Pages

Saturday, November 28, 2020

ഇലക്ഷനും ഞാനും

 തെരഞ്ഞെടുപ്പ്  കമ്മീഷന്റെ ഇഷ്ട ഉദ്യോഗസ്ഥനായാൽ കിട്ടുന്ന അപൂർവ്വ 'സൗഭാഗ്യങ്ങളെ'പ്പറ്റി ഞാൻ മുമ്പൊരു തെരഞ്ഞെടുപ്പ് കാലത്ത് ഇവിടെ പറഞ്ഞിരുന്നു.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ശ്രദ്ധയിൽ അത് പെട്ടതിനാലാവാം കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് ജോലിയിൽ നിന്നും പൂർണ്ണമായും എന്നെ ഒഴിവാക്കി.അങ്ങനെ വളരെക്കാലത്തിന് ശേഷം ഞാൻ എന്റെ സ്വന്തം ബൂത്തിൽ പോയി ക്യൂ നിന്ന് ആ പ്രക്രിയ ആസ്വദിച്ചു. 


വീണ്ടും ഒരു തെരഞ്ഞെടുപ്പ് മുന്നിൽ വന്ന് വാ പിളർന്നപ്പോൾ ഡ്യൂട്ടി ഉറപ്പിച്ചു. എനിക്കാണോ മറ്റാർക്കെങ്കിലും ആണോ തെറ്റിയത് എന്നറിയില്ല, ഇത്രയും കാലത്തെ സർവീസിനിടക്ക് ആദ്യമായി, നിയമന ഉത്തരവിൽ എന്റെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളു. ഉത്തമാ, അതൊരു തെറ്റല്ല.ഇത്തവണ എന്നെ സൈഡ് ബെഞ്ചിൽ ഇരുത്താനാണ് വരണാധികാരിയുടെ തീരുമാനം. അതായത് റിസർവ് ഗണത്തിൽ. മാത്രമല്ല, കാലങ്ങളായി എല്ലാ തെരഞ്ഞെടുപ്പ് പ്രക്രിയയിലും പ്രിസൈഡിംഗ് ഓഫീസർ എന്ന ഗമണ്ടൻ അധികാരം വഹിക്കുന്ന എനിക്ക് ഇത്തവണ കിട്ടിയിരിക്കുന്നത് ഗമണ്ടന്റെ തൊട്ടു താഴെയുള്ള ഫസ്റ്റ് പോളിങ് ഓഫീസർ ഡ്യൂട്ടിയും.


ഞാനായിട്ട് കമ്മീഷനോട് ഒരു തെറ്റും ചെയ്തിട്ടില്ല.നിയമസഭാ തെരഞ്ഞ്ഞെടുപ്പിൽ എന്റെ ബൂത്തിലെ വോട്ടിംഗ് യന്ത്രം പണിമുടക്കിയിരുന്നു എന്നത് ശരി തന്നെ.പക്ഷെ , അതിന് ഞാനെന്ത് പിഴച്ചു? അതല്ല , ചെറുപ്പക്കാർക്ക് അവസരം നൽകാനാണെങ്കിൽ എന്നെക്കാളും വയസ്സനായ അഷ്‌റഫ് സാർക്ക് ഡ്യൂട്ടി നൽകിയത് എങ്ങനെ ? മൂപ്പരെ തലയിൽ മുടി ഉണ്ടെന്നേയുള്ളു, സീനിയർ സിറ്റിസൺ ആകാൻ അധിക കാലമൊന്നും മൂപ്പർക്ക് ഇനി ഓടേണ്ടി വരില്ല. 


ഏതായാലും കാത്തിരിപ്പിന്റെ മുഷിപ്പ് ഇല്ലാതെ അന്ന് 'പണി' കിട്ടും എന്ന് തന്നെ പ്രതീക്ഷിക്കുന്നു. കാരണം എൻ്റെ പേരിലെ അക്ഷരങ്ങൾ കമ്മീഷന് അത്രക്കും ഇഷ്ടാ... !! ബാക്കി ഇനി 'പണി' കിട്ടീട്ട് ശൊല്ലാം ട്ടോ.

നാഴികക്കല്ലുകൾ പിന്നിടുമ്പോൾ

 ഉപ്പും കർപ്പൂരവും (Salt & Camphor) എന്ന എൻ്റെ യു ട്യൂബ് ചാനൽ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുകയാണ്. 4000 വാച്ച് ഹവർ എന്ന കടമ്പക്ക് ശേഷം 2000 സബ്സ്ക്രൈബർമാർ ആയ സന്തോഷം പങ്കിടുന്നു.

Thursday, November 26, 2020

ഡീഗോ മറഡോണ

 നാട്ടിലൊന്നും ടെലിവിഷനുകൾ പ്രചുരപ്രചാരം നേടാത്ത 1980 കളുടെ മദ്ധ്യകാലം. അന്ന് ഞാൻ ഹൈസ്കൂൾ വിദ്യാർത്ഥിയാണ്. പത്രം മാത്രമായിരുന്നു അന്ന് ലോക വിവരങ്ങൾ അറിയാനുള്ള ഏക മാർഗ്ഗം. അത്യാവശ്യം വരുമാനമുള്ളവരുടെ വീട്ടിൽ മാത്രമേ പത്രവും ഉണ്ടാകാറുള്ളൂ.

അരീക്കോട്ടുകാരൻ എന്ന നിലക്ക് കാൽപന്തുകളി രക്തത്തിൽ അലിഞ്ഞ് ചേർന്നതിൻ്റെ ഫലമായി പന്ത് കളി എൻ്റെ ഇഷ്ടപ്പെട്ട ഒരു ഗെയിം ആയിരുന്നു. കുട്ടികൾ നടത്തുന്ന ലോക്കൽ ടൂർണ്ണമെൻറുകളിൽ കളിക്കാനും വൈകിട്ട് പുഴയുടെ തീരത്ത് കളിക്കാനും ലോക്കൽ സെവൻസ് മത്സരങ്ങൾ കാണാനും ഫുട്ബാൾ വാർത്തകൾ വായിക്കാനും എല്ലാം ഈ കളിക്കമ്പം ഇടയാക്കിയിട്ടുണ്ട്.

1986-ൽ ഞാൻ പത്താം ക്ലാസിൽ എത്തിയ വർഷമാണ് മെക്സിക്കോ ലോകകപ്പ് അരങ്ങേറുന്നത്. അന്നത്തെ പത്രവായനക്കിടയിൽ ഒരു വാർത്ത എൻ്റെ ശ്രദ്ധയിൽ പെട്ടു . എന്തോ ഒരു പ്രശ്നത്തിൻ്റെ പേരിൽ ആരോടോ ഉടക്കി നിന്നിരുന്ന ( അതെല്ലാം ഓർമയിൽ നിന്ന് മാഞ്ഞു പോയി) അന്നത്തെ സൂപ്പർ താരം അർജൻറീനയുടെ ഡീഗോ മറഡോണ ക്ഷമാപണം നടത്തി എഴുതിയ കത്തായിരുന്നു വാർത്തയിലെ വിഷയം. ഒരു മഹാപ്രതിഭയുടെ ഈ പ്രവർത്തനം എൻ്റെ കുട്ടി മനസ്സിൽ അന്ന് ഒരാരാധന സൃഷ്ടിച്ചു. അന്ന് മുതൽ അറിയാതെ ഞാൻ അർജൻ്റീന ടീമിൻ്റെ ആരാധകനായി (പിന്നീട് ഓരോ ലോക കപ്പിലും എൻ്റെ ടീമുകൾ മാറിമറിഞ്ഞു). ആ വർഷം മറഡോണ എന്ന ഒറ്റയാൻ്റെ മാസ്മരിക പ്രകടനത്തിൻ്റെ പിൻബലത്തിൽ അർജൻ്റീന ചരിത്രത്തിലെ രണ്ടാം ലോകകപ്പ് ഉയർത്തി. 

മെക്സിക്കോ ലോകകപ്പ് കാണാൻ വേണ്ടി എൻ്റെ വലിയ മൂത്താപ്പ ടെലിവിഷൻ വാങ്ങിയതും മറഡോണയുടെ പന്തു കൊണ്ടുള്ള ഇന്ദ്രജാലം ബ്ലാക്ക് & വൈറ്റിൽ കണ്ടതും ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു. 

പത്രങ്ങളിൽ ബ്ലാക്ക് & വൈറ്റിൽ വന്നിരുന്ന ഫോട്ടോകൾ ആയിരുന്നു അന്ന് പല ചുമരുകളിലും സ്ഥാനം പിടിച്ചിരുന്നത്. എന്നാൽ ഫുട്ബാൾ എന്നെക്കാളും തലയിൽ കയറിയ എൻ്റെ അനിയൻ വാങ്ങിക്കൊണ്ടു വന്ന സ്പോർട്സ്റ്റാർ ഇംഗ്ലീഷ് മാഗസിനിൽ നിന്ന് കിട്ടിയ കളർ ഫോട്ടോകൾ അവൻ്റെ റൂമിൻ്റെ ചുമരുകളിൽ നിറഞ്ഞ് നിന്നു. അവൻ ഒഴിവാക്കിയത് എൻ്റെ പുസ്തകങ്ങളുടെ ചട്ടകളിലും സ്ഥാനം പിടിച്ചു. 

ഞങ്ങളുടെ കോളനിയിൽ ആദ്യമായി വാങ്ങിയ ടിവിക്ക് മുമ്പിൽ രാത്രി എല്ലാവരും തടിച്ച് കുടിയിരുന്ന് കണ്ട മറഡോണയുടെ ഫുട്ബാളാനന്തര ജീവിതം ദുരന്തമായി മാറിയതും പിന്നീട് പല തവണ പത്രങ്ങളിൽ നിന്ന് വായിച്ചു. എങ്കിലും നീലയും വെള്ളയും കലർന്ന ജഴ്സിയിൽ ആ മാന്ത്രികക്കാലുകൾ ത്രസിപ്പിച്ച മനുഷ്യ ഹൃദയങ്ങൾ നിരവധിയാണ്. അതിനാൽ തന്നെ കാതങ്ങൾ അകലെയാണെങ്കിലും മറഡോണയുടെ വിയോഗ വാർത്ത മനസ്സിൽ നൊമ്പരം ഉണ്ടാക്കുന്നു .

ഫുട്ബാൾ മാന്ത്രികന് ആദരാഞ്ജലികൾ


Tuesday, November 24, 2020

കാൾ നമ്പർ 1

 ഇടക്കിടക്ക് എനിക്കോ മക്കൾക്കോ ലഭിക്കുന്ന പുരസ്കാരങ്ങളെപ്പറ്റിയും ഡിഗ്രികളെപ്പറ്റിയും പറയുമ്പോഴാണ് അൽപമെങ്കിലും ഞാൻ എന്നെപ്പറ്റി ഇവിടെ സൂചിപ്പിക്കാറുള്ളു എന്നാണ് എൻ്റെ വിശ്വാസം. വായനക്കാർക്ക് അത് തള്ളുകയോ കൊള്ളുകയോ ചെയ്യാം. 

ഇന്നത്തെ ഈ പോസ്റ്റ് ഞാൻ എന്നെപ്പറ്റി തന്നെയാണ് എഴുതാൻ ആഗ്രഹിക്കുന്നത്. ഇതൊരു തളളല്ല, ബട്ട് നിങ്ങൾക്ക് വേണമെങ്കിൽ തള്ളാം.

പ്രൊഫഷണൽ കോളേജിലേക്കുള്ള പ്രവേശനത്തിൻ്റെ ഭാഗമായി കുട്ടികൾക്കുണ്ടാകുന്ന വിവിധ സംശയങ്ങൾ ദുരീകരിക്കാനുള്ള ഒപ്ഷൻ ഫെസിലിറ്റി സെൻ്റർ കോർഡിനേറ്ററായതിനാൽ നിരവധി ഫോൺവിളികൾ വരാറുണ്ട്. ഇക്കഴിഞ്ഞ ദിവസം വന്ന വിവിധ വിളികൾ അപഗ്രഥനം ചെയ്തപ്പോഴാണ് ഞാൻ തന്നെ അന്തം വിട്ടത്.

കാൾ നമ്പർ 1 : ( അറിയാത്ത നമ്പർ)

"സാർ, ഞാൻ എഞ്ചിനിയറിംഗ് അഡ്മിഷന് ഫീസടച്ചെങ്കിലും കോളേജിൽ ചേർന്നില്ല. ഇനിയത് റീഫണ്ട് ചെയ്യാൻ എന്ത് ചെയ്യണം?"

ആവശ്യമായ നടപടികൾ പറഞ്ഞു കൊടുത്ത് ഫോൺ വച്ചു.

കാൾ നമ്പർ 2 : (പത്താം ക്ലാസ് സഹപാഠി)

"ആബിദേ... എൻ്റെ അയൽവാസിയുടെ SSLC ബുക്ക് നഷ്ടപ്പെട്ടു. ഡ്യൂപ്ലിക്കേറ്റ് ബുക്ക് കിട്ടാൻ എന്താണ് ചെയ്യേണ്ടത്?"

എൻ്റെ ഭാര്യയുടെ ഡിഗ്രി മാർക്ക് ലിസ്റ്റ് നഷ്ടപ്പെട്ട സമയത്ത് ഞാൻ ചെയ്ത കാര്യങ്ങൾ മനസ്സിലോടിയെത്തിയെങ്കിലും ഞാനത് പറഞ്ഞില്ല. എൻ്റെ സുഹൃത്തായ ഒരു ഹെഡ്മാസ്റ്ററെ വിളിച്ച് വിവരങ്ങൾ അറിഞ്ഞ് വച്ചു. സഹപാഠി വീണ്ടും വിളിച്ചപ്പോൾ അവന് പറഞ്ഞു കൊടുക്കുകയും ചെയ്തു.

കാൾ നമ്പർ 3 : (അറിയാത്ത നമ്പർ)

"ഹലോ "

"ഹലോ " ഞാനും ഹലോ മടക്കി.

"Nടട പ്രോഗ്രാം ഓഫീസർ ആബിദ് സാർ ആണോ?"

" ആബിദ് ആണ്. ഇപ്പോൾ Nടട പ്രോഗ്രാം ഓഫീസർ അല്ല..."

"ആ... സർ... നാളെ മെഡിക്കൽ കോളേജിൽ ഒരു ഓപ്പറേഷന് രണ്ട് യൂണിറ്റ് ഒ പോസിറ്റീവ് ബ്ലഡ് വേണമായിരുന്നു "

"ഓകെ... കുട്ടികൾ ആരും കോളേജിൽ ഇല്ല. എങ്കിലും ഞാൻ ഒന്ന് ശ്രമിക്കട്ടെ... നിങ്ങളാ ഡീറ്റെയിൽസ് ഒന്ന് വാട്സാപ്പ് ചെയ്യൂ... "

വാട്സാപ്പ് സന്ദേശം വന്ന ശബ്ദം കേട്ട് ഞാനത് തുറന്ന്‌ NSS വളണ്ടിയർ സെക്രട്ടെറിക്ക് ഫോർവേഡ് ചെയ്തു. വൈകുന്നേരത്തോടെ അവരത് അറേഞ്ച് ചെയ്ത് കൊടുക്കുകയും ചെയ്തു.

ആ സന്ദേശത്തിൻ്റെ തൊട്ടു താഴെയായി വന്ന പഴയ പത്താം ക്ലാസ് കൂട്ടുകാരിയുടെ വോയിസ് മെസേജ് അപ്പോഴാണ് എൻ്റെ ശ്രദ്ധയിൽപ്പെട്ടത്. ഞാനത് കേട്ടു.

"ആബിദേ... പച്ചക്കറിച്ചെടിയിലെ ഈ വെള്ള ജന്തുക്കളെ കളയാൻ എന്താ തളിക്കുക ?"

"ഇത് കുറച്ചധികം ബാധിച്ചിട്ടുണ്ട്. കൂടുതൽ ബാധിച്ച ഇലകൾ പറിച്ചെടുത്ത് ചവിട്ടി അരക്കുക. മറ്റുള്ളവയിൽ വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം തളിച്ച് നോക്കുക.. " തിരിച്ച് ശബ്ദ സന്ദേശം നൽകിയപ്പോഴക്കും അടുത്ത കാൾ വന്നു.

കാൾ നമ്പർ 5 : (അറിയാത്ത നമ്പർ)

"ആബിദല്ലേ... " ഒരു പെൺ ശബ്ദം .

"അതേ...''

" എന്നെ മനസ്സിലായോ?"

"ഇല്ല ...''

" ഞാൻ നിൻ്റെ പ്രീഡിഗ്രി ക്ലാസ് മേറ്റ് "

പ്രീഡിഗ്രിക്കാലത്തെ പലരെപ്പറ്റിയും അന്നത്തെ 'സംഭവവികാസ 'ങ്ങളെപ്പറ്റിയും പറഞ്ഞതോടെ അവളെൻ്റെ ക്ലാസ്മേറ്റ് തന്നെയെന്ന് എനിക്കുറപ്പായി.

"പിന്നെ ... എനിക്കൊരു കാര്യം അറിയണായിരുന്നു''

"ങാ.. പറ..." മുപ്പത് വർഷം മുമ്പത്തെ സ്മരണകളിൽ നിന്നും ഞാൻ തിരിച്ച് വർത്തമാന കാലത്തെക്കെത്തി.

" ആലുവ KMEA ആർകിടെക്റ്റ് കോളേജിനെപ്പറ്റി അറിയോ?"

"അറിയില്ല ... അവിടെ ആളുണ്ട് ... ഞാൻ  അന്വേഷിച്ച് പറയാം.. "

"ഓ കെ ... എങ്കിൽ ഇവയെപ്പറ്റി കൂടി ഒന്ന് വിവരം തരണേ..." മറ്റ് രണ്ട് കോളജുകൾ കൂടി അവൾ പറഞ്ഞ് തന്നു.

"ഓ കെ... രണ്ട് ദിവസം വെയിറ്റ് ചെയ്യണം..." രണ്ട് ദിവസം കഴിഞ്ഞ് ആ വിവരവും നൽകി.

ജീവിതത്തിൽ എന്തൊക്കെ  നേടിയാലും , ആവശ്യമുള്ളവർക്ക് ഒരു കൈത്താങ്ങ് നൽകാൻ സാധിക്കുന്നത് തന്നെയാണ് ഏറെ സന്തോഷം നൽകുന്നത് എന്ന് ഒരിക്കൽ കൂടി ഞാൻ അന്ന് തിരിച്ചറിഞ്ഞു.

Friday, November 20, 2020

അമ്മാവന്റെ കൂളിംഗ് എഫക്ട്

 നിരവധി പുസ്തകങ്ങൾ വായിക്കുകയും അവയിൽ പലതിനെയും പറ്റി എന്റെ അഭിപ്രായം തുറന്ന് പറയുകയും ചെയ്ത ശേഷമാണ് ഞാനും ഒരു പുസ്തക രചയിതാവാകുന്നത്. എന്റെ പുസ്തകവും ഒന്ന് പരിചയപ്പെടുത്തുക എന്നതാണ് എൻ്റെ ഉദ്ദേശം.

2006 ൽ ബ്ലോഗ് എഴുതിത്തുടങ്ങിയ ഞാൻ ഒരിക്കലും കാണാത്ത ഒരു സ്വപ്നമായിരുന്നു പുസ്തകപ്രസാധനം. ഔദ്യോഗികമായ ചില പരിമിതികൾ കാരണമാണ്  ഈ സ്വപ്നത്തിന് ചിറക് മുളക്കാതിരിക്കാൻ കാരണം. ബട്ട് , ഏറും മോറും ഒത്തുവരിക എന്ന ഞങ്ങളുടെ നാടൻ ശൈലി അക്ഷരാർത്ഥത്തിൽ പുലർന്നപ്പോൾ എൻ്റെ ആ സ്വപ്നവും തളിരിട്ടു , പൂവിട്ടു ആൻറ് ഫൈനലി കായയായി.

ബ്ലോഗിൽ എഴുതിയ , നിങ്ങളിൽ പലരും കമന്റ് ചെയ്തും കയ്യടിച്ചും പ്രോത്സാഹിപ്പിച്ച 13 കഥകളുടെ സമാഹാരമാണ് അമ്മാവന്റെ കൂളിംഗ് എഫക്ട്. സത്യം പറഞ്ഞാൽ എന്റെയും സുഹൃത്തുക്കളുടെയും അനുഭവങ്ങൾ നർമ്മത്തിലൂടെ അവതരിപ്പിക്കുന്നതാണ് ഈ പുസ്തകം. സാങ്കല്പികവും യഥാർത്‌ഥവുമായ  നിരവധി കഥാപാത്രങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട്..

ഇന്ത്യക്കകത്ത് പുസ്തകം തപാലിൽ ലഭിക്കാൻ 110 രൂപ 9447842699 എന്ന നമ്പറിൽ ഗൂഗിൾ പേ ചെയ്ത് പൂർണ്ണ മേൽവിലാസം പിൻകോഡ് സഹിതം അതേ നമ്പറിലേക്ക് വാട്സ്ആപ് ചെയ്യുക 

 

പുസ്തകം : അമ്മാവന്റെ കൂളിംഗ് എഫക്ട് 

രചയിതാവ്:  ആബിദ് അരീക്കോട് 

പ്രസാധകർ:  ലിപി പബ്ലിഷേഴ്സ് 

പേജ്: 64

വില : 80 രൂപ

Sunday, November 15, 2020

അപൂർവ്വ ഡബിൾ സെഞ്ച്വറി

 പത്ത് വർഷങ്ങൾക്ക് മുമ്പ്, ഞാൻ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ മെഡിക്കൽ/എഞ്ചിനീയറിംഗ് കോഴ്സ് പ്രവേശന പരീക്ഷയുടെ ഹെൽപ് ഡെസ്കിന്റെ ചാർജ്ജ് ഏറ്റെടുക്കുന്ന ദിവസം. അന്നത്തെ അക്കൗണ്ട്സ് ഓഫീസർ ആയ അയ്യപ്പൻകുട്ടി സാർ, സൈറ്റിൽ നൽകാനായി എന്റെ ഫോൺ നമ്പർ നൽകട്ടെ എന്ന് ചോദിച്ചു.അതത്ര വലിയ ഒരു പ്രശ്നമായി തോന്നാത്തതിനാൽ ഞാൻ ഉടനെ സമ്മതം മൂളി. സാർ നമ്പർ നൽകി ഞാൻ മറ്റെന്തോ സംസാരിക്കുമ്പോഴേക്കും ആദ്യത്തെ വിളി വന്നു.പിന്നാലെ, ഫോൺ ചെവിയിൽ നിന്ന് താഴ്ത്താൻ പറ്റാത്ത വിധത്തിൽ വിളികളുടെ സുനാമി ആയിരുന്നു അടിച്ചത്. അയ്യപ്പൻകുട്ടി സാർ എന്റെ അവസ്ഥ കണ്ട് ചിരിക്കാൻ തുടങ്ങി.മൊബൈൽ ഫോണുകളിൽ  അന്നത്തെ സ്റ്റാർ ആയിരുന്ന നോക്കിയയുടെ കട്ട ഫോൺ ഏതാനും നിമിഷങ്ങൾക്കകം തന്നെ ബാറ്ററി ഡൗൺ ആയി ഓഫായി.

അന്ന് നമ്പർ  നൽകിയതിന്റെ ഗുണമോ ദോഷമോ എന്നറിയില്ല പിന്നീട് എല്ലാ വർഷവും ഞാൻ ഈ ഡെസ്കിന്റെ ഇൻ ചാർജ്ജ് ആയി.ഇടക്ക് വയനാട്ടേക്ക് സ്ഥലം മാറിയപ്പോഴും തൊപ്പി മാറിയില്ല.കോഴിക്കോട്ടേയ്ക്ക് തിരിച്ചെത്തിയപ്പോഴും പ്രസ്തുത സ്ഥാനം ഭദ്രമായി നീക്കി വച്ചിരുന്നു. ഞാൻ സന്തോഷ പൂർവ്വം തന്നെ  അതേറ്റെടുക്കുകയും ചെയ്തു. 

 ഇക്കഴിഞ്ഞ ദിവസം ഞാൻ അതിന്റെ ഏറ്റവും ഭീകരമായ മുഖം നേരിൽ കണ്ടു. അഡ്മിഷൻ സംബന്ധമായ സംശയങ്ങൾ നികത്താനായി യൂട്യൂബിൽ വീഡിയോ കൂടി ചെയ്യുന്ന എന്റെ ഫോൺ രാവിലെ ഏഴു മണിക്ക് തന്നെ റിംഗ് ചെയ്യാൻ തുടങ്ങി.കുട്ടികൾക്ക് ഇത് സംബന്ധമായ പരിചയം വളരെ കുറവായതിനാൽ കാളുകൾക്ക് ഞാൻ മറുപടിയും നൽകി.ഒരു കാളിന് മറുപടി പറയുന്നതിനിടക്ക് നാല് മിസ്‌കാൾ എങ്കിലും വന്നിരിക്കും .രാത്രി 11 മണിക്ക് അവസാനത്തെ കാളിനും മറുപടി പറഞ്ഞ് ഫോൺ  വയ്ക്കുമ്പോൾ ഫോൺ ഐക്കണിന് മേലെ മിന്നി മറയുന്ന സംഖ്യ കണ്ട് ഞാൻ ഒന്ന് കണ്ണ് തിരുമ്മി. ഇല്ല , മാറ്റം ഇല്ല - 118 മിസ്‌ഡ് കാളുകൾ !! എങ്കിൽ അറ്റന്റ് ചെയ്തത് എത്ര എന്ന ഒരു സംശയം  തീർക്കാനായി കാൾ രജിസ്റ്റർ എടുത്ത് എണ്ണി നോക്കി- 137 കാളുകൾ !!അങ്ങനെ ഒരു അപൂർവ്വ ഡബിൾ സെഞ്ച്വറിക്ക് ഞാൻ അർഹനായി.തലക്കകത്തെ മെഡുല മണ്ണാങ്കട്ട ഏത് പരുവത്തിലാന്ന് ദൈവത്തിനറിയാം.

Monday, November 09, 2020

എന്റെ ആദ്യ കഥാസമാഹാരം

 2006 മുതൽ മലയാളം ബ്ലോഗ് എഴുതിത്തുടങ്ങിയപ്പോൾ എഴുത്ത് തുടരും എന്നോ തുടരണം എന്നോ ഒന്നും മുൻധാരണ ഇല്ലായിരുന്നു. സഹ ബ്ലോഗർമാരുടെ നിർലോഭമായ പിന്തുണയോടെ വർഷങ്ങൾ ഓരോന്നായി പിന്നിട്ടു.പല സഹയാത്രികരും പഴയ വഴിയിൽ നിന്ന് പുതിയ വഴിയിലേക്ക് മാറി. എന്തോ ഓമനസ്സ് സമ്മതിക്കാത്തതിനാൽ ഞാൻ ബ്ലോഗുലകത്തിൽ തന്നെ തുടർന്നു.

വർഷം തോറും വിവിധ വിഭാഗങ്ങളിലായി നൂറോളം പോസ്റ്റുകൾ ആയിരുന്നു ഇട്ടിരുന്നത്. ആദ്യകാലത്ത് ഹാസ്യം മാത്രമായിരുന്നു വിഷയമെങ്കിൽ പിന്നീട് അത് പലതിനും വഴിമാറി. എങ്കിലും ഹാസ്യത്തോടും യാത്രാ വിവരണത്തോടും എനിക്ക് ഒരു പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. ഹാസ്യകഥകൾ വായിച്ച പല അഭ്യൂദയകാംക്ഷികളും അവ സമാഹരിച്ച് പുസ്തകമാക്കുന്നതിന് നിരന്തരം പ്രേരിപ്പിച്ചെങ്കിലും സമയമായില്ല എന്ന തോന്നൽ എന്നെ പിൻവലിച്ചു. ചില പബ്ലിഷർമാരും മുന്നോട്ട് വന്നെങ്കിലും ഞാൻ സമ്മതം മൂളിയില്ല.

'എല്ലാത്തിനും  അതിന്റേതായ ഒരു സമയമുണ്ട് ദാസാ..' എന്ന ഡയലോഗ് വീണ്ടും എന്റെ മനസ്സിൽ കയറിയത് ഈ കൊറോണ കാലത്താണ്. സമയം ധാരാളമായി കിട്ടിയതോടെ കൂട്ടുകാരുടെ പ്രോത്സാഹനത്തിന് ഒരു മറുപടി നൽകാം എന്ന് തീരുമാനിച്ചു. പല നവാഗതരുടെയും പുസ്തകങ്ങൾ പബ്ലിഷ് ചെയ്ത പേരക്ക ബുക്സുമായി ചർച്ച ചെയ്‌തെങ്കിലും തീരുമാനം വീണ്ടും മാറ്റി.അതിനിടയിൽ യാദൃശ്ചികമായി  ലിപി പബ്ലിക്കേഷന്സിന്റെ എം ഡി അക്ബർക്കയുമായി ഓൺലൈൻ ബന്ധം സ്ഥാപിച്ചു. അങ്ങനെ ബ്ലോഗിൽ പബ്ലിഷ് ചെയ്ത പതിമൂന്ന് കഥകൾ ഉൾപ്പെടുത്തി എന്റെ ആദ്യ കഥാസമാഹാരം  "അമ്മാവന്റെ കൂളിങ്ങ് എഫക്ട് " എന്ന പേരിൽ പുസ്തകമായി.

ഒരു നവാഗതനെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ ഒരു പ്രകാശനം തന്നെയാണ് എന്റെ പുസ്തകത്തിന് ലഭിച്ചത്. ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ആണ് പുസ്തക പ്രകാശനം നടന്നത്.എനിക്ക് പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും ഈ ഒരവസരം നൽകിയതിന് ലിപി പബ്ലിക്കേഷന്സിന് ഹൃദ്യമായ നന്ദി അറിയിക്കുന്നു. എല്ലാവരുടെയും സഹകരണം ഉണ്ടായിരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. 80 രൂപയാണ് പുസ്തകത്തിന്റെ വില. കയ്യൊപ്പിട്ട കോപ്പികൾ ആവശ്യമുള്ളവർ നേരിട്ട് ബന്ധപ്പെടുക - 9447842699 




Tuesday, November 03, 2020

ഓ എന്ന ഔ

 "ഉപ്പച്ചീ... ഈ മലയാളം അക്ഷരങ്ങൾ ആരാ ഉണ്ടാക്കിയത്?" അക്ഷരങ്ങൾ പഠിപ്പിക്കുന്നതിനിടെ മകൻ്റെ അപ്രതീക്ഷിത ചോദ്യത്തിന് മുന്നിൽ ഞാനൊന്ന് പതറി.

" അത് ..അത് ... ഒരഛൻ "

" അയാൾക്ക് മലയാളം വല്യ പിടിപാടില്ലായിരുന്നോ?"

"ങേ!! അതെന്താ അങ്ങനെ പറയാൻ " മകൻ്റെ ചിന്ത പോകുന്ന വഴിയറിയാതെ ഞാൻ ഞെട്ടി.

"ഇതെന്താ അക്ഷരം ?"  'ഈ ' കാണിച്ചു കൊണ്ട് അവൻ ചോദിച്ചു.

"ഈ "

" ശരി... ഇതോ?''  'ഊ'' കാണിച്ച് കൊണ്ട് അടുത്ത ചോദ്യം

" ഊ "

" സമ്മതിച്ചു .... അപ്പോൾ "ഓ " എന്നെഴുതേണ്ടത് " ഔ " എന്നല്ലേ?''

"ങേ!!'' ഇന്നേ വരെ ഒരു മലയാളം അദ്ധ്യാപകൻ പോലും ചിന്തിച്ചിട്ടുണ്ടാകാൻ സാധ്യതയില്ലാത്ത ചോദ്യത്തിന് മുന്നിൽ ഞാൻ കൈ കൂപ്പി .


Sunday, November 01, 2020

ചരിത്രാവർത്തനം

                ചരിത്രാവർത്തനം എന്ന് പറയുന്നത് ഇങ്ങനെയും സംഭവിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും നിനച്ചതല്ല. 1992 ൽ ഡിഗ്രി കഴിഞ്ഞ് ഇനി എന്ത് എന്ന അന്തമില്ലാത്ത ചോദ്യം മുന്നിൽ വന്ന് നെഞ്ച് വിടർത്തിയപ്പോഴാണ് അലീഗറിലേക്ക് വണ്ടി കയറിയാലോ എന്ന ആലോചന ഉണ്ടായത്. അലീഗറിലേക്കുള്ള ദൂരവും യാത്രാ രീതിയും ഒന്നും അറിയാത്ത ഞാനും എന്നെക്കാളും മരമണ്ടൂസുകളായ മൂന്ന് പേരും ആയിരുന്നു അലീഗറിലേക്ക് പുറപ്പെട്ടത്. ഇതിലേക്ക് അലീഗറിൽ വച്ച് ഒരുത്തനും കൂടി ചേർന്നതോടെ ഞങ്ങൾ പഞ്ചമണ്ടന്മാർ ആയി. റിസർവേഷൻ ഇല്ലാതെ റിസർവ്ഡ് കംപാർട്മെന്റിൽ കയറി ആഗ്ര വരെയുള്ള യാത്ര അന്ന്  എങ്ങനെ സാധിച്ചു എന്നത് ഇന്നും അജ്ഞാതമാണ്. 

             28 വർഷം പിന്നിട്ട്, ഫാറൂഖ് കോളേജിൽ നിന്നും ബി എസ് സി മാത്‍സ് കഴിഞ്ഞ എന്റെ മകൾ ലുലു ഉന്നതപഠനം എന്ന സമസ്യക്കുത്തരം കിട്ടാൻ  പിതാവിന്റെ വഴിയേ തന്നെ യാത്രയായി!! സഹയാത്രികരായി വേറെ  മൂന്ന് പെൺകുട്ടികളും. അലീഗറിന് പകരം ഡല്ഹിയിലേക്കാണ് യാത്ര. കാലം കൊറോണ വരെ  പുരോഗമിച്ചതിനാൽ എ സി കംപാർട്മെന്റിൽ ആണ് യാത്ര എന്ന വ്യത്യാസവും ഉണ്ട്. 

          പരീക്ഷാഫലം ഒരിക്കലും ചരിത്രാവർത്തനം ആകരുതേ എന്നാണ് ഇപ്പോൾ എന്റെ പ്രാർത്‌ഥന !!!