Pages

Showing posts with label T S G 8683. Show all posts
Showing posts with label T S G 8683. Show all posts

Sunday, June 02, 2013

പുതിയ (പഴയ) കാര്‍

 എന്റെ ജീവിതത്തിലെ TSG 8683 എന്ന എന്റെ കഥാപാത്രം കൂടിയായ എന്റെ സ്വന്തം കാറ് വിറ്റ് , വിലയിലും സ്വഭാവത്തിലും നിറത്തിലും അതിന്റെ നേര്‍ വിപരീതമായ മറ്റൊരു ‘സാധനം’ അനിയന്റെ കെയര്‍ ഓഫില്‍ എന്റെ കാര്‍ പോര്‍ച്ചിനെ അലങ്കരിച്ചിരുന്നു. ഈ ‘പുത്തന്‍’ സാധനം ഒരു പോസ്റ്റിനുള്ള മരുന്ന് പോലും തന്നിട്ടില്ല എന്നാണ് എന്റെ ഓര്‍മ്മ.KL 11 P 6275 എന്ന കറുമ്പനായ അവനേയും ഇന്നലെ നാടു കടത്തി.ജൂണ്‍ 1 മുതല്‍ മറ്റൊരു സെക്കന്റ് ഹാന്റ്  മെറൂണ്‍ മാരുതി ആള്‍ട്ടോ എന്റെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്യുന്നു.ഓടിച്ചു നോക്കിയിട്ട് ബാക്കി കാര്യങ്ങള്‍.

Wednesday, November 02, 2011

കഥാപാത്രത്തെ വിറ്റു !

എന്റെ കാറിനെപ്പറ്റി അല്പം ചില കഥകള്‍ ഞാന്‍ ഇവിടെ പറഞ്ഞിട്ടുണ്ട്.ധാരാളം കഥകള്‍ ഇനിയും പറയാനുണ്ടായിരുന്നു.പക്ഷേ ഇന്നലെ എന്റെ കഥാപാത്രം TSG 8683 എന്നോട് വിടപറഞ്ഞു.2006 മെയ് മാസം മുതല്‍ എന്നെയും അതിലേറെ തിരിച്ചങ്ങോട്ടും സേവിച്ചു കൊണ്ടിരുന്ന എന്റെ പ്രിയപ്പെട്ട TSG 8683-നെ ഇന്നലെ ഞാന്‍ റ്റാറ്റ പറഞ്ഞ് വിട്ടു.ഒന്നര വയസ്സുള്ള എന്റെ ഏറ്റവും ചെറിയമോള്‍ കളിപ്പാട്ടമാക്കി ഉപയോഗിച്ചിരുന്ന അതിന്റെ താക്കോല്‍, ഞാന്‍ പറഞ്ഞ സംഖ്യ റൊക്കം കയ്യില്‍ കിട്ടിയപ്പോള്‍ , അവള്‍ തന്നെ കൈമാറി!ഇനി ഓര്‍മ്മയില്‍ ചില ഏടുകളായി മാത്രം TSG 8683 കഥകള്‍ വന്നേക്കാം.

ശൂന്യമായ കാര്‍ പോര്‍ച്ച് കാണുമ്പോള്‍ കാര്‍ പോയതിലുമുപരി എന്റെ കഥാപാത്രം നഷ്ടമായ വേദന ഇപ്പോള്‍ ഞാന്‍ അറിയുന്നു.

Tuesday, August 26, 2008

TSG 8683 -ന്റെ മൂത്താപ്പ

ഒരു ദിവസം, ഞാനും റഹീമും ഷെയറായി നടത്തിയിരുന്ന ഒരു സ്ഥാപനത്തിന്റെപരസ്യം ജനങ്ങളിലേത്തിക്കാന്‍ , ഞങ്ങള്‍ രണ്ട്‌ പേരും TSG 8683 -ല്‍ ഉലകം ചുറ്റാനിറങ്ങി.

"നമ്മുടെ പരസ്യം, കാറിന്റെ പിന്നിലങ്ങ്‌ ഒട്ടിച്ചാലോ?" റഹീം ചോദിച്ചു.

"അത്‌ വേണോ?"

  "കാറിന്റെ പുറത്താകുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കും" റഹീം അഭിപ്രായപ്പെട്ടു.

"അതെങ്ങനെ?"

"ഇത്‌ തള്ളാന്‍ വരുന്നവരെല്ലാം ആ പരസ്യം കാണില്ലേ?"

"എങ്കില്‍ പിന്നെ നമ്മുടെ സ്ഥാപനത്തെപ്പറ്റിയും നല്ല മതിപ്പാകും" ഞാനും വിട്ടില്ല,

"ങാ....അതു ശരിയാ...അപ്പോ അതു വേണ്ട..."

അങ്ങനെ ഞങ്ങള്‍ അരീക്കോടിനക്കരെ മൂര്‍ക്കനാട്ട്‌ എത്തി.മൂത്രമൊഴിക്കാന്‍ വേണ്ടി TSG 8683 -നെ രണ്ട്‌ ഇലക്ട്രിക്‌ പോസ്റ്റുകള്‍ക്കിടയില്‍ ഒതുക്കി ഇട്ടു. മൂത്രമൊഴിച്ചതിന്‌ ശേഷം കാറിനടുത്ത്‌ നിന്നു കൊണ്ട്‌ ഞങ്ങള്‍ അടുത്തപ്രോഗ്രാമിനെപറ്റി പ്ലാന്‍ ചെയ്യുമ്പോള്‍ റഹീമിന്റെ പരിചയക്കാരനായ ഒരാള്‍ TSG 8683 -ന്റെ മൂത്താപ്പയുടെ ഗണത്തില്‍ വരുന്ന ഒരു കാറുമായിഅതു വഴി വന്നു.ഞങ്ങളെ കണ്ട ഉടനേ അവന്‍ കാറില്‍ നിന്നും വിളിച്ചു പറഞ്ഞു.

"സ്റ്റാര്‍ട്ട്‌ ആവുന്നുണ്ടാവില്ല അല്ലേ?"

"നിര്‍ത്ത്‌.....നിര്‍ത്ത്‌......ഒരു കാര്യം ചോദിക്കാനാ?" കാര്‍ നിര്‍ത്താതെ പാസ്‌ ചെയ്തപ്പോള്‍ റഹീം അവനോട്‌ വിളിച്ചു പറഞ്ഞു.

  "ഏയ്‌.....നിര്‍ത്തുന്ന പ്രശ്നമില്ല...." അവന്‍ ഇങ്ങോട്ടും വിളിച്ചു പറഞ്ഞു.

"ഇല്ല....ഞങ്ങളുടെ വണ്ടിക്ക്‌ പ്രശ്നമൊന്നുമില്ല....തള്ളാനുമല്ല...."റഹീം വീണ്ടും വിളിച്ചു പറഞ്ഞു.

"നിങ്ങളുടെ വണ്ടിക്ക്‌ പ്രശ്നമുണ്ടാവില്ല....പക്ഷേ എന്റെ ഈ ശകടം നിര്‍ത്തിയാല്‍നമ്മള്‍ മൂന്ന് പേര്‍ മതിയാവില്ല തള്ളാന്‍.....ടാറ്റാ....ബൈ...ബൈ...."അവന്‍ നിര്‍ത്താതെ പോയി.

TSG 8683 -നെക്കാളും 'മുന്തിയ' ഒരു കാര്‍ കണ്ട സംതൃപ്തിയില്‍ ഞങ്ങള്‍ അടുത്ത സ്വീകരണ സ്ഥലത്തേക്ക്‌ യാത്രയായി.

Tuesday, August 19, 2008

ചക്കിക്കൊത്ത ചങ്കരന്‍

TSG 8683 എന്റെ ഉടമസ്ഥതയില്‍ വരുന്നതിന്ന് മുമ്പ്‌ ഞാന്‍ സ്ഥിരം യാത്രചെയ്യാറുള്ള ബസായിരുന്നു കാര്‍വാന്‍ - നിലമ്പൂരില്‍ നിന്നും മാനന്തവാടി വരെ പോകുന്ന ബസ്‌.കൊല്ലങ്ങളായി മുടങ്ങാതെ സര്‍വ്വീസ്‌ നടത്തുന്ന അപൂര്‍വ്വംചില ബസ്സുകളില്‍ ഒന്നാണ്‌ കാര്‍വാന്‍.രാവിലെ ഏഴരക്ക്‌ മാനന്തവാടിയിലേക്കും വൈകിട്ട്‌ ആറേകാലിന്‌തിരിച്ചും അരീക്കോട്ട്‌ കൂടെ കടന്ന് പോകും.

പതിവ്‌ പോലെ ഒരു ദിവസം പുറത്തിറങ്ങിയ ഞാന്‍ മൂത്താപ്പയുടെ മകന്‍ലുഖ്മാന്റെ മുമ്പില്‍ പെട്ടു."ഇന്നെന്താ ജയലളിതയുടെ കാര്‍ എടുക്കുന്നില്ലേ?"

"ഇന്ന് ഞാന്‍ എടുത്തില്ല..."

"അതെന്തേ.....നിനക്ക്‌ ഉന്തിത്തള്ളല്‍ ശരിക്കും പ്രാക്ടീസ്‌ ആയോ?"

"അതല്ല.."

"എങ്കില്‍ കാര്‍ എടുത്ത്‌ വാ....നമുക്ക്‌ ഒന്നോടിച്ച്‌ നോക്കാം...."

"കാര്‍ ഇവിടെയില്ല...റഹീം കൊണ്ടു പോയിരിക്കുകയാ...."

"എങ്ങോട്ട്‌...?"

"വയനാട്ടിലേക്ക്‌..."

"യാ...ഖുദാ!!!! അപ്പോ ഇന്ന് കാര്‍വാന്‍ ഇല്ലേ?"

"ഉണ്ടല്ലോ..."

"രാവിലെ നീ കണ്ടോ?"

"ആ...കൃത്യ സമയത്ത്‌ തന്നെ പാസ്‌ ചെയ്തിട്ടുണ്ട്‌..."

"എങ്കില്‍ ആറേകാലിന്‌ സ്റ്റാന്റില്‍ പോയി നില്‍ക്കണം..."

"അതെന്തിനാ..?"

"അതോ......നിന്റെ കാറും അതിലേക്ക്‌ ഡ്രൈവറായി റഹീമും....ചക്കിക്കൊത്ത ചങ്കരന്‍.."

"ങാ...ങാ.....അതിനെന്തിനാ ആറേകാലിന്‌ സ്റ്റാന്റില്‍ പോകണം എന്ന് പറഞ്ഞത്‌?"

"അത്‌ കാര്‍വാന്‍ കൃത്യ സമയത്ത്‌ തന്നെ തിരിച്ചെത്തുന്നുണ്ടോ എന്നറിയാന്‍...കൃത്യ സമയത്ത്‌ എത്തുന്നില്ല എങ്കില്‍ നിന്റെ കാറും റഹീമും കൂടിചുരം ബ്ലോക്കാക്കി എന്ന് ഉറപ്പിക്കാമല്ലോ?"

തിരിച്ച്‌ എന്ത്‌ പറയണം എന്നറിയാതെ നില്‍ക്കുമ്പോള്‍ ചിരിച്ചുകൊണ്ട്‌ലുഖ്മാന്‍ നടന്നകന്നു.

Thursday, August 14, 2008

കൊതുക്‌ നശീകരണ യന്ത്രം!!!

പതിവ്‌ പോലെ ഒരു ദിവസം.ഞാന്‍ കാറുമായി പുറപ്പെട്ടു.യാത്രയുടെ ഉദ്ദേശംഎന്തായിരുന്നു എന്ന് ഇപ്പോള്‍ ഓര്‍മ്മയില്ല.കാറില്‍ ഞാന്‍ മാത്രമായതിനാല്‍കാറിനും എനിക്കും ഒരു പരിശീലനം എന്നതായിരുന്നിരിക്കും എന്റെ അജണ്ട എന്ന്കരുതുന്നു.

മെയിന്‍ റോഡില്‍ അരീക്കോട്‌ അങ്ങാടി ആരംഭിക്കുന്നിടത്താണ്‌ എന്റെ മൂത്താപ്പയുടെഅനിയന്‍ റസാഖ്‌ക്കയുടെ വീട്‌.സര്‍ക്കാറില്‍ നിന്നും അടുത്തൂണ്‍ പറ്റിയതിനാല്‍, മിക്കവാറും വീടിന്റെ വരാന്തയിലോ അല്ലെങ്കില്‍ സമീപത്തെ കടയിലോ അദ്ദേഹം ഇരിപ്പുണ്ടാവും.

അന്നും അദ്ദേഹം വീട്ടു വരാന്തയില്‍പത്രം വായിച്ചിരിക്കുന്നുണ്ടായിരുന്നു.എന്റെTSG 8683 മന്ദം മന്ദം അരീക്കോട്‌ അങ്ങാടിയെ ലക്ഷ്യമാക്കി നീങ്ങി, മേല്‍ കക്ഷിയുടെ വീടിനടുത്തെത്തി.വിശാലമായ അരീക്കോട്‌ അങ്ങാടി കാറിന്റെ ചില്ലിനുള്ളിലൂടെ എന്റെ മുന്നില്‍ തെളിഞ്ഞു.മുന്നില്‍ അല്‍പം ദൂരെ ബസ്‌സ്റ്റാന്റിലേക്ക്‌കയറുന്ന ബസുകളും നിര്‍ത്തിയിട്ട ഓട്ടോറിക്ഷകളും അങ്ങുമിങ്ങും നടക്കുന്നജനങ്ങളേയും ഞാന്‍ കണ്ടു.

സായിപ്പിന്റെ മുന്നില്‍ കവാത്ത്‌ മറന്നവനെപ്പോലെ പെട്ടെന്ന് കാറിന്‌ ഒരു പന്തികേട്‌.(അങ്ങാടിയിലെ തിരക്ക്‌ കണ്ട ടെന്‍ഷനില്‍ കവാത്ത്‌ മറന്നത്‌ ഞാന്‍ തന്നെയായിരുന്നുഎന്ന് പിന്നീട്‌ എനിക്ക്‌ ബോധ്യമായി).തേഡില്‍ ഇന്നും സെക്കന്റിലേക്ക്‌ തട്ടിയ ഗിയര്‍ ചെന്ന് വീണത്‌ ന്യൂട്രലില്‍.സംഗതിയറിയാതെ ഞാന്‍ ആക്സിലറേറ്ററില്‍കാലമര്‍ത്തി.

"ബും.....ബും....ബൂം...." റൈസായി കാര്‍ നിന്നു.

ഉടന്‍ റസാഖ്ക്ക വീട്ടില്‍ നിന്നും ഇറങ്ങി വന്നു.കാര്‍ വീണ്ടും സ്റ്റാര്‍ട്ടാക്കാന്‍തത്രപ്പെടുന്ന എന്നെക്കണ്ട്‌ അദ്ദേഹം ചോദിച്ചു.

"നീ ആയിരുന്നോ..? ഇതേതാ കാര്‍?"

"എന്റേത്‌ തന്നെയാ..."

"എക്സ്പീരിയന്‍സ്‌ ആയിട്ടില്ല അല്ലേ?"

"കാറിനായിട്ടുണ്ട്‌....എനിക്കായിട്ടില്ല....."

സംസാരിക്കുന്നതിനിടെ വണ്ടിസ്റ്റാര്‍ട്ട്‌ ആയതിനാല്‍ കൂടുതല്‍ വര്‍ത്തമാനത്തിന്‌ നില്‍ക്കാതെ ഞാന്‍ തടിഎടുത്തു.

പിറ്റേന്ന് വൈകുന്നേരം നടക്കാനിറങ്ങിയ എന്നോട്‌ മൂത്താപ്പയുടെ മകന്‍ലുഖ്മാന്‍ പറഞ്ഞു.

"നിന്നെ റസാഖ്‌ എളാപ്പ ചോദിച്ചിരുന്നു...."

"ങേ!!!എന്ന്?"

"ഇന്ന്....കൊറച്ച്‌ മുമ്പ്‌......നിന്റെ കാറും കൊണ്ടൊന്ന് ചെല്ലാന്‍ പറഞ്ഞു..."

"ങേ!!!കാറും കൊണ്ട്‌ ചെല്ലാനോ....? എന്തിനാദ്‌..?? കാര്യം പിടികിട്ടാതെ ഞാന്‍ ചോദിച്ചു.

"അതോ....?"

"ആ....പറ...."

"ഇന്നലെ വൈകിട്ട്‌ നിന്റെ കാര്‍ അവരുടെ വീടിന്‍ മുമ്പില്‍ റൈസാക്കിയതിനാല്‍രാത്രി ഒരൊറ്റ കൊതുകും ആ പ്രദേശത്ത്‌ ഉണ്ടായിരുന്നില്ല പോലും....ഇന്നുംഅതുപോലെ കാര്‍ ഒന്ന് റൈസാക്കിയാല്‍ കൊതുക്‌ കടിയില്‍ നിന്നും രക്ഷപ്പെടാമായിരുന്നുഎന്ന് എളാപ്പ പറഞ്ഞു"

ചിരിച്ചു കൊണ്ട്‌ ലുഖ്മാന്‍ പറഞ്ഞപ്പോള്‍ ഒരു ഇളിഭ്യച്ചിരിയോടെകേട്ടു നില്‍ക്കുകയല്ലാതെ നിര്‍വ്വാഹമില്ലായിരുന്നു.

Tuesday, June 17, 2008

ഡ്രൈവിംഗ്‌ സുഗമമായ വഴി

ഡ്രൈവിങ്ങില്‍ വലിയ പ്രാക്ടീസ്‌ ഇല്ലായിരുന്നു എങ്കിലും കാറ്‌ വീട്ടില്‍ വെറുതേ ഇടുന്നതിലെ അനൗചിത്യം ഓര്‍ത്ത്‌ ഞാന്‍ ഇടക്കിടെ കാറുമായി പുറത്ത്‌ പോകും.അങ്ങാടിയുടെ നടുവില്‍ വച്ച്‌ ഓഫായും റൈസായും മറ്റു വിധേനയും എന്റെ TSG 8683 അരീക്കോട്ടുകാരുടെ കണ്ണിലുണ്ണിയായി ! മെയിന്‍ റോഡില്‍ നിന്നും ഞങ്ങളുടെ കോളനിയിലേക്ക്‌ കയറുന്ന സ്ഥലം അല്‍പം ഇടുങ്ങിയതാണ്‌.അതിന്‌ തൊട്ടു മുമ്പ്‌ മെയിന്‍ റോഡിന്‌ നല്ലൊരു വളവുള്ളതിനാല്‍ വണ്ടി ഇറക്കുമ്പോള്‍ പോലും എനിക്ക്‌ പേടിയായിരുന്നു.അതിനാല്‍ തന്നെ കാര്‍ വീട്ടിലേക്ക്‌ കയറ്റാന്‍ ഞാന്‍ റഹീമിന്റെ സഹായം തേടുകയായിരുന്നു പതിവ്‌. അഞ്ചോ ആറോ പ്രാവശ്യം ഈ പ്രാക്ടീസ്‌ തുടര്‍ന്നു.എന്റെ 'വിശാലമായ' ഡ്രൈവിംഗ്‌ കാരണം വീട്‌ വരെയുള്ള മതിലുകളെല്ലാം കലാപരമായി മാറിയിരുന്നു.അതുവഴി റോഡിന്റെ വീതി വര്‍ദ്ധിക്കുകയും ചെയ്തു. ഒരു ദിവസം രണ്ടും (മൂന്നും നാലും) കല്‍പ്പിച്ച്‌ മെയിന്‍ റോഡില്‍ നിന്ന് ഞാന്‍ തന്നെ കോളനി റോഡിലേക്ക്‌ കടത്തി.വിജയശ്രീലാളിതനായിക്കൊണ്ട്‌ കാര്‍ വീട്ടിലെത്തിച്ചു!!! ഇത്ര സുഗമമായി കാര്‍ കയറിയ വഴി ഒന്നു നടന്നു കാണാന്‍ ,കാര്‍ വീട്ടില്‍ നിര്‍ത്തി ഞാന്‍ മെയിന്‍ റോഡ്‌ വരെ ഒന്ന് തിരിച്ചു നടന്നു.അപ്പോള്‍ ഡ്രൈവിങ്ങില്‍ എക്സ്‌പര്‍ട്ട്‌ ആയ മൂത്താപ്പയുടെ മറ്റൊരു മകന്‍ ലുഖ്‌മാന്‍ എന്നോട്‌ ചോദിച്ചു. "എങ്ങനെയുണ്ട്‌ കാര്‍ ?" "ഇപ്പോ ഒരു കുഴപ്പവുമില്ല...." "ഡ്രൈവിങ്ങോ?" "റോഡില്‍ ആദ്യമേ സുഖമായിരുന്നു....നമ്മുടെ കോളനി റോഡില്‍ വിടുമ്പോഴായിരുന്നു ഒരു ഇടുങ്ങല്‍....ഇപ്പോള്‍ അതും ശരിയായി......" "അത്‌ പിന്നെ ഡ്രൈവിംഗ്‌ സുഖമാവാതിരിക്കുന്നതെങ്ങിനെ....മതിലായ മതിലെല്ലാം നീ തോണ്ടി തോണ്ടി റോഡിന്റെ വീതി കൂട്ടിയില്ലേ....?" ചിരിച്ചുകൊണ്ട്‌ ലുഖ്‌മാന്‍ പറഞ്ഞപ്പോള്‍ ഒരു പൊട്ടിച്ചിരിയല്ലാതെ എനിക്ക്‌ മറ്റൊരു മറുപടി ഇല്ലായിരുന്നു.

Sunday, June 08, 2008

ചിക്കന്‍ ബിരിയാണി തുലച്ച ഉന്തുവണ്ടി

"പ്രിയരേ....പ്രിയമുള്ളവരേ.......ചരിത്രമുറങ്ങുന്ന അരീക്കോടിന്റെ ഓരോ മണ്‍തരിയേയും പുളകമണിയിച്ചുകൊണ്ട്‌,ടിപ്പുസുല്‍ത്താന്‍ പടയോട്ടം നടത്താന്‍ ആഗ്രഹിച്ച രാജവീഥിയിലൂടെ ഇതാ .........T S G 8683 കടന്നു വരുന്നു.......അനുഗ്രഹിക്കൂ.....ആശീര്‍വദിക്കൂ......." എന്ന് വിളിച്ചുപറയാന്‍ എനിക്ക്‌ തോന്നിയെങ്കിലും ഉച്ചഭാഷിണി ഇല്ലാത്തതിനാല്‍ ആ ആഗ്രഹം കടിച്ച്‌ മുറിച്ച്ചവച്ചിറക്കി. മെയിന്‍ റോഡില്‍ നിന്നും ഞങ്ങള്‍ കോളനിയായി താമസിക്കുന്ന കോളനിറോഡിലേക്ക്‌ വണ്ടി തിരിഞ്ഞതും കോളനിവാസികളില്‍ പലരും ചുറ്റും കൂടി. "റഹീമേ.....ഇതേതാ പുതിയ ഉന്തുവണ്ടി?" മൂത്തുമ്മയുടെ മകന്‍ സല്‍മാന്റെ ആദ്യ ചോദ്യത്തെ ചെറിയോന്‍ പുഞ്ചിരിയോടെ നേരിട്ട്‌ എനിക്ക്‌ കൈമാറിയപ്പോള്‍ എന്റെ രക്തം പതഞ്ഞുപൊന്തി.ഉടന്‍ കാര്‍ ഓഫാവുകയും ചെയ്തു. "മുതലാളി ഇതാ ഇരിക്കുന്നു...ചോദിക്ക്‌..." "ങേ....ആബിക്കും കാറോ...?എന്നാ ചെലവ്‌ വേണം..."എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. 'ങാ....ചെലവുണ്ട്‌ ...ചെലവുണ്ട്‌ ...കാശിന്‌ നല്ല ചെലവുണ്ട്‌ ...' ഞാന്‍ മനസ്സില്‍ മന്ത്രിച്ചുകൊണ്ട്‌ പുഞ്ചിരിച്ചു. റഹീം വീണ്ടും കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ശ്രമിച്ചു.....ക്‌ര്‍...ച്‌....ച്‌..ച്‌...കാര്‍ സ്റ്റാര്‍ട്ടായില്ല.ക്‌ര്‍...ച്‌....ച്‌..ച്‌........ക്‌ര്‍...ച്‌....ച്‌..ച്‌.......വണ്ടി അനങ്ങിയില്ല.റഹീം എന്റെ മുഖത്തേക്ക്‌ നോക്കി.ഞാന്‍ ദയനീയമായി അവനേയും നോക്കി. "എല്ലാവരും കൂടി ഒന്ന് തള്ളിത്താ...." പുറത്ത്‌ നില്‍ക്കുന്നവരോട്‌ റഹീം പറഞ്ഞു. "ആ.....പഴയ കാര്‍ പുതിയതായി വാങ്ങിയ വകയില്‍ എല്ലാവര്‍ക്കും ചിക്കന്‍ ബിരിയാണി ഓഫര്‍ ചെയ്താല്‍ തള്ളാം...." റഹീം വീണ്ടും എന്റെ മുഖത്തേക്ക്‌ നോക്കി. "ഓകെ....റെഡി.." ഞാന്‍ ഏറ്റു. "എടാ മറ്റവനേ......മറിച്ചവനേ....വാ....ഉന്തുവണ്ടി ഒന്ന് തള്ളിക്കൊട്‌....." എല്ലാവരും കൂടി കാര്‍ തള്ളി.ചെറിയോന്‍ എന്തോ കുരുട്ടു വിദ്യയിലൂടെ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു. പിറ്റേന്ന് എട്ട്‌ ചിക്കന്‍ ബിരിയാണി വാങ്ങിക്കൊടുക്കേണ്ട നടുക്കം വിട്ടു മാറും മുമ്പ്‌ സല്‍മാന്റ വക ആശീര്‍വാദം - "ഇതൊരു ഡെയ്‌ലി പ്രാക്ടീസ്‌ ആകട്ടെ...!! വ്യായാമത്തിന്‌ നല്ലതാ...!!!"

Thursday, May 22, 2008

ക്ലച്ച്‌ ബോക്സ്‌ ചെക്കിംഗ്‌ എന്ന മണ്ടത്തരം !!!

         2006 മെയ്‌ മാസത്തിലെ ഏതോ ഒരു ദിവസം..അന്നാണ്‌ ഞാന്‍ T S G 8683 എന്ന അതിപുരാതന മോഡല്‍ മാരുതി 800 ന്റെ ഉടമസ്ഥനായത്‌......സോറി കടമസ്ഥനായത്‌.(റൊക്കം സംഖ്യ കടം പറഞ്ഞ്‌ ലോകത്താദ്യമായി നടന്ന കച്ചവടം ഇതായിരിക്കും).

          കിഴക്കന്‍ ഏറനാട്ടിലെ ഏതോ ഒരു വര്‍ക്ക്ഷാപ്പില്‍ കിടന്നിരുന്ന കാറെന്ന് വിളിക്കപ്പെടുന്ന ആ സാധനത്തെ വീട്ടിലെത്തിക്കാന്‍ ഞാന്‍ എന്റെ മൂത്താപ്പയുടെ മകന്‍ അബ്ദുറഹീം എന്ന ചെറിയോനെയും കൂടെ കൂട്ടി.(അവന്‍ എവിടെ നിന്നോ ഒപ്പിച്ച ജാംബവാന്റെ കാലത്തെ പ്രീമിയര്‍ പത്മിനി ആണ്‌ എനിക്ക്‌ ഈ ശകടം വാങ്ങാനുള്ള ഊര്‍ജ്ജം പകര്‍ന്നത്‌.ഡ്രൈവിങ്ങിന്റെ സകല തന്ത്രങ്ങളും പ്രയോഗിച്ചാല്‍ മാത്രം സ്റ്റാര്‍ട്ടാവുന്ന ആ കാറിലുള്ള അവന്റെ അണ്മാച്‌ഡ്‌ എക്സ്പീരിയന്‍സ്‌ തന്നെയാണ്‌ അന്ന് എന്റെ കൂടെ അവനെത്തന്നെ കൂട്ടാനുള്ള കാരണവും)

          വര്‍ക്ക്ഷാപ്പില്‍ ചെന്ന് ഞങ്ങള്‍ കാറെടുത്തു.ടെസ്റ്റ്‌ ഡ്രൈവിനായി ചെറിയോന്‍ സീറ്റിലിരുന്നു.പ്രീമിയര്‍ പത്മിനിയില്‍ കാണിക്കുന്ന വിക്രിയകള്‍ ഒന്നും കൂടാതെ സിംഗിള്‍ ------ല്‍ (എന്താ അതിന്‌ പറയാ എന്നറിയില്ല) തന്നെ വണ്ടി സ്റ്റാര്‍ട്ടായി."അല്‍ഹംദുലില്ല" എന്ന് അവന്‍ പറഞ്ഞതായി ഞാന്‍ കേട്ടതായി എനിക്ക്‌ സംശയമായി.വണ്ടി പതുക്കെ വര്‍ക്ക്ഷാപ്പില്‍ നിന്നും പുറത്തിറങ്ങി മുന്നോട്ട്‌ നീങ്ങി.

"സ്റ്റിയറിംഗ്‌ പ്ലേ അല്‍പം കുറവാണ്‌...." ഡ്രൈവിങ്ങിനിടയില്‍ അവന്‍ പറഞ്ഞു.

"ആ...." സംഗതി മനസ്സിലാവാത്തതിനാല്‍ ഞാന്‍ മൂളി.

"ക്ലച്ച്‌ ബോക്സും ഒന്ന് ചെക്ക്‌ ചെയ്യണം....." ഉടനെ ഞാന്‍ മുന്നില്‍ കണ്ട ബോക്സില്‍ ചെക്കിംഗ്‌ നടത്തി.മുമ്പെന്നോ അലൈന്‍മന്റ്‌ നടത്തിയ ഒരു പേപ്പറാണ്‌ കയ്യില്‍ കിട്ടിയത്‌.അതും എന്താണെന്ന് അറിയാത്തതിനാല്‍ ഞാന്‍ അവനോട്‌ ചോദിച്ചു.

"ഇതാണോ..?"

"എന്ത്‌..?"

"നീ ചെക്ക്‌ ചെയ്യണം എന്ന് പറഞ്ഞ സാധനം..?"

"ഹ...ഹ...ഹാ......ഹ...ഹ.....ഹാ....." അവന്‍ നിര്‍ത്താതെ പൊട്ടിച്ചിരിക്കുകയാണ്‌.സംഗതിയില്‍ എന്തോ പന്തികേട്‌ തോന്നിയതിനാല്‍ ഞാന്‍ ആ പേപ്പര്‍ ബോക്സിലേക്ക്‌ തന്നെയിട്ട്‌ അതടച്ചു.അപ്പോഴും അവന്‍ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു.നാട്ടിലെത്തി ഈ സംഗതി ഫ്ലാഷായാലുള്ള ഭയാനക സ്ഥിതിയേക്കുറിച്ച്‌ അന്ന് ഞാനോര്‍ത്തില്ല.കാരണം ചോദിച്ച മണ്ടത്തരത്തിന്റെ വലിപ്പം എനിക്ക്‌ അപ്പോഴും പിടികിട്ടിയിരുന്നില്ല. അന്ന് തുടങ്ങിയതാണ്‌......ബാക്കി പിന്നാലെ വന്നുകൊണ്ടിരിക്കുന്നു.....കാര്‍ കഥകള്‍