Pages

Thursday, November 30, 2006

സൈനബയുടെ വീട്ടില്‍

‍അര്‍മാന്‍ മോല്യാര്‍ നേരെ പോയത്‌ മോലികാക്കായുടെ വീട്ടിലേക്കാണ്‌ .'ഇന്ന് രണ്ടിലൊന്ന്‌ തീരുമാനിക്കണം...ഒാത്ത്‌പള്ളിയില്‍ കയറിയുള്ള മുഹബ്ബത്ത്‌ ഇസ്ലാമിന്‌ പുറത്താണ്‌.അതെന്തായാലും അനുവദിച്ചുകൂടാ....ഇനി ആ പെണ്ണിന്റെ മനസ്സിലിരുപ്പ്‌ അബു പറഞ്ഞ പോലെ തന്നെയാണെങ്കില്‍....ആ പൊല്യാട്ച്ചിയുടെ മൂക്ക്‌ ചെത്തി ഉപ്പിലിടണം....'അര്‍മാന്‍ മോല്യാരുടെ ഉള്ളില്‍ രൊെഷം നുരഞ്ഞ്‌ പൊന്തി. "മോലീ...മോലിണ്ടൊ ഔടെ..?"മോലികാക്കായുടെ വീടിന്റെ ഇടവഴിയിലേക്ക്‌ കയറിയപ്പോള്‍ തന്നെ അര്‍മാന്‍ മോല്യാര്‍ മുക്രയിടാന്‍ തുടങ്ങി. "മോലീ...മോ......" "ആരാത്‌..?" വീട്ടിനുള്ളില്‍ നിന്നും ഒരു സ്ത്രീശബ്ദം പുറത്തുവന്നു. "ത്‌ ഞമ്മളാ...അര്‍മാന്‍ മോല്യാര്‍...മോലി യോട്ക്ക പോയെ?" "നായി ഇപ്പും മൊളും മാങ്ങാന്‍ അയ്ദ്രൂന്റെ പീട്യേക്ക്‌..." മോലികാക്കായുടെ കെട്ടിയോള്‍ കദീശുതാത്ത പറഞ്ഞു. "ആ..ണ്ണാല്‍ ഇജ്ജ്‌ കേട്ടാലും മതി...ഇജ്ജ്‌ അര്‍ഞ്ഞൊ ഈ ബര്‍ത്താനം..?" പൂമുഖത്തേക്ക്‌ കയറിക്കൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ ചോദിച്ചു. "ഏത്‌ ബര്‍ത്താനം..?" "അന്റെ പുന്നാരമോള്‍ സൈനബാന്റെ ബര്‍ത്താനം.." "ങേ...സൈനൂന്റെ ബര്‍ത്താനൊ..? ഓള്‌ ബ്‌ടെ കണ്ടത്ത്‌ല്‌ ആട്‌നെ മേച്ച്‌ണ്ടല്ലൊ..?" "ആ...കണ്ടത്ത്‌ല്‌ ആട്‌നെ മേച്ച..ഒാത്തള്ളീല്‌ പോത്ത്‌നിം മേച്ച..." അര്‍മാന്‍ മോല്യാര്‍ക്ക്‌ കലി കയറി. "ഇച്ച്‌ എത്തും പുടി കിട്ട്‌ണ്‌ല്ല" "ആ...ഇച്ചും ഇന്ന് നേരം ബെളുക്കും ബരെ പുടി കിട്ടില്ലയ്‌നി..പക്കേങ്കില്‌ കൊറച്ചേരം മുമ്പ്‌ പുടി കിട്ടി...." "ങളൊന്ന് തെള്‌ച്ചി പറി മോല്യാരെ..." "ഞമ്മള്‌പ്പം ആ ബീഫാത്തൂന്റെ കുടീല്‌ പോയിനിം...ഒാളെ..." "ബീഫാത്തൊ..? ഏത്‌ ബീപാത്തു?" "ആ പടിഞ്ഞാറെക്കണ്ടീലെ ബീഫാത്തു...ഒാക്കൊരു മോന്‌...ബാപ്പല്ലാത്തൊരു ചെയ്ത്താന്‌....ആ ചെയ്ത്താന്‍ ഞമ്മളെ ഒാത്തള്ളീല്‌ ബര്‌ണ്‌ണ്ട്‌...ഒാന്‌ അന്റെ സൈനൂനോട്‌..." അര്‍മാന്‍ മോല്യാര്‍ ഒന്ന് നിര്‍ത്തി. "സൈനൂനോട്‌...??" കദീശുതാത്തക്ക്‌ ആകാംക്ഷയായി. "സൈനൂനോടൊര്‌ മൊഹബത്ത്‌....ഒാന്‍ പറ്യണത്‌ അന്റെ മോള്‍ക്ക്‌ ഒാനിം പെരുത്തിസ്‌ടാന്ന്....ബിളി അന്റെ മോളെ..." "യാ..റബ്ബുല്‍ ആലമീനായ തമ്പുരാനേ.... എത്താ ഈ കേക്ക്‌ണത്‌..?" "പടച്ചോനിം ബദ്‌രീങ്ങളിം ബിള്‌ച്ചാനല്ല പറഞ്ഞെ...അന്റെ മോളെ ബിള്‍ച്ച്‌ ചോയ്ച്ചോക്ക്‌...." "സൈനബാ........എടീ......... സൈനബ....സൈനബാ...സൈനബ.." കദീശുതാത്ത നീട്ടിവിളിച്ചു.പക്ഷേ സൈനബ വിളി കേട്ടില്ല! "എടീ സൈനൂ.............സൈ...........ണൂ...ഈ പണ്ടാരംത്‌ യവുടെ പോയി സിങ്കരിക്ക്‌ണാവോ?" "ആ...അന്റെ പുയ്യാപ്ല മോലി ബെരുമ്പം പറഞ്ഞക്കണ്ടി...ഇന്നാല്‍....മ്മള്‌ പോണ്‌.." മുറ്റത്തിറങ്ങി കാര്‍ക്കിച്ച്‌ തുപ്പിക്കൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ തിരിച്ചു നടന്നു. മനസ്സില്‍ ആശങ്കകളുടെ വേലിയേറ്റം സൃഷ്ടിച്ച സമ്മര്‍ദ്ദത്തില്‍ കദീശുതാത്ത തളര്‍ന്ന് വീണു. വിവരങ്ങളൊന്നുമറിയാതെ സൈനബ അപ്പോഴും വടക്കേകണ്ടത്തിലെ പഞ്ചാര മാവിന്റെ ചുവട്ടില്‍ കിനാവില്‍ മുഴുകി ഇരുന്നു. ( തുടരും..)

Monday, November 27, 2006

അബ്ദുള്ള കണ്ട ജിന്ന് !!!

ഞാന്‍ L P സ്കൂളില്‍ പഠിക്കുന്ന കാലം. ചാലിയാറിന്റെ വക്കിലായിരുന്നു എന്റെ സ്‌കൂൾ‌. സ്കൂള്‍ ഗ്രൌണ്ടിന്റെ ഒരതിര്‌ പലതരം ചെടികളും വളര്‍ന്ന്‌ മൂടിക്കിടന്നിരുന്നു. കുട്ടികളെക്കാളും ഉയരം കൂടിയ പലതരം കുറ്റിമരങ്ങളും പടര്‍ന്ന്‌ പന്തലിച്ച്‌ ഒരു കാട്‌ തന്നെ അവിടെ രൂപപ്പെട്ടിരുന്നു. ഇഴജന്തുക്കളും ക്ഷുദ്രജന്തുക്കളും സ്വൈരവിഹാരം നടത്തുന്ന കാടായിരുന്നു അത്. ഗ്രൌണ്ടില്‍ കളിക്കുമ്പോൾ പലപ്പൊഴും പന്ത്‌ ആ കാട്ടിനകത്തേക്ക്‌ പോകും.

കാട്ടിനകത്തേക്ക്‌ പോയ പന്ത്‌ എടുക്കാന്‍ എന്നും ധൈര്യം കാണിച്ചിരുന്നത്‌ അബ്ദുള്ളയാണ്‌. കുട്ടികളായ ഞങ്ങള്‍  ആ കാട്ടിനകത്തേക്ക്‌ പോകാതിരിക്കാന്‍ ആരോ ഒരു നുണക്കഥ പ്രചരിപ്പിച്ചിരുന്നു -
 " ആ കാട്ടിനകത്ത്‌ ജിന്നുകള്‍ താമസിക്കുന്നുണ്ട്‌ പോലും!!! " 

 കാട്ടിനകത്തേക്ക്‌ കയറാന്‍ കമാനം പോലെ ഒരു കവാടവും നടവഴിയും ഞാന്‍ ശ്രദ്ധിച്ചിരുന്നു.പലപ്പൊഴും ഞാന്‍ അവിടെ നിന്ന്‌ അകത്തേക്ക്‌ ഒന്നെത്തി നോക്കും -  ഏതെങ്കിലും ജിന്നുകള്‍ പുറത്തേക്ക്‌ വരുന്നുണ്ടൊ എന്നറിയാന്‍.എന്റെ ധൈര്യം അവിടെ അവസാനിക്കുകയും ചെയ്യും. അപ്പോഴും അബ്ദുള്ള ധൈര്യത്തോടെ ഉള്‍ക്കാട്ടിലേക്ക്‌ പൊയി തിരിച്ചുവരും!! ജിന്നുകൾ അവന്റെ ചങ്ങാതിമാരാണത്രെ ! 

 ഒരു ദിവസം ക്ളാസ്സിനിടയില്‍ അബ്ദുള്ള മൂത്രമൊഴിക്കാന്‍ പുറത്തുപോയി.അല്‍പസമയത്തിനകം തന്നെ അബ്ദുള്ള ഓടിക്കിതച്ച്‌ തിരിച്ചെത്തി.

" എന്താ ? എന്തുപറ്റി ?" മമ്മുണ്ണി മാസ്റ്റര്‍ അബ്ദുള്ളയോട്‌ ചോദിച്ചു.  

"സേര്‍....ഞാ....ഞാന്‌......ജി....ജിന്ന്‌നെ കണ്ട്‌..." അബ്ദുള്ള പറഞ്ഞൊപ്പിച്ചു.  

"ജിന്നിനെ കാണേ...?... എവിടെ ? "

"അ...അതാ...അബിടെ..ഒരു ജിന്ന്‌ ബെളക്കും കത്തിച്ചങ്ങനെ നടക്ക്ണ്ണ്ട്‌..." അബ്ദുള്ള കണ്ട സംഗതി വിവരിച്ചു.

"ങേ!! ജിന്ന്‌ വിളക്കും കത്തിച്ച്‌ കാട്ടിലൂടെ നടക്കേ? "
മമ്മുണ്ണി മാസ്റ്റര്‍ക്കും വിശ്വസിക്കാനായില്ല.. മമ്മുണ്ണി മാസ്റ്റര്‍ ഹെഡ്‌മാസ്റ്റര്‍ വേലായുധന്‍ മാസ്റ്ററെ വിവരമറിയിച്ചു.

അബ്ദുള്ള ജിന്നിനെ കണ്ട വിവരം നിമിഷങ്ങള്‍ക്കകം സ്കൂളിലാകെ പരന്നു.മമ്മുണ്ണി മാസ്റ്ററും വേലായുധന്‍ മാസ്റ്ററും മറ്റ്‌ മാസ്റ്റര്‍മാരും അബ്ദുള്ളയും പിന്നെ ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും ജിന്നിനെ കാണാനായി ഗ്രൌണ്ടിലേക്ക്‌ നടന്നു. മമ്മുണ്ണി മാസ്റ്റര്‍ നല്ലൊരു വടി എടുത്ത്‌ കയ്യില്‍ പിടിച്ചു.ശേഷം കണ്ണടച്ച്‌ എന്തൊക്കെയൊ മന്ത്രിച്ചു.വേലായുധന്‍ മാസ്റ്റര്‍ ഒന്നും മനസ്സിലാകാതെ വാ പൊളിച്ചു നിന്നു.  

"അബ്ദുള്ളേ ...എവിടെയാ നീ ജിന്നിനെ കണ്ടത്‌?" 
മമ്മുണ്ണി മാസ്റ്റര്‍ അബ്ദുള്ളയോട്‌ ചോദിച്ചു.  

"കാട്ട്ണ്റ്ള്ള്ക്ക്‌ കൊറച്ച്‌ പൊയിട്ട്‌... " അബ്ദുള്ളയുടെ മറുപടി കേട്ട്  ഞങ്ങളെല്ലാവരും ജിന്നിനെ കാണാനായി തിക്കിത്തിരക്കി.  

"കുട്ടികളാരും കാട്ടിന്നകത്തേക്ക്‌ കയറരുത്‌.....അബ്ദുള്ള വാ...നടക്ക്‌.. "  

അബ്ദുള്ളയും മമ്മുണ്ണി മാസ്റ്ററും വേലായുധന്‍ മാസ്റ്ററും വേറെ രണ്ട്‌ മാസ്റ്റര്‍മാരും കാട്ടിനുള്ളിലേക്ക്‌ കയറി.മലത്തിന്റെയും മൂത്രത്തിന്റെയും രൂക്ഷ ഗന്ധം കാരണം എല്ലാവരും മൂക്ക്‌ പൊത്തി. പെട്ടെന്ന്‌ ഒരു ചെടിയുടെ അടിയില്‍ നിന്നും ഒരു വലിയ എലി പുറത്തേക്കോടി. മമ്മുണ്ണി മാസ്റ്ററും വേലായുധന്‍ മാസ്റ്ററും ഒന്ന്‌ ഞെട്ടി. ധൈര്യം സംഭരിച്ച്‌ വീണ്ടും മുന്നോട്ട്‌ നടക്കുന്നതിന്നിടയില്‍ പെട്ടെന്ന്‌ അബ്ദുള്ള വിളിച്ചു പറഞ്ഞു.

  "അതാ.....അതാ.....അതാ ജിന്ന്‌... !!" 

 അബ്ദുള്ള വിളിച്ചു പറഞ്ഞതും വേലായുധന്‍ മാസ്റ്ററും പിന്നിലുള്ളവരും ഞെട്ടിത്തിരിഞ്ഞ്‌ പുറത്തേക്കോടി. മമ്മുണ്ണി മാസ്റ്റര്‍ ജിന്നിനെ സൂക്ഷിച്ച്‌ നോക്കി... മെഴുകുതിരി കത്തിച്ച്‌ മലവിസര്‍ജ്ജനത്തിനിരിക്കുന്ന ഏതോ ഒരു നാടോടി!!!

Wednesday, November 22, 2006

വൈരൂപ്യങ്ങളുടെ കാവല്‍ക്കാരന്‍.

ആ രൂപത്തെ അയാള്‍ ഇമ വെട്ടാതെ നോക്കിനിന്നു.എന്തൊരു ഭംഗി ! അയാള്‍ക്കതിനെ വളരെ ഇഷ്ടപ്പെട്ടു.അയാളുടെ അസ്ഥികൂട സമാന ശരീരത്തിന്‌ പലപ്പോഴും മജ്ജയും മാംസവും സൌജന്യമായി നല്‍കിയത്‌ ആ രൂപമായിരുന്നു..!അയാളുടെ തടിച്ച ചുണ്ടും പരന്ന മൂക്കും ആ രൂപം സമര്‍ത്ഥമായി മറച്ചുവച്ചു.!!!അയാള്‍ ദ്വേഷ്യപ്പെടുമ്പോഴും മുഖം വക്രിച്ച്‌ കാണിക്കുമ്പോളും ആ രൂപം സൌമ്യനായി നിന്നു.!! ആ രൂപത്തെ അയാള്‍ സ്നേഹിച്ചു.കാരണം കഷണ്ടി കയറിയ അയാളുടെ തല പോലെ ആയിരുന്നില്ല അതിണ്റ്റെ തല.അതിലെപ്പോഴും കറുത്ത്‌ ഇടതൂര്‍ന്ന തലമുടി നിറഞ്ഞ്‌നിന്നു. അയാളുടെ ആജ്ഞാനുവര്‍ത്തിയായി ആ രൂപം അയാളുടെ കാല്‍കീഴില്‍തന്നെ സദാ നിലകൊണ്ടു. ആ രൂപത്തെ അയാള്‍ പ്രേമിച്ചു.കാരണം കറുത്തിരുണ്ട അയാളും വെളുത്ത്‌ സുന്ദരനായ അയാളുടെ സ്നേഹിതനും ആ രൂപത്തില്‍ സമന്‍മാരായിരുന്നു.... ഒരേ നിറമുള്ളവരായിരുന്നു!! അയാളുടെ വൈരൂപ്യങ്ങളെല്ലാം മറച്ചുവച്ച ആ രൂപം അയാളുടെ നിഴല്‍ തന്നെയായിരുന്നു.

Monday, November 13, 2006

ഉറക്കം

ഇന്നലെ ഉറങ്ങാന്‍ കിടന്നപ്പോള്‍ എന്റെ രണ്ടര വയസ്സായ മകളുടെ ചോദ്യം... "ഉപ്പച്ചി ഉറങ്ങിയോ ?"  

"ഇല്ല മോളേ..." ഞാന്‍ മറുപടി കൊടുത്തു.

  "ഉമ്മച്ചി ഉറങ്ങിയോ ?"

  "ഇല്ല..."



"ഞാന്‍ ഉറങ്ങിയോ ?"

  അവളുടെ നിഷ്കളങ്കമായ മൂന്നാം ചോദ്യം കേട്ട്‌ ഞങ്ങള്‍ക്ക്‌ ചിരി അടക്കാന്‍ കഴിഞ്ഞില്ല.

Sunday, November 12, 2006

ലൈംഗികബന്ധം ( സര്‍വീസ്‌ കഥകള്‍ - 3 )

ട്യൂഷന്‍ ക്ലാസ്സിലെ സ്റ്റാഫ്‌റൂമില്‍ അധ്യാപകര്‍ വെടിപറഞ്ഞിരിക്കുകയാണ്‌. ഞങ്ങളുടെ നാട്ടില്‍ നിന്നും കല്ല്യാണം കഴിച്ച അന്യനാട്ടുകാരനായ ഒരാള്‍ പുതിയ അധ്യാപകനായി അന്ന് ജോയിന്‍ ചെയ്തു.  

"നിങ്ങള്‍ക്ക്‌ അരീക്കോടുമായുള്ള ബന്ധം....?"ഒരു അധ്യാപകന്‍ ചോദിച്ചു.  

"ലൈംഗികബന്ധം..!!!" മന്‍സൂര്‍ മാസ്റ്ററുടെ മറുപടി കേട്ട്‌ പുതിയ അധ്യാപകനും ഞങ്ങളും ഞെട്ടിത്തരിച്ചിരുന്നു.

Saturday, November 11, 2006

അഗ്നിപര്‍വ്വതത്തിന്റെ മുകളില്‍ അല്‍പനേരം!!

സമയം ഇന്ന് രാവിലെ 8.30.ഞാന്‍ പ്രാതല്‍ കഴിഞ്ഞ്‌ ഇന്ന് പോസ്റ്റാനുള്ള വിഷയം ആലോചിച്ച്‌ വീട്ടുവരാന്തയില്‍ ഇരിക്കുകയാണ്‌.ഇന്നലെ വില്ലേജാപ്പീസില്‍ പോയി രണ്ട്‌ മണിക്കൂര്‍ അവിടത്തെ അധോലോകഗുമസ്തനെ ( L D Clerk ) കാത്ത്‌ നിന്നത്‌ പോസ്റ്റണോ , അബുവിന്റെ പുതിയ കഥ പോസ്റ്റണോ അതോ കോളേജിലെ ചില അനുഭവങ്ങള്‍ പോസ്റ്റണോ..ആകെ കണ്‍ഫൂഷനില്‍ ഇരിക്കുമ്പോള്‍ വെളുത്ത ഷര്‍ട്ടും വെളുത്ത മുണ്ടുമുടുത്ത്‌ മുടി ചീകി ഒതുക്കിയ കറുകറുമ്പനായ ഒരു മധ്യവയസ്കന്‍ കയറി വന്നു.



"ആബിദിന്റെ വീടേതാ...?" ആഗതന്‍ ചോദിച്ചു. ഒട്ടും പരിചയമില്ലാത്ത ആള്‍ എന്റെ പേര്‌ എടുത്ത്‌ പറഞ്ഞ്‌ അന്വേഷിച്ച്‌ വന്നപ്പോള്‍ ഞാന്‍ ഒന്നുകൂടി കണ്‍ഫൂഷനിലായി.

  "എന്താ...ഞാന്‍ തന്നെയാ ആബിദ്‌"

  "നിങ്ങളുടെ കാര്‍ എവിടെ?"

  'തമ്പുരാനെ...എന്റെ പേരും എനിക്ക്‌ കാറും ഉള്ളത്‌ അറിഞ്ഞെത്തിയ ഇയാള്‍ ആരാണ്‌ ' എനിക്ക്‌ ആകെ മൊത്തം ടോട്ടല്‍ കണ്‍ഫൂഷന്‍.

  "അതാ...അവിടെ.." യാന്ത്രികമായി ഞാന്‍ കാര്‍ നിര്‍ത്തിയിട്ട സ്ഥലം ചൂണ്ടിക്കാണിച്ചു. ആഗതന്‍ നേരെ കാറിനടുത്തേക്ക്‌ പോയി.ഞാന്‍ അയാളെ സശ്രദ്ധം നിരീക്ഷിച്ചു.

ആഗതന്‍ കാറിന്റെ പിന്നില്‍ അല്‍പനേരം കൈ കൊണ്ട്‌ തലോടി!!! 'ഇയാളിത്‌ എന്തിനുള്ള പുറപ്പാടാണ്‌...' എനിക്ക്‌ ഒന്നും പിടികിട്ടിയില്ല. അല്‍പസമയത്തിന്‌ ശേഷം കാറിന്റെ പിന്നില്‍ നിന്നും തുടച്ചെടുത്ത പൊടി തട്ടിക്കൊണ്ട്‌ അയാള്‍ എന്റെ അടുത്തേക്ക്‌ വന്നു.



"എന്നെ മനസ്സിലായില്ല അല്ലേ?..ഞാന്‍ റോക്കോണ്‍ മൂണ്‍...റിട്ടേഡ്‌ ഫ്രം..."



"ങേ!! എന്താ പേര്‌ പറഞ്ഞത്‌...?" 50 വര്‍ഷം മുമ്പ്‌ ഈ കറുകറുമ്പന്‌ ഇത്ര നല്ലൊരു പേര്‌ എങ്ങനെ കിട്ടി എന്ന അടുത്ത കണ്‍ഫൂഷനില്‍ ഞാന്‍ ചോദിച്ചു.


"റോക്കോണ്‍ മൂണ്‍...പച്ചമലയാളത്തില്‍ പറഞ്ഞാല്‍ പാറപ്പുറത്ത്‌ ചന്ദ്രന്‍!!!..ഇന്നലെ എന്റെ കാറ്‌ റിവേഴ്സെടുത്തപ്പോള്‍ പിന്നിലുണ്ടായിരുന്ന ഒരു പച്ച മാരുതി കാറിനെ തട്ടി..."  

"ഓഹോ...അതിന്ന്‌ എന്റെ കാര്‍ പച്ചയല്ല ; നീലയാണെന്ന് നിങ്ങള്‍ കാണുന്നില്ലേ ?" കണ്‍ഫൂഷന്റെ അഗ്നിപര്‍വ്വതത്തില്‍ നിന്ന എന്നില്‍ നിന്ന് ദ്വേഷ്യത്തിന്റെ ലാവ പൊട്ടിയൊലിക്കാന്‍ തുടങ്ങി.  

"ങാ..പച്ച ഈസ്‌ നീല...നീല ഈസ്‌ പച്ച...നിറമേതായാലും കാറ്‌ മാതുരി ആയാല്‍ മതി...ലൈക്ക്‌ മനുഷ്യനേതായാലും മതം നന്നായാല്‍ മതി..."

  "ഇപ്പോള്‍ ഇയാള്‍ക്കെന്താ വേണ്ടത്‌?" ഒന്നും മനസ്സിലാകാത്തതിനാല്‍ ഞാന്‍ ചോദിച്ചു.



"നഷ്ടപരിഹാരം.." ആഗതന്‍ ആവശ്യപ്പെട്ടു.  

"ങേ!!!...നിങ്ങളുടെ കാറ്‌ റിവേഴ്സെടുത്തപ്പോള്‍ ഏതോ ഒരു കാറിലിടിച്ചതിന്ന് ഞാന്‍ നഷ്ടപരിഹാരം തരികയോ.!!!!.?" എനിക്കാകെ കലി കയറി.  

"ങാ...എങ്കില്‍ വേണ്ട....ഞാന്‍ പോട്ടെ...നിന്റെ കാറും റിവേഴ്സെടുക്കും....സീ യൂ...ടാറ്റാ....സുമോ...." പറഞ്ഞ്‌ തിരിഞ്ഞതും ആഗതന്റെ വസ്ത്രത്തിനടിയില്‍ നിന്ന് ഒഴിഞ്ഞ ഒരു മദ്യക്കുപ്പി വീണതും ഒരുമിച്ചായിരുന്നു.

Thursday, November 09, 2006

മോലിക്കാക്കാന്റെ പുന്നാരമോള്‌ സൈനബ

"മോനേ.....അബൂ...ആരാത്‌ ബന്നേക്കണന്ന് നോക്ക്യാ..." ഉമ്മയുടെ വിളി അബു കേട്ടു. മാമനോ അമ്മായിയോ എളാപ്പയോ മറ്റോ വന്നാലാണ്‌ ഉമ്മ ഇങ്ങിനെ വിളിക്കാറുള്ളത്‌. അവരാരെങ്കിലുമാണെങ്കില്‍ തിന്നാനുള്ള വല്ലതും ഉണ്ടാകും.മാമയുടെ വീടിനടുത്ത്‌ കായ വറുക്കുന്ന കടയുണ്ട്‌.മാമ എപ്പോഴും കായ വറുത്തതുമായാണ്‌ വരവ്‌.അമ്മായിയുടെ വീട്ടില്‍ ധാരാളം മാങ്ങയുണ്ട്‌.മാങ്ങക്കാലമായാല്‍ അമ്മായിയുടെ വീട്ടില്‍ കുശാലാണ്‌.അമ്മായി വരുമ്പോള്‍ മാങ്ങത്തോലോ മാങ്ങ ഉണക്കിയതോ ആയിട്ടായിരിക്കും വരവ്‌.എളാപ്പയാണെങ്കില്‍ ഇടക്കിടെ നാട്ടില്‍ വരുന്ന ഗള്‍ഫ്‌കാരനാണ്‌.കഴിഞ്ഞ പ്രാവശ്യം വന്നപ്പോളാണ്‌ നെക്ക്യാ ചീറ്റ്‌ണ ശെന്റ്‌ കൊണ്ടുവന്നത്‌. "ആരായിരിക്കും ബന്നത്‌?" അബു ആലോചിച്ചു. "അബൂ...ഇങ്ങട്ട്‌ ബാടാ ചെയ്‌ത്താനെ..." ഉമ്മയുടെ അടുത്ത വിളിക്ക്‌ അബു കോലായിലെത്തി.കോലായിലെ ചാരുകസേരയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന ആളെ കണ്ട്‌ അബു ഞെട്ടി.'അര്‍മാന്‍ മോല്യാര്‍ !!!!' ഉമ്മാമ ഉണ്ടാക്കിവച്ച വിശറി എടുത്ത്‌ വീശിക്കൊണ്ട്‌ ഗമയില്‍ ചാരിക്കിടക്കുകയാണ്‌. അര്‍മാന്‍ മോല്യാരെ കണ്ട അബു വന്ന വേഗതയില്‍ തന്നെ അകത്തെ ഇരുട്ടിലേക്ക്‌ വലിഞ്ഞ്‌ വാതിലിന്റെ മറവില്‍ പതുങ്ങി നിന്നു. "ബീവാത്തൂ...അന്റെ മോന്‌ നല്ല കുട്ട്യേനും...പച്ചേങ്കില്‌....." അര്‍മാന്‍ മോല്യാര്‍ പറയാന്‍ തുടങ്ങി. "പച്ചേങ്കില്‌.....?" അബുവിന്റെ ഉമ്മ മറയില്‍ നിന്നുകൊണ്ട്‌ ചോദിച്ചു. "ഇപ്പം ഓന്‍ ബട്ക്കായി ബര്‌ണ്‌ണ്ട്‌...." " ആ...ബാപ്പല്ലാത്ത കുട്ട്യല്ലേന്ന് ബിചാരിച്ചാ ഞാന്‍ എത്തും പറ്യാത്ത്‌" "ഒരീസം ഞമ്മള്‌ ഓത്തള്ളീല്‌ ഫാത്തിഹ സൂറത്തങ്ങനെ ഓതുമ്പം ഒര്‌ കൂക്കല്‌....ആരാന്ന് ചോയ്ച്ചപ്പം അന്റെ മോന്‍ അബോ..." "ബദ്‌രീങ്ങളെ...! ന്റെ മോന്‌ എത്തെയ്നും പറ്റ്യേ..?" "മിസ്‌റ്‌ കട്ച്ചീന്നാ ഓന്‍ പറഞ്ഞ്‌....പച്ചേങ്കില്‌.?" "പച്ചേങ്കില്‌.....?" "ഞമ്മള്‌ ഓന്റെ കീസെ കജ്ജ്ട്ട്‌ നോക്കുമ്പം ഓന്‍ ടൗസറ്‌ല്‌ മുള്ളീക്‌ക്‍ണ്‌" "പടച്ചോനെ...ഞാനെത്താ ഈ കേക്കണേ...കെട്ടിച്ച്‌ ബ്‌ടാനായ ബാല്യേക്കാരന്‍ ടൗസറ്‌ല്‌ മുള്ളേ...?" വാതിലിന്‌ പിന്നില്‍ ഒളിച്ചിരുന്ന് എല്ലാം കേട്ടിരുന്ന അബുവിന്‌ നാണം തോന്നി. "ബേറെ ഒരീസം ഇന്നെ കണ്ടപ്പം ഓന്‍ കുര്‍ക്കന്‍ മണ്ട്‌ണ മാതിരി ഒര്‌ മണ്ടല്‌...ഇച്ച്‌ തോന്ന്‌ണത്‌ ഓന്റെ മേത്ത്‌ ഏതോ ഒര്‌ ചെയ്‌ത്താന്‍ കൂടീക്‌ക്‍ണാന്നാ..." "ബദ്‌രീങ്ങളെ...!" ബീപാത്തുമ്മ വീണ്ടും വിളിച്ചു. "ഞമ്മക്കോനെ ഔല്യപ്പാപ്പന്റെ അട്‌ത്തൊന്ന് കൊണ്ടോയോക്കാം.." അര്‍മാന്‍ മോല്യാരുടെ നിര്‍ദ്ദേശം കേട്ട അബു വീണ്ടും ഞെട്ടി..കാരണം ഔല്യപ്പാപ്പന്റെ അടുത്ത്‌ എത്തുന്നത്‌ പിരാന്ത്‌ , സിഹ്‌റ്‌ തുടങ്ങിയ മാരക പ്രശ്നങ്ങളാണ്‌. കുറച്ച്‌ മുമ്പ്‌ കുളത്തിങ്ങലെ കദീസൂന്റെ മേത്ത്‌ കൂട്യെ ജിന്നിനെ ഔല്യപ്പാപ്പ അടിച്ച്‌ പായ്പ്പിച്ച കിസ്സയും അബു കേട്ടിട്ടുണ്ട്‌. "അട്ത്ത ബാവ്ന്റന്നക്ക്‌ ഒരു സമേം ഔല്യപ്പാപ്പാനോട്‌ പറഞ്ഞ്‌ മാങ്ങാം...ബാവ്ന്റന്ന് ശികില്‍സ നല്ലോം ഏശും....ന്നാല്‌ ഞമ്മളെറങ്ങട്ടെ...ഔല്യപ്പാപ്പന്റെ അട്‌ത്ത്‌ പോണ ബിബരം അബൂനോട്‌ ഇപ്പം പറ്യണ്ട...." "പോകാന്‍ ബെരട്ടെ.." ശബ്ദം കേട്ട്‌ അര്‍മാന്‍ മോല്യാര്‍ തിരിഞ്ഞ്‌ നോക്കി...'അബു..!!' "ഞമ്മളെ മേത്ത്‌ ജിന്നും ചെയ്‌ത്താനൊന്നും കൂടീട്ട്ല്ല...പച്ചേങ്കില്‌ ഒര്‌ മന്‌സത്തി കൂടീട്ട്ണ്ട്‌...നല്ലൊര്‌ മൊഞ്ചത്തി..ഏതൗല്യപ്പാപ്പന്റട്ത്ത്‌പോയാലും ഞമ്മളയിനെ ഒജ്ജൂല..ഓളെ പേര്‌ സൈനൂന്ന്..മോലിക്കാക്കാന്റെ പുന്നാരമോള്‌ സൈനബ!!" അബു തന്റെ പ്രേമം ധൈര്യസമേതം പ്രഖ്യാപ്പിച്ചു. "ഓക്ക്‌ ഞമ്മളേം പെരുത്തിസ്‌ടാ..ഓക്ക്‌ നെല്ലിക്ക കൊണ്ടോയപ്പം കീസ നന്‌ഞ്ഞതാ ഞമ്മള്‌ മുള്ളീന്ന് ങള്‌ പറഞ്ഞ..." അബു തുടര്‍ന്നു. "പ്‌ഫ...ഹമുക്കേ...ഓത്തള്ളീലാ അന്റെ മൊബ്ബത്ത്‌....ഞി ജ്ജ്‌ ഓത്തള്ളീന്റെ പടിമെ ചൗട്ടണ്ട...ഹാ.." ദ്വേഷ്യത്തോടെ മുണ്ട്‌ കുടഞ്ഞ്‌ കൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ പടിയിറങ്ങി. "എന്റള്ളോ..ഞാനെത്തൊക്ക്യാ ഈ കാണ്‌ണതും കേക്‌ക്‍ണതും..." ബീപാത്തുമ്മ കരയാന്‍ തുടങ്ങി.ഒന്നും മിണ്ടാതെ അബു അവിടെ നിന്നും സ്ഥലം വിട്ടു. (തുടരും....)

Wednesday, November 08, 2006

എക്സ്പ്രസ്സ്‌ ഷൂ പോളിഷിംഗ്‌.

രണ്ടു ജോഡി ഷൂസുകള്‍ ചെരുപ്പുകുത്തിയുടെ മുമ്പിലേക്കിട്ട്‌ കൊടുത്തുകൊണ്ട്‌ അയാള്‍ ചോദിച്ചു. "ഇവ പോളിഷ്‌ ചെയ്യാന്‍ എത്ര രൂപയാവും?"

 "50 രൂപ" ഒരു കണ്ണ്‍ ഷൂവിലേക്കും മറ്റേ കണ്ണ്‍ അയാളിലേക്കും ഫോക്കസ്‌ ചെയ്തുകൊണ്ട്‌ ചെരുപ്പുകുത്തി പറഞ്ഞു.

 "എത്ര സമയമെടുക്കും ?"

 "അര മണിക്കൂര്‍ "

 "ങേ! അര മണിക്കൂറോ ? എനിക്ക്‌ 10 മിനിറ്റിനകം കിട്ടണം"

 "ശരി ശരി.."

 "അപ്പോള്‍ എത്ര രൂപയാകും ?"

 " 100 രൂപ " കൂസലില്ലാതെ ചെരുപ്പുകുത്തി പറഞ്ഞു.

 " ങേ....സമയം കുറച്ചപ്പോള്‍ കാശ്‌ കൂടുതലോ ? "

 " സാര്‍... എക്സ്പ്രസ്സ്‌ വണ്ടിക്കോ പാസ്സഞ്ചര്‍ വണ്ടിക്കോ ചാര്‍ജ്ജ്‌ കൂടുതല്‍ ? " ചെരുപ്പുകുത്തി തിരിച്ചുചോദിച്ചു.

 "എന്താ സംശയം...എക്സ്പ്രസ്സ്‌ വണ്ടിക്ക്‌.."

 "സാധാരണ പോസ്റ്റിനോ സ്പീഡ്‌ പോസ്റ്റിനോ ചാര്‍ജ്ജ്‌ കൂടുതല്‍ ? "

 " സ്പീഡ്‌ പോസ്റ്റിന്‌ തന്നെ "

 " പിന്നെ ഞാന്‍ ഒരു ചെരുപ്പുകുത്തി എക്സ്പ്രസ്സ്‌ സ്പീഡില്‍ ഷൂ പോളിഷ്‌ ചെയ്തുതരുന്നതിന്ന് അധികം കൂലി വാങ്ങുന്നതില്‍ എന്താ തെറ്റ്‌ ? "
ഉത്തരമില്ലാതെ അയാള്‍ നിന്ന് പരുങ്ങി.

Tuesday, November 07, 2006

ഇംഗ്ലീഷ്‌ മീഡിയം സ്കൂളില്‍ കുട പോയാല്‍....

എന്റെ അയല്‍വാസിയുടെ മകന്‍ ഇംഗ്ലീഷ്‌ മീഡിയം സ്കൂളിലാണ്‌ പഠിക്കുന്നത്‌.ഒരു ദിവസം അവന്‍ തന്റെ കുട സ്കൂളില്‍ മറന്ന് വെച്ചു. വീട്ടിലെത്തിയപ്പോള്‍ ഉമ്മ മകനോട്‌ ചോദിച്ചു.

" നിന്റെ കുട എവിടെപ്പോയി ?"

 " സ്കൂളില്‍ മറന്ന് വെച്ചു "

 "നാളെ മറക്കാതെ സ്കൂളില്‍ അന്വേഷിക്കണം "

 " ങാ " . പിറ്റേ ദിവസവും അവന്‍ കുടയില്ലാതെ തിരിച്ചു വന്നു.

 " എന്താ , കുട കിട്ടിയില്ലേ ?" ഉമ്മ ചോദിച്ചു.

 " ഇല്ല "

 " നീ അന്വേഷിച്ചോ?"

 " ഇല്ല "

 " ഛെ...എന്താ നീ അന്വേഷിക്കാഞ്ഞത്‌ ?"

 " നിങ്ങള്‍ പറയുന്ന പോലെ അങ്ങനെയങ്ങ്‌ ചോദിക്കാന്‍ പറ്റൂല..."

 " പിന്നെ ..."

 " അത്‌ ഇംഗ്ലീഷില്‍ ചോദിക്കണം....ബലൂണ്‍ വീര്‍പ്പിക്കുന്ന വിസിലടിക്കുന്ന വെള്ളം ചീറ്റുന്ന ഒരു കുട നിങ്ങള്‍ ആരെങ്കിലും കണ്ടോ എന്ന് ഇംഗ്ലീഷില്‍ എങ്ങനെ ചോദിക്കും എന്ന് ഉമ്മ ഒന്ന് പറഞ്ഞാട്ടെ..."

 " മോനേ......അതിലും നല്ലത്‌ നമുക്ക്‌ പുതിയൊരു കുട വാങ്ങുന്നതാ..." ഉമ്മ മെല്ലെ തടിയൂരി.

പടച്ചോന്റെ സമ്മാനം.

നാളെ പെരുന്നാളാണ്‌.വീടുകളിലെല്ലാം ആഹ്ലാദാരവങ്ങള്‍ മുഴങ്ങിത്തുടങ്ങി.പള്ളിയില്‍ നിന്നും തക്ബീര്‍ വിളികളും ഉയര്‍ന്നു തുടങ്ങി.കുഞ്ഞാലിയുടെ വീട്ടില്‍ മാത്രം ആഹ്ലാദമില്ല.ഇടിഞ്ഞ്‌ വീഴാറായ വീടിന്റെ തിണ്ണയില്‍ ആലോചിച്ചിരിക്കുകയാണ്‌ കുഞ്ഞാലി. 'പെരുന്നാളിനെങ്കിലും വയറ്‌ നിറയെ തിന്നാന്‍, ഉമ്മ പറഞ്ഞ പ്രകാരമാണ്‌ ഫിത്വര്‍സകാത്തിന്റെ അരിക്ക്‌ പള്ളിയില്‍ പോയത്‌.പക്ഷേ....ജീവിച്ചിരുന്ന കാലത്ത്‌ ബാപ്പ പള്ളിയില്‍ കയറാത്തതിനാല്‍ അരി കിട്ടിയില്ല.ബാപ്പ മണ്ണായിട്ട്‌ കൊല്ലം ഒന്നാവാറായി..എന്നിട്ടും......' "കുഞ്ഞാല്യേ....ബെന്ന് കെടന്നോ....ഞമ്മക്ക്‌ പെര്‌ന്നാളായിട്ടില്ലാന്നണ്ട്‌ ബിചാര്‌ച്ചാ മതി.." പാത്തു മകനെ സമാധാനിപ്പിച്ചു. "ആ...ഞമ്മക്കും ബെരും ബല്ല്യര്‌ന്നാളും ബെള്ള്യായ്ചിം....അന്ന് ഞമ്മള്‍ക്ക്‌ കോയിബിര്യാണി ബെക്കണം മ്മാ...." "ആ...മോനെ....ഉമ്മണ്ടെങ്കി അന്‌ക്ക്‌ ബെച്ച്‌ തരും...ഇപ്പം ന്റെ മോന്‍ ബെന്ന് ഒറങ്ങ്യാട്ടെ...." "മാണ്ടമ്മാ....ഞാന്‍ പോയിട്ട്‌പ്പം ബെരാം..."കുഞ്ഞാലി ഇരുട്ടില്‍ മറയുന്നതും നോക്കി പാത്തു നിന്നു.പുന്നാരമോന്‌ പെര്‌ന്നാളിനും ഒന്നും നല്‍കാന്‍ കഴിയാതെ ആ മാത്ര്വ്ഹൃദയം തേങ്ങി. കുഞ്ഞാലി എങ്ങോട്ടെന്നില്ലാതെ നടന്നു.പെട്ടെന്ന് അന്തരീക്ഷം മാറി.ആകാശത്ത്‌ കാര്‍മേഘങ്ങള്‍ ഉരുണ്ട്‌ കൂടിത്തുടങ്ങി.ശക്തിയായ കാറ്റും വീശിത്തുടങ്ങി.കൂരിരുട്ടില്‍ മിന്നല്‍ തെളിച്ചുകൊടുത്ത വെളിച്ചത്തില്‍ കുഞ്ഞാലി മുന്നോട്ട്‌ തന്നെ നടന്നു.മഴ പൊടിയാന്‍ തുടങ്ങിയെങ്കിലും കുഞ്ഞാലി അതും ഗൗനിച്ചില്ല. പെട്ടെന്ന് ശക്തിയുള്ള ഒരു മിന്നല്‍പ്പിണര്‍ വീണു.വഴിയില്‍ അല്‍പം മുന്നിലായി ആരോ വീണു കിടക്കുന്നത്‌ മിന്നലിന്റെ വെളിച്ചത്തില്‍ കുഞ്ഞാലി കണ്ടു.കുഞ്ഞാലി അയാളുടെ അടുത്തേക്ക്‌ ഓടിച്ചെന്നു.അടുത്ത മിന്നല്‍പ്പിണരില്‍ കുഞ്ഞാലി അയാളുടെ മുഖം വ്യക്തമായി കണ്ടു.തനിക്ക്‌ ഫിത്വര്‍സകാത്തിന്റെ അരി നിഷേധിച്ച പള്ളിക്കമ്മിറ്റി പ്രസിഡണ്ട്‌!!! "മോനേ...ഞാനെബ്‌ടയാ..?" ചെളിപുരണ്ട മുഖം തുടച്ചുകൊണ്ട്‌ പ്രസിഡണ്ട്‌ ചോദിച്ചു. "പേട്ച്ചണ്ട....ഇങ്ങള്‌ന്റെ മടീലാ...ഇങ്ങക്കെന്താ പറ്റ്യേ..?" "ഒന്നൂംല്ല....ഒര്‌ ഇടിബാള്‌ ബെന്നപ്പം ബീണതാ...ന്റെ ബീട്‌ ബ്‌ടെ അട്‌ത്താ...അബിടം ബെരെ ജ്ജ്‌ ഞമ്മളെ ഒന്നാക്കിത്തെരണം...പടച്ചോന്‍ മോനെ രച്ചിക്കും..."പ്രസിഡണ്ട്‌ ദൈന്യതയോടെ പറഞ്ഞു.കുഞ്ഞാലി അയാളെ താങ്ങി വീട്ടിലെത്തിച്ചുകൊടുത്തു.തിരിച്ചുപോരാന്‍ ഇറങ്ങിയപ്പോള്‍ പ്രസിഡണ്ട്‌ തടഞ്ഞു. "നിക്ക്‌..നിക്ക്‌...ഇത്‌ അന്‌ക്ക്‌ ന്‌ക്കട്ടെ..." ഒരു 500 രൂപാ നോട്ടെടുത്ത്‌ പ്രസിഡണ്ട്‌ കുഞ്ഞാലിയുടെ കീശയില്‍ തിരുകി. "അന്റെ പേരും കുടീം ഒന്നും ജ്ജ്‌ പറഞ്ഞ്‌ലാ..." രക്ഷപ്പെട്ട പ്രസിഡണ്ട്‌ കുശലപ്രശ്നം തുടങ്ങി. "ഞമ്മള്‌...ഞമ്മള്‌..."കുഞ്ഞാലി ശങ്കിച്ച്‌ നിന്നു. "ആ..ആരെ മോനാ...?" "ഞമ്മള്‌ പള്ളീല്‌ കേറാത്ത തെക്കേപൊര്‍ത്ത്‌ പക്രൂന്റെ മോന്‍...ങള്‌ ഞമ്മക്ക്‌ അരി തന്ന്ല...പച്ചേങ്കില്‌ ങള്‌ പറഞ്ഞ മാതിരി പടച്ചോന്‍ ഞമ്മളെ രച്ചിച്ച്‌...ന്നാ ബെരട്ടെ...അസ്സലാമലൈക്കും....." "വലൈക്കുമുസ്സലാം വറഹ്മത്തുള്ളാഹ്‌.."കണ്ണ്‌ തുറക്കപ്പെട്ട പ്രസിഡണ്ട്‌ അറിയാതെ സലാം മടക്കി.