാണുന്നതിന് എനിക്ക് വിലക്കുണ്ടായിരുന്നതിനാല്‍ ഞാന്‍ ആ കോമ്പൌണ്ടിലേക്ക് കടക്കാറില്ല.പക്ഷേ ഓണത്തിന്റെ ഈ തിരക്കില്‍ ഹിന്ദു സഹോദരന്മാര്‍ക്കൊപ്പം എന്റെ പല മുസ്ലിം സുഹൃത്തുക്കളും ക്യൂവില്‍ ഉണ്ടാകാറുണ്ട് എന്ന് അവര്‍ സ്കൂളില്‍ വന്ന് സിനിമാ കഥ പറയുമ്പോള്‍ മനസ്സിലാക്കും.

             ഇന്ന് മറ്റൊരു തിരുവോണം. ഗൃഹാതുരത്വം ഉണര്‍ത്തുന്ന അ പഴയ ഓര്‍മ്മകള്‍ മനസ്സില്‍ തികട്ടി വരുന്നു.അന്നത്തെ കൂവല്‍ ഇന്ന് കേള്‍ക്കാനില്ല.കാരണം ടാക്കീസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിച്ചുപോയി.ടെലിവിഷന്‍ വ്യാപകമായതിനാല്‍ എല്ലാവരും സ്വന്തം വീടുകളില്‍ ഒതുങ്ങിക്കൊണ്ടിരിക്കുന്നു.ഒപ്പം മതപരമായ പലതരം വിവാദങ്ങളും പൊന്തിവരുന്നു.ഒരറിവും ഇല്ലാത്ത ബാല്യകാലം തന്നെ മതിയായിരുന്നു എന്ന് വെറുതേ ആശിച്ച് പോകുന്നു.

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

Monday, August 27, 2012

ഒരു ‘ലോകറിക്കാര്‍ഡ്‘ ‘ പ്രകടനം !!!

            സംസ്ഥാന അവാര്‍ഡ് നേടിയ അന്ന് തന്നെയായിരുന്നു കോളേജിലെ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അംഗങ്ങളുടെ ഓണാഘോഷ പരിപാടി. ധാരാളം ഓണക്കളികള്‍ ഒരുക്കി ആഘോഷം കെങ്കേമമാക്കാന്‍ പ്രസാദേട്ടനും ബിനീഷും നന്നായി പ്രവത്തിക്കുന്നുണ്ടായിരുന്നു.എന്‍.എസ്.എസ് ഓണ്‍ലൈന്‍ സംബന്ധമായ ചില സംഗതികള്‍ ചെയ്യാനുണ്ടായിരുന്നതിനാല്‍ ഇടക്കിടക്ക് പരിപാടി കാണാന്‍ മാത്രം ഞാന്‍ ഉണ്ടായിരുന്നു.

             ഫയല്‍ പാസ്സിംഗ് എന്ന പാസിംഗ് ദ പാര്‍സലിന്റെ ഓഫീസ് രൂപത്തില്‍ റിക്കാര്‍ഡ് സമയത്തിനുള്ളീല്‍ പുറത്തായതിന് ശേഷം ഇന്നേവരെ ഞാന്‍ കണ്ടിട്ടു പോലുമില്ലാത്ത ഇഷ്ടികയില്‍ ഓട്ടം സെക്കന്റിന്റെ നൂറിലൊരംശം സമയത്തിന് നാലാമതായി ഫിനിഷ് ചെയ്തു കൊണ്ട് ഏവരേയും ഞെട്ടിപ്പിക്കാനും എനിക്ക് സാധിച്ചു.

            ശേഷം മറ്റൊരു ഇടവേളയില്‍ ആണ് അന്നേരം നടക്കുന്ന കുപ്പിയില്‍ വെള്ളം നിറക്കല്‍ മത്സരം കാണാന്‍ ഞാന്‍ എത്തിയത്. പങ്കെടുത്ത രണ്ട് മത്സരങ്ങളിലും അസാമാന്യമായ സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റ് കാണിച്ചതിനാല്‍ പ്രസാദേട്ടന്‍ എന്നെ സ്നേഹപൂര്‍വ്വം മത്സരത്തിലേക്ക് ക്ഷണിച്ചത് നിരസിച്ചെങ്കിലും പ്രിന്‍സിപ്പാളിന്റെ പ്രേരണയാല്‍ ഞാന്‍ ഒരു കൈ കൂടി നോക്കാന്‍ ഇറങ്ങി. ഓണക്കളികളില്‍  ഇതുവരെ ഞാന്‍ കാണാത്തതും പങ്കെടുത്തിട്ടില്ലാത്തതുമായ ഈ മത്സരം ഒരു ലോകറിക്കാര്‍ഡ് സൃഷ്ടിക്കും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

            ഹീറ്റ്സില്‍ ഒന്നാമതായി ഫിനിഷ് ചെയ്തപ്പോഴാണ് സെമിഫൈനല്‍ മത്സരത്തിനുള്ള അറിയിപ്പ് വന്നത്.ഒരു മിനുട്ട് പോലും വിശ്രമിക്കാതെ സെമിഫൈനല്‍ മത്സരത്തിലും ‘ദേശീയറിക്കാര്‍ഡോടെ‘ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ അത് എല്ലാവര്‍ക്കും ഒരു മുന്നറിയിപ്പായി.നിമിഷങ്ങള്‍ക്കകം ഫൈനല്‍ മത്സരത്തില്‍ ‘ലോകറിക്കാര്‍ഡോടെ‘ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഞാന്‍ പോലും അന്തം വിട്ടു നിന്നു.

            അതെ ബൂലോക വാസികളേ....കുപ്പിയില്‍ വെള്ളം നിറക്കല്‍ മത്സരത്തില്‍ ഇന്നേ വരെ ഒരു ലോകറിക്കാര്‍ഡ് രേഖപ്പെടുത്താത്തതിനാല്‍ എന്റെ പ്രകടനം ലോകറിക്കാര്‍ഡ് ആയി ഞാന്‍ സ്വയം പ്രഖ്യാപിക്കുന്നു.ഈ ലോകറിക്കാര്‍ഡ് രേഖപ്പെടുത്തിയിരിക്കുന്നത് എന്റെ മനസ്സില്‍ മാത്രമായതിനാല്‍ ഒരിക്കലും തകര്‍ക്കാന്‍ സാധിക്കില്ല എന്ന വിവരവും അറിയിക്കുന്നു.

Sunday, August 26, 2012

സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടി !!!

സംസ്ഥാന സര്‍ക്കാര്‍ പല അവാര്‍ഡുകളും പ്രഖ്യാപിക്കാറുണ്ട്. മിക്കവാറും ജനങ്ങള്‍ അറിയുന്നത് സിനിമാ അവാര്‍ഡുകള്‍ മാത്രമാണ്. കാരണം അതിന്റെ പിന്നാലെ വിവാദങ്ങളും ഉയര്‍ന്നു വരും. പിന്നെ ആരോപണ പ്രത്യാരോപണങ്ങളും നാക്ക് പോരും വിഴുപ്പലക്കും നാടകങ്ങളും മറ്റും മറ്റും....

ഇന്നലെ, അധികം ആരും അറിയാത്ത ഒരു അവാര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നാഷണല്‍ സര്‍വീസ് സ്കീം (എന്‍.എസ്.എസ്) അവാര്‍ഡ്.

ബൂലോകരേ....മാലോകരേ....എന്തുകൊണ്ടും നിങ്ങള്‍ക്കേവര്‍ക്കും അഭിമാനിക്കാം. അരീക്കോടന്‍ എന്ന് ബൂലോകത്ത് അറിയപ്പെടുന്ന ആബിദ് തറവട്ടത്ത് എന്ന എന്നെ സംസ്ഥാനത്തെ മികച്ച പ്രോഗ്രാം ഓഫീസര്‍ ആയി തെരഞ്ഞെടുത്തിരിക്കുന്നു.എന്റെ  കോളേജ് മികച്ച എന്‍.എസ്.എസ് യൂണിറ്റ് ആയും എന്റെ വളണ്ടിയര്‍ അപര്‍ണ്ണ മികച്ച വളണ്ടിയര്‍ ആയും ഞങ്ങളുടെ എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്‍ മികച്ച യൂണിവേഴ്സിറ്റി/ഡയരക്ടറേറ്റ് ആയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

 എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിറഞ്ഞ പിന്തുണ നല്‍കുന്ന ബൂലോകത്തെ എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

നട്ടുച്ചയിലെ നക്ഷത്രം

പോക്കരാക്ക: മോള്‍ ഒന്ന് കൂടി പെറ്റു

നമ്പൂരി: ആഹാ....ഭേഷായി...ആട്ടെ സമയം പറയൂ.....നോം നക്ഷത്രം പറഞ്ഞു തരാം....


പോക്കരാക്ക:അത് ഞമ്മക്ക് തന്നെ പുടിണ്ട്....

നമ്പൂരി: ങേ, അതെങ്ങനെ?

പോക്കരാക്ക: നട്ടുച്ചക്ക് പെറ്റു.അപ്പോ നക്ഷത്രം സൂര്യന്‍ തന്നെ !!!!

Sunday, August 19, 2012

പെരുന്നാള്‍ നല്‍കിയ പാഠം

അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍
ലാ ഇലാഹ ഇല്ലള്ളാഹു  അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ഹംദ്

           ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുഴങ്ങിക്കേട്ട മന്ത്രം.സ്നേഹവും സാഹോദര്യവും പുതുക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു.

             എന്റെ വിവിധ കാലഘട്ടങ്ങളീലുള്ള സ്നേഹിതന്മാരില്‍ എനിക്ക് ഫോണിലൂടെ ബന്ധപ്പെടാന്‍ സാധിക്കുന്ന മിക്കപേരെയും ഞാന്‍ ഇന്ന് നേരിട്ട് ഫോണ്‍വിളിച്ചു.സുഖക്ഷേമാന്വേഷണങ്ങള്‍ക്ക് ശേഷം ‘ഈദ് മുബാറക് ‘ (ഈദാശംസകള്‍) നേരാനും ഈ അവസരം ഞാന്‍ വിനിയോഗിച്ചു.പ്രീഡിഗ്രി,ഡിഗ്രി,പി.ജി,പി.ജി.ഡി.സി.എ തുടങ്ങീ പഠനകാലത്തെ സുഹൃത്തുക്കളും വിവിധ സമയങ്ങളില്‍ കൂടെ ജോലി ചെയ്തവരും ഇന്ന് വിളിച്ചവരില്‍ പെടുന്നു.അപ്പോഴാണ് മെസ്സേജ് ബ്ലോക്കായി എന്ന് ചിലരെങ്കിലും പറഞ്ഞതും അതുകാരണം  ഒരു എസ്.എം.എസ്  പോലും അയക്കാന്‍ സാധിച്ചില്ല എന്ന്‍ അറിയിച്ചതും. (ഞാന്‍ എസ്.എം.എസ് അയക്കാന്‍ മുതിരാത്തതിനാല്‍ ഈ ബ്ലോക്ക് അറിഞ്ഞതേയില്ല)

                       സാങ്കേതിക വിദ്യ പുരോഗമിച്ചപ്പോള്‍ നാം എത്രത്തോളം ചുരുങ്ങിപ്പോയി എന്നതിന്റെ ഒരു തെളിവാണ് ഈ മെസ്സേജ് ബ്ലോക്ക് . എസ്.എം.എസ് പോകുന്നില്ലെങ്കില്‍ ഒന്ന് വിളിച്ച് നേരിട്ട് സംസാരിച്ചാല്‍ ആ ബന്ധം ഒന്ന് കൂടി ദൃഢമാകും എന്ന് തീര്‍ച്ച. ഒരു സന്ദര്‍ശനം കൂടി നടത്തിയാല്‍ നാം അവരുടെ മനസ്സിലേക്ക് കുടിയേറും എന്നതുറപ്പ്. പക്ഷേ അങ്ങനെ ഒരു സന്ദര്‍ശനത്തിന് തോന്നണമെങ്കില്‍ നാം അവരുടേയോ അവര്‍ നമ്മുടേയോ മനസ്സില്‍ എന്തെങ്കിലും തരത്തില്‍ പ്രതിഷ്ഠ നേടിയവരായിരിക്കണം എന്നത് മറ്റൊരു വശം.(കുടുംബത്തിലെ സന്ദര്‍ശനമല്ല ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത്.)

                    എന്റെ വിദ്യാര്‍ത്ഥിയും എന്റെ നാട്ടിലെ തന്നെ ഒരുള്‍ഗ്രാമത്തില്‍ താമസിക്കുന്നവനുമായ അബ്ദുല്‍ വാസിഹ് ഇന്ന് എന്റെ വീട്ടില്‍ വന്നു.പെരുന്നാള്‍ സുദിനത്തില്‍ ആര്‍ക്കും ഒരു മുസ്ലിം സഹോദരന്റെ വീട്ടില്‍ മാന്യമായി കയറിച്ചെല്ലാവുന്നതാണ്. തന്റെ സഹോദരിമാരുടെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ എന്റെ വീട്ടിലും കൂടി ഒന്ന് കയറി ഈദിന്റെ സന്തോഷം അദ്ധ്യാപകനോടൊപ്പം പങ്കിടാനും വീട്ടിലെ ഒരംഗത്തെപ്പോലെ അല്പ സമയം ഞങ്ങളോടൊപ്പം പങ്കിടാനും പുതു തലമുറയുടെ പ്രതീകമായ അബ്ദുല്‍ വാസിഹ് കാണിച്ച മനസ്സ് എനിക്ക് ഏറെ സന്തോഷം തരുന്നു. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്ന് സ്കൂളില്‍ പഠിക്കുമ്പോള്‍ കേട്ടത് ഇന്ന് വാസിഹിലൂടെ വീണ്ടും അരക്കെട്ടുറപ്പിക്കപ്പെട്ടു. ഈ പെരുന്നാള്‍ എനിക്ക് നല്‍കിയ പാഠവും ഇത് തന്നെ.ഈ നന്മയുടെ കൈത്തിരി നാളെത്തെ എല്ലാ വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും ഉണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

Saturday, August 18, 2012

ആദ്യത്തെ പെരുന്നാള്‍ ഷോപ്പിംഗ്

             വീണ്ടും മാനത്ത് ശവ്വാലമ്പിളിക്കീറ് പ്രത്യക്ഷമായി.ഒരു മാസത്തെ വ്രതാനുഷ്ടാനത്തിന് വിരാമം കുറിച്ച് കൊണ്ട് മുസ്ലിംകള്‍ നാളെ ഈദുല്‍ ഫിത്വര്‍ ആഘോഷത്തിനായി ഒരുങ്ങുന്നു.ഓര്‍മ്മയിലെ പെരുന്നാളുകളെക്കുറിച്ച് മുമ്പ് പല പോസ്റ്റിലും സൂചിപ്പിച്ചിരുന്നു, പറഞ്ഞിരുന്നു.ഇപ്പോള്‍ മനസ്സില്‍ ഓടി വരുന്നത് കല്യാണത്തിന് ശേഷമുള്ള ആദ്യ ചെറിയ പെരുന്നാളാണ്.
                13 വര്‍ഷം മുമ്പത്തെ ഒരു റമളാന്‍ മാസം.എന്തോ കാരണത്താല്‍ ശമ്പളം കിട്ടാന്‍ വൈകി.കയ്യില്‍ കാശില്ലാതെ പെരുന്നാള്‍ അടുത്തടുത്ത് വന്നു.ഞാനും ഭാര്യയും മാത്രമടങ്ങുന്ന ‘നാം രണ്ട് നമുക്ക് പൂജ്യം’ എന്ന മുദ്രാവാക്യവുമായി മുന്നോട്ട് നീങ്ങുന്ന കാലം(അല്ലെങ്കിലും കല്യാണം കഴിച്ച് മിനിമം പത്ത്മാസത്തിന് ശേഷമാണല്ലോ ഈ മുദ്രാവാക്യത്തില്‍ മാറ്റം വരുത്തുന്നത്).പുതിയ ഡ്രെസ്സ് എടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ‘പൈസാചികം’ പിന്തിരിപ്പിച്ചു.എന്നാല്‍ ഭാര്യക്ക് ഉരുവിടാന്‍ ഒരേ ഒരു മന്ത്രം മാത്രം - കല്യാണം കഴിഞ്ഞ് ആദ്യത്തെ ചെറിയ പെരുന്നാളാണ്.ഡ്രെസ്സ് എടുക്കാതെ അവളുടെ വീട്ടിലേക്ക് കയറിയാല്‍ ആര്‍ട്ടിക്കിള്‍ 12(1) പ്രകാരം മാനഭംഗശ്രമത്തിന് കേസെടുക്കും പോലും.കെട്ടിയോനെതിരെ മാനഭംഗശ്രമത്തിന് കേസെടുക്കാന്‍ അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 12(1)നെ ഞാന്‍ മനസാ ശപിച്ചു.(ആ ആര്‍ട്ടിക്കിളില്‍ പറയുന്നത് ഇതുമായി ബന്ധപെട്ട ഒരു കുന്തവുമല്ലെന്ന് പിന്നീട് മനസ്സിലായി)
             ആര്‍ട്ടിക്കിളിനേയും വെന്‍‌ട്രിക്കിളിനേയും പറ്റി ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ പഠിച്ചത് ഓര്‍മ്മയുടെ ഗുഹാന്തരങ്ങളീലേക്ക് ചേക്കേറിയതിനാല്‍ അവള്‍ പറഞ്ഞ ആര്‍ട്ടിക്കിളില്‍ ഞാന്‍ വിശ്വാസമര്‍പ്പിച്ചു.മൌനം പോയാലും മാനം പോകരുത് എന്നതിനാല്‍ ഞാന്‍ എന്റെ ബാങ്ക് മാനേജറെ വിളിച്ചു.

“ഹലോ....ആ....ഒരു രണ്ടായിരം രൂപ ഉണ്ടാകോ?” 

ബാങ്കില്‍ രണ്ടായിരം രൂപ ഉണ്ടാകോ എന്ന് ചോദിക്കുന്ന വിവരം കെട്ട കസ്റ്റമര്‍ ആണ് ഞാന്‍ എന്ന് ആര്‍ക്കെങ്കിലും തോന്നി എങ്കില്‍ സോറി , ഈ ബാങ്ക് മാനേജര്‍ എന്റെ സ്വന്തം ജ്യേഷ്ടത്തി ആണ്.അവള്‍ക്ക് പ്രത്യേകിച്ച് ഒരു ചെലവും അന്ന് ഇല്ലാത്തതിനാല്‍ കയ്യില്‍ കാശ് ഉണ്ടാകും എന്ന് ഉറപ്പായിരുന്നു.എങ്കിലും മാനം കളയാതെ കാര്യം സാധിക്കണമല്ലോ.

“ഓ...അത് പ്രശ്നമില്ല...നീ എപ്പഴാ വര്വാ?”

              എന്റെ മനസ്സിനെ കുളിര്‍പ്പിക്കുന്ന മറുപടി തന്നെ കിട്ടി.അങ്ങനെ അവള്‍ തന്ന രണ്ടായിരം രൂപ ഉപയോഗിച്ച് എന്റെ ആദ്യത്തെ പെരുന്നാള്‍ ഷോപ്പിംഗ് നടത്തി.നോമ്പ് നോറ്റ് മൂന്ന് മണിക്കൂറോളം നീണ്ട തിരച്ചിലിന് ശേഷം കടം വാങ്ങിയ കാശും കൊടുത്ത് വാങ്ങിയ ആ ചുരിദാര്‍ പുത്തന്‍ മണം മാറുന്നതിന് മുമ്പേ, വിശാലഹൃദയയായ എന്റെ ഭാര്യ അവളുടെ അനിയത്തിക്ക് ദാനം ചെയ്ത് എന്റെ മാനത്തിന് കുറിമാനം നല്‍കി.
               ഇനി ഒരു ഭര്‍ത്താവിനും ഇങ്ങനെ ഒരു വിധി ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാവര്‍ക്കും ഈദാശംസകള്‍ നേരുന്നു.

Friday, August 17, 2012

ബാലന്‍ എന്ന പരോപകാരി

               കുട്ടിക്കാലത്തേ ബാലന്‍ എന്റെ മനസ്സിലെ ഹീറോ ആണ്. അന്ന് ‘മാലാന്‍’ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര് എന്ന് മാത്രം (ബാലന്‍ എന്ന് മറ്റുള്ളവര്‍ പറയുന്നത് ഞങ്ങള്‍ കേട്ടിരുന്നത് ‘മാലാന്‍’ എന്നായിരുന്നു).ബാലന്‍ ഹീറോ ആകാന്‍ കാരണം മറ്റൊന്നുമല്ല. മരിച്ചു പോയ എന്റെ ചെറിയ അമ്മാവന്‍ ഞങ്ങളുടെ പറമ്പില്‍ നിന്നും കെണിവച്ച് പിടിച്ച അണ്ണാനെ അറുക്കാന്‍ വേണ്ടി കൂട്ടില്‍ നിന്നും പിടിക്കണം.കൂര്‍ത്ത നഖമുള്ള അണ്ണാനെ നേരിട്ട് പിടിക്കാന്‍ സാധ്യമല്ല.കൂട് തുറന്നാല്‍ അത് ചാടി രക്ഷപ്പെടും. പിന്നെ ഇതിനെ പിടിക്കാനുള്ള ഏകമാര്‍ഗ്ഗം ഊരാംകുടുക്ക് എന്ന് ഞങ്ങള്‍ പറയുന്ന തൊള്ളിട്ട് പിടുത്തം ആണ്. അത് ഒരു ഫിഫ്റ്റി ഫിഫ്റ്റി ഗെയിം ആണ്. കൂട് തുറക്കുമ്പോള്‍ അണ്ണാന്‍ പുറത്തേക്ക് ചാടും.കൂടിന്റെ വായ് ഭാഗത്ത്  കയര്‍ കൊണ്ടുള്ള ഒരു വൃത്തം ഒരുക്കി വച്ചിരിക്കും.അതാണ് അടുത്ത കെണി.അണ്ണാന്‍ ചാടി വൃത്തത്തിലാകുമ്പോള്‍ കൃത്യസമയത്ത് കയറ്‌ വലിക്കണം.എന്നാല്‍ മാത്രമേ അണ്ണാന്‍ അതില്‍ കുരുങ്ങൂ.

             കുട്ടികളായ ഞങ്ങള്‍ക്കാര്‍ക്കും ഈ വിദ്യ വശമില്ലാത്തതിനാല്‍ അമ്മാവന്‍ ഒരാളെ കാത്ത് നില്‍ക്കുമ്പോഴാണ് ബാലന്‍ റോഡിലൂടെ വരുന്നത്. അമ്മാവന്‍ ബാലനോട് സംഗതി അവതരിപ്പിച്ചു.‘കിട്ട്യാല്‍ അണ്ണാന്‍ പോയാല്‍ പൊണ്ണന്‍ ‘ എന്ന മട്ടില്‍ ബാലന്‍ അത് സമ്മതിച്ചു.അമ്മാവന്‍ കൂട് തുറന്നു , ബാലന്‍ കയറ് വലിച്ചു ,അണ്ണാന്റെ ഊര കൃത്യം ബാലന്റെ കയ്യിലെ കയറിനുള്ളില്‍ കുരുങ്ങി.പിന്നെ രണ്ട് പേരും കൂടി അതിനെ കശാപ്പ് ചെയ്തു.

              അന്നത്തെ ബാലനെ പിന്നീട് ഞാന്‍ കാണുന്നത് പല ബസ്സുകളിലും ക്ലീനര്‍ ജോലിക്കാരനായിട്ടാണ്.പ്രായം അന്നും ഇന്നും ഒരേ പോലെ!!!എന്നെ ബാലന് നല്ല റെസ്പെക്ട് ആണ്.അതിനാല്‍ എനിക്ക് എങ്ങനെയെങ്കിലും ബാലന്‍ സീറ്റ് ഒപ്പിച്ചു തരികയും ചെയ്യും.

              ഇന്നലെ ബാലന്‍ ക്ലീനറായ ബസ്സില്‍ ഞാന്‍ കോഴിക്കോട് പോവുകയായിരുന്നു.ചെറുവാടി എത്തുന്നതിന് മുമ്പ് ‘തെനങ്ങാപറമ്പ്’ (ഈ സ്ഥലത്തിന്റെ കറക്ട് പേര് പറയാന്‍ ഇപ്പോഴും എനിക്ക് പ്രയാസമാണ്) എത്തിയപ്പോള്‍ ബസ്സ് അല്പം കൂടി അരിക് ചാരി നിര്‍ത്തി. ബസ്സിന്റെ ഉള്ളില്‍ സൂക്ഷിച്ചിരുന്ന ഒരു കൊടുവാള്‍ ബാലന്‍ എടുത്തു.ശേഷം റോഡിലേക്ക് തള്ളി നിന്ന് ബസ് യാത്രക്കാര്‍ക്ക് മുഴുവന്‍ ശല്യം ചെയ്തിരുന്ന ഒരു മരത്തിന്റെ എല്ലാ തലപ്പുകളും വെട്ടിമാറ്റി. അതു വഴി കടന്നു പോകുന്ന എല്ലാ വാഹനങ്ങള്‍ക്കും സുഗമമായ പ്രയാണം അതു വഴി ബാലന്‍ ഉറപ്പാക്കി.ഇത് വെട്ടി മാറ്റാന്‍ വേണ്ടി മാത്രമായി ആ കത്തി ബാലന്‍ സ്വന്തം വീട്ടില്‍ നിന്നും കൊണ്ടുവന്നതായിരുന്നു എന്നറിഞ്ഞപ്പോഴാണ് ബാലന്റെ മനസ്സിനെ ഞാന്‍ നമിച്ചത്. ഇത്തരം അനേകം ‘ബാലന്മാര്‍ ‘ നമ്മുടെ സമൂഹത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ?

ഷവര്‍മ


പോക്കരാക്ക :ഈച്ച ഇരിക്കാത്തതും ഉറുമ്പരിക്കാത്തതുമായ എന്താ കഴിക്കാനുള്ളത് ?
സപ്ലയര്‍ : ഷവര്‍മ
പോക്കരാക്ക : കഴിച്ചവന്‍ താമസിയാതെ പുഴുവരിക്കും എന്ന് മാത്രം അല്ലേ?

വെള്ളിയാഴ്ചയിലെ നോമ്പ്

               അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ജുമു‌അ ഖുതുബക്ക് ശേഷം പള്ളിയില്‍ ദീര്‍ഘനേരം ഇരിക്കേണ്ടി വന്നു. ഓര്‍മ്മകള്‍ പിന്നിലേക്ക് ഓടിയ നല്ല നിമിഷങ്ങളായിരുന്നു അത്. നോമ്പ് നോറ്റ് കുട്ടികളും മുതിര്‍ന്നവരുമായ അനേകം പേര്‍ പള്ളിയില്‍ ഉണ്ടായിരുന്നു. ആ കാഴ്ച എന്നെ എന്റെ കുട്ടിക്കാലത്തേക്ക് നയിച്ചു.

               കുട്ടിക്കാലത്ത് വെള്ളിയാഴ്ചയിലെ നോമ്പ് പെട്ടെന്ന് തീരുന്ന നോമ്പാണ് ! കാരണം പലതാണ്.രാവിലെ പതിനൊന്നരയോടെ എല്ലാവരും കുളിച്ച് പള്ളിയിലേക്ക് നീങ്ങും. മേത്തലങ്ങാടി പള്ളിയായിരുന്നു അന്ന് ഞങ്ങള്‍ക്ക് പോകാനുള്ള ഏകപള്ളി. പള്ളിയില്‍ എത്തിയാല്‍ ഓരോരുത്തരായി ഓരോ മൂലയില്‍ പോയിരുന്ന് ഖു‌ര്‍‌ആന്‍ ഓതും (പാരായണം ചെയ്യും). അവരവരുടെ മദ്രസാ ക്ലാസ്സിനനുസരിച്ച് മേലെ പതിനഞ്ച് ,താഴേ പതിനഞ്ച് എന്നിങ്ങനെ ഏതെങ്കിലും ഒരു വിഭാഗത്തിലെ ഖു‌ര്‍‌ആന്‍ ആണ് എടുക്കാറ്‌ (വിശുദ്ധ ഖു‌ര്‍‌ആന്‍ ആകെ മുപ്പത് ഭാഗങ്ങള്‍ ആണുള്ളത്.പണ്ട് കാലത്ത് ഇത് രണ്ട് പതിപ്പുകളിലായിട്ടായിരുന്നു പ്രിന്റ് ചെയ്തിരുന്നത്.ആദ്യത്തെ പതിനഞ്ച് ഭാഗങ്ങള്‍ ഉള്‍കൊള്ളുന്നതിനെ മേലെ പതിനഞ്ച് എന്നും രണ്ടാമത്തെ പതിനഞ്ച് ഭാഗങ്ങള്‍ ഉള്‍കൊള്ളുന്നതിനെ താഴെ പതിനഞ്ച് എന്നും പറയുന്നു.മദ്രസയില്‍ ഒന്നിലും രണ്ടിലും പഠിക്കുന്നവര്‍ക്ക് താഴെ പതിനഞ്ചേ ഓതാന്‍ സാധിക്കൂ.മുതിര്‍ന്നവര്‍ക്ക് രണ്ടും ഓതാന്‍ സാധിക്കും).ജുമു‌അ പ്രസംഗം ആരംഭിക്കുന്നത് വരെ ഇത് തുടരും.

             ഒന്നരക്ക് ജുമു‌അ കഴിഞ്ഞാല്‍ പള്ളിയില്‍ തന്നെ ഒരു മൂലയിലേക്ക് നീങ്ങും.എന്നിട്ട് എല്ലാവരും നീണ്ട് നിവര്‍ന്ന് കിടക്കും.അല്പ നേരം എന്തെങ്കിലും ഒക്കെ സംസാരിക്കുമെങ്കിലും നോമ്പുള്ളത് കാരണം പെട്ടെന്ന് തന്നെ ഉറക്കിലേക്ക് വഴുതി വീഴും. മൂന്നരക്ക് മയമാക്കയുടെ ഗംഭീരശബ്ദത്തിലുള്ള അസര്‍ ബാങ്ക് വിളിക്ക് പോലും ഉണര്‍ത്താന്‍ കഴിയാത്ത ഗാഢനിദ്രയിലായിരിക്കും ഞങ്ങളില്‍ പലരും. നമസ്കാരത്തിനായി മറ്റുള്ളവര്‍ തട്ടിവിളിക്കുമ്പോഴാണ് സമയം ഇത്രയും കടന്നുപോയത് അറിയുന്നത്. നമസ്കാരവും കഴിഞ്ഞ് തിരിച്ച് വീട്ടില്‍ എത്തുമ്പോള്‍ സമയം അഞ്ചുമണി കഴിഞ്ഞിരിക്കും.പിന്നെ ആകെ ഒന്നര മണിക്കൂര്‍ മാത്രമേ അന്നത്തെ നോമ്പിന് ആയുസ്സുള്ളൂ.ഇത്രയും പെട്ടെന്ന് നോമ്പ് തീരുന്ന ദിവസം വേറെ ഏതാണുണ്ടാവുക?

           ഇന്ന് തിരക്ക് പിടിച്ച ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇങ്ങനെ ഒന്ന് നീണ്ട് നിവര്‍ന്ന് സ്വസ്ഥമായി കിടക്കാന്‍ എനിക്ക് സമയം കിട്ടുന്നില്ല. നോമ്പിനും സ്കൂള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് ഇങ്ങനെ ഒരു അനുഭവം കിട്ടാനുള്ള സാധ്യത ഇല്ലാതെയും പോയി.മഴ ശമിച്ച് പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും മധ്യവയസ്കനായി.

Sunday, August 12, 2012

പ്രകൃതിയെപറ്റി ഒരല്പം ചിന്ത

              ദിവസങ്ങള്‍ക്ക്  മുമ്പാണ് മേഘവിസ്ഫോടനം എന്ന പ്രതിഭാസം കാരണം ഒരു ഗ്രാമം മുഴുവന്‍ കണ്ണീരണിഞ്ഞ ശക്തമായ മഴയും തുടര്‍ന്നുള്ള ഉരുള്‍പൊട്ടലും പുല്ലൂരാമ്പാറയില്‍ ഉണ്ടായത്. ഇരിട്ടിയിലും ഉരുള്‍പൊട്ടിയെങ്കിലും അതും ഇതേ പ്രതിഭാസം തന്നെയാണോ എന്ന് വ്യക്തമല്ല. കഴിഞ്ഞവര്‍ഷം എന്റെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുമായി ക്യാമ്പ് ചെയ്ത സ്ഥലങ്ങള്‍ ഇതിനടുത്ത് ആയതിനാല്‍ എന്റെ മനസ്സിലും അത് ഭീതിയുണര്‍ത്തി.ചാലിയാറും അതിന്റെ പോഷക നദിയായ ഇരുവഞ്ഞിപ്പുഴയും പെട്ടെന്ന് കരകവിഞ്ഞ് ഒഴുകിയത് അവിശ്വസനീയമായിരുന്നു. അപ്പോള്‍ ഈ ദുരന്തം അനുഭവിച്ച ആ നാട്ടിലെ ജനങ്ങളുടെ അങ്കലാപ്പ് പറയേണ്ടതില്ല.അന്ന് പൊങ്ങിയ വെള്ളത്തിന് അല്പം ശമനം ലഭിച്ചെങ്കിലും ഇന്നും കലങ്ങിമറിഞ്ഞാണ് ചാലിയാര്‍ ഒഴുകുന്നത്.

          ഇന്നലെ തൃശൂര്‍ ജില്ലയിലെ പാമ്പാടിയില്‍ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു.കേരളത്തിലെ ഏറ്റവും നീളം കൂടിയ പുഴയായ ഭാരതപ്പുഴയാണ് പാമ്പാടിയെ തൃശൂര്‍ ജില്ലയില്‍ ആക്കിയത് എന്ന് പറയുന്നതായിരിക്കും നല്ലത്.കാരണം പുഴയുടെ മറുകര വരെ പാലക്കാട് ജില്ലയാണ്.പാലം കടന്നാല്‍ പാമ്പാടിയായി , തൃശൂര്‍ ജില്ലയായി. ഞാന്‍ കണ്ട ഭാരതപ്പുഴ കര്‍ക്കടക മാസത്തിലെ പുഴയാണ് എന്ന് എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല.പുഴയുടേ പകുതിയിലേറേ ഇപ്പോഴും പുല്ല് നിറഞ്ഞ് മണല്‍ പൊങ്ങിയ നിലയില്‍ കിടക്കുന്നു !ഇടവവും മിഥുനവും കര്‍ക്കടകവും കഴിഞ്ഞ് ചിങ്ങവും ചീറ്റലും എന്ന നിലയിലേക്ക് മലയാളികള്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഒരു നദിയുടെ ഈ അവസ്ഥ എങ്കില്‍ നാം നേരിടാന്‍ പോകുന്ന വെള്ളക്ഷാമം എത്രയായിരിക്കും എന്ന് ഊഹിക്കാനേ പറ്റുന്നില്ല.

                     രണ്ട് ജില്ല അപ്പുറത്ത് പേമാരി ദുരന്തം വിതക്കുമ്പോഴാണ് തൊട്ടടുത്ത് ഒരു നദി ഇത്രയും വരണ്ടും കിടക്കുന്നത് എന്നത് അതിശയകരം തന്നെയാണ്.പ്രകൃതിയെപറ്റി നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്നതിന് ഇതിലും വലിയ തെളിവ് വേറെ വേണോ?

Wednesday, August 08, 2012

വഴിമാറിപ്പോയ ഒരു ദുരന്തം.

           തറാവീഹ് നമസ്കാരത്തെപറ്റി പറയുമ്പോള്‍ മനസ്സില്‍ ഓര്‍മ്മ വരുന്നത് തല നാരിഴക്ക് എനിക്ക് പറ്റുമായിരുന്ന ഒരു വന്‍ ദുരന്തമാണ്. ഞാന്‍  ആറിലോ ഏഴിലോ പഠിക്കുന്ന കാലം.അന്ന് തറാവീഹ് നമസ്കാരത്തിനായി എന്നും ബാപ്പയുടെ കൂടെ , വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള മേത്തലങ്ങാടി പള്ളിയിലേക്കാണ് പോകാറ്‌.അടുത്ത് പള്ളി ഉണ്ടെങ്കിലും ബാപ്പാക്ക് അവിടെ പോകുന്നത് ഇഷ്ടമില്ലായിരുന്നു.കാരണം നാല് റക്‍‌അത്ത് കഴിഞ്ഞാല്‍ ഇമാമും കുറച്ച് സുഹൃത്തുക്കളും പള്ളിയുടെ വരാന്തയിലേക്ക് ഇരുന്ന് ഒന്ന് പുക വലിക്കും.അവരുടെ വലി കഴിയുന്നത് വരെ മറ്റുള്ളവര്‍ കാത്തിരിക്കണം എന്ന് സാരം.ജീവിതയാത്രയില്‍ ഒരിക്കല്‍ പുകവലിക്കാരനായിരുന്നു എന്ന് പറയപ്പെടുന്ന എന്റെ ബാപ്പ അതുപേക്ഷിച്ചതിന് ശേഷം പുകവലിക്കുന്നവരെ ഇഷ്ടമില്ലായിരുന്നു.

           ഒരു കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്ക് മേത്തലങ്ങാടി പള്ളിയില്‍ പോകാനുണ്ടായിരുന്ന  ഉത്സാഹം മറ്റൊന്നായിരുന്നു. അതാണ് ഇവിടെ പറയുന്നത്.

                 എന്റെ  വലിയ മൂത്താപ്പാക്ക് ‘ചാലിയാര്‍ ക്രോസ്‌വെയ്സ്’‘ എന്നൊരു ബസ്സുണ്ടായിരുന്നു. അരീക്കോട് - കോഴിക്കോട് റൂട്ടിലായിരുന്നു അതിന്റെ ഓട്ടം.അതിന്റെ അവസാന ട്രിപ്പ് കഴിഞ്ഞ് അരീക്കോട്ടെത്തിയാല്‍ ബസ് ജീവനക്കാര്‍ അങ്ങാടിയുടെ ഒരറ്റത്തുണ്ടായിരുന്ന ബിന്ദു ഹോട്ടലില്‍ കയറി രാത്രി ഭക്ഷണം കഴിക്കും.എന്നിട്ടേ ബസ്സ് ഞങ്ങളുടെ കോളനിക്ക് മുന്നില്‍ ഹാള്‍ട്ടാക്കുകയുള്ളൂ. 

              മേത്തലങ്ങാടി പള്ളിയില്‍ നിന്നും തറാവീഹ് കഴിഞ്ഞ് അല്പം ധൃതിയില്‍ എത്തിയാല്‍, ബസ് ജീവനക്കാര്‍ ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴേക്കും ഞങ്ങള്‍ക്ക് ബസ്സിനടൂത്ത് എത്താം.പിന്നെ അടുത്ത ഇരുനൂറ് മീറ്റര്‍ ദൂരം യാത്ര ബസ്സിലാണ്.അത് മൂത്താപ്പ ഞങ്ങള്‍ക്ക് തന്ന ഒരു ആനുകൂല്യമായിരുന്നു. അക്കാലത്ത് ബസ് യാത്ര വര്‍ഷത്തില്‍ എപ്പോഴെങ്കിലും മാത്രം ഒത്ത് കിട്ടുന്ന ഒന്നായതിനാല്‍ എങ്ങനെയെങ്കിലും ബസ്സില്‍ കയറാന്‍ തറാവീഹ് കഴിഞ്ഞ് ഞങ്ങള്‍ ധൃതിപെട്ട് എത്തും.ഒരു തവണ മൂന്നോ നാലോ സ്റ്റെപ്പുകളുടെ വ്യത്യാസത്തില്‍ എനിക്ക് ഈ ‘സൌഭാഗ്യം’ നഷ്ടപ്പെട്ടിട്ടുണ്ട്.

               അങ്ങനെ  എനിക്കും ബസ് കിട്ടിയ ഒരു ദിവസം. ബാപ്പ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ബസ്സില്‍ കയറിയില്ല. പകരം അല്പം മുന്നോട്ട് നടന്നു.ബസ്സ് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്തപ്പോഴാണ് റോഡരികിലൂടെ നടക്കുന്ന എന്റെ ബാപ്പയെ ഞാന്‍ ശ്രദ്ധിച്ചത്. ബാപ്പയോടുള്ള സ്നേഹം കാരണം ബാപ്പക്ക് കയറാനായി ഞാന്‍ ഓടിത്തുടങ്ങിയ ബസ്സിന്റെ വാതില്‍ തുറന്ന്കൊടുത്തു. റോഡരികിലൂടെ നടന്ന ബാപ്പയുടെ ദേഹത്ത് ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ വാതില്‍ തുറന്നടഞ്ഞു - അല്‍ഹംദുലില്ലാഹ്.അന്ന് അത് ബാപ്പയുടെ ശരീരത്തില്‍ ഒരു പോറല്‍ ഉണ്ടാക്കിയിരുന്നെങ്കില്‍ ജീവിതകാലം മുഴുവന്‍ തീരാത്ത ഒരു ദു:ഖമായി അത് മാറുമായിരുന്നു എന്ന് തീര്‍ച്ച.ഇന്നും ആ നിമിഷം ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു കാളല്‍ അനുഭവപ്പെടുന്നു.

Tuesday, August 07, 2012

ഒരു ജന്മദിനാനുഭൂതി.

             ഒരു ആഗസ്ത് ആറ് കൂടി കലണ്ടറില്‍ കൂടി കടന്നുപോയി.ആയുസ്സിന്റെ കണക്ക് പുസ്തകത്തില്‍ എന്റെ വയസ്സിന്റെ നേരെ ഒരു വര കൂടി വീണു.ഇപ്പോള്‍ മൊത്തം 41 വരകള്‍ വീണു കഴിഞ്ഞു.ഇനി എത്ര വരകള്‍ കൂടി വീഴും എന്ന് ദൈവത്തിന് മാത്രം നിശ്ചയമുണ്ട്.സാങ്കേതികത എത്ര തന്നെ വികസിച്ചാലും മേല്പറഞ്ഞ വരകള്‍ ഒരാളുടെ ജീവിതത്തില്‍ എത്രയെണ്ണം വരക്കപ്പെടും എന്ന് മനുഷ്യന് ഒരിക്കലും പ്രവചിക്കാന്‍ സാധ്യമല്ല എന്നത് തന്നെയാണ് മനുഷ്യന്റെ നിസ്സഹായതയുടെ ഏറ്റവും വെലിയ തെളിവ്.

                   കോഴിക്കോടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിന്റെ തിരുമുറ്റത്ത്  മന്ദമാരുതന്റെ തലോടലേറ്റ് , മഴനൂലിന്റെ നനവേറ്റ് , മഞ്ഞുകണങ്ങളുടെ തണുപ്പേറ്റ് , നിലാവിന്റെ കുളിരേറ്റ്  ഒരു വേപ്പ് മരം മെല്ലെ മെല്ലെ തലയുയര്‍ത്തി വരികയായി. കഴിഞ്ഞ ആഗസ്ത് ആറിന് എന്റെ 41-ആം പിറന്നാളില്‍ ഞാനും സ്റ്റുഡന്റ്സ് ഇന്‍ പാലിയേറ്റീവ് കെയര്‍ സ്റ്റേറ്റ് പ്രോജക്ട് മാനേജര്‍ മുഹമ്മദ് സൈഫും കൂടി നട്ടുപിടിപ്പിച്ച ആ മരം കാണുമ്പോള്‍ എന്റെ മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷം ഒഴുകി എത്തുന്നു. എന്നെപ്പോലെ സ്വന്തം ജന്മ ദിനത്തില്‍ കാമ്പസില്‍ മരം നട്ട എന്റെ അനേകം എന്‍.എസ്.എസ്.വളണ്ടിയര്‍മാരുടെ മനസ്സിലും ‘അവരുടെ’ മരങ്ങള്‍ ഇതേ സന്തോഷം സൃഷ്ടിക്കുന്നുണ്ടാകും എന്നത് തീര്‍ച്ച.  ‘ജന്മ ദിനം ഒരു ഭൌമദിനം ‘ എന്ന ഞങ്ങള്‍ തുടങ്ങി വച്ച  പദ്ധതി പൊള്ളുന്ന ഭൂമിക്കും അതിലെ അനേകം ജീവജാലങ്ങള്‍ക്കും അല്പമെങ്കിലും കുളിരേകും. ഒരു മരം നട്ട് നിങ്ങളുടെ ജന്മ ദിനവും ഒരു അനുഭൂതിയാക്കി മാറ്റാന്‍ ഒന്ന് ശ്രമിച്ചു നോക്കൂ.

തറാവീഹ് നമസ്കാരം

             തറാവീഹ് എന്ന്‌ ഞാന്‍ കേട്ടു തുടങ്ങിയത് എന്ന് മുതലാണ് എന്ന് കൃത്യമായി ഓര്‍മ്മയില്ല.പക്ഷേ കുട്ടിക്കാലത്ത് പള്ളിയില്‍ പോയി തന്നെ തറാവീഹ് നമസ്കാരം നിര്‍വ്വഹിക്കണം എന്ന് ഒരു വാശിയായിരുന്നു.ചില നോമ്പ് തുറ സല്‍ക്കാരത്തിന് പോയാല്‍ തറാവീഹ് മിക്കവാറും നഷ്ടപ്പെടും.അത് എന്തോ ഒരു വലിയ നഷ്ടമായി തന്നെയായിരുന്നു അന്ന് അനുഭവപ്പെട്ടിരുന്നത്.

               റമളാന്‍ മാസത്തില്‍ രാത്രി ഇശാ നമസ്കാരത്തിന് ശേഷം നിര്‍വ്വഹിക്കപ്പെടുന്ന പ്രത്യേക നമസ്കാരമാണ് തറാവീഹ് എന്നറിയപ്പെടുന്നത്.ദീര്‍ഘനേരം നിന്ന് നിര്‍വ്വഹിക്കേണ്ട ഒരു ആരാധനയാണിത്.തറാവീഹ് നമസ്കാരത്തിന് ശേഷം നബി(സ)യുടെ കാലില്‍ നീര്‍ക്കെട്ട് വരെ ഉണ്ടാകാറുണ്ടായിരുന്നു എന്ന് മദ്രസയില്‍ നിന്നും മറ്റും പഠിച്ചിരുന്നു(അത്രയും ദൈര്‍ഘ്യമേറിയ നമസ്കാരമായതിനാല്‍).

                  തറാവീഹ് എന്ന പദത്തിന്റെ അര്‍ത്ഥം വിശ്രമം/വിശ്രമിക്കല്‍ എന്നാണ്. അതായത് ഇടക്കിടക്ക് വിശ്രമം കൂടി അനുവദിച്ചുകൊണ്ടുള്ള നമസ്കാരമാണിത്.അതായത് രണ്ടൊ നാലോ റക്‍‌അത്ത് കഴിഞ്ഞ് അല്പ നേരം വിശ്രമം.പിന്നെ വീണ്ടും നമസ്കാരം .ഇപ്രകാരം എട്ട് റക്‍‌അത്ത്നമസ്കരിക്കുന്നവരുണ്ട് , 21 റക്‍‌അത്ത് നമസ്കരിക്കുന്നവരുമുണ്ട്, ഒന്നും നമസ്കരിക്കാത്തവരുമുണ്ട്.

                പകല്‍ മുഴുവന്‍ നോമ്പും രാത്രിയില്‍ തറാവീഹ് നമസ്കാരവും നിര്‍വ്വഹിക്കുമ്പോഴേ ഒരു സത്യവിശ്വാസിക്ക് റമളാനിന്റെ പൂര്‍ണ്ണത ലഭിച്ചതായി അനുഭവപ്പെടൂ.പകല്‍ തന്റെ എല്ലാ ഇച്ഛകളേയും കീഴടക്കി രാത്രിയില്‍ ആരാധന കര്‍മ്മങ്ങളിലും ഏര്‍പ്പെടുന്നതോടെ നോമ്പിന്റെ മുഴുവന്‍ പുണ്യവും വിശ്വാസി നേടി എടുക്കുന്നു.

                  തറാവീഹ് പള്ളിയില്‍ വച്ച് ജമാ‌അത്തായി (കൂട്ടമായി ) നമസ്കരിക്കുന്നവരുണ്ട്.വീട്ടില്‍ നിന്ന് ജമാ‌അത്തായി നമസ്കരിക്കുന്നവരുമുണ്ട്.പരിശുദ്ധ ഖുര്‍‌ആന്‍ മന:പാഠമായവര്‍ മിക്കവരും ദീര്‍ഘനേരം നിന്ന് നമസ്കരിക്കുന്നതിനായി വീട്ടില്‍ വച്ചാണ് തറാവീഹ് നിര്‍വ്വഹിക്കുന്നത്. പള്ളിയില്‍ നിന്ന് നമസ്കരിച്ച് വീട്ടില്‍ വന്ന് കൂടുതല്‍ നമസ്കരിക്കുന്നവരും ഉണ്ട്.സുന്നത്ത് നമസ്കാരത്തിന്റെ ഗണത്തില്‍ പെടുന്നതായതിനാല്‍ തറാവീഹ് നമസ്കാരം ഉപേക്ഷിച്ചാല്‍ അതൊരു കുറ്റമല്ല.കാരണം എല്ലാവര്‍ക്കും അതിന്റെ ദൈര്‍ഘ്യം താങ്ങാന്‍ കഴിഞ്ഞോളണം എന്നില്ല.എന്നിരുന്നാലും പുണ്യങ്ങളുടെ പൂക്കാലമായ റമളാനില്‍ കഴിവിന്റെ പരമാവധി എല്ലാവരും തറാവീഹ് നിര്‍വ്വഹിക്കുന്നുണ്ടെന്ന് പള്ളികളിലെ ജനസാന്നിദ്ധ്യം തെളിയിക്കുന്നു.

Thursday, August 02, 2012

വാഴുന്നത് ദൈവമോ സാത്താനോ ?

                        ഇതോ ദൈവത്തിന്റെ സ്വന്തം നാട്? - 1  എന്ന പേരില്‍ ഒരു മാസം മുമ്പ് ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. കേരള ജനതയെ മുഴുവന്‍ വീട്ടുതടങ്കലിലാക്കി അതിന്റെ രണ്ടാം ഭാഗം കൂടുതല്‍ സംഹാരാത്മകമായി ഇന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഇവിടെ വാഴുന്നത് ദൈവമോ സാത്താനോ ?

ഇതെന്തൊരു കാലമാ?

ഇതെന്തൊരു കഷ്ടം...?
കോളേജില്‍ വച്ച് എനിക്ക് എന്റെ ബ്ലോഗ് കാണാം , പോസ്റ്റ് ചെയ്യാന്‍ സാധ്യമല്ല (ആ വിന്‍ഡൊ വരുന്നേ ഇല്ല) !!!
വീട്ടില്‍ വച്ച് പുതിയ പോസ്റ്റിടാം , ബ്ലോഗ് കാണാന്‍ ഒരു രക്ഷയുമില്ല!!!
ഇതെന്തൊരു കാലമാ?

Tuesday, July 31, 2012

ഇന്ന് ജൂലായ് 31...ഒരു ചരിത്ര ദിനം

                         ഇന്ന് ജൂലായ് 31.എന്തെങ്കിലും പ്രത്യേകത ഉണ്ടൊ എന്നെനിക്കറിയില്ല.പക്ഷേ എന്റെ ബൂലോക ജീവിതത്തില്‍ ഇന്ന് ഒരു ചരിത്രം സൃഷ്ടിച്ച ദിവസമാണ് ജൂണ്‍ ആദ്യത്തില്‍ വീണ്ടും സുനാമി എന്നൊരു പോസ്റ്റിലൂടെ, 2012-ലെ ആദ്യത്തെ അഞ്ചു മാസം ഏറെക്കുറേ  മൌനം പാലിച്ച ഞാന്‍ പോസ്റ്റുകളുടെ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.ഒരു വെറും ബടായി എന്നതിലുപരി അത് വലിയൊരു കാര്യമായി ഞാനും അത്ര പ്രതീക്ഷിച്ചിരുന്നില്ല.എന്നാല്‍ കഴിഞ്ഞ രണ്ട് മാസം കൊണ്ട് മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലൂടെ പുറത്ത് വന്നത് 50 പോസ്റ്റുകളാണ്.അതിന്റെ മുമ്പത്തെ അഞ്ച് മാസം കൊണ്ട് വന്നത് 30 എണ്ണവും!!
                          ഇനി ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഈ പോസ്റ്റ് എന്റെ ഈ മാസത്തെ മുപ്പത്തിയൊന്നാമത്തെ പോസ്റ്റ് ആണ് എന്നുള്ളത് തന്നെ.മാസത്തില്‍ മാക്സിമം ലഭിക്കുന്നത് 31 ദിവസമായതിനാല്‍ അതില്‍ കൂടുതല്‍, മലയാളം വായിക്കാനറിയുന്ന ഇന്റെര്‍നെറ്റ് ഉപയോഗിക്കാനറിയുന്ന ഭൂലോകത്തെ മുഴുവന്‍ പേരെയും ഒന്ന് തൊട്ടുണര്‍ത്താന്‍ സാധിച്ചില്ല. എങ്കിലും മനസ്സുണ്ടെങ്കില്‍ ഇതും ഇതിലപ്പുറവും സാധ്യമാകും എന്ന് ബോധ്യപ്പെടാന്‍ എനിക്ക് ഇത് തന്നെ ധാരാളം.
                         സഹനത്തിന്റെ നെല്ലിപ്പടി കണ്ട എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

ഇതോ ദൈവത്തിന്റെ സ്വന്തം നാട് - 3 ?

                    ഒരു സാമൂഹ്യജീവി എന്ന നിലയില്‍ സമൂഹത്തിലെ മറ്റുള്ളവരേയും കൂടി ശ്രദ്ധിക്കേണ്ട ബാദ്ധ്യതയെപറ്റിയും മറ്റും ഞാന്‍ ഈ ബ്ലോഗിലൂടെ പല സ്ഥലത്തും പറഞ്ഞിരുന്നു.അത്തരത്തില്‍ ഒരു പോസ്റ്റ് ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ ഇടുകയും ചെയ്യിരുന്നു.നിര്‍ഭാഗ്യവശാല്‍ അതിന് ലഭിച്ച പ്രതികരണം നാമമാത്രമായിരുന്നു.അതിന്റെ കാരണം ഞാന്‍ കണ്ടെത്തിയത് ഒരു ട്രാഫിക് ബ്ലോക്കില്‍ പെട്ടപ്പോഴാണ്.
                    കോഴിക്കോട് തൊണ്ടയാട് ജംഗ്‌ഷനില്‍  സിഗ്നലും കാത്ത് കിടക്കുന്ന ബസ്സില്‍ നിന്ന് ഞാന്‍ വെറുതെ ഒന്ന് പുറത്തേക്ക് നോക്കി.ഒരു റോഡിലൂടെ നിരവധി വാഹനങ്ങള്‍ ഒഴുകുന്നു.മറ്റു മൂന്ന് റോഡിലും വാഹനങ്ങള്‍ കാത്ത് കിടക്കുന്നു.വാഹനങ്ങളില്‍ മിക്കതും ഇരു ചക്ര വാഹനങ്ങളാണ്. ജംഗ്‌ഷനില്‍ അപകടം തുടര്‍ക്കഥയായതിനാല്‍ പോലീസിന്റെ സാന്നിദ്ധ്യം സ്ഥിരമാണ്. ഇപ്പോള്‍ ഒരു ജീപ്പും രണ്ടിലധികം ഏമാന്മാരും കൂടി ഉണ്ടാകാറുണ്ട്. അവരുടെ ലക്ഷ്യം ബ്ലോക്കില്‍ പെട്ടുപോകുന്ന ഹെല്‍മറ്റിടാത്ത ഇരുചക്രവാഹനക്കാര്‍ തന്നെ എന്ന് വ്യക്തം.ദിവസവും നൂറിലധികം പേരെ ഇങ്ങനെ ട്രാഫിക് ജാം വലയില്‍ നിന്ന് കിട്ടാറുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
                       പുറത്തേക്ക് നോക്കിയ ഞാന്‍ ശ്രദ്ധിച്ചതും ഇരുചക്രവാഹനക്കാരെ തന്നെയായിരുന്നു. ഒന്നോ രണ്ടൊ പേരൊഴികെ എല്ലാവരും ഹെല്‍മറ്റ് ധാരികള്‍! ജനങ്ങള്‍ ഇത്രയധികം ബോധവല്‍ക്കരിക്കപ്പെട്ടോ എന്ന ചിന്ത വരുന്നതിന് മുമ്പേ എന്റെ കണ്ണ് മറ്റൊരു യാഥാര്‍ത്ഥ്യം കൂടി കണ്ടെത്തി. മിക്ക ഹെല്‍മറ്റുകളും തലയില്‍ ഒരു ചട്ടിത്തൊപ്പി വച്ച പോലെയുള്ളവയായിരുന്നു.വല്ല അപകടവും സംഭവിച്ചാല്‍ അതും കൂടി കുത്തിക്കയറി കൂടുതല്‍ പരിക്ക് പറ്റുക എന്നല്ലാതെ ഒരു സംരക്ഷണവും നല്‍കാത്ത ഒരു സാധനം. പക്ഷേ നമ്മുടെ നിയമ പ്രകാരം അതു മതി പോലീസില്‍ നിന്നും രക്ഷപ്പെടാന്‍.
                         സ്വന്തം ജീവന് രക്ഷ ഉണ്ടാവട്ടെ എന്ന് കരുതിയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇതും ഇതുപോലെയുള്ള നിരവധി നിയമങ്ങളും ഉണ്ടാക്കിയിരിക്കുന്നത്.നിര്‍ഭാഗ്യവശാല്‍ നിയമങ്ങള്‍ അനുസരിക്കുക എന്നതിനെക്കാളും അതിലെ പഴുതുകള്‍ കണ്ടെത്തി രക്ഷപ്പെടുക എന്നതാണ് മലയാളികളുടെ സ്വഭാവം.ഇവിടെയും സംഭവിച്ചത് അത് തന്നെ.
                        സ്വന്തം ശരീരത്തെപറ്റിയും ജീവനെപറ്റിയും ശ്രദ്ധയില്ലാത്ത ഒരു സമൂഹത്തില്‍ അന്യന്റെ കാര്യം കേള്‍ക്കാനോ ശ്രദ്ധിക്കാനോ ആര്‍ക്കാണ് സമയം കിട്ടുക. അത് തന്നെയാണ് എന്റെ ഈ പോസ്റ്റിനും ഇതുപോലെയുള്ള നിരവധി പോസ്റ്റുകള്‍ക്കും നല്ല പ്രതികരണം ഇല്ലാതെ പോയത് എന്നത് എനിക്ക് വ്യക്തമായി.വീണ്ടും എനിക്ക് ചോദിക്കാന്‍ തോന്നുന്നു - ഇതോ ദൈവത്തിന്റെ സ്വന്തം നാട് ?

Monday, July 30, 2012

18 വയസ്സിന്റെ പ്രത്യേകതകള്‍!!!

                   18 വയസ്സ് കഴിഞ്ഞവര്‍ക്ക് വകതിരിവ് ഉണ്ടാകുമെന്നും അവര്‍ക്കേ ഇന്ത്യന്‍ ജനാധിപത്യത്തിലെ വകുപ്പുകളും ഉപവകുപ്പുകളും തിരിയൂ എന്നും അതിനാലാണ് വോട്ടവകാശപ്രായം 18 ആക്കിയത് എന്നും ഒക്കെ പറയാം എന്ന് കരുതിയാണ് ഇന്നലെ ഞാന്‍ ക്ലാസ്സില്‍ കയറിയത്. പോളിഡിപ്ലോമക്ക് പഠിക്കുന്നവര്‍ക്ക് എഞ്ചിനീയറിംഗിലേക്കുള്ള ഒരു മോട്ടിവേഷന്‍ എന്ന നിലക്കായിരുന്നു എന്റെ തുടക്കം.സബ്ജക്ടിലേക്ക് കടക്കുന്നതിന് മുമ്പേ അവരുടെ പ്രായത്തെപറ്റിയും മറ്റും ഉണര്‍ത്താന്‍ വേണ്ടി ഞാന്‍ ചോദിച്ചു.
“18 വയസ്സ് എന്തിനുള്ള പ്രായമാണ്?”
“സിം എടുക്കാന്‍...”  മിന്നല്‍ പോലെ ഒന്നാമത്തെ ഉത്തരം
“ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍...” ഇടിവെട്ടുന്ന രണ്ടാമത്തെ ഉത്തരം
“കല്യാണം കഴിക്കാന്‍....” വാണം പോലെ മൂന്നാമത്തെ ഉത്തരം
ഞാന്‍ പ്രതീക്ഷിക്കുന്ന ഉത്തരം അപ്പോഴും ഉത്തരത്തിന് മീതെ ചത്തുകിടന്നു.

Sunday, July 29, 2012

താളിപ്പ് എങ്ങനെ ഉണ്ടാക്കാം...?

                      അരീക്കോട്ടുകാരുടെ ദേശീയകറിയായ താളിപ്പിനെക്കുറിച്ച്ഒരു പോസ്റ്റ് ഞാന്‍  ഇട്ടിരുന്നു.ഇത്രയും ലളിതമായ ഒരു കറി പരീക്ഷിക്കാന്‍ ഇതാ എല്ല്ലാവര്‍ക്കും അവസരം.

ആവശ്യമായ സാധനങ്ങള്‍ :-

1. വെളുത്തുള്ളി - നാലോ അഞ്ചോ അല്ലികള്‍ അരിഞ്ഞത്
2. ഉപ്പ് - ആവശ്യത്തിന് മാത്രം
3. പച്ചമുളക് - 2 എണ്ണം അരിഞ്ഞത്(കാന്താരി ആണെങ്കില്‍ ബഹുകേമം)
4. ഏത് താളിപ്പ് വേണം എന്നതിനനുസരിച്ച് ആ സാധനം കഷ്ണമാക്കിയത്.
5. അര ഗ്ലാസ് പച്ചവെള്ളം (കഞ്ഞി വെള്ളമായാല്‍ താളിപ്പ് സൂപ്പര്‍ ആകും)
6. ഒരു സ്പൂണ്‍ വെളിച്ചെണ്ണ
   
                  ചീനച്ചട്ടിയില്‍ വെളീച്ചെണ്ണ എടുത്ത് ചൂടാക്കി അതിലേക്ക്  അരിഞ്ഞ് വച്ച പച്ചമുളകും വെളുത്തുള്ളിയും ഇട്ട് അല്പം മൂപ്പിക്കുക (ഉള്ളി കരിയരുത്).വെളുത്തുള്ളിയുടെ മൂക്ക് തുളക്കുന്ന ഗന്ധം വരുമ്പോള്‍ വെള്ളം ഒഴിക്കുക. ഒപ്പം അരിഞ്ഞ് വച്ച നാലാമത്തെ ഐറ്റം ചേര്‍ക്കുക.വേവേണ്ട സാധനം ആണെങ്കില്‍ അല്പ നേരം തിളക്കാന്‍ വിടുക. അല്ലാത്തവ വെള്ളം ജസ്റ്റ് തിളക്കുന്നതോടെ അടുപ്പത്ത് നിന്നും മാറ്റി ഉപ്പിടാം. അതെ, വെള്ളം പോലെ ലൂസായി നിങ്ങളുടെ മുമ്പിലിരിക്കുന്നത് തന്നെയാണ് ഈ മഹാസംഭവം താളീപ്പ് !!
                 വെണ്ട, ചെരങ്ങ (ചുരക്ക), തക്കാളി, മുരിങ്ങയില,ചീര,പച്ചമുളക് , മുളകില,കോവല്‍ ഇല,മത്തന്‍ ഇല,പയര്‍ ഇല,വേവിക്കാത്ത പപ്പടം എന്നിവയെല്ലാം താളിപ്പ് ഉണ്ടാക്കാന്‍ ഉപയോഗിക്കാം.ഇനി നാലാമത്തെ ഐറ്റം ഒന്നും ഇല്ലെങ്കിലും കഞ്ഞിവെള്ളം കൊണ്ടു മാത്രവും താളിപ്പാകാം!!!ഓകെ, നിങ്ങളുടെ പാചക പരീക്ഷണം തുടങ്ങിക്കോളൂ.....

                 

അത്താഴവും താളിപ്പും

              റമളാനിലെ ആദ്യത്തെ പത്ത് (ആദ്യ പത്ത് നോമ്പുകള്‍) അവസാനിക്കാറായി. നോമ്പിന്റെ ദിനരാത്രങ്ങള്‍ ഇന്നലെ തുടങ്ങിയ പോലെ മാത്രം തോന്നിത്തുടങ്ങി.അല്ലെങ്കിലും നോമ്പ് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ആ പുണ്യദിനങ്ങള്‍ ഓടിത്തീരുന്നത് പോലെയാണ് അനുഭവപ്പെടുന്നത്.
             റമളാനിലെ പ്രധാനപ്പെട്ട ഒരു കര്‍മ്മമാണ് അത്താഴമുണ്ണല്‍. അതിരാവിലെ സുബഹ് ബാങ്ക് വിളിക്കുന്നതിന് മുമ്പ് അല്പം ഭക്ഷണം കഴിക്കുന്നതാണിത്. ആ സമയത്ത് എണീക്കാന്‍ മടിച്ച് നേരത്തെ ഭക്ഷണം അകത്താക്കി കിടക്കുന്നവരും ഒട്ടും കഴിക്കാത്തവരും ഒക്കെയുണ്ട്. പക്ഷേ നോമ്പ് എന്നാല്‍   എല്ലാ സ്വഭാവത്തിലുമുള്ള പ്രകടമായ ഒരു മാറ്റം ആയതിനാല്‍ ഈ അത്താഴമുണ്ണലും അതിന്റെ ഒരു ഭാഗമാണ്. മാത്രമല്ല അത്താഴമുണ്ണലിലും ബര്‍ക്കത്ത് ഉള്ളതായി നബി(സ) പറഞ്ഞിട്ടുണ്ട്.
                ഞാന്‍ സാധാരണ ചോറാണ് അത്താഴമായി കഴിക്കാറുള്ളത്. ആ സമയത്ത് ചോറ് കഴിക്കാന്‍ പലര്‍ക്കും മടിയാണ് അല്ലെങ്കില്‍ കഴിക്കാന്‍ സാധിക്കില്ല.ഇന്ന ഭക്ഷണം തന്നെ കഴിക്കണം എന്ന് പറയാത്തതിനാലും നബി(സ)യുടെ മാതൃക ഈത്തപ്പഴം ആയതിനാലും എന്ത് കഴിക്കണം എന്നതില്‍ തര്‍ക്കമില്ല. ചോറ് കറിയില്ലാതെ പലര്‍ക്കും ഇറങ്ങില്ല. കറി ആവട്ടെ ഉച്ചക്ക് ചോറില്‍ കൂട്ടുന്ന തരം കറിയാണെങ്കില്‍ ആ നേരത്ത് രുചി തോന്നുകയുമില്ല.ഇവിടെയാണ് മലപ്പുറത്ത്കാരുടെ പ്രത്യേകിച്ച് അരീക്കോട്ടുകാരുടെ ‘താളിപ്പ്’ ‘ ശ്രദ്ധ നേടുന്നത്.
                  പാചകം ഒട്ടും അറിയാത്ത ആര്‍ക്കും മാക്സിമം പോയാല്‍ അഞ്ച് മിനുട്ട് കൊണ്ട് ഉണ്ടാക്കാവുന്ന ഒരു കറിയാണ് താളിപ്പ്. എനിക്ക് ഇന്നേ വരെ ഈ കറി ഒരു മടുപ്പായിട്ട് തോന്നിയിട്ടില്ല. കാരണം പത്തിലധികം സാധനങ്ങള്‍ കൊണ്ട് താളിപ്പ് ഉണ്ടാക്കാം എന്നത് തന്നെ. അതായത് ഇന്ന് മുരിങ്ങാതാളിപ്പ് ആണെങ്കില്‍ നാളെ ചെരങ്ങാ താളിപ്പ്.മറ്റന്നാള്‍ തക്കാളി താളിപ്പ് , അതിന്റെ പിറ്റേന്ന് വെണ്ട താളിപ്പ്!!
                 അരീക്കോട്ടെ പ്രശസ്തമായ സുല്ലമുസ്സലാം കോളേജ് ഹോസ്റ്റലില്‍ ആദ്യമായി വന്ന ഒരു വിദ്യാര്‍ത്ഥി ഏതോ ഒരു നോമ്പിന് രോഷം കൊണ്ടതായി ഞാന്‍ ഒരു കഥ കേട്ടിട്ടുണ്ട്.അവന്‍ വീട്ടില്‍ പറഞ്ഞത്രേ - “ചോറിലേക്ക് ഒരു കറി തരും....താളിപ്പ്....ഇന്ന് മുരിങ്ങയാണേങ്കില്‍ നാളെ ചീരയായിരിക്കും അതില്‍ ”. ഇത് തന്നെയാണ് എന്റെ നാടിനെ സ്നേഹിക്കാന്‍ എനിക്ക് കൂടുതല്‍ പ്രചോദനവും. ഇത്രയും വറൈറ്റി കറി ഉണ്ടാക്കാന്‍ ഈ താളിപ്പ്  കൊണ്ട് തന്നെയേ സാധിക്കുകയുള്ളൂ.
                       ( പാചകക്രമം ഇതാ ഇവിടെ )

Saturday, July 28, 2012

പൊട്ടന്‍ഷ്യല്‍ പൊട്ടന്‍

അദ്ധ്യാപകന്‍ കുട്ടിയോട് : നിന്റെ പൊട്ടന്‍ഷ്യല്‍ നീ തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ ഇവിടെ എന്തൊക്കെ സംഭവിക്കുമായിരുന്നു ?
കുട്ടി : വോള്‍ട്ടേജ് ക്ഷാമം പവര്‍കട്ട് തുടങ്ങിയവ ഉണ്ടാകുമായിരുന്നില്ല!
അദ്ധ്യാപകന്‍: പൊട്ടന്‍
കുട്ടി : ഓ...അപ്പോള്‍ മാഷും അത് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല അല്ലേ?

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനക്ക് അഭിനന്ദനങ്ങള്‍!!!!

                  വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന അക്ഷരാര്‍ഥത്തില്‍ കേരള ജനതയ്ക്ക് ഇരുട്ടടി തന്നെയാണ്. ഇത്രയും വലിയ നിരക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് ഇപ്പോഴെങ്കിലും തോന്നിയതില്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു !
                    മഴയില്ലായ്മയും ഡാമിന്റെ കപാസിറ്റിയും പുതിയ പദ്ധതികളുടെ ആവശ്യകതയും പൊതുജനങ്ങള്‍ക്ക് മുമ്പില്‍ നിരത്തി ഉപഭോഗം കുറക്കൂ കുറക്കൂ എന്ന് കെ.എസ്.ഇ.ബിയും കുറേ പരിസ്ഥിതി പ്രവര്‍ത്തകരും ചൊല്ലാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി.ഭരണം മാറി മാറി വന്നിട്ടും കാലങ്ങളായി കെ.എസ്.ഇ.ബിക്കകത്ത് ഇടത്പക്ഷ യൂനിയനാണ് ആധിപത്യം. എന്നിട്ടും കേരളത്തിലെ സഖാക്കളൊ അവരുടെ സഖികളൊ കുട്ടിസഖാക്കളൊ പോലും ഈ രോദനം കേട്ടില്ല.സഖാക്കളുടെ ഉപദേശമായതുകൊണ്ട് വലതുപക്ഷവും ഒട്ടും സ്വീകരിച്ചില്ല.
പ്രതിസന്ധി രൂക്ഷമാകുന്നത് വരെ സര്‍ക്കാര്‍ ഒരു വിധം മുഖം വീര്‍പ്പിച്ചും ഭീഷണിപ്പെടുത്തിയും വീണ്ടും മുന്നറിയിയിപ്പുകള്‍ നല്‍കി.എന്നിട്ടും കുഴലിലിട്ട നായയുടെ വാല്‍ നിവര്‍ന്നില്ല.ഇനി ആഗ്നേയാസ്ത്ര പ്രയോഗം തന്നെ ശരണം എന്ന നിലയില്‍ എത്തിയപ്പോള്‍ സര്‍ക്കാര്‍ അത് പ്രയോഗിച്ച് കാണിക്കുക തന്നെ ചെയ്തു.ഇത്രയും കാലം നിങ്ങളുടെ മുമ്പില്‍ താണുകേണു പറഞ്ഞത് വെറുതെയായിരുന്നില്ലെന്ന് സര്‍ക്കാര്‍ തെളിയിച്ചു.
                     ഇടതുപക്ഷത്തിന്റെ പല നല്ല ചിന്താഗതികളോടും ഐക്യം തോന്നാറുള്ള എന്റെ മനസ്സ് ഈ നടപടിയില്‍ വലത്പക്ഷസര്‍ക്കാരിനെ പിന്താങ്ങുന്നു.പക്ഷേ ഒരു ചെറിയ അടിക്കുറിപ്പ് നല്‍കേണ്ടതായിരുന്നു  -  മാസത്തില്‍ ഇത്ര യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്ര വരെ സംഖ്യ എന്ന് പറഞ്ഞത് പോലെ ഇത്ര കുറച്ച് ഉപയോഗിക്കുന്നവര്‍ക്ക് ഇതിലും കുറഞ്ഞ നിരക്കും കണക്ടഡ് ലോഡ് കൂടിയിട്ടും അതിന്റെ നാലിലൊന്ന് മാത്രം ഉപയോഗിക്കുന്നവര്‍ക്ക് (പൂട്ടിയിട്ട വീടുകളാകരുത്) സര്‍ക്കാര്‍ വക ഇന്‍സെന്റീവും കൂടി ആകാമായിരുന്നു.മിക്ക വീടുകളുടേയും ഉപഭോഗം ഇപ്പോഴത്തേതിന്റെ പകുതി എങ്കിലും ആകും എന്ന് തീര്‍ച്ച.
                 വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയുടെ പേരില്‍ ഇന്ന് കാണുന്ന പ്രതിഷേധപ്രകടനങ്ങളും ചിരി ഉയര്‍ത്തുന്നു.മിക്ക സ്ഥലത്തും കെ.എസ്.ഇ.ബി ഓഫീസ് മാര്‍ച്ചും വളയലും മറ്റുമാണ് കാണുന്നത്. നമ്മുടെ ബുദ്ധി പോയ വഴിയാണ് എന്നെ ചിരിപ്പിക്കുന്നത്. ഈ ഓഫീസുകളിലിരിക്കുന്ന പാവം ഉദ്യോഗസ്ഥരും ഈ വര്‍ദ്ധനവിന്റെ ഇരകള്‍ അല്ലേ?അവര്‍ എത്ര കാലം നിങ്ങള്‍ക്ക് പോസ്റ്ററിലൂടെയും നോട്ടീസിലൂടെയും, എന്തിന് രണ്ട് മാസത്തിലൊരിക്കല്‍ വീട്ടില്‍ തരുന്ന സ്പോട്ട് ബില്ലിലൂടെയും വൈദ്യുതിയുടെ അമൂല്യതയും അതിന്റെ ഉപഭോഗം കുറക്കേണ്ട ആവശ്യകതയേയും പറ്റി മുന്നറിയിപ്പ് നല്‍കി?അന്ന് അവരുടെ ഉപദേശം പിന്തുടര്‍ന്ന പത്ത് ശതമാനം പേര്‍ക്കെങ്കിലും ഇന്നത്തെ ഈ നിരക്ക് വര്‍ദ്ധനയില്‍ നിന്ന് സുന്ദരമായി രക്ഷപ്പെടാം.അല്ലാത്തവന്‍ ഈ മഴയില്ലാ കര്‍ക്കിടകത്തില്‍ അല്പം വിയര്‍ക്കുക തന്നെ ചെയ്യും.അല്ല വിയര്‍ക്കുക തന്നെ വേണം.അതിനാല്‍ ഇനി നമുക്ക് വൈദ്യുതി ഉപഭോഗം കുറക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി പായാം അല്ല ഓടാം....

ഒളിമ്പിക്സും ഇന്ത്യയും

രാവിലെത്തന്നെ പോക്കരാക്കയെ കണ്ടുമുട്ടിയപ്പോള്‍ എന്തെങ്കിലും സംസാരിക്കാമെന്ന് തോന്നി.
“പോക്കരാക്കാ.....ഒളിമ്പിക്സ് തുടങ്ങ്യല്ലോ?”
പോക്കരാക്ക :  മോനേ രാവിലെത്തന്നെ ലണ്ടനടിക്കല്ലേ....
ഞാന്‍ : വാഹ്....കറക്ട് ....ലണ്ടനില്‍ തന്നെ....ഇന്ത്യ എത്ര സ്വര്‍ണ്ണം നേടുമോ ആവോ?
പോക്കരാക്ക : പിന്നേ...ആ സ്വര്‍ണ്ണം കിട്ടീട്ടു മാണ്ടേ അന്റെ മൂന്നിനേയും കെട്ടിച്ചു ബ്‌ടാന്‍ ....
ഞാന്‍ : എന്നാലും ഒരു ടെന്‍ഷന്‍
പോക്കരാക്ക :ഇന്ന് വരെ ഒളിമ്പിസ്സ്‌ല് ടെന്‍ഷന്‍ ല്ലാതെ കൂട്യ ഒരേ ഒരു ടീമേ ള്ളൂ...അത് ഞമ്മളെ ഇന്ത്യ മാത്രാ....പിന്നെത്ത്നാ ജ്ജ് ഇബടെക്കെടന്ന് ടെന്‍ഷന്‍ അടിച്ച് ചാവ്ണേ?

അഭിമാനപൂര്‍വ്വം.....

Thursday, July 26, 2012

പാല്‍‌വാഴക്ക - പാചകക്രമം.

ഞങ്ങളുടെ നാട്ടിലെ ഒരു റമളാന്‍ വിഭവമായ പാല്‍‌വായ്ക്കയെപ്പറ്റി ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.പലരും ആവശ്യപ്പെട്ട പ്രകാരം അതിന്റെ റെസിപ്പിയും കൂടെ ഇടുന്നു.ഈ റമളാന്‍-ഓണക്കാലത്ത് തന്നെ നിങ്ങളുടെ പാചകപരീക്ഷണമാകാം.

ആവശ്യമുള്ള സാധനങ്ങള്‍:-
ഏത്തപ്പഴം (മീഡിയം പഴുത്തത്) - (നിങ്ങള്‍ എത്ര തിന്നാന്‍ ഇഷ്ടപ്പെടുന്നോ അതിനനുസരിച്ച്)
പാല്‍ - 4 പഴത്തിലേക്ക് അര ലിറ്റര്‍ എങ്കിലും
നെയ്യ് - അഞ്ച് സ്പൂണ്‍
ചെറിയ ഉള്ളി - 1 (ഇഷടമാണെങ്കില്‍ മാത്രം)
പഞ്ചസാര - നിങ്ങളുടെ ബ്ലഡ്‌ഷുഗറിനനുസരിച്ച്.
ഏലക്കായ - രണ്ടെണ്ണം മാത്രം

പഴം കഷണങ്ങളായി നുറുക്കി (തൊലി കളയണം) അല്പം വെള്ളത്തിലിട്ട് വേവിക്കുക.വല്ലാതെ വെന്തു പോകുന്നതിന് മുമ്പ് അടുപ്പത്ത് നിന്നും എടുത്ത് മറ്റൊരു പാത്രത്തിലിട്ട് നല്ലവണ്ണം ഉടക്കുക.അല്പം നെയ്യ് എടുത്ത് ചൂടാക്കി അതിലേക്ക് ഉള്ളിയും ഏലക്കായും ഇട്ട് ജസ്റ്റ് ഒന്ന് വഴറ്റുക.ഇനി ഈ മിശ്രിതം ഉടച്ച പഴത്തിലേക്ക് ചേര്‍ത്ത് പാലും ഒഴിച്ച്, കരുതി വച്ച പഞ്ചസാരയും ഇട്ട് നല്ലവണ്ണം ഇളക്കുക.ഏലക്കായും ഉള്ളിയും ഇല്ലാതെ വെറുതെ നെയ്യ് ഒഴിച്ചാലും നല്ല ടേസ്റ്റ് ഉണ്ടാകും.തിന്നാന്‍ വരട്ടെ , റമളാനാണ് മഗ്‌രിബ് ബാങ്ക് കൊടുക്കണം .... അല്പം ചൂടാറുകയും വേണം.

Monday, July 23, 2012

പ്രിയപ്പെട്ട സുഹൃത്തുക്കളേ,


                    വിശ്വാസികളുടെ പുണ്യത്തിന്റെ പൂക്കാലമായ റമളാന്‍ ആരംഭിച്ചു.നാട്ടിലും വിദേശത്തും ജോലി നോക്കുന്ന എല്ലാ സുമനസ്സുകളുടേയും മുമ്പില്‍ ഒരഭ്യര്‍ഥന വയ്ക്കാന്‍ ഞാന്‍ ഈ പോസ്റ്റും അവസരവും ഉപയോഗിക്കുകയാണ്.
                       ആതുര സേവനരംഗത്ത് കേരളം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തിന് തന്നെ മാതൃകയാവുന്ന രൂപത്തില്‍ നമ്മുടെ പല സേവനങ്ങളും ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കേരളത്തിലെ വിവിധ ഏജന്‍സികള്‍ വഴിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കപ്പെടുന്നത്. തീര്‍ത്തും സൌജന്യമായി പ്രവര്‍ത്തകരുടെ സമയവും അധ്വാനവും സമര്‍പ്പിച്ചുകൊണ്ട് മാത്രമാണ് പലരുടേയും കണ്ണീരൊപ്പാന്‍ സാധിക്കുന്നത്.
                       കഴിഞ്ഞ മൂന്ന് വര്‍ഷമായി, വിദ്യാര്‍ഥികളുടെ സാമൂഹ്യ സേവന സന്നദ്ധത വളര്‍ത്തുന്ന നാഷണല്‍ സര്‍വീസ് സ്കീമിന്റെ (എന്‍.എസ്.എസ്)   വിവിധ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ സമൂഹത്തിലെ ധാരാളം കഷ്ടപ്പെടുന്നവരെ കണ്ടുമുട്ടാന്‍ സാധിച്ചു.പലപ്പോഴും സാമ്പത്തിക സഹായങ്ങള്‍ എത്തിക്കാന്‍ സാധിക്കാത്തതിലും നല്‍കിയ സഹായങ്ങള്‍ തന്നെ കുറവായിപ്പോയി എന്ന് തോന്നിയും മനസ്സ് വേദനിച്ചിട്ടുണ്ട്.ഞാനും എന്റെ സേവന സന്നദ്ധരായ നൂറ് കുട്ടികളും തങ്ങളാവുന്ന വിധത്തില്‍ സമൂഹത്തിന്റെ കണ്ണീരൊപ്പാന്‍ പ്രയത്നിച്ചിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം.ബൂലോകത്ത് നിന്നും എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ പലരേയും ഞാന്‍ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. സര്‍വ്വ ശക്തനായ നാഥന്‍ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും സ്വാലിഹായ പ്രവര്‍ത്തനങ്ങളായി സ്വീകരിച്ച് അര്‍ഹമായ പ്രതിഫലം നല്‍കുമാറാകട്ടെ, ആമീന്‍.
                       എന്റെ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് ഒരു വീട് നിര്‍മ്മിച്ചു നല്‍കുന്ന വിവരം ഞാന്‍ മുമ്പ് ബ്ലോഗിലൂടെ അറിയിച്ചിരുന്നു.അല്‍ഹംദുലില്ലാഹ്, ഇനി അതിന്റെ വാതില്‍ പൊളികളും ജനല്‍ പൊളികളും വയ്ക്കാനും വയറിംഗ്,പെയ്ന്റിംഗ് എന്നിവ നടത്താനും മാത്രമേ ബാക്കിയുള്ളൂ.സ്പോണ്‍സര്‍മാര്‍ പിന്മാറിയത് കാരണം കടുത്ത പ്രതിസന്ധി നേരിട്ടെങ്കിലും പല തുള്ളി പെരുവെള്ളം എന്ന ചൊല്ല് അന്വര്‍ഥമാക്കി ഞങ്ങളത് ഇത്രവരെ എത്തിച്ചു.ബാക്കി പ്രവൃത്തികള്‍ ഓണത്തിന് മുമ്പ് തീര്‍ത്ത് താക്കോല്‍ ദാനം നടത്തണം എന്നുദ്ദേശിക്കുന്നു.
                     ഈ വര്‍ഷം കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുമായി സഹകരിച്ച് അവര്‍ക്കാവശ്യമായ വാട്ടര്‍ബെഡ്, വീല്‍ ചെയര്‍ എന്നിവ നല്‍കാനും  ഉദ്ദേശിക്കുന്നു.കൂടാതെ കോഴിക്കോട് ജില്ലയിലെ വൃക്ക രോഗികള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കിഡ്‌നി വെല്‍ഫയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് ഒരു രോഗിയുടെ  എങ്കിലും ഡയാലിസിസ് സ്പോണ്‍സര്‍ ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
                      നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളില്‍ ഒരു സാമൂഹ്യ ചിന്ത ഉണര്‍ത്താനും ലോകത്തിന്റെ വേദനയുള്ള മുഖം കൂടി അവര്‍ കാണാനും വേണ്ടി നടത്തുന്ന ഈ പരിശ്രമം ഭാവിയില്‍ നല്ലൊരു സമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരും എന്ന് പ്രത്യാശിക്കുന്നു.ഈ പ്രവര്‍ത്തനത്തിലേക്ക്  എല്ലാവരുടേയും സംഭാവനകള്‍ ഉണ്ടാകണമെന്ന് സ്വദേശത്തും വിദേശത്തുമുള്ള എല്ലാ മനുഷ്യസ്നേഹികളോടും അഭ്യര്‍ഥിക്കുന്നു.

A/c Details:-

A/c No: 10770100109384
IFSC Code: FDRL0001077
Branch: Federal Bank Areacode
Name : Abid Tharavattath

                അല്ലാഹു നമ്മുടെ എല്ലാ സല്‍കര്‍മ്മങ്ങളും സ്വീകരിച്ച് അര്‍ഹമായ പ്രതിഫലം നല്‍കി അനുഹ്രഹിക്കുമാറാകട്ടെ , ആമീന്‍.


                                                                                         സ്നേഹപൂര്‍വ്വം അരീക്കോടന്‍.

Sunday, July 22, 2012

‘പാല്‍‌വായ്ക്ക’ എന്ന പാല്‍‌വാഴക്ക

                       പാല്‍‌വാഴക്ക എന്ന് പറഞ്ഞാല്‍ ഇതെന്ത് സാധനം എന്ന് എല്ലാവരും ചോദിച്ചു പോകും.എന്നാല്‍ ‘പാല്‍‌വായ്ക്ക’ എന്ന് എന്റെ നാട്ടില്‍ ആരോട് പറഞ്ഞാലും അവരുടെ നാവില്‍ വെള്ളമൂറും.കാരണം റമദാന്‍ നോമ്പ് തുറ സമയത്ത് ഉണ്ടാക്കുന്ന ഒരു പ്രാധാനപ്പെട്ട വിഭവമാണ് അത്.
                  എന്റെ ഓര്‍മ്മ വച്ച നാള്‍ മുതലേ നോമ്പ് തുറയില്‍ ഒരു വിഭവമായി നേന്ത്രപ്പഴവും പാലും ചേര്‍ത്തുണ്ടാക്കുന്ന ഈ വിഭവമുണ്ട്.ഇതില്ലാതെ നോമ്പ് സല്‍ക്കാരം പൂര്‍ണ്ണമാകില്ല എന്ന് തന്നെ പറയാം. പത്തിരിയും മറ്റും കഴിച്ചതിന് ശേഷമോ അല്ലെങ്കില്‍ നോമ്പ് തുറന്ന ഉടനെയോ ആണ് ഇത് കഴിക്കുക. പലരും പല രൂപത്തില്‍ ഉണ്ടാക്കുന്നതിനാല്‍ ഇതിന്റെ രുചിക്കും വ്യത്യാസമുണ്ടായിരിക്കും. എന്റെ വീട്ടില്‍ ഇതിന്റെ ഏറ്റവും ലളിതമായ രൂപത്തിലാണ് ഉണ്ടാക്കാറ്‌.അതായത് പഴം പുഴുങ്ങി നല്ലവണ്ണം ഉടച്ച് അതിലേക്ക് പാലും പഞ്ചസാരയും ചേര്‍ക്കുന്നു.പഴം അധികം പഴുത്തതാവരുത്. എന്നാല്‍ കറകുത്തുന്നതും ആവരുത്. ചിലര്‍ ചൊവ്വരി എന്ന സാബൂനരി കൂടി ഇടാറുണ്ട്.അപ്പോള്‍ പാചകരീതി മാറും.കാരണം ചൊവ്വരി വേവാന്‍ തന്നെ  ധാരാളം സമയം വേണം.
                    ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ നോമ്പ് കാലത്ത് ബാപ്പയുടെ നാട്ടിലെ(പേരാമ്പ്ര) യതീംഖാനയുടെ പിരിവെടുക്കാന്‍ ബാപ്പയുടെ കുടുംബത്തില്‍ പെട്ട ഒരു റിസീവര്‍ വരാറുണ്ടായിരുന്നു.അരീക്കോട്ടേയും പരിസര പ്രദേശങ്ങളിലേയും പിരിവെടുക്കാന്‍ രണ്ട് ദിവസം അദ്ദേഹം വീട്ടില്‍ തങ്ങും.അന്ന് നോമ്പ് തുറയും ഞങ്ങളുടെ വീട്ടില്‍ വച്ചായിരിക്കും.അങ്ങനെയുള്ള ഒരു ദിവസം മേല്പറഞ്ഞ ‘പാല്‍‌വായ്ക്ക’യും ഒരു വിഭവമായി. ഇതിനെപറ്റി വലിയ ധാരണ ഇല്ലാത്തതിനാല്‍ അദ്ദേഹം ഇത് പത്തിരിയോടൊപ്പം പ്ലേറ്റിലേക്കിട്ടു.ഞങ്ങള്‍ അന്ധാളിച്ചു നില്‍ക്കുന്നതിനിടെ ഇറച്ചിക്കറിയും അതിലേക്ക് ഒഴിച്ചു!പിന്നെ കുട്ടികളായ ഞങ്ങള്‍ക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല.കാരണം എരിവും മധുരവും കൂടിച്ചേര്‍ന്ന ആ ‘പുതിയ വിഭവം’ ഇറക്കി വിടാന്‍ അദ്ദേഹം നന്നേ പാടുപെട്ടു. ഈ സംഭവത്തിന് ശേഷം വീട്ടില്‍ നോമ്പ് തുറക്ക് വരുന്ന ആരോടും ഇതിനെപറ്റി ഒന്ന് വിശദീകരിച്ചിട്ടേ അവരുടെ മുമ്പിലേക്ക് ‘പാല്‍‌വായ്ക്ക’ വച്ച് കൊടുക്കാറുള്ളൂ.
                        ഇന്ന് നേന്ത്രപ്പഴത്തിന്റെ വില കേട്ട് ‘പാല്‍‌വായ്ക്ക’ വേണ്ട എന്ന തീരുമാനത്തില്‍ എത്തിച്ചേരാനാണ് തോന്നുന്നത്.മിക്കവാറും നോമ്പ് സല്‍ക്കാരങ്ങളില്‍ മറ്റു പല റെഡിമേഡ് ഐറ്റങ്ങളും കടന്ന് കൂടിയതിനാല്‍ ഈ വിഭവം ഒരു രണ്ട് മൂന്ന് വര്‍ഷത്തിനിടയില്‍ നാമാവശേഷമായിപ്പോകും എന്ന് തോന്നുന്നു.എങ്കിലും ‘പാല്‍‌വായ്ക്ക’ എന്ന് കേള്‍ക്കുമ്പോള്‍ അതിന്റെ രുചി അറിഞ്ഞവരുടെ നാവില്‍ വെള്ളമൂറിക്കൊണ്ടേ ഇരിക്കും.

Saturday, July 21, 2012

കടിഞ്ഞൂല്‍ നോമ്പ്

               ഒന്നാം നോമ്പിന്റെ അവസാന മണിക്കൂറുകളിലേക്ക് പ്രവേശിക്കുമ്പോള്‍  എന്റെ തറവാട് വീട്ടില്‍ സന്തോഷം ഇരട്ടിയാണ്. കാരണം അനിയന്റെ ഇരട്ടക്കുട്ടികളായ ഒന്നാം ക്ലാസ്സുകാരികള്‍ പിഞ്ചുവും ചിഞ്ചുവും കടിഞ്ഞൂല്‍ നോമ്പ് ഏകദേശം മുഴുവനാക്കാറായി.ബാപ്പ ജീവിച്ചിരുന്ന സമയത്ത് എന്റെ മൂത്തമോള്‍ ആദ്യനോമ്പ് മുഴുവനാക്കിയ ആ ദിവസമാണ് എന്റെ ഓര്‍മ്മയിലേക്ക് വരുന്നത്.ബാപ്പയുടെ വക, അവള്‍ക്ക് വേണ്ടതായി തോന്നിയ വിവിധതരം പഴങ്ങള്‍ ആയിരുന്നു അന്ന് പ്രത്യേകം ഒരുക്കിയിരുന്നത്.
             കൊച്ചുകുട്ടികള്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല.പക്ഷേ റമദാന്‍ മാസം ആരംഭിച്ചാല്‍ മിക്ക മുസ്ലിം വീടുകളിലേയും കൊച്ചുകുട്ടികള്‍ക്കാണ് നോമ്പ് എടുക്കാന്‍ കൂടുതല്‍ ആവേശം.തങ്ങള്‍ ജീവിതത്തില്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒന്നിനെ (വിശപ്പ്) നേരിട്ടറിയുക എന്നതായിരിക്കാം കൊച്ചുമനസ്സിലെ ഈ ആവേശത്തിന് കാരണം.അതുകൊണ്ട് തന്നെ മിക്കവാറും രണ്ടാം ദിവസത്തെ നോമ്പ് കുട്ടികള്‍ എടുക്കാറില്ല.തൊട്ടടുത്ത ദിവസം വീണ്ടും വിളിക്കണേ എന്നായിരിക്കും ഉമ്മമാരോട് അവര്‍ക്കുള്ള ഏക അഭ്യര്‍ത്ഥന.
           ഇപ്പോള്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ രണ്ടാമത്തെ മകള്‍ കഴിഞ്ഞ വര്‍ഷം ഇരുപത് നോമ്പെടുത്തു.ഇടക്ക് വച്ച് നിര്‍ത്താന്‍ പല തവണ ഞങ്ങള്‍ പറഞ്ഞു നോക്കിയെങ്കിലും സമ്മതിച്ചില്ല.അതും കുട്ടികളുടെ ഒരു മന:ശാസ്ത്രമാണ്.അവര്‍ ഒരിക്കലും ചെറുപ്പകാലത്ത് നോമ്പ് ഒഴിവാക്കാന്‍ സമ്മതിക്കില്ല.ചൊട്ടയിലെ ശീലം ചുടല വരെ എന്നതിനാല്‍ ഒരു പരിധിക്കപ്പുറം ഈ സ്വഭാവത്തെ നിരുത്സാഹപ്പെടുത്താന്‍ ഞാനും മുതിരാറില്ല.പക്ഷേ കുട്ടികള്‍ വല്ലാതെ ക്ഷീണിച്ചു കണ്ടാല്‍ അവരെ പറഞ്ഞ് മനസ്സിലാക്കി ആരോഗ്യം കൂടുതല്‍ വഷളാകാതെ ശ്രദ്ധിക്കണം.
           വീടുകളില്‍ പലതില്‍ നിന്നും പത്തിരിയുടേയും ഇറച്ചിക്കറിയുടേയും ഗന്ധം പൊങ്ങിത്തുടങ്ങി.എന്റെ വീട്ടില്‍ എനിക്ക് കൂടി ആ വക കാര്യങ്ങളില്‍ സഹായിക്കാനുള്ളത് കൊണ്ട് തല്‍ക്കാലം ഈ കുറിപ്പ് ഇവിടെ നിര്‍ത്തുന്നു.

Friday, July 20, 2012

തലോല്‍മ്പ് - ബാല്യകാല സ്മരണ

              റമദാന്‍ വ്രതാനുഷ്ടാനം ആരംഭിക്കുകയായി.ജീവിതത്തിലെ ആദ്യത്തെ നോമ്പ് എന്നാണ് നോറ്റതെന്ന് കൃത്യമായി ഓര്‍മ്മയില്ല.അല്ലെങ്കിലും ഭാവിയില്‍ ഇതൊക്കെ കുറിച്ചിടാന്‍ ഒരു സ്ഥലം കിട്ടും എന്ന് ഒരിക്കലും കരുതിയതല്ലോ.ഇപ്പോള്‍ മക്കളോട് അതൊക്കെ ഓര്‍ത്തുവയ്ക്കാന്‍ പറയേണ്ടതുമില്ല.കാരണം അവര്‍ക്ക് നേരെ ബ്ലോഗില്‍ പോസ്റ്റാന്‍ സൌകര്യവുമുണ്ട്.
              റമദാന്‍ മാസത്തിലെ ഒന്നാം നോമ്പ് കുട്ടിക്കാലത്ത് ശരിക്കും ഒരാവേശവും വാശിയും കഷ്ടപ്പാടും കൂടിയായിരുന്നു.കാരണം സ്കൂളിന്റെ കൂടെ മദ്രസയില്‍ കൂടി പോകുന്നതിനാല്‍ ഉസ്താദിന്റെ അന്നത്തെ ആദ്യചോദ്യം ആരൊക്കെ നോമ്പ് നോറ്റിട്ടുണ്ട് എന്നത് തന്നെയായിരിക്കും.നോമ്പ് നോറ്റവര്‍ക്ക് മിക്ക ശിക്ഷകളില്‍ നിന്നും ഇളവ്(ഇന്നത്തെ ഡിസ്കൌണ്ട്) ലഭിക്കുന്നതിനാല്‍ എല്ലാവരും നോമ്പ് ‘നോറ്റവരും’ ആയിരിക്കും.
           പലപ്പോഴും തലോല്‍മ്പ്(ഒന്നാം നോമ്പ്) മുറിഞ്ഞ് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.ദാഹിച്ച് വശം കെടുന്നതിനാല്‍ ‘അറിയാതെ’ വെള്ളം കുടിച്ചുപോകും.കൂടാതെ കൂട്ടുകാര്‍ എന്തെങ്കിലും തിന്നുമ്പോളോ ഉമ്മ തേങ്ങ ചിരവുമ്പോഴോ അറിയാതെ തിന്നുപോകാനുള്ള സാധ്യത കൂടുതലാണ്.അറിയാതെ എന്ത് കഴിച്ചാലും നോമ്പ് മുറിയില്ല എന്ന ആനുകൂല്യത്തില്‍ കുട്ടികളായ ഞങ്ങളെ ഉമ്മ സമാധാനിപ്പിക്കും.
         നോമ്പ് കാലത്ത് സ്കൂള്‍ ഉണ്ടായിരുന്നോ ഇല്ലേ എന്ന് എനിക്ക് കൃത്യമായി ഓര്‍മ്മയില്ല.പക്ഷേ ഒരു കാര്യം കൃത്യമായി ഓര്‍മ്മയുണ്ട്.നോറ്റ നോമ്പിന്റെ എണ്ണം സ്കൂളില്‍ എപ്പോഴും ചര്‍ച്ചാ വിഷയമാകാറുണ്ട്.മിക്കവാറും പേര്‍ പതിനഞ് നോമ്പ് നോറ്റവരായിരിക്കും.കാരണം ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു കുട്ടികളായ ഞങ്ങളുടെ നോമ്പ് ദിനങ്ങള്‍.ഇടക്ക് ഒരു ദിവസം ഉമ്മ വിളിക്കാതെയോ ഞാന്‍ എണീക്കാതെയോ വിട്ടുപോയാല്‍ പഴി മുഴുവന്‍ പാവം ഉമ്മാക്കായിരിക്കും.കാരണം അപ്പുറത്തെ മൂത്തുമ്മായുടെ മക്കളും സ്കൂളിലെ കൂട്ടുകാരും എല്ലാം എന്നെ മറികടന്നു പോയല്ലോ എന്ന വ്യസനം മനസ്സില്‍ ഉണ്ടാകും.എങ്ങനെയെങ്കിലും അവരുടെ ഒരു നോമ്പും മുടങ്ങണേ എന്നാകും പിന്നെ മനസ്സിലെ പ്രാര്‍ത്ഥന.ഇന്ന് അതെല്ലാം ഓര്‍ക്കുമ്പോള്‍ ചിരിയും നഷ്ടബോധവും തോന്നുന്നു.
          ആ വര്‍ഷത്തെ ആദ്യത്തെ നോമ്പ് ആയതിനാല്‍  തലോല്‍മ്പിന്റെ വിഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറും.കുട്ടികളായ ഞങ്ങളുടെ കടിഞ്ഞൂല്‍ നോമ്പ് കൂടി ആണെങ്കില്‍ ഉമ്മ പല വിഭവങ്ങളും ഒരുക്കിയിട്ടുമുണ്ടാകും.സേമിയ പായസവും , റവ കൊണ്ടുണ്ടാക്കിയ തരിക്കഞ്ഞിയും പത്തിരിയും ഇറച്ചിക്കറിയും എല്ലാം എല്ലാം.....ഇന്ന് അതിലും കൂടുതല്‍ വിഭവങ്ങള്‍ ഉണ്ടെങ്കിലും എല്ലാം കടകളില്‍ നിന്നും ലഭിക്കുന്ന റെഡിമേഡ് ആയതിനാല്‍ ഒരു രസവും തോന്നാറില്ല.കഴിഞ്ഞുപോയ കാലം യവനികയില്‍ നിന്ന് ഇനി പുറത്തേക്ക് വരില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സ് നിറയെ സങ്കടം തോന്നുന്നു. റമദാന്‍ മുഴുവന്‍ ആരോഗ്യത്തോടെ സന്തോഷത്തോടെ നോമ്പെടുക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.കാരുണ്യവാനായ അല്ലാഹു എല്ലാവരുടേയും എല്ലാ സല്‍കര്‍മ്മങ്ങളും സ്വീകരിക്കട്ടെ , ആമീന്‍.

നനച്ചുകുളി - ഒരോര്‍മ്മ

                     ഇന്ന് റമദാന്‍ വ്രതാനുഷ്ടാനത്തിന്റെ തലേ ദിവസം.ഓര്‍മ്മയില്‍ ഓടിവരുന്നത് ‘നനച്ചുകുളി‘ എന്ന വൃത്തിയാക്കല്‍ മഹോത്സവം തന്നെ.കുട്ടിക്കാലത്ത് നോമ്പ് തുടങ്ങുന്നതിന്റെ തലേ ദിവസം മാത്രമായിരുന്നു ഈ പരിപാടി എന്നാണെന്റെ ഓര്‍മ്മ.അതായത് വീടും പരിസരവും മുഴുവന്‍ വൃത്തിയാക്കുന്ന ഒരു കുടുംബ പരിപാടി.ബാപ്പയും ഉമ്മയും കുട്ടികള്‍ എല്ലാവരും ഈ പരിപാടിയില്‍ പങ്കെടുക്കും.ഉമ്മക്ക് അടുക്കളയും അനുബന്ധഭാഗങ്ങളും ആണ് സാധാരണ ഗതിയില്‍ അനുവദിക്കപ്പെട്ട ഭാഗം.വാതിലും ജനലുകളും വീട്ടിലെ ഫര്‍ണ്ണീച്ചറുകളും ഞങ്ങള്‍ കുട്ടികളുടെ ‘അവകാശമാണ്’‘.വേലക്കാരി ഉണ്ടെങ്കില്‍ ഞങ്ങള്‍ ഫര്‍ണ്ണീച്ചറില്‍ മാത്രമായൊതുങ്ങും.

                വീടിന്റെ തൊട്ടു മുമ്പിലെ പറമ്പ് വലിയ അമ്മാവന്റേതായിരുന്നു.അവിടെ ‘പാറോത്തില’ എന്ന നല്ല പരുപരുത്ത തരം ഒരില ഉണ്ടാകുന്ന ഒരു മരം ഉണ്ടായിരുന്നു.അനിയന്‍ അതില്‍ അനായാസം കയറി ആവശ്യമായ ഇലകള്‍ മാത്രം പറിച്ചിടും.(പിന്നീട് കൊമ്പ് വെട്ടിയാല്‍ മതി എന്ന പുത്തന്‍സൂത്രം കത്തിയതോടെ അവന്റെ മരം കയറ്റം അവസാനിച്ചു).
               വീട്ടിലെ കട്ടിലുകളും സോഫകളും എല്ലാം പുറത്ത് മുറ്റത്തേക്കിട്ട് അതിന്റെ മേലെ നന്നായി വെള്ളമൊഴിക്കും.പിന്നെ മേല്‍ പറഞ്ഞ പാറോത്തില മൂന്നോ നാലോ എണ്ണം പരത്തിവച്ച് അമര്‍ത്തി ഉരക്കാന്‍ തുടങ്ങും.ഒന്നാമത്തെ ഉരസലില്‍ തന്നെ ചെളി ഇളകി ഒഴുകാന്‍ തുടങ്ങുമ്പോള്‍ കുട്ടികളായ ഞങ്ങള്‍ക്ക് അത്ഭുതമായിരുന്നു - ഇത്രയും ചെളി എങ്ങനെ ഇതിന്റെ മേലെ പിടിച്ചു എന്ന്.കട്ടിലിന്റെ മുകള്‍ ഭാഗം എളുപ്പം തീരും.പക്ഷേ കാല്‍ ഉരക്കാന്‍ വളരെ ബുദ്ധിമുട്ടും.അതിന് വീതി വളരെ കുറവായത് കാരണം വിചാരിക്കുന്ന പോലെ ഉരക്കാന്‍ കഴിയില്ല.അങ്ങനെ മുഴുവന്‍ കഴുകി വൃത്തിയാക്കി അല്പമകലെ വെയിലത്തേക്ക് പിടിച്ചിടും , ഉണങ്ങാന്‍ വേണ്ടി.
            ഉണങ്ങിക്കഴിഞ്ഞ കട്ടില്‍ കാണാന്‍ തന്നെ നല്ല രസമാണ്.നല്ല കുട്ടപ്പന്‍ കട്ടില്‍.വെയിലേറ്റ് ചൂടുള്ളത് കാരണവും മുറ്റത്തിട്ടത് കാരണവും അതില്‍ കയറി കിടക്കാന്‍ തോന്നും.പക്ഷേ നമ്മുടെ ദേഹത്തെ ചെളി അതിലേക്ക് പറ്റുമോ എന്ന ശങ്കയാല്‍ അങ്ങനെ ചെയ്യാറില്ല.ബാപ്പയും ഈ കട്ടില്‍ കഴുകലില്‍ ഞങ്ങളുടെ കൂടെ ഉണ്ടാകാറുണ്ടായിരുന്നു.ബാപ്പ ശക്തിയില്‍ ഉരക്കുന്നത് കാരണം ചെളി നന്നായി ഇളകിപ്പോരുകയും ചെയ്യും.
          ഇന്ന് ഈ നനച്ചുകുളി നോമ്പിന്റെ ഒരു മാസം മുമ്പ് തന്നെ നടന്നിരിക്കും.അതിനാല്‍ ഇതിന് പ്രത്യേകിച്ച് ഒരു പ്രാധാന്യം തോന്നാറില്ല.നനച്ചുകുളി എന്ന് കുട്ടികളോട് പറഞ്ഞാല്‍ തന്നെ മനസ്സിലാകുന്നില്ല.മാത്രമല്ല കട്ടിലുകളും സോഫയും ഒക്കെ കഴുകുക എന്നത് അവരുടെ സ്വപ്നത്തില്‍ പോലും ഇല്ല.അതൊക്കെ നനക്കാന്‍ പറ്റാത്ത സാധനങ്ങളായിട്ടാണ് അവരുടെ ധാരണ.കാലം അത്രയും മാറി.പഴയ തലമുറ ഇപ്പോഴും ഈ ആചാരം തുടരുന്നു.

Thursday, July 19, 2012

“പൊതുനിരത്തില്‍ മൂത്രമൊഴിച്ചാല്‍ 100 രൂ‍പ പിഴ“

                 ഇന്ന് രാവിലെ പത്രത്തിലൂടെ കണ്ണോടിച്ചപ്പോള്‍ കണ്ട വാര്‍ത്ത എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടു. “പൊതുനിരത്തില്‍ മൂത്രമൊഴിച്ചാല്‍ 100 രൂ‍പ പിഴ“ എന്നായിരുന്നു വാര്‍ത്ത.തൊട്ടുതാഴെ “മാലിന്യമെറിഞ്ഞാല്‍ 200 ” എന്നും.
                 മറ്റുള്ളവര്‍ക്ക് എന്തൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു എന്ന് ഒട്ടും ശ്രദ്ധിക്കാതെ പൊതുനിരത്തിലേക്ക് മലിനജലവും വീട്ടു മാലിന്യങ്ങളും നിര്‍ബാധം ഒഴുക്കി വിടുന്നത് ഇന്ന് ഒരു ശീലമായിരിക്കുന്നു.എനിക്ക് ഇവ നിക്ഷേപിക്കാന്‍ ഒരു സ്ഥലം വേണ്ടേ എന്നാണ് ഇതിനെതിരെ പലരുടേയും ചോദ്യം. സ്വന്തം വീട്ടിലെ മാലിന്യം സംസ്കരിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരിക്കെ അതൊന്നും ശ്രദ്ധിക്കാതെ ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം സ്വീകരിക്കുക എന്നതാണ് പലരുടേയും ശൈലി.എന്നിട്ടതിന് ന്യായീകരണം കണ്ടെത്തുകയും ചെയ്യും.
                  മേല്‍ വാര്‍ത്ത എന്നെ ഏറെ സന്തോഷിപ്പിക്കാന്‍ ഇനിയും കാരണങ്ങള്‍ ഉണ്ട്.ഞാന്‍ നടക്കുന്ന വഴിയിലേക്ക് പല വീടുകളില്‍ നിന്നും മലിനജലം ഒഴുക്കി വിടുന്നുണ്ട്.അതേ വഴിയിലൂടെ നടക്കുന്ന പഞ്ചായത്ത് മെംബറും ഇത് കാണുന്നുണ്ട്.ഒരു ദിവസം കയ്യോടെ പിടിച്ച് അദ്ദേഹത്തെ ഇതിനെതിരെ എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് പറയാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.ഇനി ഒരു ഒഴിവ്കഴിവ് പറയാന്‍ ആ വീട്ടുകാര്‍ക്കോ പരാതി കേള്‍ക്കാതിരിക്കാനോ കണ്ടില്ലെന്ന് നടിക്കാനോ മെന്മ്പര്‍ക്കോ സാധ്യമല്ല.
                  മറ്റൊരു സന്തോഷം രണ്ടാഴ്ച മുമ്പ് ഞാന്‍ ഇതേപറ്റി ഒരു പോസ്റ്റ് ഇവിടെ ഇട്ടിരുന്നു എന്നതാണ്.ഇപ്പോള്‍ എന്റെ വേവലാതി എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശമായി തന്നെ പുറത്ത് വന്നിരിക്കുന്നു.സന്തോഷം.പക്ഷേ എല്ലാ നിയമങ്ങളേയും പോലെ വെറുതെ ഒരു നിയമം എന്നതിലുപരി മുഖം നോക്കാതെയുള്ള മറുപടി ഇത്തരം സാമൂഹ്യതിന്മകള്‍ക്കെതിരെ സ്വീകരിക്കണം എന്നാണ് വിനീതമായ അഭ്യര്‍ത്ഥന. ഈ നിയമത്തിന്റെ ശരിയായ പാലനം സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ഉറപ്പുവരുത്തും എന്ന് പ്രത്യാശിക്കുന്നു.

Wednesday, July 18, 2012

എന്‍.എസ്.എസ്.വാര്‍ഷിക സംഗമം

               നാഷണല്‍ സര്‍വീസ് സ്കീം , ഗവ.എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട് യൂണിറ്റിന്റെ വാര്‍ഷിക സംഗമവും വിവിധ ദേശീയ-സംസ്ഥാന-ജില്ലാ തല ക്യാമ്പുകളില്‍ പങ്കെടുത്തവര്‍ക്കും മറ്റു സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും പുതിയ വളണ്ടിയര്‍ സെക്രട്ടറിമാരുടെ സ്ഥാനാരോഹണവും വര്‍ണാഭമായ ചടങ്ങുകളോടെ നടന്നു.പുതിയ വളണ്ടിയര്‍മാരുടെ സാന്നിദ്ധ്യവും പ്രോഗ്രാമുകളിലെ പങ്കാളിത്തവും കൊണ്ട് ചരിത്രം സൃഷ്ടിച്ച വാര്‍ഷിക സംഗമമായിരുന്നു ഇത്തവണത്തേത്.2012-13 വര്‍ഷത്തേക്കുള്ള വളണ്ടിയര്‍ സെക്രട്ടറിമാരായി അഞ്ചാം സെമെസ്റ്റെര്‍ സിവില്‍ വിദ്യാര്‍ത്ഥി ഹിഷാം.സി.കെ , അഞ്ചാം സെമെസ്റ്റെര്‍ കെമിക്കല്‍ വിദ്യാര്‍ത്ഥിനി അശ്വതി എന്നിവരെ തെരഞ്ഞെടുത്തു.

Tuesday, July 17, 2012

സാരല്ല്യ...ഒബാമജീ...!!!

ഇന്നലെ ഒബാമ വന്ന് ട്വീറ്റിയത്.....
Obama 2012 @Obama2012 10 Jul

“Yesterday, I called on Congress to immediately stop that tax hike for 98% of Americans.”—President Obama               ഞാന്‍ പറഞ്ഞു , അതൊന്നും പ്രശ്നമാക്കണ്ടാന്ന്.ഇവിടെ കോണ്‍ഗ്രസ്സിനോടും കമ്മ്യൂണിസ്റ്റിനോടും ബി.ജെ.പി യോടും ഒക്കെ നമ്മളും പറയുന്നതാ.ഒരുത്തനും മൈന്റ് ചെയ്യില്ല.ഒബാമ ജി ആദ്യമായിട്ട് പ്രെസിഡന്റാവുന്നത് കൊണ്ടുള്ള പ്രശ്നമാ ഇതൊക്കെ...അതൊണ്ട് സാരല്ല്യ. മിണ്ടാതിരി ന്ന്...ഇത്രേല്ലേ ഒരു നല്ല സുഹൃത്ത് എന്ന നിലക്ക് നമ്മള്‍ക്ക് ട്വീറ്റാന്‍ പറ്റൂ..... 

വീണ്ടും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍

നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്‍ (എഞ്ചിനീയറിംഗ് കോളേജ് & പോളിറ്ടെക്നിക് കോളേജ്) കോഴിക്കോട് ജില്ലാ കോ-ഓര്‍ഡിനേറ്ററായി എന്നെ വീണ്ടും തെരഞ്ഞെടുത്ത വിവരം സസന്തോഷം ബൂലോകരുമാ‍യി പങ്കിടുന്നു.

Sunday, July 15, 2012

പരിഹാരം ഉണ്ടോ?

                  ബ്ലോഗ് തുടങ്ങുന്ന കാലം മുതല്‍ ഈ അടുത്തകാലം വരെ മിക്കവരുടേയും ബ്ലോഗ് അഡ്രസ് ബ്ലോഗ്സ്പോട്ട്.കോം എന്നായിരുന്നു.ഈ അടുത്ത കാലത്ത് അത് ബ്ലോഗ്സ്പോട്ട്.ഇന്‍ ആയി മാറിയതോടെ അതിന്റേതായ പൊല്ലാപ്പുകളും തുടങ്ങി.

                 രാത്രിയായാല്‍ എന്റെ നെറ്റ് കണക്ഷന്‍ പിന്നെ ലൂസ് കണക്ഷന്‍ ആണ്.സൈറ്റ് അഡ്രസ് ടൈപ്പി ക്ലിക്ക് ചെയ്യുമ്പോഴേക്കും മോഡത്തിലെ ലിങ്ക് എല്‍.ഇ.ഡി കെട്ടുപോകും. അപ്പോള്‍ ഡാറ്റ എല്‍.ഇ.ഡിയും അവന്റെ കൂടെ പോകും.അതോടെ കണക്ഷന്‍ അതിന്റെ പാട്ടിനും പോകും.എന്നിട്ട് എന്റെ മുമ്പിലേക്ക് വലിയൊരു ഉപന്യാസം ഇട്ടു തരും.അതിന്റെ അടിയില്‍ “ട്രൈ അഗൈന്‍” എന്ന സാരോപദേശവും ഉണ്ടാകും.ഞാന്‍ ട്രൈ ചെയ്തുകൊണ്ടേ ഇരിക്കും, പണ്ട് സര്‍ഫിന്റെ പരസ്യത്തില്‍ പറഞ്ഞത് തിരഞ്ഞു കൊണ്ടേ ഇരിക്കും എന്നായിരുന്നു.ഇന്ന് എന്റെ ബ്രൌസര്‍ ‘കണക്ടിംഗ്’‘ എന്ന് കാണിച്ചുകൊണ്ട് തിരിഞ്ഞു കൊണ്ടേ ഇരിക്കുന്നു!

                 അപ്പോഴാണ് ഞാന്‍ അതിന്റെ അഡ്രസ് നോക്കിയത്.അവിടെ ഇന്‍ വേണ്ടിടത്ത് കോം കിടക്കുന്നു!അത് റെഡിയാക്കി വരുമ്പോഴേക്കും ലിങ്കും ഡാറ്റയും അവരുടെ വഴിക്ക്  പോയിട്ടുണ്ടാകും.ചില സമയത്ത് കോം വര്‍ക്ക് ചെയ്യുകയും ചെയ്യും (ഇതെന്താ വെള്ളരിക്ക പട്ടണമോ എന്ന് അപ്പോള്‍ തോന്നിപ്പോകും)ബൂലോകത്താര്‍ക്കെങ്കിലും ഇതിന് ഒരു മരുന്ന് നിര്‍ദ്ദേശിക്കാനുണ്ടോ?ഇന്നും കോമും തമ്മിലുള്ള ഈ കോമാളിക്കളിക്ക് എന്തെങ്കിലും പരിഹാരം ഉണ്ടോ?